Followers

Friday, August 2, 2013

എഴുത്ത് ഓൺലൈൻ

COURTESY:GOOGLE
EZHUTH

ONLINE-AUGUST 2013
CLICK HERE

ezhuth online august2013

COURTESY:GOOGLE
 എഴുത്ത് ഓൺലൈൻ
ആഗസ്റ്റ് 2013


 ഉള്ളടക്കം


രണ്ടു കവിതകള്‍
പി എ അനീഷ്

"അഴീക്കോടിന്റെ കയ്യൊപ്പ് "
ടി.ജി.വിജയകുമാർ
വഴക്കം
ഇ എസ് സതീശൻ
 കാടിറക്കം
സണ്ണി തായങ്കരി

ഈജിപ്ഷ്യന്‍ മമ്മി
ശ്രീപാർവ്വതി

ഓര്‍മ
കെ.എം.രാധ

ചിലപ്പോഴിങ്ങനെയും
ഗീതാജാനകി

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?
രാം മോഹൻ പാലിയത്ത്

ലാപുട : കവിതയെ വായിക്കുമ്പോള്‍
സനൽ ശശിധരൻ

വേദന
ശ്രീകൃഷ്ണദാസ് മാത്തൂർ

ചില സംസ്ക്കാരചിന്തകള്‍
സന്തോഷ് പാലാ

അനാചാരവും പ്രപഞ്ചവും .
ഫൈസൽ  പകൽക്കുറി

My Muses 
Dr K G Balakrishnan
The Piano Room
Winnie Panicker
വിരൂപത...!!!
ശ്രീജിത്ത് മൂത്തേടത്ത്

ഇടത്തോട്ടെഴുതുന്നത്
ടി.പി.അനില്‍ കുമാര്‍

ഗോത്രയാനം
അനിൽ കുറ്റിച്ചിറ

മരിൻ സൊരെസ്ക്യു - സ്വന്തം പേരു പരിചയമാവുന്നതിനെക്കുറിച്ച്
പരിഭാഷ : വി രവികുമാർ

ഓഡ് റ്റു ദ് സീ/ഇബ്രാഹിം അൽ റുബായിയാസ്
പരിഭാഷ :രജീഷ് പാലവിള

കവിതകൾ
പ്രേംകൃഷ്ണ

തിരനോട്ടം
ജയചന്ദ്രന്‍ പൂക്കരത്തറ

അവനേക്കുറിച്ച് നല്ലതു മാത്രം
വിദർഭ






വഴക്കം

ഇ എസ് സതീശൻ


നിയന്ത്രണം വിട്ടു പുറത്തു ചാടുന്ന
ഓരോ വാക്കും വിഴുങ്ങിക്കൊള്ളണം
മുന്നോട്ടു നീളുന്ന ഓരോ വിരലും
ചൂണ്ടിപ്പോകാതെ തക്കത്തിനു മടക്കിയേക്കണം
ധൃതിയില്‍ നടക്കേണ്ട
ചുവടുകള്‍ മെല്ലെ മതി
ശബ്ദം ഉയരേണ്ട

കണ്ടില്ലേ ചുവരില്‍
ചുണ്ടില്‍ വിരല്‍വെച്ച് "ശ് ശ് ശ്”'
കണ്ണുരുട്ടി 'അരുത് അരുത്'

ഇനിയും കുറച്ചുകൂടി വഴങ്ങാനുണ്ട്
ആരേയും വീഴ്ത്തുന്ന വെളുത്തചിരി
എല്ലാരും കാണെ
നുറുങ്ങു സഹായങ്ങള്‍
'പരോപകാരീ'
എന്നു വിളിക്കാന്‍ ഒരു ലിഫ്റ്റ്

ഏതു കൂട്ടത്തിലും കൂടണം
എല്ലാവരും വിസര്‍ജ്ജിക്കുമ്പോള്‍
കൂടെയങ്ങു കൂടിക്കൊള്ളണം
മൂക്കു പൊത്തുമ്പോഴും ഒപ്പത്തിനൊപ്പം
ഇനിയെല്ലാം ശരിയായിക്കൊള്ളും

കാടിറക്കം

"അഴീക്കോടിന്റെ കയ്യൊപ്പ് "

ടി.ജി.വിജയകുമാർ
സുകുമാർ അഴീക്കോട്


വായന ലഘുതരവും ഗൌരവതരവും ആകാം, അതൊക്കെ വിജ്ഞാനത്തിനും, ഒപ്പം ആനന്ദത്തിനും ആയി നമ്മള്‍ ഉപയോഗിക്കുന്നു. കഥയും കവിതയും ലേഖനങ്ങളും ഒക്കെ സമാഹരിച്ച പുസ്തകങ്ങളാണ് നമ്മള്‍ സാധാരണ കണ്ടുവരുന്നത്‌. എന്നാല്‍ കേരള സാഹിത്യ അകാദമി ഇക്കുറി അവതാരികകളുടെ ഒരു സമാഹാരം പുറത്തിറക്കിയിരിക്കുന്നു. അവതാരികകളുടെ സമാഹാരം ഇതിനു മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ വിരളം ആയിരിക്കും. അകാതാരികകള്‍ എന്നാല്‍ പഠനമാണ്. ഒരു കൃതിയെയും എഴുത്തുകാരെയും ഒക്കെ ഒരു പരിധിവരെ എങ്കിലും വിലയിരുത്തുന്ന അല്ലെങ്കില്‍ വായനക്കാരന് അവന്റെ വായനക്കുള്ള ഒരു ചൂണ്ടു പലകയായിവര്‍ത്തിക്കുന്ന ആധികാരികമായ പഠനങ്ങള്‍. അത്തരം പഠനങ്ങള്‍
നടത്തുവാന്‍ ആ രംഗത്ത് ആധികാരികത ഉള്ളവര്‍ മാത്രമായിരിക്കും ധൈര്യപ്പെടുക.
അതുകൊണ്ട്തന്നെ തീര്‍ച്ചയായും അവതാരികയിലൂടെ ആ പുസ്തക്തിനെയും കൃതിയെയം ഒപ്പം ഗുണദോഷങ്ങളെയും കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക് കിട്ടുന്നു.

അങ്ങിനെയങ്കില്‍ അവതാരികകകളുടെ സമാഹാരമാണെങ്കിലോ? ഒരു പുസ്തകവായനയിലൂടെ നിരവധി ഗ്രന്ഥങ്ങളെ കുറിച്ച് ഒരു നല്ല അറിവും ധാരണയും വായനക്കാരന് ലഭിക്കുന്നു. അത് ഡോക്ടര്‍. സുകുമാര്‍ അഴീക്കോട് ഇതേ വരെ എഴുതിയിട്ടുള്ള അവതാരികകളില്‍ നിന്ന് തിരഞ്ഞെടുത്തവ ആണെങ്കിലോ..?
അത് ഒരു അപൂര്‍വ സൌഭാഗ്യ ദായകമായ ഒന്നായിരിക്കും എന്ന് പറയേണ്ടതില്ല.

"അഴീക്കോടിന്റെ കയ്യൊപ്പ് " എന്ന പേരില്‍, എം ഹരിദാസ്‌ എഡിറ്റ്‌ ചെയ്ത് ഒരു അമൂല്യമായ ഗ്രന്ഥം കേരള സാഹിത്യ ആക്കാദമി പ്രസിദ്ധീകരിച്ചിരിക്കുന്നു.കുഞ്ചന്‍ നമ്പ്യാര്‍,എസ കെ പൊറ്റെക്കാട്ട്,ശ്രീനാരായന്‍ഗുരു ,വാഗ്ഭടാനന്ദന്‍, ഷെര്‍ലക് ഹോംസ്,പി. കുഞ്ഞിരാമന്‍ നായര്‍, ബാലാമണിയമ്മ, , ഉള്ളൂര്‍ എസ പരമേശ്വരയ്യര്‍, കുട്ടികൃഷ്ണമാരാര്‍, പാറയില്‍ ഉറുമീസ് തരകന്‍, സി അചുതമേനോന്‍, പവനന്‍ മാധവിക്കുട്ടി തുടങ്ങി ഫാ.ജോണ്‍ കുന്നപ്പിള്ളി , ബിനോയ്‌ വിശ്വം വരെയുള്ള പ്രഗത്ഭരുടെ പുസ്തകങ്ങള്‍ക്ക് എഴുതിയ 66 അവതാരികകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. [ഭാഗ്യവശാല്‍ ഈ സമാഹാരത്തിലെ 66-മത്തെയും അഴീക്കോട് സര്‍ ന്റെ അവസാനത്തെതുമായ അവതാരിക ഈയുള്ളവന്റെ "മഴ പെയ്തു തോരുമ്പോള്‍" എന്ന പുസ്തകത്തിന്‌ എഴുതിയ താണ് എന്നത് ഒരു മഹാ ഭാഗ്യം ]

ദാശാബ്ദങ്ങളിലൂടെ വിരിഞ്ഞിറങ്ങിയ മലയാളത്തിന്റെ അഭിമാനകരമായ നിരവധി ഗ്രന്ഥങ്ങളിലൂടെ ഒരു സഞ്ചാരം ഇപ്പോള്‍ വായനക്കാരന് സാധിച്ചിരിക്കുന്നു. തീര്‍ച്ചയായും നല്ല വായനക്കാര്‍ എല്ലാവരും തന്നെ, ഒപ്പം പുതിയ വായനക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട, സകാര്യ ലൈബ്രറിയില്‍ നിധിയായി സൂക്ഷിക്കെണ്ടുന്ന പുസ്തകം തന്നെ.

ഓഡ് റ്റു ദ് സീ/ഇബ്രാഹിം അൽ റുബായിയാസ്



പരിഭാഷ :
രജീഷ് പാലവിള
സാഗരഗീതം

കടലേ!യെനിക്കു നീ പകര്‍ന്നു തന്നീടുക ;
അകലെയാം പ്രാണപ്രിയര്‍ തന്‍ വാര്‍ത്തകള്‍ !!

അവരുടെ അരികിലേക്കെത്തുവാ,നല്ലെങ്കി-
ലിവനു നിന്‍ കയ്യില്‍ മരിച്ചുകിടക്കുവാന്‍ ..

മുങ്ങീടുമായിരുന്നല്ലോ നിന്നി,ലവിശ്വാസ -
ചങ്ങലകളിതേതുമില്ലെങ്കിലീ ഞാന്‍ !!

ശോകഭരിതമായ്‌ നിന്‍റെ തീരങ്ങളൊക്കെയും;
ക്രൂരതടങ്കലിന്‍ നോവാലനീതിയാല്‍ !

നിര്‍ദ്ദയം വിഴുങ്ങുന്നു നീ ,ക്ഷിപ്രമെന്‍ ശാന്തത!
മൃത്യുവാകുന്നു നിന്‍ വന്യനിശബ്ദത !!

നിന്‍റെ പ്രചണ്ഢമാം തിരയടിയില്‍ നിഗൂഢത!
നിന്നിലുണര്‍ന്ന മൗനഞൊറിയിലോ വഞ്ചന !!

നിശ്ചലതയില്‍ ദുശാഠ്യമാ,ലൊരുവേളയീ
കപ്പലിന്‍ നായകനെ വധിച്ചിടാം നീ!

എന്നല്ല ,യീ തിരകളാലതിന്‍ സഞ്ചാരിയെ
എന്നേയ്ക്കുമായി നീ കൊണ്ടുപോകാം !!

ഗൂഢമാം ശാന്തിയില്‍;ബധിരമാം വ്യാപ്തിയില്‍;
മൂഢമൌനങ്ങളി,ലലംഭാവങ്ങളില്‍ ,

ക്രൗര്യമായലറിടും കാറ്റിന്റെ ചുഴിയിലും
പേറുന്നു ,നീ ശവക്കുഴികളെല്ലായ്പ്പൊഴും !

കാറ്റിനാല്‍ ക്ഷുഭിതമായായ്‌ തീരുമ്പൊഴൊക്കെയും
ഏറ്റമറിയുന്നു ഞാന്‍ ,നിന്നനീതി !

കാറ്റ് നിന്‍വായ്‌മൂടിക്കെട്ടുമ്പൊഴോ ,വേലി-
യേറ്റമിറക്കങ്ങള്‍ തീരങ്ങളില്‍ !!

കടലേ!യിവിടെത്തടങ്കലില്‍ ഞങ്ങള്‍ തന്‍
തുടലുകള്‍ നിന്നെയും നോവിക്കുമോ?!

അവര്‍ തന്‍ ബലപ്രയോഗങ്ങളാലിതുവഴി
പ്രതിദിനം,വന്നുപോകുന്നു ഞങ്ങള്‍ !

ഞങ്ങള്‍ തന്‍ കുറ്റങ്ങളൊക്കെ നീയറിയുമോ?
എങ്ങുനിന്നിരുളിലേക്കെത്തിയെന്നറിയുമോ ?!!

കടലേ!നീയു,മപമതിക്കുന്നുവോ ,ഞങ്ങളീ -
ത്തടവില്‍ പുലര്‍ത്തുന്ന ദാസഭാവം !

ശത്രുക്കളോടൊത്തു വഞ്ചിച്ചു ഞങ്ങളെ
ദുഷ്ടയായ്‌ നീ കാവല്‍ നില്‍ക്കുന്നുവോ?!!

ഇവിടെയീപ്പാറകള്‍ക്കിടയില്‍ നടന്നതാം
കുടിലതയൊക്കെ ,യവപറഞ്ഞതില്ലേ ?

അടിമയായ്‌ തീര്‍ന്നതാം ക്യൂബ,യാക്കഥകള്‍ നിന്‍
ഹൃദയത്തിലേക്കു പകര്‍ന്നതില്ലേ ?!!

കഠിനമാം മൂന്നുവര്‍ഷങ്ങള്‍ നിന്‍ തീരത്ത്
കരള്‍ നൊന്തു ഞങ്ങള്‍ ;നീയെന്തു നേടി ?!!

കവിതകള്‍ നിറച്ചതാം കപ്പലീകടലിലാ-
യെരിയുമാത്മാവിലടച്ച തീനാളവും!!

കവിയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് ത്രാണനം ;
വ്രണിതഹൃദയങ്ങള്‍ക്ക് ശമനൌഷധം !!

ഇടത്തോട്ടെഴുതുന്നത്


ടി.പി.അനില്‍ കുമാര്‍

ജനലില്‍
കാറ്റുപതിച്ചമണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു
അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കുട്ടിയായ് വന്ന്‌
കണ്ണാടി നോക്കുന്നു

ഒരിക്കലെങ്കിലും തൊടുമെന്ന്‌
വിരലുകള്‍
കെട്ടുപോകുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്‌
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തുപോകുന്നു

അനാചാരവും പ്രപഞ്ചവും .


ഫൈസൽ  പകൽക്കുറി

-
സുപ്രഭാതം സുഹൃത്തേ .
വെളിച്ചം പരന്നയീ
ഭൂമിയ്ക്ക്
നാണം -
മഴ യാത്ര ചൊല്ലി പിരിഞ്ഞതിൻ
വേദന കടിയ്ച്ചമർത്തി
കരയുന്നു വേഴാമ്പൽ
പോലവേ നമ്മളും കൂട്ടരേ .

ധർമം ചെയ്യാത്ത
ഭരണ കാർക്കൊരു
താക്കീതു -
അവസാന കാലത്ത്
അവശരെയും , ആതുരരെയും
നിങ്ങൾ കാത്തില്ലങ്കിൽ
തീര്ച്ചയാൽ നരകം വിധിയ്ക്കുന്നു -
അതീ ഭൂമിയിൽ തന്നെ .

അനാചാരം നടത്തുന്നവരെ
നിങ്ങൾ പാപം ചുമക്കെണ്ടവർ .
അട്ടയും പുഴുവും
പാമ്പും തേളും
ഞ്ഞുളയുന്ന - മുറ്റത്ത്‌
ഒരു തുള്ളി വെള്ളം കിട്ടാതെ -
മരിയ്ക്കാതിരിയ്ക്കുക .

ശുഭ ദിനങ്ങൾ മാത്രം
പാവങ്ങൾ ഞങ്ങള്ക്ക്
ദാനമായി തരിക പ്രപഞ്ചമേ -
ഞങ്ങൾ നിനക്ക് അടിമയാകയാൽ .......!

ചിലപ്പോഴിങ്ങനെയും

ഗീതാജാനകി
പേടിക്കാന്‍ തന്നെ പേടിച്ചു പോകുന്ന നിമിഷങ്ങളുണ്ട്‌
എന്റെ ദൈവമേ! എന്ന വിളി മടിച്ചു മടിച്ചു
നട്ടെല്ലിലൂടെ അതീവ വേഗമാര്‍ന്ന വേഗത ഇല്ലായ്മയില്‍
തരിച്ചു തരിച്ചങ്ങനെ അരിച്ചിറങ്ങും.
ഒരു നിമിഷം ഹൃദയം നില്‍ക്കും
... പിന്നെ വീണ്ടും ബോധാബോധങ്ങള്‍ക്കിടയില്‍
ജീവിതം ഓര്‍മ്മിപ്പിക്കുമ്പോള്‍ നിര്‍ത്തിയ ഇടത്തു നിന്നും
വീണ്ടും മിടിച്ചു തുടങ്ങും.
ഒരു നിമിഷ മാത്രയുടെ ചൂടില്‍ പരലുപ്പാകുന്ന കണ്ണീര്‍
വേദനയുടെ തീവ്രതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഓടി നടക്കും!

ഓര്‍മ

കെ.എം.രാധ
ഏനംമ്പ്രാട്ടീ
...അകലങ്ങളില്‍ നിന്നെവിടുന്നോ കേള്‍ക്കുന്ന നേര്‍ത്ത ശബ്ദം ആരുടേത്? ആ വിളിക്ക് പിന്നാലെ ഇവള്‍ ഒന്‍പത് വയസ്സിന്റെ ചെറുബാല്യം വാരി പുണര്‍ന്നു..
അതേ...ഉറുംബായി...വീട്ടുകാരുടെ കണ്‍വെട്ടത്തിനപ്പുറം ബലമുള്ള വാഴനാരില്‍ കോര്‍ത്തെടുത്ത പഴുത്ത പറങ്കിമാങ്ങകള്‍ ഓരോന്നായെടുത്ത്  നല്‍കിയത്, ,നാഗത്താന്‍ കോട്ടയ്ക്കകത്ത് നെടുങ്കന്‍ കാഞ്ഞിരമരം .നാഗപ്രീതിക്ക് വിളക്ക് തെളിയിക്കല്‍. ,വയല്‍ സമൃദ്ധിയില്‍ മേയുംപശുകിടാങ്ങള്‍,എരവത്ത് കുന്നിന്‍പടിഞ്ഞാറ് വശം അകലെയകലെ... അസ്തമനസൂര്യചുകപ്പില്‍ തെളിയും.വെള്ളി നിറം പുരണ്ട കപ്പലുകള്‍,........
കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍
അകലെ സാമൂതിരിരാജാവിന്റെ കുലദേവത കുടികൊളളും ശ്രീവളയനാട് ദേവീക്ഷേത്രത്തിനു കിഴക്ക് അമ്പലക്കുളം,..വടക്ക് വശം കിഴക്കെമഠം. .അവിടെ 26.ജീവിതങ്ങള്‍. ആറ്റികുറുക്കിയെടുക്കും ഓര്‍മകള്‍ .....ക്ഷേത്രോത്സവത്തിന് തിടമ്പ് , ആനപ്പുറത്ത് എഴുന്നള്ളിച്ച് ആര്‍ഭാടത്തോടെ ചെണ്ട, മദദളം,, ഇലത്താളം,ചേങ്ങിലയുടെ ദൃതതാളങ്ങളില്‍,ആലവട്ടം. ചുഴറ്റി വരും.....
.നിറകാഴ്ച അവസാനിക്കും മുന്‍പ് ഗോപുരപടവുകള്‍ ഇറങ്ങി ഓടി വീട്ടു മുറ്റത്തെത്തുമ്പോള്‍ കിതപ്പിനിടയില്‍ ഭീതിയോടെ കേള്‍ക്കാം.....വെടിയുടെ നിലയ്ക്കാത്ത ശബ്ദം....... 'അമ്പ്രാട്ടി...പേടിച്ചോയെ.... 'മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ കുസൃതിച്ചിരി.
.അമ്പ്രാട്ടി ..മിണ്ടൂലെ, പിണങ്ങ്ി? അരിവാള്‍ ചുണ്ട് കൊണ്ട് കരി മിനുങ്ങും പുറം ചൊറിഞ്ഞു നടന്ന്. നീങ്ങുന്ന അവരോട്..'പെട്ടെന്ന്,
'എന്നെ അമ്പ്രാട്ടീന്ന് വിളിക്കരുത്.'.മീന്‍കണ്ണുകളില്‍ വിസ്മയം.!'
മണിന്ന് വിളിക്കു.(വിളിപ്പേര്‍) )000)0))0)0)
0''ഏന്‍ അമ്പ്രാട്ടീന്നേ.....' അവര്‍ പകുതി പറഞ്ഞു നിര്‍ത്തി .
ഈ പാവാടക്കാരി ഗൌരവത്തോടെ '.
.മേലില്‍ പറങ്കിമാങ്ങയും,പഴുത്ത ചക്കചുളയും കൊണ്ട് അടുത്ത്
വരണ്ട. '
ആ തളര്‍ന്ന മുഖത്ത് വിഷമം.! മുന്‍പില്‍ തല കുനിച്ചു നില്‍ക്കുന്ന അവരോട് ' പേര് വിളിക്കാന്‍ വയ്യേ? '
എന്‍റെ ചോദ്യത്തിനു ഉറുമ്പായി 'നിഷേധ ഭാവത്തില്‍ തല കുലുക്കി...'
പിന്നെ എന്ത് വിളിക്കും?' സങ്കോചത്തോടെ പതുക്കെ
''മോളെന്ന് ആരും കേക്കാതെ''
കാലത്തിന് ,മിന്നല്‍പിണര്‍ വേഗം.
വളയനാട് ക്ഷേത്രത്തിന്‍റെ വടക്കെ നടയുടെ കിഴക്കേ അറ്റത്ത് ചതുരാകൃതിയില്‍ ഒരു വലിയ കരിങ്കല്ലുണ്ട്.പണ്ടു ദേവീ പ്രീതിക്ക് ഇസ്ലാം സമുദായക്കാര്‍ അവിടെ വെച്ചു ആടറവ് നടത്തിയെന്ന് ഐതിഹ്യം.സാമൂതിരി രാജ്യവംശം നിലനിര്‍ത്തി പോന്ന ആ മതമൈത്രി,സമഭാവന ഇന്നെവിടെ?
രാഷ്ട്രീയം,ജാതിമതങ്ങള്‍ തമ്മില്‍ ഒളിപ്പോര്, സ്വാര്‍ത്ഥലാഭത്തിനു എന്തും തന്നില്‍ കേന്ദ്രീകൃതമാകുന്ന ,മനുഷ്യന്റെ ഛിദ്ര വാസനകള്‍ ..... മാനവരാശി നശിക്കുകയാണോ ?
എനിക്ക് ഞായറാഴ്ചകള്‍ വിലപ്പെട്ടത്!ജനനം,വിവാഹം,മൂത്ത മകള്‍ ജനിച്ചത് ഞായറാഴ്ചകളില്‍..!..>
ഞായറാഴ്ച, നിരത്തിലെ തിരക്കുകള്‍ക്കൊപ്പം മോഫുസല്‍ ബസ്സ്റ്റാന്റിലേക്ക്.,നടക്കുമ്പോള്‍,  എതിരെ വരുന്നു ഒരു കുടുംബം...
സ്ത്രീ എന്നെ നോക്കി ചിരിച്ചു. ഞാനും
.'മനസ്സിലായോ'
 ചോദ്യത്തിന് മുന്‍പില്‍ പതറി.
മറുപടിക്ക് നില്‍ക്കാതെ ഉറുംമ്പായിയുടെ മകളുടെ ',. പേരകുഞ്ഞിനെ കൈയിലെടുത്തു ഓമനിച്ച്  പതുക്കെ .
'ന്‍റെ...പൊന്നുമോനെ''

വേദന


 ശ്രീകൃഷ്ണദാസ് മാത്തൂർ


ഓര്‍മ്മയില്‍ ഒരെയോരന്തേവാസി
വെളിച്ചം വരാവുന്ന ചുരങ്ങളടച്ച്
ഒരേ വികാരത്തിനു മരുന്നിടുന്നു.
ഇലവിരല്‍ വ്യാക്ഷേപകങ്ങളുടെ
വിളിയിലേക്ക്‌ ജാലകശീല നീക്കിയിട്ട് ,
അതില്‍ കുടുങ്ങുമവസാന മിന്നലിനെ
പിച്ചിയെടുത്ത് ബഹുനിലകള്‍ക്ക് താഴെക്കെറിഞ്ഞു
കരച്ചിലിന്റെ പല താളങ്ങള്‍ പരിചയിക്കുന്നു.
വിജാഗിരികളില്‍ എണ്ണ കുത്തിവച്ചു`
തുറന്നടയല്‍ നിലവിളികളെ നേര്‍പ്പിച്ച്,
ഉള്ളുകള്ളികള്‍ പൂട്ടി താക്കോല്‍കൂട്ടം
ഉള്ളിലേക്ക് തന്നെയെറിഞൊഴിഞ്ഞ്
കിട്ടിയ പടിക്കെട്ടുകള്‍ വഴിയത്‌
നിലകള്‍ വിട്ട് നിലകള്‍ മാറി കഴിയുന്നു.
അടച്ചു പോന്ന നിലകളില്‍
കെടുത്താന്‍ മറന്ന തിരികള്‍ തീ തൂവി
പ്രളയമാകവേ, സ്ത്രൈണ ഭാവത്തില്‍
നിലവിളി...
നിന്ന് കത്തുന്ന ബഹുനിലക്കെട്ടിടം നീ
പ്രതിഫലനങ്ങള്‍ മറച്ച
ഒരു കണ്ണ് തല്ലിപ്പൊളിച്ചൊടുവില്‍
ഒരു തുള്ളിയായ്‌ നീ പുറത്തു ചാടുമ്പോള്‍
വീണുടയാതെ ഞാന്‍ നേരെ താഴെ
കൈ വിരുത്തി നില്‍പതുണ്ടാവും...

My muses

dr k g balakrishnan

                         My mind the dancing whirlpool
                         Its depth immeasurable;
                         Its fulcrum the Time, the endlessness;
                         It is the eternal intuitive speck of mine.

                         My selfish self is dead an’ gone;
                         I am anew, the nascent view;
                         Immortal; lone an’ non-duel;
                         -The nameless formless Hue.

                          The Light illuminating my mind,
                          The hush ecstatic tranquilizing;
                          The solitude of calmness mutes;
                          -The bliss blossoming to the Nought.

                           The thought who am I lingering;
                           The hymn whispering: “you, you are!”
                            ===========================

തിരനോട്ടം


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

നെഞ്ചിടിപ്പ്
ആരംഭിക്കുകയായി
അരങ്ങില്‍
അഞ്ചാം തരക്കാരന്‍
അണിയറയില്‍
അമ്പതുകാരി.

ചെസ്റ്റ് നമ്പര്‍ സെവന്‍...”

ഗുരുവിനെ വണങ്ങാന്‍
അവന്‍ കാല്ക്കല്‍ വീണു.
വെളുത്ത്...മൃദുലമാര്‍ന്ന....

നാടോടിനൃത്തം
പൊടിപൊടിച്ച്
അവന്‍ വിയര്‍ത്ത്
തളര്‍ന്നു വീണു.

സ്വപ്നത്തില്‍നിന്നും
ഗുരുനാഥ എഴുന്നേറ്റപ്പോള്‍
പുറത്ത്
ലേശം ചളി പറ്റിയിരിക്കുന്നു.

എങ്കിലും
അവന്‍
തിരനോട്ടം നടത്തിയല്ലോ.
------

കവിതകൾ

 പ്രേംകൃഷ്ണ
1.മുള്ളുമനുഷ്യർ

നീയും ഞാനുമെന്നും
ഒരിലയുടെ
അകപുറങ്ങളെന്ന് .
എപ്പോഴും ഇറുത്ത്
വേദനിപ്പിച്ച് പറയും
ഇല വീണത്ര കുറ്റം മുള്ളിനില്ലെന്ന് .
പക്ഷെ കുറ്റവും ശിക്ഷയും 
എന്തെന്നറിയാത്ത
ഇലയും മുള്ളും
പണ്ടേ അറിഞ്ഞിട്ടുണ്ട്
ഏതോ ആലയിൽ രാകപ്പെടുന്ന
മൂർച്ചകളെ......


നിഗൂഡപുഷ്പം
നമ്മൾ ,
മൌനമെന്ന് ധരിക്കുന്ന നിശബ്ദതയും
വിസ്ഫോടനമെന്നു കരുതുന്ന ഭയങ്കര ശബ്ദവും
രണ്ട് വലിയ വിഡ്ഢിത്തരങ്ങളല്ലെ?
ഒരു പൂവ് വിരിയുന്ന
മൌന സൌന്ദര്യത്തിലുണ്ട്
മഹാവിസ്ഫോടനസത്യം .
കോഴി കൊക്കുന്ന ശബ്ദത്തിന്
തൊട്ടു മുന്നിലെ അഗാധതയിലാണ്
മൌനത്തിന്റെ ഗാഡസ്മിതം .
ഒരു ടെലിവിഷനിൽ ഇല്ലാത്തതും -
മൌന വിസ്ഫോടനങ്ങളുടെ
അപാര സാധ്യതകൾ .
അറിയും നാട്യങ്ങൾ
കണ്ടറിയാത്ത ഭാവങ്ങൾ .
മനുഷ്യൻ ഇത്രയധികം
വ്യർഥഭാഷണങ്ങളുരുവിടും കാലത്ത്, 
ജീവിതമെന്ന മനോഹര സത്യം
അവനിൽ നിന്നും അടർന്നിതാ
അതി വിചിത്രരീതികളിൽ
പരസ്പ്പരം നായാടുന്ന അവനെ നോക്കി
ഒരു മൌനത്തിൻ പ്രകാശപുഷ്പവും ചൂടി
നിഗൂഡമായി ചിരിച്ചു നില്ക്കുന്നു .
നമ്മിലുമുണ്ട്
അതേ മൌനവിസ്ഫോടനങ്ങളുടെ മഹാപുഷ്പം ,
പക്ഷെ നമുക്കിന്ന്
മൌനമെന്നതൊരു വെറും നിശബ്ദതയും
വിസ്ഫോടനമൊരുഭയങ്കര ശബ്ദവും മാത്രം !




അനന്തം

ഇന്ന് നാം കാണുമീ
മഴ പെയ്യും മരങ്ങളിൽ
എത്ര ദേശത്തിൻ കിളികൾ
നനഞ്ഞ തൂവൽ പൊഴിച്ചു.

ഇന്ന് നാം കാണുമീ
നഗരഗ്രാമ വീഥികളിൽ
എത്ര യുഗപ്പക്ഷികൾ
പറന്നു ചിറകടിച്ചു .

ഇന്ന് നാം കാണുമീ
വീടിൻ വിലാസ്സങ്ങൾ
എത്ര കടലിരമ്പിയ
എത്ര കാടൊച്ച വച്ച,
ഏതനന്ത വിചാരങ്ങൾ......

ഒളിക്ക്യാമറ അഥവാ വെളിച്ചത്തിൻ കവചം .
ഒരു ക്യാമറയിൽ അഹങ്കരിക്കുന്നവർക്ക് -
നിങ്ങളൊരു വംശാവലിയുടെ
തുടര്ക്ക്യാമറ മാത്രം . 
പിറന്നു വീഴുന്ന ഓരോ ജന്മത്തിനും
ആട് /കോഴി / മരം
എന്നിങ്ങനെയുള്ള സകല ചിത്രങ്ങളും
മുറ തെറ്റാതെ പകർത്തി നൽകുന്നൊരു തുടർക്ക്യാമറ .
പക്ഷെ കല്ലിനെ പകർത്തി കൊടുക്കുന്നത്
കല്ലെടുക്കാതിരിക്കാനുള്ള നിഗൂഡ തന്ത്രം ചൊല്ലിയാണ് .
സ്സർവ്വശൂന്യതകളിലുമുണ്ട്
നീ കാണാത്ത ഒരൊളിക്ക്യാമറ .
പക്ഷെ പതുങ്ങലിന്റെയും
പരദൂഷണത്തിന്റെയും
ജീർണ സ്വഭാവമില്ലാത്ത 
പരമമായ ഒന്നാണത് .
യുഗങ്ങളായി / അസ്ഥികൂടങ്ങളായി
രേഖപ്പെടുത്തി തരുന്നത്,
ആദ്യവേട്ടക്ക് പ്രേരണ തന്നത് ,
ആദ്യ അക്ഷരത്തിന് പ്രചോദനമരുളിയത്,
നീ കാണാത്ത എന്നാൽ നിന്നിലുമുള്ള
ആ ഒളിക്ക്യാമറയാണ് .
ആ കണ്ണിന്റെ തെളിച്ചം ഇരുളിലാണ് ,
അത് നിങ്ങൾ കാണാത്ത കറുപ്പിന്റെ വെളുപ്പ്‌ ,
അല്ലെങ്കിൽ വെളിച്ചത്തിന്റെ കവചം ....


എന്റെ കത്ത്

എന്റെ ഹൃദയത്തിലൊരു കത്തുണ്ട് ,
എന്നേ എഴുതി പൂർത്തിയായത് .
പക്ഷെ കടലാസ്സിൽ പകര്ത്തി
തപാൽ വഴി അയക്കപ്പെട്ട് ,
മൊബയിലിൽ ടൈപ്പ് ചെയ്ത്
എസ് എം എസ് ആക്കപ്പെട്ട്
ഒരേ ഒരാൾ മാത്രമറിയേണ്ടുന്ന
വെറുമൊരു ഒന്നല്ല
അതെന്ന വ്യക്തമായ ധാരണയാൽ
ഞാനതിനെ കത്തുന്നൊരു കത്തായി തന്നെ
ഉള്ളിൽ കരുതുന്നു.

കണ്ണ്
"പൈതൃക സംരക്ഷകർ "
എന്ന നാമം ചാർത്തപ്പെട്ടൊരു
ശംഖുരൂപം കയ്യിൽ കിട്ടി .
കൌതുകം പൂണ്ടുതാനാഞ്ഞു ,
മാഹാഭാഗ്യം
കണ്ണുള്ളത് കൊണ്ടറിഞ്ഞു
" ശംഖല്ലത് ശംഖുവരയൻ ".
ചിത്തം

മഹാനഗരത്തിലെ വഴിവക്കിൽ
മരിച്ചു കിടന്ന അജ്ഞാതന്റെ
ബാഗിൽ നിന്നും തെറിച്ചു വീണ കണ്ണാടി
മരണ റിപ്പോ ർട്ടെഴുതിയ
പോലീസു കാരനിലുണർന്ന ഒരജ്ഞാത കൗതുകത്താൽ
അയാൾക്കൊപ്പം വീട്ടിലേക്ക് ചലിച്ചു .
സ്വയം മറന്ന്
അതിലേക്കു തന്നെ നോക്കിയിരിക്കെ
കണ്ണാടിയുടെ കണ്ണുകൾ
അവന്റെ പ്രതിബിംബം മായ്ച്ച്
മറ്റൊരു ചിത്രം വരച്ചു തുടങ്ങി.
അകലെ അകലെയായൊരു ഗ്രാമം
ഓർമ്മകളിൽ വിറങ്ങലിച്ചു .
അവിടെ കാത്തിരിപ്പുകളുടെ നിഴലുകളുറങ്ങുന്ന
ഊദുവഴിയിലെ കാവ്
സാന്ധ്യ ദീപങ്ങൾ തെളിച്ച് ,
ഒരു മടങ്ങി വരവും കാത്ത് കൈകൂപ്പി നിൽക്കുന്നു.

ഓർമ്മകളുടെ പാടവക്കത്തതാ
കൂട്ടുകാർ കോർത്ത്‌ വയ്ക്കുന്നു
അവനില്ലാത്ത സായന്തനങ്ങളിലേക്ക്
പാടാത്ത പാട്ടുകളുടെ ബാഷ്പമാലകൾ .
ഉമ്മറത്തിരുന്നു മുത്തശി
കണ്ണുനീർ വാർത്ത് മൊഴിഞ്ഞ
പൂതപാട്ടിന്റെ മുറിഞ്ഞ ഈണം
അവൻ പിച്ച വച്ച തൊടിയിൽ
അവനെ തേടി കരയുന്നു .
വരാനിരിക്കുന്ന പ്രളയമറിയാതെയമ്മ
വരണ്ട വരിക്കപ്ലാവിലിരുന്നു
വിരുന്നു വിളിക്കുന്ന കാക്കയെ പ്രണയിക്കുന്നു .
മരക്കൊമ്പിലൊപ്പമിരുന്ന കുഞ്ഞിനോട്
ദീർഘദർശിയായ കാക്ക
ഒരു കർക്കടകബലിയുടെ കഥ പറയുന്നു .
ഇപ്പോൾ കണ്ണാടിയിലൊരു കണ്‍മുത്തടരുന്നു ,
അത് ചിതറുന്നു .......
കടലാകുന്നു .......

അദൃശ്യനാമം

തൂക്കുമരം എന്നത് വെറുമൊരു നാമമല്ല.
തോക്ക് എന്നത് കുട്ടികൾ കാണുന്നത് പോൽ
ഒരാശ്ചര്യ ചിഹ്ന്നവുമല്ല!
അടുക്കളയിലും ഉപയോഗിക്കപ്പെടുന്നത്
എന്നാ ലാളിത്യമുന്ടെങ്കിലും
"കത്തി" എന്ന നാമം
ഓരോ തോന്നലുകൾക്കനുസരിച്ചു മൂര്ച്ച കൂട്ടപ്പെടുന്നു .

ഹൃദയം / നാവ്
എന്നീ നിത്യഹരിതനാമങ്ങൾ
കണ്ണടച്ച് ഇരുട്ടാക്കുക
എന്ന കിരാത ദർശനതാൽ
ഓരോ ആയുധങ്ങളിലൂടെയും
നാമാവശേഷമാക്കപ്പെടുന്നെപ്പോഴും .

നശിപ്പിക്കപ്പെട്ട പൂന്തോട്ടങ്ങളാണ്
ഓരോ പൈത്രുകങ്ങളും,
പക്ഷെ മരിക്കാത്തവയാണ്
അതിന്റെ ഗന്ധങ്ങൾ .
കാലാൾ / കുതിര / ആന / ടാങ്കർ / വിമാനം -
ഓരോ പൂക്കളുടെ തലയരിയുമ്പോഴും
ഇവ മണ്ണിനടിയിലെ
അന്ജാതയിടങ്ങളിൽ നിന്നും
സ്മാരകനാമങ്ങളായി പുനർജനിക്കുന്നു .

തൂക്കുമരം / തോക്ക് / കത്തി
എന്നിവ സ്വയം ചലിക്കാനാകാത്ത
ഉപകരണങ്ങൾ മാത്രമെങ്കിലും
ഇവയ്ക്കെല്ലാം പിന്നിലെ ഒരദൃശ്യനാമത്തെ
ഓരോ ശ്വാസത്തിലും ഭയപ്പെടണം .
കാരണം അത് " അ " എന്ന അക്ഷരത്തിൽ തുടങ്ങുന്നു ,
ധിക്കാരം അതിന്റെ പൂര്തീകരണവും .

ഭേദം

വഴക്ക് കേൾക്കാത്തവരുണ്ടോ?
വഴക്കിനും വഴക്കില്ലായ്മക്കും വേണ്ടി
എന്നുമെപ്പോഴും വഴക്ക് തന്നെ .
അതിൽ നിന്നും രക്ഷപ്പെടാൻ
റയിൽ പാളത്തിനരികെ വീടുള്ളവനും
കടൽത്തീരത്തൊരു മാടമുള്ളവനും
ചിലപ്പോൾ ഒരറ്റകൈപരീക്ഷിക്കാറുണ്ട് .
അറ്റകൈ എന്നുള്ളത്
ഇപ്പോൾ നിങ്ങൾ ഞെട്ടിയോർത്ത
അവസ്സാനിപ്പിക്കുന്ന കാര്യമല്ല .
അവർ ,
വഴക്കൊന്നും മുഖത്ത് കാട്ടാതെ
കണ്ണിലൊരു ഗഹനതയുടെ വിളക്ക് കൊളുത്തി
കടലിലേക്കും,റെയിൽപാളത്തിലേക്കു
തറപ്പിച്ചു നോക്കിയിരിക്കും .
അപ്പോളതാ വഴക്കിന്റെ വിളക്കാളുന്നവരുടെ കണ്ണിൽ
സഹതാപത്തിന്റെ / ഭയത്തിന്റെ
പടുതിരി കത്തുന്നത് കാണാം .
അപ്പോളറിയും
വഴക്കെത്ര ഭേദമെന്ന് ,
അത് കേൾക്കാതിരിക്കാൻ
ട്രെയിനിരമ്പന്ന , കടലിളകി മറിയുന്ന
ശബ്ദമുണ്ടല്ലോ,
പക്ഷെ ഇത് കാണാതിരിക്കാൻ !!!


2013/7/8 m k harikumar <kuthattukulam@gmail.com>
hi
thank you.
ella kavithakalum e mailil paste cheythu kittiyal upakaram.
mk


2013/7/8 Premkrishna Krishna <krishnathejas79@gmail.com>
പ്രിയ ഹരികുമാർ സാർ,
 എന്റെ  പേര് പ്രേംകൃഷ്ണ . ആനുകാലികങ്ങളിലെ എന്റെ ഇഷ്ട പംക്തികളിൽ ഒന്നാണ് 
കലാ കൌമുദിയിൽ താങ്കൾ എഴുതി വരുന്ന അക്ഷര ജാലകം. . താങ്കളുടെ ശ്രദ്ധയിലേക്ക് ഞാൻ എഴുതിയ കുറച്ചു കവിതകള അയക്കുന്നു . ദയവായി സമയം പോലെ ഇതൊന്നു വായിച്ചു നോക്കണം എന്നപേക്ഷിക്കുന്നു . ഫേസ് ബുക്കിലും മറ്റും ഇടയ്ക്കിടെ കവിതകള ഇടാറുണ്ട് . കുറച്ചു കവിതകൾ അറ്റാച്ച് ചെയ്തും ഒന്ന് രണ്ടെണ്ണം മെയിലിന്റെ കൂടെയും അയക്കുന്നു .  ..അക്ഷര ജാലകം പംക്തിക്ക് എല്ലാ മംഗളങ്ങളും നേർന്നു കൊണ്ട്
ആദരപൂർവ്വം
പ്രേംകൃഷ്ണ


1.മുള്ളുമനുഷ്യർ

നീയും ഞാനുമെന്നും
ഒരിലയുടെ
അകപുറങ്ങളെന്ന് .
എപ്പോഴും ഇറുത്ത്
വേദനിപ്പിച്ച് പറയും
ഇല വീണത്ര കുറ്റം മുള്ളിനില്ലെന്ന് .
പക്ഷെ കുറ്റവും ശിക്ഷയും 
എന്തെന്നറിയാത്ത
ഇലയും മുള്ളും
പണ്ടേ അറിഞ്ഞിട്ടുണ്ട്
ഏതോ ആലയിൽ രാകപ്പെടുന്ന
മൂർച്ചകളെ......


നിഗൂഡപുഷ്പം
നമ്മൾ ,
മൌനമെന്ന് ധരിക്കുന്ന നിശബ്ദതയും
വിസ്ഫോടനമെന്നു കരുതുന്ന ഭയങ്കര ശബ്ദവും
രണ്ട് വലിയ വിഡ്ഢിത്തരങ്ങളല്ലെ?
ഒരു പൂവ് വിരിയുന്ന
മൌന സൌന്ദര്യത്തിലുണ്ട്
മഹാവിസ്ഫോടനസത്യം .
കോഴി കൊക്കുന്ന ശബ്ദത്തിന്
തൊട്ടു മുന്നിലെ അഗാധതയിലാണ്
മൌനത്തിന്റെ ഗാഡസ്മിതം .
ഒരു ടെലിവിഷനിൽ ഇല്ലാത്തതും -
മൌന വിസ്ഫോടനങ്ങളുടെ
അപാര സാധ്യതകൾ .
അറിയും നാട്യങ്ങൾ
കണ്ടറിയാത്ത ഭാവങ്ങൾ .
മനുഷ്യൻ ഇത്രയധികം
വ്യർഥഭാഷണങ്ങളുരുവിടും കാലത്ത്, 
ജീവിതമെന്ന മനോഹര സത്യം
അവനിൽ നിന്നും അടർന്നിതാ
അതി വിചിത്രരീതികളിൽ
പരസ്പ്പരം നായാടുന്ന അവനെ നോക്കി
ഒരു മൌനത്തിൻ പ്രകാശപുഷ്പവും ചൂടി
നിഗൂഡമായി ചിരിച്ചു നില്ക്കുന്നു .
നമ്മിലുമുണ്ട്
അതേ മൌനവിസ്ഫോടനങ്ങളുടെ മഹാപുഷ്പം ,
പക്ഷെ നമുക്കിന്ന്
മൌനമെന്നതൊരു വെറും നിശബ്ദതയും
വിസ്ഫോടനമൊരുഭയങ്കര ശബ്ദവും മാത്രം !


വിരൂപത...!!!

ശ്രീജിത്ത് മൂത്തേടത്ത്
           റടിയിലേറെ ഉയരമുള്ള നിലക്കണ്ണാടിയില്‍ നിന്നും ഗോപാല്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ അവജ്ഞയോടെ നോക്കി. ഒടിഞ്ഞ് മടങ്ങിയ മൂക്കും, തടിച്ച ചുണ്ടും, കരുവാളിച്ച മുഖവും അയാളില്‍ മടുപ്പുളവാക്കി. ഇതും വച്ചുകൊണ്ട് ഇനിയെത്ര കാലം ? രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമില്ല എന്ന അറിവാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ചത്. കുട്ടിക്കാലത്തെന്നോ എവിടെയും ശോഭിക്കാനാവാതെ, ആരുടെയും ശ്രദ്ധയാകര്‍ഷിക്കാനാവാതെ വന്നപ്പോഴും, തന്റെ വൈരൂപ്യം എന്തിനും തടസ്സമായപ്പോഴും അയാള്‍ ഇതു പോലെ ദുഃഖിതനായി കുന്തിച്ചിരുന്നു പോയിട്ടുണ്ട്. പക്ഷെ അന്ന് തന്റെ സ്വന്തം വൈരൂപ്യം മുഴുവനായും നോക്കിക്കാണാനിതുപോലെ ആറടിയുയരമുള്ള നിലക്കണ്ണാടിയുണ്ടായിരുന്നില്ല. പകരം മൂക്കിന് നേരെ പിടിച്ചാല്‍ മൂക്ക് മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കുഞ്ഞ് കണ്ണാടിത്തുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
            സുഹൃത്തായ പ്രാദേശിക നേതാവിന്റെ ക്ഷണവും, നിര്‍ബന്ധവും സ്വീകരിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിക്കു വേണ്ടി പ്രവൃത്തിക്കാന്‍ തുടങ്ങുമ്പോഴും വലിയ പ്രതീകഷയൊന്നുമുണ്ടായിരുന്നില്ല ശ്രദ്ധിക്കപ്പെടാന്‍ കഴിയുമെന്ന്. അന്ന് ഗോപാലിന് പ്രായം പതിനഞ്ച്. പത്താം ക്ലാസ്സ് തോറ്റ് ട്യൂട്ടോറിയയില്‍ പ്രൈവറ്റായി പഠിക്കുന്ന കാലം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു ട്യൂട്ടോറിയല്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സാഗര്‍ കോളേജ് എന്ന ഓല ഷെഡ്.
           ഇരുണ്ട സുന്ദരമല്ലാത്ത രൂപമായിരുന്നുവെങ്കിലും മുഴക്കമുള്ള ശബ്ദമായിരുന്നു അവന്റെത്. മുഴക്കമുള്ള ഘനഗാംഭീര്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ അവന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. പുതിയ വാക്കുകള്‍ക്കും, വാഗ്പ്രയോഗങ്ങള്‍ക്കും, തന്റെ പ്രസംഗത്തിനാവശ്യമായ റഫറന്‍സിനുമായി അവന്‍ പുസ്തകങ്ങളിലും, മാസികകളിലും, പത്രങ്ങളിലും മുങ്ങിത്തപ്പി. അതിലൊതുങ്ങി, അല്ലെങ്കില്‍ അതിലൂടെ മാത്രമായി വികസിച്ചു അവന്റെ പഠനം. എന്നുവച്ചാല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. അല്ലെങ്കില്‍ അവന്‍ മറന്നു.
            പ്രസംഗ വേദികളില്‍ അവന്റെ വാക്കുകളില്‍ തീ പടര്‍ന്നു. മിന്നല്‍പ്പിണരായി അത് ശ്രോതാക്കളുടെ ശ്രവണേന്ദ്രിയങ്ങളിലേക്ക് തുളഞ്ഞുകയറി. പ്രപഞ്ചം നടുങ്ങുന്ന ഇടിമുഴക്കമായി അത് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്നുവന്ന പേമാരി പോലെ ഹസ്താരവം മുഴങ്ങി. ഇവിടെ പുതിയൊരു ഗോപാല്‍ പിറക്കുകയാണെന്ന് അവന്‍ അറിഞ്ഞു. അംഗീകാരം, പ്രശംസകള്‍... അവന്‍ സ്വയം മറന്നു. തന്റെ വൈരൂപ്യം സൃഷ്ടിച്ച പുകമറയില്‍ നിന്നും, വാഗ്മുഴക്കം സൃഷ്ടിച്ച അഗ്നിയുടെ ദീപ്തനാളങ്ങളുടെ വെള്ളിവെളിച്ചം തെളിയിച്ച വഴിയിലൂടെ അവന്‍ പുറത്തു ചാടി.
          അടുത്തു വന്ന തെരഞ്ഞെടുപ്പില്‍ അവന്റെ മാര്‍ക്കറ്റ് വാല്യു കുതിച്ചുയര്‍ന്നു. നേതാക്കന്‍മാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവന്‍ വാക്കുകള്‍ കൗണ്ട് താണ്ഡവമാടി. പ്രസംഗവേദിയില്‍ നിന്ന് ആക്രോശിക്കുമ്പോള്‍ അവന് ആയിരം കൈകളും ആയിരം മുഖങ്ങളുമുള്ളപോലെ തോന്നിച്ചു. മിന്നല്‍പ്പിണരായും ഇടിമുഴക്കമായും അവന്‍ ഉഴുതു മറിച്ച പതം വന്ന നനുത്ത മണ്ണില്‍ തകരകളെന്നോണം സുമുഖരായ പുതു നേതാക്കന്മാര്‍ ഉയിര്‍ക്കൊണ്ടു. അവര്‍ അധികാരശ്രേണികള്‍ ചവിട്ടിക്കയറി. അവരൊക്കെ അവന്റെ ഉറ്റ സുഹൃത്തുക്കളായി തന്നെ നിലകൊണ്ടു. അപ്പോഴൊന്നും അവന് ആഗ്രഹമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ചിന്താ ശേഷിയുണ്ടായിരുന്നില്ല, സ്വയം ഒരു നേതാവായി മാറണമെന്ന്. തനിക്ക് കിട്ടിക്കൊണ്ടിരുന്ന കയ്യടികളിലും, അഭിനന്ദനങ്ങളിലും അവന്‍ മതിമറന്നിരുന്നു. അവനത് അമൃത് പോലെയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃവൃന്ദവുമായി അവന് നേരിട്ട് ബന്ധമുണ്ടായിരുന്നു. സുമുഖരായ അവരോരോരുത്തരും അവന്റെ വാഗ്ധോരണിയുടെ ചുവടു പിടിച്ചും, സുന്ദര മുഖങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതിലപ്പുറവും, വൃത്തികേടുകള്‍ ചെയ്തും നേതാക്കന്‍മാരായി മാറിയവരായിരുന്നുവല്ലോ ?..!!
               ഇപ്പോള്‍ യുവത്വമൊക്കെ ഹോമിക്കപ്പെട്ട്, തൊണ്ട കീറി പൊട്ടി, നാല്‍പ്പതെങ്കിലും അമ്പതോ അതിനു മുകളിലോ പ്രായം തോന്നിക്കപ്പെടുമ്പോഴാണ്, ഗോപാലിന് എന്തെങ്കിലും ആയിത്തീരണമെന്ന് തോന്നിത്തുടങ്ങിയത്. അയാള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു, തന്നോടടുപ്പം പുലര്‍ത്തുന്ന, താന്‍ സൃഷ്ടിച്ച സമുന്നത നേതൃത്വത്തോടൊന്ന് പറയേണ്ട താമസം, താന്‍ നേതൃത്വത്തിലേക്കോ, അല്ലെങ്കില്‍ ഉയര്‍ന്ന ഏതെങ്കിലും സ്ഥാനങ്ങളിലേക്കോ ഉയര്‍ത്തപ്പെടുമെന്ന്. താന്‍ ഉഴുതു മറിച്ച മണ്ണില്‍ തനിക്ക് വേരോടിക്കുവാനും, വളരാനും കഴിയുമെന്നും അയാള്‍ക്ക് തികഞ്ഞ ആത്മ വിശ്വാസമുണ്ടായിരുന്നു. വിരൂപമെങ്കിലും, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായാണ് ഗോപാല്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ, അല്ലെങ്കില്‍ താന്‍ അങ്ങനെ വിശ്വസിക്കുന്ന പാര്‍ട്ടി പ്രസിഡണ്ടിനെ നേരിട്ട് കാണാന്‍ പോയത്.

           “നോക്കൂ ഗോപാല്‍... നമ്മുടെ രാജ്യത്തിനിന്നാവശ്യം യുവത്വം സ്ഫുരിക്കുന്ന യാവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുമുഖരായ യുവ നേതൃത്വത്തെയാണ്. കമ്പോള വത്കരണത്തിന്റെയും, ആഗോളവത്കരണത്തിന്റെയും നൂതന പ്രവണതകള്‍ക്കനുസരിച്ച് നാമുയര്‍ന്നില്ലായെങ്കില്‍ അത് വിഡ്ഢിത്തമാവും. ഇന്നത്തെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ മുഖശ്രീ കൂടെ അത്യാവശ്യമാണ്. ഗോപാലിനറിയാത്ത കാര്യമല്ലല്ലോ ഇതൊന്നും. പിന്നെ പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ഗോപാലിനുള്ള പങ്ക് പാര്‍ട്ടി എന്നും സ്മരിക്കും. ഗോപാലിനെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍...”
           പ്രസിഡണ്ട് പറഞ്ഞ് നിര്‍ത്തുന്നതിന് മുമ്പുതന്നെ ഗോപാലിന്റെ മുഖത്ത് അവശേഷിച്ചിരുന്ന പ്രത്യാശയുടെ അന്തിവെളിച്ചവും അടിതിരിപോലെ അണഞ്ഞു പോയിരുന്നു. അതോടെ അവിടെ അന്ധകാരം നിറഞ്ഞു.
            പാര്‍ട്ടി തനിക്ക് അനുവദിച്ച് തന്നിരുന്ന പ്രചരണ വിഭാഗം ഓഫിസ് കൂടിയായ, തന്റെ വസതിയെന്ന് ഗോപാല്‍ കരുതിയിരുന്ന, കെട്ടിടത്തിലെ, നിലക്കണ്ണാടിയില്‍ ഗോപാല്‍ ഒന്നുകൂടെ നോക്കി. മുമ്പ് കുട്ടിക്കാലത്ത് മൂക്കുമാത്രം കാണാമായിരുന്ന കണ്ണാടിക്കഷണത്തില്‍ നോക്കിയതില്‍ പിന്നെ ഇന്ന് ആദ്യമായാണ് താന്‍ കണ്ണാടി നോക്കുന്നതെന്നയാള്‍ക്ക് തോന്നി. തന്റെ വൈരൂപ്യം വിളിച്ചോതുന്ന ലോകത്തുള്ള സകല കണ്ണാടികളും തകര്‍ക്കണമെന്ന് അയാള്‍ ആശിച്ചു. തിരപോലെ നുരച്ചുവരുന്ന രോഷം അടക്കിനിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
            ഗോപാല്‍ ഭ്രാന്തനെപ്പോലെ അലറി. കണ്ണില്‍ കണ്ടതെല്ലാമെടുത്ത്, കണ്ണാടിക്ക് നേരെ വലിച്ചെറിഞ്ഞു. ചുവരിലും, നിലത്തുമായി, ചിതറിത്തെറിച്ച തുണ്ടു കണ്ണാടിച്ചില്ലുകളില്‍ ആയിരം ഭാവങ്ങളാര്‍ന്ന് തന്റെ വൈരൂപ്യം പ്രതിഫലിക്കുന്നതയാള്‍ക്ക് തോന്നി. അലറിക്കൊണ്ടയാള്‍ അവയ്ക്ക് നേരെ പാഞ്ഞടുത്തു.
ദേഹമാസകലം കുപ്പിച്ചില്ലുകള്‍ തറച്ചുകയറി, കീറിമുറിഞ്ഞ ശരീരവുമായി സര്‍ക്കാര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ മുരളുന്ന ഫാനിന് കീഴെ കിടക്കുമ്പോള്‍ ആശയുടെ പുതു വെളിച്ചം പോലെ പ്രസിഡണ്ടിന്റെ വാക്കുകള്‍ ഗോപാലിന്റെ ചെവിയില്‍ മന്ത്രിച്ചു. -“പാര്‍ട്ടി ഗോപാലിനെ സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍..” ആശയുടെ അവസാന തിരിവെളിച്ചമായ ആവാക്കുകളില്‍ സംരക്ഷണം തേടാന്‍ കൊതിച്ച് കണ്ണുകളടച്ച ഗോപാലിനെ ആരോ തട്ടിയുണര്‍ത്തി.
        "ബോധം തെളിഞ്ഞോ..” - പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ കുശലാന്വേഷണം നടത്തി. പിന്നെ ക്ഷമാപണമെന്നോണം അയാളെ അറിയിച്ചു.
         “പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഓഫീസില്‍ ആക്രമണം നടത്തി വസ്തുവകകള്‍ നശിപ്പിച്ചതിനെതിരെ താങ്കള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.”

മരിൻ സൊരെസ്ക്യു - സ്വന്തം പേരു പരിചയമാവുന്നതിനെക്കുറിച്ച്

പരിഭാഷ : വി രവികുമാർ

marin-sorescu




നിങ്ങൾ നടക്കാൻ പഠിച്ചതില്പിന്നെ,
വസ്തുക്കളെ ഇന്നതിന്നതെന്നു പറയാൻ പഠിച്ചതില്പിന്നെ,
കുട്ടി എന്ന നിലയ്ക്കുള്ള നിങ്ങളുടെ ആദ്യത്തെ ഉത്കണ്ഠ
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
എന്താത്?
അവർ നിങ്ങളോടു ചോദിച്ചുകൊണ്ടേയിരിക്കും.
നിങ്ങൾ പതറുന്നു, വിക്കുന്നു,
ഒഴുക്കോടൊരു മറുപടി പറയാൻ തുടങ്ങിക്കഴിഞ്ഞാല്പിന്നെ
നിങ്ങൾക്ക് സ്വന്തം പേര്‌ ഒരു പ്രശ്നമല്ലാതാവുന്നു.

നിങ്ങൾ സ്വന്തം പേരു മറന്നുതുടങ്ങിയാൽ
അതു ഗൌരവത്തിലെടുക്കേണ്ടതു തന്നെ.
എന്നു വച്ചു നിരാശനാവുകയും വേണ്ട,
ഒരിടവേളയ്ക്കു തുടക്കമാവുകയായി.

നിങ്ങളുടെ മരണം കഴിഞ്ഞയുടനെ,
കണ്ണുകളുടെ മൂടൽ മാറുമ്പോൾ,
നിത്യാന്ധകാരത്തിൽ
നിങ്ങൾക്കു കണ്ണു പറ്റിത്തുടങ്ങുമ്പോൾ,
നിങ്ങളുടെ ഒന്നാമത്തെ ഉത്കണ്ഠ
(നിങ്ങൾ പണ്ടേ മറന്നത്,
നിങ്ങളോടൊപ്പം കുഴിയിലിട്ടു മൂടിയത്)
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
നിങ്ങളുടെ പേരു പലതുമാവാം,
-അതെന്തുമാവാം-
സൂര്യകാന്തി, ജമന്തി, ചെറി,
കരിങ്കിളി, കുരുവി, മാടപ്രാവ്,
ഡെയ്സി, തെന്നൽ-
അല്ലെങ്കിലിതെല്ലാമാവാം.
തനിക്കു പിടി കിട്ടി എന്നമട്ടിൽ
നിങ്ങളൊന്നു തലയനക്കിയാൽ
ഒക്കെശ്ശരിയായി:
ഒന്നു ഞണുങ്ങിയതെങ്കിലും
ഗോളാകൃതിയായ ഭൂമി
നക്ഷത്രങ്ങൾക്കിടയിൽ
ഒരു പമ്പരം പോലെ കിടന്നുകറങ്ങിയെന്നും വരാം.


ഗോത്രയാനം

അനിൽ കുറ്റിച്ചിറ

കോളനിപ്പുരകള്‍ക്ക് മേലെ
ഇത്തിരിപ്പോന്ന ആകാശത്ത്
ഞങ്ങളുടെ
പകലുകളെ നരപ്പിച്ച്‌
ഒരു മേഘം പതിവായി
ചത്ത്‌ മലക്കും
മണ്ണും ചാണകവും
നിവര്‍ത്തിയ
പൗരാണികമായ
തണുപ്പില്‍ നിന്നും
സ്വപ്നങ്ങളെ വര്‍ത്തമാനത്തിന്‍
സിമെന്‍റുചൂളയില്‍ നിരത്തും

നിങ്ങള്‍
ബി സി ജി കുത്തിനും
ജനനമരണ കണക്കുകള്‍ക്കുമായി
താലിയില്ലാതെ പെറ്റവള്‍ക്ക്
കൂലിയുമായി വരും

മുഖം കറുപ്പിച്ച്
മൂക്ക് പൊത്തി
ബന്ധുക്കള്‍ആകാന്‍

ജാപ്പാണവും പാനും വിഴുങ്ങി
ഉള്ളെരിഞ്ഞു പുളയ്ക്കുന്ന
ഞങ്ങടെ കുഞ്ഞുങ്ങളുടെ
ഒലിക്കും മൂക്കില്‍ നോക്കി
ഓക്കാനിക്കും

മടങ്ങുമ്പോള്‍
ഇരുട്ടുവകഞ്ഞു
തിരിച്ചെത്താന്‍
അടയാളം വയ്ക്കും

ഞങ്ങളാകട്ടെ
ചുണടുകള്‍ കൂട്ടിതുന്നാന്‍
എത്തുന്നവരെ ഭയന്ന്
തോള്ളയില്‍ പൊട്ടിയത്
വിഴുങ്ങി
നിങ്ങള്‍ഇട്ടു വിളിച്ച
പേരും ചുമന്ന്‌
മുമ്പേ പിറന്നവരായ്
പച്ചപ്പിനോടൊപ്പം
ചുരുങ്ങി ചുരുങ്ങി
സ്വന്തമിടങ്ങളിലും
അന്യരായങ്ങനെ ...................

ചില സംസ്ക്കാരചിന്തകള്‍


സന്തോഷ് പാലാ

10 ക വിലയിട്ടാലും
20 ക വിലയിട്ടാലും
100 ക വിലയിട്ടാലും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഔസേഫിന്
സാധനമില്ലാതെ പറ്റില്ലെന്ന്
കാക്കക്ക് നന്നായി അറിയാം.
തുണ്ടുപടത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്,
തുണ്ടം തൂക്കുമീനിന്റെ കാര്യമാണ്

നേഴ്സിങ്ങിന് പഠിക്കുന്ന
മകളെയും കൊണ്ട്
കുമളി ബാലന്‍ പിള്ള സിറ്റിയില്‍ നിന്നു
കോട്ടയം സിറ്റിയില്‍ വന്നിങ്ങിയ
ഏലിക്കുട്ടിച്ചേടത്തി
ട്രെയിന്‍ കണ്ടു
വായും പൊളിച്ചു നില്‍ക്കുമ്പോളാണ്
രാജ് മേനോന്‍ പാസ്റ്റര്‍
സത്യ വേദപുസ്തകത്തില്‍ നിന്നും
പത്തു സത്യങ്ങള്‍
നാഗമ്പടം മൈതാനിയില്‍
പുതുക്കി പണിത്
രക്ഷകനായത്

സംക്രാന്തി വാണിഭത്തിന്
നല്ല ചരക്കുകളൊന്നുമില്ലാത്ത
വിഷമത്തില്‍
വിപണിനിലവാരം
ചര്‍ച്ചചെയ്യാനൊരുങ്ങുന്നു
മണിപ്പുഴ.

തട്ടിദോശയുടെ രുചി
തൊട്ടുനക്കുന്ന
കലക്ട്രേറ്റ് പടിക്കല്‍
എത്തിയപ്പോള്‍
കുമ്മനം
കുമാരിചേച്ചി
പതിവുപോലെ
അവിടെ
ചിരിച്ചു നില്‍പ്പുണ്ട്

മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും
തിരുനക്കരത്തേവരും
മണകാട് മാതാവും
മൈന്‍ഡ് ചെയ്യാതെ
കടന്നുപോയി

2
ഒരു തുത്തുകുലുക്കി തുമ്മിയ ഒച്ചകേട്ടാണ്
ഉണര്‍ന്നത്
മെത്രാന്‍ ദ്വീപിന്റെ അതിരളന്നിരുന്ന്
വേമ്പനാട്ട് കായലില്‍ നിന്നും
ഇത്തിരി വെള്ളം
ഇടം കയ്യുകൊണ്ട്
തെപ്പിയെടുക്കുന്ന
തിരക്കിലായിരുന്നു
പൊടുന്നനെ ഞാന്‍.

ഈ വെള്ളത്തിലെങ്ങാനും
വീണുപോയാലിനിയെന്താവും പുകില്‍?

ഇവിടെത്തന്നെ പൊങ്ങുമോ?
അതോ കുറെ
അകലെയെവിടെയെങ്കിലുമായിരിക്കുമോ
?

ഇന്നലെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍
കടത്തിണ്ണയിലെവിടെയോ കണ്ടിരിന്നുവെന്ന്
കാഞ്ഞിരപ്പള്ളിക്കാരന്‍
ഔസേഫ് മൊഴികൊടുക്കുമോ?
രാജ്‌മേനോന്‍ പാസ്റ്റര്‍ ദൈവസന്നിധിയില്‍
നിന്നൊരാളെ ജനസഹസ്രത്തിന്
കയ്യുയര്‍ത്തിക്കാട്ടീടുമോ?
ഏലിക്കുട്ടിച്ചേടത്തീടെ മകള്‍
വിജയവാഡയിലെത്തുമ്പോള്‍
ട്രെയിനിലിരുന്ന്
എന്റെ വിശേഷങ്ങള്‍ തിരക്കുമോ?
മണിപ്പുഴ ഷാപ്പിലെ
പാവങ്ങളെ
ചാനല്‍ക്കാമറകള്‍
തത്സമയം വിചാരണചെയ്യുമോ?
കുമ്മനം കുമാരിച്ചേച്ചിയുടെ
ഡയറിയിലെങ്ങാനും
എന്റെ നമ്പരോ
പേരോ ഉണ്ടാവുമോ?

കൊട്ടേം പരമ്പും
വാങ്ങാന്‍ പോയ
വിദ്യാസമ്പന്നനെ
സംസ്ക്കാരശൂന്യര്‍
ദാരുണമായി
അപായപ്പെടുത്തിയെന്ന്
വീട്ടുകാര്‍
പരാതിപ്പെടുമോ?


ഉറക്കത്തില്‍ ഉന്തിപുറത്തുചാടിച്ച
പത്രക്കെട്ട് വണ്ടിയില്‍
പുലരിയെ കുത്തിനോവിക്കാനെത്തുന്ന
താളിലെവിടെയെങ്കിലും
ഞാന്‍ ഇതിനകം
വലിയ വാര്‍ത്തയായിരിക്കുമോ?

3
ഒരു രാവുറങ്ങിപകലുദിക്കുമ്പോഴേക്കുമല്ലേ
എല്ലാം തകിടം മറിയുന്നത്?

മരിച്ചവന്റെ മനശാസ്ത്രം
മണത്തെടുക്കാന്‍ ശ്രമിച്ചല്ലേ
സാധാരണക്കാരായ
മനുഷ്യരെല്ലാം
ചിന്തകരാകുന്നത്!?

എന്തായാലും വഞ്ചിയിപ്പോഴും
തിരുനക്കരെത്തന്നെ
എഴുന്നള്ളിച്ചു
കൊണ്ടുപോകാനുള്ളവരെയും
കാത്ത് കാത്തിരുന്ന്
എന്റെ കണ്ണ് കഴയ്ക്കുന്നു...

വെടിവഴിപാട് നടത്തി
മഹാദേവനോട്
കാര്യം ബോധിപ്പിച്ച്
പെട്ടന്നാരോ
വേഗത്തില്‍
എന്റെ നേരെ
നടന്നടുക്കുന്നു.

ഈജിപ്ഷ്യന്‍ മമ്മി


 ശ്രീപാർവ്വതി
നീരദിന്‍റെ വലിയ മോഹങ്ങളിലൊന്നായിരുന്നു വീട്ടിലൊരു ഈജിപ്ഷ്യന്‍ മമ്മി. കൂട്ടുകാരൊക്കെ അവന്‍റെ നടക്കാത്ത മോഹത്തെ കുറിച്ച് പറഞ്ഞു ചിരിച്ചു. നീരദിന്‍റെ കാമുകി സാറ അവന്‍റെ ഭ്രാന്തില്‍ എന്നേ ഇഴുകി ചേര്‍ന്നു പോയിരുന്നതു കൊണ്ട് അവള്‍ക്കു മാത്രം അവനൊരു ബഫൂണ്‍ ആയിരുന്നില്ല. തന്‍റെ ഏറ്റവും വലിയ മോഹം ഈജിപ്റ്റില്‍ പോകണമെന്നതും ഒരു മമ്മിയെ എങ്കിലും തൊടണമെന്നതും ആണെന്ന് നീരദ് ആവര്‍ത്തിച്ചു പറയുന്നത് സുഹൃത്തുക്കള്‍ വെറുതേ കേട്ടു കൊണ്ടിരുന്നു. അവന്‍റെ സ്വപ്ന സഞ്ചാരം കഴിയുമ്പോള്‍ ജീവിതത്തില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് മലര്‍ന്നടിച്ചു വീണ്, അവര്‍ നീരദിന്‍റെ അടുത്തേയ്ക്കു തന്നെ ഈയാംപാറ്റകളെ പോലെ പറ്റിക്കൂടി. അവനായിരുന്നല്ലോ അവരുടെ ബാങ്ക്.
കഴിഞ്ഞ വര്‍ഷമാണ്, അഭി , നീരദിന്‍റെ ഉറ്റ ചങ്ങാതി അവന്, ഒരു ലോഹപ്രതിമ കൊണ്ടു കൊടുത്തത് ഒരു ഈജിപ്ഷ്യന്‍ പിരമിഡിന്‍റെ ലോഹ രൂപം. തിളങ്ങിയ കണ്ണുകൊണ്ടും തുടിയ്ക്കുന്ന കൈകൊണ്ടും നീരദ് അത് ഏറ്റു വാങ്ങി. അന്ന് അഭിയ്ക്ക് കോളായിരുന്നു. വില കൂടിയ ടൈറ്റന്‍ വാച്ച്, സാംസങ്ങിന്‍റെ ആന്‍ഡ്രോയിഡ് ഫോണ്‍ . മറ്റു കൂട്ടുകാരൊക്കെ അഭിയെ നിരാശയോടെ നോക്കിയിരുന്നു. ഇത് മിക്കപ്പോഴും പതിവാണ്, നീരദിന്, മമ്മിയുമായി ബന്ധപ്പെട്ട് എന്തു കൊടുത്താലും കൊടുക്കുന്നവര്‍ ചോദിക്കുന്നത് കിട്ടുമെന്നുറപ്പ്. സാറ പലപ്പോഴും നീരദിനെ വഴക്കു പറയുന്നുണ്ടെങ്കിലും അവന്‍റെ ഭ്രാന്തുകള്‍ക്കും ചൂടുള്ല ഉമ്മകള്‍ക്കും മുന്നില്‍ പിന്നെ അവള്‍ കൊച്ചു കുട്ടിയാണ്.

"എടാ നീരദേ , ഞാന്‍ നിന്‍റെ മമ്മിയാവട്ടെ? നീ വെറുതേ മമ്മിമാരുടെ കൂട്ട് തുണിയൊക്കെ ചുറ്റി എന്നെ നിന്‍റെ ഷോകേസില്‍ വയ്ക്ക്. വേറെ ആരും അറിയണ്ട..."
ഒരു ദിവസം സാറയുടെ ഡയലോഗ് കേട്ട് അവളുടെ തലയ്ക്കിട്ട് ഒരു കിഴുക്കു കൊടുത്തു നീരദ്.
"നിന്നെക്കാള്‍ എനിക്കു വലുതാണോ മമ്മി... എന്താ സാറാ ഇത്... നീയെന്നെ കളിയാക്കുവാണോ?"
സാറ ചിരിച്ചു,
"അല്ലെഡോ... നിന്‍റെ ഏറ്റവും വലിയ മോഹത്തില്‍ ഇങ്ങനെ പടര്‍ന്നു കയറാന്‍ മോഹം, എനിക്കാണെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ല. എന്നെ കാണണമെന്നു തോന്നുമ്പോള്‍ ഞാന്‍ നിന്‍റെ സാറയാവില്ലേ..."
എന്തു പറയണമെന്നറിയാതെ നീരദ് തലകുമ്പിട്ട് ദീര്‍ഘ നേരം കിടന്നു. ശൂന്യമായ മനസില്‍ നിറയുന്ന വെളിച്ചത്തിന്, അതീവ ശക്തിയായിരിക്കും, ആ വെളിച്ചത്തിന്‍റെ തീവ്രതയില്‍ അവന്‍ മയങ്ങി പോയി. കത്തിച്ചു വച്ച മെഴുകുതിരി ഊതിക്കെടുത്തി അന്നത്തെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന്‍റെ മധുരം ഉള്ളില്‍ നിറച്ച് സാറ തന്‍റെ സ്കൂട്ടിയില്‍ കയറി വൈ ഡബ്ലിയൂ സി എയിലേയ്ക്ക് അതിവേഗം ഓടിച്ചു പോയി.

പിറ്റേന്ന് രാവിലെ നീരദ് സാറയെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. ചുവന്ന് വിറച്ചു നിന്ന അവന്‍റെ മുന്നിലേയ്ക്ക് ചോദ്യഭാവത്തോടെ സാറ കയറി നിന്നപ്പോള്‍ ബെഡ്റൂമില്‍ കിടന്ന വെളുത്ത നീണ്ട തൂണിക്കഷണങ്ങള്‍ എടുത്തു കാണിച്ചു കൊടുത്തു നീരദ്.
"ഓഹോ അപ്പോള്‍ നീയെന്നെ മമ്മിയാക്കാന്‍ തീരുമാനിച്ചു അല്ലേ?"
സാറ വാക്കുകളില്‍ തേന്‍ പുരട്ടിയെങ്കിലും അവസാനത്തെ വാചകത്തില്‍ അവള്‍ തട്ടിത്തെറിച്ചു വീണു.
"നിന്നെക്കാളും വലുതല്ല എനിക്ക് എന്‍റെ സ്വപ്നം സാറാ...
പക്ഷേ നീ തയ്യാറാണെന്നു പറഞ്ഞപ്പോള്‍, വെറുതേ കുറച്ച് മണിക്കൂറുകള്‍ "
പ്രത്യേകം ഓര്‍ദര്‍ കൊടുത്ത് ചെയ്യിപ്പിച്ച ശവപ്പെട്ടിയും നീളത്തില്‍ മുറിച്ചിട്ട തുണിക്കഷ്ണങ്ങളും അവളെ നോക്കി പല്ലിളിച്ചു.
അവനു മുന്നില്‍ അവള്‍ വെറുമൊരു പാവയായി നിന്നു കൊടുത്തു. അഴിഞ്ഞു വീഴുന്ന തന്‍റെ വസ്ത്രങ്ങള്‍ അവളെ തണുപ്പിച്ചില്ല. പക്ഷേ അതിവൈകാരികമായി തന്നിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ക്കാറുള്ള നീരദിന്‍റെ ചുണ്ടുകള്‍ക്ക് നഗ്നയായി ശരീരത്തെ കണ്ടിട്ടും ഒരു തുടിപ്പു പോലുമുണ്ടാകിന്നില്ലല്ലോ എന്നോര്‍ത്തു അവള്‍ക്കു വേദനിച്ചു. നീളമുള്ള കോട്ടണ്‍ തുണിക്കഷ്ണങ്ങള്‍ അവളുടെ നഗ്നതയിലേയ്ക്ക് പിണച്ചു കയറ്റുമ്പോള്‍ നീരദിന്, ആവേശമായിരുന്നു. സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന സാറയുടെ രോമങ്ങളിലേയ്ക്ക് അവന്‍ വെറുതേ മുഖമുരസി. പക്ഷേ ഉന്‍മത്തമായ എന്തു മണങ്ങളും അപ്പോള്‍ അവന്‍രെ മൂക്കിന്‍റെ പരിധികള്‍ക്കും അപ്പുറമായിരുന്നു. സാറയുടെ നെടുവീര്‍പ്പ് തുണിക്കഷ്ണങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ടേയിരുന്നു.
"അമിതമായ വിഷാദം ഒരുവനെ കവിതകളുടെ മണവും രുചിയും ആസ്വദിപ്പിക്കും. "
താന്‍ നിര്‍മ്മിച്ചെടുത്ത മമ്മിയുടെ ശവപ്പെട്ടിയില്‍ നീരദ് ഇങ്ങനെ കുറിച്ചു. പിന്നീടവന്‍ പ്രിയപ്പെട്ട ഡയറിയെടുത്ത് കവിത കുറിച്ചു.
"മോഹങ്ങളുടെ വേലിയേറ്റത്തില്‍ ഞാനൊരു ഭ്രാന്തന്‍ കുതിരയായിരുന്നു
കടിഞ്ഞാണ്‍, നിന്‍റെ കയ്യിലും.
പക്ഷേ അത് ഈ നിമിഷം ഈ നഷ്ടപ്പെടുത്തിക്കളഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വതന്ത്രന്‍
വരിഞ്ഞു മുറുക്കലില്ലാതെ എന്‍റെ സ്വപ്നത്തെ ഞാന്‍ ആഘോഷിക്കട്ടെ..."
വലിച്ചു മുറുക്കി കെട്ടിയ തുണിക്കഷ്ണങ്ങള്‍ സാരയെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു.ശ്വാസത്തിന്‍റെ വലിയുന്ന ഒച്ച ഒരു വേള അവളെ ഭയപ്പെടുത്തുകയും ചെയ്തു. നീരദ് സുഹൃത്തുക്കളെ വിളിച്ചു കാണുമോ, അവര്‍ ആശ്ചര്യപ്പെടും. ഇനിയാരും അവനെ ഭ്രാന്തന്‍ എന്നു വിളിക്കില്ല. സാറയ്ക്ക് ആശ്വാസമായിരുന്നു. നിരവധി നെടുവീര്‍പ്പുകള്‍ക്കിടയിലും ആ ചിന്തകള്‍ അവളെ ഉണര്‍ത്തിക്കൊണ്ടിരുന്നു.
രാത്രിയിലെപ്പൊഴോ നീരദിന്‍റെ ഇളം റോസ് നിറമുള്ള കിടക്കവിരിയിലേയ്ക്ക് തല്ലിയലച്ചു വീണ സാറയ്ക്ക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഏറെ നേരത്തെ മുറുകിയുള്ള നില്‍പ്പ് അവളിലെ പെണ്ണിനെ തളര്‍ത്തിയിരുന്നു. പക്ഷേ നീണ്ട ഉറക്കത്തിന്‍റെ ഊര്‍ജ്ജം നീരദിനുണ്ടായിരുന്നു. മമ്മിയെന്നാല്‍ ശാപമാണെന്ന കേട്ടറിവിനോട് ഉറക്കെ ചിരിച്ചു കൊണ്ട് അവന്‍ സാറയെ പൊതിഞ്ഞിരുന്ന കീറത്തുണികള്‍ വലിച്ചഴിച്ചു. നേര്‍ത്ത മെഴുകുതിരി വെളിച്ചത്തില്‍ നീരദിന്‍റെ കണ്ണിലെ ചുവന്ന നിറം കണ്ട സാറ മരവിച്ചു കിടന്നു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത വല്ലാത്തൊരാവേശത്തോടെ അവന്‍ തന്നെ എടുത്ത് അമ്മാനമാടുന്നതും വസ്ത്രമില്ലാത്ത ഉടലിനെ ദൂരെ നിന്ന് ആസ്വദിക്കുന്നതും അവള്‍ കണ്ടു. ഒന്നിനും പ്രതികരിക്കാനാകാതെ അവള്‍ കിറ്റന്നു. പിന്നെ എപ്പൊഴോ ഉറങ്ങിപ്പോയി.

മമ്മിമാരുള്ള ശവക്കല്ലറകള്‍ പൊളിയ്ക്കുന്നത് ശാപമാണെന്ന് കണ്ടെത്തിയ പുസ്തകങ്ങളൊക്കെ അവന്‍റെ വായനശാലയെ വിട്ട് മുറ്റത്ത് കിടന്ന് എരിഞ്ഞു തീര്‍ന്നു. സാറയെ വേഷമണിയിച്ചതിനു ശേഷം നീരദ് അവന്‍റെ ഒരു സുഹൃത്തിനേയും പിന്നെ വീട്ടില്‍ കയറ്റിയില്ല. സ്വപ്ന കാഴ്ചകള്‍ സ്വയം ആസ്വദിക്കാനുള്ളതാണെന്ന് നീരദ് ഇറ്റയ്ക്കിടെ സാറയുടെ മുന്നില്‍ പോയി ഉരക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ചില നേരങ്ങളില്‍ ആ സ്വപ്നത്തിനുള്ളില്‍ ജീവനുള്ള ഒരു പെണ്ണ്, പ്രാണനു വേണ്ടി പിടയുന്നതോ ദാഹിച്ച് ഒച്ചയിടുന്നതോ അവന്‍ കേട്ടില്ല. സാരയാണെന്ന ബോധം വരുമ്പൊഴൊക്കെ അലറിക്കരഞ്ഞു കൊണ്ട് തുണിക്കഷ്ണങ്ങലഴിച്ച് നീരദ് അവള്‍ക്ക് കുടിയ്ക്കാന്‍ പാലും , കഴിക്കാന്‍ പഴങ്ങളുമൊക്കെ കൊടുത്തു. ഇടയ്ക്ക് അവള്‍ക്ക് പ്രിയപ്പെട്ട ചീസ് കേക്കിന്‍റെ കഷ്ണങ്ങളും കൊടുത്തു. അപ്പോഴൊക്കെ അവന്‍ പറയുന്നുണ്ടായിരുന്നു.
"മതി സാറാ... നീ രക്ഷപെടൂ... മമ്മിയുടെ ശാപം എന്നെ പിടി മുറുക്കിയിരിക്കുന്നു. അതിനുള്ലില്‍ നീയാണെങ്കിലും ഞാന്‍ കൂടു തുറന്നു വിട്ട ഏതോ ഒരാത്മാവ് എന്നെ വേട്ടയാടുന്നു. അതിന്‍റെ ശാപം എന്നെ മുറിവേല്‍പ്പിക്കുന്നു. രക്ഷപെടാന്‍ വാതിലുകളില്ല, സാറ... നീ പൊയ്ക്കൊള്ളൂ..."
പതിയെ പതിയെ അവനിലെ ഭ്രാന്തിന്‍റെ നീല ഞരമൌകള്‍ തടിച്ചു വരുന്നതു നോക്കി നില്‍ക്കുമോള്‍ അവള്‍ക്കും അത് മനസ്സിലായി. കയ്യില്‍ കിട്ടിയ അവന്‍റെ തന്നെ ഏതോ ഷര്‍ട്ടും പാന്‍രും ഇട്ട് മുന്‍വശത്തെ വാതിലിന്‍റെ നേര്‍ക്കോടിയ സാറ പകച്ചു പോയി.
ഇവിടെയുണ്ടായിരുന്ന വാതിലെവിടെ? വാതിലിന്‍റെ സ്ഥാനത്ത് കല്ലു കെട്ടി മറച്ചിരിക്കുന്നു. ജനലുകള്‍ തുരക്കാനാകാത്ത വിധം തടി വച്ച് ആണിയടിച്ചിരിക്കുന്നു. മരവിച്ച് നിന്നു പോയ സാറയുടെ മുന്നില്‍ വഴി മരഞ്ഞ് നീരദ് നിന്നു.

"നിനക്കെന്നെ വിട്ട് രക്ഷപെടണോ കള്ളീ... നിനക്കതിനു കഴിയോ? മമ്മിയുടെ ശാപത്തില്‍ നിന്ന് നീ മാത്രം രക്ഷപെടുമോ? "
നീരദ് സാരയെ വട്ടം ചുറ്റിപ്പിടിച്ച് നൃത്തം ചെയ്തു. അവളുടെ വിളര്‍ത്ത ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച് അവളെ തൂക്കിയെടുത്ത് വേഷം മാറ്റിയിരുത്തി.
ഉറങ്ങാന്‍ പോകും മുന്‍പ് സാറയുടെ തണുത്ത വാക്കുകള്‍ അവനില്‍ അലയടിച്ചു ,
"ഒറ്റപ്പെടലിന്‍റെ ഈ തണുത്ത കൂട്ടില്‍ എന്നെ നീ വലിച്ചെറിയരുതേ..."
കയ്യിലിരുന്ന സേഫ്റ്റി പിന്‍ ചെവിയിലേയ്ക്ക് തിരുകി കയറ്റി ചൊറിച്ചിലിന്‍റെ വല്ലാത്ത സുഖം ആസ്വദിക്കുമ്പോള്‍ നീരദ് കയ്യിലിരുന്ന ഡയറിയില്‍ അടുത്ത കവിത കുറിയ്ക്കുകയായിരുന്നു,
വഴിയില്‍ ഉപേക്ഷിച്ചു പോയ ഒരു നക്ഷത്രത്തെ കുറിച്ച്
"ആകാശത്ത് ഒറ്റയ്ക്കൊരു താരകം
മഴ മേഘങ്ങളുടെ തലോടലേറ്റ് അത് വിറയ്ക്കുന്നുണ്ടോ?
പാതിരാ വരെ ശൂന്യതയുടെ തുരുത്തില്‍ കഴിഞ്ഞ നിലാവിന്,
എന്‍റെ താരകമേ നീയാണ്ണ്, അമൃതം.
അഹങ്കാരം"
ഡയറി അടച്ചു വച്ച് കയ്യേല്‍ക്കാന്‍ പോകുന്ന ശാപത്തിന്‍റെ കണക്കെടുപ്പുകള്‍ നടത്തി നീരദ് പതിയെ കിടക്കയിലേയ്ക്ക് ചാഞ്ഞു.

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?




രാം മോഹൻ പാലിയത്ത്
Prof. G. Kumara Pillai
'പൂവിനും പേരിട്ടു. 
താമരപ്പൂവിനും പേരിട്ടു.
നീലിച്ച താമരപ്പൂവിനും പേരിട്ടു.
നീയിന്നു ചൂടിയ
നീയിന്നേയ്ക്കു മാത്രമായ് ചൂടിയ
നീലിച്ച താമരപ്പൂവിന്റെ പേരു ചൊല്ലൂ സഖീ'
- ജി. കുമാരപിള്ള

ഒരു മനുഷ്യന് 21 മുഖങ്ങളുണ്ട്. ഓരോ വിരലും മറ്റൊരു മുഖമല്ലേ? ഓരോ നഖാകൃതിയും യുനീക്കല്ലെ? ഓരോ നഖച്ഛായയും ഓരോ മുഖച്ഛായയല്ലേ? അങ്ങനെ, കഴുത്തിനു മോളിലെ ഒന്നും കൈകാലുകളിലെ ഇരുപതും നഖങ്ങൾ ചേർത്ത് ആകെ ഇരുപത്തൊന്ന് മുഖങ്ങൾ. 


അതുകൊണ്ടായിരിക്കണം എനിക്കു പരിചയമുള്ള ഒരാൾ, അയാൾ പ്രണയിച്ചവരെ മാത്രമല്ല
അവരോരുത്തരുടേയും 20 വിരലുകളേയും 20 വ്യത്യസ്ത ഓമനപ്പേരുകളിട്ടു വിളിച്ചിരുന്നത്. എന്തിന്,
കുട്ടിക്കാലത്ത് ചെരുപ്പു വാങ്ങാൻ വേണ്ടി കാല് വരച്ചു കൊടുത്തിരുന്നതുപോലെ, അയാളൊരിക്കൽ
അയാളുടെ ഒരു കാമുകിയുടെ ഓരോ കാൽവിരൽ വിടവിലും പേനത്തുമ്പ് കയറ്റിയിറക്കി അവളുടെ
കാൽപ്പാദങ്ങൾ വരച്ചെടുത്ത്, ആ പത്തുപേരുടേയും ഓമനപ്പേരുകൾ അടയാളപ്പെടുത്തി
സമ്മാനിക്കുക വരെ ചെയ്തു. കാൽപ്പാദങ്ങളുടെ കാമുകാ, അത് ഫെറ്റിഷിസമല്ലേ എന്നു
ചോദിക്കാതെ. ഫെറ്റിഷിസമെന്നതിനേക്കാൾ അത് പേരിടലിസമല്ലെ?

Dewclaw
ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).


Aglet
പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെ് തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ. അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

Ferrule
എന്നാൽ ഇക്കാര്യത്തിൽ ഒരു സങ്കടവുമുണ്ട്. ഇത്തരം അപൂർവ സാധന വാക്കുകളുടെ അഥവാ പേരുണ്ടെന്ന് പലർക്കും അറിയാത്ത അതീവസാധാരണമായ ചില സാധനങ്ങളുടെ പേരുകളുടെ കാര്യത്തിൽ നമ്മുടെ മലയാളത്തിന്റെ കാര്യം പരമദയനീയമാണ്. അക്ഷരങ്ങൾ അമ്പത്തൊന്ന്, പിന്നെ അതിന്റെ വള്ളിയും ചന്ദ്രക്കലയും അനുസ്വാരം, വിസർഗം (:) തുടങ്ങിയ അനുസാരികളും കൂട്ടക്ഷരങ്ങളും ചേർന്ന് ആകെ മൊത്തം ടോട്ടൽ ഏതാണ്ട് 200-നടുത്ത് ക്യാരക്ടേഴ്സ് (കഥാപാത്രങ്ങൾ) തന്നെ വരും. പക്ഷേ വാക്കുകളോ, അതീവശുഷ്‌കം. 

Glabella
അതിലും കഷ്ടമാണ് മറ്റൊരു സംഗതി. താമരയ്ക്കും സൂര്യനുമെല്ലാം പത്തിലേറെ പര്യായങ്ങളുണ്ട്. എന്നാൽ സോപ്പ്, ഫോൺ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കൊന്നും വാക്കുകളില്ല. അതുകൊണ്ടല്ലേ സാക്ഷാൽ കുട്ടിക്കഷ്ണമാരാരുടെ ഒരു ലേഖനത്തിന്റെ തലക്കെട്ടു തന്നെ അച്ചടിയിലെ സ്‌പേസിംഗ് എന്നായിപ്പോയത്? കാരണം, സ്‌പേസിംഗ് എന്ന പദത്തിന് സമാനമായ മലയാളം വാക്കില്ല. ഇട എന്നു പറയാം. പക്ഷേ പിടികിട്ടില്ല. മാരാരുടെ കാര്യം ഇതാണെങ്കിൽ സിദ്ദിക് ലാലിലെ സിദ്ദിക്കിനെ പറഞ്ഞിട്ടെന്തു കാര്യം? (ഒരു സിനിമയ്ക്കുപോലും മലയാളത്തിൽ പേരിടാഞ്ഞ വിദ്വാൻ).
Lunule

അതല്ല ഇംഗ്ലീഷിന്റെ കാര്യം. ഇംഗ്ലീഷിലെ വാക്കുകളുടെ എണ്ണം ഓൾറെഡി പത്തുലക്ഷം കവിഞ്ഞിരിക്കന്നു. ഒരു വാക്കിന് പല അർത്ഥങ്ങളുള്ളതും ഇംഗ്ലഷിൽ അതീവ സാധാരണം. ഉദാഹരണത്തിന് ക്രിക്കറ്റ് എന്നാൽ ക്രിക്കറ്റുകളി എന്നു മാത്രമല്ല പുൽച്ചാടി എന്നും അർത്ഥമുണ്ടല്ലൊ. എന്നിട്ടും പുതിയ വാക്കുകൾ ദിവസേനയെന്ന പോലെ ഉണ്ടാവുന്നു. നമ്മുടെ കാര്യം നേരെ മറിച്ചാണ്, വാക്കുകൾ സ്വതവേ കുറവ്, പുതുതായി ഒന്നും വരുന്നുമില്ല. കരി കലക്കിയ കളഭം കലക്കിയ കുളം എന്ന ജോക്കെല്ലാം വളിച്ചു പുളിച്ചു പോയി, അതുകൊണ്ട് നാനാർത്ഥങ്ങളുടെ കാര്യമൊന്നും പറഞ്ഞ് വന്നേക്കരുത്. 
Philtrum

എന്റെ 46 കൊല്ലത്തെ ഓർമയിൽ അടിപൊളി, നാൾവഴി, ബോറടി തുടങ്ങി അഞ്ചാറ് വാക്കുകൾ മാത്രമാണ് മലയാളത്തിൽ പുതുതായി ഉണ്ടായത്. ഇംഗ്ലീഷാകട്ടെ അവിടുന്നും പോയി, പഴയ പല വാക്കുകൾക്കും പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് നോട്ട്ബുക്ക്, വെബ്, സർഫിംഗ് തുടങ്ങിയ എത്രയെത്ര വാക്കുകൾ. മലയാളത്തിൽ ചെത്ത് എന്ന ഒരൊറ്റ വാക്കിനല്ലേ ഇക്കാലത്തിനിടെ പുതിയ അവതാരഭാഗ്യം ലഭിച്ചുള്ളു? അതുകൊണ്ട് ഏതാനും അസാധാരണമായ സാധാരണസാധനങ്ങളുടെ പേർവാക്കുകളെ ഇവിടെ അണിനിരത്തുമ്പോൾ അവ മുഴുവൻ ഇംഗ്ലീഷിലായിപ്പോകുന്നത് സ്വാഭാവികം.

Punt

vamp

1. ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പ് – aglet
2. മൂക്കിന് തൊട്ടു താഴെ, മേൽച്ചുണ്ടിനു തൊട്ടുമുകളിലുള്ള ഗുൾമുനപ്പ് – philtrum
3. കുപ്പികളുടെ അടിഭാഗത്ത് അകത്തേയ്ക്കുള്ള കുഴി – punt
4. താക്കോൽദ്വാരത്തിന്റെയും മറ്റും ചുറ്റുമുള്ള അലങ്കാരപ്പാളി – escutcheon
5. നായ്ക്കൾ തുടങ്ങിയ ചില സസ്തനികളുടെ പാദങ്ങളിലുള്ള നിലം തൊടാതുള്ള നഖം – dewclaw
6. ഷൂവിന്റെ മുൻഭാഗം – vam
7. കുടയുടെ അഗ്രത്തിലുള്ള സംരക്ഷണ നോബ് – ferrule
8. നഖത്തിന്റെ അടിഭാഗത്തുള്ള വെളുത്ത ചന്ദ്രക്കല – lunule
Escutcheon
9. പുരികങ്ങൾക്കിടയിൽ മൃദുവായി ഉയർന്നു നിൽക്കുന്ന ഭാഗം - glabella

ഇനി ആലോചിച്ചു നോക്കൂ, മലയാളത്തിൽ ഇങ്ങനത്തെ എത്ര അതിസൂക്ഷ്മവാക്കുകളുണ്ട്? കാലിന്റെ calf-നെ പിള്ളക്കുടം എന്നും ankle-നെ ഞെരിയാണി എന്നും വിളിക്കുന്നത് മറക്കുന്നില്ല. നഖത്തിലെ ചന്ദ്രക്കലയ്ക്കും ചിലപ്പോൾ ആയുർവേദത്തിലും കണ്ടേക്കാം ഒരു സംസ്‌കൃതംവാക്ക്. ഷൂവിനില്ല, ഷൂലേസിനുമില്ല, എന്നിട്ടു വേണ്ടേ ഷൂലേസിന്റെ അറ്റത്തെ ചുരുളിപ്പിന് അല്ലേ?