Followers

Showing posts with label 6. Show all posts
Showing posts with label 6. Show all posts

Tuesday, March 4, 2014

ഞാന്‍

 താജുദ്ദീൻ എ പി

ഞാന്‍
എന്നോടു തന്നെ
വെറുതെ
പറയുകയാണ്:

ദു:ഖങ്ങളൊന്നും
പങ്കുവെച്ച്
നശിപ്പിക്കരുത്

ഹൃദയത്തില്‍
ഒരു കുഞ്ഞു ഖബറുണ്ടാക്കി
നല്ല വെള്ളത്തുണിയില്‍
പൊതിഞ്ഞ്
അടക്കം ചെയ്യുക

ശേഷം
അതിന്റെ-
പതിനാറടിയന്തിരവും
ആണ്ടും
മറക്കാന്‍ കഴിഞ്ഞാല്‍

അതിനേക്കാള്‍
നല്ല വിത്ത്
വേറെ ഇല്ല

Monday, February 3, 2014

രാത്രിയുടെ ലഹരി .......ഗസ്സല്‍ .....

സ്റ്റീഫൻ മിനൂസ്


നിശയുടെ നീലിമ തഴുകിവന്നെത്തുന്ന
അജ്ഞാത സുന്ദരിയീ രാത്രി
നിലാവുണര്‍ത്തും മിന്നും താരകകൂട്ടരും
മിഴിതുറന്നെത്തുമീ ശാന്തരാത്രി

വിടരും നിശാഗന്ധി ചിരിയുമായെത്തുന്ന
പവിഴനിറമുള്ളോരീ രാത്രി
രാക്കിളി കൊഞ്ചുന്ന രാഗങ്ങളില്‍ ശ്രുതി
മീട്ടിയുണരുന്നോരീ രാത്രി

വിടപറയും ത്രിസന്ധ്യ കല്‍വിളക്കിലായ്
പ്രഭചോരിയുന്നോരീ രാത്രി
കര്‍പ്പൂര സുഗന്ധം പേറിവന്നെത്തുന്ന
മകരമഞ്ഞില്‍ കുളിച്ചോരീ രാത്രി

സ്വപ്‌നങ്ങള്‍ കണ്ടു മയങ്ങാനൊത്തിരി
സ്വര്‍ഗ്ഗവാതില്‍ തുറക്കുമീ രാത്രി
ഏഴിലംമ്പാലയും പിച്ചകവള്ളിയും
മദഗന്ധം പരത്തുന്നോരീ രാത്രി

തിരപതഞ്ഞീതീരം മിനുക്കുമ്പോളൊത്തിരി
മുത്തുകള്‍ ചിതറുന്നൊരീ രാത്രി
മധുചഷകങ്ങളൊഴിയാതെയിന്നീ
ലഹരിയുണര്‍ത്തുന്നൊരീ രാത്രി ....

രാത്രിയുടെ ലഹരി ............സ്റ്റീഫന്‍മിനുസ്‌ ...

Thursday, January 2, 2014

അങ്കക്കോഴി


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

ഉയിരിന്റെ
ഉശിരാര്‍ന്ന
ഉറുമികള്‍ക്കുള്ളില്‍
നേര്‍ത്തു
നേര്‍ത്തകലുന്ന
വൃത്തത്തിനുള്ളില്‍
ഒളിമിന്നി
ഒരുമിച്ചിരുന്നു മിന്നി
ഓര്‍ക്കാപ്പുറത്തുമിന്നി
ചതിക്കാത്ത
കളമതില്‍
കള്ളികള്‍ക്കുള്ളില്‍
കാല്‍കുത്തി നില്ക്കാന്‍
കഴിയാത്ത വാക്കില്‍
ചുരുണ്ടരയിലൊരു
വൃത്തമായ്
തീര്‍ന്നോരുറുമിയാണിപ്പോള്‍
നീയെന്ന സത്യം
വിളിച്ചു കൂവട്ടെ.

Monday, December 2, 2013

മരണശേഷം

 
ദീപു മാധവൻ

മരണത്തിനും മണമുണ്ടോ
മരണ യാത്രക്ക്

നല്ല മണമുണ്ട്

നല്ല ചന്ദനം
നല്ല രാമച്ചം
നല്ല സാംബ്രാണി
നല്ല കുന്തിരിക്കം
നല്ല അത്തർ

എന്ത് പുകച്ചിട്ടെന്ത്
എന്ത് പൂശിയിട്ടെന്ത്

എവിടെയൊക്കെയോ
ഉതിരുന്ന
കണ്ണീരിനു മാത്രം
ഒരേ നിറം
ഒരേ രുചി

അതാണ്‌ ആരും അറിയാതെ പോകുന്ന
മരണത്തിന്റെയും
യഥാർത്ഥ സുഗന്ധം

Thursday, October 31, 2013

അഭയം ..........ഗസ്സല്‍

 
 
സ്റ്റീഫൻ മിനൂസ്



വേരുറപ്പിക്കാനന്തരാഴത്തിലേയ്ക്
കന്ന്
നനവുതേടിപ്പായുന്നുണങ്ങിയെന്‍ പാദങ്ങള്‍
കല്ലുകള്‍ക്കിടയിലും തിങ്ങിഞെരുങ്ങിയാ
തരിയില്ലാ മണ്ണിന്‍റെ മാറില്‍ത്താഴാന്‍

പുതുമഴയിലൂടെവന്നു കുളിപ്പിച്ച തുള്ളികള്‍
കണ്ണീരുമായലിഞ്ഞൊഴുകിയന്നരുവിയില്‍
മഞ്ഞില്‍ മരംകോച്ചിവിറച്ചന്നാ രാത്രിയില്‍
പുല്ലുമേഞ്ഞൊരു കൂരപോലുമില്ലഭയത്തിനായ്‌

വഴിനീണ്ടുപോകുന്നവസാനമില്ലാതെ
ഇടയിലിരുട്ടില്‍ വീണു മറഞ്ഞു ബോധവും
മിഴിയിലന്ധകാരം മാഞ്ഞു വെളിച്ചമേകാന്‍
മെഴുകുതിരി വെട്ടവുമില്ലായീ കറുത്തരാവില്‍

വരമായ്‌ത്തന്ന മരുവിലൂടസ്ത്രവേഗം
ഭയമോടനുദാനം ചെയ്തന്നാഴിയിലേയ്ക്കായ്
പൊടിയായ്ത്തീരുവാനഗ്നിയില്‍ മുങ്ങിയന്ന്
ഭസ്മമായൊരു കുടത്തിലൊളിച്ചിരിക്കാന്‍ ....

Sunday, September 29, 2013

കരാര്‍


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

തലയ്ക്കു വെടികൊണ്ടാല്‍
അംബാസഡറും
മരിച്ചാല്‍
ചക്രവും.

കൈയില്‍
തോക്കേന്തി നില്ക്കുന്നവരേ,
നിങ്ങളാണ് ചരിത്രം
തിരുത്തുന്നത്.

ഒരു വെടിയുണ്ടയും
തലയും
തമ്മിലുള്ള
കരാറുണ്ടല്ലോ
അതാണ്
അതിശയകരം.

Monday, September 2, 2013

എനിക്കൊരു കവിതയെഴുതണം



എനിക്കൊരു കവിതയെഴുതണം
വാക്കിന്റെ തിരി തെറുത്തു
ഓർമ്മകളുടെ നനവ്‌ ചേർത്ത്
സുഗന്ധവാഹിയായ
ഒരു കൊച്ചു കവിത .

എന്റെ കവിതയിൽ
നിന്റെ ഓർമ്മകൾ ഉണ്ടാകണം .
നിന്റെ പുഞ്ചിരി
പൊടിയുന്ന ചുണ്ടുകൾ
വായനക്കാരന്റെ
ഉറക്കം കെടുത്തണം .

നിന്റെ മിഴികളിൽ
നിറയുന്ന ബാഷ്പം
അവന്റെ നിദ്രകളെ
തുലാമാസപ്പെരുമഴയാക്കണം.

നമ്മളുടെ കലഹങ്ങൾ
കൊച്ചു സന്തോഷങ്ങൾ
ആനന്ദ മൂർച്ചകൾ
വരികൾ നിറയട്ടെ
വായന നമ്മെ കുറിച്ചാകട്ടെ .

ഇനിയുള്ള പകലുകൾ
നമ്മെ വായിക്കുന്നവ
ആയിടുന്നൊരു കാലം
നമ്മൾ നമുക്കന്ന്യരാകുന്ന
വിടവാങ്ങൽ കാലം .

ഇലപൊഴിയും കാലം
ഗുല്മോഹറിന്റെ ചിരി
കഫെ
സിനിമാശാലയുടെ
ഇരുണ്ട വെളിച്ചം
എന്റെ ചിന്തകൾക്ക്
തീപിടിക്കുന്നു .

എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
നിന്റെ നോവുകളെ കുറിച്ച്
നിന്റെ ചിരിയെ
നിന്റെ പരിഭവത്തെ
നിന്റെ സ്നേഹത്തെ
എല്ലാം എനിക്കതിൽ
ഒരു പേടകത്തിലെന്ന പോൽ
നിറയ്ക്കണം .

അതെ
എനിക്കൊരു കവിത എഴുതണം
ഞരമ്പുകൾ പിടയ്ക്കുന്ന
അമാവാസിയുടെ ഭയം
വായനക്കാരിലേക്ക് പകരുന്ന
ഒരു കവിത .
ഒരു കറുത്ത രാവിൽ
നിന്റെ കഴുത്തു ഞെരിക്കുമ്പോൾ
എന്റെ മിഴികളിലെ ഭാവം
വരികളിൽ എനിക്കത് പകരണം .

എന്റെ പേനയിൽ
നിന്റെ രക്തം നിറച്ചു
എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
എന്റെ സ്നെഹത്തെ കുറിച്ച്
എന്നെ കുറിച്ച്
എനിക്കൊരു കവിത എഴുതണം.
--------ബി ജി എൻ വർക്കല -------.

Friday, August 2, 2013

അനാചാരവും പ്രപഞ്ചവും .


ഫൈസൽ  പകൽക്കുറി

-
സുപ്രഭാതം സുഹൃത്തേ .
വെളിച്ചം പരന്നയീ
ഭൂമിയ്ക്ക്
നാണം -
മഴ യാത്ര ചൊല്ലി പിരിഞ്ഞതിൻ
വേദന കടിയ്ച്ചമർത്തി
കരയുന്നു വേഴാമ്പൽ
പോലവേ നമ്മളും കൂട്ടരേ .

ധർമം ചെയ്യാത്ത
ഭരണ കാർക്കൊരു
താക്കീതു -
അവസാന കാലത്ത്
അവശരെയും , ആതുരരെയും
നിങ്ങൾ കാത്തില്ലങ്കിൽ
തീര്ച്ചയാൽ നരകം വിധിയ്ക്കുന്നു -
അതീ ഭൂമിയിൽ തന്നെ .

അനാചാരം നടത്തുന്നവരെ
നിങ്ങൾ പാപം ചുമക്കെണ്ടവർ .
അട്ടയും പുഴുവും
പാമ്പും തേളും
ഞ്ഞുളയുന്ന - മുറ്റത്ത്‌
ഒരു തുള്ളി വെള്ളം കിട്ടാതെ -
മരിയ്ക്കാതിരിയ്ക്കുക .

ശുഭ ദിനങ്ങൾ മാത്രം
പാവങ്ങൾ ഞങ്ങള്ക്ക്
ദാനമായി തരിക പ്രപഞ്ചമേ -
ഞങ്ങൾ നിനക്ക് അടിമയാകയാൽ .......!

Friday, July 5, 2013

വിരസതക്ക് വിശക്കുമ്പോള്‍

സനൽ ശശിധരൻ


ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?
നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?
"എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍” ‍
എന്ന ഒരു വരികൊണ്ട് ലാപുടയുടെ വിരസത എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു
“എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍“
എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന
“തിലോത്തമ തിയേറ്ററിനകത്ത്
നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം“
എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍
പി.പി.ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവച്ച മാത്രയില്‍”
എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്?

ന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ
ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?
കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....
ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു
ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.!

ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,
പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
(ഇതുവരെ പുറപ്പെടാത്ത)
ജെ.കെ ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്
ഉച്ചഭാഷിണി
കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.
നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി
എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.


തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.

Sunday, June 2, 2013

കാറ്റ്‌

ഷഫീഖ്  എസ് കെ

വിരഹത്തിന്റെ-
യാവര്‍ത്തനത്തിലാണ്
പൈന്‍ മരങ്ങളുടെ-
യിടയില്‍ക്കൂടി വീണ്ടും നീ
എന്നെ ചുംബിച്ചത്

ഞെട്ടിയുണര്‍ന്ന പകലിന്റെ-
യവസാനത്തില്‍ ദൂരെയെവിടെയോ
ചിതയില്‍ കരിഞ്ഞ കന്യകയുടെ
ഗന്ധമാണ് നിന്‍റെ വിയര്‍പ്പ്‌ കലര്‍ന്ന
ആ ചുംബനത്തിന്

നീയുറങ്ങുമ്പോള്‍
അനാഥനായി മേഞ്ഞു നടക്കുന്ന
നിലാവിനൊപ്പം എന്‍റെ
നിദ്രാവിഹീനങ്ങളായ
രാവുകളുണ്ട്
അന്നൊരു ചുംബനം കൊതിക്കാറുണ്ട്

എന്‍റെ പൂവുകളില്‍
ശലഭം വിരുന്നു വരുമ്പോള്‍
നിനക്കുത്സഹാഹമാണ്
നിന്‍റെ ശേഷിപ്പാണല്ലോ
ഞാന്‍ ചുംബിക്കുന്നത്

ജനാലയില്‍ വന്നു വിളിച്ചുണര്‍ത്തി
നീ പറഞ്ഞുതന്ന കവിതകള്‍
വരികള്‍ മുറിഞ്ഞു
ഹൃദയത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്
നിന്‍റെ പറയാതെയുള്ള ഈ ചുംബനം
വീണ്ടും മുറിവേല്‍പ്പിക്കുകയാണ്

നീ ഉറങ്ങുന്ന പകലില്‍ വേണം
എനിക്ക് ഉണരാത്ത ഉറക്കത്തിലേക്ക്
ഇറങ്ങിച്ചെല്ലാന്‍
സാമ്പ്രാണിയുടെയും
ചന്ദനത്തിരിയുടെയും ഗന്ധം
നിന്നെ ചുംബിച്ചുണര്‍ത്താതിരിക്കട്ടെ ...

Saturday, May 4, 2013

Ambiliyammavan

DR  k g balakrishnan 

                        Our Uncle Moon!
                        (Brother of Mother Earth);
                        How sweet the concept!
                        My haunting reminiscence!
                        (To day my birthday,
                        Lakshmi has sent the card.)

                        We are in Darwin this time;
                        To celebrate my 68th B’Day;
                        O I’m getting older;
                        But our Uncle Moon debonair;
                        (My mother too never gets old!)
                        My mind too is budding!

                        Here at Darwin, I feared,
                        My uncle might not recognize;
                        This foreign nephew;
                        But, o my loving uncle,
                        You are speaking Malayalam!

                        You bestow the cool caressing;
                        The patting affection on me;
                        I feel, you too accompanied us;
                        From Keralam to North Australia!
                        =========================
                        22-11-2013
                        Note-
                        Ambiliyammavan=Uncle Moon
                        In Keralam, children consider the moon
                        As their loving uncle.
 

Tuesday, April 2, 2013

നക്ഷത്രങ്ങൾ


സന്ദീപ് നായർ 

കണ്ടുവോ എന്റെ
തൊടിയിലെ കുഞ്ഞുടുപ്പിട്ട നക്ഷത്രങ്ങളെ
നിഷ്കളങ്കതയിൽ പൂത്തുലഞ്ഞ്,
മോഹങ്ങളാൽ നട്ടു നനചെടുത്ത
എന്റെ സ്വപ്നങ്ങളെ
എവിടെ പോയി മറഞ്ഞവർ

ജീവിതം നിത്യ ദുഃഖത്തിൽ
ആഴവേ,
കണ്ടു ഞാൻ ആകാശത്തിലെ
ആരാമത്തിൽ പറിച്ചു
നടപ്പെട്ട എന്റെ കുഞ്ഞു നക്ഷത്രങ്ങളെ
അവർ മെല്ലെ മിഴികൾ തുറന്നു
അമ്മയെ നോക്കി
പുഞ്ചിരിക്കുകയാവും
അമ്മ പോലുമറിയാതെ

Saturday, March 2, 2013

നിങ്ങള്‍ക്കുമുണ്ടോ സന്‍പകു കണ്ണുകള്‍?




രാം മോഹന്‍ പാലിയത്ത് 



A few famous Sanpaku eyes
ജപ്പാനെപ്പറ്റി നിങ്ങള്‍ എന്താ വിചാരിച്ചിരിക്കുന്നത്? ആധുനികതയുടെ അമ്മവീട് എന്നോ? ടെക്‌നോളജിയുടെ ഈറ്റില്ലമെന്നോ? എന്തായാലും വിചിത്രമായ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തിലും ജപ്പാന്‍കാര്‍ അത്ര മോശമല്ല. ഉദാഹരണത്തിന് വയറുകീറി ആത്മഹത്യ ചെയ്യുന്ന കാര്യം തന്നെ ആലോചിച്ചു നോക്കൂ. സെപ്പുകു എന്നും ഹരകിരി എന്നുമാണ് ജപ്പാനീസ് ഭാഷയില്‍ ഇതറിയപ്പെടുന്നത്. ഇതൊക്കെ നമ്മുടെ സതിയും മറ്റും പോലെ അന്യം നിന്നുപോയ ആചാരമാണെന്നൊന്നും കരുതേണ്ടതില്ല. കാലം ഏറെയായിട്ടില്ല, 1970-ലാണ് പ്രശസ്ത സാഹിത്യകാരന്‍ യൂകിയോ മിഷിമ വയര്‍ സ്വയം കീറി ആത്മഹത്യ ചെയ്തത്.

കേരളത്തിലുള്ളപോലത്തെ ചില രസികന്‍ കുലത്തൊഴിലുകളുമുണ്ട് ജപ്പാനില്‍ - ഉദാഹരണത്തിന് ആഗോള ഇലക്ട്രോണിക്‌സ് ഭീമനായ സോണിയുടെ സ്ഥാപകന്‍ അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ പരമ്പരാഗത ജോലി എന്താണെന്നോ - അരിയില്‍ നിന്ന് ഒരിനം മദ്യമുണ്ടാക്കല്‍. പഴയ ചില ഗോതുരുത്തുകാരെപ്പോലെയാണ് ഇപ്പോളും ചില മൊറിറ്റോ കുടുംബക്കാര്‍ - മറ്റേതെങ്കിലും ഫീല്‍ഡില്‍ കോടീശ്വരന്മാരായാലും അരിമദ്യം വാറ്റല്‍ മറന്നൊരു കളിയില്ല. (അകിയോ മൊറിറ്റയുടെ പ്രസിദ്ധമായ മേഡ് ഇന്‍ ജപ്പാന്‍ എന്ന ആത്മകഥ വായിക്കും മുമ്പുതന്നെ അരി മദ്യത്തിന്റെ മംഗ്ലോയ്ഡ് കണക്ഷന്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 1990-ലെ ദില്ലി വിന്ററില്‍ ഒന്നു രണ്ടു രാത്രി ഞങ്ങളുടെ തണുപ്പിനെ ഓടിച്ചു വിട്ടത് റെഡ് ഫോര്‍ട്ടിന്റെ ഓപ്പോസിറ്റുള്ള നേപ്പാളി കോളനിയില്‍ നിന്നു വാങ്ങിയ അരിമദ്യം. 1980-കളില്‍ രുചിച്ചിട്ടുള്ള ഗോതുരുത്തിയന്‍ തലയോളം വന്നില്ലെങ്കിലും നേപ്പാളി അരിച്ചാരായവും സൊയമ്പനായിരുന്നു).

പറഞ്ഞുവന്നത് വയറുകീറി ആത്മഹത്യയായ സെപ്പുകുവിനെ പറ്റിയാണല്ലൊ. ശബ്ദം കൊണ്ട് സെപ്പുകുവിനോട് സാമ്യമുള്ള മറ്റൊരു ജാപ്പനീസ് പദമാണ് സന്‍പകു. അതു പക്ഷേ ഒരാചാരമല്ല, അന്ധവിശ്വാസമാണ്. കൃഷ്ണമണിക്കു മുകളിലോ താഴെയോ കണ്ണിന്റെ വെള്ളഭാഗം കാണപ്പെടുന്നതിനെയാണ് സന്‍പകു എന്നു പറയുന്നത്. സന്‍പകു എന്നാല്‍ മൂന്ന് വെള്ള അല്ലെങ്കില്‍ കാലിയായ മൂന്ന് ഭാഗങ്ങള്‍ എന്നര്‍ത്ഥം. സാധാരണയായി ഭൂരിപക്ഷം മനുഷ്യരുടെ കണ്ണുകളിലും കൃഷ്ണമണിയുടെ ഇടത്തും വലത്തുമായി രണ്ട് വെള്ള ഭാഗമാണുണ്ടാവുക. എന്നാല്‍ അപൂര്‍വം ചിലരില്‍ മൂന്ന് വെള്ള കാണും - ഇടത്തും വലത്തും പോരാതെ ഒന്നുകില്‍ കൃഷ്ണമണിയുടെ താഴെ, അല്ലെങ്കില്‍ മുകളില്‍. ഇത്തരം കണ്ണുകളാണ് സന്‍പകു കണ്ണുകള്‍.

ചൈനീസ് വിശ്വാസമനുസരിച്ച് കൃഷ്ണമണിക്കു താഴെ വെളുത്തഭാഗം ദൃശ്യമായിരുന്നാല്‍ അത് യിന്‍ സന്‍പകു. ശാരീരികമായ തകരാറുകളാണ് യിന്‍ സന്‍പകുക്കാര്‍ക്കുണ്ടാവുക എന്നാണ് വിശ്വാസം. മധുരം, ധാന്യങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവര്‍, മുഴുക്കുടിയന്മാര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമയായവര്‍... ഇത്തരക്കാര്‍ക്കിടയില്‍ യിന്‍ സന്‍പകുക്കാര്‍ ഏറെയാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

മുകള്‍വശത്തെ വെള്ള കാണുന്നത് യാംഗ് സന്‍പകു. മാനസികമായ തകരാറുകളാണ് യാംഗ് സന്‍പകുക്കാരുടെ വിധി എന്നാണ് വിശ്വാസം. മനോരോഗികള്‍, കൊലപാതകികള്‍, അക്രമവാസനയുള്ളവര്‍ എന്നിവര്‍ക്കിടയില്‍ യാംഗ് സന്‍പകുക്കാരെ കാണാമത്രെ.

പ്രസിദ്ധരായ ചില സന്‍പകുക്കാരെ എടുത്താല്‍ മറ്റൊരു അപായമണി കൂടി മുഴങ്ങുന്നതു കേള്‍ക്കാം. ഏബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി, മരിലിന്‍ മണ്‍റോ, ഇന്ദിരാഗാന്ധി. അസ്വഭാവിക മരണങ്ങളില്‍ കലാശിച്ച അസാധ്യ പ്രതിഭകള്‍. 

മലയാളത്തിലെ ചില പ്രതിഭകളുടെ മുഖചിത്രങ്ങള്‍ മുഖചിത്രങ്ങളായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ കണ്ടപ്പോളാണ് നമ്മുടെ നാട്ടിലും സന്‍പകൂസിന് പഞ്ഞമില്ലല്ലോ എന്നു മനസ്സിലായത്. സിനിമാതാരം പൃഥ്വിരാജ്, കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രന്‍, ആര്‍. ഉണ്ണി എന്നിവരാണ് ഇങ്ങനെ കണ്ണുകാട്ടിത്തന്ന മലയാളി സന്‍പകൂസ്. നിരീക്ഷിച്ചാല്‍ വിവിധ മേഖലകളില്‍ നിന്ന് ഇനിയും പലരേയും കണ്ടെത്താനാകും എന്നുറപ്പ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം - നിങ്ങള്‍ കരുതുന്ന പോലെ ഇതത്ര സര്‍വസാധാരണമായ സംഗതിയല്ല. അല്ലെങ്കിലും പ്രതിഭ എന്നു പറയുന്നത് സര്‍വസാധാരണമല്ലല്ലോ അഥവാ പ്രതിഭ എന്നു പറയുന്നത് ഒരിത്തിരി അബ്‌നോര്‍മാലിറ്റിയുടെ അംശം കലര്‍ന്ന വകുപ്പാണല്ലൊ. 

ഇനി ഒരു ക്ഷമാപണം - ഇങ്ങനെ ഒരു അന്ധവിശ്വാസം കൂടി പഠിപ്പിച്ചതിന്. അറിഞ്ഞതില്‍ നിന്ന് മോചനമില്ലെന്നല്ലേ പറയുന്നത്. 

ഇടതുപക്ഷ മനസ്സും ആദ്യത്തെ അച്ചുകൂടവുമൊക്കെപ്പറഞ്ഞ് അഭിമാനിക്കുന്നവരാണെങ്കിലും അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും നമ്മള്‍ മലയാളീസ് ആരുടേയും പിന്നിലല്ല. പ്രേമിക്കുന്നവര്‍ തമ്മില്‍ സമ്മാനമായി ഫൈവ് സ്റ്റാര്‍ മിഠായി കൈമാറാന്‍ പാടില്ല, പേന കൈമാറാന്‍ പാടില്ല, തൂവാല കൈമാറാന്‍ പാടില്ല തുടങ്ങിയ മോഡേണ്‍ അന്ധവിശ്വാസങ്ങള്‍ കൂടി അവയുടെ ഓള്‍റെഡി നീണ്ടലിസ്റ്റില്‍ ചേര്‍ത്തുകൊണ്ട് മുന്നേറുന്നവരാണു നമ്മള്‍ - അക്കൂട്ടത്തില്‍ കിടക്കട്ടെ ഈ ഉണ്ടക്കണ്ണുകളും.

Thursday, January 3, 2013

പുഴമരണങ്ങള്‍ (കൂട്ടബലാത്സംഗക്കൊലകള്‍ )

ചിത്തിര കുസുമം


വര്‍ഷങ്ങള്‍ക്കപ്പുറം
പൊന്‍വെയില്‍ തിളങ്ങും മണല്‍പ്പരപ്പില്‍
കാഴ്ചക്കായ് യാത്രക്കായ് ഞാനുമെത്തിയേക്കാം
മറ്റാരും കേള്‍ക്കാതെ,യാര്‍ദ്രമായീ-
വഴിയൊരു പുഴയൊഴുകിയിരുന്നെന്നു
ഞാനെന്റെ കുഞ്ഞിന്റെ
മുഖത്തു നോക്കാതെ പറഞ്ഞേക്കാം,
അന്നേരമക്കണ്ണില്‍ മിന്നാമിനുങ്ങുകള്‍
കുഞ്ഞു റാന്തലുകള്‍ തൂക്കിയേക്കാം,
കുഞ്ഞോളങ്ങളൊന്നെത്തി നോക്കിയേക്കാം ,
എന്റെ കവിളില്‍ കുഞ്ഞുവിരലാല്‍ തൊട്ട്
കാല്‍വിരലാല്‍ മെല്ലെ പൂഴിയിളക്കി
എന്നിട്ടെവിടെയമ്മേ പുഴയെന്നു
കണ്ണിറുക്കിച്ചോദിച്ചേക്കാം,
പറയില്ല ഞാനന്നേരം
കൊന്നു ഞങ്ങള,പ്പുഴയെ
പ്പിന്നെ പല പുഴകളെയെന്നു
പകരം, പഠിച്ച നാട്യങ്ങളിലൊന്നില്‍
ഞാനെന്നെയൊളിപ്പിക്കും
എന്നിട്ട് മണ്ണില്‍ കളിക്കാതെ കൊച്ചേയെന്നു
ചെറിയ നുള്ളാലൊന്നു വേദനിപ്പിക്കും
അന്നേരം പൂങ്കണ്ണില്‍ പൊടിയും പോന്നു പോലൊ-
രു തുള്ളി..............
ചത്തു പോയ പുഴയുടെ നെഞ്ചില്‍
വര്‍ഷം പോലൊരു കുഞ്ഞു തുള്ളി..........

Wednesday, December 5, 2012

ആണ്‍മരം

രശ്മി കെ.എം

നീ
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.

നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.

പകരം

വേരുകള്‍ ചിതറിയ മണല്‍ക്കെട്ടിനുള്ളില്‍
എന്നെ കൂടി അടക്കം ചെയ്താല്‍ മതി.
എന്നിലെ ഖരവും ജലവും
നീ വലിച്ചെടുക്കുക.
നമ്മള്‍ ഒരു നിത്യാശ്ലേഷത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍
കോടാലിയുമായി അവര്‍ വന്നു കൊള്ളട്ടെ.
നിന്നെ വെട്ടിനുറുക്കിക്കൊള്ളട്ടെ.

Tuesday, October 30, 2012

പഞ്ചേന്ദ്രിയങ്ങളുടെ മൂര്‍ച്ച കൂട്ടാം


വി.പി.അഹമ്മദ്




ബ്ലോഗര്‍മാര്‍ ഏറെ സമയം കമ്പ്യുട്ടെര്‍ മോണിട്ടറില്‍ കണ്ണും നട്ടിരിക്കുന്നവരാണല്ലോ. അതിനാല്‍ തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് കണ്ണുകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളും വൈകല്യങ്ങളും. പലര്‍ക്കും അനുഭവപ്പെടുന്ന കണ്ണില്‍ വെള്ളം നിറയല്‍, കാഴ്ച മങ്ങല്‍ , അക്ഷരങ്ങള്‍ ഇരട്ടിയായി കാണല്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം വിഷമതകള്‍ നമ്മുടെ ദൃശ്യാനുഭൂതിയും ദര്‍ശനേന്ദ്രിയം (കണ്ണ്) മുഖേന മനസ്സിലേക്കുള്ള രേഖാനീക്ക (data input അല്ലെങ്കില്‍ ഗ്രഹണം, ഗ്രാഹ്യത) വും കുറയ്ക്കുന്നു. 



സാധാരണക്കാരനായ ഒരാളുടെ ഗ്രാഹ്യതയുടെ 90 ശതമാനവും കണ്ണ് വഴിയാണ്. അതിനാല്‍ പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണിനാണ് ഒന്നാം സ്ഥാനം. ചില നിസ്സാരമെന്നു കരുതാവുന്ന വ്യായാമങ്ങളില്‍ കൂടെ, കണ്ണിനുണ്ടാകുന്ന പ്രസ്തുത വിഷമതകള്‍ കുറെയൊക്കെ പരിഹരിക്കാനും അതുവഴി നമ്മുടെ ഗ്രഹണം വര്‍ദ്ധിപ്പിക്കാനും കഴിയും.

നാം ഇരിക്കുന്ന ഇരിപ്പിടത്തില്‍ നിന്ന് 2-3 മീറ്റര്‍ അകലെ ചുമരില്‍ ഒരു പത്രക്കടലാസ് നിവര്‍ത്തി തൂക്കിയിടുക.  മോണിട്ടറില്‍ നോക്കുന്നതിനിടയില്‍ ഓരോ പതിനഞ്ച് മിനുട്ടിലും പത്രത്തിലെ ശീര്‍ഷകങ്ങള്‍ മാറി മാറി വായിക്കുക. ഈ പ്രക്രിയ ഇടക്കൊക്കെ കുറച്ചു സമയം ചെയ്യുകയാണെങ്കില്‍ കണ്ണിനു വ്യായാമം കിട്ടും. പത്രത്തിന് പകരം സമാനമായ മറ്റെന്തെങ്കിലും സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. 

ഋജുവായ കാഴ്ച ശക്തിയുണ്ടായാല്‍, കൂടുതല്‍ വേഗതയില്‍ കൂടുതല്‍ വസ്തുക്കള്‍ വേര്‍തിരിച്ചു ദര്‍ശിക്കാന്‍ കഴിയും. ഇതിനായി, തല ചലിപ്പിക്കാതെ കണ്ണിന്‍റെ ദൃഷ്ടികള്‍ മാത്രം ഇടത്തോട്ടും വലത്തോട്ടും കുറെ പ്രാവശ്യം ചലിപ്പിക്കുക. വീക്ഷണ കോണിന്‍റെ ഏറ്റവും അകലെ കിടക്കുന്ന വസ്തുക്കളില്‍ ഫോക്കസ്‌ ചെയ്തുകൊണ്ട് വേണം ഈ ചലനം. ഇത് മൂലം കണ്ണിന്‍റെ അതിര്‍ത്തി ഗോചരശക്തി (Peripheral Perception) ഭേദമാക്കാനും കഴിയുന്നു.

മുറിയിലിരിക്കുന്ന പത്ത്‌ വ്യത്യസ്ഥ വസ്തുക്കളില്‍ പത്ത് സെക്കന്റിനുള്ളില്‍ തല ചലിപ്പിച്ചുകൊണ്ട് മാറി മാറി ദൃഷ്ടി പതിപ്പിക്കാന്‍ ശ്രമിക്കുകയും ഓരോ വസ്തുവും ദര്‍ശിച്ച ക്രമത്തില്‍ അവയുടെ പേരുകള്‍ ഓര്‍ത്തെടുക്കുകയും ചെയ്യുക. ഈ വ്യായാമം കണ്ണുകളുടെ കേന്ദ്രീകരണ ശക്തി വര്‍ദ്ധിപ്പിക്കുന്നു. വ്യത്യസ്ഥ വസ്തുക്കളെ ഏറെ വേഗതയില്‍ തിരിച്ചറിയാനുള്ള ഒരു പരിശീലനം കൂടെ ആണിത്.

ചലിക്കുന്ന വസ്തുക്കളെയാണ് വീക്ഷിക്കുന്നതെങ്കില്‍ (ഉദാ: ഫുട്ബാള്‍) ദൃഷ്ടികളോടൊപ്പം  നമ്മുടെ തലയും ശരീരവും ഒന്നായി ചലിപ്പിച്ചു കൊണ്ട് വസ്തുവിനെ അനുഗമിക്കുകയാണ് വേണ്ടത്.

     *           *           *           *          *
നമ്മുടെ ശരീരത്തിലെ മറ്റു ഇന്ദ്രിയങ്ങളും ഇതേപോലെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂര്‍ച്ച കൂട്ടാവുന്നതാണ്.

ഏറ്റവും വലിയ ഇന്ദ്രിയം ചര്‍മ്മമാണല്ലോ. സ്പര്‍ശനത്തില്‍ കൂടെയാണ്  input നടക്കുന്നത്. സ്പര്‍ശിക്കുന്ന വസ്തുവില്‍ തന്നെ മനസ്സ് കേന്ദ്രീകരിക്കുകയും ആ വസ്തുവിന്‍റെ രൂപം മനസ്സില്‍ ഫലിപ്പിക്കുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ സംവേദനം (sensation) അനുഭവപ്പെടുകയും കൂടുതല്‍ ഗ്രഹണം നേടുകയും ആവാം. അതീവ ശൈത്യമുള്ള അന്തരീക്ഷത്തില്‍ കൈവിരലുകളിലെ ഞരമ്പഗ്രം (nerve endings) നാശമാവുകയും സംവേദനം കുറയുകയും ചെയ്യും. കാലാവസ്ഥയ്ക്ക് യോചിച്ച കയ്യുറ ഉപയോഗിച്ച് ഇത് പരിഹരിക്കാം. ഇടയ്ക്കിടെ മാത്രമുള്ള ശൈത്യ അന്തരീക്ഷം പോലും ചര്‍മ്മത്തിലെ രക്തനീക്കം പുറം പാളികളിലേക്ക് എത്താതെ സംവേദനക്ഷമത കുറയ്ക്കുന്നു. അതിനാല്‍ ശൈത്യ കാലത്ത്‌ എപ്പോഴും ശരീരം മുഴുവന്‍ മറക്കുക.

വെറും വ്യായാമം കൊണ്ട് കേള്‍വി ഭേദപ്പെടുത്താന്‍ കഴിയില്ലെങ്കിലും കേള്‍ക്കുന്ന ശൈലിയും സ്വരവും ഭേദമാക്കാം. നമുക്ക് താല്പര്യമുള്ള ശബ്ദം മാത്രം നിര്‍ത്തി മറ്റെല്ലാ ഗ്രഹണങ്ങളും (sensory inputs) ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഉദാഹരണമായി ടി. വി. യില്‍ സംഗീത പരിപാടികള്‍ കാണുമ്പോള്‍ കണ്ണടച്ച് ശ്രവിക്കുകയാണെങ്കില്‍ സംഗീതത്തിന്‍റെ അനുഭൂദി ഏറെ കൂടുതലാണ്. കാഴ്ച ശക്തി കുറയുമ്പോള്‍ വ്യക്തികള്‍ക്ക് മറ്റു ഇന്ദ്രിയങ്ങള്‍ (പ്രത്യേകിച്ച് ശ്രവണെന്ദ്രിയം) കൂടുതല്‍ ഊര്‍ജ്വസ്വലമാവുന്നത് കാണാം. കണ്ണുകള്‍ അടച്ചിരിക്കുമ്പോള്‍ ചെവികള്‍ , അത്യന്തം സ്വരപ്പെട്ട (fine tuned) അവസ്ഥയിലാണ്. Head set ഉപയോഗിച്ച് സംഗീതം ആസ്വദിക്കുമ്പോള്‍ തനിയെ കണ്ണടയുമല്ലോ.  ഒരു ഓര്‍ക്കസ്ട്രയിലെ  സംഗീത ഉപകരണങ്ങള്‍ വേര്‍തിരിച്ചു ആസ്വദിക്കാന്‍ ശ്രമിക്കുകയും അത് പരിശീലിക്കുകയും ചെയ്താല്‍ സാധാരണ ശബ്ദങ്ങള്‍ കൂടുതല്‍ നന്നായി ഉള്‍കൊള്ളാന്‍ കഴിയും.

നമ്മുടെ ഘ്രാണശക്തി ബഹുവിധമാണ്.  ഗന്ധവുമായി ബന്ധപ്പെട്ടാണ് രുചിയും. മൂക്കിലൂടെ ശക്തിയായി വായു വലിച്ചു കയറ്റുന്നത് കൊണ്ട് ഗന്ധം നന്നായി അനുഭവപ്പെടില്ല. മെല്ലെ മെല്ലെ നേരിയ തോതില്‍ ശ്വാസം മൂക്കിലേക്ക് വലിക്കുകയാണ് വേണ്ടത്. വായ തുറന്ന് പിടിക്കുമ്പോള്‍ കൂടുതല്‍ ഗന്ധം അനുഭവിക്കാം. ശ്വാസ തടസ്സമുള്ള മൂക്കടപ്പോ സങ്കോചമോ ഉണ്ടെങ്കില്‍ പരിഹരിക്കുക.

രുചിയറിയുന്നത് നാവ് കൊണ്ടാണ് എങ്കിലും നാസാരന്ധ്രങ്ങള്‍ കാര്യമായ പങ്കു വഹിക്കുന്നു. അത് കൊണ്ടാണ് മൂക്കടപ്പ് ഉള്ളപ്പോള്‍ രുചിക്കുറവു അനുഭവപ്പെടുന്നത്. അതിനാല്‍ മൂക്ക് തുറന്ന് വേണം രുചിക്കാന്‍. നാക്കിന്‍റെ പ്രതലം ശുചിയാക്കുക, പ്രത്യേകവും വിവിധങ്ങളുമായ ഭക്ഷണങ്ങളുടെ ഇടയില്‍ appetizer എന്തെങ്കിലും ഉപയോഗിക്കുക, നന്നായി ചവച്ചരച്ചു കഴിക്കുക മുതലായ ശീലങ്ങള്‍  രുചി വര്‍ധിപ്പിക്കും. നാക്കിന്‍റെ അടിയിലുള്ള ചില ഗ്രന്ഥികള്‍ രുചി തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കുറച്ചു നേരം നാവിനടിയില്‍ നിര്‍ത്തുകയും ആവാം. 


               *           *           *           *          *

ആറാം ഇന്ദ്രിയത്തിനും ഉണ്ടോ മൂര്‍ച്ച കൂട്ടാന്‍ ആയുധങ്ങള്‍ ! പരീക്ഷണം നടക്കുന്നുണ്ടായിരിക്കാം. ഇന്ദ്രിയങ്ങള്‍ നിശ്ചേതവും ശീഘ്രഗ്രഹണവും അല്ലെങ്കില്‍ നമ്മളും അങ്ങനെ ആകാനെ തരമുള്ളൂ, എത്ര ബുദ്ധിമാന്മാര്‍ ആയാലും.  

Saturday, October 6, 2012

നിങ്ങളുടെ വിലയെത്ര ?

വി.പി. അഹമ്മദ്


രെ കണ്ടാലും പ്രദമദൃഷ്ടിയാല്‍ തന്നെ അവരെ വിലയിരുത്താന്‍ തല്‍പരരും ഔല്‍സുഖ്യം കാണിക്കുന്നവരുമാണല്ലോ നാം. എന്താണീ വിലയിരുത്തല്‍  എന്നായിരിക്കും ചിന്ത. അല്ലെങ്കില്‍ എങ്ങനെയാണു വിലയിരുത്തുക ? സാമാന്യമായി പറയുകയാണെങ്കില്‍ വില  നിശ്ചയിക്കുക തന്നെയാണ്  വിലയിരുത്തല്‍ .

വിലയെന്ന് കേള്‍ക്കുമ്പോള്‍ അങ്ങാടിയില്‍ കാണുന്ന സാധനങ്ങളുടെ നാണയത്തിലുള്ള വിലയായിരിക്കും ആദ്യമായി മനസ്സില്‍ വരിക. എങ്കില്‍ തന്നെ ഒരു സാധനത്തിന്‍റെ വില നിശ്ചയിക്കുന്നത് ധാരാളം അനുബന്ധ കാര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും. അതിന്റെ നിര്‍മ്മാണത്തിന്നായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വില, നിര്‍മ്മാണ ചെലവു, നിര്‍മ്മാതാവിന്റെ ലാഭം, ഉപഭോക്താവിന്‍റെ കയ്യിലെത്തുന്നത് വരെയുള്ള മറ്റു ചെലവുകള്‍ , അതിന്‍റെ ഗുണം, ഉപയോഗം, ലഭ്യത എന്നിങ്ങനെ ധാരാളം  കാര്യങ്ങള്‍ ഉദാഹരണങ്ങളായി നിരത്താം.

ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നതും ഒരുപക്ഷെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതേ പോലെ തന്നെയാണെന്ന് പറയാം.  എന്നാല്‍ നാണയത്തിന്റെ തോതിലല്ലാത്ത ഈ വിലയിടല്‍ അത്ര എളുപ്പമായ ഒരു ഉദ്യമമല്ല. വളരെയധികം സങ്കീര്‍ണ്ണമായ പല കാര്യങ്ങളും കണക്കിലെടുത്ത് മാത്രമേ ഒരു വ്യക്തിയെ വിലയിരുത്താന്‍ പറ്റൂ. ബാഹ്യമായ ഗുണങ്ങളും അവസ്ഥകളും മാത്രം പോരാ, ആന്തരികവും മാനസികവുമായ ധാരാളം കാര്യങ്ങള്‍ കൂടെ മാനദണ്ഡമായി കണക്കിലെടുക്കേണ്ടി വരും എന്നത് തന്നെ കാരണം. ഒരു വ്യക്തിയുടെ ആന്തരികമായ ഗുണങ്ങളും ദോഷങ്ങളും മറ്റൊരാള്‍ക്ക്‌ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് ഒരു വലിയ വാസ്തവമായി എന്നും അവശേഷിക്കുന്നു. അതിനാല്‍ ഒരു വ്യക്തിയെ നൂറു ശതമാനം കൃത്യമായി വിലയിരുത്തുക എന്നത് അസാദ്ധ്യമാണ്.

ഒരു ശ്രമമെന്ന നിലക്ക് ആദ്യമായി വ്യക്തിയുടെ ബാഹ്യമായ പദാര്‍ത്ഥപരമായ കൈമുതലുകള്‍  (സൌന്ദര്യം, ജോലി, ധനം, സ്വത്ത്, ദാമ്പത്യം, വീട് എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കുക. ഇവ ഏതൊരു വ്യക്തിയുടെ കാര്യത്തിലും പല വിധത്തിലും മാറ്റങ്ങള്‍ക്കു വിധേയമാണെന്ന് മറക്കുന്നില്ല. അടുത്തതായി അയാളുടെ സ്വഭാവ വിശേഷങ്ങള്‍ (മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്നേഹം, ദയ, അനുകമ്പ, ബുദ്ധി, ആത്മസംയമനം, സത്യസന്ധത, സ്വാഭിമാനം എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കാം. ഈ സ്വഭാവ വിശേഷങ്ങള്‍ തന്നെ ചിലതെങ്കിലും ചിലപ്പോള്‍ അയാളുടെ തനതായിരിക്കണമെന്നില്ല. മറ്റുള്ളവരുടെ മുമ്പിലുള്ള പ്രകടനമാകാം. മാത്രമല്ല പ്രസ്തുത സ്വഭാവങ്ങളുടെ സ്രോതസ്സായ മനസ്സ് (ചിന്ത) സാഹചര്യത്തിന്‍റെ പ്രേരണയാല്‍ മാറാനും അങ്ങനെ സ്വഭാവങ്ങള്‍ തന്നെ മാറാനും സാദ്ധ്യതയുണ്ട്.

ഈ രണ്ടു പരിഗണനകളിലും വ്യക്തമാവുന്നത് അയാളുടെ ബാഹ്യമായ അവസ്ഥാഗുണങ്ങള്‍ ആയിരിക്കെ ഒരു വിലയിരുത്തലിനു ഇവ മതിയാകുന്നില്ല. എങ്കിലും ആന്തരികമായ ഗുണവിശേഷങ്ങളുടെ പ്രതിഫലനമെന്ന നിലയില്‍ ഏറെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഒരു വേള അയാളെ വിലയിരുത്താന്‍ കുറെയെങ്കിലും ഈ പരിഗണനകള്‍ ഉചിതമാവും. ബൃഹത്തായ നിര്‍വചനവും വിവരണവും കൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ജീവിതവിജയം തന്നെയാണ് ഒരു വ്യക്തിയുടെ പരമമായ വില.

പിറന്നു വീണ ഉടനെയുള്ള ഒരു കുട്ടിയെ അച്ഛനമ്മമാരും ബന്ധുക്കളും ഏറെ സന്തോഷത്തോടെ വാരിയെടുക്കുന്നു, ഉമ്മവെക്കുന്നു, സ്നേഹിക്കുന്നു. ആ കുട്ടി അവര്‍ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തത് കൊണ്ടോ, ഏറ്റവും സുന്ദരനോ, ബുദ്ധിമാനോ, വിജയിയോ, നന്നായി വസ്ത്രം ധരിച്ചവനോ ആയതു കൊണ്ടോ അല്ല ഈ സ്നേഹം. പൂര്‍ണ്ണമായും നിസ്സഹായന്‍ , സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവന്‍ , എല്ലാറ്റിനും പരസഹായം വേണ്ടവന്‍ - ഇങ്ങനെയൊക്കെ ആണെങ്കിലും നിശ്ചയിക്കാന്‍ വയ്യാത്ത ഏറെ വലിയ വിലയുണ്ട് ആ കുട്ടിക്ക്. ഇവിടെ ഏതു പരിഗണനയാണ് മാനദണ്ഡം ! 

മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും. സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം വേണ്ട വിധത്തില്‍ ക്രമപ്പെടുത്താനും ആത്മാഭിമാനം നേടാനും ഇതാവശ്യമാണ്.  ആത്മാഭിമാനം കുറയുമ്പോള്‍ സ്വയം നാശത്തിലേക്കാണ്‌ വഴി തുറക്കുക. കൂടുതല്‍  അദ്ധ്വാനിക്കുവാനും പരാജയത്തെ മറികടന്നു ഏറ്റവും നല്ലതിലേക്ക് ഉയരാനും സ്വയം വിലയിരുത്തല്‍ കൊണ്ട് കഴിയും. നമ്മെ നാമായി കാണുന്നതാണ് ഈ വിലയിരുത്തല്‍ ; ഒരിക്കലും വേറൊരാള്‍ നമ്മെ കാണുന്നതിനെ ആശ്രയിച്ചല്ല അത്. ജീവിതത്തിന്റെ തുടക്കം മുതല്‍ ഇത് വരെ പല വിധത്തിലായി ശേഖരിച്ച എല്ലാറ്റിന്റെയും ആകത്തുകയാണ് ഇന്ന് കാണുന്ന നാം ഓരോരുത്തരും. ഇതിലേക്ക് വീണ്ടും പലതും കൂട്ടിച്ചേര്‍ക്കുകയാണ് ഇനിയും ചെയ്യുന്നതും ചെയ്യേണ്ടതും.
           
   *         *         *         *         *
             
ചരിത്രപ്രസിദ്ധമായ ഒരു വിലയിരുത്തല്‍ കേള്‍ക്കണോ? പതിനാലാം നൂറ്റാണ്ടില്‍ നിര്‍ദ്ദയനായ മംഗോളിയന്‍ രാജാവ്‌ ടൈമൂര്‍ , തുര്‍ക്കി അടങ്ങുന്ന അനറ്റോലിയ സാമ്രാജ്യം കീഴടക്കിയ കാലം. അന്ന് ജീവിച്ചിരുന്ന മുല്ല നാസിറുദ്ദീനോട് രാജാവ്‌ ഒരിക്കല്‍ ചോദിച്ചു: 
"എന്‍റെ യഥാര്‍ത്ഥ വില എന്താണ്?"
"ഇരുപത് വെള്ളിപ്പണം." മുല്ല ആലോചിച്ചു ഉത്തരം നല്‍കി.
രാജാവിന്‌ വിശ്വസിക്കാനായില്ല, അദ്ദേഹം മുല്ലയെ തുറിച്ചു നോക്കി: "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"
"അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്." മുല്ലക്ക് ആലോചിക്കേണ്ടി വന്നില്ല.