Followers

Thursday, August 2, 2012

ezhuth 2012/ august

ezhuth /august 2012

എഴുത്ത് ഓൺലൈൻ ആഗസ്റ്റ് 2012

ഓണപ്പതിപ്പ്


ഡോ.കെ.ജി.ബാലകൃഷ്ണൻ

ഗീതാരാജൻ

സാം ജോൺ

വി രവികുമാർ

വി.ദത്തൻ

പംക്തി
പച്ചത്തുരുത്ത്
ഫൈസൽബാവ

രാം മോഹൻ പാലിയത്ത്

സനൽ ശശിധരൻ

രശ്മി കെ.എം.

സലില മുള്ളൻ

ശ്രീദേവിനായർ

ശ്രീകൃഷ്ണദാസ് മാത്തൂർ

മീരാകൃഷ്ണ

ജാനകി

ശ്രീജിത്ത് മൂത്തേടത്ത്

ധർമ്മരാജ് മാടപ്പള്ളി

ജ്യോതിദാസ് നാരായണൻ

വിന്നി പണിക്കർ

ബി.ഷിഹാബ്

എൻ.ബി.സുരേഷ്

ആഷിഖ് തിരൂർ

സുമേഷ്

റോസിലി

എം.കെ.ഹരികുമാർ

പച്ചത്തുരുത്ത്


ഫൈസൽബാവ

 

 

മേധ പട്കര്‍ ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയക്കാരി  

 

‘ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ അതു ബാധിക്കും എന്നു നോക്കി തീരുമാനമെടുക്കുക’. ഗന്ധിജിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മേധാ പട്കറും ഇതേ വഴികളാണാവശ്യം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരിയാണ്. മേധ ഉയര്‍ത്തി കാട്ടിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിരവധിയാണ്. എങ്കിലും നമുക്കവരിന്നും പരിസ്ഥിതി പ്രവര്‍ത്തക മാത്രമാണ്. ഇന്ത്യയിലെ വിവിധ സമര മുഖത്ത് അണികള്‍ക്കൊ പ്പമിരുന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, ജലസന്ധിലെ ആദിവാസികള്‍ക്കൊപ്പം കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന് സമരത്തിന് നേതൃത്വം നല്‍കിയ നര്‍മ്മദ താഴ്വരയിലെ *ദീദി വെറും പരിസ്ഥിതി പ്രവത്തക മാത്രമല്ല. അങ്ങിനെ മാത്രമായി ചുരുക്കി ക്കെട്ടാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി നമുക്കിന്ന് ലഭിക്കുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി ചുരുങ്ങി പ്പോകുന്ന സമൂഹത്തില്‍ മേധയെ പോലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നന്മയെ ഇല്ലാതാക്കുവനാണ് ഇക്കാലമത്രയും ചിലര്‍ ശ്രമിച്ചത്. മേധയെ ചുരുക്കി ക്കെട്ടാന്‍ അവര്‍ കണ്ടെത്തിയ ഒരേയൊരു വഴി അവരെ ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമായി കാണുക എന്നതായിരുന്നു. എന്നാല്‍ എല്ലാവരും കണ്ടില്ലെന്ന് നടിച്ച വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ഞെരിഞ്ഞമരുന്ന ദരിദ്രരുടെ ശബ്ദം മേധയിലൂടെയാണ് പുറത്തേക്കെത്തിയത്.

മേധയുടെ ശബ്ദം നര്‍മ്മദയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ആണവ ഇന്ധനം ഖനനം ചെയ്തു കൊണ്ട് പോകുന്നതിന്റെ ഫലമായി നിത്യ രോഗത്തിന്റെ ദുരിത ക്കയത്തില്‍ കഴിയുന്ന ജ്ഡാര്‍ഖണ്ഡ് ആദിവാസികളുടെ അതി ജീവനത്തിനായുള്ള സമരത്തിനു മുന്നില്‍ , നഗരം സൌന്ദര്ര്യ വല്‍ക്കരിക്കു ന്നതിന്റെ ഭാഗമായി ഇടതു പക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ കല്‍ക്കത്തയിലെ തെരുവു കച്ചവടക്കാരെ തുരത്തുന്ന തിനെതിരെ, ഗുജറാത്തിലെ ദഹാനുവില്‍ നിര്‍മ്മിക്കുന്ന തുറമുഖം മൂലം ലക്ഷ ക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതമില്ലാ താകുന്നതിനെതിരെ,
അവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കുന്നതിനു വേണ്ടി, മഹാരാഷ്ട്രയിലെ ധബോളയിലുള്ള എന്‍റോണിനെതിരെ, യു. പി. വൈദ്യുതി ബോര്‍ഡ് സ്വകാര്യ വല്‍ക്കരിക്കുന്ന തിനെതിരെ, തെഹ് രി അണ ക്കെട്ടി നെതിരെ, തൂത്തുക്കുടിയിലെ ചെമ്പു ഖനികളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍‍ ക്കെതിരെ, കൂടംകുളം ആണവ നിലയത്തിനെതിരെ, ഗുജറാത്തിലേയും, ഒറീസ്സയിലേയും വംശീയ നരഹത്യ ക്കെതിരെ, സിഗൂരിലെ കര്‍ഷകര്‍ക്കൊപ്പം, ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഇരയായവരുടെ നീതിക്കു വേണ്ടി, പ്ലാച്ചിമടയില്‍ കൊക്കകോളയുടെ ജല ചൂഷണത്തി നെതിരെ,
അതിരപ്പിള്ളി – പാത്രക്കടവ് പദ്ധതികള്‍ക്കെതിരെ, അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവ കരാറിനെതിരെ, കരിമുകള്‍ , ഏലൂര്‍ , പെരിയാര്‍ മലിനീകരണ ങ്ങള്‍ക്കെതിരെ, മുത്തങ്ങയില്‍ നടന്ന അദിവാസി പീഡനങ്ങള്‍ ക്കെതിരെ, ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ , ഇങ്ങനെ മുഖ്യ ധാരാ രാഷ്ട്രീയക്കാര്‍ കടക്കാന്‍ മടിക്കുന്ന വിഷയങ്ങളിലും, ഇന്ത്യയിലെ ഒട്ടു മിക്ക സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക പ്രശ്നങ്ങളെ ക്കുറിച്ച് മേധ പട്കര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല സജീവമായി ഇടപെടുന്നുമുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് മേധയെ ഒരു രാഷ്ട്രീയ ക്കാരിയായി കാണുവാന്‍ നാം മടിക്കുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നീതി യുക്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന മേധ പട്കര്‍ സമകാലിക മുഖ്യ ധാരാ രാഷ്ട്രീയക്കാരുടെ കണക്കില്‍ ഒരു ശല്യക്കരിയാണ്. അവര്‍ കരുതുന്നത്  എന്തും അനുസരിക്കുന്ന, എന്തും അടിച്ചേല്‍പ്പിക്കാന്‍ ഉള്ളരുമാണ് ജനങ്ങള്‍ എന്നാണ്. നാം നേടിയ രാഷ്ട്രീയ സാക്ഷരതയില്‍ എവിടെയോ പാളിച്ച പറ്റിയിരിക്കുന്നു. മനുഷ്യന് വേണ്ടി പ്രകൃതിക്ക് വേണ്ടി സംസാരിക്കാന്‍ ഇന്തയില്‍ ഇന്ന് ആളില്ലാതായിരിക്കുന്നു. സംസാരിക്കുന്നതത്രയും അവനവനു വേണ്ടി, ജാതിക്കു വേണ്ടി, മതത്തിനു വേണ്ടി....അല്ലാതെ മനുഷ്യന് വേണ്ടി ആര് വാദിക്കും. ശത കോടീശ്വരന്മാരെ സംരക്ഷിക്കാന്‍ പലരും രംഗത്ത് ഉണ്ട് എന്നാല്‍ ഗവര്‍ന്മെന്റ്  തന്നെ ആട്ടിയിറക്കുന്ന ജനതയ്ക്ക് ഒപ്പം നില്ക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ പോലും ഉണ്ടാവാറില്ല അതിനു ഉത്തമ ഉദാഹരണമാണ് നര്‍മ്മദാ സരോവര്‍ പദ്ധതി മൂലം കിടപ്പാടം നഷ്ടപെട്ട ആദിവാസികളെ നമ്മുടെ മുഖ്യധാരാ കണ്ടില്ലെന്നു നടിച്ചത്.... ഇവര്കൊപ്പമാണ് മേധാ പട്കര്‍ പൊരുതുന്നത് ഈ യാതാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. അതുകൊണ്ടാണ് മേധാ പട്കര്‍ ഇന്ത്യന്‍ ജനത ആവശ്യപ്പെടുന്ന രാഷ്ട്രീയക്കരിയാണ് എന്ന് പറയുന്നത്.

കരിപുരണ്ട മഴവില്ല്



വി.ദത്തൻ

മനസ്സിന്റെ ചക്രവാളത്തിൽ തെളിഞ്ഞ
മഴവില്ലിൽ കരി പുരണ്ടിരിക്കുന്നു.
പറക്കുവാൻ വിടർത്തിയ
പക്ഷങ്ങളിൽ സുഷിരങ്ങൾ!
ചീറുന്ന കാറ്റിലും
ചാറുന്ന മഴയിലും
സ്വപ്നങ്ങൾ ചിറകറ്റു വീഴുന്നു.
അഭയം കൊതിച്ചെത്തിയ
അമ്പലങ്ങൾ ക്കുള്ളിൽ
കൊലവാൾ വീശുന്ന ധർമ്മദൈവങ്ങൾ.
യജ്ഞശാലയിലെ 
ബലിക്കല്ലിനു മുമ്പിൽ
നീട്ടിയ തലയറ്റു ബുദ്ധൻ പിടയുന്നു.
രണ്ടു ചെകിട്ടത്തും അടിയേറ്റ്
ക്രിസ്തു പുളയുന്നു.
പ്രത്യയ ശാസ്ത്രത്തിന്റെ
പ്രോഗ്രാമുകളിൽ
പ്രണയ വൈറസ്സിന്റെ 
കുരുത്തക്കേടുകൾ.
ശോണപ്രഭാതം കാണാൻ
ഉദയാചലത്തിൽ
ഉറക്കമിളച്ചിരുന്നവർക്കു മുന്നിൽ
കാക്ക കൊത്താത്ത
ബലിപിണ്ഡത്തിന്റെ വിളറിയ വറ്റുകൾ.

ഒരു മൗലിക ദർശനത്തിന്റെ പിറവി




മീരാകൃഷ്ണ

ഭക്ഷണം വിശപ്പിനെയല്ല സംസ്കാരത്തെയാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. അത്‌
സാങ്കേതികമായി ചരക്കുവൽക്കരിക്കപ്പെട്ട, കലാപരമായി നിർമ്മിക്കപ്പെട്ട
സംസ്കാരമാണ്‌. (എം. കെ. ഹരികുമാർ)


ആധുനികതയെയും  ഉത്തരാധുനികതയെയും  ഉത്തരാധുനികതക്കുശേഷമുള്ള സാഹിത്യ
സാംസ്കാരിക വ്യതിയാനങ്ങയെയും  രേഖപ്പെടുത്തുന്ന പുസ്തകമാണ്‌ എം. കെ.
ഹരികുമാറിന്റെ 'ഉത്തര- ഉത്തരാധുനികത'[ആല്ഫാ വൺ പബ്ലിഷേർസ്, കണ്ണൂർ.],
പാശ്ചാത്യ ചിന്തകന്മാരുടെ  ഉത്തര-ഉത്തരാധുനികമായ ചിന്തകളോടൊപ്പംഅദ്ദേഹത്തിന്റെ നവാദ്വൈതവും പരിചയപ്പെടുത്തുന്നു.

ഉത്തരാധുനിക ചിന്തകനും ഡിജിമോഡേണിസത്തിന്റെ വക്താവുമായ അലൻ കിർബിയുടെ ദർശനങ്ങളിലൂടെയാണ്‌ ഉത്തരാധുനിക സൈദ്ധാന്തിക പഠന പര്യടനം തുടങ്ങുന്നത്‌. ആധുനികതയിലും ഉത്തരാധുനികതയിലും\ഉത്തര -ഉത്തര ആധുനികതയിലും ഓരോ വ്യക്തിയും ഓരോ വസ്തുവും എന്തായി മാറുന്നുഎന്ന്‌ ഈ ചിന്തകൻ വിലയിരുത്തുന്നു. പെണ്ണിനെപ്പറ്റി,
ഫോട്ടോഗ്രാഫിയെപ്പറ്റി , ചികിത്സയെപ്പറ്റിയൊക്കെ പുതിയ ദർശനിക
ചിന്തകളാണ്‌ പടർത്തുന്നത്‌. ഉപരിപ്ലവമായ ആശയങ്ങളിൽ നിന്ന്‌ വായനക്കാരെ
അടർത്തി മാറ്റി സാഹിത്യത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറക്കിക്കൊണ്ടു
പോവുകയാണ്‌ ഹരികുമാറിന്റെ ഉത്തര- ഉത്തരാധുനികത. മലയാളത്തിൽ
ഉത്തരാധുനികതക്കുശേഷമുള്ള സാഹിത്യ സാംസ്കാരിക മാറ്റങ്ങളെക്കുറിച്ച്‌
സമഗ്രമായ അറിവുപകരുന്ന ആദ്യത്തെ പഠനഗ്രന്ഥമാണിത്‌. ഫെഡറിക്‌ ജയിംസൺ,
വിക്ടർ പെർവിൻ, ലൂഡ്മിലാ യൂലിറ്റ്സ്കായ, പ്രോമൈക്ക്‌ ഫെദർസ്റ്റോൺ, ഇഷെൽ
മാൻ, അലൻ കിർബി, ലിപോവെറ്റ്സ്കി, സ്ലേദ്‌, സെൽഫ്‌റിഡ്ജ്‌ ,നിക്കോളാസ്‌
ബോറിയാ, വിക്ടർ സേഗാലൻ ,മൈക്ക്കെല്ലി, മൗറിസിയോ കാറ്റലൻ,
റിർതിക്ക് തിരവനിജ , കെല്ലിവാക്കർ, ഗബ്രിയേൽ ഒറോസ്കോ, ഡൊമനിക്‌ ഗോൺ സെൽവസ്‌ ഫോയസ്റ്റർ, പിയറി ഹ്യൂഖ്‌, ലിൻഡാ ഹച്ചിയോൺ, ചാൾസ്ജൻസ്‌, ക്രസ്റ്റർ ലാഷ്‌, അലൻബ്ലും,
ഫ്രെഡറിക്‌ ജയിംസൺ, വിറ്റ്ജൻസ്റ്റീൻ, സ്റ്റീവ്‌ എഡ്വേഡ്സ്‌, എസ്റ്റൻ
ഹർട്ടിൽ, മാർക്വേസ്‌, വില്യം ഫൊക്നർ, മൗറിസിയോ കാറ്റലൻ, സി. ജി. യൂങ്ങ്‌,
ഡേവിഡ്ബേറ്റ്‌, എമ്മാനുവൽ ലെമിനാസ്‌, യൂഡിക്ക്‌ ബട്ളർ, റോബർട്ട്‌ സാമുവൽ,
ജയിൻ ഓസ്റ്റിൻ, ജോൺ ബാർത്ത്, ജോർജ്‌ എലിയട്ട്‌, ചാൾസ് ഡിക്കൻസ്  മുതലായ
അൻപതിൽപരം ചിന്തകരെ,  ഹരികുമാർപരിചയപ്പെടുത്തുന്നുണ്ട്‌. പെർഫോമാറ്റിസം,പോസ്റ്റ് മോഡേണിസം, ഡിജിമോഡേണിസം,പോസ്റ്റ്‌  സ്ട്രക്ചറിലിസം, ആൾട്ടർ മോഡേണിസം, ഓട്ടോമോഡേണിസംഎന്നിവയെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ ഈ കൃതിയിലുണ്ട്‌. നിക്കോളാസ്‌ബോറിയാ, അലൻ കിർബി, റയോൽ ഇഷൽമാൻ, റോബർട്ട്‌ സാമുവൽ
മുതലായവരുമായിട്ടുള്ള ഇ-മെയിൽ സംഭാഷണം അപൂർവ്വമായ അനുഭവം തരുന്നു..  അതോടൊപ്പം  ശൈലേഷ്‌തൃക്കളത്തൂരുമായി ഹരികുമാർ തന്റെ നവാദ്വൈത ദർശനം പങ്കവയ്ക്കുകയും
ചെയ്യുന്നുണ്ട്‌. ഈ പുസ്തകത്തിലെ പല ചിന്തകന്മാരുടെയും  നിരീക്ഷണങ്ങൾ
പലപ്പോഴായി കലാകൗമുദിയിലെ 'അക്ഷരജാലക'ത്തിൽ ഹരികുമാർ ചെറുതായെങ്കിലും
അടയാളപ്പെടുത്തിയിട്ടുള്ളതുമാണ്
.



ഉത്തര-ഉത്തരാധുനികത
[സിദ്ധാന്തം]
എം.കെ.ഹരികുമാർ
ആല്ഫാ വൺ
കണ്ണൂർ
rs 100/
pho.0497 2713737
95447004339544700435
എന്റെ ജ്ഞാനമുകുളങ്ങൾ
[സൂക്തങ്ങൾ]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
85/
pho.0487 2422515



മറവിയുടെ നിർമ്മാണം
[നിരൂപണ സിദ്ധാന്തം]
എം.കെ.ഹരികുമാർ
എസ്.പി.സി.എസ്
കോട്ടയം
rs 80/



എന്റെ മാനിഫെസ്റ്റോ
[തത്ത്വചിന്ത]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
തൃശൂർ
വില 85/
pho.0487 2422515

 ഈ കൃതി, ഓരോ ചിന്തകന്റെയും  ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ,
സ്വന്തം നിരീക്ഷണങ്ങളെ അതിനോടു കോർത്തിണക്കി
 സാഹിത്യത്തിനു നൽകുന്ന മഹത്തായ സംഭാവനയാണ്‌. വിപുലമായ സാഹിത്യ
സാംസ്കാരിക സംഘാരവങ്ങൾക്കിടയിൽ ഏറെ തനിമയുള്ള ശബ്ദമാണ്‌
ഹരികുമാറിന്റേതെന്ന്‌ ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. തുടക്കത്തിൽ
തന്നെ പറയുന്നു, ആധുനികത എന്ന വാക്ക്‌ ഏതു ചർച്ചയിലും പ്രസക്തമായി വരുന്ന
പദമാണ്‌. പുതിയത്‌ എന്നു പറയാൻ പൊതുവെ ആധുനികം ഉപയോഗിക്കുന്നു.  ഒന്നാം
ലോകമഹായുദ്ധത്തിനുശേഷം വന്ന പ്രവണതകളെ പൊതുവെ ആധുനികത (മോഡേണിസം) എന്നും,രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഉണ്ടായ ചിന്താ വ്യതിയാനത്തെ
ഉത്തരാധുനികതയെന്നും (പോസ്റ്റ്മോഡേണിസം) വിളിക്കുന്നു. ആധുനികതയിൽ നാലു
വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്‌- സറിയലിസവും, ഇംപ്രഷനിസവും,
എക്സ്പ്രഷണിസവും, അബ്സേർഡിസവും . യുക്തിയുള്ള മനസ്സിന്‌ കണ്ടെത്താൻ
കഴിയാത്ത ഒരു വസ്തുവിന്റെ ആന്തരികസഖ്യങ്ങൾ സറിയലിസം പകർത്തുന്നു.
എക്സ്പ്രഷണിസം  ആന്തരിക  യാഥാർത്ഥ്യം തേടുമ്പോൾ വ്യക്തി സ്വീകരിക്കുന്ന
വൈകാരികമായ കാഴ്ചപ്പാടിന്‌ മുൻതൂക്കം നൽകുകയാണ് ഇംപ്രഷണിസം . അബ്സേർഡിസം
എല്ലാവിധ ജീവിത ദുരന്തങ്ങളെയും  ജീവിതത്തിനെതിരായ തെളിവുകളാക്കി
മാറ്റുന്നു. പക്ഷെ, ഇന്നത്തെ ഡിജിറ്റൽ സാംസ്കാരിക പശ്ചാത്തലത്തിൽ ഇതൊന്നും
സംഗതമല്ല എന്നാണ്‌  ഹരികുമാർ പറയുന്നത്‌; ഉദാഹരണങ്ങളിലൂടെ തെളിയിക്കുകയും
ചെയ്യുന്നു. സാഹിത്യ കലാരചനകൾക്ക്‌ ,പൂർണ്ണമായും പരസ്പര ബന്ധമുള്ള ഒരു വലിയ
സത്യത്തെ, സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിയില്ല. കാരണം,കലാസൃഷ്ടികളൊന്നും
ഇന്നു 'സൃഷ്ടി'കളല്ല. യന്ത്ര സാങ്കേതികതയുടേ വളർച്ചയിൽ കലാകാരൻ
സാംസ്കാരിക തൊഴിലാളിയായി മാറുന്നു. സിനിമയിലും ടെലിവിഷനിലും
പ്രത്യക്ഷപ്പെടുന്നത്‌ പരമ്പരാഗതകലയുടെ അംശങ്ങൾ ഉപയോഗിച്ചുണ്ടാകുന്ന  kitsch  ആർട്ടാണ്‌ . ഇതൊരു പുതിയതരം സംഘാടനമാണെന്ന്‌ അദ്ദേഹം പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്ത്‌ സാംസ്കാരികമായ സ്വത്വമോ
പിൻതുടർച്ചയോ ഭാവുകത്വമോ ഇല്ല എന്ന്‌ അദ്ദേഹം നിരീക്ഷിക്കുന്നു. ആഖ്യാന
ഭാഷയിൽ ചിഹ്നങ്ങളും പ്രതീകങ്ങളും  ആധിപത്യം നേടുന്നു. സംസാര ഭാഷയെ അമിതമായി
ആശ്രയിച്ചുകൊണ്ട്‌ ഭാഷ രൂപപ്പെടുന്നില്ല എന്നു കണ്ടെത്തുന്നു. ഭാഷാ
മൗലികവാദത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നു. ഭാഷയെ ഭാഷയ്ക്കുവേണ്ടി
കൊത്തിയെടുക്കുന്നില്ല. സാഹിത്യം ഭാഷയല്ല. ഭാഷ ഒരുപകരണം മാത്രമാണന്നാണ്‌
ഹരികുമാർ പറയുന്നത്‌. മറ്റു വസ്തുക്കളെപ്പോലെ ഉപയോഗിക്കുന്ന ഒരുപകരണം.

ഉത്തരാധുനികതയുടെ സകല ആശയ സങ്കൽപങ്ങളേയും തകർത്തത്‌, 1990-കളിലും
2000-ലും ഉണ്ടായ സാങ്കേതികവിദ്യയായ മൊബൈൽ ഫോൺ,  കമ്പ്യൂട്ടർ,  ഇ-മെയിൽ ,ഇന്റർനെറ്റ്‌
മുതലായവയാണ്‌. ആധുനികതയും ഉത്തരാധുനികതയും
റൊമാന്റിസിസത്തിലെന്നപോലെ എഴുത്തുകാരന്‌ വലിയ പ്രാധാന്യം നൽകി എന്നും
എഴുത്തുകാരന്റെ ഇമേജ് ഇല്ലാതായി എന്നു പ്രഖ്യാപിച്ചപ്പോഴും  മറിച്ചൊന്നും
സംഭവിച്ചില്ല എന്നും കിർബി പറയുന്നു. ഇന്നത്തെ സംസ്കാരത്തിൽ പാഠത്തിന്റെ,
സ്ക്രിപ്റ്റിന്റെ സ്വീകർത്താവിന്‌ കലയിൽ അല്ലെങ്കിൽ അവതരണത്തിൽ  വലിയ റോൾ ലഭിക്കുന്നു.
ചിലപ്പോൾ അയാളാണ്‌ പാഠത്തിന്റെ രചയിതാവുപോലും. ഇതാണ്‌ സംസ്കാരത്തിന്റെ
പുതിയ ജനാധിപത്യം. ബിഗ്ബ്രദർ ടെലിവിഷൻഷോ യാഥാർത്ഥ്യമാകണമെങ്കിൽ കാണികൾ
ഫോൺ ചെയ്യണം. വാർത്താധിഷ്ഠിത പരിപാടികളും എസ്‌.എം.എസ്‌, ഇ-മെയിൽ
എന്നിവയിലൂടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടിരിക്കും .ഇതാണ്‌ ഉത്തര
ആധുനികതയുടെ പ്രത്യക്ഷത. ഒരു പ്രോഗ്രാമിന്റെ ഉള്ളടക്കെ
തീരുമാനിക്കുന്നത്‌ കാണി അല്ലങ്കിൽ വായനക്കാരനാകുന്നു. ഉത്തരാധുനികത
അസംഖ്യം ചിഹ്നങ്ങൾ സൃഷ്ടിച്ച്‌ വായനക്കാരനെ നിത്യനരകത്തിലേക്ക്‌
തള്ളിവിടുകയാണന്ന്‌ പെർഫോമാറ്റിസം എന്ന ഗ്രന്ഥം എഴുതിയ റയോൾ ഇഷൽമാൻ
പറയുന്നു. വായനക്കാരന്‌ രക്ഷപ്പെടാൻ കഴിയാത്ത കെണിയാണിതെന്ന്‌ ഇഷൽമാൻ
വിശ്വസിക്കുന്നു. ഹൈപ്പർ മോഡേണിറ്റിയുടെ സിദ്ധാന്തത്തെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഹരികുമാർ
പറയുന്നു,എല്ലാത്തരം വിലകൂടിയ വസ്തുക്കളുടെയും സുഖം ആളുകളുടെ
അടുത്തേയ്ക്ക്‌ ചെല്ലുകയാണെന്ന്. വാങ്ങിയാൽ ജീവിത വിജയം അല്ലെങ്കിൽ പരാജയം.
മാനസികമായ എല്ലാ പ്രശ്നങ്ങളും ഉപഭോക്തൃതലത്തിൽ പരിഹരിക്കപ്പെടുന്നു എന്ന
നിരീക്ഷണമാണ്‌ നമ്മൾ ഉദാഹരണ സഹിതം കാണുന്നത്‌. ഇഷ്ടപ്പെട്ട
ടി.വി.ചാനൽ കിട്ടാത്തതിനും ക്യാമറയുള്ള മൊബെയിൽ ഫോൺ കൊടുക്കാത്തതിനും
എത്രയോ കുട്ടികൾ ആത്മഹത്യ ചെയ്തു. ഇത്‌ ഹൈപ്പർ മോഡേണിറ്റിയുടെ
പ്രത്യക്ഷതക്ക്‌ ഉദാഹരണമാണെന്ന്‌ സമകാലപ്രശ്നങ്ങളെ പാശ്ചാത്യ നിരൂപകരുടെ
ദർശനങ്ങൾ ഉദാഹരിച്ചുകൊണ്ട് ഹരികുമാർ  സാക്ഷ്യപ്പെടുത്തുന്നു.


ലിപ്പോവെറ്റ്സ്ക്കിയുടെ Hyper Modern Times  എന്ന പുസ്തകത്തിൽ
ഹൈപ്പർ മോഡേണിറ്റിയുടെ ആവിർഭാവത്തെപ്പറ്റി പറയുന്നുണ്ട്‌ .വ്യക്തി എന്ന
നിലയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള ആവേശമാണ്‌ ഫാഷനും ഉപഭോക്തൃരംഗവും
നൽകുന്നത്‌. പാരമ്പര്യത്തിന്റെ ലോകത്തുനിന്ന്‌ രക്ഷപ്പെട്ട്‌
വർത്തമാനത്തെ സാമൂഹ്യപ്രാധാന്യത്തോടെ ആഘോഷമാക്കാനുള്ള യത്നമാണ്‌
ഫാഷനെന്ന്‌ ഹരികുമാർ തുറന്നെഴുതുന്നു. ഉത്തര - ഉത്തരാധുനികതയിൽ
വൈരുദ്ധ്യമെന്ന്‌ തോന്നുന്ന രണ്ടു ഘടകങ്ങളിലൊന്ന്‌ വ്യക്തികൾക്ക്‌
സ്വായത്തമാവുന്ന സ്വയം ഭരണമാണ്‌. രണ്ടാമത്തേത്‌ പരാശ്രയത്വമാണ്‌. ഈ
ദ്വന്ദാത്മകത ആശയക്കുഴപ്പം സൃഷ്ടിക്കും. ഒരു വശത്ത്‌ സ്വാതന്ത്ര്യവും
മറുവശത്തു ഭയവും. വ്യക്തിവാദം വൈരുദ്ധ്യാത്മകമാണ്‌. ഭക്ഷണത്തിന്റെ കാര്യം
നോക്കുമ്പോൾ മതപരമോ പാരമ്പര്യമോ ആയ വിശ്വാസങ്ങൾ ഇന്ന്‌ ആളുകളെ
ഭക്ഷണത്തിൽനിന്ന്‌ അകറ്റുന്നില്ല. സസ്യാഹാരത്തിന്റെയും
മാംസാഹാരത്തിന്റെയും പ്രശ്നം വ്യക്തിപരമാണ്‌. ജീവിതത്തിന്റെ എല്ലാ
ഇടങ്ങളും ഹരികുമാർ പരിചയപ്പെടുത്തുന്നുണ്ട്‌. അവ ഇന്നലെ എന്തായിരുന്നു,
ഇന്നെന്താണ്‌ ,നാളെയെന്താകും?. ഇതുവരെ നാം അറിഞ്ഞുവച്ചതിനപ്പുറത്തേക്കുള്ള
അറിവുകളാണ്‌ ഹരികുമാർ തന്റെ നിരീക്ഷണത്തിലൂടെ
വായനക്കാരനിലെത്തിക്കുന്നത്‌.

മനുഷ്യൻ ആശുപത്രി എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്നുള്ള
സൂക്ഷ്മനിരീക്ഷണം-സകല ചിലവുകളും വഹിക്കാൻ ഇൻഷ്വറൻസ്‌ സംവിധാനം ഉള്ളപ്പോൾ
ആശുപത്രികളിൽ പോകുന്നത്‌ രോഗം വന്നതുകൊണ്ടല്ല എന്ന അവസ്ഥ വന്നു.
ശരീരത്തിലെ രാസ പദാർത്ഥങ്ങളുടെ താൽക്കാലികമായ കയറ്റിറക്കങ്ങളെ രോഗമായി
വ്യാഖ്യാനിക്കുന്ന പ്രവണത ഇന്ന്‌ വർധിച്ചിരിക്കുമ്പോൾ ആശുപത്രിയിലെ
നൂതനമായ പരിശോധനകളും ഉപകരണങ്ങളും രോഗമുണ്ടന്നു
സംശയിക്കുന്നവർക്കുള്ളതാണ്‌ എന്നു ഹരികുമാർ പറയുന്നു. ഇവർ യഥാർത്ഥ
രോഗികളെ ആശുപത്രിയിൽ നിന്ന്‌ ഓടിച്ചുവിട്ട്‌ ആധിപത്യം ഉറപ്പിക്കുന്ന കാലം
വിദൂരമല്ല. നീതിയോ ധർമ്മമോ ഇല്ലാത്ത അത്യുപഭോഗത്തിനെയാണ്‌ ഹരികുമാർ
സാക്ഷിപ്പെടുത്തുന്നത്‌. അത്യുപഭോഗം വ്യക്തി സ്വാതന്ത്ര്യം
വർദ്ധിപ്പിച്ചെങ്കിലും വ്യക്തികൾ തമ്മിലുള്ള ബന്ധമില്ലാതാക്കി.
സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കാത്ത ഒരു വിദ്യാഭ്യാസരീതിയെ
പരിചയപ്പെടുത്തുന്നുണ്ട്‌- വിപണി സാക്ഷരത എന്നാണ്‌ ഹരികുമാർ അതിനെ
വിളിക്കുന്നത്‌. വിപണിയുടേത്‌ ഒരു കലാശാലയാണെന്നും ഇലക്ട്രോണിക്‌
പ്രിന്റ്‌ മീഡിയകളിലെ പ്രത്യേകമായ പരസ്യ പാക്കേജുകൾ വായിച്ച്‌ നല്ല അറിവു
നേടിയവർക്കേ ഉപഭോഗ രംഗത്ത്‌ നല്ലതു തിരഞ്ഞെടുക്കാൻ കഴിയൂ എന്നും വിശദീകരിക്കുന്നുണ്ട്.
അമേരിക്കൻ ഫ്രീലാൻസ് എഴുത്തുകാരനായ ജിൽസ്ലേദിന്റെ Made  To Break:Technology And Obsolescence In America എന്ന കൃതിയെപ്പറ്റിയും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സംസ്കാരമാണ്‌ കഴിഞ്ഞ നൂറ്റാണ്ടിൽനിന്ന്‌ ഈ നൂറ്റാണ്ടിനെ വ്യത്യസ്തമാക്കുന്നത്‌. ഇവിടെ
വേഗതയാണ്‌  കാലത്തെ നിയന്ത്രിക്കുന്നത്‌ . കാര്യങ്ങൾ വേഗത്തിൽ
സംവദിക്കുകയും അതിവേഗം തീരുമാനമെടുക്കുകയും ചെയ്യുമ്പോൾ മൂല്യത്തകർച്ചയാണ്‌
രേഖപ്പെടുത്തുന്നത്‌. ആഴങ്ങളിലുള്ള ബന്ധങ്ങളില്ല എന്നാണ്‌ ഹരികുമാർ
പറയുന്നത്‌. ചക്കപ്പുഴുക്കിൽ നിന്നു പിസയിലേക്കുള്ള പരിവർത്തനം രുചിയുടെ
ബ്രാൻഡിങ്ങും ഷോപ്പിംഗുമാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. സ്വന്തം രുചി
പ്രഖ്യാപിക്കുന്ന ഭക്ഷണരീതി ഇന്നത്തെ സാംസ്കാരിക  പ്രവർത്തനമായി ഹരികുമാർ
കാണുന്നു. കാഴ്ച ഇന്നു കേവലമായ അനുഭവമല്ല. എല്ലാ അനുഭവങ്ങളും
സിനിമാറ്റിക്‌ ആകുന്നു. പുതിയതരം ക്യാമറകളാണ്‌ ഒരാളെ ഇന്ന്‌
ഫോട്ടോഗ്രാഫറാക്കുന്നത്‌. സമകാലീന കലയുടെ സ്വഭാവം അസ്ഥിരതയാണ്‌.
കലാചരിത്രം ലോകത്തോടുള്ള ബന്ധത്തിന്റെ ചങ്ങലയാണ്‌ എന്നും
നിരീക്ഷിക്കുന്നു. നിക്കോളാസ്‌ ബോറിയയുമായുള്ള ഇ-മെയിൽ സംഭാഷണത്തിൽ
നൈസർഗ്ഗികതയുടെ കാലം കഴിഞ്ഞു എന്ന്‌ തെളിയിക്കുന്നുണ്ട്‌. സൗന്ദര്യ
ശാസ്ത്രം കാഴ്ചയുടെ താത്വിക വ്യവഹാരമാണെന്ന്‌ ബോറിയാ പറയുന്നു. അലൻ
കിർബിയുമായുള്ള ഇ-മെയിൽ സംഭാഷണത്തിൽ സാഹിത്യത്തിന്റെ ക്ലാസിക്കൽ കാലം
അവസാനിച്ചു എന്നാണ് മുന്നറിയിപ്പു നൽകുന്നത്.

പോസ്റ്റ്‌സ്ട്രേക്ചറലിസത്തിന്റെ വരവോടെ എഴുത്തുകാരൻ ഇല്ലാതായി. ഈ
എഴുത്തുകാരനെ തിരിച്ചുകൊണ്ടു വരവാണ്‌ ഡിജിമോഡേണിസം.
 ഡിജിമോഡേണിസ്റ്റ്‌ എഴുത്തു വ്യക്തിത്വം ഏതെങ്കിലും ഏകാന്ത,
അഭൗമ വ്യക്തിയുടെ കീഴ്‌വഴക്കമല്ല. അതു ബഹുസ്വഭാവമുള്ളതും സംഘാത്മകവും
അജ്ഞാതവുമാണ്‌.  അത് സാമൂഹികമല്ല; പലതലങ്ങളിൽ അതു വിന്യസിക്കപ്പെടുന്നു. അനേകം
പേർ സംഭാവനകൾ നൽകുന്ന ഒരിടത്തും ഒതുക്കാനാവാത്ത സർഗ്ഗാത്മകതയും ഊർജ്ജവും
പ്രവഹിക്കുകയാണ്‌. ഉത്തരാധുനിക പ്രതി യാഥാർത്ഥ്യങ്ങൾ പഴഞ്ചനായി. അതിന്റെ
ആശയ ബാങ്ക്‌ തകർച്ച ഭീതിതമാണ്‌ എന്നു അലൻ കിർബി പറയുന്നു. സാംസ്കാരിക
ഉത്തരാധുനികത, പോസ്റ്റ് സ്ട്രക്ചറലിസവുമായുള്ള പരസ്പര ബന്ധത്തിലൂടെയോ
താത്വികമായോ ആശ്രയിച്ചതു ഭാഷയെ സംബന്ധിച്ച്‌ സങ്കൽപ്പത്തിലൂന്നിയാണ്.
ഉത്തരാധുനികതയ്ക്കപ്പുറം പോകുന്നതിന്‌ ഭാഷയുമായി നിലനിൽക്കുന്ന സങ്കൽപത്തെ
മറ്റൊരിടത്തേക്ക്‌ വികസിപ്പിക്കേണ്ടതുണ്ടെന്ന്‌ അലൻ കിർബി പറയുന്നു.
ബഹുസ്വരത, ഇഷൽമാന്റെ നിരീക്ഷണത്തിൽ ഉത്തരാധുനികതയുടെ വളരെ
പ്രിയപ്പെട്ട ഒരാശയമായിരുന്നു . മറ്റുള്ളവരുടെ ശബ്ദങ്ങൾക്ക്‌ ഉത്തരം നൽകുകയോ  അവരെ വായിക്കുകയോ ചെയ്തുകൊണ്ട്‌ വ്യക്തി സ്വയം രൂപീകരിക്കുന്നതാണ്‌ അവിടെ ബഹുസ്വരതയായി മാറുന്നത്‌.
പെർഫോമാറ്റിസത്തിൽ വ്യക്തി അവന്റേതായ അതിജീവന തന്ത്രമാണ്‌
കണ്ടെത്തുന്നത്‌ .റയോൾ ഇഷൽമാനുമായുള്ള ഇ-മെയിൽ സംഭാഷണത്തിൽ പറയുന്നത്,
ജീവിതവും പെർഫോമാറ്റിസത്തിന്‌ സമമാകുമെന്നാണ്. ഇത്‌ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന
മതിഭ്രമമാണത്രെ.പെർഫോമാറ്റിക്‌ ജീവിത വീക്ഷണം
തത്വചിന്തകന്മാർ പറയാറുള്ള നിർമ്മാണാത്മകത്വമാണ്.


റോബർട്ട്‌ സാമുവലുമായുള്ള അഭിമുഖത്തിൽ, ദ്രുതകാലത്തെ മാത്രം
കണ്ടുകൊണ്ടല്ലാതെ ക്ലാസിക്കുകൾ വീണ്ടും വായിക്കുകയോ പുനർചിന്തക്ക്‌
വിധേയമാക്കുകയോ ചെയ്യുന്നതു നല്ലതാണെന്നു സൂചിപ്പിക്കുന്നു. ആധുനികത ഊന്നിയത്‌
ശാസ്ത്രത്തിന്റെ മേധാവിത്വം, ജനാധിപത്യം, വ്യക്തിസമത്വം ,വ്യക്തിവാദം,
സഹിഷ്ണത ,അന്യവൽക്കരണം ,സാമ്രാജ്യത്വം തുടങ്ങിയ ആശയങ്ങളിലായിരുന്നുവെങ്കിൽ,
ഉത്തരാധുനികത വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങൾ, ഉന്നതമായ സാമൂഹ്യനീതി,
സമത്വം, രാഷ്ട്രീയമായ ലക്ഷ്യങ്ങളെ മുൻനിർത്തിയുള്ള അക്കാഡമിക്‌
കലാപ്രതിനിധികളുടെ സാംസ്കാരിക സംഘർങ്ങൾ എന്നിവയുടെ  ബഹുസ്വരങ്ങൾക്കും
സ്വത്വങ്ങൾക്കും വേണ്ടിയാണ്‌ വാദിച്ചത്. ഹരികുമാർ അടക്കമുള്ള
ചിന്തകന്മാരുടെ നിരീക്ഷണങ്ങളുടെ സംക്ഷിപ്തരൂപമായി ഉത്തര - ഉത്തരാധുനിക തത്വ
വാക്യങ്ങൾ (അഫോറിസം) രേഖപ്പെടുത്തിയിരിക്കുന്നു. ഡേവിഡ്‌ ബേറ്റിന്റെ
നിരീക്ഷണങ്ങളിലൂടെ ഫോട്ടോഗ്രാഫിയിലെ പ്രതിച്ഛായയെപ്പറ്റി
വെളിപ്പെടുത്തുന്നു. ആധുനികതയും ഉത്തരാധുനികതയും ഉത്തര- ഉത്തരാധുനികതയും
എന്താണ്‌ എന്ന്‌ ഹരികുമാർ അറിയിക്കുന്നു. ഇങ്ങനെയുള്ള സാഹിത്യ
സാംസ്കാരിക മണ്ഡലങ്ങളിലെ അനുഭവ വ്യത്യാസങ്ങൾക്കൊടുവിൽ നവാദ്വൈത
ദർശനത്തിലാണ്‌ ഗ്രന്ഥകാരൻ എത്തുന്നത്‌. നാം നമ്മെ തന്നെ നിർവ്വചിച്ചാൽ
പിന്നെ അതായിരിക്കാനേ കഴിയൂ. സ്വയം നിരസിച്ചുകൊണ്ടാണ്‌ ഓരോ വസ്തുവും
വിഭിന്ന ആശയ ലോകങ്ങളെ സമന്വയിപ്പിക്കുന്നത്‌. കലയിലും ടെക്നോളജിയിലും
ചിന്തയിലുമുള്ള ഈ നിരാസത്തെ ഗ്രന്ഥകാരൻ വിലയിരുത്തുന്നു. സ്വയം നിരാസം
അവസാനിക്കാത്ത നിർമ്മാണം കൂടിയാകുന്നു. അങ്ങിനെ മറ്റൊന്നായി
മാറുന്നതിന്റെ പ്രവാഹം;ആ അദ്വൈതമാണ്‌ ഹരികുമാറിന്റെ നവാദ്വൈതം.
അദ്ദേഹത്തിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന കൃതിയിലാണ്‌ 'നവാദ്വൈതം' എന്ന ആശയം
ആദ്യം അവതരിപ്പിച്ചത്. നവാദ്വൈതം എന്ന കൃതിയിലും ഈ ആശയം മുന്നോട്ടുവച്ചു.

 സ്ഥിരമായ ഐഡന്റിറ്റി എന്നത്‌ ജഡാവസ്ഥയാണ്‌ ;അതു സ്തംഭനമാണ്‌ . ഐഡന്റിറ്റി ഒരാളെ സ്വയം ബന്ധനസ്തനാക്കുന്നു.ഇതിനെ ഭേദിക്കുകയാണ്‌ ആധുനിക സംസ്കാരത്തിന്റെ സ്വഭാവവും രീതിയും എന്നു
അദ്ദേഹം പറയുന്നു. ജീവിച്ചിരിക്കെ തന്നെ ഓർമ്മയായി മാറുന്ന ചരിത്രമെന്നാണ്‌
പുനസംപ്രേക്ഷണമില്ലാത്ത ലൈവ്‌ ഷോകളെപ്പറ്റി ഹരികുമാർ വീക്ഷിക്കുന്നത്‌.
ഇതിലൂടെ അചരിത്രവൽക്കരണം എന്ന പുതിയപദം സാഹിത്യത്തിനു സംഭാവന ചെയ്യുന്നു.
ചരിത്രത്തിലേക്കു പോകാനനുവദിക്കാതെ വർത്തമാനകാലം കൊണ്ടുതന്നെ
ഉപയോഗിച്ചുതീർത്തു വിസ്മൃതമാക്കിക്കളയുന്ന പ്രക്രിയയെ
അചരിത്രവൽക്കണമെന്ന്‌ പേരുചൊല്ലി വിളിക്കുന്നു. ശൈലേഷ്‌
തൃക്കളത്തൂരുമായുള്ള അഭിമുഖത്തിൽ നവാദ്വൈതസിദ്ധാന്തം വീണ്ടും വിശദീകരിക്കുന്നുണ്ട്.

 സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ചലനങ്ങൾ
ഉൾക്കൊള്ളാൻ കഴിയുന്ന എഴുത്തിന്റെ തത്വചിന്തകനായ എം. കെ. ഹരികുമാർ
ഭാഷയ്ക്കു നൽകിയ പുതിയ സൗന്ദര്യ ശിക്ഷണ സിദ്ധാന്തമാണ്‌ ഉത്തര - ഉത്തര
ആധുനികത. മലയാളത്തിലാദ്യമായി മനഃശാസ്ത്രത്തിന്റെ മരണം പ്രഖ്യാപിച്ചു
കഴിഞ്ഞു ഹരികുമാർ (കലാകൗമുദി- അക്ഷരജാലകം - മെയ്‌). വസ്തു നിഷ്ഠമായ
അടിത്തറയിൽ നിന്നുകൊണ്ട്‌ സാഹിത്യ സാംസ്കാരിക രംഗത്ത്‌ തന്റെ ചിന്തകളുടെ
പുതിയ മാനിഫെസ്റ്റോയുമായി വളരെ മുന്നിൽ നിൽക്കുകയാണ്  ഈ നവാദ്വൈത
ദാർശനികൻ. സർഗ്ഗസാഹിത്യത്തിനു പിന്നിൽ നിൽക്കാതെ, സമകാല സാഹിത്യത്തിന്റെ
മുന്നിൽ വഴികാട്ടിയായി സഞ്ചരിക്കാൻ ഹരികുമാറിന്റെ ദർശനങ്ങൾക്കു
കഴിയുന്നുണ്ട്‌ എന്നുള്ളതിന്റെ തെളിവാണ്‌ ഉത്തര -ഉത്തരാധുനികത എന്ന
സൈദ്ധാന്തിക പഠനഗ്രന്ഥം.
                   


ഉത്തര - ഉത്തരാധുനികത
[സൈദ്ധാന്തിക  പഠന ഗ്രന്ഥം]
എം. കെ. ഹരികുമാർ
ആല്ഫാ വൺ പബ്ലിഷേഴ്സ് ,കന്നൂർ, വില :100/
ഫൊ04972713737
   

എന്നിട്ടും...........!!.


ഗീതാരാജൻ



ദ്രുത  താളമായ് നിറഞ്ഞു 
പെയ്യുകയാണ്   നീയെന്നില്‍ 
നിഴല്‍  വീണ വഴിയില്‍ 
ഒരു ചുംബനത്തിന്റെ ചാരുത 
സിരകളിലൂടെ അരിച്ചിറങ്ങുന്നുണ്ട് 
ആഴങ്ങളോളം തിരയിളക്കുന്നുണ്ട് 
ജീവ സ്പന്ദനം  പോലെ!!

തൊട്ടുണര്‍ത്തുന്നുണ്ടെന്നെ 
കവിതയിലെക്കെന്നപ്പോലെ!
കെട്ടിപിണഞ്ഞു  കിടക്കുന്നുണ്ടു 
നമ്മള്‍ കാട്ടുവള്ളിയായി....
വിരിഞ്ഞുലയുന്നുണ്ട്  
ഇരുട്ടിന്റെ താഴ്ചയില്‍ 
പൂത്തിറങ്ങും  മിന്നാമിന്നികള്‍ 
കോര്‍ത്തിരിപ്പുണ്ട് പരസ്പരം
വേര്തിര്‍ച്ചെടുക്കനകാതെ !
ദൂരമെത്ര താണ്ടി ഞാന്‍ നിന്നില്‍

എന്നിട്ടും ...........
നിന്റെ ചുംബനങ്ങള്‍ നട്ടു വച്ച
ഈ മണ്ണില്‍ ഇനിയുമെത്ര
ദൂരെയാണ് ഒരു പൂക്കാലം!!!

കലിയുഗം തുടങ്ങുന്നതേയുള്ളു

ഡോ.കെ.ജി.ബാലകൃഷ്ണന്‍ 

കലിയുഗത്തിന്നു ഇനി എത്ര ഏട്?"
                                                                                                                                 
                                                                                                                                കല്പതരു തണലില്‍ ഇരുന്നു,

                                                                                                                                 അംബേദ്‌കര്‍ നെഹ്രുവിനോദ്.

                                                                                                                                  വിശ്വചരിത്രാവലോകകാരന്റെ

                                                                                                                                  മറുപടി ചോദ്യം:

                                                                                                                                  "ഭരണഘടന എന്തു പറയുന്നു?"

                                                                                                                                  " നമ്മള്‍ നിനക്കാത്തതും

                                                                                                                                    അവര്‍ നിനച്ചിരിക്കാത്തതും 

                                                                                                                                   കന്‍സ്ടിടുഷന്‍   പറയുന്നുണ്ടല്ലോ?"

                                                                                                                                  ഭരണഘടനാ ശില്പിയു ടെ 

                                                                                                                                  ഉത്തരവും പ്രശ്നം തന്നെ.

                                                                                                                                  ജവഹര്‍ലാല്‍ ചിരിച്ചു.

                                                                                                                                  പിന്നെ,

                                                                                                                                  റോസാ പൂവിനെ തഴുകി, 

                                                                                                                                   സ്വയം പരിതപിച്ചു:

                                                                                                                                 " പറയിപ്പിക്കുകയാണ്.

                                                                                                                                  വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച്,
                                                                                                                                      
                                                                                                                                  അത് ,

                                                                                                                                  ഭാരത പൌരന്നു 

                                                                                                                                 ഭീഷണി ആകുന്ന കാലം 

                                                                                                                                 ആസന്നമായിരിക്കുന്നു."

                                                                                                                                 "അതായത് ?-"

                                                                                                                                  "അതുതന്നെ താങ്കളുടെ 

                                                                                                                                   കുസൃതി ചോദ്യത്തിന്റെ ശേഷം-

                                                                                                                                  കലിയുഗം തുടങ്ങുന്നതെ ഉള്ളു."

ഷവര്‍മ്മ കണ്ടാല്‍ ഇപ്പോള്‍ ഷിവറിങ്ങ്

സാംജോൺ


ഷവര്‍മ്മ കഴിച്ചാല്‍ പെട്ടെന്നു തന്നെ ശവമാവാമെന്നു കേട്ടു ഷിവര്‍ അടിച്ചിരിക്കുന്നവര്‍ എത്രേയും പെട്ടെന്നു ഷവര്‍മ്മയ്ക്കൊരു ഒരു പകരക്കാരനേ തെടേണ്ടതാണു കാരണം ഷവര്‍മ്മ ഇപ്പോള്‍ യമപുരിയിലേക്കുള്ള യാത്രയുടെ വിസയായി മാറിയിരിക്കുന്നു . മലയാളിയുടെ ദേശിയ ഭക്ഷണമാവാന്‍ എല്ലാ സാധ്യതകളും ഉണ്ടായിരുന്ന ഷവര്‍മ്മയ്‌ക്കു ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായി പോയി ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍. ഇപ്പോഴത്തേ ദേശിയ ഭക്ഷണമായ പൊറോട്ടയുടെ ആരാധകര്‍ ഇതിനു പിന്നില്‍ ഒരു പക്ഷേ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കാം.എന്തായാലും രണ്ടു നാലു ദിനം കൊണ്ടു തണ്ടിലേറി നടന്ന ഷവര്‍മ്മയ്ക്കു ഈ ഗതി വരുമ്മെന്നു ആരു കണ്ടു

മനോഹരമായി അലങ്കരിച്ച മുന്നാപുറമുള്ള പല സുന്ദര ഭക്ഷണശാലകളുടേയും പിന്നമ്പുറവും മറ്റും തുറന്നുകാട്ടപെട്ടതോടെ അവിടുത്തെ അടുക്കള രഹസ്യങള്‍ പലതും അങ്ങാടി പാട്ടായി. അവിടെ കയറി മൂക്കുമുട്ടെ തട്ടി ഒടുവില്‍ എട്ടിന്റെ പണി കിട്ടിയവര്‍ക്കു അതൊരു അനുഭങ്ങള്‍ പാളിച്ചകളായി മാറി. അടുക്കളയില്‍ നിന്നു അന്വേഷകര്‍ കണ്ടെടുത്ത കക്കൂസ് മാലിന്യങ്ങളും പഴകിയ ഭക്ഷണ സാധനങ്ങളുടെ കണക്കുകളും സമൂഹത്തെ ഞെട്ടിക്കാന്‍ പോന്നവായാണു.വിശ്വാസ വഞ്ചന കാണിച്ചു കീശയും ഉദരവും വീര്‍പ്പിക്കുന്ന ഈ കാലന്മാരെ അവരുണ്ടാക്കിയ നിലവാരമില്ലാത്ത സാധനങ്ങള്‍ അവരെ കൊണ്ടു തന്നെ തീറ്റിച്ചു ശിക്ഷിക്കണം.

ഇതൊക്കെ കാണുമ്പോള്‍ അണിഞ്ഞൊരുങ്ങി വഴിയരികില്‍  നിന്നു വഴിയാത്രക്കാരേ ആകര്‍ഷിക്കുന്ന സുന്ദരിയേ പോലെ കമ്പിയില്‍ തൂങ്ങി  കിടക്കുന്ന ഷവര്‍മ്മയേ നോക്കി വെള്ളമിറക്കി നിന്നതൊക്കെ വേസ്‌റ്റായി പോയല്ലോ ദൈവമേ എന്നു ഒരു നിലവിളി ഈയുള്ളവന്റെ ഉള്ളില്‍ നിന്നു അറിയാതെ മുഴങ്ങുന്നു.എന്തായാലും ഷവര്‍മ്മ പോയാല്‍ പോട്ടെ  പൊറോട്ടയും കെ ഫ് സി ചിക്കനുമൊക്കെ ബാക്കിയുണ്ടല്ലോ തത്ക്കാലം അവരെ കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം.

NB : ഹോട്ടലുകള്‍ക്കു നേരെയുള്ള പീഡനം തുടര്‍ന്നാല്‍ അനിശ്ചിതക്കാലത്തെക്കു അവയൊക്കെ അടച്ചിടുമെന്നു ആള്‍ കേരള ഹോട്ടല്‍ അസോസിയേഷന്‍. അങ്ങനെ വന്നാല്‍ മലയാളികളുടെ ആയൂര്‍ ദൈര്‍ഘ്യം ഇനിയും കൂടി കാലനു പണിയില്ലാതെയാവും.

മൌനം...

ജ്യോതിദാസ് നാരയണൻ


  
മൌനമേ____ 
ഒരു നീണ്ട പകല്‍.. 
പെരുവഴി നടന്നൊടുക്കമീരാവ് ...
ഇന്നു നെഞ്ചകം വിങ്ങി നീ 
മുട്ടി വിളിക്കുമീ വിളി 
എന്‍ കര്‍ണ്ണ പുടങ്ങളില്‍ 
മുഴക്കമായ് വന്നലയ്ക്കുന്നു... 
ആകാശക്കീറില്‍ ‍ മുഖം നോക്കി..
മുങ്ങിയമര്‍ന്നു  കടല്‍ത്തിരകളില്‍..
അലഞ്ഞശാന്തമായ് കാറ്റിലും..
മണ്ണില്‍ മുളപൊട്ടി മഴയിലും...  
എന്‍ ജീവതാളങ്ങളില്‍
മുഖമമര്‍ത്തി തേങ്ങി
മൌനമേ, നിന്‍ തുടിപ്പുകള്‍....
മുറിവേറ്റ സ്വത്വവും സ്വപ്നങ്ങളും
തളര്‍ന്നറ്റ സമരവും സഹനങ്ങളും
മറന്നിട്ട സ്നേഹവും സത്യങ്ങളും
മരിക്കാത്ത മനസ്സുമായ് നാമും...
മറക്കാത്ത പാട്ടുകള്‍,
മൂളി തളരാത്ത ചുണ്ടുകള്‍...
ഒന്നും മറക്കാതെ നാമും...
തോളോട് തോള്‍ ചാഞ്ഞ്‌
പാടീ മനുഷ്യന്‍റെ പാട്ടുകള്‍...
"മറന്നോ സുഹൃത്തേ..."
മൌനത്തിലെല്ലാം മറച്ചിന്നു  നില്‍ക്കവേ
ചോദിപ്പു വീണ്ടും
സ്മരണകളിരമ്പി വന്നെത്തുമൊരു
വസന്ത സുസ്മിതം...
മൌനം രക്ഷയെന്ന്,
മൌനം ഭയമെന്ന്,
മൌനം വ്യാമോഹമെന്ന്,
മൌനം മരണമെന്ന്...
മൌനത്തിനും മീതെ
ചീറ്റി തെറിക്കുമൊരു
രക്തക്കുഴല്‍ പ്പാടിപ്പറന്നകലുന്നു,
വീണ്ടും പതിഞ്ഞ താളത്തിലൊരു
പഴയ വിപ്ലവഗീതം കൂടി...  
മൌനമേ...
മുറിവുകളില്‍ നിന്നുയിര്‍ക്കുമൊരു 
മുറിവായ്‌ നിറഞ്ഞിന്നു
നെഞ്ചകം വിങ്ങി നീ 
മുട്ടി വിളിക്കുമീ വിളി 
എന്‍ കര്‍ണ്ണ പുടങ്ങളില്‍ 
മുഴക്കമായ് വന്നലയ്ക്കുന്നു... 
വ്യാജ മുഖങ്ങളില്‍  ‍
തിളങ്ങുന്ന ചായക്കോപ്പുമായ്  
വികൃത വേഷങ്ങള്‍
നിന്നാടി തിമിര്‍ക്കവേ
മൌനം... നീണ്ട മൌനമായ്,
ചോദിച്ചു പോയ്‌...
"എവിടെ മനുഷ്യന്‍..?
കണ്ടില്ലല്ലോ, നീ പാടിയ മനുഷ്യനെ..?"
നിരര്‍ഥ സാക്ഷ്യമായ്‌
അനാഥ സാക്ഷികള്‍...
മൂകമൊന്നു  തേങ്ങിയോ,
രക്തസാക്ഷി തറകള്‍..?
മൌനമേ...
ഞാന്‍ വഴിമുട്ടിയ യാത്രികന്‍
വെളിച്ചമണഞ്ഞ പാതയില്‍
ഇരുളിന്‍ കനല്‍ കണ്ണില്‍ കുത്തി 
കാഴ്ച യോട് ചോദിക്കുന്നു, 
കണ്ടുവോ,
നീയൊരു ശബ്ദ വീചിയേ..?
ഇടി മിന്നലിന്‍ കീറില്‍ 
അവന്‍ കാഴ്ചയായ് 
ഒരു വേള മിന്നി മറയും...
അരുത്... പറയാതിരിക്കുക...
വാക്കുകള്‍ പിടഞ്ഞു
വിങ്ങിപ്പൊട്ടുകയാവും ഗതി...
എന്‍ നെഞ്ചിന്‍ കൂടു തകര്‍ക്കുമീ 
മൌനമൊരുഷ്ണക്കാറ്റായ് 
വീശിയകന്നു പോകട്ടെ...
അതിലെന്റെ ആര്ത്തനാദങ്ങളത്രയും
കേള്‍വികള്‍ക്കപ്പുറം മറയട്ടെ...
ഇല്ല വിലാപവാക്യങ്ങള്‍...
ഇല്ല തേങ്ങല്‍, കരച്ചിലും...
ഇല്ല മരണം, ധീര സ്വപ്നങ്ങള്‍ക്ക്...
നീ പടര്‍ത്തിയ വിപ്ലവബോധത്തിനും...
ഉണരുമുജ്ജ്വല  കാന്തിയായ് 
പടരുമൂഷ്മള  സ്നേഹമായ്
കത്തുമോര്‍മ്മയില്‍ ഉയിര്‍ക്കും
 എന്നും നീ പ്രിയ സഖാവേ... 
(ധീര രക്തസാക്ഷി സഖാവ് ടീപീ ചന്ദ്രശേഖരനോട് മെയ്‌ അഞ്ചിന്റെ അന്ന് സന്ധ്യയില്‍ സഖാവ് സൈമണ്‍ ബ്രിട്ടോ അടക്കമുള്ള സഖാക്കള്‍ സംസാരിച്ചത് ഒരു നീണ്ട മൌനത്തിലൂടെ ആയിരുന്നു... സഖാവ് ടീപീ രക്ത പതാകയില്‍ പൊതിഞ്ഞു കിടന്നു... മറ്റുള്ളവര്‍ മൌനത്തിന്റെ അദൃശ്യ നിറമുള്ള പതാകയാലും...മനസ്സുകൊണ്ട് ഒരുപാട് സഖാക്കള്‍ അന്ന് ടീപീയോടൊപ്പം രക്തസാക്ഷികളായി...)   

ആരെയാണ് നാം അതിജീവിക്കേണ്ടത് ?

 ധർമ്മരാജ് മടപ്പള്ളി
                 

ഉറങ്ങുമ്പോള്‍
സ്നേഹിതാ
നിന്റെ കണ്ണെനിക്ക്  തരിക
എനിക്കിപ്പോള്‍
എന്റെ കണ്ണുകള്‍ മാത്രം
മതിയാവുന്നില്ല....
അതില്‍ പുരളുന്ന
വെളിച്ചവും...
കുളിമുറിയില്‍ പതിവുപോലെ
ഞാന്‍ നനഞ്ഞു കിടക്കുന്നു.

ആസ്വാദനത്തിന്റെ അദ്ധ്യായങ്ങള്‍


 ശ്രീജിത്ത് മൂത്തേടത്ത്  
ഞ്ഞുവീണു കുതിര്‍ന്ന അക്കേഷ്യാമരങ്ങളുടെ അരിവാളുപോലെ വളഞ്ഞ സ്വര്‍ണ്ണ ഇലകള്‍ വിരിച്ച മെത്തയിലൂടെ അവര്‍ നടന്നു. അധികം അകലെയല്ലാതെ ടാര്‍പാതയ്ക്കരികിലെ പാര്‍ക്കിംഗ് ഏരിയ ലക്ഷ്യമാക്കി. പിന്നില്‍ പഴയതെങ്കിലും പ്രൗഡി നഷ്ടപ്പെട്ടിട്ടില്ലാത്ത ബിര്‍ളാബംഗ്ലാവ് അഴിമുഖത്തേക്കുറ്റുനോക്കിനിന്നു. ഉപ്പുകാറ്റേറ്റ് നിറംമങ്ങിയതെങ്കിലും ബംഗ്ലാവിന് ഒരു പ്രണയനായകന്റെ ചുറുചുറുക്കുണ്ടായിരുന്നു. അവിടെ ചുറ്റിത്തിരിഞ്ഞ ഇളംകാറ്റിന് പ്രണയത്തിന്റെ മദഗന്ധവും. ആ ഗന്ധത്തിന്റെ ലഹരിയില്‍ അക്കേഷ്യാഇലകള്‍ വളഞ്ഞുചൂളികൂര്‍ത്തു. കുറ്റിത്തെച്ചിച്ചെടികളില്‍ ചുവപ്പും, മഞ്ഞയും പൂക്കള്‍ ചിരിച്ചു. എല്ലാറ്റിലും ഋതുമതിയുടെ നനവ് പറ്റിച്ചേര്‍ന്നിരുന്നു. ഉരുളന്‍വെള്ളാരങ്കല്ലുകള്‍ വിരിച്ച മുറ്റത്തിനതിരിട്ട് മനോഹരമായി വെട്ടിനിര്‍ത്തിയ ആഫ്രിക്കന്‍ബുഷ്. അതിനുപിന്നില്‍ കൂറ്റന്‍ സിമന്റുചട്ടികളില്‍ പ്രായത്തിന്റെ ഖിന്നതപൂണ്ട ഉടലോടെങ്കിലും, തളിരിട്ട പൂക്കള്‍ നിറഞ്ഞ ബോഗന്‍വില്ലകള്‍. അതിനും പിന്നിലായി മെലിഞ്ഞുനീണ്ട അക്കേഷ്യാമരങ്ങള്‍. മരങ്ങള്‍ക്കിടയില്‍ അവിടവിടെയായി ചില കരിങ്കല്‍ശില്‍പ്പങ്ങളും സിമന്റുബെഞ്ചുകളും. സ്ഥിരസന്ദര്‍ശകരില്ലാത്തതിനാല്‍ മിക്കതും പൂപ്പല്‍ ഉണങ്ങിപ്പിടിച്ച് തവിട്ടുനിറമാര്‍ന്നിരുന്നു.
 
                         തലേന്നത്തെ ആഘോഷങ്ങള്‍ കണ്ട് മരവിച്ചെന്നപോലെ തനിക്ക് ടിപ്പായിക്കിട്ടിയ രണ്ട് നൂറുരൂപാനോട്ടുകളില്‍ വിശ്വാസംവരാതെ തെരുപ്പിപ്പിടിച്ച്, അവരെത്തന്നെനോക്കി ബംഗ്ലാവിന്റെ മുറ്റത്ത് നിന്നിരുന്ന വയസ്സന്‍ കാവല്‍ക്കാരന്‍ പൊടുന്നനെ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം തിടുക്കപ്പെട്ട് അകത്തേക്ക്പോയി തീന്‍മേശമേല്‍ നിരന്നിരുന്ന എച്ചില്‍പ്പാത്രങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും നീക്കി മുറിവൃത്തിയാക്കാനും കിടപ്പുമുറിയിലെ ഉലഞ്ഞ ബെഡ്ഷീറ്റ് മാറ്റാനും തുടങ്ങി. ബംഗ്ലാവ് വൃത്തിയായും വെടിപ്പായും സൂക്ഷിക്കേണ്ടത് തന്റെ കടമയായി അയാള്‍ കരുതുന്നുണ്ടാവണം. മതില്‍ക്കെട്ടിനോട് ചേര്‍ന്ന് കൂറ്റന്‍ കരിങ്കല്‍ബ്ലോക്കുകളില്‍ തലതല്ലിയാര്‍ക്കുന്ന തിരമാലകളുടെ അലറല്‍ അവിടുത്തെ മറ്റേത് ശബ്ദത്തേയും പോലെ, അവരുടെ നേര്‍ത്ത സംസാരശകലങ്ങളേയും മുക്കിക്കളഞ്ഞു. അക്കേഷ്യാമരങ്ങള്‍ കഴിഞ്ഞ് ടാര്‍റോഡിലേക്ക് പ്രവേശിച്ച അവരുടെ ശരീരങ്ങള്‍ അപ്പോഴും പരസ്പരം ഒട്ടിപ്പിടിച്ചിരുന്നു. വരയന്‍കുതിരകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന ഷാള്‍ സ്ഥാനം മാറിക്കിടന്നിരുന്നു.
                  "നമ്മള്‍ എന്നും ഇതുപോലെയായിരുന്നുവെങ്കില്‍...”
                ദീപക്കിന്റെ ചുണ്ടുകളില്‍ വിരല്‍ചേര്‍ത്ത് നിശ്ശബ്ദനാക്കി സുധാകര്‍ പറഞ്ഞു. -
                  “നമ്മള്‍ എന്നും ഇതുപോലെയായിരിക്കും.”
                   അയാളുടെ തണുത്ത് മരവിച്ചതുപോലുള്ള വിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു. വീശിത്തുടങ്ങിയ കടല്‍ക്കാറ്റിന്റെ മദഗന്ധമാര്‍ന്ന ഉപ്പ് അവരുടെ വിയര്‍പ്പിലലിഞ്ഞുചേര്‍ന്നിരുന്നു.
സാന്റ് ബാങ്ക്സിലെ കരിങ്കല്‍ ബ്ലോക്കുകളിട്ട് വേര്‍തിരിച്ച പഞ്ചാരമണല്‍ത്തീരത്തിനുമപ്പുറത്ത് മുക്കുവന്‍മാരുടെ കലപിലക്കൂട്ടം. ചെറുവഞ്ചികളിലെത്തിയ കല്ലുമ്മക്കായകളെയും, കൊഞ്ചുകളേയും മറ്റുചെറുമീനുകളേയും മെടഞ്ഞ ഓലക്കൂടകളില്‍ വാങ്ങി, പെണ്ണുങ്ങള്‍ നിരയായി പട്ടണത്തിലേക്ക് നീങ്ങുന്നു. മുകളില്‍ വട്ടമിട്ട്പറക്കുന്ന കാക്കകളും, പിന്നാലെ കുണുങ്ങി നടക്കുന്ന പൂച്ചകളുമൊക്കെയായി                                   
      "മീനേക്കൂയ്” 
വിളികളോടെ ഘോഷയാത്രയായാണവരുടെ പോക്ക്.
           “ഹയ് ഗൈ.... ഡോണ്ട് ബി സില്ലി...”
           ദീപക്കിന്റെ കണ്ണില്‍നിന്നും പൊടിഞ്ഞ നീര്‍ക്കണം ഊതിയകറ്റി സുധാകര്‍ പറഞ്ഞു.
               "നീയെന്തിനാണ് വിഷമിക്കുന്നത്? നമ്മുടെ സ്നേഹം, ഇഷ്ടം, വികാരങ്ങള്‍... എല്ലാമിന്ന് നിയമവിധേയമാണ്. ബി കൂള്‍...”
                 സ്ത്രൈണത മുറ്റിനിന്ന ദീപക്കിന്റെ ശരീരത്തെ വികാരവായ്പ്പോടെ ചേര്‍ത്തുപിടിച്ച് സുധാകര്‍ കാറിന്റെ ഫ്രണ്ട് ഡോര്‍ തുറന്നു.
                    “മൈ അഡോറബിള്‍ ഡാര്‍ളിംഗ്...”  
               മൈക്കല്‍ ജാക്സന്റെ ത്രസിപ്പിക്കുന്ന സംഗീതത്തില്‍ മുഴുകി ഒരു മൂളിപ്പാട്ടോടെ കാറോടിച്ചിരുന്ന സുധാകര്‍ ഇടക്കിടെ ദീപക്കിനെ പാളിനോക്കുന്നുണ്ടായിരുന്നു. അയാളുടെ ചുണ്ടുകളില്‍ സംതൃപ്തി തത്തിക്കളിച്ചു. റോഡിന്നിരുവശത്തേയും തെങ്ങുകളും മരങ്ങളും വീടുകളും ചെറുപീടികകളും പിന്നോക്കം കുതിച്ചു. ഞായറാഴ്ച്ചയായതുകൊണ്ടാവാം റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു.
                 ദീപക്കിന്റെ കണ്ണുകള്‍ അതിവേഗം കാറിന്നടിയിലേക്ക് പാഞ്ഞടുക്കുന്ന ടാര്‍റോഡിന്നു നടുവിലെ വെളുത്തവരകളോടൊപ്പം പിന്നോക്കം പാഞ്ഞു. ചുണ്ടുകളില്‍ ഒരു വ്രണിതമന്ദസ്മിതം പറ്റിപ്പിടിച്ചുകിടന്നിരുന്നു. അയാളുടെ മനസ്സ് തലേന്ന് പകല്‍ ഫ്ലാറ്റില്‍ പൊട്ടിയ അഗ്നിപര്‍വ്വതാവശിഷ്ടങ്ങളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. വിവാഹജീവിതത്തിന്റെ രണ്ടാം പിറന്നാളായിരുന്ന ഇന്നലെ നീതുവിന് സമ്മാനിച്ച ആളുന്ന തീയ്യുടെ നിറമുള്ള സാരി സൃഷ്ടിച്ച തീയ്യ് അയാളില്‍ പുകനിറച്ചിരുന്നു. ഒരു ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടിയപോലെയുയര്‍ന്ന ആ പുകയില്‍ കണ്ണുകള്‍ വീര്‍ത്തുനീറി, ശ്വാസംമുട്ടിപ്പോയ ഇന്നലെയുടെ ഓര്‍മ്മകളാവണം ഇപ്പോഴും ദീപക്കിന്റെ കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്.
                       രണ്ട് യുഗങ്ങള്‍ പോലെ കഴിഞ്ഞുപോയ വഴുവഴുപ്പന്യമായ രാത്രികളുടെ ശൂന്യതയില്‍ നിന്നും പതച്ചുയര്‍ന്ന അവളുടെ രോഷത്തിന്റെ ലാവാസ്ഫോടനത്തില്‍ ഉരുകിയലിഞ്ഞില്ലാതാവുകയായിരുന്നു താന്‍... ദീപക് ഓര്‍ത്തു. അരിച്ചുകയറുന്ന ഉള്‍ഭയത്തോടെ കറുപ്പ് കനംവച്ചുവരുന്ന രാത്രികളില്‍ ഏറെപ്പണിപെട്ട് മദ്യത്തിന്റെയും, വികല സങ്കല്‍പ്പനങ്ങളുടെയും ബലത്തില്‍ വിജൃംഭിച്ചുനിര്‍ത്താറുള്ള പൗരുഷം അവളുടെ സ്പര്‍ശനമാത്രയില്‍ മുള്ളുകൊണ്ടബലൂണുപോലെ ചുങ്ങിച്ചുരുങ്ങി മടങ്ങിയടങ്ങുന്നതിന്റെ നിസ്സഹായതയുടെ വിയര്‍പ്പുഗന്ധം മുറ്റിനിന്ന കിടപ്പുമുറിയിലെ വിഴുപ്പിന്റെ നൈരന്തര്യങ്ങള്‍.
                   “യൂ ഗറ്റ് ലോസ്റ്റ് വിത്ത് യുവര്‍ ഡേര്‍ട്ടി ഡെവിള്‍ ഗിഫ്റ്റ്.... ലീവ് മീ എലോണ്‍...”
               കരഞ്ഞലറിയ നീതുവിന്റെ മുന്നില്‍നിന്നും തലകുമ്പിട്ടിറങ്ങിപ്പോരുമ്പോള്‍ എന്തുചെയ്യണമെന്നൊരു രൂപവുമില്ലായിരുന്നു ദീപക്കിന്. അഭയം പ്രാപിച്ച ബാറിലെ ഇരുണ്ടവെളിച്ചത്തില്‍ മദ്യക്കുപ്പികളുടെ പശ്ചാത്തല സംഗീതത്തില്‍ സൂഹൃത്തായ സുധാകരനുപറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. - നിവര്‍ത്തിക്കാട്ടിയ ന്യൂസ് പേപ്പറിന്റെ തലക്കെട്ട്-
                “സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കുന്നു.”
                 “ലീവിറ്റ് യാര്‍ നമുക്കിതാഘോഷിക്കണം.”-                   
              നേരമിരുട്ടിത്തുടങ്ങിയപ്പോള്‍ നേരത്തെ ഫോണ്‍ചെയ്ത് ബുക്കുചെയ്ത സാന്റ്ബാങ്ക്സിലെ ബിര്‍ളാ ഹൗസിലേക്ക് പുറപ്പെടുമ്പോഴും മനസ്സ് ശാന്തമായിരുന്നില്ല. എവിടെയോ ഒരു കുറ്റബോധം ഉടക്കിക്കിടന്നിരുന്നു.
                 ഈ കുറ്റബോധം ദീപക്കില്‍ സ്ഥായിയായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. സാധാരണ ദിവസങ്ങളില്‍ വര്‍ക്കിന്നിടയിലൊപ്പിച്ചെടുക്കുന്ന ഇടവേളകളില്‍ ജോലിചെയ്യുന്ന ഹോട്ടലിലെ സീനിയര്‍ റൂം ബോയ് ആയ സുധാകറുമൊത്ത് ഏതെങ്കിലും ഒഴിഞ്ഞ മുറികളില്‍ തലേന്നുരാത്രി തണുത്തുറഞ്ഞുപോയ ശരീരം സ്പര്‍ശവേഗത്തിന്റെ മാസ്മരികതയില്‍ തിരയടിച്ചുയരുന്ന വികാരവേലിയേറ്റത്തില്‍ ചൂടുപിടിച്ചു വിയര്‍ത്തൊഴുകുമ്പോഴെല്ലാം ഈ കുറ്റബോധം വിടാതെ അയാളുടെ മനസ്സിന്റെ അകക്കോണുകളിലെവിടെയോ തങ്ങിനിന്നിരുന്നു. ദ്വന്ദയുദ്ധത്തിന്നന്ത്യത്തിലെന്നവണ്ണം തളര്‍ന്ന് കിതച്ച് ശരീരങ്ങള്‍ വിശ്രമാലംബരായി കിടക്കുമ്പോള്‍... പ്രജ്ഞ ആസ്വാദനങ്ങളില്‍ പുത്തന്‍ അദ്ധ്യായങ്ങള്‍ രചിക്കുമ്പോള്‍... എല്ലാം അതിന്റെ കരിഞ്ഞ ഗന്ധം ശ്വാസനാളികളെ മടുപ്പിച്ചിരുന്നു.
                    റോഡില്‍ വാഹനങ്ങളുടെ എണ്ണം കൂടിവരുന്നു. പത്രം, പാല്‍ വില്പനക്കാരുടെയും, നഗരം ശുചിയാക്കുന്ന യൂണിഫോമിട്ട പെണ്ണുങ്ങളുടെയും തിരക്ക്. 'സൗഗന്ധികം' എന്നുബോര്‍ഡുവച്ച 'സുഗന്ധമറ്റ' ഫ്ലാറ്റിനുമുന്നില്‍ ഡ്രോപ്പുചെയ്ത സുധാകറിനോട് "ബൈ” പറഞ്ഞ് ലോണിലെ ചെടികള്‍ക്ക് നനച്ചുകൊണ്ടിരുന്ന സെക്യൂരിറ്റിക്കാരനെ ശ്രദ്ധിക്കാതെ നേരെ ലിഫ്റ്റില്‍ കയറിപ്പറ്റി നിലവിട്ട് മുകളിലേക്കുയരുമ്പോള്‍ നെഞ്ച് പെരുമ്പറകൊട്ടി. ശീതീകരണിയില്‍നിന്നും പുറപ്പെട്ട വശ്യമായ സുഗന്ധം പോലും അയാളറിഞ്ഞില്ല.
സെവന്‍ത് ഫ്ലോര്‍”- സംഗീതസാന്ദ്രമായ അറിയിപ്പില്‍ ഞെട്ടി പുറത്തേക്കിറങ്ങി സ്വന്തം ഫ്ലാറ്റിലേക്ക് നടന്നടുക്കുമ്പോള്‍ സ്വന്തം ഹൃദയത്തിന്റെ ഭാരം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന് ദീപക്കിന് തോന്നി. ഇത്തിരിവെള്ളം കിട്ടിയിരുന്നെങ്കില്‍... അയാള്‍ നാവുകൊണ്ട് വരണ്ട ചുണ്ടുകളെ നനച്ചു. വാതില്‍ പുറത്തുനിന്നും പൂട്ടിക്കിടക്കുന്നു. വിറയാര്‍ന്ന കയ്യുകളോടെ അയാള്‍ ഒന്നുകൂടെ ഉറപ്പുവരുത്തി. വിയര്‍ത്തൊഴുകിയ കിതപ്പ് ആകാംക്ഷക്ക് വഴിമാറി.
പിന്നില്‍നിന്നും ഒരുവട്ടംകൂടെ സംഗീതം മുഴക്കി തുറന്നടഞ്ഞ ലിഫ്റ്റില്‍ നിന്നും ഇറങ്ങിവരുന്ന നീതു! തന്നെക്കണ്ടാവണം ഒന്നുപരുങ്ങിയെങ്കിലും ഉടനെയതുമറച്ചുവച്ചു സങ്കോചമില്ലാതെയവള്‍ വാതില്‍തുറന്നകത്തുകയറുന്നു
                അവളുടെ ചുണ്ടുകളില്‍ സംതൃപ്തിയുടെ മന്ദഹാസം തളിരിലപോലെ പറ്റിപ്പിടിച്ചിരുന്നു. ഒന്നും മിണ്ടാതെ ഉറക്കച്ചടവാര്‍ന്ന കണ്ണുകളോടെ, ബെഡിലിരിക്കുന്ന അവളുടെ കണ്ണുകള്‍ ദീപക്കിന്റെ കണ്ണുകളുമായി ഇടഞ്ഞു. അതില്‍ തലേന്നത്തെ കനലടങ്ങി പകരം മറ്റൊരു വേലിയേറ്റം തിരയടിക്കുന്നതയാള്‍ കണ്ടു. അവളുടെ വസ്ത്രങ്ങള്‍ ഉലഞ്ഞിരുന്നതും ഒരന്യഗന്ധം അവളുടെ ശരീരത്തില്‍നിന്നും വമിക്കുന്നതും ദീപക് കൗതുകത്തോടെ മനസ്സിലാക്കി. ആശങ്കയുടെ കിതപ്പ് പാടെയൊടുങ്ങി ആശ്വാസത്തിന്റെ ഒരു നനവ് തന്റെ ഹൃദയത്തില്‍ പടരുന്നതയാള്‍ അറിഞ്ഞു.

സൌഹൃദം

ശ്രീദേവിനായര്‍




കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്
കണ്ണീരൊപ്പുന്നു കാലമാം  തോഴന്‍  .
ഓര്‍മ്മകള്‍ തന്നുടെ  ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍  .

മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി;
നിന്നെ ക്കുറിച്ചുള്ള സ്വപ്നങ്ങല്‍കൊണ്ടുഞാന്‍
മനസ്സില്‍ പണിഞ്ഞൊരു മഴവില്‍ കൂടാരം.


കണ്ണുകള്‍കൊണ്ടു കഥപറഞ്ഞു,
മനസ്സുകള്‍കൊണ്ടുചിത്രം മെനഞ്ഞു,
ഒരുമയായെന്നും ഒപ്പം നടന്നു,
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.


കൂട്ടായ് നിന്നു കൂടെനടന്നു,
അറിയാത്ത അര്‍ത്ഥങ്ങള്‍  അറിയിച്ചു തന്നു,
അകലേയകന്നു അറിയാതെ നിന്നു,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞു.


പഴകിയ  താളുകള്‍  വെറുതേ മറിച്ചു,
അറിയാത്ത  പേരിനായ് പരതിത്തളര്‍ന്നു,
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും
വെറുതേതെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ടുഞാന്‍
മനസ്സിന്റെ മണിമുറ്റത്തൂഞ്ഞാലുകെട്ടി.
പാടാന്‍ തുടിച്ചൊരെന്മനം വീണ്ടും
അറിയാത്ത  ദുഃഖത്തിന്‍ ഈണങ്ങള്‍ മീട്ടി.

പ്രപഞ്ചസമക്ഷം- രണ്ടൊപ്പ്

ജാനകി



പണ്ടൊക്കെ സന്ദർഭോചിതമായി -‘രാമനാഥൻ‘- എന്ന ,എന്നെ  പലരും വിളിച്ചിരുന്ന ‘ ആ ‘ പേര് ‘  വളരെ താഴ്മയോടെ .. യാചനയോടെ ഇപ്പോൾ ഞാൻ ഇരുട്ടിന്റെ കട്ടികൂടിയ ശൂന്യതയിലേയ്ക്കു നോക്കി നീട്ടി വിളിച്ചു -

               “കാലാ………… “  എന്നിട്ട്  കയ്യിലിരുന്ന നീളൻ കവറിലെ  എന്റെ സ്വന്തം ഡെത്ത് സർട്ടിഫിക്കറ്റ് ഊർന്നു പോയില്ലല്ലോ എന്നു ഉറപ്പു വരുത്തി

                അടുത്ത  വീട്ടിലെ തമ്പിത്തട്ടാന്റെ അവസാന ശ്വാസത്തേയും  വലിച്ച് കളഞ്ഞ്, കാലൻ വിളിച്ചു കൊണ്ടു പോയിട്ട് അല്പ നേരമേ ആയിട്ടുള്ളു ആ ഒരു ധൈര്യത്തിലാണ് ഇരുട്ടു നീട്ടി  വിരിച്ച വഴിയിലേയ്ക്കു നോക്കി  ഞാൻ അങ്ങിനെ വിളിച്ചത്…

               കാലന്റെ കൽപ്പിത രൂപം പ്രതീക്ഷിച്ച് ഞാൻ ഇരുട്ടിലേയ്ക്കു കൂർപ്പിച്ചു നോക്കി…..,ഒരു പോത്തിന്റെ രൂപം തെളിഞ്ഞു വരുന്നുണ്ടോ..!? ആകാംക്ഷയോടെ നിന്ന എനിക്ക്, അത്രയൊന്നും ഭീകരമല്ലാത്ത.., ആരോഗ്യം  ക്ഷയിച്ച, എന്നാൽ ഉടുപ്പിലും നിൽപ്പിലും അസാധാരണത്വം തോന്നിക്കുന്ന  ഒരു രൂപം വളരെ സാവധാനം  ദൃഷ്ടിഗോചരമായി.., പട്യാല ചുരിദാറിന്റെ ബോട്ടം പോലുള്ള ഒരു ചുവന്ന വസ്ത്രം മാത്രമായിരുന്നു വേഷം .., അതിന് ഒരനാവശ്യ തിളക്കമുണ്ടായിരുന്നു….തലയിൽ കൊമ്പുണ്ടോ എന്നു നോക്കിയപ്പോൾ അവിടം കഷണ്ടിയായിരിക്കുന്നതാണു കണ്ടത്. പുറകിൽ ബാക്കിയുള്ള ഇത്തിരി മുടി നീട്ടിയിട്ടിരിക്കുന്നു..ഏതാണ്
ട് ഭരത് ഗോപി കാലനായി മേക്കപ്പിട്ട പോലെ….എന്റെ കൽപ്പനകളെ ശരിവയ്ക്കാൻ ആകെയുണ്ടായത് കയ്യിൽ നീളത്തിൽ വളച്ചു വളച്ചിട്ട കയർ മാത്രമായിരുന്നു..ഇതിന്റെയൊക്കെ പാശ്ചാത്തല ചിത്രം പോലെ പോത്തും.അതിന്റെ പുറത്ത് അംഗൻ വാടിയിൽ ആദ്യമായി പോകുന്ന കുട്ടിയെ പോലെ‘ …വരൂല്ല…..‘ എന്നു മുഖം വീർപ്പിച്ചിരിക്കുന്ന തമ്പിത്തട്ടാനും ഉണ്ടായിരുന്നു….

               “ കാലൻ……….ആണോ…..”   ഞാൻ സംശയിച്ചു ചോദിച്ചു….. ഒരു യാത്രയിൽ  പുറകിൽ നിന്നു വിളിച്ചതിന്റെ  നീരസം മറച്ചു വയ്ക്കാതെ തന്നെ മറുപടി കിട്ടി…….

              അതെ കാര്യം പറ……തന്റെ വിശദാംശങ്ങളൊക്കെ എനിക്കറിയാം…,പാലപ്പറമ്പിൽ രാമനാഥൻ..  കുടുംബത്തെ പറയിപ്പിക്കാനൊണ്ടായ കാൽക്കാശിനു കൊള്ളാത്തവൻ..,കെട്ടിയവളേം തല്ലി രണ്ടു പെണ്മക്കളേം പെരുവഴീലാക്കി നാട്ടുകാരേം വെറുപ്പിച്ച് നാൽത്തഞ്ചാമത്തെ വയസ്സീ നാടുവിട്ട് ഇരുപത്താറുകൊല്ലം കഴിഞ്ഞപ്പോ., തിരിച്ചു വന്നിരിക്കുവാ…..വീട്ടുകാര് എവിടന്നോ കണ്ടുപിടിച്ച്  ദഹിപ്പിച്ച്ബലീട്ട  ഡെഡ് ബോഡി എന്റേതല്ല ഞാൻ ജീവിച്ചിരിപ്പൊണ്ട് എന്നൊക്കെ പറഞ്ഞ്... എന്റെ നാക്കു ചൊറിഞ്ഞു വരണുണ്ട്….പോത്തിന്  ഒരാളെക്കുടി ചുമക്കാൻ ആവതില്ലാതായിപ്പോയി…. ...

               ഞാൻ  അന്ധാളിച്ചുപോയി.., ഇത്രയൊക്കെ പറയാൻ കാലനോടു ഞാനെന്തു ചെയ്തു…?! ഞാൻ കുറച്ചെങ്കിലും മാന്യനാണെന്നു കാലനെ ബോധിപ്പിച്ചു കളയാം എന്നൊക്കെ നേരത്തെ വിചാരിച്ചിരുന്നതു നേര്….എന്തെങ്കിലുമാകട്ടെ….ഞാൻ കവറിൽ നിന്നും എന്റെ ഡെത്ത്സർട്ടിഫികറ്റ്  എടുത്തു കാട്ടി..

              “ഞാൻ ജീവനോടുണ്ട് എന്നു നേരിട്ട് ചെന്നു പറഞ്ഞപ്പോ പഞ്ചായത്തീന്ന് എടുത്ത് തന്ന കോപ്പിയാണ്… ഡെത്ത് സർട്ടിഫിക്കറ്റിന്റെ….“

               പോത്തിന്റെ  പുറത്ത് തമ്പിത്തട്ടാൻ ചിണുങ്ങി…….

             “ മിണ്ടരുത്….. കാലൻ  ചൂണ്ടുവിരൽ കൊണ്ട് ചുണ്ടിൽ അമർത്തികാട്ടി…

       “അങ്ങ് ചെന്നിട്ട് തട്ടാനു ഞാൻ ബിരിയാണി വാങ്ങി തരാം… എനിക്കൊരു പെപ്സിയും കുടിക്കണം ദാഹിച്ചിട്ടു വയ്യ….“.

            “ അവിടെ ബിരിയാണീം കോളയുമൊക്കെ കിട്ട്വോ……?!!“ ഞാൻ ആകാംക്ഷ മറച്ചുവച്ചില്ല….

            “രാമനാഥാ..,ഈ ഭൂമീന്ന് കൊണ്ടു പോണവന്മാരും അവളുമാരുമൊക്കെയല്ലേ അവിടെയും…, അവിടത്തെ രീതിയൊക്കെ മാറി…അല്ലെങ്കി മാറ്റും,  ഉദാഹരണത്തിനു ഇവിടെ ഇപ്പോ ജയിലിൽ ഗോതമ്പുണ്ടയല്ലല്ലോ….ചോറും ബിരിയാണീം ഇറച്ചിയുമൊക്കെയല്ലെ..അതു പോലെ…ങാ പറ എന്നിട്ട്…..”

          “എന്നിട്ട്….., മരിച്ചിട്ടില്ലെന്നു തെളിയിക്കാൻ എന്നെക്കൊണ്ടു പറ്റുന്നില്ല…പഞ്ചായത്താഫീസിലും വില്ലേജാഫീസിലും താലൂക്കിലുമൊക്കെ പലപ്രാവശ്യം പോയി പറഞ്ഞു നോക്കി….,അവിടിരിക്കുന്നവർക്കൊക്കെ ഇപ്പോ എന്നെ കാണുമ്പോ ഒരുമാതിരി ചാർലീചാപ്ലീനെ കാണുന്ന മട്ടാ…. അവസാനം ഞാൻ പ്രതിപക്ഷനേതാവിനെ വരെ കണ്ടു പറഞ്ഞു…..”

           കാലൻ കഷണ്ടിയിൽ തടവിയൊന്നാലോചിച്ചു…..- “ അല്ല.., എന്തിനാ പ്രതിപക്ഷ നേതാവിനെ കണ്ടത് നിലവിലെ ഏതെങ്കിലും മന്ത്രിയെ കണ്ടൂടായിരുന്നോ…”

           “ നേരെ ചൊവ്വേ കാര്യം നടക്കാൻ ഇതു നരകമോ സ്വർഗമോ ഒന്ന്വല്ല……ഭൂമിയാ..പ്രത്യേകിച്ച് ഇന്ത്യ…അതിലും പ്രത്യേകിച്ച് കേരളം… എന്റെ കാര്യത്തീൽ ഭരണപക്ഷത്തെ ചൊറിഞ്ഞോണ്ടിരിക്കാനും പറ്റിയാൽ താഴെ ഇറക്കാനും എന്തെങ്കിലും സ് കോപ്പുണ്ടെങ്കിൽ പ്രതിപക്ഷം ഏറ്റെടുത്തോളും…അതുകൊണ്ട്  ആ വഴിക്കൊന്നു ശ്രമിച്ചതാണ്….”

          കാലൻ അതു കേട്ട്  എന്നെ മിടുക്കൻ എന്നു പറയും പോലെ ഒന്നു നോക്കി…

         “ അതൊക്കെ വിട്…രാമനാഥനു പകരം വീട്ടുകാര് ദഹിപ്പിച്ചബോഡി ആരുടേയാ……?”

      “പറഞ്ഞു വരുന്ന പോയിന്റ് എനിക്കു മനസ്സിലായി..അതു തെളിയിച്ചാ കാര്യം നടക്കും… അല്ലെങ്കീ ആ ഡെഡ് ബോഡീടെ കാര്യം അൺനോൺ കേസായി തള്ളിയാലും മതി…അതല്ല പ്രശ്നം.., അതിനൊക്കെ മരിച്ചത് ഞാനല്ല മറ്റാരോ ആണെന്നും വീട്ടുകാർക്ക് അബദ്ധം പറ്റിയതാണെന്നും…മരിച്ചയാളാരാണെന്ന് അന്വേഷിക്കണമെന്നും  ഒന്നു സപ്പോർട്ട് ചെയ്തു പറയാൻ ആരെങ്കിലും വേണ്ടേ..? പ്രത്യേകിച്ച് ഇത്രേം കൊല്ലമായില്ലെ..?…ഭാര്യ എന്നെ കണ്ടപ്പോ ആദ്യം ഞെട്ടിയിട്ട് പിന്നെ ഒന്നുമറിയാത്ത പോലെ ചോദിച്ചു '-നിങ്ങളാരുവാന്ന്..”

          “ അവരെയൊക്കെ തല്ലി നടുവിടിച്ച് പോയതല്ല്യോ ..മറന്നിട്ടുണ്ടാവില്ല അല്ലെങ്കിൽ തന്നെ  എന്തിനാ ഈ എഴുപത്തൊന്നാമത്തെ വയസ്സിൽ ഇതു തെളിയിച്ചിട്ട്.. രാമനാഥന്റെ ഭാര്യ വിധവാ പെൻഷനൊക്കെ വാങ്ങി ആരേയും ബുദ്ധിമുട്ടിക്കാതെ കഴുഞ്ഞു കൂടുവല്ലേ…വെറുതെ അതും മുട്ടിക്കണോ..? തന്റെ പെൺ……

           അതു മുഴുമിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല ……..” കാലൻ അതു പറയരുത്….എനിക്ക്…  എനിക്ക് മരിക്കണേനു മുൻപ് ഒരു വോട്ടു ചെയ്യണം…..”  എന്റെ തല അറിയാതെ താണു പോയിരുന്നു

          “ എന്തോന്ന്…..” കാലൻ താടിക്കു കൈ വച്ചു….  “ താൻ തന്നെയല്ല്യോ പണ്ട് വോട്ടു ചെയ്യാൻ ക്യൂ നിൽക്കുന്നവരെ കുടിച്ചു വന്ന് നിരത്തി തെറിവിളിച്ചിരുന്ന രാമനാഥൻ..”

          “അതൊക്കെ ശരിയാണ്……. എന്റെ മാറ്റങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സമയം ഇനിയില്ല..ഒരു മനുഷ്യായുസ്സ് സഞ്ചരിക്കുന്ന ഏകദേശവഴിയുടെ അറ്റം കണ്ടു തുടങ്ങി…  ഇത് ഞാൻ എന്നോടുതന്നെ കാണിക്കാൻ ശ്രമിക്കുന്ന നീതിയാണ്..മറ്റാരോടും കാണിക്കാനുള്ള സമയം നേരത്തെ പറഞ്ഞപോലെ തീരെയില്ല..ഇവിടെ നീതി ന്യായ നിയമ ഭരണ വ്യവസ്ഥകൾ നടപ്പാകുന്നതിൽ എനിക്കും ഒരു പങ്കുണ്ടെന്ന് ഒരു പ്രാവശ്യമെങ്കിലും ഒന്നു കുത്തി രേഖപ്പെടുത്തണം…, അങ്ങിനെയൊരു  വെറും വിചാരത്തിൽ  എനിക്കൊന്നു ശരിക്കും മരിക്കണം…കാലനു മനസ്സിലാകുന്നുണ്ടോ…..ഞാൻ പറയുന്നതൊക്കെ…..”

         കാലന്റെ മുഖം കണ്ടിട്ട് ഞാൻ പറഞ്ഞതൊക്കെ കാര്യമായെടുത്ത മട്ടുണ്ടായിരുന്നു..എന്റെ പ്രതീക്ഷകളിൽ ചില്ലകളൊക്കെ മുളച്ചു തുടങ്ങി……

.       “ഉം…. അങ്ങിനെയാണെങ്കീ രാമനാഥൻ  കുറച്ചു പ്രാവശ്യം കൂടി ഇതൊക്കെ  ആവർത്തിച്ച് ഇപ്പോ പോകുന്ന ഓഫീസുകളിൽ തന്നെ പറയ്….ആരെങ്കിലും കാര്യമാക്കാതിരിക്കില്ല..”

           ഓഹോ…അതു ശരി…….അല്പനേരം ഞാൻ കാലനെ നോക്കി  നിശബ്ദനായി… “ ഞാൻ ചത്തിട്ടില്ല എനിക്ക് വോട്ടു ചെയ്യണം എന്നു  ഞാൻ തന്നെ പറഞ്ഞു നടന്നാലത്തെ പ്രശ്നം കാലനറിയോ…. മരിച്ചിട്ടില്ലെന്നതിന്റെ ഒപ്പം പ്രാന്തില്ലെന്നു കൂടി ഞാൻ തെളിയിക്കേണ്ടി  വരും…”

         എനിക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും  പ്രകടിപ്പിച്ചില്ലെന്നേയുള്ളു….. അതു മനസിലാക്കിയാവണം കക്ഷി എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നു പറഞ്ഞു-   

        “ എന്നാപ്പിന്നെ  താൻ കാര്യം ഭാര്യയോടു തന്നെ വളരെ വിനയത്തോടെ.., പണ്ടു  ചെയ്തതിനൊക്കെ മാപ്പപേക്ഷിച്ച് പറഞ്ഞു നോക്ക്..എന്നിട്ടും വിശ്വസിച്ചില്ലെങ്കീ…..-” കാലൻ പോത്തിൻ പുറത്തിരിക്കുന്ന തമ്പിതട്ടാൻ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി….-  “വിശ്വസിച്ചില്ലെങ്കീ..,എന്തെങ്കിലും അടയാളമൊക്കെ കാട്ടിക്കൊട്…ഇനി തനിക്കങ്ങിനൊരടയാളമില്ലെങ്കീ..,അവർക്കൊള്ളതും താൻ കണ്ടതും മറ്റാരും കാണാത്തതുമായ ഒരടയാളം അങ്ങോട്ടു പറഞ്ഞാലും മതി…”

        എന്നിലെ ശരാശരി കെട്ടിയവന് അതു കേട്ടപ്പോ കാലന്റെ കവിളത്ത് അടയാളം പതിപ്പിക്കാനാണു തോന്നിയത്..,പക്ഷേ എന്റെ പ്രശ്നത്തിന്റെ  സീരിയസ് നസ് കണക്കിലെടുത്ത്  അങ്ങേര് കാണാതെ മുഷ്ടി മാത്രം ചുരുട്ടി സമാധാനിച്ചു..

       .”അവളൊരു നടക്ക് അടുക്കുന്നില്ല .., ഇനീപ്പോ ഞാനാലോചിച്ചിട്ട് ഒരു വഴിയേ ഉള്ളു…“

          ഞാൻ കാര്യത്തിലേക്ക് കടക്കുകയായിരുന്നു….. “ എന്റെ ഈ പ്രശ്നം തുടങ്ങിയതിനു ശേഷം മരിക്കാൻ കിടക്കുന്നവരുള്ള വീടുകളുടേയൊക്കെ പരിസരത്ത് ഞാനിങ്ങിനെ കാലനെ  കാത്തു നിൽക്കുകയായിരുന്നു…“

         “ എന്തിന്…..  ഞാനെന്തു ചെയ്യാൻ….“ കാലന്റെ സ്വതവേ ഉള്ള ഉണ്ടക്കണ്ണ് ഒന്നു കൂടി മിഴിഞ്ഞു.

        ആ  ചോദ്യത്തിനു ഉത്തരം പറയുന്നതിനു മുൻപേ ഞാൻ കാലന്റെ കാലിൽ വീണിരുന്നു….

       “ ദയവായിട്ട് ഞാനീ കേറിയിറങ്ങിയ ഓഫീസിലൊക്കെ കാലൻ എന്റെ കൂടെ ഒന്നു വരണം..വേറെ വഴിയില്ലാഞ്ഞിട്ടാണ്..അരദിവസം മതി.. ഈ നിൽക്കണ രാമനാഥനെ ഞാൻ പോത്തിന്റെ പുറത്ത് കെട്ടിയെടുത്തോണ്ട് പോയിട്ടില്ലെന്ന് ഒരു വാക്ക്…..അതു മതി…എന്നിട്ട് അത് കടലാസിലെഴുതി  ഒരൊപ്പും….!.മതി..! അത്രയും ചെയ്തു തന്നാൽ മതി..

           ഞാൻ നോക്കുമ്പോൾ കാലൻ ഒന്നുരണ്ടടി പുറകോട്ടു മാറി എന്നെ സംശയത്തോടെ നിരീക്ഷിക്കുകയായിരുന്നതാണു കണ്ടത് …

          “ രാമനാഥാ എഴുന്നേറ്റേ …നടക്കുന്ന കാര്യം വല്ലതുമാണോ പറയുന്നത്…!? ഇത്രേം നേരം തന്റെ വാക്കും കേട്ട് നിന്ന എന്നെ പറഞ്ഞാൽ മതി..വേണോങ്കീ ഒരുപകാരം ചെയ്യാം..ഈ തട്ടാനെ കൊണ്ടാക്കീട്ട് തിരിച്ചു വന്ന് തന്നേയും കൊണ്ടു പോകാം… ഈ തൊല്ലയൊക്കെ തനിക്ക് ഒഴിവായി കിട്ടുമല്ലോ..?

           എനിക്ക് ദേഷമാണ് വന്നത്..എന്റെ സ്വഭാവം മാറി…(ചൊട്ടയിലെ ശീലം……….)

        “ ഇതിന് എന്നെയാണു പറയേണ്ടത്…..ഇത്രയും നേരം ഏതെങ്കിലും ഓഫീസറുടെ കാലു പിടിക്കാൻ പോയാൽ മതിയായിരുന്നു…..ഈ മുഷിഞ്ഞു നാറിയ കയറിനു പകരം പോത്തിനു നല്ല കയറു കൈക്കൂലി തന്നാൽ മതിയോ…കാലാ…..”  ( ആ കാലൻ വിളി  വേറെയായിരുന്നു )

           പക്ഷേ അതിലൊന്നും പ്രകോപിതനാകാതെ..പോത്തിന്റെ പുറത്ത്., തമ്പി തട്ടാന്റെ  പുറകിൽ കയറിയിരുന്ന് കാലൻ എന്നെ നോക്കി ശാന്തനായി ചിരിച്ചു…

           “ രാമനാഥാ….താൻ ജീവിച്ചിരിപ്പുണ്ടെന്ന് സർട്ടിഫൈ ചെയ്യാൻ തന്നേക്കാൾ യോഗ്യത  ആർക്കാടോ….ഏതു ബോധിമരത്തിന്റെ കീഴിലിരുന്നാണു താനും ബുദ്ധനും ബോധവാനായത് അതിന്റെ ഇലകളും കൊഴിഞ്ഞു വീണുകാണില്ലേ…..ബോധ്യമാകേണ്ട ആദ്യ ബോധവും അതു തന്നെയാണ്  ഒന്നും സ്ഥിരമാക്കപ്പെടുന്നില്ല……അത്തരത്തിലൊരു പ്രപഞ്ചസത്യത്തിനു മുകളിലിരുന്ന് ആർക്കാണ് ‘ രാമനാഥൻ ജീവിച്ചിരിപ്പുണ്ട് ‘ എന്ന - കാലത്തിനനുസരിച്ച് മാറാത്ത ഒരു വാക്കിനു മുകളിൽ ഒപ്പിടാനാകുക..!?   സത്യത്തിൽ മനുഷ്യന് ജീവിതത്തിൽ രണ്ട് ഒപ്പുകളേ ആവശ്യമുള്ളു…ജനിക്കുമ്പോഴും മരിക്കുമ്പോഴും..അതും പ്രപഞ്ചത്തിനു മുന്നിൽ…

          “ എനിക്കിതൊക്കെ മനസ്സിലാകുന്നുണ്ടെന്നേ…….എന്നാലും എന്നാലും…“…….ഞാൻ പതുക്കെ നീങ്ങിയ പോത്തിനു പുറകേ നടന്നു..

          പക്ഷേ….എനിക്കിവിടെ ജീവിച്ചിരിക്കുന്ന ഒരാളെന്ന നിലയിലെ അവകാശങ്ങൾ കിട്ടണമെങ്കിൽ……

          പോത്ത് നിന്നു… അടുത്താണെങ്കിലും വിദൂരതയിലെന്ന പോലെ  കാലന്റെ ശബ്ദം കേട്ടു..

        “അവകാശം…..?!   അതില്ലാത്തവരാണിവിടെ കൂടുതൽ…രാമനാഥൻ ശരിക്കുമൊന്നു കാണുകയും കേൾക്കുകയും ചെയ്യു… പറ്റുമെങ്കിൽ…“

           പിന്നീടുണ്ടായ നിശബ്ദതയിൽ   ഞാൻ മനസ്സിലാക്കി…… അവർ പോയ്ക്കഴിഞ്ഞു….   പക്ഷേ  ഇത് നിശബ്ദതയാണോ…..ചീവീടും പെരുച്ചാഴിയും തവളകളും..  അങ്ങിനെ വേർതിരിച്ചറിയാത്ത ജീവജാലങ്ങളാൽ ശബ്ദമുഖരിതമായ രാത്രിയിൽ  ഞാൻ ആ ഊടുവഴിയിൽ ഒറ്റയ്ക്കല്ലാതെ നിന്നു…..അല്പനേരം ആ നില്പ് നിന്നപ്പോൾ കാൽ പാദത്തിൽ കടിച്ചു തൂങ്ങി ശ്രദ്ധായാകർഷിച്ച,  ഉറുമ്പിൻ കൂട്ടം ഓരൊരുത്തരായി എന്റെ മുഖത്തേയ്ക്ക് നോക്കി ഉറപ്പിച്ച്  പറയുകയായിരുന്നു  “  ഞാനിവിടെ  ഈ പ്രപഞ്ചത്തിൽ  ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..നീ എന്നെ അടുത്ത കാൽ പാദം കൊണ്ട് ഞെരിച്ച് കൊല്ലൂ  എന്റെ അടുത്ത ഒപ്പിടൽ നിനക്കു കാണാം…….”

         അടുത്ത ഉറുമ്പും പറഞ്ഞു….“ഞാനും ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..“

        എന്റെ കണ്മുന്നിൽ വന്നു നിന്ന്  മനുഷ്യനല്ലാത്ത സകല  ജീവജാലങ്ങളും അന്നു വരെ ഞാൻ കേൾക്കാത്ത വാമൊഴിയിൽ എന്നെ അറിയിച്ചു…..

         ഞാനും……

         ഞാനും……….

         ഞാനും…………….