Followers

Friday, July 2, 2010

യാഥാർത്ഥ്യം ഇല്ലാതാവുന്നു


m k harikumar

സമയത്തെപ്പറ്റി നിലനിന്ന സങ്കൽപം തകരുകയാണ്‌. ഒരു കാര്യം ചെയ്തു തീർക്കാനാവശ്യമായ സമയമാണ്‌ നമുക്ക്‌ വേണ്ടത്‌. ചെയ്ത്‌ തീർത്ത വസ്തുവിന്റെ തകർച്ചയോ വളർച്ചയോ സമയത്തിന്റെ സഞ്ചാരമാണ്‌. ഒരു പാത്രം നിലത്ത്‌ വീണ്‌ ഉടയുന്നതിലൂടെ ലോകം വളർന്നു എന്ന്‌ വ്യാഖ്യാനിക്കാവുന്നതുപോലെ, ഒരേ സമയത്ത്‌ നാം ചെയ്യുന്ന പല കാര്യങ്ങൾ നമ്മളിൽ പല സമയങ്ങളും സൃഷ്ടിക്കുന്നു. അതായത്‌ ഒരു സമയത്തിനുള്ളിൽ തന്നെ പല കാലങ്ങളെ അനുഭവിക്കുന്നു.

സമയം ഒന്നായി, പലതായി പെരുകുന്നതിനിടയിൽ, എഴുത്തുകാരൻ ഒരു പ്രമേയമോ യാഥാർത്ഥ്യമോ ആവിഷ്കരിക്കുന്നത്‌ നിശ്ചലമായിപ്പോകും. അയാൾ അവതരിപ്പിക്കുന്ന യാഥാർത്ഥ്യം എഴുതിത്തീരുന്നതോടെ ഇല്ലാതാവും. അതയാൾക്കുപോലും പ്രസക്തിയില്ലാതാക്കും . കാരണം, പുസ്തകത്തിലെ യാഥാർത്ഥ്യം അയാളുടെ ഭാവനയുടെ കൃത്രിമത്വവും സാങ്കൽപിക ജീവിതാഖ്യാനവും നിറഞ്ഞതാണ്‌. സമയത്തേക്കാൾ ജീവിതം മുന്നോട്ടുപോകുന്നു എന്ന വലിയ യാഥാർത്ഥ്യമാണ്‌ അയാൾ നേരിടുന്നത്‌.

പലകാലങ്ങളുമായി മല്ലിടുന്ന അയാൾക്ക്‌ ജീവിതത്തിനൊപ്പം ഓടാൻ കഴിയില്ല. ഡിജിറ്റൽ, ഇന്റർനെറ്റ്‌ ലോകത്ത്‌ ഉപയോക്താവ്‌ ഒന്നിലധികം കാര്യങ്ങളിൽ ഒരേസമയം ആശയമോ സന്ദേശമോ വസ്തുവോ വ്യക്തിയോ, പ്രതീകമോ ആയി ജീവിക്കുന്നതുകൊണ്ട്‌ അയാൾക്ക്‌ പല കാലങ്ങളാണുള്ളത്‌. മെസേജ്‌ അയയ്ക്കുമ്പോൾ അയാൾ അതായിട്ടാണല്ലോ പ്രതിനിധാനം ചെയ്യുന്നത്‌. ബ്ലോഗ്‌ എഴുതുമ്പോൾ അയാൾ സ്വന്തം പടം എന്ന നിലയിൽ കൊടുക്കുന്നത്‌ ഒരു പ്രകൃതിദൃശ്യത്തിന്റെയോ മൃഗത്തിന്റെയോ ഫോട്ടോ ആയിരിക്കും.

അയാൾ ഒരേ സമയം പലകാലമായി മാറുന്നതുകൊണ്ട്‌, ജീവിതത്തിന്റെ വേഗത്തിനൊപ്പം പോകാൻ കഴിയില്ല. ഓരോനിമിഷവും പുതിയതായി മാറുകയാണ്‌ ലോകം. അല്ലെങ്കിൽ, ഓരോ നിമിഷവും പുറംലോകം മരിക്കുകയാണ്‌. ഇന്നലത്തെ സുഹൃത്തോ, ഇന്നലത്തെ ബസ്സ്‌ സ്റ്റാൻഡോ അല്ല ഇന്നുള്ളത്‌. ഇന്നലെ കണ്ട വഴിപോക്കനെ പിന്നീടൊരിക്കലും കണ്ടില്ലെന്നു വരാം. ഇന്നലത്തെ ഞാനല്ല ഇന്നുള്ളത്‌. ഇത്‌ ലോകത്തിന്റെ മരണം സ്ഥിരീകരിക്കുന്നു. ലോകത്തിന്റെ അനുനിമിഷമുള്ള മരണമാണ്‌ ജീവിതവേഗത്തെ വേഗതയിലെത്തിക്കുന്നത്‌.
ഈ വേഗം എഴുത്തുകാരന്റെ പിടിയിലൊതുങ്ങുന്നില്ല. അയാൾ യഥാർത്ഥമായ അനുഭവങ്ങളെ സൗന്ദര്യവൽക്കരിച്ചും പുസ്തകങ്ങളുടെ ചട്ടക്കൂടിനിണങ്ങുന്നവിധം വെട്ടയൊതുക്കിയും തലമാറ്റിവച്ചും രൂപപ്പെടുത്തുകയാണ്‌. അയാളുടെ ലോകം സാങ്കൽപികമാണ്‌. ഇതാകട്ടെ, എഴുതിതീരുന്നതോടെ, ഔട്ട്ഡേറ്റഡാവുന്നു. യാഥാർത്ഥ്യത്തിന്റെ മരണം തന്നെയാണിത് . യാഥാർത്ഥ്യങ്ങൾ കൂടുതൽ അന്തർലോകങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും നാമോർക്കണം. ഓരോ കോണിൽ നിന്ന്‌ നോക്കുന്നതിനനുസരിച്ച്‌, യാഥാർത്ഥ്യം പലതാകുന്നു. അതുകൊണ്ട്‌ യാഥാർത്ഥ്യം മരിക്കുന്നതിനുമുമ്പുതന്നെ ഇല്ലാതാവുന്നു. നോവലോ കഥയോ എഴുതികഴിഞ്ഞശേഷവും, താൻ ആവിഷ്കരിച്ച യാഥാർത്ഥ്യത്തെ വീണ്ടും അന്വേഷിക്കേണ്ടിവരുന്നു എന്ന പ്രശ്നത്തിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌. എഴുതപ്പെട്ട കഥ അപ്പോൾ തന്നെ അയഥാർത്ഥമാവുന്നു. കാരണം ലോകം ആ കഥയെ ജീവിതത്തിന്റെ അപ്രവചീനയതകൊണ്ടുതന്നെ നിരാകരിക്കുന്നു.

ഓരോനിമിഷത്തിലും എന്താണോ ഉള്ളത്‌, അത്‌ സ്വയം നിരസിച്ചുകൊണ്ട്‌ മറ്റൊന്നായി മാറുന്നു എന്ന പ്രക്രിയയാണ്‌ ജീവിതത്തിന്റെ വേഗത്തിലൂടെ സംഭവിക്കുന്നത്‌. യാഥാർത്ഥ്യം ഇല്ലാതാവുന്നതിനു അല്ലെങ്കിൽ മരിക്കുന്നതിനു കാരണമാകുന്നത്‌ ഇതാണ്‌.അതുകൊണ്ട്‌ പിന്തള്ളപ്പെടുന്ന പ്രമേയത്തിന്റെ വെളിയിൽ, ജീവിത വേഗത്തിനൊപ്പം എത്താനുള്ള നിരന്തരമായ അന്വേഷണമാണ്‌ എഴുത്തുകാരന്റെ വെല്ലുവിളി.

ഭൗതികവസ്തുക്കളുടെയും ആശയങ്ങളുടെയും സാങ്കേതികതയുടെയും മരണമാണ്‌ യാഥാർത്ഥ്യത്തിന്റെ മരണത്തിനു ആക്കം കൂട്ടുന്നത്‌. ഉപയോഗത്തിലിരിക്കുന്ന വസ്തുക്കളുടെ മരണം അതിവേഗം നടക്കുകയാണ്‌. ചില കാഴ്ചപ്പാടുകൾ സമൂഹത്തിൽതന്നെ എത്രയോകാലം നിലനിൽക്കുന്നു. അതും മാറുന്നു. പുതിയ അവബോധം വരുന്നതോടെ മനുഷ്യർ പഴയ വസ്തുക്കളിൽ നിന്നും ആശയങ്ങളിൽ നിന്നും ടെക്നോളജിയിൽ നിന്നും മാറും. വിരൽസ്പർശംകൊണ്ട്‌ ലോകത്തിലെവിടെയുമുള്ള ആളുമായി സംസാരിക്കാം; വിരൽസ്പർശം കൊണ്ട്‌ കമ്പ്യൂട്ടർ ഗെയിമുകളിൽ, പുതിയ സാധ്യതകളിലൂടെ ഇഷ്ടത്തിനനുസരിച്ച്‌ കളി പരീക്ഷിക്കാം. ഇതിലൂടെ ഭൂതകാലം, ലോകം മരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതുതന്നെയാണ്‌ യാഥാർത്ഥ്യത്തോടെ മരണം. ഈ മരണം ഏത്‌ എഴുത്തുകാരന്റെയും മുന്നിലുണ്ട്‌. അയാൾ വേഗതയേറിയ ജീവിതത്തിനൊപ്പം ഓടാൻ നോക്കുമ്പോഴേക്കും അയാൾ തീരെ പഴയതായിപ്പോകുന്നു.

നോവൽ



jose mylan
അഘോരം - 7

തമ്പുരാൻ വന്നെത്തിക്കഴിഞ്ഞു. മനസ്സ്‌ ആരോടും ചോദിക്കാതെ ആ സവിധത്തിലെത്തിയിരിക്കുന്നു. തന്റെ പോലും അനുവാദമില്ലാതെ. ശാസിച്ചൊതുക്കിയിട്ടും ഒതുങ്ങാൻ കൂട്ടാക്കാതെ മോഹങ്ങളുടെ ചിറകാർന്ന്‌ സ്വപ്നങ്ങളുടെ വെൺമേഘ സീമയിൽ അത്‌ പറന്നു നടക്കുകയാണ്‌. കൈവിട്ടുപോയി. നിസ്സഹായയാണ്‌ താൻ എന്നറിയുന്നു.
രണ്ടുദിവസമായി വന്നിട്ടെങ്കിലും ഒന്നു കാണാൻപോലും അദ്ദേഹം ശ്രമിച്ചില്ലല്ലോ... താൽപര്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹം അതിനു ശ്രമിക്കുമായിരുന്നല്ലോ. മനസ്സ്‌ മോഹഭംഗത്തിന്റെ വിഷാദം കൈക്കൊണ്ടു. എല്ലാവരുമൊത്ത്‌ ഊണു കഴിക്കാനിരിക്കുമ്പോഴാണ്‌ അച്ഛൻ പറഞ്ഞത്‌.
?തമ്പുരാൻ നമ്മുടെ പ്ലാന്റേഴ്സ്‌ ക്ലബ്ബിൽ മെമ്പറാകാൻ സമ്മതിച്ചിരിക്കുന്നു. ഞാൻ ആവശ്യപ്പെട്ടിട്ടാണെന്നു കൂട്ടിക്കോളൂ. എന്തായാലും സംഗതി ക്ലിക്ക്‌. ഞായറാഴ്ച ഇൻസ്റ്റലേഷൻ സെറിമണിവച്ചിരിക്കുകയാ..? മനസ്സ്‌ ഉത്സവത്തിമിർപ്പിലായി.?ഓഹോ അപ്പോൾ അദ്ദേഹം കുറേക്കാലത്തേയ്ക്കിവിടെക്കാണും അല്ലേ അച്ഛാ...? ഹര്യേട്ടന്റെ ചോദ്യത്തിൽ ഒരാകാംക്ഷ സ്ഫുരിച്ചിരുന്നു.
?ഉവ്വ്‌?. അച്ഛൻ പറഞ്ഞു.
അന്നുരാത്രി വേട്ടയ്ക്കുപോയിവൈകിയതിന്‌ അച്ഛൻ ഒത്തിരിശകാരിച്ചിരുന്നു. മേലാൽ തോക്കുമായി കാട്ടിൽ കയറിയേക്കരുതെന്ന്‌ വിലക്കും കൽപ്പിച്ചിരുന്നു. ഹരിയേട്ടൻ ഒന്നു രണ്ടു ദിവസത്തേക്ക്‌ വല്ലാതെ ഗ്ലൂമിയായിരുന്നു അത്‌ അച്ഛൻ വഴക്കുപറഞ്ഞതിന്റെ പേരിൽ മാത്രമല്ല എന്ന്‌ മനസ്സു പറയുന്നു.എന്തോ അന്ന്‌ സംഭവിച്ചിട്ടുണ്ട്‌. പക്ഷേ പ്രതാപേട്ടനിൽ​‍്‌ ഒരു മാറ്റവും കാണാനായില്ല. പ്രതാപ്ജിയെ പ്രതാപേട്ടൻ എന്ന്‌ വിളിച്ചു തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‌ ആ വിളി ഒത്തിരിയിഷ്ടമായി എന്നു മനസ്സിലായി.
?അന്നത്തെ ദിവസം പരിപാടികൾ ഗംഭീരമാക്കണം. ശ്രീക്കുട്ടീടെ ഡാൻസ്‌ ഉണ്ടാകുമല്ലോ അല്ലേ.?.
?യ്യോ...വേണ്ടച്ഛാ... പക്കമേളക്കാരും മറ്റും ഇല്ലാതെ, ഒരു പ്രോഫഷണൽ ടച്ചില്ലാതെ ഏതായാലും എനിക്കുവയ്യ?. വയ്യെന്നു തീർത്തു പറയാൻ രണ്ടാമതൊരുവട്ടം കൂടി ആലോചിക്കേണ്ടിവന്നില്ല. അമേരിക്കയിൽ വച്ച്‌ അദ്ദേഹം ആസ്വദിച്ചതാണ്‌ തന്റെ നൃത്തപാടവം. ആ അഭിപ്രായം നശിപ്പിക്കാൻ വയ്യ. നാട്യം ആസ്വദിക്കാനറിയാവുന്ന അദ്ദേഹത്തിന്റെ മുൻപിൽ ഇങ്ങിനെ വിഡ്ഢിക്കളിക്കു താനില്ലേയില്ല. മാത്രമല്ല അന്ന്‌ അത്രയും മനസ്സിരുത്തി ആടിയിട്ട്‌ ഒരഭിനന്ദനം പോലും അറിയിക്കാത്ത കക്ഷി ഇനി തന്റെ നൃത്തം കാണുകയും വേണ്ട. ഒരു കൊച്ചു വാശി.
?ശരി. കുട്ടി ചെയ്തില്ലേല്‌ വേണ്ട. ബാക്കി എല്ലാവരെയും ഒന്നുഷാറാക്കണം. എന്താ?? അച്ഛൻ ഒരാലോചനയോടെ പറഞ്ഞു.
?അതേറ്റു. മോട്ടിവേറ്റ്‌ ചെയ്യുന്നകാര്യം ഞാനേറ്റു?
?അതുമതി. പ്രതാപ്ജിയും ഹരിയും നേരത്തെതന്നെ ക്ലബ്ബിലെത്തണം ഓക്കെ.??
?അയ്യോ അച്ഛാ..... പ്രതാപ്ജിയേയും കൊണ്ട്‌ അന്ന്‌ എനിക്ക്‌ എറണാകുളത്ത്‌ പോകേണ്ടതാ. ഇദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ കാണണം. ചെല്ലാമെന്നേറ്റു പോയി?.
അച്ഛന്റെ മുഖം പ്രതാപിലേക്കു തിരിഞ്ഞു.
?ശരിയാണങ്കിൾ. ഒഴിവാക്കാൻ നിവൃത്തിയില്ല?
?ശരി നിങ്ങളുടെ ഇഷ്ടം ?. അച്ഛൻ കൈകഴുകാൻ എഴുന്നേറ്റു.
അണിയറയിലിരിക്കുമ്പോൾ അച്ഛന്റെ ഘനഗംഭീരമായ ശബ്ദം ഉയർന്നു കേട്ടു. ഔപചാരികമായി പ്രോഗ്രാം ആരംഭിച്ചു കഴിഞ്ഞിരുന്നു.
?ടു ഡേ ഈസ്‌ എ വെരി സ്പേഷ്യൽ ഡേ ഫോർ ഔവർ ക്ലബ്ബ്‌. ഐ വുഡ്‌ ലൈക്ക്‌ ടു ഇൻട്രൊഡ്യൂസ്‌ ആന്റ്‌ ഇൻസ്റ്റൾ ഔവർ ന്യൂ മെമ്പർ, ഹു ഈസ്‌ എ വെരി വെരി ഇംപോർട്ടന്റ്‌ പേഴ്സൺ. മേ ഐ ഇൻട്രൊഡ്യൂസ്‌ ദ പ്രിൻസ്‌ ഓഫ്‌ ദിസ്‌ വെരി കിങ്ങ്ഡം, ഹിസ്‌ ഹൈനസ്സ്‌ ശക്തിവർമ്മ കോനാതിരി. പ്രിൻസ്‌ പ്ലീസ്‌ കം ടു ദ ഡയസ്‌ ?.
കരഘോഷങ്ങളുയർന്നു. ആരാണ്‌ ബൊക്കെ തന്ന്‌ തന്നെ സ്റ്റേജിലേക്ക്‌ തള്ളിവിട്ടത്‌. ഓർമ്മയില്ല. ഒരു സ്വപ്നാടനത്തിലെത്തവണ്ണം സ്റ്റേജിലേക്കു നീങ്ങി. ഓഡിയൻസിന്റെ കരഘോഷങ്ങളുടെയും ഓർക്കസ്ട്രയുടെ മേളങ്ങളുടെയും അകമ്പടിയോടെ അദ്ദേഹം സ്റ്റേജിലെത്തി. മുഖാമുഖം ഒരു നിമിഷം നിന്നിട്ട്‌ അദ്ദേഹം ബൊക്കെ സ്വീകരിച്ചു. ആ കണ്ണുകളിൽ ആഢ്യത്വമുള്ളൊരു കുസൃതിച്ചിരി വിരിഞ്ഞത്‌ അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കൊരുത്തു പോയ കണ്ണുകളെ ബലമായടർത്തി ഒരു വിധത്തിൽ നിഷ്ക്രമിച്ചു. ഒരു തൂവലിന്റെ ലാഘവമായിരുന്നു മനസ്സിനും ശരീരത്തിനും. ചെറുകാറ്റിൽ പറന്നു നടക്കുന്ന പക്ഷിത്തൂവൽപ്പോലെ. തമ്പുരാനെ അച്ഛൻ ഒരു മറുപടി പ്രസംഗത്തിനു ക്ഷണിക്കുന്നതു കേട്ടു. അദ്ദേഹത്തിന്റെ ശബ്ദം കേട്ടുതുടങ്ങിയപ്പോൾ സദസ്സിൽ നിശബ്ദത പടർന്നു. ആ ശബ്ദം ശ്രദ്ധിച്ച്‌ എല്ലാം മറന്നു നിന്നുപോയി!.
ക്ലബ്ബിലെ ഇൻസ്റ്റലേഷനു ശേഷം തിരിച്ചെത്തുമ്പോഴും ആ മുഖം തന്നെയായിരുന്നു മനസ്സിൽ. പൂച്ചെണ്ടു തന്നു സ്വീകരിച്ച അരുണമായ ആ മുഖം!. നാട്ടിൽ വന്നെത്തിയെങ്കിലും ശ്രീദേവിയെ കാണാൻ ഒരവസരമുണ്ടാക്കാനായില്ല. അന്ന്‌ പിരിഞ്ഞ നാൾ മുതൽ മനസ്സിലിന്നൊരുത്സവലഹരിയായിരുന്നു. തിരക്കുകളുടെ മദ്ധ്യേയും ആ നീണ്മിഴികളുടെ അനന്തശാന്തത്തയും ആ ചൊടിയിണകളിൽകണ്ട പുഞ്ചിരിയും നൽകാനാവാതെ പോയ സ്നേഹ സന്ദേശവും ലഹരിപുരണ്ട്‌ ഒരസ്വസ്ഥതയായി മനസ്സിലവശേഷിച്ചിരുന്നു.
കൊട്ടാരവും കോട്ടയും വസ്തുവകകളുമെല്ലാം തിരിച്ചു കിട്ടിയെന്ന വാർത്ത വക്കീൽ അറിയിച്ചപ്പോൾ കോപ്പൻഹേഗനിലായിരുന്നു. അപ്പോൾ മുതൽ നാട്ടിലെത്തിച്ചേരാൻ മനസ്സു തുടിച്ചുകൊണ്ടിരുന്നു. ഏതായാലും ബിസിനസ്സ്‌ കാര്യങ്ങളൊക്കെ ഒന്നൊതുക്കി വയ്ക്കാൻ അൽപം സമയമെടുത്തു. കുറച്ചുനാൾ ഇവിടെ കഴിഞ്ഞേ മതിയാകൂ. തയ്യാറെടുപ്പുകളോടു കൂടെയാണു വന്നത്‌. കൂടെ അശോകനെയും കൊണ്ടുവന്നു. അവനേ തന്റെ ഇഷ്ടാനിഷ്ടങ്ങളറിയൂ. ഭക്ഷണക്രമം മുതൽ ഡ്രിംഗിന്റെ മിക്സ്‌ വരെ. ഏതായാലും കൊട്ടാരം വാസയോഗ്യമാക്കിത്തന്നതിന്‌ വക്കീലിനു നന്ദി. വന്നപ്പോൾ ബുദ്ധിമുട്ടേണ്ടി വന്നില്ല, അച്ഛന്റെ വിശ്വസ്തനായിരുന്ന കൈമളശ്ശൻ വേണ്ടത്ര വേലക്കാരെയെല്ലാം നിയമിച്ചിരിക്കുന്നു.
കുളികഴിഞ്ഞ്‌ ടെറസ്സിലിരുന്ന്‌ റിലാക്സു ചെയ്യുമ്പോഴേയ്ക്കും അശോകൻ വിസ്കിയും സോഡയും കൊണ്ടുവന്നു. ചിത്രത്തൂണുകളും ആർച്ചുകളും ദീപയഷ്ടികളുമെല്ലാം ഭംഗിയായി ഒരുക്കി കൽത്തൊട്ടികളിലെ മണ്ണിൽ നട്ടുപിടിപ്പിച്ച പൂമുല്ലകളും പിച്ചികളും കൊണ്ട്‌ ക്രമാനുഗതമായി ഒരുക്കിയ ഈ ഓപ്പൺ ടെറസ്സിന്‌ ചന്ദ്രശാലയെന്നാണ്‌ കയ്മൾ പറയുക. കവിതാത്മകമായ പേര്‌. അശോകൻ തന്റെ പാകത്തിനു മിക്സു ചെയ്ത്‌ വിസ്കി നീട്ടി.
?ക്ലബ്ബിൽ നിന്നും തമ്പുരാൻ കഴിച്ചില്ലേ??
?ഇല്ല അതു ശരിയാകില്ലെന്ന്‌ തോന്നി. എന്തേ അശോകാ ചോദിക്കാൻ??
?നന്നായി തമ്പുരാനേ... അങ്ങ്‌ ഈ നാട്ടിലെ രാജാവല്ലേ. ആവശ്യമില്ലാത്ത മിംഗിളിങ്ങ്‌ ഇല്ലാതിരിക്ക്വാ നല്ലത്‌, അങ്ങ്‌ ഭക്ഷണം കഴിച്ചോ??
?അതും കഴിച്ചില്ല. ഫൊർമാലിറ്റിക്കുവേണ്ടി ഒരു ഡെസേർട്ട്‌ കഴിച്ചിട്ടു പോന്നു അത്രതന്നെ?.
?എന്നാൽ ഞാൻ ഭക്ഷണം തയ്യാറാക്കിക്കാം. പ്രത്യേകിച്ച്‌ വേറെന്തെങ്കിലും ഉണ്ടാക്കണോ?
?വേണ്ട.......... എന്റെ ഇഷ്ടാനിഷ്ടങ്ങൾ നിനക്കറിയാമല്ലോ?. അശോകൻ സന്തോഷത്തോടെ അടുക്കളക്കെട്ടിലേക്കു പോയി.
ഒരു സിപ്പ്‌ ഡ്രിംഗെടുത്തപ്പോൾ ശ്രീക്കുട്ടിയേക്കുറിച്ചുള്ള ഓർമ്മകൾ വരവായി. സ്റ്റേജിലേക്കു ചെല്ലുമ്പോഴും പരിസരമാകെ ശ്രീദേവിയെത്തിരഞ്ഞിരുന്നു. പക്ഷേ ഒരവിശ്വസനീയമായി ഒരുക്കപ്പെട്ട നിമിഷം പോലെ, തന്റെ മോഹം ഉടലാർന്നപോലെ, പൂച്ചെണ്ടു നൽകി സ്വീകരിക്കാനെത്തിയത്‌ മറ്റാരുമല്ലെന്നു കണ്ട്‌ മനസ്സ്‌ കുളിർത്തുപോയി. ദീർഘനിമിഷങ്ങൾ ആ കണ്ണുകളിൽ നോക്കിനിന്നുപോയതോർമ്മവന്നു. അവൾ പൈന്തിരിഞ്ഞ്‌ കൊരുത്തുപോയ കണ്ണുകളെ ബലമായടർത്തിയതാണെന്നറിഞ്ഞു. എന്തോ അറിയാത്ത ഒരു പരിഭവം ആ നോട്ടത്തിലുണ്ടായിരുന്നോ? വക്കീൽ ക്ലബ്ബ്‌ പ്രസിഡന്റായിരുന്നതുകൊണ്ട്‌ ശ്രീദേവി വരുമെന്ന്‌ നേരിയ ഒരു പ്രതീക്ഷയുണ്ടായിരുന്നു. അത്‌ അസ്ഥാനത്തായില്ലല്ലോ. ക്ലബ്ബിൽ മറുപടി പ്രസംഗം നടത്തുമ്പോഴും കലാപരിപാടികൾ ആസ്വദിച്ചെന്നു വരുത്തുമ്പോഴും അവളെ തേടിയുഴറുകയായിരുന്നു കണ്ണുകൾ. പക്ഷേ വീണ്ടും ഒരു ദർശന സൗഭാഗ്യം ലഭിക്കാൻ പരിപാടികൾ കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. നിരാശയോടാണെങ്കിലും തിരിച്ചുപോരാൻ കാറിന്റെ അരികിലേക്കു നടക്കുമ്പോഴാണ്‌ മേനോൻ ഓടിവന്നത്‌. പിറകേ ക്ലബ്ബിന്റെ ഭാരവാഹികളും ഉണ്ടായിരുന്നു. പിന്നിലാണ്‌ ശ്രീദേവിയെയും ഐശ്വര്യം തുടിക്കുന്ന അമ്മയേയും കണ്ടത്‌.
?തമ്പുരാൻ പോവ്വായോ... ഭക്ഷണം പോലും കഴിക്കാതെ? ?
?വേണ്ട വക്കീലേ നന്ദി?. താൻ പറഞ്ഞു.
?എന്റെ വൈഫിനെ തമ്പുരാൻ പരിചയപ്പെട്ടില്ലല്ലോ?. അമ്മയെ മുൻപിലേക്ക്‌ നീക്കി നിർത്തിയിട്ടാണ്‌ വക്കീൽ പറഞ്ഞത്‌. താൻ തൊഴുതു.
?അങ്ങ്‌ വന്നെത്തിയിട്ടും എന്തേ വീട്ടിലേക്ക്‌ വന്നില്ല? ?.
?തിരക്കായിരുന്നമ്മേ ...? പറഞ്ഞപ്പോൾ താൻ തന്നെ വിസ്മയിച്ചുപോയി. താൻ വിളിച്ചതെന്താണ്‌. അമ്മ... അതെ .. തന്റെ ശ്രീക്കുട്ടിയുടെ അമ്മ തന്റെയും അമ്മയല്ലേ.?
?എന്നാണങ്ങ്‌ വീട്ടിലേക്കു വരുന്നത്‌..? അമ്മയുടെ ക്ഷണം കേട്ടു വക്കീൽ ആ ക്ഷണത്തിന്‌ ഒരു ഊന്നൽ നൽകുന്നപോലെ ചിരിച്ചുകൊണ്ട്‌ തന്റെ മുഖത്തുനോക്കി ഉത്തരമാവശ്യപ്പെടുന്നതുപോലെ നിന്നു. മുൻപിലേക്കു നീങ്ങി നിന്ന ശ്രീക്കുട്ടിയുടെ മുഖത്ത്‌ ഗൗരവമാർന്ന അതേ ചോദ്യം നിഴലിക്കുന്നതു കണ്ടു.
?വെൽ... നെക്സ്റ്റ്‌ സൺഡേ??
ആ മുഖം വിടരുന്നതുകണ്ടു. ഒപ്പം വക്കീലിന്റെയും അമ്മയുടേയും.
?ഓക്കെ...യൂവാർ വെൽക്കം അറ്റ്‌ എനി​‍െടെം....? അമ്മയുടെ ശരിയായ അക്സന്റിലുള്ള ക്ഷണം കേട്ട്‌ അമ്പരന്നു. ഇവർ മനോഹരമായി ഇംഗ്ലീഷ്‌ സംസാരിക്കുന്നു. ശ്രീക്കുട്ടിയുടെ തുടുത്ത മുഖം വിടരുന്നതു കണ്ടു. ഏതായാലും ശ്രീക്കുട്ടിക്കൊരു സോഫ്റ്റ്‌ കോർണർ തന്നോട്‌ ഉണ്ട്‌ എന്ന്‌ മനസ്സിലാക്കി. അതൊരു റൊമാന്റിക്ക്‌ മൂഡാണോ എന്നുമാത്രം നിർവ്വചിക്കാനാവുന്നില്ല.
ശ്രീക്കുട്ടി ക്ഷത്രിയകുലജാതയല്ല കാരണവൻമാരുടെ ആത്മാക്കൾക്ക്‌ അവൾ സ്വീകാര്യയാകുമോ? ആകും ആകാതിരിക്കില്ല.
ദീപയഷ്ടികളുടെ പ്രകാശം ഒരു നിമിഷം മങ്ങി. സ്ഫടികം വീണുടയുന്നപോലെയുള്ള ഒരു ചിരിയുടെ അലയുയർന്നു. ഇരുളിൽ നിന്നും ഒരു സീൽക്കാരം ഉതിർന്നു.
തമ്പുരാനെ സ്വീകരിക്കാൻ തലേന്നേ ഒരുക്കങ്ങൾ തുടങ്ങി. അദ്ദേഹം മത്സ്യ മാംസങ്ങൾ ഉപയോഗിക്കുന്ന ആളാണെന്നറിഞ്ഞതിനാൽ കൂടുതലൊന്നും ചോദിക്കേണ്ടി വന്നില്ല. സ്വദേശത്തനിമ ഇഷ്ടപ്പെടാതിരിക്കില്ല എന്നറിയാവുന്നതിനാൽ നാടൻ രുചികളിൽ വിഭവങ്ങളൊരുക്കാനാണ്‌ തീരുമാനിച്ചതു. വെടിയിറച്ചി സംഘടിപ്പിക്കാമെന്ന്‌ കുഞ്ഞോനാച്ചനേറ്റു. ആറ്റുമീൻ പിടിക്കാമെന്നേറ്റ കൊച്ചെക്കന്റെയും വേലുവിന്റെയും കൂടെ പ്രതാപുമിറങ്ങി. പ്രതാപ്ജിയുടെ ആ വലിയ മനസ്സു കണ്ടപ്പോൾ ഒരു നൊമ്പരം തോന്നി. ശംഖൂരിയേക്കാൾ എത്രയോ വലിയ രാജ്യമാണ്‌ ആൾവാർ. ആ ദേശത്തിന്റെ രാജകുമാരൻ ഒരു വിഷമവുമില്ലാതെ തന്റെയൊപ്പം മാത്രം നിൽക്കുന്ന വേറൊരാൾക്കു വേണ്ടി സ്വീകരണമൊരുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഹോളിഡേയ്സാണ്‌. എന്നിരുന്നാലും ഈ നിസ്വാർത്ഥത അദ്ദേഹത്തേപ്പോലെ രാജകീയമായി ചിന്തിക്കുന്ന വ്യക്തിയിൽ നിന്നു മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വ്യത്യാസമേയുള്ളൂ. തമ്പുരാൻ തങ്ങളുടെ നാടുക്കുടയോനാണ്‌. ഇദ്ദേഹം സഹസ്രകാതങ്ങൾ അകലെ നിന്നും വന്ന വേറൊരു രാജ്യത്തിലെ രാജകുമാരൻ...!
നേരത്തേ തന്നെ വഞ്ചിയിൽ പുറപ്പെട്ടു. ശ്രീനിലയത്തിന്‌ സ്വന്തം വഞ്ചിയുണ്ടല്ലോ. ശംഖൂരിപ്പുഴയുടെ നിലയില്ലാക്കയങ്ങളിൽ മുഴുത്ത മത്സ്യങ്ങളുണ്ട്‌. ഒപ്പം ചീങ്കണ്ണികളും. മത്സ്യബന്ധനത്തേക്കാൾ ആസ്വദിച്ചതു മധുപാനോത്സവമാണ്‌. കെട്ടിയുണ്ടാക്കിയ തോട്ട ആറ്റിലേക്കെറിയുന്നതു സൂക്ഷിച്ചുവേണം. കൈയിലിരുന്ന്‌ പൊട്ടി കൈപ്പത്തിവരെ അറ്റുപോയ ചരിത്രങ്ങളുണ്ട്‌. ഏതായാലും കൊച്ചെക്കനും വേലുവും വിദഗ്ധരാണ്‌ എന്ന്‌ മനസ്സിലായി. വെള്ളത്തിൽ താഴാൻ ഭാരമായി ചെറിയ കല്ല്‌ കെട്ടിക്കത്തിച്ച്‌ പുഴയിലെറിഞ്ഞ തോട്ട ഒരമർന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിന്റെ അലകളിൽ വഞ്ചി ഒന്നുലഞ്ഞു. തോർത്തുടുത്ത വേലുവും കൊച്ചെക്കനും ആറ്റിയിലേക്കൂളിയിടുന്നതു കൗതുകത്തോടെ നോക്കിയിരുന്നുപോയി. പൊങ്ങിവരുമ്പോൾ അവരുടെ കൈകളിൽ മുഴുത്ത മത്സ്യങ്ങളെക്കണ്ട്‌ അവരെ അഭിനന്ദിക്കാതിരിക്കാനായില്ല. പ്രതാപിന്റെ കണ്ണുകൾ തിളങ്ങി. വല്ലാത്ത കൗതുകത്തോടെ അദ്ദേഹം എല്ലാം ആസ്വദിക്കുന്നത്‌ ഒരു സന്തോഷത്തെടെയാണ്‌ കണ്ടുനിന്നത്‌.
അങ്ങ്‌ ദൂരെ മുകളിൽ ശംഖൂരിക്കോട്ട വിതാനമിട്ട്‌ നിന്നിരുന്ന ശ്രംഗത്തിൽ നിന്ന്‌ ഇങ്ങു താഴെ ശംഖൂരിപ്പുഴ വരെ ഒരു തഴുകൽപ്പോലെ പ്രതാപ്ജിയുടെ നോട്ടം തലോടിവരുന്നതു കണ്ടു.
?ശംഖൂരിക്കോട്ടയുടെ അകത്തുനിന്നും ഈ കയംവരെ നീളുന്ന ഒരു തുരങ്കമുണ്ടെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ?
വിടർന്ന കണ്ണുകളോടെ ഒരുവട്ടം കൂടി ശംഖൂരിപ്പുഴയിൽ നിന്നും അദ്ദേഹത്തിന്റെ നോട്ടം മുകളിലേക്ക്‌ സഞ്ചരിച്ചു.
?അതേപോലെ കോട്ടയിൽ നിന്നും പാലസിലേയ്ക്ക്‌ ഒരു തുരങ്കപാത പോകുന്നുണ്ടെന്നാണ്‌ ജനസംസാരം.?
?സത്യമാകാനുള്ള സാദ്ധ്യതയുണ്ട്‌. കാരണം എപ്പോഴും ഞങ്ങളുടെ വംശം അരക്ഷിതത്വത്തേപ്പറ്റി വേവലാതിപ്പെട്ടിരുന്നല്ലോ. കോട്ടയാണെങ്കിലും കൊട്ടാരമാണെങ്കിലും ശത്രു സൈന്യം വളഞ്ഞാൽ രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം എപ്പോഴും കണ്ടുവയ്ക്കാറുണ്ട്‌, ഓരോ കൊട്ടാരത്തിന്റെയും ഓരോ കോട്ടയുടെയും നിർമ്മാണ സമയത്തുതന്നെ. പാവം അതു നിർമ്മിച്ച ശിൽപ്പികൾക്ക്‌ രഹസ്യം ചോർന്നു പോകാതിരിക്കാൻ വിധിക്കുന്നതു മരണമാണെങ്കിലും?. പ്രതാപ്ജിയുടെ സ്വരത്തിൽ ഒരു സഹതാപത്തിന്റെ സ്പന്ദനം കേട്ടു. അതിന്‌ മറുപടി നൽകാൻ ഹരി ശ്രമിച്ചില്ല. പകരം പറഞ്ഞുവന്ന വിഷയം തുടർന്നു.
?ഒരു പക്ഷേ ആ നരകപിശാചിന്റെ ആവാസസ്ഥാനം നിലയില്ലാത്ത ഈ കയത്തോടനുബന്ധിച്ച ഗുഹകളിലെവിടയോ ആയിരിക്കും?. തന്റെ നിഗമനമറിയിച്ചപ്പോൾ പ്രതാപ്‌ ചിന്താക്ലാന്തനായി തലയാട്ടി.
?അങ്ങിനെയാണെങ്കിൽ ഇവിടെ മീൻ പിടിക്കുന്നതപകടമല്ലേ.?
?ശരിയായ ചോദ്യം. പക്ഷേ ഈ ഗ്രാമത്തിൽ മിത്തുപോലെ പടർന്ന ഒരു കഥയുണ്ട്‌. ഈ ചെകുത്താനെ ശംഖൂരിയുടെ രാജപുരോഹിതനായ അഗ്നിഹോത്രികൾ കോട്ടയുടെ വെളിയിൽ വരാത്തവിധം മാന്ത്രിക വിദ്യകൾ കൊണ്ട്‌ തളച്ചിട്ടിരിക്ക്വാണത്രേ?!
?വിചിത്രം തന്നെ ഇവിടുത്തെ സംഭവങ്ങൾ. അന്നു നേർക്കുനേർ ആ സത്വത്തിനെ കണ്ടില്ലായിരുന്നെങ്കിൽ ഒരു കാലത്തും വിശ്വസിക്കില്ലായിരുന്നു?. പ്രതാപ്‌ തുടർന്നു. ?ഒരു പക്ഷേ കഥകളിലെവിടെയോ സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടാകാം. അന്ന്‌ ആ കോട്ടവിട്ട്‌ നമ്മെ പൈന്തുടരാതിരുന്നത്‌ ആ മാന്ത്രിക പ്രഭാവം കൊണ്ടാകാം?
മീനുമായി പൊങ്ങിവന്ന കൊച്ചെക്കൻ വള്ളത്തിലേക്ക്‌ മീനിട്ടിട്ട്‌ മദ്യക്കുപ്പി കൈയിലെടുത്ത്‌ ഒരു കവിൾ കുടിച്ചു. ഒരു ഇളിഭ്യച്ചിരിയോടെ അവൻ പറഞ്ഞു.
?താഴെ ഭയങ്കര തണുപ്പാ ഹരിക്കുട്ടാ.. കിടുകിടെ വിറയ്ക്വാ?.കുപ്പി തിരികെ വള്ളത്തിൽ വച്ചിട്ട്‌ അവൻ ഊളിയിട്ടു.
?ഹരീ ഈ മിത്തെന്നെ വല്ലാതെ ഹോണ്ടു ചെയ്യുന്നു. എനിക്ക്‌ തോന്നുന്നത്‌ ഈ പൈശാചിക രൂപത്തെ ഡിറക്ട്‌ ചെയ്യുന്നത്‌ ഏതെങ്കിലും ഒരു മനുഷ്യൻ തന്നെയായിരിക്കുമെന്നാണ്‌ ?.
?ഹേയ്‌ അതിനുള്ള സാദ്ധ്യതകൾ വിരളമാണ്‌ ?.
?ചിരിച്ചു തള്ളണ്ട..... മൃഗങ്ങളെ സ്വന്തം ആജ്ഞാനുവർത്തികളാക്കിയ വ്യക്തികൾ ഏറെയുണ്ട്‌. എന്റെ കുടുംബത്തിൽ - ആൾവാറിൽത്തന്നെ സംഭവിച്ചിട്ടുണ്ട?.
കൗതുകത്തോടെ ശ്രദ്ധിച്ചു.
?ജീവികളുടെ മേലുള്ള ആധിപത്യം. ഇന്നും രാജസ്ഥാനിൽ ഒരു ലജന്റ്‌ പോലെ പ്രചരിച്ചിട്ടുള്ളതാണാക്കഥ?.
?ഞാൻ കേട്ടിട്ടില്ല. എന്താണത്‌.??
?എന്റെ ഗ്രാന്റ്‌ ഫാദറെ നീ കണ്ടിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ അച്ഛൻ ബ്രിട്ടീഷിന്ത്യയുടെ കീഴിലാണെങ്കിലും ഭരിച്ചുകൊണ്ടിരുന്ന കാലം. അദ്ദേഹം വേട്ടയ്ക്കു പോയപ്പോൾ സരിസ്കയിൽ നിന്നും രണ്ട്‌ കടുവാക്കുഞ്ഞുങ്ങളെ കിട്ടി. സ്വന്തം കൈകൊണ്ട്‌ ഭക്ഷണം നൽകിയാണ്‌ അദ്ദേഹം അവയെ വളർത്തിയത്‌. അദ്ദേഹത്തോടൊപ്പം സായാഹ്ന സവാരിക്ക്‌ നഗരമദ്ധ്യത്തിലൂടെ വരെ ഇവ പോകുമായിരുന്നത്രേ?. പ്രതാപ്‌ ഒന്നു നിർത്തിയിട്ട്‌ തുടർന്നു.
?ഒരിക്കൽ ജുനഗഡിലെ നവാബ്‌ മുത്തശ്ശനെ സന്ദർശിക്കാൻ കോട്ടയിലെത്തി. സംഭാഷണമദ്ധ്യേ ഇവ വേട്ടയാടാറുണ്ടോ എന്ന്‌ നവാബ്‌ ചോദിച്ചു. വേണമെങ്കിൽ വേട്ടയാടിക്കുകയുമാവാം എന്ന്‌ മുത്തച്ഛൻ മറുപടി പറഞ്ഞു. നവാബിന്റെ പരിഹാസച്ചിരികേട്ട്‌ മുത്തശ്ശൻ കടുവകളെ ഒന്ന്‌ ഇരുത്തി നോക്കി അത്രമാത്രം. അടുത്ത നിമിഷം എടുത്തുചാടി കോട്ടയോട്‌ ചേർന്നുള്ള സരിസ്കാ വനത്തിൽ അവ അപ്രത്യക്ഷമായി. നവാബ്‌ പരിഭ്രമിച്ചുപോയി. ഭക്ഷണവും കഴിഞ്ഞ്‌ കോട്ടമുറ്റത്തുകൂടി അവർ ഉലാത്തിക്കൊണ്ടു നിൽക്കുമ്പോൾ നവാബാണു കണ്ടത്‌. പൂർണ്ണ വളർച്ചയെത്തിയ ഒരു നീൽഗായിനെ വേട്ടയാടിക്കൊണ്ട്‌ വരുന്നു രണ്ടു കടുവകളും കൂടി! നവാബിന്റെ പരിഹാസച്ചിരി മാഞ്ഞു?. പ്രതാപ്‌ പറഞ്ഞു നിർത്തി.
?ഇക്കഥയും ശംഖൂരിസർപ്പവുമായെന്താ ബന്ധം?.?
?ഞാൻ പറഞ്ഞു വന്നത്‌. ഇക്കഥപോലെ സ്വന്തം താൽപര്യമനുസരിച്ച്‌ ആരെങ്കിലും ഈ സർപ്പത്തിനെ ചലിപ്പിക്കുകയാണെങ്കിലോ??
?അതിന്‌ ഈ സർപ്പപ്പിശാചിന്റെ ചരിത്രം മുന്നൂറു നാനൂറു വർഷങ്ങൾക്കു മുമ്പു മുതലേയുള്ളതാ. അത്രയും നാൾ ആരും ജീവിച്ചിരിക്കില്ലല്ലോ ഡിറക്ട്‌ ചെയ്യാൻ. അതുപോട്ടെ. പിന്നീട്‌ ആ കടുവകൾക്ക്‌ എന്തു സംഭവിച്ചു? ? കഥയുടെ മൂഢിലായിരുന്നു ഹരി.
?മുത്തശ്ശന്റെ അവസാനകാലത്ത്‌ ഒരു സന്യാസയുക്തമായ ജീവിതമാണദ്ദേഹം നയിച്ചിരുന്നത്‌. മരിച്ചുകഴിഞ്ഞ്‌ അദ്ദേഹത്തെ ദഹിപ്പിക്കാനൊരുക്കിയിട്ട ചന്ദന മുട്ടികളുടെയരികിൽ വന്നു കിടന്ന ഈ കടുവകൾ, അഗ്നിക്ക്‌ തീകൊളുത്തിയ വഴി അതിലേക്ക്‌ എടുത്തുചാടി. മുത്തശ്ശനോടൊപ്പം അവയും കത്തിത്തീർന്നു. സകലമാന പത്രങ്ങളിലും ചിത്രസഹിതം വന്ന ചരിത്രമാണ്‌.?
പ്രതാപ്‌ പറഞ്ഞ കഥകളും ശംഖൂരി ചരിത്രവുമായി ഒന്നു കണക്ട്‌ ചെയ്തു നോക്കി. പക്ഷേ സിങ്ക്‌ ആകുന്നില്ല. ഇവിടെ പൂരിപ്പിക്കാനാവാത്ത സമസ്യപോലെ ശംഖൂരിച്ചെകുത്താൻ ഭയാനകമായ ഫണങ്ങൾ വിരുത്തി, അഗ്നിവമിച്ച്‌ നിൽക്കുന്നു. കാലങ്ങളെ വേന്ന്‌ അപരാജിതനായി, ഒരു ഭീകര സ്വപ്നമായി! ആരിതിന്റെ പൊരുതോതിത്തരും? ആരിതിന്റെ സമസ്യകൾ അനാവരണം ചെയ്തു തരും?.
സന്ധ്യാ ദീപവുമായി തുളസിത്തറയ്ക്കു മുമ്പിൽ സങ്കീർത്തനാലാപത്തോടെ, അർദ്ധ നിമീലിത മിഴികളോടെ നിൽക്കുന്ന സൗന്ദര്യപൂരം! വന്നിറങ്ങിയതു വഴികണ്ടതത്താണ്‌. പടർന്ന നീലനിശിഥം പോലുള്ള വാർകൂന്തലിൽ കനകാംബരത്തിന്റെ പൂക്കളാണോ നക്ഷത്രക്കുഞ്ഞുങ്ങളാണോ?മതിവിഭ്രമത്തിൽ നിന്ന്‌ കൺതുറന്നപ്പോൾ, തന്നെ കണ്ടതിന്റെ വിസ്മയഭാവം ആ മുഖത്ത്‌ നിറയുന്നത്‌ വല്ലാത്തൊരുൾപ്പുളകത്തോടെ കണ്ടു. ആ വിടർന്നകണ്ണുകളിൽ കൈയിലെ ദീപനാളത്തിന്റെ മുഴുവൻ പ്രഭയും തിളങ്ങിനിന്നു. . വിസ്മയം ആദരവിനു വഴിമാറിയപോലെ ബദ്ധാജ്ഞലിയായി ഒരു നിമിഷം നിന്ന ദേവാംഗന ദീപമേന്തി ഉള്ളിലേക്കാനയിച്ചു.
ഓടിയിറങ്ങിവന്ന മേനോനും അമ്മയും ആഹ്ലാദത്തോടെ സ്വീകരിച്ചു.
?വെൽക്കം ...... വെൽക്കം തമ്പുരാൻ?.
?അൽപം നേരത്തെ തന്നെ പോന്നു. വക്കീലുമായി സംസാരിച്ചിരിക്കാമെന്നു കരുതി?. ഇരിക്കുന്നതിനിടെ പറഞ്ഞു.
?വളരെ നന്നായി ?. കടന്നുവന്ന ചെറുപ്പക്കാരനെ ഇൻഡിക്കേറ്റു ചെയ്ത്‌ പുഞ്ചിരിയോടെ വക്കീൽ തുടർന്നു.?തമ്പുരാൻ അറിയില്ലല്ലോ. ഇതാണെന്റെ മകൻ ഹരീഷ്‌. ഹരിയെന്നു വിളിക്കും ?. അയാൾ കൈകൂപ്പി.
?ഹലോ ഹരീഷ്‌ ?
?ഹല്ലോ തമ്പുരാൻ. തീരെച്ചെറുതായിരുന്നപ്പോൾ ഒരിക്കൽ തമ്പുരാനെ കണ്ടിട്ടുണ്ട്‌ ഞാൻ. പിന്നീടിപ്പഴാ?.
?ഉവ്വോ എനിക്കോർമ്മവരുന്നില്ല. എന്നെ ചെറുതിലേതന്നെ വിദേശത്തേക്ക്‌ അച്ഛൻ കൊണ്ടുപോയതല്ലേ. സത്യത്തിൽ നാട്ടിലാരെയും തന്നെ എനിക്കറിയില്ല. ഹരി എന്തു ചെയ്യുന്നു?.?
?എൽ.എൽ.എം ചെയ്യുവാണ്‌ ഡൽഹിയിൽ.?
?വെരിഗുഡ്‌. അച്ഛന്റെ വഴിതന്നെ തിരഞ്ഞെടുത്തു അല്ലേ? ഗുഡ്‌ ലക്ക്‌ ?.
മേനോൻ ഹൃദ്യമായി ചിരിച്ചു. ശ്രീദേവിയെ ചുറ്റിനും തിരഞ്ഞു. അമ്മയോടൊപ്പം അകത്തേക്കു പോയിരിക്കും.
?തമ്പുരാനേ ശംഖൂരിക്കോട്ട എന്തേ അനാഥമായിട്ടിരിക്കുന്നു??
പൊടുന്നനവേയാണു ഹരി ചോദിച്ചതു.
?കേസും കാര്യങ്ങളുമൊക്കെയല്ലായിരുന്നോ. എന്റെ ചെറുപ്പത്തിൽ കാവൽക്കാരാരോ ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്‌?.
?ഏതായാലും ഇപ്പോഴില്ല. അങ്ങയോട്‌ കോട്ടയെപ്പറ്റി സംസാരിക്കണമെന്നു കരുതിയിരിക്കുകയായിരുന്നു. ഈ രാജവംശത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണാക്കോട്ട. എന്തു ചെലവായാലും അത്‌ പുനരുദ്ധരിക്കണം.? മേനോന്റെ ശബ്ദത്തിൽ ആത്മാർത്ഥത മുറ്റി നിന്നിരുന്നു.
?ആവാം തീർച്ചയായും. തിരക്കൊഴിഞ്ഞിട്ട്‌ അവിടെയൊന്നു പോകണം. ചെറുപ്പത്തിൽ പോയതാണ്‌ ഒന്നോ രണ്ടോ വട്ടം മാത്രം. ശരിക്കോർക്കുന്നു പോലുമില്ല?.
?കോട്ടയേപ്പറ്റി പല ഭീകരകഥകളും കേൾക്കുന്നുണ്ട്‌. പകൽപോലും അതിന്റെ പരിസരത്തുപോകാൻ നാട്ടുകാർക്ക്‌ ഭയമാ. പലദുർമ്മരണങ്ങളും നടന്നിട്ടുണ്ടത്രേ! ?ഹരി പറഞ്ഞു.
?എനിക്കും നേരിട്ടല്ലെങ്കിലും ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്‌. ശംഖൂരിപ്പിശാചിനെപ്പറ്റിയുള്ള കഥകൾ അങ്ങ്‌ കേട്ടിട്ടില്ലേ.?? മേനോൻ ഒന്നു പതറിയ ശബ്ദത്തെ നിയന്ത്രിച്ചു.
?ചെറുപ്പത്തിലേ എന്തോ കേട്ടിട്ടുണ്ട്‌?. ഒന്നു ചിരിച്ചിട്ട്‌ തമ്പുരാൻ തുടർന്നു.?സർപ്പാരാധനയും മാന്ത്രിക പാരമ്പര്യവുമുണ്ടല്ലോ ഞങ്ങളുടെ വംശത്തിന്‌. പിന്നെ കഥകൾക്ക്‌ പഞ്ഞമുണ്ടാവില്ലല്ലോ?. ചിരിച്ചെങ്കിലും അവരുടെ മുഖങ്ങൾ ഗൗരവഭരിതമായിരുന്നെന്നു ശ്രദ്ധിച്ചു.
?എന്തായാലും കോട്ടയിലെ കാവ്‌ പൂജയോ പ്രാർത്ഥനയോ ഇല്ലാതെ കിടക്ക്വല്ലേ. കേസിലായതോടെ എല്ലാം അടച്ചു പൂട്ടിയില്ലേ. ഇനി ആ കാവിൽ ശുദ്ധികളശം നടത്തി പൂജ തുടങ്ങണം. നമുക്ക്‌ കാളികാവ്‌ അഗ്നിഹോത്രിത്തിരുമേനിയെ ഒന്നു കാണണം. അദ്ദേഹത്തിന്റെ അഭിമതമനുസരിച്ച്‌ കാര്യങ്ങൾ നീക്കാം. ദേവചൈതന്യം വരുമ്പോ പൈശാചിക ശക്തികൾതാനേ ഒഴിഞ്ഞോളും ....?
തലകുലുക്കി സമ്മതമറിയിച്ചു.
വിഭവ സമൃദ്ധമായ സദ്യ നാടൻ രുചികളിൽ ലഭിച്ചപ്പോൾ പതിവിലധികം കഴിച്ചു പോയി. അടപ്രഥമൻ കൂടി കഴിച്ചപ്പോൾ അവശനിലയിലായി. അമ്മയോടൊപ്പം അരികിൽ നിന്നു വിളമ്പിത്തന്നതു ശ്രീദേവിയായതുകൊണ്ട്‌ ഭക്ഷണം ഇരട്ടി ആസ്വാദ്യകരമായിരുന്നല്ലോ. കൂടെ വന്ന അശോകനും മറ്റുള്ളവരും ഭക്ഷണം കഴിച്ചു തീരുന്നതു വരെ മേനോന്റെയും ഹരിയുടെയും കൂടെയിരുന്ന്‌ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ്‌ കഴിച്ചു കൂട്ടി.
പോകാനിറങ്ങുമ്പോഴാണ്‌ അയാൾ വന്നത്‌. ആ പ്രൗഢിയുള്ള എടുപ്പും നടപ്പും ശ്രദ്ധിക്കാതിരിക്കാനായില്ല. വിസ്മയത്തോടെ ആ കണ്ണുകൾ തന്റെ കണ്ണുകളിൽ കൊരുത്തു നിന്നു.
ഇൻട്രൊഡ്യൂസ്‌ ചെയ്തത്‌ ഹരിയാണ്‌.
?തമ്പുരാനേ, മീറ്റ്‌ മൈഫ്രണ്ട്‌ രുദ്ര പ്രതാപ്‌ സിംഗ്‌ ?. പുഞ്ചിരിച്ചു. പ്രതാപിന്റെ നോട്ടം ഋജുവായിരുന്നു. ആജ്ഞാശക്തി തുടിക്കുന്ന നോട്ടം. അയാൾ കൈനീട്ടാൻ തുടങ്ങുന്നതിനുമുൻപ്‌ മെല്ലെ തിരിഞ്ഞു. ആർക്കും സാധാരണ താൻ കൈകൊടുക്കാറില്ലല്ലോ. പെട്ടെന്ന്‌ മേനോൻ എടുത്തു പറഞ്ഞു.
?തമ്പുരാനേ .... ഇദ്ദേഹം ആൾവാർ രാജവംശത്തിലേതാണ്‌. എ റിയൽ പ്രിൻസ്‌ ?. പ്രതാപിന്റെ നീണ്ട കൈകൾ ഗ്രഹിച്ചു. ആഫ്റ്റർ ഓൾ ഹി ഈസ്‌ എ പ്രിൻസ്‌.
?വെരി നൈസ്‌ ടു മീറ്റ്‌ യു മിസ്റ്റർ സിംഗ്‌ ഐ.ആം....?
?ഐ നോ.. ശക്തൻ .....ദി കിംഗ്‌ ഓഫ്‌ ശംഖൂരി...?
?നോട്ട്‌ യെറ്റ്‌ ......?ചിരിച്ചു. കൊണ്ടാണു പറഞ്ഞത്‌. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ പ്രതാപ്‌ മലയാളത്തിൽ പ്രതിവചിച്ചു.
?അങ്ങാണല്ലോ അടുത്ത രാജാവ്‌. ഇനി അഭിഷേകം മാത്രം നടന്നാൽ മതിയല്ലോ?.
?പ്രതാപ്‌ ഭംഗിയായി മലയാളം സംസാരിക്കുന്നു....? അത്ഭുതം അടയ്ക്കിവയ്ക്കാനാവാതെ ചോദിച്ചു.
?എന്റെ അമ്മ അംബികത്തമ്പുരാട്ടി ലക്ഷ്മീപുരം പാലസിലേയാ.?
?ആണോ?അത്ഭുതം അടക്കാനായില്ല. ?ശംഖൂരിക്ക്‌ ലക്ഷ്മീപുരമായി ചാർച്ചയുണ്ട്‌. അറിയ്‌വോ? സോ വീ ആർ കസിൻസ്‌. സന്തോഷമായി... പ്രതാപ്‌ എപ്പോഴെങ്കിലും എന്റെ കൊട്ടാരത്തിലേക്ക്‌ വരൂ. അസൗകര്യമാവില്ലെങ്കിൽ അവിടെ താമസിക്കുകയും ആകാം?
?തീർച്ചയായും.... ശക്തൻ തിരക്കിലല്ലേ.... തിരക്കൊഴിഞ്ഞിട്ട്‌ ഒരു നാൾ വരാം. ഞാനിവിടെ വന്നിട്ട്‌ ലക്ഷ്മീപുരത്തേക്കും പോയില്ല.?
?എങ്കിൽ നമുക്ക്‌ ഒരുമിച്ചു പോകാം. പറഞ്ഞപോലെ എന്റെ തിരക്കൊന്നും തീർന്നോട്ടെ....?
വല്ലാത്ത സന്തോഷത്തോടെയാണ്‌ യാത്ര പറഞ്ഞിറങ്ങിയത്‌. യാത്രാമൊഴിക്ക്‌ ശ്രീയുടെ വിടർന്ന മിഴികൾ മൗനാനുവാദം നൽകി. കാർ അകന്നപ്പോഴും അവളുടെ കണ്ണുകൾ അനുധാവനം ചെയ്യുന്നത്‌ ഒരു പിൻനോട്ടത്തിലറിഞ്ഞു. ഇവിടെ വന്നിട്ട്‌ ഹൃദയപൂർവ്വം ആസ്വദിച്ച സന്ധ്യയാണിത്‌. ഇങ്ങിനെ ഒരു കസിനെ കണ്ടുമുട്ടുമെന്ന്‌ ജന്മത്തിൽപ്പോലും കരുത്തിയതല്ലല്ലോ. പ്രതാപിനോട്‌ വെറുതെയല്ല വല്ലാത്ത ഒരടുപ്പം തോന്നിപ്പോയത്‌.
പക്ഷേ ആ കണ്ടുമുട്ടലിന്റെ ത്രില്ലിനേക്കാളും ആസ്വാദ്യമായത്‌ ശ്രീക്കുട്ടിയുടെ കണ്ണുകളിൽകണ്ട തിളക്കമാണ്‌. അവിടെ അമേരിക്കയിൽവച്ച്‌ കാണാത്ത ഒരു പ്രത്യേക തിളക്കം. ഈശ്വരാ താൻ ആഗ്രഹിച്ച അനുരാഗസന്ദേശമായിരുന്നുവോ അത്‌.. അങ്ങിനെ തന്നെയായിരിക്കണേ.... പ്രാർത്ഥിച്ചു പോയി.


അഘോരം - 8

"തമ്പുരാണ്‌ കോട്ടയിലെ നിങ്ങളുടെ അനുഭവത്തേപ്പറ്റി വല്ലതുമറിയാമോ" പ്ലാന്റേഴ്സ്‌ ക്ലബ്ബിലെ ഇന്നർ കമ്മ്യൂണിറ്റിയായി മാറിയ ഭീകര ക്ലബ്ബിലേയ്ക്ക്‌ പുതുതായി കടന്നു വന്നതാണ്‌ രാഘവൻ.പുള്ളിതന്നെയാണ്‌ തങ്ങളുടെ ഈ സുഹൃത്‌ സംഘത്തിന്‌ ഭീകര ക്ലബ്ബെന്നും പേരിട്ടത്‌. വിദേശത്ത്‌ വലിയ ഔദ്യോഗിക പദവിയിൽ ഇരുന്ന അദ്ദേഹം തിരിച്ചു വന്നശേഷം തന്റെ അമ്മാവനായ സുരേന്ദ്രൻപിള്ളയുടെ നിർദ്ദേശ പ്രകാരം കുറച്ചു തോട്ടം വാങ്ങി റീപ്ലാന്റ്‌ ചെയ്തിരിക്കുന്നു. അമ്മാവൻ സുരേന്ദ്രൻ പിള്ള രാഘവ്ജിയെക്കാളും രണ്ടോമൂന്നോ വയസ്സിനു മാത്രം മൂത്തത്താണ്‌."അമ്മ തന്നെ പ്രസവിച്ചപ്പോൾ മത്സരിച്ചെന്നവണ്ണം. മൂത്തപെങ്ങൾ പ്രസവിച്ചതാണിവനെ" എന്നാണ്‌ കക്ഷിയെ പരിചയപ്പെടുത്തുന്നതുതന്നെ. അമ്മാവനാണെങ്കിലും കള്ളുമൂക്കുമ്പോൾ "എടാവേ" എന്നൊക്കെ വിളിക്കുന്നതു കേൾക്കാം.സുരേന്ദ്രന്‌ അതിലൊട്ട്‌ അസ്കിത ഇല്ലതാനും. തൃപ്പയാർ സ്വദേശിയാണ്‌ കക്ഷി.
രാഘവ്ജി അമ്മാവനേക്കാളും കഷണ്ടിയാണ്‌. നല്ല ഉയരം. ഈ നാൽപ്പത്തിയേഴാം കാലത്തും ഒരിരുപത്തഞ്ചിന്റെ യൗവനം കാത്തുസൂക്ഷിക്കുന്നുണ്ട്‌. വീടുപണി ശംഖൂരിയിൽ തുടങ്ങി വച്ചിട്ടുണ്ട്‌. പക്ഷേ വരുമാനമായിട്ടേ പൂർണ്ണമായി ഷിഫ്റ്റ്‌ ചെയ്യുന്നുള്ളൂ എന്നാണ്‌ തീരുമാനം. ണല്ലോരു ഓർഗ്ഗനൈസർ ആണ്‌ കക്ഷി. ദുബായിലെ മലയാളി അസ്സോസിയേഷന്റെ മുഖ്യസാരഥിയായിരുന്നു. ചെണ്ടരാഘവൻ എന്നു പറഞ്ഞാലേ അവിടെ ആളറിയൂ. അവരുടെ എല്ലാ പരിപാടിക്കും കക്ഷി ഒരു ചെണ്ടയുമായിറങ്ങും. ഭാര്യ ലിജി , മക്കൾ അനുവും ആതിരയും. അവരെ സ്ഥലം വാങ്ങിയപ്പോൾ മാത്രം കാണിക്കാൻ കൊണ്ടുവന്നിരുന്നു. കക്ഷി ചോദിച്ച ചോദ്യത്തിന്‌ ഉത്തരം ഒന്നാലോചിച്ചാണ്‌ പറഞ്ഞത്‌.
"വിശദമായി സംസാരിച്ചില്ല രാഘവാ. അത്‌ മറ്റൊരു അവസരത്തിലാകാമെന്നു കരുതി. ചില സൊ‍ആചനകൾ മാത്രമേ കൊടുത്തുള്ളൂ. ഒരു പാർട്ടിക്കു വന്നിട്ട്‌ അപ്രിയങ്ങൾ പറഞ്ഞ്‌ അദ്ദേഹത്തിന്റെ മൂഡ്‌ കളയാൻ തോന്നിയില്ല?.
"അതു നന്നായി. അത്രയും ഞാനോർത്തില്ല". രാഘവ്ജി പറഞ്ഞു.
"അഗ്നിഹോത്രികളെ കാണണമെന്ന്‌ പറഞ്ഞിട്ടെന്തായി"?
"അതല്ലേ കഷ്ടം. കാളികാവിലേക്ക്‌ ഞാൻ ചെന്നതാ. അപ്പോഴാ അറിഞ്ഞത്‌ അദ്ദേഹം ഋഷികേശിലേയ്ക്ക്‌ പോയിരിക്കുകയാണെന്ന്‌. ഏതായാലും ഈയാഴ്ചയെത്തും".
"ഋഷികേശിലേക്ക്‌....അതും ഈ പ്രായത്തിലോ" ലിക്കർ പകർന്നുകൊണ്ട്‌ കേണൽ ചോദിച്ചു.
"എന്തിനാ അങ്ങോട്ട്‌ പോയിരിക്കുന്നത്‌ " തീർത്ഥാടനത്തിനാണോ" ? പ്രോഫസർ എടുത്തു ചോദിച്ചു.
"അദ്ദേഹത്തിന്റെ ഒരു ഗുരുവുണ്ടായിരുന്നത്രേ ഒരു യോഗീവര്യൻ. അദ്ദേഹത്തെപ്പറ്റി അഗ്നിഹോത്രികൾ പറഞ്ഞ്‌ ഞാൻ കേട്ടിട്ടുണ്ട്‌. നൂറ്റിനാൽപ്പത്തഞ്ചു വയസ്സുണ്ടായിരുന്നത്രേ!"
"നൂറ്റിനാൽപ്പത്തഞ്ചോ" ഇംപോസ്സിബിൾ.? സുരേന്ദ്രൻപിള്ള ഇടപെട്ടു.
"പോസ്സിബിളാകാം പിള്ളേച്ചാ.. യൗഗീകമായ ജീവിതചര്യകളല്ലേ... ഞങ്ങൾ അവിടെച്ചെന്ന കാലത്ത്‌ ഇതേപോലൊരു കഥ കേട്ടിട്ടുണ്ട്‌. ഋഷികേശിലെ ഒരു ലജണ്ട്‌.ഒരു ബാബയെപ്പറ്റിയാ. അങ്ങേർ ഇരുന്നൂറാമത്തെ വയസ്സിൽ ആയിടെ മരിച്ചെന്നാണ്‌ കേട്ടത്‌. കഥ കേട്ട്‌ ഞങ്ങൾ പട്ടാളക്കാർ ചിരിച്ചപ്പോൾ ലോഡ്ജ്‌ ഉടമസ്ഥൻ പറഞ്ഞു. അയാളുടെ ഗ്രേറ്റ്‌ ഗ്രാന്റ്‌ ഫാദർ കുട്ടിയായിരുന്നപ്പോൾപ്പോലും ആ ബാബയെ ഫൂൽചട്ടിക്കു മുകളിലുള്ള അദ്ദേഹത്തിന്റെ ആശ്രമത്തിൽ അതേ രൂപത്തിൽ കണ്ടിട്ടുണ്ടെന്ന്‌!. അങ്ങേരുടെ ഒരു ശിഷ്യനും നൂറു നൂറ്റിരുപത്തഞ്ച്‌ വയസ്സുണ്ടെന്ന്‌ ". കേണൽ പറഞ്ഞവസാനിച്ചപ്പോൾ പലമുഖങ്ങളിലും അവിശ്വസനീയതയായിരുന്നു മുന്നിട്ടു നിന്നത്‌. പെട്ടെന്ന്‌ ക്ലിക്ക്‌ ചെയ്തപോലെ രാഘവ്ജി പറഞ്ഞു.
"ചിലപ്പോൾ അദ്ദേഹത്തിന്റെ നൂറ്റിരുപത്തഞ്ചുവയസ്സുള്ള ആശിഷ്യനാകാം അഗ്നിഹോത്രികളുടെ ഇപ്പോൾ മരിച്ചുപോയ, ഗുരു". പുതിയ വെട്ടത്തിൽ സംഭവം നിരീക്ഷിച്ചപ്പോൾ ശരിയായിരിക്കാമെന്നു തോന്നി.
"ശരിയാകും. പ്രായവും പറഞ്ഞതനുസരിച്ച്‌ ഒത്തു വരുന്നു". ആകസ്മികതയുടെ വിസ്മയം.
"അഗ്നിഹോത്രികൾ വരുമ്പോൾ നമുക്ക്‌ നേരിട്ട്‌ ചോദിക്കാം. അസത്യം പറയില്ലാത്ത ആളാണ്‌."
"അതുപോകട്ടെ അഗ്നിഹോത്രികളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ"?
അയ്യരൊഴികെ ആരും കണ്ടിട്ടില്ല.
"എൺപത്തഞ്ചിൽ ചില്വാനം വയസ്സുണ്ട്‌ ആൾക്ക്‌. പക്ഷേ ഒരമ്പത്തഞ്ചിൽ കൂടുതൽ പറയില്ല. നല്ല ആരോഗ്യം. ജരാനരകൾക്ക്‌ അദ്ദേഹത്തെ പേടിയാണെന്നുതോന്നും". തന്റെ വിവരണത്തിന്‌ അയ്യർ ശരിവച്ചു.
"മുഖത്തൊരു ചുളിവുപോലുമില്ല. ഒരൊറ്റ പല്ല്‌ പോയിട്ടില്ല. ഏ യോഗിക്‌ ഹാൻസം!. അതു കണ്ടാലേമനസ്സിലാകൂ".
"നൈഷ്ഠിക ബ്രഹ്മചാരിയാണദ്ദേഹം. അത്ഭുതമില്ല" തന്റെ വിശദീകരണം തൽക്കാലത്തേക്കൊരു നിശ്ശബ്ദത പടർത്തി. അതിനിടയിൽ രാഘവ്ജി എല്ലാവരുടെയും ഗ്ലാസ്സുകൾ ഫില്ലു ചെയ്തു വച്ചു. കൂട്ടത്തിലെ ബേബി അയാളാണല്ലോ. ഓരോ സിപ്പെടുത്ത്‌ എല്ലാവരും താന്താങ്ങളുടെ ചിന്തകളിലേക്കുൾവലിഞ്ഞപ്പോഴാണ്‌ കേണൽ മാത്യു പുതിയൊരു വിഷയം എടുത്തിട്ടത്‌.
"തമ്പുരാൻ രണ്ടു കുതിരകളെ വരുത്തുവാന്ന്‌ കേട്ടല്ലോ മേനോൻ... സത്യാണോ"?
"ശരിയാ. അടുത്ത ദിവസം തന്നെ എത്തും. അദ്ദേത്തിന്റെ ഒരു ക്രേസാണ്‌ കുതിരകൾ. അമേരിക്കയിൽ അദ്ദേഹത്തിന്റെ റാഞ്ചിൽ ഒത്തിരികുതിരകളുണ്ടത്രേ! അവിടെ മാത്രം പോകാൻ തരപ്പെട്ടില്ല".
"സ്വന്തമായി ഒരു റാഞ്ചോ" വൗ....". രാഘവ്ജി ചൂളമടിച്ചുപോയി."ബില്ല്യണേഴ്സിനു മാത്രമേ റാഞ്ചുള്ളൂ. അല്ലേൽ പക്കാ കൃഷിക്കാരായിരിക്കണം.."
"തമ്പുരാൻ ബില്യണറല്ലെന്ന്‌ ആരാപറഞ്ഞെ" പോയി കാണണം അദ്ദേഹത്തിന്റെ സെറ്റപ്പ്‌. സ്വന്തമായി ഒരു ട്വിൻ എഞ്ചിൻ എയർക്രാഫ്റ്റ്‌ ഉണ്ട്‌ അദ്ദേഹത്തിന്‌ അറിയാമോ"?
സ്പീച്ച്‌ ലസ്സ്‌ ആയിപ്പോയി ഭീകരക്ലബ്ബുകാർ. പുതിയ വാർത്തയാണ്‌. ആരും കേൾക്കാത്ത വാർത്ത.
?നമ്മളറിയാത്ത ഒത്തിരി കോടികോടീശ്വരന്മാർ നമ്മുടെ നാട്ടിൽത്തന്നെയുണ്ട്‌ അല്ലേ??. കേണൽ മാത്യുവാണു ചോദിച്ചതു.?നമ്മള്‌ വല്യപ്ലാന്റർമാരാണ്‌, മാങ്ങാത്തൊലിയാണ്‌ എന്നു പറഞ്ഞ്‌ അഹങ്കാരവുമായി കഴിഞ്ഞു കൂടുന്നു?.
?സത്യം . ഇവിടെ ശംഖൂരിയിൽത്തന്നെ അദ്ദേഹത്തിന്റെ ആസ്തി എത്രയാന്നാ.... കേസിന്റെ വിശദവിവരങ്ങൾ എനിക്കറിയാമല്ലോ......? നിർത്തി ഒരു സിപ്പെടുക്കുമ്പോഴും കക്ഷികൾ വിടുന്നില്ല.
?അതറിയാൻ മോഹംണ്ട്‌.? അയ്യരാണ്‌ വിടാതെ പിടികൂടിയിരിക്കുന്നത്‌ .
?കൊട്ടാരത്തിന്റെയും കോട്ടയുടെയും, റിസീവർ മോഷ്ടിക്കാത്ത സ്ഥാവരജംഗമത്തിന്റെയും കണക്കുകൾ വിടുക. ശംഖൂരിയിൽത്തന്നെ പത്തുമൂന്നൂറേക്കർ പ്ലാന്റേഷനുണ്ട്‌ അദ്ദേഹത്തിന്‌. പിന്നെ ചുറ്റുവട്ടത്തായി എന്റെ കണക്കനുസരിച്ച്‌ എല്ലാംകൂടെ എഴുന്നൂറേക്കർ പ്ലാന്റേഷൻ. എല്ലാംകൂടെ ഒരു ട്രസ്റ്റാക്കാനാ അദ്ദേഹത്തിന്റെ പ്ലാൻ?.
അറിയാക്കഥകൾ കേൾക്കുന്ന കുഞ്ഞുങ്ങളേപ്പോലെയായി ശ്രോതാക്കൾ. അവരുടെ അമ്പറപ്പു കണ്ട്‌ ഹരംപിടിച്ചു.
?ഒരു കൊച്ചു നൈസാം തന്നെയാണ്‌ ശംഖൂരിത്തമ്പുരാൻ. ആർക്കുമറിയാത്ത ഒരു നിധിയറയുണ്ടത്രേ. ശംഖൂരിക്കൊട്ടാരത്തിലെവിടെയോ.. അത്‌ അവർക്കുമാത്രമറിയാവുന്ന രഹസ്യാണ്‌. കോടികളുടെ രത്നങ്ങളും പവിഴങ്ങളും മുത്തുക്കളും സ്വർണ്ണവുമാണത്രേ അതില്‌. കേട്ടുകേൾവി സത്യം തന്നെയാ. ഒരിക്കൽ ഇദ്ദേഹത്തിന്റെ പിതാവ്‌ ശശീന്ദ്രവർമ്മത്തമ്പുരാനോട്‌ കളിയായി ചോദിച്ചതു അദ്ദേഹം നിഷേധിച്ചില്ലെന്നു മാത്രമല്ല, ഒരു കാര്യം കൂടി വിശ്വസിച്ച്‌ പറഞ്ഞു. ?മേനോനെ... നൂറുകോടി രൂപയായിരുന്നു സിങ്കപ്പൂരിലെ എന്റെ ബിസിനസ്സിന്റെ മൂലധനം. അത്‌ ശംഖൂരിയുടെ എശ്ചെക്കറിൽ നിന്നു ഞാനെടുത്ത തുച്ഛമായ സാധനങ്ങളുടെ വിലയാ എന്ന്‌.. ഒന്നു കണക്കാക്കി നോക്കിക്കേ അപ്പോൾ അവിടെ ഉപഗോ‍ഊഹനം ചെയ്യപ്പെട്ടിട്ടുള്ള നിധിശേഖരങ്ങളുടെ കണക്ക്‌.?
മായാജാലം കാണുന്നപോലെ നോക്കിയിരുന്നുപോയി ഭീകര ക്ലബ്ബ്‌. ഇനിയും അവർക്കറിയാത്ത, പറയാനരുതാത്ത എത്രയോ സംഗതികൾ തനിക്കറിയാം. അതുപറയാനാകില്ല എന്നതുകൊണ്ട്‌ അടക്കിവച്ചു. പക്ഷേ ഇത്രയും പോലും ഇവർക്ക്‌ താങ്ങാനാകുന്നില്ല എന്ന്‌ അവരുടെ മുഖങ്ങൾ വിളിച്ചറിയിച്ചു. ദീർഘ നിമിഷങ്ങളോളം ക്ലബ്ബിൽ മൂകത പടർന്നു. തമ്പുരാന്റെ ആസ്തികളേപ്പറ്റി മനക്കണക്കു കൂടുകയായിരുന്നിരിക്കും അവരെല്ലാം. അതിൽ നിന്നും കുടഞ്ഞുണർന്നത്‌ കേണൽ മാത്യുവാണ്‌. അദ്ദേഹം ചിന്തിച്ചതു വേറെ ചിലതായിരുന്നെന്ന്‌ അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിച്ചു.
?അതെല്ലാം പോട്ടെ. അഗ്നിഹോത്രികള്‌ വന്നുകഴിയുമ്പോ എല്ലാം ചോദിച്ചറിയണം. ആ കോട്ടയിൽ നടക്കുന്നതെന്തെന്നും, ആ ചെകുത്താനെ തളച്ചകഥകളും... ഇനി നടക്കാൻപോകുന്ന സമസ്യകളും. ഐ ബിലീവിംഗ്‌ ഹിം.. അദ്ദേഹത്തിനു മാത്രമേ നമ്മുടെ മനസ്സിലെ അത്ഭുതങ്ങൾക്ക്‌ വിശദീകരണം തരാറാകൂ.?
ആ സത്യം തന്റെ മനസ്സ്‌ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നതാണ്‌. അത്‌ ഇത്രയും ലോകം കണ്ടിട്ടുള്ള കേണലിന്റെ വായിൽ നിന്നും കേട്ടപ്പോൾ സന്തോഷമായി.
?യൂവാർ ദേർ..... അദ്ദേഹത്തിന്റെ വരവിന്‌ കാത്തിരിക്ക്വാ കേണലേ ഞാനും?. ആത്മാർത്ഥമായാണു പറഞ്ഞത്‌.
?ഒരാഴ്ച, അത്രേയുള്ളൂ.? പെട്ടെന്നാണ്‌ പ്രോഫസർ അയ്യർ ഒരു പരിദേവനം പോലെ പറഞ്ഞത്‌.
?ഐ ആം ഫെഡ്‌ അപ്‌ മേനോൻ. റിയലി ഫെഡ്‌ അപ്‌. എല്ലാം കണ്ട്‌ പേടിച്ചതാണല്ലോ ഞാൻ അഗ്നിഹോത്രികൾക്കെങ്കിലും ഇതിനേപ്പറ്റി വിശദീകരണം നൽകാൻ സാധിച്ചാൽ മതി എന്നാണെന്റെ പ്രാർത്ഥന.?
സഹതാപപൂർവ്വ്വം അയാളെ നോക്കി. അയ്യർക്ക്‌ കഥകളുണ്ടല്ലോ... പേടിച്ചരണ്ട നിമിഷങ്ങളുണ്ടല്ലോ..... ഉറങ്ങാത്ത ദിനരാത്രങ്ങളുണ്ടല്ലോ. ആ ഫ്രസ്ട്രേഷൻ മനസ്സിലാക്കുന്നു. തനിക്കും, അടുത്തുകണ്ടറിഞ്ഞ്‌ ഭീതിമൂലം കിടന്നിട്ടും ഉറങ്ങാത്ത ദിനരാത്രങ്ങളുണ്ടല്ലോ. ചോദ്യത്തിന്‌ ഉത്തരം നൽകിയില്ല. വിടുക........ എല്ലാം അതിന്റെ കാലപൂർത്തിക്ക്‌ വിട്ടുകൊടുക്കുക. അതാണ്‌ അതിന്റെ ശരി.
പാവം മേനോനറിയില്ലായിരുന്നല്ലോ തന്റെ മകൻ താനനുഭവിച്ചതിന്റെയപ്പുറവും അനുഭവിച്ചെന്ന്‌. ശംഖൂരിച്ചെകുത്താനെ നേരിൽക്കണ്ട്‌ ത്രസരേണുവിന്റെ വ്യത്യാസത്തിന്‌ രക്ഷപെട്ടുപോയതാണെന്ന്‌! വിധിയുടെ കൈകളിൽ തങ്ങളും കളിപ്പാട്ടങ്ങളാകാൻ പോകുകയാണെന്ന്‌ ഭീകരമായ അനുഭവ പരമ്പരകൾ ആരംഭിക്കുകയാണെന്ന്‌!

?ദീർഘാ സുദീർഘ നയനാ വരസുന്ദരീയാ
കാമോപഭോഗ രസികാ ഗുണശീലയുക്താ.
രേഖാ ത്രയേണ വിഭൂഷിത കണ്ഠദേശാ
സംഭോഗ കേളീ രസികാ കില ശംഖിനീസാ?
?ഓർമ്മേന്നു പറഞ്ഞതാ. എന്തേലും തെറ്റ്‌ ഒണ്ടോന്നോന്ന്‌ നിശ്ശല്ല? . കുളികഴിഞ്ഞീറനായി ക്ഷേത്രനടയിലേക്കു കയറിയ ഒരു സ്ത്രീയുടെ ശരീര ശാസ്ത്രത്തെ വാത്സ്യായന പ്രോക്തമായ രീതിയിൽ നിർവ്വ്വചിക്കുകയാണ്‌ നമ്പൂരിശ്ശൻ.
?ഇപ്പറഞ്ഞ നിർവ്വ്വചനങ്ങൾ ശരിയാണെങ്കിൽ ഇക്കുട്ടി ശംഖിനി തന്യാ... ? വൈദ്യർ തീർത്തു പറഞ്ഞു.
?ദേ പിറകെ വരുന്ന കക്ഷി ഏതിനമാ....? വാര്യരുടെ ചോദ്യം കേട്ടപ്പോൾ വെള്ളെഴുത്തു തുടങ്ങിക്കഴിഞ്ഞ കണ്ണുകൾ കൂർപ്പിച്ച്‌ നമ്പൂരിശ്ശൻ നോക്കി. നിർണ്ണയിച്ചു കഴിഞ്ഞതിന്റെ ചിരി നമ്പൂരിശ്ശന്റെ മുഖത്തു വിടർന്നു.
?ഹസ്തിനി .... ശുദ്ധ ഹസ്തിനി തന്ന്യാ... വണ്ടിച്ചക്രം പോലുള്ള വലിയ നിതംബവും, പനശ്ശത്തിന്റെ അത്രേം വലിപ്പമുള്ള കോംഗ്കകളും... കോറുകൊട്ട കമിഴ്ത്തിയതുപോലുള്ള വയറും, സദാ ചഞ്ചലമായ മിഴികളും.... ഒരു സംശയവുമില്ല. ഹസ്തിനി തന്നെ.?
ആൽത്തറ ക്ലബ്ബ്‌ പൊട്ടിച്ചിരികൊണ്ട്‌ മുഖരിതമായി. വിജയശ്രീലാളിതനേപ്പോലെ നമ്പൂരിശ്ശൻ പുഞ്ചിരിച്ചുകൊണ്ടു നിന്നു.
?ഹസ്തിനിക്ക്‌ വേറെന്തെങ്കിലും ലക്ഷണമുണ്ടോ തിരുമേനീ.?വാര്യരാണ്‌ സംശയമുന്നയിച്ചതു.
?ഉണ്ടല്ലോ.? തിരുമേനി തുടർന്നു. ?ഘനത്തതുടകളും രോമശമായ കണങ്കാലുകളും ഇരുവശങ്ങളിലേക്ക്‌ മുഖമായ ചൂചുകങ്ങളും. ഇനീം വേണോ വാര്യരേ ലക്ഷണങ്ങൾ??
?മതിയേ മതി?. മടുത്തു പോയ വാര്യർ പറഞ്ഞു.
?അങ്ങിനെ ഹസ്തിനിയേം ശംഖിനിയേം പറ്റി ഏകദേശരൂപം കിട്ടി. അടുത്ത രണ്ടിനങ്ങളേതൊക്കെയാ തിരുമനസ്സേ?? ഇട്ടിരാരിശ്ശന്‌ ആകാംക്ഷ അടക്കാനായില്ല.
?ചിത്രിണീം പത്മിനീം അല്ലേ തിരുമനസ്സേ?? പൂരിപ്പിക്കാൻ നമ്പൂരിശ്ശന്റെ സഹായം തേടി വാര്യർ.
?ഈ കണക്കെല്ലാം ശരിയാണോ തിരുമേനീ?. അങ്ങിനെയെങ്കിൽ വിവാഹം കഴിക്കാൻ ഉത്തമികളായ സ്ത്രീകളേതു ജാതിയാണ്‌ ?? വൈദ്യർ എടുത്തു ചോദിച്ചു. നമ്പൂരിശ്ശനുത്സാഹമായി.
?ക്രമപ്രകാരം പറഞ്ഞാൽ, പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നാണ്‌. വൈവാഹിക ബന്ധത്തിന്‌ ഏറ്റവും ശ്രേഷ്ഠമായത്‌ പത്മിനി തന്നെ. ഏക ഭർത്താവല്ലാതെ അവളുടെ ചിന്തേൽപ്പോലും ഉണ്ടാവില്ല എന്നാ ശാസ്ത്രമതം. തുല്യമായി നിൽക്കുന്നതാ ചിത്രിണി.ഉത്തമഗണം തന്നെ.ശംഖിനിയെ ചിലപ്പോൾ വളയ്ക്കാൻ സാധിച്ചേക്കാം. ദേവീരൂപങ്ങൾ സാധാരണ ശംഖിനീ രൂപമാണ്‌. അതിനു മറ്റേ അർത്ഥമല്ല, നിർവ്വ്വചനങ്ങൾ വേറെയാണ്‌. ഉദാഹരണമായി ലക്ഷ്മീദേവി ഭാഗ്യത്തിന്റെയും ധനത്തിന്റെയും അധീശ്വരിയാ. ലക്ഷ്മി ചഞ്ചലയാണ്‌. അതു ധ്വനിപ്പിക്കാനാണ്‌ ശംഖിനീ രൂപം നൽകുന്നത്‌. ഇനി ഹസ്തിനി. വേശ്യാരൂപമാണ്‌. ഒരു പുരുഷനാൽ അടക്കാനാവാത്ത കാമമോഹമുള്ള സ്ത്രീ. ലക്ഷണം ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ.. വിവാഹത്തിന്‌ നിഷിദ്ധം. അത്രതന്നെ..? നമ്പൂരിശ്ശൻ ഉപസംഹരിച്ചു.
?അല്ല തിരുമേനീ ഈ പത്മിനിയെ തിരിച്ചറിയാനെന്താ വഴി??
?എന്താടോ കുടുംബത്തിൽച്ചെന്ന്‌ കലഹമുണ്ടാക്കാനാണോ പുറപ്പാട്‌.??
ആൽത്തറക്കാരുടെ പൊട്ടിച്ചിരി നിലയ്ക്കാൻ കുറേ സമയം വേണ്ടിവന്നു. നമ്പൂരിശ്ശനും ഹാർദ്ദമായി സ്വന്തം നിർദ്ദോഷഫലിതത്തിൽ പങ്കു ചേർന്നു.
?ഒന്നു പറയൂ തിരുമേനീ..? വാര്യർ നിർബന്ധിച്ചു.
?അടക്കമില്ലാത്ത തത്ത അടുപ്പിൽപ്പോകൂന്നാ പ്രമാണം. എന്നിരുന്നാലും പറഞ്ഞേക്കാം ലക്ഷണം. പക്ഷേ പറഞ്ഞു തന്നാൽ ആ ലക്ഷണം കൊണ്ട്‌ ഇനി വരുന്ന സ്ത്രീയെ നിർവ്വ്വചിക്കണം ഏതു വിഭാഗത്തിൽപ്പെട്ടതാണെന്ന്‌. പറ്റ്വോ രാരിശ്ശാ......? കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ ഒരു കുസൃതിയോടെയാണ്‌ തിരുമേനി ചോദിച്ചതു.
?ശ്രമിച്ചു നോക്കട്ടെ... അങ്ങ്‌ പറഞ്ഞുതാ.. എന്നിട്ടല്ലേ?? രാരിശ്ശൻ നായർ ഏറ്റു. തുടരുന്ന ചിരിയോടെ തന്നെ ഗുരു, ശിഷ്യന്‌ ഉപദേശിച്ചു.
?പത്മിനീടെ നാഭീതടത്തിന്‌ താമരപ്പൂവിന്റെ ഗന്ധമായിരിക്കൂന്നാ. ദേ ഒരുത്തി വരുന്നു. തനിക്കുപറ്റൂങ്കിപ്പോയി നോക്കി ഗണിച്ചുവാ... അടി കിട്ടാതെ നോക്വോണംട്ടോ.? അബദ്ധനായി വിരൽ കടിച്ചു നിന്നു പോയ രാരിശ്ശനെ മദ്ധ്യമമാക്കി ആർത്തട്ടഹസിച്ചു ആൽത്തറക്കൂട്ടം. ഹാസ്യം മനസ്സിലായിക്കഴിഞ്ഞപ്പോൾ അതിനു ശരവ്യനായ രാരിശ്ശനും ചിരിച്ചു.
പെട്ടെന്ന്‌ വിചിത്രമായ ഒരു ശബ്ദം ശ്രവിച്ച്‌ എല്ലാവരും തലതിരിച്ച്‌ അതിന്റെ പ്രഭവ സ്ഥാനം തേടി. ശംഖൂരിക്കന്യമായി നൂറ്റാണ്ടോളമായി മറന്നു പോയ കുതിരക്കുളമ്പടി ശബ്ദം! എവിടെ എവിടെ നിന്നാണ്‌? നല്ല കറുകറുത്തൊരു കൂറ്റൻ കുതിരപ്പുറത്ത്‌ വരുന്നൂ ശംഖൂരിത്തമ്പുരാൻ! ക്ഷേത്രത്തിന്റെ നടയ്ക്കൽ വന്നപ്പോൾ കുതിരയെ അദ്ദേഹം വലിച്ചു നിർത്തി. പിൻ കാലുകളിലുയർന്ന കുതിരയുടെ ചിനപ്പുകേട്ടു. ഒരു നിമിഷം നിശ്ശബ്ദനായി നിന്ന്‌ തമ്പുരാൻ തേവരെത്തൊഴുതു. കണ്ണടച്ചു നിന്ന ആ രൂപം കണ്ട്‌ ആൽത്തറക്കൂട്ടം സബഹുമാനമെഴുന്നേറ്റ്‌ തൊഴുതു നിന്നു. നാട്ടുക്കുടയോനാണ്‌. വശ്യമായ ഒരു ചിരിയോടെ തമ്പുരാനും കടിഞ്ഞാണേന്തിയ കൈകൾചേർത്ത്‌ അവരെ കൈകൂപ്പി. രോമാഞ്ചമണിഞ്ഞുപോയി ആൽത്തറക്കൂട്ടം. അതേ പ്രസന്നഭാവത്തോടെ സമയം കളയാതെ തമ്പുരാൻ കുതിരയോടിച്ചു പോയി. ആ ദൃശ്യത്തിന്റെ മാധുര്യം അനുഭവിച്ച ആൽത്തറക്കൂട്ടം അദ്ദേഹം ദൃഷ്ടിയിൽ നിന്നും അപ്രത്യക്ഷണാകുന്നതുവരെ ആസനം ഗ്രഹിക്കാതെ ഉപചാരം ചെയ്തു നിന്നു.
?രാജകല രാജകല എന്നു കേട്ടിട്ടുണ്ട്‌. പക്ഷേ അതു ചേർന്ന ഒരാളെ നടാടെ കാണ്വാ. സൗന്ദര്യവും ആഢ്യത്വവും ശരീരവടിവും ഒത്തിണങ്ങിയ ആളുതന്നാണേയ്‌ നമ്മുടെ തമ്പുരാൻ. ശക്തനെന്നുള്ള പേര്‌ അവിടുത്തേക്ക്‌ അന്വർത്ഥം തന്നെ.? നമ്പൂരിശ്ശന്റെ ആത്മഗതം ഉറക്കെയായിരുന്നു.
?കാറിനേക്കാളും വണ്ടിയേക്കാളും രാജാക്കന്മാർക്ക്‌ ചേരുന്നത്‌ കുതിരേം രഥോം ഒക്കെത്തന്ന്യാ അല്ലേ തിരുമേനീ??
?സംശന്താ.... ആ കുതിരപ്പുറത്തുള്ള ഇരിപ്പിന്‌ വല്ലാത്ത പ്രൗഢി തന്നാണേയ്‌ ?. തിരുമേനി തീരുമാനം പറഞ്ഞു. ആൽത്തറക്കാർക്ക്‌ അത്‌ സമ്മതമായി. നമ്പൂരിശ്ശൻ തുടർന്നു ചോദിച്ചു.
?നല്ല വിലകാണും ല്ലേ കുതിരയ്ക്ക്‌ ??
?പിന്നെ........ കൈമളശ്ശൻ വർവ്വ്വാങ്കി ചോദിക്കാർന്നു. അതെങ്ങിനെ, തമ്പുരാൻ വന്നശേഷം കൈമളശ്ശനെ കണ്ടുകിട്ടാനില്ല്യാലോ.?വൈദ്യർ ഒരു മനസ്താപത്തോടെ പറഞ്ഞു.
സുന്ദരികളായ രണ്ടു മൂന്നു യുവതികൾ കടന്നുപോയെങ്കിലും ആൽത്തറക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായില്ല അവർക്ക്‌. അവർ തങ്ങളുടെ നാട്ടുക്കുടയോനേക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു.
കൊട്ടാരത്തിന്റെ പുരോഭാഗത്തുള്ള ശിലാവാപി അഴുക്കും ചളിയുമായി ഉപയോഗ ശൂന്യമായിക്കിടക്കുകയായിരുന്നു. സ്നാന മണ്ഡപങ്ങളുമായി അതിമനോഹരമായി കാണപ്പെട്ടിരുന്ന ഇതിൽ ചെറുപ്പത്തിലേ നീന്തിക്കളിച്ചിട്ടുള്ളതോർമ്മവന്നു. ഇതു നശിച്ചു കിടക്കുന്നതിന്റെ സങ്കടം മൂലമാണ്‌ തേകി വൃത്തിയാക്കാൻ ഏർപ്പാടു ചെയ്തത്‌. നിരവധി മോട്ടോറുകൾ പ്രവർത്തിക്കുന്നുണ്ട്‌. ആദ്യം തന്നെ കല്ലുകൊണ്ടു പണിത സ്നാനമണ്ഡപങ്ങളിലേക്ക്‌ വെള്ളമടിച്ച്‌ തേച്ചുകഴുകിച്ചു. അഴുക്കും പായലും പോയപ്പോഴാണ്‌ പലകൊത്തുപണിത്തരങ്ങളുടെയും പൂർണ്ണ ഭംഗികാണാനായത്‌. കുളത്തിനകത്തും ശിലയാണ്‌ പാകിയിട്ടുള്ളത്‌. ചളി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്‌. കൗതുകത്തോടെ ഒരു സ്നാനമണ്ഡപത്തിലിരുന്നുകൊണ്ട്‌ പണി കണ്ടുകൊണ്ടിരുന്നു. വൃത്തിയായിക്കഴിയുമ്പോൾ എന്തുഗംഭീരമായിരിക്കും. അത്തരമൊരു ആലോചന പ്രവർത്തിപഥത്തിലെത്തിക്കാനായതിൽ സ്വയമഭിനന്ദിച്ചു. കൊട്ടാരവും അതേപോലെ കോട്ടയും ഇത്തരത്തിൽ പുനരുദ്ധരിക്കണം. എത്ര കോടി ചിലവായാലും അതൊരു നഷ്ടമായിരിക്കില്ല. എന്നാവും ഈ കോട്ടയും കൊട്ടാരവും പണികഴിപ്പിച്ചതു? ഒരുനാനൂറ്റമ്പത്‌ വർഷത്തിൽ കൂടുതൽ പഴക്കമില്ല എന്നാണ്‌ അച്ഛൻ പറഞ്ഞത്‌. വെറ്റിലമുറുക്കിയിട്ട്‌ വായ്‌ ശുദ്ധമാക്കാൻ പോയ കൈമൾ തിരിച്ചുവന്ന്‌ പഴയപോലെ കസേരയുടെ താഴെ പടവിലിരുന്നു.
?കൈയ്മളേ കൊട്ടാരമാണോ കോട്ടയാണോ ആദ്യം പണി കഴിപ്പിച്ചതു?
നിങ്ങൾക്കറിയാമോ??
?കോട്ട വളരെ പുരാതീനമാണ്‌ നമ്പുരാനേ. പത്തഞ്ഞൂറ്‌ വർഷം മുൻപ്‌ ഒന്നു കൂടി ബലവത്താക്കിപ്പണിതു എന്നു മാത്രമേയുള്ളൂ. കൊട്ടാരം ഒരിക്കൽ നാട്ടുരാജാക്കന്മാരോട്‌ ചേർന്ന്‌ മറവപ്പട ഇടിച്ചു നിരത്തിക്കളഞ്ഞു. അതിനുശേഷം അതേ സ്ഥാനത്ത്‌ പണികഴിപ്പിച്ചിട്ടുള്ളതാണെന്നാണ്‌ കേട്ടുകേൾവി.?
?അതു ശരി.... ആകട്ടെ നമ്മുടെ രാജസ്ഥാനത്തിന്‌ ശംഖൂരി എന്ന പേരു വരാനുണ്ടായ കാരണം കൈയ്മളിനറിയാമോ?.?
?ശംഖൂരിയുടെ ചരിത്രം അങ്ങ്‌ നീണ്ടു പരന്നു കിടക്വല്ലേ തമ്പുരാനേ വേദ കാലഘട്ടത്തിലേക്കു പോലും?. പെരുമാക്കന്മാരുടെ കീഴിലമർന്നപ്പോഴും ശംഖൂരിയെ ഒരു രാജ്യമായിത്തന്നെ അവരംഗീകരിച്ചിരുന്നു. സാമന്തരേപ്പോലെ. അന്നുമുതലേ സർപ്പാരാധകരായിരുന്നു ഈ വംശം. ശംഖൂരിയുടെ കുലദൈവം?നാഗപ്പെരുമാൾ?എന്നാണറിയപ്പെട്ടിരുന്നത്‌. ഈ നാഗപ്പെരുമാൾ കദ്രു പുത്രനായ ശംഖശിരാവാണെന്നാണ്‌ പറയപ്പെടുന്നത്‌. ശംഖൂരി മാന്ത്രികന്റെ വിളിപ്പുറത്താണല്ലോ നാഗപ്പെരുമാളായ ശംഖശിരാവ്‌. ആ നാഗ ദൈവത്തിന്റെ പേരുമായി ബന്ധപ്പെട്ടാവണം ശംഖൂരി എന്ന പേര്‌ സിദ്ധിച്ചതു.?
?അച്ഛനും ഇതു തന്നെയാണ്‌ പറഞ്ഞു തന്നിട്ടുള്ളത്‌. ശംഖശിരാവിന്റെ നാമം ലോപിച്ചുണ്ടായതാണ്‌ ശംഖൂരി എന്ന്‌ .?
?വേറൊരു കഥ കേട്ടിട്ടുണ്ട്‌ തമ്പുരാനേ. പക്ഷേ അതിന്റെ നിജസ്ഥിതിയെക്കാൾ ഇപ്പറഞ്ഞത്‌ സത്യമാകാനാണ്‌ വഴി.? കൈയ്മൾ നിർത്തി.
?അക്കഥയെന്താ?? ആകാംക്ഷയോടെ ആരാഞ്ഞു.
?പണ്ട്‌ തോമാശ്ലീഹാ കേരളത്തിൽ വന്ന ചരിത്രം കേട്ടിട്ടില്ലേ? അന്ന്‌ നാലു പ്രമുഖങ്ങളായ ഇല്ലങ്ങളുടെ ചില താവഴികളെ ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തത്രേ!കള്ളി, കാളികാവ്‌, പകലോമറ്റം, ശംഖൂരി അല്ലെങ്കിൽ ശങ്കരപുരി എന്നീ നാലില്ലങ്ങളിൽ നിന്നാണ്‌ ക്രിസ്തു മതത്തിൽ ചേർന്നത്‌. പക്ഷേ അവർ ബ്രാഹ്മണരായിരുന്നത്‌ കൊണ്ട്‌ ഈ സ്വരൂപത്തിന്റെ ചരിത്രവുമായി ബന്ധമുണ്ടാകാൻ സാദ്ധ്യതയില്ല.കൂടാതെ ശംഖൂരി രാജാക്കൾ ക്ഷത്രിയരാണല്ലോ. അതുകൊണ്ട്‌ ആ ശംഖൂരിയാണ്‌ ഈ ശംഖൂരി എന്നു പറയാൻ പറ്റില്ല.?
?ശരിയാണ്‌: ഇതിനേപ്പറ്റിയെല്ലാം ഒന്നു മനസ്സിലാക്കാൻ എന്താ വഴി??
?ഇത്രേം നൂറ്റാണ്ടുകൾക്കു മുൻപുള്ള ചരിത്രം ആർക്കറിയാം.? കേട്ടുകേൾവികളിൽ നിന്നും, പിന്നെ കാരണവന്മാരായിട്ട്‌ പറഞ്ഞുവന്നിട്ടുള്ളതുമായ ചരിത്രം മാത്രമല്ല അറിയാവൂ.? പെട്ടെന്ന്‌ കൈയ്മൾ ഒന്നു പുഞ്ചിരിച്ചു എന്നിട്ട്‌ തുടർന്നു. ?ശംഖൂരിയുടെ ഗ്രന്ഥപ്പുരയിലെ പൗരാണിക ഗ്രന്ഥങ്ങളിൽ കണ്ടേക്കാം. മന്ത്രവാദം മാത്രമല്ല. ചരിത്രവും കുറിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടാകും.?
?പക്ഷേ ഗ്രന്ഥപ്പുര എവിടെയാണ്‌ കൈയ്മളേ....?
?അതറിയില്ല തമ്പുരാനേ. മന്ത്രദീക്ഷയേറ്റ ശേഷം ശംഖൂരി മാന്ത്രികന്‌ മാത്രമേ അതിൽ പ്രവേശനമുള്ളൂ എന്നാണറിവ്‌. കാളികാവ്‌ അഗ്നിഹോത്രിത്തിരുമേനി പരമ്പരയാ ഈ വംശത്തിന്റെ രാജപുരോഹിതനും ഗുരുവുമാണ്‌. അദ്ദേഹത്തിന്‌ അറിയാമായിരിക്കും എന്നാണ്‌ തോന്നുന്നത്‌.?
?ഓഹോ.. അപ്പോൾ അദ്ദേഹത്തെ ഒരു വട്ടം സന്ദർശിക്കേണ്ടിയിരിക്കുന്നു. തിരക്കു തീർന്നിട്ടാകാം അല്ലേ കൈമളേ..?.
?അതു മതി തമ്പുരാനേ...?
ആലോചനയിലാണ്ടു. കൊട്ടാരത്തിൽ ഇനിയും താൻ കാണാത്ത മുറികളെത്രയോ ഉണ്ട്‌. അതുമാത്രമല്ല, കോട്ടയ്ക്കും കൊട്ടാരത്തിനുമിടയിൽ ഉപഗോ‍ഊഹനം ചെയ്യപ്പെട്ട നിധിയറ ! അങ്ങോട്ടുള്ളകവാടം എവിടെനിന്നാണെന്ന്‌ അച്ഛൻ വളരെ സ്വകാര്യമായി പറഞ്ഞു തന്നിട്ടുണ്ട്‌. പക്ഷേ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു കഴിഞ്ഞവർക്കുമാത്രമേ അതിൽ കടക്കാൻ സാധിക്കൂ എന്നാണ്‌ അദ്ദേഹം പറഞ്ഞു തന്നിരിക്കുന്നത്‌. മണിനാഗങ്ങളും കരിംസർപ്പങ്ങളും ഇന്നും കാവലുണ്ടത്രേ. അച്ഛൻ ഉള്ളിൽക്കടന്ന്‌ മന്ത്രങ്ങൾ ജപിച്ച്‌ പ്രസാദിപ്പിച്ചപ്പോൾ അവ മാറിപ്പോയത്രേ. മന്ത്രം അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്‌. എന്തൊക്കെയാണോ വൈചിത്ര്യങ്ങൾ! എന്തറിയാനും, കാളികാവ്‌ അഗ്നിഹോത്രികളെ സമീപിച്ചാൽ മതി എന്നാണ്‌ അദ്ദേഹം ഉപദേശിച്ചിരിക്കുന്നത്‌ ഗ്രന്ഥപ്പുരയും ഈ നിധിയറയുടെ സമീപമെവിടെയെങ്കിലുമാവാനാണ്‌ വഴി. ഗ്രന്ഥങ്ങൾ ചിതലരിച്ചു നഷ്ടമായിക്കാണുമോ എന്നാണ്‌ ഭയം.
ഏതായാലും അഗ്നിഹോത്രികളെ കാണണം. എല്ലാം വിശദമായി ചർച്ചചെയ്യണം. അച്ഛൻ തീപ്പെട്ടുപോയതുകൊണ്ട്‌ മന്ത്രദീക്ഷ നൽകിക്കഴിഞ്ഞ്‌ രാജാഭിഷേകം ചെയ്യിക്കാൻ കാളികാവ്‌ അഗ്നിഹോത്രിക്കേ അവകാശമുള്ളൂ. എന്തിനും വിശ്വസിക്കാം ആ സാത്വികനായ യോഗിവര്യനെ എന്നാണച്ഛൻ ഉപദേശിച്ചതു. വന്നിട്ടിത്രയും ദിവസമായിട്ടും അദ്ദേഹത്തെ ഒരുവട്ടമെങ്കിലും കാണാൻ ശ്രമിച്ചില്ലല്ലോ എന്നു കുറ്റബോധത്തോടെ ഓർത്തു. പ്രായമായ ആളാണ്‌. അതി ദിവ്യൻ. അതിനാൽ കൊട്ടാരത്തിലേക്ക്‌ വിളിപ്പിക്കുന്നത്‌ അനുചിതമാകും. ഗുരുസ്ഥാനീയനായ അദ്ദേഹത്തെ അവിടെച്ചെന്നു കാണുന്നതാണ്‌ മര്യാദ. വക്കീൽ മേനോനോട്‌ സംസാരിക്കണം. അങ്ങേരുമൊത്ത്‌ തിരക്കുതീർന്നിട്ട്‌ കാളികാവിൽ പോകണം. തീരുമാനിച്ചു.
തീരുമാനം എടുത്ത നിമിഷം ഇടതുഭാഗത്തെ തലപ്പുണങ്ങിയ വൃക്ഷത്തിൽ നിന്നും കാക്കകൂട്ടത്തിന്റെ വേവലാതി പൂണ്ട കരച്ചിൽ കേട്ട്‌ മനസ്സിൽ ശങ്ക നിറഞ്ഞു.
കാര്യസ്യ വ്യാഘാത സ്തൃണകുടേ വാമ ഗേംബുസംസ്ഥേവാ
ഊർദ്ധ്വാഗ്നി പ്ലുഷ്ടോശനി ഹതേചകാകേ വധോഭവതി
നിമിത്തശാസ്ത്രത്തിലെ വായസവിരുതം ചൊല്ലുന്നത്‌, ജലത്തിലേക്ക്‌ നോക്കി , ഇലകത്തിക്കരിഞ്ഞ മരത്തിൻമേലിരുന്ന്‌ കാക്ക കരഞ്ഞാൽ മരണകാരണമെന്നാണ്‌. ഇവിടെ തലപ്പുണങ്ങിയ മരത്തിലിരുന്ന്‌ ജലത്തിലേക്ക്‌ ദൃഷ്ടിയായാണ്‌ കാക്കകൾ കരയുന്നത്‌. ഭീകരമായ പരിണിതഫലം ! ഈശ്വരാ എന്താണത്‌.

അമേരിക്കൻ ഐക്യനാടുകളിലൂടെ



a q mahdi

ഗ്രാന്റ്‌ കാന്യോണിലേയ്ക്ക്‌ ഒരു സാഹസിക വിമാന യാത്ര - 8


ഇന്ന്‌ ജൂലെ 4 തിങ്കൾ. ലാസ്‌വേഗാസിലെ തണുപ്പ്‌ കുറഞ്ഞ പ്രഭാതം. ഞങ്ങളെ ഇന്ന്‌ പ്രകൃതിദത്തമായി രൂപംകൊണ്ട ഒരു ലോകമഹാത്ഭുതം കാണിക്കാൻ കൊണ്ടുപോവുകയാണ്‌. അമേരിക്കൻ യാത്രയെപ്പറ്റി കേട്ടറിഞ്ഞ സ്നേഹിതന്മാരിൽ ലോകപരിചയവും പൊതുവിജ്ഞാനവുമുള്ള ചിലർ നാട്ടിൽ വച്ച്‌ ചോദിച്ച ഒരു ചോദ്യമുണ്ട്‌,
" ഗ്രാന്റ്‌ കാന്യോൺ കാണാൻ പോകുമോ.........?" എന്ന്‌.
ഇത്തരം ഏതു യാത്രാപരിപാടിയിൽ പങ്കെടുക്കുന്നവർക്കും ആവശ്യമെങ്കിൽ, താൽപര്യമുണ്ടെങ്കിൽ മാത്രം കാണേണ്ട ചില അപൂർവ്വ 'OPTIONAL PROGRAMMES' ഉണ്ട്‌. അവ കാണുന്നതിനുള്ള ചിലവിന്റെ തുക, ടൂർ കമ്പനിക്കാർ മുൻകൂട്ടി വാങ്ങാറില്ല. ആവശ്യക്കാർ മാത്രം സമയത്ത്‌ പൈസ നൽകി പങ്കെടുക്കേണ്ട പരിപാടികളാണിവ. താൽപര്യമില്ലാത്ത യാത്രാംഗങ്ങൾ ആ സമയം ഹോട്ടലിൽ വിശ്രമിക്കയോ ഷോപ്പിങ്ങിനു സ്വന്തമായി പോവുകയോ ചെയ്യാം. ഇത്തരം ചില പരിപാടികൾ ചിലപ്പോൾ ഒരു ദിവസം മുഴുവൻ നീളുന്നതുമാവാം.
ഞങ്ങളുടെ അമേരിക്കൻ യാത്രയിൽ ഒരേയൊരു ഓപ്ഷണൽ പരിപാടിയേ ഉണ്ടായിരുന്നുള്ളു, സ്നേഹിതൻ ചോദിച്ച 'ഗ്രാന്റ്‌ കാന്യോൺ.'
അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ അരിസോണയിൽ സ്ഥിതിചെയ്യുന്ന കൊളൊറാഡോ നദിയാൽ സൃഷ്ടിക്കപ്പെട്ട ഒരു മലയിടുക്കാണിത്‌. ഘടനയിലും നിറത്തിലും വളരെ ശ്രദ്ധേയമാണീ ഭൂപ്രദേശം. 446 കി.മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ ഏറ്റവും ആഴമുള്ള ഭാഗം 'ഗ്രാന്റ്‌ കാന്യോൺ' ദേശീയോദ്ധ്യാനത്തിലാണ്‌. സമുദ്രനിരപ്പിൽ നിന്നും 9000 അടി ഉയരമുണ്ട്‌ ഇവിടേയ്ക്ക്‌. ഇവിടത്തെ ചില മലയിടുക്കുകൾക്ക്‌ രണ്ടു കിലോമീറ്ററോളം താഴ്ചയുണ്ട്‌. 1919-ൽ ഇവിടെ വളരെ വലിയൊരു ദേശീയോദ്യാനം സ്ഥാപിച്ചു. ആ ഉദ്യാനത്തിന്‌ 4900 ച.കിലോമീറ്റർ വിസ്തീർണ്ണമുണ്ട്‌.
എന്താണീ ഗ്രാന്റ്‌ കാന്യോൺ. പ്രകൃതിദത്തമായ ഒരു ലോകാത്ഭുതമാണ്‌ ഗ്രാന്റ്‌ കാന്യോൺ എന്നു പറഞ്ഞു. ഭൂമിയുടെ പ്രായത്തെയും, കാലാകാലമായി ഉണ്ടായ രൂപപരിണാമങ്ങളെയും പറ്റി ഭൂഗർഭ ശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തുകയും ചില നിഗമനങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്‌. എത്രയോ ലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌, ഇവിടം കടലായിരുന്നുവത്രെ. ഏതോ വൻസ്ഫോടനം നടന്ന്‌, കടലിന്റെ ഗതിയും അവസ്ഥയും പാടെ മാറി, അവിടം ഒരു പ്രത്യേക ഭൂവിഭാഗമായി മാറുകയായിരുന്നു. വിസ്ഫോടനത്തിന്റെ ആത്യന്തിക ഫലമായി ഇവിടെ മലകളും കുണ്ടും കുഴിയും, അഗാധഗർത്തങ്ങളും, താഴ്‌വാരങ്ങളും, തടാകങ്ങളുമൊക്കെ രൂപം കൊണ്ടു. ഈ മഹാസ്ഫോടനം നടന്നത്‌ 2 ബില്യൻ വർഷങ്ങൾക്ക്‌ മുമ്പായിരുന്നുവേന്ന്‌ ഭൂശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 2 ബില്യൻ എന്നു പറഞ്ഞാൽ രണ്ടു കോടി. ഇത്ര അതിവിദൂരമായ കാലത്തുണ്ടായ സ്ഫോടനപരിണാമത്തിലൂടെ അവിടെ വ്യത്യസ്തമായ 28 പാളി (LAYER) പാറകൾ രൂപംകൊണ്ടു. മാത്രമല്ല, മലനിരകൾ ഏതോ ശിൽപ്പി കൊത്തിയൊരുക്കിയ മാതിരി മനോഹരമായ രൂപങ്ങളായി മാറി. ലക്ഷക്കണക്കിന്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളുടെ ഫോസിലുകളും ഇവിടെ ഉൽഖനനം ചെയ്തപ്പോൾ കണ്ടെത്തിയിരുന്നു.
ഈ മലനിരകൾക്കിടയിലെ, അത്യഗാധമായ ഗർത്തങ്ങൾക്ക്‌ തൊട്ടുമുകളിലൂടെ, താഴ്‌വാരങ്ങളെയും തടാകങ്ങളെയും തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഒരു വിമാനയാത്ര. ഇത്‌ വളരെയേറെ അപകടം പിടിച്ച ഒരു യാത്രയാണ്‌; ഇത്തരം സാഹസികത എനിക്കിഷ്ടവുമാണ്‌.
വളരെ ചെറിയ വിമാനങ്ങളാണ്‌ ഈ യാത്രയ്ക്കുപയോഗിക്കുന്നത്‌. 4പേർക്ക്‌, 8പേർക്ക്‌, 12പേർക്ക്‌, എന്നിങ്ങനെ വിന്റോസൈഡിൽ മാത്രം ഒറ്റസീറ്റുകളുള്ള കൊച്ചുകൊച്ചു വിമാനങ്ങളിലാണ്‌ സഞ്ചാരം. ഇത്തരം വിമാനങ്ങളുടെ സർവ്വീസ്‌ നടത്തുന്ന പല കമ്പനികളും ഇവിടെയുണ്ട്‌. അവയിൽ ഏറ്റവും വലിയ കമ്പനി 'സീനിക്ക്‌ എയർലൈൻസ്‌' ആണ്‌.
ഞങ്ങൾക്ക്‌, സീനിക്ക്‌ വഴിയാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നത്‌. 210 ഡോളർ (ഏകദേശം 10,000/- രൂപ) ആണ്‌ ഒരാൾക്കുള്ള ചാർജ്ജ്‌
12 പേർക്ക്‌ സഞ്ചരിക്കാവുന്ന ഒരു ചെറിയ വിമാനത്തിൽ രാവിലെ 10 മണിക്ക്‌ ഞങ്ങൾ പറക്കാനാരംഭിച്ചു. മീശകിളിർക്കാത്ത, കൗമാരപ്രായം കഷ്ടിച്ചുകടന്ന ഒരു പയ്യനായിരുന്നു, ഞങ്ങളുടെ പെയിലറ്റ്‌.
ഇത്ര ചെറിയ വിമാനത്തിൽ ആദ്യമായാണ്‌ സഞ്ചരിക്കുന്നത്‌. കോക്ക്പിറ്റിനു വാതിലില്ല. പെയിലറ്റ്‌ പയ്യനെ കോക്ക്പിറ്റിലിരുന്നു വിമാനം പറപ്പിക്കുന്ന നിലയിൽ കഷ്ടിച്ച്‌ 10 അടി അകലെനേരിട്ട്‌ കാണാം. കോപെയിലറ്റും ഉണ്ട്‌ തൊട്ടരികിൽ, ഒരു മദ്ധ്യവയസ്കൻ. അപ്പോൾ എനിക്കൊരു നേരിയ സംശയം തോന്നി, അയാളാണോ യഥാർത്ഥ സാരഥി, ചെറുക്കനെ പറത്താൻ പഠിപ്പിക്കുകയും, പരിശ്ശീലിപ്പിക്കുകയും ചെയ്യുകയാണോ.........?
ദൈവത്തെ മനസ്സിൽ ധ്യാനിച്ച്‌, സീറ്റ്ബെൽറ്റും മുറുക്കി ഞാനിരുന്നു.
വിമാനം പറന്നുപൊങ്ങി. ലാസ്‌വേഗാസ്‌ നഗരത്തിനു മുകളിലൂടെ ഊളിയിട്ടതു പറന്നു. അരമണിക്കൂർ പിന്നിട്ടപ്പോൾ വിജനമായ പുൽമൈതാനങ്ങൾ താഴെ കണ്ടു. അതു കഴിഞ്ഞ്‌ ഇടതൂർന്നു വൃക്ഷങ്ങൾ വളർന്ന്‌ മൂടിനിൽക്കുന്ന ഫോറസ്റ്റ്‌. ഇടയ്ക്കൊരിക്കൽ മൈതാനത്തിനു നടുവിലൂടെ പുകതുപ്പിക്കൊണ്ട്‌, കൽക്കരികൊണ്ടു പ്രവർത്തിക്കുന്ന പഴയ ആവി എഞ്ചിനുള്ള ഒരു ചെറിയ തീവണ്ടി നീങ്ങുന്നതും കണ്ടു. വളരെ താഴ്‌ന്നാണു വിമാനം പറക്കുന്നതെന്നതിനാൽ താഴ്ഭാഗമെല്ലാം ഒരു ബസ്സിലിരുന്നു കാണുന്നതുപോലെ വ്യക്തം.
അതാ, യഥാർത്ഥ ഗ്രാന്റ്‌ കാന്യോൺ ഏരിയ ദൃശ്യമായി. മലനിരകളുടെ നീണ്ടനിര വ്യക്തമായി കണ്ടുതുടങ്ങി. കൂറ്റൻ പാറക്കഷണങ്ങൾ അങ്ങിങ്ങ്‌ അടുക്കി വച്ച മാതിരി, ചെടികളോ വൃക്ഷങ്ങളോ ഇല്ലാത്ത ചില കുന്നുകളും മലനിരകൾക്ക്‌ അകമ്പടി സേവിക്കുന്നുണ്ട്‌. മലകൾക്കിടയിൽ, ആഴത്തിൽ, വളരെ ആഴത്തിൽ, താഴ്‌വാരങ്ങൾ. അവിടവിടെ ചെറിയ നദികൾ. നീലജലം നിറഞ്ഞ വലിയ തടാകങ്ങൾ. പരന്ന ഭൂപ്രകൃതിയുളള അപൂർവ്വം ചില ഇടങ്ങളിൽ ചില ഹെലിപ്പാഡുകളും കണ്ടു.
ഒക്കെയും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. പ്രകൃതിതന്നെ ഒരുക്കിയ മനോഹരമായ ഒരു ദൃശ്യവിരുന്ന്‌.
ലാസ്‌വേഗാസിൽ നിന്ന്‌ ഒരു മണിക്കൂർ പറന്നുകഴിഞ്ഞിരിക്കുന്നു. അതാ അങ്ങുദൂരെ ചെറിയൊരു എയർപോർട്ട്‌ കാഴ്ചയിൽ തെളിഞ്ഞുവന്നു. ദൂരെ നിന്നേ, നിരവധി ചെറിയ വിമാനങ്ങൾ അവിടെ ലാൻഡ്‌ ചെയ്തിരിക്കുന്നതും കാണാം. ടൂറിസ്റ്റുകളെ കൊണ്ടുപോകാനുള്ള ബസ്സുകളുടെ നിരയും കണ്ടു.
ഞങ്ങളുടെ വിമാനം സാവധാനം ഭൂമിയിലേയ്ക്കിറങ്ങി.
ഒരു ബസ്സിൽ ആ താഴ്‌വാരപ്രദേശം മുഴുവൻ ഞങ്ങളെ കൊണ്ടുനടന്നു കാണിച്ചു. അവിടത്തെ ഗ്രാന്റ്‌ കാന്യോൺ നാഷണൽ പാർക്കിലേയ്ക്കാണ്‌ പിന്നീട്‌ ബസ്സ്‌ നീങ്ങിയത്‌. ഫോട്ടോകളും വീഡിയോയും എടുക്കാൻ പറ്റുന്ന നിരവധി വ്യൂപോയിന്റുകളിൽ ബസ്സ്‌ നിർത്തിത്തന്നു. ചിത്രങ്ങളെടുക്കാൻ.
അവിടെ ആ താഴ്‌വാരത്തിൽതന്നെ ചെറിയൊരു നഗരം പണിതുയർത്തിയിട്ടുണ്ട്‌. അവിടത്തെ ഒരു റസ്റ്ററന്റിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച്‌, വൈകിട്ട്‌ 4 മണിക്ക്‌ ഞങ്ങൾ തിരികെ വിമാനം കയറി. മടക്കയാത്ര 8 പേർക്ക്‌ കയറാവുന്ന മറ്റൊരു കുഞ്ഞൻ വിമാനത്തിലായിരുന്നു. 4 പേർക്കായാലും, 40 പേർക്കായാലും, 400 പേർക്കായാലും ഒരു പെയിലറ്റിന്റെയും കോപെയിലറ്റിന്റെയും സേവനം വേണമല്ലോ ഈ യന്ത്രപ്പറവയെ പറപ്പിക്കാൻ.
ലാസ്‌വേഗാസ്‌ നഗരത്തിൽ നിന്ന്‌ റോഡ്‌ വഴിയും ഇവിടെയെത്താം; 8 മണിക്കൂർ യാത്രചെയ്യേണ്ടിവരും, കുണ്ടുംകുഴിയും താണ്ടി വളഞ്ഞുപുളഞ്ഞ മാർഗ്ഗങ്ങളിലൂടെ.
ഇനിയുള്ള ബാക്കി പകൽ, നഗരസന്ദർശനമാണ്‌. ബസ്സിൽ നഗരം ചുറ്റിനടന്നു കണ്ടു, രാത്രിയാവോളം. വളരെ ഭംഗിയുള്ള നഗരം. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഇവിടെയാണ്‌; എം.ജി.എം. ഗ്രാന്റ്‌ ഹോട്ടൽ. ഹോളിവുഡ്ഡിലെ പ്രശസ്ത സിനിമാ നിർമ്മാതാക്കളായ എം.ജി.എം ഗ്രൂപ്പിന്റേതാണീ പടുകൂറ്റൻ ഹോട്ടൽ. ഇവിടെ, ഈ ഹോട്ടലിൽ, എത്ര മുറികളുണ്ടാവുമെന്ന്‌ ഊഹിക്കാമോ, കേട്ടാൽ അമ്പരന്നുപോകും, 5150 റൂമുകൾ. ഏതുസമയത്തും ഈ ഹോട്ടൽ 'ഹൗസ്സ്‌ ഫുൾ' ആണത്രെ. ഈ ഹോട്ടലിന്റെ മുറ്റം, അതൊരു അതിവിശാലവും മനോഹരവുമായ പൂന്തോട്ടമാണ്‌; അവിടെ മുഴുവൻ ഞങ്ങൾ നടന്നു കണ്ടു.
എം.ജി.എം. ഗ്രാന്റ്‌ ഹോട്ടലിന്റെ 'കസീനോ ഏരിയ'യും ഞങ്ങൾ കാണാനിടവന്നു. അതൊരു വലിയ ലോകമാണ്‌. ആയിരക്കണക്കിനു ചൂതാട്ടയന്ത്രങ്ങൾ. എം.ജി.എമ്മിന്റെ സിമ്പൽ ഒരു സിംഹമാണ്‌. കസീനോയുടെ ഒരു വശത്ത്‌, ഹാളിനകത്തുതന്നെ, വലിയൊരു കണ്ണാടിക്കൂട്ടിൽ ഒരു സിംഹത്തെ ഇട്ടിരിക്കുന്നു. തടിച്ചുകൊഴുത്ത ഒരു സിംഹം. ആ മൃഗരാജന്റെ തലോടലുകളെ താങ്ങാൻ കെൽപ്പുള്ള ആ ഗ്ലാസ്സ്‌ പാളികൾക്ക്‌ എത്ര ഇഞ്ച്‌ കനമുണ്ടാവണം.........?
ലാസ്‌വേഗാസിലെ ലോക്കൽഗൈഡ്‌ മദാമ്മയോട്‌, ഞാൻ വെറുതെ ചോദിച്ചതാണ്‌, ഇവിടെ എങ്ങിനെ ഇത്രയധികം ഗാംബ്ലിങ്ങ്‌ സെന്ററുകളുണ്ടായി..........?
" നല്ല ചോദ്യം........." അവരെന്നെ പ്രോൽസാഹിപ്പിച്ചു. അവർ പറഞ്ഞ വിശദീകരണം ഇതാണ്‌.
'ലാസ്‌വേഗാസ്‌, മലകളും മരുഭൂമികളുമുള്ള ഭൂപ്രദേശമാണല്ലോ. ഈ മലകൾക്കിടയിൽ, മുമ്പ്‌, ഒരു നൂറ്റാണ്ടുമുമ്പ്‌, നിരവധി ഖാനികളുണ്ടായിരുന്നു, കൽക്കരി ഖാനികൾ. ആ ഖാനികൾക്കുള്ളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ, ഷിഫ്റ്റ്‌ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോൾ ആ ഇടവേളകളിൽ സമയം പോക്കാനായി വെറുതെയിരുന്നു ചീട്ടുകളിക്കുമായിരുന്നു. ആ ചീട്ടുകളികൾ ആദ്യകാലത്ത്‌ നേരമ്പോക്കിനായിരുന്നെങ്കിൽ പിന്നീടത്‌ പണം വച്ചുള്ള കളിയായി. അങ്ങിനെ പ്രായേണ അത്‌ വളർന്ന്‌ വികസിച്ച്‌ ഇന്ന്‌, ഇത്തരം വൻകിട ചൂതുകളിസംരംഭം വരെ വന്നെത്തി നിൽക്കുന്നു.
ഞങ്ങൾ താജ്മഹലിലേയ്ക്ക്‌ നീങ്ങി. സർദാർജി, ഇന്ന്‌ ഞങ്ങൾ മാംസഭുക്കുകളെ നിരാശ്ശപ്പെടുത്തിക്കളഞ്ഞു. ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന തന്തൂരി ചിക്കൻ വഴിമാറിപ്പോയി, പകരം കോഴിമുട്ടകൊണ്ടുള്ള ഒരു വിഭവമാണ്‌ പാത്രത്തിൽ നിരന്നത്‌. അമേരിക്കൻ കോഴിമുട്ടകൾക്ക്‌ നമ്മുടെ മുട്ടകളുടെയത്ര രുചിയില്ല എന്നു ഞങ്ങൾ കണ്ടുപിടിച്ചതിനുശേഷം ഒരു റസ്റ്ററന്റിൽ നിന്നും ഓംലറ്റോ മറ്റു മുട്ടവിഭവങ്ങളോ ഞങ്ങൾ തൊടാതായി.
രണ്ടുനാൾ ലാസ്‌വേഗാസിൽ കഴിഞ്ഞ്‌ ഇന്ന്‌ ഇനി അമേരിക്കയിലെ ഈ 13-​‍ാം ദിവസം, പ്രസിദ്ധനഗരമായ ലോസ്‌ഏഞ്ചൽസിലേയ്ക്ക്‌ പോവുകയാണ്‌. അവിടേയ്ക്ക്‌ 400 കി.മീറ്റർ ദൂരമുണ്ട്‌. ഇവിടെനിന്നും പുറപ്പെടുന്ന പുതിയ ബസ്സ്‌ ഇനി നാലഞ്ചുനാൾ ഞങ്ങളോടൊപ്പമുണ്ടാവും. അമേരിക്കൻ യാത്രയുടെ അവസാന സ്റ്റേഷനായ സാൻഫ്രാൻസിസ്കോ വരെ ഞങ്ങളെയും കൂട്ടി ഇതേ ബസ്സ്‌ തന്നെ സഞ്ചരിക്കുമെന്നും അറിവായി.
അമേരിക്കയിൽ, ന്യൂയോർക്കിൽ കാലുകുത്തിയ നിമിഷം മുതൽ ഇവിടത്തെ ഓരോ കാഴ്ച
കൾ കണ്ടുതുടങ്ങുമ്പോഴും അതവസാനിപ്പിക്കുംവരെ തോന്നുക, അമേരിക്കയിലെ ഏറ്റവും വലിയ കാഴ്ച അന്നത്തേതാണ്‌ എന്നാവും. ഈ ചിന്ത ഓരോ ദിവസവും ആവർത്തിക്കുന്നതുതന്നെ കാണുന്ന കാഴ്ചകളുടെ വൈവിദ്ധ്യത്തെയും, അസാമാന്യമായ പുതുമയെയും ആണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ, ലോസ്‌ ഏഞ്ചൽസ്‌ സന്ദർശനം ശരിക്കും ഇതുവരെ കണ്ടവയിൽ നിന്നൊക്കെ തീർച്ചയായും വ്യത്യസ്ഥമായിരിക്കുമെന്ന്‌ ആഷിക്‌ സാചന തന്നു. അടുത്ത മൂന്ന്‌ രാത്രികൾ ലോകസിനിമയുടെ തലസ്ഥാനമായ ഹോളിവുഡ്ഡ്‌ സ്ഥിതിചെയ്യുന്ന ദക്ഷിണകാലിഫോർണിയയിലെ ഈ നഗരത്തിലാവും ഞങ്ങൾ അന്തിയുറങ്ങുക.

രണ്ടു കവിതകൾ

indira balan

ചുരുളഴിയാത്ത ഭൂപടം


അയാൾ അങ്ങിനെയാണ്‌
ചിലപ്പോൾ ഓട്ടിൻപുറത്തു നിന്നും
ഭൂമിയുടെ തണുത്ത പ്രതലത്തിലേക്ക്‌
ഇറ്റുവീഴുന്ന നനുത്ത മഴയുടെ
താളാത്മകമായ ചലനം പോലെ
മറ്റു ചിലപ്പോൾ തീക്ഷ്ണമായ മടുപ്പിന്റെ
ചുട്ടുപൊള്ളിക്കുന്ന വെയിലു പോലെ
വേറെ ചിലപ്പോൾ നിർവ്വികാരതയുടെ
തണുത്തുറഞ്ഞ നീഹാരശൈലം പോലെ
ചിലപ്പോൾ മണ്ണിന്റെ അറിയാമിടങ്ങളിൽ
പമ്മിക്കിടക്കുന്ന കള്ളിമുള്ളുകളെപ്പോലെ......
ചിലപ്പോൾ ഇരുൾപ്പടർപ്പുകളും ,മുൾപ്പടർപ്പുകളും
തിങ്ങി മൗനമുദ്രിതമാക്കപ്പെട്ട
ഇടവഴികളിലൂടെ സഞ്ചരിക്കുന്നവൻ
പലപ്പോഴും ഒരവധൂതനെപ്പോലെ....
സമശീതോഷ്ണമായ ഒരവസ്ഥ അയാളിലില്ല
അയാൾ അങ്ങിനെയാണ്‌
ചുരുളഴിക്കാൻ കഴിയാത്ത ഭൂപടം പോലെ.......


തേടി നടന്നു ഞാൻ
തേടി നടന്നു ഞാൻ
വെളുത്ത സൂര്യന്മാരെ
കണ്ടില്ല,കണ്ടതു
കറുത്ത സൂര്യന്മാരെ

തേടി നടന്നു ഞാൻ
പൗർണ്ണമി തിങ്കളെ
കണ്ടില്ല, കണ്ടതു
തിങ്ങുമമാവാസികളെ

തേടി നടന്നു ഞാൻ
ജലമുഖരിതമാം തീരങ്ങളെ
കണ്ടില്ല, കണ്ടതു
നിർവ്വേദമാം മണൽക്കൂമ്പാരങ്ങളെ

തേടി നടന്നു ഞാൻ
കിളികൾ പാടും വയൽവഴികളെ
കണ്ടില്ല, കണ്ടതു
കണ്ണീരു വറ്റിയ ഭൂമിയെ


തേടി നടന്നു ഞാൻ
ചിരിക്കും നക്ഷത്ര ജാലങ്ങളെ
കണ്ടില്ല, കണ്ടതു
വാനം കീറിമുറിക്കും ഗർജ്ജനങ്ങളെ

തേടി നടന്നു ഞാൻ
ചന്ദ്ര മയൂഖത്തെ
കണ്ടില്ല, കണ്ടതു
തേർവാഴ്‌ച്ച നടത്തും ഇരുൾ മാലകളെ

തേടി നടന്നു ഞാൻ
പൂർണ്ണതയെന്ന സത്യത്തെ
കണ്ടില്ല, കണ്ടതു
അപൂർണ്ണമാം സമസ്യകളെ


പൂർണ്ണതയെന്നൊന്നില്ലെന്നറിവൂ
അന്ത്യത്തിൽ പ്രജ്ഞയും
വിണ്ണിലും മണ്ണിലും വിളങ്ങു-
മൊരേ ചൈതന്യം സനാതനം.