Followers

Showing posts with label v ravikumar. Show all posts
Showing posts with label v ravikumar. Show all posts

Tuesday, March 4, 2014

കായ്ക്കാത്ത ഓറഞ്ചുമരത്തിന്റെ പാട്ട്/ലോർക്ക

പരിഭാഷ: വി രവികുമാർ






മരംവെട്ടുകാരാ,
എന്നിൽ നിന്നെന്റെ നിഴൽ മുറിച്ചുമാറ്റൂ,
ഫലം കാണാത്തൊരു ജന്മത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

കണ്ണാടികൾക്കിടയിൽ ഞാനെന്തിനു വന്നുപിറന്നു?
പകൽ എന്നെ വലം വച്ചുകൊണ്ടേയിരിക്കുന്നു,
രാത്രിയാവട്ടെ,
അതിന്റെ നക്ഷത്രങ്ങളിലേക്കെന്നെ പകർത്തുകയും ചെയ്യുന്നു.

എനിക്കെന്നെക്കാണാതെ ജീവിക്കണം.
ഞാൻ സ്വപ്നം കാണട്ടെ,
ഉറുമ്പുകളും അപ്പൂപ്പൻതാടികളുമാ-
ണെന്റെ കിളികളും ഇലകളുമെന്ന്.

മരംവെട്ടുകാരാ,
എന്നിൽ നിന്നെന്റെ നിഴൽ മുറിച്ചുമാറ്റൂ,
ഫലം കാണാത്തൊരു ജന്മത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

Monday, February 3, 2014

മർമ്മരം:മഹമൂദ് ദർവീശ് -

പരിഭാഷ: വി രവികുമാർ

mahmoud-darwish
മഹ് മൂദ് ദാർവിഷ്



മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാനൊരാളെത്തേടുന്ന ഒരനുഭൂതിയായി.

Monday, December 2, 2013

ഒച്ചപ്പാട്-ഫ്രാൻസ് കാഫ്ക

 

പരിഭാഷ: വി.രവികുമാർ

ഒരു വീടിന്റെയാകെ ഒച്ചപ്പാടിന്റെ ആസ്ഥാനമായ എന്റെ മുറിയിലിരിക്കുകയാണു ഞാൻ. സകല വാതിലുകളും വലിച്ചടയ്ക്കുന്നതു ഞാൻ കേൾക്കുന്നു; മുറിയിൽ നിന്നു മുറിയിലേക്കോടുന്നവരുടെ കാലൊച്ചകൾ ഞാൻ കേൾക്കുന്നില്ലെന്നൊരു ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളു.അടുക്കളയിൽ സ്റ്റൌവിന്റെ മൂടി വീണടയുന്നതു പോലും എനിക്കു കേൾക്കാം. ഒരു വാതിലിലൂടെ അച്ഛൻ തള്ളിക്കയറിവരികയും നൈറ്റ് ഗൌൺ വലിച്ചിഴച്ചുകൊണ്ട് കടന്നുപോവുകയും ചെയ്യുന്നു; അടുത്ത മുറിയിൽ സ്റ്റൌവിലെ ചാരം ചുരണ്ടിക്കളയുന്നതു കേൾക്കുന്നു. അച്ഛന്റെ തൊപ്പി തുടച്ചുവച്ചിട്ടുണ്ടോയെന്ന് ഓരോ വാക്കും മുഴങ്ങുമാറ്‌ വല്ലി ഹാളിൽ നിന്നു വിളിച്ചുചോദിക്കുന്നു. എന്നോടെന്തോ ദാക്ഷിണ്യം കാണിക്കുന്ന പോലെ, അതിനു മറുപടിയായി വരുന്നത് ഒരു സീല്ക്കാരമാണ്‌. കാറിയ തൊണ്ടയനക്കുന്നപോലെ പിന്നെ വീടിന്റെ മുൻവാതിൽ തുറക്കുന്നു, പാടുന്ന സ്ത്രീസ്വരം പോലെ മലർക്കെത്തുറക്കുന്നു, ഒടുവിൽ പൌരുഷം മുറ്റിയ ഒരിടിയോടെ ചേർന്നടയുന്നു; ഉള്ളതിലേറ്റവും കരുണയറ്റ ശബ്ദമാണത്. അച്ഛൻ പൊയ്ക്കഴിഞ്ഞു; പിന്നെത്തുടങ്ങുകയായി, രണ്ടു കാനറിപ്പക്ഷികളുടെ മുൻകൈയിൽ കുറേക്കൂടി മസൃണവും ചിതറിയതും ഹതാശവുമായ പലതരം ഒച്ചകൾ. ഇതാദ്യമായിട്ടല്ല എനിക്കു തോന്നിയിട്ടുള്ളത്- ഇപ്പോൾ കാനറികൾ എന്നെ ഓർമ്മിപ്പിച്ചുവെന്നേയുള്ളു- വാതില്പാളി അല്പമൊന്നു തുറന്ന് ഒരു പാമ്പിനെപ്പോലെ അടുത്ത മുറിയിലേക്കിഴഞ്ഞു ചെല്ലാൻ, തറയിൽ കമിഴ്ന്നുകിടന്ന് ഒരല്പം സമാധാനം തരണമേയെന്ന് എന്റെ പെങ്ങന്മാരോടും അവരുടെ വേലക്കാരിയോടും യാചിക്കാൻ.

(1911 നവംബർ 5ലെ ഈ ഡയറിക്കുറിപ്പ് ഒരു കൊല്ലം കഴിഞ്ഞ് പ്രാഗിലെ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.)

 

Thursday, October 31, 2013

ഏണസ്റ്റോ കാർദിനൽ - മരിലിൻ മൺറോയ്ക്കായി ഒരു പ്രാർത്ഥന

പരിഭാഷ: വി രവികുമാർ


കർത്താവേ,
ഇവളെ കൈക്കൊള്ളേണമേ,
ലോകമെവിടെയും മരിലിൻ മൺറോയെന്നറിയപ്പെടുന്ന ഇവളെ,
അതല്ല അവളുടെ ശരിക്കുള്ള പേരെങ്കിലും,
(അവളുടെ ശരിക്കുള്ള പേരു പക്ഷേ, അവിടുത്തേക്കറിയാത്തതുമല്ലല്ലോ,
ആറാം വയസ്സിൽ ബലാൽസംഗത്തിനിരയായ ഈ അനാഥയുടെ,
പതിനാറാം വയസ്സിൽ ആത്മഹത്യക്കു ശ്രമിച്ച ഈ സെയിൽസ്ഗേളിന്റെ).
ഇന്നവൾ നിന്റെ മുന്നിലേക്കെത്തുന്നു, മേക്കപ്പില്ലാതെ, പ്രസ് മാനേജരില്ലാതെ,
ഫോട്ടോഗ്രാഫർമാരും ഓട്ടോഗ്രാഫ് വേട്ടക്കാരുമില്ലാതെ,
അന്ധകാരത്തെ മുഖാമുഖം നോക്കിനില്ക്കുന്ന
ഒരു ബഹിരാകാശസഞ്ചാരിയുടെ ഏകാകിതയോടെ.

ചെറുപ്പത്തിലൊരിക്കൽ അവൾ സ്വപ്നം കണ്ടു,
ഒരു പള്ളിക്കുള്ളിൽ നഗ്നയായി നില്ക്കുകയാണു താനെന്ന്,
(ടൈം വാരികയിൽ വായിച്ചതാണേയിത്)
തറയിൽ തല മുട്ടിച്ചു വണങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലാണു താനെന്ന്,
ആ തലകളിൽ ചവിട്ടാതിരിക്കാനായി കാലു സൂക്ഷിച്ചുവച്ചു നടക്കുകയാണു താനെന്ന്.
ഏതു മനഃശാസ്ത്രജ്ഞനെക്കാളും ഞങ്ങളുടെ സ്വപ്നങ്ങളറിയുന്നവനാണല്ലോ നീ.
പള്ളി, വീട്, ഗുഹ ഇതൊക്കെ പ്രതിനിധാനം ചെയ്യുന്നത്
ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം തന്നെ,
എന്നാൽ അതിനപ്പുറം ചിലതു കൂടിയാണത്...
ആ തലകൾ അവളുടെ ആരാധകർ, അതിൽ സംശയമില്ല;
(തിരശ്ശീലയിലേക്കു പായുന്ന പ്രകാശരശ്മിക്കടിയിലെ ഇരുട്ടിൽ തൂന്നുകൂടിയ തലകൾ).
ആ ദേവാലയം പക്ഷേ, ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സ്റ്റുഡിയോ അല്ല.
സ്വർണ്ണവും മാർബിളും കൊണ്ടുള്ള ആ ദേവാലയം
അവളുടെ ഉടലെന്ന ആ ദേവാലയമത്രെ.
അതിനുള്ളിൽ ചാട്ടവാറുമായി നില്ക്കുകയാണ്‌ മനുഷ്യപുത്രൻ.
അടിച്ചിറക്കുകയാണവൻ ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ മുതലാളിമാരെ,
തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ മടയാക്കിയവരെ.

images (1)
കർത്താവേ,
പാപവും അണുവികിരണവും കൊണ്ടൊരേ പോലെ മലിനമായ ഈ ലോകത്ത്
ഒരു സെയിൽസ്ഗേളിനെ മാത്രമായി നീ പഴിക്കില്ലല്ലോ?
(മറ്റേതു സെയിൽസ്ഗേളിനെയും പോലെ)
ഒരു താരമാവുക എന്നു സ്വപ്നം കണ്ടതു മാത്രമാണവൾ ചെയ്ത കുറ്റം.
അവളുടെ സ്വപ്നം യാഥാർത്ഥ്യവുമായി (ഒരു ടെക്നികളർ സ്വപ്നം.)
ഞങ്ങൾ കൊടുത്ത തിരക്കഥയ്ക്കനുസരിച്ചഭിനയിക്കുകയേ അവൾ ചെയ്തുള്ളു.
ആ തിരക്കഥ ഞങ്ങളുടെ ജീവിതകഥയായിരുന്നു,
അതാകെ കഥയില്ലായ്മയുമായിരുന്നു.
അവളോടു പൊറുക്കേണമേ കർത്താവേ,
അതുപോലെ ഞങ്ങളോടും,
ഈ ഇരുപതാം നൂറ്റാണ്ടിന്റെ പേരിൽ
,
ഞങ്ങളേവരുടെയും സഹകരണത്തോടെ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡപ്പടപ്പിന്റെ പേരിൽ.
അവൾ പ്രണയത്തിനു ദാഹിച്ചപ്പോൾ ഞങ്ങൾ കൊടുത്തത് ഉറക്കഗുളികയായിരുന്നു.
ഞങ്ങളാരും പുണ്യവാളന്മാരല്ല എന്നവൾ നിരാശപ്പെട്ടപ്പോൾ
ഞങ്ങൾ ശുപാർശ ചെയ്തതു മനോരോഗവിദഗ്ധരെ ആയിരുന്നു.
ഓർമ്മയില്ലേ, കർത്താവേ,
ക്യാമറയ്ക്കു മുന്നിൽ നില്ക്കാൻ അവൾക്കു പേടി കൂടിക്കൂടി വന്നത്,
അവൾക്കു മേക്കപ്പിനെ വെറുപ്പായത്,
ഓരോ സീനിലും പുതിയ മേക്കപ്പു വേണമെന്നു വാശി പിടിച്ചത്,
ഉൾക്കിടിലം വളർന്നുവളർന്നൊടുവിൽ ഷൂട്ടിംഗിനെത്താൻ വൈകിയിരുന്നത്?

മറ്റേതൊരു സെയിൽസ്ഗേളിനെയും പോലെ
ഒരു താരമാവണമെന്ന സ്വപ്നമേ അവൾക്കുണ്ടായിരുന്നുള്ളു.
ഒരു സ്വപ്നം പോലെ അയഥാർത്ഥവുമായിരുന്നു അവളുടെ ജീവിതം,
ഒരു മനഃശാസ്ത്രജ്ഞൻ വ്യാഖ്യാനിച്ചു കഴിഞ്ഞിട്ടൊടുവിൽ
ഫയലു ചെയ്തു വയ്ക്കുന്ന ഒരു സ്വപ്നം.

കണ്ണടച്ചുള്ള ചുംബനങ്ങളായിരുന്നു അവളുടെ റൊമാൻസുകൾ;
കണ്ണു തുറന്നപ്പോൾ അവൾ കണ്ടു,
ഫ്ളഡ് ലൈറ്റുകൾക്കടിയിലായിരുന്നു തന്റെ പ്രണയങ്ങളെന്ന്.
ഇപ്പോൾ ഫ്ളഡ് ലൈറ്റുകൾ കെടുത്തിക്കഴിഞ്ഞിരിക്കുന്നു,
മുറിയുടെ രണ്ടു ചുമരുകൾ (അതൊരു സിനിമാസെറ്റായിരുന്നു) എടുത്തുമാറ്റിയിരിക്കുന്നു,
ഷൂട്ടിംഗ് തീർത്ത സംവിധായകൻ തിരക്കഥയുമായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനിയല്ലെങ്കിൽ ഒരു കപ്പൽയാത്രയായിരുന്നു അത്,
സിംഗപ്പൂരിൽ വച്ചൊരു ചുംബനം, റിയോയിലൊരു നൃത്തം,
വിൻസറിലെ പ്രഭുമന്ദിരത്തിൽ ഒരു വിരുന്നുസല്ക്കാരം.
ഒക്കെയും ഒരു മൂന്നാംകിട ഫ്ളാറ്റിന്റെ ദരിദ്രം പിടിച്ച സ്വീകരണമുറിയിലെ കാഴ്ചകൾ.

ഒരന്ത്യചുംബനമില്ലാതെ സിനിമ അവസാനിച്ചു.
ഒരു കൈ ഫോണിൽ വച്ച് അവൾ മരിച്ചുകിടക്കുന്നതാണു കണ്ടത്.
അവൾ ആരെ വിളിക്കാൻ പോവുകയായിരുന്നുവെന്ന്
ഡിറ്റക്ടീവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരാൾ തനിക്കാകെ അറിയുന്ന ഒരു സൌഹൃദശബ്ദത്തിലേക്കു വിളിക്കുമ്പോൾ
“റോങ്ങ് നമ്പർ” എന്നു റെക്കോഡു ചെയ്തു വച്ചിരിക്കുന്നതു കേൾക്കുമ്പോലെയാണത്;
അല്ലെങ്കിൽ കവർച്ചക്കാർ മുറിപ്പെടുത്തിയ ഒരാൾ
കേബിൾ മുറിച്ചിട്ട ഫോണിലേക്കു കൈയെത്തിക്കുമ്പോലെ.

കർത്താവേ,
അവൾ വിളിക്കാൻ പോയതാരെയുമാവട്ടെ,
(അതാരെയുമല്ലെന്നു തന്നെയിരിക്കട്ടെ,
അല്ലെങ്കിൽ ലോസ് ഏഞ്ചലസ് ഡയറക്ടറിയിലില്ലാത്ത ഒരാളുടെ നമ്പരാണതെന്നുമിരിക്കട്ടെ)
കർത്താവേ, ആ ഫോണൊന്നെടുക്കേണമേ.

Sunday, September 1, 2013

അന്ന കാമിയെൻസ്ക : റെംബ്രാന്റ്

പരിഭാഷ: വി.രവികുമാർ





കല മാനുഷികമാണെങ്കിൽ
അതു ജനിച്ചതു സഹാനുഭൂതിയിൽ നിന്നാവണം
മർത്ത്യഭീതിയോടുള്ള മമതയിൽ നിന്നാവണം
ഇക്കാരണത്താൽ അവരിലേറ്റവും മഹാൻ
ആ മില്ലുകാരന്റെ മകനത്രേ
റെംബ്രാന്റ്
ഇരുട്ടും ചെളിയും കുഴച്ചെടുത്തതായിരുന്നു
അയാളുടെ ഉടലുകൾ
മണ്ണു പോലെ ഭാരമാർന്നവ
അപൂർവ്വമായി മാത്രമനാവൃതമാവുന്നവ
നിഗൂഢതകൾ നിറഞ്ഞവ
അയാളുടെ ആൾക്കൂട്ടങ്ങൾ- കൂട്ടിയിട്ട ശവക്കച്ചകൾ
അയാളുടെ ചെടികൾ- ഒരു ശവപ്പറമ്പിലെ തകരപ്പാത്രത്തിൽ മുളച്ചവ
ആകാശം വരിയുടച്ച കാളയുടെ ജഡം വെട്ടിക്കീറിയ പോലെ
തവിട്ടുനിറമായ കൈകളുമായി പ്രതാപികളായ വൃദ്ധന്മാർ
ഇല്ലായ്മയിലേക്കുള്ള മടക്കത്തിന്റെ പാതിവഴിയിലെത്തിയ
കാമലോലുപരായ സ്ത്രീകൾ
തന്റെ കൈയുടെ ജ്ഞാനത്താൽ
അയാൾ ജീവിച്ചിരിക്കുന്നവരോടു സഹാനുഭൂതി കാട്ടി
താൻ മഹാനാണെന്നയാൾക്കറിയാമായിരുന്നു
തന്റെയാ കൃഷീവലമുഖം കൊണ്ട്
അയാൾ യാഥാർത്ഥ്യത്തിന്മേൽ മുദ്ര വച്ചു
ഒരു പ്രകാശരശ്മിയുടെ കവാടത്തിൽ അയാളുടെ ക്രിസ്തു നിന്നിരുന്നു
മനുഷ്യന്റെ നിസ്സഹായതയിലേക്കൊരു ചുവടു വയ്ക്കുന്നതിനു തൊട്ടുമുമ്പ്
ഏതു കലാകാരനെയും പോലെ
ദുഃഖിതനും ഏകാകിയുമാണു ക്രിസ്തു


റെംബ്രാന്റ് (1606-1669) - യൂറോപ്യൻ കലാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ.

Friday, August 2, 2013

മരിൻ സൊരെസ്ക്യു - സ്വന്തം പേരു പരിചയമാവുന്നതിനെക്കുറിച്ച്

പരിഭാഷ : വി രവികുമാർ

marin-sorescu




നിങ്ങൾ നടക്കാൻ പഠിച്ചതില്പിന്നെ,
വസ്തുക്കളെ ഇന്നതിന്നതെന്നു പറയാൻ പഠിച്ചതില്പിന്നെ,
കുട്ടി എന്ന നിലയ്ക്കുള്ള നിങ്ങളുടെ ആദ്യത്തെ ഉത്കണ്ഠ
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
എന്താത്?
അവർ നിങ്ങളോടു ചോദിച്ചുകൊണ്ടേയിരിക്കും.
നിങ്ങൾ പതറുന്നു, വിക്കുന്നു,
ഒഴുക്കോടൊരു മറുപടി പറയാൻ തുടങ്ങിക്കഴിഞ്ഞാല്പിന്നെ
നിങ്ങൾക്ക് സ്വന്തം പേര്‌ ഒരു പ്രശ്നമല്ലാതാവുന്നു.

നിങ്ങൾ സ്വന്തം പേരു മറന്നുതുടങ്ങിയാൽ
അതു ഗൌരവത്തിലെടുക്കേണ്ടതു തന്നെ.
എന്നു വച്ചു നിരാശനാവുകയും വേണ്ട,
ഒരിടവേളയ്ക്കു തുടക്കമാവുകയായി.

നിങ്ങളുടെ മരണം കഴിഞ്ഞയുടനെ,
കണ്ണുകളുടെ മൂടൽ മാറുമ്പോൾ,
നിത്യാന്ധകാരത്തിൽ
നിങ്ങൾക്കു കണ്ണു പറ്റിത്തുടങ്ങുമ്പോൾ,
നിങ്ങളുടെ ഒന്നാമത്തെ ഉത്കണ്ഠ
(നിങ്ങൾ പണ്ടേ മറന്നത്,
നിങ്ങളോടൊപ്പം കുഴിയിലിട്ടു മൂടിയത്)
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
നിങ്ങളുടെ പേരു പലതുമാവാം,
-അതെന്തുമാവാം-
സൂര്യകാന്തി, ജമന്തി, ചെറി,
കരിങ്കിളി, കുരുവി, മാടപ്രാവ്,
ഡെയ്സി, തെന്നൽ-
അല്ലെങ്കിലിതെല്ലാമാവാം.
തനിക്കു പിടി കിട്ടി എന്നമട്ടിൽ
നിങ്ങളൊന്നു തലയനക്കിയാൽ
ഒക്കെശ്ശരിയായി:
ഒന്നു ഞണുങ്ങിയതെങ്കിലും
ഗോളാകൃതിയായ ഭൂമി
നക്ഷത്രങ്ങൾക്കിടയിൽ
ഒരു പമ്പരം പോലെ കിടന്നുകറങ്ങിയെന്നും വരാം.


Friday, July 5, 2013

കാഫ്കയുടെ കത്തുകൾ /പരിഭാഷ: വി. രവികുമാർ

kafka_3

പ്രിയപ്പെട്ട മാക്സ്
...അച്ഛനു നല്ല സുഖമില്ല. അദ്ദേഹം വീട്ടിലുണ്ട്. ഇടതുഭാഗത്ത് പ്രഭാതഭക്ഷണത്തിന്റെ കലപില ശമിക്കുമ്പോൾ വലതുഭാഗത്ത് ഉച്ചഭക്ഷണത്തിന്റെ കലപില തുടങ്ങുകയായി. അവിടെയുമിവിടെയും വാതിലുകൾ വലിച്ചടയ്ക്കുന്നതു കേട്ടാൽ ചുമരുകൾ ഇടിച്ചിടുകയാണെന്നു തോന്നും. ഇതിനൊക്കെ മീതെയായി എന്റെ യാതനകളുടെ കേന്ദ്രബിന്ദുവും: എനിക്ക് എഴുതാൻ പറ്റുന്നില്ല. എന്റേതെന്നു സാക്ഷ്യപ്പെടുത്താവുന്ന ഒറ്റ വരി ഞാൻ എഴുതിയിട്ടില്ല. പാരീസിൽ നിന്നു വന്നതിനു ശേഷം  എഴുതിയതൊക്കെ ഞാൻ തുടച്ചുമാറ്റിക്കളഞ്ഞിരിക്കുന്നു. അതാണെങ്കിൽ അത്രയധികം ഉണ്ടായിരുന്നതുമില്ല. ഓരോ വാക്കെഴുതാൻ നോക്കുമ്പോഴും എന്റെ ശരീരം മുന്നിൽ വന്നുനിന്നു വിലക്കുകയാണ്‌; ഓരോ വാക്കും ഞാൻ അതിനെ എഴുതിവയ്ക്കും മുമ്പ് പരിസരം വീക്ഷിച്ച് ഉറപ്പു വരുത്തുകയാണ്‌. വാചകങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ എന്റെ കണ്മുന്നിൽ പൊടിഞ്ഞുതിരുന്നു; അവയുടെ ഉൾവശം കണ്ണിൽപ്പെടുമ്പോൾ ഞാൻ വേഗം തന്നെ എഴുത്തു നിർത്തുകയുമാണ്‌...
(പ്രാഗ്, 1910 ഡിസംബർ 17)

പ്രിയപ്പെട്ട മാക്സ്,
താൻ എവിടെപ്പോയിക്കിടക്കുന്നു? നീ വരുന്നതും കാത്തു സോഫയിൽ കിടക്കുമ്പോൾ ഞാൻ ഒന്നുറങ്ങാൻ നോക്കി; പക്ഷേ ഉറക്കം വന്നില്ല, നീയും വന്നില്ല. ഇനിയിപ്പോൾ എനിക്കു വീട്ടിൽ പോകാനും നേരമായി. 12 മണി വരെ ഞാൻ ഓഫീസിലുണ്ടാവും. നീ അവിടെ വന്ന് എന്നെ കാണുന്നത് എനിക്കത്ര ഹിതമല്ലെങ്കിലും, നിന്നെ വേഗം കാണാൻ പറ്റുമല്ലോ. അതെന്തായാലും 12 കഴിഞ്ഞാൽ ഞാൻ നിന്റവിടെ വരും. ആ സമയത്തു വീട്ടിലുണ്ടാവാൻ നിനക്കു പറ്റിയാൽ നിന്നെയും കൂട്ടി നമ്മുടെ സൂര്യന്റെ ചുവട്ടിൽ ഞാനൊന്നു നടക്കാൻ പോകും. ഫ്രൌളിൻ ബി. നിനക്ക് തന്റെ വക അന്വേഷണം അറിയിക്കുന്നു; അത് എന്റെ നാവിലൂടെയാവുന്നതിൽ എനിക്കു സന്തോഷമേയുള്ളു.
ഫ്രാൻസ്
(പ്രാഗ്, 1912 ശരത്കാലം)


ഇല്ല ഫെലിക്സ്, ഒന്നും ശരിയാവില്ല; എന്റെ കാര്യത്തിൽ യാതൊന്നും ഒരു കാലത്തും ശരിയാവാൻ പോകുന്നില്ല. ചില നേരത്ത് എനിക്കു തോന്നിപ്പോകാറുണ്ട്, ഞാൻ ഇപ്പോൾ ഈ ലോകത്തല്ലെന്നും, നരകത്തിലെവിടെയോ അലഞ്ഞുനടക്കുകയാണെന്നും. എന്റെ കുറ്റബോധം ഒരൂന്നുവടിയാണെന്ന്, പുറത്തേക്കൊരു വഴിയാണെന്നാണു നീ കരുതുന്നതെങ്കിൽ നിനക്കു തെറ്റി. ഈ കുറ്റബോധം എന്നിലുള്ളതിനു കാരണം, പ്രായശ്ചിത്തത്തിന്റെ ഉയർന്ന രൂപമായി ഞാതിനെ കാണുന്നു എന്നതാണ്‌. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതേയുള്ളു, ഒരു നഷ്ടബോധം മാത്രമാണതെന്ന്. ഇതു കണ്ടെത്തിക്കഴിയേണ്ട താമസം, ആ പ്രായശ്ചിത്തത്തെ പിന്നിലാക്കിക്കൊണ്ട്, അതിനെക്കാൾ ഭയാനകമായും, ഉയർന്നുവരികയായി, താൻ സ്വതന്ത്രനാണെന്ന, മോചിതനാണെന്ന, സംതൃപ്തനാണെന്ന തോന്നൽ...
(ഫെലിക്സ് വെല്ഷിന്‌ റീവയിലെ സാനിറ്റോറിയത്തിൽ നിന്ന് 1913 സെപ്തംബറിൽ എഴുതിയ കത്തിൽ നിന്ന്)

Thursday, July 4, 2013

വീസ്വാവ ഷിംബോർസ്ക - ബാഹുല്യങ്ങൾക്കിടയിൽ

പരിഭാഷ: വി.രവികുമാർ

szymborska16



ഞാനെന്താണോ, അതാണു ഞാൻ.
ഏതൊരാകസ്മികതയും പോലെ
ഒരു പ്രഹേളിക.

എന്റെ പൂർവികർ
മറ്റു ചിലരാകാമായിരുന്നതല്ലേ,
മറ്റൊരു കൂട്ടിൽ നിന്നെനിക്കു
പറന്നുയരാമായിരുന്നല്ലോ,
മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്ന്
ഒരു ശല്ക്കജീവിയായിട്ടെനിക്കിഴഞ്ഞിറങ്ങാമായിരുന്നല്ലോ.

പ്രകൃതിയുടെ അണിയറയിൽ
വേഷങ്ങളെത്രയെങ്കിലുമാണ്‌:
ചിലന്തിയുടെ, കടല്ക്കാക്കയുടെ, പെരുച്ചാഴിയുടെ.
ഏതു വേഷവും ശരിക്കു പിടിച്ചുകിടക്കും,
എടുത്തിട്ടാല്പിന്നെ പിഞ്ഞിത്തീരും വരെ
അതിട്ടു നടക്കുകയും വേണം.

മറ്റൊന്നു തിരഞ്ഞെടുക്കാൻ
എനിക്കും അവസരം കിട്ടിയില്ല;
അതിൽപ്പക്ഷേ, എനിക്കു പരാതിയുമില്ല.
ഇത്ര വേറിട്ടതല്ലാത്തതൊന്നായാനെ ഞാൻ.
ചിതല്പുറ്റിൽ നിന്ന്, മത്തിക്കൂട്ടത്തിൽ നിന്ന്,
ഇരമ്പുന്ന തേനീച്ചപ്പറ്റത്തിൽ നിന്നൊന്ന്,
കാറ്റുലയ്ക്കുന്ന ഭൂഭാഗത്തിലൊരിഞ്ച്.

ഇത്ര ഭാഗ്യം കിട്ടാത്ത ജന്മമൊന്ന്,
കമ്പിളിരോമത്തിനായി,
ക്രിസ്തുമസ് വിരുന്നിനായി
വളർത്തപ്പെടുന്നതൊന്ന്;
ഒരു സ്ഫടികച്ചതുരത്തിൽ നീന്തിനടക്കുന്നതൊന്ന്.

കാട്ടുതീ എരിഞ്ഞടുക്കുമ്പോൾ
വേരിറങ്ങിനില്ക്കുന്ന ഒരു മരം.

പിടി കിട്ടാത്ത സംഭവങ്ങൾ ചവിട്ടിക്കുതിച്ചു പായുമ്പോൾ
ഞെരിഞ്ഞമരുന്ന ഒരു പുല്ക്കൊടി.

ഇരുട്ടു കൊണ്ടു ചിലരുടെ കണ്ണഞ്ചിച്ച
ഒരു രാത്രിജീവി.

ആളുകളിൽ ഞാനുണർത്തുന്നതു ഭയമോ,
അറപ്പോ,
സഹതാപമോ മാത്രമായിരുന്നെങ്കിൽ?

മുന്നിൽ വഴികളെല്ലാമടഞ്ഞ മറ്റൊരു ഗോത്രത്തിലാണു
ഞാൻ പിറന്നിരുന്നതെങ്കിൽ?

വിധി ഇതുവരെയും
എന്നോടു കരുണ കാണിച്ചുവെന്നു തോന്നുന്നു.

സന്തുഷ്ടനിമിഷങ്ങളുടെ ഓർമ്മ
എനിക്കുണ്ടാവണമെന്നുണ്ടായിരുന്നില്ല.

താരതമ്യങ്ങൾ ചെയ്യാനുള്ള എന്റെ പ്രവണത
എനിക്കു കിട്ടണമെന്നുണ്ടായിരുന്നില്ല.

വിസ്മയമെന്ന സ്വഭാവമില്ലാത്ത ഒരാളായേനെ ഞാൻ,
എന്നു പറഞ്ഞാൽ,
തീർത്തും വ്യത്യസ്തനായ ഒരാൾ.


Sunday, June 2, 2013

കാഫ്ക - എഴുത്തുകാരൻ എന്ന ബലിയാട്

പരിഭാഷ: വി രവികുമാർ


ചിന്തകൾ ചുറ്റികയടികൾ പോലെ വന്നിടിക്കുന്ന നെറ്റിയുമായി ഉറക്കമില്ലാതെ കിടക്കുമ്പോൾ കഴിഞ്ഞ ചില നാളുകളുടെ പ്രശാന്തതയിൽ മറവിയിൽപെട്ടുകിടന്നതൊന്ന് എനിക്കു വീണ്ടും ബോദ്ധ്യമായി; എത്ര ദുർബ്ബലമായ ഒരടിത്തറയിലാണ്‌, അല്ലെങ്കിൽ ഇല്ല്ലാത്തതെന്നു തന്നെ പറയാവുന്ന ഒരടിത്തറയിലാണു ഞാൻ ജീവിക്കുന്നതെന്ന്; എനിക്കടിയിലുള്ള അന്ധകാരത്തിൽ നിന്ന് ഒരു തമഃശക്തി തനിക്കു തോന്നുമ്പോൾ പുറത്തുവന്ന് എന്റെ വിക്കിവിക്കിയുള്ള പ്രതിഷേധങ്ങളെ തരിമ്പും കണക്കിലെടുക്കാതെ എന്റെ ജീവിതത്തെ തകർത്തുകളയുകയാണെന്ന്. എന്നെ താങ്ങിനിർത്താനായി എന്റെ എഴുത്തുണ്ട്; പക്ഷേ ഇങ്ങനെയൊരു ജീവിതത്തെയാണ്‌ അതു താങ്ങിനിർത്തുന്നതെന്നു പറഞ്ഞാൽ അതാവില്ലേ കൂടുതൽ ശരി? ഇതിലും ഭേദമാണ്‌ എഴുതാതിരിക്കുമ്പോഴുള്ള എന്റെ ജീവിതം എന്നുമല്ല ഞാൻ പറയുന്നത്. അത് ഇതിനെക്കാൾ മോശവും അസഹ്യവുമാണെന്നതാണു വസ്തുത; അതു ചെന്നൊടുങ്ങുന്നത് ഭ്രാന്തിലുമായിരിക്കും. പക്ഷേ ഞാൻ ഒരെഴുത്തുകാരനാണ്‌ എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലെ ഇതൊക്കെ ശരിയാവുന്നുള്ളു; ഞാൻ എഴുതാതിരിക്കുമ്പോഴും അതിനു സാധുതയുണ്ട്; എഴുതാത്ത എഴുത്തുകാരൻ ഭ്രാന്തിനെ ക്ഷണിച്ചുവരുത്തുന്ന ഒരു ജന്തുവുമാണ്‌. അതിരിക്കട്ടെ, എഴുത്തുകാരനായിട്ട് എന്തു ഗുണമാണുള്ളത്? മാധുര്യമുള്ളതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു പ്രതിഫലമാണ്‌ എഴുത്തെന്നോ? എങ്കിൽ എന്തിനുള്ള പ്രതിഫലം? രാത്രിയിൽ എനിക്കതു സ്പഷ്ടമായി, ഒരു ബാലപാഠത്തിലെന്നപോലെ എനിക്കു സ്പഷ്ടമായി, പിശാചിനെ സേവിക്കുന്നതിനുള്ള പ്രതിഫലമാണതെന്ന്. തമസ്സിന്റെ ശക്തികളിലേക്കുള്ള ഈ അവരോഹണം, സാധാരണ നിലയ്ക്ക് നിയന്ത്രണവിധേയമായിക്കിടക്കുന്ന ആത്മീയശക്തികളെ തുടലഴിച്ചുവിടൽ, തെളിഞ്ഞുകിട്ടാത്ത പരിരംഭണങ്ങൾ, അധോതലങ്ങളിൽ നടക്കാവുന്ന മറ്റെന്തും; സൂര്യവെളിച്ചത്തിലിരുന്നു കഥകളെഴുമ്പോൾ അങ്ങു താഴെ നടക്കുന്നതൊന്നും നാമറിയുന്നില്ല. മറ്റു രീതികളിലുള്ള എഴുത്തുമുണ്ടാവാം; ഈ രീതിയിലുള്ള എഴുത്തേ എനിക്കറിയൂ. രാത്രിയിൽ ഭീതി കാരണം ഉറങ്ങാതെ കിടക്കുമ്പോൾ എനിക്കിതേ അറിയൂ...ഒരെഴുത്തുകാരന്റെ ജീവിതം യഥാർത്ഥമായും അയാളുടെ എഴുത്തുമേശയെ ആശ്രയിച്ചിരിക്കുന്നു; ഭ്രാന്തു വരരുതെന്നുണ്ടെങ്കിൽ അയാൾ മേശ വിട്ടു പോകാനേ പാടില്ല; അയാളതിൽ കടിച്ചുതൂങ്ങിക്കിടക്കണം. എഴുത്തുകാരനെ, അങ്ങനെയൊരെഴുത്തുകാരനെ നിർവചിക്കാൻ, അയാളുടെ ധർമ്മമെന്തെന്നു വിശദീകരിക്കാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ ഇങ്ങനെ പറയും: മനുഷ്യവർഗ്ഗത്തിന്‌ ഒരു ബലിയാടാണയാൾ; കുറ്റബോധമില്ലാതെ- കുറച്ചെങ്കിലും കുറ്റബോധമില്ലാതെ- പാപം ചെയ്യാൻ അവരെ സഹായിക്കുകയാണയാൾ.

(മാക്സ് ബ്രോഡിന്‌ 1922 ജൂലൈ 5നയച്ച കത്തിൽ നിന്ന്)

Saturday, May 4, 2013

അധ്യാപകൻ/ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് -

പരിഭാഷ: വി.രവികുമാർ 

Langston-Hughes-with-hat-on-508x350



നക്ഷത്രങ്ങൾ പോലെയാണാദർശങ്ങൾ,
നമ്മുടെ കൈയെത്തുന്ന ദൂരത്തല്ലവ.
പഠിക്കാൻ എളിമയോടെ ഞാൻ ശ്രമിച്ചു,
ഞാൻ പഠിപ്പിച്ചതതിലുമെളിമയോടെ.

നേരുള്ളതായ നന്മകളൊക്കെ
മുറുകെപ്പിടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.
നല്ലവനാവണമെന്നെനിക്കുണ്ടായിരുന്നു,
അതുകൊണ്ടാത്മാവൊന്നു ഞെരുങ്ങിയെങ്കിലും.

ഇന്നു തണുത്ത മണ്ണിനടിയിൽ ഞാൻ കിടക്കുന്നു,
കണ്ട സ്വപ്നങ്ങളൊക്കെ ഞാൻ മറന്നും കഴിഞ്ഞു.
ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
ഒരു വിളക്കിന്റെ നാളവുമില്ല വെളിച്ചം പകരാൻ.

ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
നക്ഷത്രത്തരികളൊരിക്കലും ചിതറിവീഴില്ല.
ഓർക്കുമ്പോൾ ഞാനൊന്നു വിറക്കൊള്ളുന്നു:
ഒന്നിലും കാര്യമില്ലെന്നിരുട്ടെന്നെപ്പഠിപ്പിച്ചാലോ?

Tuesday, April 2, 2013

നിങ്ങൾ പഠിക്കുന്നു / ബോർഹസ് -

പരിഭാഷ :വി രവികുമാർ 

borges2



കാലം കഴിയുമ്പോൾ ആ സൂക്ഷ്മമായ വ്യത്യാസം നിങ്ങൾ പഠിക്കുന്നു,
ഒരു കരം ഗ്രഹിക്കുന്നതിനും ഒരാത്മാവിനെ തളച്ചിടുന്നതിനുമിടയിലുള്ളത്.

പിന്നെ നിങ്ങൾ പഠിക്കുന്നു, പ്രണയമെന്നാൽ ആശ്രയമാകണമെന്നില്ലെന്ന്,
സൌഹൃദമെന്നാൽ സുരക്ഷിതത്വമാകണമെന്നുമില്ലെന്നും.

പിന്നെ നിങ്ങൾ പഠിക്കുന്നു, ചുംബനങ്ങൾ ഉടമ്പടികളല്ലെന്ന്,
സമ്മാനങ്ങൾ വാഗ്ദാനങ്ങളല്ലെന്നും.

പിന്നെ നിങ്ങൾ പരാജയങ്ങൾ അംഗീകരിക്കാൻ തുടങ്ങുന്നു,
തല ഉയർത്തിപ്പിടിച്ചും കണ്ണുകൾ തുറന്നുവച്ചും,
ഒരു സ്ത്രീയുടെ മുഗ്ധതയോടെ, ഒരു കുഞ്ഞിന്റെ സങ്കടത്തോടെയല്ല.

തന്റെ പാതകൾ ഇന്നിൽത്തന്നെ പണിയാൻ നിങ്ങൾ പഠിക്കുന്നു,
നാളെയുടെ നിലം ഉറപ്പുള്ളതാണെന്നു തീർച്ചയില്ലാത്തതിനാൽ,
പറക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുന്നൊരു സ്വഭാവം ഭാവികൾക്കുണ്ടെന്നതിനാൽ.

കാലം കഴിയുമ്പോൾ നിങ്ങൾ പഠിക്കുന്നു...
ഏറെക്കൊണ്ടാൽ വെയിലു പോലും പൊള്ളിക്കുമെന്ന്.

അങ്ങനെ നിങ്ങൾ സ്വന്തം തോട്ടം നട്ടുവളർത്തുന്നു, സ്വന്തമാത്മാവിനെ അലങ്കരിക്കുന്നു,
തനിക്കു പൂവുമായി വരുന്ന മറ്റൊരാളെക്കാത്തു നിങ്ങൾ നിൽക്കുന്നുമില്ല.

പിന്നെ നിങ്ങൾ പഠിക്കുന്നു, ശരിക്കും സഹനശക്തിയുണ്ട് തനിക്കെന്ന്...
ബലമുണ്ട് തനിക്കെന്ന്
തനിക്കുമൊരു വിലയുണ്ടെന്ന്...
അങ്ങനെ നിങ്ങൾ പഠിക്കുന്നു, നിങ്ങൾ പഠനം തുടരുന്നു
ഓരോ വിട പറയലിനുമൊപ്പം നിങ്ങൾ പഠിക്കുന്നു.

Wednesday, December 5, 2012

വീസ്വാവ സിംബോഴ്സ്ക / ഭീകരവാദി കണ്ടുകൊണ്ടിരിക്കുന്നു

പരിഭാഷ:വി.രവികുമാർ



പതിമൂന്ന്‌ ഇരുപതിന്‌ ബാറിൽ ബോംബു പൊട്ടും.
ഇപ്പോൾ പതിമൂന്ന് പതിനാറായിട്ടേയുള്ളു.
ഇനിയും സമയമുണ്ട്, ചിലർക്ക് ഉള്ളിലേക്കു പോകാൻ,
ചിലർക്ക് പുറത്തേക്കു വരാനും.

ഭീകരവാദി തെരുവിന്റെ മറുവശമെത്തിക്കഴിഞ്ഞിരിക്കുന്നു.
അകലം അപായത്തിൽ നിന്നയാളെ അകറ്റിയിരിക്കുന്നു,
അവനെല്ലാം കാണാം- സിനിമയിലെന്നപോലെ.

മഞ്ഞ ജാക്കറ്റിട്ട ഒരു സ്ത്രീ, അവർ ഉള്ളിലേക്കു പോവുകയാണ്‌,
കറുത്ത കണ്ണട വച്ച ഒരാൾ, അയാൾ പുറത്തേക്കിറങ്ങുകയാണ്‌.
ജീൻസു ധരിച്ച കൌമാരക്കാർ, അവർ സംസാരിച്ചിരിക്കുകയാണ്‌.
പതിമൂന്നു പതിനേഴും നാലു സെക്കന്റും.
പൊക്കം കുറഞ്ഞ ആയാൾ, അയാൾ ഭാഗ്യവാനാണ്‌,
അയാൾ സ്കൂട്ടറിൽ കയറിപ്പോവുകയാണ്‌.
പൊക്കമുള്ള മറ്റേയാൾ, അയാൾ ഉള്ളിലേക്കു പോവുകയാണ്‌.

പതിമൂന്നു പതിനേഴും നാല്പതു സെക്കന്റും.
ആ പെൺകുട്ടി, മുടിയിൽ പച്ച റിബണും കെട്ടി അവൾ നടന്നുവരികയാണ്‌.
അതാ, ഒരു ബസ് നേരേ മുന്നിൽത്തന്നെ വന്നുനിൽക്കുന്നു.
പതിമൂന്നു പതിനെട്ട്.
പെൺകുട്ടിയെ കാണാനില്ല.
കതേക്കു പോകാനും മാത്രം മണ്ടിയാണോ അവൾ, അതോ അല്ലേ?
ആളുകളെ പുറത്തേക്കെടുക്കുമ്പോൾ നമുക്കതു മനസ്സിലാവും.

പതിമൂന്നു പത്തൊമ്പത്.
എന്തുകൊണ്ടാണെന്നറിയുന്നില്ല, ആരുമിപ്പോൾ അകത്തേക്കു പോകുന്നില്ല.
വേറൊരു ചങ്ങാതി, തടിയൻ, കഷണ്ടിക്കാരൻ,
അയാൾ പുറത്തേക്കിറങ്ങുന്നുണ്ട്.
ഒരു നിമിഷം, പോക്കറ്റിലെന്തോ പരതുകയാണയാൾ,
പതിമൂന്ന് ഇരുപതിന്‌ പത്തു സെക്കന്റുള്ളപ്പോൾ
തന്റെ മുഷിഞ്ഞ കൈയുറയെടുക്കാൻ മടങ്ങിപ്പോവുകയണയാൾ.

കൃത്യം പതിമൂന്ന് ഇരുപത്.
സമയം ഇഴഞ്ഞുനീങ്ങുകയാണല്ലോ.
ഇനി ഏതു നിമിഷവും.
ഇല്ല, ആയിട്ടില്ല.
അതെ, ഇപ്പോൾ.
ബോംബ് പൊട്ടുന്നു.

Saturday, October 6, 2012

ഞാൻ നിന്നെ പ്രേമിച്ചിരുന്നപ്പോൾ.../എ. ഇ. ഹൌസ്മാൻ -

 പരിഭാഷ: വി. രവികുമാർ

ഞാൻ നിന്നെ പ്രേമിച്ചിരുന്നപ്പോൾ,
നിർമ്മലനായിരുന്നു ഞാൻ, ധീരനായിരുന്നു;
മൈലുകൾക്കപ്പുറത്തേക്കെന്റെ വിശേഷം വ്യാപിച്ചു,
എത്ര നല്ലതാണെന്റെ പെരുമാറ്റമെന്നും.

ഇന്നാ ഭ്രമം സാവധാനം കടന്നുപോകവെ,
യാതൊന്നുമിനി ശേഷിക്കില്ല;
മൈലുകൾക്കപ്പുറത്തേക്കാളുകളിനി പറഞ്ഞുതുടങ്ങും,
ഞാനെന്റെ തനിപ്രകൃതമായിരിക്കുന്നുവെന്നും.

Sunday, September 2, 2012

വെർലേൻ - വിരലുകൾ ചുംബിച്ച പിയാനോ...

പരിഭാഷ: വി.രവികുമാർ


മെലിഞ്ഞുനീണ്ട വിരലുകൾ ചുംബിച്ച പിയാനോ
വിളറിയ സാന്ധ്യവെളിച്ചത്തിൽ തെളിഞ്ഞും തെളിയാതെയും.
ചിറകടികളുടെ മൌനമർമ്മരമേറിയൊരു ഗാനം,
അതിലോലവും വശ്യവുമായ പഴയൊരീണം
അവളുടെ പരിമളം തങ്ങിയ മുറിയിലതലയുന്നു,
കാതരമായിട്ടെന്നപോലത്രയൊതുങ്ങിയും.

പറയൂ, എന്തിനു പൊടുന്നനേയിങ്ങനെയൊരു ഗാനം,
എന്റെ തളർന്ന അസ്ഥികളെ പാടിയുറക്കുവാനോ?
എന്തിനെന്റെ മേലിതുപോലൊരു ഗാനത്തിന്റെ കളിമ്പം?
നിനക്കെന്തു വേണമവ്യക്തമധുരസംഗീതമേ,
ഉദ്യാനത്തിലേക്കു പാതി തുറന്ന ജനാലയ്ക്കൽ
പ്രാണൻ വെടിയുന്ന പതിഞ്ഞ പല്ലവികളേ?

Thursday, May 3, 2012

ജനം/വയെഹോ -

  
പരിഭാഷ:വി.രവികുമാർ

Spain, Take This Cup from Me = Espa~Na, Aparta De MI Este CAliz: [Poems]



യുദ്ധം കഴിഞ്ഞതിൽപ്പിന്നെ,
പടയാളി വീണതിൽപ്പിന്നെ,
ഒരാളടുത്തുചെന്നു പറഞ്ഞു:
“മരിക്കരുതേ; എനിക്കത്ര സ്നേഹമാണു നിങ്ങളെ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

രണ്ടുപേരടുത്തുചെന്നാവർത്തിച്ചു:
“ഞങ്ങളെ വിട്ടുപോകരുതേ! ധൈര്യമായിരിക്കൂ!
ജീവിതത്തിലേക്കു മടങ്ങിവരൂ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

ഇരുപത്, ഒരു നൂറ്‌, ഒരായിരം,
അഞ്ചു ലക്ഷം പേർ നേരിട്ടുചെന്നു,
അവരൊച്ചവച്ചു: “എത്രയധികം സ്നേഹം,
മരണത്തിനതുമെതിരാവുന്നില്ല!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

ജനകോടികളയാളെ ചൂഴ്ന്നു,
ഒരേയൊരു നിവേദനവുമായി:
“പോകരുതേ, സഹോദരാ!“
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

പിന്നെ ഭൂമിയിലെ സർവജനങ്ങളും
അയാൾക്കു ചുറ്റും കൂടി;
ജഡം വിഷാദത്തോടെ അവരെ ഒന്നുനോക്കി,
അയാൾ സാവധാനമെഴുന്നേറ്റുനിന്നു,
ആദ്യം കണ്ടയാളെ കെട്ടിപ്പിടിച്ചു;
പിന്നെ കാലെടുത്തുവച്ചു...

Wednesday, April 4, 2012

അപരാഹ്നഗാനം/ബോദ്‌ലെയർ


വിവർത്തനം: വി രവികുമാർ



നിന്റെ കുടിലമായ കൺപുരികങ്ങൾ
മുഖത്തിനൊരു മാരകഭാവം പകരുന്നുവെങ്കിലും,
മാലാഖമാരെ തെല്ലുമോർമ്മിപ്പിക്കല്ലതെങ്കിലും,
കടാക്ഷങ്ങളുടെ വശ്യമെറിയുന്ന മോഹിനീ,

എത്രയാരാധിക്കുന്നു, നിന്നെ ഞാനെന്നോ!
അപായപ്പെടുത്തുന്നൊരുന്മത്തതയോടെ
നിന്റെ മുന്നിലടിപണിയുന്നു ഞാൻ,
പൂജാവിഗ്രഹം നീ, പൂജാരി ഞാൻ.

നിന്റെ മുടിത്തഴപ്പിൽ വാസനിയ്ക്കുന്നു,
മണൽക്കാടുകളും കൊടുങ്കാടുകളും,
നിന്റെ മുഖഭാവങ്ങളിൽ മിന്നിമറയുന്നു
കിഴക്കിന്റെ പ്രഹേളികകൾ.

ധൂപപാത്രത്തെ ചുഴലുന്ന വാസനയെന്നപോലെ
നിന്റെയുടലിലലയുന്നു പരിമളങ്ങൾ,
സന്ധ്യ പോലെ മോഹിപ്പിക്കുന്നു നീ,
തൃഷ്ണകളെ തപിപ്പിക്കുന്നൊരപ്സരസ്സേ.

ഹാ! ഒരു പാനീയത്തിന്റെ വീര്യത്തിനുമാവില്ല,
നിന്റെയലസഭാവം പോലെന്നെയുണർത്താൻ;
നിന്റെ കൈത്തലങ്ങൾക്കു പരിചയമല്ലോ,
ജഡങ്ങൾക്കുയിരു കൊടുക്കുന്ന തലോടലുകൾ!

നിന്റെ ജഘനങ്ങൾ ശൃംഗരിക്കുന്നു,
നിന്റെ മാറിടത്തോടും പുറവടിവിനോടും.
നിന്റെ അലസഭാവത്തിന്റെ പടുതികളിൽ
പ്രണയമറിയുന്നു മൃദുമെത്തകൾ.

ഉള്ളിലാളുന്ന കാമാഗ്നി തണുപ്പിക്കാൻ
ചിലവേളകളിൽ നീ വാരിവിതറുന്നു,
നിന്റെ തൃഷ്ണകൾക്കിരയായവന്റെ മേൽ
ചുംബനങ്ങൾക്കൊപ്പം ദംശനങ്ങളും.

എന്നെക്കടിച്ചുകീറുമ്പോളിരുണ്ട സൗന്ദര്യമേ,
നിന്റെ പരിഹാസച്ചിരിയേറ്റു ഞാൻ പുളയുന്നു,
പിന്നെയൊരു കടാക്ഷമെന്റെ മേൽ പതിയ്ക്കുന്നു,
മൃദുലം, നിലാവിന്റെ കതിരു പോലെ.

നിന്റെ മിനുസ്സമായ പാദരക്ഷകൾക്കടിയിൽ,
നിന്റെയോമനക്കാലടികൾക്കടിയിൽ,
എന്റെയാനന്ദം ഞാനടിയറ വയ്ക്കാം,
എന്റെ പ്രതിഭയും, എന്റെ നിയോഗവും.

എന്റെയാത്മാവിന്റെ മുറിവുണക്കുന്നവളേ,
വർണ്ണവും, വെളിച്ചവും, സംഗീതവും നീ!
എന്റെ സൈബീരിയൻ രാത്രിയിൽ
ഊഷ്മളതയുടെ സ്ഫോടനവും നീ!.


Wednesday, February 29, 2012

എന്റെ കാമുകി കയറിവരും.../യെവ്തുഷെങ്കോ -

പരിഭാഷ
വി.രവികുമാർ


എന്റെ കാമുകി കയറിവരും,
തന്റെ കൈകളിലെ

ന്നെപ്പൊതിയും,
മാറ്റങ്ങളൊക്കെയുമവൾ കണ്ടുവയ്ക്കും,
എന്റെയുത്കണ്ഠകളവൾ മനസ്സിലാക്കും.

ചൊരിഞ്ഞുവീഴുന്ന ഇരുട്ടിൽ നിന്ന്,
ടാക്സിക്കാറിന്റെ വാതിലടയ്ക്കാൻ മറന്ന്,
ഉറയ്ക്കാത്ത കോണിപ്പടികളവളോടിക്കയറും,
ആഹ്ളാദവുമാസക്തിയും കൊണ്ടാകെത്തുടുത്തും.

വിയർത്തുകുളിച്ച്, കതകു തള്ളിത്തുറന്നവൾ കയറിവരും,
എന്റെ മുഖമവൾ കൈകളിൽ കോരിയെടുക്കും,
ഒരു കസേരയിൽ നിന്നവളുടെ നീലിച്ച രോമക്കുപ്പായം
പ്രഹർഷത്തോടെ തറയിലേക്കൂർന്നുവീഴും.

Monday, January 30, 2012

നിസാർ ഖബ്ബാനി / ഭ്രാന്തന്റെ കവിതകൾ



പരിഭാഷ: വി.രവികുമാർ



മേൽവിലാസമില്ലാത്ത സ്ത്രീ


എവിടെയും നിങ്ങളവളെത്തിരയും,
കടലി
ലെത്തിരകളോടവളെക്കുറിച്ചാരായും,
കരയിലെ ആമകളോടവളെക്കുറിച്ചു ചോദിക്കും,
കടലായ കടലെല്ലാം നിങ്ങളലയും,
നിങ്ങളുടെ കണ്ണീരു പുഴകളായൊഴുകും,
നിങ്ങളുടെ ശോകം മരങ്ങളായി വളരും,
ഒടുവിൽ, ജീവിതാന്ത്യത്തിൽ
താൻ തേടിയലഞ്ഞതൊരു


നിസ്സാർ ഖബ്ബാനി

സിറിയൻ കവി

പുകച്ചുരുളിനെയെന്നു നിങ്ങളറിയും-
നിന്റെ പ്രണയത്തിനിന്ന നാടെന്നില്ല,
ജന്മദേശമില്ല, മേൽവിലാസവുമില്ല.



കുളിയ്ക്കുന്നവൾ

നിന്നെക്കുറിച്ചു ഞാനവരോടു മിണ്ടിയിട്ടേയില്ല...പക്ഷേ
എന്റെ കണ്ണുകളിലവർ നിന്നെക്കണ്ടു,
നീയിറങ്ങിക്കുളിയ്ക്കുന്നതായി.



അപ്രതീക്ഷിതമത്സ്യങ്ങൾ

ഇനിയും നിന്നെ പ്രേമിച്ചുതുടങ്ങിയിട്ടില്ല ഞാൻ,
എന്നാലൊരുനാൾ പ്രണയത്തിന്റെ അനിവാര്യമുഹൂർത്തമെത്തും,
കടൽ നിന്റെ മാറിടത്തിലേക്കു തെറിപ്പിയ്ക്കും,
നീ പ്രതീക്ഷിക്കാത്ത മത്സ്യങ്ങൾ.



പൂമ്പാറ്റ

നിന്റെ അരക്കെട്ടിനു ചുറ്റും
പച്ചപെൻസിലു കൊണ്ടൊരു വര ഞാൻ വരച്ചു:
താനൊരു പൂമ്പാറ്റയാണെന്നതിനു തോന്നരുതല്ലോ,
അങ്ങനെയതങ്ങു പറന്നുപോകരുതല്ലോ.



മതി

നിന്റെ സാന്നിദ്ധ്യം മതി
സ്ഥലത്തിനു നിലയ്ക്കാൻ;
നിന്റെ വരവു മതി
കാലത്തിനു വരാതിരിയ്ക്കാൻ.



നീയായതെല്ലാം

എന്നെ പ്രേമിക്കൂ,
നിന്റെ ചുവട്ടടിയിലെ ജലത്തെ ഭയക്കാതെയുമിരിക്കൂ;
സ്ത്രീത്വത്തിന്റെ ജ്ഞാനസ്നാനം നീയേൽക്കുകയുമില്ല,
നിന്റെയുടലും നിന്റെ മുടിയും
ഈ ജലം കൊണ്ടു നനയാതിരുന്നാൽ.



ഉച്ചമയക്കം

ഒരു പേർഷ്യൻ പരവതാനി നിന്റെ വാക്കുകൾ,
ചുമരോടു ചുമരു പറന്നുനടക്കുന്ന രണ്ടു മാടപ്രാവുകൾ
നിന്റെ കണ്ണുകൾ,
എന്റെ ഹൃദയമൊരു മാടപ്രാവിനെപ്പോലെ
നിന്റെ കൈകളുടെ തിരകൾക്കു മേൽ പറക്കുന്നു,
ചുമരിന്റെ നിഴലത്തൊരുച്ചമയക്കമുറങ്ങുന്നു.



വിപരീതപ്രണയം

നിന്റെ തലമുടിയെ ഞാനുപദേശിച്ചുനോക്കി,
നിന്റെ ചുമലും കടന്നു വളർന്നുപോകരുതെന്ന്,
എന്റെ ജീവിതത്തിനു മേൽ ശോകത്തിന്റെ ചുമരാവരുതെന്ന്;
ഞാനാഗ്രഹിച്ചതിനെയൊക്കെ നിഷ്ഫലമാക്കി
നിന്റെ മുടി പക്ഷേ, നിണ്ടുതന്നെ കിടന്നു.
നിന്റെയുടലിനെ ഞാനുപദേശിച്ചുനോക്കി,
കണ്ണാടിയുടെ ഭാവനയെ ഉദ്ദീപിക്കരുതെന്ന്,
നിന്റെയുടൽ പക്ഷേ, ഞാൻ പറഞ്ഞതു കേട്ടില്ല,
അതു സുന്ദരമായിത്തന്നെയിരുന്നു.
നിന്റെ പ്രണയത്തെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു,
കടൽക്കരയിലോ, മലമുകളിലോ ഒരാണ്ടത്തെ അവധിക്കാലം
ഇരുകൂട്ടർക്കും നല്ലതായിരിക്കുമെന്ന്,
നിന്റെ പ്രണയം പക്ഷേ, പെട്ടികളെടുത്തു പാതയോരത്തെറിഞ്ഞു,
താനെവിടെയും പോകുന്നില്ലെന്നതു തീർത്തുപറഞ്ഞു.



ബാല്യത്തിനൊപ്പം

ഇന്നു രാത്രിയിൽ നിന്നോടൊപ്പമുണ്ടാവില്ല ഞാൻ,
എവിടെയും ഞാനുണ്ടാവുകയുമില്ല;
വയലറ്റുപായകളുമായി ഞാനൊരു കപ്പൽപ്പറ്റം വാങ്ങിയിരിക്കുന്നു,
നിന്റെ കണ്ണുകളിലെ സ്റ്റേഷനിൽ മാത്രം നിർത്തുന്ന തീവണ്ടികളും,
പ്രണയത്തിന്റെ ഇന്ധനത്തിൽ പറക്കുന്ന കടലാസുവിമാനങ്ങളും.
കടലാസും ചായപ്പെൻസിലുകളും ഞാനെടുത്തുവന്നിരിക്കുന്നു,
എന്റെ ബാല്യത്തിനൊപ്പമിന്നുരാത്രിയിലുറങ്ങാതിരിക്കാൻ
ഞാൻ തീരുമാനിച്ചുമിരിക്കുന്നു.



ഭ്രൂണം

എനിക്കു മോഹം,
നിന്നെയെന്റെയുടലിലൊളിപ്പിച്ചുവയ്ക്കാൻ,
ജനനമസാദ്ധ്യമായൊരു ശിശുവായി,
ഞാനല്ലാതാരും നോവറിയാത്തൊരു
കഠാരമുറിവായി.



വികാരം

നിന്റെ മാറിടത്തിനിടയിൽ കിടക്കുന്നു,
കത്തിച്ചാമ്പലായ ഗ്രാമങ്ങൾ,
ആയിരങ്ങളായ ഖനികൾ,
പിന്നെയാരും പറഞ്ഞുകേൾക്കാതെ
ഹതരായവരുടെ പരിചകൾ.
നിന്റെ മാറിടം കടന്നുപോയവരെപ്പിന്നെ
കാണാതെയായി,
അവിടെ നേരം വെളുപ്പിച്ചവർ
പിന്നെ ആത്മഹത്യയും ചെയ്തു.

Saturday, December 31, 2011

കാഫ്കയുടെ കത്ത്

പരിഭാഷ

വി.രവികുമാർ


1912 നവംബർ 1

പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

ഞാൻ ഇങ്ങനെ സംബോധന ചെയ്യുന്നതു കൊണ്ടു വിരോധം തോന്നരുതേ, ഈയൊരു സന്ദർഭത്തിലെങ്കിലും. കാരണം, നിങ്ങൾ പലപ്പോഴും ആവശ്യപ്പെട്ട പ്രകാരം, സ്വന്തം ജീവിതത്തെക്കുറിച്ചെഴുതാനാണെങ്കിൽ തികച്ചും വ്യക്തിപരമായ പലതും എനിക്കു പരാമർശിക്കേണ്ടിവരും; അവയൊക്കെ വെറുമൊരു ‘ഫ്രൗളിൻ ബോവറോ’ടു പറയാൻ എനിക്കു പറ്റുകയുമില്ല. മറ്റൊരു കാര്യം, ഈ പുതിയ സംബോധനാരൂപം അത്ര മോശമാണെന്ന് എനിക്കു തോന്നുന്നുമില്ല. അതല്ലെങ്കിൽ ഇത്രയും സംതൃപ്തിയോടെ, നീണ്ടുനില്ക്കുന്ന സംതൃപ്തിയോടെ എനിക്കിത് ആലോചിച്ചെടുക്കാനും കഴിയുമായിരുന്നില്ലല്ലോ.

എന്റെ ജീവിതമെന്നത് അടിസ്ഥാനപരമായി പറഞ്ഞാൽ എഴുതാനുള്ള ശ്രമങ്ങളായിരുന്നു, മിക്കപ്പോഴും പരാജയപ്പെട്ടവയും. പക്ഷേ എഴുതാത്ത സമയത്ത് നിലത്തു ചടഞ്ഞുവീഴുകയാണു ഞാൻ; പിന്നെയെന്നെ കുപ്പത്തൊട്ടിയിലേക്കെടുത്തിടുകയേ വേണ്ടു. എന്റെ കരുത്തുകൾ എന്നും വളരെ തുച്ഛമായിരുന്നു. അന്നതെനിക്കത്ര ബോധ്യമായിരുന്നില്ലെങ്കില്ക്കൂടി, വൈകാതെ എനിക്കു മനസ്സിലായി, എന്റെ മുഖ്യലക്ഷ്യമെന്ന് എനിക്കു തോന്നിയതു കൈവരിക്കാൻ മാത്രമുള്ള കരുത്തു ബാക്കിയുണ്ടാവണമെങ്കിൽ എല്ലാ വശത്തും ഞാനല്പാല്പം ലോഭിക്കേണ്ടിവരുമെന്ന്, എല്ലാ വശത്തും ഞാനല്പം ത്യജിക്കേണ്ടിവരുമെന്നും. അങ്ങനെ ചെയ്യാതെ ( എന്റെ ദൈവമേ, ഈയൊരൊഴിവുദിവസം പോലും എനിക്കു സമാധാനം കിട്ടുന്നില്ല; എനിക്കു ഡ്യൂട്ടി ഓഫീസറുടെ ജോലി തന്നിരിക്കുകയാണ്‌; ആളുകളുടെ വരവു തന്നെ, ഒരു കൊച്ചുനരകത്തെ അഴിച്ചുവിട്ടപോലെ.)എന്റെ ശക്തിക്കുമപ്പുറത്തേക്കു പോകാൻ ഞാനൊന്നു ശ്രമിച്ചുപോയാൽ, മുറിപ്പെട്ടവനും, നിന്ദിതനും, ബലഹീനനുമായി പിന്നോട്ടടിക്കുകയാണു ഞാൻ. അതേസമയം, തല്ക്കാലത്തേക്കെന്നെ അസന്തുഷ്ടനാക്കുന്ന അതേ വസ്തുത തന്നെയാണ്‌ കാലാന്തരത്തിൽ എനിക്കാത്മവിശ്വാസം തരുന്നതും; കണ്ടെത്തുക അത്ര ദുഷ്കരമാണെങ്കില്ക്കൂടി എനിക്കായിട്ടെവിടെയോ ഒരു ഭാഗ്യനക്ഷത്രം നില്പ്പുണ്ടെന്നും, അതിന്റെ ദൃഷ്ടിയ്ക്കു കീഴിൽ ജീവിതം നയിക്കുക സാധ്യമാണെന്നുമുള്ള ഒരു ചിന്ത എനിക്കുണ്ടായിവരുന്നു. എഴുത്തിനു വേണ്ടി ഞാൻ ബലി കൊടുത്ത സംഗതികളുടെ വിശദമായ ഒരു പട്ടിക ഒരിക്കൽ ഞാൻ തയാറാക്കുകയുണ്ടായി; എഴുത്തിന്റെ പേരിൽ എനിക്കു വിലക്കപ്പെട്ട പലതിന്റെയും. ഇങ്ങനെയൊരു വിശദീകരണം കൊണ്ട് അവയുടെ നഷ്ടം സഹിച്ചുപോകാൻ എനിക്കു കഴിയുന്നു എന്നു വേണമെങ്കിലും പറയാം.

ഞാൻ മെലിഞ്ഞയാളാണെന്ന പോലെതന്നെ ( എന്നെപ്പോലെ മെലിഞ്ഞൊരാൾ എന്റെ പരിചയത്തിലില്ല, സാനിറ്റോറിയങ്ങൾ എനിക്കപരിചിതവുമല്ല) എഴുത്തിനെ സംബന്ധിച്ചിടത്തോളം ഉപരിപ്ളവമെന്നു പറയാവുന്ന, കവിഞ്ഞൊഴുകുന്ന എന്ന അർത്ഥത്തിൽ, യാതൊന്നും എന്റെ കാര്യത്തിലില്ല. എന്നെ ഉപയോഗപ്പെടുത്താനിച്ഛിക്കുന്ന, അഥവാ ഉപയോഗപ്പെടുത്തുന്ന ഒരതീതശക്തിയുണ്ടെങ്കിൽ അതിന്റെ കാരുണ്യത്തിനു കീഴ്പ്പെട്ടവനാണു ഞാൻ, ഒരുക്കിവച്ച ഒരുപകരണം എന്ന നിലയ്ക്കാണെങ്കിൽ അങ്ങനെയെങ്കിലുമായി. അതുമല്ലെങ്കിൽ യാതൊന്നുമല്ല ഞാൻ; ഭീകരമായ ഒരു ശൂന്യതയിലേക്ക് എടുത്തെറിയപ്പെടുകയാണു ഞാൻ.

ഇപ്പോഴിതാ, നിങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കു കൂടി ഇടം കണ്ടെത്താനായി ഞാൻ എന്റെ ജീവിതത്തെ വിപുലപ്പെടുത്തിയിരിക്കുന്നു; ഉണർന്നിരിക്കുന്ന സമയത്തിൽ ഒരു കാൽ മണിക്കൂർ പോലുമില്ല ഞാൻ നിങ്ങളെക്കുറിച്ചോർക്കാത്തതായി; മറ്റൊന്നും തന്നെ ചെയ്യാത്ത കാൽ മണിക്കൂറുകൾ എത്രയോ. അതും പക്ഷേ, എന്റെ എഴുത്തിനോടു ബന്ധപ്പെട്ടാണിരിക്കുന്നത്; എന്റെ ജീവിതത്തെ നിർണ്ണയിക്കുന്നതു തന്നെ എന്റെയെഴുത്തിന്റെ കേറ്റിറക്കങ്ങളാണ്‌; ഊഷരമായ ഒരു കാലമാണെങ്കിൽ നിങ്ങളിലേക്കു തിരിയാനുള്ള ധൈര്യം തന്നെ എനിക്കുണ്ടാവില്ല...

എഴുതാൻ വേണ്ടി മാത്രമായി ഇണക്കിവച്ചിരിക്കുകയാണു ഞാൻ എന്റെ ജീവിതരീതിയെ; അതിൽ ഏതെങ്കിലും ഭേദപ്പെടുത്തലുകൾ ഞാൻ ചെയ്യുന്നുണ്ടെങ്കിൽ എന്റെ എഴുത്തിനോടു കൂടുതൽ ഇണങ്ങിച്ചേരാൻ വേണ്ടി മാത്രവുമായിരിക്കും. എത്ര ഹ്രസ്വമാണു കാലം; പരിമിതമാണ്‌ എന്റെ കരുത്തുകൾ; ഓഫീസാകട്ടെ, ഒരു പേടിസ്വപ്നം; താമസിക്കുന്നിടം ഒച്ചയൊഴിയാത്തതൊന്നും; ഒരു നേർജീവിതം സാദ്ധ്യമല്ലെങ്കിൽ ഉപായത്തിൽ ഞെരുങ്ങിക്കടന്നുപോകാനുള്ള വൈദഗ്ദ്ധ്യം തന്നെ കാണിക്കണം. താൻ പറയാൻ ഉദ്ദേശിക്കുന്നതല്ല, സ്വന്തം ക്ഷീണമാണ്‌ താനെഴുതുന്നതിൽ വ്യക്തമായും ഭംഗിയായും പ്രകടമാവുന്നതെന്ന തിരിച്ചറിവിന്റെ ശാശ്വതദുഃഖത്തിനു മുന്നിൽ സ്വന്തം നേരം വിദഗ്ദ്ധമായി ചിട്ടപ്പെടുത്തുന്നതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി ഒന്നുമല്ലാതാവുന്നു...

ഇപ്പോഴും ഞാൻ അധികമൊന്നും പറഞ്ഞിട്ടില്ല, ഒരു ചോദ്യവും ഞാൻ ചോദിച്ചിട്ടില്ല; കത്തവസാനിപ്പിക്കേണ്ടിയുമിരിക്കുന്നു. പക്ഷേ ഒരുത്തരം പോലും, അതിലുമുറപ്പായി ഒരു ചോദ്യം പോലും നഷ്ടപ്പെടാൻ പോകുന്നില്ല. രണ്ടു പേർക്ക് അന്യോന്യം കാണാതെ, അന്യോന്യം സംസാരിക്കാതെ അന്യന്റെ ഭൂതകാലത്തിന്റെ വലിയൊരു ഭാഗം ശരിക്കുമൊരു മിന്നായം പോലെ വെളിപ്പെട്ടുകിട്ടുന്നുവെങ്കിൽ അതൊരുതരം ആഭിചാരം തന്നെ; അതു പക്ഷേ, പുറമേ തോന്നുന്നില്ലെങ്കിൽത്തന്നെ, ഒരു ദുർമന്ത്രവാദപ്രയോഗമാണ്‌; ഫലം സുനിശ്ചിതമെങ്കിൽക്കൂടി അപായഭീതി കൂടാതെ നാമതെടുത്തുപയോഗിക്കുകയുമരുത്. അതിനാൽ ഞാനതു വെളിവാക്കുന്നില്ല; നിങ്ങൾക്കതൂഹിക്കാനാവുമോയെന്നു നോക്കട്ടെ. ഏതു മാന്ത്രികസൂത്രവും പോലെ അത്ര സംക്ഷിപ്തമാണിതും. വിട; നിങ്ങളുടെ കൈത്തലത്തിനു മേൽ തങ്ങിനിന്നുകൊണ്ട് ഈ ആശിസ്സിനെ ഞാനൊന്നുറപ്പിക്കുകയും ചെയ്യട്ടെ.

സ്വന്തം, ഫ്രാൻസ് . കെ

Thursday, December 1, 2011

ലോര്‍ക്ക - ചരിഞ്ഞുകിടക്കുന്ന സ്ത്രീ


വി രവികുമാർ


നഗ്നയായി നിന്നെക്കണ്ടാൽ ഞാനോർക്കുന്നതു മണ്ണിനെ,


മിനുസമായ മണ്ണിനെ, കുതിരകൾ മാഞ്ഞുപോയതിനെ,
ഈറകളില്ലാത്ത മണ്ണിനെ, കേവലരൂപത്തെ,
ഭാവിയ്ക്കു മുഖം തിരിച്ചതിനെ, വെള്ളിയുടെ വടിവിനെ.

നഗ്നയായി നിന്നെക്കണ്ടാൽ ഞാനറിയുന്നതു മഴയുടെ തൃഷ്ണയെ,
ചുറ്റിപ്പിടിയ്ക്കാനൊരു പേലവജഘനം തിരഞ്ഞുപോകുന്ന മഴയെ,
അതുമല്ലെങ്കിൽ സ്വന്തം കവിളിന്റെ വെളിച്ചം കാണാതെ
ജ്വരം പിടിച്ച കടലിന്റെ പരപ്പാർന്ന മുഖത്തെ.

കിടപ്പറകളിൽ ചോര മാറ്റൊലിയ്ക്കും,
പാളുന്ന വാളുകളുമായതു വന്നുചേരും,
വയലറ്റുപൂവും ഹൃദയവുമൊളിയ്ക്കുമിടങ്ങൾ
നിനക്കറിവുമുണ്ടാകില്ല പക്ഷേ.

വേരുകളുടെ കലാപം നിന്റെയുദരം.
വടിവു നിവരാത്ത പ്രഭാതം നിന്റെയധരം.
ഇളംചൂടുള്ള കിടക്കയുടെ റോജാപ്പൂക്കൾക്കടിയിൽ
മരിച്ചവർ തേങ്ങുന്നു, ഊഴം കാത്തിരിക്കുന്നവർ.