Followers

Monday, July 2, 2012

ezhuth/july 2012

courtesy:google


ezhuth online/july 2012

കൂട്ടാളി


ഡോ.കെ.ജി.ബാലകൃഷ്ണന്‍ 


കടലിലും കരയിലും 

കായല്പ്പരപ്പിലും

ഇടതൂര്‍ന്ന കാടിന്റെ

ചുടുനെടുവീര്‍പ്പിലും

പീടികത്തിണ്ണയില്‍ 

അന്തി  ഉറങ്ങുന്ന 

പേടി ഇടം തേടും 

എന്‍ കരള്‍ കാമ്പിലും
കുന്നിന്‍ ചെരുവിലും 

വിണ്ണിന്‍ മറവിലും 

കുഞ്ഞിളം കാറ്റിനു 

കൂട്ടാളി നീ കവേ!

രണ്ടു ജീവിതങ്ങൾ


വി.ദത്തൻ

അനുസരണയുടെ നേർ വരയ്ക്കുള്ളിൽ
സുഭിക്ഷതയുടെ സമതലങ്ങൾ,
സൗഭാഗ്യത്തിന്റെ ഗിരിശൃംഗങ്ങൾ,
സൗഖ്യത്തിന്റെ നീരുറവുകൾ.

അവിടെ
അല്ലലറ്റ ജീവിതചര്യകളിലൂടെ
ഉടലും തലയും വീർത്ത്
മുടിയും തുടയും വളർന്ന്
മടിയും മുലയും ത്രസിച്ചിട്ടും
അതിരുകടക്കാതെ
അനുസരണക്കാർ
അടങ്ങിക്കിടന്നു;
ആയിരത്താണ്ടു താണ്ടി
അതിദീർഘകാലം.

അറിവു തേടി,ശാപത്തിൻ- 
മുറിവു മൂർദ്ധാവിലേറ്റവർ
ഋതുഭേദങ്ങളുടെ
വിതുമ്പലും പുഞ്ചിരിയും കണ്ട്
നാണമറിഞ്ഞ്,പ്രണയമുണർന്ന്
ഇണചേർന്നു രമിച്ചു.
ഗർഭക്ലേശവും ഈറ്റുനോവും സഹിച്ച്
വംശവർദ്ധന നടത്തി
രോഗവും മരണവുമനുഭവിച്ച്
തലമുറകളിലൂടെ നീണ്ടു.
        .....................

അച്ഛന്‍

രശ്മി കെ.എം.


സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.

ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ

മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും

ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.

പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍...
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍
ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.
നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍...

ezhuth online july/2012

ഹോളിഹില്ലില്‍ ഞാന്‍

ഗീതാരാജൻ

ശിശിരത്തിന്റെ തണുപ്പ് പുതച്ചു
നിശബ്ധത വിഴുങ്ങിയ
പെരുമ്പാമ്പ്‌ പോലെ
മയങ്ങി കിടക്കുന്ന തെരുവ്!

ഒരു കള്ളനെ പോലെ
ഇല തുമ്പിലൂടെ ഊര്ന്നിറങ്ങി
അന്തരീക്ഷതിലെവിടെയോ
പതുങ്ങി കിടക്കുന്ന കാറ്റ്!!

മേഘജാലകത്തിലൂടെ
അരിച്ചിറങ്ങിയ മഴവില്ലിന്റെ
വര്‍ണ്ണ ചായത്തില്‍ ‍കുളിച്ചെത്തി
വെയില്‍ കായനിരിക്കുന്ന
വൃക്ഷങ്ങള്‍!

അനന്തതയിലേക്ക്
ഇറങ്ങി നടന്ന നോട്ടം
വേഷപകര്‍ച്ച്ചകളുടെ
ആഴങ്ങളില്‍ ‍ മുങ്ങി താണ്‌
ശ്വാസം കിട്ടാതെ പിടയുന്നു!!‌

നിശ്ചലതയിലേക്ക്
അടഞ്ഞു പോയ
വാതിലിനപ്പുറം
ഓടി വരുന്ന ഒരു രൂപം
അലിഞ്ഞില്ലാതായ ഒരു
നിലവിളിയൊച്ച...
അദൃശ്യതയിലെവിടെയോ
അടര്‍ന്നു വീഴാന്‍ തുടങ്ങുന്ന
കണ്ണുനീര്‍തുള്ളികള്‍ !!

അറ്റ് പോയൊരു വേരിന്റെ
നീറ്റല്‍ ഉണക്കാനവാത്ത പച്ച
പൊതിഞ്ഞു വച്ചു
തിളച്ചു തൂവുംസ്വപ്നങ്ങളില്‍
ഒറ്റക്കായ മനസ്!!


(*ഹോളി ഹില്‍ അമേരികയില്‍ സൌത്ത്
കരോലിനയിലെ ഒരു കൊച്ചു ടൌണ്‍)

തരിശുനിലം


                          യാമിനി  ജേക്കബ്‌
ഒര്ര്‍മയാകാതെ,
ഓര്‍മ്മപ്പെടുത്തല്‍ ആകാതെ,
എന്നോ ഒരിക്കല്‍-
ഒരിടക്കാലത്ത്‌
തരിശുഭൂമിയില്‍
പെയ്യ്തു മറഞ്ഞൊരു
സാധാരണക്കാരിയായി മഴ.

മണ്ണിന്റെ നെഞ്ചിലെക്കെ ഇറങ്ങാതെ,
ഒരു തുള്ളി നനവ്‌ കൂടി
ബാക്കി വയ്ക്കാതെ,
വെറും പുറമെക്കാരി  മാത്രമായി മഴ.

എന്നിട്ടും മഴയ്ക്ക് പെയ്യ്തു ഇറങ്ങാന്‍,
അനിവാര്യമാകുന്ന മണ്ണ്.
മണ്ണിന്റെ ഇളം ചൂടുള്ള നെഞ്ചിലെക്കെ
ആര്‍ത്തലച്ചു വീഴുന്ന,
വീണു കരയുന്ന മഴ.

മഴയുറങ്ങുന്ന വേനലിലും,
മഴയുറയുന്ന മഞ്ഞിലും
പെയ്യ്തലയ്ക്കുന്ന മഴയിലും
നിര്‍വികാരനായി തരിശുനിലം-
ഒരു പാട് മഴ കണ്ട അനുഭവ സമ്പത്തോടെ,
ഓരോ മഴയും
പലതില്‍ ഒന്ന് മാത്രമെന്ന
നിസന്ഗതയോടെ.

തരിശു നിലങ്ങളിലെ മഴയുടെ
പതനത്തിലെ വേദന,
പെയ്യ്ത് അലിഞ്ഞ്‌
 ഇല്ലതാകുന്നതിലെ ശൂന്യത...
മഴ....
ആത്യന്തികമായി
പെയ്യ്തെ ഒഴിയലാകുന്നു,
നഷ്ടപ്പെടലാകുന്നു.

വേദനിക്കുന്ന എഴുത്ത്

വി.പി.അഹമ്മദ്

വ്യക്തിപരവുംവി.പി.അഹമ്മദ് കുടുംബപരവുമായ ചില സംരംഭങ്ങളില്‍ വ്യാപൃതനായതിനാല്‍ ഒരു ഇടവേളയിലായിരുന്നു ഞാന്‍ . ഇവിടെ വന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് മാസങ്ങള്‍ കടന്നു പോയത്‌ മനസ്സിലാവുന്നത്. സമയത്തിന്‍റെ വേഗത നമുക്കെല്ലാം അറിയാവുന്നതാണല്ലോ.


ബ്ലോഗുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഈയിടെ ഓണ്‍ ലൈനില്‍ കാണുമ്പോള്‍ പുതിയ പോസ്റ്റിനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. തികച്ചും  മനസ്സിനിണങ്ങിയ ഒരു വിനോദവൃത്തി മാത്രമായാണ് ഞാന്‍  ബ്ലോഗ്‌ കാണുന്നത്. വിനോദവൃത്തിയാണെങ്കിലും, എഴുത്ത്   പല വിധത്തിലും ഉപകാരപ്രദവും ആവശ്യവും ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മെ സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും നമ്മുടെ ആശയാഭിപ്രായങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ ആനന്ദിപ്പിക്കാനും ബ്ലോഗ്‌ എഴുത്ത് ഏറെ ഉതകുന്നു. വരുമാനമാര്‍ഗ്ഗമായും  ചിലര്‍ കാണുന്നുണ്ട് എന്നത് വിസ്മരിച്ചാല്‍ തന്നെ അതിന്‍റെ പ്രാധാന്യം വളരെ വലുതാണ്. എന്നിരിക്കിലും സമയബന്ധിതമായ കാര്യങ്ങള്‍ മാറ്റിവെച്ച്, അടിയന്തിരമായി ചെയ്യേണ്ട ഒന്നല്ല ഈ വിനോദം. ഉദാഹരണമായി, ബ്ലോഗിലേക്ക് ഒരു കഥയെഴുതുന്നത് ഒരിക്കലും നമ്മുടെ കര്‍മ്മപ്പട്ടികയില്‍ പ്രഥമ സ്ഥാനത്ത്‌ വരില്ല. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യം തന്നെ.


എഴുത്ത് വളരെയധികം ഊര്‍ജ്ജപ്രതിരോധം ആവശ്യമുള്ള വേദനാജനകമായ ഒരു പ്രക്രിയയാണ്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്നായി മുന്‍കൂട്ടി സമയദൈര്‍ഘ്യം നിശ്ചയിക്കാന്‍ കഴിയില്ല. ശാരീരികവും മാനസികവും വൈകാരികവുമായ ഊര്‍ജ്ജം അനിവാര്യമാണ് എഴുത്തിന്.  ആസൂത്രണവും പുനപരിശോധനയും ആവര്‍ത്തിച്ചു വേണ്ട എഴുത്ത് ചിലപ്പോള്‍ ഒരു ചിന്താപ്രക്രിയ തന്നെയാണ്.


സമാന സ്വഭാവങ്ങളുള്ള   പ്രസംഗകലയും വായനയും അപേക്ഷിച്ചു എഴുത്തിന് അത്യാവശ്യമായി വേണ്ട അനുകൂല സാഹചര്യം വളരെ പ്രധാനമാണ്. നല്ല പരിസരം, ചുറ്റുപാട്, കാലാവസ്ഥ, സമയം, ഏകാഗ്രത, സ്വകാര്യത തുടങ്ങി ധാരാളം കാര്യങ്ങള്‍ എഴുത്തിനെ നിയന്ത്രിക്കുന്നു. വീട്ടിലെ സന്ദര്‍ശകമുറിയില്‍  കുടുംബാംഗങ്ങള്‍ക്കൊപ്പം സോഫയിലിരുന്നു ടി.വി. കണ്ടുകൊണ്ട് എഴുതുന്ന അവസ്ഥ ചിന്തിച്ചു നോക്കിയാല്‍ വസ്തുത ബോധ്യമാകും. മറ്റുള്ളവരുടെ ശ്രദ്ധയോടെയും നിരീക്ഷണത്തിലും എഴുതാന്‍ പ്രയാസമാണ്. പ്രശസ്ഥരായ  പല എഴുത്തുകാരും എഴുതാനുള്ള ഇടങ്ങള്‍ തേടി ദൂരദിക്കുകളിലേക്കും ഒറ്റപ്പെട്ട വിജനമായ വാസ സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്നത് പതിവാണ്. (അയാള്‍ കഥ എഴുതുകയാണ്.....ഓര്‍ക്കുമല്ലോ).


എന്തെങ്കിലും എഴുതിക്കൂട്ടി മറ്റുള്ളവരുടെ സമയം കൂടെ നഷ്ടത്തിലാക്കുന്ന വിനോദം  അല്ല ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു തയാറെടുപ്പും കൂടാതെ മിനുട്ടുകള്‍ക്കുള്ളില്‍ ഒരു പ്രബന്ധം എഴുതി സമര്‍പ്പിച്ചതിനു ശേഷം വലിയ ഗ്രേഡ്‌ പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥി മോശം ഗ്രേഡ്‌ കിട്ടുമ്പോള്‍ അദ്ധ്യാപകന്‍ വിവരമില്ലാത്തവന്‍ ആണെന്നും അല്ലെങ്കില്‍ , തന്നെ ഇഷ്ടമില്ലാത്തവന്‍ ആണെന്നും വീട്ടില്‍ വന്ന് മാതാപിതാക്കളോട് പരാതി പറയുന്നത് പതിവാണ്. ധാരാളം എഴുതുകയും സമൂഹത്തില്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്ത എഴുത്തുകാര്‍ക്ക് പോലും പുതിയ ഒരു വിഷയം തുടങ്ങാന്‍ കഠിന പ്രയത്നം ആവശ്യമാണ് .


എഴുതുന്നതിനെ കുറിച്ച് ആധികാരികമായ ചിന്തയും വിഷയത്തില്‍ അവഗാഹവും ഉണ്ടാക്കുക, മനസ്സില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹിതമാകുന്ന വിധത്തില്‍ വാക്കുകളിലാക്കി പ്രദര്‍ശിപ്പിക്കുക, എഴുതാനുള്ള ഭാഷാപടുത്വം കൈവരിക്കുക, ചിന്തകളെ വേണ്ട വിധത്തില്‍ സമ ന്വയിപ്പിക്കുക തുടങ്ങിയ എഴുത്തുകാരന്‍റെ മുതല്‍കൂട്ടുകള്‍ ഞാന്‍ വിലമതിക്കുന്നു. അറിവ് നേടാനും സംശയ നിവാരണത്തിനും ആരെയും സമീപിക്കാന്‍ അവന്‍ മടിക്കില്ല. പറയാനുള്ള കാര്യം വളച്ചൊടിക്കാതെ നീണ്ട മുഖവുര കൂടാതെ എഴുതുക,  നക്കല്‍ തയാറാക്കിയതിനു ശേഷം വീണ്ടും വീണ്ടും ചിട്ടപ്പെടുത്തുക, എഴുത്തിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുക, ധാരാളം വായിക്കുക, അതിലും കൂടുതലായി എഴുതുക ഇവയാണ് എഴുത്തുകാരന് വേണ്ടത്‌. മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ, ഞാന്‍ എഴുതും: ഈ ചിന്താഗതിയും. 

അവയവബാങ്കുകള്‍ സാര്‍വത്രികമാകുമ്പോള്‍

ഫൈസൽബാവ

നുഷ്യരാശിയുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് ജൈവസാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ജീനുകളുടെ കണ്ടെത്തലുകള്‍ തുടങ്ങി ക്ലോണിംഗ് വരെ നീളുന്ന ജീവശാസ്ത്രശാഖയിലെ വിപ്ലവകരമായ ഓരോ കണ്ടെത്തലുകളും അതുവരെ നാം വിശ്വസിച്ചുപോരുന്ന പലതിനെയും തകര്‍ക്കുന്നതായിരുന്നു. വ്രണത്തില്‍ നിന്ന് പൊടിയുന്ന ചലത്തില്‍ നിന്ന് ഡി. എന്‍. എയെ ആദ്യമായി വേര്‍തിരിച്ചെടുത്തത് 1856ല്‍ ജോഹാന്‍ ഫ്രീഡ്രിക്ക് മീസ്ചെര്‍ എന്ന ശാസ്ത്രജ്ഞനാണ്. ഈ കണ്ടുപിടുത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് 1953ല്‍ ജെയിംസ് ഡി വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്ന് ഡി. എന്‍. എയുടെ തന്മാത്രീയഘടനയെ കണ്ടുപിടിച്ച് ഇരുപതാംനൂറ്റാണ്ടിലെ ജീവശാസ്ത്രശാഖയില്‍ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കി. ജീവശാസ്ത്രരംഗത്തെ ഈ മുന്നേറ്റം ഇന്ന് വികസിച്ച് മാതൃകോശത്തില്‍ നിന്നും അവയവങ്ങള്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. ഇത് ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുമെന്ന പ്രതീക്ഷ വളര്‍ത്തി. ഒരാളുടെ മാതൃകോശമുപയോഗിച്ചു തന്നെ അയാളുടെ ഏതു അവയവവും, കോശസമൂഹവും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ് സ്റ്റെംസെല്‍ ഗവേഷണരംഗം വിജയകരമാകുന്നതിലൂടെയുള്ള പ്രയോജനം. 1980ല്‍ തുടക്കമിട്ട ഈ ഗവേഷണം ഇന്ന് ഏറെ മുന്നേറിക്കഴിഞ്ഞു.
കോടാനുകോടി കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ശരീരം സൃഷിക്കപ്പെട്ടത് ഒറ്റ ഭ്രൂണത്തില്‍ നിന്നാണ്. ഭ്രൂണം വളരുംതോറും മാതൃകോശത്തില്‍ നിന്ന് പ്രത്യേക ധര്‍മങ്ങള്‍ക്കനുസരിച്ച കോശങ്ങള്‍ ഉണ്ടായി അവയവങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഇങ്ങനെ രൂപപ്പെടുന്ന ശരീരത്തിലെ വിവിധഅവയവങ്ങളുടെ സര്‍വസ്വഭാവവും മാതൃകോശത്തില്‍ അടങ്ങിയിരിക്കും. അതുകൊണ്ടാണ് മാതൃകോശത്തില്‍ നിന്ന് ആവശ്യമായ കോശങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നത്. ശരീരത്തില്‍ നിന്നും നശിച്ചുപോയതോ കേടുവന്നതോ ആയ കോശങ്ങളെ സ്വന്തം മാതൃകോശത്തില്‍നിന്നുതന്നെ സ്വീകരിക്കുന്നതിനാല്‍ ശരീരം അതിനെ പുറന്തള്ളുകയില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ വളര്‍ച്ച പ്രാപിച്ച കോശസമൂഹങ്ങളില്‍ നിന്നും മാതൃകോശങ്ങളെ വേര്‍ത്തിരിച്ചെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് നവജാതശിശുക്കളുടെ പൊക്കിള്‍ക്കൊടിയില്‍നിന്നുള്ള രക്തത്തില്‍ അടങ്ങിയ മാതൃകോശം ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്ന രീതി ലോകത്ത്‌ വ്യാപിച്ചത്. ഈ രീതി വ്യാപകമാകുന്നതോടെ അവയവബാങ്കുകളെന്ന സങ്കല്‍പ്പം സാര്‍വത്രികമായി മാറി. ഇപ്പോള്‍ തന്നെ യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും സ്റ്റെംസെല്‍ ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഗുണപരമായ ഈ കണ്ടുപിടുത്തത്തെ കച്ചവടലാഭത്തിനായി ഉപയോഗിച്ചു തുടങ്ങിയാല്‍ ഉണ്ടാകുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.
പാര്‍ക്കിന്‍സന്‍സ്, ഹൃദയരോഗങ്ങള്‍, അല്‍ഷിമേഴ്സ്‌, തീപൊള്ളല്‍, പേശീ വൈകല്യങ്ങള്‍, സുഷുംനയുടെ പരിക്ക്, ഓസ്‌റ്റിയോ-റുമാറ്റോയ്സ്-ആര്‍ത്രൈറ്റിസ്‌ (സന്ധിവാതം), കരള്‍രോഗങ്ങള്‍, കണ്ണിലെ റെറ്റിനയുടെ തകരാറ് തുടങ്ങി തലമുടിയുണ്ടാക്കുന്ന സ്റ്റെംസെല്‍ പ്രവത്തിക്കാന്‍ വരെ ഈ ചികില്‍സാരീതിയിലൂടെ കഴിയും. കൂടാതെ കാന്‍സര്‍, ഉപാചയവൈകല്യങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവക്കും സ്റ്റെംസെല്‍ ഉപയോഗിച്ചു കൊണ്ടുള്ള ചികില്‍സാരീതിയും പരീക്ഷണഘട്ടത്തില്‍ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞു. ഇത്രയും പ്രയോജനപ്രദമായ ചികില്‍സാരീതിയെ നാം വേണ്ടവിധത്തില്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ മുതലാളിത്തത്തിന് എളുപ്പത്തില്‍ ഹൈജാക്ക് ചെയ്യാനാവും എന്ന അവസ്ഥയെ ഭയത്തോടെ വേണം കാണാന്‍. ജനിതക എഞ്ചിനീയറിംഗ് രംഗത്തെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ കടന്നുകയറ്റം പോലെ മരുന്നുല്പാദനരംഗത്തും ചികില്‍സാരംഗത്തും മുതലാളിത്തം അധിനിവേശം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ വേണം മുന്നോട്ടു നീങ്ങാന്‍. ഇവര്‍ നടത്തുന്ന അറിവിന്റെ അധിനിവേശം മൂന്നാം ലോകരാജ്യങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. പുതിയ രോഗങ്ങള്‍ താനേ സൃഷ്ടിച്ച് മരുന്നുവിപണി സജ്ജീവമാക്കുന്ന കുത്തകക്കമ്പനികളും മുതലാളിത്തരാജ്യങ്ങളും ഈ ചികില്‍സാരീതിയെ ഹൈജാക്ക്‌ ചെയ്താല്‍ മൂന്നാംലോകരാജ്യങ്ങളുടെ മനുഷ്യരുടെ അവയവങ്ങളും ജീവനും പണയംവെക്കുന്ന സ്ഥിതി സംജാതമാകും.
കൃഷിയിലും വിവരസാങ്കേതികവിദ്യയിലും അത്തരം പണയപ്പെടലുകള്‍ക്ക് ഇരയാവേണ്ടി വന്നവരാണ് മൂന്നാംലോകജനത. മനുഷ്യന് ഗുണകരമായി മാറേണ്ട പല കണ്ടുപിടുത്തങ്ങളും അവന്റെ നാശത്തിനായാണ് പലപ്പോഴും ഉപയോഗിച്ച് വരുന്നത്. തങ്ങളുടെ അധികാരവും കച്ചവടവും വ്യാപിപ്പിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ ഏറെയും ഉപയോഗിക്കുന്നത് ശാസ്ത്രസാങ്കേതികവിദ്യയെയാണ്. മൂന്നാംലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഗുണകരമായ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതികവിദ്യയെ സ്വയം വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനോടൊപ്പം പുരോഗതിയിലേക്കും കുതിക്കുന്ന നയങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ രാജ്യങ്ങളും ആയുധ മത്സരത്തിന് മുടക്കുന്ന സമ്പത്തിന്റെ പകുതിയെങ്കിലും ജൈവസാങ്കേതികരംഗത്തെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നില്ല എന്നതാണ് സമകാലീനാവസ്ഥ.
എന്തായാലും സ്റ്റെംസെല്‍ ബാങ്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് ഇപ്പോഴേ ഉണ്ടാവണം. ജനതയുടെ ആരോഗ്യപരിപാലനത്തിനുള്ള സ്റ്റെംസെല്‍ ബാങ്കുകള്‍ ഗവണ്മെന്റ്തന്നെ തുറക്കുന്നതില്‍ തെറ്റൊന്നുമില്ല. അതല്ലെങ്കില്‍ ഇന്നോ നാളെയോ അതും സ്വകാര്യമേഖല കയ്യടക്കും. അതോടെ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ വാഴുന്നപോലെ സ്റ്റെംസെല്‍ ബാങ്കുകള്‍ രാജ്യത്താകമാനം കൂണുപോലെ പൊന്തിവരും.

എന്നാല്‍ ഇന്ത്യ ഈ രംഗത്ത്‌ അഭിമാനകരമായ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്നുള്ളത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. പൂനെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ്, കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്, മുംബൈ, സി. സി. എം. ബി. ഹൈദരാബാദ് എന്നിവിടങ്ങളിലെ ബയോ ടെക്നോളജി വിഭാഗം ഏറെ നേട്ടമുണ്ടാക്കിയത് നമുക്ക്‌ അഭിമാനിക്കാം. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയാരംഗത്ത് സ്റ്റെംസെല്‍ ചികില്‍സാരീതി ഫലവത്തായി പ്രയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ജൈവവൈവിദ്ധ്യവും, മനുഷ്യശേഷിയിയുമുള്ള രാജ്യങ്ങളെയാണ് മുതലാളിത്തം കണ്ണുവെക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥ മുതലെടുത്ത്‌ എളുപ്പത്തില്‍ ഇവര്‍ക്ക് ചേക്കേറാന്‍ പറ്റുമെന്നത് ഗാട്ട്, പേറ്റന്‍റ്, ആണവകരാര്‍ എന്നിവയിലൂടെ പലവട്ടം നമുക്ക് ബോദ്ധ്യപ്പെട്ടതാണ്. ഇപ്പോഴിതാ ചെറുകിടമേഖലയെ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുന്നു. അതിനാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഇത്തരം മേഖലകളെ സമ്പന്ധിച്ച നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഏറെ ജാഗരൂകരാകണം. അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടംവളരെ വലുതായിരിക്കുമെന്ന തിരിച്ചറിവാണ് ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവേണ്ടത്. അതിനാല്‍ സ്റ്റെംസെല്‍ ഗവേഷണം പോലുള്ള വിപ്ലവകരമായ കണ്ടിപിടുത്തങ്ങള്‍ അതിന്റെ എല്ലാ സാദ്ധ്യതകളും പഠിച്ച് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ വളര്‍ത്തികൊണ്ടുവരണം.

A HUNDRED JUDASES


nisha g

[Man claims, "There is God". Again the athiests protest, "No such God". Even if God exists or not, or this topic is far beyond our talks; still man plays many cruel games in the name of God and sacred places of worship. Here is a poor elephant cry. Who finally becomes a martyr in the, hands of these fanatics ...]         '
My swinging ears hear,
            Temple bells melody ring;
An inner grace helps me,
            Bear these festival drums.
Ah! A single step ahead,
            No I cannot now make;
Black iron chains do challenge,
            A sore on my heavy foot.
Memories of forests swim;
            In full coolness towards me,
All in a sudden haze,
            Hides me and my brain.
In Green's plenty a day-
            I did rally my friends
On a dawn few drones;
            hizzed silly stories in ears.
In the dust on hot noons,
            Madly when I sprawled-
Rains came dancing down.
            Rattled on my black bark.
But that two legged fiends;
            Set into tempest our calm days.
A day they came to trap us,
            To take to your service, God!
Bathe me up, gave food heaps,
            Ornamented me, I a king?
Never could I love these all,
            But the green's ripe August fruits,
 Festivals came it's hue and fun,
            Lord your idol sat on my back;

Days I had to stand before you
            your worshippers never let me rest.
 In your sacred name O' Lord,
            I walked many many miles…
Canes cut my coarse black skin;
            you heard it not, Lord?
Here men have in chains locked you,
            your locks stronger than mine;
Under religion’s red banner
            Strongly shout as they like.
A while, if a while you get,
            Just come out of temples, see-
See your million pious;
            Devotees chant your name.
They bow at your feet,
            Pooh! What a true devotion!
A 'hundred Judases' offer you flowers
            My little eyes then softly tear.
Ah! Pain! hundred red flowers
            They sprout out my poor foot;
 Harriers harass my strength,
            And all that in your name.
Ravens! Black Ravens! everywhere. . .
            Around my watery eyes do fly
 In a raving fit my voice cry;
            A whirl-pool before me, my Lord!


തണല്‍ മരങ്ങള്‍



 ബി.ഷിഹാബ്  

വിളകാക്കുവാന്‍ തീര്‍ത്ത വേലികള്‍ തന്നെ
വിളവ് തിന്നുന്നത് കണ്ടുവോ? നീ.

തണലേകുവാന്‍ നട്ട തണല്‍മരങ്ങള്‍ സ്വയം
ഇലപൊഴിച്ച് ദാരുവായി.

ഇലപൊഴിക്കാത്ത മരങ്ങളില്‍ കാക്ക കൂടു കൂട്ടി.
തണല്‍തേടി വരുവോരുടെ തലയില്‍ കാഷ്ഠിച്ചു.
രാജവീഥിയ്ക്കിരുപുറവും
പാഴ്മരങ്ങളുടെ പടയാണ്‌.

ആലുമാഞ്ഞിലിയുമില്ല
പ്ലാവും, മാവും തേനുലാവുന്ന വരിക്കകളെങ്ങുമില്ല!

നാം നട്ടുവളര്‍ത്തുന്നതോ? വിവിധ നേരങ്ങളില്‍
വിവിധ നിറങ്ങള്‍ കാട്ടുന്ന പാഴ്മരങ്ങളെ!

പാതയോരങ്ങളിലെത്തിപ്പെട്ടാല്‍
പാഴ്മരങ്ങളുടെ വിത്തില്‍ ചവുട്ടി വഴുക്കി വീഴാം.

വിപ്ലവകവിയുടെ പ്രതിമയില്‍
കാക്ക കാഷ്ഠിച്ചു പറന്നു പോയി.
കാക്ക കാഷ്ഠിച്ച് കാഷ്ഠിച്ച്
ഗാന്ധി പ്രതിമയ്ക്ക്
മുഖം നഷ്ടമായി.

രാജപാതയില്‍ നിന്നാല്‍ കൊട്ടാരമൊരു കാട്ടിലാണെന്നു തോന്നും
കാടുമൊരു നാട്
കാട്ടിലെ നിയമങ്ങളില്‍ കടുത്ത നീതിയുണ്ടല്ലൊ?
കൊട്ടാരം കഴിഞ്ഞാല്‍, കാണാന്‍ ചേലൊത്ത,
കാടുനാടുമല്ലാത്ത, കഥയൊട്ടുമില്ലാത്ത
പാഴ്മരങ്ങളുടെ വിചിത്രദേശങ്ങള്‍ കാണാം.


ആത്മാവിന്റെ ഇതൾ പൊഴിയൽ


ശ്രീപാർവ്വതി



ഞാന്‍ ആരേ തേടിയാണ്, അലയേണ്ടത്?

നീ പാതിവഴിയിലുപേക്ഷിച്ച ഞാന്‍ പൊള്ളുന്ന വെയിലില്‍ തലകുമ്പിട്ട്.......

എനിക്കു ബാധിച്ക ഇരുണ്ട നിറമുള്ള കുഷ്ഠത്തെ ലേപനങ്ങള്‍ തേച്ച് ഒഴിവാക്കാതെ,

എന്നിലേയ്ക്കു തന്നെ ഉള്‍വലിഞ്ഞ്...

ഞാനൊരു നാടോടി... ദേശങ്ങള്‍ അലഞ്ഞ് ഹൃദയത്തില്‍ രക്തപ്രസാദമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടവള്‍ 

മുറിവേറ്റ ആത്മാവിനെ ഒളിപ്പിക്കാന്‍ ഇടങ്ങളില്ലാതെ എത്ര നാള്‍ അലയും....

ഇനി മോഹം യുളീസസിന്‍റെ യാത്ര.
..
പേരറിയാത്ത രാജ്യത്തെ ആ സ്വാദുള്ള പഴം കൊണ്ട് വിശപ്പാറ്റണം,
ദിക്കറിയാതെ ദിശയറിയാതെ ലോകം മുഴുവന്‍ മറന്ന് അലഞ്ഞു തിരിയണം...
തലയിലൊരു നെരിപ്പോടമരുന്നു....
വേകുന്ന കനല്‍ച്ചോറു തിന്നാന്‍ കഴുകന്‍മാരുടെ കടിപിടി...
സ്വമറിയാതെ അലയുന്നവള്‍ക്ക് കഴുകന്‍മാരോട് എന്തു വൈരാഗ്യം?
എന്‍റെ ജീവനെ നീയൂറ്റിക്കൊള്‍ക...
ഹൃദയത്തെ ഭക്ഷിച്ചു കൊള്ളുക...
എന്നിട്ടും വിശപ്പടങ്ങുന്നില്ലെങ്കില്‍ മറവിപ്പ്ഴം തിന്നു ചീര്‍ത്ത എന്‍റെ തലച്ചോര്‍ ഞാന്‍ ദാനമായി നല്‍കാം...
പിന്നെ യാതൊന്നുമില്ലല്ലോ... ഇഹപരമില്ലാത്തൊരു കൊഴിഞ്ഞു വീഴല്‍ ... ആത്മാവിന്‍റെ ഇതള്‍ പൊഴിയല്‍ ........
.

കശുമാങ്ങാ ചാറിന്റെ മണമുള്ള ഓര്‍മ്മകള്‍...



ബിജിത്ത്



അമ്മൂമ്മയെ കാണാന്‍ കഴിഞ്ഞ തവണ പോകാത്തതിന്റെ പരിഭവം ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു... പിന്നെ സമയം കിട്ടിയില്ല എന്ന എന്‍റെ നുണയില്‍ എന്നത്തേയും പോലെ അമ്മൂമ്മ വീണു. 'അവിടെ ഓഫീസിലും തിരക്ക് ഇവിടെ വീകെണ്ടിനു വന്നാല്‍ അച്ഛനും അമ്മയ്ക്കും കാണാന്‍ പോലും കിട്ടുന്നില്ലല്ലോ നിന്നെ...' സത്യത്തില്‍ ആ കുരുത്തം കേട്ട നീഡ്‌ ഫോര്‍ സ്പീഡ് എന്നെ ജയിക്കാന്‍ തരണ്ടേ... വളരെ തവണ പോരുതിയിട്ടാ ആ ലവളെ ഓടി പിടിച്ചത്... തിരിച്ചു പോകാനുള്ള ബസ്‌ വൈകിയതിനാല്‍ മാത്രമാണ് ഞാനും അതില്‍ കേറി പോയത്...

എന്തായാലും ഇത്തവണ അമ്മൂമ്മയെ കണ്ടിട്ടേ ഉള്ളു എന്ന് തീരുമാനിച്ചതാ. മാസത്തില്‍ ഒരിക്കല്‍ എങ്കിലും പുള്ളികാരിയെ കണ്ടില്ലേല്‍ എനിക്കും ഒരു വല്ലയ്മായ... അമ്മൂമ്മക്ക്‌ ഏറെ ഇഷ്ടമുള്ള കൊഴുക്കട്ടയും വാങ്ങി പുറപ്പെട്ടു. മധുരം കഴിക്കുന്നത്‌ കുറച്ചെങ്കിലും കൊഴുക്കട്ടയോടു ഇപ്പോഴും സൗഹൃദം തന്നെയാ പുള്ളി.



ഇപ്പോഴും നാഗരികത മുഴുവനും കീഴ്പ്പെടുതാത്ത ഒരു ഇടം ആണ് പുല്ലൂറ്റ് എന്ന കൊച്ചു നാട്. വഴിയരികില്‍ കശുമാങ്ങ വീണു കിടക്കുന്നത് കണ്ടു കൊതി കേറിയാണ് തറവാട്ടില്‍ എത്തിയത്. ഞാന്‍ ചെന്നതും, കൊഴുക്കട്ടയും അമ്മൂമ്മയെ ഹാപ്പി ആക്കി. പാടത്തിനു അരികിലുള്ള കശുമാവില്‍ ഇപ്പൊ മാങ്ങ ഉണ്ടാകും എന്നും പുഴു ഉണ്ടോ എന്ന് പ്രത്യേകം സൂക്ഷിക്കണം എന്ന് സ്നേഹത്തോടെ മുന്നറിയിപ്പും തന്നു.

പണ്ട് ഞങ്ങള്‍ പിള്ളേര്‍ സെറ്റിന്റെ ഒരു പ്രധാന ഒഴിവു കാല വിനോദം ആയിരുന്നു കശുമാങ്ങ പറിക്കല്‍. പറമ്പില്‍ അങ്ങിങ്ങ് ഉള്ള സകല മാവിലെയും അണ്ടി പരിക്കുംബോഴേക്കും ഒരു നേരം എടുക്കും. മഞ്ഞ മാങ്ങയും ചുവന്നതും പങ്കിട്ടും തല്ലി പറിച്ചും തിന്നുക, കേടുള്ളതും പരിക്ക് പറ്റിയതും അരികത്തു കെട്ടിയിട്ട പശുവിനു എറിഞ്ഞു കൊടുക്കുക, തോട്ടി കൊണ്ട് തോണ്ടി ഇടുന്നവ നിലത്തു വീഴാതെ പിടിക്കുക, തലങ്ങും വിലങ്ങും ചില്ലകളിലൂടെ കേറി ഇറങ്ങി മരത്തില്‍ വച്ച് തന്നെ ഏറ്റവും ഫ്രഷ്‌ ആയി മാങ്ങ പരിക്കുക അങ്ങിനെ എന്തൊക്കെ വിനോദങ്ങള്‍...

മാമനും ചേട്ടനും അറിയാതെ കശുമാങ്ങ നീര് എടുത്തു കുഴിച്ചിട്ടു വൈന്‍ ഉണ്ടാക്കാന്‍ ഉള്ള സൂത്രം, പക്ഷെ പത്തു ദിവസം കാതിരിക്കന്നതിനു പകരും ക്ഷമയില്ലാതെ പിറ്റേന്ന് തന്നെ അത് എടുത്തു സേവിക്കുക... പക്ഷെ അതിനു ഇടയില്‍ ഒരു നൂറു തവണ എങ്കിലും അത് വൈന്‍ ആയോ എന്ന് പരിശോധിക്കല്‍ അങ്ങിനെ എന്തെല്ലാം...

മാങ്ങ പഴുക്കാന്‍ ക്ഷമയില്ലാതെ പച്ച മാങ്ങ ഉപ്പു കൂട്ടി അടിക്കുക, പച്ച കശുനണ്ടി പൊളിച്ചു നനുത്ത പരിപ്പ് തിന്നുക അങ്ങിനെ എന്തെല്ലാം... പച്ച കശുനണ്ടിയുടെ കറ വീണു ചുണ്ടും കയ്യും എല്ലാം പൊള്ളി നാശമായാലും സാരമില്ല അന്ന്..

അണ്ടി വറുക്കലും ഒരു ഉത്സവം തന്നെ.. എല്ലാരും കൂടെ ഇരുന്നു അത് തല്ലുന്നതും, പരിക്ക് പറ്റാതെ പരിപ്പ് എടുക്കാനുള്ള വാശിയും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ബാലിശം ആയി തോന്നുന്നു... ചുടുമ്പോള്‍ ഇടയ്ക്കു പൊട്ടിത്തെറിക്കുന്ന അണ്ടികള്‍ ഒരു നാടകീയതയും ഉണ്ടാക്കി അതിനു...

ഇന്ന് ഒറ്റയ്ക്ക് ആ മരങ്ങളുടെ ചുവട്ടില്‍ നിന്നപ്പോള്‍ എന്തോ ഒരു ഏകാന്തത.. കുഞ്ഞു കസിനുകള്‍ പരീക്ഷയുടെ ചൂടിലേക്ക് പോയി. നാളെ അവര്‍ക്ക് പരീക്ഷ തുടങ്ങുമല്ലോ... എങ്കിലും മാങ്ങകള്‍ക്ക് ഇന്നും ആ മധുരം നഷ്ടപ്പെട്ടിട്ടില്ല... ഒരു മാങ്ങ പൊളിച്ചപ്പോള്‍ പുറത്തേക്കു എത്തി നോക്കിയ പുഴുവിനോടും ഒരു സൗഹൃദം തോന്നി... എന്നെ മറന്നിട്ടില്ലല്ലോ എന്ന് അത് ചോദിക്കുന്ന പോലെ.. കുട്ടിക്കാലത്ത് അതിനെ കണ്ടാല്‍ അലറി കീറിയിരുന്നു... ഇന്ന് അതിനെ കണ്ടപ്പോള്‍ നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ പോലെ....

പിള്ളേരുടെ പരീക്ഷ കഴിയുമ്പോള്‍ ഞാന്‍ വരും. പുഴുവിനോട് ഞങ്ങളുടെ മാങ്ങ ചീത്തയാക്കിയത്തില്‍ പരിഭവിക്കാനും എന്‍റെ കുട്ടിക്കാലം ഒന്ന് കൂടെ തിരികെ നേടുവാനും... നിറയെ പൂത്തിരിക്കുന്നു ഇത്തവണ മാവ്... ഒന്ന് പോലും കൊ

ചോദ്യം


പാലാ ടി.ജെ.വർക്കി

നെഞ്ചിലെ
നിബിഡവർണ്ണം
മുറിക്കവെ
നിൻ
വിരലുകൾ
വിറയാർന്നത്തെന്തേ....?
മിഴികളിൽ
മൗനം
തുടികൊണ്ടതെന്തേ...?
ശോകം
ജ്വലിക്കും
നിൻമിഴികളിൽ
ദഹിക്കുന്ന-
തറിയാത്തതെന്തേ.....?
മൗന
നോവുടുത്താടുമ്പൊഴും
ജീവനോടൊരു
ഗോ‍ൂഢ
മന്ദസ്മിതം
കളവായ്‌
ഒട്ടിച്ചതെന്തേ....?

യാത്ര


ശ്രീദേവിനായര്‍



അണയും സന്ധ്യതന്‍  കിരണമന്ത്യമായ്
വിടപറഞ്ഞു നിന്നുയിന്ന് പടിയിറങ്ങിയോ?
പിന്‍ വാങ്ങിയോ പിന്തിരിഞ്ഞുവോ
പിന്‍ വാതിലാദ്യമായി പകുതിചാരിയോ?


പുണരുവാന്‍ കൊതിച്ചൊരീ രാത്രി വിങ്ങിയോ
പിന്‍ വിളികളുണ്മയെ  ഉണര്‍ത്തി നിന്നുവോ?
പുറവാതിലായിരങ്ങളഭയമേകിയോ
ആയിരം ജന്മവുമൊത്തുചേര്‍ന്നുവോ?

ജനിമൃതികളൊക്കെവേ പകച്ചുനിന്നുവോ
ജന്മമെന്ന മിഥ്യയെക്കടല്‍ കടത്തിയോ?
സ്വപ്നസാഗരങ്ങള്‍ വീണ്ടും കണ്‍ തുറന്നുവോ
ഒരായിരം സ്വപ്നവും ചിതറിവീണുവോ?

മൂർഖൻ പാമ്പുകൾ ഇഴയുന്നിടം

 ശ്രീജിത്ത് മൂത്തേടത്ത്

മിടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത്. അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത്. ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു. വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല. വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത്. അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
                       വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല. ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക്കാന്‍ ഭാര്യയുടെ മുന്നിലെന്നും പ്രസന്നവദനയായിരിക്കാന്‍ എന്നുമയാള്‍ യത്നിച്ചു. ജോലിസംബന്ധമായോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുംതരത്തിലോ ഉള്ളില്‍ അസ്വാസ്ഥ്യത്തിന്റെ കനലെരിയുമ്പോള്‍പ്പോലും മൂക്കിന്‍തുമ്പ് ചുവക്കാതിരിക്കാനയാള്‍ പ്രത്യേകം യത്നിച്ചു. അപ്പോഴൊക്കെ സൗമ്യതയുടെ കവചകുണ്ഡലങ്ങളെടുത്തണിഞ്ഞു. വാക്കുകളില്‍ തേന്‍പുരട്ടി.
                      സ്വന്തം ബന്ധുക്കള്‍ക്കിടയിലും, അടുത്തസുഹൃത്തുക്കള്‍ക്കിടയിലും, ജോലിസ്ഥലത്തുമെല്ലാം കണ്ടുപരിചയിച്ച ജീവിതാസ്വാസ്ഥ്യങ്ങളുടെ ചലനചിത്രങ്ങളായിരുന്നു അയാളെ ഇത്തരം മുന്നൊരുക്കങ്ങള്‍ക്ക് പ്രധാനമായും പ്രേരിപ്പിച്ചത്. മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങള്‍ തന്റെ ജീവിതത്തില്‍ സംഭവിക്കരുത്. വീടുവയ്ക്കുമ്പോഴും ഇതുതന്നെയായിരുന്നു ചിന്ത. സുഹൃത്തുക്കളുടെ വീടുകള്‍ക്ക് സംഭവിച്ച കുറവുകള്‍ ഒരിക്കലും സ്വന്തം വീട്ടിനുണ്ടാവരുത്. വീടുനിര്‍മ്മാണത്തിനായി നിയോഗിച്ചത് സമര്‍ത്ഥനായ എഞ്ചിനീയറെത്തന്നെയാണെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും, ചെറിയ പിഴവുകളുണ്ടെന്ന് മനസ്സില്‍ തോന്നുമ്പോഴെല്ലാം അയാള്‍ സ്വയമിടപെടുമായിരുന്നു. അയാളുടെ ഈ ശ്രദ്ധാപാടവത്തെ എഞ്ചിനീയര്‍ പലവുരു പ്രശംസിച്ചിട്ടുണ്ട്.
                     “സാറ് വെറുമൊരു സര്‍ക്കാര്‍ ഗുമസ്ഥനാവേണ്ടായാളായിരുന്നില്ല. നല്ലൊരു എഞ്ചിനീയറുടെ എല്ലാ കഴിവുകളും സാറിനുണ്ട്.”
                  “എന്തുചെയ്യാം സുഹൃത്തേ... തലവര ഇങ്ങനെയായിപ്പോയി.” - അയാള്‍ ഒഴിഞ്ഞുമാറാനായിമാത്രം പറഞ്ഞു.
                      വിവാഹത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയതുമുതല്‍ത്തന്നെ, കണ്ടറിഞ്ഞവയും കേട്ടറിഞ്ഞവയുമായ ജീവിതപരാജയങ്ങളുടെ കഥകളുടെ പൊരുളറിയാന്‍ ഒരു ഗവേഷണം തന്നെ നടത്തിയിരുന്നു അയാള്‍. പ്രശസ്തരായ മനഃശാസ്ത്രജ്ഞരുടെ പുസ്തകങ്ങള്‍, മനഃശാസ്ത്രമാസികകളിലെ കോളമിസ്റ്റുകളുടെ വിവരണങ്ങള്‍, മനഃശാസ്ത്രസംബന്ധിയായ സിനിമകളുടെ സി.ഡി.കള്‍, എന്തിന് പ്രചുരപ്രചാരമുള്ള താഴെക്കിടയിലെ നിലവാരംകുറഞ്ഞ മാസികകളിലെ മനഃശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന തട്ടിപ്പുകോളങ്ങള്‍ വരെ കൃത്യമായി വായിച്ച് വിലയിരുത്തിയിരുന്നു. സ്ത്രീപുരുഷ ലക്ഷണശാസ്ത്രവും, സ്ത്രീകളുടെ മനോനിലകളെ സ്വാധീനിക്കാവുന്ന ബാഹ്യശക്തികളെക്കുറിച്ചുമെല്ലാം വിശദമായ പഠനങ്ങള്‍തന്നെ നടത്തി. ഇതൊക്കെപ്പോരാഞ്ഞിട്ട് ചില സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ട സൈക്യാര്‍ട്ടിസ്റ്റുകളെ രഹസ്യമായി ചെന്നുകണ്ട്, കനത്തതുക ഫീസായിനല്‍കി, ദാമ്പത്യപരാജയഹേതുക്കളും, പരിഹാരമാര്‍ഗ്ഗങ്ങളും, വിജയസഹായചേരുവകളെക്കുറിച്ചുമെല്ലാം വിശദമായ ചര്‍ച്ചകള്‍ തന്നെ നടത്തിയിരുന്നു.
                    ഈ ഗവേഷണങ്ങളിലൂടെയെല്ലാം എത്തിച്ചേര്‍ന്ന അനുമാനങ്ങള്‍ക്കനുസരിച്ച് ആവിഷ്കരിച്ച സ്വന്തം സിദ്ധാന്തങ്ങള്‍ സുഹൃത്തുക്കളെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും, അവരൊന്നും ഉദ്ദേശിച്ചവിധം സ്വീകരിക്കുന്നില്ലായെന്നുകണ്ട് അല്‍പ്പം നിരാശപൂണ്ടെങ്കിലും സ്വന്തം ജീവിതമെങ്കിലും ഒരു പഴുതുമില്ലാതെ അടച്ചുഭദ്രമാക്കി, പരാജയരഹിതമായി, അല്ലലും അലട്ടലും മുറുമുറുപ്പും സ്ഫോടനങ്ങളുമില്ലാതെ, മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണമെന്ന ഒരു ഗൂഡമോഹവും ഉള്ളിലുണ്ടായിരുന്നു.
ജ്യോതിഷത്തിലൊന്നും വലിയവിശ്വാസമൊന്നുമില്ലായിരുന്നുവെങ്കിലും, ഇനിയതിന്റെയൊരു കുറവുവേണ്ട എന്നുവിചാരിച്ചാണ് പ്രശസ്തനായ ഒരു ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നല്ലൊരു മുഹൂര്‍ത്തത്തില്‍ത്തന്നെ, ആകാശഗോളങ്ങളുടെ സ്ഥാനങ്ങള്‍ തലവരവിധം വിന്യസിക്കപ്പെട്ട അസുലഭമുഹൂര്‍ത്തത്തില്‍ത്തന്നെ പെണ്ണുകാണല്‍ച്ചടങ്ങ് നടത്തിയത്. പെണ്ണിനെയിഷ്ടപ്പെട്ടെങ്കിലും, സാമ്പത്തിക ഭൗതിക സാഹചര്യങ്ങള്‍ ജീവിതസ്വാസ്ഥ്യത്തെ ഒരുതരത്തിലും ബാധിക്കരുതെന്നുകരുതി, പ്രൊഫഷണല്‍ ഡിക്ടക്ടീവുകളെ വെല്ലുന്നതരത്തിലുള്ള സമഗ്രമായൊരന്വേഷണത്തിനുമൊടുവിലാണ് വിവാഹം നിശ്ചയിച്ചത്. രാഹു, കേതു, ഗുളിക, വ്യാഴ ഗ്രഹങ്ങള്‍ ഉചിതമായ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച ധന്യമുഹൂര്‍ത്തത്തില്‍ത്തന്നെയാണ് വായക്കുരവകളുടെ അകമ്പടിയോടെ, ഉന്നതനായൊരു ബ്രാഹ്മണശ്രേഷ്ഠന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, അഗ്നിസാക്ഷിയായി, പാണിഗ്രഹണം ചെയ്തതും ജീവിതനൗക പ്രശാന്തപ്രപഞ്ചതടാകത്തിലൂടെ തുഴയാനാരംഭിച്ചതും.
                     അതീവശ്രദ്ധാലുവായ ഭര്‍ത്താവിന്റെ സ്നേഹത്തിലും, പരിചരണത്തിലും, ഭാര്യ വളരെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. മധുവിധുനാളുകളിലെ സ്നേഹപ്രകടനങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ പോലും മൂക്കത്തുവിരല്‍ വച്ചുപോയിട്ടുണ്ട്. അവരില്‍ ചില ദുഷ്ടബുദ്ധികള്‍ പ്രാകിപ്പറഞ്ഞു.
                  “ഇതധികകാലം മുന്നോട്ടു പോവില്ല...! ”
                    പക്ഷേ ഏവരുടെയും സകല പ്രതീക്ഷകളേയും തകിടംമറിച്ചുകൊണ്ട് ഒരു സ്പൂണ്‍വീഴുന്ന ശബ്ദംപോലും കേള്‍പ്പിക്കാതെയാണ്, അവരുടെ ജീവിതം മുന്നോട്ടുപോയത്. നേരത്തെ മൂക്കത്ത് വിരല്‍വച്ചവരും, നെഞ്ചത്ത് കൈവച്ച് പ്രാകിയവരും ചെരിപ്പൂരിവച്ച് പഞ്ചപുച്ഛമടക്കി, വാപൊത്തിനിന്നുകൊണ്ടാണ് ജീവിതവിജയത്തിന്റെ പാഠം പഠിക്കാനയാളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഉച്ഛ്വാസവായുപോലും മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരമുള്ള പ്രത്യേകതാളത്തിനനുസരിച്ചാവണമെന്നയാള്‍ ശ്രദ്ധിച്ചിരുന്നു. ഇതിനിടയിലും നേരത്തെ ഗവേഷണകാലഘട്ടത്തില്‍ ശേഖരിച്ചുവച്ചിരുന്ന മനഃശാസ്ത്രഗ്രന്ഥങ്ങളും അയാള്‍ ഇടക്കിടെ മനനം ചെയ്യുന്നുണ്ടായിരുന്നു. സകലരെയും അമ്പരപ്പിച്ച്, അസൂയ ജനിപ്പിച്ച്, അത്യന്തം വിജയകരമായി അവര്‍ ജീവിതനൗക തുഴഞ്ഞു.
                    ഇതിനിടെ തികച്ചും ശാന്തമായ ജലപ്പരപ്പില്‍ ഒരു കുമിളപൊട്ടിയതുപോലെയാണവളാക്കാര്യം പറഞ്ഞത്. അതിന്റെ ഓളങ്ങള്‍ നാലുപാടും ചെറു തരംഗങ്ങള്‍ സൃഷ്ടിച്ചു. തീര്‍ത്തും നിസ്സാരമായൊരുകാര്യം. അവള്‍ തലേന്നുകണ്ട ഒരു സ്വപ്നത്തെക്കുറിച്ചുള്ള വിവരണം. രാത്രി പതിവുചടങ്ങുകള്‍ക്കുശേഷം, ഉറങ്ങാന്‍ കിടന്നപ്പോളാണവളാക്കാര്യം പറയുന്നത്. അവള്‍ ഈയിടെയായി മൂര്‍ഖന്‍ പാമ്പുകളെ സ്വപ്നം കാണാറുണ്ടത്രെ...! എന്തിനും താങ്ങായിനിന്ന് ചാരിനിന്നാല്‍ ചരിഞ്ഞ്പോവില്ലെന്നുറപ്പുള്ള, സ്നേഹത്തോടെമാത്രം പെരുമാറുന്ന ഭര്‍ത്താവ് തന്റെ പേടിമാറ്റുമെന്ന പ്രതീക്ഷയിലാണവളത് പറഞ്ഞിട്ടുണ്ടാവുക. പക്ഷെ അതയാളെ വല്ലാതെയുലച്ചുകളഞ്ഞു. അയാള്‍ വിയര്‍ത്തു. സപ്തനാഡികളും തളര്‍ന്നുപോവുന്നതയാള്‍ക്കുതോന്നി. മനഃശാസ്ത്രപുസ്തകങ്ങളിലെ സര്‍പ്പങ്ങള്‍ മുന്നില്‍ ഫണംവിടര്‍ത്തിയാടുന്നതുപോലയാള്‍ക്കു തോന്നി. അവളെനോക്കി, തൃപ്തിപ്പെടുത്താന്‍മാത്രമായി ദയനീയമായശ്രമത്തോടെ ഒന്ന് പുഞ്ചിരിച്ച് അയാള്‍ എഴുനേറ്റു. ഭര്‍ത്താവിന്റെ ഭാവവ്യത്യാസത്തിലൊന്നമ്പരന്നെങ്കിലും, വലിയ കാര്യമാക്കാതെയവള്‍ മറുവശം തിരിഞ്ഞുകിടന്നുറക്കംപിടിച്ചു.
                      മുകളിലത്തെ മുറിയിലെ പുസ്തകശേഖരത്തിലേക്കാണയാള്‍ വേച്ചുവേച്ച് നടന്നെത്തിയത്. വിവാഹിതരായ സ്ത്രീകള്‍ സര്‍പ്പങ്ങളെ സ്വപ്നംകാണുന്നത് അവരുടെ ജാരസംസര്‍ഗ്ഗത്വരക്കും വഞ്ചനാമനോഭാവത്തിനും തെളിവായി അയാളെവിടെയോ വായിച്ചതായോര്‍ത്തു. അയാള്‍ പുസ്തകങ്ങള്‍ ഓരോന്നായി മറിച്ചുനോക്കി. അവയില്‍നിന്നുയര്‍ന്ന പൊടിയില്‍ അയാള്‍ക്ക് തുമ്മല്‍ വന്നുവെങ്കിലും ആ ശബ്ദം ഭാര്യയറിയാതിരിക്കാന്‍ കഴിയുംവണ്ണം വായും മൂക്കും പൊത്തിപ്പിടിച്ച് ഒരു വിചിത്രശബ്ദം പുറത്തേക്ക് വിട്ടു. ഒടുവിലയാള്‍ കണ്ടെത്തി. “ജാരസംസര്‍ഗ്ഗം” - കെട്ടുപിണഞ്ഞ ശരീരത്തില്‍നിന്നും പത്തിയുയര്‍ത്തിനില്‍ക്കുന്ന സര്‍പ്പത്തിന്റെ മുഖചിത്രത്തോടെയുള്ള പുസ്തകം. ആശങ്കയോടെയയാള്‍ താളുകള്‍ മറിച്ചു. ജാരസംസര്‍ഗ്ഗത്വരയുടെ തെളിവായി നിരവധി ഉദാഹരണങ്ങള്‍..! അത്തരം സ്ത്രീകള്‍ സ്വപ്നംകാണാറുള്ള സര്‍പ്പങ്ങളുടെ വിവിധയിനങ്ങളെക്കുറിച്ചതില്‍ വളരെ വിശദമായി പ്രദിപാദിച്ചിരുന്നു. അതില്‍പ്പറയുന്ന സ്ത്രീശരീരലക്ഷണങ്ങളില്‍പ്പലതും ഭാര്യക്കുണ്ടെന്നയാള്‍ ഞെട്ടലോടെ മനസ്സിലാക്കി. ഇളം ചുവപ്പുപടര്‍ന്ന മഞ്ഞനിറത്തില്‍ കറുത്ത ത്രികോണങ്ങള്‍ അടുക്കിയതുപോലുള്ള തൊലിയുള്ള മൂര്‍ഖന്‍പാമ്പുകളെയാണ് ലക്ഷണശാസ്ത്രമനുസരിച്ച് മേല്‍പ്പറഞ്ഞ ശാരീരികപ്രത്യേകതയുള്ള സ്ത്രീകള്‍ ജാരസംസര്‍ഗ്ഗം കൊതിക്കുന്ന കാലയളവുകളില്‍ സ്വപ്നം കാണാറുള്ളതത്രെ! ഈ സ്വഭാവം ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും, ജന്മനാ സിദ്ധിച്ചതാണെന്നും, മനോഹരമായി ചിരിച്ചും, സ്നേഹം നടിച്ചും, പ്രണയചേഷ്ടകള്‍ കാട്ടിയും ഭര്‍ത്താക്കന്‍മാരെ സമര്‍ത്ഥമായി ചതിക്കാനവര്‍ക്ക് പ്രത്യേക പാടവമുണ്ടാവുമെന്നും പുസ്തകത്തില്‍ ഉദാഹരണസഹിതം സമര്‍ത്ഥിക്കുന്നു. കൂടാതെ ഇവരെ വിശ്വസിക്കുന്നത് ഭര്‍ത്താവിന്റ ജീവഹാനിക്കുവരെ കാരണമാവാമെന്നും അത് താക്കീതുചെയ്യുന്നു.
                        അയാള്‍ വിയര്‍ത്തുകുളിച്ചിരുന്നു. എങ്കിലുമയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ച് നെടുവീര്‍പ്പിട്ടു. അവള്‍ സര്‍പ്പത്തിന്റെ നിറം പറഞ്ഞിട്ടില്ലല്ലോ. നേരിയൊരു പ്രതീക്ഷയുണ്ട്. പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍ പിടുത്തമിട്ട് അയാള്‍ ആശങ്കയുടെ നിലയില്ലാക്കയത്തില്‍ ചുറ്റിവരിയുന്ന ജലമലരികളില്‍ ഉലഞ്ഞുഞാണ്ടുകൊണ്ട് തിരിച്ച് താഴെമുറിയിലേക്ക് വന്ന് ഭാര്യയോട് ചേര്‍ന്ന് കിടന്നു. അവളുടെ വസ്ത്രം സ്ഥാനംമാറിക്കിടന്നതയാളെ അസ്വസ്ഥനാക്കി. ലക്ഷണശാസ്ത്രത്തില്‍ പറയുന്ന അവയവങ്ങള്‍..! ആദ്യമായി സ്വന്തം ഭാര്യയുടെ ശരീരത്തെയയാള്‍ പേടികലര്‍ന്ന അറപ്പോടെ നോക്കി. അവളുടെ സീമന്തരേഖയിലെ സിന്ദൂരം വിയര്‍പ്പില്‍ക്കുതിര്‍ന്ന് താഴോട്ടൊഴുകി വെളുത്ത തലയിണയുറകളില്‍ അവിടവിടെ ചുവന്നചിത്രങ്ങള്‍ തീര്‍ത്തതും ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞുനില്‍ക്കുന്നതും അയാളുടെ ആശങ്കയെ പരകോടിയിലെത്തിച്ചു. ഉറക്കത്തില്‍ അവളുടെ കൈ അയാളെ ചേര്‍ത്തുപിടിച്ചു. അയാളുടെ മനസ്സ് നിലവിളിച്ചു.
                    “ഈശ്വരാ ഇവളുടെ മനസ്സിലിപ്പോള്‍ ആരായിരിക്കും?”
                     സാവധാനത്തില്‍ ഭാര്യയുടെ കൈ ശരീരത്തില്‍നിന്നും അടര്‍ത്തിമാറ്റി, മറുവശം ചരുഞ്ഞുകിടന്നെങ്കിലും മനസ്സില്‍ പലനിറങ്ങളിലുള്ള മൂര്‍ഖന്‍പാമ്പുകള്‍ ഉഴറിനടന്നു. ശരീരമാസകലം അവ ഇഴയുന്നുണ്ടെന്നയാള്‍ക്ക് തോന്നി. പാദംമുതല്‍ ഓരോ അംഗങ്ങളിലൂടെയും ഇഴഞ്ഞുനീങ്ങി, അവസാനമത് കഴുത്തില്‍ ചുറ്റിവരിയുന്നതായും ശ്വാസംമുട്ടിക്കുന്നതായും അയാള്‍ക്ക് തോന്നി. അയാള്‍ പിടഞ്ഞെഴുനേറ്റു. തൊണ്ട വരളുന്നുവെന്ന് തോന്നിയപ്പോള്‍ അയാള്‍ ടോര്‍ച്ചുമായി സാവധാനത്തില്‍ ഫ്രിഡ്ജിനടുത്തേക്ക് നടന്നു. പൊടുന്നനെ മനസ്സിലൊരു അപശകുനംപോലൊരു സംശയം പൊട്ടിമുളച്ചു. വെറുതെയെന്ന് മനസ്സില്‍ ആവര്‍ത്തിച്ചുപറഞ്ഞുവെങ്കിലും, കാലുകള്‍ അടുക്കളയുടെ പിന്‍വാതില്‍ക്കലേക്കുതന്നെ നയിച്ചു. ഭയന്നതുപോലെ അതിന്റെ കുറ്റിയിട്ടിരുന്നില്ല! കാറ്റുവീശിയിട്ടോ എന്തോ അതല്‍പ്പം തുറന്നിട്ടിരിക്കുന്നു. അയാളുടെ തല പെരുത്തു. നാഡികളെല്ലാം തളര്‍ന്ന് ചലനശേഷിയില്ലാതെ , ശബ്ദംപോലും പൊങ്ങാതെയയാള്‍ വാതിലും പിടിച്ചുനിന്നു. പുറത്ത് തൊടിയില്‍ എന്തോ നിഴലനങ്ങുന്നുവോ? ഒരുതരത്തില്‍ വാതില്‍ചേര്‍ത്തടച്ച് കുറ്റിയിട്ട്, മുന്‍വാതിലിന്റെ ലോക്ക് പരിശോധിച്ച്, വീണ്ടും ഭാര്യയുടെ അടുത്തുതന്നെ വന്നുകിടന്നു. ഇത്തവണ ഭാര്യ എന്തൊക്കെയോ പറയുന്നതും പതുക്കെ ചിരിക്കുന്നതും കേട്ട് അയാള്‍ ഞെട്ടി. അയാളുടെ തലക്കകത്ത് ആയിരം വണ്ടുകള്‍ ഒരുമിച്ച് മൂളിപ്പറന്നു. സ്ഥാനം തെറ്റിക്കിടക്കുന്ന അവളുടെ സാരി നേരെപിടിച്ചിട്ട് അയാളവളെ പുതപ്പിച്ചു. വീണ്ടുമുറങ്ങാന്‍ ശ്രമിച്ചെങ്കിലും സര്‍പ്പങ്ങളുടെ ചീറ്റലും, നിഴലുകളുടെ മുടിയാട്ടവും, വാതില്‍ക്കൊളുത്തുകളുടെ ദുര്‍ബ്ബലതയും അയാളെ ഉറക്കമില്ലാത്ത മറ്റേതോ ലോകത്തെത്തിച്ചു.
                         രാവിലെ ചായയുമായി വന്ന് അവള്‍ തട്ടിവിളിച്ചപ്പോള്‍ അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുനേറ്റു. അയാളപ്പോള്‍ ഉറങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. കടുത്ത തലവേദന. മുഖത്തു കഷ്ടപ്പെട്ട് ചിരിവരുത്തി, “ഗുഡ് മോര്‍ണിംഗ്” പറഞ്ഞ്, പതിവുപോലെ അവളെ കിടക്കയില്‍ ചേര്‍ത്തിരുത്തി, കഴിയാവുന്നത്ര സൗമ്യമായി അയാള്‍ ചോദിച്ചു.
                         “നീ സ്വപ്നത്തില്‍ കണ്ടുവെന്നുപറഞ്ഞ പാമ്പിന്റെ നിറം ഓര്‍മ്മയുണ്ടോ?”
                        അവള്‍ നെറ്റിചുളിച്ച് തലചൊറിഞ്ഞ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
                        “എന്തോ ഇളംചുവപ്പുപടര്‍ന്ന മഞ്ഞ നിറത്തില്‍ കറുത്ത ത്രികോണങ്ങള്‍....”
അവള്‍ക്ക് പറഞ്ഞു മുഴുമിപ്പിക്കാനായില്ല. അതിനുമുമ്പുതന്നെ അയാളുടെ അലര്‍ച്ചയും, കയ്യിലെ ചായക്കപ്പ് നിലത്തെറിഞ്ഞുടച്ചതിന്റെ ശബ്ദവും അവളെ നടുക്കിക്കളഞ്ഞു.