Followers

Wednesday, April 3, 2013

ezhuth

ezhuth online

april 2013

click here

ezhuth online april 2013

courtesy :google 
ezhuth online april 2 0 1 3 


ഫൈസൽബാവ 
 രാം മോഹൻ പാലിയത്ത് 
Gitajanaki
ചാത്തനാത്ത്  അച്യുതനുണ്ണി
വി രവികുമാർ 
ജയദേവ് നായനാർ 
അരുണ്‍ ഗംഗാധരൻ
രശ്മി നായർ 
പി കെ മുരളീധരൻ 
രാജേഷ്  ചിത്തിര 
മാധവ് കെ വാസുദേവൻ 
വിജയകുമാർ  പി എസ് 
ദിലീപ്കുമാർ 
ബിജു ജി നാഥ് 
മണികണ്ഠൻ  വിജയൻ 
 സന്ദീപ് നായർ 
ശൈലാൽ കണ്ടോത്ത് 
വിനിൽ വിശ്വൻ  
ഷെമി ബിജു 
ഫൈസൽബാവ 
എം.കെ  ഹരികുമാർ 

സാങ്കൽപിക കൃതിയെ നിരൂപണം ചെയ്യാനോക്കുമോ?



എം.കെ.ഹരികുമാർ

    സാഹിത്യകാരന്റെ കൃതി ഉയർത്തുന്നത്‌ യാഥാർത്ഥ്യമാണെന്ന്‌ നാം പറയും. മാക്സിംഗോർക്കി അമ്മയെന്ന യാഥാർത്ഥ്യം അവതരിപ്പിക്കുന്നു വേന്നും ടോൾസ്റ്റോയി അന്നാകരേനിന എന്ന സ്ത്രീയുടെ ജീവിതത്തെ പച്ചയായി പകർത്തുന്നുവേന്നും വാദിക്കാം. എന്നാൽ കൃതികളിലുള്ള ജീവിതാവസ്ഥകൾ യാഥാർത്ഥ്യമാണോ? യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ടോ? ഒരു യാഥാർത്ഥ്യമെന്നത്‌ തന്നെ ഏക ശിലയല്ല. അത്‌ സങ്കീർണ്ണമായ ട്രാഫിക്‌ കുരുക്കുകളുള്ള ഒരു ജംഗ്ഷൻപോലെയാണ്‌. അല്ലെങ്കിൽ പലരീതിയിൽ വ്യാഖ്യാനിച്ചെടുക്കേണ്ട, കാഫ്കയുടെ 'ചൈനയുടെ വൻമതിൽ' എന്ന കഥപോലെയാണ്‌. യാഥാർത്ഥ്യം യഥാർത്ഥമല്ല; അത്‌ വ്യാഖ്യാനവും ആപേക്ഷികമായ അഥർവും ധ്വനിയുമാണ്‌.

യാഥാർത്ഥ്യം ഏകശിലയല്ലെങ്കിൽ പിന്നെ അതിന്റെ ഭൗതികമായ രൂപമെന്താണ്‌? അതിനോട്‌ മനുഷ്യവ്യക്തി പുലർത്തുന്ന വ്യക്തിനിഷ്ഠമായ സമീപനമാണ്‌ ശരിയെങ്കിൽ, അതിനപ്പുറമുള്ള ശൂന്യാകാശം എവിടെയാണ്‌? അത്‌ എന്തായിരിക്കും അവശേഷിപ്പിക്കുക? സാഹിത്യകൃതിയുടെ യാഥാർത്ഥ്യം ആപേക്ഷികമാണ്‌. അത്‌ സാമൂഹികമോ, പ്രത്യയശാസ്ത്രപരമോ ആയ ഒരു ഫ്രെയിമിനെ മുൻധാരണയോടെ പ്രതിഷ്ഠിക്കുകമാത്രമാണ്‌. നിയമങ്ങളും പ്രകൃതിയും എല്ലാം അവിടെ സ്വാഭാവികമായി ഉരുത്തിരിയുന്നുണ്ട്‌. അതുകൊണ്ട്‌ എഴുത്തുകാരന്റെ നിർമിതി എന്ന്‌ പറയാവുന്നത്‌, നിരൂപകന്റേതുകൂടിയാണ്‌. കാഫ്ക യുടെ JOSEPHINE THE  SINGER  AND THE  MOUSEFOLK എന്ന കഥയിലെ എലിയുടെ ജീവിതം ഒരേ സമയം ജീവിതത്തിന്റെ അതാര്യതയും ലഘുത്വവും കാണിച്ചു തരുന്നു. അനന്യതയുടെ സൗന്ദര്യം അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നതെന്തും സാഹിത്യമാണ്‌. കാഫ്ക നേരിട്ട്‌ പറയാത്ത കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുന്ന ആൾക്ക്‌, കാഫ്കയുടെ ലോകമല്ല കീറിമുറിക്കാനുള്ളത്‌ സ്വന്തം മണ്ഡലമാണ്‌. അതാര്യതകൾ; നിരൂപകനാണ്‌ സുതാര്യതകളാക്കുന്നത്‌. അതുകൊണ്ട്‌ അയാളുടെ തുരന്നെടുക്കൽ, ആഖ്യാനമാണ്‌. അതയാളുടെ സ്വന്തമാണ്‌. യാഥാർത്ഥ്യം നിലനിൽക്കാതിരിക്കുകയും അത്യാര്യതകൾ നിരൂപകന്റെ സ്വന്തം ആഖ്യാനമാവുകയും ചെയ്യുമ്പോൾ, എന്തുകൊണ്ട്‌ സാങ്കൽപികകൃതിയെപ്പറ്റി ചിന്തിച്ചുകൂടാ.

 ആരും എഴുതാത്ത ഒരു കൃതി ഉള്ളതായി സങ്കൽപിക്കുക. അതിൽ നിരൂപകൻ സ്വന്തം ഇഷ്ടപ്രകാരം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. പ്രകൃതിയെ വിന്യസിക്കുന്നു. അത്‌ വ്യാഖ്യാനിക്കുന്നു. നിലവിലില്ലാത്ത കൃതിയായതുകൊണ്ട്‌, നിരൂപകൻ എഴുതുന്ന പ്രബന്ധം അസംഗതമാവുകയില്ല കാരണം, അയാൾ യുക്തിയും ദാർശനികതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌ സ്വന്തം ഭാഷയിലും കലയിലുമാണ്‌. ഭാഷ ആരുടെയും സ്വന്തമല്ല; എന്നാൽ അത്‌ പല കാലങ്ങളെയും സംഭരിക്കുകയും സംസാരിപ്പിക്കുകയും ചെയ്യും. ഭാഷ, നിരൂപകന്‌ ഒരു മാധ്യമമെന്ന നിലയിൽ, സ്വയമാവിഷ്കരിക്കാനുള്ള ഉപാധിയാണ്‌. അയാൾ സൃഷ്ടിക്കുന്ന അസംസ്കൃതവസ്തുവിനെത്തന്നെ അയാൾക്ക്‌ വ്യാഖ്യാനിക്കാനും ഭേദിക്കാനും കഴിയേണ്ടതാണ്‌. അതുകൊണ്ട്‌ ഭാഷയിൽ രണ്ട്‌ പ്രതിച്ഛായകളെ നിർമിക്കാൻ അയാൾ നിർബന്ധിതനായിത്തീരുന്നു.
ഇവിടെ സംഗതമായ പ്രശ്നം, അയാൾ കണ്ടെത്തുന്ന ഭാഷയെന്ന മാധ്യമത്തിലും അസംസ്കൃതവസ്തുവിലും വ്യക്തിനിഷ്ഠമായ സന്ദർഭമാണോ തേടേണ്ടതെന്നാണ്‌. നിരൂപകന്റെ അല്ലെങ്കിൽ തത്ത്വചിന്തകന്റെ ഭയാശങ്കകളും വേദനകളും ഇറക്കിവയ്ക്കേണ്ടിവരുന്നത്‌ താണതരം അഭിരുചിയെ സൃഷ്ടിക്കും. നിരൂപകന്‌ വ്യക്തിനിഷ്ഠതയ്ക്ക്‌ പുറത്തുകടക്കാൻ കഴിയുന്നതോടെ അയാൾ തന്റെ മണ്ഡലത്തിന്‌ ആപേക്ഷികതയും സന്ദർഭവും നൽകുകയാണ്‌.

എന്റെ ജലാത്മകത (എന്റെ മാനിഫെസ്റ്റോ, ഗ്രീൻബുക്സ്‌), മത്സ്യം എന്നീ ലേഖനങ്ങൾ, സാങ്കൽപിക കൃതിയെ അധിഷ്ഠാനമായി കണ്ടുകൊണ്ടുള്ള നിരൂപണങ്ങളാണ്‌. ഈ രണ്ടു ലേഖനങ്ങളിലും, ഞാൻ സാങ്കൽപികമായ ഒരു കൃതിയുടെ ധ്വനി ഉൾക്കൊള്ളുകയായിരുന്നു. ജലമാണ്‌, ഒരു ലേഖനവിഷയം. ജലം എന്ന വസ്തുവിന്റെ കഥാപരവും ദാർശനികവുമായ ഘടനകളാണ്‌ പരിശോധിക്കപ്പെടുന്നത്‌. ജലം പ്രമേയമായി വരുന്ന ഏതെങ്കിലും സാഹിത്യകൃതിയുണ്ടായിരിക്കുകയും, അതിൽ ജലത്തിന്‌ അനന്യതയും ആപേക്ഷികതയും സ്വയം നിരാസവും നിർമ്മാണവും കണ്ടെത്തപ്പെടുകയും ചെയ്യുമ്പോൾ, ഇതുപോലെ സംഭവിക്കും. മത്സ്യത്തെപ്പറ്റിയുള്ള ലേഖനവും, സാങ്കൽപികകൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌.


സാഹിത്യകൃതിയിലെ കഥാപാത്രങ്ങളെയും ഇടയ്ക്കിടെ മിന്നിത്തെളിയുന്ന അർത്ഥങ്ങളെയും ചുറ്റിപ്പറ്റി നിൽക്കുന്ന ചംക്രമണാത്മക (റശർ​‍ൃശെ​‍്ല)സ്വഭാവം വിമർശകന്‌ കുറേക്കൂടി അഗാധമായ അനുഭവം തേടാനുള്ള പ്രചോദനമാണ്‌. എന്നാൽ ഇതിന്റെ പിന്നാലെയുള്ള പോക്കിൽ, വിമർശകൻ പ്രസ്തുത കൃതിയെതന്നെ വിസ്മരിച്ച്‌, തിരസ്കരിച്ച്‌ സ്വന്തം അതാര്യതകളെ അഴിച്ചെടുക്കാനുള്ള ത്വരയിൽ മുഴുകും. ഇതാണ്‌ ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക്‌' (1984) എന്ന കൃതിയെഴുതിയപ്പോൾ സംഭവിച്ചതു. അത്‌ ഖസാക്ക്‌ എന്ന മൂലകൃതിയുടെ വ്യാഖ്യാനമല്ല; ഖസാക്കിന്റെ പ്രത്യക്ഷതകൾക്കപ്പുറമുള്ള അതാര്യതകളെ പൈന്തുടർന്ന്‌, എന്റെ തന്നെ അതാര്യതകളുമായി ബന്ധമുള്ള, മറ്റൊരു ആപേക്ഷികകൃതിയുടെ രചനയാണ്‌. യഥാർത്ഥ ഖസാക്കിനെ പ്രതീതി എന്ന നിലയിൽ സമീപിക്കാനും വിമർശകന്റെ സ്വന്തം നിഗോ‍ൂഢതകളെ അനാവരണം ചെയ്യാനുമാണ്‌ ശ്രമം. ഖസാക്കിന്റെ ഇതിഹാസത്തിന്‌ സമാന്തരമായി, അതിന്റെ 'വ്യാജ' വായനയാണത്‌. ഒരു ബദൽ നിരൂപകകൃതിയുടെ സാധ്യതയെപ്പറ്റിയുള്ള ആരായലാണ്‌. അങ്ങനെയത്‌ എന്റെ, സാങ്കൽപിക നോവലിന്റെ രഹസ്യാത്മക വായനയും അതിന്റെ ഉന്മാദകരമായ അറിവുകളെപ്പറ്റിയുള്ള ഭ്രമാത്മക ആഖ്യാനവുമാണ്‌. എന്റെ നവാദ്വൈത തത്ത്വചിന്തയുടെ ഭാഗമായാണ്‌ ഞാൻ 'സാങ്കൽപിക കൃതിക്കും നിരൂപണം' എന്ന ആശയം അവതരിപ്പിക്കുന്നത്‌.

Tuesday, April 2, 2013

ezhuth /april/2013

ezhuth  online 

april 
2 0 1 3 
click  here 

ezhuth april/2013

courtesy :google 
ezhuth online april 2 0 1 3 


ഫൈസൽബാവ 
 രാം മോഹൻ പാലിയത്ത് 
Gitajanaki
ചാത്തനാത്ത്  അച്യുതനുണ്ണി
വി രവികുമാർ 
ജയദേവ് നായനാർ 
അരുണ്‍ ഗംഗാധരൻ
രശ്മി നായർ 
പി കെ മുരളീധരൻ 
രാജേഷ്  ചിത്തിര 
മാധവ് കെ വാസുദേവൻ 
വിജയകുമാർ  പി എസ് 
ദിലീപ്കുമാർ 
ബിജു ജി നാഥ് 
മണികണ്ഠൻ  വിജയൻ 
 സന്ദീപ് നായർ 
ശൈലാൽ കണ്ടോത്ത് 
വിനിൽ വിശ്വൻ  
ഷെമി ബിജു 
ഫൈസൽബാവ 
എം.കെ  ഹരികുമാർ 

കൊച്ചുബാവയുടെ കഥാലോകം


 ഫൈസൽബാവ 

ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ എന്‍. ശശിധരന്‍, ബാവയുടെ കഥാവീക്ഷണത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു “കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്പിച്ച മുറിപ്പാടുകളും വര്ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും, നമ്മുടെ നോവും, ദുരിതവും, ആര്ത്തിയും ആസക്തിയും കാപട്യങ്ങളും, പകയും, പോരും, കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നു നിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”. എന്നാല്‍ അകാലത്തില്‍ പൊലിഞ്ഞ കൊച്ചുബാവയുടെ കഥാലോകത്തെപ്പറ്റി ഇനിയും നല്ല പഠനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 1999 നവംബര്‍ 25നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്‌.
തന്റെ മുന്നിലുള്ളവരുടെ വേദന തന്റേതുപോലെ കാണുകയും സമൂഹത്തില്‍ കാണുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിക്കുകയും രോഷാകുലനാകുകയും ചെയ്യുന്ന കൊച്ചുബാവ കറുത്തയാഥാര്ത്ഥ്യങ്ങള്ക്കെതിരെ നിരന്തരം കലഹിച്ചിരുന്നു. സമൂഹത്തിലെ നെറികേടുകളെപ്പറ്റിയുള്ള കടുത്ത ആകുലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ ഹൃദയഭാരമകാം കഥകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വേഗത്തില്‍ പറന്നു പോയതിനു കാരണം. മലയാളത്തിലെ മികച്ച പത്ത്‌ കഥകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കൊച്ചുബാവയുടെ കഥകളെ ഉള്പ്പെടുത്താതെ ആ പട്ടിക പൂര്ണ്ണമാകില്ല. അദ്ദേഹത്തിന്റെ, നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെ പോയ ‘നനഞ്ഞ ശിരോവസ്ത്രങ്ങള്‍’ ‘കൊക്കരണി’, ‘അടുക്കള’, ‘പ്രണയം’. എന്നീ നാലു കഥകളിലൂടെ ഒരു സഞ്ചാര ശ്രമമാണ് ഇത്.

1.നനഞ്ഞ ശിരോവസ്ത്രങ്ങള്‍

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പംസഞ്ചരിക്
കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. “ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും.
ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധര്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ജീവിതം സുഖിക്കുന്നവര്ക്കായി ഒരുക്കിവെച്ച ചോദ്യങ്ങളാണ് ഈ കഥ. കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും തെറ്റിപ്പിരിയുന്ന ഭാഗം എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇനിയുള്ള കാലം ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി കഴിയാമെന്ന തോന്നല്‍ ഒരു പിതാവില്‍ ഉണ്ടാകാന്‍ തന്നെ കാരണം തങ്ങളുടെ വാര്ദ്ധക്യകാലത്തെ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്ന മക്കള്‍ ഉണ്ടാകുമ്പോഴാണ്. കഥയിലെ ചേന്ദു എന്ന കഥാപാത്രം തന്റെ മൂത്ത മകനെ കൊന്ന്‌ ജയിലില്‍ പോയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. വാര്ദ്ധക്യകാലത്തെ ദുരവസ്ഥയെ ഈ ഭാഗം വളരെ നന്നായി ചിത്രീകരിക്കുനുണ്ട്. കഥാകാരനിലെ കൈക്കരുത്താണ് ആഖ്യാനത്തിന്റെ ശക്തി. കൈക്കരുത്ത് ധൈര്യമാണ്. ധൈര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവനാണ് വിജയി. കൊച്ചുബാവ ഈ കഥയില്‍ ധൈര്യം വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1993 ല്‍ എഴുതിയ ഈ കഥയുടെ സമകാലിക പ്രസക്തി ഏറിവരികയാണ്.

2.കൊക്കരണി

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു. ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്.
ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില്നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”. കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതിക്കമ്മി പ്രശ്നം എത്ര രസകരമായാണ് വെറും നാല് വരികളിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നത്. “കിഡീസ് കോര്ണറിന്റെ ഏജന്സി ഇങ്ങോട്ട് തരാന്‍ വിദേശയൂണിറ്റിനു താല്പര്യം ഇല്ലാതിരുന്നതിന്റെ പ്രധാനകാരണം ഈ പവര്‍ പ്രോബ്ലംസാണ്. ഇനിയൊരു നൂറ്റാണ്ട് നടന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ ഈ തെണ്ടല്‍ നിര്ത്തുമെന്ന് തോന്നുന്നില്ല”. ഇത്തരത്തില്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരി മലയാളിയുടെ സഹജമായ കാപട്യത്തിനു മീതെ വിമര്ശനനത്തിന്റെ ചീളാണ്. ഇത്തരത്തില്‍ നിരവധി ഭാഗങ്ങള്‍ കഥയിലുണ്ട്. ആഗോളതാപനത്തെ കുറിച്ച് വളരെ മുമ്പ്‌ തന്നെ വന്നു തുടങ്ങി എങ്കിലും അത്തരം ചര്ച്ചകള്‍ സാധാരണക്കാരനിലേക്ക് എത്തുന്നത് ഈയിടെയാണ്. ഭൂമി ചുട്ടുപൊള്ളുകയാണെന്നും ഓസോണ്‍ പാളിക്ക് വിള്ളലുണ്ട് എന്ന വിഷയം ഇന്ന് ചായക്കടയിലും ചര്ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊച്ചുബാവ കഥയില്‍ കൊണ്ടുവന്ന രീതി രസകരമാണ്. കുഞ്ഞിന്റെ കച്ചവടത്തിനിടയില്‍ ഇക്കാര്യം “കിഡീസ് കോര്ണറിന്റെ ഉടമ മി: മിഷല്‍ വിവരിക്കുണ്ട്. “ക്ലോറോ ഫ്ലൂറോ കാര്ബണുകള്‍” മൂലം ഓസോണ്‍ പാളിക്ക് ഇനിയും ക്ഷതമേല്ക്കുകയാണെങ്കില്‍, ഭൂമി ഇതുപോലെ ചൂടില്‍ കത്തി ഉരുകുകയാണെങ്കില്‍ കുഞ്ഞിനെ പുറത്തിരുത്തുക എന്നത് 15 മിനിറ്റാക്കി ചുരുക്കണമെന്നു മാത്രം.
ഹോമറുടെ തലച്ചോറ്‌, പ്രോമിത്യൂസിന്റെ ഹൃദയം, ഹെര്ക്കുലീസിന്റെ കൈകാലുകള്‍... അടുത്ത പേജിലെ കുഞ്ഞ് ഇതിനെക്കാള്‍ സുന്ദരന്‍. മുയല്‍ക്കുഞ്ഞിന്റെ മുഖം, ഹിറ്റ്‌ലറുടെ തലച്ചോറ്, രാവണന്റെ ഹൃദയം’’... ഇത്തരത്തില്‍ തങ്ങള്‍ വാങ്ങി വളര്ത്തുന്ന ഷിന്ഗര്‍ ഇമ്മാനുവല്‍ എന്ന കുഞ്ഞിന്റെ വളര്ച്ചയും സാമൂഹികമാറ്റങ്ങളും തുറന്നുകാണിക്കുന്ന കഥയാണിത്‌.

3.അടുക്കള

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,
കരിയും, മെഴുക്കും പുരണ്ട പകലിനെ
സ്വര്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുമെന്നാണ്”
(ദേശാടനം: സച്ചിദാനന്ദന്‍)
 
ഇദ്ദേഹത്തിന്റെ അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

4.പ്രണയം

അടുക്കളയിലെ കോകിലയെപ്പോലെയല്ല ഈ കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗര്ഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.
ആരും കാണാത്ത കാഴ്ച തേടി, ആരും എത്തിപ്പെടുന്നതിനു മുമ്പേ കഥകള്‍ തേടി അവിടേക്ക് കൊച്ചുബാവ വേഗത്തില്‍ ചെല്ലാറുണ്ട്. ജീവിതത്തിലും അദ്ദേഹമത്‌ ആവര്ത്തിച്ചു. കഥകള്‍ ബാക്കിവെച്ച് കൊച്ചുബാവ പറന്നുപോയി. “നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരി, പക്ഷെ നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്‌” കൊച്ചുബാവ തന്നെ ചോദിച്ച ചോദ്യമാണിത്. കഥയില്‍ കുറെ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് എന്തിനാണ് കൊച്ചുബാവ ഇത്ര വേഗത്തില്‍ പറന്നുപോയത്?

ഒ. വി. വിജയന്‍ എന്ന ഇതിഹാസം

ഫൈസൽബാവ 


ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച്  യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.

ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.

വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.

മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.

പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.

"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)

ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."

ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...

"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"

എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...

വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.

അക്ഷരങ്ങൾ



ഷെമി ബിജു 
അമ്മയെപ്പോലെ
അളവറ്റ സ്നേഹം തരാൻ
അക്ഷരങ്ങൾക്ക് കഴിയുമെന്ന
തിരിച്ചറിവിൻറെ പാതകളിൽവച്ചാണ്
ഞാനവയെ സ്നേഹിച്ചു തുടങ്ങിയത് ...

കൊക്കൂണിൻറെ
മഹാമൌനത്തിൻറെ
പൊരുൾചൊല്ലുന്ന
ചിത്രശലഭങ്ങളുടെ
മാസ്മരികതയോടെ
അക്ഷരങ്ങൾ
മുന്നിൽ നൃത്തം ചെയ്യുമ്പോൾ
കരൾ പൊള്ളിക്കുന്ന ചിന്തകൾ
അകലങ്ങളിൽ ‍ പതുങ്ങും ......

അക്ഷരപ്പച്ചയുടെ കുളിരിൽ
മുങ്ങി നിവരുമ്പോഴൊക്കെ
മഴയെ അളവില്ലാതെ
അനുഭവിക്കുന്ന
മരങ്ങളുടെ നിർവൃതി
ഞാനറിയുന്നുവെങ്കിലും
അറിവിൻറെ ഒരു ചെറു ചിമിഴ് പോലും
നിറഞ്ഞില്ലയെന്ന സത്യം
സൂര്യനെപ്പോലെ
എന്നെ നോക്കി
ചിരിക്കുകയാണിപ്പോഴും .....

ഋതുഭേദങ്ങള്‍

വിനിൽ വിശ്വൻ 

ആരായിരുന്നു നീ ....?
കാലം തെറ്റി പെയ്ത മഴയോ
വൈകി വന്ന വസന്തമോ...?
അറിയാന്‍ ശ്രമിച്ചപ്പോള്‍ അകന്നു പോയി

ഒരു നേര്‍ത്ത പുഞ്ചിരി തന്നു കൊണ്ട്..!!
ഋതുഭേദങ്ങള്‍ പോയ്‌ മറഞ്ഞാലും
ഈ ജന്മം പെയ്തു കഴിഞ്ഞാലും..
ഒരു മഴ കാത്ത്......
നിന്നെ കാത്ത്.....!!

മുത്തശ്ശിക്കൂടുകൾ

ശൈലാൽ കണ്ടോത്ത് 

ഇലകളടർന്നുവീണു
വിധവകളായ മരച്ചില്ലകൾ
കാൽപ്പാദ മേൽക്കാതെ
കാടുകയറിയ കന്യാവനങ്ങൾ
മക്കളെകാത്തിരുന്നു
കണ്ണീരുവറ്റിയ അമ്മക്കുളങ്ങൾ
കിളികളുപേക്ഷിച്ച്‌ മാറാല
കെട്ടിയ മുത്തശ്ശിക്കൂടുകൾ
എതിർപ്പാട്ടു കേൾക്കാതെ
നാദമടഞ്ഞ രാപ്പാടികൾ
മൂപ്പെത്തും മുൻപെ
ക ല്ലേറുകൊണ്ട കണ്ണിമാങ്ങകൾ

നക്ഷത്രങ്ങൾ


സന്ദീപ് നായർ 

കണ്ടുവോ എന്റെ
തൊടിയിലെ കുഞ്ഞുടുപ്പിട്ട നക്ഷത്രങ്ങളെ
നിഷ്കളങ്കതയിൽ പൂത്തുലഞ്ഞ്,
മോഹങ്ങളാൽ നട്ടു നനചെടുത്ത
എന്റെ സ്വപ്നങ്ങളെ
എവിടെ പോയി മറഞ്ഞവർ

ജീവിതം നിത്യ ദുഃഖത്തിൽ
ആഴവേ,
കണ്ടു ഞാൻ ആകാശത്തിലെ
ആരാമത്തിൽ പറിച്ചു
നടപ്പെട്ട എന്റെ കുഞ്ഞു നക്ഷത്രങ്ങളെ
അവർ മെല്ലെ മിഴികൾ തുറന്നു
അമ്മയെ നോക്കി
പുഞ്ചിരിക്കുകയാവും
അമ്മ പോലുമറിയാതെ

എങ്കിലും ഈ അച്ചനെങ്ങുപോയ്‌...!

മണികണ്ഠൻ  വിജയൻ 


തൊടിയിലൂടോടി കളിച്ചോരാ-
കൊച്ചു ബാല്യത്തില്‍
കൊച്ചനാമെന്റെ അച്ചനുറങ്ങുന്നു
കെട്ടിപ്പിടിച്ചച്ഛനരികെയായ്‌-
പോട്ടിക്കരഞ്ഞുകൊണ്ടെന്നമ്മയും
വട്ടത്തില്‍ കൂടിയ വീട്ടരും -
കണ്ണീരോലിപ്പിച്ചും കൊണ്ടങ്ങനെ.
കൂട്ടത്തില്‍ പലതും പതം പറഞ്ഞു-
മുറ്റം നിറഞ്ഞ നാട്ടാരും.
ഇടയ്ക്കൊന്നു കൊച്ചുമോന്‍ തട്ടിവിളിച്ചിട്ടുമു-
ണരാത്തോരീയച്ഛനെന്തിനിനിയിത്ര ഹുങ്ക്?

അന്തിയായിട്ടുമുണരാത്തോരെന്നച്ച
നെ-
ചുമലിലെടുത്തിട്ടു പട്ടടത്തീര്‍ത്തതിലുറക്കി കിടത്തി.
കൊച്ചനാമെന്‍ കൊച്ചുകരം കവര്‍ന്നതില്‍
കൊച്ചച്ചന്‍ കൊടുത്തോരാ കൊച്ചു-
കൊള്ളിയേറ്റിട്ടുമച്ഛനുണര്‍ന്നീ
ല.
പാപമെന്നച്ഛനു പൊള്ളലേല്ക്കില്ലേ
വെറുതെയെന്‍ കൊച്ചു മനം പിടഞ്ഞതിന്‍-
ബാക്കിയായിറ്റോരശ്രുനീരിന്റെ നനവെന്‍റെ-
കവിളിണ നനച്ചുകൊണ്ടാമണ്ണിലേക്കൂര്‍ന്നി
റങ്ങി.

തിരികെയെത്തുംബോഴോ അച്ഛനി-
ല്ലാത്തോരെന്‍ വീടുറങ്ങുന്നു.
കട്ടിലില്‍ക്കിടന്നിട്ടു കെട്ടിപ്പിടിക്കുവാന്‍,
അച്ഛന്റെ ഗന്ധം മണത്തുറങ്ങുവാന്‍
ഞാനുമെന്‍ കൊച്ചുമോനു മുറങ്ങീല
എങ്കിലുമെന്നച്ഛനുണരാത്തതെന്തേ.
..!
ഉണരുംബോഴുമ്മവെയ്ക്കുവാന്‍-
രാവുകള്‍ പകലുകളെത്ര നീണ്ടൂ...
എങ്കിലും തിരികെ വരാത്തോരെ-
ന്നച്ഛനിതെങ്ങുപോയ്‌........?

യാത്ര തുടരുമ്പോള്‍



എന്റെ യാത്രക്ക് ഇരുള് അവസാനമാകുന്നില്ല.
നിന്റെ ഓര്‍മ്മകള്‍ തന്‍ ശീതക്കാറ്റില്‍ നനഞ്ഞു ഓര്‍മ്മകളുടെ ചിറകിലേറി അതിങ്ങനെ തുടരുന്നു ,അനസ്യൂതമായ ഒരു പ്രവാഹം പോലെ .

എനിക്കറിയാം ഇനിയും ഏറെ സഞ്ചരിക്കാന്‍ ഉണ്ട് നിന്നിലെക്കും , നിന്റെ മന സ്സിലെക്കുമെന്നു . നിന്റെ ഓര്‍മ്മയാം ഒറ്റ നക്ഷത്രമേ രാവില്‍ നീ എന്റെ വഴികാട്ടി ആയിടുമ്പോള്‍ എനിക്ക് വിശ്രമിക്കാന്‍ ആകാത്തതും അതിനാലാണ് .

അലസമായ പകല്‍ വിരിച്ചിട്ട വെയില്‍ പൂക്കളില്‍ ,നഗ്നമായ പാദങ്ങള്‍ അമര്‍ത്തി വച്ചു
ഹിമത്തിന്റെ താപം മനസ്സില്‍ ആവാഹിക്കുവാന്‍ നിന്റെ ചിരിക്ക് കഴിയുന്നത്
യാത്ര തുടരാന്‍ എന്നെ സഹായിക്കുന്നുണ്ട് .

ദാഹത്തിന്റെ മരൂപ്പച്ചകള്‍ എന്റെ മിഴികളില്‍ നീയാം സമുദ്രത്തിന്റെ ഓര്‍മ്മ നിറയ്ക്കുമ്പോള്‍ വരളാത്ത നാവു നുണച്ചു ഞാന്‍ നിന്നെ പാനം ചെയ്യട്ടെ .
യാത്രകള്‍ അനിവാര്യത മാത്രമല്ല ഓര്‍മ്മകളുടെ പ്രദക്ഷിണ വഴികള്‍ കൂടിയാണല്ലോ .
--------------------ബി ജി എന്‍ വര്‍ക്കല ----------------------

കളി

ജയദേവ് നായനാർ 
താഴത്തു തന്നെയിരുന്നു
കളിക്കാന്‍ പറഞ്ഞാല്‍
കേള്‍ക്കില്ല, നടക്കാന്‍
പഠിച്ചുവരുന്നതേയുള്ളൂ
എന്നാലും മുകളിലേക്കു തന്നെ
പിടിച്ചുകയറണം,
ഗോവണിക്കുഞ്ഞിന്.

ഇടവഴി

ദിലീപ്കുമാർ 


പ്രണയത്തിലായിരുന്നു,
വേലികെട്ടി ഇടവഴി തിരിച്ചിട്ട
ശീമകൊന്നകൾ.

ഇടക്കെപ്പോഴോ
ഒരുമ്മവെക്കാൻ
ഒന്നുചാഞ്ഞുനിന്നപ്പോഴാണ്
ഇരുവശമുള്ളവീട്ടുകാരും
കാൽനടയാത്രക്കാരായ
നാട്ടുകാരും തമ്മിൽ
തർക്കമുണ്ടായത്

സംഘർഷത്തിൽ
വെട്ടേറ്റു മരിച്ച
കമിതാക്കൾ
പരസ്പരം
പുണർന്നു തന്നെകിടന്നു ............

വെള്ളിയാങ്കല്ല്

വിജയകുമാർ  പി.എസ് 



പുനർജീവിതത്തിൻറെ
ഭാരമില്ലായ്മയിൽ നിന്നും
മുക്തി നേടി,
വെള്ളിയാങ്കല്ലെടുത്തു
പറക്കുന്നൂ, തുമ്പി.
മയ്യഴിപ്പുഴതൻ
അറിയാകയത്തിലലിഞ്ഞു തീരുന്നു.

പിന്നെ,
ചിതലായി രൂപാന്തരപ്പെട്ട്
പുസ്തകത്തിലേയ്ക്ക്
കാർന്നു കയറുകയാണ്...
ഇപ്പോൾ,
"മയ്യഴിപ്പുഴയുടെ" എന്ന
ചിതലരിച്ച ഭാഗത്തിൻറെ
ബാക്കിയായി,
"തീരങ്ങളിൽ"
എന്നു മാത്രമാവുന്നൂ,
വായന.

സ്നേഹം

മാധവ്  കെ വാസുദേവൻ 


തേടുകയാണ് ഞാന്‍ നിന്നെ
തിരയുകയാണ് ഞാന്‍ നിന്നെ

പൂവിന്‍ ദളങ്ങളില്‍ തേടി
പൂനിലാവള്ളിയില്‍ തേടി

അരുവിതന്നോളത്തില്‍ തേടി
പിന്നെ പുലരിത്തുടുപ്പിലും തേടി

അന്തിക്കതിരോന്റെ ചെങ്കനല്‍ വീഴുന്ന
സന്ധ്യാപ്പരപ്പിലും തേടി

ശാന്തിതന്‍ പാതിമയക്കത്തിലാളുന്ന
ആഴിപ്പരപ്പിലും തേടി

ശൂന്യതക്കു ഉമ്മക്കൊടുക്കുന്ന
ഹിമപര്‍വ്വശിഖരത്തില്‍ തേടി

കൂരിരുള്‍ മൂടിപ്പുതച്ചുറങ്ങുന്ന
കാനനഗര്‍ഭത്തില്‍ തേടി.

എവിടെ തിരെയെനമെന്നറിയാതെ
ഞാനാകെ തളര്‍ന്നു ഞാന്‍ നില്‍ക്കെ

കണ്ടു ഞാന്‍ നിന്നെ ചാരത്തണഞ്ഞൊരു
പിഞ്ചു കുഞ്ഞിന്‍പ്പാല്‍പ്പുഞ്ചിരിയായി

പെണ്ണ്

രാജേഷ് ചിത്തിര 


എന്തൊക്കെ പറഞ്ഞാലും
നീ വെറും പെണ്ണ് തന്നെ!...

എന്നെക്കാള് വലിയ മാറും,
എന്നെക്കാള് നീണ്ട മുടിയും
വരിഞ്ഞു കെട്ടിയും,
നീട്ടി വളര്ത്തിയും
നീ പെണ്ണ് തന്നെയാവുന്നു...

നടത്തം എന്റെ പുറകിലാണ്
എന്റൊപ്പം ഉയരവുമില്ല
എങ്കിലും കണ്ണുകളൊക്കെ നിന്നിലേക്കാണ്
കാരണം നീയാണല്ലോ പെണ്ണ്...

എനിക്കൊരു ആലസ്യത്തിന്റെ
മയക്കം വരെ മാത്രം,
നിനക്കൊരു പേറ്റുനോവിന്റെ
കടല് താണ്ടണം...

കരിപിടിച്ച കണ്ണെന്നു
പറയാതിരിക്കാനാണ്
കണ്മഷിയെഴുതിപ്പഠിച്ചത്
എങ്കിലും,
കരഞ്ഞു കലങ്ങേണ്ടതും
കരിഞ്ഞുണങ്ങേണ്ടതും
എന്നും നീ തന്നെ...

എന്തൊക്കെപ്പറഞ്ഞാലും
എങ്ങനൊക്കെപ്പറഞ്ഞാലും
ഏറ്റവുമൊടുവില്
പെണ്ണെന്നും വെറും പെണ്ണുതന്നെ!...

ഞാന് ഒരാണായിരിക്കുന്നിടത്തോളം കാലം !!!...

വിരൽത്തുമ്പിൽ പുഴ



പി. കെ . മുരളീധരൻ 


ഒരിക്കൽ, ഭൂപടത്തിലെൻ
ചെറുവിരലിഴഞ്ഞപ്പോൾ
പറഞ്ഞുപോയച്ഛൻ, പുഴ,
'മൃദുവിരൽ തുടുത്ത പോൽ'
വിരൽത്തുമ്പിൽ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോൾ
മൊഴിഞ്ഞുപോയമ്മ, പുഴ -
'മലർക്കതിർ കുടഞ്ഞപോൽ'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിർപ്പിച്ച
ഗുരുനാഥൻ വിരൽ ചൂണ്ടി
"നമിയ്ക്കേണ, മിവൾ 'ഗംഗ'!"
പുതിയ ഭൂപടത്തിൽ ഞാൻ
പുഴയിന്നു തിരയുമ്പോൾ
മെലിഞ്ഞൊട്ടി, വരണ്ടേതു -
വിരലെൻനേർക്കുയരുന്നൂ?

രൂപം മാത്രം,

രശ്മി നായർ 

രാവെന്നുമില്ല
പകലെന്നുമില്ല
എന്നിലെപ്പോളും
നിറയുന്നു നീ , കണ്ണ്
തുറന്നാലും കണ്ണടച്ചാലും
എന് മനതാരില് നിന്
രൂപം മാത്രം,
എന്
ജീവിതാഭിലാഷം നീ അറിയുന്നുവോ .........
ഒരിക്കലും കാണില്ല
എന്നത് സത്യം എങ്കിലും
കാണുവാന് ആശിച്ചു
പോകുന്നു ഞാന്
അകലെ ആണെന്കിലും എന്
ഹൃദയം തുടിക്കുന്നു
നിനക്കായി മാത്രം എന്ന്
അറിയുന്നുവോ .........

ഒരു നായര്‍ ഈഴവ ആത്മകഥയില്‍ നിന്ന് അഥവാ ഇതല്ലേ സഖാക്കളേ കമ്മ്യൂണിസം?

രാം മോഹൻ  പാലിയത്ത് 

ഒന്നിലോ രണ്ടിലോ പഠിക്കുമ്പോളാണ് സംഭവം. സാമൂഹ്യപാഠം ഓറല്‍ പരീക്ഷ. പനമ്പ് ഡിവൈഡറിനോട് ചേര്‍ന്നിരുന്ന് വത്സട്ടീച്ചറാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങള്‍ ഏതൊക്കെയാണ് എന്നായിരുന്നു ചോദ്യം. ഓണം, കൃസ്തുമസ്, റംസാന്‍, വിഷു... അങ്ങനെ ഏതെങ്കിലും പറഞ്ഞാല്‍ ശരിയുത്തരമായി (എഴുപതുകളുടെ തുടക്കമാണ്, അന്ന് കെ ഇ എന്റെ ലേഖനം വന്നിട്ടില്ല, അതുകൊണ്ട് അതുപേടിക്കണ്ട). എനിക്കാണെങ്കില്‍ ഉത്തരമറിയില്ല. ലോക്കല്‍ കോണ്‍ഗ്രസ്സ് നേതാവ് ബാബു ലോനന്‍ നടത്തുന്ന റേഷന്‍ കടയില്‍നിന്ന് ആഴ്ച തോറും വാങ്ങുന്ന പച്ചരിയുടെ ചോറും ഒപ്പം കൂട്ടാനായി (അന്ന് ‘കറി’ ‘കൂട്ടാനെ’ കൊന്നിട്ടില്ല) പുളിങ്കറിയോ മൊളോഷ്യമോ കഴിച്ച് വളര്‍ന്നിരുന്ന വളി വയറന്‍ നായര്‍ക്ക് എന്ത് ഓണം!

ഉത്തരമറിയാത്ത ഞാന്‍ ബബ്ബബ്ബേ എന്നു വിക്കിയപ്പോള്‍ മറ്റൊരു ടീച്ചറുടെ മകനായ എനിക്ക് വത്സട്ടീച്ചര്‍ ഇങ്ങനെ ഒരു ക്ലൂ തന്നു: “എടാ, വീട്ടില് പായസമൊക്കെയുള്ളതെപ്പോളാടാ...”. “ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും” പെട്ടെന്നുള്ള എന്റെ ഉത്തരം കേട്ട് ടീച്ചര്‍ ഞെട്ടി. അക്കാലത്ത് ഏതോ ഗ്രഹപ്പിഴ മാറാന്‍ തിരുവാതിര നക്ഷത്രക്കാരിയായ അമ്മയും അതേ നക്ഷത്രക്കാരിയായ വേലക്കാരിയും (റേഷന്‍ പച്ചരി കുക്ക് ചെയ്യാന്‍ സര്‍വന്റ്. അതും സവര്‍ണം. നോക്കണേ ഈ നായമ്മാരടെ ഒരഹങ്കാരം) എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഭഗവതി അമ്പലത്തില്‍പ്പോയി എന്തോ വഴിപാട് നടത്തി അതിന്റെ കട്ടപ്പായസം (നെയ് ചേര്‍ക്കാത്ത ശര്‍ക്കരപ്പായസം, എഗെയ്ന്‍ മേഡ് വിത്ത് റേഷന്‍ പച്ചരി) വീട്ടിലെത്തിക്കുമായിരുന്നു. ടീച്ചറുടെ ക്ലൂവാണ് എന്നെ വഴി തെറ്റിച്ചത്.

“എന്ത്, ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നിന്റെ വീട്ടില് പായസമുണ്ടാവോ” എന്റെ അഹങ്കാരം കേട്ടപ്പോള്‍ ടീച്ചര്‍മാരുടെ സൌഹൃദം മറന്ന് വത്സട്ടീച്ചര്‍ ഒരു നിമിഷം ഒരു ഈഴവസ്ത്രീയായോ? ദേഷ്യം കൊണ്ട് ടീച്ചറിന്റെ പിടിവിട്ടുപോയി. അന്നത്തെ പിച്ചിന്റെ വേദന ഇന്നും ഇടതുതോളിലെ വാക്സിനേഷന്റെ കായ വറുത്ത പാടിന്റെ ഉള്ളിലുണ്ട് (ഫിറോസ് ഷാ കോട് ലയൊക്കെ എന്ത് പിച്ച്? ഉണ്ണ്യച്ചന്മാഷ്ടെ പിച്ചല്ലെ പിച്ച്!).


വളി വയറന്‍ നായരുടെ പറയുമ്പൊ കമ്മ്യൂണിസ്റ്റ് ചോത്തീടേം പറയണ്ടേ? പില്‍ക്കാലത്ത് എസ്എഫ്ഐ ജില്ലാ കമ്മറ്റി വരെ എത്തിയ സഖിയാണ് (സഖാവിന്റെ യോനി സഖി, സ്ത്രീലിംഗമോ, അതെന്ത്?) നായിക. കക്ഷി ഒന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് സംഭവം. എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍ (മദ്യം അന്നനാളം കൊണ്ട് തൊട്ടിട്ടില്ലാത്ത ഏക എക്സൈസുകാരന്‍ എന്ന് ചരിത്രം. ഞാന്‍ വിശ്വസിച്ചു. അച്ഛന്റെ വീട്ടിലെ ഒരപ്പുരയില്‍ (ഉരല്‍പ്പുര) വാടകക്കാരനായിരുന്ന എക്സൈസുകാരന്‍ വീടൊഴിഞ്ഞപ്പോള്‍ മച്ചില്‍ കാലിക്കുപ്പികളുടെ സംസ്ഥാന സമ്മേളനം).

പറഞ്ഞുവന്നതെന്താ... ങ്ഹാ, എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍... അങ്ങേര് ചോമ്മാരുടെ പ്രധാനഹോബിയായ പറമ്പ് വാങ്ങിച്ചു കൂട്ടലിന്റെ ധനശേഖരാര്‍ത്ഥം പെന്‍ഷനു പുറമേ ഒരു സെക്കന്‍ഡ് ഇന്‍കം ലക്ഷ്യമിട്ട് നേന്ത്രവാഴക്കൃഷി നടത്തിയിരുന്നു. ആദ്യമായി ഒരു പേരക്കുട്ടി (അതായത് നമ്മുടെ കഥാനായിക) ഉണ്ടായതിന്റെ വാത്സല്യാതിരേകത്തില്‍ വാങ്ങിയ പശുവാകട്ടെ തൊഴുത്തില്‍ മൂന്നാമത്തെ പേറും കഴിഞ്ഞ് അങ്ങനെ ദാമോദരന്‍ പാടിയ പോലെ നെഞ്ചില്‍ പാലാഴിയേന്തി നില്‍ക്കുന്നു. ചുരുക്കത്തില്‍ വീട്ടില്‍ പാലും പഴവും സമൃദ്ധം. (ചക്കയായിരുന്നെങ്കി നമ്പൂരി പറഞ്ഞപോലെ ‘മോരും ചക്ക്യോണ്ടാണോ’ എന്ന് ചോദിക്കാമായിരുന്നു. ഇവിടെ പക്ഷേ സാക്ഷാല്‍ മോരല്ലേ തലങ്ങും വെലങ്ങും ഒഴുകുന്നത്!). ആയിടക്കാണ് കഥാനായികയുടെ സാമൂഹ്യപാഠം ഓറല്‍ പരൂക്ഷ. കേരളീയരുടെ പ്രധാന ആഹാരം എന്താണ് എന്നായിരുന്നു ചോദ്യം. നിഷ്ക്കളങ്കയായ നമ്മുടെ കഥാനായിക എന്തുത്തരം പറഞ്ഞുവെന്ന് ഊഹിക്കാമല്ലൊ. (പോരെങ്കില്‍ ചോറും കറിയും ഞാന്‍ നല്‍കാം). കഷ്ടിച്ച് മിഡ്ല്‍ ക്ലാസ്സായ ഒരു കമ്മ്യൂണിസ്റ്റ് ഫാമിലിയില്‍ നിന്നു വരുന്ന പെണ്‍കുട്ടിയാണെന്നോര്‍ക്കണം. ഇക്കഥയിലെ ടീ‍ച്ചര്‍ക്ക് ഒന്ന് നുള്ളാന്‍പോലും കഴിയാത്തത്ര ഞെട്ടലായിരുന്നു - കാരണം ആ ടീച്ചറുടെ പരിചയത്തില്‍പ്പെട്ട മറ്റൊരു ടീച്ചറിന്റെ  ‍സന്താനമായിരുന്നു ഈ കഥാനായികയും. മുന്‍ കഥയിലെ നായര്‍പ്പയ്യന്‍ വളര്‍ന്നു വലുതായി ഈ നിഷ്ക്കളങ്കയെയാണ് പില്‍ക്കാലത്ത് കല്യാണം കഴിച്ചതെന്നത് യാദൃശ്ചികമാകാനിടയില്ല അല്ലെ?
ഇനി ഇവരുടെ പെറ്റിബൂര്‍ഷ്വാ മൂല്യങ്ങളെ പരിഹസിക്കാനാഗ്രഹിക്കുന്നവരോട് ഒരു ചോദ്യം - നിത്യാഹാരം പാലും പഴവും, ചൊവ്വാഴ്ചേം വെള്ളിയാഴ്ചേം പായസം... ഇതല്ലേ സഖാക്കളേ യഥാര്‍ത്ഥ കമ്മ്യൂണിസം?

മൂഢത്വം

അരുണ്‍ ഗംഗാധരൻ 

അരുതാത്തതൊന്നും പറഞ്ഞിട്ടില്ല.
അരുതായ്മ
തീരുമാനിക്കുന്നതാരാണ് ?

കേള്‍ക്കേണ്ടാത്തതൊന്നും കേട്ടിട്ടില്ല.
കേള്‍വിയുടെ
ശരി തെറ്റുകളുടെ മാപിനികള്‍
ആരുടെ കൈയിലാണ്?

എന്നിട്ടും
കൊള്ളാന്‍ പാടില്ലാത്തിടത്ത്
വല്ലാതെ കൊണ്ടു.
നോവാന്‍ കെല്പില്ലാത്തിടത്ത്
ഒരുപാട് നൊന്തു.

മോഹങ്ങള്‍ക്ക് കടിഞ്ഞാണിഷ്ടമില്ലാത്തവര്‍ക്ക്
ഹൃദയമൊരു ഭാരമാണ്.

അനര്‍ത്ഥങ്ങളനവധി പഠിച്ച
തലച്ചോറിലോ
സന്മാര്‍ഗ്ഗികള്‍ കൂട്ടമായി വാഴുന്ന
പുറംലോകത്തോ
നഷ്ടസ്വാതന്ത്ര്യത്തിന്റെ ചീളുകള്‍
തേടിയലയുന്നതിലെ മൂഢത്വം
അനുഭവിക്കുകയാണ് ഞാനിപ്പോള്‍.

നിങ്ങൾ പഠിക്കുന്നു / ബോർഹസ് -

പരിഭാഷ :വി രവികുമാർ 

borges2



കാലം കഴിയുമ്പോൾ ആ സൂക്ഷ്മമായ വ്യത്യാസം നിങ്ങൾ പഠിക്കുന്നു,
ഒരു കരം ഗ്രഹിക്കുന്നതിനും ഒരാത്മാവിനെ തളച്ചിടുന്നതിനുമിടയിലുള്ളത്.

പിന്നെ നിങ്ങൾ പഠിക്കുന്നു, പ്രണയമെന്നാൽ ആശ്രയമാകണമെന്നില്ലെന്ന്,
സൌഹൃദമെന്നാൽ സുരക്ഷിതത്വമാകണമെന്നുമില്ലെന്നും.

പിന്നെ നിങ്ങൾ പഠിക്കുന്നു, ചുംബനങ്ങൾ ഉടമ്പടികളല്ലെന്ന്,
സമ്മാനങ്ങൾ വാഗ്ദാനങ്ങളല്ലെന്നും.

പിന്നെ നിങ്ങൾ പരാജയങ്ങൾ അംഗീകരിക്കാൻ തുടങ്ങുന്നു,
തല ഉയർത്തിപ്പിടിച്ചും കണ്ണുകൾ തുറന്നുവച്ചും,
ഒരു സ്ത്രീയുടെ മുഗ്ധതയോടെ, ഒരു കുഞ്ഞിന്റെ സങ്കടത്തോടെയല്ല.

തന്റെ പാതകൾ ഇന്നിൽത്തന്നെ പണിയാൻ നിങ്ങൾ പഠിക്കുന്നു,
നാളെയുടെ നിലം ഉറപ്പുള്ളതാണെന്നു തീർച്ചയില്ലാത്തതിനാൽ,
പറക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുന്നൊരു സ്വഭാവം ഭാവികൾക്കുണ്ടെന്നതിനാൽ.

കാലം കഴിയുമ്പോൾ നിങ്ങൾ പഠിക്കുന്നു...
ഏറെക്കൊണ്ടാൽ വെയിലു പോലും പൊള്ളിക്കുമെന്ന്.

അങ്ങനെ നിങ്ങൾ സ്വന്തം തോട്ടം നട്ടുവളർത്തുന്നു, സ്വന്തമാത്മാവിനെ അലങ്കരിക്കുന്നു,
തനിക്കു പൂവുമായി വരുന്ന മറ്റൊരാളെക്കാത്തു നിങ്ങൾ നിൽക്കുന്നുമില്ല.

പിന്നെ നിങ്ങൾ പഠിക്കുന്നു, ശരിക്കും സഹനശക്തിയുണ്ട് തനിക്കെന്ന്...
ബലമുണ്ട് തനിക്കെന്ന്
തനിക്കുമൊരു വിലയുണ്ടെന്ന്...
അങ്ങനെ നിങ്ങൾ പഠിക്കുന്നു, നിങ്ങൾ പഠനം തുടരുന്നു
ഓരോ വിട പറയലിനുമൊപ്പം നിങ്ങൾ പഠിക്കുന്നു.

താരതമ്യസാഹിത്യപഠനം



ചാത്തനാത്ത്‌ അച്യുതനുണ്ണി

ഭാഷ, സംസ്കാരം, ദേശം, രാഷ്ട്രം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തത്ത
പുലർത്തുന്ന സാഹിത്യപ്രവണതകളെയും സാഹിത്യശാഖകളെയും
സാഹിത്യപ്രസ്ഥാനങ്ങളെയും കൃതികളെയും എഴുത്തുകാരെയും
സാജാത്യവൈജാത്യങ്ങളുടെ കാഴ്ചപ്പാടിൽ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പഠനം
സാഹിത്യനിരൂപണംമാത്രമല്ല സംസ്കാരപഠനംകൂടിയാകുന്നു. സാഹിത്യം
സംസ്കാരത്തിന്റെ ഏറ്റവും ശക്തമായ വാഹകമാകയാൽ, സംസ്കാരപഠനത്തിനു കൂടുതൽ
കൂടുതൽ പ്രാധാന്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ താരതമ്യസാഹിത്യത്തിനു പ്രസക്തി വർദ്ധിച്ചിരിക്കയാണ്‌.




വ്യത്യസ്തസംസ്കാരങ്ങൾ സംഗമിക്കുന്ന അനേകം സന്ദർഭങ്ങൾക്ക്‌ ചരിത്രം
സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഗ്രീക്ക്‌-റോമൻ, പേഴ്സ്യൻ-അറബി,
ചൈനീസ്‌-ജാപ്പനീസ്‌, ഇന്ത്യൻ-യൂറോപ്യൻ എന്നീവിധം ഭിന്നസംസ്കൃതികൾ
ചരിത്രഗതിയിൽ പരസ്പരം സമ്മേളിക്കുകയും ആദാനപ്രദാനങ്ങളാൽ പലതരം
പരിണാമങ്ങൾക്കു വിധേയമാവുകയും ചെയ്തിട്ടുണ്ട്‌. ഈ പ്രക്രിയ ഇന്നും
തുടർന്നുകൊണ്ടിരിക്കയാണ്‌.


       തികച്ചും വിഭിന്നമായൊരു സാംസ്കാരികപ്രതിഭാസത്തെ അഭിമുഖീകരിക്കുമ്പോൾ
അനുകൂലവും പ്രതികൂലവുമായ രണ്ടുതരം പ്രതികരണങ്ങൾ സംഭവ്യമാണ്‌. പുതിയ
രൂപങ്ങളും ആശയധാരകളും അദ്ഭുതപ്പെടുത്തുകയും ആദരത്തിനും സ്വാധീനത്തിനും
വഴിവെയ്ക്കുകയും ചെയ്യാം. എന്നാൽ, അതേസമയം, അത്‌ അപരിച്ചതത്വംകൊണ്ടും
സ്വകീയപാരമ്പര്യത്തെ പ്രതിരോധിക്കുമെന്ന ആശങ്കകൊണ്ടും
ചെറുത്തുനിൽപ്പിന്നിരയാവുകയും ചെയ്യും. ഈ രണ്ടുമാതിരി പ്രതികരണങ്ങളുടെയും
പരസ്പര പ്രവർത്തനത്തിൽ അവയുടെ ശക്തിദൗർബല്യങ്ങൾക്കനുസൃതമായി പുതിയ
കാഴ്ചപ്പാടുകൾ ഉണർന്നുവരികയും സമീപനത്തിൽ പുതിയ മാനദണ്ഡങ്ങൾ
രൂപപ്പെടുകയും സ്വാഭാവികമാണ്‌. വിവിധസാഹിത്യങ്ങളുടെ വികാസ പരിണാമചരിത്രം
ഇക്കാര്യം തെളിയിക്കുന്നു.


       ഒരു ജനവർഗ്ഗമോ രാഷ്ട്രമോ മറ്റൊരു ജനവർഗ്ഗത്തിന്റെയോ രാഷ്ട്രത്തിന്റെയോ
മേൽ ഭരണപരമായ ആധിപത്യം സ്ഥാപിക്കുമ്പോഴാകട്ടെ, സംസ്കാരത്തിന്റെയും
സാഹിത്യത്തിന്റെയും അഭിക്രമണത്തിനു മറ്റൊരു മാനംകൂടി കൈവരാറുണ്ട്‌.
അധികാരിവർഗ്ഗത്തിന്റെ സംസ്കാരവും സാഹിത്യവും കൂടുതൽ മൂല്യമുള്ളതും
ആരാധ്യവുമാണെന്ന ധാരണ അടിമവർഗ്ഗത്തിന്മേൽ അടിച്ചേൽപ്പിക്കപ്പെടാം.
അടിമരാഷ്ട്രത്തിന്റെ സംസ്കാര-സാഹിത്യപാരമ്പര്യം നിസ്സാരവും
അപരിഷ്കൃതവുമാണെന്ന അധികാരികളുടെ ബോധപൂർവ്വമായ പ്രചരണം കുറെയൊക്കെ
വിജയിക്കാം. അതിന്റെ ഫലമായി രാഷ്ട്രീയമായി മാത്രമല്ല, ബുദ്ധിപരമായും
അടിമത്തം അംഗീകരിക്കുന്ന ജനത ക്രമേണ അധികാരിവർഗ്ഗത്തിന്റെ
സംസ്കാരധാരണകളെയും സാഹിത്യപ്രവണതകളെയും ആദരപൂർവ്വം സ്വീകരിക്കുകയും
പരമ്പരാഗതമൂല്യങ്ങളും രൂപങ്ങളും പിൻവാങ്ങുന്ന വഴികളിൽ അവയെ
പ്രതിഷ്ഠിക്കുകയും ചെയ്യും. പലപ്പോഴും പരമ്പരാഗതരൂപങ്ങളെ നവീകരിച്ച്‌
പുതിയ രൂപങ്ങൾ നിർമ്മിക്കും. ഇന്ത്യയിൽ ആര്യവർഗ്ഗത്തിന്റെ അധിനിവേശം
അതിനുമുമ്പു നിലനിന്ന സംസ്കാരധാരകളെ ശക്തമായി സ്വാധീനിച്ച്‌ ഈ വിധത്തിൽ
മാറ്റിമറിച്ചിട്ടുണ്ട്‌. അനേകം നൂറ്റാണ്ടുകളിലൂടെ സംഭവിച്ച ഈ
പരിണാമപ്രക്രിയയിൽ പ്രാഗര്യൻസംസ്കൃതിയുടെ അവശിഷ്ടങ്ങൾ പ്രാദേശികമായ
സവിശേഷതകളായി ചുരുങ്ങി. അക്കൂട്ടത്തിൽ തമിഴ്സാഹിത്യവും സംസ്കൃതിയും
മാത്രമാണ്‌ സമ്പന്നമായ ഒരു പ്രാക്തനപാരമ്പര്യത്തിന്റെ മുദ്രകൾ
നിലനിർത്തുന്നത്‌. 



അനാര്യസംസ്കൃതികളോടു സങ്കലനം ചെയ്യുകയും അവയുടെ ഊർജ്ജം
ഉൾക്കൊണ്ടു രൂപാന്തരപ്പെടുകയും ചെയ്ത ആര്യസംസ്കാരവും സംസ്കൃതസാഹിത്യവും
ഭാരതത്തിന്റെ മുഖ്യമായ ദേശീയപൈതൃകമായിപ്പരിണമിച്ചു. സാഹിത്യഭാഷയായ
സംസ്കൃതവും സംസാരഭാഷാഭേദങ്ങളായ പ്രാകൃതങ്ങളും അനാര്യഭാഷകൾക്കുമേൽ
പ്രബലമായ സമ്മർദ്ദം ചെലുത്തി. അതിന്റെ ഫലമായി ദക്ഷിണേന്ത്യൻ പ്രാദേശിക
ഭാഷാഭേദങ്ങളിലാണ്‌ സംസ്കൃതം ആഴത്തിൽ വേരുകളാഴ്ത്തിയത്‌. സംസ്കാരത്തിന്റെ
അടിയടരുകളോളം കടന്നുചെന്ന സുദീർഘവും സുശക്തവുമായ ഈ സ്വാധീനം
താരതമ്യസാഹിത്യപുരസ്കൃതമായ ഭാഷാപഠനവും സാഹിത്യപഠനവും കാഴ്ചവെയ്ക്കുന്ന
ചിത്രങ്ങളിൽ വ്യക്തമായിത്തെളിയുന്നുണ്ട്‌.




       പിന്നീട്‌ പലകാലത്തായി വൈദേശികമായ ഒട്ടനേകം സംസ്കാരങ്ങൾ നമ്മെ
സ്വാധീനിക്കുകയുണ്ടായി. അറബ്‌-പേർഷ്യൻ-യൂറോപ്യൻ സംസ്കാരങ്ങൾ അവയിൽ
പ്രധാനമാണ്‌. യൂറോപ്യൻ ഭരണകൂടങ്ങളുടെ ആധിപത്യം ശക്തിപ്രാപിച്ച
ആധുനികദശയിൽ കൂടുതൽ സങ്കീർണ്ണമായ സ്ഥിതി വിശേഷത്തിലേക്ക്‌ നമ്മൾ
വഴുതിവീണു. ഇന്ത്യയിലെ ഏതു ഭാഷയിലുമുള്ള എഴുത്തുകാരന്‌ സമ്പന്നമായ ഒരു
സാഹിത്യത്തിന്റെയും ദേശീയവും പ്രാദേശീകവുമായ സംസ്കാരധാരകളുടെയും
പാരമ്പര്യമവകാശപ്പെടാനുണ്ട്‌. വൈകാരികമായി അയാൾക്ക്‌ അവയോട്‌ ഗാഢമായ
പ്രതിബദ്ധതയുമുണ്ട്‌. ഇതൊരു ബാധ്യതയായി ബോധപൂർവ്വമായോ അബോധപൂർവ്വമായോ
പാശ്ചാത്യസ്വാധീനത്തെ ചെറുത്തുനിൽക്കുവാൻ അയാൾക്ക്‌ പ്രേരണ നൽകുന്നു.




എന്നാൽ, അതേ സമയം, ആധുനികവും ആകർഷകവുമായ പാശ്ചാത്യവിഭവങ്ങളുടെ മാസ്മര
പ്രഭാവലയത്തിൽ അയാൾ അകപ്പെട്ടുപോവുകയും ചെയ്യുന്നു. ഇവ തമ്മിലുള്ള
സംഘർഷമാണ്‌ അയാളുടെ വ്യക്തിസത്തയെയും എഴുത്തിനെയും രൂപപ്പെടുത്തുന്നത്‌.
ഇന്ത്യയിൽ മാത്രമല്ല, ആഫ്രിക്ക ലാറ്റിനമേരിക്ക തുടങ്ങിയ
മൂന്നാംലോകരാഷ്ട്രങ്ങളിലെല്ലാം സ്ഥിതി ഏതാണ്ട്‌ ഇതുതന്നെയാണ്‌.




താരതമ്യസാഹിത്യവിചാരം സങ്കീർണ്ണമായ ഈ സ്ഥിതിവിശേഷത്തിലെ സ്വാധീനതകളെയും
അനുകരണങ്ങളെയും അപഹാരങ്ങളെയും സമന്വയങ്ങളെയും പുനഃസൃഷ്ടികളെയും
സമാന്തരതകളെയും വ്യക്തിത്വാന്വേഷണതൃഷ്ണകളെയും രൂപാന്തരങ്ങളെയും
പ്രതിരോധങ്ങളെയുമെല്ലാം അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള മാർഗ്ഗമാകുന്നു.
       വ്യത്യസ്തമായ ഭാഷകളും ആചാരങ്ങളും പ്രാദേശികതകളും ദേശീയതകളും
നിലനിൽക്കുമ്പോൾതന്നെ അടിസ്ഥാനപരമായി ലോകമെമ്പാടുമുള്ള
മനുഷ്യവർഗ്ഗത്തിന്റെ വികാരവിചാരങ്ങളും ചോദനകളുമടങ്ങുന്ന ആന്തരവ്യക്തിസത്ത
സമാനമാണെന്നും, അതുകൊണ്ട്‌ മനുഷ്യൻ എന്നും എവിടെയും
ഒന്നുതന്നെയാണെന്നുമുള്ള ഐക്യബോധം പലപ്പോഴും തെളിഞ്ഞുണർന്നിട്ടുണ്ട്‌.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്നും "വിശ്വം ഭവത്യേകനീഡം" എന്നും "ആ നോ
ഭദ്രാഃ ക്രതവോ യന്തുവിശ്വതഃ" എന്നുംമറ്റുമുള്ള പ്രാചീനഭാരതീയരുടെ
സാർവലൗകികവീക്ഷണംതന്നെ ഇതിന്നു നിദർശനമാണ്‌. മനുഷ്യൻമാത്രമല്ല മറ്റു
ജീവജാലങ്ങളും ഈ വിശാല വീക്ഷണത്തിന്റെ പരിപ്രേക്ഷ്യത്തിൽ
അന്തർഭവിക്കുന്നുണ്ട്‌. യൂറോപ്പിലെ നവോത്ഥാന ദശയിലുണ്ടായ മാനവികതാവാദം
സാംസ്കാരികമായ ഐക്യത്തിലും സാർവലൗകികവീക്ഷണത്തിലും അധിഷ്ഠിതമായിരുന്നു.




ഒരു വിശ്വസമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി സംസ്കാരപഠനം നടത്തുകയാണ്‌
താരതമ്യസാഹിത്യത്തിന്റെ കർത്തവ്യമെന്ന്‌ യൂറോപ്പിലെങ്ങും 19-
‍ാംനൂറ്റാണ്ടിൽ പ്രബലമായ ഒരു ചിന്താഗതി പടർന്നു. 1900-ത്തിൽ ആദ്യമായി
സംഘടിപ്പിക്കപ്പെട്ട താരതമ്യഗവേഷകരുടെ ലോകസമ്മേളനത്തിൽ
മുഖ്യാതിഥിയായിരുന്ന ഗസ്തോങ്ങ്പാറി താരതമ്യസാഹിത്യത്തിന്റെ ശക്തമായ
താത്പര്യം മനുഷ്യമനസ്സിന്റെ ചരിത്രം പഠിക്കുന്നതിലാണ്‌ എന്നു
പ്രസ്താവിച്ചു (താരതമ്യ സാഹിത്യവും സാഹിത്യസിദ്ധാന്തവും' എന്ന
പുസ്തകത്തിൽ ഉൾറിച്ച്‌ വീസ്റ്റിൻ, 1968) നാടകകലയെയും സാഹിത്യത്തെയും
കുറിച്ചുള്ള പ്രഭാഷണങ്ങളിൽ (1807)യൂറോപ്യൻ സാഹിത്യങ്ങളുടെ പരസ്പരബന്ധം
തെളിച്ചുകാട്ടിയ ഔഗുസ്റ്റ്‌ വിൽഹെം ഷ്ലേഗൽ, ജർമ്മനിയെക്കുറിച്ച്‌ (1810)
കൃതിരചിച്ച മദാം ദ്‌ സ്താൽ, ഫ്രെഡ്‌റിക്‌ ഷ്ലേഗൽ, ഗീഥേ തുടങ്ങിയ
പണ്ഡിതന്മാർ ഈ സാർവ്വലൗകിക വീക്ഷണത്തിന്റെ പ്രഘോഷകരത്രേ.
"വിശ്വസാഹിത്യത്തിന്റെ യുഗം ആരംഭിച്ചുകഴിഞ്ഞു. ഏവരും അതിന്റെ ഗതിവേഗം
വർദ്ധിപ്പിക്കയാണ്‌ വേണ്ടത്‌. എന്ന്‌ 1827-ൽ ഗീഥേ പ്രഖ്യാപിച്ചു.
ദേശീയമായ ഏകപക്ഷീയതയും സങ്കുചിത മനഃസ്ഥിതിയും കൂടുതൽ കൂടുതൽ അസാധ്യമായി
വരുന്നുവേന്നും ദേശീയവും പ്രാദേശികവുമായ സാഹിത്യങ്ങളിൽനിന്ന്‌ ഒരു
വിശ്വസാഹിത്യം ഉയർന്നുവരുന്നുവേന്നും കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോവിൽ
കാറൽ മാക്സ്‌ നിരീക്ഷിച്ചു.


       ഇന്ത്യയിൽ വിശ്വസാഹിത്യത്തിന്റെ വിശാലതയിലേക്ക്‌ വിരൽചൂണ്ടിയത്‌
രവീന്ദ്രനാഥടാഗോറായിരുന്നു. 1906-ൽ യാദവ്പൂർ ജാതീയശിക്ഷാപരിഷത്‌
സമ്മേളനത്തിൽ ചെയ്ത പ്രഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി.
       വ്യത്യസ്ത ജനവിഭാഗങ്ങൾക്കവകാശപ്പെട്ട തുണ്ടുനിലങ്ങളുടെ ആകത്തുകയല്ല
ഭൂമി. അപ്രകാരം ഭൂമിയെ നോക്കിക്കാണുന്നത്‌ കേവലം പ്രാകൃതത്വമാണ്‌.
അതുപോലെത്തന്നെ, പല കൈകൾ രൂപംകൊടുത്ത കൃതികളുടെ വെറുമൊരു ആകത്തുകയല്ല
സാഹിത്യം. എന്നാൽ നമ്മളിൽ അധികംപേരും സാഹിത്യത്തെക്കുറിച്ച്‌ ഞാൻ
വിവരിച്ച പ്രാകൃതരീതിയിലാണ്‌ ചിന്തിക്കുന്നത്‌. സങ്കുചിതമായ
പ്രാദേശികവാദത്തിൽനിന്ന്‌ നാം സ്വയം മോചിപ്പിക്കണം. ഓരോ
എഴുത്തുകാരന്റെയും രചനയെ ഒരു സാകല്യമായും ആ സാകല്യത്തെ മനുഷ്യന്റെ
സാർവലൗകികമായ സർഗ്ഗാത്മകതയായും ആ സാർവലൗകികതയെ വിശ്വസാഹിത്യത്തിന്റെ
ആവിഷ്കരണമായും നോക്കിക്കാണാൻ ശ്രമിക്കണം. ഇപ്പോൾ അതിനു
സമയമായിരിക്കുന്നു.


       എല്ലാത്തരം സാംസ്കാരികവർണ്ണ വിവേചനങ്ങൾക്കും വിഭാഗീയ
ചിന്താഗതികൾക്കുമെതിരായി, സമന്വയാത്മകവും സർഗ്ഗാത്മകവുമായ
സാമൂഹികാവബോധത്തെ വളർത്തുകയാണ്‌ താരതമ്യസാഹിത്യത്തിന്റെ മുഖ്യലക്ഷ്യം.
അതുകൊണ്ടുതന്നെ, സ്വന്തം സാഹിത്യത്തിന്റെ തനിമകളെ സർവോൽകൃഷ്ടമായി
മാനിയ്ക്കുന്ന സങ്കുചിതവീക്ഷണത്തിന്‌ ഇതിൽസ്ഥാനമില്ല.


വിഭിന്നസാഹിത്യങ്ങളെ അവയുടെ ഉൽകർഷാപകർഷങ്ങളെക്കുറിച്ചുള്ള യാതൊരു
മുൻവിധികളുമില്ലാതെ ഒരുമിച്ചെടുത്തു പരിശോധിക്കുന്ന സാർവലൗകികസമീപനമാണ്‌
ഇതിലെ രീതിശാസ്ത്രത്തിന്റെ കാതൽ. പ്രണയം, ദുഃഖം, വിശപ്പ്‌, ഭക്ഷണം,
സ്നേഹം, വൈരം, ഭോഗം, ത്യാഗം, മരണം തുടങ്ങിയ സർവജനീനമായ
ചിരന്തനപ്രമേയങ്ങളെ വ്യത്യസ്തസംസ്കാരങ്ങളും വ്യത്യസ്തകാലഘട്ടങ്ങളും
എങ്ങനെ നോക്കിക്കാണുന്നു എന്ന വസ്തുതയിലേക്ക്‌ വെളിച്ചം വീശുവാൻ
താരതമ്യസാഹിത്യത്തിനു കഴിയുന്നു, സൊഫോക്ലിസ്സും ഹോമറും വ്യാസനും
വാല്മീകിയും ഷേക്സ്പിയറും കാളിദാസനും ടോൾസ്റ്റോയിയും ടാഗോറുമെല്ലാം
കാലദേശഭേദങ്ങളുടെയും ഭാഷാഭേദങ്ങളുടെയും സംസ്കാരധാരകളുടെയും
അതിർവരമ്പുകൾക്കപ്പുറത്ത്‌ ഒരേ മാനവികപൈതൃകത്തിന്റെ അവകാശികളായി
നിൽക്കുന്നവരാണെന്നു നാം തിരിച്ചറിയുന്നു. 





ഇന്ത്യൻ ആഖ്യാന പാരമ്പര്യങ്ങളെ ജാപ്പനീസ്‌ ചൈനീസ്‌ യൂറോപ്യൻ തുടങ്ങിയ വൈദേശികമായ ആഖ്യാനരീതികളോടും യൂറോപ്യൻ എപ്പിക്കിനെ ഭാരതീയേതിഹാസങ്ങളോടും എപ്പിക്‌ തീയേറ്ററിനെ
ക്ലാസ്സിക്കൽ സംസ്കൃതനാടകത്തോടും താരതമ്യംചെയ്യുമ്പോൾ
വ്യത്യസ്തരൂപങ്ങൾക്ക്‌ വ്യത്യസ്ത ഭാവങ്ങൾക്കുമടിയിൽ വർത്തിക്കുന്ന
മാനുഷികാവബോധങ്ങളുടെ സമാനതയാൽ ലോകം ചെറുതാവുന്നതായോ നാം വലുതാവുന്നതായോ
നമുക്കു തോന്നുന്നു. നമുക്കു നമ്മെത്തന്നെ കൂടുതൽ ആഴത്തിൽ
മനസ്സിലാക്കുവാൻ അതുസഹായകമാകുന്നു. ഉപരിപ്ലവമായ സാദൃശ്യങ്ങഇല്ല
അഗാധതയിലുള്ള സാധർമ്മ്യങ്ങളാണ്‌ സാംസ്കാരികമായ ഐക്യബോധം
അരക്കിട്ടുറപ്പിക്കുന്നത്‌. താരതമ്യസാഹിത്യപഠനത്തിൽ വിശ്വസാഹിത്യം
സാമാന്യസാഹിത്യം എന്നീ രണ്ടു സങ്കൽപനങ്ങളും ഒരുപോലെ ശ്രദ്ധേയമാകുന്നു.




       വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്തരാഷ്ട്രങ്ങളിൽ എഴുതപ്പെട്ട സാഹിത്യങ്ങളുടെ
താരതമ്യമെന്ന്‌ താരതമ്യസാഹിത്യത്തെ ഫ്രഞ്ചു പദ്ധതിയിലും അമേരിക്കൻ
പദ്ധതിയിലുമുള്ള നിരൂപകന്മാർ നിർവചിച്ചിട്ടുണ്ട്‌. യൂറോപ്യൻ
സാഹിത്യങ്ങളുടെ അന്തരീക്ഷത്തിൽ ഇത്‌ മിക്കവാറും യോജിച്ചുപോകും. അവിടെ
സ്വിറ്റ്സർലന്റും ബെൽജിയവും ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം
ഏകഭാഷാസാഹിത്യമേ നിലവിലുള്ളൂ. എന്നാൽ, ഇന്ത്യയിലേയും റഷ്യയിലേയും മറ്റും
സ്ഥിതി തുലോം വ്യത്യസ്തമാണ്‌. ഇന്ത്യ ഒരു രാഷ്ട്രമാണെങ്കിലും എഴുന്നൂറോളം
ഭാഷകൾ ഇവിടെ സംസാരിക്കുന്നുണ്ട്‌. അവയിൽ പതിനെട്ടു ഭാഷകളിലെങ്കിലും
വികസിതമായ സാഹിത്യസമ്പത്തുണ്ട്‌. വ്യത്യസ്തമായ സാമൂഹികപാരമ്പര്യങ്ങളും
പ്രാദേശികസ്വത്വങ്ങളും ഈ സാഹിത്യങ്ങളുടെ പരസ്പരവിഭിന്നമായ
ആവിഷ്കാരതന്ത്രങ്ങൾ നിർണ്ണയിക്കുന്നുണ്ട്‌. 





ഒരേ പ്രമേയമോ പ്രസ്ഥാനമോസാഹിത്യരൂപമോ തന്നെ ഹിന്ദിയിലും ബംഗാളിയിലും തമിഴിലും മലയാളത്തിലും മറ്റും വ്യത്യസ്തമായ അവതാരം കൈക്കൊള്ളുന്നു. പ്രാദേശികഭാഷാ സാഹിത്യങ്ങൾ
പലതും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു. ഇവയെ താരതമ്യപ്പെടുത്തി
പഠിക്കുന്നത്‌ രാഷ്ട്രം മാറുന്നില്ലെങ്കിലും താരതമ്യസാഹിത്യം തന്നെയാണ്‌.
ഇതുപോലെ താരതമ്യത്തിനു സാധ്യതയുള്ള ഏതുതരം സാഹിത്യപഠനവും
താരതമ്യസാഹിത്യത്തിന്റെ പരിധിയിലുൾപ്പെടുന്നുണ്ട്‌.


       പ്രാദേശികവും ദേശീയവും സാമൂഹികവും സാംസ്കാരികവും ഭാഷാപരവും മറ്റുമായ
എല്ലാ അതിർവരമ്പുകളും മാഞ്ഞുപോകുന്ന സമന്വയദർശനം മാത്രമല്ല
താരതമ്യസാഹിത്യപഠനത്തിന്റെ ലക്ഷ്യം. സാജാത്യത്തിലെന്നപോലെ വൈജാത്യത്തിലും
താരതമ്യപഠനം ഊന്നുന്നുണ്ട്‌. ഇലിയഡിനെ രാമായണവുമായോ സ്വപ്നവാസവദത്തത്തെ
ഈനക്‌ ആർഡനുമായോ ചങ്ങമ്പുഴക്കവിതയെ പാശ്ചാത്യ കാൽപനിക കവിതകളുമായോ
ജയശങ്കർപ്രസാദിന്റെ ഹിന്ദിനാടകങ്ങളെ ദ്വിജേന്ദ്രലാൽ റോയിയുടെ ബംഗാളി
നാടകങ്ങളുമായോ തുളസീദാസരാമായണത്തെ എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം
കിളിപ്പാട്ടുമായോ പ്രേംചന്ദിന്റെ നോവലുകളെ തകഴിയുടെ നോവലുകളുമായോ
ഹാംലെറ്റിനെ ഉമ്മാച്ചുവുമായോ താരതമ്യപ്പെടുത്തുമ്പോൾ അവ ഉൾക്കൊള്ളുന്ന
സാധർമ്മ്യങ്ങളെപ്പോലെത്തന്നെ അവയുടെ തനിമ വ്യക്തമാക്കുന്ന വ്യത്യസ്തകളും
ശ്രദ്ധാവിഷയമാകുന്നു. ഒരേ സാഹിത്യരൂപമോ പ്രസ്ഥാനമോ പ്രവണതയോ പ്രമേയമോ
ഭിന്നഭാഷകളിൽ വിഭിന്നമായ സാമൂഹികരാഷ്ട്രീയസാഹചര്യങ്ങളിൽ,
ചരിത്രസന്ദർഭങ്ങളിൽ, വ്യത്യസ്തരൂപങ്ങളും മാനങ്ങളുമാർജ്ജിച്ച്‌
അവതരിക്കാവുന്നതാണ്‌. വ്യക്തിസത്തകൾക്കു മുകളിൽ സാമൂഹ്യസ്വത്വം
തെളിഞ്ഞുണരുന്ന സാഹിത്യം ഒട്ടനേകം മാനവികസംബന്ധങ്ങളുടെ സങ്കലനമാണ്‌.




ചിരസ്ഥായിത്വമാഗ്രഹിക്കുകയും എന്നാൽ പരിണമിച്ചുകൊണ്ടേയിരിക്കുകയും
ചെയ്യുന്ന 'പ്രതിജന്നഭിന്നവിചിത്രമാർഗ്ഗ'മായ മനുഷ്യാവസ്ഥയുടെ
സങ്കീർണ്ണശിൽപമാണ്‌. വൈവിധ്യമാർന്ന ഉപദേശീയതകളും പ്രാന്തവൾക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉദ്വേഗങ്ങളും ഉത്തരാധുനിക ചിന്താസരണികളും സാംസ്കാരികമായ വ്യത്യസ്തത്തകളിൽ ഇന്ന്‌ ഏറെയേറെ
ഊന്നിക്കൊണ്ടിരിക്കയാണ്‌. അതുകൊണ്ടു വാസ്തവത്തിൽ സാജാത്യത്തോടൊപ്പമോ
അതിലുമേറെയോ വൈജാത്യങ്ങളെ വിവേചിക്കുമ്പോഴാണ്‌ നാം താരതമ്യത്തിന്റെ
ഗഹനമേഖലകളിൽ എത്തിച്ചേരുന്നത്‌. അത്‌ സാംസ്കാരികത്തനിമകളുടെ
പര്യാലോചനയിലേക്ക്‌ നമ്മെ കൊണ്ടുപോകുന്നു. അറുതിയില്ലാത്ത
ഒരന്വേഷണമായിമാത്രം അതു തുടർന്നുകൊണ്ടേയിരിക്കുന്നു.

Listen..


gitajanaki 


What mystery?
I wonder.
There shouldn't be mysteries.
And yet,
I listened to the naked chatter
that the rain didn't matter.
Often, both mingling into one
which was which I wondered.
So agitated a happiness
transporting to madness.
I sat wondering
what did I owe you much?
To sell my heart to you thus.
Bordered by a rainbow
Filled with sunshine
I slept peacefully throughout the day.
And at night,
leaving without a farewell packed with
touches or kisses, for sleep has that advantage,
but you dared tuck a dream beneath my eyelids
which condensed and rained
nothing but
rains of togetherness.
Love me to eternity
and I shall make you eternal in my verses.