Followers

Sunday, January 3, 2010

ezhuthu /february/ 2010


ezuth online

february 2010

ezhuth online february 2010


എഡിറ്റോറിയല്‍

മാത്യൂ നെല്ലിക്കുന്ന്‌
advice column
book review
paul brunton's book
perspectives

കഥ

കെ.പി.എം. നവാസ്

കെ. ജി. ഉണ്ണികൃഷ്ണന്‍

ഗണേഷ് പന്നിയത്ത്

റഫീക്ക് പന്നിയങ്കര

ജെ അനില്‍കുമാര്‍

വിജയകുമാര്‍ കളരിക്കല്‍

തോമസ് നീലാര്‍മഠം

എം. കെ. ജനാര്‍ദ്ദനന്‍

ജയമോഹന്‍

കവിത
ഡെല്‍ന നിവേദിത

ഡെല്‍ന നിവേദിത

സത്താര്‍ ആദൂര്‍

വിജയന്‍ വിളക്കുമാടം

ബി . ഷീഹാബ്

സക്കീര്‍ ഹുസൈന്‍

ഇന്ദിരാ ബാലന്‍


സനല്‍ ശശിധരന്‍

ദേശമംഗലം രാമകൃഷ്ണന്‍

ബിജോയ് ചന്ദ്രന്‍


ശ്രീദേവിനായര്‍

ഗദ്യം


എ. ക്യു. മെഹ്ദി

കെ. ജി. ഉണ്ണികൃഷ്ണന്‍

കെ. കെ. രാജു

എ ക്യു മെഹ്ദി


ദേശമംഗലം രാമകൃഷ്ണന്‍



മറ്റു വായനകള്‍


എന്‍. രേണുക



കെ. എം. ഷെറീഫ്



മൂന്നാര്‍ ചിത്രങ്ങള്‍



പുസ്തക പ്രകാശനം



ദേശമംഗലം രാമകൃഷണന്‍



സി. പി. അബുബക്കര്‍




സീമ ശ്രീഹരി മേനോന്‍





ബാഹുലേയന്‍ ‍ പുഴവേലില്‍

രണ്ടു കവിതകള്‍

sreedevi nair

പ്രണയാവശിഷ്ടങ്ങള്‍

ഈ മനസ്സിലിനി പ്രേമമില്ല
പ്രണയങ്ങളൊഴിഞ്ഞ മനസ്സിന്റെ
ശ്മശാനപ്പുക മാത്രമേയുള്ളു.

പലരും വലിച്ചെറിഞ്ഞ
പ്രണയാവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി
തീയ്യിടുകയായിരുന്നല്ലോ,
എന്റെ എക്കാലത്തെയും വിധി.


പ്രണയാവശിഷ്ടങ്ങള്‍ക്കായി ഞാന്‍
കാത്തിരുന്നു.

യുദ്ധം ചെയ്യുവാനായി ഓടുന്നവരും
പണം മോഷ്ടിക്കുവാനായി ഉഴറുന്നവരും
സായാഹ്ന സവാരിക്കാരും
എനിയ്ക്കെറിഞ്ഞുതന്ന ഈ അവശിഷ്ട
ങ്ങളൊക്കെയുംയാതൊരു പവിത്രതയും
കല്പിക്കാതെഞാന്‍ തീയ്യിട്ടു.

എത്ര സ്വതന്ത്ര ഞാന്‍.

ബാക്കിപത്രം

നിലാവിലും ,വെയിലിലും നിണമൊഴുക്കാം,
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതിപടര്‍ത്താം.

എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.

ശരീരം ശിശിരകാലം പോലെ.
അതില്‍ സ്വപ്നവസന്തങ്ങള്‍
വിരിയിച്ചെടുക്കാന്‍ മോഹങ്ങള്‍
ധാരാളം.

ഏഴുരാവും പകലും മധുവിധു
ആഘോഷിക്കുക.
പക്ഷേ,എന്നെ ഓര്‍ക്കരുത്.
നിനക്കായി മിടിക്കുന്ന ഹൃദയവും,
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെമാത്രം സ്വന്തം!

അതില്‍ നിറയെ ഭൂതകാലത്തിന്റെ
നൊമ്പര സ്പ്ന്ദനങ്ങള്‍ ബാക്കിപത്രം പോലെ!

യാത്രികന്‍

jayamohan




ബസ്സ്‌ പാഞ്ഞോടുകയാണ്‌.
തിരക്കേറിയ റോഡിൽ വലുതും ചെറുതുമായ വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ചാഞ്ഞും ചരിഞ്ഞും റോഡരുകിലെ മതിലിനോടു ചേർന്നും കാൽനടക്കാരുടെ സ്ഥലം കവർന്നെടുത്തും വഴിയരുകിലെ ഇലക്ട്രിക്‌ പോസ്റ്റിൽ മുട്ടിമുട്ടിയില്ലെന്നായും ബസ്സ്‌ പായുകയാണ്‌.
അയാൾ അസ്വസ്ഥപ്പെടുകയാണ്‌. വല്ലാത്തൊരുഭയത്തോടെ ഉള്ളിൽ നിന്നെന്തോ തികട്ടിവരുകയാണ്‌. ഏതുനിമിഷവും വലിയൊരപകടം അയാൾ പ്രതീക്ഷിക്കുകയാണ്‌.
കുറച്ചുമുമ്പുവരെ നിരങ്ങിനീങ്ങിയ ബസ്സായിരുന്നു. ഗ്രാമത്തിലെ നാരുപോലത്തെ റോഡിലൂടെയായിരുന്നു. ഗ്രാമത്തിലെ നാരുപോലത്തെ റോഡിലൂടെയായിരുന്നു അപ്പോൾ യാത്ര. സാവധാനം, ചിലപ്പോഴെല്ലാം ചെറിയൊരു നാണം കുണുങ്ങിയെപ്പോലെ, അല്ലെങ്കിൽ ഒരു നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കതയോടെ കണ്ടവരോടെല്ലാം കിന്നാരം പറഞ്ഞ്‌, പരിചയമില്ലാത്തവരോടുപോലും ഒന്നു ചിരിച്ച്‌, എതിരെ വരുന്നവർക്ക്‌ ഭവ്യതയോടെ ഒഴിഞ്ഞുകൊടുത്ത്‌, ചിലപ്പോൾ സൗഹൃദത്തിന്റെ ആഴത്തിലുള്ള ഒരു മൂളലോടെ, പിറകിൽ വരുന്നവർക്ക്‌ പോകാൻ സൗമ്യതയോടെ വഴിഒഴിഞ്ഞുകൊടുത്ത്‌, അവർ കടന്നുപോകുമ്പോൾ സ്നേഹത്തോടെ ഒന്നു ചിരിച്ച്‌, ചെറിയൊരു തലയാട്ടലോടെ ഒരു കുട്ടിയാനയുടെ കൗതകത്തോടെ, കാത്തുനിൽക്കുന്നവർക്ക്‌ സ്നേഹത്തോടെ നിന്നുകൊടുത്ത്‌ അങ്ങനെ...
അപ്പോൾ ബസ്സിനുള്ളിൽ ഉള്ളു കുളിർക്കുന്ന ഒരുപാട്ട്‌ നേരിയ ശബ്ദത്തോടെ ഉണ്ടായിരുന്നു. കാറ്റ്‌ ഒരു തലോടൽപോലെ തഴുകിപോയിരുന്നു. മലയും കാട്ടരുവിയും കടന്ന്‌ ബസ്സ്‌ നീങ്ങുകയായിരുന്നു. പിന്നെ, വിളഞ്ഞ നെൽപ്പാടങ്ങൾക്ക്‌ നടുവിലൂടെ... പ്രഭാതത്തിന്റെ കുളിർമ്മ ഒരുന്മേഷമായിരുന്നു. മനസ്സ്‌ ഒരു സുന്ദരസ്വപ്നത്തിലെന്നപോലെ ഒഴുകിനടക്കുകയായിരുന്നു.
കണ്ടക്ടർ യാത്രക്കാരോടെല്ലാം കുശലാന്വേഷണം നടത്തുകയായിരുന്നു. യാത്രക്കാർ കുറവായിരുന്നു. പല സീറ്റുകളും ഒഴിഞ്ഞു കിടന്നിരുന്നു. ടിക്കറ്റ്‌ കൊടുത്ത്‌ തീർത്ത്‌ കണ്ടക്ടർ ഒഴിഞ്ഞ സീറ്റുകളിൽ മാറിമാറി ഇരുന്നു. ടിക്കറ്റ്‌ കീറുന്നതിനും കൊടുക്കുന്നതിനും ഒരു താളമുണ്ടായിരുന്നു.
കാശുവാങ്ങലും ടിക്കറ്റ്കൊടുക്കലും ഒരു പുണ്യകർമ്മംപോലെയായിരുന്നു അയാൾ ചെയ്തുകൊണ്ടിരുന്നത്‌. ഡ്രൈവറാണെങ്കിൽ അത്യാഹ്ലാദത്തോടെയായിരുന്നു വണ്ടിയോടിച്ചതു. ഒരു ചെറിയതോണി തുഴയുന്നപോലെ.
മുന്നിലെത്തി കിളി ഡ്രൈവർക്കെതിരെയുള്ള സ്ത്രീകൾ ഇരിക്കാറുള്ള സീറ്റിലിരുന്ന്‌ യേശുദാസിനൊപ്പം പാടുകയായിരുന്നു. ഒട്ടും തെറ്റാതെ, വളരെ സുന്ദരമായി. പഴയ പഴയ പാട്ടുകളായിരുന്നു ബസ്സിൽ കേട്ടുകൊണ്ടിരുന്നത്‌.
യാത്രയുടെ സുഗന്ധം കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയോടൊപ്പം ബസ്സിൽ നിറഞ്ഞു.
ഏറെനാളായി യാത്ര ചെയ്തിട്ട്‌. ജോലിയിൽ നിന്നും പിരിഞ്ഞതിൽ പിന്നെ എങ്ങും പോകാറില്ല. വീടും പറമ്പും നോക്കി... സമയം പോകുന്നതറിയുന്നതേയില്ല. എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകും വീട്ടിൽ. പറമ്പിലും അതുപോലെത്തന്നെ. ചിലപ്പോഴെങ്ങാനും വീടിനു പുറത്തേക്കൊന്നിറങ്ങും. പാടവരമ്പിലൂടെയും കുണ്ടനിടവഴിയിലൂടെയും ഒന്നു നടക്കാൻ. അപ്പോൾ ഗ്രാമത്തിന്റെ സ്നേഹം മുഴുവൻ അനുഭവിച്ചറിയും. വർഷങ്ങളോളം നഷ്ടപ്പെടുത്തിയ പുണ്യം. പുറംനാടുകളിൽ അലഞ്ഞുതിരിഞ്ഞപ്പോൾ മനസ്സ്‌ ഈ സ്നേഹത്തോടൊപ്പമായിരുന്നു. ഇപ്പോൾ സ്വർഗ്ഗത്തിൽ തിരിച്ചെത്തിയിരിക്കുന്നു. മനസ്സിപ്പോൾ ശാന്തമാണ്‌. പഴയ സംഘർഷമില്ല. ഒന്നിനോടും ആർത്തിയോ ആധിയോ ഇല്ല. സന്തോഷം തികഞ്ഞ സന്തോഷം. സമാധാനം. പക്ഷേ, പതിവില്ലാതെ ഇന്നെന്തോ മനസ്സൺനുമങ്ങിയിരിക്കുന്നു. കാരണങ്ങളൊന്നുമില്ല.
വീട്ടിൽ നിന്നിറങ്ങുമ്പോൾ ലതിക പറഞ്ഞു:- പഴയനാടല്ല. സൂക്ഷിച്ചു വേണം. നഗരത്തിൽ ഏതുനിമിഷവും ഏന്തും സംഭവിക്കാം. എന്തും നേരിടാനുള്ള ധൈര്യത്തോടെ വേണം നഗരത്തിലേക്കുപോകാൻ. അവൾ പേടിപ്പിക്കുന്നതല്ല. അതവളുടെ ആധിയാണ്‌. പത്രങ്ങൾ അരിച്ചു പെറുക്കുന്നതിന്റെ ഫലം. ഞെട്ടിക്കുന്ന വാർത്തകളുടെ നൊമ്പരങ്ങളായി വർത്തമാനപത്രം വീടിന്റെ മുറ്റത്തുവന്നു വീഴുന്നു. ഈയിടെയായി ഞാനിതൊന്നും വായിക്കാറില്ല. ഉള്ള സമാധാനം കെടുത്താൻ വയ്യ. മകളെ നഗരത്തിലെ കോളേജിലേക്കയച്ചപ്പോൾ ലതിക ആവുന്നത്ര എതിർത്തത്താണ്‌. അവളെ കോളേജിലൊന്നും വിടണ്ട. പഠിച്ചതൊക്കെ മതി. നമുക്കൊരു മോളല്ലേയുള്ളു. അവൾക്കും അവളുടെ കുടുംബത്തിനും സുഖമായി കഴിയാനുള്ളത്‌ നമ്മളുണ്ടാക്കിയിട്ടുണ്ട്‌. നമുക്കവളെ കല്യാണം കഴിച്ചു വിടാം. ഇന്നത്തെ ഒരമ്മയുടെ മനസ്സാണിത്‌. പ്രത്യേകിച്ച്‌ ടി.വി.ചാനലുകളിലേയും പത്രങ്ങളിലേയും വാർത്തകൾ ശ്രദ്ധിച്ചറിയുന്ന ഒരമ്മ ഇങ്ങനെ ചിന്തിച്ചാൽ അത്ഭുതപ്പെടാനില്ല. നഗരം നരകം തന്നെയാണ്‌. അവടെ ഇപ്പോഴും അസ്തമിക്കാത്ത ചിലതുണ്ട്‌. ദൈവം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ചിലത്‌.
മകൾ കോളേജിലെ ഹോസ്റ്റലിൽ താമസം തുടങ്ങിയ ആദ്യനാളുകളിൽ ലതിക ഉറങ്ങിയിട്ടേയില്ല. വേണ്ടാത്ത സ്വപ്നങ്ങളും ചിന്തകളുമായി അവൾ മകളെക്കുറിച്ച്‌ ആധിപൂണ്ടു. ജീവിതത്തിന്റെ പകുതിഭാഗവും പുറംനാടുകളിൽ ചിലവഴിച്ച ഒരു സ്ത്രീയാണവൾ. എന്നിട്ടും... കാലം ആകെമാറിപോയിരിക്കുന്നു. തനിനാട്ടുമ്പുറത്തുകാരിയെപ്പോലെ അവളും സംസാരിച്ചു. മകൾക്ക്‌ ഫോൺ ചെയ്യുമ്പോഴെല്ലാം ഉപദേശങ്ങളും ഓർമ്മപ്പെടുത്തലുകളും മൂന്നാര്റിയിപ്പുകളും നൽകിക്കൊണ്ടിരുന്നു. മകളാണെങ്കിൽ യാതൊരു കൂസലുമില്ലാതെ. അവൾ കണ്ടുവളരുന്നത്‌ ഇങ്ങനെത്തെലോകമാണ്‌. അവൾ പഠിക്കുന്നതും വളരുന്നതും എന്തും നേരിടാനുള്ള ധൈര്യത്തോടെയാണ്‌. അച്ഛന്റെയും അമ്മയുടേയും ഇത്തരം ചപലചിന്തകളെ ഒരു ചിരിയിൽ പരിഹസിച്ച്‌ അവൾ കടന്നുപോകും. കല്യാണം കഴിഞ്ഞ്‌ ഏറെനാൾ കാത്തിരുന്നുണ്ടായ കുട്ടിയാണ്‌. അതുകൊണ്ട്‌ ജോലിയിൽനിന്നും വിരമിച്ച്‌ ഏറെനാൾ കഴിഞ്ഞിട്ടും മകളുടെ പഠിത്തം തീർന്നിട്ടില്ല. ഇപ്പോൾ ണല്ലോരു ആലോചന വന്നിട്ടുണ്ട്‌. അവൾ ഒഴിഞ്ഞുമാറുകയാണ്‌. അവൾക്ക്‌ പഠിക്കണം. അച്ഛനും അമ്മയ്ക്കും കാണാനാകാത്തൊരു ലോകമാണ്‌ അവൾ കാണുന്നത്‌. മകളുടെ ഇഷ്ടമല്ലേ നടക്കട്ടേയെന്ന്‌ ഒഴിഞ്ഞുകൊടുക്കുവാനേ അച്ഛനും അമ്മയ്ക്കും ആവൂ.
ഇന്നലെ മകൾ വിളിച്ച്‌ ഫോൺ വച്ചപ്പോൾ ലതിക പറഞ്ഞു:- നമുക്കൊന്നു പോയാലോ രേണുവിന്റെ ഹോസ്റ്റൽ വരെ. എനിക്കും തോന്നാതിരുന്നില്ല. രണ്ടു മൂന്നു ദിവസമായി ഒരു തോന്നൽ. മോളെ ഒന്നു കാണണം. പരീക്ഷ അടുത്തതുകൊണ്ട്‌ അവൾക്ക്‌ വരാൻ പറ്റില്ലെന്നാ പറഞ്ഞത്‌. എന്നാൽ അങ്ങോട്ടു പോയി കാണുകതന്നെ. പക്ഷെ, ലതികയെ കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല. അവൾക്കൊട്ടും യാത്രചെയ്യാൻ വയ്യ. എന്നിട്ടും ഇറങ്ങിപുറപ്പെടാൻ ഒരു ഉത്സാഹമൊക്കെ അവൾ കാണിക്കുന്നുണ്ട്‌. നേരം വെളുക്കുമ്പോഴേക്കും ആ ഉത്സാഹമൊക്കെപോകുമെന്ന്‌ അയാൾക്കറിയാം. പാവം. മനസ്സുപോലെ ശരീരം വഴങ്ങില്ലല്ലോ. വല്ലാത്തൊരു നടുവേദനയോടെയായിരിക്കും അവൾ എഴുന്നേൽക്കുകതന്നെ. നിങ്ങൾ പൊക്കോളൂ. എനിക്കു വയ്യ. എന്നവൾ രാവിലെ പറയും. അയാൾ ചിന്തിച്ചതുപോലെ തന്നെയായിരുന്നു രാവിലെ സംഭവിച്ചതും. അല്ലെങ്കിൽ തന്നെ ഞാൻ ചിന്തിക്കുകയായിരുന്നു ഇത്രയും ദൂരം ഒറ്റയ്ക്കുതന്നെ യാത്രചെയ്യാൻ വയ്യാത്തൊരവസ്ഥയിലാ ഞാൻ. പിന്നെ, നിന്നേം കൂട്ടി എങ്ങനെയാത്ര ചെയ്യുമെന്ന്‌- അവൾ അതു കേട്ടൊന്നു ചിരിച്ചു. ഏതായാലും മോളെ കണ്ടിട്ടുവരൂ. അവൾ സന്തോഷത്തോടെ യാത്രയാക്കി.
ഗ്രാമം പിന്നിട്ടു. നഗത്തിലേക്ക്‌ കടക്കുകയാണ്‌ ബസ്സ്‌.
യാത്രക്കാർ പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ്സിൽ തിരക്കു കൂടിവന്നു.റോഡിലും തിരക്കുകൂടി വന്നു. ബസ്സിന്റെ വേഗതക്കും ഓട്ടത്തിനും നേരിയ വ്യത്യാസം വന്നുകൊണ്ടിരുന്നു. അത്‌ അയാൾക്ക്‌ വ്യക്തമായും അനുഭവപ്പെട്ടു. ഓട്ടത്തിന്‌ ഇത്തിരി കാർക്കശ്യം വന്നതുപോലെ. മറ്റു വാഹനങ്ങളോടുള്ള പെരുമാറ്റത്തിൽ അൽപം നീരസം വന്നതുപോലെയും അയാൾക്ക്‌ തോന്നി. കണ്ടക്ടറും ചിലരോടൊപ്പം പരുഷമായി സംസാരിക്കുന്നതുകേട്ടു. ഉള്ളിലേക്കു കയറി നിൽക്കാത്തവരെ വഴക്കു പറഞ്ഞു. ചുമടുമായി വന്നവരോട്‌ കയറണ്ടായെന്നു കയർത്തു ചോദിച്ചു. ചില്ലറ താരത്തവരെ രൂക്ഷമായി നോക്കി. ബാക്കി 50 പൈസ പിന്നെതരാമെന്ന്‌ ചിലരോടൊക്കെ പറഞ്ഞും പലരോടും പറയാതെയും യാത്രക്കാർക്കിടയിലൂടെ, അവരെ തള്ളി നീക്കി ഒരു ഗുണ്ടയെപ്പോലെ നടന്നു കണ്ടക്ടറുടെ മുഖത്ത്‌ പഴയസൗമ്യതപോയി എല്ലാവരോടും ഒരു വെറുപ്പു പ്രകടമായി.
ഡ്രൈവറാണെങ്കിൽ ആരോടൊയുള്ള ദേഷ്യം തീർക്കുന്നതുപോലെ വണ്ടിയോടിക്കാൻ തുടങ്ങി. ഒരു വലിയ യുദ്ധത്തിനു പോകുന്നതു പോലെയാണ്‌ ബസ്സോടിച്ചതു. ബസ്സിന്റെ ചലനത്തിനു വന്ന ഈ വലിയ മാറ്റം അയാളെ പെട്ടെണ്ണമ്പരപ്പിച്ചു. മറ്റു വാഹനങ്ങളോടുള്ള ബസ്സിന്റെ പെരുമാറ്റത്തിൽ ഒരു വന്യമൃഗത്തിന്റെ മൂളലും അലർച്ചയുമുണ്ടായിരുന്നു. പടക്കളത്തിലെന്നപോലെ മറ്റു വാഹനങ്ങളെ വെട്ടിവീഴ്ത്തിമുന്നേറാനുള്ള ഒരു വ്യഗ്രതയും വീറും വാശിയും കാണിച്ചു. മുമ്പിലത്തെ കിളിയാണെങ്കിൽ തൂങ്ങിക്കിടന്നാണ്‌ യാത്ര ചെയ്തത്‌. അയാളുടെ കൈ ഒരു ആഭിചാരകർമ്മം പോലെ ബല്ലടിച്ചുകൊണ്ടിരുന്നു. വേഗത ഇനിയും കൂട്ടൂ ഇനിയും കൂട്ടു മറ്റുള്ളവരെ ഇടിച്ചു വീഴ്ത്തുകയെന്നൊരാജ്ഞ ആബെല്ലിന്റെ മുഴക്കത്തിലുണ്ടായിരുന്നു. വേഗത കുറയുമ്പോൾ ചാടി ഇറങ്ങിയും ഓടിക്കയറിയും അയാൾ ഭീകരത സൃഷ്ടിച്ചുകൊണ്ടിരുന്നു.
ബസ്റ്റോപ്പിൽ കൂട്ടമായി കാത്തുനിന്ന യാത്രക്കാർക്കരികിലൂടെ ചീറിപാഞ്ഞുപോയി ദൂരെ ആരുമില്ലാത്തിടത്ത്‌ വണ്ടി നിറുത്തി ആളെ ഇറക്കി. ബസ്റ്റോപ്പിൽ നിന്നും ഓടിവന്ന ഓന്നോരണ്ടോ പേർ ബസ്സിലെ പടിയിലെ ഇല്ലാത്തസ്ഥലത്ത്‌ ഇത്തിരി കാൽ വച്ചു യാത്ര ചെയ്തു മറുവശത്തിരുന്നുകൊണ്ട്‌ ഈ വശത്ത്‌ നടക്കുന്നതൊന്നും അയാൾ കാണുന്നുണ്ടായിരുന്നില്ല. പക്ഷേ, ഓരോന്നും അയാൾക്ക്‌ അനുഭവിച്ചറിയാൻ കഴിഞ്ഞു.
ഈയിടെയായി ഒന്നിനും ഒരു ധൈര്യമില്ലെന്ന്‌ അയാൾ ഓർത്തു. പ്രായമാകുന്നതിന്റെ പ്രശ്നമായിരിക്കാം. മനസ്സ്‌ പെട്ടെന്ന്‌ പതറിപോകുന്നു. പലപ്പോഴും ഫോണിലൂടെയും ഒഴിവിനു വരുമ്പോഴും മകളോടു പറഞ്ഞു:- അച്ഛന്‌ അവിടെവരെ യാത്രചെയ്യാൻ വയ്യ മോളെ. വയസ്സായില്ലേ. പിന്നെ, പഴയ നഗരമല്ല. പണ്ട്‌ അച്ഛന്‌ നഗരത്തിന്റെ ഓരോ മുക്കും മൂലയും അറിയാമായിരുന്നു. ഇപ്പോൾ അച്ഛൻ പകച്ചു നിന്നുപോകും. എന്തെല്ലാം മാറ്റങ്ങളാണ്‌ നഗരത്തിൽ വന്നിരിക്കുന്നത്‌. പണ്ടത്തെ അടയാളങ്ങൾ ഒന്നുംതന്നെ അവശേഷിക്കുന്നില്ല. ഒരു മായാലോകമായി മാറിയിരിക്കുന്നു നഗരം. കണ്ണടച്ചു തുറക്കുന്നതിനുമുമ്പേ വേഷങ്ങൾ മാറുന്നു നഗരം. ചിലപ്പോൾ സുന്ദരിയായി. മറ്റു ചിലപ്പോൾ രാക്ഷസിയായി. ഒരെത്തും പിടുത്തവും കിട്ടാതെ അലയാനെ അച്ഛനു കഴിയൂ. വലിയൊരമ്പരപ്പോടെയാണ്‌ അച്ഛൻ മോളെ ഹോസ്റ്റലിൽ കൊണ്ടുചേർന്നത്‌. അത്‌ അന്ന്‌ മോൾക്ക്‌ മനസ്സിലായികാണുമല്ലോ. അത്‌ ഓർമ്മവച്ചുകൊണ്ടായിരിക്കണം ഇന്നലെ രാത്രി വീണ്ടും മകളെ വിളിച്ച്‌ അച്ഛൻ ഹോസ്റ്റലിലേക്കു വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മകൾ പറഞ്ഞു:- അച്ഛനു വഴിതെറ്റാണ്ടാ. രാവിലെ ആറു മണിക്ക്‌ നാട്ടിൽ നിന്നൊരു ബസ്സ്‌ നഗരത്തിലേക്ക്‌ പുറപ്പെടുന്നുണ്ട്‌. പുതിയതായി തുടങ്ങിയതാണ്‌. രാവിലേയും രാത്രിയിലും ഓരോ ട്രിപ്പുമാത്രമേയുള്ളു. അതിൽ കയറി ഇരുന്നാൽ മതി ഹോസ്റ്റലിന്റെ മുമ്പിൽ കൊണ്ടുവന്നിറക്കും. ഒന്നും പേടിക്കാനില്ല. ഞാൻ ഗെയ്റ്റിൽ കാത്തുനിൽപ്പുണ്ടാകും. ഇന്നത്തെക്കാലത്ത്‌ ജീവിക്കാൻ ധൈര്യം വേണമെന്നയാൾ ഒരിക്കൽ കൂടി ഓർത്തു.
ഇപ്പോൾ ബസ്സ്‌ നഗരത്തിലൂടെ ഓടുകയാണ്‌.
ഇപ്പോൾ ഒരു കൊലയാളിയുടെ മുഖമാണ്‌ ബസ്സിന്‌. ഒരാരാച്ചാരായി ഡ്രൈവറും ഇരുന്നു. ഒരു രാക്ഷസനെപോലെ കണ്ടക്ടർ അട്ടഹസിച്ചു. മരണമണി ആഞ്ഞാഞ്ഞ്‌ മുഴക്കിക്കൊണ്ട്‌ മുന്നിലെ കിളി കലിതുള്ളി.
യാത്രക്കാരുടെ മുഖത്തും വലിയ വ്യത്യാസം അയാൾ ശ്രദ്ധിച്ചു. മറ്റു യാത്രക്കാരെയെല്ലാം സംശയത്തോടെയും ദേഷ്യത്തോടെയും നോക്കുകയായിരുന്നു ഓരോരുത്തരും.
വെയിലിനു ചൂട്‌ കൂടി വന്നു. ബസ്സിനുള്ളിൽ ഉഷ്ണവും വിർപ്പും നിറഞ്ഞു. മനുഷ്യശരീരത്തിന്റെ ഒരു വെന്തമണം.
വലിയ വലിയ കെട്ടിടങ്ങൾക്കു നടുവിലൂടെയായിരുന്നു ബസ്സോടിയിരുന്നത്‌. വന്യമൃഗങ്ങളുടെ വിശപ്പോടുകൂടിയ അലർച്ചയും മൂളലും മുഴക്കങ്ങളായി ചെവിതുളച്ചു. ഒരു കൊടുംകാട്ടിൽ ഒറ്റപ്പെട്ടവനെപോലെ അയാൾ വല്ലാതെ ഭയന്നു. സൈഡ്‌ സീറ്റിലായിരുന്നു അയാൾ ഇരുന്നത്‌. ഡ്രൈവറിരിക്കുന്ന വശമായതുകൊണ്ട്‌ അത്‌ റോഡിനു നടുക്കായിരുന്നു. പിറകിലൂടെ അലറിവന്ന വേറൊരു ബസ്സ്‌ ഉരുമ്മി കടന്നുപോയപ്പോൾ അയാൾ മരണം മുന്നിൽ കണ്ടപോലിരുന്നു. അതിനും പുറകിൽ മറ്റൊരു വണ്ടികൂടി കടന്നുവരുമെന്നു കണ്ടപ്പോൾ ഡ്രൈവർ അതിനുപോകാൻ സ്ഥലം കൊടുക്കാതെ വട്ടംവച്ചു. പക്ഷേ, അത്‌ പിന്മാറാൻ തയ്യാറായിരുന്നില്ല. രണ്ടു വണ്ടികളും അതിവേഗത്തിൽ ചേർന്നു ചേർന്നോടി. ഒരു നിമിഷം മതി വലിയൊരപകടം നടക്കുമെന്നയാൾക്കു തോന്നി. രണ്ടു ബസ്സുകളുടേയും ശരീരങ്ങൾ തമ്മിൽ ഒരു മുടിനാരിന്റെ അകലംപോലുമില്ലെന്നയാൾ കണ്ടു. അയാളുടെ ബോധം നശിച്ചെന്നയാൾ ഉറപ്പുവരുത്തി. പെട്ടെന്നൊരു ഇടിവാൾപോലെ മറ്റെബസ്സ്‌ കടന്നുപോയി. ദൈവത്തെ അയാൾ വാരിപ്പിടിച്ചു. ഇനി അയാൾക്ക്‌ എവിടെയെങ്കിലും ഇറങ്ങിയാൽ മതിയെന്നായി. ജീവനെ തൂർത്തുപെറുക്കിയെടുത്ത്‌ അയാൾ എഴുന്നേറ്റു. ലക്ഷ്യസ്ഥാനമെത്താൻ കാത്തുനിൽക്കണ്ടായെന്നയാൾ നിശ്ചയിച്ചു. വണ്ടി നിർത്തുന്നിടത്തിറങ്ങുക. അയാൾ തിരക്കിനിടയിലൂടെ വളരെ പ്രയാസപ്പെട്ട്‌ വാതിൽക്കലെത്തി. കടന്നുപോന്ന വഴികളിലൂടെയെല്ലാം മറ്റുള്ളവർ അയാളെ ശകാരിച്ചു. മറ്റു യാത്രക്കാർക്കറിയാമായിരുന്നു അടുത്തൊന്നും സ്റ്റോപ്പില്ലെന്ന്‌. അതുകൊണ്ടുതന്നെ എങ്ങോട്ടോ ഇയാൾ തിക്കിത്തിരക്കിപോകുന്നതെന്ന്‌ അവർ അരിശംകൊണ്ടു.
വാതിൽക്കലെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ഉള്ളിലുള്ള അത്രയും തന്നെ ആളുകൾ പുറത്ത്‌ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. പുറം കാഴ്ചയോ കാറ്റോ വെളിച്ചമോ അയാൾക്ക്‌ കിട്ടിയില്ല. ഇരുട്ടിൽ രൂക്ഷമായ മനുഷ്യനാറ്റത്തിൽ മുങ്ങി അയാളുടെ ബോധം നശിച്ചു കൊണ്ടിരുന്നു.
ബസ്സ്‌ അപ്പോഴും ആകാശത്തിലെന്നപോലെ പായുകയായിരുന്നു.
അറിയാതെ അയാളുടെ കൈ ഇരുട്ടിലെവിടെയോ ഏതോ വള്ളിയിൽ പിടിച്ചു വലിച്ചു. ചെകിടടപ്പിക്കുന്നൊരു ബെൽ മുഴങ്ങി. വലിയൊരു കുലുക്കത്തോടെ വണ്ടി നിന്നു.
അയാൾ നശിച്ചുകൊണ്ടിരിക്കുന്ന ബോധത്തിൽ നിന്നുണർന്ന്‌ പുറത്തേക്കു ചാടി. എല്ലാവരുംകൂടി അയാളെ ഉന്തിയിട്ടതുമാകാം.
നിലത്തിറങ്ങിയ അയാൾ വലിയൊരാശ്വാസത്തോടെ, ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെ നിന്ന്‌ ബസ്സിനേയും ബസ്സിലെ യാത്രക്കാരേയും നോക്കി.
ബസ്സ്‌ യാത്രക്കാരേയും കൊണ്ട്‌ വീണ്ടും പാഞ്ഞു. അപ്പോൾ തൂങ്ങിക്കിടന്നവർ അയാൾക്ക്‌ നേരെ നോക്കി കൂവി വീളിച്ചു.
ബസ്സ്‌ പോയിക്കഴിഞ്ഞപ്പോൾ ഇതേതാണ്‌ സ്ഥലമെന്നറിയാൻ അയാൾ ചുറ്റുംനോക്കി.
ഏറെനേരം പകച്ചുനിന്ന അയാൾ ജനങ്ങളുടേയും വാഹനങ്ങളുടേയും തിരക്കുകൾക്കിടയിലൂടെ ഒരു ഉദ്ദേശം വച്ച്‌ നടന്നു. പലരോടും ഹോസ്റ്റലിലേക്കുള്ള വഴി ചോദിച്ചു. ചിലർ കേൾക്കാത്ത മട്ടിൽപോയി. ചിലർ പറഞ്ഞുകൊടുത്തു. ഒടുവിൽ നടന്നു ക്ഷീണിച്ച്‌ അയാൾ ഹോസ്റ്റലിനടുത്തെത്തി. ഒരു ഓട്ടോറിക്ഷ വിളിക്കാൻ അയാൾക്കാവുമായിരുന്നു. അതയാൾ വേണ്ടെന്നു വച്ചതാണ്‌.
ഹോസ്റ്റലിനടുത്തെത്താറായപ്പോൾ റോഡിൽ വലിയൊരു ജനക്കൂട്ടം പിരിഞ്ഞു പോകുന്നതയാൾ കണ്ടു. സമരമോ സമ്മേളനമോ എന്നയാൾ ചിന്തിച്ചു. അതൊരപകടായിരുന്നെന്ന്‌ ഒരു വഴിയാത്രക്കാരനോട്‌ ചോദിച്ചയാൾ അറിഞ്ഞു. അയാൾ നടന്നുവരുമ്പോൾ റോഡ്‌ ബ്ലോക്കായത്‌ അയാൾ അറിഞ്ഞിരുന്നു. അതിനുകാരണം ഈ അപകടമായിരുന്നെന്ന്‌ ഇപ്പോൾ മനസ്സിലായി. പെട്ടെന്നു തന്നെ ഗതാഗതക്കുരുക്കൊഴിയുകയും വാഹനങ്ങൾ പഴയത്തിലും വേഗതയിൽ പായുകയും ചെയ്യുന്നത്‌ അയാൾ ശ്രദ്ധിച്ചിരുന്നു. നഗരത്തിൽ എല്ലാം നടക്കുന്നത്‌ പെട്ടെന്നും, വളരെ വേഗതയിലുമാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു.
അയാൾ വന്ന ബസ്സ്‌ റോഡിൽ ഹോസ്റ്റലിന്റെ മതിലിനോട്‌ ചേർന്ന്‌ കിടപ്പുണ്ടായിരുന്നു. ഹോസ്റ്റൽ മതിലിന്റെ ഇത്തിരിഭാഗം ഇടിഞ്ഞു കിടക്കുന്നതും അയാൾ കണ്ടു. ആ ബസ്സാണ്‌ അപകടകാരണമെന്നും അതിലെ ഡ്രൈവറും കിളിയും കണ്ടക്ടറും എവിടെയോ ഓടി ഒളിച്ചുവേന്നും അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെന്നും ഇപ്പോഴും പിരിഞ്ഞുപോകാതെ നിന്ന ചിലരിൽ നിന്നും അയാൾ അറിഞ്ഞു. കൂടുതൽ അതിനെപ്പറ്റി അറിയാനോ ചോദിക്കാനോ റോഡിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതു കാണുവാനോ അയാൾക്ക്‌ തോന്നിയില്ല.
അയാൾ ഹോസ്റ്റലിലേക്കു നടന്നപ്പോൾ അപകടം നടന്നസ്ഥലത്തുനിന്ന്‌ പിരിഞ്ഞുപോയ സിസ്റ്റേഴും കുട്ടികളും അയാൾക്കു മുമ്പേ ഹോസ്റ്റൽ മുറ്റത്തുകൂടെ നടന്നു പോകുന്നുണ്ടായിരുന്നു.
മകളെ കാണാൻ വന്നതാണെന്ന്‌ ആദ്യം കണ്ട സിസ്റ്ററിനോടു പറഞ്ഞു. മകളുടെ പേരും ക്ലാസ്സും പറഞ്ഞു. സിസ്റ്റർ അയാളെ ദയനീയമായി നോക്കി. അപകടം കണ്ട്‌ അമ്പരന്നും മരവിച്ചും പോയിരുന്നു സിസ്റ്ററിന്റെ മുഖമെന്നയാൾ മനസ്സിലാക്കി. ഇത്തരം അപകടം വരുമ്പോൾ കാണാതെ ഒഴിഞ്ഞു പോകുകയാണ്‌ പണ്ടുമുതൽ അയാളുടെ ശീലം. കാണാനുള്ള കട്ടി മനസ്സിനില്ലതന്നെ.
സിസ്റ്റർ അയാളെ കാത്തിരിപ്പുമുറിയിൽ കൊണ്ടുപോയി ഇരുത്തി.
പല സിസ്റ്റേഴും വാതിൽക്കൽ വന്ന്‌ അയാളെ സ്നേഹത്തോടെ നോക്കി തിരിച്ചുപോയി.
പ്രായം ചെന്ന ഒരു സിസ്റ്റർ വന്ന്‌ അച്ഛന്‌ കുടിക്കാൻ വല്ലതും എടുക്കട്ടെയെന്നു ചോദിച്ചു.
'ഗെയ്റ്റിൽ വന്ന്‌ കാത്തുനിൽക്കാമെന്ന്‌ പറഞ്ഞതാണ്‌. പഠിക്കുകയായിരിക്കും അല്ലേ' എന്ന്‌ അയാൾ ഇത്തിരി സന്തോഷത്തോടെ തിരിച്ചുചോദിച്ചു. അപകടത്തിന്റെ ഭീതി വിട്ടുമാറാത്ത മുഖത്തൊരു ഇല്ലാത്ത ചിരിയുമായി സിസ്റ്റർ കടന്നുപോയി.
ഏറെ നേരമിരുന്നിട്ടും മകളെ കാണാതെ അയാൾ അതിലൂടെ വന്ന മറ്റൊരു സിസ്റ്ററോട്‌ വീണ്ടും ചോദിച്ചു.
വളരെ സ്നേഹത്തോടെ -"ഇരിക്കൂ...അവിടെ ഇരുന്നോളൂ" -എന്നു പറഞ്ഞ്‌ ആ സിസ്റ്ററും കടന്നുപോയി.
അയാൾ അവിടെ മകളെ കാത്തിരുന്നു; മനസ്സിൽ ഇത്തിരി പരിഭവവുമായി.

അമേരിക്കൻ ഐക്യനാടുകളിലൂടെ - 3



a q mehdi


വാഷിങ്ങ്ടൺ ഡി.സി യും നയാഗ്ര വെള്ളച്ചാട്ടവും.

ന്യൂയോർക്കിൽനിന്ന്‌ 350 കിലോമീറ്റർ ദൂരമുണ്ട്‌ വാഷിങ്ങ്ടണ്ണിലേക്ക്‌. ശരാശരി 120 കി.മീറ്റർവേഗതയിലാണ്‌ ബസ്സ്‌ ഓടുന്നത്‌. മിക്കതും എട്ടുവരി പാതകളാണ്‌, സൂപ്പർ ഹൈവേകൾ. ഒരു എക്സ്പ്രസ്സ്‌ ഹൈവേ വരുന്നതിനെ ചൊല്ലിയുള്ള നാട്ടിലെ കോലാഹലങ്ങളെപ്പറ്റി ഞാനോർത്തു. നാടിന്റെ വികസനത്തിന്‌ വിലങ്ങുതടിയായി, എന്തിനെയും ഏതിനെയും വിമർശിക്കുന്ന നമ്മുടെ ചില രാഷ്ട്രീയനേതാക്കളും, അപൂർവ്വം പരിസ്ഥിതി- സാംസ്കാരിക നായകന്മാരും അമേരിക്കയിലേയോ യൂറോപ്പിലേയോ റോഡുകളും ട്രാഫിക്‌ സിസ്റ്റവും നേരിൽവന്നു കാണേണ്ടതുതന്നെ.
ഒരു പുരാതനനഗരത്തിന്റെ പ്രൗഢിയുള്ള, ഒരാധുനിക സിറ്റിയാണ്‌ വാഷിങ്ങ്ടൺ ഡി.സി എന്നറിയപ്പെടുന്ന അമേരിക്കയുടെ തലസ്ഥാനം.
ഈ നഗരത്തിന്റെ വിസ്തീർണ്ണം 179 ച.കി.മീറ്റർ ആണ്‌. ജനസംഖ്യ 5.30 ലക്ഷവും.
1790-ൽ അമേരിക്കയുടെ പ്രഥമപ്രസിഡണ്ട്‌ ജോർജ്ജ്‌ വാഷിങ്ങ്ടണാണ്‌ ഈ നഗരം സ്ഥാപിച്ചതു. ഒരു രാഷ്ട്രത്തിന്റെ ദേശീയ തലസ്ഥാനമാക്കാൻ വേണ്ടിമാത്രം രൂപകൽപന ചെയ്ത ഈ നഗരം, ലോകത്തിലെ ആസൂത്രണം ചെയ്തു നിർമ്മിച്ച അപൂർവ്വം നഗരങ്ങളിൽ ഒന്നാണ്‌. 1800-ലാണ്‌ ഇത്‌ അമേരിക്കയുടെ തലസ്ഥാനമായത്‌. അതിന്‌ തൊട്ടുമുമ്പുവരെ ന്യൂയോർക്ക്‌ ആയിരുന്നു യു.എസ്സ്‌ തലസ്ഥാനം.
വാഷിങ്ങ്ടണിലെ വളരെ പ്രശസ്തമായ പല സ്മാരകങ്ങളും ഞങ്ങൾ പോയികണ്ടു. അവയിൽ പ്രധാനം കാപ്പിറ്റോൾ ഹില്ലും ലിങ്കൺ മെമ്മോറിയൽ ഹാളുമാണ്‌. വിയറ്റ്നാം, കൊറിയൻ സ്മാരകങ്ങളും വളരെധികം ജനശ്രദ്ധ ആകർഷിക്കുന്നവ തന്നെ.
ഒടുവിൽ, ഈ അമേരിക്കൻ യാത്രയിലെ ഏറ്റവും വലിയ കാഴ്ച കാണാൻ ഞങ്ങൾ പോയി. 'വൈറ്റ്‌ ഹൗസ്‌'. അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനം. ലോകത്തിന്റെ ഗതിവിഗതികൾ ഈ കെട്ടിടത്തിനുള്ളിൽ തീരുമാനിക്കപ്പെടുന്നു. അമേരിക്കയുടെ എത്രയെത്ര പ്രസിഡൻഡുമാർക്ക്‌ താമസസൗകര്യം നൽകിയ മണിമന്ദിരമാണിത്‌.
'വൈറ്റ്‌ ഹൗസ്‌'എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന ഈ കെട്ടിടത്തിന്റെ ആദ്യരൂപം നിർമ്മിക്കപ്പെട്ടത്‌, ഇന്നേയ്ക്ക്‌ രണ്ടു നൂറ്റാണ്ടുമുമ്പ്‌ 1800-ലായിരുന്നു. ആ വർഷം നവംബർ മാസത്തിൽ, അന്നത്തെ പ്രസിഡന്റായ ജോൺ ആദംസ്‌ ആണ്‌ ഈ ഔദ്യോഗികവസതിയിൽ ആദ്യമായി താമസം ആരംഭിച്ചതു. അന്നും മൂന്നുനിലയുള്ള ഒരു കെട്ടിടമായിരുന്നു ഇത്‌. പിന്നീട്‌ വിവിധകാലങ്ങളിൽ ഈ മന്ദിരത്തിന്‌ പല രൂപമാറ്റങ്ങളും വരികയുണ്ടായി. ആദ്യകാല കെട്ടിടത്തിന്‌, അന്നത്തെ ശൈലിയിൽ മൂന്നാമത്തെനിലയ്ക്ക്‌ മുകളിൽ പുകക്കുഴലുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. അന്ന്‌ ഈ മണിമന്ദിരത്തിൽ ആകെ 62 മുറികളാണുണ്ടായിരുന്നത്‌. 1914-ൽ, കുപ്രസിദ്ധമായ '1912 ബ്രിട്ടീഷ്‌ യുദ്ധം' എന്നറിയപ്പെടുന്ന ഇംഗ്ലീഷ്‌ യുദ്ധത്തിൽ ഈ മന്ദിരം തീവച്ചു നശിപ്പിക്കപ്പെട്ടു. 1948നും 1952നും ഇടയ്ക്കാണ്‌ ഇപ്പോൾ കാണുന്ന പുതിയ ഈ കെട്ടിടം നിർമ്മിക്കപ്പെട്ടത്‌. അമേരിക്കയുടെ 43-​‍ാമത്തെ പ്രസിഡന്റായ ജോർജ്ജ്‌ വാക്കർ ബുഷ്‌ താമസിക്കുന്ന ഈ ആധുനിക മന്ദിരത്തിൽ ഇപ്പോൾ ആകെ 132 മുറികളുണ്ട്‌.
മങ്ങിയ വെള്ളച്ചായം പൂശിയ മനോഹരമായ ഈ മൂന്നുനില കെട്ടിടത്തിന്റെ രണ്ടു മേൽനിലകൾക്കും ഗ്രൗണ്ട്ഫ്ലോറിനേക്കാൾ ഉയരവും വലിപ്പവുമുണ്ട്‌. മുമ്പിൽ മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട്‌. മുൻവശത്തെ വിശാലമായ പുൽമുറ്റം കഴിഞ്ഞാൽ ഫെൻസിങ്ങും ഗേറ്റുമാണ്‌. സെക്യൂരിറ്റിക്കായി പട്ടാളക്കാരെയോ, കാവൽഭടന്മാരെയോ ഗേറ്റിനു പുറത്തുകണ്ടില്ല. വളരെ ശാന്തമായ അന്തരീക്ഷം.
വൈതൗസ്സിനു മുമ്പിലെ കമ്പിവേലിക്കും ഗേറ്റിനും പുറത്ത്‌, ഞങ്ങളൊരു വിചിത്രദൃശ്യം കണ്ടു. മുഖംമൂടി ധരിച്ച നാലുപേർ പ്ലക്കാർഡുകളുമായി നിൽക്കുന്നു. ഒരു പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായാണവർ നിൽക്കുന്നത്‌. മുദ്രാവാക്യങ്ങൾ വിളിച്ച്‌ അവർ അന്തരീക്ഷ മലിനീകരണം നടത്തുന്നില്ല. അവരുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ വിവിധ സന്ദേശങ്ങൾ എഴുതിയിട്ടുണ്ട്‌, രൂക്ഷഭാവമുള്ള ചില മുദ്രാവാക്യങ്ങൾ. അവർ, അമേരിക്കൻപ്രസിഡന്റ്‌ ജോർജ്ജ്‌ ബുഷിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്‌, തങ്ങളുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ എഴുതിയ വാക്കുകളിലും വരികളിലും കൂടി. ഒരു ബോർഡിൽ കണ്ടതിതാണ്‌.
"Bush, A War Criminal- Impeach Bush' ബുഷ്‌ ഒരു യുദ്ധക്കുറ്റവാളിയാണ്‌, അയാളെ വിചാരണചെയ്യൂ' എന്ന്‌. ഞാൻ അടുത്തു ചെന്ന്‌ ആ പ്രതിഷേധപ്രകടനക്കാരോട്‌ സംസാരിക്കുകയും, പരിചയപ്പെടുകയും ചെയ്തു. അവരോടൊപ്പം നിന്ന്‌ ഞാൻ ഫോട്ടോയും എടുത്തു.
എന്തേ, ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തിലെ അതിശക്തനായ പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധ പ്രകടനം നടത്തുന്നവരെ നീക്കാനോ, ഒഴിവാക്കാനോ അധികാരികളോ പോലീസോ ഒന്നും ശ്രമിക്കാത്തത്‌. അമേരിക്കൻ ജനാധിപത്യത്തിന്റെ മഹത്വമാണ്‌ നാമിവിടെ കാണുന്നത്‌.
ഇവിടെ നമ്മുടെനാട്ടിലോ? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌ നമ്മുടേത്‌. ഇവിടെ ഒരു വില്ലേജ്‌ ഓഫീസറുടെ ഓഫീസിനു മുമ്പിൽ പോലും പ്രതിഷേധപ്രകടനം നടത്തുന്ന വ്യക്തിയെയോ സംഘത്തിനെയോ പോലീസ്‌ എത്തി അറസ്റ്റ്‌ ചെയ്ത്‌ കേസെടുക്കുന്നു. പോലീസ്‌ അറസ്റ്റ്‌ ചെയ്തില്ലെങ്കിലുമുണ്ട്‌ സമരക്കാർക്ക്‌ പരാതി.
വളരെ മഹത്തായ ഒരു ജനാധിപത്യപാരമ്പര്യവും സംവിധാനവും ഇൻഡ്യയ്ക്കുണ്ട്‌. പൗരാവകാശങ്ങൾ വ്യക്തമായി നമ്മുടെ ഭരണഘടനയിൽ എഴുതിചേർക്കപ്പെട്ടിട്ടുമുണ്ട്‌. സാമാന്യജനങ്ങൾക്ക്‌ മൗലികമായ ഈ അവകാശങ്ങൾ അനുഭവിച്ച്‌ ജീവിക്കുവാൻ കഴിയാത്തവിധം നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾ ഓരോദിവസവും വിവിധ മേഖലകളിൽ ഓരോരോ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. അഭിപ്രായ, സംഘടനാ, തൊഴിൽ, സഞ്ചാര, സ്വാതന്ത്ര്യങ്ങൾ നമ്മുടെ പൗരാവകാശങ്ങളിൽ ഉൾപ്പെടുന്നവയാണ്‌. ഇവ ഓരോന്നിനെയും തങ്ങൾക്കനുകൂലമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ച്‌ ജനാധിപത്യ സംവിധാനത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്‌ നമ്മുടെ നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത്‌. ഇതിനൊരു മാറ്റമുണ്ടാകാതെ ജനാധിപത്യത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുവാൻ ഒരിക്കലും നമുക്കാവില്ല.
വൈറ്റ്‌ ഹൗസിനു മുമ്പിൽ കഴിഞ്ഞ 24 വർഷമായി കുടിൽകെട്ടി സമരം ചെയ്യുന്ന ഒരു സ്പാനിഷ്‌ വൃദ്ധയെ കണ്ടു. അവരുടെ പേര്‌ കോൺചിറ്റ (Conchita) എന്നാണ്‌. ലോകവ്യാപകമായ തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ഒരു നിശബ്ദസമരം നടത്തുകയാണവർ, 1981- മുതൽ രണ്ടുപതിറ്റാണ്ടു കാലത്തിലധികമായി. ഞാനടുത്തു ചെന്നപ്പോൾ പ്രതിഷേധ പ്രകടനത്തിനായി അവർ പ്രദർശിപ്പിച്ചിരുന്ന നിരവധി ബോർഡുകളിൽ ഒന്ന്‌ എന്റെ കൈയ്യിൽ തന്നിട്ട്‌, ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുവാൻ നിർദ്ദേശിച്ചു, ഉടൻതന്നെ ഭാര്യ ക്യാമറ ക്ലിക്ക്‌ ചെയ്യുകയും ചെയ്തു.
എന്റെ കൈയ്യിൽ തന്ന ആ ബോർഡിൽ ബിൻലാദന്റെ വലിയൊരു ചിത്രവും അതിനു മേലെ "THE REAL TERRORIST'' (യഥാർത്ഥ തീവ്രവാദി) എന്നും എഴുതിയിട്ടുണ്ടായിരുന്നു. ഈ ഒറ്റയാൾ സമരം കണ്ടപ്പോൾ, വർഷങ്ങളായി സെക്രട്ടറിയേറ്റ്‌ പടിക്കൽ കുടിൽകെട്ടി സമരം ചെയ്യുന്ന ചില വ്യക്തികളെയും, സംഘടനകളെയുമാണ്‌ ഓർത്തത്‌
വാഷിങ്ങ്ടണിൽ ഹോട്ടൽ ഷെറട്ടൺ ക്രിസ്റ്റലിലായിരുന്നു താമസം. വളരെ മുന്തിയ ഒരു ഹോട്ടലായിരുന്നു ഷെറട്ടൺ.
നല്ലനിലവാരമുള്ള ടൂർ കമ്പനികളുടെ പാക്കേജ്ടൂർ ബുക്ക്‌ ചെയ്താൽ, താരതമ്യേന അൽപ്പം പൈസ കൂടുതലാവുമെങ്കിലും ഏറ്റവും സുരക്ഷിതമായ യാത്ര അവർ ഉറപ്പുതരുന്നു. ഏറ്റവും നല്ല ഹോട്ടലുകളിലാവും അവർ നമുക്കു താമസസൗകര്യം ഒരുക്കുക; സ്റ്റാർ ഹോട്ടലുകളിൽ. അത്തരം ഹോട്ടലുകളിലെ മുറിവാടകയും കൂടുതലാവും. ഇക്കുറി ഞങ്ങൾ താമസിച്ച ഹോട്ടലുകളിലെ മുറിവാടക ഒരു രാത്രിയ്ക്ക്‌ ശരാശരി 160 യു.എസ്സ്‌ ഡോളറായിരുന്നു, ദിവസം ഏകദേശം 7000/- രൂപ.
നാട്ടിലെ ഹോട്ടലുകളെ അപേക്ഷിച്ച്‌ ചില പ്രത്യേകതകളൊക്കെയുണ്ട്‌ പാശ്ചാത്യദേശങ്ങളിലെ പോഷ്‌ ഹോട്ടലുകൾക്ക്‌.
ഇ.സി.മുറികളാണെങ്കിലും, തണുപ്പു കാലത്ത്‌ ഉപയോഗിക്കുവാൻ ഹീറ്റർ സൗകര്യവും ഉണ്ടാകും. ടെലിഫോൺ, ടി.വി, ഫ്രിഡ്ജ്‌, മിനിബാർ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌ കണക്ഷൻ, തുടങ്ങിയ സൗകര്യങ്ങൾ മുറികളിലുണ്ടാവും. ഫ്രിഡ്ജിനുള്ളിൽ സോഫ്റ്റ്‌ ഡ്രിങ്കുകളും, മിനറൽ വാട്ടർ, സോഡ എന്നിവയും ചില മദ്യങ്ങളും സ്നാക്സും ഒക്കെ വച്ചിട്ടുണ്ടാവും. മുറിയിൽ താമസിക്കുന്നവർക്ക്‌ സൗകര്യപ്രദമായി എടുത്തു കഴിക്കാനാണിത്‌; എടുക്കുന്ന ഓരോ വസ്തുവിനും ബിൽ ചെയ്യപ്പെടും. വിലവിവരപ്പട്ടിക മുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌.
രാവിലത്തെ ബെഡ്കോഫി (ചായയാണ്‌) എനിക്കും ഭാര്യയ്ക്കും നിർബന്ധമാണ്‌. ചായ, ർറൂമിൽ ഓർഡർ നൽകി വരുത്താം, പക്ഷേ മോശമല്ലാത്ത ബിൽ വരും. താമസത്തിനിടെ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്‌ മാത്രമാണ്‌ ഫ്രീ. എക്സ്ട്രാവരുത്തുന്ന വസ്തുക്കൾക്ക്‌ നാം പ്രത്യേക വില നൽകേണ്ടിവരും. ർറൂമിൽ വരുത്തുന്ന വെറും ചായയ്ക്ക്‌ 5 മുതൽ 7 ഡോളർ വരെയാണ്‌ ബിൽചെയ്യപ്പെടുക; ഏകദേശം 200 മുതൽ 300 രൂപ വരെ. ഇനി പുറത്തുനിന്നും യാത്രയ്ക്കിടെ ഏതെങ്കിലും ടീസ്റ്റാളിൽ നിന്നായാൽപ്പോലും മൂന്നു ഡോളർ കൊടുക്കണം ഒരു കപ്പ്‌ ചായയ്ക്ക്‌. വിലയല്ല പ്രധാനപ്രശ്നം, ഒരു കാപ്പിൽ അൽപ്പം തിളച്ചവെള്ളവും, ഒരു ടീബാഗും (നാട്ടിൽ രണ്ടു രൂപ വിലയുള്ളത്‌) ചെറിയ ഒരു പായ്ക്കറ്റ്‌ കൃത്രിമപ്പാലും, ലേശം പഞ്ചസാരയും തരും; നാം കൂട്ടിക്കലർത്തി കഴിക്കണം. എത്ര മിക്സ്‌ ചെയ്യാൻ ശ്രമിച്ചാലും നാട്ടിലെ ചായയുടെ കടുപ്പമോ രുചിയോ ഉണ്ടാവില്ല, വില മാത്രമാണ്‌ കടുപ്പമുള്ളത്‌, ഒരു കപ്പ്‌ ചായയ്ക്ക്‌ 140 രൂപ.
ഈ അമേരിക്കൻ യാത്രയ്ക്ക്‌ വേണ്ടി, ദുബായിൽ നിന്നും വാങ്ങിവച്ചിരുന്ന ഒരു കോഫിമേക്കർ (ഇലക്ട്രിക്‌ കെറ്റൽ) കൂടെ കരുതിയിരുന്നു. അത്‌ നാട്ടിലെ 230 വോൾട്ടിലും, അമേരിക്കയിലെ 110-ലും പ്രവർത്തിക്കും.
പക്ഷേ, ആ കോഫിമേക്കർ ഒരിക്കൽ പോലും ഉപയോഗിക്കേണ്ടി വന്നില്ല. ഞങ്ങൾ താമസിച്ച എല്ലാ ഹോട്ടൽ മുറികളിലും ഉണ്ടായിരുന്നു ഈ യന്ത്രം. ഒപ്പം തേയിലയും, കാപ്പിപ്പൊടിയും, പാലും, പഞ്ചസാരയുമൊക്കെ സൗജന്യമായി മുറിയിൽ വച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ യഥേഷ്ടം ചായ ഉണ്ടാക്കിക്കുടിച്ചു.
ഓരോ ദിവസവും ർറൂം വിട്ട്‌ രാവിലെ കാഴ്ചകൾ കാണാൻ പോയി തിരികെയെത്തുമ്പോൾ മുറിയെല്ലാം തുടച്ച്‌ വൃത്തിയാക്കി, ബെഡ്ഡിൽ പുതിയ ഷീറ്റും വിരിച്ച്‌, ബാത്ത്‌ർറൂമിൽ പുതിയ ടവ്വലും, സോപ്പും, ഷാമ്പൂവും വച്ച്‌, കോഫീമേഷീനുവേണ്ട തേയിലയുമൊക്കെ തയ്യാറാക്കിവച്ചിട്ടുണ്ടാവും. വളരെ വിശ്വസ്തരായ ഹോട്ടൽ പരിചാരകർ തങ്ങളുടെ പക്കലുള്ള ഡ്യൂപ്ലിക്കേറ്റ്‌ താക്കോൽ ഉപയോഗിച്ച്‌ മുറിതുറന്നാണ്‌ ഇതൊക്കെ ചെയ്യുന്നത്‌. പൈസയും, പാസ്പോർട്ടും, വിലപിടിപ്പുള്ള മറ്റു വസ്തുക്കളും വേണമെങ്കിൽ പൂട്ടിവയ്ക്കാൻ, കംപ്യൂട്ടർ സംവിധാനത്തിൽ ലോക്ക്‌ ചെയ്യാവുന്ന സേഫ്റ്റി ലോക്കറുകൾ ഓരോ മുറിയിലുമുണ്ട്‌. പൂട്ടിവച്ചില്ലെങ്കിൽപ്പോലും ഒന്നും നഷ്ടപ്പെടില്ല.
നമ്മുടെ അസാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുന്ന ഈ സർവ്വീസ്‌ അല്ലാതെ, നാട്ടിലെ ഹോട്ടലുകളിലെ പോലെ ർറൂംബോയ്സ്‌ മുറികൾക്കരികിൽ കറങ്ങി നടക്കില്ല. എന്ത്‌ ആവശ്യത്തിനും ഫോൺ ചെയ്താലുടൻ ബന്ധപ്പെട്ട ആൾക്കാർ എത്തിക്കൊള്ളും.
റൂംബോയ്‌ അല്ല, 'ബെൽബോയ്‌' എന്നാണ്‌ പാശ്ചാത്യദേശങ്ങളിൽ ഈ പരിചാരകരെ വിളിക്കുന്നത്‌.
മൂന്നുരാത്രികൾ അമേരിക്കയിൽ പിന്നിട്ടിരിക്കുന്നു. നാലാം ദിവസത്തെ പരിപാടി, ലോകത്തെ ഏറ്റവും വലിയ ജലപാതമായ നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകലാണ്‌.
നയാഗ്ര അമേരിക്കയുടെ വടക്കേയറ്റത്താണ്‌, കാനഡയുടെ അതിർത്തിയിൽ. ഞങ്ങളിപ്പോൾ താമസിക്കുന്ന വാഷിങ്ങ്ടണിൽ നിന്ന്‌ കുറെ അകലെ. അവിടേയ്ക്ക്‌ ഫ്ലൈറ്റിലാണ്‌ പോകേണ്ടത്‌.
പാക്കേജ്‌ ടൂറിന്റെ ഭാഗമായി രാജ്യങ്ങൾ സന്ദർശിക്കാനുള്ള പാശ്ചാത്യ ദേശങ്ങളിലേയ്ക്കുള്ള യാത്രകൾക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. ടൂർകമ്പനിക്കാർ ചെറിയ ദൂരമൊക്കെ താണ്ടുന്നത്‌ ഇ.സി.കോച്ചുകളിലാണ്‌, ബസ്സുകളിൽ. കൂടുതൽ ദൂരമുള്ള സ്ഥലങ്ങൾ വിമാനത്തിലും. ഇത്തരം അന്തർദ്ദേശീയ ട്രിപ്പുകളിൽ, ഏറെ ആഭ്യന്തര വിമാനയാത്രകൾ വേണ്ടിവരുന്ന രാജ്യങ്ങളിൽ, അമേരിക്കയും ചൈനയും ഉൾപ്പെടുന്നു. ഈ രണ്ടുരാജ്യങ്ങളുടെയും വിസ്തൃതി കാരണമാണത്‌. ഇൻഡ്യയുടെ അവസ്ഥയും ഏകദേശം ഇതുതന്നെ. കോവളത്തുവരുന്ന ഒരു വിദേശസഞ്ചാരിക്ക്‌ ഗോവയിലോ, ചെന്നൈയിലോ, ബോംബെയിലോ, ആഗ്രയിലോ ചെന്നത്തണമെന്നിരിക്കട്ടെ, ഇവിടെയും ഇൻഡ്യൻ എയർലൈൻസോ മറ്റേതെങ്കിലും ആഭ്യന്തര സർവ്വീസോ ആയിരിക്കും ശരണം.
എന്നാൽ യൂറോപ്പിന്റെ സ്ഥിതി വ്യത്യസ്തമാണ്‌. ഞങ്ങളുടെ കഴിഞ്ഞ യൂറോപ്പ്‌ ട്രിപ്പിൽ 10 രാജ്യങ്ങൾ കറങ്ങി നടന്നു കണ്ടത്‌ ഒരു ബസ്സിലായിരുന്നു. താരതമ്യേന ചെറിയ രാജ്യങ്ങളാണ്‌ യൂറോപ്പിലുള്ളത്‌. ഞങ്ങളന്ന്‌, ഇൻഡ്യയിൽ നിന്നും നേരിട്ട്‌ ജർമ്മനിയിലെ മ്യൂണിക്കിലെത്തി, ആസ്ട്രിയ, സ്വിറ്റ്സർലന്റ്‌, ഇറ്റലി, ഹോളണ്ട്‌, ബെൽജിയം, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ട്‌ ലണ്ടനിൽ യാത്ര അവസാനിപ്പിച്ചപ്പോഴേയ്ക്കും ഈ വിവിധരാജ്യങ്ങളിലൂടെ 7800 കി.മീറ്റർ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ആ യാത്ര മുഴുവൻ ഇ.സി കോച്ചുകളിലായിരുന്നു.
അമേരിക്കയിലെ സ്ഥിതി തികച്ചും വ്യത്യസ്തം. ഇവിടെ, ചില സ്റ്റേറ്റുകൾ തമ്മിലുള്ള പരസ്പരദൂരം തന്നെ ആയിരക്കണക്കിനു കിലോ മീറ്ററാവും. അമേരിക്കയുടെ ആകെ വിസ്തീർണ്ണം 94 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്‌. ഇൻഡ്യയുടെ വിസ്തീർണ്ണം അതിന്റെ മൂന്നിലൊന്നേ വരൂ, കേവലം 32 ലക്ഷം ച.കിലോമീറ്റർ. ഇത്ര വിസ്തൃതമായ ഭൂവിഭാഗമായിട്ടും അമേരിക്കയിലെ ജനസംഖ്യ, ഇൻഡ്യയുടേതിന്റെ മൂന്നിലൊന്നിൽ താഴെയാണ്‌, 29 കോടി. ഇൻഡ്യയിലത്‌ 100 കോടിയിലധികമാണ്‌.
വാഷിങ്ങ്ടണിൽ നിന്ന്‌ നയാഗ്രയ്ക്ക്‌ പോകാൻ ഞങ്ങൾക്ക്‌ ഇറങ്ങേണ്ട ഏറ്റവും അടുത്ത എയർപോർട്ട്‌ ബഫല്ലോയിലാണ്‌. അവിടേയ്ക്ക്‌ 500 കി.മീറ്റർ ദൂരമുണ്ട്‌.
യു.എസ്സ്‌. എയർലൈൻസ്‌, അമേരിക്കയുടെ ആഭ്യന്തര വിമാനസർവ്വീസ്‌ ആണ്‌. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളെയും യു.എസ്സ്‌.എയർലൈൻസ്‌ പരസ്പരം ബന്ധിപ്പിക്കുന്നു.
ഏകദേശം ഒരേ വലിപ്പമുള്ള, 150 പേർക്ക്‌ സഞ്ചരിക്കാവുന്ന ഈ ചെറിയ വിമാനങ്ങളിലൊന്നിൽ ഞങ്ങൾ ബഫല്ലോയിൽ ഇറങ്ങി. ഇവിടെ നിന്നും ഇനിയും കുറേ ദൂരം ഉണ്ട്‌ നയാഗ്രയ്ക്ക്‌. ബസ്സിലാണ്‌ ഞങ്ങൾ നയാഗ്രയിലെത്തിയത്‌.
നയാഗ്രയിലെ വെള്ളച്ചാട്ടത്തിനരികിൽ ചെന്നപ്പോൾ ശരിക്കും അത്ഭുതസ്തബ്ധരായിപ്പോയി. വെള്ളച്ചാട്ടത്തിന്റെ വന്യവും അതേ സമയം മനോഹരവുമായ ഇത്തരമൊരു കാഴ്ച മറ്റെങ്ങും ഇല്ലതന്നെ. ലോകത്തെ ഏറ്റവും വലിയ ജലപാതമാണിത്‌. ലക്ഷക്കണക്കിന്‌ ക്യുബിക്‌ മീറ്റർ ജലം ഇടമുറിയാതെ കാലാകാലമായി ഒഴുകിവീണുകൊണ്ടിരിക്കുന്നു. വളരെ ഉയരത്തിൽ നിന്നും ആഴത്തിലേയ്ക്ക്‌ വീണു ചിതറുന്ന അതിസൂക്ഷ്മമായ ജലകണികകൾ മൂടൽമഞ്ഞുപോലെ, പുകപോലെ അന്തരീക്ഷത്തിൽ പടർന്നുനിൽക്കുന്ന കാഴ്ച അവിസ്മരണീയം തന്നെ. ഈ പുകമഞ്ഞിൽ സൂര്യപ്രകാശം തട്ടുമ്പോഴുള്ള വർണ്ണാർഭമായ മഴവിൽക്കാഴ്ചയും അത്യന്തം മനോഹരം.
ഞങ്ങൾ ഈ യു.എസ്സ്‌ യാത്ര നിശ്ചയിച്ചതു അമേരിക്കയിലെ ഏറ്റവും തണുപ്പുകുറഞ്ഞ ഒരു സമയം കണക്കാക്കിയാണ്‌. ജൂൺജൂലൈ മാസങ്ങളാണ്‌ അമേരിക്കയിലെ ഏറ്റവും വലിയ ടൂറിസ്റ്റ്‌ സീസൺ. ആ സമയം നാട്ടിൽ മഴക്കാലവുമാണ്‌. ഇപ്പോൾ, ഈ ജൂൺ മാസത്തിൽ, ന്യൂയോർക്കിലെ കുറഞ്ഞ ചൂട്‌ 19-ം കൂടിയത്‌ 280 സെൽഷ്യസുമാണ്‌; ഏകദേശം കേരളത്തിലെ കാലാവസ്ഥ. എന്നാൽ, പടിഞ്ഞാറോട്ടു പോകുംതോറും അമേരിക്കയിൽ ചൂട്‌ വർദ്ധിക്കുന്നു. ന്യൂയോർക്കിൽ നിന്ന്‌ 4000 കിലോമീറ്റർ പടിഞ്ഞാറുള്ള ലാസ്‌വേഗാസിലെ ഇപ്പോഴത്തെ ചൂട്‌ 40 ഡിഗ്രിക്ക്‌ മേലെയാണ്‌. നവംബർ മുതൽ അമേരിക്കയിൽ വിന്റർ തുടങ്ങുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തണുപ്പ്‌ വളരെ കൂടുതലാണ്‌. ശരിക്ക്‌ യാത്രക്ക്‌ പറ്റിയ സമയം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലമാണ്‌.
ഞങ്ങൾ ബഫല്ലോയിലെത്തിയപ്പോൾ പുറത്ത്‌ ചെറിയ ചൂടുണ്ടായിരുന്നു. എന്നാൽ, നയാഗ്രയിലെ ജലപാതത്തിനരികിലെത്തിയ ഞങ്ങൾക്ക്‌, അന്തരീക്ഷത്തിൽ പടർന്ന നേർത്ത ജലകണങ്ങൾ സുഖകരമായ തണുപ്പിന്റെ ഒരാവരണം ഒരുക്കിത്തന്നു. പ്രകൃതിദത്തമായ ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, നയാഗ്ര. പതിനായിരക്കണക്കിന്‌ ആൾക്കാർ നിത്യവും ഇവിടെ എത്തിച്ചേരുന്നു. നിരവധി സ്റ്റാർ ഹോട്ടലുകൾ ഇവിടെയുണ്ട്‌, ഒക്കെയും ബഹുനില മന്ദിരങ്ങൾ
ഈ ജലധോരണി എത്ര സമയം കണ്ടുനിന്നാലും മതിയാവില്ല.
ഇവിടെയും ഞങ്ങൾക്ക്‌ ഒരു പരിപാടി ഒരുക്കിയിരുന്നു. അൽപ്പം സാഹസികവുമാണത്‌.' "MAID OF MIST RAID' എന്നാണ്‌ പരിപാടിയുടെ പേര്‌. വലിയൊരു മോട്ടോർ ബോട്ടിൽ നമ്മെ, ഈ തടാകത്തിലൂടെ ജലപാതത്തിന്‌ തൊട്ടരികിൽവരെ കൊണ്ടുപോയി മടങ്ങുക.
നാമിപ്പോൾ നിൽക്കുന്നത്‌ മേൽത്തട്ടിലാണ്‌. തടാകനിരപ്പ്‌ വളരെ താഴെയാണ്‌, ചുരുങ്ങിയത്‌ 60-70 അടി താഴെ. ഒരു ലിഫ്റ്റിലൂടെ നമ്മെ താഴെ തടാകപ്പരപ്പിനടുത്തെത്തിക്കും. അവിടെനിന്നും ബോട്ടിൽ കയറാം. രണ്ടുനിലകളുള്ള ഈ ബോട്ടിൽ, നനയാൻ ഇഷ്ടമില്ലാത്തവർക്ക്‌ മേലാപ്പുള്ള താഴത്തെ നിലയിലിരിക്കാം. ഓരോർത്തർക്കും നീലനിറത്തിലുള്ള ഓരോ മുഴുനീള പ്ലാസ്റ്റിക്‌ ജാക്കറ്റ്‌ സൗജന്യമായി നൽകപ്പെടുന്നു. തലമുതൽ മൂടിപ്പുതച്ചിടാവുന്ന ഒരാവരണം. ഇതു ധരിച്ചുവേണം ബോട്ടിലിരിക്കാൻ.
ഞങ്ങൾ തിടുക്കത്തിൽ ബോട്ടിന്റെ മുകൾത്തട്ടിലേയ്ക്ക്‌ ഓടിക്കയറി. നനയാൻ വയ്യെന്ന്‌ ഭാര്യ പറഞ്ഞിട്ടും ഞാനവളെ നിർബന്ധപൂർവ്വം മുകളിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബോട്ട്‌ നീങ്ങിത്തുടങ്ങി. ദൂരെ വെള്ളച്ചാട്ടം വ്യക്തമായി കാണാം. അത്‌ തൊട്ടടുത്താണെന്നേ നമുക്ക്‌ തോന്നൂ, എന്നാൽ വളരെ ദൂരമുണ്ടവിടേയ്ക്ക്‌. ബോട്ടിന്റെ എഞ്ചിൻ മുരളുന്നതിനേക്കാൾ ഉച്ചത്തിൽ വെള്ളച്ചാട്ടത്തിന്റെ മുഴങ്ങുന്ന ശബ്ദം ഉയർന്ന്‌ കേൾക്കാം. വളരെ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം ശക്തിയായി ഒഴുകി, സുനാമി തിരകളെ പോലെ എതിരേ വരുന്നുണ്ട്‌. വളരെ പാടുപെട്ടാണ്‌ തിരകളുടെ ഈ ശക്തിയെ അതിജീവിച്ച്‌ ബോട്ട്‌ മുന്നോട്ട്‌ നീങ്ങുന്നത്‌. വളരെ ഉയർന്ന എഞ്ചിൻ ശക്തിയുള്ള ബോട്ട്‌, വെള്ളത്തിന്റെ ഒഴുക്കിനെതിരേ ഇഞ്ചിഞ്ചായി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവിലിതാ ജലപാതം കൈയ്യെത്തും ദൂരത്തായിക്കഴിഞ്ഞു. ആർക്കും വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ, നേരേ കീഴിൽ നിൽക്കാനാവില്ല. അരികിൽ നിൽക്കുമ്പോൾ തെന്നി വീഴുന്ന ജലകണികകൾക്ക്പോലും വലിയ ശക്തിയുണ്ട്‌. അവ പളുങ്കുഗോലികൾ പോലെ നമ്മുടെ മേലേയ്ക്ക്‌ തെറിച്ചു വീഴുന്നു. സന്തോഷം കൊണ്ട്‌ എല്ലാവരും ആർത്തുവിളിച്ചു. നല്ല സന്തോഷത്തിലാണ്‌ എല്ലാവരും. തലവഴി മൂടിക്കെട്ടിയ നീല പ്ലാസ്റ്റിക്‌ കുപ്പായം ധരിച്ചവർ പരസ്പരം നോക്കി, ആ ആവരണത്തിനുള്ളിലകപ്പെട്ടപ്പോഴുള്ള വൈചിത്ര്യം കണ്ടുരസിച്ചു. നിർഭാഗ്യം, ആർക്കും ഇത്രയരികിൽ നിന്ന്‌ ജലപാതത്തിന്റെ ഭംഗി ക്യാമറയിൽ പകർത്താൻ കഴിയുന്നില്ല. ക്യാമറകളും വീഡിയോകളുമൊക്കെ മഴക്കോട്ടിനടിയിൽ ഒതുക്കേണ്ടിവന്നു.
പുറത്ത്‌ വെയിൽനാളങ്ങൾ നൃത്തം വയ്ക്കുമ്പോഴും, ഞങ്ങൾക്ക്‌ കുളിരേകിക്കൊണ്ട്‌ ജലപാതത്തെ തഴുകിവരുന്ന കാറ്റ്‌, സുഖകരമായ ആശ്വാസം പകർന്നുതന്നുകൊണ്ടേയിരുന്നു.
ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു ഈ ബോട്ട്‌യാത്ര. തിരകളുടെ ശക്തിയെ അതിജീവിച്ച്‌ ദീർഘശ്വാസം വലിച്ച്‌, മുരണ്ട്‌ മുരണ്ട്‌ ഞങ്ങളുടെ ബോട്ട്‌ ജലപാതത്തെ തൊട്ടുതൊട്ടില്ല എന്ന നിലവരെയെത്തിയപ്പോൾ, ഭാര്യ എന്റെ കൈയ്യിൽ അമർത്തിപ്പിടിച്ചുനിന്നു.
ഈ ജലസവാരികഴിഞ്ഞു മടങ്ങിയെത്താൻ ഏകദേശം രണ്ടുമണിക്കൂറെടുത്തു. തിരികെ കടവിലെത്തിയപ്പോൾ, ആകാംക്ഷാപൂർവ്വം ബോട്ടിൽ കയറാൻ കാത്തുനിൽക്കുന്ന അടുത്ത ടീം വലിയൊരു ജനക്കൂട്ടം പോലെ ചിതറിനിൽക്കുന്നുണ്ടായിരുന്നു.
സമയമില്ല, മാത്രമല്ല ഒരു ഗ്രൂപ്പിന്റെ ഭാഗമായല്ലേ ഞങ്ങൾ എത്തിയിരിക്കുന്നതും, അല്ലെങ്കിൽ ഒരിക്കൽകൂടി ഈ ജലസവാരിക്ക്‌ പോകാൻ ഞാൻ ഒരുങ്ങിയേനെ.
നനഞ്ഞ വസ്ത്രങ്ങളോടെ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ മടങ്ങി. "HOTEL HOLIDAY INN' ലായിരുന്നു താമസം. ഇനി സന്ധ്യവരെ വിശ്രമം. ഞങ്ങളുടെ ഹോട്ടൽ, വെള്ളച്ചാട്ടത്തിനു വിളിപ്പാടകലെയാണ്‌, വേണമെങ്കിൽ വീണ്ടും അവിടെപ്പോകേണ്ടവർക്ക്‌ സ്വന്തമായി പോയി വരാമെന്ന്‌ ആഷിക്‌ നിർദ്ദേശിച്ചു. എന്നാൽ, സന്ധ്യയ്ക്ക്‌ 8 മണിക്ക്‌ (എട്ടര മണിക്കാണ്‌ അമേരിക്കയിൽ സൂര്യാസ്തമനം) എല്ലാവരും തയ്യാറായി നിൽക്കണം, വെള്ളച്ചാട്ടം രാത്രിസമയത്ത്‌ കാണാൻ പോകാൻ.
ഭാഗ്യത്തിന്‌, അന്ന്‌ ഞായറാഴ്ചയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും രാത്രി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു വാട്ടർ ഫൗണ്ടനും, ലേയ്സർ ദീപക്കാഴ്ചയും, വെളിച്ചത്തിന്റെ വർണ്ണലോകം വിരിയിച്ചുകൊണ്ട്‌ ഒരു കരിമരുന്ന്‌ പ്രയോഗവുമുണ്ട്‌. അതു കാണേണ്ട കാഴ്ചതന്നെയാണത്രേ. തണുപ്പുണ്ടാവും, സ്വെറ്ററും കരുതണം, ആഷിക്‌ സൊ‍ാചന തന്നു.
8.5 മണിയോടെ, സന്ദർശകർക്ക്‌ വെള്ളച്ചാട്ടവും ദീപക്കാഴ്ചയും വ്യക്തമായി കാണാൻ പാകത്തിൽ കെട്ടിയൊരുക്കിയിരുന്ന വിശാലമായ ഒരു ബേസിനരികെ ഞങ്ങളെത്തി. ഒരു വലിയ ജനക്കൂട്ടം ഇതിനകം അവിടെ തമ്പടിച്ചിരുന്നു. പലരും വീഡിയോ ക്യാമറകൾ സ്റ്റാന്റുകളിലുറപ്പിച്ച്‌, ലേയ്സർ ദീപക്കാഴ്ചയും വിവിധ വർണ്ണങ്ങളുടെ നിഴലിൽ പ്രവർത്തിക്കുന്ന ജലഫൗണ്ടനും, അതുകഴിഞ്ഞ്‌ കൃത്യം 9 മണിക്കുള്ള കരിമരുന്ന്‌ പ്രയോഗവും ചിത്രീകരിക്കാൻ കാത്തുനിൽക്കുന്നു.
മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു ജലധാരകളുടേത്‌. വിവിധ വർണ്ണവെളിച്ചങ്ങളുടെ പശ്ചാത്തലത്തിൽ വളഞ്ഞും പുളഞ്ഞും നൃത്തം വയ്ക്കുന്ന ജലധാരകൾ.
എല്ലാവരും വീർപ്പടക്കി കാത്തിരുന്നത്‌ 9 മണിയാവാനാണ്‌. കൃത്യസമത്ത്തന്നെ കരിമരുന്ന്‌ പ്രയോഗം ആരംഭിച്ചു.
ഹാ! എന്തുഭംഗിയാണ്‌ ആ ദീപക്കാഴ്ചയ്ക്ക്‌. എന്തെന്തു നിറങ്ങളിലാണ്‌ അഗ്നിസ്ഫുലിംഗങ്ങൾ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ചിന്നിച്ചിതറുന്നത്‌. വെളിച്ചത്തിന്റെ ഒരു മാസ്മര ലോകം. ഒരു ഭൂഗോളത്തിന്റെ വലിപ്പത്തിൽ കുടവിടർത്തി താഴേയ്ക്ക്‌ പതിക്കുന്ന പ്രകാശക്കുമിളകൾ.
തൃശ്ശൂർ പൂരത്തിനാണല്ലോ നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വെടിക്കെട്ടും കരിമരുന്ന്‌ പ്രയോഗവും. അതും മണിക്കൂറുകൾ തന്നെ നീളുന്ന കരിമരുന്ന്‌ പ്രയോഗം. എന്നാലിവിടെയോ, കേവലം അരമണിക്കൂർകൊണ്ട്‌ ലോകത്തുള്ള മറ്റെല്ലാ കരിമരുന്ന്‌ പ്രയോഗങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ വർണ്ണരാജികളുടെ അത്ഭുതകരമായ ഒരരങ്ങേറ്റം. ചില രംഗങ്ങൾ മാത്രം ഞാൻ ക്യാമറയിൽ പകർത്തി.
9.30- ന്‌ ഈ പരിപാടിക്ക്‌ തിരശ്ശീലവീണപ്പോൾ മനസ്സിലുണ്ടായ നഷ്ടബോധത്തിന്റെ ആഴം അളക്കാനാവില്ല.
നല്ല തണുപ്പുണ്ടായിരുന്നു, സ്വെറ്ററെടുത്തത്‌ നന്നായി; ഹോട്ടലിലേയ്ക്ക്‌ മടങ്ങി.
phone: 9895180442