Followers

Showing posts with label 9. Show all posts
Showing posts with label 9. Show all posts

Tuesday, March 4, 2014

ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന



സന്തോഷ് പാലാ
mcsanthosh@yahoo.com

ടൈംസ്ക്വയറില്‍ ബോളു വീഴാന്‍
കാത്തിരുന്നവര്‍ക്കിട്ട്
ഒരു പണികൊടുക്കാനും
ഞങ്ങള്‍ ടെക്കികള്‍
വെറും കടലാസുപുലികളും
കൂലിയടിമകളുമല്ലെന്ന്
തെളിയിക്കാനുമായി
ഡല്‍ഹിലേക്ക് ചാനല്‍ മാറ്റി
ഒരു ഷോട്ടകത്താക്കി.

പുളകിതമാക്കും പുഞ്ചിരിയാല്‍
എന്നെ ആനയിച്ച്,
ആഘോഷിപ്പിച്ച്
കഴിഞ്ഞ വര്‍ഷം ചെയ്ത സഹായങ്ങളെ
ഒത്തിരി സ്നേഹത്തോടെ ഓര്‍ത്തെടുത്ത
ബന്ധുക്കളെയും കൂട്ടുകാരെയും
കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ,പൊട്ടിച്ചിരിച്ച് ,തൊട്ടുനക്കി
ബെന്‍സുകാറിന്റെ മുന്‍സീറ്റിലേക്കു ചായുമ്പോള്‍
അമ്പട നിന്നെ പറ്റിച്ചേയെന്നവരും
അമ്പട നിങ്ങളെ പറ്റിച്ചേയെന്നു ഞാനും
ഇയാളെ പറ്റിച്ചേയെന്നു ഭാര്യയും
എല്ലാരെയും പറ്റിച്ചേയെന്നു മക്കളും
മന:സുഖം തീര്‍ത്ത് യാത്ര തുടരുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ബന്ധുക്കളും കൂട്ടുകാരും
വീണ്ടും വീണ്ടും പുഞ്ചിരിക്കുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ഞാനുമെന്റെ കാറും
വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍
അമേരിക്കന്‍ അഭിനയക്കളരിയിലെ
മഹാപ്രതിഭകളായ മലയാളിമനുഷ്യജീവിതങ്ങളെ,
അത്യുല്‍‌പ്പാദന ശേഷിയുള്ള കറവപ്പശുക്കളുടെ
അകിടുതാങ്ങികളെ,പാല്‍‌വില്‍പ്പനക്കാരെ,
നിങ്ങളുടെ പ്രതിനിധിയായ
എന്നോടു പൊറുക്കേണമേ...
ദൈവമെ,വിശപ്പില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന
വിപ്ലവത്തിന്റെ വിത്ത്
ഞങ്ങളുടെ മണ്ണിലുണ്ടാകാതെ കാക്കേണമേ...

ഫ്ലോറല്‍ പാര്‍ക്കിലെ കുര്യാച്ചനങ്കിളും
പുതു വര്‍ഷവും
സ്നേഹത്തിന്റെ ചിഹ്നങ്ങളായ പുളിച്ച തെറികള്‍
പൂക്കളായഭിഷേകം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പെ
നിലത്തിരുന്ന ബക്കറ്റില്‍
കഴിഞ്ഞ വര്‍ഷത്തെ ഒന്നും മിച്ചമില്ലെന്ന്
ഒളികണ്ണിട്ട് ഉറപ്പാക്കിയിരുന്നു.

ന്യൂഇയര്‍ റെസലൂഷന്‍ അവിടെയിരിക്കട്ടെ.
കുപ്പി മുത്തുന്ന ഫോട്ടോയ്ക്ക്
ഫെയിസ്‌ബുക്കിലൊരു
ലൈക്കടിക്കാന്‍ കരുണയുണ്ടാകേണമേ...

Monday, February 3, 2014

മഹാത്മവേ


പഴനി ഭാരതി /പരിഭാഷ : ഭൈരവി നീം
ഇപ്പോഴൊക്കെ
നിന്റെ മര ചർക്കയിൽ
സ്വര്ണ കസവുകളെ
നെയ്തെടുക്കുന്നു
അഴിമതിക്കാർ

ചോദിച്ചാലോ
നിന്റെ താങ്ങ് വടി മർദ്ദനം

നീ ചുമന്ന
മലം നിറച്ച ചട്ടി
പോലെ നാറുന്നു
ജാതി ഭേദങ്ങൾ

പക്ഷെ
നിന്റെ കണ്ണട ഇവിടെ ഭദ്രമാണ്
നിന്റെ ദർശനങ്ങളെ
ഞങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും

നിന്റെ പാദുകങ്ങൾ ഭംഗിയായി
സൂക്ഷിക്കുന്നുണ്ട്
പാത ഞങ്ങൾ കളഞ്ഞുവെങ്കിലും

നിന്റെ കാലവും ഘടികാരവും
ഇവിടെ പ്രദർശന ശാലയിൽ ഭദ്രമാണ്.

ഇവിടെ
തപാൽ നിലയങ്ങൾ
ഇല്ലാതാകും
എന്നതിനാൽ
നിന്റെ തല ഞങ്ങൾ സ്റ്റാമ്പുകളിൽ
നേരത്തേ അച്ചടിച്ചിട്ടുണ്ട്

നിനക്ക് ഇഷ്ടപ്പെട്ട
മൂന്നു കുരങ്ങു പാവകളെ
പോലെയാണ് ഞങ്ങൾ ഇപ്പോൾ

ദുർനടപടികളെ നോക്കാറില്ല
ദുര്നടപടികൾക്കെതിരെ ശബ്ടിക്കാറില്ല
ദുര്നടപടികളെ കേൾക്കാറില്ല .

പക്ഷെ
പേടിയുണ്ട് മഹാത്മാവേ
ഞങ്ങൾ
അന്ധരാണോ
ബാധിരരാണോ
ഊമകളാണോ
എന്ന് !

***

Thursday, January 2, 2014

കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല


രാംമോഹൻ പാലിയത്ത്

ബ്രസീലിലിയന്‍ എഴുത്തുകാരന്‍ പൌലോ കൊയ് ലോ എല്ലാ വര്‍ഷവും ഒരു കൃസ്മസ് കഥയെഴുതും. നമ്മുടെ ഓണപ്പതിവ് കഥകള്‍ പോലെ. ഇതില്‍ പരിഹാസമൊന്നുമില്ല. രണ്ട് വ്യത്യസ്ത ഓണക്കാലങ്ങളില്‍ സ്റ്റോക്കെല്ലാം തീര്‍ന്ന രണ്ടു മലയാളി എഴുത്തുകാരെ രണ്ട് മലയാളി പത്രാധിപന്മാര്‍ ഭീഷണിപ്പെടുത്തിയോ മുറിയിലടച്ചിട്ടോ എഴുതിപ്പിച്ച കഥകളാണ് മതിലുകള്‍ (ബഷീര്‍), മരപ്പാവകള്‍ (കാരൂര്‍) എന്നിവ. രണ്ടും ഒന്നാംകിട. മരപ്പാവകള്‍ എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥ. പോരാ - ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളിലൊന്ന്.

ഇക്കുറി പൌലോ കൊയ് ലോയുടെ കഥ വന്നോയെന്നറിഞ്ഞില്ല. പൌലോ കൊയ് ലോ എന്റെ പ്രിയ എഴുത്തുകാരനുമല്ല. ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ പൌലോ കൊയ് ലോയേയും പെലെയേയുമല്ല ജോര്‍ജ് അമാദോവിനെയാണോര്‍ക്കുക. [മനുഷ്യമ്മാര് രണ്ടു തരം - ജോര്‍ജ് അമാദോയെ വായിച്ചവരും വായിക്കാത്തവരും]. നമ്മുടെ ദ്വയാര്‍ത്ഥവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ജോര്‍ജ് അമാദോയും സ്ത്രീവിരുദ്ധനാണ് - നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ നല്ല എഴുത്തുകാരെയും പോലെ. അങ്ങേരുടെ ഒരു വാചകം: one cannot fuck all the women in the world, but one can try!

അഞ്ചാറ് വര്‍ഷം മുമ്പത്തെ കൃസ്മസ്സിന് പൌലോ കൊയ് ലോ പ്രസിദ്ധപ്പെടുത്തിയ things are not what they seem എന്ന മനോഹരമായ കൃസ്മസ് കഥയുടെ സംഗ്രഹം ഇതാ:

കൊയ് ലോയുടെ നാടായ ബ്രസീലില്‍ കൃസ്മസ് കാലം കൊടുംചൂടുള്ള സമയമാണ്. അങ്ങനെ ഒരു കൃസ്മസ് കാലത്ത് രണ്ട് മാലാഖമാര്‍ ഒരു ബ്രസിലീയന്‍ പട്ടണത്തില്‍ കൃസ്മസ് ഒരുക്കങ്ങള്‍ കാണാനും ആളുകളുടെ ക്ഷേമമറിയാനുമായി വന്നുചേര്‍ന്നു - ഒരു വയസ്സന്‍ മാലാഖയും ഒരു ചെറുപ്പം മാലാഖയും. മാലാഖമാരാണെന്നറിയാതിരിക്കാന്‍ വേഷം മാറിയാണ് ഇവര്‍ വന്നത്. ആദ്യം ചെന്നത് ഒരു പണക്കാരന്റെ വീട്ടില്‍. വീടെന്നു പറഞ്ഞാല്‍പ്പോരാ, ഒരു കൊട്ടാരം. പണക്കാരന്‍ കടുത്ത ദൈവവിശ്വാസിയായതുകൊണ്ട് അയാള്‍ക്ക് മാലാഖമാരുടെ തലകള്‍ക്കു മുകളിലെ അദൃശ്യവലയം കാണാന്‍ പറ്റി. പക്ഷേ അങ്ങനെ അവരെ തിരിച്ചറിഞ്ഞിട്ടും അന്നു രാത്രി ആ വീടിന്റെ ബേസ്മെന്റിലേ അവരെ കിടത്താന്‍ പറ്റിയുള്ളു, കാ‍രണം അന്നവിടെ ഒരു വലിയ കൃസ്മസ് വിരുന്നു നടക്കുകയായിരുന്നു. അന്നാട്ടിലെ എല്ലാ വലിയ ആളുകളും പങ്കെടുക്കുന്ന ഒരു വലിയ വിരുന്ന്. എല്ലാ മുറികളും എന്‍ ഗേജ്ഡ്. ബേസ്മെന്റില്‍ വെന്റിലേഷന്‍ കുറവായതിനാല്‍ നല്ല ചൂടായിരുന്നു, എന്തോ ഭക്ഷണം കിട്ടിയതും കഴിച്ച് രണ്ട് മാലാഖമാരും ഉറങ്ങാതെ കിടന്നു. ആളുകളുടെ ആധിക്യം കൊണ്ടായിരിക്കണം, പെട്ടെന്ന് ബേസ്മെന്റിന്റെ മേല്‍ഭാഗം തകര്‍ന്ന് താഴേയ്ക്കിരുന്നു. വയസ്സന്‍ മാലാഖ എന്തു ചെയ്തു - അങ്ങേര് തന്റെ ദൈവിക ശക്തി ഉപയോഗിച്ച് തല്‍ക്ഷണം തന്നെ ആ വീട് പൂര്‍വരൂപത്തിലാക്കി. വന്നു കൂടിയവരും ഗൃഹനാഥനുമൊന്നും അറിയുന്നതിനു മുമ്പു തന്നെ എല്ലാം പഴയപടി! പിറ്റേന്ന് രാവിലെ പണക്കാരനോട് യാത്ര പറഞ്ഞ് അവര്‍ അവിടം വിട്ടു

അന്നു വൈകീട്ട് അവര്‍ ഒരു പാവപ്പെട്ട കുടുംബം താമസിക്കുന്ന കുടിലില്‍ ചെന്നു കയറി. അവര് ഈശ്വരവിശ്വാസികളല്ലായിരുന്നതുകൊണ്ട് പ്രഭാവലയമൊന്നും കണ്ടില്ല. ഏതായാലും വന്നു കയറിയ അതിഥികള്‍ക്ക് അവര്‍ കാറ്റു വരുന്ന മുറി തന്നെ കൊടുത്തു. പശുവിനെ കറന്ന് പാലെടുത്ത് തിളപ്പിച്ചു കൊടുത്തു. അവിടെയുണ്ടായിരുന്ന ഏറ്റവും നല്ല ഭക്ഷണം കൊടുത്തു. വീട്ടിലെ കുഞ്ഞിനെ നിലത്ത് പായയില്‍ ഇറക്കിക്കിടത്തി അതിഥികള്‍ക്ക് ഏറ്റവും നല്ല കിടയ്ക്ക തന്നെ കിടക്കാനും കൊടുത്തു. അന്നു രാത്രി അതിഥികള്‍ സുഖമായുറങ്ങി. പക്ഷേ പിറ്റേന്ന് രാവിലെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് ഈ മാലാഖമാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ ആ വീട്ടുകാരുടെ ഏകവരുമാനമാര്‍ഗമായിരുന്ന പശു രാവിലെ തൊഴുത്തില്‍ മരിച്ചു കിടക്കുകയാണ്. മാലാഖമാര്‍ക്ക് സങ്കടമായി. ഏതായാലും അവര്‍ക്ക് അടുത്ത സ്ഥലം തേടി പോകണമല്ലൊ, അവര്‍ യാത്ര പറഞ്ഞിറങ്ങി. വഴിയിലെത്തിയ പാടെ ചെറുപ്പക്കാരന്‍ മാലാഖ വയസ്സന്‍ മാലാഖയോട് തട്ടിക്കയറി: നമ്മളെ തിരിച്ചറിഞ്ഞിട്ടും നന്നായി പരിചരിക്കാതിരുന്ന ധനികന്റെ കൊട്ടാരം ഇടിഞ്ഞുവീണപ്പോള്‍ നിങ്ങളത് ഉടന്‍ തന്നെ ആരോരുമറിയാതെ ഒരു സെക്കന്റ് കൊണ്ട് ശരിയാക്കി. എന്നാല്‍ തിരിച്ചറിയാതിരുന്നിട്ടും മാലാഖമാരെയെന്നപോലെ നമ്മളെ പരിചരിച്ച ഒരു ദരിദ്രകുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായ പശു ചത്തുപോയിട്ട് ചെറുവിരലനക്കാതെ നിങ്ങള്‍ യാത്രയും ചോദിച്ച് പോന്നു. എവിടെപ്പോയി നിങ്ങടെ മന്ത്രശക്തി? നിങ്ങടെ കൂടെ ഒരു ചുവട് ഞാനിനി മുന്നോട്ടില്ല.

ഇതുകേട്ട് വയസ്സന്മാലാഖ ഇങ്ങനെ പറഞ്ഞു: ധനികന്റെ വീടിന്റെ അടിത്തറ സോളിഡ് സ്വര്‍ണം കൊണ്ടാണുണ്ടിക്കിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആ പഴയ കൊട്ടാരം അടുത്ത കാലത്ത് വിലയ്ക്കു വാങ്ങിയ ധനികന് അക്കാര്യമറിയില്ല. മര്യാദയില്ലാത്ത അയാള്‍ക്ക് അത്രയും സ്വര്‍ണം കൊടുക്കണ്ട എന്നു കരുതിയാണ് ആരുമറിയും മുമ്പെ ഞാനത് പൂര്‍വസ്ഥിതിയിലാക്കിയത്.

ഇനി ദരിദ്രന്റെ വീട്ടിലെ കാര്യം. ഇന്നലെ രാത്രി മരണത്തിന്റെ മാലാഖ വന്നപ്പോള്‍ ഞാന്‍ വിവരമറിഞ്ഞിരുന്നു. നമ്മള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ട് അയാളെന്നെ വിളിച്ചുണര്‍ത്തി. ‘എന്താ ഇവിടെ’ എന്നു ചോദിച്ചു. ഭൂമിയിലെ കൃസ്മസ് ആഘോഷങ്ങള്‍ കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ‘നിങ്ങളെന്താ ഇവിടെ’ എന്ന് ഭയത്തൊടെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കുഞ്ഞിന്റെ ജീവനെടുക്കാനായിരുന്നു അയാള്‍ വന്നത്. അവരെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ ജീവനെടുക്കുന്നതിനു പകരം അയാളാ പശുവിന്റെ ജീവനും കൊണ്ടുപോയി. മരണമലാഖ ഒരിടത്തുവന്നാല്‍ ഒരു ജീവനെങ്കിലും കൊണ്ടെ പോകൂ എന്ന് നിനക്കറിയാമല്ലൊ! മകനേ, കാര്യങ്ങളെല്ലാം കാണപ്പെടുന്നതുപോലെയല്ല.

Monday, December 2, 2013

വാക്കുകള്‍


പ്രിയാ ഉദയൻ


ഇന്നലയെ എനിക്ക് വേണ്ടായിരുന്നു
വാക്കുകളുടെ വ്യംഗാർത്ഥങ്ങള്‍ ഇവിടെ
എവിടെയോ വഴി തെറ്റി നടക്കുന്നു
വരികള്‍ക്കിടയിലെ അർത്ഥം തേടി മടുത്തു

നിഷ്കളങ്കതയെ അപാരധത്തിന്റെ
കൂടത്താലടിച്ചു വിറങ്ങലിപ്പിച്ചു
വാക്കുകളുടെ വ്യവഹാരവും വ്യഭിചാരവും
കാണാത്ത വരികളില്‍ തിരയുന്നു

ഇതും ഒരു നിയോഗം വെല്ലുവിളികള്‍
സര്‍പ്പദംശനമേറ്റ പോല്‍ പുളയുന്നു
ചിലത് പത്തി വിടര്‍ത്തി ആടുന്നു
സമയം വാഴവള്ളിയെയും സര്‍പ്പമാക്കിടും

മുട്ടിലൂന്നിയ മുഖവുമായ് ഏകാന്തതന്‍ തുരുത്തില്‍
ചിതറിപ്പോയ മുടി ഒതുക്കാതെ എന്റെ
ഓര്‍മ്മകള്‍ ചിതറാതെ ചിത്രം വരയ്ക്കുന്നു
എനിക്കിന്നലെയുടെ യാത്ര വേണ്ടായിരുന്നു

എനിക്കിന്നലെകള്‍ വേണ്ടായിരുന്നു

Thursday, October 31, 2013

ബധിര പ്രണയം

മുരളീധരൻ ഹരികൃഷ്ണൻ


എ ന്റെ പ്രണയം ഞാൻ പറയാൻ തയ്യാറാണ്
പക്ഷേ കേൾക്കാൻ അവൾ നിന്നില്ലല്ലോ
ഇല്ല ഇനിയും നിലച്ചിടാത്ത എന്റെ പ്രണയം
ഒരിക്കലും മായാത്ത അനശ്വര ചിത്രമാണ്
പ്രണയത്തിന്റെ വാതായനങ്ങൾ ഞാൻ മലർക്കേ തുറക്കവേ
മേഘത്തിന്റെ മായാ സൃഷ്ടിയിൽ എവിടെയോ പോയ്‌ മറഞ്ഞു അവൾ
പോയ്‌ മറഞ്ഞ വസന്തത്തിനു ഇനിയും ഒരു പുനര് സൃഷ്ടി ഉണ്ടോ ?
2 . ഞാൻ
ഞാനൊരു പ്രാകൃതൻ.. .......നടപ്പ് മാത്രം ശീലിച്ചവൻ
നഗരത്തിന്റെ പുതുമ യിൽ കഴമ്പില്ലെന്ന് വൈകിയറിഞ്ഞവൻ
പഴമയെ സ്നേഹിച്ച് തിരിഞ്ഞു നടത്തം തുടങ്ങിയവൻ
3 . സ്വന്തം
ശാന്തം എന്ന് ഞാൻ ഓതിയ കണ്ണുകൾ നിനക്ക് സ്വന്തം
ഗംഭീരം എന്ന് ഞാൻ ഓതിയ കണ്ണടകൾ എനിക്ക് സ്വന്തം
അന്ന നീ എവിടെയാ ........നിന്റെ കണ്ണടക ൾ എന്റെ കൈയ്യിൽ ഉണ്ട്

Sunday, September 29, 2013

മൂകസാക്ഷി



മഞ്ജു വർഗീസ്

നിന്‍റെ പ്രണയരഹസ്യങ്ങളിലും സ്വകാര്യനിമിഷങ്ങളിലും
നീയറിയാതെ പങ്കാളിയാകുന്നവള്‍..

നിന്‍റെ ഹൃത്തിന്‍റെ അന്ത്യതുടിപ്പുകള്‍ അറിയുന്നവള്‍
നിന്‍റെ അവസാന നെടുവീര്‍പ്പുകളുടെ ആഴമറിയുന്നവള്‍
നിന്‍റെ നീറുന്ന ഗധ്ഗദങ്ങളുടെ അര്‍ത്ഥമറിയുന്നവള്‍
നിന്‍റെ ചുടുചോരയുടെ രുചിയും ഗന്ധവുമറിയുന്നവള്‍..

നിന്‍റെ കൂടപ്പിറപ്പുകളുടെ കണ്ണുനീരില്‍
കുതിര്‍ന്ന് കിടന്നു വിതുമ്പുന്നവള്‍ ..
രാവിന്‍റെ നിഗൂഡതയില്‍
പിച്ചിച്ചീന്തപ്പെടുന്ന ജന്മങ്ങള്‍ക്ക്
ഭയക്കാതെ കാവല്‍ കിടക്കുന്നവള്‍..

എരിയുന്ന അഗ്നിയുടെ ചൂടേറുന്ന
മൗനനൊമ്പരങ്ങള്‍ നെഞ്ചകത്തിലേറ്റുന്നവള്‍
പൊരിവേനലില്‍ ഭൂമിയുടെ ദാഹമകറ്റുന്ന
ഒരു കുളിര്‍മഴ തന്നിലും പെയ്തെങ്കിലെന്നു
വെറുതെ മോഹിക്കുന്നവള്‍ ....

ഇരുമ്പിന്‍റെ കരുത്തും, ഉരുകുന്ന ഹൃദയവുമായ്
വിധിയെ തടുക്കാനാകാതെ, നിസ്സഹായയായ്
എല്ലാത്തിനും മൂകസാക്ഷിയായ്
നിലകൊള്ളുന്നവള്‍, ഞാന്‍, റെയില്‍പ്പാളം....

Monday, September 2, 2013

ഓര്‍മ:സുകുമാർ അഴീക്കോട് മാന്ത്രികനല്ല

കെ.എം.രാധ

      

സിത്താര്‍ തന്ത്രികളില്‍ ജാലവിദ്യ വിരിയിക്കും പണ്ഡിറ്റ്‌ രവി ശങ്കര്‍ ഇരുപത്തൊന്നാം വയസ്സില്‍ അന്നപൂര്‍ണ്ണ എന്ന 14 കാരിയെ ജീവിത സഖിയാക്കി. അവളുടെ മധുരോദാര സംഗീതം തട്ടി നീക്കി, സ്വന്തം മകനെ ഉപേക്ഷിച്ച് ആ കലാകാരന്‍ നര്‍ത്തകിമാര്‍ക്കും, വെപ്പാട്ടിമാര്‍ക്കും ഒപ്പം ഭോഗലാലസതയില്‍ തുടിച്ചു... മരണം വരെ. 

ഫേയ്സ്ബുക്ക് സൌഹൃദ കൂട്ടായ്മ, 2010 ജനുവരി 24 ചൊവ്വാഴ്ച സുകുമാര്‍ അഴീക്കോടിന്‍റെ അന്ത്യം അറിഞ്ഞ്, ഗുരുവിന്‍റെ പലതരം ഫോട്ടോകള്‍, ആദരാഞ്ജലികള്‍, ചില സംശയങ്ങള്‍ പങ്കിട്ടു. മാഷിന്‍റെ ഭൌതികശരീരം കോഴിക്കൊട്ടെത്തിയിട്ടും അവസാനമായി ഒരു നോക്ക് കാണാത്തതെന്ത്? സൌദി, ഖത്തര്‍, ഒമാന്‍, ഇംഗ്ലണ്ട് അങ്ങനെയങ്ങനെ...

 പത്ര-ചാനലുകളില്‍ നിങ്ങളെ കണ്ടില്ല. ചോദ്യം കേട്ട് വേദനിച്ചു. ഒരുപാട്.............
 2011 ഡിസംബര്‍ 23 വ്യാഴാഴ്ച തൃശൂര്‍ അമല ആശുപത്രിയില്‍ കൂട്ടിനു അഴീക്കോടിന്‍റെ ശിഷ്യന്‍ മുരളി വാണിമേലും(മുരളി വളയം ഗവര്‍മെന്റ്  ഹൈസ്കൂളില്‍ എന്‍റെ ശിഷ്യനായതും നിമിത്തമാകാം) ഒരുമിച്ച് എത്തുമ്പോള്‍, മനസ്സ് വിങ്ങിയിരുന്നു. 'തത്ത്വമസിയും' 'ജനാല കാഴ്ചകളും' സമ്മാനിച്ച, ആത്മകഥയില്‍ 'എഴുത്തുകാരി' യെന്നും 'എക്സ്ട്രാ പൌണ്ടെ'ന്നും പരിചയപ്പെടുത്തിയ വിജ്ഞാന സാഗരമായ  ഗുരുനാഥന്‍.........

 !!!
കണ്ണീരടക്കാനായില്ല...............

 "മാസ്റ്റര്‍ക്ക് ഒന്നും സംഭവിക്കില്ല. ഒപ്പം ഞങ്ങളുണ്ട്. മാഷുടെ അസുഖം മാറും. ഉറപ്പുണ്ട്." 
ആ കണ്ണുകള്‍ അസാധാരണമാം വിധം തിളങ്ങുന്നു. പിതൃസമാനമായ സ്നേഹ ,വാത്സല്യത്തോടെ , മാഷിന്‍റെ തലയില്‍, നെറ്റിയില്‍, കവിളില്‍ തലോടി. മുരളി, ചലനശേഷിയില്ലാത്ത കാല്‍ തടവുന്നു. 

സര്‍ക്കാര്‍, പരിചരണത്തിന് ഏര്‍പ്പെടു

  ത്തിയ രണ്ടു ചെറുപ്പക്കാരികള്‍ തിരക്കുന്നു.
 "നിങ്ങള്‍ ആരാണ്? ആരാണ്?" 

"ശിഷ്യ" 
നീണ്ടു നിവര്‍ന്നു കിടക്കുന്ന ഏകാന്തപഥികന്‍റെ മുഖത്തു സംതൃപ്തി. ആ ചുണ്ടുകള്‍ മന്ത്രിക്കുന്നു.

 "വലിയ എഴുത്തുകാരിയാണ്, വലിയ എഴുത്തുകാരി."
 വീണ്ടും മാഷിന്‍റെ നെറുകയില്‍ തലോടിക്കൊണ്ട്. 

"മാസ്റ്റര്‍ ഭാഗ്യവാനാണ്. എത്രയോ വീടുകളില്‍ വാര്‍ദ്ധക്യ ജന്മങ്ങള്‍ പുഴുവരിച്ചു കിടക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ..." ഈ മഹേന്ദ്ര ജാലക്കാരന്‍റെ മാന്ത്രികവടി ചുഴറ്റലില്‍ ആള്‍ക്കൂട്ടം വിസ്മയ ലഹരിയിലാഴ്ന്നു പോയ എത്രയെത്ര അവസരങ്ങള്‍..!!!!!....

 മാസ്റ്റര്‍ക്ക് ചുറ്റും എഴുത്തുകാരായ മഹേഷ്‌ മംഗലാട്ട്, വി.ജി.തമ്പി, അദ്ദേഹത്തിന്‍റെ ഭാര്യ റോസി തമ്പി, കല്‍പ്പറ്റ ബാലകൃഷ്ണന്‍...>

മാഷ്‌ , കല്‍പ്പറ്റ ബാലകൃഷ്ണന്‍ കൊണ്ടുവന്ന ഇളനീര്‍ കഴിച്ചു. ഉച്ച ഭക്ഷണത്തിനു സമയമായില്ല. നഴ്സുമാര്‍ പറഞ്ഞു. ഉയര്‍ത്തിയ കൈ, കുനിഞ്ഞു നിന്ന എന്‍റെ നെറുകയില്‍ വെച്ച് പതുക്കെ പറഞ്ഞു.

 "വേഗം പൊയ്ക്കോ".
 മാഹിയില്‍ താമസിക്കുന്ന മുരളിക്കൊപ്പം  വേഗം കോഴിക്കോട്ടേക്ക് - ഇരുട്ടും മുമ്പ് - പോകണമെന്ന്!

നിറകണ്ണുകളില്‍ മായും രൂപങ്ങള്‍....... 2012 
ജനുവരി 24 ചൊവ്വാഴ്ച്ച രാത്രി 8 -45 നു കോഴിക്കോട് ടൌണ്‍ ഹാള്‍ വേദിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാ യോഗിയെ ഒരു നോക്ക് കണ്ട് അര്‍ദ്ധബോധത്തോടെ, പടിയിറങ്ങി. 

വരുംതലമുറയ്ക്ക് സാറിന്‍റെ വക 'ആശാന്‍റെ സീതാകാവ്യം', 'രമണനും മലയാള കവിതയും', പുരോഗമന സാഹിത്യവും മറ്റും, 'മഹാത്മാവിന്‍റെ മാര്‍ഗ്ഗം'... എത്രയെത്ര വിശിഷ്ട ഗ്രന്ഥങ്ങള്‍, ധാടി, മോടി, രാഷ്ട്രീയം, ധനം പദവി ഒപ്പം മാധ്യമങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കും എളുപ്പം ജനശ്രദ്ധ നേടാം. 

1966ല്‍ (ഞാന്‍ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി) ബി എഡിന് നിരീക്ഷകനായി വന്ന മാഷ്‌, പ്രണയ ലേഖനമെഴുതി, വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നു ചാനല്‍-മാധ്യമ വിപ്ലവത്തിലൂടെ അനശ്വരയായ പ്രണയിനി എവിടെ? ആ ചിന്തായോഗിയുടെ ഗ്രന്ഥങ്ങള്‍ പകരും അമൂല്യമായ അറിവും, അനുഭവങ്ങളും, ഓര്‍മകളും ജീവിതത്തിനങ്ങോളം പിന്തുടരുന്ന ശിഷ്യ സമൂഹമെവിടെ? കുമാരനാശാന്‍റെ വാക്കുകളില്‍ " മനമോടാത്ത കുമാര്‍ഗ്ഗമില്ല". സുകുമാര്‍ അഴീക്കോട്, നാല്പതാം വയസ്സില്‍ അവരെ ഇഷ്ടപ്പെട്ടിരിക്കാം, തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ 50, 60, 70, 80 വയസ്സില്‍ ഈ മഹിളാരത്നം എവിടെയായിരുന്നു?. അന്ന് ദൃശ്യ മാധ്യമങ്ങള്‍ ഇത്രയധികം പ്രചാരത്തിലില്ല, സമ്മതിച്ചു. ഒരു കാര്‍ഡ്‌ അവര്‍ക്ക് എഴുതാമായിരുന്നല്ലോ. മാസ്റ്റര്‍ ചോദിച്ചല്ലോ "വിലാസിനിയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു കത്തെഴുതി അയയ്ക്കാമായിരുന്നില്ലേ?" അപ്രതിരോധ്യമായ - ആരാലും തടുക്കപ്പെടാന്‍ കഴിയാത്ത -ഇച്ഛാശക്തിയുടെ ഉടമയാണ് അഴീക്കോട്. "ക്ഷമിക്കുക, പൊറുക്കുക, രാജിയാകുക" - ഇതാണ് അവസാന നിമിഷം വിലാസിനി ടീച്ചറെ കാണാന്‍ അനുവദിച്ചത്.


 മാഷിന്‍റെ 50, 60, 70, 80 പ്രായത്തില്‍ സാക്ഷാല്‍ ഉര്‍വശി-മേനക-രംഭ-തിലോത്തമമാര്‍ വന്നാല്‍ പോലും, ആ ജ്ഞാന - കര്‍മ്മ യോഗിയുടെ അനേക കാതം ദൂരത്തെ നില്‍ക്കു. ആ മഹാസത്യം മനസിലാക്കുക. ഈ ശിഷ്യ 'തത്ത്വമസി' ഒരു കോപ്പി വേണമെന്ന് രണ്ടുവാക്ക്‌ എഴുതി, ഉടന്‍ കാര്‍ഡില്‍ മറുപടി വന്നു "എന്‍...ബി.എസില്‍ കാര്‍ഡ് കാണിച്ചു പുസ്തകം വാങ്ങുക". ഒരു സംശയം- വേദന കൊണ്ട് പുളയുന്ന, അതാരുമാകട്ടെ - ഒരു വയോവൃദ്ധന്‍റെ അടുക്കലേക്കു അണിഞ്ഞൊരുങ്ങി, ചാനലുകളാല്‍ അനുയാത്രയായിട്ടു വേണോ സന്ദര്‍ശനം? സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ജയറാം സാധാരണ വേഷത്തില്‍ മാഷെ വന്ന് കണ്ടു. മനുഷ്യ മനസ്സ് നിഗൂഢമാണ് . "ഒപ്പം വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന്", മാഷിന്‍റെ മറുപടി -"അത് കേട്ടത് തന്നെ മഹാ ഭാഗ്യമെന്നും". ഭാഷയ്ക്കും സാഹിത്യത്തിനും സ്വയം അര്‍പ്പിച്ച ആ മഹാ ത്യാഗി, ഓര്‍മ നശിക്കും വരെ ആത്മാവിനെ പണയം വെച്ച ഒരേര്‍പ്പാടിനും തയ്യാറാവില്ല. തീര്‍ച്ച. "മരിക്കുന്നതിനു മുന്‍പ് ഒരു ദിവസമെങ്കിലും ഭാര്യയായി ജീവിക്കണമെന്ന് ആഗ്രഹിച്ചു, കഴിഞ്ഞില്ല"- 

മരണത്തോട് അടുക്കുകയാണെന്ന തിരിച്ചറിവുണ്ടായിട്ടും "വിലാസിനി ഇവിടെ നില്‍ക്കു, കുറച്ചു മണിക്കൂര്‍ ഒപ്പം നിന്ന് എന്നെ ശുശ്രൂഷിക്കു" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചുവോ ഇല്ല. ഒരിക്കലുമില്ല. ചാനലുകള്‍, ദേശീയ-പ്രാദേശിക പത്രങ്ങള്‍ പരസ്യത്തിനും, മാര്‍ക്കറ്റിങ്ങിനും വേണ്ടി എന്ത് നെറികേടും പ്രവര്‍ത്തിക്കും. ചാനലുകള്‍ ആഘോഷിച്ച നളിനി ജമീലയുടെ ആത്മകഥ, ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. അതുപോലെ ഇനിയും അവര്‍, മറ്റു വ്യക്തികളെ കൊണ്ട് എഴുതിച്ചാല്‍ മുന്‍ റെക്കോര്‍ഡില്‍ എത്താനാകുമോ? ചിന്തിക്കുക. ഈ ശിഷ്യ, വാശി പിടിച്ചിരുന്നെങ്കില്‍, ഒട്ടും സംശയിക്കണ്ട, പരിചരിക്കാന്‍ മാഷ്‌ അനുവദിക്കും. തീര്‍ച്ച.

 എന്‍റെ പ്രാരാബ്ധ കൂമ്പാരങ്ങള്‍ കാരണം, കഴിഞ്ഞില്ല. കുറ്റബോധമുണ്ട്. വിലാസിനി ടീച്ചര്‍ ക്ഷമിക്കുക. ഫെയ്സ്ബുക്കില്‍ പലരും ഗുരുവര്യനെ തേജോവധത്തിന്, അപകീര്‍ത്തിപ്പെടുത്തിയതിന് ടീച്ചറും ഉത്തരവാദിയാണ്‌.. ടീച്ചര്‍ക്ക് നല്ലത് വരട്ടെ....

Friday, August 2, 2013

വേദന


 ശ്രീകൃഷ്ണദാസ് മാത്തൂർ


ഓര്‍മ്മയില്‍ ഒരെയോരന്തേവാസി
വെളിച്ചം വരാവുന്ന ചുരങ്ങളടച്ച്
ഒരേ വികാരത്തിനു മരുന്നിടുന്നു.
ഇലവിരല്‍ വ്യാക്ഷേപകങ്ങളുടെ
വിളിയിലേക്ക്‌ ജാലകശീല നീക്കിയിട്ട് ,
അതില്‍ കുടുങ്ങുമവസാന മിന്നലിനെ
പിച്ചിയെടുത്ത് ബഹുനിലകള്‍ക്ക് താഴെക്കെറിഞ്ഞു
കരച്ചിലിന്റെ പല താളങ്ങള്‍ പരിചയിക്കുന്നു.
വിജാഗിരികളില്‍ എണ്ണ കുത്തിവച്ചു`
തുറന്നടയല്‍ നിലവിളികളെ നേര്‍പ്പിച്ച്,
ഉള്ളുകള്ളികള്‍ പൂട്ടി താക്കോല്‍കൂട്ടം
ഉള്ളിലേക്ക് തന്നെയെറിഞൊഴിഞ്ഞ്
കിട്ടിയ പടിക്കെട്ടുകള്‍ വഴിയത്‌
നിലകള്‍ വിട്ട് നിലകള്‍ മാറി കഴിയുന്നു.
അടച്ചു പോന്ന നിലകളില്‍
കെടുത്താന്‍ മറന്ന തിരികള്‍ തീ തൂവി
പ്രളയമാകവേ, സ്ത്രൈണ ഭാവത്തില്‍
നിലവിളി...
നിന്ന് കത്തുന്ന ബഹുനിലക്കെട്ടിടം നീ
പ്രതിഫലനങ്ങള്‍ മറച്ച
ഒരു കണ്ണ് തല്ലിപ്പൊളിച്ചൊടുവില്‍
ഒരു തുള്ളിയായ്‌ നീ പുറത്തു ചാടുമ്പോള്‍
വീണുടയാതെ ഞാന്‍ നേരെ താഴെ
കൈ വിരുത്തി നില്‍പതുണ്ടാവും...

Thursday, July 4, 2013

കാത്തിരിപ്പ്



രാജു കാഞ്ഞിരങ്ങാട്

കാത്തിരിക്കയാണമ്മയിന്നും
കല്ലിറമ്പിൽ.
കണ്ണെഴുതി കുസൃതി കാട്ടി
കടന്നുപോയ പൊന്മകളെ.
നാലുമണി പൂവുപോൽ ചിരിച്ച്
സ്കൂളിൽ നിന്നു മിറങ്ങി പോൽ
കൂട്ട് കാരൊത്തു കല്ല്‌ പെൻസിൽ -
കളിച്ചു പോൽ
പുഞ്ചിരി മുക്കിൽ നിന്നും
പൂമ്പാറ്റപോൽ പാറിപോൽ
ഇടവഴി മുട്ടും വീട്ടിലെത്താതെ
അവളെങ്ങോട്ട് പാറി.
ഇടയ്ക്ക് കേൾക്കാം അമ്മേ...യെന്ന-
വിളിയെന്ന് ചൊല്ലി
കാത്തിരിക്കയാണമ്മ-
ഇന്നുമാ കല്ലിറമ്പിൽ
കാലപ്പകർച്ച യേതു മറിയാതെ

Sunday, June 2, 2013

ഒരു പാട്ട്

ആഷാ ശ്രീകുമാർ


ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും

ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ പാടിടട്ടെ.

Saturday, May 4, 2013

ചെരുപ്പുകൾ

സനൽ ശശിധരൻ 

മുറ്റത്തു ചെരുപ്പുകളുടെ പ്രളയം.കൃഷ്ണൻ‌കുട്ടി അത്ഭുതാദരങ്ങളോടെ നോക്കി നിന്നു.പ്രൌഡിയിലും സൌന്ദര്യത്തിലും ഒന്നിനൊന്നിനു മത്സരിക്കുന്ന ചെരുപ്പുകൾ.കുമാരീ കുമാരന്മാരായ ചെരുപ്പുകൾ,യുവതീ യുവാക്കളായ ചെരുപ്പുകൾ എന്നുതുടങ്ങി കാരണവന്മാരായ ചെരുപ്പുകൾ വരെ..ചെരുപ്പുകളുടെ ഒരു സ്വപ്നലോകം.

ഗേറ്റിനുവെളിയിൽ വാഹനങ്ങളുടെ തിക്കും തിരക്കും ആൾക്കാർ വരുന്നു പോകുന്നു.അവർ ഓരോരോ ഭാവങ്ങളിൽ ചെരുപ്പുകൾ അഴിക്കുന്നു,ധരിക്കുന്നു. ചെരുപ്പുകളെ നോവിക്കാതെ പൂവിൽ നടക്കുമ്പോലെ നടക്കുന്നു.കൃഷ്ണൻ കുട്ടി കൌതുകത്തോടെ അവിടമാകെ ചുറ്റിനടന്നു.ഇടയ്ക്ക് മിനുത്ത ഒരു കാറിന്റെ കണ്ണാടിയിൽ മുഖം നോക്കി ഒരു പട്ടിയുടെ ഛായകണ്ട് ഞെട്ടി,അതിനുള്ളിൽ പട്ടി തന്നെയാണെന്ന് തിരിച്ചറിഞ്ഞ് ഹൊ പട്ടിയുടെ ഒരു ഭാഗ്യമേ എന്നു നെടുവീർപ്പിട്ടു.

മുതലാളിയുടെ ഷെൽഫിലെ ചെരുപ്പുകളെല്ലാം കൃഷ്ണൻ കുട്ടിയുടെ മുന്നിൽ പരേഡു നടത്തി.അവൻ അവരെ സല്യൂട്ട് ചെയ്തു.അവയെല്ലാം കൃത്യമായി തുടച്ചുവൃത്തിയാക്കുന്ന കൈകൾ തന്റ്റേതാണല്ലോ എന്ന ചിന്ത അയാളെ ഉത്തേജിതനാക്കി.മുതലാളിയെ ചെരുപ്പു ഭ്രാന്തനെന്ന് വിളിക്കുന്ന നാട്ടുകാരെയോർത്ത് കൃഷ്ണൻ‌കുട്ടി നീട്ടിത്തുപ്പി.
തപാലിൽ വിദേശനിർമിതമായ ചെരുപ്പുകൾ വരുമ്പൊൾ ചെന്നു വാങ്ങുന്നതുമുതൽ മുതലാളിയുടെ പഴയ ചെരുപ്പുകൾ ധരിച്ചു ചരിതാർത്ഥനാകുന്നതുവരെയുള്ള മഹനീയ കർമങ്ങൾ നിറവേറ്റുന്ന കൃഷ്ണൻ‌കുട്ടി, ചെരുപ്പുകളുടെ സൌന്ദര്യ മത്സരത്തിൽ വിധികർത്താവായി.മുറ്റത്തെ മുഴുവൻ ചെരുപ്പുകളും നടന്നുകണ്ടിട്ട് കൃഷ്ണൻ കുട്ടി ഒരു തീർപ്പിലെത്തി. ഇല്ല.ഒരൊറ്റ എണ്ണത്തിനുപോലും മുതലാളിയുടെ ഷെൽഫിലെ ഏറ്റവും വിലകുറഞ്ഞ ചെരുപ്പുകളുടെ അയൽക്കാരാകാനുള്ള യോഗ്യതപോലുമില്ല .ഗേറ്റു കവിഞ്ഞ് നിരക്കുന്ന ചെരുപ്പുകളുടെ കാഴ്ചയിൽ കൃഷ്ണൻ‌കുട്ടി സ്വയം മറന്നു നിൽ‌പ്പായി.

ഉള്ളിൽ ചടങ്ങു തുടങ്ങാറായി.വരുന്നവർക്കൊക്കെ ചായകൊടുക്കണം എന്ന വലിയ കർത്തവ്യം പോലും മറന്നു കൃഷ്ണൻ‌കുട്ടി.അപ്പോഴേക്കും പുറത്ത് ചിരപരിചിതമായ രണ്ട് ചെരുപ്പുകൾ ചലിച്ചു.തേഞ്ഞു തേഞ്ഞ് ആത്മാവുപോയ രണ്ട് സ്ലിപ്പറുകൾ.പോസ്റ്റ്മാനാണ്.എന്നും സ്ലിപ്പർ മാത്രം ധരിക്കുന്ന പോസ്റ്റ്മാൻ..കൃഷ്ണൻ കുട്ടി അൽ‌പ്പം പുച്ഛത്തോടെ തന്റെ പഴയ തുകൽ ഷൂസ് തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കി
“കത്തുണ്ടോ പോസ്റ്റ്മാൻ?“ അയാൾ ചോദിച്ചു
“ഒരു പാഴ്സൽ...നിന്റെ മുതലാളിക്ക്” അയാൾ പറഞ്ഞു
“ചെരുപ്പാണോ” കൃഷ്ണൻ കുട്ടി ആവേശപ്പെട്ടു
“പിന്നല്ലാതെ”
“ഇറ്റലിയിൽ നിന്നാണോ” കൃഷ്ണൻ കുട്ടി ഉത്സാഹപ്പെട്ടു.ഇറ്റലിയിൽ നിന്നും രണ്ട് ജോഡി ചെരുപ്പുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മുതലാളി പറഞ്ഞിട്ടുണ്ടായിരുന്നു.ഇറ്റലിയിലെ തുകൽ ഒന്നു വേറെതന്നെയാണത്രേ..
ഉത്തരം പറയാതെ പോസ്റ്റുമാൻ മുഖം കോടിച്ചു...
എങ്കിലും പോസ്റ്റുമാന്റെ കയ്യിലിരിക്കുന്ന ആ വിലപ്പെട്ട പെട്ടി കണ്ട് മുറ്റത്തെ സർവ ചെരുപ്പുകളും ലജ്ജാപൂർവം മുണ്ടിന്റേയോ,പാന്റ്സിന്റേയോ മറപറ്റാൻ വെപ്രാളപ്പെടുന്നത് കൃഷ്ണൻ‌കുട്ടി തിരിച്ചറിഞ്ഞു.
“എന്താണിവിടെ വിശേഷം..?“
തിരക്കുകണ്ട് പോസ്റ്റുമാൻ ചോദിച്ചു
കൃഷ്ണൻ കുട്ടിയുടെ മുഖം മങ്ങി
ചെരുപ്പുകളിലേക്ക് കണ്ണയച്ചുകൊണ്ട് അവൻ മെല്ലെ പറഞ്ഞു
“മുതലാളി വെളുപ്പിനു മരിച്ചുപോയി....“
അതുകേട്ട് ചെരുപ്പുകൾ നിർത്താതെ ചിരിച്ചു..

Tuesday, April 2, 2013

കളി

ജയദേവ് നായനാർ 
താഴത്തു തന്നെയിരുന്നു
കളിക്കാന്‍ പറഞ്ഞാല്‍
കേള്‍ക്കില്ല, നടക്കാന്‍
പഠിച്ചുവരുന്നതേയുള്ളൂ
എന്നാലും മുകളിലേക്കു തന്നെ
പിടിച്ചുകയറണം,
ഗോവണിക്കുഞ്ഞിന്.

Saturday, March 2, 2013

ശവഘോഷയാത്ര

ശ്രീനാരായണന്‍ മൂത്തേടത്ത് 

ഒരു ശവ ഘോഷയാത്ര
തെക്കുനിന്നും വടക്കോട്ട്‌
മാറിനിന്നു ഞാന്‍ തിരിച്ചറിയുന്നു
ഏങ്ങിയേങ്ങികരയുന്നവര്‍ എന്‍റെ
ബന്ധുക്കള്‍ ആയിരുന്നവരെന്നു
തല തിരിഞ്ഞവന്‍
തെക്കൊട്ടുപോകാതെ
തെക്കുനിന്നും വടക്കൊട്ടുപോകുന്നു
കാലനും വഴിതെറ്റിയോ?
അടുപ്പകാര്‍ക്കറിയാം അവന്‍ തലതിരിഞ്ഞവനെന്നു
തല തിരിഞ്ഞവനെങ്കിലും അവന്‍ ലത ആകുന്നില്ല
അവന്‍ ഉപയോഗ്യശൂന്യന്‍
ഗുഡ് ഫോര്‍ നതിംഗ്

Thursday, January 3, 2013

സരയുവിന്റെ മനസ്സ്



മാധവ് കെ വാസുദേവൻ

നിലാമഴയില്‍ കുളിച്ചു നിന്ന രാത്രിയുടെ സരസ്വതിയാമം കഴിഞ്ഞിട്ടും
മനസ്സില്‍ നിന്നും മായുന്നില്ല അമ്പേറ്റു വീണു പിടഞ്ഞ പക്ഷിയും
പറന്നുപോയ അതിന്റെ ജീവനും.

മനസ്സില്‍ പതഞ്ഞോഴുകിയ ക്രോധക്കടലിനെ ശാന്തമായ അരുവിയാക്കിയിട്ടും.
മനസ്സ് മാത്രം മടിച്ചു നിന്നു. നരകയറി ജഡ പിടിച്ച താടിയില്‍ തടവി ഒരു
നെടുവീര്‍പ്പോടെ എഴുനേറ്റു സ്നാനത്തിനു നദിയിലേക്കു നടന്നു.

നിലാവില്‍ മുങ്ങി നില്‍ക്കുന്ന രാത്രി. ശീതള വള്ളികളില്‍ വിടരുന്ന പൂക്കള്‍ ഇറുത്തു
നദിയുടെ മാറില്‍ അര്‍ച്ചന നടത്തി. കൈക്കുമ്പിളില്‍ ജലം കോരി സൂര്യദേവന്
സമര്‍പ്പിച്ചു. മോക്ഷ ദായക മന്ത്രം ഗായത്രി ചൊല്ലി മുങ്ങി നിവര്‍ന്നപ്പോള്‍ മനസ്സിന്റെ
ഭാരം കുറഞ്ഞ പോലെ. പിന്നെ ആശ്രമത്തിലേക്കു നടന്നു.

ദേവി സീത പൂജാ സാമിഗ്രികള്‍ എല്ലാം ഒരുക്കി വെച്ചിരിക്കുന്നു. പ്രിയ ലവനും
കുശനും ഹോമ കുണ്ണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുന്നു അരുണി കമ്പുകള്‍ കൊണ്ട്.
വേദ മന്ത്രങ്ങളുടെ പൊരുള്‍ കുഞ്ഞു മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തപ്പോള്‍
അവരുടെ മുഖത്തും തന്റെ മനസ്സിലും ഒരു പുതിയ ആത്മ പ്രകാശത്തിന്റെ തിളക്കം.
അതില്‍ ഉണര്‍ന്നു വന്നു ഇഷ്വാകു വംശത്തിന്റെ തായ് വേരുകള്‍. തന്റെ മുന്നിലിരിക്കുന്നത്‌
സൂര്യ വംശത്തിന്റെ യുവ രാജാവ്.

മന്ത്രങ്ങളുടെ ഉരുക്കഴിച്ചു പ്രാര്‍ത്ഥിച്ചു. ആശ്രമ കാവാടം കടന്നു സരയുവിന്റെ തീരത്തേക്ക്
നടന്നു. അലസമായി ഒഴുക്കുന്ന അവളുടെ മുഖത്തു ഘനീഭവിച്ച ദു:ഖം. അവളുടെ മാറില്‍
വിടര്‍ന്ന ചെന്താമാരകള്‍ക്കു പഴയ ഭംഗിയില്ല. മൈഥിലിയുടെ വേദന അവള്‍ ഏറ്റെടുത്തപ്പോലെ.
നീറിയ മനസ്സോടെ അവള്‍ എന്തോ മൊഴിഞ്ഞുവോ തന്നോട്.




Wednesday, December 5, 2012

വെള്ളം തറയില്‍ പലതലകളായി

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു

Tuesday, October 30, 2012

വര്‍ണങ്ങളോടും

രാം മോഹൻ പാലിയത്ത്

മഞ്ഞപ്പത്രം നീലച്ചിത്രം
പച്ചക്കള്ളം ചെങ്കണ്ണ്
വിളറി വെളുത്ത കരിങ്കൊടി...കഷ്ടം!
വിടുപണി ചെയ്യും വര്‍ണങ്ങള്‍

Saturday, October 6, 2012

ഓണം - ഒരു വിമോചനസമരത്തിന്റെ ഓർമ


രാംമോഹൻ പാലിയത്ത്




ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിച്ചതിന്റെ ഓര്‍മയല്ലേ യഥാര്‍ത്ഥത്തില്‍ ഓണം?
ഓര്‍മകളുണ്ടായിരിക്കണം എന്ന വാക്കിന്റെ ചുരുക്കം?

ഒരു വിമോചനസമര ദൃശ്യം
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിന്റെ ഓര്‍മയെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഓണമെന്നു വിളിക്കുന്നത്? സഖാവ് ഈഎംഎസിന്റെ സ്ഥാനത്ത് സഖാവ് മഹാബലിയായിരുന്നെന്നു മാത്രം. മാനുഷരെല്ലാരുമൊന്നുപോലെ എന്നു പറയുന്നതല്ലേ അസ്സേ ഈ സോഷ്യലിസം? സോഷ്യലിസം മാത്രമല്ല വിമോചനസമരവും ദേവാസുരന്മാരുടെ കാലം മുതല്‍തന്നെ നമുക്ക് പരിചിതമായിരുന്നുവെന്ന് സാരം. മഹാബലിയുടെ സല്‍ഭരണത്തില്‍ സഹികെട്ട ഛോട്ടാമോട്ടാ ദേവന്മാര്‍ ദേവ(കേ)ന്ദ്രനെ കണ്ട് പരാതി ബോധിപ്പിക്കുകയും വാമനവേഷത്തില്‍ (ഭരണഘടനയുടെ 356-ആം വകുപ്പ്) ഇടപെടാന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെടുകയും ചെയ്താണല്ലോ മഹാബലി മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ കലാശിച്ചത്.
ആ അര്‍ത്ഥത്തില്‍ ഓണത്തെ ഒരു ഹൈന്ദവ ആഘോഷമായി ചുരുക്കിക്കാണേണ്ട കാര്യമില്ല. അഥവാ ഓണം ഒരു ഹൈന്ദവ വിരുദ്ധ ആഘോഷമാണ്. എന്നല്ല, ഒരു ആസുര ആഘോഷവുമാണ്. അല്ലെങ്കില്‍, ലളിതമായിപ്പറഞ്ഞാല്‍ ആര്യന്മാര്‍ക്കെതിരെയുള്ള ദ്രാവിഡത്തനിമയുടെ ഓര്‍മ പ്രതിരോധം. അധികാരത്തിനെതിരെയുള്ള മാനവികതയുടെ സമരം മറവിയ്ക്കെതിരെയുള്ള ഓര്‍മയുടെ സമരമാണെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന്‍ മിലാന്‍ കുണ്ടറ പറഞ്ഞിട്ടുള്ളതും ഓര്‍ത്തേക്കുമല്ലൊ.
ഒരു പക്ഷേ ഇത് ഓര്‍ക്കാതെയാകണം ഓണത്തിനെതിരെ കെ ഇ എന്‍ കുഞ്ഞഹമ്മദിന് ഒരിക്കല്‍ ഹാലിളകിയത്. ഓണത്തിനെ സവര്‍ണര്‍ കൊള്ളയടിച്ചു കൊണ്ടുപോയി. ആചാരങ്ങള്‍ വന്നു. സര്‍ക്കാരിന്റെ ബോണസ് സീസണായി. കള്ളുകച്ചവടത്തിന്റെ പൂക്കാലമായി. തുണി, സ്വര്‍ണം, മിക്സി, ടീവി, വാഷിംഗ് മെഷീന്‍ കച്ചവടങ്ങളുടെ വിളവെടുപ്പുല്‍സവമായി. അതൊന്നും പക്ഷേ ഓണത്തിന്റെ കുറ്റമല്ലല്ലോ, നാട്ടുകാരുടേയും അവരുടെ രാഷ്ട്രീയത്തിന്റേയും കാലഘട്ടത്തിന്റേയും പ്രശ്നമല്ലേ?
കെ ഇ എൻ
കാളനെപ്പോലെ കാളയിറച്ചിക്കും സാംസ്കാരിക പ്രാതിനിധ്യം വേണമെന്ന് കെ ഇ എന്‍ വാദിക്കുകയുണ്ടായി. 56% ഹിന്ദുക്കളും ബീഫു തിന്നുന്ന കേരളത്തില്‍ത്തന്നെ വേണമായിരുന്നോ ഈ ബീഫ് വരട്ടുവാദം? കേരളത്തില്‍ത്തന്നെ എറണാകുളത്തും വടക്കോട്ടുമുള്ള ഹിന്ദുക്കളില്‍ പലര്‍ക്കും - വിശേഷിച്ചും ഈഴവര്‍ക്ക് - ഓണം, വിഷുവിന് നോണ്‍-വെജ് നിര്‍ബന്ധമാണ്. കാവ്യാ മാധവന്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം പറഞ്ഞിരുന്നു - കാസര്‍കോട്ടുകാരിയായ കാവ്യ തന്റെയൊരു ആദ്യകാല സിനിമാ ഓണത്തിന് ചിക്കനും മീനുമില്ലേ എന്ന ആശ്ചര്യപ്പെട്ടതു കേട്ട് തെക്കന്‍ മൂരാച്ചികള്‍ പരിഹസിച്ചു ചിരിച്ച കാര്യം. ഇക്കാര്യത്തില്‍ ഞാന്‍ കാവ്യാ മാധവനു വേണ്ടി വക്കാലത്തെടുക്കാം - കാരണം ഒരു ഈഴവ യുവതിയെ വിവാഹം കഴിച്ച ശേഷമുള്ള എന്റെ ആദ്യ ഓണത്തിന് തൂശനിലയില്‍ കാളനും അവിയലിനുമൊപ്പം ചെമ്മീനും ചിക്കനും തിരുതയുമുണ്ടായിരുന്നു. എന്റെ നായര്‍, പെറ്റിബൂര്‍ഷ്വാ, സവര്‍ണ, മൃദുഹൈന്ദവ കൈത്തണ്ടയില്‍ നിന്ന് ഒരു വളയും ഊരിപ്പോയില്ല. (ഏമ്പക്കങ്ങളുടെ രാഷ്ട്രീയത്തില്‍ വ്യത്യാസമുണ്ടായിരുന്നു. നോ ഹെല്‍പ്!)

ബീഫ്, പോർക്ക് കട്ടുകൾ
മറ്റൊന്നു കൂടി: ഓര്‍ത്തഡോക്സ് കൃസ്ത്യാനികളില്‍ ഭൂരിപക്ഷം പേരും ഇടതന്മാരായിരുന്ന കൂത്താട്ടുകുളം എന്നൊരു പ്രദേശമുണ്ട് - എറണാകുളത്തിന് കിഴക്ക്. അവിടത്തെ ഈഴവര്‍ക്ക് പന്നിയിറച്ചി ഇല്ലാതെ ഒരു വിഷുവില്ല എന്ന് എന്നോട് സാക്ഷ്യം പറഞ്ഞത് ഇപ്പോഴും ദുബായില്‍ കെമിസ്ട്രി എന്ന പരസ്യ ഏജന്‍സി നടത്തുന്ന ഷാജി നാരായണന്‍. കേരളത്തിന്റെ സാംസ്കാരിക ഉല്‍പ്പാദനങ്ങളെപ്പറ്റി അറിയാന്‍ ഗ്രാംഷിയേക്കാള്‍ വായിക്കേണ്ടത് കാവ്യാ മാധവനേയും ഷാജി നാരായണനേയുമാണ് എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. അഥവാ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന പിണറായിയുടെ വീമ്പു പറച്ചിലിനു മുമ്പില്‍ മലയാളീസ് എന്നൊരു വാക്കു കൂടി കൂട്ടിച്ചേര്‍ത്തേക്കാം - സഖാവേ, ഈ മലയാളീസ് എന്ന പാര്‍ട്ടീസിനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

ഇതെഴുതാനിരിക്കുന്നത് ഒരു ജൂലൈ 31-ന്. എത്ര യാദൃശ്ചികം, കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ സംസ്ഥാന മന്ത്രിസഭയെ 1959 ജൂലൈ 31-നാണ് കേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിട്ടത്. വിമോചനസമരം എന്നു പേരു വീണ ഒരു നെറികെട്ട സമരത്തിന്റെ (അത് നെറികെട്ടതായിരുന്നുവെന്ന് അതില്‍ പങ്കെടുത്തവര്‍ പോലും - ജസ്റ്റിസ് കെ. ടി. തോമസ് മുതല്‍ ഫാദര്‍ വടക്കന്‍ വരെയുള്ളവര്‍ - പില്‍ക്കാലത്ത് ഏറ്റുപറഞ്ഞു) തുടര്‍ച്ചയായിരുന്നു ആ ഡിസ്മിസല്‍. തിരുക്കൊച്ചിമലബാറില്‍ നായന്മാരുടെ രണ്ടാം അധ:പതനം സംഭവിച്ചതും തിരുക്കൊച്ചിമലബാര്‍ രാഷ്ട്രീയത്തെ വര്‍ഗീയശക്തികള്‍ എന്നെന്നേയ്ക്കുമായി വിഴുങ്ങിയതും വിമോചനസമരം കാരണം തന്നെ.

പാലക്കാട്ട് തങ്ങളാവശ്യപ്പെട്ട എന്‍ജിനീയറിംഗ് കോളേജ് ലഭിച്ചില്ല എന്നതായിരുന്നു മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വിമോചനസമരത്തിനിറങ്ങാനുണ്ടായ ഇമ്മീഡിയറ്റ് കോസ്. എന്നാല്‍ സിഐഎയും ഗാന്ധിജിയെ ആദ്യകാലത്ത് അന്തിക്രിസ്തു എന്നു വിളിച്ചവരും ചില വിഷപ(ാ)ത്രങ്ങളും ചേര്‍ന്ന് മന്നനെ ചുടുചോറു വാരിപ്പിച്ചതാണ് വിമോചനസമരത്തിന്റെ മാക്രോ ചിത്രം. മാക്രോണി വെറും മൈക്രോണി. മാക്രോ ചിത്രങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എക്കാലത്തും ഉണ്ടാകുമല്ലോ ഇത്തരം ചില മൈക്രോണികള്‍. പോരാത്തതിന് മാക്രോണിയും പാസ്തയും തിന്നുന്നവരാണല്ലോ ജ്ഞാനസ്നാനം ചെയ്യപ്പെട്ട പാര്‍ട്ടിയുടെ ഇപ്പോഴത്തെ മേലാളന്മാര്‍!

അതുകൊണ്ട് ഓണം എല്ലാ വിമോചനസമരങ്ങളുടേയും കയ്ക്കുന്ന ഓര്‍മയായിരിക്കണം. ഓര്‍മകളുണ്ടായിരിക്കണം.

സ്റ്റോപ്പ് പ്രസ്: കേരളം ഭരിച്ചിരുന്ന മഹാബലിയെയാണ് വിഷ്ണുവിന്റെ വാമനാവതാരം ചവിട്ടിത്താഴ്ത്തിയത് എന്നാണല്ലോ കഥ. വാമനന്‍ കഴിഞ്ഞിട്ടാണ് പരശുരാമാവതാരം. അപ്പോള്‍ പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നു പറയുന്നതോ? സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല എന്ന് ഇടമറുക് പറയുമ്പോലെ കേരളം മഹാബലി ഭരിച്ചിട്ടില്ല എന്നോ പരശുമാരനല്ല കേരള സൃഷ്ടാവ് എന്നോ പറയേണ്ടി വരും.