Followers

Tuesday, October 27, 2009




thomas neelarmatham





ezhuth/ dec/ 2009
അനന്തരം തിരുമേനി വാച്ചിൽ നോക്കി

അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസ. തലേദിവസം രാത്രിയിലുള്ള ട്രെയിനിൽ കയറി. അതിരാവിലെ കോഴിക്കോട്ടെത്തി. നേരെ പള്ളിയിലേക്ക്‌, വികാരിയച്ചനെ പരിചയമുണ്ടായിരുന്നു. അതുകൊണ്ട്‌ പ്രഭാതകൃത്യങ്ങൾ സൗകര്യപ്രദമായി നടത്തി. എന്റെ സുഹൃത്തിന്റെ കല്യാണത്തേക്കാളും ഗംഭീരമായിട്ടായിരുന്നു കുഞ്ഞിന്റെ മാമോദീസ. ഒരു തിരുമേനിയും 20 അച്ചന്മാരും, പള്ളിനിറയെ ക്ഷണിക്കപ്പെട്ട അതിഥികൾ.
തിരുമേനിയോടൊപ്പമിരുന്ന്‌ ഭക്ഷണം കഴിച്ചു.
"നീലാർമഠം ഇനി എങ്ങോട്ടേക്കാ?" തിരുമേനി ചോദിച്ചു. "ഉടനെ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ട്രെയിൻ കിട്ടും."
"വീട്ടിലേക്കോ അതോ സ്കൂളിലേക്കോ?"
"ഇന്ന്‌ ലീവെടുത്തു തിരുമേനി. അതുകൊണ്ട്‌ വീട്ടിലേക്കാ പോകുന്നത്‌".
"എന്നാൽ എന്റെ കൂടെ കയറിക്കോ ഞാനും അങ്ങോട്ടേക്കാ" എനിക്കു സന്തോഷമായി.
ഞങ്ങൾ ഭക്ഷണം കഴിഞ്ഞ്‌ എഴുന്നേറ്റു. തിരുമേനി അൽപം വിശ്രമിച്ചു. അതിനിടയിൽ ചുറ്റും കൂടിയ അമേരിക്കൻ മലയാളികളോട്‌ ഫാമിലി കോൺഫറൻസിനെക്കുറിച്ചും ഫൊക്കാനയുടെ മീറ്റിംഗിനെക്കുറിച്ചും തിരുമേനി സംസാരിച്ചു.
അടുത്ത കഷ്ടാനുഭവ ആഴ്ചയിലേക്ക്‌ ക്ഷണിച്ച അവരുടെ സ്നേഹ നിർബന്ധത്തിന്‌ തിരുമേനി വഴങ്ങി. ഡയറിയിൽ ഡേറ്റു കുറിച്ചു.
തിരുമേനി പോകാനായി എഴുന്നേറ്റു. 'എന്റെ സുഹൃത്ത്‌ ഡോളറിന്റെ മണമുള്ള കവർ' ഒതുക്കത്തിൽ തിരുമേനിയുടെ കരങ്ങളിൽ അർപ്പിച്ചു.
"കർത്താവ്‌ അനുഗ്രഹിക്കട്ടെ"സുഹൃത്ത്‌ തിരുമേനിയുടെ കൈമുത്തി. ഞാൻ അവനോട്‌ യാത്രാനുമതി വാങ്ങി.
ഞങ്ങൾ കാറിലേക്ക്‌ കയറാനൊരുങ്ങവേ, വികാരിയച്ചൻ തിരുമേനിയുടെ ചെവിയിൽ പറയുന്നത്‌ ഞാൻ കേട്ടു.
കപ്യാരുതോമയുടെ ഭാര്യ അറ്റാക്ക്‌ വന്നുകിടക്കുകയാണ്‌. പോകുന്ന വഴിയിലാവീട്‌. ഒന്നു കയറിയാൽ...
തിരുമേനി വാച്ചിൽ നോക്കി.
"ഇനി വരുമ്പോഴാകട്ടെ അച്ചാ, ഏഴുമണിക്ക്‌ ഭദ്രാസന കൗൺസിലിന്റെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്‌. അതിനു മുമ്പങ്ങെത്തണം."
ഞങ്ങൾ കാറിൽ കയറി.
യാത്രയുടെ തുടക്കത്തിൽ തിരുമേനി പുതിയ വിദ്യാഭ്യാസപദ്ധതികളെപ്പറ്റിയും ഗ്രേഡിംഗ്‌ സമ്പ്രദായത്തെക്കുറിച്ചും സംസാരിച്ചു.
സഭയ്ക്ക്‌ പുതിയ ഒരു എഞ്ചിനീയറിംഗ്‌ കോളേജ്‌ അനുവദിക്കാത്ത സർക്കാരിന്റെ നടപടിയെ അപലപിച്ചു.
തിരുവനന്തപുരത്ത്‌ വച്ച്‌ അച്ചന്മാർക്ക്‌ അടി കിട്ടിയതിലുള്ള അഗാധമായ ദുഃഖം എന്നോടു പങ്കുവച്ചു.
കുറച്ചുകഴിഞ്ഞപ്പോൾ അണ്ടിപ്പരിപ്പും പൂവൻപഴവും കൂട്ടിയുള്ള പ്രഭാതഭക്ഷണത്തിന്റെ 'ഹാങ്ങ്‌ ഓവറിൽ' തിരുമേനി ഉറങ്ങിപ്പോയി.
ഞാനും യാത്രാക്ഷീണം കൊണ്ട്‌ അൽപമൊന്നുമയങ്ങി.
ഇടയ്ക്ക്‌ തിരുമേനിയുണർന്ന്‌ എവിടെവരെയായിയെന്ന്‌ ഡ്രൈവറോടു ചോദിച്ചു.
"കുന്നംകുളം അടുക്കാറായി"
"സമയം എത്രയായി?"
"പന്ത്രണ്ടര" ഞാൻ വാച്ചിൽ നോക്കിപ്പറഞ്ഞു.
കുന്നംകുളത്തെ അരമനയിൽ കയറി കഞ്ഞി കുടിച്ചിട്ടേ യാത്ര തുടരൂ എന്നാണ്‌ ഞാൻ കരുത്തിയത്‌.
"എടാ നമ്മുടെ ഔതേടെ വീട്ടിലേക്കൊന്ന്‌ വിളിക്ക്‌. തിരുമേനി ഉണ്ണാൻ വരുന്നുണ്ടെന്ന്‌ പറ."
ഡ്രൈവർ മൊബെയിലും സ്റ്റിയറിംഗും ഒരു പോലെ ചലിപ്പിച്ചു.
അഞ്ചുമിനിട്ടു കഴിഞ്ഞപ്പോൾ
കുന്നംകുളം നഗരത്തിലുള്ള ഒരു കൂറ്റൻ ബംഗ്ലാവിന്റെ മുന്നിൽ കാർ നിന്നു.
തടിച്ചുകൊഴുത്ത ഒരു അച്ചായൻ ബംഗ്ലാവിന്റെ വാതിൽ തുറന്ന്‌ പുറത്തുവന്നു. കഴുത്തിലെ സ്വർണ്ണ ചെയിനിന്റെ ഘനം കൊണ്ട്‌ ആറ്റം ബോംബ്‌ വിഴുങ്ങിയ പോലെയാണ്‌ അദ്ദേഹത്തിന്റെ നിൽപ്പ്‌. കഴുത്ത്‌ ഇടം വലം തിരിക്കാൻ കഴിയുന്നില്ല. അയാൾക്ക്‌ കുനിയാൻ കഴിയാത്തതിനാൽ തിരുമേനി 'കൈമുത്താൻ' കൈ അങ്ങോട്ടുകൊടുത്തു.
"നീ ജർമ്മനീന്ന്‌ എന്നുവന്നു?" തിരുമേനി അയാളോടായി ചോദിച്ചു.
"അയ്യോ ഞാൻ ലണ്ടനിലാ. മുത്തച്ചായനാ ജർമ്മനീല്‌"
"ഓ, അപ്പൊ അവൻ വന്നില്ലേ?
"ഇല്ല. പരിപാടീടെ സി.ഡി. കൊടുത്തുവിട്ടുട്ടുണ്ട്‌."
അതുകൊണ്ടെങ്കിലും അവനൊരു സമാധാനം കിട്ടട്ടെ. അപ്പന്റെ ശവസംസ്കാരം കേമമായി നടത്തിയല്ലോ.
മൂന്നു തിരുമേനിമാരും അമ്പതോളം അച്ചന്മാരുമുണ്ടായിരുന്നു. രണ്ടു കോൺവെന്റിലെ കംപ്ലീറ്റ്‌ സിസ്റ്റേഴ്സും വന്നു.
മരിക്കുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ ഔതയെന്നെ ഫോണിൽ വിളിച്ചിരുന്നു. അഭയകേന്ദ്രത്തിന്റെ പണിക്ക്‌ രണ്ടുലക്ഷം രൂപയുടെ ചെക്ക്‌ നിന്റെ ചേട്ടൻ അയച്ചുകൊടുത്തത്‌ കിട്ടിയെന്നുപറഞ്ഞു. ഔതേടെ കൈകൊണ്ട്‌ അതുവാങ്ങാൻ കഴിഞ്ഞില്ല. ഇതുവഴി പോയപ്പോ, എന്നാ ഒന്നു പ്രാർത്ഥിച്ചിട്ടുപോകാമെന്നു കരുതി.
തിരുമേനി പ്രാർത്ഥിക്കാനായി എഴുന്നേറ്റു ഔതയുടെ ആത്മാവിന്‌ നിത്യശാന്തി നേർന്നുകൊണ്ടുള്ള പ്രാർത്ഥന ഹൃദയസ്പർശിയായിരുന്നു. ഏതു മകന്റെയും കരളലിഞ്ഞു പോകും!
ഔസേപ്പിന്റെ ഭാര്യ ലണ്ടൻ മോഡലിലുള്ള വേഷവിധാനത്തോടെ ഡൈനിംഗ്‌ ടേബിളിന്‌ ചുറ്റും ഓടി നടന്നു. ഞങ്ങൾ സമൃദ്ധമായി ഭക്ഷണം കഴിച്ചു.
ചേട്ടനയച്ചുകൊടുത്ത ചെക്ക്‌ ഔസേപ്പ്‌ തിരുമേനിയെ ഏൽപ്പിച്ചു.
"നീയും എന്തെങ്കിലും തരണം", അതുവാങ്ങി ചിരിച്ചുകൊണ്ട്‌ തിരുമേനി പറഞ്ഞു.
ഔസേപ്പ്‌ ദയനീയമായി ഭാര്യയെ നോക്കി. അവരുടെ മുഖം കടന്നൽ കുത്തേറ്റതുപോലെയായി.
"അച്ചായനിങ്ങോട്ടൊന്നു വന്നേ"
അവൾ ഔസേപ്പിനെ അകത്തേ മുറിയിലേക്ക്‌ വിളിപ്പിച്ചു.
ഞാൻ കൈകഴുകാനായി വാഷ്ബേസിനരികിലെത്തിയപ്പോൾ ഔസേപ്പിന്റെയും ഭാര്യയുടെയും സംസാരം കേട്ടു. ഒരു നൂറു യൂറോയെങ്കിലും നമ്മുടെ വകയായിട്ടുകൊടുത്തില്ലേൽ മോശമല്ലേ? ഔസേപ്പ്‌ ഭാര്യയോടു പറയുകയാണ്‌. മോശയും ഏലീയാവുമൊക്കെ വേദ പുസ്തകത്തില്‌. നിങ്ങൾ മദ്രാസിലെ അപ്പോളോ ആശുപത്രിയുടെ മുന്നിൽ അഫോൾസ്റ്ററി വർക്കും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാനവിടെ ജനറൽ നഴ്സായിരുന്നു. ഒന്നു രണ്ടു തവണ കണ്ണിറുക്കി കാണിച്ചപ്പോൾ കൊച്ചുപെണ്ണല്ലേ? ഞാനങ്ങു വീണുപോയി. പിന്നെ നിങ്ങളെ ഞാൻ ലണ്ടൻ വരെയെത്തിച്ചു. അത്യാവശ്യം ദശാംശമൊക്കെയുള്ളത്‌ പള്ളിക്ക്‌ കൊടുക്കുന്നുണ്ട്‌. പത്തുയൂറോ തരും. വേണമെങ്കി തിരുമേനിക്കുകൊണ്ട്‌ കോട്‌.
ഔസേപ്പ്‌ സ്വീകരണമുറിയിലേക്ക്‌ വന്നു. തിരുമേനിയപ്പോൾ ഔസേപ്പിന്റെ പതിനെട്ടരക്കിലോ ഭാരമുള്ള രണ്ടാമത്തെ കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു.
"തിരുമേനി ഒരു മൂന്നാര്റിയിപ്പില്ലാതെ വന്നതുകൊണ്ട്‌ ഇതു കുറച്ചേയുള്ളു. പോകുന്നതിനു മുമ്പ്‌ ഞാൻ അരമനയിലേക്ക്‌ വരാം."
"ഒന്നു വിളിച്ചിട്ടേ വരാവൂ, എന്നാ ഞങ്ങളിറങ്ങുന്നു."
കാർ, കുന്നംകുളം ടൗൺ കഴിഞ്ഞു.
ഡ്രൈവർ പിന്നിലേക്ക്‌ തിരിഞ്ഞ്‌ തിരുമേനിയോടായി ചോദിച്ചു.
"കഴിഞ്ഞ ദിവസം കാർ ആക്സിഡന്റിൽ മരിച്ച ജോഷ്വായുടെ വീട്ടിൽ കയറണോ?"
തിരുമേനി വാച്ചിൽ നോക്കി, കയറിയാൽ സമയം വൈകും.
അത്‌ അടുത്താഴ്ച ഇങ്ങോട്ട്‌ വരുമ്പോഴാകട്ടെ. കൊരട്ടിയിലെത്തുമ്പോൾ എന്നെയൊന്നു വിളിച്ചേക്കണം. സ്ത്രീ സമാജത്തിന്റെ കേന്ദ്രകമ്മിറ്റിയംഗമായ ഗ്രേസിയുടെ രണ്ടാമത്തെ മകൾ ദുബായിൽ നിന്ന്‌ വന്നിട്ടുണ്ട്‌. അവിടെ കയറിയിട്ടേ പോകാവൂന്ന്‌ ഇന്നലെ ഗ്രേസി വിളിച്ചു പറഞ്ഞിരുന്നു. കയറാതെ പോയാൽ അവരെന്തു വിചാരിക്കും?
തിരുമേനിയൊന്നു മയങ്ങിയുണർന്നപ്പോഴേക്കും കൊരട്ടിയായി. ഒരു ഗൾഫുകൊട്ടാരത്തിന്റെ മുറ്റത്തേക്ക്‌ കാറുചെന്നുനിന്നു.
ഗ്രേസിയും പരിവാരങ്ങളും വീട്ടിൽ നിന്ന്‌ മുറ്റത്തേയ്ക്ക്‌ കുതിച്ചു. എല്ലാം കൂടെ ഒരു സ്ത്രീസമാജത്തിന്റെ മീറ്റിംഗിനുള്ള ആളുണ്ട്‌.
നാലുമണിക്കുള്ള കാപ്പികുടി ലഘുവായി മതിയെന്നു തിരുമേനി പറഞ്ഞതാണ്‌. അപ്പവും കരിമീൻ പപ്പാസും ഗ്രേസിയുടെ കൈകൊണ്ടുതന്നെ ഉണ്ടാക്കിയതാണ്‌. ഫിഷ്മോളി വേറെയും.
കഴിച്ചില്ലെങ്കിൽ അവരെന്തു വിചാരിക്കും?
ഇറുക്കമുള്ള ടീഷർട്ടും പൈജാമ്മയും ധരിച്ച ഗ്രേസിയുടെ മോളുടെ ഭാവവും വർത്തമാനവും കണ്ടാൽ അവൾ തിരുമേനിയോടൊപ്പം ഒന്നിച്ചുപഠിച്ചതാണെന്നു തോന്നും. അത്രയ്ക്ക്‌ 'ഫ്രണ്ട്ലിയാണവർ!' യാത്രപറഞ്ഞ്‌ ഇറങ്ങാൻ നേരം ഗ്രേസി മകളോടു പറഞ്ഞു.
"മോളെ ആ കവറിങ്ങെടുത്തോ"
അവൾ കവർ എടുത്തു തിരുമേനിക്ക്‌ കൊടുത്തു.
"വൃദ്ധമന്ദിരത്തിന്റെ ഒരു മുറി ഇവൾ ഇപ്പഴേ എനിക്കുവേണ്ടി ബുക്ക്‌ ചെയ്യുവാ തിരുമേനി. അതിനുള്ള മൂന്നു ലക്ഷം രൂപയുടെ ചെക്കാ ഇത്‌".
തിരുമേനി അവളെ കൈവച്ച്‌ അനുഗ്രഹിച്ചു.
കാറിൽ കയറിയപ്പോൾ തിരുമേനിയോട്‌ ഗ്രേസി പറഞ്ഞു.
"ഞങ്ങളുടെ വികാരിയച്ചന്റെ കൊച്ചമ്മ ഇന്നലെ ബാത്ത്‌ ർറൂമിൽ തെന്നിവീണു. ഇടത്തെ കാലൊടിഞ്ഞിട്ടുണ്ട്‌. പ്ലാസ്റ്ററിട്ടിരിക്കുവാ. ഇന്ന്‌ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്‌."
തിരുമേനി വാച്ചിൽ നോക്കി! "സന്ധ്യക്ക്‌ മുമ്പ്‌ അങ്ങെത്തണം ഞാൻ അച്ചനെ മൊബെയിലിൽ വിളിച്ചോളാം"
"നീ ആ അച്ചന്റെ നമ്പരൊന്നു കുത്തിയേടാ" ഡ്രൈവർ മൊബെയിൽ തിരുമേനിക്ക്‌ കൈമാറി.
"ഹലോ അച്ചനല്ലേ? ഞാനറിഞ്ഞു. അച്ചൻ കൊച്ചമ്മേടെ ചെവിലോട്ടു മൊബെയിലൊന്നു കൊടുത്തേ, ഞാനൊന്നു പ്രാർത്ഥിക്കാം."
അച്ചന്റെ കൊച്ചമ്മയ്ക്ക്‌ ആശ്വാസം കിട്ടുംവിധം തിരുമേനി പ്രാർത്ഥിച്ചു. വേഗം സുഖമാകട്ടെയെന്ന്‌ ആശംസിച്ചു.
എന്റെ വീടിന്റെ മുന്നിലൂടെയാണ്‌ തിരുമേനിയുടെ കാർ പോകുന്നത്‌. ഞാൻ എന്റെ മൊബെയിലെടുത്തു ഭാര്യയെ വിളിച്ചു.
"തിരുമേനിയുടെ കാറിലാണ്‌ വരുന്നത്‌. ചെലപ്പോ വീട്ടിലേക്ക്‌ കയറിയേക്കും നീ മുറിയൊക്കെ തുടച്ച്‌ വൃത്തിയാക്കിയിട്‌. പിള്ളേര്‌ കുളിച്ചൊരുങ്ങി നിൽക്കാൻ പറ. ഒരു മെഴുകുതിരീം തീപ്പെട്ടിയുമെടുത്ത്‌ ഉമ്മറത്ത്‌ വയ്ക്ക്‌. പുൽപ്പായ രണ്ടെണ്ണം എടുത്ത്‌ മുറ്റത്ത്‌ നീളത്തിൽ വിരിക്കാൻ മറക്കരുത്‌."
എന്റെ വീടെത്തി. ഞാൻ ഭവ്യതയോടെ പറഞ്ഞു. "ഒരു മിനിറ്റൊന്നു കയറിയിട്ടുപോകാം"
തിരുമേനി വാച്ചിൽ നോക്കി. "അവിടിപ്പം മീറ്റിംഗ്‌ തുടങ്ങിക്കാണും, ഇനിയൊരിക്കൽ കയറാം"
ഞാൻ കൈമുത്തി കാറിൽ നിന്നിറങ്ങി.
തിരുമേനി വരുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ കൂട്ടത്തിൽ ഒരു 'കവറിന്റെ കാര്യം' കൂടി ഞാൻ ഭാര്യയോടു പറയേണ്ടതായിരുന്നു.
കോഴിക്കോട്ടു മുതൽ മധ്യതിരുവിതാംകൂർ വരെ ഒരു പകൽ മുഴുവൻ തിരുമേനിയോടൊപ്പം യാത്ര ചെയ്തിട്ടും, ഒരു പാവപ്പെട്ടവന്റെ വീട്ടിൽപ്പോലും തിരുമേനി കയറുന്നത്‌ ഞാൻ കണ്ടില്ല.




kalavoor ravi
ezhuth/ dec. 2009


ആകാശത്ത്‌ അമിട്ടുകൾ പൊട്ടുമ്പോൾ !
രാമാനുജൻ, ചിങ്കൽ പെട്ട്‌ സ്വദേശിയായ ഒരു ബ്രാഹ്മണനാണ്‌. (മദ്രാസ്‌ നഗരത്തിൽ നിന്നും 100 കി.വടക്കു പ്രദേശം) രാമാനുജൻ, 12-​‍ാം നൂറ്റാണ്ടിൽ, അദ്വൈതവും വിശിഷ്ടാദ്വൈതവും പഠിപ്പിക്കാൻ തുടങ്ങി.
ഭഗവത്ഗീതയും, തുടർന്നു ഹിന്ദു തത്ത്വശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കി. അഖിലേശ്വരനായ പ്രപഞ്ചനാഥൻ വർഗ്ഗ, ജാതി വ്യവസ്ഥകളെ, സ്വാർത്ഥരായ മനുഷ്യരാൽ ചമച്ചുണ്ടാക്കിയ മ്ലേഛവും ഹീനവുമായ ചിന്തകളാണെന്ന തിരിച്ചറിവ്‌ നൽകുകയുണ്ടായി.
ഭഗവത്‌ പ്രീതിക്ക്‌ എതിരാണെന്ന്‌ അറിഞ്ഞിട്ടും, സർവ്വേശ്വരനെ ധിക്കരിക്കുകയായിരുന്നു. മേൽജാതി, കീഴ്ജാതി, എന്നീ വിഡ്ഢിത്തങ്ങൾ മനുഷ്യ നിർമ്മിതമാണെന്നും, സർവ്വേശ്വരനായ പ്രപഞ്ചനാഥൻ, മനുഷ്യ മൃഗാദികൾ ഉൾപ്പെടെ ഒരു പുൽക്കൊടി പോലും നശിപ്പിക്കുന്നതിന്‌ ഇഷ്ടപ്പെട്ടിരുന്നില്ല.
മാധ്വവാ (ആനന്ദ തീർത്ഥർ) ക്രിസ്തുവിന്‌ 11200 വർഷങ്ങൾക്കുമുമ്പ്‌ ജീവിച്ചിരുന്ന, നിരീശ്വര വാദിയായിരുന്നു. ദൈവത്തിന്റെ പേരിൽ നടക്കുന്ന ഗുരുതികൾ മേച്ഛവും, പാപ പങ്കിലമാണെന്നും, ഒരു ദൈവവും അതിനെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും മിണ്ടാപ്രാണികളായ മൃഗങ്ങളുടെ ചോര എങ്ങനെ സ്വീകരിക്കുമെന്നും മാധ്വവാ, യുക്തിസഹം വാദിക്കുകയുണ്ടായി. ദൈവത്തെ തിരിച്ചറിയാൻ അദ്ദേഹം രണ്ടു മൂന്നു വാക്കുകളിൽ ഒതുങ്ങി പറയുന്നത്‌, ''That art Thou'' എന്ന ത്രയാക്ഷരങ്ങളിലൂടെയാണ്‌.
രാമാനണ്ട്‌, എന്ന ഋഷീശ്വരൻ 14, 15 നൂറ്റാണ്ടുകളിലാണ്‌ ജീവിച്ചിരുന്നത്‌. രാമാനുജൻ കൽപ്പിച്ചതു ആരും, മറ്റൊരാളുടെ ജാതിയോ, ജാതിപ്പിരുവുകളോ അന്വേഷിക്കരുതെന്നും, ദൈവത്തെ സ്തുതിക്കുന്നതാരോ, അയാൾ, ദൈവാനുഗ്രഹമുള്ളവനാണെന്നാണ്‌.
108-ന്റെ പുരാണ പ്രഭാവം -
1. ജപമാലയിലെ മണികൾ 108
2. നൂറ്റിയെട്ടു ഉപനിഷത്തു മന്ത്രങ്ങൾ
3. നൂറ്റിയെട്ടു ദിവ്യ ദേശങ്ങൾ (108 വിഷ്ണു ക്ഷേത്രങ്ങൾ)
4. നൂറ്റിയെട്ടു ഒരു പൂർണ്ണ സംഖ്യയാണ്‌.
5. എട്ടു ലക്ഷ്മികടാക്ഷമുള്ള വ്യാഖ്യാനങ്ങൾ പറയുന്നുണ്ട്‌.
ശതം എന്നാൽ നൂറ്‌, ശതത്തിനു അനന്തം എന്നാണർത്ഥം.
440 കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ ചൊവ്വാഗ്രഹത്തിന്റെ വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടി ഇടിക്കുകയുണ്ടായി. അപ്പോൾ അടർന്നു മാറിയ ഒരു ഭാഗമാണ്‌ ചന്ദ്രനായി പിറവിയെടുത്തുവേന്നാണ്‌ ശാസ്ത്രജ്ഞന്മാർ പറയുന്നത്‌.
കഴിഞ്ഞ 200 കോടി വർഷങ്ങളിൽ ധൂമകേതുക്കളും ഉത്ക്കകളും ചന്ദ്രനിൽ ഇടിച്ചിറങ്ങിയതുമൂലം, 10 ലക്ഷം കോടി ടൺ ജലം, ചന്ദ്രനിലേയ്ക്ക്‌ പമ്പ്‌ ചെയ്തു. എന്നിട്ട്‌ വെള്ളം ചന്ദ്രോപരിതലത്തിൽ പെട്ടെന്ന്‌ വിഘടിച്ചിരിക്കണം. ആ പുരാതന ജലത്തിന്റെ സാന്നിദ്ധ്യമായിരിക്കണം ഇപ്പോൾ കണ്ടെത്തിയതെന്ന്‌ കാസിനി ദൗത്യത്തിന്റെ പഠനത്തിന്‌ നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞൻ റോജർ ക്ലാർക്ക്‌ പറയുന്നത്‌. സൂര്യപ്രകാശമുള്ളപ്പോൾ ചന്ദ്രോപരിതലത്തിൽ, നനവു കൂടുന്നതായും, ചന്ദ്രദിവസം അവസാനിക്കുമ്പോൾ വരളുന്നതായും കാസിനോ കണ്ടെത്തി. നനവും ഉണക്കും മാറിമാറി വരുന്നത്‌ ചന്ദ്രനിൽ എല്ലാ ദിവസവും വെള്ളം ഉണ്ടാകുന്നതിന്റെ തെളിവാണ്‌. സൗരവാതകത്തിലെ ചന്ദ്രനിൽ ഇങ്ങനെ വെള്ളം ഉണ്ടാകുന്നുവേങ്കിൽ സൗരയൂഥത്തിന്റെ ഉൾവലയങ്ങളിൽ അന്തരീക്ഷമില്ലാത്തതും, എന്നാൽ ഓക്സിജൻ സമൃദ്ധമായി പാറകളുള്ളതായ ഗ്രഹങ്ങളിലും ഇതേരീതിയിൽ വെള്ളമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്‌.
40 വർഷം മുമ്പ്‌ 60കളിൽ അമേരിക്കയുടെ അപ്പോളോ യാത്രികർ കൊണ്ടുവന്ന ചന്ദ്രന്റെ മണ്ണിലും പാറയിലുമായി ആദ്യമായി സൊ‍ാചന ലഭിച്ചതു. അതുവരെ ചന്ദ്രനിൽ വരണ്ട മണ്ണാണെന്ന്‌ കരുത്തിയത്‌. എന്നാൽ ചന്ദ്രയാത്രികർ കൊണ്ടുവന്ന പാറയും മണ്ണും ഭൂമിയിൽ വച്ച്‌ കൈകാര്യം ചെയ്തപ്പോൾ ഈർപ്പം തട്ടിയതെന്നാണ്‌ കരുതപ്പെടുന്നത്‌.
വൈദ്യശാസ്ത്ര നോബേൽ, ബ്ലാക്ക്ബോൺ, സ്വസ്തക്കു, ഗ്രെയ്ഡർ, എന്നീ മൂന്നു പേർക്ക്‌ നോബേൽ സമ്മാനർഹരായി. വൈദ്യശാസ്ത്രത്തിനുള്ള, ഈ വർഷത്തെ നോബേൽ സമ്മാനം മൂന്ന്‌ യു.എസ്‌. ഗവേഷകർക്ക്‌, എലിസബത്ത്‌ ബ്ലാക്ക്ബോൺ, ജാക്ക്‌ സ്വസ്തയ്ക്ക്‌, കരോൾ ഗ്രെയ്ഡർ, എന്നിവർ പങ്കിടുകയുണ്ടായി. ക്രോമസോമുകളിലെ സ്വയം പ്രതിരോധ സംവിധാനങ്ങളെ കുറിച്ചുള്ള കണ്ടെത്തലിനാണ്‌ പുരസ്കാരം.
വാർദ്ധക്യം എങ്ങനെ ഉണ്ടാകുന്നു എന്ന ചോദ്യത്തിന്‌ വെളിച്ചം വീശുന്നതും, അർബുദത്തിനെതിരേയുള്ള പോരാട്ടത്തെ സഹായിക്കുന്നതുമാണ്‌. ഈ കണ്ടെത്തൽ. 14 ലക്ഷം ഡോളർ വരുന്ന സമ്മാനത്തുക.
ഓസ്ട്രേലിയായിൽ ജനിച്ച്‌, യു.ഏശിൽ സ്ഥിരതാമസമാക്കിയ ഗവേഷകനാണ്‌ ബ്ലാക്ക്ബോൺ. ബ്രിട്ടനിലാണ്‌ ജാക്ക്‌ സ്വസ്തക്കിന്റെ ജനനം. ജീവശാസ്ത്രത്തിലെ ഒരു കുഴയ്ക്കുന്ന പ്രശ്നത്തിന്‌ ഇവരുടെ കണ്ടെത്തലുകൾ പരിഹാരം കണ്ടിരിക്കുന്നുവേന്ന്‌ സ്വീഡനിലെ കരോളിൻസ്ക്‌ ഇൻസ്റ്റിറ്റൂട്ട്‌ അറിയിക്കുകയുണ്ടായി. കോശവിഭജന സമയത്തു മാറ്റമുണ്ടാകാതെ ക്രോമോസോമുകൾ പൂർണ്ണമായി പകർത്തപ്പെടുന്നത്‌ എങ്ങനെയെന്ന്‌ അവർ കണ്ടെത്തി.
കോശങ്ങളെക്കുറിച്ച്‌ അറിവിനു പുതിയ പുതിയ മാനങ്ങൾ നൽകുന്നതാണിത്‌. അതുപോലെ രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നുവേന്ന ചോദ്യത്തിനു, ഈ കണ്ടെത്തൽ ഉത്തരം നൽകുമെന്ന്‌ കരുതപ്പെടുന്നു. പുതിയ ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഇതു സഹായിക്കും.
ക്രോമസോമുകളുടെ അഗ്രഭാഗത്തിൽ കോശങ്ങളുടെ നാശം തടയുന്നതിന്‌ സഹായിക്കുന്ന ടെലോമറസ്സ്‌ എന്ന ഭാഗമുണ്ട്‌. അടുപ്പുപോലുള്ള ഈ ഭാഗം രൂപപ്പെടുന്നതിനു സഹായിക്കുന്ന ടെലോമെറോയ്ഡ്‌ എന്ന എഞ്ചിനെ ബ്ലാക്ക്‌ ബോണും, ഗ്രെയ്ഡറും ചേർന്നു നടത്തിയ ഗവേഷണങ്ങൾ ഫലങ്ങൾ കണ്ടെത്തുകയുണ്ടായി. ടെലോമെറോയ്ഡിനെ പറ്റിയുള്ള ഗവേഷണങ്ങൾ ഔഷധ രംഗത്ത്‌ പ്രത്യേകിച്ച്‌ ക്യാൻസർ ചികിത്സാ രംഗത്ത്‌ സജീവമായിനടന്നു വരന്നുണ്ട്‌. ഇത്തരം ഗവേഷണങ്ങൾക്ക്‌ ഗതിവേഗം പകരാനും ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നു നോബേൽ നിർണ്ണയ സമിതി വിലയിരുത്തി.
ഊർജ്ജം ! എല്ലാവരും ഊർജ്ജത്തിനുവേണ്ടി തിരയുകയാണ്‌. ഊർജ്ജം ഒരു അക്ഷയ പാത്രമാണ്‌. ഊർജ്ജത്തിന്റെ താക്കോൽ ലഭിച്ചവൻ, ലോകത്തിന്റെ താക്കോൽ ലഭിച്ചവനാണ്‌. മറ്റു ലോകങ്ങളുടെ അകത്തളത്തിൽ പ്രവേശിക്കാനാവുമെന്ന്‌ തീർത്തു പറയാം.
ചന്ദ്രോപരിതലത്തിലെ ഗുരുത്വ സ്വഭാവം കുറവായതിനാൽ, സ്ത്രീകളുടെ മാറിടം, മുഖത്തെ മാംസളപേശി തുടങ്ങിയ സൗന്ദര്യ ലഹരി തരുന്ന, ഒരു പ്രത്യേകതയുണ്ട്‌.
ഊർജ്ജം! എല്ലാവർക്കും ഊർജ്ജത്തിനുവേണ്ടി തിരിയുകയാണ്‌. ഊർജ്ജ സമ്പത്ത്‌ ഒരു മാജിക്‌ പ്രഹേളികയാണ്‌. ഊർജ്ജം അക്ഷയപാത്രമാണ്‌.
Our farewell is the last and final
As we both are aware
that we will not meet in heaven
or be neighbours in the hell
For though we both are aware.
Who is there in the world
To share our death?
And we mortals have a duty
to take up arms against all the monsters,
And only the far sky,
on darkness it being the heaven,

യൂസഫ്‌ ബ്രോഡ്സ്കി
1940-1996
died 28th Januvary at Newyork



thomas p kodiyan
ezhuth/ dec/ 2009



നഗര ജാലകത്തിലൂടെ കാണരുതാത്ത കാഴ്ചകൾ

ഒരു മുറിയുടെ നിശ്ചലക്കാഴ്ചകളിൽ എത്രയധികം പുതുമ കണ്ടെത്താനാവും? എത്രകാലം കണ്ടെത്താനാവും?
നാലു ചുവരുകൾ....അവയുടെ നിസ്സംഗതയിൽ, അവയുടെ കണ്ണുകൾപോലെ തോന്നുന്ന ഏതാനും പ്രകൃതിദൃശ്യ പെയിന്റിങ്ങുകൾ...
ആറു പ്ലാസ്റ്റിക്‌ കസേരകൾ...
ടീപ്പോയ്ക്കുമുകളിലെ പ്ലാസ്റ്റിക്‌ പൂക്കൾ നിറഞ്ഞ ഫ്ലവർവേസിന്റെ ജഡത്വം...
ടി.വിയിൽ നിന്നുമൊഴുകുന്ന ആവർത്തനവിരസമായ ഗാനരംഗങ്ങൾ, നേർമുഖകാഴ്ചകൾ...ജളത്വം നിറഞ്ഞ ഡാൻസുകൾ. ആവർത്തനകാഴ്ചകളുടെ പ്രളയം...മടുപ്പു നിറയുന്നു.
ജാലകം തുറക്കാം. ജാലകങ്ങൾ വീടുകളുടെ കണ്ണുകളാണ്‌. ജാലകങ്ങൾ വീടുകളുടെ കാതുകളാണ്‌. ജാലകങ്ങൾ സ്വപ്നാടകരുടെ ശാന്തിമേഖലകളാണ്‌. ജാലകത്തിന്റെ അഴികളിൽ പിടിച്ചുനിന്നാൽ വൈവിധ്യമാർന്ന കാഴ്ചകൾ കാണാം.
ഗ്രാമത്തിലെ ചെറിയ വീടിന്റെ രണ്ടുപാളി മരത്തിന്റെ ജനലുകൾ തുറന്നു നിന്നിരുന്നപ്പോൾ ആകാശം ഭൂമിയെ ചുംബിച്ചുനിൽക്കുന്നിടം വരെ കാണാമായിരുന്നു. ഞാൻ സ്വപ്നം കാണാൻ പഠിച്ചതു അവിടെ നിന്നായിരുന്നു.
ജാലക ദീർഘചതുരത്തിലൂടെ മുന്നോട്ടു പോകുന്തോറും പ്രപഞ്ചം വിശാലമായി വരികയും അതു വിസ്മയക്കാഴ്ചകളായി പരിണമിക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന ഒരു പുഴയുടെ ശാന്തിതീരങ്ങളിൽ വിരിയുന്ന കൈതപ്പൂക്കളുടെ ഗന്ധം, കൂട്ടം ചേർന്നു പറന്നുപോകുന്ന വെൺകൊറ്റിക്കൂട്ടങ്ങൾ, ഇരുട്ടിന്റെ തോഴരായ വവ്വാലുകളുടെ പ്രയാണം, നീലാകാശത്തിലെ വെൺമേഘപ്പട്ടുതുണ്ടുകൾ....
എന്നും പുതുമ നിറഞ്ഞ കാഴ്ചകളെ മറയ്ക്കുകയും, വെളിവാക്കുകയും ചെയ്തിരുന്ന ഗ്രാമജാലകത്തിന്‌ ശാന്തിയുടെ കനിവുണ്ടായിരുന്നു. ഒരിക്കലും അശാന്തമായ കാഴ്ചകളോ, ഗന്ധങ്ങളോ അവയെനിക്കും സമ്മാനിച്ചിരുന്നില്ല. ചെമ്പകഗന്ധം നിറഞ്ഞ ഗ്രാമീണസൗമ്യതയുമായി ഇപ്പോൾ ആ വീട്‌ അവിടെയുണ്ടാവുകയില്ല. അവയെന്നേ തകർക്കപ്പെട്ടിരിക്കാം. പുതിയ വീടിനു വഴിമാറിക്കൊടുത്തിരിക്കാം.
ഗ്രാമസൗകുമാര്യങ്ങളിൽ നഗരവൽക്കരത്തിന്റെ അർബ്ബുദം എന്നേ നുഴഞ്ഞുകയറിയതാണ്‌? അവിടെയും കോൺക്രീറ്റു കാടുകൾ വളരുന്നു. കമ്മ്യൂണിസ്റ്റു പച്ചപോലെയും, ആഫ്രിക്കൻ പായൽ പോലെയും തനതു ജൈവവൈവിധ്യങ്ങളുടെ മോഹനകോശങ്ങളെ അവ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.
വീടുവിറ്റുപോരുമ്പോൾ ഇളയമ്മയുടെ തോളിൽ ചാരിനിന്ന്‌ അമ്മ തേങ്ങി. സ്വന്തം കുഞ്ഞിനെ നിർബന്ധപൂർവ്വം പിരിയേണ്ടിവന്ന മാതാവിന്റെ വ്യഥയോടെ അടുക്കളയിൽ, മുറികളിൽ അമ്മ കയറിയിറങ്ങിയിരുന്നതോർക്കുന്നു. ഓർമ്മകൾ, നൂറായിരം ഓർമ്മകളുണ്ടായിരുന്നിരിക്കണം അമ്മയ്ക്ക്‌.
അപ്പൻ കരഞ്ഞില്ല. പക്ഷെ കടുത്ത അന്തഃക്ഷോഭത്തിന്റെ പ്രകാശനങ്ങൾ അപ്പന്റെ മുഖത്തുവായിക്കത്തക്ക പ്രായം അന്നെനിക്കുണ്ടായിരുന്നു. വയസു പതിനാല്‌.
ഞങ്ങൾ മക്കൾ നാലുപേരും, അപ്പനും അമ്മയും സ്വന്തക്കാരും ബന്ധക്കാരും, മിത്രങ്ങളുമായി ഏറെപ്പേർ യാത്രയയ്ക്കാൻ വന്നിരുന്നു. അന്ന്‌ അയൽക്കാരന്റെ വേദന മറ്റയൽക്കാരുടെ വേദനയായിരുന്നു. സുഖം സുഖവും. മാറുന്ന കാലത്തിൽ എല്ലാം മാറിമറിയുന്നു. ഇതു നഗരം.
നഗരം രാത്രിയാണ്‌.
ഗ്രാമം പകളും....
അപ്പൻ നഗരത്തിലെ ഒരു പ്രമുഖ ഭക്ഷോൽപ്പന്ന ഫാക്ടറിയിലെ അക്കൗണ്ടന്റാണ്‌. മക്കളുടെ നല്ല ഭാവിക്കുവേണ്ടി അപ്പൻ ഗ്രാമസൗഭഗങ്ങളെ കൈവെടിഞ്ഞു.
അപ്പന്റേയും അമ്മയുടേയും സഹനത്തിന്റേയും സമ്പാദ്യത്തിന്റേയും തിരുശേഷിപ്പുകളാണ്‌ രണ്ടുസഹോദരിമാരുടെ വിവാഹവും, എന്റെ വിദ്യാഭ്യാസവും, ഈ അപ്പാർട്ടുമന്റിലെ, ഈ ആയിരത്തിയിരുന്നൂറു ചതുരശ്രയടി കോൺക്രീറ്റുകൂടിന്റെ ഉടമസ്ഥാവകാശവും!
ഏറെത്താമസിയാതെ അപ്പനു പെൻഷനാവും. പിന്നെ മാതാപിതാക്കളെ നോക്കേണ്ട ബാദ്ധ്യത എനിക്കാണ്‌. 24 വസന്തങ്ങളുടെ പിൻബലം.
ഇവിടെയും എനിക്കൊരു ജാലകം കൂട്ടുണ്ട്‌. ഗ്രാമസൗഭഗദർശനഭാഗ്യമേതുമില്ല. ഇതാ ഈ കാണുന്ന പതിവുകാഴ്ചൾ തന്നെ.
ജാലകം തുറന്നാൽ അകത്തേയ്ക്കിഴഞ്ഞുകയറുന്ന കാർബൺമോണോക്സൈഡിന്റെ ധാർഷ്ട്യം. കേതരിപ്പൂക്കളുടെ ചാരുഗന്ധത്തിനുപകരം...
മൺമറഞ്ഞുപോയ ഗ്രാമീണ ശാലീനതയുടെ അരൂപിയായൊരു വേദന നിറയുന്നു.
നാലുവരിയുടെ, വാഹനനിബിഢമായ ദേശീയ പാത ഇട മുറിയ്ക്കുന്ന മറുപുറത്ത്‌ - ഇപ്പുറമുള്ള കോൺക്രീറ്റ്‌ കാടിന്റെ സമാനഗർവ്വോടെ തലയുയർത്തി നിൽക്കുന്ന കോൺക്രീറ്റു കാടുകൾ-നേർക്കാഴ്ചകൾ!
കൃത്യതയില്ലാത്ത ഒരുതരം ചതുരത്തിലൊരാകാശം-രാത്രികളിൽ അതിൽ പേരറിയില്ലാത്ത കുറേ നക്ഷത്രങ്ങൾ വരും. ഇടയ്ക്ക്‌ ഇരമ്പിയകലുന്ന ചില വിമാനങ്ങൾ, പറന്നകലുന്ന കാക്കക്കൂട്ടങ്ങൾ, പിന്നെ മുകളിൽ നിന്നും സൂര്യന്റെ അഗ്നിവർഷം - മേൽക്കാഴ്ചകൾ!
യാതൊരിക്കലും കണ്ണിനു കുളിർമ്മ നൽകാതെ കൂട്ടപ്പൊരിച്ചിൽപോലെ തലങ്ങും വിലങ്ങും ആക്രന്ദനങ്ങളുതിർത്തു പായുന്ന വൈവിധ്യമാർന്ന വാഹനശ്രേണികൾ - കീഴ്ക്കാഴ്ചകൾ!
ആറു നിലകൾക്കുതാഴെ ഇരുളിന്റെ കയത്തിൽ വൈദ്യുത ദീപങ്ങൾ-രാത്രിയുടെ കണ്ണുകൾ.
അവയുടെ കനിവിൽ ഇരപിടിക്കുന്നതിനും, ഇണചേരുന്നതിനും ചാവുന്നതിനുമായി പതിനായിരക്കണക്കിനു, വിവിധയിനം ശലഭങ്ങൾ. പ്രകാശധാരയ്ക്കുള്ളിൽ തിമിർക്കുന്ന കുഞ്ഞുനക്ഷത്രങ്ങളെപ്പോലെ.
എനിക്കീ ആറു നിലകൾക്കു താഴെയുള്ള ഒട്ടുമിക്ക കാഴ്ചകളും രാത്രിയിലും അവ്യക്തമല്ല. വൈദ്യുത ദീപങ്ങളുടെ പ്രഭാപൂരത്തിൽ സ്വയം പ്രകാശിതമായ വാഹനങ്ങൾ കുരിശേന്തി യുദ്ധത്തിനുപോയ കുരിശുയുദ്ധയോദ്ധാക്കളെയോർമ്മിപ്പിക്കുന്നു.
നാലുവരിപ്പാതയാവട്ടെ നീണ്ടുനീണ്ടുപോവുന്നു. അവയെ ഈരണ്ടായി മുറിയ്ക്കുന്ന മീഡിയനിൽ വന്ധ്യകളായ കുറ്റിച്ചെടികൾ വസന്തങ്ങളെ കിനാവുകണ്ടുനിൽക്കുന്നു - കാർബൺ മോണോക്സൈഡിന്റെ പ്രചുരിമ തിരണ്ട വൈകൃതത്തോടെ. പകലുകളിൽ അവയുടെ പ്രത്യക്ഷം അങ്ങനെയാണ്‌.
ഈ റോഡുകൾ ഒരു കിനാവള്ളിയുടെ തടിച്ചുകൊഴുത്ത കൈകളാണ്‌. കിനാവള്ളിയുടെ ഉടൽ മെട്രോകളിലാണ്‌. മെട്രോകളിൽ അവ തടിച്ചുകുറുകി പല അടുക്കുകളുള്ള റോഡായിച്ചുറ്റിവളഞ്ഞ്‌ ഉദ്ധൃതമായിക്കിടക്കുന്നു. അവയുടെ കൈകൾ ചെറുനഗരങ്ങളിൽ ചെറുതായി, ഗ്രാമങ്ങളിൽ വീണ്ടും ചെറുതായി, ഗ്രാമാന്തരങ്ങളിൽ ലോലതന്തുക്കളായി നേർത്തു നേർത്തില്ലാതെയാവുന്നു. ഭൂമി അതിന്റെ ഭ്രമണപഥത്തിൽ നിന്നിളകിയടർന്നു പോവാതിരിക്കാൻ ഈ കറുത്ത കിനാവള്ളി ഭൂമിയെ കെട്ടിവരിഞ്ഞു നിറുത്തിയിരിക്കുകയാണ്‌.
ഇപ്പോൾ, പതിവിനു വിപരീതമായി പുതുതലമുറയിൽപ്പെട്ട ഒരു കാർ അസുരവേഗത്തിൽ വളഞ്ഞും പുളഞ്ഞു, ഊളിയിട്ടും പാഞ്ഞുവരുന്നു. വല്ലാത്തൊരസാധാരണത്വം. കുരിശുയുദ്ധത്തിന്റെ നായകനാവാൻ പോവുന്നവനാവുമോ അവൻ.
പെട്ടെന്നു കാറിന്റെ ഡോർ തുറന്നു. അതിൽ നിന്നെന്തോ തള്ളിയിടപ്പെട്ടതാണോ? വീണതാണോ?
വീണതല്ല. തള്ളിയിട്ടതാണ്‌. അതൊരു മനുഷ്യനാണ്‌. കാറിന്റെ ഡോർ ഓട്ടത്തിൽത്തന്നെ അടഞ്ഞു. പുരുഷനാണോ സ്ത്രീയാണോ എന്നു വ്യക്തമല്ല. കോന്നിട്ടതാണോ? കൊല്ലാതെയാണോ?
കൈകാലുകളിൽ നിന്നൊരു തണുപ്പ്‌ ആളിപ്പടരുന്നു...പിന്നാലെ വന്ന, ഭാരം നിറച്ച ഒരു ടോറസ്സ്‌ നിർദ്ദാക്ഷിണ്യം ആ ശരീരത്തിനു മുകളിലൂടെ പാഞ്ഞുപോയി. 10 ടയറുകളുടെ താണ്ഡവം.
ആ മനുഷ്യശരീരം പൾപ്പായി...റോഡിലൊരു തടസ്സമല്ലാത്തവിധം അതു കുറുകിപ്പരന്നു....
അതിനുമേലെ മറ്റുവാഹനങ്ങൾ പാഞ്ഞുപൊയ്ക്കൊണ്ടേയിരുന്നു...
ഭയമാണോ, മനുഷ്യത്വമാണോ, ഭീരുത്വമാണോ എന്നെ തളർത്തുന്നത്‌?
മറ്റുവാഹനങ്ങൾ, അവയുടെ ചൂടുള്ള ചക്രങ്ങൾകൊണ്ട്‌ ആ ശരീരം കുഴയ്ക്കുന്നു. ചൂടാക്കുന്നു...ആർക്കും നിറുത്തുവാൻ നേരമില്ല.
എനിക്കൊന്നിരിക്കണം.
പിൻവരുന്ന വാഹനങ്ങൾ ആ ശരീരം പൊടിയാക്കുന്നു, കാറ്റിൽപ്പറത്തുന്നു...
ഒരു മനുഷ്യൻ ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലാത്തവിധം മാഞ്ഞുപോകുന്നു....
ഞാൻ സാക്ഷി. 'ജനലടയ്ക്കുക' മനസ്സുപറഞ്ഞു. ജനലടച്ചു. കാഴ്ചകൾ മറഞ്ഞു.
പക്ഷെ അമർത്തിയ ഒരു നിലവിളി അപ്പന്റെയടുത്തേക്കു നയിക്കുന്നു.
"അപ്പാ അപ്പനുറങ്ങിയോ"
"ഇല്ല. എന്താടാ?"
"താഴെ റോഡിൽ, ഒരു കാറിൽ നിന്നും..."
"അപ്പനുറക്കം വരുന്നു."
"ഒരാളെ റോഡിലേയ്ക്കു തള്ളിയിടുന്നതു ഞാൻ കണ്ടു."
അപ്പൻ നിദ്രയുടെ മോഹന പാണികളിൽ അമരുകയായിരുന്നു. എങ്കിലും ആ അർദ്ധസുഷുപ്താവസ്ഥയിൽ, ദുർബ്ബലമായ സ്വനതന്തുക്കളിൽ നിന്നൊരു സ്നേഹശാസനം.
"നീയെന്തിനാടാ ഈ കാണണ്ടാത്ത കാഴ്ചകളു കാണണെ. മോനൊരു സ്വർഗ്ഗസ്ഥനായതും ചൊല്ലി അപ്പന്റടത്തുവന്നു കെടന്നോ"
അടുക്കളയിലെ അന്നത്തെ പണിയെല്ലാമൊതുക്കി സാരിയുടെ കോന്തലയിൽ കൈതുടച്ചുകൊണ്ടുവന്ന അമ്മ പറയുന്നു.
"നെനക്കീയെട ജെനലും തൊറന്നിട്ടൊള്ള സ്വപ്നം കാണലു കൂടലാ. അവനോന്റെ കാര്യം നോക്കി സ്വസ്ഥായിട്ടു ജീവിക്കാനൊള്ളതിന്‌..." പറഞ്ഞതിൽ അൽപം മുള്ളുകൾ വിതറിയോ എന്ന സംശയത്തിൽ അമ്മ അൽപം നിറുത്തി. പിന്നെപ്പറയുന്നതിൽ അൽപം പൂവുകൾ വിതറുന്നു.
"എന്റെ മോൻ ചെന്നു കെടക്ക്‌. ഒന്നും കാണണ്ട. ഒന്നും ഓർക്കണ്ട. ഇതു പട്ടണമല്ലേ. പട്ടണത്തിലെ പല കാഴ്ചകളും നമ്മളു കാണാമ്പാടില്ല. രാത്രി ഒരുപാടായി. മക്കളു ജനലടച്ചട്ടില്ലെങ്കി, ജെനലടച്ചേരെ..."



thomas p kodiyan


ezhuth/ dec/ 2009




തീക്കട്ടയിൽ ഒരു ഉറുമ്പ്‌

രാത്രി; പാതിരാവൊന്നുമായില്ല.
കുടുംബം; അണുവല്ല-പരമാണു! ഡാഡിമമ്മിയും,
പിന്നൊറ്റപ്പുത്രനും മാത്രം.
രംഗം; കിടപ്പുമുറി.
ചെക്കൻ; ഏഴുവയസ്സുകാരൻ. നല്ല ഉറക്കം.
അനുകൂലമായൊരു സാഹചര്യത്തിന്റെ ആനുകൂല്യത്തിൽ ഡാഡി മമ്മിമാർ തലമുറകൾ കൈമാറിവന്ന, ജന്മസിദ്ധവും പ്രാചീനവുമായൊരു കലാരൂപത്തെ തങ്ങളാലാവുന്ന രീതിയിൽ പുനഃപരീക്ഷിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ചെക്കൻ ഒരു ദുഃസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നൊരു കാറൽ.
കാറൽ മാക്സല്ല.
നാടൻ ഭാഷയിലൊരു കാറിച്ച....
പരീക്ഷണത്തിനിടയിൽ തടസ്സം നേരിട്ടതുകൊണ്ട്‌ ഡാഡി, മുറിവേറ്റൊരു കുഞ്ഞു കാട്ടുപോത്തിന്റെ അമർഷവും ചെക്കനുൽപാദിപ്പിച്ച അപസ്വരത്തിന്റെ ഞെട്ടലും മറച്ചു വയ്ക്കാതെ പരമാവധി സ്വയമടക്കിക്കൊണ്ടു മുരണ്ടു.
'ന്തൂട്ട്‌റാ ചെക്കാ?'
'ച്വൊപ്പനം കണ്ട്‌....'
'ന്തൂട്ട്‌ ചൊപ്പനം?'
'മമ്മി'ല പ്രേതം വായീന്നു കടന്നലിനേം തുപ്പി ഇന്ന പിടിക്കാനോടിച്ചിടേണ്‌...ബ്ബ്ബ്വാ​‍ാ​‍ാ'
'നീ വാ പൊളി നിറുത്ത്‌. നീയാ സിനിമ എത്ര പ്രാവശ്യം കണ്ടു?'
'ഏഴ്‌ പ്രാശം.....'
'ന്നാപ്പിന്നെ പണ്ടാറടങ്ങാൻ നിനക്കതൊരു മൂന്നു പ്രാവിശ്യേം കൂടി കാണാർന്നില്ലേ? പത്തും തെകഞ്ഞേനേം'
നിങ്ങളൊന്നു മിണ്ടാതിരി. ചെക്കനപിന്നേം പേടിപ്പിക്കാണ്ട്‌...കൊഴപ്പം നിങ്ങട തന്ന്യാ. ചുമ്മാ കണ്ട അലവലാതി കാസ്സറ്റൊക്കെക്കൊണ്ടന്നു വീട്ടിലു വച്ചാ പിന്നെ പിള്ളേരു കാണൂലേ...' മമ്മി ഇടപെട്ടു. മകനെ നെഞ്ചോടു ചേർത്തു കിടത്തി. അവന്റെ പുറത്ത്‌ തട്ടി. 'പോട്ടേട്ടോ....ചക്കരേല്ലേ? പോട്ടേട്ടോ..... ഇന്റെ മോനായിക്ക്‌ ഏതു ദേവനെയാ കൂടുതലിഷ്ടം?'
'മഹാദേവനെ'
'ഹായ്‌! ശിവനെ. മഹാശക്തനായ ദേവൻ. ഇന്റ മോൻ പഞ്ചാക്ഷരീം ചൊല്ലിക്കെടന്നോ. മഹാദേവൻ അമ്മേട മോനായീനേ എല്ലാ പേടിസ്വപ്നത്തിന്നും രക്ഷിക്കും. ശിവന്റെ പേര്‌ കേട്ടാത്തന്നെ എല്ലാ പ്രേതഭൂതങ്ങളേം ഓടിപ്പോകും....'
താമസിച്ചില്ല.
ചെക്കൻ കാര്യപരിപാടിയിലേക്കു കടന്നു. 'ഓം നമഃശിവായ, ഓം നമഃശിവായ..... പഞ്ചാക്ഷരി പത്താവുന്നതിനു മുമ്പ്‌ ചെക്കനുറങ്ങി'.
'ഇനീപ്പെ ഒന്നിനും പറ്റൂല്ല.' ഡാഡി മലയാളം അക്ഷരം 'ട' പോലെയും മമ്മി 'റ' പോലെയും പരിണമിച്ചു.
എല്ലാം ശാന്തമായി. ഉറക്കം അതിന്റെ ഉച്ചകോടിയിൽ തുടരവേ, ദാ കേൾക്കുന്നു ചെക്കന്റെ കാറിച്ച, രണ്ടാംഘട്ടം ! ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയോടെ ഡാഡി പല്ലിറുമ്മി. 'ഇപ്പൊ ന്ധൂട്ട്‌റാ ചെക്കാ നിനക്കു പറ്റ്യേ?' 'പിന്നേം ച്വൊപ്പനം കാണുവാ'
'ഇപ്പൊ ന്ധൂട്ട്‌ ച്വൊപ്പനാ കണ്ടേ?'
'ഇപ്പൊ ശിവനാ എന്നെ കുന്തം കൊണ്ടുകുത്താനോടിക്കണേ.'
മമ്മി ഡാഡിമാർ വാ പൊളിച്ചു.
'തീക്കട്ടയിലുറുമ്പരിക്ക്യേ?'




k t shahul hameed
ezhuuth/ dec/ 2009
5 കഥകൾ


1. ചുരം
മലയടിവാരത്തെ ഇരുളിൽ നിന്നും ടോർച്ചുമിന്നിക്കുമ്പോൾ ചില ലോറികൾ കിതച്ചുനിൽക്കും. ലോറിയിൽ കയറി മലമുകളിലേക്കുള്ള യാത്രയിലാണ്‌ ജീവിതം തളിർക്കുന്നത്‌. മുകളിലെത്തുമ്പോൾ കിട്ടുന്ന മുഷിഞ്ഞ നോട്ടുകൾ എണ്ണിനോക്കാതെ സാരിത്തുമ്പിൽ കെട്ടിവെച്ച്‌ ലോറിയിൽ നിന്നിറങ്ങും. മലമുകളിലെ കോടക്കുള്ളിൽ നിന്നും ടോർച്ചുമിന്നിക്കുമ്പോൾ ചിലവാഹനങ്ങൾ സംശയത്തോടെ അൽപദൂരംപോയി നിൽക്കും. ഓടി, അതിൽ കയറുമ്പോൾ ജീവിതം പുഷ്പിക്കാൻ തുടങ്ങും. പിന്നെ ഇറക്കം. കയറ്റങ്ങൾക്കും ഇറക്കങ്ങൾക്കുമിടയിലേപ്പോഴൊ വെളിച്ചം ജീവിതത്തിന്റെ തളർന്ന ചില്ലുകളെ തൊട്ടുനോക്കാനെത്തും.
2. പരലോകം
ഇതെന്നാ പറ്റീ? മണിക്കൂർ ഒന്നായല്ലോ! ഇവിടെയൊന്നും റെയിഞ്ചിലായോ..? ഇതെന്നാ കോപ്പിലെ നാടാ!
ബൈക്കിനെ ഒരുകൈകൊണ്ട്‌ നിയന്ത്രിച്ച്‌, മറുകൈയാൽ നീട്ടിപ്പിടിച്ച, സെൽഫോണിൽ ശ്രദ്ധിച്ച്‌ അമൻ ചീറിപ്പായുമ്പോൾ റെയിഞ്ചിന്റെ ഒരു കുത്തുപോലും സെൽഫോണിനെ തൊട്ടുനോക്കുന്നില്ല.
ഇനിയെന്നാ ചെയ്യും! എത്രപേർ ട്രൈ ചെയ്ത്‌ ശപിക്കുന്നുണ്ടാവും. എവിടെയെങ്കിലും എന്തെങ്കിലും അത്യാപത്തുകൾ നടന്നാലും അറിയാനോക്കത്തില്ലല്ലോ കർത്താവെ.!
സെൽഫോൺ ദേഷ്യത്തോടെ ഹാഡിലിലിടിച്ച്‌ ബൈക്ക്‌ വെട്ടിച്ചയുടനെ, അതാ, റെയിഞ്ച്‌ വന്നു..! അപ്പോഴേക്കുമവൻ തമിഴൻലോറിയുടെ പിൻചക്രത്തിനുള്ളിൽ കുരുങ്ങികഴിഞ്ഞിരുന്നു. ചക്രങ്ങൾ തലച്ചോർ ചതച്ചരക്കുമ്പോൾ അവൻ സെൽഫോണിലേക്കു വന്ന കോൾ സ്വീകരിച്ചു.
- സ്വാഗതം. പരലോകത്തേയ്ക്ക്‌ ഊഷ്മളമായ സ്വാഗതം.
3. വില്ലന്മാർ ചിരിക്കുമ്പോൾ
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ അവൾ കത്തിലേക്കു പകർത്തി അവനു കൊടുത്തു. പക്ഷേ, അതു കീറിക്കളഞ്ഞ്‌ അവൻ അവൾക്കൊരു സെൽഫോൺ കൊടുക്കുകയാണുണ്ടായത്‌.
"കത്തെഴുതാനും കത്തിനുകാത്തിരിക്കാനും കത്ത്‌ വായിക്കാനുമൊന്നും എനിക്ക്‌ സമയമില്ല"
പിന്നീട്‌, പ്രണയത്തിന്റെ പടവുകൾ അവർ മിസ്സ്ഡ്‌ കോളുകളിലൂടെയും, എസ്‌.എം.എസ്സുകളിലൂടെയും റിങ്ങ്ടോണുകളിലൂടെയും ബ്ലൂടൂത്തിലൂടെയും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പ്രണയഭാഷണങ്ങളിലൂടെയും ഒന്നൊന്നായ്‌ കയറി. വിവാഹം കഴിഞ്ഞ്‌, ആദ്യരാത്രിയിൽ അപസ്മാരബാധിതയായ അവളെ ആശുപത്രിയിലെത്തിച്ചപ്പോൾ ന്യൂറോളജിസ്റ്റ്‌ തലച്ചോറിലെ അർബുദക്കുഞ്ഞുങ്ങളെ കണ്ടെത്തി. മുണ്ഡിതശിരസ്കയായി അവൾ ഓപ്പറേഷൻ തിയ്യറ്ററിലേക്ക്‌ പോവുമ്പോൾ സെൽഫോൺ അവനുകൊടുത്തു. ഒരുവില്ലൻ ചിരിയുമായി സെൽഫോൺ അവന്റെ ഉള്ളംകൈയ്യിൽ കിടന്നു പുളയുന്നു.!
4. ഹരിതരാഷ്ട്രീയം
ഗ്രീൻ റെവല്യൂഷണറി പാർട്ടിയുടെ രൂപീകരണത്തിനു ശേഷമുള്ള ആദ്യയോഗത്തിനുശേഷം പാർട്ടിയുടെ നയപരിപാടികൾ വിളംബരംചെയ്യുന്ന ഫ്ലെക്സ്ബോർഡുകൾ രാജ്യമെമ്പാടുമുയർത്താൻ ഭാരവാഹികൾ തീരുമാനിച്ചു. ഇതിനിടയിൽ ഒരാൾ സംശയങ്ങളുമായി മുന്നോട്ടു വന്നു.
"ഫ്ലെക്സ്ബോർഡുകൾ ഭൂമിക്ക്‌ ഹാനികരമല്ലേ.?"
"ഫൂമിയോ! ഏത്‌ ഫൂമി? നമുക്ക്‌ പാർട്ടിയാണ്‌ വലുത്‌. അതല്ലാത്തവർ പാർട്ടിക്ക്‌ പുറത്ത്‌."
5. പ്രണയം
കലങ്ങി മറിയുന്ന പ്രണയം വിവാഹതീരമണയുമ്പോൾ അവൾ പറഞ്ഞു.
"ഡെന്നീസിനെ എനിക്കിഷ്ടമാണ്‌. പക്ഷേ, ഡെന്നീസിന്റെ ശരീരത്തിലെ ഹൃദയം. ആ മുസൽമാന്റെ ഹൃദയം.! കഴിയില്ല. നമുക്ക്‌ പിരിയാം"
ഞാൻ ഹൃദയംമറ്റീവ്ക്കപ്പെട്ടവൻ; ഡെന്നീസ്‌ ലൂയിസ്‌.
മറ്റൊരു പ്രണയം കടപുഴകിവീണത്‌ സൈറാബാനുവിലൂടെ.
"ഡെന്നീ,താങ്കളേക്കാളും ഇതിനുള്ളിലെ ഹൃദയത്തെയാണ്‌ ഞാൻ സ്നേഹിക്കുന്നത്‌. പക്ഷേ, ആ ഹിന്ദുവിന്റെ കരൾ. അതെന്നും എന്റെ മനസ്സിൽ തീക്കനലായി അവശേഷിക്കും."
ഞാൻ കരൾമറ്റീവ്ക്കപ്പെട്ടവൻ; ഡെന്നീസ്‌ ലൂയിസ്‌.
അതുകൊണ്ട്‌ നിങ്ങളോടൊരു ചോദ്യം. എന്നെ പ്രണയിക്കാൻ, വിവാഹംകഴിക്കാൻ ആരെങ്കിലുമെവിടെയെങ്കിലുമുണ്ടോ?
ഞാൻ ജീവിക്കാൻ കൊതിക്കുന്നവൻ; ഡെന്നീസ്‌ ലൂയിസ്‌.
thomas neelarmatham


ezhuth/ dec/ 2009

ദുഃഖഭരിതമായ കൂടിക്കാഴ്ച


2005-ലെ ഗൾഫ്‌ പര്യടനം. ഒരു വെള്ളിയാഴ്ച അബുദാബി ഓർത്തഡോക്സ്‌ പള്ളിയിലെ പ്രസംഗം കഴിഞ്ഞ്‌ പള്ളിയിൽ നിന്നും ഇറങ്ങിയപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ അടുത്തുകൂടി. ആ കൂട്ടത്തിൽ നിന്നും കോളേജിൽ എന്നോടൊപ്പം പഠിച്ച വർഗ്ഗീസ്‌ മാത്യുവിനെ തിരിച്ചറിയാൻ എനിക്ക്‌ ഇത്തിരി സമയം വേണ്ടിവന്നു.
പഠിക്കുന്ന കാലത്ത്‌ ഒറ്റമുണ്ടും ഖദർ ഷർട്ടും മാത്രം ധരിക്കാറുണ്ടായിരുന്ന വള്ളിപോലെ വെളുത്തുമെലിഞ്ഞ 'പയ്യൻസ്‌' ഇപ്പോൾ ബുൾഗാൻ താടിയും സ്റ്റൈലൻ കണ്ണടയും ധരിച്ച്‌ കൊഴുത്തു തടിച്ചിരിക്കുന്നു. വിലകൂടിയ പാന്റും ഷർട്ടും ഷൂവും. ഒട്ടും മോശമല്ലാത്ത ഒരു ഗൾഫിയൻ ലുക്ക്‌!
എനിക്കാണെങ്കിൽ, കവിളിൽ കാലം കോറിയിട്ട നാലഞ്ചു താടിരോമങ്ങൾ നരച്ചതൊഴിച്ചാൽ പ്രത്യേകിച്ച്‌ വലിയ മാറ്റങ്ങളൊന്നുമില്ല.
'തോമാച്ചാ, നീ എപ്പോ എത്തി?' അവൻ അടുത്തേക്ക്‌ വന്ന്‌ സ്നേഹത്തോടെ ചോദിച്ചു. അവന്റെ കണ്ണുകളിൽ കഴിഞ്ഞകാല സൗഹൃദത്തിന്റെ തിളക്കം ഞാൻ കണ്ടു. എന്റെ അടുത്തു നിൽക്കുന്ന മറ്റാരേക്കാളും കൂടുതൽ, എന്റെ അടുത്ത നിൽക്കുന്ന മറ്റാരേക്കാളും കൂടുതൽ, എന്റെ കാര്യത്തിൽ അവനാണ്‌ അവകാശം എന്ന മട്ടിലായിരുന്നു പിന്നീടുള്ള വർഗീസ്‌ മാത്യുവിന്റെ പെരുമാറ്റം. പരിചയക്കാരും മറ്റു സുഹൃത്തുക്കളും പിരിഞ്ഞപ്പോൾ അവൻ എന്റെ കൈകൾ രണ്ടും ചേർത്തുപിടിച്ചുകൊണ്ട്‌ പറഞ്ഞു.
"അളിയാ, എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒരനുഭവം."
"എടാ, പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴല്ലേ ജീവിതത്തിന്റെ വില അറിയൂ."
എന്റെ മറുപടി കേട്ട്‌ പരിസരം മറഞ്ഞ്‌ പള്ളിമുറ്റത്ത്‌ വച്ച്‌ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു.
"തോമച്ചാ ഈ അച്ചടി ഭാഷയിലല്ലാതെ നമുക്കു സംസാരിക്കണം. നീണ്ട 15 വർഷം മുമ്പുള്ള കാലം തൊട്ട്‌ ഇങ്ങോട്ടുള്ള കഥകൾ. അതിനു സമയം വേണം. ഇനിയുള്ള നിന്റെ പരിപാടികൾ എങ്ങനെ?"
"ഉച്ചകഴിഞ്ഞ്‌ ഒരു മലയാളി സംഘടനയുടെ മീറ്റിംഗുണ്ട്‌. അതു കഴിഞ്ഞ്‌ ഇവിടെ എന്റെയൊരു സുഹൃത്തിന്റെ വീട്ടിലാണ്‌ താമസം".
"ഇവിടെ ഞാനറിയാത്ത ഏത്‌ സുഹൃത്താടാ നിനക്കുള്ളത്‌ നീയാ നമ്പറിങ്ങോട്ടുതാ; ഞാൻ വിളിച്ചിട്ട്‌ പറയാം"
ഞാൻ ആ നിർബന്ധത്തിന്‌ വഴങ്ങി സുഹൃത്തിന്റെ നമ്പർ കൊടുത്തു. വർഗ്ഗീസ്‌ മാത്യു അദ്ദേഹവുമായി സംസാരിച്ചു. അവർ തമ്മിൽ പരിചയക്കാരായിരുന്നു. അന്നത്തെ രാത്രിയിൽ വർഗ്ഗീസിനൊപ്പം ചെലവഴിക്കാൻ അദ്ദേഹം സമ്മതിച്ചു.
എന്നെ, എങ്ങനെയൊക്കെ സന്തോഷിപ്പിക്കണമെന്ന്‌ അറിയാതെ വിഷമിക്കുകയായിരുന്നു അവൻ. അവന്റെ കാറിൽ മീറ്റിംഗ്‌ സ്ഥലത്ത്‌ കൊണ്ടുപോയി. ചടങ്ങ്‌ കഴിയും വരെ മറ്റെല്ലാകാര്യങ്ങളും മാറ്റിവച്ച്‌ അവൻ എനിക്കുവേണ്ടി കാത്തിരുന്നു.
വൈകിട്ട്‌ ഏഴുമണിയോടെയാണ്‌ ഞങ്ങൾ അവന്റെ ഫ്ലാറ്റിലെത്തിയത്‌. കോളിംഗ്‌ ബെൽ കേട്ടയുടനെ തന്നെ അവന്റെ ഭാര്യ പുഞ്ചിരിയോടെ വന്ന്‌ കതകുതുറന്നു.
"തോമാച്ചാ, ഇതാണെന്റെ ഒരേയൊരു ഭാര്യ ജാൻസി. മോളെ ഞാൻ രാവിലെ വിളിച്ചുപറഞ്ഞില്ലേ നാട്ടീന്ന്‌ ഒരു 'സാധനം' വന്നിറങ്ങിയിട്ടുണ്ടെന്ന്‌. അതാണിത്‌.
ജാൻസി ചിരിച്ചു.
"മനസ്സിലായി ഇടയ്ക്കിടയ്ക്ക്‌ പഴയ കോളേജ്‌ വിശേഷങ്ങൾ പറയുമ്പോൾ ഈ പേര്‌ ഒരിക്കലും വിട്ടുപോകാറില്ല."
"ഓ, അതുശരി. അപ്പൊ, നീയെന്നെ വല്ലപ്പോഴും ഓർക്കാറുണ്ട്‌.
'കൊള്ളാം. എങ്ങനെ മറക്കാനാ? ഒരു പുരുഷായുസ്സു മുഴുവനിരുന്നോർത്താലും നീയുൾപ്പെട്ട കഥകൾ തീരില്ലല്ലോ'
"മോളെ. ഇവന്റെ വെടിച്ചില്ലു ശബ്ദവും പൊട്ടിച്ചിരിയും കേട്ടാൽ നാട്ടുകാരുമുഴുവൻ ഓടിക്കൂടും."
അതുപറഞ്ഞ്‌ വർഗീസ്‌ മാത്യു ഉറക്കെച്ചിരിച്ചു.
ഫ്ലാറ്റിൽ ചെന്നപ്പോൾ മുതൽ ഭാര്യയോടുള്ള അവന്റെ പ്രത്യേക സ്നേഹവും കരുതലും ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തുപറഞ്ഞാലും മോളെ എന്നു വിളിച്ചു കൊണ്ടേ തുടങ്ങു. ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെയുള്ള സൂക്ഷ്മതയാണ്‌ ജാൻസിയുടെ കാര്യത്തിൽ വർഗീസിനുള്ളത്‌ എന്ന്‌ എനിക്ക്‌ വേഗം മനസ്സിലായി.
ഞാൻ കഴിയുന്നതും ഭാര്യയെ പേരു വിളിക്കാനാണ്‌ ഇഷ്ടപ്പെടുക. ഒരൽപം ഗൗരവ പ്രകൃതിയാണെങ്കിൽ 'എടോ, ഇയാൾ' എന്നൊക്കെ വിളിക്കും. പക്ഷേ മോളെ എന്നു വിളിക്കാൻ എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല.
ഇവിടെ വർഗീസ്‌ മാത്യുവിന്റെ സ്നേഹത്തിന്റെ പൊള്ളത്തരമാണോ 'ഈ മോളെ വിളി'യെന്നുപോലും ഞാൻ സംശയിച്ചു.
"മോളെ സമയത്തിനു ഭക്ഷണം കഴിച്ചോ?"
"മോളെ ജോലിയൊന്നും ചെയ്തില്ലല്ലോ?"
"മോളെ സമയത്തിനു ഗുളികയൊക്കെ കഴിച്ചോ?"
ഇങ്ങനെ മോൾക്കുവേണ്ടി കുറെയേറെ ചോദ്യങ്ങളുമായി അവൻ അവളെ പൊതിഞ്ഞു നിൽക്കുകയാണ്‌ ഇതിനിടയ്ക്ക്‌ എനിക്കു ചായയുണ്ടാക്കിക്കൊണ്ടു തന്നതും കേക്കും പഴങ്ങളുമടങ്ങിയ പാത്രങ്ങൾ എടുത്തു കൊണ്ടുവന്നതും അവൻ തന്നെയാണ്‌.
ജാൻസി സോഫയിൽ നിന്ന്‌ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അവൻ പെട്ടെന്ന്‌ തടഞ്ഞു.
"വേണ്ട വേണ്ട മോളൊന്നും ചെയ്യേണ്ട. അടങ്ങി ഇവിടിരുന്നാൽ മതി."
ജാൻസിയുടെ മുഖത്ത്‌ ഒരു വിളറിയ ചിരി വിടർന്നു.
"ജാൻസിക്കെന്താ സുഖമില്ലേ?"
ഞാൻ അവളോടായി ചോദിച്ചു.
മറുപടി പറയാനാവാതെ അവ വർഗീസിനെ നോക്കി.
അവൻ എന്റെ മുഖത്ത്‌ നോക്കാതെയാണ്‌ മറുപടി പറഞ്ഞത്‌.
"ചിലപ്പോ മോൾക്ക്‌ നല്ല പനി വരും. ഇവിടുത്തെ കാലാവസ്ഥ പിടിക്കുന്നില്ലായിരിക്കും. ഇപ്പൊ കുഴപ്പമൊന്നുമില്ല ഇല്ലേ മോളെ" കുഴപ്പമില്ല എന്നർത്ഥത്തിൽ ജാൻസി തലയാട്ടി.
ഞാൻ കൂടുതൽ ഒന്നും ചോദിച്ചുമില്ല.
വർഗീസ്‌ എനിക്ക്‌ മുറി കാണിച്ചുതന്നു. കുളി കഴിഞ്ഞ്‌ സ്വീകരണമുറിയിൽ എത്തിയപ്പോഴേക്കും ഏതോ ഹോട്ടലിലേക്ക്‌ എന്തൊക്കെയോ ഭക്ഷണവിഭവങ്ങൾക്ക്‌ ഓർഡർ കൊടുക്കുകയാണ്‌ വർഗീസ്‌.
ചോറും കറികളുമൊക്കെ നാട്ടിൽ ചെന്നാലും കഴിക്കാം. ഇവിടെ വരുമ്പോൾ ഇവിടുത്തെ ഭക്ഷണരീതി പരിചയിക്കാൻ കിട്ടുന്ന അവസരമാണ്‌. ലെബനോൻ ഫുഡ്ഡാണ്‌ നിനക്കുവേണ്ടി ഇന്നത്തെ സ്പേഷ്യൽ ഐറ്റം"
"ഭക്ഷണകാര്യത്തിൽ നിന്റെ ആവെറെറ്റി ടേസ്റ്റ്‌ ഇപ്പോഴുമുണ്ടോ?" ഞാൻ ചോദിച്ചു.
"ആദ്യം അന്ന വിചാരം പിന്നെ വിചാരം, കാര്യവിചാരം"
കോളേജിൽ പഠിക്കുമ്പോൾ പെൺകുട്ടികളുടെ ചോറ്റുപാത്രത്തിൽ നിന്ന്‌ അടമാങ്ങാ അച്ചാറും അവിയലും ചമ്മന്തിയുമൊക്കെ അടിച്ചുമാറ്റുന്ന വിരുതനായിരുന്നു വർഗീസ്‌. രണ്ടാം വർഷ ഇംഗ്ലീഷ്‌ ക്ലാസ്സിലെ കെ.കെ.സാറാമ്മയുടെ അരിപ്പത്തരിയും കോഴിക്കറിയും എടുത്തതിന്‌ അവൾ പ്രിൻസിപ്പലിന്‌ പരാതി കൊടുത്ത കഥ ഞാൻ ഓർമ്മിപ്പിച്ചപ്പോൾ വർഗീസ്‌ പൊട്ടിച്ചിരിച്ചു.
പിന്നീട്‌ ഞങ്ങളുടെ ഇരുവരുടേയും നാവുകളിൽ പഴയ വീരസാഹസിക കഥകൾ വിരിഞ്ഞുതുടങ്ങി. ഒരാൾ നിർത്താൻ കാത്തിരിക്കുകയാണ്‌ അടുത്തയാൾ മറ്റൊരു കഥ പറയാൻ.
മോഹൻലാളിന്റെ 'താളവട്ടം' സിനിമ കാണുന്നതിനുവേണ്ടി ഞങ്ങൾ കുറച്ചുപേർ ഒരു കാരണവുമില്ലാതെ സമരം നടത്തി. കൂട്ടമണിയടിച്ച്‌ കോളേജ്‌ വിട്ടത്‌, ലേഡീസ്‌ ഹോസ്റ്റലിന്റെ മതിലു ചാടിക്കടന്ന്‌ വാഴക്കുല മോഷ്ടിച്ച്‌ പുഴുങ്ങിത്തിന്നത്‌, പ്രിൻസിപ്പലച്ചന്റെ കുപ്പായത്തിനു പിന്നിൽ ചക്കയരക്കു തേച്ചതു. ഫ്ലാറ്റിനുള്ളിൽ ചിരിയുടെ അമിട്ടുകൾ പൊട്ടാൻ ഇക്കഥകളൊക്കെ ധാരാളം മതിയായിരുന്നു.
സമൃദ്ധമായ ഭക്ഷണത്തിനു ശേഷം വീണ്ടും ഞങ്ങൾ ഒത്തുകൂടി. അപ്പോഴെല്ലാം മൃദുവായുള്ള ഒരു ചിരി മുഖത്ത്‌ വിടർത്തിക്കൊണ്ട്‌ ഒരു നല്ല കേൾവിക്കാരിയായി ജാൻസിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
"തോമാച്ചാ, നിന്റെ കവിത കേട്ടിട്ട്‌ എത്ര നാളായി? ആ.എൻ.എൻ. കക്കാടിന്റെ കവിതയുണ്ടല്ലോ നീയന്ന്‌ കോളേജ്‌ ഡേയ്ക്ക്‌ ചൊല്ലിയത്‌ അതൊന്നു കേൾക്കണം".
അവന്റെ ആവശ്യം നിരാകരിക്കാൻ എനിക്കാവുമായിരുന്നില്ല. 'കക്കാടിന്റെ സഫലമീ യാത്ര' ഞങ്ങൾ പഠിച്ചിരുന്ന കാലത്ത്‌ കോളേജ്‌ വിദ്യാർത്ഥികളുടെ ഹരമായിരുന്നു. കക്കാട്‌ ക്യാൻസർ രോഗബാധിതനായി കഴിഞ്ഞിരുന്ന കാലത്തെഴുതിയ കവിതയാണത്‌. ഒരു വല്ലാത്ത നീറ്റൽ മനസ്സിലെവിടെയോ നീറിപ്പിടിക്കുന്ന വിധം നൊമ്പരമുണർത്തുന്നതാണ്‌ അതിലെ ഓരോ വരികളും.
കോളേജ്‌ ഡേയ്ക്ക്‌ കവിത ചൊല്ലിക്കഴിഞ്ഞ്‌ വേദിയിൽ നിന്ന്‌ ഇറങ്ങുമ്പോൾ മുൻനിരയിലിരുന്ന പ്രിൻസിപ്പലച്ചൻ, കണ്ണടയ്ക്കുള്ളിലൂടെ മിഴിത്തുള്ളികൾ ഒപ്പിയെടുക്കുന്നത്‌ എന്നെ കാണിച്ചുതന്നത്‌ വർഗീസായിരുന്നു. പിന്നീട്‌ അവന്റെ ഇലക്ഷൻ പ്രചരണത്തിന്റെ മുഖ്യഘടകം എന്റെ കവിത ചൊല്ലലായിരുന്നു. വർഗീസ്‌ മാത്യു കോളേജ്‌ യൂണിയൻ ചെയർമാനായപ്പോൾ അതിന്റെ മുഴുവൻ ക്രൈഡിറ്റും കക്കാടിന്റെ കവിതയ്ക്കും എനിക്കും അവൻ വീതിച്ചുതന്നു.
ഇപ്പോൾ വർഗീസും ഭാര്യയും ആ കവിതയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്‌.
ഞാൻ കണ്ണുകൾ പതിയെ അടച്ചു. മുറിയിൽ എയർ കണ്ടീഷണറിന്റെ നേരിയ മുരൾച്ച. അതിനിടയിലൂടെ ജാൻസിയുടെയോ വർഗീസിന്റെയോ ശ്വാസഗതിയുടെ ശബ്ദം.
ഞാൻ കവിതയുടെ നോവേറുന്ന വരികളിലൂടെ സഞ്ചരിച്ചുതുടങ്ങി. ചിലപ്പോഴൊക്കെ കണ്ണുതുറന്നു നോക്കുമ്പോൾ, ഇമവെട്ടാതെ എന്റെ മുഖത്തേക്കു മാത്രം ഉറ്റുനോക്കിയിരിക്കുന്ന വർഗീസിന്റേയും ഭാര്യയുടേയും കനലെരിയുന്ന മുഖങ്ങൾ.
"വ്രണിതമാം കണ്ഠത്തിലിന്നു
നോവിത്തിരി കുറവുണ്ട്‌
വളരെ നാൾ കൂടയീ നേരിയ
നിലാവിന്റെ പിന്നിലേയനന്തത്തയി-
ലാളിയുമിരുൾ നോക്കുകിരുളിന്റെ
അറകളിലെ ഓർമ്മകളെടുക്കുക"
ആ വരികൾ ഞാൻ ആവർത്തിച്ചു ചൊല്ലി. കവിത ചൊല്ലിത്തീർന്നപ്പോൾ വർഗീസ്‌ അകത്തെ മുറിയിലേയ്ക്ക്‌ ഓടിക്കയറി. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ജാൻസിയുടെ മുഖത്തേക്ക്‌ നോക്കി. അവൾ കൈമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്നു. അവളുടെ കിതപ്പ്‌ ആ ചുമലിൽ നിന്ന്‌ കുതിച്ചു പൊങ്ങുന്ന ചലനങ്ങളിൽ ഞാൻ കണ്ടു. ആ നെഞ്ചിടിപ്പ്‌ എന്നെ കൂടുതൽ പരിഭ്രാന്തനായി.
ഏതോ കൊടുംകാട്ടിൽ ഒറ്റപ്പെട്ടപോലെ ഞാൻ എഴുന്നേറ്റ്‌ വർഗീസിന്റെ മുറിയിലേക്ക്‌ ചെന്നു ഭിത്തിയിൽ തല ചേർത്ത്‌ വച്ചകരയുന്ന വർഗീസിനെ കണ്ട്‌ ഞാൻ പകച്ചു നിന്നു.
അവന്റെ തോളിൽ ഞാൻ ഇരു കൈകളും ചേർത്തുവച്ചു.
വർഗീസേ എന്തുപറ്റി?
അവന്റെ തേങ്ങൽ ഒരലർച്ചയായി മാറി. എന്റെ നെഞ്ചിലേക്ക്‌ മുഖം ചേർത്ത്‌ അവൻ പറഞ്ഞ കാര്യങ്ങൾ ആദ്യം എനിക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ക്യാൻസർ രോഗം തിന്നു തീർത്തുകൊണ്ടിരിക്കുന്ന ശരീരമാണ്‌ ജാൻസിയുടേത്‌. അവളുടെ മാറും വയറും രോഗത്തിന്റെ അഗ്നി നാവുകൾ കാർന്നെടുത്തുകഴിഞ്ഞു. മരിക്കാനുള്ള അനുവാദവും കൊടുത്ത്‌ വൈദ്യശാസ്ത്രം എഴുതിത്തള്ളിയ ഒരു ജീവിതമാണ്‌ അവളുടേത്‌!
തങ്ങളിലൊരാളെ മരണം വിളിച്ചുകൊണ്ടുപോകുന്ന സമയം കാത്തിരിക്കുന്ന ദമ്പതികൾ!
ദൈവം ദാനം കൊടുക്കുന്ന ഓരോ മിനിട്ടിലും സ്നേഹം കൊണ്ട്‌ അവളെ പൊതിയാൻ കൊതിക്കുന്ന വർഗീസ്‌. അവന്റെ മോളെയെന്ന വിളിയുടെ ആർദ്രത എനിക്കപ്പോഴാണ്‌ മനസ്സിലായത്‌. ജാൻസിയുടെ ചിരിയിലും സന്തോഷത്തിലും ജന്മസാഫല്യം കണ്ടെത്തുന്ന എന്റെ സുഹൃത്തിന്റെ സ്നേഹലോകത്തിനു മുന്നിൽ ഞാൻ മനസ്സുകൊണ്ട്‌ പ്രണമിച്ചുപോയ നിമിഷമായിരുന്നു അത്‌. ആരോടും പരിഭവമില്ലാതെ ദുഃഖത്തെ പങ്കിടുകയാണവർ.
അലമാരയിൽ നിന്നും വർഗീസ്‌ അവരുടെ വിവാഹ ഫോട്ടോ എടുത്തുകാണിച്ചു. എട്ടു വർഷങ്ങൾക്ക്‌ മുമ്പുള്ള ഫോട്ടോ. വർഗീസിന്റെ തോളോടു ചേർന്ന്‌ ഒരു മാലാഖയെപ്പോലെ പുഞ്ചിരിതൂകി ജാൻസിയിരിക്കുന്നു.
ഞാൻ നേരിൽ കണ്ട ജാൻസിക്ക്‌ ആ പഴയ മുഖവുമായി യാതൊരു സാമ്യവും ഇല്ലായിരുന്നു. തുടർച്ചയായ കീമോ തെറാപ്പിയും മറ്റു ചികിത്സകളും അവളെ ഒരു പേക്കോലമാക്കിതീർത്തു.
വർഗീസ്‌ മാത്യു എന്നിട്ടും അവളെ മോളെ എന്നുവിളിച്ച്‌ പരിചരിക്കുന്നു.
ആ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല.
"മനസ്സുകൊണ്ട്‌ ആത്മാവുമായി പ്രാർത്ഥിക്കുന്നുണ്ട്‌. നന്മവരും".
അതുപറഞ്ഞതാണ്‌ പിറ്റേ ദിവസം രാവിലെ ഞാനവരോട്‌ യാത്ര പറഞ്ഞത്‌. ഞങ്ങൾ ആദ്യം കണ്ടപ്പോഴുള്ള ആഹ്ലാദമോ സന്തോഷമോ യാത്ര പറയുമ്പോൾ ഇല്ലായിരുന്നു. ഒരു മരണവീട്ടിൽ നിന്നിറങ്ങുന്ന ദുഃഖഭരിതമായ മനസ്സായിരുന്നു എനിക്കപ്പോൾ.
ജാൻസിക്കുവേണ്ടി ഞാൻ പ്രാർത്ഥിച്ച ആ നന്മ അവൾക്ക്‌ ലഭിക്കാൻ വൈകിപ്പോയി.
മൂന്നാഴ്ചകൾക്ക്‌ ശേഷമാണ്‌ ഞാൻ നാട്ടിലേക്ക്‌ തിരിച്ചതു. അബുദാബി എയർപോർട്ടിൽ എത്തിയപ്പോൾ വർഗീസ്‌ മാത്യുവും ചില സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. വേദനകൾക്കിടയിലും എന്നെ യാത്രയാക്കുന്ന കാര്യം അവൻ മറന്നില്ലല്ലോ എന്നു കരുതി ഞാൻ അവന്റെ അടുത്തേക്ക്‌ നടന്നു.
ഇപ്പോൾ വർഗീസ്‌ മാത്യുവിന്റെ ചുറ്റുമാണ്‌ ആൾക്കൂട്ടം. പള്ളിയിലും മറ്റു സ്ഥലങ്ങളിലുമായി ഞാൻ കണ്ടുമുട്ടിയ ഒട്ടുമിക്ക മലയാളികളുമുണ്ട്‌. എല്ലാവരുടേയും മുഖത്ത്‌ കടിച്ചമർത്തിയ വേദനയുടെ പൊള്ളലുണ്ട്‌.
"നിന്റെ ഫ്ലൈറ്റ്‌ എപ്പോഴാണ്‌?" അവൻ വിറങ്ങലിച്ച ശബ്ദത്തിൽ എന്നോടു ചോദിച്ചു.
"പന്ത്രണ്ടരയ്ക്ക്‌"
"ഇവിടുന്ന്‌ രണ്ടുമണിക്കുള്ള ട്രിവാൻഡ്രം ഫ്ലൈറ്റാണ്‌ ഞങ്ങൾക്ക്‌".
'നാട്ടിലേക്ക്‌ ഉടനെ' വർഗീസിന്റെ നനവാർന്ന കണ്ണുകൾ അകലങ്ങളിലേക്ക്‌ നീണ്ടു.
അവൻ എന്റെ കൈകൾ എടുത്ത്‌ നെഞ്ചിൽ വച്ചു.
ഇത്തിരി നേരമെങ്കിലും നമ്മുടെ പഴയ കഥകളൊക്കെപ്പറഞ്ഞ്‌ അവളെയൊന്നു ചിരിപ്പിക്കാൻ നീ വന്നല്ലോ" അവൾ അവസാനമായി ചിരിച്ചതു അന്നായിരുന്നു. കത്തിനിൽക്കുന്ന സൂര്യൻ നെഞ്ചിലേക്ക്‌ അടന്നുവീണ പോലെ ഞാൻ നടുങ്ങി.
ജാൻസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ 'എംബാം' ചെയ്ത്‌ ആംബുലൻസിൽ എയർപോർട്ടിൽ കൊണ്ടുവന്നു. വർഗീസ്‌ മാത്യു അതുമായി ബന്ധപ്പെട്ട രേഖകൾ ക്രമീകരിക്കുന്നതിന്‌ ചില സുഹൃത്തുക്കളോടൊപ്പം ഉള്ളിലേക്ക്‌ കയറിപ്പോയി.
അകത്തേക്ക്‌ പോകും മുമ്പ്‌ അവൻ എന്റെ അരികിലേക്ക്‌ വന്നു പറഞ്ഞു.
"തോമാച്ചൻ പറഞ്ഞപോലെ പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴേ ജീവിതത്തിന്റെ വില അറിയൂ. ഞാനിപ്പോഴത്‌ അറിയുന്നു."
കണ്ണീരു വറ്റിത്തോർന്ന ആ മുഖത്തേക്ക്‌ നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എയർപോർട്ടിന്റെ നാലുവശങ്ങളിൽ നിന്നും വർഗീസ്‌ മാത്യുവിന്റെ മോളേയെന്ന വിളിയുടെ നൂറായിരം അലകൾ ഞാൻ കേട്ടു.



prabhullan tripunithura
ezhuth/ dec/ 2009





"വല്യമ്പലം" ഉത്സവനിറവിൽ

(ഈ വർഷത്തെ ഉത്സവം നവംബർ 16 നു കൊടിയേറി 23ന്‌ ആറാട്ടായി നടക്കുന്നു)
കൊച്ചി ദേവസ്വംബോർഡിന്റെ ഭരണത്തിൽ 400-ൽപ്പരം ക്ഷേത്രങ്ങളാണുള്ളത്‌. അതിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തെമാത്രമാണ്‌ 'വല്യമ്പല'മെന്നു വിളിയ്ക്കാറ്‌. അത്‌ ഈ മഹാക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ബൃഹത്‌ ഭാവങ്ങളും, പൂജാക്രമങ്ങളും ഉത്സവാദികളുടെ വൈപുല്യവും പരിഗണിച്ചുകൊണ്ടാവണം. ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതു സാക്ഷാൽ അർജ്ജുനനാണ്‌. ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം ഒരൊറ്റരാത്രികൊണ്ട്‌ ഭൂതഗണങ്ങൾ നിർമ്മിച്ചതാണെന്നാണു വിശ്വാസം. ഇവിടെ കൊടിമരവും കിഴക്കേനടയിലെ ദീപസ്തംഭവും ഏറ്റവും ഉയരംകൂടിയതായി കണക്കാക്കപ്പെടുന്നു.
സാധാരണക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തോ മറ്റു വലിയ വിശേഷങ്ങൾക്കോ ആണ്‌ തന്ത്രി നേരിട്ടു വന്നു പൂജ നടത്തുന്നത്‌. എന്നാൽ ഇവിടെ എല്ലാ ദിവസവും ഒരു നേരമെങ്കിലും തന്ത്രി പൂജയുണ്ട്‌. ഇവിടത്തെ ശാന്തിക്കാരൻ ഉഡുപ്പിയിലെ ശീവെള്ളി ഗോത്രക്കാരൻ തന്നെ വേണമെന്നുണ്ട്‌. ശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നവർ ക്ഷേത്രത്തിൽ 12 ദിവസത്തെ ഭജനമിരിയ്ക്കണം. അതിനുശേഷം ശാന്തി അവരോധം എന്ന ചടങ്ങുകൂടി കഴിഞ്ഞങ്കിലേ ശാന്തിയായി ചാർജ്ജെടുക്കാനാവൂ. ചാർജ്ജെടുത്തു കഴിഞ്ഞാൽ ക്ഷേത്രത്തിനകത്തുതന്നെ മുഴുവൻ സമയവും കഴിഞ്ഞു കൂടണം. യാതൊരു കാരണവശാലും ക്ഷേത്രമത്തിൽക്കെട്ടിനുപുറത്തുപോയിക്കൂടാ. ക്ഷേത്രത്തിനുപടിഞ്ഞാറെ ഭാഗത്തുള്ള വേങ്കിടേശമന്ദിരത്തിൽ വരെ മാത്രം ചിലസാഹചര്യങ്ങളിൽ അത്യാവശ്യമായി പോകാം. അതുകൊണ്ട്‌ തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ മേൽശാന്തിയേയും കീഴ്ശാന്തിയേയും "പുറപ്പെടാ ശാന്തി" എന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്നു.
തൃപ്പൂണിത്തുറ ക്ഷേത്രത്തിനോടുചേർന്നുണ്ടായിരുന്ന ഊട്ടുപുരയോളം വലിപ്പമുള്ള ഊട്ടുപുര മറ്റൊരു ക്ഷേത്രത്തിനോടും അനുബന്ധിച്ചുണ്ടായിരുന്നില്ല. തൃപ്പൂണിത്തുറക്ഷേത്രത്തിന്റെ വടക്കേമതിൽ മുതൽ പാലസ്‌ ഗേൾസ്‌ ഹൈസ്കൂൾ റോഡുവരെയുള്ള മുഴുവൻ സ്ഥലത്തും പണ്ട്‌ നാലുകെട്ടും എട്ടുകെട്ടുമുള്ള ഊട്ടുപുരകളായിരുന്നു. അതിന്റെ തെക്കേഅറ്റത്തുള്ള ഒരു കഷണം മാത്രമാണ്‌ ഇന്ന്‌ ഊട്ടുപുരയായി ബാക്കി നിലനിൽക്കുന്നത്‌. പണ്ടത്തെ ഊട്ടുപുരയിൽ എല്ലാ ദിവസവും ബ്രാഹ്മണർക്കും അന്നത്തെ സർക്കാർ സൗജന്യസദ്യ നൽകിയിരുന്നു. 400 പറ അരിവരെ അവിടെ ഒരു ദിവസം വെച്ചു വിളമ്പിയിട്ടുണ്ടെന്നു പഴമക്കാർ ഓർക്കുന്നു. രാജഭരണം കഴിഞ്ഞശേഷം ഇന്നു ശേഷിപ്പുള്ള ഊട്ടുപുര കല്യാണാവശ്യങ്ങൾക്കായി ദേവസ്വം ബോർഡിൽ നിന്നും വാടകയ്ക്കുകൊടുക്കുന്നു. ഉത്സവക്കാലത്ത്‌ മേളക്കാരും, ജോലിക്കാരും, കലാകാരന്മാർക്കും, ആനക്കാർക്കുമൊക്കെ ഇവിടെ ഭക്ഷണം വിളമ്പുന്നു. ഉത്രം തിരുനാൾസദ്യയും വിളമ്പുന്നത്‌ ഇവിടെയാണ്‌.
എല്ലാ ക്ഷേത്രങ്ങളിലും കൊടിയേറ്റും ആറാട്ടുമുള്ള ഒരു വാർഷികോത്സവമാണുണ്ടാവുക. എന്നാൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിൽ മാത്രം ഒരു വർഷത്തിൽ പൂർണ്ണമായ മൂന്നു ഉത്സവങ്ങളുണ്ട്‌. ആദ്യത്തേത്‌ ചിങ്ങമാസത്തിലെ മൂശാരി ഉത്സവവും, രണ്ടാമത്തേത്‌ വൃശ്ചികത്തിലെ വാർഷികോത്സവവും മൂന്നാമത്തേത്‌ കുംഭമാസത്തിലെ പറയെടുപ്പുത്സവവുമാണ്‌. മൂന്നും ചോതി നക്ഷത്രത്തിൽ കൊടിയേറി തിരുവോണം ആറാട്ടു പ്രധാനമായാണ്‌ നടത്തുന്നത്‌.
ചിങ്ങമാസത്തെ ഉത്സവം മലയാള വർഷത്തിൽ കേരളക്കരയിലെ രണ്ടാമത്തെ ഉത്സവമാണ്‌. (ആദ്യത്തെ ഉത്സവം തൃക്കാക്കര വാമനമൂർത്തിക്ഷേത്രത്തിൽ അത്തം നാളിൽ കൊടിയേറുന്ന ഉത്സവമാണ്‌) തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കൊടിയേറ്റം ചോതി നക്ഷത്രത്തിലാണെന്നു സൂചിപ്പിച്ചുവല്ലോ. അത്തവും ചിത്തിരയും കഴിഞ്ഞാണല്ലോ ചോതി. ഇവിടത്തെ ചിങ്ങത്തിലെ ഉത്സവത്തിനു മൂശാരി ഉത്സവമെന്നാണു പേര്‌. വിഗ്രഹം നിർമ്മിച്ച ശിൽപി വിഗ്രഹത്തിന്റെ പൂർണ്ണതയ്ക്കായി ഭഗവാനെ പ്രാർത്ഥിച്ചു ഒടുവിൽ പ്രതിഷ്ഠയോടു ചേർന്നു ലയിച്ചുപോയി എന്നാണു സങ്കൽപം. ഏതായാലും വിഗ്രഹനിർമ്മാണ പ്രക്രിയയിലെ അവസാനത്തെ ജോലി (നേത്രോന്മീലനം-കണ്ണുതെളിയിയ്ക്കൽ) പൂർത്തിയായിട്ടില്ലെന്നു വിഗ്രഹം കണ്ടാൽ നമുക്കു മനസ്സിലാകും. അതിനു മുമ്പേ ശിൽപി ഭഗവാനിൽ ലയിച്ചു. ഒരു കലാകാരന്റെ ഓർമ്മയ്ക്കു മാത്രമായി കൊടിയേറ്റും ആറാട്ടുമുള്ള എട്ടു ദിവസത്തെ ഒരുത്സവവും മറ്റൊരു മഹാദേവക്ഷേത്രത്തിലും കേട്ടിട്ടില്ല.
അതുപോലെ തന്നെ പറയെടുപ്പിന്നുമാത്രമായി എട്ടുദിവസം നീണ്ടുനിൽക്കുന്ന, കൊടിയേറ്റും ആറാട്ടുമുള്ള ഒരുത്സവവും ഇവിടെ മാത്രമേയുള്ളു. പണ്ട്‌ തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും തൃപ്പൂണിത്തുറ ദേവസ്വം ഭൂമിയാണു അ‍ികമുണ്ടായിരുന്നത്‌. ജന്മി തന്റെ നിലങ്ങളും പുരിയിടങ്ങളും കാണാനായി വർഷത്തിലൊരിക്കൽ നാട്ടിൽ മുഴുവൻ സഞ്ചരിയ്ക്കുന്നതായാണു സങ്കൽപം. മിക്കവാറും ഭവനങ്ങളിലും ചിലപ്രധാന ക്ഷേത്രങ്ങളിലും ഭഗവാനെ എതിരേറ്റു നിറപറവെച്ച്‌ സ്വീകരിയ്ക്കുന്നതാണ്‌ ചടങ്ങ്‌. പോകുന്ന വഴികളിലെല്ലാം പറകൾ സ്വീകരിച്ചു കൊണ്ടാണു എഴുന്നള്ളിപ്പ്‌. കുംഭമാസത്തിൽ ചോതി കൊടികയറി തിരുവോണം ആറാട്ടു പ്രധാനമായാണു പറയെടുപ്പുത്സവം.
ഇനി പറയുന്നതാണ്‌ ഇവിടത്തെ ഏറ്റവും വലിയ ഉത്സവം. വൃശ്ചിക മാസത്തിലെ ചോതി നക്ഷത്രത്തിൽ കൊടികയറി തിരുവോണം ആറാട്ടായി നടത്തുന്ന വാർഷികോത്സവം. ഈ വർഷത്തെ ഉത്സവം നവംബർ 16 മുതൽ 23 വരെ. (വൃശ്ചികം ഒന്നു മുതൽ എട്ടുവരെ)യാണു നടത്തുന്നത്‌. ഈ ഉത്സവത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ നമുക്കൊന്നു ചിന്തിക്കാം. ഈ ഉത്സവം പൊലിമകൾകൊണ്ടും വ്യത്യസ്ഥതകൾകൊണ്ടും ഒരു പ്രത്യേകതലത്തിൽ വിരാജിയ്ക്കുന്നു.
ഇവിടത്തെ മൂന്നു ഉത്സവങ്ങളും ചോതി നക്ഷത്രത്തിൽ കൊടിയേറി തിരുവോണം നക്ഷത്രത്തിൽ ആറാട്ടായാണു നടത്തുക എന്നു പറഞ്ഞുവല്ലോ! എന്നാൽ ഈ വർഷം നവംബർ 16-നു ചോതിയല്ല വിശാഖമാണ്‌. വൃശ്ചികമാസത്തിൽ അനിഴം രണ്ടു ദിവസങ്ങളിൽ വരുന്നതുകൊണ്ട്‌ തിരുവോണം. ആദ്യം ഉറപ്പിച്ച്‌ അന്ന്‌ ആറാട്ട്‌ നിശ്ചയിച്ച്‌ തുടർന്നുമുകളിലേക്കു എട്ടാം ദിവസം 16-ആയുള്ള ഈ വർഷം കൊടിയേറുന്നത്‌.
എല്ലാ ആഘോഷങ്ങളുടേയും തുടക്കം കൊടിയേറ്റിൽ നിന്നാണല്ലോ! പ്രത്യേകിച്ച്‌ ഉത്സവങ്ങളുടെ. എന്നാലിവിടെ കൊടിയേറ്റിനു അരദിവസംമുമ്പേ 15 ആനകളും പൂർണ്ണമേളവും അണിനിരക്കുന്ന പൂർണ്ണതോതിലുള്ള ശിവേലി ആരംഭിച്ചുകഴിയും. തുടർന്ന്‌ ഓട്ടൻതുള്ളൽ തുടങ്ങിയ ക്ഷേത്രകലാപരിപാടികളും അരങ്ങേറും. അതിനെല്ലാം ശേഷം സന്ധ്യയ്ക്കാണ്‌ കൊടികയറ്റം. കൊടിയേറ്റ ദിവസം രാവിലെ എട്ടു മുതൽ ആരംഭിയ്ക്കുന്ന ഉത്സവ പരിപാടികൾ ആറാട്ടുദിവസം പുലരുന്നതുവരെ ഇടതടവില്ലാതെ തുടരും. ഈ ഒരു രീതി തൃപ്പൂണിത്തുറ ക്ഷേത്രത്തിനു മാത്രം സ്വന്തം.
കൊടികയറ്റിന്നുമുമ്പ്‌ ധാന്യങ്ങൾ മുളയിടുന്ന പതിവ്‌ മിക്കക്ഷേത്രങ്ങളിലുമുണ്ട്‌. കൊടിയേറ്റുന്നാൾ മുളയിടുന്ന ധാന്യങ്ങൾ ആറാട്ടാകുമ്പോഴേക്കും മുളച്ച്‌ ചെറിയ ചെടികളായിത്തീരും. അത്‌ ആറാട്ടുനാൾ ഭക്തർക്കു പ്രസാദമായി നൽകും. എന്നാലിവിടെ കൊടിയേറ്റിനും ഒരാഴ്ചയ്ക്കു മുമ്പ്‌ ധാന്യങ്ങൾമുളയിടുകയും കൊടിയേറ്റിനുമുമ്പ്‌ മുളച്ചുചെടികൾ പ്രസാദമായി വിതരണം ചെയ്യുകയുമാണ്‌ പതിവ്‌.
അതുപോലെത്തന്നെ കൊച്ചീ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റൊരു ക്ഷേത്രത്തിലും (രവിപുരം ക്ഷേത്രത്തിലൊഴികെ) ഉത്സവത്തോടനുബന്ധിച്ച്‌ ബ്രഹ്മകലശം ആടുന്ന പതിവില്ല. രവിപുരം ക്ഷേത്രം ഇപ്പോൾ ദേവസ്വംബോർഡിന്റെ കീഴിലാക്കിയെങ്കിലും രാജഭരണത്തിനുശേഷം ഏതാണ്ടു 32 വർഷത്തോളം വലിയമ്മ തമ്പുരാൻ കോവിലകം ഭരണത്തിലായിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലും രവിപുരം ക്ഷേത്രത്തിലും കൊടിയേറ്റിനുമുമ്പായി അതിവിശിഷ്ടമായ ബ്രഹ്മകലശം അഭിഷേകം നടക്കുന്നു.
ഈ വാർഷികോത്സവത്തിന്‌ നാലാം ദിവസമായ തൃക്കേട്ട മുതൽ എഴുന്നള്ളിയ്ക്കുന്ന ആനയുടെ തലേക്കെട്ടും കോലവും കുടയും, എഴുന്നള്ളിപ്പിന്നുമുമ്പിൽ കാണിക്കയിടാനായിവെയ്ക്കുന്ന കുടവും തനി സ്വർണ്ണമാണ്‌ - സ്വർണ്ണം പൂശിയതല്ല. മറ്റു ക്ഷേത്രങ്ങളിൽ ആനപ്പുറത്തു കോലം, കുട, വേഞ്ചാമരം, ആലവട്ടം എന്നിവയാണ്‌ പിടിയ്ക്കുന്നത്‌. എന്നാലിവിടെ തുണികൊണ്ടുള്ള 'തഴ' കൂടി പ്രദർശിപ്പിയ്ക്കുന്നു. അതു മേൽപ്പറഞ്ഞ നാല്‌ ഇനങ്ങൾക്കും മുകളിലായി പരിലസിയ്ക്കുന്നതുകാണാം. രാത്രിയാണെങ്കിൽ വെള്ളയും പകൽ വയലറ്റുംനിറമുള്ള തഴകളാണ്‌ ഉപയോഗിയ്ക്കുന്നത്‌.
എല്ലാ ആഘോഷങ്ങൾക്കും ഏറ്റവും ഒടുവിലത്തെ ചടങ്ങാണല്ലോ കൊടിയിറക്കം. എന്നാൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ മാത്രം ഉത്സവത്തിന്റെ എട്ടാം ദിവസം സന്ധ്യയ്ക്കു കൊടിയിറക്കിയതിനു ശേഷമാണ്‌ മേജർ സെറ്റു പഞ്ചവാദ്യം തകർക്കുന്നത്‌.
കൊടിയിറക്കി കഴിഞ്ഞാൽ ഭഗവാനെ എഴുന്നള്ളിച്ച്‌ പടിഞ്ഞാറെ ഗോപുരത്തിൽ കൂടി പുറത്തേയ്ക്കു കടന്നു തെക്കേഭാഗത്തുള്ള എളേടത്തു മൂസ്സതിന്റെ ഇല്ലത്തെ പറയെടുത്തു തിരിച്ചുപോരുന്നു. അന്നൊരു ദിവസം മാത്രമേ ഭഗവാൻ പടിഞ്ഞാറെ ഗോപുരം വഴി പുറത്തേയ്ക്കുള്ള യാത്രയുള്ളു. അതിനുശേഷം ആറാട്ടെഴുന്നള്ളിപ്പു കിഴക്കേനട, സ്റ്റാച്യു വഴി ചക്കംകുളങ്ങര ക്ഷേത്രക്കുളത്തിലെത്തി ആറാട്ടു കഴിഞ്ഞ്‌ തിരികെ ക്ഷേത്രത്തിലെത്തിയാൽ പുലർച്ചേ മൂന്നു മണിയോടെ വീണ്ടും 15 ആനകളും പൂർണ്ണമേളമുള്ള എഴുന്നുള്ളിപ്പു നടക്കും.

തൃപ്പൂണിത്തുറയ്ക്കു പുറത്തുള്ളവരെല്ലാം എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഉത്സവത്തിനു എത്തിച്ചേരാതിരിക്കില്ല. വലിയ ഒരു പരിപാടിയുമില്ലെങ്കിലും ഉത്സവകാലത്തു രാവിലേയും സന്ധ്യക്കും ക്ഷേത്രത്തിൽ വൻ തിരക്കായിരിക്കും. ആ തിരക്കിൽ പലരും വർഷങ്ങൾ തോറും, ചിലർ വർഷങ്ങൾക്കു ശേഷവും കണ്ടുമുട്ടും, പരിചയവും ബന്ധവും പുതുക്കും. എന്തിന്‌, ക്ഷേത്രത്തിൽവെച്ച്‌ വിവാഹാലോചനകൾ പലതും നാമ്പെടുക്കും.
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെടിക്കെട്ടില്ല. ഒരു കതിനവെടിപോലും ഉണ്ടാകില്ല. ഭഗവാനു വെടിക്കെട്ടിന്റെ ശബ്ദബഹളം ഇഷ്ടമല്ലെന്നാണു പഴമക്കാരുടെ മതം. എന്നാൽ പറയ്ക്കെഴുന്നള്ളിച്ചു പുറത്തു പോകുമ്പോൾ ചില്ലറ കരിമരുന്നുപ്രയോഗങ്ങൾ എഴുന്നള്ളിപ്പിന്നു മുമ്പിൽ പതിവുണ്ടുതാനും.
ശബരിമല,ചോറ്റാനിക്കര, കൊടുങ്ങല്ലൂർ തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തു പായസം, അപ്പം തുടങ്ങിയ നിവേദ്യങ്ങൾ വിൽപനയ്ക്കു ലഭിക്കും. എന്നാൽ ഈ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾക്കുള്ള നിവേദ്യമല്ലാതെ ഒന്നും ഉത്സവക്കാലത്തു തയ്യാറാകുകയില്ല; വിൽപ്പനയുമില്ല. കൃഷ്ണവിഷ്ണു ക്ഷേത്രങ്ങളിലെല്ലാം പാൽപ്പായസമാണല്ലോ പ്രധാന നിവേദ്യം! അമ്പലപ്പുഴ പാൽപ്പായസത്തിനു ഒരു പ്രത്യേക നിറം-ഏതാണ്ടു ഗോതമ്പിനോടുചേർന്നനിറ-മാണല്ലോ ഉള്ളത്‌. എന്നാൽ ഗുരുവായൂരെ പാൽപ്പായസത്തിനു തനി വെള്ളനിറമാണ്‌. തൃപ്പൂണിത്തുറയിലെ പാൽപന്തീരാഴിയ്ക്കുള്ളതിനു രണ്ടിനുമിടയിലുള്ള ഒരു വെളുത്തനിറമാണുള്ളത്‌. മൂന്നിനും മൂന്നു തരത്തിലുള്ള സാത്വിക ഭാവങ്ങളും സ്വാദുമുണ്ട്‌. പാൽപന്തിരുനാഴിയ്ക്കു 2500/- രൂപയാണു നിരക്ക്‌. അതും വരും മാസങ്ങളിലേക്ക്‌ അഡ്വാൻസ്‌ ബുക്കിങ്ങാണ്‌. ഇതും ഉത്സവക്കാലം ഒഴിവാക്കിയേ ബുക്കു ചെയ്യുന്നുള്ളു.

ക്ഷേത്രപ്രവേശനം ലഭിച്ചതിനു ശേഷവും തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേയ്ക്ക്‌ പിന്നോക്ക ദളിതജനങ്ങളെ കടത്തിയിരുന്നില്ല. അതുകൊണ്ട്‌ 1949 വരെ പിന്നോക്ക സമുദായാംഗങ്ങളും ഹരിജനങ്ങളും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവം കണ്ടിട്ടില്ല. പിന്നോക്ക സമുദായക്കാരെയും ദളിതരേയും തടയാൻ രാജഭരണകാലത്തെ സർക്കാർ വടക്കേക്കോട്ട വാതിലിലും കിഴക്കേക്കോട്ടവാതിൽക്കലും ഈ രണ്ടു മണിക്കൂർ ഷിഫ്റ്റായി കാവൽക്കാരെ നിയോഗിച്ചിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ തെക്കേഗോപുരം ഇന്നും അടഞ്ഞുതന്നെ കിടക്കുന്നു. ഉത്സവക്കാലത്തും ഇതുതുറക്കാറില്ല. തമ്പുരാട്ടിമാർക്ക്‌ ക്ഷേത്രത്തിനകത്തേയ്ക്കു പ്രവേശിയ്ക്കാനുള്ള ഈ കവാടം ക്ഷേത്രപ്രവേശനത്തിനു ശേഷം തുറന്നിട്ടേയില്ല.
രാജഭരണകാലത്ത്‌ മഹാരാജാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നിരുന്ന ഈ ഉത്സവം ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്‌. മഹാരാജാവ്‌ മേളം നേരിട്ട്‌ വിലയിരുന്നു. അതിനാൽ "തിരുമുമ്പിൽ മേളം" എന്നൊരു പദപ്രയോഗം തന്നെയുണ്ട്‌.
ഇന്നു പൂരങ്ങളുടെ പൂരമെന്നു അറിയപ്പെടുന്ന തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും വലിയ മേളവും, ഏറ്റവും വലിയ പഞ്ചവാദ്യവും ഏറ്റവും കൂടുതൽ അനുഷ്ഠാനകലകളും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വാർഷികോത്സവത്തിനാണുള്ളത്‌.



brinda
ezhuth/ dec/ 2009




ലഹരി

കുടിക്കുക.
തീരെ പതിയെ
ഓരോ ചവർപ്പും
ആസ്വദിച്ചാസ്വദിച്ച്‌.
ഓരോ നുരയും
വേനലിന്റെ തിളച്ച എണ്ണയിൽ
എങ്ങനെ
പൊട്ടിത്തെറിക്കുന്നു എന്ന്‌
സൂക്ഷ്മമായി അറിയുക
ചിലപ്പോൾ അത്‌
നിങ്ങളോട്‌
ഇങ്ങനെ ചോദിച്ചേക്കാം:
ക്ലോക്കിന്റെ സൂചികൾ
പൊടുന്നനെ പിറകോട്ട്‌
കറങ്ങാൻ തുടങ്ങിയാൽ
സൂര്യൻ
എങ്ങോട്ടേക്ക്‌ പോകുമെന്ന്‌.
എന്തെന്നാൽ
നാമിപ്പോൾ സൂര്യനെ
തുള്ളി തുള്ളിയായി
കുടിക്കാൻ തുടങ്ങുകയാണ്‌.
ചന്ദ്രനെതൊട്ട്‌
നാവിൽ വയ്ക്കുകയാണ്‌
അതിനാലാകണം
അതിങ്ങനെ
കുറേശ്ശെ തീർന്നു വരുന്നത്‌!
ചില്ലുഗ്ലാസിലൂടെ നോക്കുമ്പോൾ
എനിക്കു നിന്റെ മുഖം കാണാം.
നിന്റെ മുഖം
ഒരു വലിയ കണ്ണാണ്‌.
കൃഷ്ണമണി സമുദ്രവും.
കളയാൻ ഒന്നുമില്ല
ഒന്നും കളയാനും കഴിയുകയില്ല
അതിനാൽ കുടിക്കുക
പിന്നെയും കുടിക്കുക
ഓരോ ചവർപ്പും
ആസ്വദിച്ചാസ്വദിച്ച്‌

രോഗികൾക്കും വിശപ്പുണ്ട്‌







k g unnikrishnan
ezhuth/ dec/ 2009






രോഗികൾക്കും വിശപ്പുണ്ട്‌
മുൻ രാഷ്ട്രപതി കേരളത്തിൽ വന്നപ്പോൾ, വിശപ്പിന്റെ വിളി കേട്ട്‌ ഒരു ഡോക്ടർ പിണങ്ങിപ്പോയ വാർത്ത ചെറുതല്ലാത്ത പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ സ്ഥലം പിടിച്ചിരുന്നല്ലോ. അതുവായിച്ചപ്പോൾ തോന്നിയ ചില വിശപ്പിന്റെ ചിന്തകളാണ്‌ ഈ കുറിപ്പിനാധാരം.
പ്രത്യക്ഷത്തിൽ പ്രസ്തുതവാർത്ത, വി.വി.ഐ.പികൾ വരുമ്പോഴുള്ള തന്ത്രപ്പാടിൽ വി.ഐ.പികൾ അനുഭവിക്കുന്ന അസ്വസ്ഥതകളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌. പണം കിട്ടാറില്ല എന്ന പേരിൽ ടാക്സി ഡ്രൈവർമാർ ഇത്തരം ജോലികളിൽ നിന്ന്‌ ഒഴിയാറുണ്ട്‌. പോലീസുകാർക്കാണെങ്കിലും ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇത്തരം സന്ദർഭങ്ങളിൽ ജോലി ചെയ്യുന്നുണ്ട്‌.
എങ്കിലും ഇവിടെ വിഷയം ഡോക്ടറാണല്ലോ. ഒരു ദിവസം ഭക്ഷണം അൽപം വൈകിയപ്പോൾ ഇത്ര ശക്തമായി ഒരു ഡോക്ടർ പ്രതികരിക്കുകയും അതിനെ അനുകൂലിച്ചുകൊണ്ട്‌ സഹപ്രവർത്തകരും അവരുടെ സംഘടനാ പ്രതിവിധികളും രംഗത്തുവരികയുമുണ്ടായി. എന്നാൽ ഈ ഡോക്ടർമാരെ ഇത്രയും സമ്പന്നരാക്കിയ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഇങ്ങനെ വിശപ്പ്‌ എന്ന ഒരവസ്ഥയുണ്ടെന്ന്‌ എപ്പോഴെങ്കിലും ഈ ഡോക്ടർമാർ ചിന്തിച്ചിട്ടുണ്ടോ?
സർക്കാർ ആശുപത്രികളിലാണെങ്കിലും സ്വകാര്യ 'മേടിക്കൽ'സെന്ററുകളിലാണെങ്കിലും രോഗികളാകട്ടെ അവരുടെ ബന്ധുക്കളാകട്ടെ ഈ വിശപ്പ്‌ മാറ്റിവച്ചു വേണം എത്താനെന്നാണ്‌ ഇവരുടെ മതം. എന്റെ അനേകം സ്വന്തമായ അത്തരം അനുഭവങ്ങളിൽ ഒരെണ്ണംമാത്രം പറയാം. വിശപ്പ്‌ നിയന്ത്രിക്കാനാകാത്ത ഒരു അവസ്ഥയുമായി എറണാകുളത്ത്‌ ഇത്തരം ചികിത്സയ്ക്ക്‌ പ്രസിദ്ധമായ ഒരാശുപത്രിയിലെത്തിയതാണ്‌. രണ്ടു ദിവസം മുമ്പ്‌ ബുക്കുചെയ്തപ്പോൾ 11 മണിക്കുവരാൻ പറഞ്ഞു. സ്വന്തം ആവശ്യമായതുകൊണ്ട്‌ 10.30 ന്‌ തന്നെ എത്തി കാത്തിരിപ്പുതുടങ്ങി. 11,12, 1 മണി. ഡോക്ടർ വരുന്നില്ല. വളരെ വിനയത്തോടെ സിസ്റ്ററിനോടു ചോദിച്ചു, വിശക്കുന്നു, ഭക്ഷണം കഴിച്ചിട്ടുവരട്ടെ എന്ന്‌ ഉടനെ മറുപടി വന്നു. പോകുന്നതിനു കുഴപ്പമില്ല പക്ഷേ, ഡോക്ടർ വിളിക്കുമ്പോൾ ഇല്ലെങ്കിൽ അവസാനമേ കാണാൻ പറ്റുകയുള്ളു. ചിലപ്പോൾ കാണാനൊത്തില്ലെന്നും വരും. ഒന്നിനു പോകാൻപോലും ധൈര്യമില്ലാതെ അവിടെ ഇരുന്നു അവസാനം ഡോക്ടർ വന്നത്‌ 4.30 ന്‌.കണ്ടത്‌ 5.30 ന്‌. രോഗ വിവരം ശരിക്കുപറയാൻപോലും ഉള്ള ശക്തി ചോർന്നുപോയിരുന്നു. തിരക്കുണ്ട്‌, ഒരുപാടുരോഗികൾ പുറത്തുനിൽക്കുന്നു എന്നു പറഞ്ഞ്‌ വിശദീകരിക്കാൻ സമ്മതിച്ചതുമില്ല.
ഇവിടെ എന്താണു സംഭവിച്ചതെന്നു പിന്നീടാണ്‌ അറിഞ്ഞത്‌. 11 നു വരുമ്പോൾ ഡോക്ടർ തീയറ്ററിലായിരുന്നു. രണ്ടു മണിക്ക്‌ അവിടെനിന്നിറങ്ങി നേരെപോയി ഭക്ഷണം കഴിച്ച്‌ വിശ്രമിച്ചിട്ടാണ്‌ 4.30 ന്‌ പ്രിയപ്പെട്ട 'രോഗികളെ കാണാനെത്തിയത്‌
ഈ വിവരം ഞങ്ങൾ രോഗികളോടു പറഞ്ഞിരുന്നെങ്കിൽ ഉച്ചപ്പട്ടിണി ഒഴിവാക്കാമായിരുന്നു. അതു ഡോക്ടറോ ആശുപത്രി അധികാരികളോ ഡ്യൂട്ടി സിസ്റ്ററോ അറിയിക്കാത്തത്താണോ, അഥവാ അറിഞ്ഞിട്ടും അവർ പറയാത്തത്താണോ എന്ന്‌ ഇപ്പോഴും അറിയില്ല. ഏതായാലും രോഗിയുടെ വിശപ്പ്‌ ഇവർക്കു പ്രശ്നമല്ല എന്നു മാത്രം മനസ്സിലായി. അടുത്ത ദിവസവും ഇതിന്റെ ആവർത്തനമായിരുന്നു. അൾട്രാസൗണ്ട്‌ സ്കാൻ, എൻഡോസ്കോപ്പി എന്നിവയ്ക്കായി 9 മണിക്ക്‌, ഒന്നു കഴിയാതെ എത്തണമെന്നു പറഞ്ഞു. 8 നു തന്നെ എത്തി. അൾട്രാസൗണ്ടിന്റെ ആൾ എത്തിയത്‌ 10 ന്‌. രണ്ടു സ്ഥലത്തും ആദ്യത്തെ നമ്പർ ആക്കണമെന്നും വിശന്നാൽ ബുദ്ധിമുട്ടാണെന്നും ഒക്കെപറഞ്ഞതാണ്‌. പക്ഷേ, ആദ്യത്തെതു കഴിഞ്ഞ്‌ 11 നു മാത്രമാണ്‌ രണ്ടാമത്തേതിനു പേരു ചേർത്തത്‌. ഫലമോ, വെറും വയറ്റിൽ ഒന്നരവരെ നിന്നിട്ടും എൻഡോസ്കോപ്പിക്കു വിളിച്ചില്ല. പുറത്തുനിന്നു ബഹളംവെച്ചതു കേട്ട ഡോക്ടർ പുറത്തുവന്നു വിളിച്ചിട്ടാണ്‌ രണ്ട്‌ മണിക്കെങ്കിലും എൻഡോസ്കോപ്പി നടന്നത്‌. എനിക്കപ്പോൾ തോന്നിയത്‌, ഇതുപോലെ ഒരാഴ്ച അവിടെ ചികിത്സിച്ചാൽ ഉച്ചഭക്ഷണം ഒഴിവാക്കാൻ പഠിക്കുമായിരുന്നു എന്നാണ്‌. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏറ്റക്കുറച്ചിലുകളോടെ ഇതു വായിക്കുന്നവർക്കെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഉണ്ടായിരിക്കാമെന്നുറപ്പാണ്‌.
ഇത്‌ ഒ.പിയിലുള്ളവരുടെ അനുഭവം. കിടത്തി ചികിത്സയിലാണെങ്കിലും രോഗികൾക്കും ബന്ധുക്കൾക്കും വിശപ്പുമാറ്റിവയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ധാരാളം. ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ കണ്ട്‌ വിവരം ചോദിച്ചു മനസ്സിലാക്കിയിട്ടു ഭക്ഷണം കഴിക്കാമെന്നുവച്ചാൽ ചിലപ്പോൾ അന്നു ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നുവരും. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും ഡോക്ടർ ഇപ്പോൾ വരും, അതുകഴിഞ്ഞു ഭക്ഷണം കഴിച്ചാൽ മതി എന്നു ഉത്തരവ്‌. ചിലപ്പോൾ തൊട്ടുതാഴെയുള്ള മുറിയിൽ വന്നിട്ട്‌ ഡോക്ടർ താഴെപോയി ഒ.പിയും കഴിഞ്ഞ്‌, ചിലപ്പോൾ ഭക്ഷണവും കഴിഞ്ഞായിരിക്കും വരിക. ഡോക്ടർ പെട്ടെന്നു വന്നാലോ എന്നു പേടിച്ച്‌ രോഗിയുടെ ബന്ധുവും ഈ കുരുക്കിൽപെടാറുണ്ട്‌. ഒഴിവാക്കുന്ന ചില ബുദ്ധിമുട്ടുകളാണിത്‌.
എന്നാൽ ഇതിലപ്പുറമാണ്‌ ആശുപത്രിയിൽ നിന്നും ഡിശ്ചാർജ്ജു ചെയ്യുമ്പോഴത്തെ അവസ്ഥ. രാവിലെ 10ന്‌ ഡിശ്ചാർജ്‌ പറഞ്ഞാൽ ഉച്ചയ്ക്ക്‌ വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു വിചാരിച്ച്‌ ബില്ലടയ്ക്കാനുള്ള ഓട്ടം തുടങ്ങും. ബിൽ സെക്ഷനിൽ ചോദിച്ചാൽ ഡ്യൂട്ടി സിസ്റ്ററിനോടു ചോദിക്കാൻ പറയും. ഡോക്ടറുടെ ഫീസ്‌ എഴുതിയിട്ടില്ല. ഡോക്ടർ വരട്ടെ, എന്നൊക്കെയായിരിക്കും മറുപടി. ഒടുക്കം ഉച്ചയോടുകൂടി ഒപ്പിട്ടാലോ. ബില്ലടയ്ക്കാൻ ചെല്ലുമ്പോൾ അവിടെ ഇന്റർവെൽ ആയിരിക്കും. പിന്നീട്‌ അവരുടെ ഊണുകഴിഞ്ഞ്‌ ബില്ലടയ്ക്കുമ്പോൾ മൂന്നു മണി കഴിയും. ഇതിനിടയിൽ ഭക്ഷണം പോയിട്ട്‌ വെള്ളം കുടിക്കാൻപോലും രോഗിയുടെ ബന്ധുവിനു സാധിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റോ മറ്റോ വേണമെങ്കിൽ പിന്നെയും താമസിക്കും.
ഇത്തരത്തിൽ രോഗികളുടെ വിശപ്പു ഗൗനിക്കാത്ത ഡോക്ടർക്ക്‌ വിശപ്പിന്റെ വിളി സഹിക്കാതായെന്നു വായിച്ചപ്പോൾ സത്യത്തിൽ ഉള്ളിൽ സന്തോഷമാണ്‌ തോന്നിയത്‌. സ്വന്തം ഒ.പി.യിൽ 5 മിനിറ്റിന്റെ ഇടവേളകളിൽ 100 മുതൽ 250 രൂപ വരെ കൈപ്പറ്റുന്നവരാണെങ്കിൽ അവർക്കും വിശപ്പു പ്രശ്നമല്ലെന്നും നമുക്കറിയാം. എല്ലാ ഡോക്ടർമാരും ഇത്തരക്കാരാണെന്നു പറയുന്നില്ല. രോഗികളുടെ പ്രത്യേകതകൾ മനസ്സിലാക്കി അവർക്കുവേണ്ട വിട്ടുവീഴ്ചകൾ ചെയ്യുന്ന കുറച്ചുപേരെങ്കിലുമുണ്ട്‌. അത്തരക്കാർക്കു എണ്ണം ഈ സ്വാശ്രയകാലാവസ്ഥയിൽ വീണ്ടും കുറയുന്നതായാണ്‌ കാണുന്നത്‌.
ഏതായാലും വിശപ്പ്‌ എല്ലാവർക്കുമുണ്ട്‌. എന്നു കൂടി ചിന്തിക്കാനുള്ള അവസരമായി ഡോക്ടർമാരും അവരുടെ സംഘടനകളും ഈ സംഭവത്തെക്കുറിച്ചുള്ള ചർച്ചയിൽ വിലയിരുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ഡോ.ജി.വേലായുധൻ





dr. g velayudhan

ezhuth/ dec/ 2009





രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയെ അറിയാൻ ഇനിയും വൈകരുത്‌. നെഹ്‌റു കുടുംബത്തിലെ അവസാന കണ്ണിയെന്ന നിലയ്ക്ക്‌ രാഹുൽ ഗാന്ധിക്ക്‌ അതിയായ പ്രാധാന്യമാണ്‌ ഇന്ത്യൻ സമൂഹത്തിലും, രാഷ്ട്രീയത്തിലുമുള്ളത്‌. പ്രത്യേകിച്ചും കോൺഗ്രസ്സ്‌ നേതാക്കളുടെയിടയിൽ. ഇദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാഗാന്ധിയെ തന്നെയും പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ്സിലെ മിക്കവാറും എല്ലാ നേതാക്കളും ആഗ്രഹിച്ചിരുന്നതും, ആശ്രയിച്ചിരുന്നതുമാണ്‌. അവർ അതിൽ താൽപ്പര്യം കാണിക്കാത്തതുകൊണ്ടുമാത്രമാണ്‌ പ്രധാനമന്ത്രിയാകാതിരുന്നത്‌. ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്‌റുവിന്റെ പൗത്രന്റെ പുത്രൻ എന്ന നിലയ്ക്ക്‌ രാഹുൽ ഗാന്ധിക്ക്‌ കോൺഗ്രസ്സ്‌ നേതാക്കൾ പ്രധാനമന്ത്രിയടക്കമുള്ള ഏതു സ്ഥാനമാണങ്ങളും നൽകുമായിരുന്നു. രാഹുൽഗാന്ധിക്ക്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ അതീവ താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‌ അവർ നൽകിയ സ്ഥാനമാണങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. സോണിയാഗാന്ധി പ്രധാനമന്ത്രി ആകുന്നതിൽ നിന്നും അവരെ പൈന്തിരിപ്പിച്ചതും രാഹുൽഗാന്ധിയുടെ കരങ്ങളായിരുന്നുവേന്നു വിശ്വസിക്കാതിരിക്കാൻ വയ്യ. ഇവിടുത്തെ ചില കോൺഗ്രസ്സ്‌ നേതാക്കളും അവരുടെ മക്കളും അവർക്ക്‌ അനർഹമായ സ്ഥാനമാണങ്ങൾ കിട്ടുന്നതിന്‌ അതിമോഹം കാണിക്കുന്നതുപോലെ രാഹുൽഗാന്ധിയും ആഗ്രഹിച്ചിരുന്നുവേങ്കിൽ ഇദ്ദേഹം വർഷങ്ങൾക്കു മുമ്പ്‌ പ്രധാനമന്ത്രി ആകുമായിരുന്നു. പ്രധാനമന്ത്രിയാകുന്നത്‌ മുൻപരിചയകുറവ്‌ ഒരു തടസ്സമാകില്ല എന്നാണ്‌ തോന്നുന്നത്‌. എന്തെന്നാൽ രാജീവ്ഗാന്ധി പെയിലറ്റ്‌ ആയി പ്രവർത്തിച്ചിരുന്ന കാലത്ത്‌ അമ്മയുടെ അകാല മരണത്തെ തുടർന്നാണല്ലോ പെട്ടെന്ന്‌ ഒരു ദിവസംകൊണ്ട്‌ പ്രധാനമന്ത്രിയായത്‌. അദ്ദേഹം പ്രധാനമന്ത്രിയായി ശോഭിച്ചില്ല എന്നു പറയാനും വയ്യ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള സന്നദ്ധത കോൺഗ്രസ്സ്‌ നേതാക്കൾ പ്രകടിപ്പിച്ചിട്ടും അദ്ദേഹം അതിനു വഴങ്ങാതിരുന്നത്‌ എന്തുകൊണ്ടാണെന്നുള്ള കാരണങ്ങൾ ഇന്നും അജ്ഞാതമാണ്‌. പിന്നീടുണ്ടായ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി അദ്ദേഹത്തിന്റെ പക്വത തെളിയിക്കുന്നതാണ്‌. തനിക്ക്‌ പ്രധാനമന്ത്രിയാകാനുള്ള അറിവും, കഴിവും, പക്വതയും ഇല്ലെന്നും കൂടുതലായി രാഷ്ട്രീയ പരിചയവും സമൂഹത്തെ അതിനുവേണ്ടി പഠിക്കേണ്ടതുണ്ടെന്നും സ്വയം മനസ്സിലാക്കിയതിന്റെ ഫലമായിട്ടുള്ളതാണെന്നുള്ളത്‌ പിൽക്കാലത്ത്‌ തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അറിവും മഹത്വമാണ്‌ കാണിക്കുന്നത്‌. തന്റെ അറിവോ, കഴിവോ മനസ്സിലാക്കാതെ ഏതു സ്ഥാനത്തിരിക്കാനും മടികാണിക്കാത്തവരാണ്‌ ഇന്നു രാഷ്ട്രീയത്തിൽ കാണുന്ന എല്ലാപേരും. ഇതാണ്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്ന അരാജകത്വത്തിന്റെ പ്രധാന കാരണവും. നേതാവ്‌ സ്വയം അവരോധിക്കപ്പെടാനല്ല ശ്രമിക്കേണ്ടത്‌ മറ്റുള്ളവർ യോഗ്യത മനസ്സിലാക്കി സ്ഥാനമാണങ്ങൾ നൽകേണ്ടതാണ്‌. രാഹുൽഗാന്ധി തികച്ചും രാഷ്ട്രീയത്തിൽ ഒരു വ്യത്യസ്തനായ നേതാവാണ്‌. ചുരുക്കത്തിൽ ഒരു നേതാവാകാനുള്ള എല്ലാ സദ്ഗുണങ്ങളും അദ്ദേഹത്തിന്‌ ഉണ്ടെന്നുള്ളതാണ്‌ ഏവരും മനസ്സിലാക്കേണ്ടതാണ്‌. രാഹുൽഗാന്ധിയെപ്പറ്റി പല ആരോപണങ്ങളും പല കോണുകളിൽ നിന്നും വന്നു കേൾക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ ട്രെയിൻ യാത്ര, അദ്ദേഹം പാവപ്പെട്ടവരുടെ വീടുകളും കുടിലുകളും സന്ദർശിക്കുകയും അവിടെ നിന്നും ആഹാരം കഴിക്കുകയും, താമസിക്കുകയും ചെയ്യുന്നത്‌ താണതരത്തിലുള്ള പ്രകടനമാണെന്ന്‌ പ്രചരിപ്പിക്കുന്നവർ ധാരാളമുണ്ട്‌.
ഇന്ത്യയിൽ അധിവസിക്കുന്നവരിൽ ഭൂരിപക്ഷവും പാവങ്ങളും, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരുമാണ്‌. അവരുടെ ക്ഷേമത്തിനുവേണ്ടിയാണ്‌ ഏതൊരു രാഷ്ട്രീയക്കാരനും, ഗവണ്‍മന്റും പ്രധാനമായും ശ്രദ്ധിക്കേണ്ടതും, പ്രവർത്തിക്കേണ്ടതും. പണ്ടുള്ള രാജാക്കന്മാരും പുരാണകഥയിലെ ശ്രീരാമനെപോലുള്ളവർ തന്നെയും ജനങ്ങളുടെ ഇംഗിതം മനസ്സിലാക്കി രാജ്യം ഭരിച്ചിരുന്നവരാണെന്നുള്ളത്‌ എല്ലാവർക്കും അറിവുള്ളതാണല്ലോ.
ഭാരതത്തെ ഭരിക്കുന്ന മന്ത്രിമാരും മറ്റു ജനപ്രതിനിധികളുമാണ്‌ ഇപ്പോഴൊക്കെ രാജാക്കന്മാർ. അവരിൽ എത്രപേർ ജനസമൂഹത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു? രാഹുൽ ഗാന്ധിയെ ഇന്നത്തെ രാഷ്ട്രീയക്കാർ മാതൃകയാക്കിയാൽ അതിൽപ്പരം നാടിന്‌ നന്മയുണ്ടാകാൻ വേറെ മാർഗ്ഗമില്ല.



briji
ezhuth/dec , 2009





metro
Rashmi scanned the entire lobby for somebody to receive her but in vain. How rude of them. She thought .And that too on this great day.!. she dragged her big suit case out of the air port and dug her purse for her mobile. Before she could reach her phone it rang. It was Salim.

Oh where are you Rasmi?. We are very sorry that we could not reach on time. But who knew that the flight was on schedule. Its history you know.!

Don’t yap. Now tell me what shall I do. I think it is wise to hire a taxi by myself. Thank God the air port was not shifted to Devanahalli which is not so familiar. Kalpana grabbed the phone.

How is the bride doing?. Now you don’t tell me that you forgot the wedding sari

Oh shut up dude. Now tell me whether every thing else is cool.

Do not worry. Rohit and his mother are already here. Rest of them are not counted you know. Your best buddy Sarma and family are on the way from Mangalore. Cookoo and a bunch of her friends have already reached Ramanagaram .But Rohit’s mother is really upset over our arrangements.

Yeah what to do. I could not come yesterday. There were series of meetings to cover. Other wise also she never wanted a journalist daughter-in –law you know. Forget.

Ok ..ok .now you pick up a taxi and rush,.. By the way ‘muhurath’is between ten and eleven. Roopa arranged one beautician also. Rohit’s mother wants you as a typical kannada bride.

When she gestured for a cab it was Rohit on the line. Rashmi convinced him and apologized for not reaching the previous day and hung up. As she settled in the back seat of the cab a strange feeling was creeping in. She knew Rohit for quiet a long time and listen to his voice almost everyday. But today , it was so different and she cannot deny the little shiver in her voice also. For a few hours from now they will be husband and wife. Frankly speaking it is a huge responsibility which is going to over turn one’s life.

Rashmi felt a rush towards her ears and missed a hear beat. She tried to relax.

The cab joined the flow of traffic from air port, inching through the mad rush of morning hours .At last the driver brought the car to a complete halt.

Rashmi looked ahead. The road was like someone dumped vehicles helter skelter . The tops of the vehicle shone in the morning sun. Rashmi felt miserable .Driver gave a helpless glance and told.

Amma this is going to be very tough.

Why? .this is a common sight every day. Rashmi brushed it aside.

May be yeah. but today the citizens planned a ‘rastha roko’ through out MG road because of the snail pace of Metro rail work.

Oh my God. Why did’nt they announce it earlier. If they inconvenience the unaware commuters what are they going to gain. Even I am a citizen. I have the right to travel also. You know, 10.30 is the muharat of my wedding. Its already quarter to nine. Driver’s jaw dropped in awe.

What to do amma .You cannot get away through any other diversion. We are in the middle .hope it will clear soon. Rasmi took her phone.

Rohit I am trapped.

Rohit was almost chocked when he shouted back ‘I told you’..! Ok now I am going to come there

How ? .Are you going to airlift me. ? Rohit was visibly annoyed. Kalpana grabbed the phone.

You have to change madam to sit in the mantap.

Who told you to arrange it so far from the city.?

Yeah , we could have arranged it in the air port itself.

Ok .ok now it is moving I will call you later. Rashmi leaned back and closed her eyes. There was nothing to do other than patiently tame herself to gulp her anger and frustration. Grand mother always use to make fun of one proverb, ‘do not wait for the eleventh hour. You may die at 10.30.’!

A sudden head ache ripped her head off. She opened the window and found everybody in other vehicles are blaming and cursing . Rashmi suddenly wondered ,being a journalist what was she doing till now .she took her phone.

After reporting that she also joined in the conversation with the furious driver of the adjacent car. He was talking about the apathy of the government.

In spite of the poor infrastructure ten thousand more buses including one thousand Volvos are going to be put into this ocean of vehicles. He blamed the top ‘babus’ receiving commission from these bus owners to sanction this chaotic traffic where the tax payers have to struggle.

The population is also ten folds more than yester years.

Yeah. That is because of the floating population who come for a living.

Rashmi raised her window as the phone rang. It was an annoyed Rohit.

Try to understand Rohit. She raised her voice but immediately caught up with her cool.

Remember Rohit ,we met in a traffic jam and this may be a coincidence .I think it is going to clear .ok. See you soon. But the car stopped again.

Rashmi left all hope and closed her eyes. Head ache was taking its toll.

* * * * *

A happy Rohit picked up Rashmi from air port in his car. They just zoomed off.

Oh wow this is the express way. They crossed the elevated metro rail through MG road. Monorail train wroomed by leaving a murmur in the wind around. Their car flew through the four lane stretch on Kasthurbha road encircling the beautiful Kubbon park Clean and tidy vehicles moved at ease. Neatly dressed children and people walked happily on the pavements and the whole city was looking relaxed. Rashmi and Rohit proceeded to the “Tamarind tree” resort in Kanakapura where all were waiting for the bride and the bridegroom.

Suddenly the loud siren of an ambulance shook her awake. For a moment Rashmi could not place herself. Slowly the wailing of the ambulance brought her conscience to reality. The beautiful infrastructure was a far fetched dream. Her heart reached out to the unfortunate soul who is at the mercy of the Bangalore traffic. The patient may be dying.

Her phone rang in an inconsolable note. It was Rohit again. It is already past 10,30.

But you know I am worried about an ambulance behind, Rohit. Marriage can wait. Any way the traffic is moving now.

How far it will take. Where are you now?

So close ,..yet so far. !

m k janardhanan





m k janardhanan
ezhuth , dec, 2009





മാടുകച്ചവടം

ഓർത്തു നോക്കുക
ഇനി പറയുന്ന വൈരുദ്ധ്യങ്ങൾ
അവർ ഭർത്തൃമതി. അമ്മ, കുടുംബിനി.
മറ്റൊരുവനെ ഒളികണ്ണിട്ടുനോക്കുന്നു.
ഇതാ ഈ സ്ത്രീ കുടുംബസ്ഥ
എന്നെ കള്ള ക്കണ്ണെറിയുന്നു.
അതാ അവൾ മറയിൽനിന്നുകൊണ്ട്‌
ആ ചെറുപ്പക്കാരനെ ഒളിഞ്ഞു
നോക്കുന്നു. കണ്ണു കണ്ണുകളിൽ
തഞ്ചി ശരീരം യാചിക്കുന്നു.
അവളുമാർ അർത്ഥമിട്ടു നോക്കുമ്പോൾ
അവന്മാർ പിന്നിലല്ല. അങ്ങിനെ
സ്ത്രീ പുരുഷ നയനങ്ങൾ പരസ്പരം
സർച്ചു ലൈറ്റുകളാകുമ്പോൾ പിന്നെ
ഇവിടെ സംതൃപ്തജീവിതമില്ല
കതിരില്ലാത്ത പതിർമാത്രമാണിവിടെ
ദാമ്പത്യജീവിതം. ഇണകളില്ല.
നുണകൾ മാത്രം. തണലില്ല.
കൊടും വെയിൽ മാത്രം.
വിവാഹം ഹൃദയങ്ങളുടെസമ്മിശ്രണ
മല്ല. വിവാഹപ്പന്തൽ അറവു
ശാലകളാണ്‌. ജന്മങ്ങളെ
താലിക്കയറിൽ കുരുക്കുന്നു
പ്രണയത്തിന്റെ കണ്ണുകൾ
ഹൃദയസൗഗന്ധങ്ങൾ
അവദൈവത്തിന്റേതാണ്‌
അന്ധരുടെ സാമ്രാജ്യത്തിൽ
ദൈവത്തിനു സ്ഥാനമെവിടെ?
കുമാരിമാരെ, കുമാരന്മാരെ
നടാഷയെപ്പോലെ വിവാഹം
ശ്മശാന യാത്രയാക്കാതിരിക്കുക
കണ്ണെറിയുക കണ്ണെറിയുക
കണ്ടുനിറയുക ഉണ്ടുനിറയുക .
കക്കാനും നിൽക്കാനും പഠിക്കുക
ചത്തൊടുങ്ങാതെ ജീവിക്കുക
നിരന്തര നിത്യപ്രണയ ബ്രഹ്മത്തെ
പുനഃസ്ഥാപിക്കുക

നിലാവ്‌

എല്ലാവർക്കുമായുള്ള കവി സന്ദേശമിതാണ്‌
പ്രിയമിത്രങ്ങളെ മനുഷ്യസൃഷ്ടിക്കു
ശേഷം ദൈവം ഉപേക്ഷിച്ച
രജോഗുണമൂർത്തി ഭൂമിയിൽ
നിലാവായി മാറി. ആകയാൽ-
നിലാവും മനുഷ്യരും ആത്മ-
ബന്ധുക്കളാണ്‌ സ്നേഹത്തിന്റെ
നിലാവ്‌ നമ്മളിൽ പെയ്തിറങ്ങട്ടെ.
സ്നേഹം കൊണ്ട്‌ വിശക്കുന്ന കുഞ്ഞിനെയൂട്ടുക
എല്ലാവരും കൈവിട്ട യാചകിയെ-
യാചകനെ സഹായിക്കുക!
അവർക്കു ആശ്രയം നമ്മൾ മാത്രമാണ്‌!
ആശ്രിതരില്ലാത്ത അയലത്തെ
പടുവൃദ്ധയെ കൈപിടിച്ചുനടത്തി-
ദയാവാക്കുചൊല്ലുക.
ലോകത്തെയുണർത്താൻ സുപ്രഭാതം
പാടിയെത്തുന്നപക്ഷിക്കു അൽപം ധാന്യ
മണിഎറിഞ്ഞുനൽകുക.
അവധാന്യം മെതിച്ചു ഒളിച്ചുസൂക്ഷിക്കുന്നില്ല എന്നതിനാൽ,
നമ്മുടെ ഏത്‌ തിരക്കിലും ദീനന്റെ,
സ്വരം കേട്ട്‌ അവനെ സ്വാന്ത്വനിപ്പിക്കുക.
അവനു വേണ്ടത്‌ ചെയ്യുക.
സ്നേഹം നിഷേധിച്ചശിശുവിന്‌
തേൻ വാക്കും ഇറ്റു ഭക്ഷണവും നൽകുക.
നമ്മൾ സ്നേഹമാണ്‌ നിലാവിന്റെ
ശീതളവെണ്മയാണ്‌. നമ്മളും
മറ്റുള്ളവരും ദൈവത്തിന്റെ
മുഖഛായകളാകയാൽ അവർ
നമ്മൾ തന്നെയാണെന്നു കരുതുക
ലോകംയുദ്ധക്കളത്തിലെ ചോരകുടി-
ക്കുമ്പോൾ നമുക്കുലോകത്തെ,
ലോകത്തെ സ്നേഹിക്കാം.
നാം നിലാവാണ്‌. നമ്മുടെയും
നമ്മുടെ പിതാക്കളുടെയും രേതസ്സിന്റെ,
നിറം നിലാവിന്റേതാണ്‌
നമുക്കു ലോകത്തിന്റെ അജ്ഞത-
യേയും അഗ്നിയേയും കെടുത്തുന്ന പുണ്യമാകാം
നമുക്കുവേണ്ടിയാണ്‌ നക്ഷത്രശോഭകൾ
ശാന്തിയുടെ ഉദ്യാനങ്ങൾ നമ്മുടേതാണ്‌.
വരുക വേഗം തിരിച്ചുവരുക.

പ്രാർത്ഥനാ മൊഴികൾ
പ്രാർത്ഥനയിലൂടെ ഞാൻ നിത്യവും
ദൈവത്തിലേക്കു വേർപെടുത്തു.
ആ യാതൊന്നിൽ മാഞ്ഞുപോകുന്നു.
പൂവും പുൽക്കൊടിയും പ്രാവും
നക്ഷത്രങ്ങളും-സ്ഥൂലതകളെ നയിക്കുമ്പോൾ,
സ്ഥൂലതകളത്രയുമന്റെ ദൈവം!
ആ ഒരു നിമിഷം സ്മരിച്ചുകൊണ്ട്‌
ഒരു പ്രകാശബിന്ദുവായി ഞാൻ
ചുരുങ്ങുമ്പോൾ അണ്ഡകടാഹം ഞാൻ !
അനന്തത്ത ഭേദിച്ചു കടന്നു പോവുകയാണ്‌.
ജീവനും രക്തവും അരിഞ്ഞു
കൊടുത്ത എന്റെ ദൈവത്തിലേക്ക്‌
വാക്കുകൾകൊണ്ടും ചേഷ്ടകൾ
കൊണ്ടുമല്ല, മമതയാൽ അലി
ഞ്ഞലിഞ്ഞു ഞാൻ അവനിലേക്കു,
ദ്രവിച്ചു ദ്രവിച്ചു കണ്ണീർക്കയമായി
ഒഴുകിയെത്തുകയാണ്‌.
ഞാൻ എല്ലാറ്റിലും എല്ലാമായ അവൻ
കവിതയായി എന്നിലും നിറഞ്ഞിരിക്കുകയാണ്‌.
ആ നിമിഷം ഞാനും
എന്റെ ദൈവവുമെന്നു രണ്ടില്ല
ഞങ്ങൾ ഒന്നായ്‌ കലർന്നിരിക്കുകയാണ്‌.