Followers

Friday, September 30, 2011

ezhuth / october 2011


എഡിറ്റോറിയൽ/ക്രൂരവും ബധിരവുമായ മനോഭാവം

മാത്യൂ നെല്ലിക്കുന്ന്

ഈ നിത്യ ഹരിതമായ കേരളത്തെ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
കാരണം നമുക്ക് കിട്ടിയ സൗഭാഗ്യങ്ങൾ നശിപ്പിക്കാതെ വരുംതലമുറയ്ക്കും പകർന്നു കൊടുക്കാൻ കടമയുണ്ട്.
എന്നാൽ ഇന്ന് പത്രത്താളുകളിൽ നിന്ന് കേൾക്കുന്നത് എന്താണ്?
പ്രകൃതിയെ നിഷ്കരുണം
കൊല്ലുകയാണ്.
അതും പോരാഞ്ഞ് വിവരംകെട്ട പെരുമാറ്റവും കാഴ്ചവയ്ക്കുകയാണ്.
മനുഷ്യവിസർജ്യങ്ങൾ ലോറിയിൽ ശേഖരിച്ച് പുഴയിൽ ഒഴുക്കുന്നവന്റെ പൗരബോധം എന്താണ്?
അവിടെയും തീരുന്നില്ല, ആ ലോറിയിൽതന്നെ പിറ്റേ ദിവസം കുടിവെള്ളം
വിതരണം നടത്തുകയാണ്!
ഇതു ജീവിക്കാനുള്ള ആർത്തികൊണ്ട് ചെയ്തുപോകുന്ന തെറ്റല്ല.
വിവരമില്ലാത്തതുകൊണ്ടും ക്രൂരവും ബധിരവുമായ മനോഭാവം കൊണ്ടും ഉണ്ടാകുന്നതാണ്.
ഇന്ന് കേരളം നേരിടുന്ന തലതെറിച്ച മാനസികജീവിതമാണ് ഇത് തുറന്നു കാണിക്കുന്നത്

ezhuth online / october 2011


കല്ലിന്മേൽ കല്ല്‌ ശേഷിക്കാതെ


സി. വി. വിജയകുമാർ

മനുഷ്യസ്വപ്നങ്ങളുടെ ഉയരം ആകാശത്തെക്കാളും അതിന്റെ വിധി ബാബേൽ ഗോപുരത്തിന്റേതുമാകുന്നു. കല്ലിന്മേൽ കല്ല്‌ ശേഷിക്കാതെ ഒക്കെയും തകർന്നടിയുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള കരാർ ലംഘനത്തിന്റെ ശിക്ഷയാണിതെന്ന്‌ ഗത്യന്തരമില്ലാതെ നാം വിശ്വസിക്കുന്നു. അതുകൊണ്ട്‌ ജീവിതത്തിനും മരണത്തിനും മദ്ധ്യേയുള്ള പെരുവഴിയിലൂടെ വൻ വീഴ്ചകളിലേക്ക്‌ തുടർച്ചയായും പലായനം ചെയ്യാൻ നിയോഗിക്കപ്പെടുന്നു. വീഴ്ചകളുടെ ആകെത്തുകയാണ്‌ അവന്റെ ജീവിതം. ജന്മാന്തരമായ ഓർമ്മപോലെ ഈ തിരിച്ചറിവ്‌ സിദ്ധിക്കുന്നവരാണ്‌ ജന്മദുഃഖങ്ങളുടെ കാരണം തേടി പോകുന്നത്‌. കാര്യത്തെയും കാരണത്തെയും അന്വേഷിച്ചുകൊണ്ടവർ സർവ്വസംഗങ്ങളും പരിത്യജിച്ചുപോകുന്നു. അവർ ജീവിതത്തെ ഇലത്തുമ്പിലെ മഞ്ഞുതുള്ളിപോലെ മാഞ്ഞുപോകുന്ന രൂപകമായി നിർവ്വഹിക്കും. പക്ഷേ, സാധാരണ മനുഷ്യനെ സംബന്ധിച്ച്‌ സ്വന്തം ജീവിതം തന്നെയാണ്‌ അവന്റെ സമസ്യ.


ജന്തുജീവിതസമരത്തിന്റെ ദുരന്തകഥയാണ്‌ അവന്റെ കഥ. എന്നും എഴുത്തുകാരൻ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നതും ഈ കഥ തന്നെയാകുന്നു. മാത്യു നെല്ലിക്കുന്നിന്റെ 'പ്രയാണം' എന്ന നോവലാണ്‌ എന്നെ ഇത്തരമൊരു തത്ത്വചിന്തയിലേക്ക്‌ നയിച്ചതു. കാരണം ജീവിതം ആത്യന്തികമായൊരു നഷ്ടക്കച്ചവടം മാത്രമാണെന്നും അതെന്നെ വീണ്ടും ബോദ്ധ്യപ്പെടുത്തുന്നു. ഉയരങ്ങളിലേക്ക്‌ പതിക്കുക എന്നു പറയുന്നത്‌ നമുക്കൊരുവൈരുദ്ധ്യമായി തോന്നിയേക്കാം. പക്ഷേ, അങ്ങനെയും സംഭവിക്കുന്നു. അതാണ്‌ പ്രയാണമെന്ന നോവലിൽ ജേക്കബ്ബിന്‌ സംഭവിക്കുന്നത്‌. അയാൾ ഉയരങ്ങളിലേക്ക്‌ നിപതിക്കുകയും താഴ്മയിലേക്ക്‌ ദയനീയമായി കൂപ്പുകുത്തുകയും ചെയ്യുന്നു. വേലിയിറക്കത്തിലേപ്പോലെ ഈ നോവലും അമേരിക്കൻ പശ്ചാത്തലത്തിലാണ്‌ കർമ്മയോഗം പൂർത്തീകരിക്കുന്നത്‌. കഥാപാത്രങ്ങളിലധികവും കേരളത്തിലെ മധ്യവർഗ്ഗ ക്രിസ്തീയ സമൂഹത്തിൽ നിന്നും സമൃദ്ധിയുടെ കാനാൻദേശമായ അമേരിക്കയിലേക്ക്‌ ചേക്കേറിയവരും. പണമെന്ന സർവ്വശക്തനായ മിശിഹ മനുഷ്യനെ ആത്മീയമായി വന്ധ്യംകരിക്കുന്നതിന്റെയും കുടുംബബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും അതുളവാക്കുന്ന ദുസ്വാധീനങ്ങളുടെയും പ്രത്യാഘാതങ്ങളാണ്‌ ഇവിടെ മാത്യു വരച്ചുകാട്ടുന്നത്‌. അതിനയാൾ ഉപയോഗിക്കുന്ന നിറങ്ങളാകട്ടെ കറുപ്പും വെളുപ്പും മാത്രം.

വേട്ടക്കാരനും ഇരയും
വേട്ട ഒരു പ്രതീകമാണ്‌. ജീവിതത്തിന്റെ പ്രതീകം. അഗാധമായ കാഴ്ചയിൽ വേട്ടക്കാരനിൽ ഇരയുടെ രൂപം കാണാൻ കഴിയും. വിദൂഷകനെയും കോമാളിയെയും പോലെയോ ജ്ഞാനവും ചിരിയുംപോലെയോ ഈ പ്രതീകങ്ങളിൽ വിരുദ്ധദൂരങ്ങളില്ല. ബലിയും കൊലയും പോലെയാണ്‌ അതൊന്നായിരിക്കുന്നത്‌. അത്‌, ദാർശനികതയുടെ രൂക്ഷനോട്ടംകൊണ്ടുമാത്രം തിരിച്ചറിയാൻ കഴിയുന്ന യാഥാർത്ഥ്യമാക്കുന്നു. പരിചിതനും തുടക്കക്കാരനുമായ രണ്ടു വേട്ടക്കാരിലൂടെയാണ്‌ നെല്ലിക്കുന്ന്‌ നോവൽ ആരംഭിക്കുന്നത്‌. യുവത്വത്തിലേക്കും വാർദ്ധക്യത്തിലേക്കും നോക്കി നിൽക്കുന്ന രണ്ടുപേർ. ഒരാൾ സൂക്ഷ്മദൃക്കും അപരൻ സ്വപ്നാടകനും. വാസ്തവത്തിൽ പ്രതിദൂരങ്ങളുടെ പാഠാന്തരങ്ങളിലേക്ക്‌ ഉന്നം പിടിക്കുന്നവനാണ്‌ പാപ്പച്ചൻ, ജേക്കബ്ബിനെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്‌ ഞാൻ വിചാരിക്കുന്നു. പക്ഷേ ഉന്നം പിഴച്ചുപോയൊരു വെടിയുണ്ടപോലെ ജേക്കബ്ബിന്റെ ജീവിതം അയാളുടെ കൈവിട്ടുപോവുകയായിരുന്നു. പ്രതികൂലസാഹചര്യങ്ങളുടെ അടിയൊഴുക്കുകളിൽ പെട്ടയാൾ വളരെ ദൂരം ഒഴുകി ആത്മാവിൽ പ്രതിഷ്ഠിച്ച സ്നേഹദൂതികയായ സീമയിൽ നിന്നും അകലുന്നു, സൂസിയുടെ ഭർത്താവാകുന്നു. പിന്നെ ഭാര്യയും മക്കളുമൊക്കെയുണ്ടായിട്ടും അനാഥതയുടെ വിജനതയിൽ അയാൾ നിസ്സഹാനാവുന്നു. നാട്ടിലേക്ക്‌ മടങ്ങിയെത്തുമ്പോൾ നിസ്സഹായതയുടെ പരകോടിയിൽ വച്ചയാൾ സീമയെയും പാപ്പച്ചനെയും കാണുന്നു. സീമയോട്‌ മാപ്പിറക്കുന്നു. പാപ്പച്ചനാകട്ടെ തന്റെ പഴയ തോക്കയാൾക്ക്‌ നൽകുന്നു. അതുമായി അയാൾ ഇരുട്ടിലൂടെ മുന്നോട്ട്‌ നീങ്ങുമ്പോൾ നോവൽ അവസാനിക്കുന്നു. ഉന്നം പിഴച്ചുപോയ ജീവിതത്തിന്‌ നേർക്ക്‌ നിറയൊഴിക്കാനുള്ള സ്വാതന്ത്ര്യമായിരിക്കും ഈ തോക്ക്‌ കൈമാറ്റത്തിന്റെ വ്യംഗാർത്ഥം.

അതുകൊണ്ടാണ്‌ തുടക്കത്തിൽ സൂക്ഷ്മമായ വീക്ഷണത്തിൽ വേട്ടക്കാരനും ഇരയും ഒന്നാണെന്ന്‌ ഞാൻ ആദ്യം തന്നെ പറഞ്ഞത്‌. പരമമായ അർത്ഥത്തിൽ വ്യക്തി അവനെത്തന്നെയാണല്ലോ അനുഭവിക്കുന്നത്‌. അങ്ങനെയാണ്‌, ജീവിതത്തിലെ ഏറ്റവും പ്രസക്തമായ സന്ദർശകൻ പഴയ ആ രംഗബോധമില്ലാത്ത കോമാളി തന്നെയാണെന്ന്‌ നാം തിരിച്ചറിയുന്നത്‌.


മാംസനിബദ്ധമല്ല രാഗം
പ്രേമത്തിന്റെ ഏറ്റവും നിർമ്മലമായ അവസ്ഥയെയാണ്‌ ജഹമശ്​‍ിശര ഹീ​‍്ല എന്ന്‌ പറയുന്നത്‌. മാംസനിബദ്ധമല്ലാത്ത ഈ പരമപ്രേമത്തിന്റെ ദീർഘസാക്ഷാൽക്കാരം മാത്യു നെല്ലിക്കുന്നിന്റെ നോവലുകളിൽ പ്രത്യക്ഷപ്പെടുന്നു. സൂര്യവെളിച്ചത്തിലെപോലെ പ്രയാണത്തിലും നാമത്‌ കാണുന്നു. കുമാരനാശാന്റെ ലീലാകാവ്യത്തിൽ മദനന്റെ മടങ്ങിവരവിനായി കാത്തിരുന്ന ലീലയുടെ ആത്മീയ തലത്തിലല്ലെങ്കിലും സൂര്യവെളിച്ചത്തിലെ ശൈലജയും പ്രയാണത്തിലെ സീമയും സമാനഹൃദയരുടെ ആത്മമൈത്രിയുള്ളവരാണെന്ന്‌ പറയാം. അവർ രണ്ടുപേരും നഷ്ടപ്പെട്ടുപോയ ഏകധനത്തെപ്പറ്റിയോർത്ത്‌ സ്വജീവിതത്തിന്റെ ഇച്ഛകൾക്ക്‌ വഴങ്ങാൻ കൂട്ടാക്കാത്തവരായി മാറി. പ്രേമം അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ ന്യായമാവുന്നതിന്റെ തെളിവാണത്‌. മനസ്സിലുറച്ചുപോയ ഒരാൾക്ക്‌ വേണ്ടി കാത്തിരിക്കുന്ന പരിത്യാഗ നിർഭരമായ ഈ ഭ്രാന്തിന്റെ പേരാണ്‌ ദിവ്യപ്രേമം. ഉന്മാദത്തിന്റെ അബോധത്തിലൂടെ സഞ്ചരിച്ചപ്പോൾ മജുനു, ലൈലയെ തിരിച്ചറിഞ്ഞതും ജ്ഞാനസ്വരൂപമായൊരു ഭ്രാന്തിന്റെ കള്ളിയിൽവച്ച്‌ മദനൻ ലീലയെ ആലിംഗനം ചെയ്തതും ഈ ദിവ്യാനുരാഗത്തിന്റെ മൂന്നാംകണ്ണുകൊണ്ടാണ്‌. അങ്ങനെയൊരാധ്യാത്മിക തലം മാത്യുവിന്റെ ശൈലജക്കും സീമയ്ക്കുമില്ല. എങ്കിലും മാംസകാമനകൾക്കപ്പുറമുള്ളൊരു ദിവ്യതയുടെ വിശുദ്ധി ഇവരുടെ കാത്തിരുപ്പിൽ ഞാൻ കാണുന്നുണ്ട്‌. അതിലും മാംസനിബന്ധമല്ലാത്ത രാഗത്തിന്റെ ഉയർന്നതലമുണ്ട്‌. ഇത്‌ മാത്യു എന്ന എഴുത്തുകാരനായ മനുഷ്യന്റെ പ്രേമസങ്കൽപവുമായി ഇഴപിണഞ്ഞു നിൽക്കുകയും ചെയ്യുന്നു. അതിനെ രാധാകൃഷ്ണപ്രണയമെന്നൊന്നും വിളിക്കുന്നതിൽ അർത്ഥമില്ലെങ്കിലും.


പ്രയാണത്തിന്റെ ബാക്കിപത്രം
പ്രയാണം എന്ന വാക്കിന്റെ കേവല വിവക്ഷയല്ല മാത്യു നെല്ലിക്കുന്നിന്റെ ഈ നോവലിന്റെ ശീർഷകത്തിനുള്ളത്‌. സാധാരണമായൊരു ഓട്ടമല്ലത്‌, ജീവിതം ചുമന്നുകൊണ്ടുള്ള വ്യഗ്രമായ ഓട്ടമാണ്‌. അത്യാർത്തി പൂണ്ട ഈ ഓട്ടത്തിന്റെ വിപര്യാർത്ഥത്തെപ്പറ്റിയാണ്‌ ടോൾസ്റ്റോയി 'ഒരാൾക്ക്‌ എത്രഭൂമി വേണം' (How much land does a man needs) എന്ന കഥയിൽ പറയുന്നത്‌. കഥയിലെ നായകനായ പാഹോൻ ഓടി സ്വന്തമാക്കിയ ഭൂമിയൊന്നും മതിയാവാതെ വീണ്ടും വീണ്ടും ഓടി. ആ ഓട്ടം അനിവാര്യമായ വീഴ്ചയിൽ അവസാനിക്കുകയും ചെയ്തു. ഓടി നേടിയതെല്ലാം വ്യർത്ഥമായിപ്പോകുന്ന ഈ ഓട്ടമാണ്‌ മറ്റൊരു രൂപത്തിൽ പ്രയാണത്തിലെ നായകനായ ജേക്കബ്ബും നടത്തുന്നത്‌. നേടിയതെല്ലാം നഷ്ടമാണെന്ന്‌ ബോദ്ധ്യമായപ്പോൾ അയാൾ തുടങ്ങിയിടത്തേക്ക്‌ തന്നെ മടങ്ങുന്നു. അവിടെവച്ച്‌ അയാൾക്ക്‌ കിട്ടുന്നത്‌ തന്റെ പഴയ നായാട്ട്‌ ഗുരു നൽകുന്ന തോക്കാണ്‌. പ്രയാണത്തിന്റെ അർത്ഥം വെളിപ്പെടുത്തിക്കൊടുക്കാൻ ശേഷിയുള്ള അതിന്റെ കാഞ്ചി അതിനുണ്ടെന്ന്‌ അയാൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അങ്ങനെ ഓരോ പ്രയാണവും ശൂന്യതയുടെ ബാക്കിപത്രത്തെയാണ്‌ സാക്ഷാൽക്കരിക്കുന്നതെന്നാണ്‌ ഈ നോവൽ നമ്മോട്‌ പറയാതെ പറയുന്നത്‌.

പ്രഹേളിക



വിൽസൺ ജോസഫ്


പ്രവാഹത്തെ പാത്രത്തിലയ്ക്കാൻ
പ്രതിഭയുടെ പരിധിയളക്കാൻ
പ്രണയത്തെ പെണ്ണിലൊതുക്കാൻ
പ്രകൃതിയെ പട്ടിൽ രചിക്കാൻ
പ്രാണനെ പ്രതിമയിലടയ്ക്കാൻ...
പക്ഷിതൻ പാതപകർത്താൻ
പഥികന്റെ പ്രയാണമെടുക്കാൻ
പ്രളയത്തിൻ പഴുതടയ്ക്കാൻ
പകലിനെ പുകയിൽ മറയ്ക്കാൻ...
പ്രപഞ്ചത്തെ പട്ടടയിലെരിക്കാൻ
പരേതന്റെ പെരുമപരത്താൻ
പലവുരു പരിശ്രമിച്ച്‌
പരാജിതനൊരു പ്രഹേളികയായി.

ക്ഷൗരക്കത്തി




സണ്ണി തായങ്കരി

മധ്യതിരുവതാംകൂറിലെ ഒട്ടുമിക്ക ഗ്രാമങ്ങൾക്കും ഉണ്ടായതുപോലെ വലിയ മാറ്റങ്ങളാണ്‌ ഞങ്ങളുടെ ഗ്രാമത്തിലും സംഭവിച്ചതു. ഇന്ന്‌ മറ്റേതൊരു ചെറുപട്ടണത്തിലേയും ആധുനികതയുടെ ആഡംബരക്കാഴ്ചകളെ ഈ കുട്ടനാടൻ ഗ്രാമവും ആർജിച്ചെടുത്തിരിക്കുന്നു. വീതിയേറിയ റോഡുകൾ, ചീറിപ്പായുന്ന വിലകൂടിയ കാറുകൾ, ഓട്ടോറിക്ഷകൾ, ചെത്തുബൈക്കുകൾ, ടിപ്പറുകൾ, ലോറികൾ, പ്രൈവറ്റ്‌ ബസ്സുകൾ, സർക്കാർ ബസ്സുകൾ എന്നിവ നിരന്തരം റോഡുകളെ സജീവമാക്കുന്നു. കുട്ടനാടൻ പെരുമയുടെ അടയാളമായ നെൽപ്പാടങ്ങൾ നികത്തി ആധുനികതയുടെ പ്രൗഢിയോടെ ഉയർന്നുനിൽക്കുന്ന ബഹുനില കോൺക്രീറ്റുസൗധങ്ങളും ടൂറിസത്തിന്റെ ചിഹ്നമായ റിസോർട്ടുകളും പാരിസ്ഥിതിയിലും ഗ്രാമലാളിത്യത്തിലും നിഴൽ വീഴ്ത്തിയെങ്കിലും അത്‌ ആഗോളവത്ക്കരണ-കമ്പോളവ്യവസ്ഥിതിക്ക്‌ മുഖശോഭയേകുന്നുണ്ട്‌.


മനുഷ്യൻ പുരോഗമിക്കുമ്പോൾ അവന്റെ ആവശ്യങ്ങളും വളരുക സ്വാഭാവികം. ഗൾഫ്‌ പണത്തിന്റെ അതിപ്രസരം അതിനുള്ള സാധ്യതയ്ക്ക്‌ ന്യായീകരണമാണ്‌. ഇന്ന്‌ ഉപഭോഗസംസ്കാരം നഗരങ്ങളിൽമാത്രം ഒതുങ്ങുന്നതല്ലല്ലോ. അതിനാൽ വാങ്ങൽശേഷി വർധിച്ചവർക്കായി വലിയ സൂപ്പർമാർക്കറ്റുകൾ മൂന്നാണ്‌ ഇവിടെ ഉയർന്നിരിക്കുന്നത്‌. റെസ്റ്റോറന്റുകൾ, സ്റ്റാർപദവി ഭാവിയിലെങ്കിലും അവകാശപ്പെടാവുന്ന ഹോട്ടലുകൾ, ബാങ്കുകൾ, ഏറ്റിയെമ്മുകൾ, നാടൻ കള്ള്‌ കൂടാതെ വിദേശമദ്യം സുലഭമായതും സാങ്കേതികമായി കള്ളുഷാപ്പുകളെന്ന്‌ അറിയപ്പെടുന്നതുമായ സെമിബാറുകൾ തുടങ്ങിയവ ഒന്നിലേറെ. എടുത്തുപറയേണ്ട മറ്റൊന്ന്‌ സ്ത്രീകൾക്കും പുരുഷന്മാർക്കുംവേണ്ടി പ്രവർത്തനമാരംഭിച്ച ബ്യൂട്ടി പാർലറുകളാണ്‌. അവിടെ യുവത്വം കൂടിയവിലയ്ക്ക്‌ വിൽപനയ്ക്കുവച്ചിരിക്കുന്നു! ബ്യൂട്ടിപാർലറുകൾ വന്നതിനുശേഷം വെളുത്ത തലകൾ ഈ ഗ്രാമത്തിൽനിന്ന്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. തൊണ്ണൂറുകഴിഞ്ഞവർപോലും പുതുയുവത്വം മനസ്സിലേറ്റി കറുത്ത തല ഉയർത്തിപ്പിടിച്ച്‌ നടക്കുന്നു!


ഒരു ബൈക്ക്‌ പാഞ്ഞുവന്നു. സഡൻബ്രേക്കോടെ ഉയരംകൂടിയ മതിൽക്കെട്ടിന്‌ മധ്യത്തിലെ ആകാശത്തേയ്ക്ക്‌ കൂപ്പുകൈയോടെ നിൽക്കുന്ന വലിയഗേറ്റിനുമുമ്പിൽ അത്‌ ചലനമറ്റു.ജൂവൽബോക്സുപോലെ തോന്നിച്ച ചെറിയ ഒരുപെട്ടിയുമായി ഇടംവലം നോക്കാതെ അയാൾ ഗേത്തള്ളിത്തുറന്ന്‌ അകത്തേക്കുപോയി.തുടർന്ന്‌ ഒരാൾപ്പൊക്കമുള്ള രണ്ട്‌ ജർമൻ ഷെപ്പേഡുകളുടെ ഡ്യൂട്ടിയായിരുന്നു.ഏട്ടിലെ പശുപുല്ലുതിന്നില്ലെന്ന്‌ ആഗതന്‌ നിശ്ചയമുള്ളതുകൊണ്ടാവണം നായ്ക്കൂട്ടിലെ പരാക്രമം അയാൾ ഗൗനിച്ചതേയില്ല.നാലുകെട്ടിനെ അനുസ്മരിപ്പിക്കുന്ന,ആധുനികതയുടെ മുഖവും മുദ്രയുമുള്ള ആ വലിയ ബംഗ്ലാവിന്റെ വിശാലമായ പൂമുഖത്ത്‌ ചാരുകസേരയിൽ നീണ്ടുനിവർന്ന്‌ കിടക്കുകയാണ്‌ കൃഷ്ണൻമൂപ്പൻ. അകലെനിന്ന്‌ നോക്കിയാൽ ഒരു ഉണങ്ങിയ ചുള്ളിക്കമ്പാണെന്നേ തോന്നു.നരച്ച കുറ്റിത്താടിയിൽ ഇടയ്ക്കിടയ്ക്ക്തടവി ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ടായിരുന്നു അയാൾ. യുവാവ്‌ അടുത്തെത്തുംതോറും മുറുമുറുപ്പിന്റെ സ്വരംഉയർന്നു. അതവഗണിച്ച്‌ അയാൾ അടുത്തെത്തി ജൂവൽബോക്സ്‌ തുറന്നു. അതിൽനിന്ന്‌ പുറത്തെടുത്തത്‌ ഏതാനും ക്ഷൗരോപകരണങ്ങൾ!
ഈ കഥയുടെ ഇതൾ വിരിയാൻ കാൽനൂറ്റാണ്ടുവരെ പിറകിലുള്ള ഞങ്ങളുടെ ഗ്രാമചരിത്രത്തിലേക്കൊന്ന്‌ കണ്ണോടിക്കേണ്ടതുണ്ട്‌. അന്നിവിടം കേവലമൊരു കുഗ്രാമമായിരുന്നു. റോഡോ വണ്ടിയോ മാർക്കെറ്റോ ഒന്നുമില്ലാത്തയിടം. എങ്ങോട്ടുനോക്കിയാലും വിശാലമായ നെൽപ്പാടങ്ങൾമാത്രം. ചിലപ്പോളത്‌ ഐശ്വര്യസമൃദ്ധിയുടെ അടയാളം തീർക്കും. മറ്റുചിലപ്പോൾ ഭീതിദമായ ദുരന്തക്കാഴ്ചയായി, പ്രളയജലആസുരതയായി വളരും. വാർക്കവീടുകൾ ഇല്ലേയില്ല. ഓടിട്ടത്‌ വിരളം. ഉള്ളതാകട്ടെ, ജന്മിമാരായ കർഷകരുടേത്‌. ബാക്കിയെല്ലാം ഓലയും പനമ്പും കുത്തിമുറുക്കിയ ചെറ്റപ്പുരകൾ. കാൽനൂറ്റാണ്ടിനപ്പുറത്തേയ്ക്ക്‌ തുറക്കുന്ന കോൺക്രീറ്റ്‌ കൊട്ടാരങ്ങളുടെ ചൂടിനെ വിച്ഛിന്നമാക്കുന്ന ഗ്ലാസിട്ട ജാലകക്കണ്ണുകൾക്ക്‌ തിരിച്ചറിയാനാവാത്ത ഓലപ്പുരകൾക്ക്‌ ചരിത്രത്തിൽപ്പോലും പ്രസക്തി നഷ്ടപ്പെടുന്നു!



പൊതുഇടങ്ങൾ മനുഷ്യന്റെ ആവശ്യങ്ങൾപോലെത്തന്നെ നന്നേശുഷ്കം. ആയിരത്തിനും രണ്ടായിരത്തി നും ഇടയിൽമാത്രം പുസ്തകശേഖരമുള്ള വിജ്ഞാനപ്രദായനി വായനശാലയാണ്‌ അതിലൊന്ന്‌. പത്രങ്ങൾ രണ്ടെണ്ണമേയുള്ളു. ഒന്നോ രണ്ടോ ആനുകാലികങ്ങളും. ലോകവിവരങ്ങൾ അറിയുന്നതിന്‌ താത്പര്യമുള്ളവർ രാവിലെത്തന്നെ ഘടികാരസൂചിയുടെ കൃത്യതയോടെ ഹാജരാകുമെങ്കിലും പത്രമെത്തുന്നതും കാത്ത്‌ മണിക്കൂറുകൾ ഇരിക്കണം. പത്രം ഏജന്റ്‌ കാൽനടയായി കിലോമീറ്റുകൾതാണ്ടി കൃത്യം അറുപത്തിമൂന്നുപത്രം രണ്ടുഗ്രാമങ്ങളിലായി വിതരണംചെയ്ത്‌ എത്തുമ്പോൾ ഉച്ചയെങ്കിലുമാകും. പത്രമെത്തിക്കഴിഞ്ഞാൽ പിന്നൊരുപിടിച്ചുപറിയാണ്‌. പിടിവലിക്കിടയിൽ കീറിയോ കീറാതെയോ കൈയിൽ കിട്ടുന്നവർ ഓരോ ഷീറ്റുമായി മാറിയിരിക്കും. അന്ന്‌ പത്രങ്ങൾക്ക്‌ പേജുകൾ കുറവാണ്‌. ഒരു വാർത്ത മുഴുവൻ അതേ ഷീറ്റിലുണ്ടാവില്ല. ഒരാൾ വായിച്ചതിന്റെ ബാക്കി മറ്റൊരാളിന്റെ കൈയിലെ ഷീറ്റിലാവും. അതു കിട്ടാൻ മുറുമറുപ്പോടെയുള്ള കാത്തിരിപ്പാണ്‌ പിന്നെ. വൈകുന്നേരങ്ങളിൽ ലൈബ്രറിയിൽനിന്ന്‌ പുസ്തകമെടുക്കാൻ കുട്ടികളുടെയും യുവാക്കളുടെയും തിരക്കുണ്ടാകുമെന്നത്‌ മറ്റൊരു സവിശേഷതയാണ്‌. തകഴിയും ബഷീറും പാറപ്പുറവും മുട്ടത്തുവർക്കിയുമെല്ലാം ഗ്രാമീണയുവതയുടെ ആരാധ്യപുരുഷന്മാർ!


ഔതമാപ്ലയുടെ പലചരക്കുകട മറ്റൊരു കേന്ദ്രമാണ്‌. ഗ്രാമത്തിലെ ജനങ്ങളെ പശിയറിയിക്കാതെ ഫീഡ്‌ ചെയ്യുകയെന്നതാണ്‌ അയാളുടെ ധർമം. പലകക്കഷണത്തിൽ ചോക്കുകൊണ്ട്‌ ഇന്ന്‌ രൊക്കം നാളെ കടമെന്ന്‌(ഏതോ കുബുദ്ധി 'ക'യ്ക്ക്‌ കുനിപ്പിട്ടിരിക്കുന്നു) വടിവില്ലാത്ത അക്ഷരത്തിൽ എഴുതി തൂക്കിയിട്ടുണ്ടെങ്കിലും ആവശ്യക്കാർക്കുണ്ടോ ഔചിത്യം? അയാളുടെ കണക്കുബുക്കിലെ മുഷിഞ്ഞ പേജുകളിൽ പേരുകളുടെ നേർക്കുള്ള അക്കങ്ങൾക്ക്‌ ഏക്കാളവും പെരുക്കം ഉണ്ടായിട്ടേയുള്ളു. ഉള്ളതുപറയണമല്ലോ. ഇല്ലായ്മയെ കണ്ണീരുകൊണ്ട്‌ വരച്ചിടുന്ന ഒരാളെയും ഔതമാപ്ല വെറും സഞ്ചിയോടെ പറഞ്ഞയച്ചിട്ടില്ല.



ഗോപാലവിലാസം ചായക്കട മികച്ച ഒരു പൊതുഇടമായി കരുതപ്പെടുന്നു. ഓലമേഞ്ഞ ഷെഡിന്‌ പഴക്കമേറെയുണ്ട്‌.ഓലമേഞ്ഞിട്ടും ഏറെക്കാലമായി. മഴക്കാലമായാൽ ചോരുന്നിടത്ത്‌ ഓലതിരുകുകയാണ്‌ പതിവ്‌. ഗോപാലപിള്ളയുടെ മുത്തശ്ശൻ വാങ്ങി സ്ഥാപിച്ച മർഫിറേഡിയോ അവിടുത്തെ മുഖ്യആകർഷണമാണ്‌. ഇടയ്ക്കിടയ്ക്ക്‌ ശബ്ദത്തിന്‌ ഒരു പറുപറുപ്പ്‌ ഉണ്ടെന്നല്ലാതെ ഒരിക്കലുമത്‌ കേടായിട്ടില്ല. നേരം പരപരായെന്ന്‌ വെളുക്കുമ്പോൾ ഗോപാലപിള്ള കണ്ണുതിരുമ്മി എഴുന്നേൽക്കുന്നതോടെ മർഫി റേഡിയോയും ആകാശവാണി തിരുവനന്തപുരം,തൃശ്ശൂർ,ആലപ്പുഴയുമായി ഉണരും.പിന്നീട്‌ റേഡിയോ മുത്തശ്ശിയുടെവായ്‌ അടയണമെങ്കിൽ പിറ്റേദിവസത്തേയ്ക്കുള്ള ദോശയ്ക്കും ഇഡ്ഡലിക്കുമുള്ള അരിയും ഉഴുന്നും ആട്ടി ക്ഷീണിച്ച്‌ മൂപ്പീന്ന്‌ ബഞ്ചിലേക്ക്‌ ചെരിയണം.അതിനോടകം വാർത്താവായനക്കാരും ഗായകരും മറ്റ്‌ പുകൾപെറ്റ കലാകാരന്മാരും പലതവണ സ്റ്റേഷൻവഴി റേഡിയോയിലെത്തി ചായക്കടയെ ജീവസ്സുറ്റതാക്കി മടങ്ങിയിരിക്കും.
ഗോപാലപിള്ളയുടെ ചായ മുതലാളി-തൊഴിലാളി വ്യത്യാസമില്ലാതെ ഏവർക്കുംജീവനും ഉണർവുമേകുന്ന മൃതസഞ്ജീവനിയാണ്‌. പാൽചായ കൃത്യമായി ലഭിക്കുക രാവിലെമാത്രം. മുന്നൂറ്റി അറുപത്തിയഞ്ചുദിവസവും കാലിൽ വാതനീരുള്ള നാറാപിള്ളയാണ്‌ രാവിലെത്തെ പാൽ വിതരണക്കാരൻ. വാതനീര്‌ കൊടുമ്പിരികൊള്ളുന്ന ദിവസങ്ങളിൽമാത്രം ഭാര്യ ലക്ഷ്മിയമ്മയോ പേരക്കുട്ടിയോ പാലെത്തിക്കും.


ഒറ്റക്കണ്ണൻ പപ്പുവിന്റെ ഡ്യൂട്ടി ഉച്ചയ്ക്കുശേഷമാണ്‌. പപ്പുവിന്റെ പകുതിയിൽ താഴെമാത്രം പ്രായമുള്ളവളും ആലില വയറിന്റെ മാദകത്വവും നിതംബവിശാലതയും പ്രദർശിപ്പിക്കാൻ പുക്കിളിന്‌ രണ്ടിഞ്ചുതാഴെവെച്ച്‌ മുണ്ടുടുക്കുന്നവളും നല്ല തുടമുള്ളതും മക്കൾ കുടിക്കാത്തതുമായ മുലകളുള്ളവളുമായ ഭാര്യ കനകമ്മയ്ക്ക്‌ 'വയറുവേദന'ഉത്ഭവച്ചിട്ടില്ലെങ്കിൽ പശുവിനെ കൃത്യമായി കറക്കും. കനകമ്മയെപ്പോലെത്തന്നെ കനകമ്മയുടെ പശുവിനും പപ്പു അകിടിൽ പിടിക്കുന്നത്‌ അലർജിയാണ്‌.അത്‌ മനസ്സിലാക്കാതെ ഒരിക്കൽ കറക്കാൻശ്രമിച്ചപ്പോൾ പശുകാലുപൊക്കി തൊഴിക്കുകയും കുളമ്പുകൊണ്ട്‌ ഇടതുകണ്ണ്‌ നഷ്ടപ്പെടുകയും ചെയ്തു. കനകമ്മ നിത്യവയറുവേദനക്കാരിയാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. കരുവാറ്റയിലുള്ള'അകന്നബന്ധു'വായ എസ്‌.ഐ.സോമശേഖരൻ കനകമ്മയെ കാണാനെത്തുന്ന ദിവസങ്ങളിൽമാത്രമേ വയറുവേദനയുണ്ടാകു.എസ്‌.ഐ.യുടെ തല ദൂരെക്കാണുമ്പോഴേ പോലീസിനെ പേടിയുള്ള പപ്പു സ്ഥലംകാലിയാക്കി കമലമ്മയുടെ വയറുവേദനക്കാര്യം ഗോപാലപിള്ളയെ അറിയിക്കും.
ഇവർ കുപ്പിയിൽ വെള്ളമൊഴിച്ചിട്ടാണോ പാലൊഴിക്കുക, അതോ പാലൊഴിച്ചിട്ടാണോ വെള്ളമൊഴിക്കുക എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ ഗോപാലപിള്ളയ്ക്കോ സ്ഥിരം ചായമോന്തികൾക്കോ കഴിഞ്ഞിട്ടില്ല. ഏതായാലും പാലിന്റെ വില വർധിപ്പിക്കുന്നതനുസരിച്ച്‌ വെള്ളത്തിന്റെ അളവും ഇരുവരും കൂട്ടിക്കൊണ്ടിരുന്നു എന്നതാണ്‌ വസ്തുത.



ഗോപാലവിലാസത്തിലെ ദോശ, ഇഡ്ഡലി, ഇന്നത്തെപ്പോലെ അന്നും ഫ്രീയായികിട്ടുന്ന തേങ്ങാചമ്മന്തി,പുട്ട്‌,കടലക്കറി, ശുദ്ധവെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ബോണ്ട, പരിപ്പുവട, പഴംപൊരി, സുഖിയൻ, മടക്കുകേക്ക്‌ എന്നീ ബ്രാണ്ടുകളുടെ രുചി മറക്കാവതല്ലെന്ന്‌ ഗ്രാമീണർ പറയും. രാഷ്ട്രീയചർച്ച, വള്ളംകളിചർച്ച എന്നിവ പാടില്ലെന്ന്‌ എഴുതിവച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തിലെ രാഷ്ട്രീയക്കാരുടെയും അനുഭാവികളുടെയും കൂത്തരങ്ങാണവിടം. വള്ളംകളി സീസണായാൽ ചർച്ച നതോന്നതയുടെ താളാത്മകത വെടിഞ്ഞ്‌ അയ്യോപോയേയെന്ന പിരിമുറുക്കത്തിലേക്ക്‌ നയമ്പെറിയും. വള്ളംകളി കുട്ടനാടിന്റെ തനതുസംസ്കാരത്തിൽ പെടുന്ന വകുപ്പായതിനാൽ ചർച്ചയ്ക്ക്‌ ലഹരികൂടുക സ്വാഭാവികം. ഒരേ കരക്കാരാണെങ്കിലും ക്ലബുകൾ രണ്ടുള്ളതാണ്‌ പ്രശ്നം.വെള്ളത്തിലും കരയിലുമിരുന്ന്‌ വള്ളം തുഴയുന്നവരും രാഷ്ട്രീയത്തിൽ തുഴയാത്തവരും ചേരിതിരിഞ്ഞ്‌ പൊരിഞ്ഞ അടിവരെ നടത്തിയത്‌ ഗ്രാമത്തിന്റെ പൂർവകാലചരിത്രം.


എടുത്തുപറയേണ്ട മറ്റൊരു പൊതുഇടം ടി.എസ്‌. 62-​‍ാംനമ്പറ്‌ കള്ളുഷാപ്പാണ്‌. ചാത്തുണ്ണി ചാന്ദാനാണ്‌ ലൈസൻസി. ചാന്ദാന്റെ മൂന്നാം കെട്ടിയോളായ ലീലാമണിയുടെ നഗ്നമായ വയറും നേർത്ത അരമുഴം തുണിയിൽ മറയ്ക്കാതെമറച്ച നിറമാറും കുടിയന്മാരുടെ ലഹരികൂട്ടാൻ പര്യാപ്തമായ ടച്ചിംഗ്സാണ്‌. ഇളംപുലരിമുതൽ മൂപ്പേറിയ അന്തിവരെ തരാതരത്തിന്‌ കിട്ടുമവിടെ. കപ്പകുഴച്ചതും നാണാത്തരം മത്സ്യങ്ങൾ നല്ല എരിവും പുളിയും ലീലാമണിയുടെ വിയർപ്പും കൈപ്പുണ്യവും സമംചേർത്ത്‌ ഉണ്ടാക്കുന്നതും ലീലാമണിയോളംതന്നെ ലഹരിക്ക്‌ മാറ്റുകൂട്ടുമെന്ന്‌ കുടിയന്മാർ സാക്ഷ്യപ്പെടുത്തുന്നു!



കിണ്ണൻമൂപ്പർ അമ്പതുകൾ പിന്നിട്ടകാലം. മൂപ്പര്‌ കിഴക്ക്‌ വെള്ളകീറുന്നതിനുമുമ്പ്‌ ഉണരും. കടുപ്പത്തിലൊരു ചക്കരക്കാപ്പിമോന്തി കുടിലിന്റെ കഴുക്കോലിൽ തൂങ്ങിയാടുന്ന കൈപ്പെട്ടി കക്ഷത്തിലിടുക്കി, ഒറ്റ മുണ്ടും തോർത്തുമായി ഒരു മൊബെയിൽ ക്ഷൗരവണ്ടിയായി ഗ്രാമവീഥിയിലേക്കിറങ്ങും. ഗ്രാമത്തിലെ ബഹുഭൂരിപക്ഷത്തെയുംപോലെ കിണ്ണൻ മൂപ്പരും ചെരുപ്പ്‌ ധരിക്കില്ല. അത്തരം ആർഭാടങ്ങൾ ശുദ്ധഗ്രാമീണർക്ക്‌(ഗ്രാമീണവിശുദ്ധിയെന്ന്‌ സാഹിത്യകാരന്മാർ കാച്ചും)അന്യമാണല്ലോ. തലയുംതാടിയും ഓഫർ ചെയ്തവരുടെ ലിസ്റ്റ്‌ മൂപ്പരുടെ ഓർമയിൽ ചുരുൾനിവരും.മുൻഗണന എഴുത്താശാന്റെ കളരിയിലും സർക്കാർവക പ്രൈമറിയിലും പഠിക്കുന്ന കുട്ടികൾക്കാണ്‌. പറമ്പുകളും പാടത്തിന്റെ പുറംബണ്ടുകളും കടന്ന്‌ മെയിലുകൾ താണ്ടിയാലേ കുട്ടികൾക്ക്‌ എഴുത്താശാൻ കളരിയിലും സ്കൂളിലും എത്താനാവു. അതിന്‌ മണിക്കൂറുകൾമുമ്പേ പുറപ്പെടണം. കൈയിൽ ചോറ്റുപാത്രവും ആശാന്റെ നാരായത്തിന്റെ കിഴുക്കേറ്റ്‌ തുളഞ്ഞ, അക്ഷരങ്ങൾ പതിഞ്ഞ ഓലയുമായി ഒരു ഘോഷയാത്രപോലെയാണ്‌ പോക്ക്‌! പോകുന്ന പോക്കിൽ ബാല്യചപലതയെ ആകർഷിക്കുന്ന എന്തൊക്കെ വഴിയോരക്കാഴ്ചകളെയാണ്‌ അവർക്ക്‌ തരണംചെയ്യാനുള്ളത്‌! പോത്തിന്റെകഴുത്തിൽ കലപ്പവച്ചുപൂട്ടി നിലമുഴുന്നത്കണ്ടുനിൽക്കുക ഒരുഹരമാണ്‌.


പുഞ്ചയിലെ മോട്ടോർ ചാലുകൾ വറ്റുമ്പോൾ കോരുവലയും മുപ്പല്ലിയും കൂടയുമായി മത്സ്യം പിടിക്കാനിറങ്ങുന്ന കിടാങ്ങളുടെകൂടെ ചെളിനിറഞ്ഞ വരമ്പിലൂടെ എത്ര നടന്നാലും മതിവരില്ല. കൂടകളിൽ പിടയുന്ന വരാലും കരിമീനും നീളമേറിയമുഷിയും നീണ്ടകാലുകൾകൊണ്ട്‌ ഇറുക്കുന്ന കുട്ടനാടൻകൊഞ്ചും! മോട്ടോർ ചാലിന്റെ വരമ്പിന്റെ അള്ളകളിൽ കൈയിട്ട്‌ വഴുവഴുപ്പുള്ള വലിയവരാലിന്റെ തലയിൽ പിടിച്ച്‌ കീഴ്പ്പെടുത്താൻ നല്ല ആരോഗ്യം വേണം. മടവല മറ്റൊരാകർഷണമാണ്‌. അമ്പതും അറുപതും കുതിരശക്തിയുള്ള മോട്ടോറും പെട്ടിയും പറയും പറയ്ക്കുള്ളിലെ പങ്കയും ഉപയോഗിച്ചാണ്‌ വെള്ളം ആറ്റിലേക്ക്‌ തള്ളുക. പെട്ടിക്ക്‌ മുമ്പിൽകെട്ടുന്ന വലയിൽ നാണാത്തരം മത്സ്യങ്ങൾ നിറയും. അതൊരു ഉത്സവക്കാഴ്ചയാണ്‌. അവിടെനിന്ന്‌ വല്ലവിധേനയും പൈന്തിരിഞ്ഞാൽ വഴിവക്കിൽ കാണുന്ന പൂത്തമാവും പുളിമരവുമുണ്ടോ കുട്ടികളെ വെറുതെ വിടുന്നു!


താമസിച്ചെത്തിയാൽ ആശാന്റെ കഠിനശിക്ഷ ഉറപ്പാണ്‌. കുഞ്ഞുചെവി നാരായത്തിനും ആശാന്റെ വിരലുകൾക്കുമിടയിൽ ഞെരിഞ്ഞമരുമ്പോൾ പ്രാണൻപോകും. പ്രൈമറിക്കാർക്ക്‌ സാറന്മാരുടെ ചൂരൽകഷായത്തിന്റെകൂടെ ബഞ്ചിൽ കയറ്റിനിർത്തലോ ക്ലാസിന്‌ പുറത്ത്‌ നിർത്തലോ ആണ്‌ ശിക്ഷ.
ഒരു രൂപയാണ്‌ മുടിവെട്ടുകൂലി. ക്ഷൗരത്തിന്‌ അമ്പതുപൈസയും. രണ്ടും മൂന്നും മാസം കൂടുമ്പോഴേ കുട്ടികളുടെ മുടിവെട്ടിക്കു. അത്‌ ഇരട്ടിപ്പണിയാണെന്ന്‌ കിണ്ണൻമൂപ്പർ ശബ്ദമടക്കി പിറുപിറുക്കും. അൽപം സാമ്പത്തികമുള്ളവരുടെ വീട്ടിലാണ്‌ ആദ്യവെട്ടോ വടിയോ ആരംഭിക്കുക. അത്‌ കൈനീട്ട ശാസ്ത്രമാണെന്ന്‌ മൂപ്പർക്കറിയാം. തലേന്ന്‌ പറഞ്ഞുറപ്പിച്ച വീട്ടിലെത്തി കതകിൽ മുട്ടുന്നതോടെ മൂപ്പരുടെ കൃത്യാന്തരബാഹുല്യലിസ്റ്റിൽ ആദ്യത്തെ ടിക്‌വീഴും. ഉറക്കച്ചടവോടെ കണ്ണുതിരുമ്മി ഇറങ്ങിവരുന്ന കുട്ടി യമരാജനെ നേരിൽകണ്ടപോലെ അലറിക്കരയും. മൂപ്പരുടെ കൈയിൽ കുട്ടിയെ ഏൽപ്പിക്കാൻ ഭഗീരഥപ്രയത്നംതന്നെവേണം. ഇരയെ കൈയിൽ കിട്ടിയാൽ മുറ്റത്തിന്റെ അറ്റത്തേയ്ക്ക്‌ ആഞ്ഞൊരുനടത്തമാണ്‌.ക്ഷൗരക്കത്തികൊണ്ട്‌ മുറിവേൽക്കുന്നതിനേക്കാൾ വേദനയുണ്ട്‌ മൂപ്പരുടെ കനത്ത തഴമ്പുള്ള കരം സ്പർശിക്കുമ്പോൾ!പിടുത്തം മുറുകുമ്പോൾ വേദന പതിന്മടങ്ങ്‌ വർധിക്കും.


വീടിന്റെ അടുക്കളവശമാണ്‌ കിണ്ണൻമൂപ്പരുടെ കത്രിക-കത്തിപ്പണിയുടെ സ്ഥാനം. അവിടെയിരുന്നാൽ അടുക്കളയിലെ വർത്തമാനവും പെരുമാറ്റവും ശ്രദ്ധിക്കാം. കുടുംബകലഹങ്ങൾ പലതും ഗ്രാമീണരുടെ ചെവിയിലെത്തുക മൂപ്പർ മുഖാന്തിരമാണെന്ന്‌ ദോഷൈകദൃക്കുകൾ പറയും. ഏതു പലഹാരത്തിന്റെയും മണം മൂപ്പർക്ക്‌ പെരുത്ത ഇഷ്ടമാണ്‌. ഭക്ഷണസമയത്ത്‌ കിണ്ണൻ മൂപ്പർ മനുഷ്യപ്പറ്റുള്ളവരുടെ വീട്ടിലായിരിക്കുമെന്ന്‌ നാട്ടുകാർ പറയും.ഭക്ഷണത്തിന്‌ ക്ഷണിക്കുമ്പോൾ അഭിമാനിയായ മൂപ്പർ ആദ്യമൊരുനമ്പരിടും. എന്നാൽ രണ്ടാമതൊന്ന്‌ വിളിക്കേണ്ട താമസം, ചമ്രംപടഞ്ഞ്‌ അടുക്കളവരാന്തയിൽ ഇരുന്നുകഴിഞ്ഞിരിക്കും.ഒറ്റവിളിയിൽ കാര്യമൊതുക്കുന്നവരെ കക്ഷിക്കറിയാം.അവരോട്‌ ഔചിത്യമൊന്നും പ്രകടിപ്പിക്കില്ല. കൈ കഴുകിയോയെന്ന്‌ ഏതെങ്കിലും വീട്ടമ്മ ചോദിച്ചാൽ മൂപ്പർ പറയും.


"തമ്പ്രാട്ടി... എനക്ക ചോറാമുടിവെട്ടും ക്ഷെവരോം. അപ്പണിക്കേ ശുത്തോം അശ്ശുത്തോംന്നൂല്യാന്നാ ഞാമ്പടിച്ചേ... വെശപ്പന്‌ വല്ലോം അകത്താക്കാണ്‌ കയ്കളികേയേല്‌ തമ്പ്‌രാൻ അടിയാന്റെ ചോറങ്ങെട്ക്കും..."
മുറ്റത്തിന്റെ കോണിൽ, ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ മറ്റോ കൈപ്പെട്ടിവച്ച്‌ വലിച്ചിഴച്ചുകൊണ്ടുവന്ന ബാലനെ ബലമായിപിടിച്ചിരുത്തി മൂപ്പർ അഭിമുഖമായി കുന്തിച്ചിരിക്കും.പിന്നെ പെട്ടിതുറന്ന്‌ കത്രിക, കത്തി, ചീപ്പുകൾ, ആലംകല്ല്‌, കത്തി മൂർച്ചകൂട്ടാനുള്ള ലെത്തർ കഷണം, ഇത്യാദികളിൽ ആവശ്യമുള്ളവ പേപ്പർ വിരിച്ച്‌ പ്രതിഷ്ഠിക്കും. ക്ഷൗരക്കത്തി താഴെവയ്ക്കുംമുമ്പ്‌ കത്തിയിലേക്കും മുമ്പിൽ പേടിച്ചുവിറച്ച്‌ പതുങ്ങിയിരിക്കുന്ന ഇരയുടെ മുഖത്തേയ്ക്കും തറപ്പിച്ചൊരുനോട്ടമുണ്ട്‌.അതൊരു മൂന്നാര്റിയിപ്പാണ്‌.മുടിവെട്ടുകഴിയുംവരെ അനങ്ങരുതെന്ന കാർക്കശ്യംകലർന്ന മൂന്നാര്റിയിപ്പ്‌! കത്തികൊണ്ട്‌ സൈഡ്‌ വടിക്കുമ്പോൾ കുട്ടികൾ ഇക്കിളികൊണ്ട്പുളയും. അത്‌ മൂപ്പർക്ക്‌ ഇഷ്ടമല്ല. കത്തിപാളിയാൽ ആര്‌ സമാധാനം പറയുമെന്നചോദ്യം ന്യായവുമാണല്ലോ. കുഞ്ഞുങ്ങളുടെ ഉണർവിലും ഉറക്കത്തിലുമുള്ള പേടിസ്വപ്നങ്ങളാണ്‌ എഴുത്താശാന്റെ നാരായവും കിണ്ണൻമൂപ്പരുടെ കത്തിയും! അതുകേട്ടാൽ കുട്ടികൾ നിക്കറിൽ മൂത്രമൊഴിക്കും.ദുശ്ശാഠ്യത്തോടെ കരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ അമ്മമാർ കിണ്ണൻമൂപ്പരെയൊന്ന്‌ വിളിച്ചാൽമതി.



പണി ആരംഭിക്കുംമുമ്പ്‌ ആയുധങ്ങൾക്ക്‌ മൂർച്ചകൂട്ടണം. ലെത്തർ കഷണത്തിന്റെ ഒരറ്റം കാലിന്റെ തള്ളവിരൽകൊണ്ടും മറ്റേയറ്റം ഇടതുകൈപ്പത്തികൊണ്ടും അമർത്തിപ്പിടിച്ച്‌ അതിൽ കത്തിചേർത്ത്‌ മുകളിലേക്കും താഴേയ്ക്കും ഉരച്ച്‌ മൂർച്ചകൂട്ടുമ്പോൾ കിണ്ണൻമൂപ്പരുടെ കണ്ണ്‌ ഇരയുടെ മുഖത്തായിരിക്കും. മാംസം വലിഞ്ഞമുഖത്തെ കുഴികളിൽ കണ്ണുകൾ വികസിക്കുമ്പോൾ കുട്ടി ഇരിക്കുന്നയിടം നനഞ്ഞൊഴുകും. മൂർച്ചയായെന്ന്‌ ഉറപ്പുവരുത്തിയശേഷം കുട്ടിയുടെ തലപിടിച്ച്‌ എല്ലുംതോലുമായ കാൽമുട്ടിനുള്ളിൽവച്ച്‌ അമർത്തിപ്പിടിക്കും. അതാണ്‌ കത്രികപ്പൂട്ട്‌! മൂപ്പരുടെ കൃശഗാത്രത്തിൽനിന്നും വസ്ത്രത്തിൽനിന്നും പുറപ്പെടുന്ന രൂക്ഷഗന്ധം മനംപുരട്ടൽ ഉണ്ടാക്കുമെങ്കിലും സഹിക്കുകയേ നിർവാഹമുള്ളു. പിന്നീട്‌ ആ തലയൊന്നിളക്കണമെങ്കിൽ കത്രികപ്പണി കഴിയണം. മൂപ്പരുടെ കൈയിലും കൈയെത്തും ദൂരത്തുമിരിക്കുന്ന മൂർച്ചയുള്ള ആയുധമോർത്ത്‌ ശ്വാസമടക്കിയിരിക്കും. കത്രിക ചലിക്കുമ്പോഴുള്ള താളാത്മകസ്വരമാണ്‌ ഒരാശ്വാസം.


മേപ്രം ഇല്ലത്തെ രാമൻനമ്പൂതിരിയുടെ മകൻ ഹരിയുടെ ഊഴമെത്തി. കൃത്യമായി എല്ലാ മാസവും മുടിവെട്ടാൻ കിണ്ണൻമൂപ്പരെത്തും. ദിവസം തെറ്റിയാൽ നമ്പൂരിച്ചൻ കാട്ടാളനാകുമെന്ന്‌ മൂപ്പർക്കറിയാം. കൂടുതൽ കൂലിയും പ്രഭാതഭക്ഷണവും ഉറപ്പായതിനാൽ മൂപ്പർക്കും താത്പര്യമാണ്‌. സ്വാഭാവിക മുശുക്കുമണം ശേഷിക്കുമെങ്കിലും കുളിച്ചുവൃത്തിയായി മുഷിഞ്ഞ വസ്ത്രംമാറി ചെല്ലുന്ന ഏകവീട്‌ അതുമാത്രമാണ്‌.
രാമൻനമ്പൂതിരി ഏറെ വിഷമിച്ചാണ്‌ മകനെ മൂപ്പരുടെ കൈയിൽ ഏൽപിച്ചതു. കിണ്ണൻ മൂപ്പർക്ക്‌ കോച്ചുവാതത്തിന്റെ ശല്യംതുടങ്ങിയ മേടമാസക്കാലം.രണ്ടുകാലിൽ കുന്തിച്ചിരിക്കുമ്പോൾ ചിലപ്പോഴൊക്കെ ബാലൻസുതെറ്റും. ഹരിയുടെ തല കാൽമുട്ടുകൾകൊണ്ട്പൂട്ടി കത്രിക ചലിപ്പിച്ചുതുടങ്ങിയപ്പോൾ നേരിയ തോതിൽ കോച്ചാൻതുടങ്ങി. ഒരുവിധം മുടിവെട്ടിതീർത്തു. കോച്ചിവലിക്കൽ അപ്പോഴേയ്ക്കും രൂക്ഷമായി. എങ്കിലും'രാമേശ്വരത്തെചെര'യെന്ന ഒരപഖ്യാതി മൂപ്പർക്ക്‌ കൽപിച്ചുകൊടുത്തിട്ടുള്ളതിനാലും നമ്പൂതിരിയെ ഭയമായതിനാലും വയ്യായ്മവകവയ്ക്കാതെ കത്തിയെടുത്ത്‌ സൈഡ്‌വടിക്കുമ്പോൾ ഇക്കിളിയോടെ കുട്ടിയൊൻഞ്ചലിച്ചു. ക്ഷൗരക്കത്തിപാളി. കിണ്ണൻമൂപ്പർ ബാലൻസുതെറ്റി പിറകിൽകിടന്ന മുള്ളുമുരിക്കിന്മേൽ മലർന്നടിച്ചുവീണു.ചോരയൊലിക്കുന്ന ചെവിപൊത്തിപ്പിടിച്ച്‌ അലറിക്കരഞ്ഞുകൊണ്ട്‌ കുട്ടി ഓടുമ്പോൾ ഉറക്കെ പിരാകിക്കൊണ്ട്‌ മൂപ്പർ എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു. മൂപ്പരുടെ മുതുകിൽനിന്ന്‌ ഒലിച്ചചോര കൗപീനംനനച്ച്‌ താഴേയ്ക്ക്‌ ഇറ്റുവീണു.നമ്പൂതിരിയിൽനിന്ന്‌ പ്രഭാതഭക്ഷണവും വെട്ടുകൂലിയും കിട്ടിയില്ലെന്നുമാത്രമല്ല, തെറിയഭിഷേകം ചെയ്താണ്‌ മൂപ്പരെ അവിടെനിന്ന്‌ ആട്ടിപ്പായിച്ചതു. അന്ന്‌ കിണ്ണൻ മൂപ്പർ ശപഥമെടുത്തു.ഈ നമ്പൂരിച്ചെക്കനെക്കൊണ്ട്‌ ക്ഷൗരക്കത്തി എടുപ്പിക്കുമെന്ന്‌! കോച്ചുവാതം കലശലാകുംവരെ മൂപ്പർ നമ്പൂരിച്ചന്റെ വീട്ടിലൊഴികെ മറ്റെല്ലായിടത്തും മുടിവെട്ടുകയും താടിവടിക്കുകയും ബാലൻസുതെറ്റി പലവട്ടം വീഴുകയുംചെയ്തു.മൂപ്പര്‌ ക്ഷൗരപ്പെട്ടി കുടിലിന്റെമൂലയിലുള്ള വീഞ്ഞപ്പെട്ടിയിൽ സ്ഥിരമായി സ്ഥാപിക്കുംമുമ്പ്‌ പരമ്പരാഗതതൊഴിൽ പഠിച്ച മക്കൾ രണ്ടുപേരും കടൽകടന്ന്‌ ദുബായിലെത്തിയിരുന്നു.


വൈകാതെ അറബിയുടെ സ്പോൺസർഷിപ്പിൽ ബ്യൂട്ടിപാർലർ തുറന്നു.അതൊരു കയറ്റത്തിന്റെ തുടക്കമായിരുന്നു.
രാമൻനമ്പൂതിരിയുടെ കഷ്ടകാലമെത്തിയത്‌ പലവിധ രോഗങ്ങളുമായാണ്‌. ക്ഷേത്രത്തിലെ പൂജാദികർമങ്ങൾക്ക്‌ സ്ഥിരമായിപോകാൻ സാധിക്കാതെയായി. ക്ഷേത്രത്തിൽനിന്നുള്ള വരുമാനം നിലച്ചപ്പോൾ ഇല്ലത്തെ കാര്യങ്ങൾ കഷ്ടത്തിലായി. കഴകക്കാരന്റെ നിർബന്ധംമൂലമാണ്‌ മടിയോടെയാണെങ്കിലും അയാൾ കൃഷ്ണൻ മൂപ്പന്റെ ബംഗ്ലാവിലേക്ക്‌ കയറിച്ചെന്നത്‌. ഗേറ്റുകടന്ന്‌ നമ്പൂരിച്ചൻ വരുന്നത്‌ മൂപ്പൻകണ്ടു.പക്ഷേ,അത്‌ കണ്ടതായി നടിക്കാതെ അയാൾ കണ്ണടച്ചുകിടന്നു. അന്നത്തെ അവഹേളനത്തിന്റെ ഓർമ അയാളുടെ ഞരമ്പുകളെ ത്രസിപ്പിച്ചു. രാമൻനമ്പൂതിരി മൂപ്പന്റെ കസേരയ്ക്കരുകിൽ പരുങ്ങിനിന്നു. പിന്നീടെപ്പോഴോ അയാൾ കണ്ണുതുറന്ന്നോക്കി. കോളാമ്പിയെടുത്ത്‌ തുപ്പി, കിടന്ന കിടപ്പിൽ ആഗമനോദ്ദേശം ആരാഞ്ഞു.


"ഇല്ലത്തെ കാര്യങ്ങള്‌ ശ്ശി കുഴപ്പാണെന്നു കൂട്ടിക്കോളി. രോഗോം ആകുലതേം കാരണം പൂജക്കൊന്നും വയ്യാണ്ടായി. കഴിഞ്ഞതൊക്കെ മൂപ്പര്‌ അങ്ങട്‌ മറക്ക്വാ... ഹരിനമ്പൂരി തെണ്ടിനടക്ക്വാണേ... പറ്റ്വാല്‌ ഒന്നങ്ങട്‌ അക്കരക്കൊണ്ട്വോയ്‌ കരകേറ്റാൻ മക്കളോട്‌ പറയ്‌വാ..." രാമൻ നമ്പൂതിരി കൈകൂപ്പി അപേക്ഷിച്ചു. കിടന്നകിടപ്പിൽ മൂപ്പർ കനത്തിലൊന്നുമൂളി. പിന്നെ നിർദേശിച്ചു-
"വെക്കം പേസ്പ്പാർട്ട്‌ എടത്തോളാൻ നമ്പൂരിച്ചൻ മഹനോട്‌ പറയ്‌."
വലിയൊരു ഭാരം നെഞ്ചിൽനിന്ന്‌ ഇറക്കിവച്ച ആശ്വാസത്തിൽ രാമൻ നമ്പൂതിരി മടങ്ങുമ്പോൾ കൃഷ്ണൻ മൂപ്പന്റെ കുഴിയിൽപോയ കണ്ണുകൾ ജ്വലിച്ചു.


ഹരിനമ്പൂതിരി വൈകാതെ ദുബായിലേക്ക്‌ പറന്നു. അതൊരു കെണിയാണെന്ന്‌ അയാൾ അറിഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയൊന്നും തരപ്പെട്ടില്ല. ദിവസങ്ങൾ പട്ടിണികിടന്നു. അവസാനം പോലീസിന്റെ കൈയിൽ അകപ്പെടുമെന്നായപ്പോൾ കിണ്ണൻമൂപ്പരുടെ മക്കളുടെ ബ്യൂട്ടിപാർലറിൽ ചെന്നു. കട്ടിങ്ങും ഷേവിങ്ങും ഉപരിപഠനവിഷയമാക്കി. പിന്നീട്‌ അവിടെത്തന്നെ പണിയും ആരംഭിച്ചു. വൈകാതെ ഒരു ഉടമ്പടിയുടെ ഭാഗമായി ഞങ്ങളുടെ ഗ്രാമത്തിൽ ബ്യൂട്ടിപാർലർ പ്രവർത്തനം തുടങ്ങി.


പകര്‍ച്ച



സന്തോഷ് പാലാ


എത്രയെത്ര
ശിശിരങ്ങളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ മണം?

എത്രയെത്ര
വേനലുകളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ പച്ച?

നിസ്സഹായതയുടെ
കളത്തില്‍
പ്രതിരോധത്തിന്റെ
സഹനം
പ്രത്യക്ഷമായ
ഒരു വിനോദമായി
നിങ്ങള്‍ക്കും
അനുഭവപ്പെട്ടേക്കാം.

മരം
മഞ്ഞിനോട് ചെയ്യുന്നത്
മഞ്ഞ്
മരത്തിനോട് ചെയ്യുന്നത്,
ആകാശത്തെ ചുമക്കുന്നത്
തുടങ്ങി എന്തൊക്കെവേണമെങ്കിലും
എഴുതി തുലയ്ക്കാം.

വേനലിലുണങ്ങി
വര്‍ഷത്തില്‍ നനഞ്ഞ്
വസന്തത്തില്‍ പൂത്ത്
വീണ്ടുമുണങ്ങി-
പ്പൊഴിയുമ്പോഴേക്കും...

മരം മഞ്ഞിനോട്
ചെയ്യുന്നതുപോലെ,
മഞ്ഞ് മരത്തിനോട്
ചെയ്യുന്നതുപോലെ-
യെന്നൊക്കെപ്പറയുവാനാകുമോ?

മണ്ണ് മനുഷ്യനോട്....
മനുഷ്യന്‍ മണ്ണിനോട് ....
എന്നാക്കിമാറ്റീടുമോ?

കാഴ്ചയുടെ ഭൂപടത്തിൽ നിന്ന്‌


സുനിൽ.സി.ഇ

മുനമ്പിടിഞ്ഞ നിമിഷങ്ങളിൽ
ജീവരതിയുടെ ഇളംതൂവലുകൾ
പുതച്ചുകിടക്കുന്ന
അനക്കമറ്റ പുഴുവാണു ഞാൻ (നീ)

ഉടലിന്റെ കടലിടുക്കുകളിൽ നിന്ന്‌
വിയർപ്പ്‌ ചുരത്തുന്ന
ജീർണ്ണവസ്ത്രം
നിഴൽ നിവർത്തുന്നു

അടിയുടുപ്പും വലിച്ചെറിഞ്ഞ്‌
ഞാനെന്ന ഇന്റർനെറ്റ്‌
പ്രേതവേഗത്തിൽ
നഗ്നത വെട്ടിപ്പിടിക്കുന്നു.

നെഞ്ച്‌ ചുമച്ചുതുപ്പി
പ്രണയത്തിൻ
ഭ്രമണപഥം തിരയുന്നു.

ഒരു പെൺകുട്ടി
നീണ്ട നഖത്തിന്‌ മൂർച്ച കൂട്ടുന്നു
അവളുടെ പെരുത്തു വന്ന
സ്ത്രീത്വം
പുരുഷ വേശ്യയുടെ
ഇരുണ്ട മുറകൾ
മുറിച്ചുകളയുന്നു

മെരുക്കാനാവാതെ മിഴികളിൽ
രതിയുടെ വിത്തുകൾ


ശൂന്യത



ശ്രീദേവിനായർ

പ്രണയതീരത്തുനിന്ന് ഞാന്‍ മടങ്ങിപ്പോന്നത്
മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്.
ഒന്നുമില്ലാത്ത ഈ ലോകത്തിന്റെ തനത്
സ്വഭാവംചൂടുമാത്രമാണെന്ന് ഇപ്പോഴറിയുന്നു.
മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന് നാം വ്യാമോഹിക്കുന്നു!
നമ്മള്‍ ശൂന്യരാണ്.
ആരോടും സ്നേഹമില്ലാത്തവര്‍.
ജനിതകമായും നമ്മള്‍ ശൂന്യരാണ്!
ശരീരത്തിനുള്ളിലെ അവയവങ്ങള്‍ക്ക്
നമ്മെക്കാള്‍ എത്രയോ മാന്യതയുണ്ട്.
വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴാണ്
അവ സംവാദത്തിനോ,വിവാദത്തിനോ
ഒരുമ്പെടുന്നത്!
എന്നാല്‍ നമ്മള്‍;
അയുക്തിയുള്ളപ്പോഴെല്ലാം ക്രമം തെറ്റിയ്ക്കും.
(ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക് മേല്‍
സംഗീതത്തിന്റെയും,പ്രേമത്തിന്റെയും
സുഗന്ധം പുരട്ടി എല്ലാം മറക്കാന്‍
കഴിയുന്ന നമ്മള്‍ എത്ര ശൂന്യര്‍!

സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല




എം.കെ.ഹരികുമാർ

എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്‌. ഒന്ന്‌ മറ്റൊന്നിൽ നിന്ന്‌ ഭിന്നമല്ല, എന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ്‌ എല്ലാറ്റിലുമുള്ളത്‌. എല്ലാം ദൈവമാണെന്ന്‌ പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത്‌ മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്‌. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന്‌ ബുദ്ധികൊണ്ട്‌ ഭാവിക്കുകയാണ്‌ ചെയ്യുന്നത്‌. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്‌, ഭേദചിന്ത ഇല്ലെന്ന്‌ ബോധ്യപ്പെടും. പക്ഷേ, ദൈവമായിത്തീരാൻ കഴിഞ്ഞാൽ ,പിന്നെ, ജീവിതമെന്തിന്‌?


നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രായോഗികമാകുന്നത്‌. ഓരോ വസ്തുവും സ്വയം തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്‌. അചേതന വസ്തുക്കളിൽപ്പോലും സ്വയം മാറാത്ത അവസ്ഥയുടെ ബന്ധനമുണ്ട്‌. ഓരോന്നും അതിന്റെ തടവറയിലാണ്‌. എന്നാൽ വസ്തുക്കളെ അവയുടെ പരിസരത്ത്‌ നിന്ന്‌ ഉയർത്തി, കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌. ഇതിലൂടെ ഓരോ വസ്തുവും, മുമ്പുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ സംഗീതം പൊഴിക്കാൻ തുടങ്ങും. വസ്തുക്കളുടെ ഓർക്കസ്ട്രയാണിത്‌. വസ്തുക്കൾ അവയിൽ തന്നെ പുതുതായി ജനിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഓർക്കസ്ട്രയാണിത്‌. വസ്തുക്കൾ സ്വയം നിരസിക്കുന്നതിലൂടെ പുതിയ പ്രവാഹത്തിൽ ചേരുകയാണ്‌. ഇത്‌ വികസിക്കുന്ന ലോകവുമാണ്‌.
അദ്വൈതത്തിൽ ഓരോന്നിനും പ്രതിഷ്ഠിക്കാൻ ബ്രഹ്മമുണ്ട്‌. എല്ലാ വസ്തുവിലും ഭിന്നമായ വേറൊന്നുമില്ല. ഓരോന്നിലും ഉള്ളത്‌, പ്രപഞ്ചാത്മാവിന്റെ ഭാഗമായ ചൈതന്യമാണ്‌ .രണ്ടും ഒന്നുതന്നെ. അതായത്‌, ഓരോ വസ്തുവിനും ഉള്ളിലും പുറത്തും പ്രതിഷ്ഠിക്കാനുള്ളത്‌ ഈ ചൈതന്യത്തെയാണ്‌, ബ്രഹ്മത്തെയാണ്‌. അങ്ങനെ അവ സ്വയം നിരസിക്കാതെ, അവയുടെ തന്നെ മൗലികാവസ്ഥയിൽ ഇരിക്കാൻ ശഠിക്കുന്നു.


നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ ,അതല്ലാതാകാനാണ്‌ ശ്രമിക്കുന്നത്‌. മനുഷ്യനും വെള്ളവും എല്ലാം ഒഴുകുന്നതുപോലെ പുതിയ സാഹചര്യങ്ങളിലേക്ക്‌ ചലിക്കുന്നു.ഉദാഹരണത്തിന്‌ ,
പുലി എപ്പോഴും പുലിയായിരിക്കുന്നില്ല. അത്‌ അതിനെവിട്ട്‌ പോകാതെ ജീവിക്കാൻ കഴിയില്ല. പുലിയെ പലവട്ടം കാണുന്ന കവിക്ക്‌, പുലി പലതാണ്‌. പുറത്തുനിന്നുള്ള സ്പർശമോ പ്രതികരണമോ ഉണ്ടാകുമ്പോഴും വസ്തു മാറുന്നു. പുലിക്ക്‌ പ്രതിഷ്ഠിക്കാൻ ഒന്നുമില്ല. അത്‌ സ്വയമറിയുന്നുമില്ല. സ്വയമറിയുന്നത്‌, സ്വന്തം വികാരങ്ങളിലൂടെയാണ്‌. അങ്ങനെ സ്വയം മാറുന്നു. പുലി, ബ്രഹ്മത്തെയോ ദൈവാംശത്തെയോ പ്രതിഷ്ഠിക്കാൻ ശ്രമിക്കാതെ അരങ്ങ്‌ ഒഴിയുന്നു. എന്നാൽ മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയ ലോകത്തേക്ക്‌ കൂടിക്കലരുമ്പോൾ ,സ്വയം നിരസിച്ചും, ഭൂതകാലത്തിൽ കെട്ടിക്കിടക്കാതെ സ്വയം മാറിയും, ഭേദങ്ങളകലുന്നു . ഇതാണ്‌ നവാദ്വൈതം. മനുഷ്യൻ സ്വയം നിരസിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരും. സാത്മീകരണമാണ്‌ മനുഷ്യന്റെ മുന്നിലുള്ള വഴി. സ്വയം നിരസിക്കുന്ന പ്രക്രിയയ്ക്ക്‌ അവസാനമില്ല. അങ്ങനെ ജനനവും മരണവും ഒന്നാകുന്നു.

പുഞ്ചിരി


സനൽ ശശിധരൻ

മഞ്ഞുമലകളുടെ മുകളറ്റം
എല്ലാ കപ്പലുകളേയും നോക്കി
പുഞ്ചിരിക്കുന്നുണ്ടാകും
ശൂന്യശൂന്യമായ കടലിനുമുകളിൽ
കാതങ്ങൾ ഓടിത്തളർന്ന
ഏകാകിയായ കപ്പലുകൾ
ആ പുഞ്ചിരിയിൽ പുളകം കൊള്ളുന്നുണ്ടാകും
കപ്പിത്താന്മാരുടെ കണ്ണുവെട്ടിച്ച് ചിലതെങ്കിലും
അതിന്റെ ലഹരിയിലേക്ക് ഒഴുകുന്നുണ്ടാകും
ഒരുനിമിഷത്തേക്ക് കടൽ ഉണരും
കരയിലേക്കെത്താത്ത നിലവിളികളെ
വായ്പിളർന്ന് വിഴുങ്ങും...

ആഡ് ജീവിതം



രാം മോഹൻ പാലിയത്ത്

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആറ് കിടിലന്‍ പരസ്യ തലക്കെട്ടുകളെപ്പറ്റി എഴുതാന്‍ തോന്നുന്നു.

1) ഓഞ്ഞാന്‍ മലയാളിക്കടകളുടെ പരസ്യങ്ങളില്‍ സ്ഥിരം കണ്ടു മടുത്ത ഒരു അവിഞ്ഞ വാചകമുണ്ട് - ഞങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ല [അതു വായിക്കുമ്പോഴെല്ലാം തോന്നാറുള്ളത് ‘നിങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ലെങ്കില്‍ എനിയ്ക്ക് ഡാഷണ്‘ എന്നാണ്]. ആ ബോറന്‍ വാചകം മാത്രം അതേപടി ഉപയോഗിച്ച് ക്രിയേറ്റിവിറ്റിയുടെ ആകാശം കാണിച്ച ഒരു പരസ്യമുണ്ട്. തൊണ്ണൂറുകളില്‍ മൌറീഷ്യസ് ടൂറിസത്തിനു വേണ്ടി ഇന്ത്യന്‍ പരസ്യ ഏജന്‍സിയായ ട്രികായ ഗ്രേ ചെയ്ത ആ പരസ്യം നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടി. മൌറീഷ്യസിലെ മനോഹരമായ ഒരു ബീച്ച് ആ‍ണ് ചിത്രത്തില്‍. ഞങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ല്ല എന്ന് തലക്കെട്ട്. അക്കാലം മുതലേ പ്രധാനമായും ടൂറിസം കൊണ്ട് ജീവിക്കുന്ന മൌറീഷ്യസിന് ഒരു കിണ്ണങ്കാച്ചി അടിക്കുറിപ്പും അവര്‍ നല്‍കിയിരുന്നു:

മൌറീഷ്യസ്
99% ഫണ്‍, 1% ലാന്‍ഡ്

2) സ്പെയിനിലെ ഒരാര്‍ട്ട് ഗാലറിയ്ക്കുവേണ്ടി ആരോ ചെയ്ത ഒരു പരസ്യത്തില്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ ഒരു മനോഹര പെയ്ന്റിംഗാണ് വിഷ്വലില്‍. പണി പൂര്‍ത്തിയാക്കാന്‍ വേണ്ടി വീണ്ടും വരാമെന്നു പറഞ്ഞിട്ടുപോയ മറ്റൊരു മരപ്പണിക്കാരന്‍ എന്ന് തലക്കെട്ട്.

3) അവളൊരു ദേവതയായിരുന്നു എന്ന് മലയാളത്തില്‍ ഞാന്‍ വിളിക്കുന്ന ഷിവാസ് റീഗലിന്റെ ഒരു പരസ്യം ഫൊര്‍ച്യൂണ്‍ മാഗസിന്റെ ബാക്ക് കവറിലാണ് കണ്ടത്. കറുത്ത പശ്ചാത്തലം. മുകളിലെ ഷിവാസിന്റെ കുപ്പിയില്‍ നിന്ന് സ്വര്‍ണനിറമുള്ള ദേവത താഴെയുള്ള ഗ്ലാസിലെ ഐസ് കട്ടകളിലേയ്ക്ക് ഒഴുകി വീഴുന്ന ദൃശ്യം. Give an ordinary ice-cube its moment of glory എന്നു മാത്രം കോപ്പി. [ഇത്തിരി സ്വാതന്ത്ര്യമെടുത്ത് ആ വാചകം ‘ഒരു സാധാരണ ഐസുകട്ടയുടെ ജീവിതം സഫലമാക്കൂ‘ എന്നാക്കിയാലോ?]


4) 2002-ല്‍ ഇന്ത്യാ റ്റുഡെ ഇംഗ്ലീഷ് എഡിഷന്റെ ബാക്ക് കവറില്‍ കണ്ട ബജാജ് ഓട്ടോയുടെ പരസ്യമാണ് മറ്റൊന്ന്. മുംബൈയിലെ ലിയോ ബണെറ്റാണ് അതീവ മനോഹരമായ ആ പരസ്യത്തിന്റെ സൃഷ്ടാക്കള്‍. ചര്‍ക്കയില്‍ നൂല്‍ക്കുന്ന [നൂലല്ലേ നൂല്‍ക്കാന്‍ പറ്റൂ, അതുകൊണ്ട് ‘നൂല്‍ നൂല്‍ക്കുന്ന’ എന്നെഴുതുന്നില്ല] ഗാന്ധിജിയുടെ ഒരു പെയ്ന്റിംഗാണ് ദൃശ്യം. ചര്‍ക്കയുടെ ഇരുചക്രം മാത്രം ചലിപ്പിച്ച് ഒരു രാഷ്ട്രത്തെത്തന്നെ ചലിപ്പിച്ച മഹാത്മാവിനുള്ള ആദരമാണ് പരസ്യം. ‘Often, all it takes to move a nation are just two wheels' [പലപ്പോഴും ഒരു രാഷ്ട്രത്തെ ചലിപ്പിക്കാന്‍ രണ്ടു ചക്രം മതിയാകും] എന്നു മാത്രമാണ് ആകെ ഈ പരസ്യത്തിലുള്ള ടെക്സ്റ്റ്. രാഷ്ട്രത്തെ ചലിപ്പിക്കുന്ന ഇരുചക്ര നേതാവായ ബജാജിന്റെ ആത്മവിശ്വാസം വംഗ്യം.


5) Paco Rabanne എന്ന ആണുങ്ങളുടെ പെര്‍ഫ്യൂമിന്റെ പരസ്യം, പിറ്റേന്നു വെളുപ്പിന് കിടക്കയില്‍ തനിച്ചായ ആണും തലേന്ന് രാത്രി കൂടെയുണ്ടായിരുന്ന പെണ്ണും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണരൂപത്തിലാണ്. രാവിലെ വരുമ്പോള്‍ നിന്റെ പകൊ റബാന്‍ ഞാന്‍ മോഷ്ടിച്ചു എന്ന് പറയുന്നുണ്ട് പെണ്ണ്. ആണുങ്ങളുടെ പെര്‍ഫ്യൂം നിനക്കെന്തിനാ, രഹസ്യകാമുകന് കൊടുക്കാനോ എന്ന് തിരിച്ചടിക്കുന്നു ചെക്കന്‍. അല്ല, ഇന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇത്തിരിയെടുത്ത് ഞാന്‍ ദേഹം മുഴുവന്‍ പുരട്ടും, എന്നിട്ട് നിന്നെപ്പറ്റിയുള്ള ഓരോ ചെറിയ കാര്യവും ഇന്നലെ നിന്നോടൊപ്പം പങ്കിട്ട രാത്രിയും ഓര്‍ക്കും എന്നാണ് പെങ്കൊച്ചിന്റെ മറുപടി. What is remembered is up to you എന്ന സൂപ്പര്‍ തലക്കെട്ടിന്റെ സ്ഥാനം പരസ്യത്തിന്റെ അടിഭാഗത്ത്.

Double-click to read
6) ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പ്രസിദ്ധമായ മുദ്രാവാ‍ക്യമാണ് Keep Discovering. ദുബായ്-ലണ്ടന്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചുകൊണ്ട് വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ് ദുബായില്‍ ലോഞ്ച് ചെയ്തപ്പോള്‍ ഉപയോഗിച്ച സ്ലോഗന്‍ ‘Keep Discovering Until You Find the Best!

Man Cannot Live by Bread Alone എന്ന യേശുവചനം എന്നെങ്കിലും ഏതെങ്കിലും ജാം/ചീസ്/ബട്ടര്‍ ബ്രാന്‍ഡിന് തലക്കെട്ടാക്കണമെന്ന് എനിയ്ക്ക് മോഹമുണ്ട്. എന്നാല്‍ അതിലും വലിയ മോഹം ‘ഇന്ന് കട മുടക്കം’ 'Conditions Apply' എന്നീ വാചകങ്ങള്‍ ക്രിയേറ്റീവായി ഉപയോഗിക്കാനാണ്.

സ്മൃതിയുടെ സുഖമൊരു നൊമ്പരം




രാജനന്ദിനി

ഇന്നു നീ പതിവില്ലാതെയെന്തിനോ
വന്നു നിൽക്കുന്നെന്നോർമ്മയിൽ സഖേ
നാമൊരുമിച്ചു തീർത്തൊരു ബാല്യവും
പാതിയോളം നടന്ന കൗമാരവും
പിന്നെയച്ഛന്റെ നാട്ടിലേയ്ക്കായി നീ
യാത്രചൊല്ലി നടന്നുമറഞ്ഞതും
ഓർക്കുകയില്ലയെന്നോർത്തുപോകിലും
ഓർത്തുപോകുന്നതെന്തിനാണിങ്ങനെ
പുഞ്ചപ്പാടത്തിന്നക്കരെയുള്ളൊരു
പള്ളിക്കൂടത്തിലൊന്നിച്ചു പോകുവാൻ
തോളിലേറ്റിയ പുസ്തകക്കെട്ടുമായ്‌
ഓടിയെത്തി നീയെന്നെ വിളിച്ചതും
ശങ്കയോടെയിറങ്ങിവരുമന്റെ
മിന്നും പുള്ളിയുടുപ്പിന്റെ കീശയിൽ
തപ്പിനോക്കീ നീ കണ്ണുരുട്ടിക്കൊണ്ടു
തട്ടിക്കേറിയ രംഗമോർക്കുന്നു ഞാൻ
പെണ്ണെ, മിഠായി വാങ്ങുവാനായി നീ
തുട്ടു വല്ലതും കൊണ്ടുവന്നില്ലെങ്കിൽ
കിട്ടുകില്ലെന്നെ കൂട്ടിനായെന്നു ഞാൻ
കട്ടായം ചൊന്നത്തെന്തെ നീയോർത്തില്ല?
നീ പിണങ്ങിപ്പറഞ്ഞതാണെങ്കിലും
കൂട്ടുകൂടുവാനായടുത്തെത്തവെ
കള്ളിമുള്ളിൻ പടർപ്പിലേയ്ക്കെന്നെ നീ
തള്ളിയിട്ടതുമോടി മറഞ്ഞതും
ഇന്നലെയെന്ന പോലെന്റെയോർമ്മയിൽ
എത്തി നോക്കുന്നതെന്തിനാണിന്നഹൊ-
മണ്ണിൽ തീർത്തൊരു പുത്തൻ കളിവീടും
പൂക്കളും മയിൽപ്പീലിയും തന്നു നീ
ഇനിയൊരുനാളും നോവിയ്ക്കയില്ലയെ-
ന്നാണയിട്ടതുമോർക്കുന്നു ഞാൻ സഖേ-
വാഴപ്പോളകൾ ചേലയായ്‌ ചുറ്റിയും
വാടാമല്ലിപ്പൂമാലകൾ ചൂടിയും
ഏറെ സ്നേഹമോടെൻ കളിവീട്ടിലെ
നാഥനാണു നീയെന്നുഞ്ഞാൻ ചൊല്ലവെ
'എൻ സഖി'യാണു നീയെന്നുരച്ചുനീ
എന്നെ ചാരത്തിരുത്തിയതോർക്കുന്നു.
ആമ്പൽപൂ തണ്ടൊടിച്ചുനീ തീർത്തൊരു
താലിമാലകഴുത്തിലണിയിച്ചി-
ട്ടെൻ മണവാട്ടിയെന്നെന്റെ കാതിലെ
മന്ത്രണം പോലുമെത്ര മധുരമായ്‌
എന്നും കാത്തിടാം നിന്നെയെൻ ജീവനായ്‌
എന്നു നിന്റെയക്കൊഞ്ചലെൻ നെഞ്ചിലെ
നേർമയാമൊരു ഗാനമായ്‌ പ്രാണനിൽ
ചേർന്നിറങ്ങിയതോർക്കുന്നു ഞാൻ വൃഥാ
കാലമെത്ര കഴിഞ്ഞുപോയ്‌ യൗവ്വന-
ച്ചേലെഴുംപൂക്കളെത്ര കൊഴിഞ്ഞുപോയ്‌
സ്നേഹമെ! നീയെന്നുള്ളിലെ നൊമ്പര-
പ്പൂക്കളായ്‌ വിരിയുന്നതിന്നെന്തിനോ?
നീറുമാത്മവിലാരുമറിയാതെ
തേങ്ങലായ്‌ പുണരുന്നതിന്നെന്തിനോ?


നിന്നിലേയ്ക്ക് തന്നെ



ഗിരീഷ് വർമ്മ ബാലുശ്ശേരി


നിന്നെ ചുഴുന്ന ഗഹനതയാണെന്നെ
നിര്‍ന്നിമേഷനാക്കുന്നത്.

നിന്റെ ഏകാന്തതയിലെ
യുഗങ്ങളോളമുള്ള നിര്‍വികാരത
പൊടുന്നനെയൊരു
അട്ടഹാസമായ് മാറുന്നതും
നിന്റെ വ്യര്‍ത്ഥതയിലെ
ചരടനക്കം മാത്രം.

ഒരു പൂവില്‍ നീ പ്രതിഫലിക്കുന്നു.
ഒരു മഞ്ഞുതുള്ളിയില്‍ നീ ചിരിക്കുന്നു .
ഒരു ചോരത്തുള്ളിയില്‍ നീ പിടയുന്നു.

മന്വന്തരങ്ങളുടെ മിടിപ്പുകള്‍
നിന്റെ സിരകളില്‍,
നിന്റെ നിതാന്തമൌനത്തില്‍
പെരുമ്പറകള്‍ മുഴക്കുന്നുവോ ?

കാറ്റടിച്ചുലയുന്ന
ജീവനാളങ്ങള്‍
നിന്റെ മുന്‍പില്‍ കൈകൂപ്പി
നിന്നിലേയ്ക്ക് തന്നെ .

മണലാരണ്യവും
മുളങ്കാടുകളും
സമുദ്രങ്ങളും
സ്വച്ഛവനങ്ങളും
തരിശുനിലങ്ങളും
നിന്റെ മൃദുമര്‍മ്മരങ്ങള്‍
ഏറ്റുപറയുന്നു.

സ്വപ്നാടനങ്ങളുടെ
സ്വര്‍ണ്ണവനങ്ങളില്‍
കാറ്റേറ്റ് മയങ്ങുന്ന
നിന്റെ സന്തതികള്‍.

കടല്‍ചെരുക്കോടെ
നിശായാനത്തിന്റെ
സഞ്ചാരപഥങ്ങളില്‍
തുഴയെറിയുന്ന
എകാന്തയാത്രികനും....

ഒരിയ്ക്കല്‍ കൂടി
പിറന്നിരുന്നുവെങ്കില്‍ .
നിന്റെ നിലാകമ്പളങ്ങള്‍
വാരിപ്പുതച്ചുറങ്ങിയേനെ ഞാന്‍ ...
ഇനിയും കൊതി..
തീരാത്ത കൊതി...



വയലാര്‍ രാമവര്‍മ്മയ്ക്കൊരു പോസ്റ്റ് മോര്‍ട്ടം പരിശോധന




ഡോ.കാനം ശങ്കരപ്പിള്ള

36 വര്‍ഷം മുമ്പു വയലാര്‍ രാമവര്‍മ്മ അകാലത്തില്‍ മരിച്ചപ്പോള്‍
അടുത്ത ആഴ്ച തന്നെ കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം വാരിക
വയലാര്‍ പതിപ്പായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.വയലാരിന്റെ മരണകാരണത്തെ
കുറിച്ചു വിശദമായി ഒരു ലേഖനം തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദമായ ഒരു സചിത്രലേഖനം തയ്യാറാക്കി
ഒരാള്‍ വശം കടപ്പാക്കടയില്‍ എത്തിച്ചു.ചുരുങ്ങിയ സമയത്തിനുള്ളില്‍ ലേഖനം
കിട്ടിയതിനാല്‍ അടുത്തലക്കത്തില്‍ തന്നെ ലേഖനം കൊടുക്കാന്‍ സാധിച്ചു.
സന്തുഷ്ടനായ കാമ്പിശ്ശേരി അദ്ദേഹത്തിന്റെ അനുഭവകഥകള്‍,അഭിനയചിന്തകള്‍,കൂനന്തറ
പരമുവും പൂനാകേശവനും എന്നീ പുസ്തകങ്ങളുടെ അവസാന കോപ്പികള്‍
ഒപ്പിട്ട് എനിക്കു കൊടുത്തയച്ചു.ജ്ഞാനപീഠം അവാര്‍ഡിനേക്കാള്‍ വലിയ
അവാര്‍ഡ് കിട്ടിയ പോലെ എനിക്കു സന്തോഷം തോന്നി.



ഈ പഴയ കഥകള്‍ ഓര്‍മ്മിക്കാന്‍ കാരണം വയലാറിനു നടക്കാതെ പോയ
പോസ്റ്റ് മോര്‍ട്ടം പരിശോധന വീണ്ടും കവി ഏഴാച്ചേരി വഴി തുടങ്ങിയത് കൊണ്ടാണ്‌.
വിവാദപ്രസ്താവന ചെയ്താലെ രാഷ്ട്രീയക്കാരും ഉറവു വറ്റിയ സാഹിത്യകാരന്മാരും ശ്രദ്ധിക്കപ്പെടുകയുള്ളു.
കൈരളിചാനലിലെ ജഡ്ജു എന്ന നിലയില്‍ കിട്ടുന്ന പ്രശസ്തി പോരെന്നു
കണ്ടാവണം 36 കൊല്ലം മുമ്പു നടന്ന ഒരു അസ്വാഭാവിക മരണം ഇപ്പോള്‍
പോസ്റ്റ് മോര്‍ട്ടം ചെയ്യണം എന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
പ്രസിഡന്റും കവിയും മറ്റുമായ ഏഴാച്ചേരി വിവാദപ്രസ്ഥാവനയുമായി വന്നത്.
ചികിസാപിഴവുകളെ കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാത്രമല്ല
ഏതൊരു അണ്ടനും അടകോടനും പരാതിപ്പെടാം.പക്ഷേ സമാന്യബുദ്ധിയുള്ളവര്‍
പൊതുവേദിയില്‍ അതു പറയുന്നതിനു മുമ്പു ചികിസിച്ച ഡോക്ടര്‍ക്കു പറയാനുള്ളതു
കേള്‍ക്കണം.കൊലയാളിയാണെങ്കില്‍ പോലും തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിനു
മുമ്പു ന്യായാധിപന്‍ പ്രതിക്കു പറയാനുള്ളതു കേള്‍ക്കും.തന്റെ ആരാധ്യ പുരുഷനായ
ഡോ.വാര്യര്‍ മരിക്കുന്നതു വരെ ഈ വിവരം പുറത്തു പറയാന്‍ മടിച്ച ഏഴാച്ചേരി
ആദ്ദേഹത്തെ പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കി എതോ പാവം പിടിച്ച ഒരു നേര്‍സിനേയും
എട്ടും പൊട്ടും തിരിയാത്ത ഏതോ പാവം ഹൗസ് സര്‍ജനേയും കുറ്റവാളി ആക്കുന്നതിനു
പിന്നിലെ ചേതോവികാരം ഒരു കവിയുടേതല്ല.തീര്‍ച്ച.


നല്ല ഗുണങ്ങള്‍ ഏറെയുള്ള സര്‍ജനായിരുന്നു പി.കെ.ആര്‍.ലളിതജീവിതം.സൈക്കിളില്‍
യാത്ര.സ്വകാര്യ പ്രാക്ടീസില്ല. പക്ഷേ ചങ്ങല വലിയന്‍.ജൂണിയര്‍ ഡോക്ടറന്മാരെ
സംബന്ധിച്ചിടത്തോളം പെരുംതച്ചന്‍ മനോഭാവം വച്ചുപുലര്‍ത്തിയ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍
ജൂണിയര്‍ ഡോക്ടറന്മാരെ അംഗീകരിക്കാന്‍ മടിച്ച വ്യക്തിത്വം. ആദ്ദേഹത്തെക്കാള്‍
പ്രഗല്‍ഭരായ സര്‍ജന്മാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കേരളം കണ്ടു.അവരെല്ലാം
സാധാരണമനുഷ്യര്‍ ആയിരുന്നു.അവര്‍ക്കെല്ലാം തെറ്റുകള്‍ പറ്റിയിരുന്നു. കണക്കു
കൂട്ടലുകള്‍ തെറ്റിയിരുന്നു.കാരണം അവരെല്ലാം മനുഷ്യര്‍ ആയിരുന്നു. തെറ്റു പറ്റുക
മനുഷ്യ സ്വാഭാവം(.ക്ഷമിക്കനമെങ്കില്‍ ദൈവം ആകണം.)

ഡോ.രാഘവാചാരി കേരളം കണ്ട അതിപ്രഗല്‍ഭനായ സര്‍ജന്‍ ആയിരുന്നു.ഒരു രോഗിയ്ക്കു
കാന്‍സര്‍ എന്നു ബയോപ്സി പരിശോധനാ റിപ്പോര്‍ട്ടു കണ്ടു എന്നു വയ്ക്കുക.അവയവം മുറിച്ചു
മാറ്റും മുമ്പു ഡോ.രാഘവാചാരി ബയോപ്സി പരിശോധന നേരില്‍ കണ്ട് ശരിയെന്നുറപ്പാക്കും.
മുറിച്ചു മാറ്റിയ അവയം പിന്നീട് നേരില്‍ പരിശോധിച്ച് ഡയഗ്ണോസിസ് ശരി എന്നുറപ്പാക്കും.

ശസ്ത്രക്രിയകള്‍ ചെയ്യുന്നത് ഒരു ടീം ആണ്‌.ശസ്ത്ര ക്രിയയില്‍ അസ്സിസ്റ്റന്റിനു തെറ്റുപറ്റിയാലും
ഉത്തരവാദിത്വം ലീഡര്‍ക്കാണ്‌.( ഏതോ ഒരു ട്രെയിന്‍ എവിടയോ മറിഞ്ഞതിനു റയില്‍ വേ
മന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി രാജിവച്ച നാടാണു ഭാരതം.റയില്‍ വേയിലെ ലാസ്റ്റ്
ഗ്രേഡ്കാരന്റെ തലയില്‍ അതിന്റെ ഭാരം വച്ചു കൊടുത്തില്ല)
ശസ്ത്രക്രിയയ്ക്കും അതിനു ശേഷവും എത്ര കുപ്പിരക്തം നല്‍കണം എന്നു തീരുമാനിച്ചത് ഡോ.വാര്യര്‍.
അത് യഥാവിധി ക്രോസ്സ് മാച്ച് ചെയ്ത്തതാണ്‌
എന്നുറപ്പാക്കേണ്ട ചുമതല ടീം ലീഡര്‍ ഡോ.വാര്യരുടേത് ആയിരുന്നു.( അക്കാലത്ത് എമര്‍ജന്‍സി
കേസുകളില്‍ ക്രോസ്സ് മാച്ച് ചെയ്യാതെ രോഗിയുടെ അതേ ഗ്രൂപ്പ് രക്തം കൊടുക്കുക
ആയിരുന്നുപതിവ് എന്നാണോര്‍മ്മ.വയലാറിനു മൊത്തം 36 കുപ്പി രക്തം കുറഞ്ഞ സമയത്തിനുള്ളില്‍
കൊടുത്തിരിക്കണം)നേര്‍സുമാര്‍ക്കു രക്തം ക്രോസ്സ് മാച്ച്
ചെയ്യാനുള്ള യോഗ്യത ഇല്ല.ബ്ലഡ് ബാങ്കിലെ ഹൗസ് സര്‍ജന്‍ ഏറ്റവും പരിചയും കുറഞ്ഞ
നവാഗതന്‍ ആയിരുന്നിരിക്കും.ഹൗസ് സര്‍ജനു തെറ്റുപറ്റിയാല്‍ തന്നെ ഉത്തരവാദിത്വം
ടീം ലീഡര്‍ ഡോ.വാര്യര്‍ക്കായിരുന്നു.കൊടുക്കും മുമ്പു അതു യോഗ്യമായതു തന്നെ എന്നദ്ദേഹം
ആയിരുന്നു ഉറപ്പാക്കേണ്ടിയിരുന്നത്.വയലാര്‍ മരിച്ചതു രക്തം നല്‍കിയതിലെ പിശകാണെന്നു
ഞാന്‍ കരുതുന്നില്ല.അഥവാ അങ്ങിനെ ആയിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏഴാച്ചേരിയുടെ
ആരാധ്യ പുരുഷനായ ഇടതു സഹയാത്രികന്‍ സഖാവു വാര്യര്‍ക്കു തന്നെ എന്നു പറയട്ടെ.
അദ്ദേഹം അന്തരിക്കും മുമ്പ് അതു വെളിയില്‍ പറയാന്‍ കവി എന്തേ പേടിച്ചത്?

ആശുപത്രികളില്‍ രക്തം സ്വീകരിക്കുന്ന രോഗികളെ നമ്മുടെ കവി കണ്ടിരിക്കില്ല.എത്ര തന്നെ
പരിശോധനകള്‍ നടത്തി അനുയോജ്യം എന്നു വിദഗ്ദര്‍ പറഞ്ഞാലും പലപ്പോഴും രക്തം
നല്‍കുമ്പോള്‍രോഗികള്‍ക്കു വിറയല്‍ വരും.വിറയല്‍ വന്നതുകൊണ്ടു മാത്രം ക്രോസ്സ് മാച്ച് ശരിയായില്ല
എന്നു പറയാന്‍ ആവില്ല.ഓപ്പറേഷന്‍ വിജയം എന്നു പറഞ്ഞാല്‍ രോഗിയെ ജീവനോടെ
തീയേറ്ററിനു വെളിയില്‍ എത്തിക്കാന്‍ സാധിച്ചു എന്നേ അര്‍ഥമുള്ളു. സക്സ്സസ് എന്നു
പറഞ്ഞ എത്രയോ ശത്രക്രിയാ​‍ രോഗികളാണ്‌ പിന്നീട് മരണമടയാറുള്ളത് എന്നു കവി
അറിയുന്നുണ്ടാവില്ല.ഇവിടെ മാത്രമല്ല എവിടേയും അതു തന്നെ സ്ഥിതി.നമ്മുടെ മുന്‍ മന്ത്രി
തൊപ്പിപ്പാള ജോണ്‍ ജേക്കബ്ബിന്റെ കാര്യം ഓര്‍മ്മിക്കുക.അമേരിക്കയിലായിരുന്നു ശസ്ത്രക്രിയ.
ഓപ്പറേഷന്‍ സക്സസ്സ്.രോഗി ക്ലോസ്സ്.



വയലാറിന്റെ കൊലപാതകിയായി ഒരു പാവം നേര്‍സിനേയും ഒരു നവാഗത ഹൗസ് സര്‍ജനേയും
കുരിശിലേറ്റാനാണു കവിയുടെ ശ്രമം.പക്ഷേ യതാര്‍ഥ കൊലയാളികള്‍ ആരായിരുന്നു.നമ്മുടെ
ചില സിനിമ നിര്‍മ്മാതാക്കളും എഴുത്തുകാരായ ചില കൂട്ടുകാരും എന്നതല്ലേ വാസ്തവം.വേലി
ചാടുന്ന പശുവിനു കോലു കൊണ്ടു മരണം.മുഴുക്കുടിയന്മാര്‍ സിറോസ്സിസ് ബാധയല്‍ രക്തം ഛര്‍ദ്ദിച്ചും
ഹെപ്പാറ്റിക് കോമാ വന്നും അകാലത്തില്‍ മരണമടയും.മരിച്ചിട്ടും കുറേ നാള്‍ ജീവിച്ചിരിക്കണമെങ്കില്‍
മലയാള നാട് എസ്.കെ.നായര്‍ ആവണം.ഏറെ നാള്‍ ജീവിക്കണമെങ്കില്‍ ആ സുകൃതം എം.ടി.വാസുദേവന്‍
നായര്‍ ക്കു മാത്രവും

ഹസീന



ബി.ഷിഹാബ്


സഖി
ഹസീന
ഖല്‍ബിലെ കുളിരിന്റെ ഉറവെ,
സ്വപ്നങളിലെ നിറവെ
ദൂതുരയ്ക്കാനെത്തിയ രാജഹംസമെ
വനജ്യോത്സ്‌നകള്‍ നനയ്ക്കാന്‍
വന്ന പ്രിയംവദെ
നിനക്കായ് ഞാന്‍
ആവതെല്ലാം സഹിക്കാം, ത്യജിക്കാം
ആയിരം സംവത്‌സരങള്‍ കാത്തിരിയ്ക്കാം

സഖി
ഹസീന
നമ്മളൊന്നാണ്‌
നീ എന്റെ സ്വതന്ത്രമാണ്‌
ചണമില്ലുകളിലെ ചൈതന്യമാണ്‌
മനസ്സിലെ തുടിപ്പാണ്‌
ബ്രഹ്മപുത്രയുടെ ആഴമാണ്‌
ഹിമവന്റെ ഔന്നത്യമാണ്‌
ടാഗോറിന്റെ കവിതയാണ്‌
സ്വപ്നലോകത്തിലെ രാജ്ഞിയാണ്‌
എന്റെ പിതാവിന്റെ പുത്രിയാണ്‌

സഖി
ഹസീന
നീയിന്ന് കഥയില്‍ നായികയാണ്‌
പടയില്‍ സേനാപതിയാണ്‌
ആഴിമുഖത്തില്‍ അടിയൊഴുക്കാണ്‌
രാവില്‍ ശുക്രതാരയാണ്‌
പാതിരാവില്‍ ധ്രുവ ദീപ്തിയാണ്‌

സഖി
ഹസീന
എന്റെ നാഡീസ്പന്ദനങളില്‍ നീ
കര്‍മ്മങളില്‍ നീ
കവിതകളില്‍ നീ
ദര്‍ശനങളിലും നീ

സഖി
ഹസീന
നീ ഇന്ന് എന്റെ സ്വാതന്ത്രത്തിന്റെ
പര്യായമാണ്‌
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍

പൂർണ്ണിമ


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - പതിനൊന്ന്‌
അവിനാശന്റെ നിർബന്ധംകൊണ്ട്‌ അവസാനം രാജ രാജേശ്വരിയുടെ വീട്ടിൽ പോകാമെന്ന്‌ രജനി സമ്മതിച്ചു എന്നാലും അയാൾ ഉപദേശിച്ചു. "എന്റെ ചങ്ങാതി, ഇത്‌ വിഷമം പിടിച്ച, ആപത്തിനെ ക്ഷണിച്ചുവരുത്തുന്ന ഒരു പരിപാടിയാണെന്നു വിചാരിച്ചോ പാപവിചാരത്തിന്‌ പുല്ലു വില കൽപിക്കാം. നീതിയുടെനേരെയും കണ്ണുരുട്ടിക്കാട്ടാം. എന്നാൽ ഒരു തവണത്തെ മാനസികാധഃപതനം പിന്നീടതിൽ നിന്നും കരകയറുക-അതിൽ-ആഴത്തിൽ നമ്മെ താഴ്ത്തിക്കളയും. മാനസിക ദൗർബല്യത്തിന്‌ നാം കീഴടങ്ങിയാൽ അത്‌ കാട്ടുതീപോലെ പടർന്ന്‌ പിടിച്ചു സർവ്വനാശം വരുത്തും.
അവിനാശന്‌ നാരായണിയെ ഓർമ്മവന്നു. ഒരുതവണ ഗണികാഗൃഹത്തിൽ പോയ അനുഭവവും മറക്കാനായില്ല. അയാളുടെ ഉള്ള്‌ വിറച്ചു. എന്നാലും അയാളുടെ ഹൃദയം ക്ഷണത്തിൽ ഉത്തേജിതമായിത്തീർന്നു. അയാൾ പറഞ്ഞു. "നിങ്ങളുടെ അയൽപക്കത്ത്‌ ആ കാട്ടുതീ പടർന്നു പിടിച്ചിട്ടുണ്ടല്ലോ. നിങ്ങൾക്കോ ആ കാട്ടുതീ കെടുത്താൻ കഴിയുമോ' അവരെ രക്ഷിക്കണമെങ്കിൽ തീയിൽ ചാടുകതന്നെവേണം.
"ചാടൂ അവിനാശ-ഒന്നു ചാടി നോക്കൂ"
രണ്ട്‌ പേരും രാജേശ്വരിയുടെ വീട്ടിലേക്കു പുറപ്പെടും മനുഷ്യരുടെ ദുർബല വശങ്ങളെക്കുറിച്ച്‌ നല്ല ബോധവാനാണ്‌ രജനി. അയാൾ വിചാരിച്ചു. ഇന്ന്‌ അയാൾ രാജേശ്വരിയുടെ വീട്ടിൽ ഖേദം പ്രകടിപ്പിക്കാൻ പോകും. രണ്ടാമതും അയാൾ പോകാൻ നിർബന്ധിതനായിത്തീരും അതെന്തിനാണ്‌? അവസാനം അയാൾ അവളുടെ നിത്യസന്ദർശകരുടെ പട്ടികയിൽപെടാതിരിക്കില്ല അതിൽ സംശയമില്ല.
കുറച്ചുദൂരം ചെന്നപ്പോൾ അവിനാശൻ പറഞ്ഞു "ഈ വഴിയേ പോകണം" അത്‌ കേട്ട്‌ രജനി അതിശയിച്ചു. കാരണം അത്‌ ഗണികകളുടെ വീടുകൾ നിറഞ്ഞിരിക്കുന്ന തെരുവാണ്‌.
"അതെന്തിന്‌'
"ഈ വഴിയിൽ എനിക്കൽപം കടമുണ്ട്‌'
"ഹാ കഷ്ടം! അപ്പോൾ കൊടുക്കൽ വാങ്ങൽവരെ എത്തിച്ചേർന്നു അല്ലേ. ആള്‌ വളരെ പുരോഗമിച്ചല്ലോ!
"ഇവിടെ അൽപം പൈസ കൊടുക്കണം
"പോകാം-കടം ചുമന്നുകൊണ്ട്‌ നടക്കുന്നത്‌ മോശമല്ലേ. പ്രത്യേകിച്ചും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ.
അവിനാശൻ ആദ്യം പോയ അതേ തെരുവ്‌. യാതൊരു വ്യത്യാസവുമില്ല. കണ്ണുകാട്ടി വിളിക്കൽ, കൈമാടി വിളിക്കൽ, കടലാസ്‌ ചുരുട്ടി എറിയൽ എല്ലാം പഴയപടിതന്നെ.
പലരും ആ വഴിയേ പോകുന്നുണ്ട്‌ എല്ലാവരും കള്ളന്മാരെപ്പോലെ തലകുനിച്ചു ഒളികണ്ണിട്ടു നോക്കിയുമാണ്‌ നടന്നു നീങ്ങുന്നത്‌ ആരെങ്കിലും കാണുന്നുണ്ടോ എന്ന്‌ ഒളികണ്ണിട്ടു നോക്കിക്കൊണ്ട്‌ ധൃതിയിൽ അകത്ത്‌ കയറും. എന്തനാണികൂട്ടർ ഇവിടെ വരുന്നതും വിവാഹം കഴിഞ്ഞ്‌ മധുവിധുതീരാത്തവർ-പിതാക്കന്മാർ, എന്തിനു മുത്തച്ഛന്മാർപോലും. ഇവരുടെ വീടുകളിലെ സ്ത്രീകൾ പോരെന്നുണ്ടോ എന്നിട്ട്‌ മറ്റുള്ളവരെ ദുർമ്മാർഗ്ഗികൾ എന്നു മുദ്രകുത്തുകയും ചെയ്യും.
"ആ പോകുന്ന ആളെ അവിനാശൻ അറിയുമോ"
'ജയന്തൻ, ഫിലോസഫി പ്രോഫസർ'
'അതെ. അദ്ദേഹം തന്നെ'
അൽപം കൂടി മുന്നോട്ട്‌ പോയപ്പോൾ രജനി വേറെ ഒരാളെ ചൂണ്ടികൊണ്ട്‌ ചോദിച്ചു "ആ പോകുന്ന ആളെയോ"
ഇല്ല.
എന്നാൽ ഞാൻ പറയാം. എന്റെ അയൽവാസി വിക്രമൻ.
രമയുടെ പ്രിയപ്പെട്ട ഗംഗച്ചേച്ചീടെ മഹാനായ ഭർത്താവ്‌ നാല്‌ കുട്ടികളുടെ പിതൃസ്ഥാനം വഹിക്കുന്ന യോഗ്യൻ. എന്താ ആള്‌ വിക്രമൻതന്നെയല്ലേ?'
രണ്ടു പേരും ഒരു വീടിന്റെ വാതുക്കൽ എത്തി. നാലഞ്ച്‌ വിദ്യാർത്ഥികൾ ആവീട്ടിൽ നിന്നിറങ്ങിപ്പോകുന്നുതവർ കണ്ടു. ബ്രഹ്മാനന്ദൻ, ധർമ്മദത്തൻ, വിപിനൻ, ശശിധരൻ മുതലായവർ.
ഇവരെയും അറിയുമായിരിക്കും അല്ലേ.
സംശയമെന്ത്‌, ബ്രഹ്മചര്യം എല്ലാവരും നിർബന്ധമായും അനുഷ്ഠിക്കേണ്ടതാണെന്നു ശഠിക്കുന്നവനാണ്‌ ബ്രഹ്മാനന്ദൻ. രജനി, നമുക്കീ വീട്ടിൽ കയറാം, ഈവീട്ടിലാണെനിക്ക്‌ കടമുള്ളത്‌.
രജനി ചിരിച്ചു. ദൗർബല്യം ഇല്ലാത്ത മനുഷ്യൻ ഭൂമിയിലുണ്ടോ. കാട്ടിൽ താമസിച്ച്‌ കായ്കനികളും പച്ചിലയും ശുദ്ധജലവും ആഹാരമായി സ്വീകരിച്ചും മുനിവൃത്തിയിൽ കഴിയുന്നവരുമായ താപസന്മാർപോലും സുന്ദരികളും യുവതികളുമായ സ്ത്രീകളെ കാണുമ്പോൾ വികാര വിജൃംഭിതരായിട്ടില്ലേ. വേദവ്യാസന്റെയും, ശകുന്തളയുടെയും ജനനം അത്തരത്തിലുണ്ടായതല്ലേ. അത്‌ സംഭവ്യമാണെങ്കിൽ നെല്ലരിച്ചോറ്‌, നെയ്യ്‌, പാല്‌, മുട്ട, ഇറച്ചി മുതലായവ പതിവായി ഉപയോഗിക്കുന്നവർ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്താതെ ജീവിക്കും എന്നു വാദിക്കുയാണെങ്കിൽ ഹിമാലയത്തിന്‌ ചിറകുവച്ചു പറക്കുമല്ലോ.
പ്രോഫസർ ജയന്തൻ മുതലായവർക്കിത്‌ ആവശ്യമാണെന്നു സമ്മതിക്കാം. നാലഞ്ചു കുട്ടികളുടെ പിതാവായ, ഉത്തരവാദിത്വമുള്ള വിക്രമനോ, അയാളെന്തിനു ഈ തെരുവുകളിലെ പൊടി അടിച്ചു നടക്കുന്നു. കുട്ടികൾ പട്ടിണിആകുന്നതിലശയിക്കാനെന്തിരിക്കുന്നു. അല്ലെങ്കിലും ദരിദ്രന്റെ ജീവിതം കള്ളിലും ഭാര്യയുടെ മാറത്തുമാണെന്നതു ആപ്തവാക്യംപോലെ പരമാർത്ഥമല്ലേ, രജനി ചിന്തിച്ചു.
എന്താണ്‌ ചിന്തിക്കുന്നത്‌. അവിനാശൻ ചോദിച്ചു.
" ഈ വീട്ടിലാണ്‌ കടമുള്ളതെന്ന്‌ കേട്ടിട്ടാണ്‌.
അവിനാശൻ അകത്ത്‌ കടന്നു, വരണം ബാബു, ഞാൻ അങ്ങയെ കാത്തിരിക്യ ആയിരുന്നു. മുണ്ടൻവടിക്കാരൻ തടിമാടൻ അവരെ സ്വാഗതം ചെയ്തു. ആദ്യ ദിവസം തിരിഞ്ഞു നോക്കാതെ ഓടിപ്പോയവർ, അയാൾ വീണ്ടും വരാതിരിയ്ക്കില്ലെന്നു അനുഭവസ്ഥനായ ആ കാവൽക്കാരനറിയാം. സ്വാഗതം വകവയ്ക്കാതെ അവിനാശൻ അകത്ത്‌ കടന്നു. രജനിപുറകിലും. ആദ്യദിവസംപോലെ അവിനാശന്‌ ഇന്നു പരിഭ്രമമില്ലായിരുന്നു. രാക്ഷസനെപ്പോലും പതിവായികണ്ടുകൊണ്ടിരിക്കുന്ന ആർക്കും ഭയം തോന്നുമോ.
അതേ യുവതികൾ തന്നെ അവരെ എതിരേറ്റുകൊണ്ടുപോയി. അന്നു അവിനാശന്റെ അടുത്തിരുന്നവൾ തന്നെ അയാളുടെ കൈപിടിച്ചു ഒരു കട്ടിലിൽ ഇരുത്തിക്കൊണ്ട്‌ പറഞ്ഞു ബാബു ഞാനങ്ങയെത്തന്നെ കാത്തിരിക്യേർന്നു.
ജിംജറിന്റെ പൈസതരാനാണ്‌ ഞാൻ വന്നത്‌" അവിനാശൻ പൈസ നീക്കിക്കാണിച്ചു.
"സാരമില്ല ബാബു.അതിലെന്തു നഷ്ടം വരാൻ, അവൾ അവിനാശന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചു. ഇത്തവണ അയാൾക്കു വെറുപ്പോ ഭയമോ അനുഭവപ്പെട്ടില്ല. അവൾ അയാളുടെ മുഖം സൂക്ഷിച്ചു നോക്കി.
"നിങ്ങളോടെനിക്ക്‌ ഒരു കാര്യം ചോദിക്കാനുണ്ട്‌" അവിനാശൻ.
ഒന്നല്ല, എത്രവേണങ്കിലും ചോദിക്കാല്ലോ. ആദ്യം അൽപം വിശ്രമിക്കണം. ചോദ്യങ്ങളൊക്കെ പിന്നീടാകാല്ലോ. ഞാൻ അങ്ങയുടെ സ്വന്തോല്ലേ. അവൾ അയാളെ പിടിച്ച്‌ ഒരു കട്ടിലിൽ കൊണ്ടിരുത്തി. രജനിയെ വേറൊരുത്തിയും പിടിച്ചുകൊണ്ടുപോയി.
എന്തു വേണം കുടിക്കാൻ. അവിനാശനോട്‌ യുവതി ചോദിച്ചു.
ഒന്നും വേണ്ട.
താങ്കൾക്കോ' രജനിയോട്‌ ചോദിച്ചു.
എനിക്കും ഒന്നും വേണ്ട. കുടിച്ചാൽ പിന്നെ ഉറങ്ങാൻ കഴിയില്ല.
രാത്രി ഇവിടെ വന്നിട്ട്‌ ഉറങ്ങുന്നവർ മണ്ടൂസുകളല്ലേ; രജനിയുടെ അടുത്തിരുന്നവൾ ചോദിച്ചു.
"സോദരീ, ലോകത്തിൽ മണ്ടന്മാർ കുറവാണോ"
ഇതു കേട്ട്‌ എല്ലാവരും കുടുകുടെ ചിരിച്ചു. അവരുടെ ചിരിയിൽ വിലാസ ഭാവം നൃത്തമാടിയിരുന്നു. അവിനാശന്റെ അടുത്തിരുന്നവൾ അയാളുടെ കൈപിടിച്ചൂഞ്ഞാലാട്ടിയിരുന്നു. അയാൾ മോഹാന്ധനായിത്തീർന്നു.
"നിങ്ങളുടെ പേരെന്താണ്‌.
'ലജ്ഞാവതി'
'ഞാനൊരു കാര്യം ചോദിക്കട്ടെ'
ഒന്നല്ല, നൂറ്‌ കാര്യം ചോദിക്കാല്ലോ, സ്നേഹം മാത്രം മതി എനിക്ക്‌"
നിങ്ങൾക്കീ പ്രവൃത്തി നല്ലതെന്നു തോന്നുന്നുണ്ടോ.
അവൾ അയാളുടെ കൈവിട്ട്‌ കുറച്ചുനേരം അയാളുടെ മുഖത്ത്‌ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അവസാനം അവൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. "നല്ലതല്ലെന്നു എന്തുകൊണ്ട്‌ തോന്നണം.
അയാൾ ശാന്തനായി കാണപ്പെട്ടു. എന്നാലും അയാളുടെ മുഖം, ചോദ്യങ്ങളെക്കൊണ്ട്‌ നിറഞ്ഞിരിക്കയാണെന്നവൾക്ക്‌ തോന്നി. അവൾ അടുത്തു കുറെക്കൂടെ ചേർന്നിരുന്നു. ഈ യുവാവിനോട്‌ പരാജിതയാകുകയോ, അതുപാടില്ല.
നോക്കൂ, നാലഞ്ചുപേർ ഇപ്പോളിവിടെ നിന്നിറങ്ങി പോയേയുള്ളു. എന്നിട്ടാണോ ഞങ്ങളോടിങ്ങനെ. അയാൾ വാചകം മുഴുമിപ്പിക്കുന്നതിനുമുമ്പേ പറഞ്ഞു"ഇനി ഒരു പന്ത്രണ്ട്‌ പേർ കൂടിവരും എന്താ". അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു. അവൾ അവിനാശനെ തിരസ്കാരദൃഷ്ടിയോടെ നോക്കി. അവളുടെ സ്വരം കഠിനമായിരുന്നു. മുഖത്ത്‌ തരെദ്ര ഭാവമായിരുന്നു കാണാൻ കഴിഞ്ഞത്‌. തീപ്പൊരി പാറുന്ന ഭീതിയിലാണ്‌ അവിനാശനെ അവൾ നോക്കിയത്‌. അവിനാശൻ എണീറ്റ്‌ രണ്ടടി പുറകോട്ട്‌ മാറി. ലജ്ജാവതി അത്‌ കണ്ട്‌ ചിരിച്ചു. അവൾ അയാളുടെ കൈകൾ കവർന്നുകൊണ്ട്‌ അയാളോടു ചോദിച്ചു. 'വേറെവല്ലതും അങ്ങേയ്ക്ക്‌ ചോദിക്കാനുണ്ടോ.'
'സത്യം പറയൂ, ഇഷ്ടമാണോ'
ഇഷ്ടപ്പെടാതിരിക്കാൻ കാരണം കാണുന്നില്ല.
എല്ലാത്തരം പുരുഷന്മാരെയും ഇഷ്ടമാണോ.
അത്‌ അങ്ങ്‌ തന്നെ ആലോചിച്ചു മനസ്സിലാക്കിയാൽ മതി. ഇവിടെ എല്ലാത്തരം പുരുഷന്മാർക്കും തടസ്സമില്ല. ആഫീസർമാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, കള്ളന്മാർ, റിക്ഷാവണ്ടിക്കാർ, കൂലിവേലക്കാർ, യുവാക്കൾ, വൃദ്ധന്മാർ എന്നു വേണ്ട പൈസയായിട്ടുവരുന്നവർക്കിവിടെ പ്രേവേശനമുണ്ട്‌. ഇവിടെ ഇവർ വരുന്നതെന്തിനാണെന്നു അങ്ങേയ്ക്കറിയാമോ'
ക്ഷമിക്കണം സഹോദരി, ഞാൻ നിങ്ങളെ അപമാനിക്കാൻ ചോദിച്ചതല്ല.
അവൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. 'അപമാനം' അത്‌ ഞങ്ങൾക്കില്ല. ഞങ്ങളുടെ അപമാനം തീർന്നു. ഇവിടെ വരുന്നവർക്കാണ്‌ അപമാനം, അങ്ങയ്ക്കാണ്‌.
"അതെങ്ങനെയെന്നു കൂടി പറയൂ'
"ഇനി ഞാനങ്ങയോടൊന്നു ചോദിച്ചോട്ടെ, അങ്ങയ്ക്കിതുയോജിച്ചതാണോ?"
ആ ചോദ്യം തന്നോട്‌ മാത്രമായുള്ളതല്ലെന്ന്‌ അവിനാശന്‌ തോന്നി. വേശ്യകളെ സൃഷ്ടിക്കുന്നത്‌ പുരുഷവർഗ്ഗമാണല്ലോ, ഒരു യജമാനൻ തന്റെ അടിമയോട്‌ ചോദിക്കുന്നു, നിനക്കു ആ തീക്കുണ്ടത്തിലൊന്നു ചാടാൻ കഴിയുമോ, നീഅതിഷ്ടപ്പെടുന്നുണ്ടോ" എന്ന്‌.
അപമാനം ആർക്കാണ്‌. സ്ത്രീക്കോ പുരുഷനോ ഇതാണ്‌ ചോദ്യം അയാൾ അൽപനേരം മുഖംതാഴ്ത്തി തലകുനിച്ചിരുന്നു. അയാളുടെ ഇരിപ്പുകണ്ടിട്ടവൾ ചോദിച്ചു. "എന്താ ഉത്തരം കിട്ടുന്നില്ല അല്ലേ".
എനിക്കൊന്നും പറയാൻ കിട്ടുന്നില്ല.
"ശരിയാണ്‌ അങ്ങയ്ക്കൊന്നും പറയാൻ തോന്നൂല്ല' ഓർത്തു നോക്കൂ, ഈ വേശ്യകളിൽ അങ്ങയുടെ സഹോദരിമാരുണ്ടാകില്ലേ, മക്കളുണ്ടാകില്ലേ ചിലപ്പോൾ അമ്മപോലുമുണ്ടാകില്ലേ?
അവളുടെ കണ്ണുകൾ ജ്വലിച്ചു. മുഖം തുടുത്തു. ശ്വസോച്ഛ്വാസം ധൃതഗതിയിലായി. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. രജനിയുടെ അടുത്തുണ്ടായിരുന്ന യുവതി പൊഴ്ക്കഴിഞ്ഞു.
ഇതിൽ കുറ്റക്കാർ പുരുഷവർഗ്ഗം തന്നെയാണ്‌. സംശയമില്ല. അവിനാശൻ പറഞ്ഞു.
പുരുഷന്മാർ സ്ത്രീകൾക്കു കൊടുത്തിട്ടുള്ള ജോലിതന്നെ ഇതല്ലേ? അവൾ സ്ത്രീകളെ ഒരു സമ്പാദ്യമായി കാണുന്നതിനുപകരം ഭാരമാക്കിത്തീർക്കുന്നു. ഒന്നുകിൽ ഭാര്യപദവികൊടുത്തു അവരുടെ കാമപൂർത്തി ഒറ്റയ്ക്കു തീർക്കുന്നു. അല്ലെങ്കിൽ വേശ്യയാക്കി മാറ്റി എല്ലാവർക്കും തുല്യപങ്കാളിത്വം നൽകുന്നു. ഒരിക്കലും അവളെ സഹധർമ്മിണിയാക്കി സുഖവും സന്തോഷവും പങ്കുവയ്ക്കുന്നില്ല. ചുരുക്കംപേർ മാത്രം അതിൽ നിന്നു വ്യത്യസ്ഥരുണ്ടെന്നു സമ്മതിക്കാം.
നിങ്ങൾക്ക്‌ പഠിപ്പുണ്ടല്ലോ
അതെ, അതിനും കുറവില്ലെന്നു കരുതിക്കോളൂ
എന്ത്‌ മാത്രം പഠിച്ചു.
അങ്ങയ്ക്ക്‌ അതറിഞ്ഞിട്ടെന്തു നേട്ടം ഉണ്ടാകും ഇപ്പോൾ ഇവിടെ വന്നത്‌ അൽപം രസിക്കാനല്ലേ? അത്‌ നടക്കട്ടെ ആദ്യം. വരൂ. അവൾ അവിനാശന്റെ കൈപിടിച്ചുവലിച്ചു ഒരു മുറിയിൽ കൊണ്ടുപോകാൻ ശ്രമിച്ചു. അവളുടെ മിഴികളിലും മുഖത്തും ശൃംഗാര വികാരം നൃത്തമാടാൻ തുടങ്ങി.
ഇത്രവേഗം ഭാവം മാറിയല്ലോ ഞാൻ വിചാരിച്ചു...
വാചകം മുഴുമിപ്പിക്കുന്നതിനുമുമ്പേ അവൾ പറഞ്ഞു.
പറഞ്ഞു തരാം-ഞ്ഞാൻ അങ്ങയെപ്പോലുള്ളവർക്ക്‌, മാന്യന്മാർക്കു ഈ ശരീരം വിൽക്കുമ്പോൾ ഉണ്ടല്ലോ അതിനകത്തിരിക്കുന്ന മനഃസാക്ഷിയില്ലേ അതാദ്യം എടുത്ത്‌ മാറ്റുന്നു. അവളുടെ മുഖം ഗൗരവപൂർണ്ണമായി, ഇത്ര ബുദ്ധിമതിയായ യുവതി വേശ്യയായതിൽ അയാൾക്കു ദുഃഖമുണ്ടായി. ഹൃദയം നീറി. നമുക്കു പോകാം രജനി.
എവിടെ പോകണം. ലജ്ജാവതി.
ഒരു സ്ഥലത്തു പോകണം. അവിനാശൻ .
പിന്നെയും അതേവാക്കുതന്നെ" ലജ്ജാവതി
ഞങ്ങൾക്ക്‌ പാട്ടുകേൾക്കണം" രജനി
അതിന്‌ ആരുടെ വീട്ടിൽ പോകും' ലജ്ജാവതി.
രാജേശ്വരിയുടെ വീട്ടിൽ പോകും.
"ഹാ-ഹാ-ഹാ. ഭംഗിയായി. അവൾ ചിരിച്ചു കൊണ്ട്‌ പറഞ്ഞു പാട്ടുകേൾക്കാൻ തിരഞ്ഞെടുത്ത ദിവസം നല്ല ഭേഷായി.
"മനസ്സിലായില്ല' അവിനാശൻ
ഇന്നുമുതൽ അവൾ പാടൂല്ല.
കാരണം.
"അവൾക്കു ചോറുറച്ചു"
എനിക്കൊന്നും മനസ്സിലായില്ല" അവിനാശൻ.
മണ്ടന്മാരെ, വേറെ വല്ലവരുമായിരുന്നെങ്കിൽ ഞാനൊരുന്ത്‌ തന്നേനെ' എന്ത്കൊണ്ടോ അങ്ങയോടെനിക്ക്‌ ബഹുമാനം തോന്നുന്നു. രാജേശ്വരി ഇന്നുമുതൽ ഒരാളുടെ വേപ്പാട്ടിയായിത്തീർന്നു.
എന്ത്‌, അവിനാശൻ ചാടിയെണീറ്റു അവളുടെ മുഖത്ത്‌ ഉദ്വോഗപൂർവ്വം നോക്കി ചോദിച്ചു.
"ആരാണ്‌ നിങ്ങളോടിതുപറഞ്ഞത്‌.
"രാജേശ്വരി എന്റെ അനുജത്തിയാണ്‌. അത്‌ കൊണ്ടാണ്‌. ഞാൻ പറഞ്ഞത്‌.
അവിനാശന്റെ ഹൃദയം കഠിനമായി വേദനിച്ചു. അയാൾ വാതുക്കലേക്ക്‌ ധൃതിയിൽ നടന്നു. രജനി പുറകേയും.
നമുക്കു പോകാം രജനീ, ഓടു, വേഗം വേഗം.
എന്താണിത്ര ധൃതി-എവിടെ പോകാനാണ്‌.
"രാജേശ്വരിയുടെ വീട്ടിൽ.
അവിടെ ചെന്നിട്ടെന്തു കാണാൻ.
അതവിടെ ചെന്നിട്ട്‌ തീരുമാനിക്കാം.
അയാളുടെ തല തിരിഞ്ഞുതുടങ്ങിയെന്ന്‌ രജനി ഊഹിച്ചു തടുത്തത്‌ കൊണ്ട്‌ പ്രയോജനമില്ല. രജനി അയാളെ കൂട്ടിക്കൊണ്ട്‌ നടന്നു. വേഗത്തിൽ നടന്ന അവർ രാജേശ്വരിയുടെ വീടിന്റെ മുന്നിലെത്തി. എന്നാൽ വരാന്തയിലിരിക്കുന്നതാരാണ്‌ തെരുവ്‌ വിളക്കിന്റെ പ്രകാശത്തിൽ അവർ കീകാസേട്ടുവിന്റെ മുഖം കണ്ട്‌ തിരിച്ചറിഞ്ഞു. ചാടിച്ചെന്നു കീകാസേട്ടുവിന്റെ കഴുത്തു പിടിച്ചു ഞെരിച്ചു ശ്വാസം മുട്ടിക്കാമെന്ന്‌ അവിനാശന്‌ തോന്നി എന്നാൽ ദ്വാരപാലകൻ തടുത്തുകൊണ്ട്‌ പറഞ്ഞു" ഇന്നു പാട്ടുണ്ടാകില്ല ദേഹസുഖമില്ല.
അകത്താളുണ്ടല്ലേ" സേട്ടുവിനെ ചൂണ്ടിക്കാണിച്ച്‌ അവിനാശൻ പറഞ്ഞു.
സേട്ടുവിനെപ്പോലാണോ നിങ്ങൾ.
അത്യാവശ്യമുണ്ട്‌. കാണാതെ നിവൃത്തിയില്ല.
ഒന്നുപോകാമോ സാറേ മുമ്പീന്ന്‌, വന്നിരിക്കുന്നു വക്കാണത്തിനും നാണമില്ലല്ലോ നിങ്ങൾക്ക്‌.
ദ്വാരപാലകൻ അവരുടെ മാന്യത ഓർത്തിട്ടുണ്ടാകാം.
അയാളുമായി ഒരു കൈ നോക്കിക്കളയാമെന്നു കരുതി മുന്നോട്ടാഞ്ഞ അവിനാശനെ രജനി തടുത്തുകൊണ്ട്‌ പറഞ്ഞു നോക്കു അവിനാശ ആ വരുന്ന ആളാരാണെന്ന്‌.
അവിനാശൻ വക്കീൽ പത്മനാഭനെ കണ്ടു.
കൂട്ടുകാർ ഒരു മറവിൽ നിന്നും ദ്വാരപാലകൻ നിവർന്നു നിന്നു. അരക്കെട്ടിൽ നിന്ന്‌ ഒരു കത്തി എടുത്തു കൈയിൽ പിടിച്ചു രജനിയും അവിനാശനും അത്‌ കണ്ടു.
വക്കീൽ ദൂരെനിന്നു തന്നെ തലയും താഴ്ത്തി മന്ദം മന്ദം വരികയായിരുന്നു. ദുഷിച്ച പ്രവൃത്തിക്ക്‌ ഒരുമ്പിടുമ്പോൾ മനസ്സ്‌ ലജ്ജിച്ചു പോകുമല്ലോ അതിൽ കൂടുതൽ ലജ്ജയുണ്ടാകും അന്യരറിഞ്ഞാൽ പത്മനാഭൻ പടിക്കൽ കാൽ വച്ചു. ദ്വാരപാലകൻ ഒരു കൈ വക്കീലിന്റെ കഴുത്തിലും മേറ്റ്‌ കയ്യിലുള്ള കത്തി മൂക്കിനു നേരെയും നീളുന്നതവർ കണ്ടു.


ഉണ്ണിക്കുട്ടന്റെ യാത്ര




ഇസ്മയിൽ മേലടി

പൂമുഖത്തും
മുറ്റത്തും
തൊടിയിലുമൊക്കെ
കയറിയിറങ്ങി കളിച്ചുകൊണ്ടിരുന്ന
ഉണ്ണിക്കുട്ടൻ
നടയിറങ്ങിപ്പോയി
നേരെ ചെന്നുകയറിയത്‌
ഡിസ്നി ലാന്റിലായിരുന്നു
മൂവാണ്ടൻ മാവിലെ
കളിയൂഞ്ഞാൽ
ഉണ്ണിക്കുട്ടനെ
ആടി മാടി വിളിച്ചു
അപ്പോഴേയ്ക്ക്‌
ഉണ്ണിക്കുട്ടൻ
വൈൽഡ്‌ സ്വിംഗ്‌ റൈഡിൽ
കയറിക്കഴിഞ്ഞിരുന്നു
കണ്ണൻചിരട്ട
ഉണ്ണിക്കെത്ര അപ്പംവേണം
എന്നു ചോദിക്കുമ്പോഴേയ്ക്ക്‌
അവൻ രസംപിടിച്ച്‌
റോളർ കോസ്റ്ററിനകത്ത്‌
വട്ടം കറങ്ങുകയായിരുന്നു
കിണ്ണം നിറയെ
ഉണ്ണിയപ്പവുമായി
നാണിയമ്മ അണച്ചുകൊണ്ട്‌
ഓടിയണയുമ്പോഴേയ്ക്ക്‌
കെ.എഫ്‌.സി
ചിക്കൻ ഫില്ലറ്റ്‌
അകത്താക്കി
ടിഷ്യു പേപ്പറിൽ
കൈ തുടയ്ക്കുകയായിരുന്നു
ഉണ്ണിക്കുട്ടൻ


ഒരു ചാനൽപ്പാട്ട്‌




കെ.എസ്‌. ചാർവാകൻ

ആഗോളി വന്നെന്റെ
വഴിയിൽ മുട്ടി
ഈഗോളി വന്നെന്റെ
ചെവിയിൽ തട്ടി.
ഒരു മേഗാസീരിയലിൻ
പ്രഹരം പോലെ
ഞാനൊന്നു ഞെട്ടി
നിശബ്ദനായ്‌.
ആ ഗോളി മെല്ലെ
പറഞ്ഞു രഹസ്യമീ
മന്ത്ര തന്ത്രങ്ങളും
ടി.വി.തുറക്കൂ
ചാനൽ വിരിക്കൂ
പരസ്യ കഷായം
കഴിക്കാം രസിക്കാം
കോള എടുക്കൂ
കുടിക്കൂ രസിക്കൂ
പരസ്യം പൊടിക്കട്ടെ
തുലയട്ടെ ജനവും
എല്ലാം സ്വകാര്യം
ആഗോളം ഈ ഗോളം...
നടത്താം ഉഗ്രനാം
സുനാമി സംരക്ഷണം
കൂടെ സുനാമി
ബിനാമി വാണിഭ ചിട്ടിയും
അളക്കാം നമുക്കീ കോളയും
കൂടെയെടുക്കാം ജലവും
മണലും പുളയും
പുഴയും വനങ്ങളും
അളക്കാം നമുക്കീ
കടലും മലകളും
വരട്ടെ അന്വേഷണം
നമുക്കീ കമ്മീഷനും
ആഗോളി വന്നെന്റെ
വഴിയിൽ മുട്ടി.
ഈ ഗോളി വന്നെന്റെ
ചെവിയിൽ തട്ടി
ആഗോളം ഈഗോളം
സ്വകാര്യം ഉദാരം
വാഴ്ത്തുകീ മന്ത്രങ്ങൾ
ദിവ്യമാം മന്ത്രങ്ങൾ
സാക്ഷാൽ സ്വാമിയും
വാവരും ഏഴു രാജാക്കളും
ദേവനും കമ്മിറ്റിയംഗങ്ങളും
മന്ത്രിയും തന്ത്രിയും
മുൻപനും പിൻപനും
മന്ദമായ്‌ ചൊല്ലുന്നു
മന്ത്രം സ്വകാര്യമായ്‌.
നടത്താം അതിനായ്‌
പലതരം കളികൾ
വരുത്താം പത്രവും
ചാനലും സൈബറും
വീണ്ടും കൊടുക്കാം
മാദ്ധ്യമ വീരർക്കായ്‌
സെവൻ കോഴ്സു ലഞ്ചും...
എല്ലാം സ്വകാര്യം
ശുദ്ധം സ്വകാര്യം
ശാന്തം ഉദാരം
സത്യം സ്വകാര്യം...

കിളിച്ചൊല്ലൽ




ഹരിദാസ് വളമംഗലം


കിളിച്ചൊല്ലൽ -1
ഹരിദാസ്‌ വളമംഗലം
വഴിയിൽ നിന്നൊരു
കിളിച്ചൊല്ലു പറന്നുപോയ്‌
ഒരു തൂവൽപോലുമനക്കാതെ
അതുമൊരുവഴിയതിൻദിക്കേത്കാലവും
മഴയിലിടവഴിയിൽ കലങ്ങി

കിളിച്ചൊല്ലൽ- 2

പഴയ തെച്ചിപ്പൂചുവന്നകുളക്കര
കറുകപടർന്ന പച്ചച്ചതീരം
നിറമേഴുമേഴായിരംനിഴലുമുണ്ടവിടെയും
അറിവ്‌ കിളിച്ചൊല്ലലല്ലോ.


ഒരു പകലവധിയിൽ




സാജു പുല്ലൻ

മുറിച്ചിട്ട
രണ്ട്‌ മാംസഭാഗങ്ങൾ മുറിക്കൂടുംപോലെ
ആദ്യരാത്രിയിൽ അവർ ഒന്നായി-

അവൾ പറഞ്ഞു
വീടില്ലാത്തവർക്ക്‌ പ്രണയിക്കാൻ വേണ്ടിയാണ്‌
ദൈവം രാത്രികൾ സൃഷ്ടിച്ചതു...
ഈ കടത്തിണ്ണ
നമുക്ക്‌ വീടാവുന്നതപ്പൊഴല്ലേ...
അവൻ പറഞ്ഞു-
കണ്ണില്ലാത്തവർക്ക്‌ പ്രണയിക്കാനാണ്‌
ദൈവം രാത്രികൾ സൃഷ്ടിച്ചതു,
കൂരിരുളിൽ
കണ്ണുള്ളവനുമന്ധനല്ലോ

അപ്പോളുയർന്നു
അടക്കിയ ചിരികൾ ആരവങ്ങൾ
പകലിന്റെ മുഴക്കങ്ങൾ;

ആദ്യരാത്രിക്കായി തിടുക്കംപൂണ്ട
കണ്ണില്ലാത്തവരറിഞ്ഞില്ലല്ലോ...
കണ്ണുള്ളവർക്കാഘോഷിക്കാൻ
അന്ന്‌ പ്രഖ്യാപിക്കപ്പെട്ട...
ഒരുപകലവധി


സ്വാതന്ത്ര്യത്തിന്റെ 60 വർഷങ്ങൾ ,ഗാന്ധിവധത്തിന്റെയും



ഇ.വാസു
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ നൂറ്റമ്പത്‌ വയസ്സായി. സ്വതന്ത്ര ഇന്ത്യയ്ക്ക്‌ 60 വയസ്സും.
ഗാന്ധിജിയുടെ മരണവും ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യ ലബ്ധിയും അടുത്തടുത്താണ്‌ നടന്നത്‌. "ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ട ദുർദിനം" എന്ന്‌ ആഗസ്റ്റ്‌ 15 നെ വിശേഷിപ്പിക്കുന്നവർ ഇന്നുമുണ്ട്‌. ഗാന്ധിജി വളരെ വൈകിയവേളയിൽ ഒരു വെളിപാട്‌ പോലെ പറഞ്ഞ, ആദ്യത്തെ ഇന്ത്യാ പ്രധാനമന്ത്രി പദം ജിന്നയ്ക്കു നൽകുക എന്ന നിർദ്ദേശം നെഹ്‌റുവും പട്ടേലും ആശാദുമെല്ലാം നടപ്പാക്കിയിരുന്നെങ്കിൽ ലക്ഷങ്ങളുടെ രക്തച്ചൊരിച്ചിലിന്‌ ഇന്നും ഇടം നൽകുന്ന വിഭജനം ഒഴിവാക്കാമായിരുന്നു എന്ന്‌ കണക്കുകൂട്ടുന്നത്‌ മനപ്പായസം കുടിക്കലായിരുന്നു: പാകിസ്ഥാന്റെ ഗവർണ്ണർ-ജനറലായി ഒരുവർഷം കൊണ്ട്‌ എഴുപത്തിയാറുകാരനായ വൃദ്ധൻ ജിന്ന പരേതനായതുപോലെ, നെഹ്‌റുവിന്‌ സിംഹാസനം ഒഴിഞ്ഞുകൊടുത്ത്‌ തന്റെ മോഹം സാധിച്ച്‌ സംതൃപ്തിയിൽ ജിന്ന സിദ്ധിയാകുമായിരുന്നു എന്നത്‌ മോഹചിന്തമാത്രം. വ്യത്യസ്ത കാരണങ്ങളാൽ ഉഴലുന്ന പാകിസ്ഥാന്റെയും ഇന്ത്യയുടെയും ഇന്നുള്ള അവസ്ഥ ഹിന്ദുസ്ഥാൻ യാഥാർത്ഥ്യമായിരുന്നാലും അരാജകാവസ്ഥ മാറ്റമില്ലാതെ തുടരും എന്ന സൊ‍ാചനയാണ്‌ തരുന്നത്‌. നമ്മുടെ മോശപ്പെട്ട കൃഷിയും വിദ്യാഭ്യാസവും ആരോഗ്യവും പരമ്പരാഗത വ്യവസായവും ബ്രിട്ടൻ അവരുടെ സമ്പട്‌ വ്യവസ്ഥയ്ക്ക്‌ അടിമപ്പെടുത്തിയതിന്റെ ഫലമാണെന്ന വാദഗതിയാണ്‌ ദാദാബായ്‌ നവറോജിയും ആർ.സി.ദത്തും റാനഡെയുമെല്ലാം സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ഉന്നയിച്ചുവന്നത്‌.


സ്വാതന്ത്ര്യം കിട്ടി നീണ്ട അറുപത്‌ വർഷം പിന്നിട്ട ഇന്ത്യയുടെ നില എന്താണ്‌?
ഒന്നായിരുന്ന ഇന്ത്യ 1947 ആഗസ്റ്റ്‌ മാസത്തിൽ ഉൾക്കൊണ്ടത്‌ 35 കോടിജനങ്ങളെയാണ്‌. അതിൽ പാവപ്പെട്ടവരും മധ്യവർത്തികളും ജന്മി-മുതലാളിമാരും പെടും.
ഇപ്പോൾ ജനസംഖ്യ 100 കോടിയായി വർദ്ധിച്ചപ്പോൾ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ എണ്ണം മാത്രം 35 കോടിയായി. ഇവരെ മൂന്നുനേരം ഭക്ഷണമെങ്കിലും നേരാവണ്ണം കിട്ടുന്നവരാക്കിമാറ്റാൻ സ്വാതന്ത്ര്യത്തിന്റെ എത്രവർഷംകൂടി വേണ്ടിവരും. ?
ഇപ്പോൾ നമ്മെ ചൂഷണം ചെയ്ത്‌ വിഭവശേഷി മുഴുവൻ തേംസ്‌ നദിക്കരയിലേക്ക്‌ ഊറ്റിക്കൊണ്ടുപോകാൻ ബ്രിട്ടൻ ഇല്ലല്ലോ. നവറോജി ഉയർത്തിയ മോഷണ സിദ്ധാന്തം ഇന്നാരുമുയർത്തുന്നില്ല.


സ്വാതന്ത്ര്യത്തിന്റെ പിറവിയോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ ഹിന്ദു-മുസ്ലീം രക്തച്ചൊരിച്ചിൽ കാരണം വിസമ്മതിച്ച ഗാന്ധിജി തന്റെ മുന്നിൽ നെഹ്‌റു അവതരിപ്പിച്ച ഭരണ പദ്ധതി വായിച്ച്‌ "ഇതിലെല്ലാവർക്കും തൊഴിൽ നൽകാനും, ഭക്ഷണം നൽകാനും ഒരു പരിപാടിയുമില്ലല്ലോ", എന്നു പറഞ്ഞ്‌ തിരസ്കരിക്കുകയായിരുന്നു. പാവപ്പെട്ടവരെച്ചൊല്ലി പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ ചെയ്ത വാചാലമായ പ്രസംഗം മുഴുവനും ഇംഗ്ലീഷിലായിരുന്നു. നെഹ്രു ദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ്‌ പറഞ്ഞത്‌.


കൃഷിക്കാരുടെ ഭൂമിയാണ്‌ ഇന്ത്യ. ലേഖനങ്ങളെഴുതി ഇന്ത്യയിൽ കലാപം സൃഷ്ടിച്ചതിന്‌ അഹമ്മദാബാദ്‌ കോടതിയിൽ ജസ്റ്റിസ്‌ ബ്രൂസ്ഫീൽഡിന്റെ മുന്നിൽ ഹാജരായി തനിക്ക്‌ നിയമം അനുവദിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്ന്‌ അഭ്യർത്ഥിച്ച ഗാന്ധിജി താൻ "കൃഷിക്കാരനും നെയ്ത്തുകാരനും" എന്നാണ്‌ തന്റെ ജോലിയെപ്പറ്റി പറഞ്ഞത്‌. സ്വന്തമായി ഒരുതുണ്ടു ഭൂമിപോലും ഗാന്ധിജിയ്ക്കുണ്ടായിരുന്നില്ല. തന്റെയും കുടുംബത്തിന്റെയും കാര്യം മാത്രം നോക്കിയാൽപ്പോരാ എന്ന ചിന്ത കാരണം ഇൻഷ്വറൻസ്‌ പോളിസിപോലും കീറിക്കളഞ്ഞ ഗാന്ധിജി മുന്നോട്ടു വച്ച 17 ഇന നിർമ്മാണ പരിപാടികളെല്ലാം സ്വാതന്ത്ര്യലബ്ധിയെ തുടർന്ന്‌ അധികാരത്തിലേറിയവർ ക്രമപ്രകാരം കശാപ്പുചെയ്തു. "കൈയ്യിലേന്തിയ വടിയുമായി ഗുജറാത്തിലെ പൊടിനിറഞ്ഞ റോഡിലൂടെ ഗാന്ധി അതാ പോകുന്നു, തെളിഞ്ഞ കണ്ണുകളോടെ, ഉറച്ച കാൽവയ്പുകളോടെ: വിശ്വസ്തരായ അനുയായിവൃന്ദം പിന്നിൽത്തന്നെയുണ്ട്‌" എന്ന ഗാന്ധി ശിഷ്യൻ പ്രധാനമന്ത്രിയായപ്പോൾ ചെയ്യുന്ന പ്രതിജ്ഞകളൊന്നും പാലിക്കാനുള്ളതല്ലെന്ന പാഠം ഉൾക്കൊണ്ടു. ഉപ്പുനികുതി എടുത്തു കളയാൻപോലും സ്വതന്ത്ര ഭാരതത്തിലെ ഭരണഘടനകൊണ്ടായില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയ ഇന്ത്യയിൽ അഞ്ചരമാസം മാത്രം ജീവിച്ചിരുന്ന ഗാന്ധിജി രാഷ്ട്രത്തിനായി സമർപ്പിച്ച അജണ്ടയിലെ ഇനങ്ങൾ മുൻഗണനാക്രമത്തിൽ നോക്കുക. ദരിദ്രഗ്രാമീണന്റെ കണ്ണീർ തുടയ്ക്കാൻ പുറപ്പെട്ട നേതാവ്‌ ഹിന്ദു-മുസ്ലീം തർക്കത്തിലാണല്ലോ പുകയായത്‌.



സാമുദായിക ഐക്യം
രാമനും റഹീമും ഒന്നാവുക എന്നതാണ്‌ ഗാന്ധിയൻ നിർമ്മാണ പരിപാടികളിലെ ആദ്യത്തെ ഇനം. ചൗരി-ചൗരാ പ്രക്ഷോഭ കാലത്ത്‌ മതത്തിന്റെ ശാപമുദ്ര ഇല്ലാതാക്കാൻ ജാതിപ്പേരിനുപകരം പാൽക്കാരൻ കറവക്കാരൻ, ക്ഷുരകൻ, കിസാൻ, തയ്യൽക്കാരൻ എന്നിങ്ങനെ ജോലിപ്പേര്‌ സ്വീകരിച്ചാണ്‌ പലരും സമരം ചെയ്തത്‌. കേരളീയൻ, ഭാരതീയൻ തുടങ്ങിയ ജാതിവിളംബരം ചെയ്യാത്ത പേരുകൾ കേരളത്തിലും സ്വീകരിക്കപ്പെട്ടു. മന്നത്തു പത്മനാഭനും, കേളപ്പനും, മന്മഥനുമെല്ലാം ജാതിപ്പേർ ഉപേക്ഷിച്ചു. വട്ടമേശ സമ്മേളനത്തിൽ 'ഹിന്ദുക്കളെ, മുസൽമാന്മാരെ' എന്ന്‌ അഭിസംബോധന ചെയ്ത ബ്രട്ടീഷ്‌ ഭരണത്തലവനോട്‌ "ഞങ്ങൾ ഇന്ത്യാക്കാരാണ്‌" എന്ന്‌ എഴുന്നേറ്റുനിന്ന്‌ ഓർമ്മപ്പെടുത്താൻ ലണ്ടനിലെത്തിയ അർദ്ധനഗ്നൻ മടിച്ചില്ല.
ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലണ്ടിൽ പഠിച്ച പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ 'ദേശീയ'മായ സമുദായ ഐക്യം ഒടുവിൽ ഇംഗ്ലീഷ്‌ ഭാഷയും വേഷവുമാണ്‌ കൊണ്ടുവന്നത്‌. മതാന്ധത തർക്കമാക്കിയ മുണ്ട്‌ ഇടത്തോട്ടോ വലത്തോട്ടോ ഉടുക്കേണ്ടത്‌ എന്നത്‌ പാന്റ്സ്‌ അവസാനിപ്പിച്ചു! ഹരിജനങ്ങൾക്ക്‌ മൺപാത്രത്തിൽ ചായ എന്നത്‌ പ്ലാസ്റ്റിക്‌ പാത്രം വന്നതോടെ തീർന്നു.!


അയിത്തോച്ചാടനം
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണജാഥ അയിത്തത്തിനെതിരെയായിരുന്നു. ഹിന്ദുമതത്തിൽ നിന്ന്‌ ഹരിജനങ്ങളെ വേർതിരിക്കുന്നതിനെതിരെ ഗാന്ധിജി നടത്തിയ ഐതിഹാസികമായ നിരാഹാരവും ഹരിജൻ ഫണ്ടുപിരിവിന്‌ കാശിയിൽ നിന്ന്‌ ആരംഭിച്ച മഹാജാഥയുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടു. ഇന്ന്‌ 'ഹരിജൻ' എന്ന ഗാന്ധിയൻ പദത്തിനും ഭരണഘടനാപരമായ അയിത്തമാണല്ലോ.


മദ്യനിരോധനം
സന്നദ്ധ സേവകർ അഹിംസാമാർഗ്ഗത്തിൽ മദ്യത്തിനെതിരെ പ്രവർത്തിക്കണം എന്ന ശുഭചിന്തയും സദാചാര വിരുദ്ധമായ നികുതിയിലൂടെ സർക്കാർ പണമുണ്ടാക്കരുത്‌ എന്ന ധർമ്മബോധവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഉൾക്കൊണ്ടില്ല. മദ്യ നിരോധനം ഒരു ദേശീയ നയമായില്ലെന്നതിനുപുറമേ ലോട്ടറി നടത്തിപ്പുപോലുള്ള ചൂതാട്ടം മറ്റു സ്റ്റേറ്റുകൾക്ക്‌ മാതൃകയാക്കാൻ ആരംഭിച്ച കേരളം 'അന്യ സംസ്ഥാന ലോട്ടറി'യ്ക്കെതിരെ നടപടിയുമായി നടക്കേണ്ട ഗതികേടിലുമായി.
ഉപ്പു നികുതി സാധാരണക്കാരനെ ബാധിക്കുന്നതുകൊണ്ട്‌ എടുത്തുകളയാൻ നടത്തിയ 1930ലെ സത്യാഗ്രഹക്കാലത്ത്‌ വൈസ്രോയ്‌ ഇർവ്വിൻ പ്രഭുവിന്നയച്ച 11 ആവശ്യങ്ങളിൽ മുൻപന്തിയിൽ നിന്നത്‌ മദ്യം നിരോധിക്കുക എന്നതായിരുന്നു. ദണ്ഡിയിലെ കടൽക്കര ടൂറിസ്റ്റ്‌ കേന്ദ്രമായതോടെ ചെറുപ്പക്കാർ അവിടെ ഇപ്പോൾ മദ്യപിക്കാനാണെത്തുന്നത്‌.


ഖാദി
കൃഷിക്കാരുടെ നാടായ ഇന്ത്യക്ക്‌ ലോകത്തിനു നൽകാൻ ഒരു സന്ദേശമുണ്ട്‌. ഗ്രാമീണർക്ക്‌ കുടുംബത്തിലിരുന്ന്‌ ആബാലവൃദ്ധം തൊഴിൽചെയ്ത്‌ വരുമാനമുണ്ടാക്കുകയും ആരും സ്വത്ത്‌ കൂട്ടിവെയ്ക്കാതെ സ്വയം സമ്പൂർണ്ണമായ ഗ്രാമസ്വരാജ്‌ സ്ഥാപിക്കുകയായിരുന്നു എന്നും തന്നത്താൻ ചർക്ക തിരിച്ച ഗാന്ധിജിയുടെ ജീവിതലക്ഷ്യം "എന്റെ ആത്മീയമായ മോക്ഷത്തിന്റെ കവാടം ചർക്കയാണ്‌" എന്ന ഗാന്ധിവചനത്തിന്റെ മറവിൽ ഖാദി രാഷ്ട്രീയക്കാരന്റെ കപടവേഷമായി ഓണക്കാല സബ്സിഡി വഴി ഖാദി ബോർഡും മന്ത്രിപദവിയിലുള്ള അതിന്റെ പാർട്ടി ചെയർമാനും നിലനിൽക്കുന്നു. സ്വന്തം കൈകൊണ്ട്‌ നിർമ്മിച്ച ഖദർമാത്രം ധരിക്കുന്ന ശിഷ്യന്മാരെയാണ്‌ ഗാന്ധിജി അംഗീകരിച്ചതു. മറവിരോഗം ബാധിച്ച രാഷ്ട്രീയക്കാർക്ക്‌ അതറിയേണ്ട.



മറ്റ്‌ ഗ്രാമവ്യവസായങ്ങൾ
രാഷ്ട്രീയ പ്രവർത്തനം ഗാന്ധിജിക്ക്‌ നിർമ്മാണ പ്രവർത്തനമായിരുന്നു. അത്‌ കൈ കോർക്കലോ മുഷ്ടി ചുരുട്ടലോ അല്ല. തേനീച്ച വളർത്തലും സോപ്പ്‌ -തുകൽ നിർമ്മാണവുമെല്ലാം യന്ത്ര നിർമ്മിതമായ കൃത്രിമവസ്തുക്കൾക്കെതിരെയുള്ള ക്രിയാത്മകതയായിരുന്നു. അമേരിക്കയിൽ വിദ്യ അഭ്യസിച്ച്‌ ജെ.സി.കുമരപ്പ വില്ലേജ്‌ ഇൻഡസ്ട്രീസ്‌ അസോസിയേഷൻ പ്രസിഡന്റായപ്പോൾ സ്വതന്ത്ര്യഇന്ത്യയുടെ പെർമിറ്റ്‌-ലൈസൻസ്‌ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം ഗ്രാമവ്യവസായങ്ങളെ നശിപ്പിക്കുകയാണെന്ന്‌ പരാതിപ്പെട്ടു. ജയപ്രകാശ്‌ നാരായണന്റെ കൂടെ സാമ്പത്തികാസൂത്രണ സമിതിയിൽ അംഗമായ കുമരപ്പ "വില്ലേജ്‌ ഇഡിയറ്റ്സ്‌ അസോസിയേഷനെ"യാണ്‌ നയിക്കുന്നത്‌ എന്ന കളിയാക്കലാണ്‌ പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്‌. ആദർശന നിഷ്ഠയുള്ള ആരുംതന്നെ സ്വാതന്ത്ര്യാനന്തരം മന്ത്രിസഭയിലിരുന്നില്ല. 17 കൊല്ലമാണ്‌ ഗാന്ധിശിഷ്യൻ നെഹ്‌റു പ്രധാനമന്ത്രി പദവി അലങ്കരിച്ചതു.


ശുചീകരണം
ആറാമത്തെ നിർമ്മാണ പരിപാടി ഗ്രാമശുചീകരണമാണ്‌. ഒരുമുനിസിപ്പാലിറ്റി വിദ്യാഭ്യാസത്തെക്കാൾ മുൻഗണന നൽകേണ്ടത്‌ ശുചീകരണത്തിനാണ്‌ എന്ന്‌ സൂറത്തിൽ പ്ലേഗ്‌ പടർന്നു പിടിച്ചപ്പോൾ സ്വമേധയാ നിവാരണ പ്രവർത്തനത്തിലേർപ്പെട്ട ഗാന്ധിജി നിർദ്ദേശിച്ചതു ആസൂത്രകർ ചെവിക്കൊണ്ടില്ല. നെഹ്‌റു വിദേശ അതിഥികൾക്ക്‌ താമസസൗകര്യാർത്ഥം കെട്ടിടസമുച്ചയത്തിന്‌ പദ്ധതികൾ ആവിഷ്കരിച്ചപ്പോൾ പാവപ്പെട്ടവർക്കുചിതമായ ചിലവു കുറഞ്ഞ കക്കൂസ്‌ കെട്ടുന്നതിനാണ്‌ തന്റെ ആശ്രമത്തിൽ ഗാന്ധിജി ശ്രമിച്ചതു. മലം വളമാക്കി മാറ്റുന്നതിനുള്ള ശ്രമവും പ്രകൃതി ചികിത്സാ വ്യാപകമാക്കുന്നതിനുള്ള ആരോഗ്യ പരിപാടികളും ഏറ്റെടുക്കാൻ ആരും മുതർന്നില്ല. കുട്ടികൾക്ക്‌ ഏറ്റവും അപകടകരമായ ഔഷധവിപണിയുടെ കോൾ ഉള്ള കമ്പോളമാണിന്ന്‌ ഇന്ത്യ.
തൊഴിലധിഷ്ഠിതമായ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി(നയീംതാലിം) കുഴിച്ചുമൂടി സർവ്വകലാശാലയിലൂടെ പാശ്ചാത്യവൽക്കരണം വ്യാപിപ്പിച്ചതോടെ ഗാന്ധിജിയുടെ സ്വപ്നത്തിലുണ്ടായിരുന്ന ബദലുകളെല്ലാം അപ്രസക്തമായി. "നയീംതാലീ"മിന്റെ സക്കീർഹുസൈൻ പ്രസിഡന്റായി എന്ന "നേട്ടം" മാത്രം അവശേഷിച്ചു. നിർമ്മാണ പരിപാടികളുടെ പിൻബലമില്ലാത്ത രാഷ്ട്രീയ ജീവിതത്തെ തളർന്ന കൈകൊണ്ട്‌ കരണ്ടി ഉയർത്താൻ ശ്രമിക്കുന്നതിനോടാണ്‌ ഗാന്ധിജി ഉപമിച്ചതു. തന്റെ സങ്കേതത്തിൽ എത്തിച്ചേരുന്നവർക്കു നേരെ ചൂലെടുത്തുയർത്തി അവർക്കൊപ്പം താനും തൂപ്പു ജോലി ചെയ്താണ്‌ "എന്റെ ജീവിതമാണെന്റെ സന്ദേശം" എന്ന സ്വാഭിമാനം രാഷ്ട്രപിതാവ്‌ വളർത്തിയത്‌. "ദുർബ്ബലർക്ക്‌ മറ്റുള്ളവരുടെ സംരക്ഷണം ആവശ്യമില്ല.


അനവസരത്തിലുള്ള ഈ സൗജന്യം അവരെ കൂടുതൽ ദുർബ്ബലരാക്കും" എന്ന "ഹിണ്ട്‌ സ്വരാജി"ലെ ധാർമ്മിക ബോധം ഒരു സ്വയംപര്യാപ്ത രാഷ്ട്രത്തെ ലക്ഷ്യമാക്കി . ധീരനും വിശ്വാസിയുമായ ഒരു നെയ്ത്തുകാരനോ ചെരുപ്പുകുത്തിയോ നയിക്കുന്ന ഇന്ത്യയെ ഗാന്ധിജി ഭാവനയിൽ കണ്ടു. കേരളത്തിൽ ഒരു തയ്യൽതൊഴിൽ ചെയ്ത ആൾ മുഖ്യമന്ത്രിയായത്‌ തികച്ചും യാദൃശ്ചികം.
ഇന്ത്യൻ സ്വാതന്ത്രത്തിന്‌ ഷഷ്ഠിപൂർത്തിയായ ഈ സന്ദർഭത്തിൽ എല്ലാം പുതുക്കി പണിയേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള നമുക്ക്‌ ഐക്യരാഷ്ട്രസഭയുടെ വികസന റിപ്പോർട്ടനുസരിച്ച്‌ ലോകത്തിലെ 177 രാഷ്ട്രങ്ങൾക്കിടയിൽ 126-​‍ാംസ്ഥാനം ആണ്‌. ജനാധിപത്യത്തെ ചൊല്ലി ഊറ്റം കൊള്ളുന്ന നമുക്ക്‌ ശരിയായ നിലയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയില്ല. ലോകജനസംഖ്യയുടെ ആറിൽ ഒന്ന്‌ ഉള്ള ഇന്ത്യ ലോകത്താകമാനമുള്ള ദരിദ്രരരുടെ 36 ശതമാനം ഉൾക്കൊള്ളുന്നു. നോമിനേഷനും സ്പോൺസർഷിപ്പും അതു വളർത്തിയ അഴിമതിയും വഴി കമ്പോളത്തിൽ ഒരു കോമാളിയേപ്പോലെ തലഉയർത്തി നിൽക്കുന്ന ഇന്ത്യക്ക്‌ രാഷ്ട്രീയത്തെ സദാചാരം കൊണ്ട്‌ സമ്പന്നമാക്കിയ ഗാന്ധിജിയെപ്പറ്റി ശബ്ദിക്കാനർഹത ഇന്നില്ല. "ബ്രിട്ടൻ നമ്മെ കീഴടക്കിയതല്ല; നാം അവർക്ക്‌ കീഴടങ്ങിയതാണ്‌.' എന്ന ഗാന്ധിവചനമോർക്കാൻ നമ്മുടെ വിലയിടിഞ്ഞ കറൻസിയിലിരുന്ന്‌ പുഞ്ചിരിക്കുന്ന രൂപം നമ്മെ പര്യാപ്തരാക്കിയിട്ടുണ്ട്‌ എന്നുമാത്രം.


അണ്‍വാണ്ടഡ് 72




എബ്രഹാം ജോസഫ്


മഞ്ഞു നിറഞ്ഞ തണുപ്പുള്ള

രാത്രിയില്‍ വിഷത്തിനു

കാഠിന്യമേറി.

ഒരു ഫണം വിടര്‍ന്നാടി.

വിഷം തുപ്പുന്നതിനിടയില്‍

ഗതിമാറിയത് ഉള്ളിലെത്തി.

വിഷമേറ്റ മാംസം ഭയന്നു.

പിന്നെയും കൊത്തി,

വിഷം പിന്നെയും ഗതി മാറി

സഞ്ചരിച്ചുകൊണ്ടിരുന്നു.

മുന്‍പ്,

മുറതെറ്റുന്നതില്‍ ഭയന്നിരുന്നവര്‍ക്ക്

ഇന്ന മുറ തെറ്റാതിരിക്കാന്‍

പുതിയ മുറകള്‍

മരുന്നു പീടികയില്‍ നിന്ന്

അവള്‍, കാമുകി

’അണ്‍വാണ്ടഡ് 72’

വാങ്ങി ബാഗിലൊളിപ്പിക്കുമ്പോള്‍

പത്തിതാഴ്ത്തി,

പീടികക്കു മുന്നിലെ ആല്‍മരത്തിന്‍

വേരുകളില്‍ നൂണ്ടിറങ്ങി ഒളിച്ചു

അവന്‍, കാമുകന്‍,

സര്‍പ്പങ്ങള്‍ കരഞ്ഞിരുന്നതായി

ആരും പറഞ്ഞു കേട്ടിരുന്നില്ല.

ഒരു പിറക്കാത്ത കുഞ്ഞിന്‍റെ

നല്കാത്ത പേരത്രെ

’അണ്‍വാണ്ടഡ് 72’

മുറ തെറ്റാത്ത പെണ്ണിന്‍റെ

കവചം, മുറതെറ്റിയ

ആണിന്‍റെ നഗ്നത, എന്നിവയത്രെ

’അണ്‍വാണ്ടഡ് 72’