Followers

Sunday, May 16, 2010

നേർക്കാഴ്ചകൾ


thomas neelarmatham


വജ്രാനന്തര ജൂബിലിയാഘോങ്ങൾ
നേരത്തെ സേവനം അനുഷ്ഠിച്ച എല്ലാ പള്ളികളിലും രജത-സുവർണ്ണ-വജ്ര ജൂബിലികളും ശതാബ്ദികളും ആഘോഷിച്ചതിന്റെ 916 തിളക്കവുമായാണ്‌ പുതിയ വികാരിയച്ചൻ ഞങ്ങളുടെ പള്ളിയിൽ ചാർജ്ജെടുത്തത്‌ ആദ്യത്തെ പൊതുയോഗത്തിൽ തന്നെ അച്ചന്റെ ജൂബിലി മാനിയ ഞങ്ങൾക്ക്‌ ബോധ്യപ്പെട്ടു.
രണ്ടു വർഷത്തിനുമുമ്പ്‌ ഞങ്ങളുടെ ഇടവക വജ്ര ജൂബിലി ആഘോഷിച്ചതാണ്‌. അതറിഞ്ഞിട്ടും അച്ചൻ പിന്മാറാൻ ഭാവമില്ല.
"അതിനെന്താ അടുത്ത ശതാബ്ദി ആഘോഷിക്കുന്നതിനിടയിലുള്ള 25 വർഷവും നമുക്ക്‌ വജ്രാനന്തര തുടർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ധാരാളം പരിപാടികൾ ഏറ്റെടുത്തു നടത്താം."
"ഇതിനോക്കെ പണം എവിടുന്നാണച്ചോ?
അവറാച്ചായന്റെ ന്യായമായ സംശയം
"എന്റെ അവറാച്ചായാ അതൊക്കെ കർത്താവ്‌ തരും?"
അച്ചന്റെ പ്രതീക്ഷാനിർഭരമായ മറുപടി ഞങ്ങൾക്കു തൃപ്തികരമായിരുന്നു.
"അടുത്ത ഞായറാഴ്ച രാഹു കാലത്തിനു മുമ്പ്‌ ജൂബിലി പിരിവ്‌ തുടങ്ങേണ്ടതിനാൽ വിശുദ്ധ കുർബ്ബാന വെളുപ്പിനെ അഞ്ചുമണിക്ക്‌ ആരംഭിച്ച്‌ ഏഴുമണിക്ക്‌ അവസാനിപ്പിക്കുന്നത്‌. താൽപര്യമുള്ളവർ അതനുസരിച്ച്‌ പള്ളിയിൽ എത്തിച്ചേരേണ്ടതാണെന്ന്‌ സ്നേഹത്തോടെ ഓർപ്പിക്കുന്നു."
അങ്ങനെ വജ്രാനന്തര തുടർജൂബിലി ആഘോഷിക്കാൻ ഞങ്ങൾ നിർബന്ധിതരായി.
ജർമ്മനിയിൽ ജോലി ചെയ്യുന്ന മാത്തുക്കുട്ടി നാട്ടിലുള്ള സമയം. മാത്തുക്കുട്ടി തിരിച്ചുപോകുന്ന ഞായറാഴ്ച കുർബ്ബാന പൂർത്തിയാക്കി അച്ചൻ ഞങ്ങളെയും കൂട്ടി അവന്റെ വീട്ടിലെത്തി. കൃത്യം രാഹുകാലത്തിനു മുമ്പ്‌ കാര്യങ്ങൾ മാത്തുക്കുട്ടി ശ്രദ്ധയോടെ കേട്ടു. അകത്തെ മുറിയിലേക്കുകയറി ഒരു ചെക്ക്‌ ലീഫ്‌ കീറി ഒപ്പിട്ട്‌ അച്ചന്റെ നേർക്കു നീട്ടി.
ഫൈവ്‌ തൗസന്റ്‌ ഒൺലി. അച്ചൻ എഴുന്നേറ്റു.
മോനെ മാത്തുക്കുട്ടി ഇത്‌ ഒരു തിരുമേനിക്ക്‌ കൈമുത്തുകൊടുക്കുവാൻ തെകയത്തില്ല പത്തു പതിനാലു മണിക്കൂറ്‌ ആകാശത്തൂടെ പോകേണ്ടതല്ലിയോ. അങ്ങു ചെന്നിറങ്ങുമെന്ന്‌ എന്താ ഉറപ്പ്‌? നീയൊരു 25 എങ്കിലും തന്നില്ലെങ്കിൽ പിന്നെ എന്തോന്നു ജൂബിലി എന്തോന്ന്‌ ജർമ്മിനി?
മാത്തുക്കുട്ടി അറിയാതെ നെഞ്ചൊന്നുതിരുമ്മി. അകത്തു ചെന്ന്‌ ഇരുപതിനായിരത്തിന്റെ ഒരു ചെക്കുകൂടി എഴുതി അച്ചനെ ഏൽപിച്ചു. അച്ചൻ മാത്തുക്കുട്ടിയേയും മാത്തുക്കുട്ടി കയറുന്ന വിമാനത്തേയും വാഴ്ത്തി അനുഗ്രഹിച്ചു.
ജോസഫ്‌ ചേട്ടന്റെ വീട്ടിലെത്തിയപ്പോൾ അച്ചൻ ആദ്യം ശ്രദ്ധിച്ചതു മുറ്റത്ത്‌ നിൽക്കുന്ന കൂറ്റൻ തേക്കുമരമായിരുന്നു. അച്ചൻ അടിമുടി ആ തേക്കിനെ ഒന്നു നോക്കി.
ജോസഫ്‌ ചേട്ടാ ഇതിനെന്തോ പഴക്കം വരും?
ഒരു 75 വർഷത്തെയെങ്കിലും പഴക്കം കാണുമച്ചോ വല്യപ്പച്ചൻ നട്ടതാ.
അച്ചൻ തേക്കിന്റെ ചുവട്ടിലേക്കു നടന്നു അതിൽ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. പിടി മുറ്റുന്നില്ല അതിൽ കുരിശടയാളം വച്ചുകൊണ്ട്‌ അച്ചൻ പറഞ്ഞു.
ചേട്ടാ ഞാനല്ല ചോദിക്കുന്നത്‌. കർത്താവ്‌ ചോദിക്കുവാ ഈ തേക്ക്‌ പള്ളിക്കുകൊടുക്കണം.
അച്ചോ അത്‌-മൂത്തമരമാ ഒരു കൂരവയ്ക്കാൻ പ്ലാൻ ചെയ്തിരിക്കുവാ. അതിനുവേണ്ടി നിർത്തിയിരിക്കുകയാ ഇത്‌. ഞാനെന്തെങ്കിലും പിരിവുതരാം.
ജോസഫ്‌ ചേട്ടൻ നെഞ്ചുതടവി. ചേട്ടാ മരമല്ലേ എപ്പഴാ വേരും പറിച്ച്‌ മറിഞ്ഞുവീഴുന്നത്‌ എന്ന്‌ ആർക്കറിയാം? ആവോ? ഇതുവെട്ടി വീടുവച്ചാൽ തന്നെ ആർക്കൊക്കെ ഭാഗ്യം കിട്ടുമെന്ന്‌ ആർക്കറിയാം?
അന്നു രാത്രി ജോസഫ്‌ ചേട്ടൻ ഏതോ ദുഃസ്വപ്നം കണ്ട്‌ കട്ടിലിൽ നിന്ന്‌ ഉരുണ്ടുവീണു. പിറ്റേന്നു രാവിലെ തന്നെ ജോസഫ്‌ ചേട്ടൻ തേക്കുവെട്ടിക്കൊള്ളാൻ അച്ചനെ അനുവദിച്ചു.
ആനിക്കൊച്ചമ്മേടെ മൂത്തമകള്‌ പ്രസവത്തിന്‌ നാട്ടിൽ വന്നിട്ടുണ്ടെന്ന്‌ അച്ചനോട്‌ ആരോ പറഞ്ഞു.
കൊച്ചമ്മ 1000 രൂപ ജൂബിലി ഫണ്ടിലേക്ക്‌ കരുതിവച്ചിട്ടുണ്ടായിരുന്നു.
അതുകൊടുക്കാൻ നേരം അച്ചൻ പറഞ്ഞു.
കൊച്ചമ്മ 10000 രൂപാ തരണം. പ്രത്യേകിച്ച്‌ ഈ വീട്ടിൽ ഒരു കുഞ്ഞു ജനിക്കാൻ പോവാ ഇന്നത്തെ കാലത്തെ പ്രസവം എന്നൊക്കെ പറഞ്ഞാൽ നമുക്കുവല്ലോം ചിന്തിക്കുവാൻ പറ്റുമോ ഉദരത്തിൽ ഉരുവായിരിക്കുന്നത്‌ നല്ല ബുദ്ധിയാണോ മന്ദബുദ്ധിയാണോയെന്ന്‌ ആർക്കറിയാം? കുഞ്ഞ്‌ ജീവിക്കുമോ മരിക്കുമോയെന്നൊക്കെ ഒടേതമ്പുരാനാണ്‌ തീരുമാനിക്കുന്നത്‌. അതുകൊണ്ട്‌ പള്ളിക്കുള്ളത്‌ കുറയ്ക്കരുത്‌?
ആനിക്കൊച്ചമ്മ മകളുടെ ഉന്തിയ വയറിലേക്കും വിളറിയ മുഖത്തേക്കും മാറിമാറി നോക്കി.
നെഞ്ചുരുകിക്കൊണ്ട്‌ മകളുടെ പ്രസവത്തിനു വച്ചിരുന്നതുകയിൽ നിന്നും ഒമ്പതിനായിരം രൂപ കൂടി അച്ചനു നൽകി.
കർത്താവു കാശുതരുന്ന വിധം എങ്ങനെയാണെന്ന്‌ അച്ചൻ ഞങ്ങളെ പഠിപ്പിച്ചു.
അങ്ങനെ വജ്രാനന്തര തുടർജൂബിലായാഘോഷങ്ങൾക്ക്‌ ഞങ്ങളുടെ പള്ളിയിൽ കൊടിയേറി.
ഉദ്ഘാടന സമ്മേളനത്തിന്‌ ഡയറിയിൽ ഒഴിവു കിടന്ന എല്ലാ തിരുമേനിമാരേയും വിളിച്ചു.
സഹോദരസഭകളിലെ തിരുമേനിമാരും സാമുദായിക നേതാക്കളും ഉണ്ടായിരുന്നു. മന്ത്രിമാരുടേയും എം.പി മാരുടേയും എം.എൽ.എമാരുടേയും നീണ്ട നിര ഇവരെയെല്ലാം പ്രത്യേകം തയ്യാറാക്കിയ ഹംസരഥത്തിൽ എരിപൊരി കൊള്ളുന്ന വെയിലത്ത്‌ നാട്ടിലെല്ലാം വലിച്ചിഴച്ച്‌ ഒരു വിധത്തിൽ സ്റ്റേജിൽ കയറ്റിയിരുത്തി.
സ്വാഗതപ്രസംഗത്തിനിടയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം പോലെ വികാരിയച്ചൻ ഒരുവർഷത്തെ കർമ്മപരിപാടികൾ പ്രഖ്യാപിച്ചു.
സ്ത്രീ ശാക്തീകരണത്തിൽ സഭകളുടെ പങ്കിനെക്കുറിച്ച്‌ സെമിനാർ. മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ-നേത്ര-ദന്ത-ഹൃദയപരിശോധനകൾ.
മദ്യത്തിനും മയക്കുമരുന്നിനും എതിരെ സെക്രട്ടറിയേറ്റ്‌ മാർച്ച്‌.
മതസൗഹാർദ്ദ സമ്മേളനം. എക്യുമെനിക്കൽ കൊൺഫറൻസ്‌.
ജൂബിലി വിളമ്പരറാലി. പ്രീമാരിറ്റൽ കൗൺസലിങ്ങ്‌, കരിയർ ഗൈഡൻസ്‌.
വർഗ്ഗീയ പ്രക്ഷോഭത്തിൽ യുവാക്കളുടെ പ്രസക്തിയും അതിന്റെ വെല്ലുവിളികളും വ്യക്തമാക്കുന്ന ബോധവൾക്കരണ സെമിനാർ.
പരുമലയിൽ നിന്നും എടുത്ത തിരുശേഷിപ്പുകളുടെ പ്രതിഷ്ഠാശുശ്രൂഷ.
നിരണം പള്ളിയിൽ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണം. തുടർ ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം. സമൂഹവിവാഹം, തൊഴിൽദാനപദ്ധതിയുടെ ഉദ്ഘാടനം, തയ്യൽസൂചി വിതരണം, നോട്ടുബുക്കുവിതരണം, ഭവനദാനം, വിവാഹമോചനസന്ദേശ പദയാത്ര, സമാപന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ സാംസ്കാരിക ഘോഷയാത്ര.
ഇടവകയിലെ 60 വയസ്സിനുമേൽ പ്രായമുള്ളവരെ അനുമോദിക്കൽ ചടങ്ങ്‌.
സണ്ടേസ്കൂളിൽ 10 ക്ലാസ്സ്‌ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പൊന്നാടയണിയിച്ച്‌ ആദരിക്കൽ ചടങ്ങ്‌. ഒരു ലക്ഷം രൂപയുടെ പൊൻകുരിശു കൂദാശയും എട്ടു പഞ്ചായത്തുകളിൽ കുരിശുസ്ഥാപിക്കലും.
ഇങ്ങനെ 365 ദിവസവും ഇടതടവില്ലാതെ വിവിധതരം പരിപാടികളുടെ മഹാമഹവുമായി നമ്മുടെ ഇടവക മുന്നേറിക്കൊണ്ടിരിക്കും എന്നു പറഞ്ഞുകൊണ്ട്‌ ബഹു.വികാരിയച്ചൻ സ്വാഗത പ്രസംഗം ഉപസംഹരിച്ചതു. പ്രസ്തുത ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ ഇടവകയിലെ പ്രാർത്ഥനായോഗങ്ങളോ സുവിശേഷ പ്രസംഗങ്ങളോ നടത്തുവാൻ പാടില്ലായെന്ന്‌ അച്ചൻ കർശനമായി താക്കീതു നൽകുകയും ചെയ്തു. അങ്ങനെയാണ്‌ ഞങ്ങളുടെ ഇടവകക്കാർക്ക്‌ സഭ സ്ഥാപനവത്ക്കരിക്കപ്പെടുന്നതിന്റെ പൊരുൾ മനസ്സിലായത്‌.

ചിത്രശലഭങ്ങൾ

suresh pattar


ചിത്രശലഭത്തിന്റെ ചിറകുകൾ
പൊടുന്നനെ മടങ്ങുന്നു
അതിന്റെ വർണ്ണോജ്ജ്വലത
മരത്താലിയുടെ നിറത്തിലേക്ക്‌ ഒഴുകിയിങ്ങൂ.
ആഹ്ലാദത്തിന്റെ ചിറകുകൾ മടങ്ങിയപ്പോൾ
അതു ചൈതന്യശൂന്യമായി
കുത്സിതമായി മറുപുറത്തുനിന്ന്‌
ഉറ്റുനോക്കുന്നു!
തേജസ്സാർന്ന എത്ര ചിത്രശലഭങ്ങൾ
നീലലോഹിതമാർന്നതു, ഊഷ്മളാന്തരീക്ഷമുള്ള
അവ നമ്മെ പ്രലോഭിപ്പിക്കുന്നു
ക്ഷോഭമാർന്നയെന്റെ ഹൃദയം തരളിതമായി
ഇരിക്കാനിടം കാണുമ്പോൾ അവയിരിക്കുന്നു
ചിറകുകൾ മടക്കിവെച്ചുകൊണ്ട്‌
നിശ്ശബ്ദമായി സ്നേഹിച്ചുകൊണ്ട്‌
ചിറകിൽ ചിറകുവെച്ചുകൊണ്ട്‌...!!

ത്രില്ല്‌

sathar aduur
തിരക്കുള്ള
പ്രൈവറ്റ്‌ ബസ്സിൽ
രാവിലേയും വൈകുന്നേരവുംകയറി
തിക്കിതിരക്കി ഫോർവേഡ്‌ ലൈനിൽ
സ്ഥാനമുറപ്പിച്ച്‌
മോണിംഗിന്‌
കോളേജ്കുമാരിമാരുടെ
മുല്ലപ്പൂസുഗന്ധവും
ഈവനിംഗിന്‌ വിയർപ്പുമണവും പിടിച്ച്‌
മുട്ടിയുരുമ്മി നിൽക്കുമ്പോഴുണ്ടായിരുന്ന
ത്രില്ലും സുഖവും
ഫസ്റ്റ്‌ നൈറ്റിനില്ലെന്ന്‌
തറപ്പിച്ചു പറഞ്ഞ ചില കൂട്ടുകാർ
എനിക്കുമുണ്ട്‌.

സ്ത്രീ അംഗീകാരം അർഹിക്കുന്നു


k m radha


സ്ത്രീ തന്റേതായ രീതിയിൽ അവളുടെ പ്രാധാന്യം തെളിയിക്കുന്നതോടെ പുരുഷൻ അവളെ അംഗീകരിക്കാൻ നിർബ്ബന്ധിതനായിത്തീരും. ആ അംഗീകാരം അവളുടെ മുന്നേറ്റത്തിന്‌ കൂടുതൽ ശക്തിപകരും.
പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാർദ്ധക്യേ
നസ്ത്രീ സ്വാതന്ത്ര്യ മർഹതി
മനുസ്മൃതിയിൽ എഴുതിയിരിക്കുന്ന ഈ വരികളിലെ അവസാനഭാഗമായ 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന വാക്യം മാത്രം പ്രാധാന്യത്തോടെ എടുത്ത്‌ പറഞ്ഞ്‌ സ്ത്രീകൾ സ്വാതന്ത്ര്യമർഹിക്കുന്നില്ല എന്ന നിഗമനത്തിലെത്തുകയാണ്‌ പലരും. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്‌ വിലങ്ങുവെയ്ക്കാനുള്ള ശ്രമത്തിൽ ഇത്തരം നിഗമനങ്ങൾ ഒട്ടും ശരിയായ രീതിയല്ല. കാരണം പിതാവും ഭർത്താവും പുത്രനും സ്ത്രീയെ സംരക്ഷിക്കണമെന്ന നിർദ്ദേശത്തിന്‌ ഊന്നൽ കൊടുക്കുന്ന ഈ വാക്കുകളിൽ സ്ത്രീ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ മനുപോലും ഇന്നത്തെ പുരുഷ ജനങ്ങൾ കാണിക്കുന്ന താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. സ്ത്രീയുടെ സംരക്ഷകനാകുന്നതിന്‌ പകരം അവളുടെ സ്വാതന്ത്ര്യത്തെ ഹനിച്ച്‌ അവളെ പരമാവധി ചൂഷണം ചെയ്യുവാനാണ്‌ പുരുഷന്റെ ശ്രമം. അതിന്‌ അവൻ മനുവിന്റെ വാക്കുകളിൽ പൈന്തുണ കണ്ടെത്തുന്നു.
തന്റെ കൽപനാ ശക്തിക്ക്‌ മുന്നിൽ സ്ത്രീ എന്നും കീഴ്പെട്ട്‌ നിൽക്കണമെന്നാണ്‌ പുരുഷൻ എന്നും ആഗ്രഹിക്കുന്നത്‌. ഒപ്പത്തിനൊപ്പമുള്ള ഒരു കാര്യത്തിനും അവൻ തയാറല്ല. സ്ത്രീ അവന്റെ പിന്നിൽ, അമ്മ, സഹോദരി, ഭാര്യ, കാമുകി തുടങ്ങി ഏത്‌ വേഷത്തിലായാലും ഒതുങ്ങിനിൽക്കണമെന്ന സ്വാർത്ഥ മോഹമാണ്‌ പുരുഷന്റേത്‌. അതിന്‌ സ്ത്രീ തയ്യാറല്ലെങ്കിൽ അവളെ കുത്തിനോവിക്കാനുള്ള തന്ത്രങ്ങൾ അവൻ മെനയുകയായി. അപവാദ പ്രചാരണമോ, ബുദ്ധിശക്തി കുറവേന്നോ, കഴിവില്ലായ്മയെന്നോ ഒക്കെ അവൻ ആരോപിക്കും.
സ്ത്രീകൾ പൊതുരംഗത്ത്‌ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തും പുരുഷ മേധാവിത്വം സജീവമായി നിൽക്കുന്നെങ്കിൽ പഴയ കാലത്തെ അവസ്ഥ എന്തായിരിക്കും.
സ്ത്രീകൾക്ക്‌ അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടം. കുടുംബ പ്രാരാബ്ധങ്ങളും അവഗണനയും അപമാനവും നിരക്ഷരതയും ശാപമായിരുന്ന കാലഘട്ടത്തിൽ സർഗപ്രക്രിയ നടത്തുക എന്നത്‌ സ്ത്രീയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. എന്നിട്ടും അവൾ എഴുതി ശ്രദ്ധപിടിച്ചുപറ്റി. ആ കഴിവ്‌, അതിന്‌ പിന്നിലെ സാഹസികത സമ്മതിച്ചേ പറ്റു. ഇതുപോലെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാണ്‌ അവൾ മുന്നേറുന്നത്‌. പുരുഷൻ തന്റെ അധികാര ഭാവം മാറ്റിവച്ച്‌ അവൾക്ക്‌ പൈന്തുണ നൽകിയാൽ അവളുടെ മുന്നേറ്റം എളുപ്പമാവും. പക്ഷേ അതിനവൻ തയ്യാറല്ല.
വീട്ടിലായാലും ഓഫീസിലായാലും അഭിപ്രായ വൈരുധ്യങ്ങൾ ഉണ്ടാകുമ്പോൾ പുരുഷനും സ്ത്രീയും ഒരുമിച്ചുള്ള സഹവർത്തിത്വത്തിന്‌ എന്നും പ്രസക്തിയുണ്ട്‌. ശക്തിയും, സൗന്ദര്യവും തമ്മിലുള്ള ചേർച്ചയ്ക്ക്‌ തടസ്സമായി നിൽക്കുന്നത്‌ പുരുഷന്റെ അഹംബുദ്ധിയും ധാർഷ്ട്യവുമാണ്‌.
തനിക്കെതിരെ പുരുഷൻ നടത്തുന്ന അടിച്ചമർത്തലുകളെയും ആക്രമണങ്ങളെയും കുറിച്ച്‌ സ്ത്രീ ബോധവതിയാവണം. ആ രീതിയിൽ അവളെ ബോധവത്ക്കരിക്കാൻ ശക്തമായ സ്ത്രീപക്ഷ രചനകൾ ഉണ്ടാവണം.
പുരുഷന്മാരെപോലെ കഴിവും തന്റേടവും ജീവിതാവബോധവും ബുദ്ധികൂർമ്മതയുമുള്ള എത്രയോ സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്‌. ആ കഴിവുകളെ അംഗീകരിക്കാനും ആദരിക്കാനും പുരുഷൻ തയ്യാറാവുകയാണ്‌ വേണ്ടത്‌. പുച്ഛത്തിന്‌ പകരം സഹജീവികളെന്ന ബോധം അവനിലുണ്ടാവണം. സ്ത്രീയെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്ന ചിന്താഗതി മാറണം. അവളോട്‌ ദയവും വാത്സല്യവും സ്നേഹവും പ്രകടിപ്പിക്കണം. ഇതൊന്നും ചെയ്തില്ലെങ്കിലും അവളെ അടിച്ചമർത്താതിരിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. അസ്തിത്വത്തിന്‌ വേണ്ടി സ്ത്രീ ചെയ്യുന്ന പ്രവർത്തനങ്ങളെ അവൾക്ക്‌ എതിരായി പ്രയോഗിക്കാൻ ശ്രമിക്കാതിരിക്കണം.
പുരുഷന്റെ പൈന്തുണയും അംഗീകാരവും നേടിയെടുക്കുവാൻ സ്ത്രീ ചെയ്യേണ്ടത്‌ സ്ത്രീകളുടെ തന്നെ സഹകരണത്തോടെയും സഹായത്തോടെയും മുന്നോട്ട്‌ വരികയാണ്‌. സ്ത്രീകൾക്കായി സ്ത്രീകൾ തന്നെ നടത്തുന്ന വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങൾ, വാഹനങ്ങൾ അവരുടെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക കൗൺസലിംഗ്‌ സെന്ററുകൾ എന്നിവ ഈ മുന്നേറ്റത്തിന്‌ ഒരു പരിധിവരെ ശക്തിപകരും. സ്ത്രീ തന്റേതായ രീതിയിൽ അവളുടെ പ്രാധാന്യം തെളിയിക്കുന്നതോടെ പുരുഷൻ അവളെ അംഗീകരിക്കാൻ നിർബന്ധിതനായിത്തീരും. ആ അംഗീകാരം അവളുടെ മുന്നേറ്റത്തിന്‌ കൂടുതൽ ശക്തി പകരും.
(ശക്തിയും സൗന്ദര്യവും തമ്മിലുള്ള ചേർച്ചക്ക്‌ തടസ്സമായി നിൽക്കുന്നത്‌ പുരുഷന്റെ അഹംബുദ്ധിയും ധാർഷ്ട്യവുമാണ്‌.)

പ്രിയതമയ്ക്കൊരു കാവ്യം



rajanandini


പുലരുവാനിനിയെത്രയുണ്ടെന്റെ
പ്രിയതമെ ചൊല്ലുക
ഇരുളിനറ്റത്തൊരിറ്റുവെട്ടമായ്‌
അരുകിലെത്തുകില്ലേ?
ഇരവിനിത്ര മേലകലമുണ്ടെന്ന്‌
അറിഞ്ഞതിന്നു മാത്രം
നനഞ്ഞ സന്ധ്യയിലൊരിയ്ക്കലെന്നെനീ
തിരിച്ചറിഞ്ഞതല്ലേ?
നിനക്കുമാത്രമായ്‌ പകുത്തു നൽകുവാൻ
ഒരുക്കിവെച്ചതെല്ലാം
ഒളിച്ചുവെച്ചുഞ്ഞാനകത്തൊരിടത്തൊ-
രിരുണ്ട കോണിലായി
പറഞ്ഞതുമില്ല കരളിനുള്ളിലെ
മുറിഞ്ഞ മൗനങ്ങളിൽ
പൊതിഞ്ഞെടുത്തു ഞാനുയിരിൽ ചേർത്തത്താം.
നിറഞ്ഞ മോഹങ്ങളെ
അറിഞ്ഞു പിന്നെ നീയടുത്തുവന്നെന്റെ
അടഞ്ഞ കൺപീലിയിൽ
പതുക്കെ ചുണ്ടുകൾ വിടർത്തി വീഴ്ത്തിയ
നനുത്ത ചുംബനത്തിൽ
തുടിച്ചുണർന്നെന്റെ കനൽകിനാവുകൾ
കടുത്ത വേനൽ പോലെ
പുണർന്നു ചേർന്നു ഞാൻ കരങ്ങളാലെന്റെ
ഉണർവ്വിനുള്ളിലായി
ഇനിയൊരിക്കലും പിരിയുകില്ലെന്നു
പറഞ്ഞുകാതിനോരം
ഇനിയും വയ്യെന്റെ പ്രിയതമെയിനി
ഒരു നിമിഷം പോലും
തനിച്ചിരിക്കുവാൻ കഴിയുന്നീല നീ
വരികവേഗമെന്നിൽ

തിരിച്ചറിവുകൾക്കപ്പുറം





deepusasi thathappilly




നിലാവിന്റെ നേർത്ത സംഗീതം
ചീവിടുകളുടെ മുരൾച്ചയായിരുന്നു
ജാലകങ്ങൾക്കക്കരെ ചാത്തു വീഴുന്ന
മഴനാരുകൾ;
പറയാതടക്കിപ്പിടിച്ച പ്രണയത്തിന്റെ-
വിങ്ങലുകളും....
പകുത്തു നൽകിയ ഹൃദയം
വലിച്ചെറിയപ്പെടുമ്പോൾ
ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?
പറയാൻ കാത്തുവെച്ചതും,
എഴുതാൻ മറന്നു പോയതും,
ഊഴം തേടിയലയുമ്പോൾ,
പങ്കുവെയ്ക്കപ്പെടാതെ പോയ, സ്നേഹം
ചിതലരിച്ച പാതിഹൃദയത്തിൽ,
നഖമുനകളാഴ്ത്തി പിടയുന്നിപ്പോഴും...
ഉണങ്ങി വരണ്ട സൗഹൃദങ്ങൾക്കും,
ക്ലാവു പിടിച്ച ബന്ധക്കണ്ണികൾക്കും,
തിരിച്ചറിവുകളിൽ സ്ഥാനഭ്രംശം.
ചോരമണക്കുന്ന....,
കണ്ണീരുണങ്ങാത്ത വഴികളിലൂടെ,
ഏകനായ്‌, ദൂരങ്ങൾ പിന്നിടുമ്പോൾ,
രാക്കിളികളും ചിലച്ചുകൊണ്ടിരുന്നത്‌-
പറയാൻ മറന്ന പ്രണയത്തെക്കുറിച്ചു-
മാത്രമായിരിക്കുമോ?

സമാധാനം


vijayakumar kalarickal

"സ്നേഹിക്ക നീയീ പൂക്കളെ പുഴകളെ,
പറവജീവജാലങ്ങളെ, മലകളെ മാമരങ്ങളെ,
മർത്ത്യരെ മാതാവിനെ, വിളങ്ങട്ടെ
നിന്നിൽ സത്യവും ധർമ്മവും സമാധാനവും."
എന്റെ മകളോട്‌ ഞാനങ്ങിനെ പറയുമ്പോൾ അവൾക്ക്‌ വയസ്സ്‌ പത്താണ്‌. അപ്പോൾ വിരിഞ്ഞ പൂമ്പാറ്റയെപ്പോലെ എല്ലാം കാണാനും അറിയാനുമുള്ള ജിജ്ഞാസത്തോടെ പറന്നു നടക്കുകയായിരുന്നു.
അവൾക്കെന്റെ വാക്കുകൾ വളരെയിഷ്ടമായി, അവൾ പറഞ്ഞു:
"എന്റെ സ്ക്കൂളിലെ സിസ്റ്റേഴ്സും അങ്ങിനെതന്നെയാ പറയുക, സ്നേഹമാണ്‌ ദൈവമെന്നൊക്കെ...."
അവൾ പറന്നു നടന്നു. അവളുടെ മുഖം കൂടുതൽ ശോഭയുള്ളതായി, മനം കൂടുതൽ, കൂടുതൽ വിശാലമായി.
ഞാനറിഞ്ഞിരുന്നു, അവൾ എല്ലാറ്റിനെയും സ്നേഹിയ്ക്കുകയാണെന്ന്‌.
ഒരുനാൾ അവൾ സ്കൂൾവിട്ട്‌ വീട്ടിലെത്തിയില്ല.
ഞാൻ തേടി നടന്നു.
ഒടുവിലൊരു കുറ്റിക്കാട്ടിൽനിന്നും അവളെ കിട്ടി നീലച്ച്‌, നിർജ്ജീവമായി.......
വിഷദംശനമെന്ന്‌ ഡോക്ടർ എഴുതി,
അവൾ സ്നേഹിച്ചിരുന്നതിൽ ഒരു കാളകൂട വിഷസർപ്പമുണ്ടായിരുന്നെന്ന്‌ പോലീസ്‌ എഫ്‌.ഐ.ആർ എഴുതി.
ഇന്നു ഞാൻ സമാധാനിയ്ക്കുന്നു, ഇനിയും എനിയ്ക്കൊരു മകളില്ലല്ലോ എന്നോർത്ത്‌

കവിത


b sreerekha

തിരശ്ശീല

ജൂലൈ,
ഒരു മെയിലാഞ്ചിമരം നിറയെ മഴയെ
എനിക്കു തരിക
എന്റെ ഇമകളിൽ
ഒരു കടുംപച്ച വിരിയായ്‌
മഴയെ എനിക്കു വിരിച്ചിടണം.
എന്റെ കണ്ണുകൾക്കും ദൃശ്യങ്ങൾക്കും ഇടയ്ക്ക്‌
ജലംകൊണ്ട്‌ ഒരു തിരശ്ശീല കെട്ടാൻ.
ഒരു മെയിലാഞ്ചിമരം നിറയെ മഴയെ മാത്രം
എനിക്കു തരിക.


ജനൽ

ബി.ശ്രീരേഖ

ജനൽ,
നിനക്കറിയാമെല്ലാമെന്ന്‌ എനിക്കറിയാം.
നിന്റെ അഴികളിൽ
നെഞ്ചമർത്തി നിന്നാണു ഞാൻ
ദൂരെ മലമുകളിൽ
തീ കത്തിയെരിയുന്ന കാടിനെ നോക്കിയത്‌
ചിലപ്പോഴൊക്കെ നീ
ഒരു കണ്ണാടിയായിരുന്നു.
നിന്നെ തുറന്നിട്ടപ്പോൾ
ഞാൻ ഹൃദയം കണ്ടു-
ചിലപ്പോഴൊക്കെ
എന്റെ കണ്ണുകൾ തുറക്കുന്ന പോലെ
ഞാൻ നിന്റെ ചില്ലുപാളികൾ തുറന്നിട്ടു
ഞാൻ കാണാനാശിച്ച ചിത്രം
ആൽബത്തിലെ പ്രിയപ്പെട്ട താൾ പോലെ
നീ ഒരു ചതുരത്തിലാക്കി
മുന്നിൽ വിടർത്തിവച്ചു.
ചില നേരത്ത്‌,
മഴ പെയ്ത സന്ധ്യകളിൽ നീ
മരിച്ച കുട്ടി പാതി വരച്ചുപോയൊരു
ജലച്ചായ ചിത്രമാണെന്ന്‌ എനിക്കു തോന്നി.
നിറങ്ങളില്ലാത്തിടത്ത്‌
ഞാൻ എനിക്കിഷ്ടമുള്ള ചായങ്ങൾ കൊടുത്തു.
ജനൽ,
നിനക്കറിയാമെല്ലാമെന്ന്‌ എനിക്കറിയാം.
മഴയല്ലായിരുന്നു
നിന്റെ വെള്ളവിരികളെ കരിമ്പനടിപ്പിച്ചതെന്ന്‌....

തനിപ്പിറവി







varkala sreekumar


വളഞ്ചിയപ്പെരിയോരുടെ തിരിച്ചുവരവിന്റെ കാലൊച്ചക്കായി അനന്തശെൽവപുരി കാതോർക്കാൻ തുടങ്ങിയിട്ട്‌ 41-​‍ാംപൊക്കം പിന്നിട്ടിരിക്കുന്നു. പൂച്ചത്തോലും ക്ഷുരകക്കത്തിയും അച്ചടിക്കടലാസിൽ പൊതിഞ്ഞെടുത്ത്‌ ഒരു ചൊവ്വാഴ്ചദിവസം അതിരാത്രിയിലാണവർ ബാർബർഷോപ്പിന്റെ നിരവിട്ട്‌ ഗ്രാമംകടന്നുപോയത്‌. കാതിലണയുടെ മുടിയെടുപ്പിന്‌ നീലാണ്ടിപ്രവാചകനെക്കൊണ്ട്‌ നേരം കുറിപ്പാനായിരുന്നു നാടുവാഴിച്ചയറിയാതുള്ള അവന്റെ ചാരപ്രയാണം. റാന്തൽവെട്ടം കീറീയ ഇരുട്ടിലൂടെ ഊടുവഴിതാണ്ടി കാടുവിട്ട്‌ ഏറ്റംകയറി അവൻ ദേശം വിട്ടുപൊയ്ക്കൊണ്ടിരുന്നു.
കാതിലണക്ക്‌ കുംഭമാസം പകുതിയോടെ വയസൺനാകും. ആദ്യമുടിയെടുപ്പിന്‌ അവന്റൊപ്പം പേരമ്മ ചെന്താമരയും കാതിലണയുടെ മുടിയെടുപ്പിന്‌ നീലാണ്ടിപ്രവാചകനെക്കൊണ്ട്‌ നേരം കുറിപ്പാനായിരുന്നു നാടുവാഴിച്ചയറിയാതുള്ള അവന്റെ ചാരപ്രയാണം. റാന്തൽവെട്ടം കീറിയ ഇരുട്ടിലൂടെ ഊടുവഴിതാണ്ടി കാടുവിട്ട്‌ ഏറ്റം കയറി അവൻ ദേശം വിട്ടുപൊയ്ക്കൊണ്ടിരുന്നു.
കാതിലണക്ക്‌ കുംഭമാസം പകുതിയോടെ വയസൺനാകും. ആദ്യമുടിയെടുപ്പിന്‌ അവന്റൊപ്പം പേരമ്മ ചെന്താമരയും കാതിലണയുടെ മുറച്ചെറുക്കൻ മൂന്നുവയസ്സുകാരൻ കുയിലനുമുണ്ടായിരുന്നു. പുതിയ മൽമൽ കോണകമുടുത്ത്‌ നീലക്കരിങ്കാളിയുടെ കരിയും മഞ്ഞക്കുറിയും നെറ്റിയിൽ തൊട്ട്‌ കുന്നിക്കുരു കടുക്കനിട്ട്‌, ചെന്താമരയുടെ വലത്തെ ഒക്കത്തിരുന്ന്‌ കുതിരസവാരി നടത്തിയാണവൻ പ്രവചനശാലയിലേക്ക്‌ പുറപ്പെട്ടത്‌.
പച്ചക്കുരുത്തോലയിൽ മെനഞ്ഞുകെട്ടിത്തൂക്കിയ പനം തത്തകളെ പ്രവചനശാലയിൽ അയ പോലെ ഞാത്തിയിട്ടിരുന്നു. നീലക്കരിങ്കാളിത്തറമേൽ ചമ്രം പടിഞ്ഞിരുന്നാണ്‌ ഒറ്റക്കണ്ണൻ നീലാണ്ടി കവടി നിരത്തിയത്‌. കാഞ്ഞിരപ്പലകയിൽ ചുമുന്നപട്ടുവിരിച്ച്‌ കൂവളവും തെറ്റിപ്പൂവും കുങ്കുമവും മഞ്ഞപ്പൊടിയും, കൂമ്പാരം ചാർത്തി, സർപ്പക്കളവും കുരുതിക്കാവും നിറംചേർത്ത അരിപ്പൊടിയിൽവച്ചു നിരത്തി പ്രവചനശാലക്ക്‌ മോടിപിടിപ്പിച്ചിരുന്നു.
മാശി-പങ്കുനി, ഫാൽഗുനം-ചൈത്രം, റ:ഉൽ അവ്വൽ-റ:ഉൽആവർ, ഖേദവെള്ളി പുലർച്ചേ ഒന്നരനാഴികക്കുമുമ്പ്‌ ദേവീപൂജ. മണിച്ചാർത്ത്‌, മഞ്ഞനീരാട്ട്‌ കൊട്ടും കുരവയും സാക്ഷിയാക്കി മുടിയെടുപ്പിനുചിതം. നേർച്ചക്കു ചക്കരപ്പായസം, വയണയിലയിട്ടു വരട്ടിയത്‌. പഞ്ചാമൃതം നേദിച്ചതു പെണ്ണിന്‌ പ്രത്യേകം.
"ഉച്ചീന്ന്‌ കീപ്പോട്ട്‌ ഒരു രൂപാവട്ടത്തിൽ വടി. ചോരപൊടിയാണ്ടും പെണ്ണ്‌ ചിണുങ്ങാനും ദൂക്ഷിച്ചോണം. ഇളംതലയാണ്‌, കത്തിച്ചൂടില്‌ പരു വന്ന പയ്യക്കും, ചന്തനമരച്ച്‌ നെറ്റിമുതൽ മുകളിലോട്ട്‌ പൂശണം. ഇല്ലെങ്കി പെണ്ണീന്‌ പുത്തി കൊറയും."
വെറ്റില മധ്യത്ത്‌ ദക്ഷിണ വാങ്ങി നീലാണ്ടി കവടി സഞ്ചിമുറുക്കി. കട്ടൻചായയും എള്ളുണ്ടയുമായിരുന്നു വന്നോർക്കുള്ള പ്രാതൽ. മുതുക്കന്മാർക്കു കഞ്ചാവുബീഡിയും കറുപ്പും വേറെ.
വളഞ്ചിയന്റെ ഒട്ടിച്ചിക്ക്‌ ഒമ്പതാം മാസമടുത്തപ്പോൾ താന്നിമരക്കൊമ്പേൽ കേറ്റിയതാണ്‌. മുമ്പത്തെ പേറുകളിലെട്ടും കീരിക്കറമ്പന്മാര്‌. ഒമ്പതാംപേറ്‌ പിടിതന്നെയെന്നുറപ്പായിരുന്നു പ്രവാചകന്‌. കറുകറുത്ത്‌ വട്ടത്തിൽ കുറിയ ഒരു പെൺകിടാവ്‌. ജനിച്ചപ്പഴേ മീശ. തോനേം തലമുടി. പല്ലില്ലാത്ത മോണേല്‌ മാത്രം റോസാപ്പൂവിന്റെ പുതു നെറം. ഒരു കോഴിമുട്ടേടെ വലിപ്പത്തിൽ കാലിട. "ഇവള്‌ അമ്പാടി പൈങ്കിളിതന്നെ. കടവറിയുന്നോരിളമാൻ കുഞ്ഞ്‌."
പ്രവാചകൻ ഉരുവിട്ടു.
ഒട്ടിച്ചിക്കിപ്പോൾ അയ്മ്പത്തിനാലിലാണ്‌ നടപ്പ്‌. ഓളെക്കണ്ടാൽ ചെറുവാല്യക്കാരത്തി മാതിരിയേ തോന്നു. അഷ്ടദിക്പാലകരെപ്പോലായിരുന്നു അവക്കട്ടെ ആണത്താൻ സന്തതിമാര്‌. എണ്ണക്കറമ്പന്മാർ. എട്ടും ആറും ഏഴും ഇപ്പോഴും മൊലചപ്പും. അക്ഷയപാത്രങ്ങൾക്കു സമമായിരുന്നു ഓൾടെ സ്തനങ്ങൾ. ഒട്ടിച്ചിക്ക്‌ കനത്ത എടുപ്പാണ്‌. സദാനേരവും കാമത്തിര കുത്തിയൊലിക്കുന്ന ഒരുപുഴ പോലായിരുന്നു ഓള്‌. വളഞ്ചിക്ക്‌ നാഴിക കഴിഞ്ഞാലും ഓള്‌ കിതക്കൂല. പേറ്റ്‌ കൃതിസ്വയം. വ്യായാമത്തിന്‌ നിലാവ്‌ രാത്രീല്‌ പാതിരാവരെ കല്ലുരലിൽ ചോളം കുത്ത്‌. പുലരി പ്രഭയിൽ പുഴയിൽ നീരാട്ടും നീന്തി തുടിപ്പും. കോടമഞ്ഞിൽ നരിപോലും പിറക്കാത്ത മേനി. വകതിരിവില്ലാതെ നോക്കിപ്പോയാൽ പുലയാട്ടിന്റെ പൂരമാണ്‌. കറുത്തമുന്തിരി, വേപ്പിലച്ചപ്പ്‌, നെല്ലിക്കാക്കുരു, ഉണക്കക്കുറുന്തോട്ടി, നീലച്ചടയൻ, വെരുകിൻപുഴു, പനംകരിപ്പെട്ടി, ചെന്യായം, പെരുംകടന്നൽ കൂട്‌ ചേർത്ത്‌ വാറ്റിയ ലഹരിയാണോളുടെ കരുത്തും ഊക്കും. മേനിയഴകിന്റെ മിനുപ്പും കനപ്പും. പേശമടന്തയെന്ന്‌ വട്ടപ്പേരുള്ള ഓളെ വേൾക്കാൻ ഊരിലെ മുഴുവൻ മുട്ടാളന്മാരും ചിറിനനച്ച്‌ കാത്തിരുന്നു. പക്ഷേ വിധിച്ചതു വളഞ്ചിയ പൊരിയോർക്ക്‌. അവന്റെ കിതപ്പുകളായിരുന്നു ഓൾക്ക്‌ സ്വർഗ്ഗം.
ഒട്ടിച്ചിയുടെ കന്നിപ്പേറേ താന്നിമരക്കൊമ്പേൽ തൂണ്ടിഞ്ഞാന്നിട്ടായിരുന്നു. അടിയിൻ കൈതയിഴകീറി ഉണക്കിക്കുതിർത്ത്‌ പിരിചേർത്തുകെട്ടിയ കണ്ണറയിൽ പുള്ള മറുപിള്ളയോടെ ഊർന്നുവീഴും, ള്ളേള്ളേയെന്ന വാകീറലോടെ. ഏർമാടത്തിൽ നിന്നിറക്കാതെ 28 നാൾ പ്രസവരക്ഷക്കായി സുഖചികിത്സാ കാടന്മാരും കാടത്തികളും ചേറുതേനും, കാട്ടുപഴവും, കരിമ്പും, കടുവയുടെ കരൾപറിച്ചെടുത്ത്‌ കനലിൽവച്ച്‌ ചുട്ടതും ചേരയെ അറുത്തുപ്പുഴുങ്ങി കോഴിത്തീറ്റയാക്കി പിന്നെയതിനെയിട്ടു വാറ്റിയ ചാരായവുമായി മലകയറും. തീണ്ടാരിമാറിയ മദ്ധ്യവയസ്കകൾ കൂട്ടിരിക്കും. പാലരുവി മുഴുവനോടെ പാളത്തൊട്ടിയിൽ നിറച്ച്‌ ഏർമാടത്തിൽ വച്ച്‌ വേദിടും. പുളിയില, കറുക, നൊച്ചി, പതിമുഖം മുതലായവ മേമ്പോടി ചേർക്കും.
പെരിയോരോടുള്ള ആരാധനയാണത്‌. പുള്ള നെഞ്ചുകണ്ണുപിടിച്ച്‌ വായിൽ കുത്തിചോരകിനിയുംവരെ ഈമ്പും. പാൽക്കിനാവിന്റേത്തുകൂടി കറമ്പൻ മാരങ്ങനെ നീന്താനും ഇഴയാനും പഠിച്ചു. നേരവും കാലവും ഭേദിച്ച്‌ മുള്ളി. പൊടുന്നനെ നിൽക്കാനും നടക്കാനും ശീലിച്ചു. കണ്ടടത്തൊക്കെ നടന്ന്‌ വരിയൊപ്പിച്ച്‌ അപ്പിയിട്ടു. പിന്നെ ജീവിതം കയ്യിലെടുത്തുപിടിച്ച്‌ വേലക്കിറങ്ങി. അടക്കാപറിക്കാനും മരംവെട്ടാനും നായാടാനും പഠിച്ചു മെയ്ക്കരുത്തായപ്പോൾ റാക്ക്‌ മോന്തുകയും കഞ്ചാവ്‌ വലിക്കുകയും ഇളം കാടത്തികളെ ഭോഗിക്കുകയും ചെയ്തു.
പെണ്ണ്‌ പെറത്തില്ലെന്ന, വളഞ്ചിയന്‌ ചെല്ലും ചെലവും കൊടുത്ത്‌ നാട്ടുക്ഷുരകനായി വാഴിച്ചിരുന്ന നാടുവാഴിച്ചയുടെ കൽപ്പന വെറുതെ വാതുവയ്പ്പിനിടവരുത്തി. ഒമ്പതാമത്തേത്‌ മോഴയെങ്കിൽ വളഞ്ചിയൻ നാടുവാഴിച്ച. രാജ്യഭാരം വളഞ്ചിയന്‌. നാടുവാഴിച്ചയാണ്‌ പിന്നെ നാട്ടുക്ഷുകരൻ. കണ്ടുചെറുമന്റേയും ചൊക്കണന്റേയും കക്ഷോം മുഖോം വടിക്കണം. നഖംവെട്ടണം. മുടിയും മേൽമീശയുമെടുക്കണം. കത്രികക്ക്‌ ചെവിക്കുഴിയിലെ പൂടയരിയണം.
"എന്റെ തമ്പ്രാപ്രമാണോ അടിയന്റെ ഊക്കോശരിയെന്ന്‌ ഇക്കുറികാട്ടിത്തരാം തമ്പ്രാക്ക്‌. ഇത്തവണ ഒട്ടിച്ചീടെ പള്ളേല്‌ പെണ്ണന്നെ എന്റെ ഒട്ടിച്ചി സാച്ചി. തൈവം സത്തിയം."
നീലാണ്ടി പ്രവചനം പൂർണ്ണസത്യമായശേഷം ഒരമാവാസി രാത്രിയിലാണ്‌ ദൂതൻ പുറപ്പെടാന്നൊരുങ്ങിയത്‌. പുലർച്ചക്ക്‌ ദേശാതിർത്തിയിലെത്തി. ദേഹം മുഴുവൻ കറുത്ത്‌, കരടിരോമത്തോടെ അടയാളക്കാരൻ നാടുവാഴിച്ചയെ മുഖം കാണിച്ചു. കക്ഷത്തുവച്ച പൊതിക്കെട്ട്‌ നിലത്തുവീഴാതെ ശാഷ്ടാഗം ഒരു കുനിപ്പ്‌. പക്ഷേ വിനയമെന്നല്ലതിന്റെ പ്രയോഗം. തനി നിഷേധിയെപ്പോലെയായിരുന്നു അവന്റെ ചെള്ള കീറിയമോറ്‌. ഉണ്ടക്കണ്ണിൽ തീപ്പമ്പരങ്ങൾ കറങ്ങി. പലകപാല്ലിൽ നിറയെ വെടിലച്ചിരി ഉയർന്നു. മസിലുകളിൽ കരിവണ്ടുകൾ മൂളിപ്പറന്നു. ഒരു രാക്ഷസന്റെ ആത്മാവായിരുന്നു ഓന്‌.
"എന്തരുവാ കക്ഷത്തൊരു കടലാസു പൊതികളുമായി. നീയേത്‌?" അവനാദ്യമൊന്നും ഉരിയാടിയില്ല. നാടുവാഴിച്ച കണ്ണു തുറിച്ചുനോക്കി.
"പറയെടാ"
"കൊളുന്തും നിലക്കടലേം എരുമച്ചമ്പളോം. പിന്നെ കഞ്ഞീംകൂട്ടും പൂച്ചത്തോലും."
"എന്തരിനിതൊക്കെ, അറിവുകെട്ടവനെ?"
"വളഞ്ചിയപ്പെരിയോർക്കടെ. താന്തോയത്തിന്റെ കാഴ്ചദ്രവ്യങ്ങള്‌. ഒട്ടിച്ചിയക്കാളുക്ക്‌ ഒമ്പതാം കൊളന്ത പൊറന്താച്ച്‌. പൊണ്ണ്‌."
"ങ്ങേ!"
നാട്ടുവാഴിച്ചയൊന്നു ഞെട്ടി.
"പറയെടാ, നീയേതു കാട്ടുമാക്കാൻ?"
"കരിമുണ്ട. ഊരില്‌ മറുതാച്ചുണ്ടിയെന്ന്‌ വട്ടപേര്‌. പെരിയോർക്കടെ വലംകൈ. ഓലെനിക്ക്‌ കടവുൾമാദ്‌രി."
"ഊരെങ്കേടാ പന്നീ"
"പുല്ലൂര്‌"
"പോര!"
"മാട്ടുപ്പേര"
"അപ്പാ?"
"തെരിയാദ്‌. എനക്കും തായ്ക്കും മട്ടും തെരിയാദ്‌. ചിന്ന വയസിലെ എറന്തുപോച്ചെന്ന്‌ ഊര്‌ മൂപ്പൻ ചൊന്നത്‌ എനക്ക്‌ മനപ്പാടം. സത്തിയമതാകും യസ്മാ."
"അമ്മ?"
"ഇഗ്ഗമ്മ, വഴിപിണക്കി ജഗ്ഗമ്മ. ഊരിലെ ആമ്പിളകൾക്കെല്ലാം റൊമ്പസഗായി."
നാടുവാഴിച്ചയുടെ ഇടനെഞ്ചൊന്നാളി. അയാൾ അൽപനേരത്തേക്ക്‌ മുഖം മാറ്റി.
"നീ മലയാളത്താനാ തമിഴത്താനാ?"
"ബാദ്ധറില്‌ വേല. വെളക്കിത്തല നായര്‌ കോത്രം. പശ്ശേങ്കി രണ്ടുപാശേം തെരിയും."
കരിമുണ്ടയുടെ കൈവിരലുകളിൽ തമ്പ്രാന്റെ കൺമുനകൾ ശരംപോലെ പാഞ്ഞെത്തി. കണ്ണിമാങ്ങാ മാതിരി കുഞ്ഞുവിരലിൽ ചേർത്ത്‌ ഇറുന്നുവീഴാറായമട്ടിൽ ഓരോ വിരലുകൾ അധികം. നാടുവാഴിച്ച വിറച്ചു സ്വന്തം വിരലുകൾ പിന്നിൽ കെട്ടി ഒളിപ്പിച്ചു. അവൻ കണ്ടു കൂടാ. മണ്ടത്തിരുമാലിക്കൊന്നും മനസ്സിലാകില്ലെങ്കിലും വെറുതെ ഒരു സംശയത്തിന്‌ തീ കൊളുത്തേണ്ട. താനുമൊരിക്കൽ കാടുകയറിവന്ന്‌ നാടുവാഴിച്ചയായ വിവരം പലർക്കും അജ്ഞാതമാണ്‌. അന്ന്‌ കാടിളക്കി നടന്ന്‌ എത്രകാടത്തികളെ പിഴപ്പിച്ചു. ഇവന്റമ്മയും ആവഴിക്ക്‌ പെട്ടുപോയതല്ലേ.
"വളഞ്ചിയനവിടേടാ ഗജപോക്കിരി."
എത്ര ഭത്സിച്ചാലും കരിമുണ്ടക്ക്‌ പരിഭവമില്ല. അതവൻ കരുത്തനായതുകൊണ്ടാണ്‌. ഇടഞ്ഞാൽ പാമ്പായിപ്പോകുമെന്ന്‌ ഭയന്നിട്ടാണ്‌.
"നാടുമുഴുവനും മുടി വളർന്ന്‌ ഇടകെട്ടി. വേഗം വന്ന്‌ ചെരച്ചോളാൻ പറയണം അവനോട്‌."
"ഹി ഹി ഹി."
കരിമുണ്ട പരിഹാസപൂർവ്വം ചിരിച്ചു.
നാടുവാഴിച്ച പല്ലിറുങ്ങി. വലത്തേ മുഷ്ടിച്ചുരുട്ടിപ്പിടിച്ചു. ഒറ്റയിടിക്കവന്റെ കൂമ്പുതകർക്കാനുള്ള അരിശമുണ്ടാമുഖത്ത്‌.
"പെരിയോരിനി ചെരക്കാനായി വരൂല്ല. ഒമ്പതാം പിറപ്പിന്‌ കാതിലണയെന്നു പേരു വച്ച്‌. മുടിയെടുപ്പുകയിഞ്ഞാപ്പിന്നെ പൂച്ചത്തോലേ തൊടത്തില്ല. ക്ഷവരക്കത്തി കൈകൊണ്ടെടുക്കേല. അതുക്കപ്പുറം വളഞ്ചിയനാക്കും നാടുവാഴിച്ച."
"പന്നക്കഴുവേറി മോനെ"
"ചെലക്കാണ്ടിരിതമ്പ്രാ. നൂറ്റയ്മ്പതു കാളമ്മാരും ഇരുന്നൂറ്റിയ്മ്പതും പയ്യും മുന്നൂറ്‌ പോത്തന്മാരും അഞ്ഞൂറ്‌ എരുമകളും ആയിരം വേലക്കാരുമായാ ഓലും കൂട്ടരും വരണദ്‌. പത്തായപ്പുരകളും പടുക്കപ്പോരകളും പണിയാൻ കമ്മാളസങ്കേത്തേം കൂടെ കൂട്ടിറ്റൊണ്ട്‌".
"എന്തിനാടാശീമപ്പന്നീ ഇപ്പഴിങ്ങനെരു വരവ്‌? കള്ളവടുവാ."
"ഇന്ത ഊരുപരിക്കാൻ. വാതുവയ്പ്പിൽ നാടുവാഴിച്ച ഠീ.അതികാരം വിട്ടുകൊടുത്തിറ്റ്‌ പീട്യതൊറന്നോ. ദാപിടിച്ചോളിൻ അമ്പട്ടന്റെ ആയുദങ്ങള്‌."
കരിമുണ്ട ക്ഷവരക്കത്തിയും പൂച്ചത്തോലും നാടുവാഴിച്ചയുടെ മുന്നിലേക്കോരേറുവച്ചുകൊടുത്തു.
"എടാമൊരട്ടുകാളെ, ബേമാനീ, പൈത്യക്കാരാ..."
നാടുവാഴിച്ച അരിശത്തോടെ മുന്നോട്ടാഞ്ഞു. അടിക്കാനായ്‌ കൈ ഉയർത്തിയതും കരിമുണ്ട കുരച്ചുപൊന്തി താറുകുത്തി ഒറ്റകുതിപ്പിന്‌ മുന്നോട്ടടുത്തു. ഓതിരം കടകം മറിഞ്ഞ്‌ പരിജ്ഞാനിയായ ഒരു കളരിയഭ്യാസിയെപ്പോലെ ഇടംവലം ചവിട്ടി ഭൂമികുലുക്കി പൂഴിപറപ്പിച്ച്‌ തറപറ്റി കമഴ്‌ന്നുവീണ്‌ നീണ്ട്‌ നിവർന്ന്‌ നാലുതവണ മലക്കം മറിഞ്ഞ്‌ വീണ്ടും കുത്തെണീറ്റ്‌ നിവർന്ന്‌ മുൻകാൽ അകിടുകീറും മാതിരി നീട്ടിവച്ച്‌ പിന്നിൽ നിന്നും ഉറയൂരിയെടുത്ത കഠാര നിവർത്തിയിട്ട്‌ അത്യുച്ചത്തിൽ ആക്രോശിച്ചു.
"വാ മച്ചാ വാ. തിരുട്ടുഗ്രാമത്തലയ്‌വരേ വാ. വാതുവച്ച്‌ തൊപ്പിയിട്ട ശിങ്കമേ വാ. ഉനക്ക്‌ എന്നെത്തൊടമാട്ടേൻ. തൊട്ടാലാക്കൈ ഞാൻ വെട്ടും."
അടയാളക്കാരന്റെ കിരാതവേഷം നാടുവാഴിച്ചയെ നടുക്കി. ഗർജനം ആസ്ഥാന ശിബിരമാകെ മുഴങ്ങി. കരിമുണ്ടയൽപമൊന്നടങ്ങിയതുപോലെയായി പിന്നെ.
"തമ്പ്രാപ്രമാണം തപ്പ്‌, നിജമാതപ്പ്‌. കോവിൽത്തറയിൽ ഉങ്കളുടെ മൂർത്തിയിരുക്കാത്‌. കടവുൾ സൈതന്യം മാഞ്ച്പോച്ച്‌. ഇനി മട്ടും പെരിയോർ വേല ഉങ്കളുക്ക്‌. ഉങ്കളുടെ മനൈവി,മച്ച, മാമ, മക്കൾ, തമ്പി, തങ്കച്ചി, തായ്‌, തന്തെ, ഊര്‌, മനിതർ, കോത്രം, കടവുകൾ എല്ലാമേ ഇനി പെരിയോരുടെ ആണ്ടറിൽ.നീ അവർ ചൊൽപ്പടി നടക്കവേണം. ആട്‌, മാട്‌, കോയി, പന്നി, കാള, കുതിര, ആന എല്ലാമേ പെരിയോർക്ക്‌. ഇദ്‌ നീലക്കരിങ്കാളിയമ്മ സത്തിയം, സത്തിയം, സത്തിയം."
അലറി വിളിച്ചു പാഞ്ഞുചെന്ന്‌ നാടുവാഴിച്ച കരിമുണ്ടയെ തൊഴിക്കാൻ കാലുയർത്തി. കരിമുണ്ട ഒഴിഞ്ഞുമാറി. ദൂതിനുവന്ന അടയാളക്കാരൻ മറ്റൊരു കടത്തനാടൻ അമ്പാടിയെപ്പോലെ നാടുവാഴിച്ചയുടെ മേൽക്കൂടി ദൈവപ്പുറയുടെ മുകപ്പിലേക്ക്‌ ഒരുപോരുകോഴിയെപ്പോലെ പറന്നിറങ്ങി നിലയുറപ്പിച്ചു നാടുവാഴിച്ചയുടെ സർവ്വനാഡീഞ്ഞരമ്പുകളുടേയും സ്പന്ദനം നിലച്ചു.
പെട്ടെന്ന്‌ ദൈവപ്പുരയുടെ മച്ചിൽ തീ കണ്ടു അത്‌ ആളിപ്പടർന്നു. ദൈവത്തിന്റെ അപസ്വരം കേട്ട്‌ നാടുവാഴിച്ച ആകാശത്തേക്ക്‌ കണ്ണോടിച്ചു. അവിടന്ന്‌ ഒരുമുഴം അഗ്നിശലാക അതിവേഗം ഭൂമിയിലേക്കു കുതിച്ചിറങ്ങുന്നു. അഗ്നിയുടെ നടുവിൽ സുപരിചിതനായ ഒരു രൂപം. ചതുർഭുജധാരിയായി, ത്രിശൂലവാഹിയായി, തന്റെ ക്ഷവരക്കാരൻ. വളഞ്ചിയൻ. അവന്റെ നെഞ്ചിൽ നിന്നും പ്രപഞ്ചമാകെ പടർന്നു കയറുന്ന തീ. ചോരയുടെ മണമുള്ള തീ.
അതിലൊരു ശകലം നാടുവാഴിച്ചയുടെ അടിനാഭിയിലൂടെ മുകളിലേക്ക്‌ നക്കിക്കയാൻ തുടങ്ങി. പിന്നൊരു കറുത്ത പുകപടലം മാത്രം. കവചമുരിഞ്ഞുവീണ കബന്ധം മാത്രം.

poems



sreedevy viswanathan

THEFT


I saw the ocean in her eyes
The lady at the Indian shop
I took a squeak amidst the stack of Kohinoor rice
Her nose ring was wet, her words were sharp
Seagulls printed on her pant
She held a cell phone in her hand

I looked around to buy a pack of hug
To give it to her athwart that shelf
Her eyes were wounded by the bite of her bug
Blinded to any touch of warmth or help
I bought a bikini and a watermelon slice
And walked away stealing the ocean in her eyes.








SHOT


Falling leaves in variant shades
Adieu to colorful days
The plainness of this winter chill
Suffocating a wish to yell

Hiking through this blatant path
With tightened eyes and a deep sigh
She hear the sound of love humming wrath
To let it pass and to question why

Sweltering blood stains on the ground
Rounded by bountiful deafened thoughts
Peaceful her tattoo, her lips welt
Last night at the word war, she was shot.








Poems by SREEDEVY VISWANATHAN


JUST WONDERING…


Heading toward the roughest wave
The surf board marked with broken words
The ocean smells with its withered paint
Old and known ,yet alarmed mind
The grit to take on, is that enough?
Or are we puppets of a replayed show?




I AM AN ADDICT.


I am an addict.
Addicted to boredom. And so keeping my dear ones out in freedom, from me, is my solemn duty.

I might get hurt. Sob in defeat. Yet, I am strength.
Strengthened by every bite of venom the world might pass on to me.

I am desire. The one thing great souls must keep away from.

I am a mother.
The baby colored wristband on my hand, my identity. My wealth.
From where the love in me derive.
Therefore, I am love.
I can never fall.

Even when the world that brought me smiles show its flip side
Bring bouquet of own and stolen tears
I can never fail to keep my smile.

I am an addict.
Addicted to keep it going.



GUILT


I began with the thoughts of love on this snowy night
Yet reels of the past forced the limelight
Then I slept hoping to dream of love, for an unconscious glitz
And came dad with a goodbye tone awakening the succumbed guilt.

അരവിന്ദരൂപം

m k janardanan


വായനയുടേയും വളർച്ചയുടേയും ഇലപൊഴിയും കാലത്തിനുശേഷം കരിനീലം പുതഞ്ഞ ആകാശം കാൺകെ പ്രപഞ്ചം മാത്രമാണ്‌ ശാശ്വതമായിട്ടുള്ളതെന്നു അരവിന്ദനു തോന്നി. പ്രപഞ്ചം ശിവമാണെന്നു തോന്നി. ശിവം സുന്ദരമാണെന്നും സത്യം ശിവം സുന്ദരമായി താൻ ആകാശം നിറഞ്ഞു മുറ്റിയെന്നും തോന്നി. താനിപ്പോൾ സർവ്വം ശിവമയമായിരിക്കുന്നു. യാത്രയുടെ അന്ത്യഘട്ടത്തിൽ മാനസസരോവരത്തിന്റെ കരയിലെത്തിയിരുന്നു അയാൾ അപ്സര സ്ത്രീകളുടെ മനസ്സറിഞ്ഞ്‌ അവർക്കു കുളിക്കാൻ ബ്രഹ്മാവ്‌ നിർമ്മിച്ച സരസ്സാണിത്‌. തടാകം ഉറഞ്ഞ ഹിമപാളികൾ വിണ്ടുകീറി ഇടയിൽ ഇന്ദ്രനീല പട്ടുസാരി നീട്ടി വിരിച്ചിട്ടതുപോലെ അലൗകിക ഭംഗികൾ വിതറിനിന്നു. മുന്നിലേകാഴ്ചയിൽ കൈലാസ ശൈലം. ഇഹത്തിലെ പുണ്യാത്മാക്കൾ ലൗകിക ബോധങ്ങളെ പിഴിഞ്ഞൂറ്റി തീർത്ഥാടകരായി വന്നെത്തുന്നു. ഉറുമ്പുകളെപോലെ കൈലാസപരിക്രമണങ്ങളിലേർപ്പെടുമ്പോൾ, അവരെപ്പോലെ അവിടെയെത്തി മോക്ഷം നേടാൻ ഇനി ഏറെ ദിവസങ്ങൾ കഴിയേണ്ട. ഇപ്പോൾ തന്റെ സ്വപ്നത്തിനും മുക്തിക്കും ഇടയിലുള്ള ഐഹികമോഹങ്ങളെ പൂർണ്ണമായും മായ്ച്ചുകഴിഞ്ഞിരുന്നു. ശേഷ ജീവിതത്തെ ഒരു അദ്വൈതിയെപ്പോലെ സസന്തോഷത്തോടെ ഉൾക്കൊള്ളേണ്ടതാണ്‌. എന്നാൽ പരിക്രമണപഥങ്ങളിലേക്കു എത്തും മുമ്പ്‌ മൃൺമയമായ അനുഭവങ്ങളുടെ മൂടൽമഞ്ഞുകൾ ഹൃദയപാളികൾക്കുമേൽ ഇനിയും പാടപോലെ പറ്റിക്കിടപ്പുണ്ടായിരുന്നു അവിടെ- ആ സ്വർഗ്ഗസംഗമങ്ങളിൽ നിന്നുകൊണ്ടയാൾ വെറുതെ ലോകത്തെക്കുറിച്ച്‌ വീണ്ടും ഓർത്തുപോയി. മൃഗങ്ങൾക്കും പക്ഷികൾക്കും ആത്മസത്യമുണ്ടായിരുന്നു. കുറ്റിക്കാട്ടിലെ വിശന്നസിംഹം വിശപ്പിന്റെ പ്രതിസന്ധിയിൽ മാത്രമാണ്‌ മാൻ കൂട്ടങ്ങളിൽ ഒന്നിനെ മാത്രം കൊന്നു ഭക്ഷിച്ചതു. ബാക്കിയുള്ളവയെ സ്വതന്ത്രരാക്കി. ബുദ്ധിയും സദാചാരനിഷ്ഠയില്ലെങ്കിലും സത്യമുണ്ട്‌. ചെന്നായ്‌ മാളത്തിൽ ഒരു മനുഷ്യക്കുഞ്ഞിനെ മുലയൂട്ടിവളർത്തിയ സംഭവകഥതന്നെയുണ്ട്‌. സസ്യമാകട്ടെ പുഷ്പസുഗന്ധവും കായ്കനികളും കൊടുത്ത്‌ മനുഷ്യരേയും പക്ഷിമൃഗാദികളേയും ഊട്ടിവളർത്തുന്നു. നാദമധുരം തൂകി പക്ഷികൾ ലോകത്തെ ഉണ്മയിലേക്കു ഉണർത്തുന്നു. കുട്ടിക്കാലത്ത്‌ ഓടിക്കളിക്കുമ്പോൾ അരവിന്റെ തലയിലേക്കു ഒരു ചമ്പക മരം പൂക്കളെ ഉതിർത്തിയിട്ടു. അതിലൊന്നെടുത്തു മൂക്കിൽ ചേർത്തപ്പോൾ ശ്വാസം കയറിയിരങ്ങുന്ന തലച്ചോറിലെ ബോധവും പവിത്രമാകുന്നതുപോലെ അരവിന്ദനു തോന്നി. പുഷ്പങ്ങളുടെ ആരാധകനായി ഒരു ചമ്പകത്തൈ നട്ടു നനച്ചുവളർത്തി. പിച്ചി മുല്ല എല്ലാം പൂ ചൂടി സുഗന്ധം പെയ്ത്‌ മനസ്സുനിറയുകയായിരുന്നു. പൂക്കളെ മാത്രമല്ല ജീവികളേയും സ്നേഹിച്ചു ഒരു കണ്ടൻപൂച്ച വളർന്നു തടി മുറ്റിയപ്പോൾ വീട്ടിൽ വിരുന്നുവന്ന ഒരുവന്റെ കരിനാവു ഫലിച്ചു.
"ഹൊ ഇവൻ ഇത്രക്കു കേറിയങ്ങുമെഴുത്തല്ലോ. ആദ്യം കാണുമ്പൊ കുഞ്ഞായിരുന്നല്ലോ"
ആ കരിനാക്കു പിഴാൻ തോന്നിയെങ്കിലും അതിഥിയെ പിണക്കിയില്ല. ജലപാനം തൊടാതായ പൂച്ച മൂന്നു നാൾ തൂങ്ങിനിന്നു. ടാക്സിപിടിച്ചു മൃഗാശുപത്രിയിലേക്ക്‌ അരവിന്ദൻ പൂച്ചയേയും നെഞ്ചത്തടക്കി ഓടി. പൂച്ചയെ നാറ്റം ബാധിച്ചിരുന്നു. അത്‌ നെഞ്ചിൽ ചേർത്തു സഹിച്ചു. 100-150 രൂപയുടെ ചെലവ്‌. ഡോക്ടർ പറഞ്ഞപോലെ മരുന്നും സിറിഞ്ചും വാങ്ങാനോടി തിരികെവരുമ്പോൾ തൊട്ടടുത്ത പറമ്പിൽ പോയി തൂങ്ങിനിൽക്കുന്നു. മതിൽചാടിക്കടന്ന്‌ സാഹസപ്പെട്ടും പിടിച്ചു കൊണ്ടുവന്നു. ഡോക്ടർ ഇഞ്ചക്ഷൻ നൽകി. തിരിച്ചു വീട്ടിൽ വന്നു നെഞ്ചിൽ നിന്നും ഇറക്കി ഉമ്മറത്ത്‌ നിർത്തി. ഉടുപ്പിലെ നാറ്റം കഴുകി കുളിച്ചുതോർത്തി വരുമ്പോൾ അവനെ കാണാനില്ല. രണ്ടു നാലു നാൾ തിരക്കിയിട്ടും കണ്ടെത്തിയില്ല. ഒരു ദിവസം ഒരു വഴിപോക്കൻ കയറിവന്നു പറഞ്ഞു. നിങ്ങടെ പൂച്ച ദേ രണ്ടു വീടിനപ്പുറം വാഴത്തോട്ടത്തിൽ ചത്തു കിടക്കുന്നു. വാർത്ത കിട്ടിയതേ ഓടി കണ്ടെത്തി. താൻ അരുമയാക്കി ലാളിച്ചവൻ ചത്ത്‌ ഈച്ചയാർത്ത്‌ കിടക്കുന്ന ദാരുണമായ കാഴ്ചയിൽ ദുഃഖത്തോടെ ഒരു നിമിഷം. പിന്നെ ഉചിതമായി സംസ്കരിച്ചു. അവനു നിത്യശാന്തി നേർന്ന്‌ തലക്കൽ സാമ്പ്രാണിയെരിച്ചു. എന്റെ ദീർഘദർശിയായിരുന്ന ഈ സാധു. സ്വഗൃഹത്തിൽ മരണദോഷമാർജ്ജാര പ്രേതശല്യവും ഉണ്ടാകാതിരിക്കാൻ മരണ പീഡകളിലും അവൻ ശ്രദ്ധിച്ചിരിക്കുന്നു. എന്തിനോടും ഏതിനോടുമുള്ള അദമ്യ രാഗം, അന്യദുരിതം, അന്യവിശപ്പ്‌ പീഡകൾ അന്യരുടെ അത്യാഹിതങ്ങൾ (തന്റെയല്ല) എല്ലാം അരവിന്ദന്റെ ദുഃഖമാണ്‌. എന്തെന്നാൽ കടലിലേക്കു ഊളിയിട്ടു നീന്തുന്ന മത്സ്യത്തെപ്പോലെ അയാൾ സമഷ്ടിയിലേക്ക്‌ സ്വന്തം ചിന്തകളുടെ യാനപാത്രത്തിലേറി സ്വയം തുഴഞ്ഞുപോയി. കനത്ത വിലകൾ നൽകി ദുഃഖങ്ങളെ വിലക്കുവാങ്ങി കാറ്റും കോളും പിശറും യുദ്ധവും ദുർമൃതിയും അഹംഭാവവും അധികാരമോഹവും ധനമോഹവും ചോരച്ചാലുകളുമല്ലാതെ മനുഷ്യചരിത്രത്തിൽ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. ജീവിതം മടുപ്പുളവാക്കി. സർവ്വസംഗ പരിത്യാഗയാത്ര പുറപ്പെട്ടത്‌ അരവിന്ദൻ കാവിയും ചുവപ്പും ധരിച്ചില്ല. ഒറ്റക്ക്‌ യാത്രപുറപ്പെട്ടു ജനപഥങ്ങൾ പിൻതള്ളി കയറ്റിറക്കങ്ങളും ദുർഘടവഴികളും. കൊക്കകളും ചുരങ്ങളും പിൻതള്ളി മരണം പതിയിരിക്കുന്ന വഴികളിലൂടെ കൈലാസയാത്രികനായതെങ്ങിനെയാണ്‌. അടിവാരത്തുനിന്നും യാത്ര തുടങ്ങി രാജ്യാതിർത്തികൾ പിൻതള്ളി കമ്പിളിസൂട്ടിലേറി യാത്രികരായ യാക്കുകളുടേയും കുതിരകളുടേയും, കുതിരകളുടേയും സഞ്ചാരികളുടേയും ഒപ്പം മരണം ഏറ്റുവാങ്ങാൻ സജ്ജനായി ഇതാ ഒടുവിൽ ഈ പവിത്രഭൂമികളിലെത്തി. ആരോ കോരിയെടുത്ത തപ്തത്തകളിൽ നിന്നും വിമുക്തിയരുളി ഈ തടാകതീരത്തിന്റെ പ്രപഞ്ചസീമനിയിൽ ഇരുത്തിയതുപോലെ. വരുംവഴി ഓം പർവ്വതം നോക്കി നിന്നു മഞ്ഞുധൂളികൾ കൊണ്ട്‌ സ്വയം എന്നെഴുതുകയും മായ്ക്കുകയും വീണ്ടും എഴുതുകയും മായ്ക്കുകയും ചെയ്യുന്ന പർവ്വതം. ഓർമ്മയിലെ കാഴ്ചകളെ ധ്യാനിക്കുന്നതിനിടയിൽ നമഃശിവായ ജപിച്ചുകൊണ്ട്‌ ശോകമുക്തിയുടെ ജപമണിമാല ഉരുക്കഴിച്ചുകൊണ്ട്‌ അരവിന്ദൻ നിന്നു. ഭൂമിക്കുമെത്രയോ ഉയരെ സ്വർഗ്ഗത്തിലേക്കു അനുഗ്രഹിക്കപ്പെട്ടവനായി അയാൾ നിന്നു. സൂര്യാംശുക്കൾവർണ്ണ വിസ്മയങ്ങളായി അവിടേക്കു മായികസൗന്ദര്യം തൂവിക്കൊണ്ട്‌ വിരിഞ്ഞിറങ്ങി. മനസ്സിവിടെ അനന്തനിർവൃതി തേടുകയാണ്‌. നിസംഗനും നിർവ്വികാരനും നിരാകാരനുമായി തന്നെ തന്നെ മറക്കുന്ന നിമിഷങ്ങൾ. അതുതന്നെയാണ്‌ മുക്തി എന്നു തോന്നി. അനന്തത്തയിൽ നിന്നും, ദൈവത്തിന്റെ കൈയ്യൊപ്പുകൾ പതിഞ്ഞ നിശബ്ദമായി ഭാഷയില്ലാത്ത കവിതകൾ കേട്ടുകൊണ്ടിരുന്നു അയാൾ. കവിതയെഴുതുമായിരുന്നു അയാൾ താഴെ ഭൂമി പാതാളത്തിലെ മാധ്യമങ്ങളിലേക്കു തപാൽമുദ്ര ചാർത്തി പകർത്തി അയക്കുമായിരുന്നില്ല. പവിത്രചിന്തകളെ ലോകവുമായി പങ്കുവയ്ക്കാൻ. എന്നാൽ കഷ്ടം എഡിറ്റർമാരുടെ കസേരകൾ കൈയടക്കിയ 'ഗോസ്റ്റു'കൾ അവയെല്ലാം ചവറ്റുകുട്ടകളിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു. നന്മനിറഞ്ഞ അയാളുടെ അക്ഷരങ്ങൾക്ക്‌ സൂചികുത്താൻ അവർ ഇടംനൽകിയില്ല. നാണാത്തരം ഹിംസകളുടെ ഭൗമക്കാഴ്ചകൾ ഉപേക്ഷിച്ച്‌ അലൗകികമായിരിക്കുന്ന സൗന്ദര്യങ്ങളിലേക്കു തിരിച്ചുവന്നു. തടാകത്തിൽ മഞ്ഞുപാളികൾ പൊടിയടർന്നു മാറിനിന്ന വിടവുകളുടെ ഇന്ദ്രനീലപ്പട്ടിലേക്കു മിഴികളെറിഞ്ഞുനിൽക്കുമ്പോൾ തന്റെ മൊബെയിലിലേക്ക്‌ ഭൂമിയിൽ നിന്ന്‌ ഒരു സന്ദേശമെത്തി. ചെവിയിൽ ചേർക്കുമ്പോൾ അമ്മയുടെ സ്വരം. "പലരും പറഞ്ഞു. ചമ്പകം പൂത്താൽ വീടിനു നാശമാണത്രേ. ഭർത്താവുമരിക്കും-മകൻ അകന്നു പോകും ഗൃഹനാശങ്ങൾ ഭവിക്കും. അതൊക്കെ കേട്ടപ്പോൾ ഞാൻ ഉമ്മറത്തെ ആ ചെമ്പകം വെട്ടിച്ചു. ഉണക്കി വിറകാക്കിവച്ച്‌. ഇനി വിഷമം തോന്നണ്ടാ."
"കടും കൈയായി അമ്മേ അത്‌ വിവരം തുല്യാത്തോര്‌ പറഞ്ഞൂന്നുവച്ചു." "സാരല്യാ. സുഗന്ധം ശരി തന്ന്യാ. പക്ഷെ ആ വൃക്ഷം ഗൃഹത്തിനു ചേരില്ല. പോവട്ടെ അത്‌. നീയെപ്പഴാ ടൂർ കഴിഞ്ഞ്‌ മടങ്ങിയെത്തുന്നത്‌." പ്രണയനൈരാശ്യം മറക്കുക. നിനക്കു ഒരു കല്യാണം ആലോചിക്കാനാ" "പറയാനാവില്യ. എന്നെ കാത്തിരിക്കണ്ടാ" ചമ്പകം നശിപ്പിച്ചതിൽ അതൃപ്തിതോന്നിയില്ല. വിശ്വാസമാണ്‌ ഓരോരുത്തരേയും കൊണ്ട്‌ ഓരോന്നു ചെയ്യിക്കുന്നത്‌. അതാകട്ടെ ചിലരുടെ സത്യവും മറ്റുള്ളവരുടെ മിഥ്യയുമാകാം. പക്ഷെ ആരേയും ആർക്കും തിരുത്താനാവില്ല. എങ്കിലും ഇടക്കിടെ അയാളുടെ ചുമലിലൂടെ ചെമ്പകം ഇടക്കിടെ പൂവിഴ്ത്തുമായിരുന്നു. പ്രത്യേകിച്ച്‌ യാത്ര പുറപ്പെട്ട്‌ എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ.. ഇത്‌ കീശയിലിട്ടോളൂ. ഇനി എപ്പഴാ കവി സംഘത്തിൽ നിന്നും വിടീലേക്കുള്ള മടക്കം എന്നാശംസിക്കുംപോലെ. ശരിയാണ്‌ ജീവിതത്തെ ഒരു ദുഃഖകവിതയായി അയാൾ ജീവശ്വാസങ്ങളായി ശ്വസിച്ചും ഉഛസിച്ചും നടക്കുന്നു. കവികൾക്കിടയിൽ എല്ലാ ജാതിമതസ്ഥന്മാരുമുണ്ട്‌. ഹിന്ദുവും, ക്രിസ്ത്യാനിയും, നായരും നമ്പൂതിരിയും, ഹരിജനും ഗിരിജനും ഇസ്ലാമും. അവരെല്ലാം സ്വന്തം കവി ഹൃദയങ്ങളെ പവിത്രസ്നേഹത്തിന്റെ തുളസീതീർത്ഥങ്ങൾ തളിച്ച്‌ പട്ടിൽ പൊതിഞ്ഞു സൂക്ഷിക്കുന്നവർ. ഏതോ ഗുരുവാക്യംപോലെ ഒരു ജാതിയും ഒരു ദൈവവും. ഒരു കുടുംബവുംമാത്രം. അവരുടെ അസ്ഥിത്വം പ്രപഞ്ചത്തിന്റെ മുന്നിൽ സുദൃഢം. സമൂഹമദ്ധ്യത്തിൽ ദുർബ്ബലം സമൂഹത്തിനു കായികാദ്ധ്വാനവും ശാപ്പാടും ഇണകൂടലും പ്രജനനവും മതി. മാധ്യമങ്ങൾക്കും ഭരണത്തിനും ഇവരുടെ തുണയാണ്‌ രക്ഷാമാർഗ്ഗം. പാവം. ഈ കവി കുലംഭൂമിയിൽ അനാഥം. അശരണം. ഇവരു ശാന്തിമന്ത്രങ്ങളാണ്‌ ഭാവിയുടെ സൂക്തങ്ങളായി നാടുനീളം കൽശിലകളിൽ കൊത്തിവയ്ക്കേണ്ടത്‌. പക്ഷെ ഇവർക്കാരുണ്ട്‌. ഭാവിയുടെ മക്കൾ പിറവികൾക്കു സ്നേഹിച്ച്‌ ശാന്തിയടയാൻ ആരുടെ ഹംസദൂതുണ്ട്‌! കൊടും തണുപ്പിനിടയിലും അരവിന്ദന്റെ മിഴിയിൽ ഒരു കണ്ണീർ മണി ഉരുണ്ടുകൂടി. അത്‌ ഖരമായിരിക്കണം ഒരു പക്ഷെ ഭൂമി ആ കണ്ണീർമുത്തിനെ അറിഞ്ഞിട്ടുണ്ടാവില്ല. സ്വർഗ്ഗം അതിനെ ഏറ്റുവാങ്ങിയിരിക്കാം. ചമ്പകത്തിന്റെ തിരോധാനത്തിൽ ഒടുവിൽ ഖേദം തോന്നി. ഭൗമദുഃഖങ്ങളിലുഴറുമ്പോൾ സുഗന്ധിപ്പൂക്കൾ സ്വർഗ്ഗം പുൽകി മോചനമേകിയിട്ടുണ്ട്‌. (ഉദാ: ഭൂമിയിൽ പരിചയപ്പെട്ട എല്ലാ സ്ത്രീകളിലും വച്ച്‌ ജീവനു തുല്യം പ്രണയിച്ചവൾ നിരാകരിച്ചപ്പോൾ ഒരാഴ്ചയോളം മിഴിനീർതൂകി നടന്നു. പിന്നെ ഹൃദയം താങ്ങാനാവാതെ മരിക്കാനുറച്ച്‌ ശയനൈഡ്‌ കരസ്ഥമാക്കി. മരണം ഉറപ്പാക്കിയ ചമ്പകച്ചുവട്ടിൽ ചെന്നു. ഒരു ചെറുകാറ്റിളകി അനേകം പൂക്കൾ കുടഞ്ഞിട്ടു. ഒരു സുഗന്ധമഴപൊഴിച്ചു. ആപാദചൂഡം സ്വർഗ്ഗസുഗന്ധം പൊതിഞ്ഞപ്പോൾ അവിച്ഛിന്നവും, അവിജ്ഞേയവുമായ ഏതോ അരൂപശക്തികൾ ഞൊടിയിടയിൽ മരണമുഹൂർത്തത്തെ തട്ടിയകറ്റി കളഞ്ഞു.
അരവിന്ദനിൽ ആ ചമ്പകനിമിഷങ്ങൾ മൃത്യുഞ്ജയമായി കവചമായി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. പക്ഷേ ജീവിതം തുടരുമ്പോൾ വീണ്ടും ഓർമ്മയുടെ കനലെരിഞ്ഞു. ആ കനലാകട്ടെ ഒരിക്കലും അണയാതെ ചാരം മൂടിക്കിടന്നു. ചിലപ്പോൾ തോന്നി പ്രണയമാണു ഏറ്റവും വലിയവിഡ്ഢിത്വം. ചിലപ്പോൾ തോന്നി പ്രണയം ഗൗരിശങ്കരം തന്നെ. അർദ്ധനാരീശ്വരം - അഥവാ സത്യം ശിവം സുന്ദരം. മറിച്ചും തോന്നാതിരുന്നില്ല. മിഥ്യയാണു കാമചപലതകളുടെ മഹാമായം. പാവം അരവിന്ദൻ അറിയാതെ പ്രണയിച്ച്‌ തിരസ്കൃതനായി കക്കയുടെ നീറ്റുകളത്തിൽ സ്വയം നീറി ധൂളികളായി. ചമ്പകത്തെ കൊലചെയ്ത അമ്മയോട്‌ കാലുഷ്യം തോന്നിയില്ല. ദശാസ്യനെ നിഗ്രഹിച്ച രാമനോട്‌ പ്രിയമോ അപ്രിയമോ തോന്നിയില്ല. പ്രണയം പോയിട്ട്‌ ജീവിതം തന്നെയെന്ത്‌? നിശൂന്യം. ഒരേ പുഴവഴിയിലൂടെ ജലമായി ഒഴുകിയൊഴുകി തലമുറകൾ മായുകയും വീണ്ടുമൊഴുകുകയും ചെയ്യുന്ന പ്രക്രിയ. ഇതൊന്നു മറിയാതെ ഇതാണു കടലെന്ന മട്ടിൽ കിണർവട്ടത്തിൽകിടന്നു അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന തവളകളോട്‌ സഹതാപം തോന്നി. നന്മകൾക്കു സ്വർഗ്ഗമോ തിന്മകൾക്കു നരകമോ ഇല്ല. അരവിന്ദന്റെ ഹൃദയം അംഗീകരിക്കപ്പെട്ടില്ല. അയാൾ അത്‌ ആർക്കും വേണ്ടി ചമയിച്ചൊരുക്കിയതല്ല. വലിയ ഭവനവും ധനവും ഭ്രമിച്ചിട്ടില്ല. ഈ സനാതനമായ സ്വന്തം ഹൃദയഭൂമികയിൽ അയാളുടെ സ്വന്തം കീശ ശുന്യമാണ്‌. ഓംപർവ്വതത്തിലെ പ്രണവശക്തിയായി അയാൾ സ്വർഗ്ഗത്തെ പുൽകിപ്പുൽകി അടുക്കുന്നു. ഒരിക്കൽ ഒരുപരിചിതൻ ചോദിച്ചതോർത്തു. ആ സുരതകളിന്മേലാണ്‌ ലോകസിംഹാസനങ്ങളുടെ ഇരിപ്പടം അതെന്തുകൊണ്ട്‌.
കാട്ടുനരനിൽ നിന്നായിരുന്നല്ലോ നരയാനങ്ങളുടെ തുടക്കം. എത്ര വിദ്യതേടിയാലും അവനിൽ പഴയൊരു വേട്ടക്കാരൻ ശേഷിക്കുന്നു. സദാ വേട്ടയാടിക്കൊണ്ടിരിക്കലാണ്‌ അവന്റെ ആനന്ദം"
അസുരന്മാർ നിറയുമ്പോൾ നന്മകളെ ആർ നിലനിർത്തും.
നന്മകൾപാടെ നിലച്ചാൽ ഭൂനാശം ഭവിക്കില്ലേ?
"ഉവ്വ്‌"
ഭൂമിയെങ്ങിനെ പിന്നെ നിലനിൽക്കും?"
"ഭൂമിയെ ദൈവംകാക്കും"
"എങ്ങിനെ?"
ഭൂമിയെ നന്മകളിലേക്കു പുനർസ്ഥാപിക്കാൻ ചിലരെ ജനിപ്പിക്കും. അവരെ അറിവുള്ളവരാക്കും".
"അതെങ്ങിനെ"
"നക്ഷത്രങ്ങളിൽ നിന്നും ഊറ്റിയെടുത്ത പ്രകാശങ്ങൾ കൊണ്ട്‌ അവരുടെ ശിരസ്സിനെ അണിയിക്കും.
മഹത്തുക്കളുടെ ശിരോവെളിച്ചങ്ങൾ അതാണ്‌.
ഓർമ്മകൾ മറന്നു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അതീതനായി നിലയുറപ്പിക്കുമ്പോൾ അനുനിമിഷം രൂപാന്തരപ്പെട്ട അനേകം വർണ്ണ ധൂളികളാൽ അയാളുടെ ശിരസ്സുപൊതിയപ്പെട്ടു. അപ്പോൾ അയാൾ ഭാഷയറ്റ ഭാഷയുടെ ശാന്തിമൊഴി കേട്ടു. ശീതക്കാറ്റുകൾ ഓം മുഴക്കിക്കൊണ്ടിരുന്നു. ഹൈമസാനുക്കളുടെ നിശബ്ദമായ വെള്ളാടകളിൽനിന്നും ഭാഷയില്ലാതെ ദേവമൊഴികൾ കേട്ടുകൊണ്ടിരുന്നു. നീരന്ത്രനീലം പുതഞ്ഞ ആകാശത്തിന്റെ നിശബ്ദമായ ശാന്തിമൊഴികേട്ടു. ജീവന്റെ അലൗകികതയുടെ ഗന്ധർവ്വസംഗീതം കേട്ടു. അങ്ങിനെ തന്നെ സ്വയം മായ്ച്ചുകൊണ്ടു നിലകൊൾകെ നീല സലിലത്തിലേയ്ക്കും ഒരുപറ്റം സ്വർണ്ണനിറമുള്ള അരയന്നങ്ങൾ പറന്നിറങ്ങി. അവനിത്യനിത്യസന്ദർശകരാണ്‌. മിനിയാന്നും ഇന്നലെയും ഇന്നും വന്നിരിക്കുന്നു. നാലോ അഞ്ചോ മണിക്കൂറുകൾ ഒരു ചെറുമീൻപോലും കൊത്താത്ത മോക്ഷ ധ്യാനത്തിൽ നിർന്നിമേഷനായി നോക്കിയിരുന്നു. അന്ധവിശ്വാസത്തിന്റെ അകമ്പടിയാൽ അമ്മ മുറിച്ചുമാറ്റിയ ഉമ്മറ ചെമ്പകത്തെപോലെ മോക്ഷത്തിന്റെ ഒരായിരം മൊട്ടുകൾ വിരിയുന്ന സ്വർണ്ണ അരയന്നങ്ങളും താനും അക്ഷരങ്ങൾമായ്ക്കപ്പെട്ട കവിതകളായി അക്ഷരങ്ങളുടെ മഷിപ്പാടുകൾ മായ്ച്ചുകളഞ്ഞ്‌ ധ്യാനത്തിൽ മുഴുകി. ധ്യാനവളർച്ചയിൽ ശരീരം നഷ്ടപ്പെട്ട്‌ സ്വർണ്ണചിറകുകൾ ഏറ്റുവാങ്ങി നാളെ വീണ്ടും വരാൻ അയാൾ ധ്യാനശേഷം അവയിലൊന്നായി അവയ്ക്കൊപ്പം പറന്നുപോയി.

നിശാഗന്ധികൾ പൂക്കുന്നു


mathew nellickunnu

പട്ടണത്തിലെ രാവുകൾ സജീവമാക്കുന്ന ഒരു നൃത്തകേന്ദ്രത്തിലേക്ക്‌ സുഹൃത്തുമൊത്ത്‌ സാംസൺ കടന്നുചെന്നു. കയറവെ അകത്തുനിന്നും മലയാളിച്ചുവയുള്ള ഒരു ഏമ്പക്കം ഉയരുന്നതുകേട്ടു. നൃത്തശാലയിലോ ബാറിലോ നിന്നായിരുന്നില്ല ശബ്ദം പുറപ്പെട്ടത്‌. ആ നൃത്തശാലയിൽ പ്രത്യേകം രഹസ്യമുറികൾ നിർമ്മിച്ചിട്ടുണ്ട്‌. ആ രഹസ്യ അറകളിലെ നിമിഷങ്ങൾ വിലപിടിപ്പുള്ളതാണ്‌. അതിൽ ചിലവഴിക്കുവാൻ ധാരാളം പണം കൊടുക്കണമെന്നാണ്‌ ചട്ടം.
കുടവയറനായ അച്ചായൻ ഷർട്ടിന്റെ ബട്ടനുകൾ ഇട്ടുകൊണ്ട്‌ മുറിയിൽ നിന്നും ഇറങ്ങിവന്നു. "അച്ചായനെന്താ മലയാളത്തിൽ ഏമ്പക്കം വിടുന്നത്‌. ഇത്‌ സായിപ്പിന്റ ആലയമാണെന്ന്‌ അറിഞ്ഞുകൂടെ. അതിനെ മലയാളികരിക്കുന്നത്‌ ശരിയാണൊ?" സാംസൺ പരിഹാസപൂർവ്വം ചോദിച്ചു.
"തൂശനിലയിൽ വിളമ്പിയ ചോറും കറികളും പായസവും കുംഭനിറയെ കയറ്റിക്കഴിയുമ്പോൾ എവിടെയാണെങ്കിലും വിസ്തരിച്ച്‌ രണ്ടേമ്പക്കം മലയാളത്തനിമയിൽ വിടണം. അതിപ്പോൾ അലാസ്ക്കായിലായിലും അറ്റ്ലാന്റായിലായാലും ഞാൻ വിട്ടിരിക്കും. എനിക്ക്‌ തൃപ്തിയായതിന്റെ സൈറനടി നാലാൾ അറിയണമല്ലേ."
"അകത്തെ മുറിയിൽ നല്ല സദ്യയാണെന്നാണൊ അവകാശവാദം?"
അച്ചായന്റെ പ്രതികരണം. "അകത്തു കയറി രുചിച്ചു നോക്കു. അപ്പോൾ വിവരം അറിയും. ഞങ്ങൾക്കും വിസ്തരിച്ച്‌ നാല്‌ ഏമ്പക്കം വിടണമല്ലോ. നോക്കാം."
"ഏതു സായിപ്പിന്റെ നാടായാലും നിരത്തിൽ നാലാൾ കൂടി നിന്ന്‌ മൂത്രമൊഴിക്കുന്ന മലയാളിത്തനിമ താങ്കൾ മറന്നു കഴിഞ്ഞുവൊ? "ഞാനിതൊന്നും മറന്നിട്ടില്ല. അതിന്റെ സുഖം വല്ലപ്പോഴും പാർക്കു ചെയ്തിരിക്കുന്ന കാറുകളുടെ ഇടയിൽ പരീക്ഷിക്കാറുമുണ്ട്‌." അച്ചായൻ തന്റെ പ്രതാപം പ്രഖ്യാപിക്കുകയാണ്‌.
"മെയിലെടുക്കാനും ഗാർബേജ്‌ വെക്കാനും സായിപ്പ്‌ കളിയാക്കുന്ന പാവാട ഉടുത്തുതന്നെയാണ്‌ ഞാൻ വീടിന്‌ വെളിയിൽ ഇറങ്ങാറ്‌. മുണ്ടുടുത്ത്‌ മടക്കികുത്തി നടക്കുന്ന സുഖം സായിപ്പിന്‌ അറിയുമോ. കൈലീകരണം കേരളത്തിൽ നിന്നും മറയുന്നതിന്റെ പ്രസക്തി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്‌." "അച്ചായൻ ലോകമലയാളി എന്ന്‌ വിശേഷണത്തിന്‌ തികച്ചും അർഹനാണ്‌."
അച്ചായന്‌ എല്ലാറ്റിനും പ്രതികരണമുണ്ട്‌. അതുടൻ പറയും.
"കടലിൽ ചെന്നാൽ നക്കിക്കുടിക്കുന്ന സ്വഭാവം എനിക്കില്ല. ഞാൻ അമേരിക്കയിൽ വന്നത്‌ ഇവിടത്തെ സുഖസൗകര്യങ്ങൾ ആസ്വദിക്കാനാണ്‌. കിട്ടാവുന്നിടത്തോളം കോരിക്കുടിക്കണം. പിന്നെ മോന്തിക്കുടിക്കണം. ഒരു ലോകമലയാളിയുടെ കാഴ്ചപ്പാട്‌ ഇതൊക്കെ തന്നെയാ."
"നാടിന്റെ പൈതൃകങ്ങൾ എവിടെ ചെന്നാലും മറക്കാതിരിക്കുക, കൈയ്യിലിരിക്കുന്ന തുറുപ്പു ഗുലാൻ പരുവംപോലെ എടുത്ത്‌ പ്രയോഗിക്കുക. ഇതൊക്കെയാണ്‌ എന്റെ സിദ്ധാന്തം. പക്ഷെ നാലു പേഗ്ഗ്‌ ഉള്ളിൽ ചെന്നിരിക്കണം. "അച്ചായൻ വിടുന്നില്ല."
"പള്ളിയാണ്‌ എന്റെ പ്രവർത്തനമണ്ഡലത്തിന്റെ ആദ്യത്തെ ചുവടുവയ്പ്‌. അവിടെ വികാരിയച്ചന്‌ മീൻകറിയും പലഹാരങ്ങളും നൽകി സൽക്കരിച്ചപ്പോൾ ഞാൻ അവിടത്തെ സ്ഥിരം നേതാവായി. അവിടെനിന്നും എന്റെ പ്രവർത്തന മണ്ഡലം സാമൂഹികസേവനത്തിലേക്ക്‌ തിരിഞ്ഞു. സമൂഹത്തെ ഉദ്ധരിക്കുക എന്നതാണ്‌ എന്റെ ഇപ്പോഴത്തെ പ്രധാന അജണ്ട. അതോടൊപ്പം അമേരിക്കൻ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന്റെ ഭാഗമാണ്‌ ഇതുപോലത്തെ സ്ഥാപനങ്ങളിലേക്കുള്ള എന്റെ നിത്യസന്ദർശനങ്ങൾ. ക്രമേണ ഇത്തരം സ്ഥാപനങ്ങൾ സ്വന്തമാക്കുവാനും ഞാൻ ഉദ്ദേശിക്കുന്നു. എളുപ്പത്തിൽ മണ്ടന്മാരുടെ കാശ്‌ പോക്കറ്റിലാക്കാൻ ഇത്തരം നിശാസംവിധാനങ്ങൾ ഉപകരിക്കും. ആർജ്ജിക്കുവാനുള്ള പഴുതുകൾ ഇവിടെ ഉറങ്ങിക്കിടപ്പുണ്ട്‌. എളുപ്പത്തിൽ പണം സമ്പാദിക്കുക അതാണെന്റെ ഇപ്പോഴത്തെ തന്ത്രം. നിങ്ങൾക്ക്‌ താൽപര്യമെങ്കിൽ എന്റെ പ്രോജക്ടിൽ പങ്കുകാരനാവാം. പലതും നേടിയെടുക്കാം."
സാംസണും മനസ്സിൽ ചാഞ്ചാട്ടം. ആശങ്കയോടെ പറഞ്ഞു. "അച്ചായൻ രണ്ട്‌' 'ചിപ്പാസിയം' കൂടി അകത്താക്കിയപ്പോൾ കൂടുതൽ വാചാലനായി."
"അച്ചായാ ഇത്തരം പരീക്ഷണങ്ങളിൽ ഞങ്ങൾക്കും താൽപര്യമുണ്ട്‌."
അതുകേട്ടപ്പോൾ അച്ചായൻ ആനന്ദതുണ്ടിലനായി.
"അങ്ങനെ നിങ്ങൾ നല്ലവഴിക്കുവാ. നമ്മളൊത്തൊരുമിച്ചു നിന്നാൽ എല്ലാ നിശാഗന്ധികളും പൂക്കുന്ന ഒരു പൂന്തോട്ടം നമുക്കുണ്ടാക്കാം. നല്ല പൂക്കളൊക്കെ പറിച്ചു കീശയിലാക്കാം. പൂന്തോട്ടത്തിൽ പാറിപ്പറന്നു നടക്കാം കൂടുന്നോ? ശരിക്കും വിലസാം.
-സാംസൺ ആലോചനയിൽ മുഴുകി.

നാടു നശിപ്പിക്കുന്ന പ്രതിഭാസങ്ങൾ



mathew nellickunnu

കേരളത്തിൽ ഇന്നും വ്യാവസായിക ആവശ്യത്തിനുള്ള വൈദ്യുതി സുലഭമല്ല. പവർകട്ടും ലോഡ്ഷെഡ്ഡിഗുമില്ലാത്ത കാലം ചുരുക്കമാണ്‌. വേനൽക്കാലത്ത്‌ ഈ നാട്‌ വെന്തുരുകുകയാണ്‌. ഇടുക്കി പദ്ധതിയുടെ ആവീർഭാവത്തോടെ ധാരാളമായി ലഭിക്കുമെന്നു കരുതിയിരുന്ന വൈദ്യുതി കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ച്‌ ഏറിയും കുറഞ്ഞും അനിശ്ചിതമായി മാത്രം കിട്ടുമെന്ന നിലയിലാണ്‌.
അമേരിക്കൻ ജനതയുടെ ജീവിതനിലവാരം ഉയരാനുള്ള പ്രധാന കാരണം ആവശ്യത്തിനുതകുന്ന ഊർജ്ജ സ്രോതസ്സുകളുടെ ലഭ്യതയും, നവീന യന്ത്രസാമഗ്രികളും, വിദഗ്ദ്ധരായ തൊഴിലാളികളും, എല്ലാത്തരം അസംസ്കൃതവസ്തുക്കളുടെ ലഭ്യതയുമാണ്‌. അമേരിക്കയിലെ എല്ലാസ്ഥാപനങ്ങളും ഫാക്ടറികളും കമ്പ്യൂട്ടർവത്കരിക്കപ്പെട്ടിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജീവനക്കാർ സ്വന്തം സ്ഥാപനത്തിന്റെ വളർച്ചയിൽ ഉത്തരവാദിത്വപൂർണ്ണമായ സമീപനം സ്വീകരിക്കുമ്പോൾ മലയാളി അവിടെക്കാണിക്കുന്ന ഉത്തരവാദിത്വവും താത്പര്യവും സ്വന്തം നാട്ടിൽ എന്തുകൊണ്ടാണ്‌ പ്രകടിപ്പിക്കാത്തത്‌ എന്ന ചോദ്യം ഉയർന്നു വരുന്നു. എങ്കിൽ എന്നേ കേരളം വികസിതരാജ്യങ്ങളുടെ ജീവിതനിലവാരം കൈവരിക്കുമായിരുന്നു.
ഇവിടെ അലസതയാണ്‌ നമ്മുടെ മുഖമുദ്ര. ലീവെടുക്കാനും പണിയെടുക്കാതിരിക്കാനുമുള്ള സൗകര്യം നോക്കിയാണ്‌ മലയാളി സർക്കാരുദ്യോഗത്തിൽ കണ്ണുവെയ്ക്കുന്നത്‌. സമീപകാലത്തുവന്ന ഒരു മലയാള സിനിമയിൽ മോഹൻലാൽ തൊഴിലന്വേഷിച്ചു വശം കെട്ട ഒരു ചെറുപ്പക്കാരനായി അഭിനയിക്കുന്നു. ആ കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്‌ "ഒരു ജോലി കിട്ടിയിട്ടു വേണം ഒരു മാസം ലീവെടുത്ത്‌ ഒന്നു വിലസാൻ" വിദേശരാജ്യങ്ങളിൽ ഇത്തരം അലസജീവികളെ കാണാൻ കിട്ടില്ല. അവിടെ അവസരങ്ങൾ എമ്പാടുമുണ്ട്‌; അധ്വാനശീലവും മത്സരബുദ്ധിയുമുള്ളവർക്ക്‌ നേടാനും വെട്ടിപ്പിടിക്കാനുമുള്ള വേദികൾ ധാരാളം.
അവിടെ സ്വന്തം താത്പര്യം മാത്രമല്ല സ്റ്റേറ്റിന്റെ താത്പര്യവും സംരക്ഷിച്ചുകൊണ്ടേ പൗരന്‌ മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാനാവൂ. ഇവിടെയോ? ആർക്കാണ്‌ സ്റ്റേറ്റിനെക്കുറിച്ച്‌ ചിന്തിക്കാൻ നേരം? രാഷ്ട്രീയക്കാരനോ? അവനെ സംരക്ഷിക്കുന്ന, അവനാൽ സംരക്ഷിക്കപ്പെടുന്ന ബ്യൂറോക്രാറ്റിനോ? അരാഷ്ട്രീയവാദത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുന്ന സാധാരണക്കാരനോ?
ഉപഭോഗഭ്രാന്തുപിടിച്ച ഒരു സമൂഹമാണിന്ന്‌ കേരളം. എന്തും വിലകൊടുത്തുവാങ്ങുന്നതിൽ ഒരുതരം ലഹരി നുണയുന്ന സമൂഹം. എന്തും വിറ്റുപോകുന്ന സമൂഹം. എന്തും വാങ്ങിക്കൂട്ടുന്ന സമൂഹം-അത്‌ അമ്മയോ, അച്ഛനോ, പെങ്ങളോ, കാമുകിയോ, മക്കളോ, മാന്യതയോ ആവാം. ഈ സമൂഹത്തിൽ മൂല്യബോധം അവശേഷിക്കുന്നില്ല. ഭ്രാന്തമായ ഈ അവസ്ഥയെ പുനർവിചിന്തനംചെയ്യാൻ തയ്യാറാകാത്തപക്ഷം കേരളം രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ഭ്രാന്തുപിടിച്ച ഒരു തീരമായി മാറുമെന്ന്‌ നിസ്സംശയം പറയാം.
കേരളത്തിനുവേണ്ടത്‌ വ്യാവസായിക പുരോഗതിയാണെങ്കിൽ നാം പൗരജീവിതത്തിന്റെ നാനാമേഖലകളിലും അച്ചടക്കം പാലിക്കേണ്ടതുണ്ട്‌; മിതത്വം ശീലിക്കേണ്ടതുണ്ട്‌. അനാവശ്യമായ പ്രകടനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്‌. ദീർഘദർശിതയോടെ ചിന്തിക്കാനും കരുതലോടെ പ്രവർത്തിക്കാനും കരുത്തുപകരാനും കഴിയുന്ന നേതൃത്വം ആവശ്യമാണ്‌. ജാതീയവും വർഗ്ഗീയവും സാമൂഹ്യവുമായ അസമത്വങ്ങളില്ലാതെ ഏകോപിച്ച്‌ പ്രവർത്തിക്കാനുള്ള വിശാലവീക്ഷണം സ്വായത്തമാക്കേണ്ടതുണ്ട്‌. ഇതെല്ലാം ഒത്തുചേർന്നാൽ നമുക്ക്‌ നമ്മുടെ മനുഷ്യവിഭവശേഷിയും നൂതനസാങ്കേതികവിദ്യയും നാളേയ്ക്കുവേണ്ടി പ്രയോജനപ്പെടുത്താനാവും.
കേരളത്തിലെ തൊഴിലാളികൾ രാഷ്ട്രീയക്കാരുടെ പിണിയാളുകളായി വർത്തിക്കുന്നു. അവർക്ക്‌ തൊഴിലുടമയെ ശത്രുവായി കാണാനേ കഴിയുന്നുള്ളു. സമൂഹത്തിന്റെ പൊതുനന്മയ്ക്കും ഉൽപാദനവർദ്ധനവിനും ശ്രമിക്കാതെ സ്വാർത്ഥതാൽപര്യങ്ങൾക്ക്‌ മുൻതൂക്കം നൽകുന്നു. കേരളം ഇന്ന്‌ ലോകത്തിലെ മിക്കരാജ്യങ്ങളുടേയും കമ്പോളമാണ്‌. ജാപ്പനീസ്‌, അമേരിക്കൻ, ചൈനീസ്‌ ഉൽപന്നങ്ങൾ ഇവിടെ സാധാരണ കടകളിൽപോലും ലഭ്യമാണ്‌, അതും കുറഞ്ഞ വിലയ്ക്ക്‌.
കേരളത്തിൽ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഹർത്താലും ബന്ദും ഇന്ന്‌ ദൈനംദിന ജനജീവിതത്തിന്റെ ഭാഗമാണല്ലോ. ആർക്കും എപ്പോൾവേണമെങ്കിലും ജനജീവിതം സ്തംഭിപ്പിക്കാൻ പറ്റിയ ഒരിടമായി കേരളത്തെ മാറ്റിയിരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക്‌ ഹർത്താൽ ഒരു ഹോബിയാണ്‌. അഴിമതിയും ധൂർത്തും ദുർച്ചെലവും സർക്കാരിന്റെ സാമ്പത്തികഭദ്രതയെ തകർക്കുന്നു. വിദേശ ഏജൻസികളുടെ പണം കൊണ്ടാണ്‌ സർക്കാർ വികസന പ്രവർത്തനങ്ങളേറെയും നടത്തുന്നത്‌.
ആയിരക്കണക്കിന്‌ കോടികളാണ്‌ നമ്മുടെ വിദേശകടം. കാലിയായ ഖജനാവും ജംബോമന്ത്രിസഭയും ധൂർത്തരാജാക്കന്മാരായ മന്ത്രിമാരുമാണ്‌ നമുക്കുള്ളത്‌. ആരാണ്‌ ഇതിനോക്കെ നാളെ സമാധാനം പറയേണ്ടിവരിക? നമ്മുടെ മക്കൾതന്നെയാവില്ലേ ആ ദുര്യോഗത്തെ നേരിടുക.

മനഃസാന്നിദ്ധ്യം നഷ്ടപ്പെട്ട് ജാലകത്തിലൂടെ തുറിച്ചുനോക്കുമ്പോള്‍ ....


trans: baburaj t v


ഫ്രാന്‍സ് കാഫ്ക


വേഗത്തില്‍ വന്നണയുന്ന ഈ വസന്തകാലത്ത് നമ്മളെന്തു ചെയ്യും?

അതിരാവിലെ ആകാശം ചാരനിറം പൂണ്ടിരുന്നു. എന്നാലിപ്പോള്‍ ജാലകത്തിനടുത്തു പോയാല്‍ നിങ്ങള്‍ അത്ഭുതം കൂറി ആ കിളിവാതിലില്‍ ചാരി, കൊളുത്തില്‍ കവിളമര്‍ത്തി നില്‍ക്കും.

സൂര്യന്‍ ഇതിനകം അസ്തമിച്ചു കൊണ്ടിരിക്കുകയാനെങ്കിലും, താഴെ തെരുവില്‍ നടന്നു നീങ്ങുന്ന കൊച്ചു പെണ്‍കുട്ടിയെ കണ്ണിമയ്ക്കാതെ നോക്കി ഗമിക്കുന്നവരുടെയിടയില്‍ അത് അവളുടെ മുഖത്തെ പ്രകാശമാനമാക്കിയെങ്കിലും, തത്സമയം പുറകില്‍ നിന്നും അവളെ പിന്നിട്ടുപോകുന്ന ഒരു മനുഷ്യന്‍റെ നിഴല്‍ അവളെ ഗ്രസിക്കുന്നത്‌ നിങ്ങള്‍ക്കിപ്പോള്‍ കാണാം.

എന്നാല്‍ ആ മനുഷ്യന്‍ അവളെ കടന്നുപൊയ്ക്കഴിഞ്ഞപ്പോള്‍ അവളുടെ മുഖം പ്രകാശപൂരിതമായി .

ആണ്‍ നഗരം


brinda

ആണ്‍ നഗരം
ഇന്നലെ നഗരത്തിലൂടെ
പ്രിയ പുരുഷാ, നിന്‍റെ
മുഖ സാദൃശ്യം വെറുതെ തിരഞ്ഞ്
ഉച്ച കണ്‍ പോളകളുടെ
ആലസ്യമില്ലാതെ..

ജല പീരങ്കിയില്ലാത്ത തണുത്ത നട്ടുച്ച,
കത്തുന്ന കണ്ണോടെ
കറുത്ത ഷര്‍ട്ട്‌ഇട്ട വെളുത്ത മുടി ,
വെള്ളി വളയ കാതുകളില്‍
സൈലന്‍സര്‍ ഇല്ലാത്ത കൌമാരം ,
പ്ലാസ്ടികില്‍ പണിത
ചായക്കോപ്പ
നിലത്തെറിഞ്ഞുടക്കുന്ന
കറുത്ത ബെല്‍റ്റ്‌ ,
വെളുത്ത ട്രൌസര്‍ ഇട്ട
വെള്ളക്കാരന്‍റെ
വെണ്ണക്കാലുകള്‍ ,

വീല്‍ക്കാലുകളില്‍
ഭാഗ്യം വില്‍ക്കുന്ന
ഭാഗ്യരേഖയില്ലാത്ത
വരണ്ട വലതു കൈ ,
ഏതു തിരിവിലും
യാത്ര തിരയുന്ന
ഓട്ടോക്കണ്ണുകള്‍,
മദ്യശാലയ്ക്ക് മുന്നില്‍
ക്ഷമ ക്യു നില്‍ക്കുന്നു,
വാഹനങ്ങളില്‍ നിന്ന്
അലസ നോട്ടങ്ങള്‍
വിടര്‍ന്നു വരുന്നു ,
ആണ്‍ കൂട്ടങ്ങളുടെ
ആരവ പെയ്ത്തുകള്‍...
നിന്‍റെ
അവയവങ്ങളോരോന്നു
ഒട്ടിചെടുക്കുന്ന
എന്‍റെ വെറും കണ്ണുകള്‍ .
ഇപ്പോള്‍ നഗരം നിശ്ചലം .
അമ്പലക്കുളത്തില്‍
ഭ്രാന്തന്‍
ഭക്തന്
മോക്ഷം നല്‍കുന്നു .
നീയും ഞാനും
പൊന്‍ വെയിലേറ്റുരുകി
മധുരം പുരളാ കാല്‍ വെള്ള
പൊള്ളിക്കുമിളച്ച്
നഗരം നിറഞ്ഞ്‌
നടുവിലൂടെ വകഞ്ഞ്‌.....

മൈക്രോസോഫ്റ്റ്‌ ഉണ്ണികളുടെ ജനനം


thomas p kodiyan

"അയ്യോ അച്ഛാ ദേ ഇന്നലെ വിരിഞ്ഞുനിന്ന നന്ത്യാർവട്ടപ്പൂവു താഴെ വീണു കിടക്കുന്നു" ചെക്കൻ സങ്കടത്തോടെ വിളിച്ചു പറഞ്ഞു. അവൻ നട്ട ചെടിയാണത്‌. അതിനെ വളർത്തിയതും അവനാണ്‌. അതിലെ ആദ്യ പുഷ്പം അവനെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. ആ പൂവിൽ അവൻ അഭിമാനം കൊള്ളുകയും ചെയ്തു. സ്വന്തം അദ്ധ്വാനഫലത്തിന്റെ സൗന്ദര്യവും സൗരഭ്യവും അവനെ പ്രകാശിതനാക്കിയിരുന്നു-ഇന്നലെവരെ.
ഇപ്പോൾ അവന്റെ അത്ഭുതവും, അമ്പറപ്പും അഭിമാനവുമാണ്‌ പുലർകാലത്തെ ഇളം വെയിലത്തു ഞെട്ടറ്റുവീണു കിടക്കുന്നത്‌. പൂവും നഷ്ടപ്പെട്ട ചെടിയെക്കണ്ടപ്പോൾ അവന്‌ കുഞ്ഞു ചത്തുപോയ തള്ളയാടിന്റെ നിലവിളിയുടെ ഓർമ്മ വന്നു.
അവനൊന്നുറക്കെ കരഞ്ഞാൽ കൊള്ളാമെന്നു തോന്നിയ സമയത്താണ്‌ പിന്നിലൊരു കാൽപെരുമാറ്റം. അച്ഛൻ!
"കാലത്തെ നീ പല്ലു തേച്ചോടാ?"
"ഇല്ല"
"ഇന്നലത്തെ ഹോം വർക്കിന്റെ ബാക്കി ചെയ്തുതീർത്തോടാ?"
"ഇല്ല"
"കമ്പ്യൂട്ടറിൽ ഇന്നലെ ഞാൻ വരക്കുവാൻ പറഞ്ഞ പൂക്കൾ വരച്ചോ? അതിനു കളറു കൊടുത്താ?
"ഇല്ല"
"ഇതൊന്നും ചെയ്യാണ്ട്‌ നേരംവെളുക്കെ ഇവിടെവന്നു വായുംപൊളിച്ചു നിക്കണ നിന്നേണ്ടല്ലോ..." പറഞ്ഞുതീരുന്നതിനുമുമ്പ്‌ ചെക്കന്റെ തലമണ്ടയ്ക്ക്‌ 'ടൊക്‌' എന്നൊരു ഞൊട്ടുകൂടി കൊടുത്തു പിതാശ്രീ. പിന്നെ പ്രതികരണത്തിനൊന്നും കാത്തുനിൽക്കാതെ തിരിഞ്ഞു നടക്കുമ്പോൾ ഇത്രയും കൂടി കൂട്ടിച്ചേർത്തു. "ഓ! ഒരാശാൻ വന്നേക്കണ്‌, കുമാരനാശാൻ..."
മനോവേദനയോടും, ശരീരവേദനയോടെയും നിന്ന ചെക്കന്റെ കണ്ണുനീർ, പൂവിനുമേലെ വീണു ചിതറി.
അൽപനേരം കൂടി കണ്ണുനീർ തൂവി നിന്ന അവന്റെ മുഖം സാവധാനം മുറുകി മുറുകി വന്നു.
അൽപം കഴിഞ്ഞപ്പോൾ പുറംകൈകൾ കൊണ്ടു രണ്ടു കണ്ണുകളും തുടച്ചു കളഞ്ഞതിനുശേഷം അവൻ സാവധാനം, എന്നാൽ കണിശമായും ശക്തമായും ആ പൂവു ചവിട്ടിയരച്ചു കളഞ്ഞു...
പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണവൻ നിലത്തുകൂട്ടംകൂടിയിരിക്കുന്ന ഒരുപറ്റം മഞ്ഞ ചിത്രശലഭങ്ങളെ കണ്ടത്‌. അവയുടെ ചിറകുകൾ സ്പന്ദിക്കുന്നുണ്ടായിരുന്നു അതുകണ്ടപ്പോൾ അവന്‌ ടീവിയിൽ ഒരു ശാസ്ത്ര പരിപാടിക്കിടെ കണ്ട ഒരു മിടിക്കുന്ന മനുഷ്യ ഹൃദയത്തെ ഓർമ്മ വന്നു.
അൽപ്പനേരം ആലോചിച്ചു നിന്നതിനു ശേഷം അവൻ, ഒരു വടിയെടുത്തുകൊണ്ടു വന്ന്‌ അവയെ പൊതിരെ തല്ലി. കുറച്ചെണ്ണം ഉടൻ ചത്തു. ചിലവ കുഞ്ഞിക്കൈകളും ചിറകുകളും വിറപ്പിച്ച്‌ കിടന്നു. ബാക്കിയുള്ളവ, ചകിതരായി ചിതറിത്തെറിച്ചു.
പറന്നുപൊന്തിയ മറ്റു ശലഭങ്ങളോടവൻ ആജ്ഞാപിച്ചു."കടന്നുപോ അസത്തുക്കളേ..."
അവ അവനെ അനുസരിച്ചു.
തന്റെ പുതിയ ആജ്ഞാശക്തിയുടേയും സംഹാരശക്തിയുടേയും ഗർവ്വുമായി അവൻ പല്ലുതേയ്ക്കുന്നതിനും ഹോം വർക്കു ചെയ്യുന്നതിനും, കമ്പ്യൂട്ടറിൽ പൂക്കൾ വരയ്ക്കുന്നതിനും പൂവിനു കളർകൊടുക്കുന്നതിനുമായി തിരിഞ്ഞുനടന്നു.