Followers

Wednesday, February 1, 2012

ezhuth online, february, 2012


എഡിറ്റോറിയൽ:
മാത്യു നെല്ലിക്കുന്ന്


വി.ജയദേവ്

ആർ മനു

സനൽ ശശിധാൻ

വി.എച്ച്.നിഷാദ്

വി.രവികുമാർ


സാജു പുല്ലൻ

ശ്രീജിത്ത് മൂത്തേടത്ത്

വിന്നി പണിക്കർ

ജാനകി

വി.പി.അഹമ്മദ്

ഡോ.കെ.ജി.ബാലകൃഷ്ണൻ

ശ്രീദേവി നായർ

ജ്യോതിബായി പരിയാടത്ത്

ഇസ്മൈൽ മേലടി

നിഷാജി.

വിന്നി പണിക്കർ


ബി.ഷിഹാബ്

രാംമോഹൻ പാലിയത്ത്

ആർ.ശ്രീലതാവർമ്മ

ഗീതാരാജൻ

ശ്രീപാർവ്വതി

ഇന്ദിരാബാലൻ

എം.കെ.ഹരികുമാർ

വഴികൾ



എം.കെ.ഹരികുമാർ


അചേതനത്വത്തെപ്പറ്റിയുള്ള തീവ്രമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിൽ അവയവംപോലെ വളരുകയാണ്‌. അതിൽനിന്ന്‌ നമുക്ക്‌ മോചനമില്ല. പുതിയ കാലത്തെ മനുഷ്യരിൽ, അവിശ്വാസവും, സന്ദേഹവും ഭയവും ആശങ്കയും ശരീരത്തിന്റെ ഭാഗമാണ്‌. അവർ എവിടെയായിരുന്നാലും അതുണ്ട്‌. മാത്രമല്ല, അവരുടെ മാനസിക പ്രവൃത്തികൾക്കനുസരിച്ച്‌, ശരീരം ഇതിനോടെല്ലാം പ്രതികരിക്കുകയും ചെയ്യുന്നു. ആർത്തിയും തീക്ഷ്ണമായ പിടിച്ചെടുക്കൽ മനോഭാവവും ശരീരത്തിനു താങ്ങാനാവുന്നില്ല എന്നതാണ്‌ വാസ്തവം. ശരീരം ഇന്ന്‌ മനസ്സിന്റെ നിയമരഹിതമായ ചംക്രമണംകൊണ്ട്‌ പൊറുതിമുട്ടുകയാണ്‌. ശരീരത്തിലെ മാലിന്യം പുറത്തുപോയാൽ, പിന്നെ ശരീരമില്ല എന്ന അവസ്ഥ വരുന്നു. മാലിന്യംകൊണ്ടാണ്‌ നാം ഓരോ പരിസരവും ഉണ്ടാക്കുന്നതെന്നത്‌ രഹസ്യമല്ല. ശരീരത്തിനു താങ്ങാവുന്നതിലേറെ മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യർ, യഥാർത്ഥത്തിൽ നക്ഷത്രങ്ങളാണെന്ന്‌ ആരറിയുന്നു?


നമ്മുടെ സഞ്ചാരങ്ങൾ ആരെങ്കിലും അളക്കുന്നുണ്ടോ? ആയുസ്സിൽ നാം സഞ്ചരിക്കുന്നത്‌ കാലുകൾകൊണ്ട്‌ മാത്രമല്ല; മനസ്സുകൊണ്ടുകൂടിയാണ്‌. കാലുകളുടെ സഞ്ചാരത്തിന്‌, യന്ത്രങ്ങളുടെ കണ്ടുപിടിത്തം വേഗം കൂട്ടിയിട്ടുണ്ട്‌. പക്ഷേ, അതിനേക്കാൾ എത്രയോ മടങ്ങ്‌ നാം മനസ്സുകൊണ്ട്‌ സഞ്ചരിക്കുന്നു. പ്രത്യേക ക്ഷീരപഥങ്ങൾ ഉണ്ടായിരിക്കാം; പക്ഷേ, അത്‌ യാത്രകൾക്കൊത്ത്‌ രൂപപ്പെടുന്നതും യാത്രകളോടെ അവസാനിക്കുന്നതുമാണ്‌. നമ്മുടെ യാത്രകൾ ശലഭങ്ങൾ ചിറകുവീശി പറക്കുന്നതുപോലെയാണ്‌. വഴികൾ ഉണ്ടാകുമ്പോൾതന്നെ മാഞ്ഞുപോകുന്നു. അല്ലെങ്കിൽ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്നു. വഴി നമുക്കൊരു ലക്ഷ്യമല്ല. വഴിക്ക്‌ സ്ഥായിഭാവമില്ല. വഴികൾ ഉണ്ടാകുന്നതുതന്നെ വഴിക്കു വേണ്ടിയല്ല. ലക്ഷ്യമാകട്ടെ, നിമിഷാർദ്ധങ്ങൾകൊണ്ട്‌ മാറിമറിയുന്നു. ലക്ഷ്യത്തിലെത്തുന്നത്‌ തന്നെ ലക്ഷ്യത്തിൽ തങ്ങാനല്ല. ലക്ഷ്യത്തിൽനിന്ന്‌ മടങ്ങുമ്പോഴും മറ്റൊരു വഴി നിർമ്മിക്കപ്പെടുന്നു. വാസ്തവത്തിൽ വഴികൾ ഉണ്ടായിരിക്കുന്നു എന്നതു തന്നെ നൈമിഷികമായ ഒരാവശ്യത്തിന്റെ ഭാഗമാണ്‌. അതിനപ്പുറം യാഥാർത്ഥ്യമില്ല.

വഴികൾ നിലനിൽക്കുന്നില്ല. യാത്ര ചെയ്യുമ്പോഴെ വഴിയുള്ളു. യാത്രയിൽ വഴിയില്ല, യാത്രതന്നെയാണ്‌ വഴിയായിത്തീരുന്നത്‌. ഇതാണ്‌ വഴിയുടെ മിഥ്യ. വഴികളെത്രയോ നാം താണ്ടുന്നു. ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നതിനു സമാനമായി നമ്മുടെ മനസ്സും ഓടുന്നു. എത്രയോ വഴികളിൽ നാം അലയുന്നു. ഒടുവിലോ എല്ലാ വഴികളും ഇല്ലാതാവുകയും, അല്ലെങ്കിൽ വഴികളെപ്പറ്റിയുള്ള ചിന്തയ്ക്കു തന്നെ പ്രസക്തിയില്ലാത്ത വിധം അവ മാഞ്ഞുപോവുകയും ചെയ്യുന്നു. വഴികളുടെ അഭാവം അഥവാ, യാത്രകളുടെ അവസാനം എന്നതു മാത്രമായിത്തീരുന്നു ഫലം. ഇതു നവാദ്വൈതമാണ്‌.


നമ്മുടെ യുക്തിയും വികാരവും അപൂർവ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്‌. ആ യാത്രയാകട്ടെ സൗരയൂഥത്തെപ്പോലും തോൽപിക്കുന്നതാണ്‌. സൗരയൂഥങ്ങൾ അങ്ങനെതന്നെയുണ്ട്‌. അവയിലെ സഞ്ചാരികൾ അനശ്വരരാണ്‌. അവർ അവരുടെ സഞ്ചാരത്തെ ശാശ്വതവൽക്കരിച്ചിരിക്കുന്നു . അവർ ഒരേ സമയം വഴിയും യാത്രയുമാണ്‌. മാത്രമല്ല, അവരുടെ യാത്രകൾ, ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലക്ഷ്യമോ മാർഗമോ ഏതെന്ന ചിന്തയോ വ്യത്യാസമോ പോലുമില്ലാതെ യാത്ര അവർക്ക്‌ അനുഷ്ഠാനമാണ്‌. യാത്രകളിലൂടെ അവർ തുടങ്ങിയിടത്തുതന്നെ വരികയും അന്ത്യമില്ലെന്നും അന്ത്യയാത്രയില്ലെന്നും ബോധ്യപ്പെടുകയും ചെയ്യുന്നു. വഴിയില്ലെങ്കിൽ യാത്രയില്ലെന്നും യാത്രയില്ലെങ്കിൽ വഴിയില്ലെന്നും അവർ സ്ഫുടീകരിക്കുകയാണ്‌.

വഴിയാണ്‌ യാത്ര. യാത്രയാണ്‌ വഴി. എന്നാൽ വേഗത്തെ അവർ യാത്രയ്ക്കും വഴിക്കും അപ്പുറമുള്ള, മറ്റൊരു മാനമാക്കുന്നു. വേഗം അവരുടെ ലക്ഷ്യത്തെയും ഭാഷയേയും കാലത്തെയും സമന്വയിപ്പിച്ചുകൊണ്ട്‌, യാഥാർത്ഥ്യത്തിന്റെ വ്യത്യസ്തവും നൂതനവുമായ മാനമായിത്തീരുന്നു. യാത്രകളെ അതിന്റെ സത്തയിൽ ഉറപ്പിച്ചു നിർത്തുന്നത്‌ വേഗമാണ്‌. വേഗമില്ലെങ്കിൽ യാത്രയില്ല. അതിവേഗയാത്രകളിലൂടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും യാത്രകളെ ഉള്ളടക്കങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽ നിന്നും മോചിപ്പിച്ച്‌ അതീതവും ബഹുലോകസ്പർശിയും ഇന്ദ്രിയാതീതവുമാക്കുന്നു. നക്ഷത്രയാത്ര സർവലോകങ്ങളെയും കടന്നുപോകുന്നു. അതുകൊണ്ടുതന്നെ, അവരുടെ യാത്രകൾ ആവർത്തിക്കാതെ തരമില്ല. ഏതോ കേന്ദ്രത്തെ ചൂഴുന്നുണ്ടെങ്കിലും, അത്‌ സകല കാലത്തെയും ശബ്ദത്തെയും ലോകത്തെയും മറികടന്നുകൊണ്ടുള്ള സനാതനമായ ആവർത്തനമാണ്‌. അതിൽനിന്ന്‌ വ്യതിചലിച്ചാൽ പിന്നെ യാത്രയില്ല; നിശ്ചലതയുടെ യാത്രയേയുള്ളു, നാശത്തിന്റെ യാത്രയേയുള്ളു.


മനുഷ്യന്റെ യാത്രയും ഒരുരീതിയിൽ ഇതുപോലെയാണ്‌. യാത്രയിൽ നിന്ന്‌ വ്യതിചലിച്ചാൽ നിശ്ചലതയിലേക്ക്‌ വീഴും. അത്‌ മരണമാണ്‌. വേഗത്തിൽ, മനുഷ്യൻ ഗ്രഹങ്ങളിൽനിന്നും നക്ഷത്രങ്ങളിൽനിന്നും വേറിട്ടാണ്‌ നീങ്ങുന്നത്‌. നിശ്ചിത പഥമില്ലാത്തതുകൊണ്ട്‌, നമ്മുടെ യാത്രകൾക്ക്‌ വേഗം കൂടും. ചിലപ്പോൾ പ്രകാശത്തേക്കാൾ എത്രയോ ഇരട്ടിവേഗത്തിൽ നാം മനസ്സുകൊണ്ട്‌ സഞ്ചരിക്കുന്നു! വഴികളില്ലാത്ത യാത്രകൾ നമുക്കേയുള്ളു. ബാഹ്യമായി കാണാവുന്ന യാത്രകളുമല്ല. മനസ്സിന്റെയും ബുദ്ധിയുടെയും വികാരത്തിന്റെയും യാത്രകൾക്കു പുറമേ, അതീന്ദ്രിയമായ യാത്രകളുമുണ്ട്‌.
നമ്മുടെ യാത്രകൾ സംഗമിക്കുകയും നിവരുകയും മടങ്ങുകയും ചെയ്യുന്നതാകയാൽ അതിന്‌ രൂപമില്ല. പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കുള്ള പുറപ്പാടാണ്‌. എവിടെനിന്ന്‌ പുറപ്പെട്ട്‌, എവിടെയെത്തുമെന്ന്‌ പറയാനാവില്ല.

എവിടെയെങ്കിലും എത്തണമെന്നാഗ്രഹിച്ചാൽപ്പോലും അവിടെത്തന്നെ നിൽക്കാനാവില്ല. പ്രേമത്തിലോ, ഭക്തിയിലോ അതുമായി ബന്ധപ്പെട്ട വസ്തുക്കളിലോ എത്തുന്നവർ, അവിടെനിന്ന്‌ വീണ്ടും നൂറുനൂറ്‌ കേന്ദ്രങ്ങളിലേക്ക്‌ പോയിവന്നുകൊണ്ടിരിക്കാം. അവനവനിലേക്ക്‌ തിരിച്ചെത്തുമ്പോൾതന്നെ, അത്‌ അന്തിമലക്ഷ്യത്തിലോ, വഴിത്താവളത്തിലോ എത്തിയ ശേഷം അതേ വേഗത്തിൽ തിരിച്ചുവന്ന്‌ വീണ്ടും എവിടേക്കോ പോയ്ക്കൊണ്ടിരിക്കും.

എഡിറ്റോറിയൽ/മാത്യു നെല്ലിക്കുന്ന്


നമ്മുടെ സാംസ്കാരിക ജീവിതത്തിനു ഒരു മനുഷ്യമുഖവും വിശാലതയും സജീവതയും പൂർവ്വാപരബന്ധവും നൽകിയത് ശ്രീ സുകുമാർ അഴീക്കോടായിരുന്നു.
ആറ് പതിറ്റാണ്ടോളം അദ്ദേഹം കേരളത്തിലും പുറത്തും നമ്മുടെ സംസ്കാരത്തെ ഉണർത്തിയും ആശയപരമായി കലഹിച്ചും ജീവിച്ചു.
പലരും ഒരോ മിനിട്ടും ലാഭമുണ്ടാക്കാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ അഴീക്കോട് നമ്മെക്കുറിച്ച് നമ്മോട് പറയാനായി സഞ്ചരിച്ചു.
കേരളത്തിൽ പ്രസംഗിച്ചു പണമുണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ,എത്രയോ പേർ നീണ്ട നാവുമായി രംഗപ്രവേശംചെയ്തേനെ.
അഴീക്കോട്യ്യ് ഒരു അതുല്യമായ മാതൃകയായിരിന്നു.
ഒരു പക്ഷേ , ഒരു വലിയ തലമുറയുടെ വിശിഷ്ട സ്വഭാവങ്ങളുടെ അവസാനത്തെ കണ്ണി.
എല്ലാ രംഗത്തുമുള്ള ആഴത്തിലുള്ള അറിവും നേതൃപാടവവുമാണ് അഴീക്കോടിനു സ്വീകാര്യത നൽകിയത്.
കേൾവിക്കാരുമായും വായനക്കാരുമായും താദാത്മ്യം പ്രാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഞങ്ങൾ അദ്ദേഹത്തിന്റെ വീറുറ്റ സ്മരണയ്ക്കുമുൻപിൽ നമ്രശിരസ്കരായി നിൽക്കുന്നു.

ON SLEEPLES NIGHTS



Nisha.G

''My sunshine, my starlight
All Yours
Take just that on nights like this
There will be a broken moon
Let those who have not tasted
The bitter cups of fate, sleep.''

When on sleepless nights
I hear your words
Knocking my sensitive heart
Then I stare out into this still blackness
When I would really want you.
Crave for you down
The slowest moving minutes
Of those dark, dark hours
Through my brown cooling windows
I would see terrific painted faces
of Theyyams-
With red and green blood shot eyes.

Sometimes I do see
An old woman
Like a domon
So, wild, squeezing her
Rottened teeth, gazing at me.

But then the dried ends
Of my undergrown coconut tree
would wipe against
My fearful glass windows
Taking me back to reality
Where I should realize

My love is just like some
Fine dust particles
Some rubbish
A few broken nails
Some hair unwantedly come out
Lying on the floor...

And

All these gathered by a maiden
Into the dirtiest dustbin
Thrown into the waste pit
Burnt along with plastics
Giving the most terrific sensation
Of vomitting
Of Suffocation
Of a pale numbness
Down the brain.

Still I stare into the darkness
With my hopeless hopes of
Seeing a fairy
Placing her light hands& breast
On my black window grills.





കിനാക്കളില്ലാതെ



സുനിൽ സി.ഇ

കിനാക്കളുടെ വക്രത
ഇരുളിലേക്ക്‌ കുടിയേറുന്നു.
കൂർത്ത നഖങ്ങൾ
കനത്ത നഗ്നതയിലേക്ക്‌
നീളുന്നു.

ഭീരുത്വം ഉരുകിയുരുകി
നേർത്ത വിറകുകൊള്ളിപോലെ

നീ ഒരൊറ്റപ്പെട്ട നക്ഷത്രം
ഞാൻ പാതിയുറങ്ങിയ
ഒരു മേഘപാളി.

ഇന്ന്‌
രുധിരം ചാലിച്ച
നിലവിളികൾ-
എന്നെ പൊതിയുന്നു
കിനാക്കളില്ലാതെ...

യാത്രാന്ത്യക്കുറിപ്പ്‌

ആർ.മനു

ഇവിടെഞ്ഞാനെത്തിനിൽക്കുന്നു
നീണ്ടമൗനങ്ങളിടിവെട്ടി വീഴുന്ന
പെരുമഴകളിലീക്കൊച്ചു
നീർച്ചുഴികളി,ലിലകളിൽപടരുന്ന
നഗരാന്ധകാരാന്തരത്തിൽ

ജന്മനേത്രങ്ങളീ ബീജങ്ങളുലയുന്ന-
യാശുപത്രിക്കിടക്കകളിലുയരുന്ന
തേങ്ങലുകളിവിടെ താരാട്ടുമില്ല.
ഓർമ്മയിലെനാളങ്ങളീജീവരൂപങ്ങൾ
അവിരാമബിന്ദുക്കളുയിരിന്റെ
ചോദ്യങ്ങളുലകിന്റെ നീറ്റലുകൾ.
ഒരു കണികയായ്‌ കനൽക്കൂട്ടങ്ങളെരിയുന്ന
കണ്ണിൻതിളക്കങ്ങളീച്ചോറ്റുപാത്
രങ്ങൾ,
കവലയിലെ വേദാന്ത മൊഴികളിൽ മുറിയുന്നവ.

പാതിവെന്താഗാത്രങ്ങ, ളലിയാത്ത
പിണ്ഡങ്ങളലയുന്ന ഗംഗാതീരം
വേദകാതങ്ങൾ താണ്ടുന്ന പടയണി
നാദകോമരങ്ങളെല്ലാം മടുത്തൊടുവിൽ
നിണമൂറിനിൽക്കുന്ന സഹ്യശൈലങ്ങളും
നിളനിറച്ചൊഴുക്കുന്നയസുരവാതങ്ങളും

ഓടിമറയുന്ന തെയ്യങ്ങളൊപ്പമെത്തുന്നപൈതങ്ങൾ
ഉഷ്ണസ്വപ്നങ്ങൾ വേവുന്ന മുറിവിന്റെ
നീറ്റലുകളൂതിത്തണുപ്പിച്ച്‌ ശീതവാതം
വഴിയോരപ്പലകയിലെഴുതാത്ത വരികളും.

രാഘവനിവിടെ,
സീതയെത്തിരഞ്ഞൊടുവിലലയുന്നു.
സരയൂവാർത്തുകരയുന്നു
വാല്മീകി ജട പിഴുതുമാറ്റി!

നാലുകെട്ടിന്റെ പടിചവിട്ടവേ
എട്ടുപതിറ്റാണ്ടായമുത്തശ്ശി
ചൊല്ലിയതോർമ്മയിലൊരു
നനവായ്‌ തെളിവായ്‌ ദുഃസ്വപ്ന
വീഥികളിലരയിലേലസ്സുപോലെ-
യൊളിവാർന്നു നിൽക്കുന്നു
'പടിയിറങ്ങി പടിയിറങ്ങി
പാതാളനടുവിലെത്തുന്നു.'

കൂട്ടിലുറയ്ക്കാത്ത മണൽത്തരികൾ



ഇസ്മയിൽ മേലടി

മരുഭൂമിയ്ക്കും കൂടുവിട്ടവന്റെ മനസ്സിനും
ഒരേ ശൂന്യതയുടെ പരന്നമുഖം
അകത്തും പുറത്തും ഒരേ ജ്വലനം
മണൽക്കുന്നുകളായ്‌ കുമിഞ്ഞുയരാനും
ശൂന്യതയാകാനും ഒരു കാറ്റ്‌ മതി
മറുപ്പച്ചകളുടെ ദൈർഘ്യമാണ്‌
മരുഭൂമികളുടെ ആകർഷണദുരന്തം
അനന്തമായ്‌ പിടിച്ചുവലിയ്ക്കുന്ന പ്രതീക്ഷ
കൂടുവിട്ടുവന്നവന്റെമുന്നിലേകയർ
കുറ്റിയാകട്ടെ നാട്ടിയേടത്തുതന്നെ
മണ്ണതിനെ വീണ്ടും ആഴത്തിലേയ്ക്ക്‌ വലിയ്ക്കുന്നു
സ്വപ്നവും ദുരിതവും കാറ്റിലേറുമ്പോൾ
മനസ്സിൽ മണൽക്കുന്നുകൾ ഉയരുന്നു
വളർന്ന്‌ വളർന്ന്‌ ശിൽപമാകുന്നു
നരച്ചവശ്യത കൈവരിയ്ക്കുന്നു
ദൂരക്കാഴ്ചയിൽ സർപ്പസുന്ദരിയാകുന്നു
ആഞ്ഞ്‌ തിരിഞ്ഞുവീശുന്നവർഷങ്ങൾ
ജീവിതത്തെ നേർപ്പിച്ച്‌ നേർപ്പിച്ച്‌
മനസ്സിൽ ചാലിച്ച്‌ നിമിഷങ്ങളോടലിയിക്കുന്നു
മണൽത്തരികളെപ്പോലെ മനസ്സും
കൂടുവിട്ടുപറന്നുയർന്ന്‌ ദിശതെറ്റുന്നു.

പെരുവഴിയിൽ രണ്ടുകാലുകൾ



സാജു പുല്ലൻ

കൂരക്ക്‌ മുമ്പിലൂടെ
വളഞ്ഞ്‌ പുളഞ്ഞ്‌
മാളിക കയറുന്ന ഇടവഴി
ഇടവഴി
പെരുവഴിയാക്കുന്നതിന്റെ
ഉദ്ഘാടനത്തിനു വന്നു
പിക്കാസ്‌ തൂമ്പ
വാച്ചാത്ത്‌ കമ്പിപ്പാര
തുടങ്ങിയവകൾ

കാര്യക്കാരായി നിന്നു

വെള്ളമുണ്ടുകൾ
ഷർട്ടുകൾ
മടക്കിക്കുത്തിയ കള്ളിമുണ്ടുകളും

വിരുന്നു വന്ന കരങ്ങളിൽ

വിലയുള്ള സമ്മാനങ്ങൾ

സമ്മാനങ്ങൾ

വില കുറഞ്ഞതാവാനോക്കില്ലല്ലോ...
ഉദ്ഘാടനത്തിനു ക്ഷണിച്ചതു
മാളികയിലെ
ജോസ്‌ കുഞ്ഞ്‌ മുതലാളിയാവുമ്പോൾ...!

വേലികൾ തകർന്നിടവഴി

പെരുവഴിയായി തുറന്ന്‌...

ഉദ്ഘാടനം കേമമായെങ്കിലും...


കൂരയുടെ

ഓടും കഴുക്കോലും
ചെമ്മണ്ണ്‌ ഭിത്തിയും
ഇത്തിരി മുറ്റവും
മുറ്റത്ത്‌ നിന്ന രണ്ട്‌ കാലുകളും
(വീട്ടുകാരിയേയും
അവളുടെ മുലയിൽ നിന്നും
മാറാത്ത കുഞ്ഞിനേയും
തിമിരം കണ്ണെഴുതിയ അമ്മയേയും
ചുമലിൽ വച്ച്‌
ഉറയ്ക്കാതെ നിന്ന രണ്ട്‌ കാലുകൾ)
പെരുവഴിയിലായി.

സ്വപ്നസാഫല്യം



ശ്രീജിത്ത്‌ മൂത്തേടത്ത്‌

ഇതുവരെ ചാഞ്ഞിരുന്ന്‌ വിശ്രമിച്ചിരുന്ന മതിൽ പെട്ടന്ന്‌ പൊളിഞ്ഞു വീണപോലെ
ഒരു നിരാശ്രയത്വം തോന്നി ചന്ദ്രദാസിന്‌. വസുമതി ഏതോ വലിയ തമാശ
കേട്ടതുപോലെ പൊട്ടി പൊട്ടി ചിരിക്കുകയാണ്‌. ഇങ്ങനെയൊന്നുമല്ല
വിചാരിച്ചിരുന്നത്‌. ഇന്നു പുലർച്ചേ കണ്ട സ്വപ്നത്തെയും തുടർന്നുണ്ടായ
സംഭവവികാസങ്ങളെയും ചന്ദ്രദാസ്‌ ഓർത്തു. സ്വപ്നമിതായിരുന്നു. ജോലിക്ക്‌
പോകുമ്പോൾ താൻ ഓടിച്ചുകൊണ്ടിരുന്ന സ്കൂട്ടർ എതിരെവന്ന ഒരു കാറിലിടിച്ച്‌
തെറിച്ച്‌ റോഡിൽ വീഴുന്നു. ചീറിപ്പാഞ്ഞുവന്ന ഒരു ലോറിയുടെ അടിയിൽ പെട്ട്‌
തന്റെ തല പൊട്ടി തലച്ചോറ്‌ റോഡിൽ ചിതറിത്തെറിച്ച്‌.....! ഹൗ..!
അപ്പോഴേക്കും ഞെട്ടിയുണർന്നത്‌ ഭാഗ്യം. ഞെട്ടിപ്പിടഞ്ഞെഴുനേറ്റ്‌
കിടക്കയിലങ്ങിനെ കുറെ നേരമിരുന്നുപോയിട്ടുണ്ട്‌. ഒടുവിൽ സ്വബോധം
വീണ്ടുകിട്ടിയപ്പോൾ ഓ.. സ്വപ്നമല്ലേ..? സാരമില്ല. എന്നു
പറഞ്ഞെഴുനേറ്റെങ്കിലും വെളുപ്പിനു കാണുന്ന സ്വപ്നം
ഫലിച്ചേക്കാനിടയുണ്ടെന്നൊരു ഭയം മനസ്സിന്റെ കോണിലെവിടെയോ തങ്ങി നിന്നു.


ജോലി സൗകര്യത്തിന്‌ സ്വന്തം വീട്ടിൽ നിന്നും വളരെ അകന്ന്‌ വാടകയ്ക്ക്‌
ഒറ്റയ്ക്ക്‌ താമസിക്കുകയാണ്‌ ചന്ദ്രദാസ്‌. ഭാര്യയും രണ്ടുകുട്ടികളും
അടങ്ങുന്ന കുടുംബം അകലെ തറവാടുവീട്ടിൽ. ഇവിടെ ജോലി ചെയ്യുന്ന ബാങ്കിൽ
നിന്നും വളരെയകലെയല്ലാതെ സൗകര്യത്തിനു കിട്ടിയ വാടകവീട്ടിൽ സ്വയം പാചകവും
അലക്കും മറ്റുമായി കഴിയുമ്പോൾ എപ്പോഴും ഓർക്കുന്നത്‌ വീക്കെന്റിൽ ഒരു
ദിവസത്തെ ലീവിന്‌ വീട്ടിൽ പോവുന്നതിനെ പറ്റിയും, ഭാര്യക്കും മക്കൾക്കും
ഒപ്പമിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചുമൊക്കെയായിരുന്നു.
ചന്ദ്രദാസ്‌ മടുപ്പോടെ അടുക്കളയിലേക്ക്‌ കടന്നു. തലേന്ന്‌ രാത്രി
കഴിച്ചുവച്ച എച്ചിൽ പാത്രങ്ങൾ അതേപടി കഴുകാതെ കിടക്കുന്നു. എല്ലാം
പെറുക്കിയെടുത്ത്‌ വാഷ്‌ ബേസിനിലിട്ട്‌ പൈപ്പ്‌ തുറന്നുവച്ച്‌,
സ്റ്റൗവിനടുത്തുവന്ന്‌ പ്രഭാതഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.
നൊടിയിടകൊണ്ട്‌ ഭക്ഷണം പാചകം ചെയ്യാനും അതിനിടയ്‌ല്‌ കുളി അടക്കമുള്ള
പ്രഭാത കൃത്യങ്ങൾ നിർവഹിക്കാനുമുള്ള പ്രാവീണ്യം നീണ്ട ഇരുപത്തി അഞ്ച്‌
വർഷക്കാലത്തെ ജോലി ജീവിതം കൊണ്ട്‌ ചന്ദ്രദാസ്‌ നേടിയിരുന്നു. ഇനി അഞ്ചു
വർഷം കൂടിയെ ഉള്ളൂ എന്നതാണ്‌ ഒരു സമാധാനം. ശേഷം വിശ്രമ ജീവിതം. സുഖം
സുന്ദരം. ഭാര്യക്കും മക്കൾക്കുമൊത്ത്‌.

ഭക്ഷണം തയ്യാറാക്കുമ്പോഴേക്ക്‌ ഗ്യാസ്‌ തീർന്ന്‌ പോയിരിക്കുന്നു. നാശം.
പാതിവെന്ത ദോശ കല്ലിൻമേൽ കിടന്നു കളിയാക്കി ചിരിക്കുന്നു. ഇന്ന്‌ ഹോട്ടൽ
തന്നെ ശരണം. കുളിച്ച്‌ ഡ്രസ്സുമാറി ധൃതിയിൽ സ്കൂട്ടറിൽ ബാങ്കിലേക്ക്‌
തിരിക്കുമ്പോൾ രാവിലെ കണ്ട സ്വപ്നം ചന്ദ്രദാസിന്റെ മനസ്സിൽ വീണ്ടും
മുളച്ചുപൊന്തി. ഹൗ.!. അയാൾ തലകുടഞ്ഞു. അങ്ങനെയൊന്നും
സംഭവിക്കാതിരിക്കട്ടെ. ഉച്ചത്തിലുള്ള ഹോൺ മുഴക്കം ചന്ദ്രദാസിനെ
ഞെട്ടിച്ചു. പെട്ടന്നയാൾ സ്കൂട്ടർ വെട്ടിച്ചു. ഒരു ചുവന്ന കാർ തൊട്ടു
തൊട്ടില്ലായെന്ന മട്ടിൽ കടന്നുപോയി. സ്വപ്നം ഫലിക്കുകയാണോ ?. ചന്ദ്രദാസ്‌
വിയർത്തു. ബാങ്കിലെത്തി സീറ്റിലിരുന്നിട്ടും ചന്ദ്രദാസിന്റെ നടുക്കം
മാറിയിരുന്നില്ല.

ഇനിയെങ്ങാനും അതുപോലെ സംഭവിച്ചാലോ. തന്റെ ഭാര്യ, കുട്ടികൾ.. തന്നെ
മാത്രം ആശ്രയിച്ചു ജീവിക്കുന്നഅവരെങ്ങനെ ജീവിക്കും. വെള്ളത്തുണിയിൽ
പൊതിഞ്ഞ്‌ കത്തിച്ചുവച്ച നിലവിളക്കിന്റെ അടുത്ത്‌ കിടത്തിയിരിക്കുന്ന
തന്റെ ഭൗതികശരീരത്തിന്നടുത്തിരുന്ന്‌ പൊട്ടിക്കരയുന്ന ഭാര്യയേയും
മക്കളെയും ഓർത്ത്‌ ചന്ദ്രദാസിന്‌ സങ്കടം വന്നു. മുറിയിൽ
ചന്ദനത്തിരിയുടെയും സാമ്പ്രാണിയുടെയും മണം പടരുന്നതുപോലെ തോന്നി. അയാൾ
ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.
?സാർ.... എന്തുപറ്റി സാർ..??
പ്യൂൺ നാരായണൻ വന്നു തട്ടിവിളിച്ചപ്പോഴാണ്‌ സ്വബോധം വന്നത്‌. ടൗവ്വൽ
കൊണ്ട്‌ കണ്ണീരൊപ്പി, ?ഒന്നുമില്ല.. ചെറിയൊരു തലവേദന..? എന്നും പറഞ്ഞ്‌
നാരായണനെ ഒഴിവാക്കി ചന്ദ്രദാസ്‌ സീറ്റിൽ കുന്തിച്ചിരുന്നു. ഇതു
ശരിയാവില്ല. വസുമതിയെയും മക്കളെയും ഉടനെ കാണണം. എന്നാലെ സമാധാനമാവൂ.
ഒരാഴ്ചത്തെ ലീവെഴുതി മാനേജർക്ക്‌ കൊടുത്ത്‌ വീട്ടിലേക്ക്‌ തിരിച്ചു.
ട്രയിനിലിരിക്കുമ്പോഴും അതു തന്നെയായിരുന്നു ചിന്ത. തനിക്കെന്തെങ്കിലും
സംഭവിച്ചാൽ പാവം വസുമതിയും മക്കളും എന്തു ചെയ്യും. മൂത്തവൻ ഗോകുൽ പ്ലസ്‌
വണ്ണിൽ പഠിക്കുന്നു. ഇളയവൻ നകുൽ അഞ്ചാം ക്ലാസ്സിലും. പറക്കമുറ്റാത്ത
കുഞ്ഞുങ്ങൾ. സങ്കടം സഹിക്കവയ്യാതെ അയാൾ കയ്യിലുണ്ടായിരുന്ന
കർച്ചീഫെടുത്ത്‌ കടിച്ചു പിടിച്ചു. കണ്ണീർ ചാലുകളായി ഒഴുകി.
അടുത്തിരിക്കുന്നവർ ശ്രദ്ധിക്കുന്നുണ്ട്‌ എന്നുമനസ്സിലായപ്പോൾ മുഖം
തുടച്ച്‌ കണ്ണുകളടച്ച്‌ ചാരിക്കിടന്നു. അപ്പോഴും കണ്ണീർ
പൊടിയുന്നുണ്ടായിരുന്നു. സന്ധ്യാവുമ്പോഴേക്കും വീട്ടിലെത്തി, കുളിച്ച്‌
മക്കളെ അടുത്ത്‌ വിളിച്ച്‌ തലയിൽ തഴുകി, രാത്രി ഒരുമിച്ചിരുന്ന്‌ അത്താഴം
കഴിച്ചപ്പോഴേക്കും ഏകദേശം മനസ്സൺനടങ്ങിയിരുന്നു. അപ്പുറത്തെ മുറിയിൽ
വിളക്കണഞ്ഞ്‌ മക്കളുറക്കമായി എന്ന്‌ ഉറപ്പായപ്പോഴാണ്‌ ചന്ദ്രദാസ്‌
ഭാര്യയുടെ മുന്നിൽ കാര്യങ്ങളുടെ കെട്ടഴിച്ചതു. ഒരു
പൊട്ടിക്കരച്ചിൽപ്രതീക്ഷിച്ച ചന്ദ്രദാസിന്‌ കേൾക്കേണ്ടിവന്നതൊരു
പൊട്ടിച്ചിരിയാണ്‌. ഇതാ വസുമതി നിർത്താതെ ചിരിക്കുകയാണ്‌.
?ഇതിനാണോ ചേട്ടൻ കുറ്റിയും പറിച്ചിങ്ങോട്ടോടി പോന്നത്‌ ?. അങ്ങനെ
വല്ലതും സംഭവിച്ചാൽ തന്നെയെന്താ ?. ഞങ്ങൾക്ക്‌ ചേട്ടന്റെ പെൻഷൻ
കിട്ടില്ലേ. പിന്നെന്താ പേടിക്കാൻ ?.?
വസുമതി ചിരിച്ചുകൊണ്ടേയിരുന്നു. അവസാനത്തെ അത്താണിയും നഷ്ടപ്പെട്ടവനെ
പോലെ ഇളിഭ്യനായി നിന്ന ചന്ദ്രദാസിനപ്പോൾ ചിരിക്കണമോ കരയണമോ എന്നു
നിശ്ചയമുണ്ടായിരുന്നില്ല. വല്ലാത്തൊരാശാഭംഗം വന്നുപെട്ടപോലെ. ഈ കാര്യങ്ങൾ
കേട്ടാൽ വസുമതി വിങ്ങിക്കരയും കെട്ടിപ്പിടിക്കും, സമാധാനിപ്പിക്കും
എന്നൊക്കെയായിരുന്നു അയാൾ കരുതിയിരുന്നത്‌. പകരം അവൾ തന്നെ കളിയാക്കി
ചിരിക്കുന്നു. ഫാമിലി പെൻഷൻ കൊണ്ട്‌ ജീവിക്കാൻ പറ്റുമെന്ന്‌ അവൾ പറഞ്ഞത്‌
ഒരുപക്ഷെ തമാശയായിട്ടായിരിക്കും. ചന്ദ്രദാസ്‌ സമാധാനിക്കാൻ ശ്രമിച്ചു.
ഒരാഴ്ച കഴിഞ്ഞേ തിരിച്ചു പോവുന്നുള്ളൂ എന്ന്‌ കരുത്തിയ ചന്ദ്രദാസ്‌
പിറ്റേന്ന്‌ രാവിലെ തന്നെ കുളിച്ച്‌ ജോലിസ്ഥലത്തേക്ക്‌ പുറപ്പെട്ടു.
റയിൽവേ സ്റ്റേഷനിൽ വച്ചിരുന്ന സ്കൂട്ടറുമെടുത്ത്‌ ബാങ്കിലേക്ക്‌
പോകുമ്പോൾ മനസ്സിൽ നിറയെ വസുമതിയുടെ വാക്കുകളായിരുന്നു. ?താനില്ലെങ്കിലും
തന്റെ പേരിലുള്ള ഫാമിലി പെൻഷൻ കൊണ്ടവർക്ക്‌ ജീവിക്കാമല്ലോ?. ഈ ഒരാശയം
തനിക്കെന്തുകൊണ്ടു തോന്നിയില്ല ?. എന്നാലും വസുമതിയങ്ങിനെ പറഞ്ഞുവല്ലോ.
കടുത്ത നിരാശ കയ്പ്പുനീരായി തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങുന്നതയാളറിഞ്ഞു.
ചിലപ്പോളവൾ തമാശ പറഞ്ഞതാവും. തമാശയോ കാര്യമോ എന്ന്‌ അവളുടെ ചിരിയിൽ
നിന്നും വേർതിരിക്കാൻ കഴിഞ്ഞില്ല.
പെട്ടന്ന്‌ കാതടപ്പിക്കുന്ന ഹോൺ. ഇത്തവണ ചന്ദ്രദാസിന്‌ സ്കൂട്ടർ
വെട്ടിക്കാൻ കഴിഞ്ഞില്ല. എതിരെവന്ന കാറിൽ തട്ടിത്തെറിച്ച്‌ അയാൾ
റോഡിലേക്ക്‌ വീണു. ആ നിമിഷം പൊടുന്നനെ എങ്ങുനിന്നോ ചീറിപ്പാഞ്ഞുവന്ന ഒരു
ലോറിയുടെ അടിയിൽ പെട്ട്‌ തലയോട്ടി പൊട്ടി തലച്ചോറും ചോരയും
കൂടിക്കുഴഞ്ഞ്‌ റോഡിൽ ചിതറിത്തെറിച്ചു !.





Mockery


winnie panicker



My mind is scorched, and dry in this

Unbeaten heat, so parched

And cracked, breaking through

My veins intact.


And it is tight and pressure just

Heaving up and raising high,

And a sense of breathlessness is engulfing me

So much twisting my neck, so hard.


The breeze once so cool, shriveled and

Chill, now it beats on my face,

So sharp, the coolness is only a feel of numbness,

A feel? No, sans-feel…


The flowers only stood so still and

They no longer swayed or danced, smiled,

Or sang their once so beautiful songs

For me, now in this midst of unearthing solitude…


A sense of fear, so chilling, as though

A prickly ice point sliding through my veins

With the coolness to melt, yet with the

Sharpness to wound me and pacify with the cold…


This phase, just glaring onto my face,

And the mockery of those dolls in front of me,

I look at them and they at me, I stay motionless,

numb, and they, they laugh their clown-ly laughter at me…

സ്വന്തം അപരിചിത


ജാനകി

പുന്നിയൂർക്കുളത്തെ ഉച്ചകൾ ഇങ്ങിനെയാണോ..!!!? നിശബ്ദതയുടെ ചുടുകട്ടകൾ അടുക്കി വച്ച സ്മാരകം പോലെ..!!!ഏകാന്തതയുടെ വളകൂറുള്ള ഭാവനയുടെ വിളനിലമായ നാലപ്പാട്ടെ പ്രകൃതിയെ ഞാൻ ആവുന്നത്ര കണ്ണുകൾ തുറന്നു വച്ചു നോക്കി. എന്റെ വിചാരങ്ങൾക്കു പുറകെ കാറിലെ തണുപ്പിൽ നിന്നും അമ്മിണിടീച്ചറും..ബേബിടീച്ചറും..ശ്രീദേവിയും ഇറങ്ങി.ഓരോരുത്തർക്കും ഓരോലോകം സമ്മാനിച്ചാണ് ആമിയുടെ ഓർമകൾ അവിടേയ്ക്കു വരവേറ്റത്..


കത്തുന്ന വെയിലിനെ പ്രണയനിശ്വാസങ്ങളാൽ ഊതിയാറ്റിയ ഒരാളുടെ കാൽ‌പ്പാടുകൾ പതിഞ്ഞ നാലപ്പാട്ടെ തൊടിയിൽ, എന്റെ കാലുകൾ നെഞ്ചിടിപ്പോടെ വിറഞ്ഞു പതിഞ്ഞു.പക്ഷേ.കണ്ണുകൾ പതുക്കെ പ്രതിഷേധിക്കാൻ തുടങ്ങി.
“ഇതല്ലഇതല്ല കാണുവാൻ വന്നത്.”

എന്താണു ഞാൻ പ്രതീക്ഷിച്ചിരുന്നത്?പൂരം നടക്കാതെ പോയ അമ്പലപ്പറമ്പു പോലെ ഭീമാകാരമായ ശൂന്യത എന്നിൽ നിറയാൻ തുടങ്ങി..ഓദൈവമേ..ഇവിടെ ഒന്നും ശേഷിക്കുന്നില്ല നാലപ്പാട്ടു തറവാടിന്റെ അടിത്തറ പോലും..


അടുക്കളപ്പുറത്തെ കലമ്പലിനുംരഹസ്യങ്ങൾക്കുംതൊടികളിലെ അർത്ഥ പൂർണ്ണമായ ചിലമ്പലുകൾക്കും ഇടയിലൂടെ പോപ്ലീൻ തുണിയുടെ പെറ്റിക്കോട്ടിൽ സദാ ജിജ്ഞാസുവായി നടന്നവൾ എവിടെ.? അവളുടെ സ്വപ്നങ്ങളും.,ഭാവനകളും തട്ടിയുണർന്ന ഓർമകല്ലുകൾ എവിടെ..? കുറച്ചു സമയമെടുത്താണെങ്കിലും ഗതാർത്ഥമായ പ്രതീക്ഷകളെഉടഞ്ഞ കളിപ്പാട്ടം വാരിക്കൂട്ടിയെന്നപോലെ എന്റെ സങ്കട മുറിയിൽ പൂട്ടിവച്ചു.

ഇനി ഞാൻ കണ്ടുകൊള്ളട്ടെ.ബാക്കിയായി, കുറച്ചെങ്കിലും കാണാതിരിക്കില്ല.നാക്കിലയിൽ ശേഷിച്ച വറ്റുപോലെ..


കൂടെ വന്നവരെ നോക്കി.ആരും തന്നെ പ്രസന്നരല്ലാത്തത്അതൊരു ദുരന്ത ഭൂമിയാണെന്ന തോന്നൽ എന്നിലുണ്ടാക്കി.മുണ്ഡനം ചെയ്ത പറമ്പിൽ,സ്വകാര്യ വ്യക്തികളുടെ സ്വപ്നങ്ങൾ പാർപ്പിടങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നു കൃത്യമാ‍യ അകലത്തിൽ കുറച്ചു തെങ്ങുകളും കവുങ്ങുകളും പച്ചക്കൊടിയാ‍ട്ടികൊണ്ടിരുന്നുപോരുമ്പോഴുണ്ടായിരുന്ന ആവേശമെല്ലം കെട്ട് മനസ്സു പൊട്ടിയ ബലൂൺതുണ്ടു പോലെ കുഴഞ്ഞു കിടന്നു…………വെറുതെ പരതി നടന്നപ്പോൾ പറമ്പിന്റെ തെക്കെ അതിരിലെ കുറച്ചു സ്ഥലം നിറയെ പച്ചയണിഞ്ഞു സങ്കോചത്തൊടെ നിലകൊള്ളുന്നതു കണ്ടു..! സാഹിത്യ അക്കാദമിക്കു കൊടുത്ത സ്ഥലമായിരുന്നു അത്.ബാക്കിയുള്ള സ്ഥലമത്രയും തണൽ വിരിച്ച് ഒരു കൂറ്റൻ ഇലഞ്ഞി..!.,അതിന്റെ ചുവട്ടിൽ പേരറിയാത്ത പുല്ലുകളുടെ ഇടയിൽ പകുതി മറഞ്ഞ പാമ്പിൻ കാവ്.! .പച്ചപ്പായൽ പിടിച്ച അതിന്റെ തറയിൽ പണ്ടെന്നോ ആരോ വിതറിയ ചില്ലറ തുട്ടുകൾ കാലദണ്ഡനമേറ്റ് ഉറഞ്ഞു കിടക്കുന്നു.നടുക്ക് ഒരു തിരി കൊതിച്ച് ക്ലാവു പിടിച്ച കുഞ്ഞു നിലവിളക്കും


തൊട്ടാൽ വിരലിൽ പറ്റും എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വിളക്കിന്റെ തിരിക്കുഴികളിൽ കരി ഉറഞ്ഞിരുന്നു..ഇരുളടഞ്ഞ ഗതകാല സ്മരണകളെ തെളിച്ചു കൊടുക്കാൻ ഞാൻ ഒരു തിരിയും തീത്തുണ്ടും കരുതണമായിരുന്നോ..?


എന്റെ പാദ ശബ്ദം കേട്ടിട്ടാവണം ഒരു ചെറു നാഗകുമാരൻ( അതോ കുമാരിയോ) വന്നെത്തി നോക്കി..പെട്ടെന്നു മനുഷ്യ സഹജമായ ഭയപ്പാടിലേയ്ക്കു പതുങ്ങിയ എന്റെ കണ്ണുകളിലേയ്ക്കു അത് തലയുയർത്തി, നോട്ടം കൊണ്ട് അളന്നുആ നോട്ടത്തിൽ ഞാനൊരു അപരാധിയായി..,അടുത്ത നിമിഷം ധൃതിയിൽ ഏതോ സുരക്ഷിതമായ മറവിലേയ്ക്ക്അത് ഇഴഞ്ഞു പോയി.തികച്ചും മാന്യമായ ഒരു ഇഴഞ്ഞു പോക്ക്..”കണ്ടില്ലേ..ഞാനെത്ര നല്ലവനാണെന്നോമാധവിക്കുട്ടീടെ സ്വന്തം..” എന്നു പറഞ്ഞോ ആ പോക്കിൽ.

എന്റെ മനസ്സു പ്രതിവചിച്ചുകാലം നികത്തിയ ഓർമ്മകളുടെ പൊത്തിൽ നിങ്ങൾ അനാഥരായെന്നൊ നാഗത്താൻമാരേ.

ഞാൻ ബാഗിൽ നിന്നും കയ്യിൽ തടഞ്ഞ ചില്ലറകൾ എടുത്തു പിടിച്ച്കാവിന്റെ തറയിൽ ഇരിപ്പുറപ്പിച്ച നാഗത്താൻമാരുടെ ശിരസ്സു വഴി ചൊരിഞ്ഞു.ചില്ലറ കിലുക്കം കേട്ട് ഉണരട്ടെ സർപ്പങ്ങൾ……സ്മരണകളുടെ നൂറും പാലും തേടട്ടെ..നിരാശകളുടെ കളം മായ്ക്കട്ടെ..മനസ്സിലെ.സഹതാപത്തിന്റെയും സ്നേഹത്തിന്റേയുംകുത്തൊഴുക്കിൽ എന്തിനെന്നറിയാതെ ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ഒരു ഓറഞ്ച് എടുത്തു കാണിക്കയായി വച്ചു..


ഇലഞ്ഞിയുടെ ദയയിൽ തണലേറ്റ് പുൽച്ചാടികൾ ദീർഘനിശ്വാസമിട്ട് വിശ്രമിച്ചു കൊണ്ടിരുന്നു..തറയിൽ ചിതറിയ കുഞ്ഞു നക്ഷത്രങ്ങൾ പോലെ ഇലഞ്ഞിപ്പൂക്കൾ..ശ്രീദേവിയുടെ ചുരുണ്ട മുടിയിൽ വീണു തങ്ങിയ തങ്ങിയ പൂക്കൾ..രാത്രിയിലെ ആകാശത്തെ ഓർമ്മിപ്പിച്ചു.പുതിയ കവിതയെ ഗർഭം ധരിച്ച എല്ലാ‍ ലക്ഷണവും ഉണ്ട് അവൾക്ക്.എനിക്കു ശ്രീദേവിയോടു കൂടുതൽ സ്നേഹം തോന്നി

ഇലഞ്ഞി പെയ്തു കൊണ്ടിരുന്നു..അതിന്റെ നേർത്ത സുഗന്ധത്തിൽ കാലവും പ്രായവും തെറ്റിയ ഒരു പ്രണയത്തിന്റെ മുള മനസ്സിൽ നിന്നും തളിരില നീട്ടിയെത്തി “നോക്കു.ഞാൻ മാധവിക്കുട്ടീടെ തൊടിയിൽ,ഇലഞ്ഞിപ്പൂവിലും………സുഗന്ധത്തിലും കുളിച്ച് അങ്ങയെ ഓർത്തു നിൽക്കുന്നു.” എന്റെ പ്രണയം മൊബൈലിൽ ഒരു സന്ദേശമായി.അടുത്ത നിമിഷം തന്നെ ഞാൻ ചെയ്തതിലെ പരിഹാസ്യത എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതു നോക്കി നിൽക്കുമ്പോൾ.., സ്നേഹത്തിന്റെ നേരിയ ഗന്ധം…….ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എന്നെ ആശ്വസിപ്പിച്ചു നിന്നു………


ഒരു കവിതയെങ്കിലും ഇവിടെ നിന്നു പാടാതെ പോകുന്നതെങ്ങിനെ..എന്ന ചിന്തയിലാ‍ണോ അമ്മിണി ടീച്ചർ.ഒരുപാടു സംസാരിക്കുന്ന ആൾ പെട്ടെന്നു നിശബ്ദയാ‍യിരിക്കുന്നു..!

“ഒരു നാൾ സുഖം വരാനെത്രയേറെ
മഹിയും കറങ്ങി തിരികയല്ലി..” തത്വങ്ങളുടെ മേമ്പൊടി തൂവി ബേബി ടീച്ചർ കവിതകൾ പാകപ്പെടുത്തുകയാണോ?


സനേഹത്തിന്റെ ഗന്ധവും ശ്വസിച്ച്കൂടെ വന്നവരുടെ ഭാവങ്ങൾക്കു അർഥവും കൊടുത്ത് നിൽക്കുമ്പോൾ..കൽക്കട്ടയിൽ നിന്നും ഇവിടേയ്ക്ക് സ്വപ്നങ്ങളുടേയുംഭാവനകളുടേയും.പ്രണയത്തിന്റേയും ഘോഷയാത്ര നയിച്ചു വന്ന ആൾ എന്റെ സാരി തുമ്പിൽ പിടിച്ചു

എന്നെ നീർമാതളം കാണുന്ന കാര്യം ഒർമ്മിപ്പിക്കുകയായിരുന്നു സ്നേഹം നിറച്ച കണ്ണുകളിൽ..നിഷ്കളങ്കതയുടെ നേർത്ത തിരശീലയിളകി

“കാണണ്ടേ അവളെനെനക്ക്വാ.”
എന്താണ് എന്റെ കൂടെ വന്നവരാരും ഇതൊന്നും അറിയാത്തത്..കാവിന്റെ വടക്കു വശത്തായി ആൾക്കൂട്ടത്തിൽ തനിയെ എന്ന പോലെ.., വിഷാദം പൂണ്ട.. , ഒറ്റത്തടിയെന്നു തോന്നിപ്പിക്കുന്ന ഉയരമുള്ള ഒന്ന്.

ഞാൻ അതിന്റെ തായ്ത്തടിയിൽ തലോടി നോക്കി.. മാധവിക്കുട്ടിയിലേയ്ക്കു വേരിറങ്ങി..ഓരോ വായനക്കാരിലേയ്ക്കും മുളകൾ നീട്ടിയ പ്രണയ തരു.!....എന്റെ ഇലകളെ ആരും തൊടരുത് എന്നു പറഞ്ഞ് ഉയരത്തിലേയ്ക്കു ചില്ലകൾ നീട്ടി അതങ്ങിനെ നിൽക്കുന്നു.ഇനിയൊരു പക്ഷെ പ്രണയം പെയ്തേക്കാവുന്ന മേഘങ്ങൾക്കിടയിൽ ആമിയെ തിരഞ്ഞ് എത്തി നോക്കുന്നതാവാം…… എന്തായാലും .പാവം അതിപ്പോൾ ആരുമില്ലാത്ത ഒരുവളെ പോലെ..


ഉണ്ണിമാങ്ങകൾ തൂങ്ങുന്ന ഒരു മൂവാണ്ടൻമാവിനപ്പുറം.., വശങ്ങളിടിഞ്ഞ കുളത്തിൽ വാൽമാക്രികളും പൂച്ചൂട്ടികളും ജന്മം നനഞ്ഞു പുളയ്ക്കുന്നു..ഇറങ്ങി കാൽ നനച്ചു ..ചന്ദനമരങ്ങളുടെ ചൂടാറിയത് ഈ കുളത്തിലായിരിക്കാം.ഞാനൊന്നു സൂക്ഷിച്ചു നോക്കി.കല്യാണിക്കുട്ടി വായിലെ പാ‍യൽ ചുവയുള്ള വെള്ളം തുപ്പിക്കളഞ്ഞ് എന്നെ നോക്കുന്നുണ്ടോ?

“നെനക്കും അവളെ പേടീണ്ടോ…….അവളു പാവം……എന്നെ പോലതന്നെ..” തിരിച്ചു കയറുമ്പോൾ മാധവിക്കുട്ടി എന്നെ ആശ്വസിപ്പിക്കുന്നു..

“ ആരും. .ആരും എന്നെ പോല്യാ‍വരുതട്ടോ.. എഴുത്തുകാരികളേയ്……“

അനുഭവങ്ങളെ തൊട്ടുനിന്ന്..എന്നെ നോക്കി അത്രയും പറഞ്ഞതിലെ ആത്മാർത്ഥത വേദനയോടെ അറിഞ്ഞു……കുളത്തിലേയ്ക്കു പ്രതിഛായ നോക്കുന്ന കൂട്ടുകാരെ നോക്കി,……അവരെ ചൂണ്ടികാട്ടി ഞാൻ പറഞ്ഞു

“ഞാൻഎഴുത്തുകാരിയല്ലഅത് അവരൊക്കെയാണ്.“ പരുപരുത്ത ..,മൈലാഞ്ചിയിട്ട ആ കൈത്തലം തലോടി പറഞ്ഞ് ഞാൻ ചിരിച്ചു.
“ഉം.....ആരായാലും. വല്ല്യ ധൈര്യം കാണിച്ചെഴ്തരുത്..രഹസ്യങ്ങ ളേയ്..രഹസ്യങ്ങളായിട്ടന്നെ ഇരിക്കണം

ഒന്നു രണ്ടു നിമിഷം നിശബ്ദമായി ചിന്തിച്ച്..തുടർന്നു……

“എനിക്ക് പോയി രക്ഷപ്പെടാനും..പിന്നെ മരിക്കാനും ഒരു പൂനേണ്ടായി രുന്നുഇപ്പഴത്തെ ഈ പെങ്കുട്ട്യോളൊക്കെ എവിടേയ്ക്കാ പോയി രക്ഷപ്പെടുക. ഈശ്വരാ

ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു മറുപടി ഞാൻ ശൂന്യതയിൽ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾനീർമാതളത്തിന്റെ. വാടിവീണുറഞ്ഞ.. ഞരമ്പുകൾ മാത്രം തെളിഞ്ഞു നിൽക്കുന്ന ഒരിലയെടുത്ത് ആമി എന്റെ നേർക്കു നീട്ടി……

“ഇവൾ ഇവിടെ ജനിച്ച്ഇവിടെ വാടി വീണ്,ഇവിടത്തെ മണ്ണിലുറഞ്ഞ്നാളെ ഇവിടെ ഇല്ലാതാകുകയാണ്ല്ലേ. ? എത്ര ഭാഗ്യവതി. എന്നേക്കാൾ“

വാചാലതയ്ക്കു സ്ഥാനമില്ലാത്ത നിമിഷങ്ങൾ കഴിഞ്ഞ് ആമി എന്നെ ഒരിക്കൽ കൂടി നോക്കി.

“ആദ്യം നാടുപേക്ഷിച്ച.,പിന്നീടു ജീവനും ഉപേക്ഷിച്ച..എന്റെ ശരീരം ഏതു മണ്ണിലാണുറഞ്ഞത് .ആ മണ്ണിന് ഞാൻ ഒരു ജഡംമാത്രമായിരുന്നില്ലല്ലോ തീർത്തും ഒരു അപരിചിത കൂടിയായിരുന്നു.. എനിക്കുറപ്പുണ്ട്..എന്റെ ശരീരത്തിലെ അവസാന നീരുറവകൾ,.പരിചിതവഴികളന്വേഷിച്ച്..പരിചിതഗന്ധങ്ങളന്വേഷിച്ച് അവസാനമായി നീർമാതളത്തിന്റെവേരുകളെങ്കിലും പ്രതീക്ഷിച്ച്.,പ്രതീക്ഷിച്ച്.. ഒടുവിൽ അടങ്ങി..ഒടുങ്ങി വറ്റിയിട്ടുണ്ടാകാം.. ഏതിനേക്കാളും ദയനീയമായി..”

എനിക്കൊന്നു തൊടാൻ കഴിയുന്നതിനു മുന്നേ മാധവിക്കുട്ടി പാമ്പിൻ കാവിലേയ്ക്കു തിരിച്ചു ഒഴുകി പോയി

കുളപ്പടവിൽ നിന്നും കൂടെ വന്നവർ വിളിക്കുന്നു.മടങ്ങണമല്ലോപുന്നിയൂർക്കുളത്തെ ശ്വസിച്ച ഒരു ദിവസം.,ഇവിടെ തീരുകയാണ്. കാറിൽ കയറുമ്പോൾ ഒന്നു കൂടി നോക്കി…… ഞാൻ ചൊരിഞ്ഞ ചില്ലറകിലുക്കം കേട്ട് എത്തിയോ കാവിലെ വിഷാദ നാഗമൂകർഓർമ്മകളിൽ ഇഴച്ചിൽ പാടുകൾ അവശേഷിപ്പിച്ച് അവർ തിരോധാനം ചെയ്തിരിക്കുന്നു.. എഴുത്തുപടങ്ങൾ ആസ്വാദ ക മനസ്സുകളിൽ പൊഴിച്ചു വച്ചിട്ട് മാധവിക്കുട്ടി മറഞ്ഞു കളഞ്ഞ പോലെ………

നീർമാതളം..ചില്ലകൾ താഴ്ത്തി എന്നെ ഒന്നെത്തിനോക്കിയോ……..?!!


കാലൊടിഞ കിളി


ബി.ഷിഹാബ്

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.

സംവാദം


സനൽ ശശിധരൻ


ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.
ആള്‍ : ഹെയ്..എന്താദ് ഇത്ര മനോഹരമായ പായസം കഴിച്ചിട്ടും നിനക്ക് വിശേഷിച്ചൊന്നും തോന്നീല്ല!!.അതെന്താ കാര്യം?
നിഴല്‍‍ :എനിക്കൊന്നും തോന്നില്ല..അത്രതന്നെ..ഇയാള്‍ക്കതിത്ര ഇഷ്ടപ്പെടാനെന്താ കാര്യം അതാദ്യം പറ..
ആള്‍ : അത് പാചകം ചെയ്തിരിക്കുന്ന ആ രീതി..അതൊന്നു വേറെയാ.. (അയാള്‍ പാചകരീതി പറയുന്നു)
നിഴല്‍ ഓ! എന്ന മട്ടില്‍ നെറ്റി ചുളിക്കുന്നു
ആള്‍ : എന്താ ഇപ്പോഴും നിനക്ക് പായസം ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ?
നിഴല്‍ : ഇപ്പോ എനിക്ക് പായസം മാത്രമല്ല പാചകോം ഇഷ്ടപ്പെട്ടില്ല.
ആള്‍ : ഹെയ്..താനിതെന്താടോ ഇങ്ങനെ...ആരാ പാചകക്കാരനെന്നറിയാമോ തനിക്ക്..?
നിഴല്‍ : ആരാ?
ആള്‍ :പാചകക്കാരന്റെ പേരു പറയുന്നു)
നിഴല്‍ ഹും! എന്ന മട്ടില്‍ പുരികം വളയ്ക്കുന്നു.
ആള്‍ : എന്താ ഇനീം നെനക്ക് പായസം ഇഷ്ടമായില്ല?
നിഴല്‍ :ഇപ്പോ പായസോം പാചകോം മാത്രമല്ല പാചകക്കാരനേം ഇഷ്ടമായില്ലെനിക്ക്.
ആള്‍ വീണ്ടും വിശദീകരിക്കാന്‍ വായ തുറക്കുന്നു.
അയാളെ തടഞ്ഞു കൊണ്ട് നിഴല്‍ : ഇനിയാ പായസത്തെപ്പറ്റി എന്തെങ്കിലും മിണ്ടിപ്പോയാല്‍ പായസത്തേം പാചകത്തേം പാചകക്കാരനേം മാത്രമല്ല തന്നേം എനിക്കിഷ്ടപ്പെടാതെ വരും.
അതും പറഞ്ഞ് നിഴല്‍ നടന്നുപോയി
ആള്‍ അന്തംവിട്ട് നില്പായി

സെക്സ് എന്ന ഷര്‍ട്ടിനെപ്പറ്റി രജനീഷ്


രാംമോഹൻ പാലിയത്ത്


അല്ല, സെക്സ് ആത്മാവിന്റെ അടിവസ്ത്രമല്ല. അടിവസ്ത്രമിടാതെ എത്ര പേര്‍ നടക്കുന്നു, ആര്‍ക്കറിയാം? എന്നാല്‍ ഷര്‍ട്ടിടാത്ത ഒരുത്തനുമില്ല.

അടിവസ്ത്രത്തെപ്പറ്റിപ്പറഞ്ഞപ്പഴാണ്, മിലാന്‍ കുന്ദേരയുടെ ജീവിതം മറ്റെങ്ങോ (Life is Elsewhere) എന്ന തകര്‍പ്പന്‍ നോവലില്‍ ഒരു രംഗമുണ്ട്. നായകരിലൊരാള്‍ ഒരു പെണ്ണിനെ വളയ്ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ഒരു ദിവസം പെണ്ണിനെ വളഞ്ഞുകിട്ടുന്നു. ഒരു വീടും ഒത്തുകിട്ടുന്നു. പക്ഷേ അന്നിട്ട അടിവസ്ത്രം കീറിയതാ. അതുകൊണ്ട് ഒരു പാര്‍ക്കിലോ മറ്റോ പോയി തട്ടലിലും മുട്ടലിലും അവസാനിപ്പിക്കുന്നു. ദീര്‍ഘനാള്‍ കൊണ്ട് വളച്ചെടുത്ത ഒരുത്തിയെ കീറിപ്പിന്നിയ അടിവസ്ത്രം കാട്ടുന്നതെങ്ങനെ?

രജനീഷ് പറഞ്ഞത് ഷര്‍ട്ടിനെപ്പറ്റിയാ.

സമ്പന്നനായ ഒരാള്‍ ഒരു ദീര്‍ഘയാത്രയ്ക്കായി വീടു പൂട്ടി ഇറങ്ങുകയാണ്. അപ്പോള്‍ അയാളുടെ ഒരു പഴയ സുഹൃത്ത് ഗേറ്റ് കടന്ന് അകത്തുവരുന്നു. സമ്പന്നന് യാത്ര നീട്ടിവെയ്ക്കാന്‍ വയ്യ. എന്നാല്‍ വളരെ നാള്‍ കൂടി കാണുന്ന സുഹൃത്തിനെ തിരിച്ചയയ്ക്കാനും വയ്യ. അങ്ങനെ അയാള്‍ ആ പഴയ കൂട്ടുകാരനേയും കൂട്ടി യാത്ര തുടരാന്‍ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്നം - പഴയ ചങ്ങാതി ദരിദ്രനാണ്. അതുകൊണ്ട് ഷര്‍ട്ടും പഴയതുതന്നെ. പഴയത് മാത്രമല്ല മുഷിഞ്ഞത്, കീറിയതും. അതുമിട്ട് വരുന്ന ഒരാളെ എങ്ങനെ കൂടെക്കൂട്ടും? ഒടുവില്‍ തന്റെ ഒരു നല്ല ഷര്‍ട്ട് അയാള്‍ക്ക് ഇടാന്‍ കൊടുത്ത് പ്രശ്നം സോള്‍വ് ചെയ്തു. ഉടനെ യാത്രയുമാരംഭിച്ചു.

എതിരെ വന്ന ആദ്യത്തെ പരിചയക്കാരന് സമ്പന്നന്‍ തന്റെ കൂട്ടുകാരനെ ഇങ്ങനെ പരിചയപ്പെടുത്തി. 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടാണിട്ടിരിക്കുന്നത്'. ശ്ശെ, കൂട്ടുകാരന്‍ ചമ്മിപ്പോയി. പരിചയക്കാരന്‍ പോയ്മറഞ്ഞപ്പോള്‍ പഴയ ചങ്ങാതി പരിഭവിച്ചു - 'എന്താ കൂട്ടുകാരാ, നിങ്ങളുടെ ഷര്‍ട്ടാണ് ഞാനിട്ടിരിക്കുന്നതെന്ന് പറഞ്ഞത്? അങ്ങനെ പറയല്ലേ പ്ലീസ്'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

രണ്ടാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടല്ല ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഞാനെന്റെ ഷര്‍ട്ടല്ലേ ഇടൂ'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

മൂന്നാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് ഇങ്ങേരുടെ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമുണ്ടോ?. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

നാലാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേരുടെ ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലൊ!.

അവര്‍ പിന്നെയും ഒരുമിച്ചുതന്നെ യാത്ര തുടര്‍ന്നോ ആവോ? From Sex to Super Consciousness എന്ന കിത്താബിലാണ് രജനീശന്‍ ഈ കഥ പറയുന്നത്. (പ്രീഡിഗ്രിക്കാലത്ത് വായിച്ച ഓര്‍മയില്‍ നിന്ന്. 'പ്രീഡിഗ്രിക്കാലത്തേ ഓഷോവിനെ വായിച്ചു, അപ്പോള്‍ അതാണ് കുഴപ്പം അല്ലേ' എന്ന് ചോദിക്കല്ലേ കിനാവേ!).

സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അത് വിഷയമാവും.

ഈ കഥ ഒന്നിന്റെയും ന്യായീകരണമല്ല. എങ്കില്‍ നിങ്ങള്‍ ഷര്‍ട്ടൂരി ഒരു മുളയിന്മേല്‍ കൊളുത്തി അതും പിടിച്ച് പുരപ്പുറത്തു കയറി നില്ലെടോ എന്നു പറഞ്ഞാല്‍ കുഴങ്ങിപ്പോകത്തേ ഉള്ളു.

വിരലെഴുത്ത്


വി.ജയദേവ്


ആരുടേയോ മനസില്‍ നിന്നടര്‍ന്നുവീണ വേവലാതിയുടെ ഒരു തരിയുണ്ടാവും നാമറിയാതെ. പൂക്കാടുകളെ കരിയാതെ നിര്‍ത്തുന്ന പേരറിയാത്ത ഏതോ പൂമ്പൊടിയുടെ മണമതിലുണ്ടാവും. നാമറിഞ്ഞ്, ഓര്‍ക്കാപ്പുറത്തു വിളിച്ചുണര്‍ത്തുന്ന അക്ഷരങ്ങളുടെ നിലവിളികളത്രയും വിരല്‍ത്തുമ്പത്തു തഴമ്പുകെട്ടിക്കിടക്കും. ഇടയ്ക്കിടെ അസ്വസ്ഥതകളെ ഓരോന്നായി ഓര്‍മിപ്പിച്ചുകൊണ്ടും വേദനകളില്‍ വിങ്ങിനിറഞ്ഞും. കാണെക്കാണെ, കണ്ണുകളെ കൊത്തിവലിക്കുന്നൊരു കൊള്ളിയാന്‍ തീത്തിരി കത്തിച്ച് എന്നും മുന്നിലുണ്ടാവുമെന്നു നാമറിയും. തീയിഴയുന്ന അക്ഷരവഴികളില്‍ നിന്നു പൊള്ളുന്ന സ്പര്‍ശനങ്ങളെ വിരല്‍ത്തുമ്പ് എന്തിനുവേണ്ടിയാണു വഴിനീളെ ചേര്‍ത്തുപിടിക്കുന്നതെന്നാവാം നമ്മള്‍ ആലോചിക്കുന്നുണ്ടായിരിക്കുക. എങ്കിലും, ഈ ചെന്തീയെ തൊടാതിരിക്കാനാവില്ല എന്നു തിരിച്ചറിയുമ്പോഴേക്കും അക്ഷരങ്ങളെല്ലാം അര്‍ഥങ്ങളുടെ കൊളുത്തും പിടിയും അഴിഞ്ഞു പൊള്ളയായ വെറും ആവരണങ്ങള്‍ മാത്രമായിക്കഴിഞ്ഞിരിക്കും. വാഴ്വിന്‍റെ മേല്‍വിലാസങ്ങളറ്റിരിക്കും. നമ്മള്‍ സ്വയം തീയ്ക്ക് വെളിച്ചപ്പെടുകയാവുമപ്പോള്‍..





ഇളംകാറ്റിനെക്കാള്‍
കുളിരുന്നത്
ജലത്തെക്കാള്‍
മിന്നിത്തിളങ്ങുന്നത്
എന്നെല്ലാം
ഓര്‍ത്തെടുത്ത്
പതുക്കെ,
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച്
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്‌,
തെളിവാനില്‍ നിന്ന്‌
ഒരു നക്ഷത്രം പറന്നു വന്ന്‌
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്.
നെഞ്ചോടു ചേര്‍ത്ത സൂര്യനെ വെടിയാതെ
പുല്‍ത്തുമ്പില്‍ നിന്നടരുന്ന
ജലകണമായി , ആ നിമിഷം ഞാന്‍.
അപ്പോള്‍,
നിറഞ്ഞൂ , തുളുമ്പാതെ ,
കവിതയാം കടല്‍.

കറുപ്പിന്റെ മറവില്‍



ഗീതാരാജൻ

മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം
കടലിലേക്ക്‌ ഇറങ്ങി ചെന്ന്
ആഴങ്ങളോളം മുങ്ങി തപ്പി
നക്ഷത്ര മത്സ്യങ്ങളെ
സ്വന്തമാക്കി മടങ്ങി ...

ഇണങ്ങിയും പിണങ്ങിയും
സല്ലപിക്കും ഇണകുരുവികളുടെ
സ്വൈരത കവര്‍ന്നെടുത്തു
ആദിത്യനും ആഴങ്ങളിലേക്ക്
മറഞ്ഞു പോയീ....

കറുപ്പിന്റെ മറവില്‍
യഥേഷ്ടം വിഹരിക്കും
കറുത്ത കൈയ്യിലെ
കറകളിലേക്ക്
കണ്ണുതുറന്ന ചന്ദ്രനോ
ഒളിച്ചോടനകാതെ
പകച്ചു നില്‍ക്കുന്നു !!!

ഏകാന്തയുടെ മുനമ്പില്‍
നിന്റെ കണ്ണിന്‍ വാതില്‍ കടന്നു
മനസ്സിലൂടെ സഞ്ചരിച്ചു ഞാന്‍
എത്തിയതോ ഹൃദയത്തില്‍
ഏറ്റവും സജ്ജമാക്കപ്പെട്ട അറയില്‍

സാന്ത്വനത്തിന്‍ നിലാ വെട്ടവും
സ്നേഹ നീരൊഴുകും തടാകവും
വാത്സല്യ പീലി കൊണ്ടൊരു
വെഞ്ജാമരവും
ആശകളുടെ പൂക്കള്‍
വിതറിയ മഞ്ജത്തില്‍
പ്രണയം പുതച്ചങ്ങനെ ഞാനും

**മൊബൈല്‍ റിംഗ്**
കണ്ണുകള്‍ തുറന്നപ്പോള്‍
ഞാനിതാ വീണ്ടും ഇവിടെ
ഈ ഏകാന്തയുടെ മുനമ്പില്‍ !!

അത്യാഹിതം



ജ്യോതിഭായി പരിയാടത്ത്

വിളമ്പുകാരാ ,

വിശിഷ്ടഭ്യോജ്യങ്ങള്‍
പന്തിയൂണിനരുത് .
അരസികനു മുന്നിലെ
കവിത പോലെ
അജീര്‍ണ്ണക്കാരന്റെ ഇലയിലെ
അന്നം പോലെ
നിന്റെയമൃതം .

കെട്ടവയറും
ചത്ത വിശപ്പും
ആക്രാന്തിക്കും.
അവനവനെ നിറയ്ക്കാനല്ല,
ആരാനെ ബോധിപ്പിയ്ക്കാന്‍.

ഒടുവില്‍
അധോവായുവും
അന്തരീക്ഷമാലിന്യവും
മാത്രം ബാക്കിവെച്ച്‌
അവന്‍ അത്യാഹിതനാവും.

നീയും .


നീയാകുന്ന ഗുഹാമുഖം തേടി...........




ശ്രീപാര്‍വ്വതി


ആലസ്യമാര്‍ന്നൊരു മയക്കത്തിന്‍റെ ചൂടില്‍ ദിശാബോധം എന്നെ ഒഴിഞ്ഞു പോയിരിക്കുന്നു.
ശരീരത്തെ മരവിപ്പ് ഭരിക്കുമ്പോള്‍ മിഴികള്‍ എപ്പൊഴും നിന്നെ തേടി...
ഭ്രാന്തന്‍റെ തെരുവിലലയുന്ന വിശപ്പിന്,
ഭക്ഷിക്കാന്‍ ഞാനെന്‍റെ ഗര്‍ഭപാത്രം മുറിച്ചു നല്‍കി.
പകരം ഞാനവിടെ നിറമുള്ള
ചിത്രശലഭങ്ങളെ മേയാന്‍ വിട്ടു.
ഒരു കാഴ്ച്ചയില്‍ നീയെനിക്കു നല്‍കുന്ന നോവ്
എന്നെ തളര്‍ത്തുന്നു.
ആ ആലസ്യത്തില്‍ വീണ്ടും നിറയാന്‍ എന്നിലെ
ചിത്രശലഭങ്ങള്‍ ഇടയ്ക്കിടെ നിന്‍റെ തേടല്‍ എന്നെ അറിയിച്ചു കൊണ്ടിരുന്നു.
എന്‍റെ യാത്ര തുടരുകയാണ്...
ഇപ്പോള്‍ സഞ്ചാരം ഒരു അഗ്നിപര്‍വ്വത്തിന്‍റെ വശത്തിലൂടെ...
ഉള്ളിരുകുന്ന ലാവയുടെ ചൂട്
എന്‍റെ ആത്മാവിനോട് സല്ലാപത്തിലാണ്.
എന്‍റെ ജന്‍മരഹസ്യം അറിയാതെ ഈ ചൂട് എന്നെ ഒഴിയില്ല.
ഞാനെന്തു പറയണം...
കറപറ്റിയ മുഷിഞ്ഞ ഭാണ്ഡവുമായി നടക്കുന്ന എന്‍റെ മാതാവിനെ കുറിച്ചോ?
എച്ചില്‍ പാത്രങ്ങള്‍ക്കിടയില്‍ കാക്കളോട് പോരാടുന്ന പിതാവിനെ കുറിച്ചോ...
അതോ, എവിടെയോ ഇരുന്ന് എന്നിലേയ്ക്ക് ഉറ്റുനോക്കുന്ന നിന്നെ കുറിച്ചോ....
തിളച്ചു മറിയുന്ന അഗ്നി ഞാനേറ്റു വാങ്ങാം
അവയെന്നെ ഉരുക്കിക്കോട്ടെ,
കവാടമില്ലാത്ത ഗുഹാമുഖമായി
നീയെന്നെ കാത്തു നില്‍ക്കുമ്പോള്‍
എനിക്കെന്തിനീ ശരീരം.
നിന്‍റെ ആത്മാവിന്‍റെ വിടവടയ്ക്കാന്‍
എനിക്കീ ശരീരത്തിന്‍റെ ആവശ്യമില്ലല്ലോ...
ഈ വസ്ത്രം ഞാനിവിടെ ഊരിയെറിയട്ടെ,
പകരം നിന്‍റെ പ്രണയത്തെ അണിയാം.
പര്‍വ്വത നിരകള്‍ കടന്ന് മഞ്ഞിന്‍റെ മൂടുപടമിട്ട നിലാവില്‍
തണുത്തുറയാതെ പോകുന്ന നമ്മുടെ പ്രണയത്തിന്‍റെ
നേര്‍ത്ത നിശ്വാസത്തെ പ്രതീക്ഷിച്ച്
എന്‍റെ യാത്ര തുടരുന്നു...
നീയാകുന്ന ആഴത്തിലുള്ള ഗുഹ തേടി......