Followers

Tuesday, August 11, 2009

ഭാര്യമാര്‍ ശ്രദ്ധിച്ചാല്‍ - ഡോ. ജി. വേലായുധന്‍



ഭാര്യമാർ ശ്രദ്ധിച്ചാൽ ഭാര്യമാർ അറിവോടും കഴിവോടും ശ്രദ്ധിച്ചാൽ എല്ലാ ഭർത്താക്കന്മാരെയും, മദ്യപാനികളും, വ്യഭിചാരികളും ആണെങ്കിൽ തന്നെയും, നേർവഴിയ്ക്ക്‌ കൊണ്ടുവരാൻ സാധിക്കും. പുകവലി, മദ്യപാനം, വ്യഭിചാരം തുടങ്ങിയ ദുഃശ്ശീലങ്ങളിൽ താൽപ്പര്യമില്ലാത്ത പുരുഷന്മാരെയും അങ്ങനെയാക്കിത്തീർക്കുന്നത്‌ ഭാര്യമാരുടെ അറിവില്ലായ്മയും കഴിവില്ലായ്മയും, സമയമില്ലായ്മയുമാണ്‌. ആഹാരം, ലൈംഗികത തുടങ്ങിയ ഭർത്താവിന്റെ എല്ലാ ആവശ്യങ്ങളും ശ്രദ്ധാപൂർവ്വം, ബുദ്ധിപൂർവ്വവും നിറവേറ്റിയാൽ വീടിനോടും, ഭാര്യയോടും കൂറും, ആകർഷണവും സ്നേഹവും ജനിപ്പിക്കാൻ സാധിക്കും. ജോലിക്ക്‌ പോകുന്ന ഭർത്താവ്‌ കഴിയുന്നതും വേഗം വീട്ടിൽ തിരിച്ചെത്താൻ സ്വയം ആഗ്രഹിക്കും, നിർബ്ബന്ധിതനാകും. ഭർത്താവ്‌ ജോലിക്ക്‌ പോകുമ്പോൾ പുഞ്ചിരിയോടെ യാത്രയയ്ക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്‌. സ്ത്രീകൾ ശുചിയായും വൃത്തിയായും, കണ്ണെഴുതി പൊട്ടുതൊട്ട്‌ മുന്നിൽ നിന്ന്‌ സ്വീകരിക്കുന്നത്‌ ഏതു ഭർത്താവിനും സന്തോഷമല്ലേ. ഇത്‌ ചുരുക്കം ചില ഭർത്താക്കന്മാരെ സംശയാലുക്കളാക്കാനും സാധ്യതയില്ലാതില്ല.

ഭർത്താവ്‌ തിരിച്ചെത്തുമ്പോൾ ഒരു കാപ്പിയുമായി സന്തോഷവദനയായി സ്വീകരിക്കണം. ശിശുവുണ്ടെങ്കിൽ നല്ല വസ്ത്രം ധരിപ്പിച്ച്‌ ഒരുക്കി കൈകളിലേക്ക്‌ നീട്ടണം. ഏതൊരു ഭർത്താവും കുട്ടിയെ വാങ്ങി കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കും. വസ്ത്രവും, പാദരക്ഷകളും മറ്റും മാറ്റുന്നതിനും ഭർത്താവിനെ സഹായിക്കണം. ഇങ്ങനെയാകുമ്പോൾ ഏതു പുരുഷനും വീടിനോടും ഭാര്യയോടും ആകർഷണമുണ്ടാവുക സ്വാഭാവികമല്ലേ. മറിച്ച്‌ ഭർത്താവ്‌ വരുമ്പോൾ കുട്ടികൾ ഇടവിടാതെ കരയുന്നതും, ഭാര്യ ഭർത്താവ്‌ വന്നത്‌ മനസ്സിലാക്കാൻ കൂട്ടാകാതെ ഗൃഹജോലിയിൽ വ്യാപൃതരായിരിക്കുന്നതും അയാളെ മുഷിപ്പിക്കും.

ഒരുകപ്പ്‌ പാനീയം കിട്ടാതെ ചോദിച്ചു വാങ്ങേണ്ട അവസ്ഥയുണ്ടാകുന്നതു ശരിയാണോ? ഇങ്ങനെയാണ്‌ പലരും ഒരു ഭാഗത്തുപോയിരുന്ന്‌ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾക്ക്‌ അടിമയാകുന്നത്‌. ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾ എല്ലാ പ്രകാരത്തിലും നിറവേറ്റി കൊടുക്കേണ്ടത്‌ സ്ത്രീധർമ്മമാണ്‌. ഇല്ലെങ്കിലാണ്‌ അവർ വൈദഗ്ധ്യമുള്ള പരസ്ത്രീകളെ പ്രാപിക്കുവാൻ ഇടയാകുന്നത്‌. ഇക്കാര്യത്തിൽ പുരുഷന്മാർക്ക്‌ പലവിധത്തിലുള്ള ആഗ്രഹങ്ങളും, ആവശ്യങ്ങളും ഉണ്ടായിരിക്കും. ഇതിന്‌ പല സ്ത്രീകളും വിമുഖതകാണിക്കുന്നതായി കണ്ടിട്ടുണ്ട്‌. പ്രതിശ്രുത വധുക്കളെ ഇതിനായി സജ്ജമാക്കേണ്ടത്‌ അമ്മമാരുടെ കടമയാണ്‌. ഇക്കാര്യങ്ങളെല്ലാം വിവാഹ പ്രായമായ കുട്ടികളെ വിശദമായി സഭ്യമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കേണ്ടത്‌ മുതിർന്നവരുടെ കടമയാണ്‌. പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തുന്നതും നന്നായിരിക്കും. ഭർത്താക്കന്മാരുടെ ആവശ്യങ്ങൾക്ക്‌ തീരെ വഴങ്ങാത്ത സ്ത്രീകളുമുണ്ട്‌.

വിവാഹം കഴിഞ്ഞ്‌ മുന്നും അഞ്ചും വർഷം വരെ ലൈംഗികബന്ധം പുലർത്താൻ സമ്മതിക്കാത്ത ഭാര്യമാരെ സഹിക്കുന്ന ഡോക്ടർമാർവരെയുണ്ട്‌. ഇത്‌ വിവാഹമോചനത്തിനും ആത്മഹത്യക്കും വരെ കാരണമാകാം. വിവാഹിതരാകാൻ പോകുന്ന പുരുഷന്മാരിൽ സ്ത്രീകളുടെ അവയവങ്ങളുടെ സ്ഥാനം കൂടെ അറിഞ്ഞുകൂടാത്തവരുണ്ട്‌. അതുമൂലം ശരിയായ ലൈംഗികബന്ധം പുലർത്താൻ സാധിക്കാത്ത ദമ്പതിമാരെ കാണുന്നുണ്ട്‌. ഇക്കൂട്ടരാണ്‌ സന്താനലബ്ധിക്കായി ചികിത്സയ്ക്ക്‌ സമീപിക്കുന്നവരിൽ ഏറെ പേരും. ഏകദേശം അഞ്ച്‌ ശതമാനം പേർ പരിശോധനയ്ക്കും വൈദ്യനിർദ്ദേശങ്ങളും നൽകുന്നതോടെ അടുത്ത പ്രവാശ്യം വരുമ്പോൾ ഗർഭധാരണം നടന്നു കണ്ടിട്ടുണ്ട്‌. ഇതിന്റെ അർത്ഥം ഒരു ചെറിയ വിഭാഗം ആൾക്കാർക്ക്‌ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നാണ്‌. ലൈംഗിക അസംതൃപ്തിയാണ്‌ കുടുംബകലഹങ്ങൾക്ക്‌ ഒരു കാരണം. പലവീടുകളിലും ഇന്നു കാണുന്ന കലഹങ്ങൾക്കും, ദുരിതങ്ങൾക്കും അടിസ്ഥാന കാരണം ഇതാണെന്ന്‌ അവർ മനസ്സിലാക്കുന്നില്ല. അച്ഛനമ്മമാർക്ക്‌ കുടുംബത്തിൽ സമാധാനവും, സംതൃപ്തിയും നൽകാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികൾ വഴിതെറ്റിപോകുക സാധാരണമാണ്‌. ഭാര്യമാർ കുടുംബത്തിന്റെ വിളക്കാണ്‌ എന്നു പറയപ്പെടുന്നു. ഇത്‌ വളരെ ശരിയാണ്‌. ഇത്‌ അന്വർത്ഥമാക്കുന്ന ഭാര്യമാർ സമൂഹത്തിൽ സർവ്വസാധാരണമായാൽ സമൂഹം തന്നെ നന്നാകുമെന്നുള്ളത്‌ ഏവരും മനസ്സിലാക്കേണ്ടതാണ്‌. പകലന്തിയോളം ജോലിചെയ്തു ക്ഷീണിച്ചു വന്ന്‌ കണ്ണടച്ചു കിടക്കുന്നത്‌ ഒരു ആശ്വാസമാണ്‌. അതിലും കുറ്റം കാണുന്ന ഭാര്യമാരുണ്ട്‌.

കുളിക്കാതെയും, വൃത്തിഹീനമായും വന്ന്‌ ശയനമുറിയിൽ കയറുന്ന സ്ത്രീകളും ഇല്ലാതില്ല. ദാമ്പത്യജീവിതം ഭാര്യയുടെയും, ഭർത്താവിന്റെയും ജീവിതകാലം മുഴുവൻ ഒന്നിച്ച്‌ അനുഭവിക്കേണ്ടതാണ്‌. അത്‌ സുരക്ഷിതമാക്കാനും, സന്തോഷപ്രദവും സമാധാനകരവുമാക്കാനും ഭാര്യമാരെപ്പോലെ തന്നെ ഭർത്താക്കന്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അല്ലെങ്കിൽ ബന്ധം വേർപിരിയലിൽ കലാശിക്കാം, കലാശിക്കുന്നുമുണ്ട്‌. ഭാര്യയുടെ സുഖവും, സന്തോഷവുമായിരിക്കണം ഭർത്താവിന്‌ പരമപ്രധാനം. പല സ്ത്രീകളും ലൈംഗികബന്ധനത്തിനു വിമുഖരാകുന്നത്‌ അവർ ഈ പ്രകീയയിൽ സംതൃപ്തരാകാത്തതുകൊണ്ടാണ്‌. മിക്കസ്ത്രീകൾക്കും ഇത്‌ ഭർത്താവിനെ പറഞ്ഞ്‌ മനസ്സിലാക്കാൻ ലജ്ജയാണ്‌. സ്ത്രീകൾ മിക്കവർക്കും അപൂർവ്വം ചിലർ ഒഴിച്ചാൽ, സ്വാഭാവികമായും ലൈംഗികാസക്തി കുറവാണ്‌. പലരിലും ഇല്ലെന്നുതന്നെ പറയാം. അത്‌ ഉണ്ടാകുന്നത്‌ പുരുഷന്റെ ഉത്സാവഹും കഴിയും അനുസരിച്ചായിരിക്കും. സ്ത്രീകൾ ഇതിൽ മുൻകൈ എടുക്കുക അപൂർവ്വമാണ്‌. എന്നാൽ ചുരുക്കം ചിലർ ഇതിന്‌ അപവാദവുമാണ്‌. ഉറങ്ങികിടക്കുന്ന വികാരങ്ങൾ ഉണർത്തിയിട്ട്‌ അത്‌ പൂർത്തീകരിക്കാതെയും സംതൃപ്തരുമാക്കേയുമിരുന്നാൽ അതിന്റെ ഭവിഷ്യത്ത്‌ എന്തായിരുക്കുമെന്ന്‌ ഊഹിക്കാമല്ലോ. ആയതിനാൽ പലസ്ത്രീകളും, തുടക്കത്തിൽ നല്ല ലൈംഗികാസക്തി പ്രകടിപ്പിക്കുന്നവർ ക്രമേണ അതിൽ വിമുഖരായി കാണുന്നത്‌. പൂർണ്ണമായി നിഷേധിക്കുന്നവരും ഇല്ലാതില്ല.

വളരെയധികം പേരുടെ അനുഭവമാണ്‌. ഇത്‌ ജീവിതപരാജയം അവരുടെ അസംതൃപ്തി പലപ്പോഴും ഭർത്താവിനോടെന്നല്ല ആരോടും പറയുകയില്ല. വിവാഹത്തിനുശേഷം വർഷങ്ങളോളം ലൈംഗികവേഴ്ചയിലേർപ്പെടാൻ ഭർത്താവിന്റെ കഴിവുകേടുമൂലം സാധിക്കാത്ത സ്ത്രീകൾ ആരോടും പരാതി പറയാത്തവരുണ്ട്‌. എന്നാൽ ചിലർ ഇക്കാരണത്താൽ ആദ്യരാത്രി കഴിയുമ്പോൾ തന്നെ സ്വഭവനത്തിലേക്ക്‌ ഓടിപ്പോകുന്നുമുണ്ട്‌. ചിലർ ആദ്യം അമ്മയോടു പറയും, അമ്മ അച്ഛനോടും, പിന്നീട്‌ ഭർത്തൃബന്ധുക്കളോടും തുടർന്നു മറ്റുള്ളവരോടും ഇങ്ങനെ പരാതിപ്പെടുന്നത്‌ വിവാഹമോചനത്തിനോ, ആത്മഹത്യക്കോവരെ വഴി തെളിക്കും. പല പുരുഷന്മാരിലും ലൈംഗികശേഷി ഇല്ലാത്തതിനുകാരണം അതിന്മേലുള്ള ഭയം മൂലമാണ്‌. ഇത്‌ കാരണമായി മനോരോഗികളായ യുവഡോക്ടർവരെയുണ്ട്‌. വിവാഹത്തിനു മുമ്പേ പരസ്ത്രീ ബന്ധമില്ലാത്തവൾക്ക്‌ തുടക്കത്തിൽ ലൈംഗികവേഴ്ച വിജയകരമായി നടത്താൻ ദിവസങ്ങളോ ആഴ്ചകളോ സാധ്യമല്ലാതെ വരുന്നു. ഇതേപ്പറ്റി അധികം ചിന്തിക്കുന്നവർക്ക്‌ ക്രമേണ വർദ്ധിച്ചു വരുന്ന ഭയംമൂലം ലൈംഗിക ശേഷി കുറഞ്ഞു വരുന്നത്‌ സാധാരണമാണ്‌. ഇത്‌ പലരിലും ഒരു ദൂഷിത വലയമായി ഭവിക്കുന്നു. വിവാഹത്തിനു മുമ്പ്‌ പരസ്ത്രീ ബന്ധമുള്ളവർക്ക്‌ പരാജയം സംഭവിക്കുമ്പോൾ അതുമൂലം മാനസിക വിഭ്രാന്തി ഉണ്ടാകുന്നതും അപൂർവ്വമല്ല. ഇതും ആത്മഹത്യവരെയുള്ള അത്യാഹിതങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. ശാസ്ത്രീയമായ പരിശോധനകളും. നിർദ്ദേശങ്ങളും മാത്രമെ മേൽപ്പറഞ്ഞ കുഴപ്പങ്ങൾ പരിഹരിക്കുന്നതിന്‌ ഉപകരിക്കൂ. ശരിയായ നിർദ്ദേശങ്ങളും ചികിത്സയും ലഭിക്കാത്തവരാണ്‌ ഭയംകൊണ്ട്‌ കൂടുതൽ പ്രയാസം അനുഭവിക്കുന്നത്‌.

ലൈംഗികവേഴ്ച കൊണ്ട്‌ പുരുഷന്‌ രോഗവും, ക്ഷീണവും സംഭവിക്കുമെന്ന ധാരണയുണ്ട്‌. ഇത്‌ മിഥ്യാബോധമാണ്‌. പല വൈദ്യന്മാരും സെക്സോളജിസ്റ്റ്‌ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവരും ഈ ദൗർബ്ബല്യം പണം സമ്പാദിക്കുവാൻ പറ്റിയ മാർഗ്ഗമായി ഉപയോഗിക്കുന്നുണ്ട്‌. ഇങ്ങനെയുള്ളവർ ഈ നാട്ടിൽ ധാരാളമുണ്ട്‌. മിക്കവാറും എല്ലാ മാധ്യങ്ങളിലും ഇവരെപ്പറ്റിയുള്ള പരസ്യങ്ങൾ കാണാറുമുണ്ട്‌. സ്വപ്നസ്ഖലനം, ശീഘ്രസ്ഖലനം, സ്വയംഭോഗം ഈ വക കാണുന്നവർ ഒരു രോഗമായി കരുതി രഹസ്യമായി മേൽപറഞ്ഞ കൂട്ടരെ സമീപിക്കുന്നുമുണ്ട്‌.
g velayudhan as a philanthropist

HOME

ഗോധ്രയുടെ ആകാശം -ഗണേശ്‌ പന്നിയത്ത്‌





ഇൻക്യുബേറ്ററിലേക്ക്‌ കൂട്ടിയെ മാറ്റിയെന്നറിഞ്ഞപ്പോൾ നിലവിളി തുങ്ങി നിൽക്കുന്ന മുഖഭാവത്തോടെ റസിയ സുൽത്താന എന്നെനോക്കി. ആ നോട്ടത്തിൽ ഒരു നൂറ്‌ ചോദ്യങ്ങൾ നിഴലിച്ചിരുന്നു. അവൻ രക്ഷപ്പെടുമോയെന്ന്‌ തന്നെയായിരുന്നു മുഖ്യമായത്‌. ഭൂകമ്പത്തെ അതിജീവിച്ച കുട്ടിക്ക്‌ പ്രസവാനന്തരം ജീവിതമുണ്ടാവുമോ അരവിന്ദാ എന്ന്‌ അവൾ ചോദിക്കുകയായിരുന്നു. അവൾ പിന്നെ കരച്ചിലേക്ക്‌ വഴുതുമെന്ന്‌ കരുതി അവളുടെ അരികിലിരുന്ന്‌ തലയിൽ തലോടി ഞാൻ പറഞ്ഞു: പേടിക്കാനൊന്നുമില്ലെന്നാണ്‌ ഡോക്ടർ പറഞ്ഞത്‌. പ്രാർത്ഥിക്കുക. മനസ്സ്‌ നിറഞ്ഞ്‌ പ്രാർത്ഥിക്കുക. ഒക്കെ ശരിയാവും... അനുസരണയുള്ളൊരു കുട്ടിയെപ്പോലെ അവളൊരു നിമിഷം പ്രാർത്ഥനയിലേക്ക്‌ മിഴിപൂട്ടി. അവൾ പക്ഷേ കരഞ്ഞുതുടങ്ങിയിരുന്നു. കവിളുകളിൽ കണ്ണുനീരിന്റെ നനവുവീണു. പിന്നെ എന്റെ കൈ മുഖത്തോടു ചേർത്തുവെച്ച്‌ അവൾ ചോദിച്ചു - അവനെ ലാളിക്കാനും മുല കൊടുക്കാനുമൊക്കെ എനിക്ക്‌ ഭാഗ്യമുണ്ടാവുമോ? അരവിന്ദാ? ആശുപത്രിയിലേക്ക്‌ പുറപ്പെടുമ്പോൾ തുടങ്ങിയതാണ്‌ അവളുടെ വേവലാതി. ദുരന്തത്തെക്കുറിച്ചുള്ള ഓർമ്മകളൊക്കെ മറന്ന്‌ പ്രസവിക്കാനും മുലയൂട്ടുവാനുമൊക്കെ ഏറെ കൊതിച്ചിരിക്കുകയായിരുന്നു അവൾ. കലശലായ തല ചുറ്റലും വയറുവേദനയുമായി ഏഴാം മാസത്തിൽത്തന്നെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നപ്പോൾ സ്ത്രീസഹജമായ ആശങ്കയിൽ അവൾ ശരിക്കും തളർന്നു പോയിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുമെന്ന വിചാരം തന്നെയായിരുന്നു അവൾക്ക്‌.

മാസം തികയാതെ ജന്മംകൊള്ളുന്ന കുഞ്ഞുങ്ങളെയൊക്കെ ദൈവം തിരിച്ചെടുക്കുമെന്നുള്ള ഒരുതരം ബോധം ഇതിനിടയിൽതന്നെ അവൾ വളർത്തിയെടുത്തിരുന്നു. കുട്ടിത്തം മാറാത്ത അവളുടെ മുഖത്ത്‌ അതെപ്പോഴും നിഴലിച്ചു കിടന്നിരുന്നു. മഴമേഘങ്ങൾ തൂങ്ങിനിൽക്കുന്ന മോർവിയുടെ ആകാശത്ത്‌ കഴുകന്മാർ വട്ടമിട്ടു പറക്കുന്ന ഒരു സായാഹ്നത്തിലാണ്‌ ഞാൻ അവളെ കാണുന്നത്‌. ഭൂകമ്പം കഴിഞ്ഞതിന്റെ മൂന്നാം ദിവസമായിരുന്നു അത്‌. ഉപേക്ഷിക്കപ്പെടേണ്ട ഒരു നഗരമായി മാറിയിരുന്നു മോർവി. ഒരു പ്രേതനഗരംപോലെ അത്‌ കിടന്നു. ജീവന്റെ കണികകളൊന്നും മോർവിയിൽ ശേഷിച്ചിരുന്നില്ല. ഒരുപക്ഷേ അവിടെ അവശേഷിച്ച ഏക മനുഷ്യജീവി റസിയ മാത്രമായിരിക്കണം. ഏതു നിമിഷവും പെയ്യാവുന്നൊരു പെരുമഴയുടെ മുന്നോടിയായെത്തുന്ന തണുത്ത കാറ്റിൽ അഴുകിയ ജഡങ്ങളുടെ ദുർഗന്ധമായിരുന്നു. പാടെ തകർന്ന ഒരു രാമക്ഷേത്രത്തിന്റെ കരിങ്കൽത്തൂണിലാണ്‌ അവൾ ഇരുന്നിരുന്നത്‌. നെഞ്ചുമുതൽ മേലോട്ടുള്ള ഭാഗങ്ങളൊക്കെ ഉടഞ്ഞുപോയ മാർബിളിൽ തീർത്ത രാമവിഗ്രഹം കരിങ്കൽത്തൂണിന്റെ അടിയിൽ കിടന്നിരുന്നു.

തല താഴ്ത്തിയിരിക്കുന്ന അവളുടെ ശ്രദ്ധയത്രയും തലയറ്റുപോയ ഈശ്വരാവതാരത്തിന്റെ ദുര്യോഗത്തിലായിരുന്നിരിക്കാം. അതുകൊണ്ടാവാം ഒരുപക്ഷേ അവൾ എന്റെ സാന്നിദ്ധ്യം അറിയാതിരുന്നത്‌. അവൾ ചെറിയൊരു കുട്ടിയാണെന്നാണ്‌ ഞാൻ കരുത്തിയത്‌. ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട നിരാലംബയായൊരു കുട്ടി. അത്രമാത്രം ശോഷിച്ചതായിരുന്നു അവളുടെ ശരീരം. ഞാനവളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചെങ്കിലും അവളൊന്നും അറിഞ്ഞതേയില്ല. ഞാനവളുടെ ചുമലിൽ കൈവച്ചു. അവളപ്പോൾ പതിയെ മുഖമുയർത്തി. ഓ...ജീവിതത്തിൽ അതുപോലൊരു മുഖം ഞാൻ ആദ്യമായി കാണുകയായിരുന്നു. അവളുടെ മുഖത്ത്‌ ചോരയോട്ടം നിലച്ചുപോയിരുന്നു.

അഴുക്കുപുരണ്ട കണ്ണീർപ്പാടുകളായിരുന്നു അവളുടെ മുഖമാകെ. അതിനു മുകളിൽ ഒരു ദൈവസ്പർശനത്തിനും ശാന്തി നൽകാനാവാത്തവിധം നിലവിളികൾ ഉറഞ്ഞുകൂടിയിരുന്നു. എന്റെ സാന്നിദ്ധ്യം ആദ്യമവളെ ഭയവിഹ്വലയാക്കിയിരിക്കണം. അവിശ്വസനീയമായൊരു കാഴ്ചകാണുന്നതുപോലെ അവൾ എന്നെ പകച്ചുനോക്കി. പിന്നെ മനുഷ്യാവസ്ഥയുടെ കണ്ണികളറ്റുപോയ ഭൂതലത്തിലേക്ക്‌ അവൾ കണ്ണുകൾ നീട്ടി. ചരിത്രമായി മാറിയ മോർവിയുടെ നിഴൽപ്പാടുകൾ തകർച്ചയുടെ മഹാരോദനങ്ങളായി അവളുടെ കണ്ണുകളിൽ നിഴലിച്ചു. എത്രയോ കാലത്തിനുശേഷം കണ്ടുമുട്ടിയ ഒരു മനുഷ്യജീവിയുടെ അവസ്ഥയായി എന്റെ സാന്നിദ്ധ്യം അവൾ പിന്നെ ഗ്രഹിച്ചിരിക്കണം. അവൾ ആയാസപ്പെട്ട്‌ എഴുന്നേൽക്കുകയും എന്നെ തീവ്രമായി കെട്ടിപ്പിടിക്കുകയും ചെയ്തു. അവൾ എഴുന്നേറ്റപ്പോൾ മാത്രമാണ്‌ അവളിലെ സ്ത്രീയെ ഞാൻ തിരിച്ചറിഞ്ഞത്‌. അവൾ ഗർഭിണിയായിരുന്നു. അവളുടെ വീർത്ത വയർ മെലിഞ്ഞ ശരീരത്തിനു പാകമാവാത്തൊരു അവയവമായി നിലകൊണ്ടു. വെളുത്തത്താണെങ്കിലും തീരെ മുഷിഞ്ഞുപോയ സൽവാറും കമ്മീസുമാണ്‌ അവൾ ധരിച്ചിരുന്നത്‌. കമ്മീസിന്റെ വലതുഭാഗം നെടുനീളത്തിൽ കീറിയതിലൂടെ ചെറിയ മുല പുറത്തേക്ക്‌ തള്ളിനിന്നിരുന്നു.

തകർന്നടിഞ്ഞ നഗരത്തെ വീക്ഷിക്കുന്ന പേടിച്ചരണ്ട കണ്ണാണെന്നു തോന്നി അത്‌. ചെമ്പിച്ച നീളം കുറഞ്ഞ മുടിയായിരുന്നു അവളുടേത്‌. മുഷിഞ്ഞ പച്ച നിറമാർന്ന ഒരു റിബ്ബൺ കൊണ്ട്‌ അത്‌ അലസമായി കെട്ടിയിരുന്നു. ആശ്രയമറ്റ ഒരു പെൺകുട്ടിയുടെ വിഹ്വലതകൾ അവൾ എന്റെ നെഞ്ചത്ത്‌ കരഞ്ഞ്‌ തീർക്കുകയായിരുന്നു. അവൾ ആരാണെന്നറിയാതിരുന്നിട്ടും അവൾ എന്റെ നെഞ്ചത്ത്‌ മുഖം ചേർത്ത്‌ വിങ്ങുമ്പോൾ ഏതോ ഒരാത്മീയബന്ധത്തിന്റെ ദൃഢതയും പൊരുളും ഞാൻ അറിഞ്ഞു. രണ്ടു മനുഷ്യരെ ബന്ധിച്ചുനിർത്തുന്ന പാരസ്പര്യത്തിന്റെ ഉൽകൃഷ്ടമായൊരവസ്ഥ. കരച്ചിലിനോടൊപ്പം അവൾ പിറുപിറുത്തുകൊണ്ടിരുന്നു. എനിയ്ക്കാരുമില്ല...എനിയ്ക്കാരുമില്ല. അവളിൽ ഒരു വളയം തീർക്കുകയായിരുന്നു എന്റെ കൈകൾ. സുരക്ഷിതമായൊരു സ്ഥാനത്തിന്റെ സ്പർശനം അവളപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ആശ്രയമറ്റ ബോധങ്ങളിൽ ചേരിതിരിവുകളുടെ പിരിമുറുക്കമില്ലെന്നും വ്യവസ്ഥാപിതമായ ഒന്നും നിലനിൽക്കുന്നില്ലായെന്നും അറിഞ്ഞിരിക്കണം അവളും.

പിന്നെയും തീവ്രമാകുകയായിരുന്നു അവളുടെ ബന്ധനം. അള്ളാ...ഇടയ്ക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു. അതിരുകളില്ലാത്ത വെറും മനുഷ്യാവസ്ഥക്കുമീതെ ദുർഗന്ധപൂരിതമായ കാറ്റ്‌ പിന്നെയും വീശിക്കൊണ്ടിരുന്നു. ബീഹാറിലെ ഡാർബംഗയിൽ നിന്ന്‌ കുടിയേറി പാർത്തവരായിരുന്നു അവളുടെ കുടുംബക്കാർ. സൂറത്തിലെ തുണിമിൽ തൊഴിലാളിയായിരുന്നു അവളുടെ അച്ഛൻ. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹിതയായ അവളുടെ ഭർത്താവും അച്ഛന്റെ അതേ കമ്പനിയിലായിരുന്നു. അവളുടെ കുടുംബാംഗങ്ങൾ. ഒരൊറ്റ രാത്രികൊണ്ട്‌ എല്ലാം ഒടുങ്ങുകയായിരുന്നു. ഒരു ജന്മത്തിന്റെ സ്നേഹം, വിശ്വാസം, സ്വപ്നം, എല്ലാം... അവളുടെ നിഗമനങ്ങൾ തെറ്റിയില്ല. മാസം തികയാതെ ജന്മംകൊണ്ട കുഞ്ഞ്‌ മൂന്നാം നാൾ തിരിച്ചുപോയി...അവൾ എന്നാൽ കരഞ്ഞതേയില്ല. കണ്ണുകൾ വിദൂരതയിൽ കൊരുത്ത്‌ മൗനത്തിന്റെ കയങ്ങളിൽ കൂനിപ്പിടിച്ചിരുന്നു. മുറിക്കുള്ളിൽ എപ്പോഴും പാൽമണം നിറഞ്ഞുനിന്നു. അസഹ്യമായി വിങ്ങുന്ന മുലകൾ പിഴിഞ്ഞുകളയുമ്പോൾ അവൾ ആശ്വാസം കൊണ്ടു. എന്നാൽ അത്രതന്നെ മുലപ്പാൽ ക്ഷണനേരം കൊണ്ട്‌ പിന്നെയും നിറയുകയായിരുന്നു. സഹിക്കാനാവാത്ത വേദനയിലെന്നപോലെ അപ്പോഴൊക്കെ അവൾ ഖുർആൻ സൂക്തങ്ങളിൽ അഭയംതേടി. എന്തുപറഞ്ഞാണ്‌ അവളെ സമാധാനിപ്പിക്കേണ്ടത്‌ എന്ന്‌ എനിക്കറിയില്ലായിരുന്നു. അല്ലെങ്കിലും വാക്കുകളൊന്നും സമാധാനം തരുന്ന കാര്യമല്ലല്ലോ ഇവിടെ.

ദുരന്തങ്ങളുടെ ബാക്കിപത്രം പോലെ അവൾ എപ്പോഴും നിലകൊണ്ടു. പിന്നെയെപ്പോഴോ ഒരു രഹസ്യംപോലെ അവൾ പറഞ്ഞു. നമുക്കിവിടെനിന്ന്‌ പോകാം അരവിന്ദാ...ഈ സ്ഥലവും ഓർമ്മകളുമൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇവിടെ ഇനിയും കഴിഞ്ഞുകൂടിയാൽ ഒരു പക്ഷേ ഞാൻ മരിച്ചുപോകും.. കാലിക്കൂട്ടങ്ങളുടെ നടുവിലാണ്‌ ഗോധ്ര വളരുന്നതെന്ന്‌ തോന്നും. നഗരത്തിന്റെ വിളി കേൾക്കുന്ന ഒരു ഗ്രാമീണബോധം തന്നെയാണ്‌ ഗോധ്ര. അവിടെ ജീവിതം തുടങ്ങിയപ്പോൾ ഒരു കാര്യം ഞങ്ങൾക്ക്‌ ബോധ്യമായി. രണ്ടു മതസ്ഥർ ഒരുമിച്ച്‌ കഴിയുന്നൊരു അവസ്ഥയെ അംഗീകരിക്കുകയോ ആ ബോധം ഉൾക്കൊള്ളാൻ ആരും ശ്രമിക്കുകയോ ചെയ്യുന്നില്ലായെന്ന്‌. ഇത്‌ ഗോധ്രയുടെ മാത്രം മനഃശാസ്ത്രമല്ലല്ലോയെന്ന്‌ ഞാൻ സമാധാനിച്ചു. എല്ലാ ദേശങ്ങളുടെയും സ്ഥിതി ഇതുതന്നെ.
പാരമ്പര്യമായി സൂക്ഷിച്ചുപോരുന്നതിനപ്പുറത്തേക്കുള്ള ഒരു ചിന്തയിലേക്ക്‌ വളരാൻ ആർക്കും താൽപര്യമില്ല. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാൻ പേടിയാണ്‌ എല്ലാവർക്കും.
ഹിന്ദുക്കൾ എന്നു പറയുന്നവർ എന്നോടു ചോദിക്കും; നിങ്ങൾക്ക്‌ എന്തിന്റെ ഭ്രാന്താണ്‌ മദ്രാസി ബാബൂ. ഒരു മുസ്ലീം പെൺകുട്ടിയുമൊത്തുള്ളൊരു ജീവിതം നല്ലതെന്ന്‌ കരുതുന്നുവോ നിങ്ങൾ....? ഞാൻ ഒന്നും പറയില്ല. വളരെ നേർത്തൊരു ചിരിയിൽ കാര്യങ്ങളൊതുക്കും. എന്തെങ്കിലും പറഞ്ഞുതുടങ്ങിയാൽ പിന്നെ ഒന്നിനും ഒരവസാനമുണ്ടായെന്ന്‌ വരില്ല. ഗോധ്ര കത്തിയെരിയുമ്പോൾ ഞങ്ങൾ ഫ്ലാറ്റിൽതന്നെയായിരുന്നു. എല്ലാ ജനലുകളും വാതിലുകളും അവൾ അടച്ചുപൂട്ടിയിരുന്നു. മുറിക്കുള്ളിലെ ലൈറ്റിടാൻപോലും അവൾ പേടിച്ചു. ടി.വി.ഓൺ ചെയ്യുകയോ മിക്സി പ്രവർത്തിക്കുകയോ ചെയ്തില്ല. ഭക്ഷണം പാകം ചെയ്യാൻ പോലും ചിലപ്പോഴൊക്കെ അവൾ മറന്നു. പ്രാർത്ഥനകളായിരുന്നു എപ്പോഴും. ഈ മുറിക്കുള്ളിലേക്ക്‌ ഏതു നിമിഷവും വർഗീയ ഭ്രാന്തന്മാർ കടന്നെത്തുമെന്നും പിന്നെ ഇവിടെ ജീവിതം ബാക്കിയുണ്ടാവില്ലെന്നും അവൾ കണക്കുകൂട്ടുകയായിരുന്നു. ഒരാൾക്ക്‌ മറ്റൊരാളെ രക്ഷിക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥ... അരവിന്ദാ നാം എന്തുചെയ്യും?
അവൾ എന്നെ ഇറുകെപ്പിടിച്ച്‌ ചോദ്യങ്ങൾ ആവർത്തിക്കും. ഉത്തരങ്ങളില്ലാതെ ഞാനവളെ സ്പർശനത്തിലൂടെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാവും. എന്നാൽ അപ്പോഴും ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു-എന്താണ്‌ ചെയ്യുക...? മുറിപ്പാടുകൾ വീണുപോയി ഗോധ്രയിലാകെ. ചത്തും കൊന്നും ഗോധ്രക്കാർ മുന്നേറി. ആരാധനാലയങ്ങളിൽ ആയുധങ്ങൾ കുമിഞ്ഞുകൂടി. ആക്രമിക്കാനും ഒളിപ്പിച്ചിരിക്കാനുമായി മാറ്റിയ അവിടങ്ങളിൽ നിന്ന്‌ ദൈവം കുടിയൊഴിഞ്ഞുപോയി... റസിയ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു-പേടി തോന്നുന്നു അരവിന്ദാ...എങ്ങോട്ടെങ്കിലും ഓടിപ്പോവാം നമുക്ക്‌... ഈ മുറിക്കുള്ളിലിപ്പോൾ വെള്ളവും വെളിച്ചവുമില്ല. ഞങ്ങൾ രണ്ട്‌ മനുഷ്യജീവികൾ പേടിച്ചരണ്ട്‌, മുഖം കാണാതെ പരസ്പരം കെട്ടിപ്പിടിച്ച്‌ തുരുമ്പിച്ച ഏതോ വിശ്വാസങ്ങളുടെ ആയുധങ്ങളുമായി വരുന്ന ഭ്രാന്തന്മാരുടെ താണ്ഡവങ്ങൾക്ക്‌ കാതോർത്ത്‌....

പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും -എം.സി.രാജനാരായണൻ





ഹിന്ദി സിനിമാ രംഗത്ത്‌ തൃമൂർത്തികൾ (ദിലീപ്കുമാർ, രാജ്കപൂർ, ദേവാനണ്ട്‌) നിറഞ്ഞു നിന്ന കാലത്തും പിന്നീട്‌ മൾട്ടിസ്റ്റാർ സിനിമകൾ അരങ്ങു ഭരിച്ച കാലത്തും (ഷോലെ, അമർ അക്ബർ ആന്റണി) പ്രധാനപ്രമേയം പ്രേമവും വിവാഹവും അനന്തരഫലങ്ങളും പാർശ്വഫലങ്ങളും ഒക്കെയായിരുന്നതുപോലെ പുതിയ കാലത്തെ സിനിമയും ഇതിൽ നിന്ന്‌ വിമുക്തമല്ലെന്നു കാണാം. അമീർഖാനെപോലുള്ള അപൂർവ്വം അഭിനേതാസംവിധായക പ്രതിഭകൾ മാത്രമാണ്‌ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുവാൻ യത്നിക്കുന്നത്‌. അമീർഖാൻ അഭിനയിച്ച ലഗാൻ മംഗൾ പാണ്ഡെ, രംഗ്‌ ദെ ബസന്ത്‌, സംവിധാനം ചെയ്തത്താരെ സമീൻപർ എന്നിവ വ്യത്യസ്തത്ത പുലർത്തിയ രചനകളാണ്‌ അദ്ദേഹം നിർമ്മിച്ച്‌ മരുമകൻ ഇമ്രാൻഖാൻ അഭിനയിച്ച 'ജാനെതുയാജാനെയ' ഒരു ന്യൂജനറേഷൻ സിനിമയുടെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയകാലത്തെ പ്രണയവും ജീവിതവും അത്‌ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ സബ്ബിർഖാൻ സംവിധാനം ചെയ്ത സജിദ്നാഡിയവാല നിർമ്മിച്ച 'കംബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' ഹിന്ദി സിനിമയെ പല കാതങ്ങൾ പുറകോട്ട്‌ നയിക്കുന്ന പടമാണ്‌. അക്ഷയ്കുമാർ കരീന കപൂർ ജോഡി പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പടത്തിന്‌ യാതൊരു ലോജിക്കുമില്ലാത്ത തിരക്കഥയാണ്‌ പ്രധാന വിനയാകുന്നത്‌. ഹിന്ദി സിനിമാരംഗത്തെ പഴക്കവും തഴക്കവും ചെന്ന നിർമ്മാതാക്കളാണ്‌ നാസിയവാലാ ഗ്രൂപ്പ്‌ (ഇപ്പോൾ ഗ്രാൻഡ്സണിൽ എത്തി നിൽക്കുന്നു) കരീനാ കപൂറിനുമുമ്പ്‌ പാരമ്പര്യം (രാജ്കപൂറിന്റെ പൗത്രി) അക്ഷയ്കുമാർ മാത്രമാണ്‌ ബുദ്ധിമുട്ടി, വൈതരണികൾ പിന്നിട്ട്‌ നായകസ്ഥാനത്തെത്തിയ നടൻ. ഒരു സംവിധായകന്‌ ആവശ്യം വേണ്ട പ്രാഥമിക കാര്യങ്ങളാണ്‌ യുക്തിയും യാഥാർത്ഥ്യബോധവും. സബ്ബീർ ഖാൻ ഇതു രണ്ടും തരിമ്പുമില്ലെന്ന്‌ 'കമ്പക്ക്ത്ത്‌ ഇഷ്ക്ക്‌' തെളിയിക്കുന്നു. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ എന്നുപോലും പറയാനാവാത്ത നിലയിൽ പഴയൊരു പ്രമേയത്തിന്റെ പഴഞ്ചൻ അവതരണമാണ്‌ പുതിയകാല ചിത്രമെന്ന വ്യാജലേബലിൽ ഇറക്കിയിരിക്കുന്നത്‌. പോയകാലത്തും ഇക്കാലത്തും സിനിമയുടെ പ്രധാന പ്രമേയം പ്രേമവും വിവാഹവുമൊക്കെ തന്നെയെങ്കിലും അവതരണത്തിലെ പുതുമകൊണ്ട്‌ ഇത്‌ ഹൃദ്യമാക്കുവാൻ കഴിയുമെന്ന്‌ വിസ്മരിക്കുകയാണ്‌ സബ്ബിർഖാനെപോലുള്ള സംവിധായകർ. ഫ്രാങ്ക്‌ കാപ്ര സംവിധാനം ചെയ്ത അമേരിക്കൻ ക്ലാസിക്ക്‌ 'ഇറ്റ്‌ ഹാപ്പൻഡ്‌ വൺ നൈറ്റ്‌' പറഞ്ഞ പ്രേമത്തിന്റെയും ഒളിച്ചോട്ടത്തിന്റെ കഥക്ക്‌ ലോകസിനിമയിൽ ആയിരമായിരം ആവർത്തനങ്ങൾ ഉണ്ടായിട്ടും ഇന്നും അനുകരണങ്ങൾ തുടരുകതന്നെയാണ്‌. അതേ സമയം പ്രണയം അതിമനോഹരമായി, ചേതോഹരമായി ആവിഷ്ക്കരിക്കാനാകുമെന്നതിന്‌ലോകസിനിമയിൽതന്നെ അന്നും ഇന്നും നിരവധി രചനകൾ കണ്ടെത്താനാകും. ചൈനീസ്‌ സംവിധായകൻ ജാങ്ങ്‌ യി മൗ ഒരുക്കിയ 'ദി റോസ്‌ ഹോം' എന്ന ചിത്രത്തിൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകനായി ഗ്രാമത്തിലെത്തുന്ന യുവാവിനോട്‌ ഗ്രാമീണ യുവതിക്ക്‌ തോന്നുന്ന പ്രണയം വിവാഹത്തിൽ കലാശിച്ച്‌ അവർ ജീവിക്കുന്ന സാഫല്യത്തിന്റെ ജീവിതസ്മരണകൾ അവിസ്മരണീയവും അവാച്യവുമാണ്‌. ഇത്തരം ചിത്രങ്ങളെക്കുറിച്ച്‌ സബ്ബിർ ഖാൻ കേട്ട്‌ കേൾവിപോലുമില്ലെന്ന്‌ 'കബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' കാണുമ്പോൾ മനസ്സിലാകും. രണ്ട്‌ ജോഡികളാണ്‌ പടത്തിലുള്ളത്‌ ഒരു സീനിയർ ജോഡിയും ഒരു ജൂനിയർ ജോഡിയും. ജൂനിയർ ജോഡികൾ വിവാഹിതരാകുന്ന പള്ളിയിലെത്തി വാദപ്രതിവാദങ്ങൾ നടത്തുന്ന സീനിയേഴ്സ്‌ (അക്ഷയ്കുമാർ, കരീനകപൂർ) തുടക്കം തന്നെ അസഹ്യമാകുന്നു. കരീനയുടെ വായടപ്പിക്കാൻ അക്ഷയ്‌ ഒരു ദീർഘചുംബനം നടത്തുന്നത്‌ ഹിന്ദി സിനിമയിലെ പുതിയ കാല കാഴ്ചയെന്നു പറയാം. (പണ്ട്‌ ചുണ്ടുകൾ തമ്മിലടുക്കുകയല്ലാതെയും ചുംബനം നടക്കാറില്ലല്ലോ) കുറേക്കാലമായി ഈ അവസ്ഥക്ക്‌ മാറ്റം വന്നത്‌ അക്ഷയ്കരീനമാർ ആഘോഷിക്കുകയാണ്‌. കാണികൾക്ക്‌ യാതൊരു ചലനവും സംഭവിക്കുന്നില്ലെങ്കിലും അത്‌ പ്രായദോഷം തന്നെ. സ്റ്റുഡിയോവിൽ ഡ്യൂപ്പായി നായക നടന്മാർക്കുവേണ്ടി സാഹസകൃത്യത്തിലേർപ്പെടുന്ന അക്ഷയ്‌ കഥാപാത്രത്തിന്റെ വികാസം മുരടിപ്പിച്ച്‌ പ്രേമത്തിലേക്ക്‌ വഴിതിരിച്ചു വിടുകയാണ്‌ സംവിധായകൻ. ഹൗസ്‌ സർജൻസി പൂർത്തിയാക്കി ഡോക്ടറായി പുറത്തുവരാൻ തയ്യാറെടുക്കുന്ന കരീനയാകട്ടെ കടുത്ത പ്രേമവിരോധിയും. കരീന നടത്തുന്ന പ്രഥമ ഓപ്പറേഷൻ അക്ഷയിന്റെ ദേഹത്തു തന്നെയാകണമല്ലോ. ഗിഫ്റ്റ്‌ കിട്ടിയ വാച്ച്‌ വയറ്റിലിട്ട്‌ തുന്നികൂട്ടിയാണ്‌ ഓപ്പറേഷൻ അവസാനിപ്പിക്കുന്നത്‌. പിന്നെ ചലിക്കുന്ന, പാട്ടുപാടുന്ന വാച്ചും വയറ്റിലിട്ടാണ്‌ അക്ഷയ്‌ ആശാന്റെ ജീവിതം! അവസാനം കരീനതന്നെ വീണ്ടുമൊരു ഓപ്പറേഷൻ നടത്തി വാച്ച്‌ പുറത്തെടുക്കുന്നതോടെ പ്രണയവും പൂത്തുലയുന്നു. യുക്തിരാഹിത്യത്തിന്റെ എല്ലാ പരിധികളും ലംഘിച്ച്‌ കാണികളെ നോക്കി കൊഞ്ഞനം കുത്തുകയാണ്‌ സംവിധായകൻ. അമേരിക്കയിലും, യൂറോപ്പിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'കമ്പക്ക്ത്ത്‌ ഇഷ്ക്കി'ന്‌ ലൊക്കേഷനുകളുടെ കാര്യത്തിൽ മാത്രമേ എന്തെങ്കിലും പുതുമയുള്ളു. ഏതാനും സീനുകളിൽ ഹോളിവുഡ്‌ ലെജന്റ്‌ സിൽവർ സ്റ്റാലിനും പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതുകൊണ്ടൊന്നും പക്ഷേ ഈ നപുംസക സൃഷ്ടിക്കു രക്ഷയില്ല. ഇതിലെ 'ഇഷ്ക്കും' കഥാപാത്രങ്ങളും എല്ലാം 'നക്ക്ലി' (കൃത്രിമം) മാത്രമാണ്‌. നവാഗത സംവിധായകൻ സജി സുരേന്ദ്രന്റെ 'ഇവർ വിവാഹിതരായാൽ' പറയുന്നതും പ്രണയത്തിന്റെയും വിവാഹത്തിന്റെയും പ്രശ്നങ്ങളും പ്രതിവിധികളും തന്നെ. ഈഗോയിസ്റ്റുകളായ അച്ഛനമ്മമാരുടെ ഏക മകനും എം.ബി.എ വിദ്യാർത്ഥിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസൂര്യയാണ്‌. കൂടെ സംവൃതയും ഭാമയുമാണുള്ളത്‌. സംവൃത കോളേജ്മേറ്റും ഭാമ ലൈഫ്മേറ്റും! മാതാപിതാക്കളായ പോയ കാല നായിക രേഖയും സിദ്ദിഖും. ഒരേ അപ്പാർട്ട്‌മന്റിലെ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളിലായി കഴിയുന്ന പിരിയാതെ പിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കുവാൻ വിവാഹം മാത്രമേ പോംവഴിയുള്ളുവേന്ന്‌ സീമന്തപുത്രൻ ധരിച്ചുവശമായാൽ പിന്നെ ബ്രഹ്മൻ തടുത്താലും നിൽക്കില്ലല്ലോ? അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. എക്സ്‌ റേഡിയോ ജോക്കി ഭാമയുമായി വിവാഹം പിന്നെ 'കല്യാണം കളിയല്ലെന്ന്‌ സ്കൂലെ മാസ്റ്റർ പറഞ്ഞത്‌' ശരിക്ക്‌ മനസ്സിലാക്കുകയാണ്‌ ഇരുവരും. അതിനിടക്ക്‌ കരച്ചിലും പിഴിച്ചിലും സംഘട്ടനങ്ങളുമെല്ലാം ഒരുക്കുന്നുണ്ട്‌ സംവിധായകൻ. സുഹൃത്തുക്കളുടെ അതിരുകളില്ലാത്ത പെരുമാറ്റം ഭാമയുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നതും അത്‌ വളരുന്നതും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുമുണ്ട്‌. വിവാഹജീവിതം കുട്ടിക്കളിയല്ലെന്ന്‌ യുവമിഥുനങ്ങൾ ഗ്രഹിച്ചു തുടങ്ങുന്നതിൽ നിത്യജീവിത സന്ദർഭങ്ങളുടെ തിരനോട്ടമുണ്ട്‌. അതിനിടെ പണമില്ലാതെ ഭാര്യയണിയിച്ച മാല വിൽക്കലും, ബൈക്ക്‌ വിൽക്കലും, മാല തിരകെ വാങ്ങലും എല്ലാം യഥാവിധി നടക്കുന്നുണ്ട്‌. അച്ഛനോട്‌ കലഹിച്ച്‌ വീട്‌ വിട്ടിറങ്ങുമ്പോഴാണ്‌ മകൻ യഥാർത്ഥ ജീവിതത്തിന്റെ പരുക്കൻ സ്വഭാവം അറിയുന്നത്‌. രസകരമായിട്ടുണ്ട്‌. കാൽപനികതയാണ്‌ കഥയിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും പുതിയ തലമുറക്ക്‌ പാഠമാകുന്ന ചില സന്ദർഭങ്ങളും മൂഹൂർത്തങ്ങളും കഥയിൽ കോർത്തിണക്കുവാൻ സംവിധായകൻ സജി സുരേന്ദ്രന്‌ കഴിയുന്നു. പ്രണയത്തിനു മുമ്പ്‌ ഒരു ക്ലാഷ്‌-വെർബൽ ഫൈറ്റ്‌ എന്ന സിനിമാ രീതിയും നീതിക്കും സാധുത നൽകിക്കൊണ്ട്‌ ജയസൂര്യ ഭാമമാർ ഏറ്റുമുട്ടുന്നത്‌ പരസ്പരം അറിയാതെ റേഡിയോ ജോക്കായും ശ്രോതാവും തമ്മിലുള്ള കാണായുദ്ധമെന്ന നിലയിലാണെന്നുമാത്രം. വിവാഹശേഷം അതൊരു ഭാരമായി മാറുകയും ചെയ്യുന്നു. പോരേ പൂരം. 'ഇവർ വിവാഹിതരായാൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്‌ പ്രമേയത്തിന്റെ പുതുമകൊണ്ടോ യുക്തി ഭദ്രമായ അവതരണം കൊണ്ടോ അല്ല പ്രസ്തുത നായികാ നായകന്മാരുടെ കോമ്പിനേഷനും അവർക്കിടയിലെ രസതന്ത്രവും കൊണ്ടാണ്‌. തങ്ങയുടെ റോളുകൾ ഭംഗിയാക്കുവാൻ ജയസൂര്യക്കും ഭാമക്കും, സംവൃതക്കുമെല്ലാം കഴിയുന്നു. പറഞ്ഞു പഴകിയ വിഷയത്തിൽ നിന്നും രീതികളിൽ നിന്നും ചെറിയൊരു വ്യതിയാനംപോലും കാണികൾ സ്വീകരിക്കുന്നുവേന്നതിന്‌ സജി സുരേന്ദ്രന്റെ പ്രഥമ സംരംഭം തെളിവാണ്‌. ശുഭപര്യാവസായിയായ 'ഇവർ വിവാഹിതരായാൽ' വിജയം ആഘോഷിച്ച ചിത്രമാണ്‌. ജയസൂര്യാ ഭാമാ വിജയം കൂടിയാണിത്‌.

കുലുങ്ങി വിറച്ചോടുന്ന ശ്രീലങ്കൻ തീവണ്ടിയിലൊരു 'സുഖയാത്ര'-എ. ക്യു. മഹ്ദി



യാത്ര4

ശ്രീലങ്കയിലെ മൂന്നാംദിവസം. ഇന്ന്‌ കാൻഡി സന്ദർശനമാണ്‌ ഞാൻ നിശ്ചയിച്ചതു. കാൻഡി, ബ്രട്ടീഷ്കാർ ശ്രീലങ്കയിൽ നിർമ്മിച്ച ആദ്യനഗരമാണ്‌. അവിടേയ്ക്ക്‌ കൊളംബോയിൽ നിന്നും തീവണ്ടി സർവ്വീസും ഉണ്ട്‌. രാവിലെ റെയിൽവേസ്റ്റേഷനിൽ ഞാനെത്തിയപ്പോഴേയ്ക്കും തീവണ്ടി പോയ്ക്കഴിഞ്ഞിരുന്നു. തൊട്ടടുത്താണ്‌ ബസ്സ്റ്റാന്റ്‌. കാൻഡിക്ക്‌ 120 കി.മി ദൂരമുണ്ട്‌. ഒരു ബസ്സിലാണ്‌ ഞാനവിടേയ്ക്കു പുറപ്പെട്ടത്‌. വളരെ വലിയൊരു ബസ്‌ സ്റ്റേഷനാണ്‌ കൊളംബോയിലേത്‌. ബസ്സ്‌ സർവ്വീസുകളാവട്ടെ വളരെ മോശവും. നിരന്നു കിടക്കുന്നതൊക്കെയും പഴഞ്ചൻ ബസ്സുകൾ. കാണാൻതന്നെ ഒരു ചന്തവുമില്ലാത്ത, ഒരൗചിത്യബോധവും ഇല്ലാതെ വിവിധ നിറങ്ങൾ കൂട്ടിക്കലർത്തി പെയിന്റടിച്ച കുറേ ബസ്സുകൾ.


രണ്ടുമണിക്കൂർ യാത്രാദൂരമുണ്ടായിരുന്നു കാൻഡിയ്ക്ക്‌. ഞരങ്ങിയും മൂളിയും ബസ്സ്‌ നീങ്ങി. കാലൊന്നു നീട്ടിയോ നിവർത്തിയോ വയ്ക്കാനാവാത്ത തരത്തിലുള്ള ഇടുങ്ങിയ സീറ്റുകൾ. പെട്ടെന്ന്‌ ഇറങ്ങിപ്പോയി ഒരു ടാക്സി പിടിച്ചു കാൻഡിക്ക്‌ പോയാലെന്തെന്നുവരെ ചിന്തിച്ചതാണ്‌. ബസ്സിൽ നിന്നൊന്നിറങ്ങമെങ്കിൽപ്പോലും യാത്രക്കാർ പലരെയും അമർത്തിയും, ഞെരിച്ചും വേണമായിരുന്നു. അതുകൊണ്ട്‌ ഒക്കെയും സഹിച്ച്‌ യാത്ര തുടരുകയായിരുന്നു. ഭംഗിയുള്ള ഗ്രാമങ്ങളും ചെറുപട്ടണങ്ങളും താണ്ടി ബസ്സ്‌ ഓടിക്കൊണ്ടിരുന്നു. കൊളംബൊയിൽ നിന്ന്‌ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിന്നെ ചുരം കയറ്റമായി. വഴിയിൽ-എഴുപതാംമെയിലിൽ-ഒരു മ്യൂസിയം കണ്ടു. ലഘുഭക്ഷണത്തിന്‌ ബസ്സ്‌ അവിടെ അരമണിക്കൂർ നിർത്തിയിട്ടപ്പോൾ, ആ സമയംകൊണ്ട്‌, ഒരു ഓട്ടപ്രദക്ഷിണംപോലെ ഞാനാ മ്യൂസിയം നടന്നു കണ്ടു. 170 വർഷം മുമ്പ്‌ ഈ ചുരം റോഡിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ, ക്യാപ്റ്റൻ റോജർ എന്ന ബ്രട്ടീഷ്‌ എഞ്ചിനീയറായിരുന്നു നേതൃത്വം വഹിച്ചതു. 1829-ൽ സ്ഥാപിച്ച ഒരു സ്മാരകശിലയിൽ ഈ വിവരങ്ങളൊക്കെ രേഖപ്പെടുത്തിയിരുന്നു. മ്യൂസിയമാകട്ടെ, പഴയ യന്ത്രങ്ങളുടെ ഒരു അമൂല്യകലവറയാണ്‌. രണ്ടു നൂറ്റാണ്ടിനു മുമ്പ്‌ ചുരംറോഡ്‌ നിർമ്മിക്കാനുപയോഗിച്ച യന്ത്രോപകരണങ്ങളാണ്‌ മ്യൂസയത്തിൽ സൂക്ഷിച്ചിരിക്കുന്നത്‌.
കൃഷിയും മത്സ്യബന്ധനവും മാത്രമറിയുന്ന ഒരു ജനതയുടെ നാട്ടിലേക്ക്‌ ബ്രട്ടീഷുകാർ എത്രയോ ദൂരം താണ്ടി കടൽ കടത്തിക്കൊണ്ടുവന്ന കൂറ്റൻ റോഡ്‌ സൂക്ഷിച്ചിരുന്നു. അവിടെ കണ്ട പഴയ ഒരു റോഡ്‌ റോളർ, ഇന്നു നാം ഇന്ത്യയിൽ ഉപയോഗിക്കുന്നതിനെക്കാൾ ആധുനികമാണെന്നു തോന്നി. ചായകുടി കഴിഞ്ഞ്‌ ബസ്സ്‌ പുറപ്പെട്ടു. നിർഭാഗ്യം, കാൻഡിയിലെത്തുംമുമ്പ്‌ വലിയൊരു മഴ പെയ്ത്‌
കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ വന്നിട്ട്‌ കാൻഡി നഗരം ചുറ്റിനടന്നു കാണാനാവാതെ മടങ്ങേണ്ടി വരുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, മഴ പെട്ടെന്ന്‌ ശമിച്ച്‌, അന്തരീക്ഷം തെളിഞ്ഞു. പൊതുവെ വളരെ ആകർഷണീയമായ ഭൂപ്രകൃതിയുള്ള രാജ്യമാണ്‌ ശ്രീലങ്ക. ഇടയിലൊരു കടലിടുക്കുണ്ടായിരുന്നില്ലെങ്കിൽ ശ്രീലങ്ക ഇന്ത്യയുടെ തന്നെ ഒരു ഭാഗമായിരുന്നേനെ, മറ്റൊരു കേരളം. ഇവിടെ, എവിടെ സഞ്ചരിച്ചാലും പ്രകൃതിയുടെ പച്ചപ്പ്‌ പരന്നു വ്യാപിച്ചു കിടക്കുന്നതു കാണാം. ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിൽ അധികവും കാൻഡിയിലാണ്‌. പുഴയും മലയും കാട്ടാറുകളുമൊക്കെ ചുറ്റും അതിരിടുന്ന ഈ പഴയ ഇംഗ്ലീഷ്‌ നഗരം കാണുമ്പോൾ, ബ്രട്ടീഷുകാരുടെ സ്ഥലം തെരഞ്ഞെടുക്കൽ എത്രയോ അഭിനന്ദനാർഹമെന്നു തോന്നിപ്പോകും. ഇത്‌ ഇന്ത്യയിലും നമുക്കനുഭവപ്പെട്ടിട്ടുണ്ട്‌. ഊട്ടി, കൊടക്കൈനാൽ, യേർക്കാട്‌ തുടങ്ങിയ ഹിൽസ്റ്റേഷനുകളും, മൂന്നാർപോലും, ബ്രട്ടീഷ്‌ ഭരണകാലത്ത്‌, സാഹസികരായ സായിപ്പന്മാർ കുതിരപ്പുറത്തു സഞ്ചരിച്ചു പോയി കണ്ടുപിടിച്ചവയാണ്‌. അതുപോലെ അവർ തങ്ങളുടെ സിലോൺ കോളനിവാഴ്ചക്കാലത്ത്‌ കണ്ടെത്തിയതാവണം മലമുകളിലെ കാൻഡിയും, അവിടെ സുഗമമായി എത്താനാണ്‌ അവർ ഹെവി റോഡ്‌ നിർമ്മാണ യന്ത്രങ്ങൾ കടൽകടത്തി കൊണ്ടു വന്നതും. നിരവധി വൻ തേയിലത്തോട്ടങ്ങൾ ഇവിടെയുണ്ട്‌. ശ്രീലങ്കൻ തേയില, രുചിക്ക്‌ ലോകപ്രസിദ്ധവുമാണ്‌.



വളരെ വലിയൊരു ബുദ്ധക്ഷേത്രവുമുണ്ട്‌ ഇവിടെ. ഒക്കെയും കാണാൻവേണ്ടി ഒരു ടാക്സിക്കാരനെതന്നെ ഏർപ്പാടു ചെയ്യുകയായിരുന്നു. നേപ്പാൾ സന്ദർശനാവസരത്തിൽ അവിടെ റോഡുകളിൽ കണ്ടതരം പഴഞ്ചൻ കാറുകളല്ല ഇവിടെ ടാക്സികളായി ഓടിക്കൊണ്ടിരുന്നത്‌. ഈ ടാക്സിക്ക്‌ ഒരു പാക്കേജ്‌ നിരക്ക്‌, 1000 ശ്രീലങ്കൻ രൂപയ്ക്ക്‌ രണ്ടു മൂന്നു മണിക്കൂർ കൊണ്ട്‌ കാൻഡി മുഴുവൻ കൊണ്ടുനടന്നു കാണിക്കാമെന്നതാണ്‌ ഉടമ്പടി. രസകരമായിരുന്നു ഈ കാർ യാത്ര. തേയിലത്തോട്ടങ്ങൾക്കു ചുറ്റും അരഞ്ഞാണമിട്ടു നീങ്ങുന്ന ചെറിയ റോഡുകളിലൂടെ, വളരെ ശ്രദ്ധയോടെ അയാൾ കാറോടിച്ചു. ചിലയിടങ്ങളിൽ നിർത്തിത്തന്നും സാവധാനം ഓടിച്ചു നീങ്ങിയും കാൻഡിയുടെ പ്രകൃതിഭംഗി മുഴുവൻ ആസ്വദിക്കാൻ അയാളെനിക്കവസരം ഒരുക്കിത്തന്നു. ഈ തേയിലത്തോട്ട വഴികളിലൂടെ സഞ്ചരിച്ചപ്പോൾ, നമ്മുടെ മൂന്നാർ റൂട്ടാണ്‌ ഓർമ്മയിൽ വന്നത്‌.

എന്നാൽ മൂന്നാറിനോ കാൻഡിക്കോ, ഏതു സ്ഥലത്തിനാണ്‌ ഭംഗിയേറെ എന്നു ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും മൂന്നാറിനു തന്നെയെന്ന്‌. മൂന്നാറിലെ കൈയ്യേറ്റഭൂമിയും, അവിടെ നിർമ്മിച്ച വൻ റിസോർട്ടുകളും സർക്കാർ ഇടപെട്ട്‌ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുന്ന ഒന്നാംഘട്ട സമയത്താണ്‌ ഞാനിതെഴുതുന്നത്‌. വിദേശികളെ ആകർഷിക്കുന്ന നമ്മുടെ ഈ വിനോദസഞ്ചാര മേഖലയിൽ തികച്ചും നിർഭാഗ്യകരമായ ഒരന്തരീക്ഷം സംജാതമാക്കാൻ ഇടവരുത്തിയത്‌, പഴയ അനധികൃത നിർമ്മാണ പ്രവർത്തികൾ നടത്തിയ ആൾക്കാരോ, അതോ അന്ന്‌ അവർക്കു ഒത്താശ ചെയ്തുകൊടുത്ത ഉദ്യേഗസ്ഥരോ, ആ ഉദ്യോഗസ്ഥരുടെ തന്നെ തുടർച്ചയുടെ ഭാഗമായ ഇന്നത്തെ ഗവണ്‍മന്റും പ്രതിക്കൂട്ടിലല്ലേ? എന്ന തർക്കത്തിൽ തൽക്കാലം ഇടപെട്ട്‌ ഒരു രാഷ്ട്രീയവിവാദത്തിനു ഞാനിവിടെയൊരുങ്ങുന്നില്ല. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട, മനോഹരമായ സ്ഥലം, രാജ്യം ഏതെന്നു ചോദിച്ചാൽ കണ്ണുമടച്ചു ഞാൻ പറയും-മാതൃരാജ്യമായതുകൊണ്ടു മാത്രമല്ല-അത്‌ ഇന്ത്യതന്നെയെന്ന്‌. പ്രത്യേകിച്ച്‌ ഇന്ത്യയിലെ നമ്മുടെ കേരളഭൂമി, ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളം. ഇത്ര ഹരിതഭംഗി നിറഞ്ഞ മറ്റൊരു സ്ഥലവും ഈ ഭൂമുഖത്തില്ല തന്നെ.

കേരളത്തിന്‌, നമ്മുടെ കേരളത്തിനു മാത്രമുള്ള അനുഗ്രഹീതമായ ഒരു പ്രത്യേകതയെപ്പറ്റി ശ്രദ്ധിച്ചിട്ടുണ്ടോ? അത്‌ ഇന്ത്യയിലെന്നല്ല, ലോകത്തെ ഒരു രാജ്യത്തിനും മറ്റൊരു സ്ഥലത്തിനും അവകാശപ്പെടാൻ കഴിയാത്തതുമാണ്‌. എന്താണത്‌? ഇത്ര സമതുലനമായ ഭൂപ്രകൃതിയും, മിതഭാവത്തിലുള്ള കാലാവസ്ഥയും ഒത്തൊരുമിച്ച്‌ കൈകോർത്തു നിൽക്കുന്ന മറ്റൊരു പ്രദേശം ഭൂമിയിലില്ല. കുന്നും മലയും കടലും കായലുകളും നദിയും തോടുകളുമൊക്കെ സമീകൃതനിലയിൽ ചിതറിക്കിടക്കുന്ന മറ്റേതൊരു ദേശമുണ്ട്‌ ഭൂമിയിൽ? വർഷത്തിൽ എല്ലാക്കാലത്തും ഹരിതാഭഭാവത്തിന്റെ കുളിർമ്മയും, ജൈവവൈവിധ്യത്തിന്റെ അനുഗ്രഹവും ഭൂപ്രകൃതി ഇവിടെ നമുക്കു സമ്മാനിച്ചിട്ടുണ്ട്‌, നമുക്കുമാത്രം. കാലാവസ്ഥയുടെ കാഠിന്യത്തെ ചെറുക്കുംവിധം വസ്ത്രധാരണം നടത്തേണ്ട ഏതെങ്കിലുമൊരു അവസ്ഥയോ കാലമോ, വർഷം മുഴുവൻ തെരഞ്ഞാലും നമുക്കുണ്ടോ? ഭൂമിയിലെ ഒരനുഗ്രഹമായി വിദേശിയർപോലും സമ്മതിച്ചുതന്നിട്ടുള്ള മൺസൂൺ മഴ നമുക്കു മാത്രമായുള്ള പ്രകൃതിയുടെ ഒരു വരദാനംതന്നെയല്ലേ? ഒരു മഴക്കുവേണ്ടി വേഴാമ്പലിനെപോലെ കാത്തുകാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്‌, സ്ഥലങ്ങളുണ്ട്‌.

നമ്മുടെ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതും ഈയൊരു ദുർവിധി പേറുന്നവരാണ്‌. നമ്മുടെ നവംബർ, ഡിസംബർ, ജനുവരി കാലത്തെ മഞ്ഞുകാലം പോലും സുഖകരമായ ഒരു തണുപ്പ്‌ ആസ്വദിക്കാൻ പാകത്തിൽമാത്രം പ്രകൃതി നമുക്ക്‌ ഒരുക്കിത്തന്നിട്ടുള്ളതാണ്‌. അക്കാലത്തുപോലും കേരളീയർക്ക്‌ പ്രത്യേക മേലുടുപ്പ്‌-സ്വറ്റർ-വേണ്ടിവരുന്നില്ല. വേനൽക്കാലമായ മാർച്ച്‌, ഏപ്രിൽ, മേയ്‌ ആവട്ടെ, അതികഠിനമായ ചൂടിന്റെ തീഷ്ണതയിൽ നമ്മെ ആഴ്ത്തുന്നുമില്ല. നമുക്കു ചുറ്റുമുള്ള തൊട്ടയൽ സംസ്ഥാനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ, തണുപ്പുകാലത്ത്‌ കമ്പിളിക്കുപ്പായത്തിനുള്ളിൽ വിറച്ചു കഴിയേണ്ട കർണ്ണാടകയും വേനലിൽ മാത്രമല്ല വർഷത്തിൽ ഒട്ടുമുക്കാൽ കാലവും പൊള്ളുന്ന ചൂടിൽ കഴിയേണ്ടിവരുന്ന തമിഴ്‌നാടുമാണ്‌.

ഇങ്ങിനെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമൊക്കെ ഒത്തിണങ്ങിയ നാടായിട്ടും, ഈ ഭംഗികളൊക്കെ സ്വയം ആസ്വദിക്കാനോ, ഇവ കാണാനാഗ്രഹിക്കുന്ന പുറംലോകത്തെ വേണ്ടനിലയിൽ ആകർഷിക്കാനോ കഴിവും ഭാഗ്യവുമില്ല എന്ന അവസ്ഥ നമുക്കിന്നുണ്ട്‌. എങ്കിലും, കേരളത്തെ 'ദൈവത്തിന്റെ നാട്‌' എന്ന്‌ ആരും വിളിച്ചുപോവും. നമ്മുടെ നാടിന്‌ ഈ മംഗളവാക്യം സമ്മാനിച്ചതാരാണെന്നറിയേണ്ട, കേട്ടോളൂ. അധികമാർക്കും അറിയാത്ത ഒരു പശ്ചാത്തലം ഈ നാമകരണത്തിനു പിന്നിലുണ്ട്‌. 'വാൾട്ടർ മെൻഡസ്‌' എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ? പരസ്യങ്ങൾക്കും മറ്റും ആകർഷമായ ലഘുവാക്യങ്ങൾ രചിച്ച്‌ രൂപകൽപ്പന ചെയ്തിരുന്ന ഒരാളാണദ്ദേഹം. മെൻഡസ്‌ താമസിച്ചിരുന്നത്‌ അഹമ്മദാബാദിലായിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ടുമുമ്പ്‌, നമ്മുടെ കേരളടൂറിസം വകുപ്പ്‌, ലോകവിപണിയിലേയ്ക്കു കടന്നുചെല്ലുന്നതിനായി ഒരു പരസ്യപ്രസ്ഥാനത്തിനു രൂപം കൊടുക്കാൻ തീരുമാനിച്ചു. അതിനു പറ്റിയ ഒരു സ്ഥിരം തലവാചകം വേണ്ടിയിരുന്നു. വാൾട്ടർ മെൻഡസിനെയാണ്‌ ഈ ചുമതലയേൽപ്പിച്ചതു. വാൾട്ടർ ആലോചന തുടങ്ങി. നീലക്കായലുകൾ, പച്ചപ്പാടങ്ങൾ, മുത്തുക്കുട ചൂടിയ തെങ്ങിൻതോപ്പുകൾ, പളുങ്കുനീർത്തോടുകൾ, പുളകദായനികളായ പുഴകൾ...മെൻഡസിന്റെ മനസ്സിലൂടെ, താൻ കേരളത്തിൽ കണ്ട പലതും കടന്നുപോയി. തീർന്നില്ല, ആകാശത്തോടു പ്രാർത്ഥിക്കുന്ന മലനിരകളും, കാലവർഷക്കാറ്റുകൾക്കു കളമൊരുക്കുന്ന വേനൽപ്പകലുകളും അദ്ദേഹത്തിന്റെ ഓർമ്മയിലെത്തിനിന്നു.

മഴക്കാലങ്ങളും കൊണ്ടു പറന്നുവരുന്ന ശ്യാമമേഘങ്ങളും, ഇടിമിന്നലും, നിലാവുനിറയ്ക്കുന്ന പഞ്ചമികളും പൗർണ്ണമികളുമൊക്കെ ആ മനസ്സിൽ തങ്ങിനിന്നു. ഈ സ്വപ്നദേശത്തെ കിളികളും, പൂക്കളും, ചിത്രശലഭങ്ങളും മൃഗങ്ങളും മനുഷ്യരും-ഹായ്‌! ദൈവം എങ്ങിനെ സൃഷ്ടിച്ചുവോ അതുപോലെത്തന്നെ എല്ലാ ആഴുക്കുകളും ഇപ്പോഴും തഴുകുന്ന നാട്‌. ഇവയൊക്കെ മനസ്സിന്റെ ആഴങ്ങളിൽ തട്ടിയപ്പോൾ, മെൻഡസിന്റെ ഉള്ളിൽ പ്രതിഫലിച്ചതാണ്‌, ഈ വാക്യങ്ങൾ. അദ്ദേഹം ഇംഗ്ലീഷിൽ എഴുതിവച്ചു. 'ഗലൃമഹമ ഏഛഉ'ട ഛണച ഇഛഡചഠഞ്ഞഥ' പിൽക്കാലത്ത്‌ ഒരു നാലുവാക്കുകൾ ആഗോളപ്രസിദ്ധിനേടി.
ഈ വാക്കുകളുടെ യാഥാർത്ഥ്യത്തിലൂടെ കേരളം എല്ലാ കടലുകളും മലകളും കടന്ന്‌, അന്യമാം രാജ്യങ്ങളിൽ പേരും പെരുമയും നേടുമ്പോഴാണ്‌, താരതമ്യേന ഇതിന്റെ അടുത്തൊന്നും വരാത്ത ഒരു വിദേശരാജ്യം-വിദേശരാജ്യങ്ങൾ-തേടി ഞാൻ അലയുന്നത്‌. പക്ഷേ, ഈ വിദേശസംസ്കാരങ്ങളുമായൊക്കെ ഇടപഴകുന്നതിലുമില്ലേ വലിയൊരു ത്രില്ല്‌....? തീർച്ചയായും. ഇത്‌ ഇന്ത്യയുടെയും കേരളത്തിന്റെയും കഥ. എന്നാൽ സന്ദർശിച്ച വിദേശരാജ്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന്‌ ചോദിച്ചാൽ എനിക്കു പറയാനുണ്ടാവുക, അത്‌ 'സ്വിറ്റ്സർലന്റ്‌' എന്നാവും. എന്നാൽപ്പോലും ഒരുകാര്യം സൂചിപ്പിക്കാതെവയ്യ; എത്ര മനോഹരമാണ്‌ ആ പാശ്ചാത്യദേശമെങ്കിലും അവിടത്തെ അമിതശൈത്യം നിറഞ്ഞ യൂറോപ്യൻ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ കേരളം തന്നെയാണ്‌ ലോകത്തെ ഏറ്റവും നല്ല, മനോഹരമായ, സുഖകരമായ കാലാവസ്ഥയുള്ള ദേശം.

phone: + 91 9895180442