Followers

Showing posts with label 17. Show all posts
Showing posts with label 17. Show all posts

Tuesday, March 4, 2014

ഉൽസവം



എൻ.ജി. ഉണ്ണികൃഷ്ണൻ

കൊമ്പുകൾ ഉണ്ടെങ്കിലും ആനകൾക്ക്‌

എന്റെ വയസ്സിഅമ്മയുടെ ബപ്പിച്ചിരി

ചളിയുരുട്ടി ഉണ്ടാക്കും  മുമ്പ്‌ ദൈവത്തിന്‌
ഒരു കൊച്ചുകുട്ടി​‍വരച്ചുകൊടുത്തതാകണം

ആനയുടെ മോഡൽ, ലളിതം
നെറ്റിപ്പട്ടങ്ങൾ തിളങ്ങിയങ്ങനെ
മുത്തുക്കുടകൾ വിടർന്നങ്ങനെ
ആലവട്ടം വെൺചാമരം വീശിയങ്ങനെ
ച്ചേ കൊമ്പു കുഴൽ ചേങ്ങല
ഇരമ്പിയങ്ങനെ മീനപ്പൊരിവെയ്‌ലാളി
ആനകൾ
താളവും സ്​‍പീഡുകള്ളും മൂത്ത്‌
പെപ്പരപെരപെരപേ എന്ന്‌
ഏഴുനില അമിട്ടു പൊട്ടിവിരിയുംപോലെ
മേലോട്ടു കുതിച്ച്‌
നീലഷർട്ടണിഞ്ഞ ഒരു കഷികാർന്നോർ
അരികത്ത്​‍്‌ വിരൽ ഞൊടിച്ച്‌ താളമിട്ട്‌
റിട്ടയേഡ്‌ ഇടിക്കാരൻ ഡി.എസ്‌.പി.
എന്റെ ചെറിയ ദാഹം
ഏഴാനകൾ
മേളക്കാർ നൂറ്റൊന്ന്‌,പെരുകും ആൾക്കൂട്ടം
പെരുകും ദാഹം
പൊക്കവും തിടമ്പും ഇല്ലാത്ത
ഒരെണ്ണമെയിലന്റെ
കൂച്ചുവിലങ്ങുരയും വ്രണം
വേദന
വെളിച്ചപ്പെട്ട്‌
ഒരുവനെ
കുത്തികോർത്തെറിയും കരുതിച്ചുവപ്പ്​‍്‌
ഒരാ​‍്‌ ഉറക്കം നിന്ന്‌ ഊരു കെട്ടിയ കമ്പം
മഞ്ഞ പച്ച പല നിറങ്ങളും
കഥാപ്രസംഗം ബാലെ
കച്ചേരി കഥകൾ​‍ിയും
വരയുന്നു
അവൾ പാതിരാമഴ
ഇടിമിന്നൽ തുള്ളി മായ്ക്കും
തിരുമുടി തിരുനെറ്റി തിരുമിഴി തിരുമുലകൾ
തിരുതുടകൾ തിരുനാഭി
തൃപ്പാദങ്ങളും
എഴുന്നള്ളി അപ്പൻ വന്നപ്പോൾ
അവൾ തീ​‍ർന്നിരിക്കും തമാശ
പെണ്ണുങ്ങൾ പറഞ്ഞും ചിരിച്ചും
കൊടിയിറങ്ങുന്നു
വചനത്തിനും മുൻപേ എരിഞ്ഞ്‌
അങ്ങോളം ആളും
നിന്റെ എന്റയും കാമം


Monday, February 3, 2014

മർമ്മരം:മഹമൂദ് ദർവീശ് -

പരിഭാഷ: വി രവികുമാർ

mahmoud-darwish
മഹ് മൂദ് ദാർവിഷ്



മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാനൊരാളെത്തേടുന്ന ഒരനുഭൂതിയായി.

Thursday, January 2, 2014

ശരീരം

ശ്രീപാർവ്വതി

കണ്ണില്‍ കണ്ട വഴികളിലൊക്കെ തിരഞ്ഞു
എവിടെയാണ്, ശരീരം നഷ്ടപ്പെട്ടതെന്ന്.
കനവാണോ സത്യമാണോ
ഒരു രാത്രി അവളുടെ ശരീരം അപ്രത്യക്ഷമായി
നിലാവിന്‍റെ വെളിച്ചത്തില്‍
വെറുതേ കഥപറഞ്ഞിരുന്നപ്പോഴാണ്,
ചുവന്ന കണ്ണുള്ള ചെന്നായ വന്നത്.
അവന്‍റെ മൂര്‍ച്ചയുള്ള നഖങ്ങളില്‍
മാംസം പോറി പറ്റിയിരുന്നതും കണ്ടതാണ്
പിന്നീടെപ്പോഴോ നീണ്ട ഒരു ഉറക്കത്തിനൊടുവില്‍
അവളുടെ ശരീരം കാണാതെയായി.
പൊട്ടക്കിണറിലും സാരിത്തുമ്പിലും
സയനേഡ് കുപ്പിക്കരികിലും അവള്‍ സ്വയം തിരഞ്ഞു
ഒടുവില്‍ കണ്ടെത്തിയപ്പോള്‍
നഗ്നമായി കിടന്ന ശരീരത്തിനടുത്ത്
ഒട്ടിയ വയറുമായി ഒരു കുഞ്ഞു ശരീരം
തുറിച്ച കണ്ണില്‍ വിശപ്പിന്‍റെ നിലവിളി
അവളുടെ ശരീരത്തിന്, അപ്പോഴും ചൂടാറിയിരുന്നില്ല.
മുലപ്പാലിന്‍റെ മണം തിരഞ്ഞ് വിശപ്പിന്‍റെ
കൈകള്‍ അവളില്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ശരീരമെന്നത് വിശപാറ്റുന്ന യന്ത്രമാണെന്ന് 
ആ തിരയിലിനൊടുവില്‍ അവള്‍ 
ഡയറിയുടെ അവസാന താളില്‍ കുറിച്ചു വച്ചു.
പിന്നെ ആത്മഹത്യ ചെയ്തു.

Monday, December 2, 2013

യാക്കൂബിന്റെ തിരുമുറുവുകൾ


സണ്ണി തായങ്കരി
 
     യാക്കൂബ്‌ നീതിമാനാണ്‌. സത്യസന്ധനാണ്‌. മനുഷ്യത്വവും സഹജീവി സ്നേഹവുമുള്ളവനാണ്‌. ഇന്നത്തെ ലോകക്രമത്തിൽ എന്തൊക്കെ മൂല്യങ്ങൾ മനുഷ്യന്റെ ജനിതകഘടനയിൽനിന്ന്‌ അപ്രത്യക്ഷമായിട്ടുണ്ടോ അതെല്ലാം അല്ലെങ്കിൽ അതിന്റെയെല്ലാം ഭാരം യാക്കൂബെന്ന സാധാരണക്കാരൻ പേറുന്നു. ചുരുക്കത്തിൽ, അയാൾ തന്റെ ഉള്ളിൽ നന്മകളുടെ ഒരു കാഴ്ചബംഗ്ലാവുതന്നെ ഗോചരമാക്കുന്നു. രൂപക്കൂടിനുള്ളിൽ സൂക്ഷിക്കേണ്ട ഒരു തിരുശേഷിപ്പ്‌ ഇങ്ങനെ പച്ചയോടെ തികച്ചും അപരിചിതർക്കിടയിലും അപരിചിതകാലഘട്ടത്തിലും ജീവിക്കുന്നു എന്നത്‌ ഒരു വിസ്മയംതന്നെയാണ്‌.
    എന്തുകൊണ്ട്‌ യാക്കൂബ്‌ ഇങ്ങനെയായി എന്ന്‌ ആരെങ്കിലും ചോദിച്ചാൽ ഓരോ ജന്മങ്ങൾക്കും ഓരോ ലക്ഷ്യമുണ്ട്‌ എന്നേ പറയാനാവു. കാലത്തിനും കോലത്തിനും യോജിക്കാത്തവിധം വ്യത്യസ്തമായി ചിന്തിക്കുകയും ചിന്തയ്ക്ക്‌ വിധേയമായി ജീവിക്കുകയും ചെയ്യുകയെന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌.
     ക്രിസ്തുവായിരുന്നു യാക്കൂബിന്‌ തീരെ ചെറിയ പ്രായം മുതൽ ഇഷ്ടപ്പെട്ട ആരാധ്യപുരുഷൻ. ക്രിസ്ത്യൻ മാനേജ്‌മന്റിന്റെ കീഴിലുള്ള സ്കൂളിലും കോളേജിലും പഠിച്ചതുകൊണ്ടാവാം ഒരുപക്ഷേ അങ്ങനെയൊരു പ്രതിപത്തി ഉണ്ടായത്‌. ക്രിസ്തുവിന്റെ പരസ്നേഹവും അപരനുവേണ്ടിയുള്ള സ്വയം ശൂന്യമാക്കലും യാക്കൂബിന്‌ എന്നുമൊരു ബലഹീനതയായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ തന്റെ ജീവിതപ്രതിസന്ധികളോട്‌ തുലനം ചെയ്യുകയെന്നത്‌ അയാൾ ഒരു നിയോഗമായി കണ്ടു. പലപ്പോഴും താനും ഈ ലോകത്തിൽ നിസ്സഹായനായ മറ്റൊരു ക്രിസ്തുവായി മാറുന്നതായി അയാൾ സങ്കൽപ്പിച്ചു.
    1
   പുലർകാലത്തിലേക്ക്‌ കാതങ്ങൾ ബാക്കിയുള്ളപ്പോഴാണ്‌ ഒരലർച്ചയോടെ യാക്കൂബ്‌ ഞെട്ടിയുണർ ന്നത്‌. സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ കിടക്കയിലിരുന്ന്‌ കിതച്ച അയാൾ നേർത്തുവന്ന ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കി. മുകളിൽ ഫുൾ സ്പീഡിൽ ഫാൻ കറങ്ങിയിട്ടും അയാൾ വിയർപ്പിൽ കുളിച്ചിരുന്നു. കിടക്കയിൽ ഭാര്യ അതൊന്നുമറിയാതെ ഗാഢനിദ്രയിലാണ്‌.
   ബാംഗ്ലൂരിൽനിന്നും എറണാകുളത്തേക്ക്‌ പുറപ്പെട്ട വോൾവോ ബസിൽ അയാളുടെ ഏക മകളും ഉണ്ടായിരുന്നു. ബസിൽവച്ച്‌ അവൾ ക്രൂരമായി മാനഭംഗം ചെയ്യപ്പെടുന്നു... റോഡിലേക്ക്‌ അവൾ വലിച്ചെറിയപ്പെടുന്ന നിമിഷം, എതിരെവന്ന പാചകവാതകടാങ്കറുമായി ബസ്‌ കൂട്ടിയിടിക്കുന്നു. ആകാശത്തോളമുയർന്ന അഗ്നിജ്വാലയിൽപെട്ട്‌ ബസിലെ നാൽപത്തിമൂന്ന്‌ പേരും കത്തിയമർന്ന്‌ ഹൈവേയുടെ ഇരുവശത്തുമുള്ള വീടുകൾക്കൊപ്പം ഒരുപിടി ചാരമായി മാറുന്നു.
   തലേന്ന്‌ ടി.വി.യിൽ കണ്ട ഭീകരദൃശ്യവും ചാനൽ ചർച്ചയുമാണ്‌ തന്നെ വേട്ടയാടുന്നതെന്ന്‌ വിശ്വസിക്കാൻ അയാൾക്ക്‌ ഏറെനേരം വേണ്ടിവന്നു.
    2
   ദിനകൃത്യങ്ങൾക്കുശേഷം യാക്കൂബ്‌ പത്രം കൈയിലെടുത്തു. തട്ടിപ്പിനും വെട്ടിപ്പിനും ഭരണാധികാരികൾ നേതൃത്വം നൽകുന്നുവേന്നും കോടതികൾ അവർക്ക്‌ ഒത്താശ ചെയ്യുന്നുവേന്നും നാല്‌ കോളത്തിൽ ലീഡ്‌ ന്യൂസ്‌. അതിന്‌ താഴെ യുവതിയായ അമ്മയും കാമുകനും ചേർന്ന്‌ നാലുവയസ്സുകാരിയെ കൊന്ന്‌ കുഴിച്ചുമൂടിയെന്നുമുള്ള വാർത്ത... നിഷ്കളങ്കമായി ചിരിക്കുന്ന കുരുന്നിന്റെ ചിത്രത്തിന്‌ താഴെ 'അമ്മയുടെ സമ്മതത്തോടെ കാമുകൻ നിരന്തരം ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി' യെന്ന അടിക്കുറിപ്പ്‌! തുടർന്ന്‌ അരഡസനോളം മസാല ചേർത്ത പീഡനവാർത്തകൾ... പേപ്പർ യാക്കൂബിന്റെ കൈപ്പത്തിക്കുള്ളിൽ ചുരുണ്ടൊതുങ്ങി. അയാളുടെ മസ്തിഷ്കത്തിലേക്ക്‌ മുരളലോടെ ഒരു വണ്ട്‌ പറന്നിറങ്ങി. അത്‌ സൃഷ്ടിച്ച പ്രകമ്പനത്തിൽ അയാൾ അലറി... ശബ്ദം കേട്ട്‌ ഭാര്യ ഇറങ്ങിച്ചെല്ലുമ്പോൾ യാക്കൂബ്‌ ഭിത്തിയിൽ ചാരിയിരുന്ന്‌ കിതയ്ക്കുന്നു...
     3
    പ്രഭാതഭക്ഷണം കഴിച്ച്‌ പുറത്തേക്കിറങ്ങുമ്പോൾ അയൽവീട്ടിൽനിന്ന്‌ രോദനവും അട്ടഹാസവും ഉയർന്നു. അയൽവാസികൾ ആരും ശ്രദ്ധിക്കുന്നില്ല. രോദനം യാക്കൂബിൽ അശാന്തിയുടെ തീപ്പൊരിയായി പാറിവീണു. പിന്നെ ജ്വാലയായി പൊള്ളിച്ചു. അയാൾ അവിടേയ്ക്ക്‌ കുതിച്ചു.
    അയൽവാസി ഭാര്യയുടെ മുടിക്ക്‌ കുത്തിപ്പിടിച്ച്‌ ഊക്കോടെ ഇടിക്കുകയാണ്‌. അവരുടെ മൂക്കിൽകൂടിയും വായിൽക്കൂടിയും രക്തമൊലിക്കുന്നുണ്ട്‌. മദ്യത്തിന്റെ ഗന്ധം മനംപുരട്ടലുണ്ടാക്കുന്നു. 'അച്ഛാ... അമ്മയെ കൊല്ലല്ലേ...' യെന്ന്‌ കൂട്ടനിലവിളിയുമായി മൂന്ന്‌ കുഞ്ഞുങ്ങൾ... അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ച്‌ കരഞ്ഞ എട്ടുവയസ്സുകാരനെ അയാൾ പുറംകാലിന്‌ പുറത്തേക്ക്‌ ചവിട്ടി തെറിപ്പിച്ചു. വാതിൽപ്പടിയിൽ വീണ അവനെ പൊക്കിയെടുത്ത്‌ ആശ്വസിപ്പിക്കുമ്പോഴേയ്ക്കും അവന്റെ അമ്മ ബോധരഹിതയായി വീണിരുന്നു.
    യാക്കൂബിന്റെ ഇടനെഞ്ചിലേക്ക്‌ ചാട്ടുളിപോലെ ഒരു അസ്വസ്ഥത പടർന്നു കയറി. അതയാളുടെ തലച്ചോറിൽ വിസ്ഫോടനം തീർത്തു.
     4
    സമനില വീണ്ടെടുത്ത്‌ യാക്കൂബ്‌ സ്വഭവനത്തിൽ തിരിച്ചെത്തി. ഡോർബെൽ അടിച്ചിട്ടും കതക്‌ തുറക്കാൻ കുറെനേരം കാത്ത്‌ നിൽക്കേണ്ടിവന്നു. ഭാര്യയുടെ മുഖം കടന്നൽ കുത്തിയതുപോലെ...
    തീ പാറുന്ന നോട്ടത്തിനൊടുവിൽ-
    'എന്താ ഇങ്ങുപോന്നെ... അവിടങ്ങ്‌ കൂടാമായിരുന്നില്ലേ? ആ പെണ്ണുംപിള്ളയെ ഇനിയാര്‌ ആശ്വസിപ്പിക്കും? ചവിട്ട്‌ കിട്ടിയിടമൊക്കെ ആര്‌ കുഴമ്പിട്ട്‌ തഴുകി കൊടുക്കും?'
     'മനുഷ്യത്വമില്ലായ്മ പറയരുത്‌. അയൽവാസിക്ക്‌ ഒരാപത്ത്‌ ഉണ്ടാകുമ്പോൾ ഓടിച്ചെല്ലേണ്ടത്‌ നമ്മുടെ കടമയല്ലേ?'
     'നമ്മുടെയല്ല, നിങ്ങടെ... എനിക്കച്ചിരി മനുഷത്വം കൊറവാ. സ്ത്രീകളെ ആശ്വസിപ്പിക്കലാണല്ലോ നിങ്ങടെ ബലഹീനത.'
     മൗനം പാലിക്കുന്നതാണ്‌ നല്ലതെന്ന്‌ യാക്കൂബിന്‌ തോന്നി. വീണ്ടും അവർ ശബ്ദം ഉയർത്തിയും താഴ്ത്തിയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭർത്താവിന്റെ പരസ്ത്രീ താത്പര്യമാണ്‌ ശണ്ഠയ്ക്കുള്ള അവരുടെ തുറുപ്പുചീട്ട്‌.
     സഹനം സർവസീമകളും ലംഘിക്കുമെന്ന ഘട്ടമെത്തിയപ്പോൾ അയാൾ പുറത്തേക്ക്‌ നടന്നു.
     5
    വിലക്കയറ്റം സർവകാല റിക്കാർഡും ഭേദിച്ച്‌ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണല്ലോ ഇക്കാലത്ത്‌ കുതിക്കുന്നത്‌. തരികിടകൾ വശമില്ലാത്ത ഒരു സാദാപൗരന്‌ കിട്ടുന്ന വരുമാനത്തിൽ ജീവിക്കാനാ വില്ലെന്ന്‌ യാക്കൂബിന്‌ അറിയാം. അമേരിക്കൻ ജീവിതനിലവാരവും ഇൻഡ്യൻ വരുമാനവുമാണ്‌ ഒരു ശരാശരിക്കാരൻ നേരിടുന്ന ജീവൽപ്രതിസന്ധി. പത്രങ്ങളിലും ചാനലുകളിലും നിത്യവും പ്രത്യക്ഷപ്പെടുന്ന ലക്ഷങ്ങൾ വിലയുള്ള പരസ്യപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള കടകളിൽനിന്ന്‌ മാർക്കറ്റ്‌ റേറ്റിനേക്കാൾ പകുതി വിലയ്ക്ക്‌ സാധനങ്ങൾ കിട്ടുമെന്ന പ്രലോഭനമാണ്‌ യാക്കൂബിനെ സപ്ലൈക്കോ ഔട്ട്ലെറ്റിലേക്ക്‌ നയിച്ചതു.
     ക്യൂ റോഡുവക്കുവരെ ഒടിഞ്ഞും നിവർന്നും കാണപ്പെട്ടു. വാർധക്യത്തിലേക്ക്‌ പ്രവേശിച്ച ഏതാനും പുരുഷന്മാരൊഴിച്ച്‌ ബഹുഭൂരിപക്ഷവും സ്ത്രീകൾതന്നെ. യാക്കൂബ്‌ വിയർത്തൊലിച്ച്‌ സഞ്ചിയും തൂക്കി ക്യൂവിൽ സ്ഥാനംപിടിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഷെൽഫുകൾക്കരുകിൽ ഒരുവിധം എത്തിപ്പെട്ടു. ലിസ്റ്റ്‌ നോക്കി സാധനം തെരയുമ്പോൾ അമ്പരന്നുപോയി. ആവശ്യമുള്ള പതിനഞ്ച്‌ നിത്യോപയോഗസാധനങ്ങളിൽ ലഭ്യമായത്‌ നാലെണ്ണം മാത്രം! അതും ഓപ്പൺ മാർക്കറ്റിൽ ലഭ്യമല്ലാത്ത, മൂന്നാംകിട കമ്പനികളുടെ സാധനങ്ങൾ! അതിന്‌ മാർക്കറ്റ്‌ വിലയുടെ ഇരട്ടിയും...!! ഉള്ളതെടുത്ത്‌ ബില്ല്‌ പേയ്ച്ചെയ്യാനുള്ള ക്യൂവിൽ ഇനി ഒരു മണിക്കൂർകൂടി നിൽക്കേണ്ടിവരുമെന്ന്‌ ഓർത്തപ്പോൾ അയാൾ കാലി സഞ്ചിയുമായി ആ ശ്വാസംമുട്ടലിൽനിന്ന്‌ അതിവേഗം പുറത്തുകടന്നു.
      6
     പതിനൊന്ന്‌ മണി ആയിട്ടേയുള്ളു. പുറത്ത്‌ വെയിൽ തിളയ്ക്കുകയാണ്‌. റോഡിൽ നിറഞ്ഞൊഴുകന്ന വാഹനങ്ങൾ. കൂടുതലും വിലയേറിയ കാറുകൾ. ചെറിയ പട്ടണങ്ങളിൽപ്പോലും ഇപ്പോൾ ട്രാഫിക്ജാമാണ്‌. ഒരു വീട്ടിൽ രണ്ടും മൂന്നും കാറുകൾ പാർക്കുചെയ്യുകയെന്നത്‌ ഇന്ന്‌ അൽപം സാമ്പത്തികമുള്ള മലയാളിയുടെ ഒരു സ്റ്റാറ്റസ്‌ സിംഫലാണ്‌. കാറിൽ ഒരാൾമാത്രം യാത്രചെയ്യുന്നതും ബൈക്കിൽ ഭാര്യയും ഭർത്താവും മക്കളുമടങ്ങുന്ന കുടുംബം യാത്രചെയ്യുന്നതും യാക്കൂബ്‌ സ്വന്തം കണ്ണുകൾകൊണ്ട്തന്നെ നിത്യവും കാണുന്നു.
     പെട്ടെന്ന്‌ ട്രാഫിക്‌ ബ്ലോക്കായി. റോഡിന്‌ കട്ടിയേറിയ കവചം തീർത്തതുപോലെ വാഹനങ്ങൾ നിശ്ചലമായി. ആ കവചത്തിന്റെ ദൈർഘ്യം പിന്നിലേക്ക്‌ വളരെ പെട്ടെന്ന്‌ നീണ്ടുപോയി. മുന്നിലെവിടെയോ ഒരാക്സിഡന്റ്‌ ഉണ്ടായിട്ടുണ്ടുപോലും! ആളുകൾ കാഴ്ച കാണാൻ അവിടേയ്ക്ക്‌ ഓടുന്നുണ്ട്‌. യാക്കൂബിനും ഓടാതിരിക്കാൻ കഴിഞ്ഞില്ല.
      ആക്സിഡന്റ്‌ സ്പോട്ടിൽ റോഡിന്റെ മധ്യത്തിൽ ഒരുഗർത്തം. അതിൽ തലകുത്തിവീണ ബൈക്ക്‌ യാത്രക്കാരൻ രക്തത്തിൽ കുളിച്ച്‌ പിടയുന്നു. പിറകിൽനിന്ന്‌ കാറ്‌ ഇടിച്ചിട്ടതാണെന്നാണ്‌ സംസാരം. ബൈക്കിന്റെ അടിയിലാണ്‌ അയാൾ. റോഡ്‌ അപകടങ്ങൾക്ക്‌ ആത്യന്തിക പരിഹാരമായ ഹെൽമറ്റ്‌ ദൂരെ തെറിച്ചുവീണിട്ടുണ്ട്‌. ഓടിക്കൂടിയവരൊക്കെ കാഴ്ച ആസ്വദിക്കുകയാണ്‌. ചിലർ മൊബെയിലിൽ രംഗം ചിത്രീകരിക്കുന്നു. ഒരുപക്ഷേ, അടുത്തദിവസത്തെ പത്രത്തിൽ ഫോട്ടോഗ്രാഫറുടെ പേരു സഹിതം ഫോട്ടോ വരാം. അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്ക്‌ സൈറ്റിലിട്ട്‌ കുറെ ലൈക്ക്‌ നേടാം.
     യാക്കൂബ്‌ ബൈക്ക്‌ ഉയർത്തി സ്റ്റാന്റിൽവച്ചു. നല്ല ആരോഗ്യമുള്ള യുവാവിനെ പിടിച്ചുയർത്താൻ അയാൾക്ക്‌ ക്ലേശിക്കേണ്ടിവന്നു. അപ്പോഴേയ്ക്കും ട്രാഫിക്‌ പോലീസുകാരൻ ഓടിയെത്തി. അയാളുടെ അശ്ലീലപദപ്രയോഗം മൂലമാകാം ഏതാനും പേർ യാക്കൂബിനെ സഹായിച്ചു. കാറിൽ രക്തം പുരളുമെന്ന ഭയമുള്ളതിനാലും സമയക്കുറവുള്ളതിനാലും ആരും അയാളെ കാറിൽ കയറ്റാൻ തയ്യാറായില്ല. സമീപമുണ്ടായിരുന്ന ഓട്ടോയിൽ യുവാവിനെ കയറ്റി. അപ്പോഴും ഒരു പ്രശ്നം... പരുക്കേറ്റ യുവാവിന്റെ കൂടെപ്പോകാൻ ആർക്കും സമയമില്ല. യാക്കൂബിന്‌ സമയമുണ്ടല്ലോ. ഓട്ടോ ആശുപത്രിയിലേക്ക്‌...
    ഓട്ടോക്കൂലി കൊടുത്ത്‌ അത്യാഹിത വിഭാഗത്തിൽ പരുക്കേറ്റ യുവാവിനെ എത്തിച്ച്‌, ആവശ്യപ്പെട്ട പരിശോധനകൾ നടത്തി, ബന്ധുക്കളെ വിളിച്ചുവരുത്തി, പുറത്തിറങ്ങുമ്പോൾ സൂര്യൻ തലയ്ക്ക്‌ മുകളിൽ എത്തിയിരുന്നു.
    ആശുപത്രി ഗേറ്റിൽനിന്ന്‌ ഉപ്പിട്ട ഒരു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ച്‌ വീണ്ടും യാക്കൂബ്‌ തിളയ്ക്കുന്ന റോഡിലേക്ക്‌...
     7
    പാചകഗ്യാസ്‌ ബുക്ക്‌ ചെയ്തിട്ട്‌ രണ്ടുമാസം കഴിഞ്ഞു. വിളിക്കുമ്പോൾ ഒന്നുകിൽ ഫോണെടുക്കില്ല. അല്ലെങ്കിൽ ഇന്നോ നാളെയോ എന്ന സ്ഥിരം പല്ലവി. ഇന്ന്‌ ഗ്യാസ്‌ എത്തിയില്ലെങ്കിൽ നാളെ മുതൽ ഹോട്ടലിൽനിന്ന്‌ ഭക്ഷണം എത്തിച്ചോണം എന്ന ഭീഷണിയിൽ കഴിഞ്ഞ ദിവസം ഭാര്യ കയ്യൊപ്പ്‌ ചാർ ത്തിയിരുന്നു.
    ആശുപത്രി ജംക്ഷനിൽനിന്ന്‌ മൂന്ന്‌ കിലോമീറ്ററെങ്കിലും നടക്കണം ഗ്യാസ്‌ ഏജൻസിയിലേക്ക്‌. ഈ പൊരിവെയിലത്ത്‌ ഇത്രയും ദൂരം... ഓട്ടോയ്ക്ക്‌ പോകാമെന്ന്‌വച്ചാൽ അമ്പതുരൂപയെങ്കിലും വേണം. ഉണ്ടായിരുന്ന പണം ആശുപത്രിയിൽ ചിലവായി. ഇനി നടക്കുകതന്നെ...
    ഗ്യാസ്‌ ഏജൻസിയിൽ തൃശൂർ പൂരത്തിന്റെ തിരക്ക്‌. അവിടെയും റോഡിൽ നീണ്ട ക്യൂ. എല്ലാവർക്കും പറയാനുള്ളത്‌ ഒരേ കഥതന്നെ.ബുക്കുചെയ്ത്‌ രണ്ടുമാസം കഴിഞ്ഞിട്ടും ഗ്യാസ്‌ കിട്ടാത്തവരാൺഏറെയും. എല്ലാവരും ഗ്യാസ്‌ കുറ്റിയുമായി വന്നിരിക്കുകയാണ്‌. ലോഡ്‌ വന്നിട്ടില്ല. ഏതാനും ഗ്യാസ്‌ കുറ്റികൾ മാത്രമേ സ്റ്റോക്കുള്ളു. എങ്ങനെയും മുന്നിലെത്താനുള്ള വെപ്രാളത്തിലാണ്‌ എല്ലാവരും. ക്യൂവിന്റെ മുന്നിലെത്തിയപ്പോൾ വില്ലൻ ആധാർ കാർഡ്‌. ആധാർ കാർഡ്‌ ബാങ്ക്‌ അക്കൗണ്ടുമായി ലിങ്ക്‌ ചെയ്യാത്തവർക്ക്‌ ഗ്യാസില്ലത്രേ! സർക്കാരിന്റെ പുതിയ ഓർഡറാണ്‌.
     അല്ലെങ്കിലും കുറേ നാളായി നമ്മുടെ രാജ്യത്ത്‌ കാർഡുകൾക്ക്‌ മാത്രമാണല്ലോ അസ്തിത്വം. മനുഷ്യൻ പലവിധം കാർഡുകളുടെ ഉടമമാത്രം! ആധാർ കാർഡില്ലാത്തവർക്ക്‌ പൗരത്വം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയിലായി യാക്കൂബ്‌.
      8
     ഇനിയെന്ത്‌ എന്ന ചോദ്യവുമായി നിരത്തിലേക്ക്‌ ഇറങ്ങി. ഉച്ചഭക്ഷണം കഴിക്കാത്തതിനാൽ നല്ല ക്ഷീണം അനുഭവപ്പെട്ടു. എന്തെങ്കിലും കഴിക്കണം. അടുത്തുകണ്ട എ.ടി.എമ്മിൽ കയറി അത്യാവശ്യം പണമെടുത്തു. പുറത്തിറങ്ങുമ്പോൾ ഒരാൾ കൈകൂപ്പി നിൽക്കുന്നു.
     "ചേട്ടാ, കുടുംബം പട്ടിണിയിലാ. ഒരു ഗാന്ധിത്തല തരുമോ?"
     അയാൾ മദ്യപിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നു. സംസാരരീതിയും അത്ര പന്തിയല്ല. എന്നാലും കുടുംബം പട്ടിണിയിലാണെന്നല്ലേ പറഞ്ഞത്‌?അയാളുടെ മക്കളും ഭാര്യയും അയാളെ പ്രതീക്ഷിച്ച്‌ ഇരിക്കുകയാവും. നൂറുരൂപാ കൊടുക്കുമ്പോൾ അയാളത്‌ ഭവ്യതയോടെ വാങ്ങി.
      "ചേട്ടാ... ചേട്ടൻ വാട്ടീസടിച്ചിട്ടുണ്ടോ?..." മദ്യപന്റെ ചോദ്യം.
      "തന്റെ കുടുംബം പട്ടിണിയാണെന്നല്ലേ പറഞ്ഞത്‌?"
      "തന്നെ. കുടുംബം പട്ടിണിതന്നെ... പക്ഷേല്‌ എന്റെ പട്ടിണി മാറാതെ അവരുടെ പട്ടിണി മാറിയോ? അവരടെ പട്ടിണി മാറാതെ എന്റെ പട്ടിണി മാറിയോ... യേത്‌? കുടിയന്റെ പട്ടിണി മാറാതെ ഈ രാജ്യം രക്ഷപ്പെടുകേല ചേട്ടാ..." യൂറിഞ്ഞുപോയ മുണ്ട്‌ വാരിച്ചുറ്റാനുള്ള ശ്രമത്തിലായി അയാൾ. യാക്കൂബ്‌ മുന്നോട്ട്‌ നടക്കുമ്പോൾ അയാൾ വഴി തടഞ്ഞുനിന്നു.
      "എന്റെ കാണപ്പെട്ട മദ്യദേവാ... പെണങ്ങിപ്പോകുവാണോ. എനിക്കൊരു സംശയം... അത്‌ തീർത്തിട്ടേ ഞാംവിടൂ..." അയാളൊന്ന്‌ കാറിത്തുപ്പി.
       "ഈ കായംകുളോം കായംകുളോംന്നു പറയുന്ന സ്ഥലം എവിടാ...?"
       "കുറച്ച്‌ തെക്കോട്ട്‌ പോകണം."
       "തെക്കെന്നുപറഞ്ഞാ പടിഞ്ഞാറൂന്ന്‌ ഏതുവശം വരും?"
       രക്ഷപ്പെടാനായി തിരഞ്ഞപ്പോൾ അയാൾ വേച്ച്‌ വേച്ച്‌ വീണ്ടും മുന്നിൽ കയറി.
       "അങ്ങനങ്ങ്‌ പോയാലോ എന്റെ മദ്യദേവൻ ചേട്ടാ... കുടിയന്റെ സംശയം തീർക്കാൻ ഇവിടെ പോലീസുണ്ടോ പട്ടാളമുണ്ടോ... കുറഞ്ഞത്‌ ഒരു മന്ത്രിയെങ്കിലുമുണ്ടോ?"
       "നിങ്ങൾക്കെന്താ വേണ്ടത്‌?" വിയർപ്പിൽ മുങ്ങിയ അസ്വസ്ഥതയോടെ യാക്കൂബ്‌ ചോദിച്ചു.
       "ദേ... അത്‌ ഞായം. എന്റെ ഭാര്യേടെവീട്‌ കായംകുളോത്താ. ഞാങ്കള്ളുകുടിക്കുന്നെന്ന്‌ പറഞ്ഞ്‌ ആ കൂത്തിച്ചി പെണങ്ങിപ്പോയെന്നേ... ചേട്ടാ... ആ ചെവിയിങ്ങ്‌ തന്നേ.... ഒരു രഹസ്യം പറേയാം. അവടെ പഴേ എടപാടുകാരനില്ലേ ആ മരമാക്രി രമേശനേ... ആ എമ്പോക്കിയെ കാണമ്പോയതാ അവള്‌. അവളും മരമാക്രീം കൂടിയിപ്പോ... ശോ... കണ്ടോ രോമം എഴുന്നതു കണ്ടോ... എനിക്ക്‌ അതോർത്തപ്പം കുളിരുകോരുന്നു... ഇതെന്ത്‌... ഭാര്യ പെണങ്ങിപ്പോയെന്ന്‌ കേട്ടിട്ട്‌ ചേട്ടൻ ഞെട്ടിയില്ലേ?"
        "തന്റെ ഭാര്യ പിണങ്ങിപ്പോയതിന്‌ ഞാനെന്തിന്‌ ഞെട്ടണം?"
         "എന്റെ പൊന്നപ്പൻ ചേട്ടാ... ശോ... അതുപോരാ, തങ്കപ്പൻ ചേട്ടാ... അതും ശരിയല്ല, സ്വർണ്ണപ്പൻ ചേട്ടാ... അങ്ങനെ പറേല്ലേ... വേറുകൃത്യം ഒരു കുടിയന്‌ പറ്റീതല്ല. എന്റെ ഭാര്യേന്നുവച്ചാ ചേട്ടന്റെ ഭാര്യ... ചേട്ടന്റെ ഭാര്യേന്നുവച്ചാ എന്റെ..."
         "ഛീ... നിർത്തെടോ..." യാക്കൂബിന്‌ പരിസരബോധം നഷ്ടപ്പെട്ടു.
         "ചേട്ടൻ ക്ഷമീ... ക്ഷമി... ഇനി ഞാനൊന്നും പറകേലാ... എന്നെത്തേടി വന്ന ഈ വിശുദ്ധകാല്‌ ഞാനൊന്ന്‌ ഉമ്മവച്ചോട്ടെ..."
         പെട്ടെന്ന്‌ അയാൾ മുട്ടുകുത്തി. പിന്നെ കമഴ്‌ന്ന്‌ വീണു. യാക്കൂബിന്റെ രണ്ട്‌ കാലുകളിലും പിടിച്ച്‌ തുരുതുറെ ഉമ്മവയ്ക്കാൻ തുടങ്ങി.
        എങ്ങനെ ഈ വൈതരിണിയിൽനിന്ന്‌ രക്ഷപ്പെടുമെന്നറിയാതെ പകച്ച്‌ നിൽക്കുമ്പോൾ തന്റെ കാൽപാദങ്ങളെ ചൂടുള്ള ഛർദിൽ മൂടുന്നത്‌ യാക്കൂബ്‌ അറിഞ്ഞു.
       9
      ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു യാക്കൂബിന്‌. ക്യൂവിൻ നിന്നപ്പോൾ തുടങ്ങിയതാണ്‌. ഡോക്ടറെ ഒന്നു കണ്ടുകളയാമെന്ന്‌ തോന്നി. ഹൃദ്രോഗവിദഗ്ധയായ ഡോക്ടർ വിമലാ രാമചന്ദ്രന്റെ വീട്‌ അടുത്താണല്ലോ. അവിടേയ്ക്ക്‌ നടന്നു. നല്ല തിരക്കുണ്ടായിരുന്നു അവിടെ. എൺപത്തിയെട്ടാമതായി ലിസ്റ്റിൽ ഇടം പിടിച്ചു. യാക്കൂബിന്റെ ഉഴമെത്തിയപ്പോൾ മണി ആർ​‍്‌. നെഞ്ചിൽ സ്റ്റെതസ്കോപ്പ്‌ വച്ചപ്പോഴേ ഡോക്ടർക്ക്‌ രോഗം മനസ്സിലായി. ഒരു സഞ്ചി നിറയെ ഗുളികളും ഡോക്ടറുടെ സ്വന്തം ലാബിൽനിന്നുള്ള റിപ്പോർട്ടുകളും കൈയിൽ കിട്ടിയപ്പോൾ ചിലവായത്‌ മൂവായിരം. റിപ്പോർട്ടുകളെല്ലാം നേഗറ്റീവാണെന്ന്‌ അറിഞ്ഞ യാക്കൂബ്‌ മരുന്നുകൾ അടുത്തുകണ്ട ചവർ ബീപ്പയിലേക്ക്‌ വലിച്ചെറിഞ്ഞു.
      അടുത്ത മാടക്കടയിൽനിന്ന്‌ അഞ്ച്‌ രൂപാ കൊടുത്ത്‌ കസ്തൂരാദിഗുളിക വാങ്ങി നാലഞ്ചണ്ണം വായിലിട്ട്‌ ചവച്ച്‌ ഗ്യാസിന്‌ ശമനം വരുത്തി.
      10
     എത്രയും പെട്ടെന്ന്‌ വീട്ടിലെത്തണം. ഒന്നു വിശ്രമിക്കണം. വല്ലാത്ത ക്ഷീണം. യാക്കൂബ്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു. അപ്പോൾ മൊബെയിൽ ശബ്ദിച്ചു.
      പോലീസ്‌ സ്റ്റേഷനിൽനിന്നാണ്‌. ഉടനെ അവിടെയെത്തണമെന്ന്‌!
      എന്താണ്‌ കാര്യമെന്നറിയാതെ യാക്കൂബ്‌ ഒരു നിമിഷംനിന്നു. വിറയൽ പെരുവിരൽ മുതൽ മുകളിലേക്ക്‌ അരിച്ചുകയറി. പോലീസ്‌ സ്റ്റേഷന്റെപടി ചവിട്ടിയിട്ടില്ലാത്ത തനിക്ക്‌... വാദിയെ പ്രതിയാക്കുന്ന കാലമാണ്‌... ആരെങ്കിലും തനിക്കെതിരെ വല്ല കള്ളക്കേസും...
      ആശങ്കയോടെയാണ്‌ സ്റ്റേഷനിലേക്ക്‌ കയറിച്ചെന്നത്‌. പാറാവുകാരനെ നോക്കി പുഞ്ചിരിച്ചു. ആ മുഖത്തെ ഗൗരവം മാഞ്ഞില്ല. കോൺസ്റ്റബിൾ എസ്‌.ഐ.യുടെ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.
       "യാക്കൂബ്‌ അല്ലേ?"
       എസ്‌.ഐ.യുടെ മുഖത്ത്‌ വലിയ ഗൗരവമൊന്നും കണ്ടില്ല. ആശ്വാസം.
       "അതേ സാർ..."
       എസ്‌.ഐ. എന്തോ ആലോചിക്കുന്നതുപോലെ ഇരുന്നു. ആ മൗനം യാക്കൂബിന്റെ ഹൃദയമിടിപ്പ്‌ വർധിപ്പിച്ചു. പിന്നെയത്‌ ബഹിർഗമിച്ചു.
        "യാക്കൂബിന്‌ എത്ര മക്കളാണ്‌...?"
        "ഒരു മകളേയുള്ളു സാർ..."
        "മകൾ എന്തു ചെയ്യുന്നു?"
        "ബാംഗ്ലൂരിൽ എൻജിനീയറിംഗിന്‌ പഠിക്കുകയാണ്‌..."
        "വീട്ടിൽ വരാറുണ്ടോ?"
        "ഉണ്ട്‌. മാസത്തിലൊരിക്കൽ. ഇന്ന്‌ രാവിലത്തെ ബസ്സിൽ എത്തിയിട്ടുണ്ടാവും."
        "അന്വേഷിച്ചില്ലേ?"
        "ഞാൻ രാവിലെ വീട്ടിൽനിന്ന്‌ ഇറങ്ങിയതാണ്‌ സാർ..."
         അപ്പോഴേയ്ക്കും യാക്കൂബിന്റെ ചങ്ക്‌ പൊട്ടിത്തുടങ്ങി. തന്റെ മകൾക്ക്‌...
        "എന്തുപറ്റി സാർ.... എന്റെ മകൾക്ക്‌...?"
        "ഏയ്‌... ഒന്നുമില്ല... ഒരു സംശയം..." 
        "എന്താണ്‌ ഉണ്ടായത്‌ സാർ... ഒന്നുതെളിച്ചു പറയൂ..."
         "വരു... നമുക്ക്‌ ഒരിടംവരെ പോകാം..."
        മേശയിലിരുന്ന ക്യാപ്പെടുത്ത്‌ തലയിൽ ഉറപ്പിച്ച്‌, സ്റ്റേഷന്റെ മുമ്പിൽ തയ്യാറായി കിടന്ന പോലീസ്‌ ജീപ്പ്പിലേക്ക്‌ ധൃതിയിൽ നടന്ന എസ്‌.ഐ.യെ പിൻതുടരുമ്പോൾ യാക്കൂബിന്റെ ജീവൻ പാതി നഷ്ടമായിരുന്നു.
        റയിൽവേ ക്രോസിനപ്പുറം ജീപ്പ്പ്‌ നിർത്തി, റയിൽപ്പാളത്തിലേക്ക്‌ പോലീസുകാർക്കൊപ്പം നടക്കുമ്പോൾ യാക്കൂബിന്റെ സപ്തനാഡികളും തളർന്നിരുന്നു. അകലെയായി റയിൽപ്പാളത്തിൽ ഒരു ചെറിയ ആൾക്കൂട്ടം... ചീറിവന്ന ഉഷ്ണക്കാറ്റിൽ വാടിത്തളർന്ന യാക്കൂബിനെ ഇരുതോളിലുമായി കോൺസ്റ്റബിൾ മാർ താങ്ങി...
        പെൺശരീരം കീറി മുറിച്ച്‌ ഭക്ഷിച്ചതിന്റെ ഉച്ഛിഷ്ടം വെള്ളത്തുണിയാൽ മൂടപ്പെട്ട്‌ കിടന്നു... എല്ലാ ധൈര്യവും സംഭരിച്ച്‌, ദുപ്പട്ട മാറ്റിയ, രക്തം കട്ടിപിടിച്ച,കരുവാളിച്ച മുഖത്തേക്ക്‌ യാക്കൂബ്‌ ഒന്നേ നോക്കി യുള്ളു. ഒരു നേരിയ തേങ്ങൽ അയാളിൽനിന്ന്‌ ഉയർന്നു.
         ആർത്തലച്ചുവന്ന ഒരു ട്രെയിൻ അപ്പോൾ ഭൂമികുലുക്കി അവരെ കടന്നുപോയി. 
         11
        യാക്കൂബ്‌ അപ്പോൾ കിടക്കയിലായിരുന്നു. വിലാപങ്ങൾക്ക്‌ നടുവിൽ വിലപിക്കുന്നവർക്ക്‌ ഉത്തേജകമാകാതെ സ്വയം ഉരുകി അയാൾ അന്ധകാരത്തിന്റെ ആലിംഗനത്തിലമർന്ന്‌ കിടന്നു. കദനം ഉറവവറ്റാത്ത കയ്പുനീരായി അയാളെ ക്ഷാളനം ചെയ്തുകൊണ്ടിരുന്നു.
       ഉണർവിന്റെ നൂലിഴപൊട്ടിയ നിമിഷങ്ങളിലൊന്നിൽ ഭാരമേറിയ മരക്കുരിശുമായി ആരൊക്കെയോ അവിടേയ്ക്ക്‌ കടന്നുവന്നു. അവർ ആക്രോശത്തോടെ അയാളെ ചാട്ടവാറുകൊണ്ട്‌ പ്രഹരിച്ചു. വേദനയിൽ പുളഞ്ഞ്‌ 'അരുതേ'യെന്ന്‌ വിലപിക്കുമ്പോഴും പകലന്തിയോളം അയാൾക്കായി പീഡനപർവം തീർത്ത മർദകരുടെ മുഖങ്ങൾ ഒന്നൊന്നായി അയാൾ തിരിച്ചറിഞ്ഞു.
       പിന്നീടവർ യാക്കൂബിന്റെ ശിരസിൽ മുൾമുടി ചാർത്തി. അയാളുടെ വസ്ത്രങ്ങൾ യൂറിഞ്ഞെടുത്തു. അവിടെനിന്ന്‌ പ്രത്തോറിയത്തിലേക്ക്‌. ചാട്ടവാറുകൊണ്ട്‌ അയാളുടെ ശുഷ്കിച്ച നഗ്നമേനിയിൽ അവർ രക്തചിത്രങ്ങൾ കോറിയിട്ടു.
       പിന്നെ ആ ദുർബലമായ ചുമലിൽ മരക്കുരിശ്‌വച്ചുകൊടുത്തു. യാക്കൂബ്‌ ഭാരമേറിയ മരക്കുരിശുമായി വേച്ചുവേച്ച്‌ ഗാഗുൽത്താമല ചവിട്ടിതുടങ്ങി.

Thursday, October 31, 2013

ഏണസ്റ്റോ കാർദിനൽ - മരിലിൻ മൺറോയ്ക്കായി ഒരു പ്രാർത്ഥന

പരിഭാഷ: വി രവികുമാർ


കർത്താവേ,
ഇവളെ കൈക്കൊള്ളേണമേ,
ലോകമെവിടെയും മരിലിൻ മൺറോയെന്നറിയപ്പെടുന്ന ഇവളെ,
അതല്ല അവളുടെ ശരിക്കുള്ള പേരെങ്കിലും,
(അവളുടെ ശരിക്കുള്ള പേരു പക്ഷേ, അവിടുത്തേക്കറിയാത്തതുമല്ലല്ലോ,
ആറാം വയസ്സിൽ ബലാൽസംഗത്തിനിരയായ ഈ അനാഥയുടെ,
പതിനാറാം വയസ്സിൽ ആത്മഹത്യക്കു ശ്രമിച്ച ഈ സെയിൽസ്ഗേളിന്റെ).
ഇന്നവൾ നിന്റെ മുന്നിലേക്കെത്തുന്നു, മേക്കപ്പില്ലാതെ, പ്രസ് മാനേജരില്ലാതെ,
ഫോട്ടോഗ്രാഫർമാരും ഓട്ടോഗ്രാഫ് വേട്ടക്കാരുമില്ലാതെ,
അന്ധകാരത്തെ മുഖാമുഖം നോക്കിനില്ക്കുന്ന
ഒരു ബഹിരാകാശസഞ്ചാരിയുടെ ഏകാകിതയോടെ.

ചെറുപ്പത്തിലൊരിക്കൽ അവൾ സ്വപ്നം കണ്ടു,
ഒരു പള്ളിക്കുള്ളിൽ നഗ്നയായി നില്ക്കുകയാണു താനെന്ന്,
(ടൈം വാരികയിൽ വായിച്ചതാണേയിത്)
തറയിൽ തല മുട്ടിച്ചു വണങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലാണു താനെന്ന്,
ആ തലകളിൽ ചവിട്ടാതിരിക്കാനായി കാലു സൂക്ഷിച്ചുവച്ചു നടക്കുകയാണു താനെന്ന്.
ഏതു മനഃശാസ്ത്രജ്ഞനെക്കാളും ഞങ്ങളുടെ സ്വപ്നങ്ങളറിയുന്നവനാണല്ലോ നീ.
പള്ളി, വീട്, ഗുഹ ഇതൊക്കെ പ്രതിനിധാനം ചെയ്യുന്നത്
ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം തന്നെ,
എന്നാൽ അതിനപ്പുറം ചിലതു കൂടിയാണത്...
ആ തലകൾ അവളുടെ ആരാധകർ, അതിൽ സംശയമില്ല;
(തിരശ്ശീലയിലേക്കു പായുന്ന പ്രകാശരശ്മിക്കടിയിലെ ഇരുട്ടിൽ തൂന്നുകൂടിയ തലകൾ).
ആ ദേവാലയം പക്ഷേ, ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സ്റ്റുഡിയോ അല്ല.
സ്വർണ്ണവും മാർബിളും കൊണ്ടുള്ള ആ ദേവാലയം
അവളുടെ ഉടലെന്ന ആ ദേവാലയമത്രെ.
അതിനുള്ളിൽ ചാട്ടവാറുമായി നില്ക്കുകയാണ്‌ മനുഷ്യപുത്രൻ.
അടിച്ചിറക്കുകയാണവൻ ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ മുതലാളിമാരെ,
തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ മടയാക്കിയവരെ.

images (1)
കർത്താവേ,
പാപവും അണുവികിരണവും കൊണ്ടൊരേ പോലെ മലിനമായ ഈ ലോകത്ത്
ഒരു സെയിൽസ്ഗേളിനെ മാത്രമായി നീ പഴിക്കില്ലല്ലോ?
(മറ്റേതു സെയിൽസ്ഗേളിനെയും പോലെ)
ഒരു താരമാവുക എന്നു സ്വപ്നം കണ്ടതു മാത്രമാണവൾ ചെയ്ത കുറ്റം.
അവളുടെ സ്വപ്നം യാഥാർത്ഥ്യവുമായി (ഒരു ടെക്നികളർ സ്വപ്നം.)
ഞങ്ങൾ കൊടുത്ത തിരക്കഥയ്ക്കനുസരിച്ചഭിനയിക്കുകയേ അവൾ ചെയ്തുള്ളു.
ആ തിരക്കഥ ഞങ്ങളുടെ ജീവിതകഥയായിരുന്നു,
അതാകെ കഥയില്ലായ്മയുമായിരുന്നു.
അവളോടു പൊറുക്കേണമേ കർത്താവേ,
അതുപോലെ ഞങ്ങളോടും,
ഈ ഇരുപതാം നൂറ്റാണ്ടിന്റെ പേരിൽ
,
ഞങ്ങളേവരുടെയും സഹകരണത്തോടെ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡപ്പടപ്പിന്റെ പേരിൽ.
അവൾ പ്രണയത്തിനു ദാഹിച്ചപ്പോൾ ഞങ്ങൾ കൊടുത്തത് ഉറക്കഗുളികയായിരുന്നു.
ഞങ്ങളാരും പുണ്യവാളന്മാരല്ല എന്നവൾ നിരാശപ്പെട്ടപ്പോൾ
ഞങ്ങൾ ശുപാർശ ചെയ്തതു മനോരോഗവിദഗ്ധരെ ആയിരുന്നു.
ഓർമ്മയില്ലേ, കർത്താവേ,
ക്യാമറയ്ക്കു മുന്നിൽ നില്ക്കാൻ അവൾക്കു പേടി കൂടിക്കൂടി വന്നത്,
അവൾക്കു മേക്കപ്പിനെ വെറുപ്പായത്,
ഓരോ സീനിലും പുതിയ മേക്കപ്പു വേണമെന്നു വാശി പിടിച്ചത്,
ഉൾക്കിടിലം വളർന്നുവളർന്നൊടുവിൽ ഷൂട്ടിംഗിനെത്താൻ വൈകിയിരുന്നത്?

മറ്റേതൊരു സെയിൽസ്ഗേളിനെയും പോലെ
ഒരു താരമാവണമെന്ന സ്വപ്നമേ അവൾക്കുണ്ടായിരുന്നുള്ളു.
ഒരു സ്വപ്നം പോലെ അയഥാർത്ഥവുമായിരുന്നു അവളുടെ ജീവിതം,
ഒരു മനഃശാസ്ത്രജ്ഞൻ വ്യാഖ്യാനിച്ചു കഴിഞ്ഞിട്ടൊടുവിൽ
ഫയലു ചെയ്തു വയ്ക്കുന്ന ഒരു സ്വപ്നം.

കണ്ണടച്ചുള്ള ചുംബനങ്ങളായിരുന്നു അവളുടെ റൊമാൻസുകൾ;
കണ്ണു തുറന്നപ്പോൾ അവൾ കണ്ടു,
ഫ്ളഡ് ലൈറ്റുകൾക്കടിയിലായിരുന്നു തന്റെ പ്രണയങ്ങളെന്ന്.
ഇപ്പോൾ ഫ്ളഡ് ലൈറ്റുകൾ കെടുത്തിക്കഴിഞ്ഞിരിക്കുന്നു,
മുറിയുടെ രണ്ടു ചുമരുകൾ (അതൊരു സിനിമാസെറ്റായിരുന്നു) എടുത്തുമാറ്റിയിരിക്കുന്നു,
ഷൂട്ടിംഗ് തീർത്ത സംവിധായകൻ തിരക്കഥയുമായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനിയല്ലെങ്കിൽ ഒരു കപ്പൽയാത്രയായിരുന്നു അത്,
സിംഗപ്പൂരിൽ വച്ചൊരു ചുംബനം, റിയോയിലൊരു നൃത്തം,
വിൻസറിലെ പ്രഭുമന്ദിരത്തിൽ ഒരു വിരുന്നുസല്ക്കാരം.
ഒക്കെയും ഒരു മൂന്നാംകിട ഫ്ളാറ്റിന്റെ ദരിദ്രം പിടിച്ച സ്വീകരണമുറിയിലെ കാഴ്ചകൾ.

ഒരന്ത്യചുംബനമില്ലാതെ സിനിമ അവസാനിച്ചു.
ഒരു കൈ ഫോണിൽ വച്ച് അവൾ മരിച്ചുകിടക്കുന്നതാണു കണ്ടത്.
അവൾ ആരെ വിളിക്കാൻ പോവുകയായിരുന്നുവെന്ന്
ഡിറ്റക്ടീവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരാൾ തനിക്കാകെ അറിയുന്ന ഒരു സൌഹൃദശബ്ദത്തിലേക്കു വിളിക്കുമ്പോൾ
“റോങ്ങ് നമ്പർ” എന്നു റെക്കോഡു ചെയ്തു വച്ചിരിക്കുന്നതു കേൾക്കുമ്പോലെയാണത്;
അല്ലെങ്കിൽ കവർച്ചക്കാർ മുറിപ്പെടുത്തിയ ഒരാൾ
കേബിൾ മുറിച്ചിട്ട ഫോണിലേക്കു കൈയെത്തിക്കുമ്പോലെ.

കർത്താവേ,
അവൾ വിളിക്കാൻ പോയതാരെയുമാവട്ടെ,
(അതാരെയുമല്ലെന്നു തന്നെയിരിക്കട്ടെ,
അല്ലെങ്കിൽ ലോസ് ഏഞ്ചലസ് ഡയറക്ടറിയിലില്ലാത്ത ഒരാളുടെ നമ്പരാണതെന്നുമിരിക്കട്ടെ)
കർത്താവേ, ആ ഫോണൊന്നെടുക്കേണമേ.

Sunday, September 29, 2013

തൂപ്പുകാരി

മനോജ് കാട്ടാമ്പള്ളി



നീയൊരു തൂപ്പുകാരിയാണ്
എന്‍റെ ചിതറിയ ചോര
ഒപ്പിയെടുത്ത്
മറവിയുടെ വെടിപ്പ് തൂവുന്നു

ഹൃദയത്തില്‍
നിന്നെയൊരു
കാരമുള്ളാക്കിയവനെ
ഓര്‍മയില്‍ നിന്ന്
കഴുകി വെടിപ്പാക്കൂ

ഞാന്‍ തുടിക്കുന്ന
ഓരോ തുള്ളി ചോരയിലും
നീ പ്രണയാണുക്കളായ്
നിലനിന്നത് കൊണ്ട്
കൈ വിറയ്ക്കല്ലേ

നിന്‍റെ ചൂലിന്
വടിവാളിനോളം മൂര്‍ച്ചയുണ്ട്
എത്ര വെട്ടിയിട്ടും
കൊതിതീരാത്ത വാശി
നീ തൂത്തുകൊണ്ടിരിക്കുന്ന
ചൂലില്‍ നിന്ന്
സ്പര്‍ശിച്ചറിയുന്നുണ്ട്.

നിനക്ക് ഞാന്‍ ,
ചവറു വണ്ടിയില്‍
അകലേക്ക്‌
കൊണ്ടുതള്ളേണ്ട
മലിനജലം

അതിന്റെ ഓര്‍മയില്‍
ചോരകൊണ്ട് ചുവന്ന്
തിരയടിക്കുന്ന കടല്‍
എന്‍റെ മാത്രം
രക്തസാക്ഷിത്വം .

Sunday, September 1, 2013

അറിയാതെ അറിയാതെ

ഗീതാ ജാനകി

വിളിച്ചോ വിളിച്ചോ 


എന്ന് വഴക്കുണ്ടാക്കുമ്പോഴും 


പറയൂ പറയൂ 


എന്ന് പറയാതെ പറയും.


മിണ്ടാതെ മിണ്ടാതെ 


പോകുംബോഴൊക്കെയും 


അറിയാതെ അറിയാതെ 


തിരികെയെത്തിക്കും.


ചെമ്പരത്തിച്ചോപ്പാണ് 


ചെത്തിപ്പൂച്ചേലാണെന്നൊക്കെ 


പുന്നാരം.


കണ്ണൊന്ന് തെറ്റിയാലോ 


വാക്കൊന്നു മാറിയാലോ 


കാണാമരക്കൊമ്പിൽ 


കുയിലിന്റെ കുഴലൂത്ത്.

Friday, August 2, 2013

ഈജിപ്ഷ്യന്‍ മമ്മി


 ശ്രീപാർവ്വതി
നീരദിന്‍റെ വലിയ മോഹങ്ങളിലൊന്നായിരുന്നു വീട്ടിലൊരു ഈജിപ്ഷ്യന്‍ മമ്മി. കൂട്ടുകാരൊക്കെ അവന്‍റെ നടക്കാത്ത മോഹത്തെ കുറിച്ച് പറഞ്ഞു ചിരിച്ചു. നീരദിന്‍റെ കാമുകി സാറ അവന്‍റെ ഭ്രാന്തില്‍ എന്നേ ഇഴുകി ചേര്‍ന്നു പോയിരുന്നതു കൊണ്ട് അവള്‍ക്കു മാത്രം അവനൊരു ബഫൂണ്‍ ആയിരുന്നില്ല. തന്‍റെ ഏറ്റവും വലിയ മോഹം ഈജിപ്റ്റില്‍ പോകണമെന്നതും ഒരു മമ്മിയെ എങ്കിലും തൊടണമെന്നതും ആണെന്ന് നീരദ് ആവര്‍ത്തിച്ചു പറയുന്നത് സുഹൃത്തുക്കള്‍ വെറുതേ കേട്ടു കൊണ്ടിരുന്നു. അവന്‍റെ സ്വപ്ന സഞ്ചാരം കഴിയുമ്പോള്‍ ജീവിതത്തില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് മലര്‍ന്നടിച്ചു വീണ്, അവര്‍ നീരദിന്‍റെ അടുത്തേയ്ക്കു തന്നെ ഈയാംപാറ്റകളെ പോലെ പറ്റിക്കൂടി. അവനായിരുന്നല്ലോ അവരുടെ ബാങ്ക്.
കഴിഞ്ഞ വര്‍ഷമാണ്, അഭി , നീരദിന്‍റെ ഉറ്റ ചങ്ങാതി അവന്, ഒരു ലോഹപ്രതിമ കൊണ്ടു കൊടുത്തത് ഒരു ഈജിപ്ഷ്യന്‍ പിരമിഡിന്‍റെ ലോഹ രൂപം. തിളങ്ങിയ കണ്ണുകൊണ്ടും തുടിയ്ക്കുന്ന കൈകൊണ്ടും നീരദ് അത് ഏറ്റു വാങ്ങി. അന്ന് അഭിയ്ക്ക് കോളായിരുന്നു. വില കൂടിയ ടൈറ്റന്‍ വാച്ച്, സാംസങ്ങിന്‍റെ ആന്‍ഡ്രോയിഡ് ഫോണ്‍ . മറ്റു കൂട്ടുകാരൊക്കെ അഭിയെ നിരാശയോടെ നോക്കിയിരുന്നു. ഇത് മിക്കപ്പോഴും പതിവാണ്, നീരദിന്, മമ്മിയുമായി ബന്ധപ്പെട്ട് എന്തു കൊടുത്താലും കൊടുക്കുന്നവര്‍ ചോദിക്കുന്നത് കിട്ടുമെന്നുറപ്പ്. സാറ പലപ്പോഴും നീരദിനെ വഴക്കു പറയുന്നുണ്ടെങ്കിലും അവന്‍റെ ഭ്രാന്തുകള്‍ക്കും ചൂടുള്ല ഉമ്മകള്‍ക്കും മുന്നില്‍ പിന്നെ അവള്‍ കൊച്ചു കുട്ടിയാണ്.

"എടാ നീരദേ , ഞാന്‍ നിന്‍റെ മമ്മിയാവട്ടെ? നീ വെറുതേ മമ്മിമാരുടെ കൂട്ട് തുണിയൊക്കെ ചുറ്റി എന്നെ നിന്‍റെ ഷോകേസില്‍ വയ്ക്ക്. വേറെ ആരും അറിയണ്ട..."
ഒരു ദിവസം സാറയുടെ ഡയലോഗ് കേട്ട് അവളുടെ തലയ്ക്കിട്ട് ഒരു കിഴുക്കു കൊടുത്തു നീരദ്.
"നിന്നെക്കാള്‍ എനിക്കു വലുതാണോ മമ്മി... എന്താ സാറാ ഇത്... നീയെന്നെ കളിയാക്കുവാണോ?"
സാറ ചിരിച്ചു,
"അല്ലെഡോ... നിന്‍റെ ഏറ്റവും വലിയ മോഹത്തില്‍ ഇങ്ങനെ പടര്‍ന്നു കയറാന്‍ മോഹം, എനിക്കാണെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ല. എന്നെ കാണണമെന്നു തോന്നുമ്പോള്‍ ഞാന്‍ നിന്‍റെ സാറയാവില്ലേ..."
എന്തു പറയണമെന്നറിയാതെ നീരദ് തലകുമ്പിട്ട് ദീര്‍ഘ നേരം കിടന്നു. ശൂന്യമായ മനസില്‍ നിറയുന്ന വെളിച്ചത്തിന്, അതീവ ശക്തിയായിരിക്കും, ആ വെളിച്ചത്തിന്‍റെ തീവ്രതയില്‍ അവന്‍ മയങ്ങി പോയി. കത്തിച്ചു വച്ച മെഴുകുതിരി ഊതിക്കെടുത്തി അന്നത്തെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന്‍റെ മധുരം ഉള്ളില്‍ നിറച്ച് സാറ തന്‍റെ സ്കൂട്ടിയില്‍ കയറി വൈ ഡബ്ലിയൂ സി എയിലേയ്ക്ക് അതിവേഗം ഓടിച്ചു പോയി.

പിറ്റേന്ന് രാവിലെ നീരദ് സാറയെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. ചുവന്ന് വിറച്ചു നിന്ന അവന്‍റെ മുന്നിലേയ്ക്ക് ചോദ്യഭാവത്തോടെ സാറ കയറി നിന്നപ്പോള്‍ ബെഡ്റൂമില്‍ കിടന്ന വെളുത്ത നീണ്ട തൂണിക്കഷണങ്ങള്‍ എടുത്തു കാണിച്ചു കൊടുത്തു നീരദ്.
"ഓഹോ അപ്പോള്‍ നീയെന്നെ മമ്മിയാക്കാന്‍ തീരുമാനിച്ചു അല്ലേ?"
സാറ വാക്കുകളില്‍ തേന്‍ പുരട്ടിയെങ്കിലും അവസാനത്തെ വാചകത്തില്‍ അവള്‍ തട്ടിത്തെറിച്ചു വീണു.
"നിന്നെക്കാളും വലുതല്ല എനിക്ക് എന്‍റെ സ്വപ്നം സാറാ...
പക്ഷേ നീ തയ്യാറാണെന്നു പറഞ്ഞപ്പോള്‍, വെറുതേ കുറച്ച് മണിക്കൂറുകള്‍ "
പ്രത്യേകം ഓര്‍ദര്‍ കൊടുത്ത് ചെയ്യിപ്പിച്ച ശവപ്പെട്ടിയും നീളത്തില്‍ മുറിച്ചിട്ട തുണിക്കഷ്ണങ്ങളും അവളെ നോക്കി പല്ലിളിച്ചു.
അവനു മുന്നില്‍ അവള്‍ വെറുമൊരു പാവയായി നിന്നു കൊടുത്തു. അഴിഞ്ഞു വീഴുന്ന തന്‍റെ വസ്ത്രങ്ങള്‍ അവളെ തണുപ്പിച്ചില്ല. പക്ഷേ അതിവൈകാരികമായി തന്നിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ക്കാറുള്ള നീരദിന്‍റെ ചുണ്ടുകള്‍ക്ക് നഗ്നയായി ശരീരത്തെ കണ്ടിട്ടും ഒരു തുടിപ്പു പോലുമുണ്ടാകിന്നില്ലല്ലോ എന്നോര്‍ത്തു അവള്‍ക്കു വേദനിച്ചു. നീളമുള്ള കോട്ടണ്‍ തുണിക്കഷ്ണങ്ങള്‍ അവളുടെ നഗ്നതയിലേയ്ക്ക് പിണച്ചു കയറ്റുമ്പോള്‍ നീരദിന്, ആവേശമായിരുന്നു. സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന സാറയുടെ രോമങ്ങളിലേയ്ക്ക് അവന്‍ വെറുതേ മുഖമുരസി. പക്ഷേ ഉന്‍മത്തമായ എന്തു മണങ്ങളും അപ്പോള്‍ അവന്‍രെ മൂക്കിന്‍റെ പരിധികള്‍ക്കും അപ്പുറമായിരുന്നു. സാറയുടെ നെടുവീര്‍പ്പ് തുണിക്കഷ്ണങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ടേയിരുന്നു.
"അമിതമായ വിഷാദം ഒരുവനെ കവിതകളുടെ മണവും രുചിയും ആസ്വദിപ്പിക്കും. "
താന്‍ നിര്‍മ്മിച്ചെടുത്ത മമ്മിയുടെ ശവപ്പെട്ടിയില്‍ നീരദ് ഇങ്ങനെ കുറിച്ചു. പിന്നീടവന്‍ പ്രിയപ്പെട്ട ഡയറിയെടുത്ത് കവിത കുറിച്ചു.
"മോഹങ്ങളുടെ വേലിയേറ്റത്തില്‍ ഞാനൊരു ഭ്രാന്തന്‍ കുതിരയായിരുന്നു
കടിഞ്ഞാണ്‍, നിന്‍റെ കയ്യിലും.
പക്ഷേ അത് ഈ നിമിഷം ഈ നഷ്ടപ്പെടുത്തിക്കളഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വതന്ത്രന്‍
വരിഞ്ഞു മുറുക്കലില്ലാതെ എന്‍റെ സ്വപ്നത്തെ ഞാന്‍ ആഘോഷിക്കട്ടെ..."
വലിച്ചു മുറുക്കി കെട്ടിയ തുണിക്കഷ്ണങ്ങള്‍ സാരയെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു.ശ്വാസത്തിന്‍റെ വലിയുന്ന ഒച്ച ഒരു വേള അവളെ ഭയപ്പെടുത്തുകയും ചെയ്തു. നീരദ് സുഹൃത്തുക്കളെ വിളിച്ചു കാണുമോ, അവര്‍ ആശ്ചര്യപ്പെടും. ഇനിയാരും അവനെ ഭ്രാന്തന്‍ എന്നു വിളിക്കില്ല. സാറയ്ക്ക് ആശ്വാസമായിരുന്നു. നിരവധി നെടുവീര്‍പ്പുകള്‍ക്കിടയിലും ആ ചിന്തകള്‍ അവളെ ഉണര്‍ത്തിക്കൊണ്ടിരുന്നു.
രാത്രിയിലെപ്പൊഴോ നീരദിന്‍റെ ഇളം റോസ് നിറമുള്ള കിടക്കവിരിയിലേയ്ക്ക് തല്ലിയലച്ചു വീണ സാറയ്ക്ക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഏറെ നേരത്തെ മുറുകിയുള്ള നില്‍പ്പ് അവളിലെ പെണ്ണിനെ തളര്‍ത്തിയിരുന്നു. പക്ഷേ നീണ്ട ഉറക്കത്തിന്‍റെ ഊര്‍ജ്ജം നീരദിനുണ്ടായിരുന്നു. മമ്മിയെന്നാല്‍ ശാപമാണെന്ന കേട്ടറിവിനോട് ഉറക്കെ ചിരിച്ചു കൊണ്ട് അവന്‍ സാറയെ പൊതിഞ്ഞിരുന്ന കീറത്തുണികള്‍ വലിച്ചഴിച്ചു. നേര്‍ത്ത മെഴുകുതിരി വെളിച്ചത്തില്‍ നീരദിന്‍റെ കണ്ണിലെ ചുവന്ന നിറം കണ്ട സാറ മരവിച്ചു കിടന്നു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത വല്ലാത്തൊരാവേശത്തോടെ അവന്‍ തന്നെ എടുത്ത് അമ്മാനമാടുന്നതും വസ്ത്രമില്ലാത്ത ഉടലിനെ ദൂരെ നിന്ന് ആസ്വദിക്കുന്നതും അവള്‍ കണ്ടു. ഒന്നിനും പ്രതികരിക്കാനാകാതെ അവള്‍ കിറ്റന്നു. പിന്നെ എപ്പൊഴോ ഉറങ്ങിപ്പോയി.

മമ്മിമാരുള്ള ശവക്കല്ലറകള്‍ പൊളിയ്ക്കുന്നത് ശാപമാണെന്ന് കണ്ടെത്തിയ പുസ്തകങ്ങളൊക്കെ അവന്‍റെ വായനശാലയെ വിട്ട് മുറ്റത്ത് കിടന്ന് എരിഞ്ഞു തീര്‍ന്നു. സാറയെ വേഷമണിയിച്ചതിനു ശേഷം നീരദ് അവന്‍റെ ഒരു സുഹൃത്തിനേയും പിന്നെ വീട്ടില്‍ കയറ്റിയില്ല. സ്വപ്ന കാഴ്ചകള്‍ സ്വയം ആസ്വദിക്കാനുള്ളതാണെന്ന് നീരദ് ഇറ്റയ്ക്കിടെ സാറയുടെ മുന്നില്‍ പോയി ഉരക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ചില നേരങ്ങളില്‍ ആ സ്വപ്നത്തിനുള്ളില്‍ ജീവനുള്ള ഒരു പെണ്ണ്, പ്രാണനു വേണ്ടി പിടയുന്നതോ ദാഹിച്ച് ഒച്ചയിടുന്നതോ അവന്‍ കേട്ടില്ല. സാരയാണെന്ന ബോധം വരുമ്പൊഴൊക്കെ അലറിക്കരഞ്ഞു കൊണ്ട് തുണിക്കഷ്ണങ്ങലഴിച്ച് നീരദ് അവള്‍ക്ക് കുടിയ്ക്കാന്‍ പാലും , കഴിക്കാന്‍ പഴങ്ങളുമൊക്കെ കൊടുത്തു. ഇടയ്ക്ക് അവള്‍ക്ക് പ്രിയപ്പെട്ട ചീസ് കേക്കിന്‍റെ കഷ്ണങ്ങളും കൊടുത്തു. അപ്പോഴൊക്കെ അവന്‍ പറയുന്നുണ്ടായിരുന്നു.
"മതി സാറാ... നീ രക്ഷപെടൂ... മമ്മിയുടെ ശാപം എന്നെ പിടി മുറുക്കിയിരിക്കുന്നു. അതിനുള്ലില്‍ നീയാണെങ്കിലും ഞാന്‍ കൂടു തുറന്നു വിട്ട ഏതോ ഒരാത്മാവ് എന്നെ വേട്ടയാടുന്നു. അതിന്‍റെ ശാപം എന്നെ മുറിവേല്‍പ്പിക്കുന്നു. രക്ഷപെടാന്‍ വാതിലുകളില്ല, സാറ... നീ പൊയ്ക്കൊള്ളൂ..."
പതിയെ പതിയെ അവനിലെ ഭ്രാന്തിന്‍റെ നീല ഞരമൌകള്‍ തടിച്ചു വരുന്നതു നോക്കി നില്‍ക്കുമോള്‍ അവള്‍ക്കും അത് മനസ്സിലായി. കയ്യില്‍ കിട്ടിയ അവന്‍റെ തന്നെ ഏതോ ഷര്‍ട്ടും പാന്‍രും ഇട്ട് മുന്‍വശത്തെ വാതിലിന്‍റെ നേര്‍ക്കോടിയ സാറ പകച്ചു പോയി.
ഇവിടെയുണ്ടായിരുന്ന വാതിലെവിടെ? വാതിലിന്‍റെ സ്ഥാനത്ത് കല്ലു കെട്ടി മറച്ചിരിക്കുന്നു. ജനലുകള്‍ തുരക്കാനാകാത്ത വിധം തടി വച്ച് ആണിയടിച്ചിരിക്കുന്നു. മരവിച്ച് നിന്നു പോയ സാറയുടെ മുന്നില്‍ വഴി മരഞ്ഞ് നീരദ് നിന്നു.

"നിനക്കെന്നെ വിട്ട് രക്ഷപെടണോ കള്ളീ... നിനക്കതിനു കഴിയോ? മമ്മിയുടെ ശാപത്തില്‍ നിന്ന് നീ മാത്രം രക്ഷപെടുമോ? "
നീരദ് സാരയെ വട്ടം ചുറ്റിപ്പിടിച്ച് നൃത്തം ചെയ്തു. അവളുടെ വിളര്‍ത്ത ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച് അവളെ തൂക്കിയെടുത്ത് വേഷം മാറ്റിയിരുത്തി.
ഉറങ്ങാന്‍ പോകും മുന്‍പ് സാറയുടെ തണുത്ത വാക്കുകള്‍ അവനില്‍ അലയടിച്ചു ,
"ഒറ്റപ്പെടലിന്‍റെ ഈ തണുത്ത കൂട്ടില്‍ എന്നെ നീ വലിച്ചെറിയരുതേ..."
കയ്യിലിരുന്ന സേഫ്റ്റി പിന്‍ ചെവിയിലേയ്ക്ക് തിരുകി കയറ്റി ചൊറിച്ചിലിന്‍റെ വല്ലാത്ത സുഖം ആസ്വദിക്കുമ്പോള്‍ നീരദ് കയ്യിലിരുന്ന ഡയറിയില്‍ അടുത്ത കവിത കുറിയ്ക്കുകയായിരുന്നു,
വഴിയില്‍ ഉപേക്ഷിച്ചു പോയ ഒരു നക്ഷത്രത്തെ കുറിച്ച്
"ആകാശത്ത് ഒറ്റയ്ക്കൊരു താരകം
മഴ മേഘങ്ങളുടെ തലോടലേറ്റ് അത് വിറയ്ക്കുന്നുണ്ടോ?
പാതിരാ വരെ ശൂന്യതയുടെ തുരുത്തില്‍ കഴിഞ്ഞ നിലാവിന്,
എന്‍റെ താരകമേ നീയാണ്ണ്, അമൃതം.
അഹങ്കാരം"
ഡയറി അടച്ചു വച്ച് കയ്യേല്‍ക്കാന്‍ പോകുന്ന ശാപത്തിന്‍റെ കണക്കെടുപ്പുകള്‍ നടത്തി നീരദ് പതിയെ കിടക്കയിലേയ്ക്ക് ചാഞ്ഞു.

Thursday, July 4, 2013

അവനും അവളും


നേരം വെളുക്കുമ്പോൾ
അവൾ സ്വന്തം കിടക്കയിൽ
പതുപതുത്ത പാവക്കുട്ടിയെ
കെട്ടിപ്പിടിച്ചു കിടക്കുകയും
അവൻ തന്റെ പായയിൽ നിന്നും
ചോര കുടിച്ചു മത്തായ മൂട്ടകളെ
പൊട്ടിച്ചു കൊല്ലുകയും
ചെയ്യുകയായിരുന്നു

നേരം വെളുത്തപ്പോൾ
പഞ്ചാരഡപ്പിയിൽ നിന്നും
കട്ടനിലേക്ക് ചാടി ആത്മഹത്യ ചെയ്ത
ഉറുമ്പിൻകുടുംബത്തെ
അവൻ പെറുക്കിയെടുക്കുകയും
ഡയറ്റിങ്ങിന്റെ ഭാഗമായി
അവൾ പാലും കോണ്‍ഫ്ലേക്സും
കഴിക്കുകയുമായിരുന്നു

അല്പം കഴിഞ്ഞപ്പോൾ
അന്നയെയും റസൂലിനെയും കണ്ട്
അവൻ കണ്ണീരണിയുകയും
സൂപ്പർമാന്റെ വരവ് കണ്ട് അവൾ
കയ്യടിക്കുകയും ചെയ്യുകയായിരുന്നു

ഉച്ച തിരിഞ്ഞപ്പോൾ
അവൾ ട്രോപ്പിക്കാനയുടെ പുത്തൻരുചി
മൊത്തിമൊത്തി നുണയുകയും
അവൻ ഓൾഡ്‌മോങ്ക് റമ്മിന്റെ
അവസാനത്തെ പെഗ്ഗ്
വെള്ളം ചേർക്കാതെ കഴിച്ച്
നെഞ്ചുതടവി കിടക്കുകയുമായിരുന്നു

സന്ധ്യ മയങ്ങുമ്പോൾ
അവൻ തന്റെ അവസാനത്തെ സ്റ്റാറ്റസ്
അപ്ഡേറ്റ് ചെയ്യുകയും
അവൾ കമന്റുകൾക്കും ലൈക്കുകൾക്കും
നന്ദി പറയുകയുമായിരുന്നു

പാതിരാനേരം
അവന്റെ അസ്ഥികൾക്ക് മുകളിലൂടെ
മറ്റൊരു രാത്രിവണ്ടി കടന്നുപോവുകയും
ഭർത്താവിന്റെ അരികിലേക്ക് പറക്കാൻ
അവൾ ബോർഡിംഗ് പാസ്സിനായി
ഊഴംകാത്തു നിൽക്കുകയുമായിരുന്നു

പാവം അവന്റെ സ്നേഹം
അവളറിഞ്ഞില്ല
പാവം അവളുടെ സ്നേഹമില്ലായ്മ
അവനുമറിഞ്ഞില്ല

Sunday, June 2, 2013

കാഫ്ക - എഴുത്തുകാരൻ എന്ന ബലിയാട്

പരിഭാഷ: വി രവികുമാർ


ചിന്തകൾ ചുറ്റികയടികൾ പോലെ വന്നിടിക്കുന്ന നെറ്റിയുമായി ഉറക്കമില്ലാതെ കിടക്കുമ്പോൾ കഴിഞ്ഞ ചില നാളുകളുടെ പ്രശാന്തതയിൽ മറവിയിൽപെട്ടുകിടന്നതൊന്ന് എനിക്കു വീണ്ടും ബോദ്ധ്യമായി; എത്ര ദുർബ്ബലമായ ഒരടിത്തറയിലാണ്‌, അല്ലെങ്കിൽ ഇല്ല്ലാത്തതെന്നു തന്നെ പറയാവുന്ന ഒരടിത്തറയിലാണു ഞാൻ ജീവിക്കുന്നതെന്ന്; എനിക്കടിയിലുള്ള അന്ധകാരത്തിൽ നിന്ന് ഒരു തമഃശക്തി തനിക്കു തോന്നുമ്പോൾ പുറത്തുവന്ന് എന്റെ വിക്കിവിക്കിയുള്ള പ്രതിഷേധങ്ങളെ തരിമ്പും കണക്കിലെടുക്കാതെ എന്റെ ജീവിതത്തെ തകർത്തുകളയുകയാണെന്ന്. എന്നെ താങ്ങിനിർത്താനായി എന്റെ എഴുത്തുണ്ട്; പക്ഷേ ഇങ്ങനെയൊരു ജീവിതത്തെയാണ്‌ അതു താങ്ങിനിർത്തുന്നതെന്നു പറഞ്ഞാൽ അതാവില്ലേ കൂടുതൽ ശരി? ഇതിലും ഭേദമാണ്‌ എഴുതാതിരിക്കുമ്പോഴുള്ള എന്റെ ജീവിതം എന്നുമല്ല ഞാൻ പറയുന്നത്. അത് ഇതിനെക്കാൾ മോശവും അസഹ്യവുമാണെന്നതാണു വസ്തുത; അതു ചെന്നൊടുങ്ങുന്നത് ഭ്രാന്തിലുമായിരിക്കും. പക്ഷേ ഞാൻ ഒരെഴുത്തുകാരനാണ്‌ എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലെ ഇതൊക്കെ ശരിയാവുന്നുള്ളു; ഞാൻ എഴുതാതിരിക്കുമ്പോഴും അതിനു സാധുതയുണ്ട്; എഴുതാത്ത എഴുത്തുകാരൻ ഭ്രാന്തിനെ ക്ഷണിച്ചുവരുത്തുന്ന ഒരു ജന്തുവുമാണ്‌. അതിരിക്കട്ടെ, എഴുത്തുകാരനായിട്ട് എന്തു ഗുണമാണുള്ളത്? മാധുര്യമുള്ളതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു പ്രതിഫലമാണ്‌ എഴുത്തെന്നോ? എങ്കിൽ എന്തിനുള്ള പ്രതിഫലം? രാത്രിയിൽ എനിക്കതു സ്പഷ്ടമായി, ഒരു ബാലപാഠത്തിലെന്നപോലെ എനിക്കു സ്പഷ്ടമായി, പിശാചിനെ സേവിക്കുന്നതിനുള്ള പ്രതിഫലമാണതെന്ന്. തമസ്സിന്റെ ശക്തികളിലേക്കുള്ള ഈ അവരോഹണം, സാധാരണ നിലയ്ക്ക് നിയന്ത്രണവിധേയമായിക്കിടക്കുന്ന ആത്മീയശക്തികളെ തുടലഴിച്ചുവിടൽ, തെളിഞ്ഞുകിട്ടാത്ത പരിരംഭണങ്ങൾ, അധോതലങ്ങളിൽ നടക്കാവുന്ന മറ്റെന്തും; സൂര്യവെളിച്ചത്തിലിരുന്നു കഥകളെഴുമ്പോൾ അങ്ങു താഴെ നടക്കുന്നതൊന്നും നാമറിയുന്നില്ല. മറ്റു രീതികളിലുള്ള എഴുത്തുമുണ്ടാവാം; ഈ രീതിയിലുള്ള എഴുത്തേ എനിക്കറിയൂ. രാത്രിയിൽ ഭീതി കാരണം ഉറങ്ങാതെ കിടക്കുമ്പോൾ എനിക്കിതേ അറിയൂ...ഒരെഴുത്തുകാരന്റെ ജീവിതം യഥാർത്ഥമായും അയാളുടെ എഴുത്തുമേശയെ ആശ്രയിച്ചിരിക്കുന്നു; ഭ്രാന്തു വരരുതെന്നുണ്ടെങ്കിൽ അയാൾ മേശ വിട്ടു പോകാനേ പാടില്ല; അയാളതിൽ കടിച്ചുതൂങ്ങിക്കിടക്കണം. എഴുത്തുകാരനെ, അങ്ങനെയൊരെഴുത്തുകാരനെ നിർവചിക്കാൻ, അയാളുടെ ധർമ്മമെന്തെന്നു വിശദീകരിക്കാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ ഇങ്ങനെ പറയും: മനുഷ്യവർഗ്ഗത്തിന്‌ ഒരു ബലിയാടാണയാൾ; കുറ്റബോധമില്ലാതെ- കുറച്ചെങ്കിലും കുറ്റബോധമില്ലാതെ- പാപം ചെയ്യാൻ അവരെ സഹായിക്കുകയാണയാൾ.

(മാക്സ് ബ്രോഡിന്‌ 1922 ജൂലൈ 5നയച്ച കത്തിൽ നിന്ന്)

Saturday, May 4, 2013

പിരിയും നേരത്ത്....


ശിവശങ്കരൻ കാരാവിൽ 
============
ഇത്തിരി ദൂരമേ
ബാക്കിയുള്ളെന്‍
ചങ്ങാതീ...

ഈ ഇത്തിരിവട്ടം.

അതൊന്നു
ചുറ്റിത്തീരുംവരെ മാത്രം.

എന്തിനീ പ്രദിക്ഷണവഴിയില്‍
ഇടയ്ക്കിടം തിരിഞ്ഞുനില്പു നാം?

ഒന്ന് ചിരിച്ചീടുക...

പിരിയുംനേരത്തും
ഒറ്റയ്ക്കു നാം..!!

Tuesday, April 2, 2013

ഒരു നായര്‍ ഈഴവ ആത്മകഥയില്‍ നിന്ന് അഥവാ ഇതല്ലേ സഖാക്കളേ കമ്മ്യൂണിസം?

രാം മോഹൻ  പാലിയത്ത് 

ഒന്നിലോ രണ്ടിലോ പഠിക്കുമ്പോളാണ് സംഭവം. സാമൂഹ്യപാഠം ഓറല്‍ പരീക്ഷ. പനമ്പ് ഡിവൈഡറിനോട് ചേര്‍ന്നിരുന്ന് വത്സട്ടീച്ചറാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങള്‍ ഏതൊക്കെയാണ് എന്നായിരുന്നു ചോദ്യം. ഓണം, കൃസ്തുമസ്, റംസാന്‍, വിഷു... അങ്ങനെ ഏതെങ്കിലും പറഞ്ഞാല്‍ ശരിയുത്തരമായി (എഴുപതുകളുടെ തുടക്കമാണ്, അന്ന് കെ ഇ എന്റെ ലേഖനം വന്നിട്ടില്ല, അതുകൊണ്ട് അതുപേടിക്കണ്ട). എനിക്കാണെങ്കില്‍ ഉത്തരമറിയില്ല. ലോക്കല്‍ കോണ്‍ഗ്രസ്സ് നേതാവ് ബാബു ലോനന്‍ നടത്തുന്ന റേഷന്‍ കടയില്‍നിന്ന് ആഴ്ച തോറും വാങ്ങുന്ന പച്ചരിയുടെ ചോറും ഒപ്പം കൂട്ടാനായി (അന്ന് ‘കറി’ ‘കൂട്ടാനെ’ കൊന്നിട്ടില്ല) പുളിങ്കറിയോ മൊളോഷ്യമോ കഴിച്ച് വളര്‍ന്നിരുന്ന വളി വയറന്‍ നായര്‍ക്ക് എന്ത് ഓണം!

ഉത്തരമറിയാത്ത ഞാന്‍ ബബ്ബബ്ബേ എന്നു വിക്കിയപ്പോള്‍ മറ്റൊരു ടീച്ചറുടെ മകനായ എനിക്ക് വത്സട്ടീച്ചര്‍ ഇങ്ങനെ ഒരു ക്ലൂ തന്നു: “എടാ, വീട്ടില് പായസമൊക്കെയുള്ളതെപ്പോളാടാ...”. “ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും” പെട്ടെന്നുള്ള എന്റെ ഉത്തരം കേട്ട് ടീച്ചര്‍ ഞെട്ടി. അക്കാലത്ത് ഏതോ ഗ്രഹപ്പിഴ മാറാന്‍ തിരുവാതിര നക്ഷത്രക്കാരിയായ അമ്മയും അതേ നക്ഷത്രക്കാരിയായ വേലക്കാരിയും (റേഷന്‍ പച്ചരി കുക്ക് ചെയ്യാന്‍ സര്‍വന്റ്. അതും സവര്‍ണം. നോക്കണേ ഈ നായമ്മാരടെ ഒരഹങ്കാരം) എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഭഗവതി അമ്പലത്തില്‍പ്പോയി എന്തോ വഴിപാട് നടത്തി അതിന്റെ കട്ടപ്പായസം (നെയ് ചേര്‍ക്കാത്ത ശര്‍ക്കരപ്പായസം, എഗെയ്ന്‍ മേഡ് വിത്ത് റേഷന്‍ പച്ചരി) വീട്ടിലെത്തിക്കുമായിരുന്നു. ടീച്ചറുടെ ക്ലൂവാണ് എന്നെ വഴി തെറ്റിച്ചത്.

“എന്ത്, ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നിന്റെ വീട്ടില് പായസമുണ്ടാവോ” എന്റെ അഹങ്കാരം കേട്ടപ്പോള്‍ ടീച്ചര്‍മാരുടെ സൌഹൃദം മറന്ന് വത്സട്ടീച്ചര്‍ ഒരു നിമിഷം ഒരു ഈഴവസ്ത്രീയായോ? ദേഷ്യം കൊണ്ട് ടീച്ചറിന്റെ പിടിവിട്ടുപോയി. അന്നത്തെ പിച്ചിന്റെ വേദന ഇന്നും ഇടതുതോളിലെ വാക്സിനേഷന്റെ കായ വറുത്ത പാടിന്റെ ഉള്ളിലുണ്ട് (ഫിറോസ് ഷാ കോട് ലയൊക്കെ എന്ത് പിച്ച്? ഉണ്ണ്യച്ചന്മാഷ്ടെ പിച്ചല്ലെ പിച്ച്!).


വളി വയറന്‍ നായരുടെ പറയുമ്പൊ കമ്മ്യൂണിസ്റ്റ് ചോത്തീടേം പറയണ്ടേ? പില്‍ക്കാലത്ത് എസ്എഫ്ഐ ജില്ലാ കമ്മറ്റി വരെ എത്തിയ സഖിയാണ് (സഖാവിന്റെ യോനി സഖി, സ്ത്രീലിംഗമോ, അതെന്ത്?) നായിക. കക്ഷി ഒന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് സംഭവം. എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍ (മദ്യം അന്നനാളം കൊണ്ട് തൊട്ടിട്ടില്ലാത്ത ഏക എക്സൈസുകാരന്‍ എന്ന് ചരിത്രം. ഞാന്‍ വിശ്വസിച്ചു. അച്ഛന്റെ വീട്ടിലെ ഒരപ്പുരയില്‍ (ഉരല്‍പ്പുര) വാടകക്കാരനായിരുന്ന എക്സൈസുകാരന്‍ വീടൊഴിഞ്ഞപ്പോള്‍ മച്ചില്‍ കാലിക്കുപ്പികളുടെ സംസ്ഥാന സമ്മേളനം).

പറഞ്ഞുവന്നതെന്താ... ങ്ഹാ, എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍... അങ്ങേര് ചോമ്മാരുടെ പ്രധാനഹോബിയായ പറമ്പ് വാങ്ങിച്ചു കൂട്ടലിന്റെ ധനശേഖരാര്‍ത്ഥം പെന്‍ഷനു പുറമേ ഒരു സെക്കന്‍ഡ് ഇന്‍കം ലക്ഷ്യമിട്ട് നേന്ത്രവാഴക്കൃഷി നടത്തിയിരുന്നു. ആദ്യമായി ഒരു പേരക്കുട്ടി (അതായത് നമ്മുടെ കഥാനായിക) ഉണ്ടായതിന്റെ വാത്സല്യാതിരേകത്തില്‍ വാങ്ങിയ പശുവാകട്ടെ തൊഴുത്തില്‍ മൂന്നാമത്തെ പേറും കഴിഞ്ഞ് അങ്ങനെ ദാമോദരന്‍ പാടിയ പോലെ നെഞ്ചില്‍ പാലാഴിയേന്തി നില്‍ക്കുന്നു. ചുരുക്കത്തില്‍ വീട്ടില്‍ പാലും പഴവും സമൃദ്ധം. (ചക്കയായിരുന്നെങ്കി നമ്പൂരി പറഞ്ഞപോലെ ‘മോരും ചക്ക്യോണ്ടാണോ’ എന്ന് ചോദിക്കാമായിരുന്നു. ഇവിടെ പക്ഷേ സാക്ഷാല്‍ മോരല്ലേ തലങ്ങും വെലങ്ങും ഒഴുകുന്നത്!). ആയിടക്കാണ് കഥാനായികയുടെ സാമൂഹ്യപാഠം ഓറല്‍ പരൂക്ഷ. കേരളീയരുടെ പ്രധാന ആഹാരം എന്താണ് എന്നായിരുന്നു ചോദ്യം. നിഷ്ക്കളങ്കയായ നമ്മുടെ കഥാനായിക എന്തുത്തരം പറഞ്ഞുവെന്ന് ഊഹിക്കാമല്ലൊ. (പോരെങ്കില്‍ ചോറും കറിയും ഞാന്‍ നല്‍കാം). കഷ്ടിച്ച് മിഡ്ല്‍ ക്ലാസ്സായ ഒരു കമ്മ്യൂണിസ്റ്റ് ഫാമിലിയില്‍ നിന്നു വരുന്ന പെണ്‍കുട്ടിയാണെന്നോര്‍ക്കണം. ഇക്കഥയിലെ ടീ‍ച്ചര്‍ക്ക് ഒന്ന് നുള്ളാന്‍പോലും കഴിയാത്തത്ര ഞെട്ടലായിരുന്നു - കാരണം ആ ടീച്ചറുടെ പരിചയത്തില്‍പ്പെട്ട മറ്റൊരു ടീച്ചറിന്റെ  ‍സന്താനമായിരുന്നു ഈ കഥാനായികയും. മുന്‍ കഥയിലെ നായര്‍പ്പയ്യന്‍ വളര്‍ന്നു വലുതായി ഈ നിഷ്ക്കളങ്കയെയാണ് പില്‍ക്കാലത്ത് കല്യാണം കഴിച്ചതെന്നത് യാദൃശ്ചികമാകാനിടയില്ല അല്ലെ?
ഇനി ഇവരുടെ പെറ്റിബൂര്‍ഷ്വാ മൂല്യങ്ങളെ പരിഹസിക്കാനാഗ്രഹിക്കുന്നവരോട് ഒരു ചോദ്യം - നിത്യാഹാരം പാലും പഴവും, ചൊവ്വാഴ്ചേം വെള്ളിയാഴ്ചേം പായസം... ഇതല്ലേ സഖാക്കളേ യഥാര്‍ത്ഥ കമ്മ്യൂണിസം?

Saturday, March 2, 2013

തൃണാവർത്തനം



ജനാർദ്ദനൻ വല്ലത്തേരി

വല്ലഭന്‌ ജീവിതം പുല്ലായിരുന്നു.
അതുകൊണ്ട്‌ തന്നെ ജീവനിൽ കൊതിയുള്ളവർ വല്ലഭനെ ഭയപ്പെട്ടു. വല്ലഭന്‌ മേലും
കീഴുമില്ല. വല്ലഭനെ എതിർത്തവരോ വെറുപ്പിച്ചവരോ പിന്നെ വീടു കണ്ടിട്ടില്ല.
സംഭീതികൊണ്ട്‌ ആൾക്കാർ അവനെ പൂജിച്ചു. ശിലാദൈവത്തിന്‌ നിവേദ്യം
അർപ്പിക്കുന്ന ഭയഭക്തിയോടെ വല്ലഭനെ അവർ തീറ്റിപ്പോറ്റി. വല്ലഭന്‌ ഇവിടെ
എതിരില്ല. വല്ലഭന്റെ തിരുവായയ്ക്ക്‌ എതിർവായില്ല. വല്ലഭനെ നേരിടാൻ
ഒരാൾക്കേ കഴിയൂ. വല്ലഭന്‌ മാത്രം. മനുഷ്യജന്മത്തിൽ പെട്ടവരുടെ മനസ്സുകളിൽ
വല്ലഭൻ കാടും മേടുമായി വളർന്നുകേറി പടർന്നു പന്തലിച്ചു.
ജനത്തിന്റെ ഈ തളർച്ചയിൽ വല്ലഭന്‌ വല്ലാത്ത മടുപ്പ്‌ തോന്നി.
എതിർക്കാനും ആക്രമിക്കാനും ആളും തരവുമില്ലാത്ത ഈ ജീവിതം എന്തിന്‌ കൊളാളം.
വല്ലഭന്റെ മുമ്പിൽ തലമുറിഞ്ഞ പുൽകൊടികൾപോലെയാണ്‌ ആൾക്കാർ.
ഒരു ശത്രുവുമില്ല മിത്രവുമില്ല.
ഒരുമാറ്റത്തിനുവേണ്ടി വല്ലഭൻ കൊതിച്ചു. ഒരു ശത്രുവിനെ കണ്ടുമുട്ടാൻ,
എതിർക്കുന്ന ഒരൊച്ചകേൾക്കാൻ. വല്ലഭന്റെ  ആയുധം കഠാരയാണ്‌. എത്രയോ കാലമായി
ആ കത്തി ഒരു തുള്ളി ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു. രോഷമടങ്ങാതെ കഠാരി
തുരുമ്പെടുത്തു തുടങ്ങിയപ്പോൾ, വല്ലഭൻ സ്വന്തം കൈവിരലുകളിൽ
മുറിവുണ്ടാക്കി. ചോരയുടെ മദം പൊട്ടിയപ്പോൾ വേദനയുടെ ആഹ്ലാദം.
വന്നു വന്ന്‌ വല്ലഭന്‌ തന്നോട്‌ തന്നെ പക തോന്നി. വല്ലഭന്റെ ചിന്തകളിൽ
പുകപടലങ്ങൾ ഉയർന്നു. ഒരിക്കലെങ്കിലും ആരെയെങ്കിലും,
എന്തിനെയെങ്കിലുമൊക്കെ, കീഴടക്കണമെന്ന്‌ വല്ലഭൻ വല്ലാതെ മോഹിച്ചു.
ഇല്ലാത്ത ശത്രുക്കളെ വല്ലഭൻ എപ്പോഴും വെല്ലുവിളിച്ചു. മാറ്റൊലികൾ മാത്രം.
കൊലവിളിയായി വല്ലഭനെതിരെ തിരിഞ്ഞു വന്നു.
അങ്ങനെ അലഞ്ഞു തിരിഞ്ഞാണ്‌ ഒടുവിൽ വല്ലഭൻ ഈ വഴിത്തിരിവിലെത്തിയത്‌.
രാത്രിയിലൂടെ ഒരിടവഴി. മരണം കാത്തിരിക്കുന്ന ശവമഞ്ചം പോലെ ഒരിടവഴി.
ആട്ടും അനക്കവുമില്ല. ഒരൊച്ചപോലും. എങ്കിലും വല്ലഭൻ മുമ്പിലാരെയോ കണ്ടു.
കണ്ണിൽ കുത്തുന്ന കൂരിരുട്ടത്ത്‌ ആരോ ഒളിച്ചിരിപ്പുണ്ട്‌ എന്ന്‌
വല്ലഭനുറപ്പായി.
വല്ലഭൻ, ആ ശത്രുവിനെതിരെ ഗർജ്ജിച്ചു: 'ആരെടാ നീ?'
"ഞാൻ - ഞാനാണെടാ."
എതിർവായ വല്ലഭൻ പ്രതീക്ഷിച്ചിരുന്നേയില്ല. വല്ലഭൻ പിച്ചാത്തി
ഉറയിൽനിന്നൂറി നീർത്തി.
"ആരാ നീ?" വല്ലഭൻ മുന്നോട്ടടുത്തു.
ഇരുട്ടത്തുനിന്നും മറുവായ: "ഞാനാണ്‌ വല്ലഭൻ!"
വല്ലഭൻ പൊട്ടിച്ചിരിച്ചുപോയി. മറ്റൊരു വല്ലഭനോ? മാറ്റൊലികൾ മുഴങ്ങി:
"ഞാനാണ്‌ വല്ലഭൻ"
"ഞാനാണ്‌"
"നീയല്ല."
വല്ലഭന്‌ ആ സത്യം ബോദ്ധ്യപ്പെട്ടില്ല. തന്റെ മുമ്പിൽ മറ്റൊരു വല്ലഭനോ?
തീരെ അവിശ്വാസത്തോടെ വല്ലഭൻ ആ ഇരുട്ടിനോട്‌ ചോദിച്ചു:
"എന്താണ്‌ നിന്റെ ആയുധം?"
"പുല്ല്‌"
പ്രതിധ്വനി പറഞ്ഞു.
"പുല്ലോ!"
"അതെ. വല്ലഭന്‌ പുല്ലും ആയുധമാണ്‌."
ആദ്യമായി വല്ലഭന്‌ താൻ ചെറുതായിപ്പോയതായി തോന്നി. പുല്ലു കൊണ്ടും
ആക്രമിക്കുന്ന ശത്രു. ആ വല്ലഭൻ ഈ വല്ലഭനെ കളിയാക്കുകയാണ്‌.
കൊച്ചാക്കുകയാണ്‌.
വല്ലഭൻ വല്ലഭന്റെ നേരെ കത്തിവീശി. മുന്നോട്ടടുത്തു. ആഞ്ഞാഞ്ഞു കുത്തി.
വീണ്ടും വീണ്ടും കുത്തിക്കീറി.
പക്ഷേ, ചുറ്റിലും മുറിവറ്റ, ചോരയറ്റ, വേദനയറ്റ അശരീരിയായ ഇരുട്ടു മാത്രം.
തന്റെ യുദ്ധം വെറും നിഴൽ യുദ്ധമാണന്നറിയാതെ വല്ലഭൻ പൊരുതി തളർന്നു.
അപ്പോഴും ഇരുട്ട്‌ വല്ലഭനെ പരിഹസിച്ചു: "കത്തികൊണ്ട്‌ നീ പുല്ലരിയുകയാണോ, വല്ലഭാ."
പുല്ലിനെയാണ്‌ തന്റെ കത്തിനേരിടുന്നത്‌. വെറും പുൽക്കൊടിയെ. ഇതുവരെ താൻ
കീഴടക്കുകയായിരുന്നു. ഒരിക്കലും ജയിച്ചിട്ടില്ല എന്നു പോരിൽ തളർന്ന
വല്ലഭനറിഞ്ഞു. വല്ലഭന്റെ ആയുധം പുല്ലു തന്നെയാണ്‌. കത്തിയല്ല. വല്ലഭൻ
തന്റെ ആയുധം വലിച്ചെറിഞ്ഞു. എന്നിട്ടു വെറും കൈയോടെ ശത്രുവിന്‌ നേരെ,
രാത്രി വഴിയിലൂടെ കുതിച്ചു- വഴി, ആ ഇടവഴി അവിടെ അവസാനിച്ചിരുന്നു.
മുമ്പോട്ടു വഴിയില്ല.
രാവിലാണ്ട്‌ കിടന്ന, അഗാധമായ പടുകുഴിയിലെ പുൽക്കൊടികൾ വല്ലഭന്റെ ചോരയിൽ
മുങ്ങി. പ്രാണന്റെ അവസാനത്തെ ചവിട്ടു പടിയിറങ്ങവെ, വല്ലഭൻ ഒരു ചോദ്യം
മാത്രമായി  അവശേഷിച്ചു. "ആരാണവിടുന്ന്‌.... എന്നെ വീഴ്ത്താൻ എന്റെ ജീവിതം
തന്നെ ആയുധമാക്കിയവൻ?"
നഷ്ടബോധത്തിന്റെ തിരശ്ശീല മെല്ലെ താഴുമ്പോൾ, അഭിനയിച്ചു തീർത്തജീവിതം.
അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരമായി.
"നീ എന്നെത്തേടിയാണ്‌, ജീവിച്ചതു. നിനക്കു വേണ്ടിയാണ്‌, ഞാൻ വന്നതും.
തമ്മിൽ കാണുന്നതിന്‌ തൊട്ടുമുമ്പേ പിരിയുന്ന പരിചയക്കാരാണ്‌ ഞാനും
നീയും".

Thursday, January 3, 2013

ഇന്നിന്‍റെ ചിത്രം‏



പ്രിയാസയൂജ്
മകനേ ഇത് ഇന്നിന്‍റെ കാഴ്ചകള്‍

കാണുക നീ രണ്ടു കണ്ണും തുറന്ന്

നാളെ നീ വാഴേണ്ട ലോകമാണിത്

ഇന്നേയറിയുക കുഞ്ഞേ നീ സത്യത്തെ

 ചിതലായി മാറുന്ന അഭിനവരാജാക്കള്‍

തുണതന്ന വീടും തിന്നങ്ങു തീര്‍ക്കുന്നു

വാത്സല്യമോടെ ചേര്‍ത്തൊരാ സ്നേഹത്തിന്‍

മജ്ജയും മാംസവും ഊറ്റിക്കുടിച്ചങ്ങു

കയറുന്നധികാര ശൈലങ്ങളില്‍

പാല്‍തന്ന കൈകളും കൊത്തിനോവിക്കുന്ന

ദുഷ്ടനാം പാമ്പായി മാറുന്ന രാഷ്ട്രീയം

ജനവിധി നേടുവാന്‍ മാത്രമായിന്നവന്‍

വാഗ്ദാനസാഗരം കണ്ഠത്തിലേറ്റുന്നു

വെളുക്കെച്ചിരിക്കുന്നു, കൈകള്‍ പിടിക്കുന്നു

ചിരിക്കുന്ന ഗാന്ധിയെ ദാനമായ്‌ നല്‍കുന്നു

ഇനിയെത്ര കാണണം ഇനിയെത്ര കേള്‍ക്കണം

ജനാധിപത്യത്തിന്‍റെ ഇരകളായ് പോയില്ലേ?

സദാചാരമേറെ പാടുന്ന നേതാക്കളില്‍

തെല്ലുമേയില്ല സാമൂഹ്യബോധം

തങ്ങളില്‍കൊല്ലിച്ചു, സിംഹാസനങ്ങളില്‍

സ്വന്തം ഇരിപ്പിടം ഭദ്രമാക്കുന്നവര്‍

പാവങ്ങളെ കഷ്ടപ്പെടുത്തുവാനായേറെ

നിയമങ്ങളും ചുമ്മാ തീര്‍ക്കുന്നവര്‍  

അവയൊക്കെയെങ്ങനെ ലംഘിക്കണമെന്നു

അലിവോടെയവര്‍ തന്നെ കാട്ടിത്തരും

ദാരിദ്ര്യമെല്ലാം തീര്‍ത്തിടുമെന്നവര്‍

ദൈവത്തെപ്പോലങ്ങുരുവിട്ടീടും

അതിനായ് മാത്രം പാവമവര്‍ പിന്നെ

ദരിദ്രരില്‍ നിന്നങ്ങകന്നു നില്‍ക്കും

സമ്പന്നതയെ പരിഹസിക്കും

സമ്പന്നരോടങ്ങു ചേര്‍ന്നു നില്‍ക്കും

അഴിമതിക്കെതിരായി രണഭേരി മുഴക്കും

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കും

മിതവ്യയമെന്ന വാക്കാവര്‍ത്തിക്കും  

രാജകീയതയിലെന്നും വിലസുമവര്‍

 ദുര്‍ന്നടപ്പിന്‍ ജീവചിത്രമാണവര്‍


ജനസേവനമല്ലവരുടെ ആപ്തവാക്യം

സ്വയംസേവനം മാത്രമാണാകെ ലക്ഷ്യം

 മകനേ അറിയുക നമ്മുടെ നാടിനെ

നന്മയെ പുലര്‍ത്തുവാനായി നീ വളരുക

നാളെയീ നാടിന്‍റെ രാജാവു നീയാകാം

മാവേലി നാടിനെ ഉള്ളില്‍ നിറയ്ക്കുക

നീക്കുക ഇന്നിന്‍റെ കളങ്കങ്ങളൊക്കെയും

നന്മതന്‍ നിറമുള്ള പതാക നീ നാട്ടുക.

Wednesday, December 5, 2012

ഓണ്‍ലൈന്‍ മനോരോഗികളെ തിരിച്ചറിയുക


ജയിംസ് ബ്രൈറ്റ്



മഞ്ചൌസന്‍ സിണ്ട്രോം എന്ന അസുഖത്തെപ്പറ്റി നിങ്ങള്‍ക്കറിയുമോ? നമുക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് അതിനു വേണ്ടി അനാവശ്യമായി ടെസ്റ്റുകള്‍ നടത്തുകയും ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുള്ളവര്‍ ചിലപ്പോള്‍ അനാവശ്യമായി ഓപ്പറേഷന് വിധേയരായി എന്ന് പോലും വരാം. ഈ അപൂര്‍വ മാനസിക രോഗത്തിന്റെ ഓണ്‍ലൈന്‍ രൂപം ഉണ്ടെന്ന് മാനസിക ചികിത്സകര്‍ ഈയിടെ കണ്ടുപിടിച്ചു.  അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചില ആളുകള്‍ മാരകങ്ങളായ ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്‌ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങിയതായി കണ്ടെത്തി. ഇത്തരത്തിലുള്ള പല ബ്ലോഗുകളും കണ്ടെത്തുകയുണ്ടായി.
വാലറി എന്ന ബ്ലോഗര്‍ തനിക്കു വന്ന സ്തനാര്‍ബുദത്തെപ്പറ്റി ആയിരുന്നു എഴുതിയിരുന്നത്. നല്ലവരായ ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ നിന്നും മാനസികമായി ഉള്ള സംരക്ഷണം ആയിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്ന് അവര്‍ അവകാശപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തോളം ചികിത്സയുടെ വിശദാംശങ്ങളും മറ്റും പ്രതിപാദിക്കുന്ന  വിശദങ്ങളായ  പോസ്റ്റുകള്‍ ഇവര്‍ എഴുതുകയുണ്ടായി. അവരുടെ മുറിച്ചു മാറ്റപ്പെട്ട സ്തനങ്ങളുടെ അന്ത്യകൂദാശ വരെ ഇവര്‍ നടത്തി.
ബെത്ത് എന്ന മറ്റൊരു യുവതി തനിക്ക് ലിംഫോമ എന്ന ക്യാന്‍സര്‍ ഉണ്ടെന്നു പറഞ്ഞാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്. അവരുടെ അമ്മാവന്‍ തന്നെ ഈ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കുമ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കി എന്നും ഇവര്‍ അവകാശപ്പെട്ടു. അനേകം വായനക്കാരെ വിഷമത്തില്‍ ആഴ്തുവാന്‍ ഇതില്‍ കൂടുതല്‍ ആയി എന്തെങ്കിലും ആവശ്യമുണ്ടോ?
ഇത്തരത്തിലുള്ള മറ്റനേകം ബ്ലോഗുകളും ഒരു ഇന്റെനെറ്റ് സെര്‍ച്ച് നടത്തിയാല്‍ നിങ്ങള്ക്ക് ലഭിക്കുന്നതാണ്.
ഈ അസുഖത്തെ ഇന്റര്‍നെറ്റ്‌ മഞ്ചൌസന്‍സ് എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ള യുവതികളില്‍ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്‌. ഇവര്‍ക്ക് സ്വഭാവ വൈകല്യം ഉണ്ടാവും. മെഡിക്കല്‍ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്.

Tuesday, October 30, 2012

വിരൂപത...!!!

ശ്രീജിത്ത് മൂത്തേടത്ത്


           റടിയിലേറെ ഉയരമുള്ള നിലക്കണ്ണാടിയില്‍ നിന്നും ഗോപാല്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ അവജ്ഞയോടെ നോക്കി. ഒടിഞ്ഞ് മടങ്ങിയ മൂക്കും, തടിച്ച ചുണ്ടും, കരുവാളിച്ച മുഖവും അയാളില്‍ മടുപ്പുളവാക്കി. ഇതും വച്ചുകൊണ്ട് ഇനിയെത്ര കാലം ? രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമില്ല എന്ന അറിവാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ചത്. കുട്ടിക്കാലത്തെന്നോ എവിടെയും ശോഭിക്കാനാവാതെ, ആരുടെയും ശ്രദ്ധയാകര്‍ഷിക്കാനാവാതെ വന്നപ്പോഴും, തന്റെ വൈരൂപ്യം എന്തിനും തടസ്സമായപ്പോഴും അയാള്‍ ഇതു പോലെ ദുഃഖിതനായി കുന്തിച്ചിരുന്നു പോയിട്ടുണ്ട്. പക്ഷെ അന്ന് തന്റെ സ്വന്തം വൈരൂപ്യം മുഴുവനായും നോക്കിക്കാണാനിതുപോലെ ആറടിയുയരമുള്ള നിലക്കണ്ണാടിയുണ്ടായിരുന്നില്ല. പകരം മൂക്കിന് നേരെ പിടിച്ചാല്‍ മൂക്ക് മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കുഞ്ഞ് കണ്ണാടിത്തുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
            സുഹൃത്തായ പ്രാദേശിക നേതാവിന്റെ ക്ഷണവും, നിര്‍ബന്ധവും സ്വീകരിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിക്കു വേണ്ടി പ്രവൃത്തിക്കാന്‍ തുടങ്ങുമ്പോഴും വലിയ പ്രതീകഷയൊന്നുമുണ്ടായിരുന്നില്ല ശ്രദ്ധിക്കപ്പെടാന്‍ കഴിയുമെന്ന്. അന്ന് ഗോപാലിന് പ്രായം പതിനഞ്ച്. പത്താം ക്ലാസ്സ് തോറ്റ് ട്യൂട്ടോറിയയില്‍ പ്രൈവറ്റായി പഠിക്കുന്ന കാലം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു ട്യൂട്ടോറിയല്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സാഗര്‍ കോളേജ് എന്ന ഓല ഷെഡ്.
           ഇരുണ്ട സുന്ദരമല്ലാത്ത രൂപമായിരുന്നുവെങ്കിലും മുഴക്കമുള്ള ശബ്ദമായിരുന്നു അവന്റെത്. മുഴക്കമുള്ള ഘനഗാംഭീര്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ അവന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. പുതിയ വാക്കുകള്‍ക്കും, വാഗ്പ്രയോഗങ്ങള്‍ക്കും, തന്റെ പ്രസംഗത്തിനാവശ്യമായ റഫറന്‍സിനുമായി അവന്‍ പുസ്തകങ്ങളിലും, മാസികകളിലും, പത്രങ്ങളിലും മുങ്ങിത്തപ്പി. അതിലൊതുങ്ങി, അല്ലെങ്കില്‍ അതിലൂടെ മാത്രമായി വികസിച്ചു അവന്റെ പഠനം. എന്നുവച്ചാല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. അല്ലെങ്കില്‍ അവന്‍ മറന്നു.
            പ്രസംഗ വേദികളില്‍ അവന്റെ വാക്കുകളില്‍ തീ പടര്‍ന്നു. മിന്നല്‍പ്പിണരായി അത് ശ്രോതാക്കളുടെ ശ്രവണേന്ദ്രിയങ്ങളിലേക്ക് തുളഞ്ഞുകയറി. പ്രപഞ്ചം നടുങ്ങുന്ന ഇടിമുഴക്കമായി അത് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്നുവന്ന പേമാരി പോലെ ഹസ്താരവം മുഴങ്ങി. ഇവിടെ പുതിയൊരു ഗോപാല്‍ പിറക്കുകയാണെന്ന് അവന്‍ അറിഞ്ഞു. അംഗീകാരം, പ്രശംസകള്‍... അവന്‍ സ്വയം മറന്നു. തന്റെ വൈരൂപ്യം സൃഷ്ടിച്ച പുകമറയില്‍ നിന്നും, വാഗ്മുഴക്കം സൃഷ്ടിച്ച അഗ്നിയുടെ ദീപ്തനാളങ്ങളുടെ വെള്ളിവെളിച്ചം തെളിയിച്ച വഴിയിലൂടെ അവന്‍ പുറത്തു ചാടി.
          അടുത്തു വന്ന തെരഞ്ഞെടുപ്പില്‍ അവന്റെ മാര്‍ക്കറ്റ് വാല്യു കുതിച്ചുയര്‍ന്നു. നേതാക്കന്‍മാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവന്‍ വാക്കുകള്‍ കൗണ്ട് താണ്ഡവമാടി. പ്രസംഗവേദിയില്‍ നിന്ന് ആക്രോശിക്കുമ്പോള്‍ അവന് ആയിരം കൈകളും ആയിരം മുഖങ്ങളുമുള്ളപോലെ തോന്നിച്ചു. മിന്നല്‍പ്പിണരായും ഇടിമുഴക്കമായും അവന്‍ ഉഴുതു മറിച്ച പതം വന്ന നനുത്ത മണ്ണില്‍ തകരകളെന്നോണം സുമുഖരായ പുതു നേതാക്കന്മാര്‍ ഉയിര്‍ക്കൊണ്ടു. അവര്‍ അധികാരശ്രേണികള്‍ ചവിട്ടിക്കയറി. അവരൊക്കെ അവന്റെ ഉറ്റ സുഹൃത്തുക്കളായി തന്നെ നിലകൊണ്ടു. അപ്പോഴൊന്നും അവന് ആഗ്രഹമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ചിന്താ ശേഷിയുണ്ടായിരുന്നില്ല, സ്വയം ഒരു നേതാവായി മാറണമെന്ന്. തനിക്ക് കിട്ടിക്കൊണ്ടിരുന്ന കയ്യടികളിലും, അഭിനന്ദനങ്ങളിലും അവന്‍ മതിമറന്നിരുന്നു. അവനത് അമൃത് പോലെയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃവൃന്ദവുമായി അവന് നേരിട്ട് ബന്ധമുണ്ടായിരുന്നു. സുമുഖരായ അവരോരോരുത്തരും അവന്റെ വാഗ്ധോരണിയുടെ ചുവടു പിടിച്ചും, സുന്ദര മുഖങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതിലപ്പുറവും, വൃത്തികേടുകള്‍ ചെയ്തും നേതാക്കന്‍മാരായി മാറിയവരായിരുന്നുവല്ലോ ?..!!
               ഇപ്പോള്‍ യുവത്വമൊക്കെ ഹോമിക്കപ്പെട്ട്, തൊണ്ട കീറി പൊട്ടി, നാല്‍പ്പതെങ്കിലും അമ്പതോ അതിനു മുകളിലോ പ്രായം തോന്നിക്കപ്പെടുമ്പോഴാണ്, ഗോപാലിന് എന്തെങ്കിലും ആയിത്തീരണമെന്ന് തോന്നിത്തുടങ്ങിയത്. അയാള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു, തന്നോടടുപ്പം പുലര്‍ത്തുന്ന, താന്‍ സൃഷ്ടിച്ച സമുന്നത നേതൃത്വത്തോടൊന്ന് പറയേണ്ട താമസം, താന്‍ നേതൃത്വത്തിലേക്കോ, അല്ലെങ്കില്‍ ഉയര്‍ന്ന ഏതെങ്കിലും സ്ഥാനങ്ങളിലേക്കോ ഉയര്‍ത്തപ്പെടുമെന്ന്. താന്‍ ഉഴുതു മറിച്ച മണ്ണില്‍ തനിക്ക് വേരോടിക്കുവാനും, വളരാനും കഴിയുമെന്നും അയാള്‍ക്ക് തികഞ്ഞ ആത്മ വിശ്വാസമുണ്ടായിരുന്നു. വിരൂപമെങ്കിലും, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായാണ് ഗോപാല്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ, അല്ലെങ്കില്‍ താന്‍ അങ്ങനെ വിശ്വസിക്കുന്ന പാര്‍ട്ടി പ്രസിഡണ്ടിനെ നേരിട്ട് കാണാന്‍ പോയത്.

           “നോക്കൂ ഗോപാല്‍... നമ്മുടെ രാജ്യത്തിനിന്നാവശ്യം യുവത്വം സ്ഫുരിക്കുന്ന യാവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുമുഖരായ യുവ നേതൃത്വത്തെയാണ്. കമ്പോള വത്കരണത്തിന്റെയും, ആഗോളവത്കരണത്തിന്റെയും നൂതന പ്രവണതകള്‍ക്കനുസരിച്ച് നാമുയര്‍ന്നില്ലായെങ്കില്‍ അത് വിഡ്ഢിത്തമാവും. ഇന്നത്തെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ മുഖശ്രീ കൂടെ അത്യാവശ്യമാണ്. ഗോപാലിനറിയാത്ത കാര്യമല്ലല്ലോ ഇതൊന്നും. പിന്നെ പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ഗോപാലിനുള്ള പങ്ക് പാര്‍ട്ടി എന്നും സ്മരിക്കും. ഗോപാലിനെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍...”
           പ്രസിഡണ്ട് പറഞ്ഞ് നിര്‍ത്തുന്നതിന് മുമ്പുതന്നെ ഗോപാലിന്റെ മുഖത്ത് അവശേഷിച്ചിരുന്ന പ്രത്യാശയുടെ അന്തിവെളിച്ചവും അടിതിരിപോലെ അണഞ്ഞു പോയിരുന്നു. അതോടെ അവിടെ അന്ധകാരം നിറഞ്ഞു.
            പാര്‍ട്ടി തനിക്ക് അനുവദിച്ച് തന്നിരുന്ന പ്രചരണ വിഭാഗം ഓഫിസ് കൂടിയായ, തന്റെ വസതിയെന്ന് ഗോപാല്‍ കരുതിയിരുന്ന, കെട്ടിടത്തിലെ, നിലക്കണ്ണാടിയില്‍ ഗോപാല്‍ ഒന്നുകൂടെ നോക്കി. മുമ്പ് കുട്ടിക്കാലത്ത് മൂക്കുമാത്രം കാണാമായിരുന്ന കണ്ണാടിക്കഷണത്തില്‍ നോക്കിയതില്‍ പിന്നെ ഇന്ന് ആദ്യമായാണ് താന്‍ കണ്ണാടി നോക്കുന്നതെന്നയാള്‍ക്ക് തോന്നി. തന്റെ വൈരൂപ്യം വിളിച്ചോതുന്ന ലോകത്തുള്ള സകല കണ്ണാടികളും തകര്‍ക്കണമെന്ന് അയാള്‍ ആശിച്ചു. തിരപോലെ നുരച്ചുവരുന്ന രോഷം അടക്കിനിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
            ഗോപാല്‍ ഭ്രാന്തനെപ്പോലെ അലറി. കണ്ണില്‍ കണ്ടതെല്ലാമെടുത്ത്, കണ്ണാടിക്ക് നേരെ വലിച്ചെറിഞ്ഞു. ചുവരിലും, നിലത്തുമായി, ചിതറിത്തെറിച്ച തുണ്ടു കണ്ണാടിച്ചില്ലുകളില്‍ ആയിരം ഭാവങ്ങളാര്‍ന്ന് തന്റെ വൈരൂപ്യം പ്രതിഫലിക്കുന്നതയാള്‍ക്ക് തോന്നി. അലറിക്കൊണ്ടയാള്‍ അവയ്ക്ക് നേരെ പാഞ്ഞടുത്തു.
ദേഹമാസകലം കുപ്പിച്ചില്ലുകള്‍ തറച്ചുകയറി, കീറിമുറിഞ്ഞ ശരീരവുമായി സര്‍ക്കാര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ മുരളുന്ന ഫാനിന് കീഴെ കിടക്കുമ്പോള്‍ ആശയുടെ പുതു വെളിച്ചം പോലെ പ്രസിഡണ്ടിന്റെ വാക്കുകള്‍ ഗോപാലിന്റെ ചെവിയില്‍ മന്ത്രിച്ചു. -“പാര്‍ട്ടി ഗോപാലിനെ സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍..” ആശയുടെ അവസാന തിരിവെളിച്ചമായ ആവാക്കുകളില്‍ സംരക്ഷണം തേടാന്‍ കൊതിച്ച് കണ്ണുകളടച്ച ഗോപാലിനെ ആരോ തട്ടിയുണര്‍ത്തി.
        "ബോധം തെളിഞ്ഞോ..” - പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ കുശലാന്വേഷണം നടത്തി. പിന്നെ ക്ഷമാപണമെന്നോണം അയാളെ അറിയിച്ചു.
         “പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഓഫീസില്‍ ആക്രമണം നടത്തി വസ്തുവകകള്‍ നശിപ്പിച്ചതിനെതിരെ താങ്കള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.”

Saturday, October 6, 2012

കൊളസ്റ്റെറോള്‍ എങ്ങിനെ കൂടുന്നു?


ജയിംസ് ബ്രൈറ്റ്


ശരീരത്തില്‍ കൊഴുപ്പ്  കൂടുന്നത് നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരുപാട് ആളുകള്‍ക്ക് ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ആഹാര സാധനങ്ങള്‍, ജീവിത രീതി , ഫാമിലി ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനങ്ങളാണ്. ചില കാരണങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
ആഹാരം

കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇറച്ചി , മുട്ട , പാല്‍ , ചീസ് , ബട്ടര്‍ , പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം കൊഴുപ്പുള്ളതിനാല്‍ അവ മിതമായി കൊഴുപ്പിന്റെ അസുഖമുള്ളവര്‍ ഉപയോഗിക്കണം.
ശരീരത്തിന്റെ തൂക്കം.

അമിതമായി ഉള്ള വണ്ണം കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. മദ്യപാനം ഒഴിവാക്കണം.
വ്യായാമം

വേണ്ട വിധം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടും.
പ്രായം, ലിംഗ ഭേദം.

ആണുങ്ങളില്‍ ഇരുപതു വയസ്സ് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. അമ്പതു വയസ്സ് ആകുമ്പോള്‍ ഇത് പതിയെ ക്രമീകൃതമാവും. സ്ത്രീകളില്‍ ആര്‍ത്തവം നിന്ന് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. പിന്നീട് അത് പുരുഷന്റെ രീതിയില്‍ ആയിരിക്കും നില കൊള്ളുക.
ഫാമിലി ഹിസ്റ്ററി

കുടുംബ ചരിത്രം വളരെ പ്രധാനമാണ്. മാതാ പിതാക്കള്‍ക്ക് ഉള്ള പല അസുഖങ്ങളും മക്കള്‍ക്കും വരാം.
സിഗരറ്റുവലി

പുകവലി ശരീരത്തിലെ നല്ല കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.