Followers

Sunday, July 4, 2010

Friday, July 2, 2010

യാഥാർത്ഥ്യം ഇല്ലാതാവുന്നു


m k harikumar

സമയത്തെപ്പറ്റി നിലനിന്ന സങ്കൽപം തകരുകയാണ്‌. ഒരു കാര്യം ചെയ്തു തീർക്കാനാവശ്യമായ സമയമാണ്‌ നമുക്ക്‌ വേണ്ടത്‌. ചെയ്ത്‌ തീർത്ത വസ്തുവിന്റെ തകർച്ചയോ വളർച്ചയോ സമയത്തിന്റെ സഞ്ചാരമാണ്‌. ഒരു പാത്രം നിലത്ത്‌ വീണ്‌ ഉടയുന്നതിലൂടെ ലോകം വളർന്നു എന്ന്‌ വ്യാഖ്യാനിക്കാവുന്നതുപോലെ, ഒരേ സമയത്ത്‌ നാം ചെയ്യുന്ന പല കാര്യങ്ങൾ നമ്മളിൽ പല സമയങ്ങളും സൃഷ്ടിക്കുന്നു. അതായത്‌ ഒരു സമയത്തിനുള്ളിൽ തന്നെ പല കാലങ്ങളെ അനുഭവിക്കുന്നു.

സമയം ഒന്നായി, പലതായി പെരുകുന്നതിനിടയിൽ, എഴുത്തുകാരൻ ഒരു പ്രമേയമോ യാഥാർത്ഥ്യമോ ആവിഷ്കരിക്കുന്നത്‌ നിശ്ചലമായിപ്പോകും. അയാൾ അവതരിപ്പിക്കുന്ന യാഥാർത്ഥ്യം എഴുതിത്തീരുന്നതോടെ ഇല്ലാതാവും. അതയാൾക്കുപോലും പ്രസക്തിയില്ലാതാക്കും . കാരണം, പുസ്തകത്തിലെ യാഥാർത്ഥ്യം അയാളുടെ ഭാവനയുടെ കൃത്രിമത്വവും സാങ്കൽപിക ജീവിതാഖ്യാനവും നിറഞ്ഞതാണ്‌. സമയത്തേക്കാൾ ജീവിതം മുന്നോട്ടുപോകുന്നു എന്ന വലിയ യാഥാർത്ഥ്യമാണ്‌ അയാൾ നേരിടുന്നത്‌.

പലകാലങ്ങളുമായി മല്ലിടുന്ന അയാൾക്ക്‌ ജീവിതത്തിനൊപ്പം ഓടാൻ കഴിയില്ല. ഡിജിറ്റൽ, ഇന്റർനെറ്റ്‌ ലോകത്ത്‌ ഉപയോക്താവ്‌ ഒന്നിലധികം കാര്യങ്ങളിൽ ഒരേസമയം ആശയമോ സന്ദേശമോ വസ്തുവോ വ്യക്തിയോ, പ്രതീകമോ ആയി ജീവിക്കുന്നതുകൊണ്ട്‌ അയാൾക്ക്‌ പല കാലങ്ങളാണുള്ളത്‌. മെസേജ്‌ അയയ്ക്കുമ്പോൾ അയാൾ അതായിട്ടാണല്ലോ പ്രതിനിധാനം ചെയ്യുന്നത്‌. ബ്ലോഗ്‌ എഴുതുമ്പോൾ അയാൾ സ്വന്തം പടം എന്ന നിലയിൽ കൊടുക്കുന്നത്‌ ഒരു പ്രകൃതിദൃശ്യത്തിന്റെയോ മൃഗത്തിന്റെയോ ഫോട്ടോ ആയിരിക്കും.

അയാൾ ഒരേ സമയം പലകാലമായി മാറുന്നതുകൊണ്ട്‌, ജീവിതത്തിന്റെ വേഗത്തിനൊപ്പം പോകാൻ കഴിയില്ല. ഓരോനിമിഷവും പുതിയതായി മാറുകയാണ്‌ ലോകം. അല്ലെങ്കിൽ, ഓരോ നിമിഷവും പുറംലോകം മരിക്കുകയാണ്‌. ഇന്നലത്തെ സുഹൃത്തോ, ഇന്നലത്തെ ബസ്സ്‌ സ്റ്റാൻഡോ അല്ല ഇന്നുള്ളത്‌. ഇന്നലെ കണ്ട വഴിപോക്കനെ പിന്നീടൊരിക്കലും കണ്ടില്ലെന്നു വരാം. ഇന്നലത്തെ ഞാനല്ല ഇന്നുള്ളത്‌. ഇത്‌ ലോകത്തിന്റെ മരണം സ്ഥിരീകരിക്കുന്നു. ലോകത്തിന്റെ അനുനിമിഷമുള്ള മരണമാണ്‌ ജീവിതവേഗത്തെ വേഗതയിലെത്തിക്കുന്നത്‌.
ഈ വേഗം എഴുത്തുകാരന്റെ പിടിയിലൊതുങ്ങുന്നില്ല. അയാൾ യഥാർത്ഥമായ അനുഭവങ്ങളെ സൗന്ദര്യവൽക്കരിച്ചും പുസ്തകങ്ങളുടെ ചട്ടക്കൂടിനിണങ്ങുന്നവിധം വെട്ടയൊതുക്കിയും തലമാറ്റിവച്ചും രൂപപ്പെടുത്തുകയാണ്‌. അയാളുടെ ലോകം സാങ്കൽപികമാണ്‌. ഇതാകട്ടെ, എഴുതിതീരുന്നതോടെ, ഔട്ട്ഡേറ്റഡാവുന്നു. യാഥാർത്ഥ്യത്തിന്റെ മരണം തന്നെയാണിത് . യാഥാർത്ഥ്യങ്ങൾ കൂടുതൽ അന്തർലോകങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും നാമോർക്കണം. ഓരോ കോണിൽ നിന്ന്‌ നോക്കുന്നതിനനുസരിച്ച്‌, യാഥാർത്ഥ്യം പലതാകുന്നു. അതുകൊണ്ട്‌ യാഥാർത്ഥ്യം മരിക്കുന്നതിനുമുമ്പുതന്നെ ഇല്ലാതാവുന്നു. നോവലോ കഥയോ എഴുതികഴിഞ്ഞശേഷവും, താൻ ആവിഷ്കരിച്ച യാഥാർത്ഥ്യത്തെ വീണ്ടും അന്വേഷിക്കേണ്ടിവരുന്നു എന്ന പ്രശ്നത്തിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌. എഴുതപ്പെട്ട കഥ അപ്പോൾ തന്നെ അയഥാർത്ഥമാവുന്നു. കാരണം ലോകം ആ കഥയെ ജീവിതത്തിന്റെ അപ്രവചീനയതകൊണ്ടുതന്നെ നിരാകരിക്കുന്നു.

ഓരോനിമിഷത്തിലും എന്താണോ ഉള്ളത്‌, അത്‌ സ്വയം നിരസിച്ചുകൊണ്ട്‌ മറ്റൊന്നായി മാറുന്നു എന്ന പ്രക്രിയയാണ്‌ ജീവിതത്തിന്റെ വേഗത്തിലൂടെ സംഭവിക്കുന്നത്‌. യാഥാർത്ഥ്യം ഇല്ലാതാവുന്നതിനു അല്ലെങ്കിൽ മരിക്കുന്നതിനു കാരണമാകുന്നത്‌ ഇതാണ്‌.അതുകൊണ്ട്‌ പിന്തള്ളപ്പെടുന്ന പ്രമേയത്തിന്റെ വെളിയിൽ, ജീവിത വേഗത്തിനൊപ്പം എത്താനുള്ള നിരന്തരമായ അന്വേഷണമാണ്‌ എഴുത്തുകാരന്റെ വെല്ലുവിളി.

ഭൗതികവസ്തുക്കളുടെയും ആശയങ്ങളുടെയും സാങ്കേതികതയുടെയും മരണമാണ്‌ യാഥാർത്ഥ്യത്തിന്റെ മരണത്തിനു ആക്കം കൂട്ടുന്നത്‌. ഉപയോഗത്തിലിരിക്കുന്ന വസ്തുക്കളുടെ മരണം അതിവേഗം നടക്കുകയാണ്‌. ചില കാഴ്ചപ്പാടുകൾ സമൂഹത്തിൽതന്നെ എത്രയോകാലം നിലനിൽക്കുന്നു. അതും മാറുന്നു. പുതിയ അവബോധം വരുന്നതോടെ മനുഷ്യർ പഴയ വസ്തുക്കളിൽ നിന്നും ആശയങ്ങളിൽ നിന്നും ടെക്നോളജിയിൽ നിന്നും മാറും. വിരൽസ്പർശംകൊണ്ട്‌ ലോകത്തിലെവിടെയുമുള്ള ആളുമായി സംസാരിക്കാം; വിരൽസ്പർശം കൊണ്ട്‌ കമ്പ്യൂട്ടർ ഗെയിമുകളിൽ, പുതിയ സാധ്യതകളിലൂടെ ഇഷ്ടത്തിനനുസരിച്ച്‌ കളി പരീക്ഷിക്കാം. ഇതിലൂടെ ഭൂതകാലം, ലോകം മരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതുതന്നെയാണ്‌ യാഥാർത്ഥ്യത്തോടെ മരണം. ഈ മരണം ഏത്‌ എഴുത്തുകാരന്റെയും മുന്നിലുണ്ട്‌. അയാൾ വേഗതയേറിയ ജീവിതത്തിനൊപ്പം ഓടാൻ നോക്കുമ്പോഴേക്കും അയാൾ തീരെ പഴയതായിപ്പോകുന്നു.

നോവൽ



jose mylan
അഘോരം - 7

തമ്പുരാൻ വന്നെത്തിക്കഴിഞ്ഞു. മനസ്സ്‌ ആരോടും ചോദിക്കാതെ ആ സവിധത്തിലെത്തിയിരിക്കുന്നു. തന്റെ പോലും അനുവാദമില്ലാതെ. ശാസിച്ചൊതുക്കിയിട്ടും ഒതുങ്ങാൻ കൂട്ടാക്കാതെ മോഹങ്ങളുടെ ചിറകാർന്ന്‌ സ്വപ്നങ്ങളുടെ വെൺമേഘ സീമയിൽ അത്‌ പറന്നു നടക്കുകയാണ്‌. കൈവിട്ടുപോയി. നിസ്സഹായയാണ്‌ താൻ എന്നറിയുന്നു.
രണ്ടുദിവസമായി വന്നിട്ടെങ്കിലും ഒന്നു കാണാൻപോലും അദ്ദേഹം ശ്രമിച്ചില്ലല്ലോ... താൽപര്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹം അതിനു ശ്രമിക്കുമായിരുന്നല്ലോ. മനസ്സ്‌ മോഹഭംഗത്തിന്റെ വിഷാദം കൈക്കൊണ്ടു. എല്ലാവരുമൊത്ത്‌ ഊണു കഴിക്കാനിരിക്കുമ്പോഴാണ്‌ അച്ഛൻ പറഞ്ഞത്‌.
?തമ്പുരാൻ നമ്മുടെ പ്ലാന്റേഴ്സ്‌ ക്ലബ്ബിൽ മെമ്പറാകാൻ സമ്മതിച്ചിരിക്കുന്നു. ഞാൻ ആവശ്യപ്പെട്ടിട്ടാണെന്നു കൂട്ടിക്കോളൂ. എന്തായാലും സംഗതി ക്ലിക്ക്‌. ഞായറാഴ്ച ഇൻസ്റ്റലേഷൻ സെറിമണിവച്ചിരിക്കുകയാ..? മനസ്സ്‌ ഉത്സവത്തിമിർപ്പിലായി.?ഓഹോ അപ്പോൾ അദ്ദേഹം കുറേക്കാലത്തേയ്ക്കിവിടെക്കാണും അല്ലേ അച്ഛാ...? ഹര്യേട്ടന്റെ ചോദ്യത്തിൽ ഒരാകാംക്ഷ സ്ഫുരിച്ചിരുന്നു.
?ഉവ്വ്‌?. അച്ഛൻ പറഞ്ഞു.
അന്നുരാത്രി വേട്ടയ്ക്കുപോയിവൈകിയതിന്‌ അച്ഛൻ ഒത്തിരിശകാരിച്ചിരുന്നു. മേലാൽ തോക്കുമായി കാട്ടിൽ കയറിയേക്കരുതെന്ന്‌ വിലക്കും കൽപ്പിച്ചിരുന്നു. ഹരിയേട്ടൻ ഒന്നു രണ്ടു ദിവസത്തേക്ക്‌ വല്ലാതെ ഗ്ലൂമിയായിരുന്നു അത്‌ അച്ഛൻ വഴക്കുപറഞ്ഞതിന്റെ പേരിൽ മാത്രമല്ല എന്ന്‌ മനസ്സു പറയുന്നു.എന്തോ അന്ന്‌ സംഭവിച്ചിട്ടുണ്ട്‌. പക്ഷേ പ്രതാപേട്ടനിൽ​‍്‌ ഒരു മാറ്റവും കാണാനായില്ല. പ്രതാപ്ജിയെ പ്രതാപേട്ടൻ എന്ന്‌ വിളിച്ചു തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‌ ആ വിളി ഒത്തിരിയിഷ്ടമായി എന്നു മനസ്സിലായി.
?അന്നത്തെ ദിവസം പരിപാടികൾ ഗംഭീരമാക്കണം. ശ്രീക്കുട്ടീടെ ഡാൻസ്‌ ഉണ്ടാകുമല്ലോ അല്ലേ.?.
?യ്യോ...വേണ്ടച്ഛാ... പക്കമേളക്കാരും മറ്റും ഇല്ലാതെ, ഒരു പ്രോഫഷണൽ ടച്ചില്ലാതെ ഏതായാലും എനിക്കുവയ്യ?. വയ്യെന്നു തീർത്തു പറയാൻ രണ്ടാമതൊരുവട്ടം കൂടി ആലോചിക്കേണ്ടിവന്നില്ല. അമേരിക്കയിൽ വച്ച്‌ അദ്ദേഹം ആസ്വദിച്ചതാണ്‌ തന്റെ നൃത്തപാടവം. ആ അഭിപ്രായം നശിപ്പിക്കാൻ വയ്യ. നാട്യം ആസ്വദിക്കാനറിയാവുന്ന അദ്ദേഹത്തിന്റെ മുൻപിൽ ഇങ്ങിനെ വിഡ്ഢിക്കളിക്കു താനില്ലേയില്ല. മാത്രമല്ല അന്ന്‌ അത്രയും മനസ്സിരുത്തി ആടിയിട്ട്‌ ഒരഭിനന്ദനം പോലും അറിയിക്കാത്ത കക്ഷി ഇനി തന്റെ നൃത്തം കാണുകയും വേണ്ട. ഒരു കൊച്ചു വാശി.
?ശരി. കുട്ടി ചെയ്തില്ലേല്‌ വേണ്ട. ബാക്കി എല്ലാവരെയും ഒന്നുഷാറാക്കണം. എന്താ?? അച്ഛൻ ഒരാലോചനയോടെ പറഞ്ഞു.
?അതേറ്റു. മോട്ടിവേറ്റ്‌ ചെയ്യുന്നകാര്യം ഞാനേറ്റു?
?അതുമതി. പ്രതാപ്ജിയും ഹരിയും നേരത്തെതന്നെ ക്ലബ്ബിലെത്തണം ഓക്കെ.??
?അയ്യോ അച്ഛാ..... പ്രതാപ്ജിയേയും കൊണ്ട്‌ അന്ന്‌ എനിക്ക്‌ എറണാകുളത്ത്‌ പോകേണ്ടതാ. ഇദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ കാണണം. ചെല്ലാമെന്നേറ്റു പോയി?.
അച്ഛന്റെ മുഖം പ്രതാപിലേക്കു തിരിഞ്ഞു.
?ശരിയാണങ്കിൾ. ഒഴിവാക്കാൻ നിവൃത്തിയില്ല?
?ശരി നിങ്ങളുടെ ഇഷ്ടം ?. അച്ഛൻ കൈകഴുകാൻ എഴുന്നേറ്റു.
അണിയറയിലിരിക്കുമ്പോൾ അച്ഛന്റെ ഘനഗംഭീരമായ ശബ്ദം ഉയർന്നു കേട്ടു. ഔപചാരികമായി പ്രോഗ്രാം ആരംഭിച്ചു കഴിഞ്ഞിരുന്നു.
?ടു ഡേ ഈസ്‌ എ വെരി സ്പേഷ്യൽ ഡേ ഫോർ ഔവർ ക്ലബ്ബ്‌. ഐ വുഡ്‌ ലൈക്ക്‌ ടു ഇൻട്രൊഡ്യൂസ്‌ ആന്റ്‌ ഇൻസ്റ്റൾ ഔവർ ന്യൂ മെമ്പർ, ഹു ഈസ്‌ എ വെരി വെരി ഇംപോർട്ടന്റ്‌ പേഴ്സൺ. മേ ഐ ഇൻട്രൊഡ്യൂസ്‌ ദ പ്രിൻസ്‌ ഓഫ്‌ ദിസ്‌ വെരി കിങ്ങ്ഡം, ഹിസ്‌ ഹൈനസ്സ്‌ ശക്തിവർമ്മ കോനാതിരി. പ്രിൻസ്‌ പ്ലീസ്‌ കം ടു ദ ഡയസ്‌ ?.
കരഘോഷങ്ങളുയർന്നു. ആരാണ്‌ ബൊക്കെ തന്ന്‌ തന്നെ സ്റ്റേജിലേക്ക്‌ തള്ളിവിട്ടത്‌. ഓർമ്മയില്ല. ഒരു സ്വപ്നാടനത്തിലെത്തവണ്ണം സ്റ്റേജിലേക്കു നീങ്ങി. ഓഡിയൻസിന്റെ കരഘോഷങ്ങളുടെയും ഓർക്കസ്ട്രയുടെ മേളങ്ങളുടെയും അകമ്പടിയോടെ അദ്ദേഹം സ്റ്റേജിലെത്തി. മുഖാമുഖം ഒരു നിമിഷം നിന്നിട്ട്‌ അദ്ദേഹം ബൊക്കെ സ്വീകരിച്ചു. ആ കണ്ണുകളിൽ ആഢ്യത്വമുള്ളൊരു കുസൃതിച്ചിരി വിരിഞ്ഞത്‌ അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കൊരുത്തു പോയ കണ്ണുകളെ ബലമായടർത്തി ഒരു വിധത്തിൽ നിഷ്ക്രമിച്ചു. ഒരു തൂവലിന്റെ ലാഘവമായിരുന്നു മനസ്സിനും ശരീരത്തിനും. ചെറുകാറ്റിൽ പറന്നു നടക്കുന്ന പക്ഷിത്തൂവൽപ്പോലെ. തമ്പുരാനെ അച്ഛൻ ഒരു മറുപടി പ്രസംഗത്തിനു ക്ഷണിക്കുന്നതു കേട്ടു. അദ്ദേഹത്തിന്റെ ശബ്ദം കേട്ടുതുടങ്ങിയപ്പോൾ സദസ്സിൽ നിശബ്ദത പടർന്നു. ആ ശബ്ദം ശ്രദ്ധിച്ച്‌ എല്ലാം മറന്നു നിന്നുപോയി!.
ക്ലബ്ബിലെ ഇൻസ്റ്റലേഷനു ശേഷം തിരിച്ചെത്തുമ്പോഴും ആ മുഖം തന്നെയായിരുന്നു മനസ്സിൽ. പൂച്ചെണ്ടു തന്നു സ്വീകരിച്ച അരുണമായ ആ മുഖം!. നാട്ടിൽ വന്നെത്തിയെങ്കിലും ശ്രീദേവിയെ കാണാൻ ഒരവസരമുണ്ടാക്കാനായില്ല. അന്ന്‌ പിരിഞ്ഞ നാൾ മുതൽ മനസ്സിലിന്നൊരുത്സവലഹരിയായിരുന്നു. തിരക്കുകളുടെ മദ്ധ്യേയും ആ നീണ്മിഴികളുടെ അനന്തശാന്തത്തയും ആ ചൊടിയിണകളിൽകണ്ട പുഞ്ചിരിയും നൽകാനാവാതെ പോയ സ്നേഹ സന്ദേശവും ലഹരിപുരണ്ട്‌ ഒരസ്വസ്ഥതയായി മനസ്സിലവശേഷിച്ചിരുന്നു.
കൊട്ടാരവും കോട്ടയും വസ്തുവകകളുമെല്ലാം തിരിച്ചു കിട്ടിയെന്ന വാർത്ത വക്കീൽ അറിയിച്ചപ്പോൾ കോപ്പൻഹേഗനിലായിരുന്നു. അപ്പോൾ മുതൽ നാട്ടിലെത്തിച്ചേരാൻ മനസ്സു തുടിച്ചുകൊണ്ടിരുന്നു. ഏതായാലും ബിസിനസ്സ്‌ കാര്യങ്ങളൊക്കെ ഒന്നൊതുക്കി വയ്ക്കാൻ അൽപം സമയമെടുത്തു. കുറച്ചുനാൾ ഇവിടെ കഴിഞ്ഞേ മതിയാകൂ. തയ്യാറെടുപ്പുകളോടു കൂടെയാണു വന്നത്‌. കൂടെ അശോകനെയും കൊണ്ടുവന്നു. അവനേ തന്റെ ഇഷ്ടാനിഷ്ടങ്ങളറിയൂ. ഭക്ഷണക്രമം മുതൽ ഡ്രിംഗിന്റെ മിക്സ്‌ വരെ. ഏതായാലും കൊട്ടാരം വാസയോഗ്യമാക്കിത്തന്നതിന്‌ വക്കീലിനു നന്ദി. വന്നപ്പോൾ ബുദ്ധിമുട്ടേണ്ടി വന്നില്ല, അച്ഛന്റെ വിശ്വസ്തനായിരുന്ന കൈമളശ്ശൻ വേണ്ടത്ര വേലക്കാരെയെല്ലാം നിയമിച്ചിരിക്കുന്നു.
കുളികഴിഞ്ഞ്‌ ടെറസ്സിലിരുന്ന്‌ റിലാക്സു ചെയ്യുമ്പോഴേയ്ക്കും അശോകൻ വിസ്കിയും സോഡയും കൊണ്ടുവന്നു. ചിത്രത്തൂണുകളും ആർച്ചുകളും ദീപയഷ്ടികളുമെല്ലാം ഭംഗിയായി ഒരുക്കി കൽത്തൊട്ടികളിലെ മണ്ണിൽ നട്ടുപിടിപ്പിച്ച പൂമുല്ലകളും പിച്ചികളും കൊണ്ട്‌ ക്രമാനുഗതമായി ഒരുക്കിയ ഈ ഓപ്പൺ ടെറസ്സിന്‌ ചന്ദ്രശാലയെന്നാണ്‌ കയ്മൾ പറയുക. കവിതാത്മകമായ പേര്‌. അശോകൻ തന്റെ പാകത്തിനു മിക്സു ചെയ്ത്‌ വിസ്കി നീട്ടി.
?ക്ലബ്ബിൽ നിന്നും തമ്പുരാൻ കഴിച്ചില്ലേ??
?ഇല്ല അതു ശരിയാകില്ലെന്ന്‌ തോന്നി. എന്തേ അശോകാ ചോദിക്കാൻ??
?നന്നായി തമ്പുരാനേ... അങ്ങ്‌ ഈ നാട്ടിലെ രാജാവല്ലേ. ആവശ്യമില്ലാത്ത മിംഗിളിങ്ങ്‌ ഇല്ലാതിരിക്ക്വാ നല്ലത്‌, അങ്ങ്‌ ഭക്ഷണം കഴിച്ചോ??
?അതും കഴിച്ചില്ല. ഫൊർമാലിറ്റിക്കുവേണ്ടി ഒരു ഡെസേർട്ട്‌ കഴിച്ചിട്ടു പോന്നു അത്രതന്നെ?.
?എന്നാൽ ഞാൻ ഭക്ഷണം തയ്യാറാക്കിക്കാം. പ്രത്യേകിച്ച്‌ വേറെന്തെങ്കിലും ഉണ്ടാക്കണോ?
?വേണ്ട.......... എന്റെ ഇഷ്ടാനിഷ്ടങ്ങൾ നിനക്കറിയാമല്ലോ?. അശോകൻ സന്തോഷത്തോടെ അടുക്കളക്കെട്ടിലേക്കു പോയി.
ഒരു സിപ്പ്‌ ഡ്രിംഗെടുത്തപ്പോൾ ശ്രീക്കുട്ടിയേക്കുറിച്ചുള്ള ഓർമ്മകൾ വരവായി. സ്റ്റേജിലേക്കു ചെല്ലുമ്പോഴും പരിസരമാകെ ശ്രീദേവിയെത്തിരഞ്ഞിരുന്നു. പക്ഷേ ഒരവിശ്വസനീയമായി ഒരുക്കപ്പെട്ട നിമിഷം പോലെ, തന്റെ മോഹം ഉടലാർന്നപോലെ, പൂച്ചെണ്ടു നൽകി സ്വീകരിക്കാനെത്തിയത്‌ മറ്റാരുമല്ലെന്നു കണ്ട്‌ മനസ്സ്‌ കുളിർത്തുപോയി. ദീർഘനിമിഷങ്ങൾ ആ കണ്ണുകളിൽ നോക്കിനിന്നുപോയതോർമ്മവന്നു. അവൾ പൈന്തിരിഞ്ഞ്‌ കൊരുത്തുപോയ കണ്ണുകളെ ബലമായടർത്തിയതാണെന്നറിഞ്ഞു. എന്തോ അറിയാത്ത ഒരു പരിഭവം ആ നോട്ടത്തിലുണ്ടായിരുന്നോ? വക്കീൽ ക്ലബ്ബ്‌ പ്രസിഡന്റായിരുന്നതുകൊണ്ട്‌ ശ്രീദേവി വരുമെന്ന്‌ നേരിയ ഒരു പ്രതീക്ഷയുണ്ടായിരുന്നു. അത്‌ അസ്ഥാനത്തായില്ലല്ലോ. ക്ലബ്ബിൽ മറുപടി പ്രസംഗം നടത്തുമ്പോഴും കലാപരിപാടികൾ ആസ്വദിച്ചെന്നു വരുത്തുമ്പോഴും അവളെ തേടിയുഴറുകയായിരുന്നു കണ്ണുകൾ. പക്ഷേ വീണ്ടും ഒരു ദർശന സൗഭാഗ്യം ലഭിക്കാൻ പരിപാടികൾ കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. നിരാശയോടാണെങ്കിലും തിരിച്ചുപോരാൻ കാറിന്റെ അരികിലേക്കു നടക്കുമ്പോഴാണ്‌ മേനോൻ ഓടിവന്നത്‌. പിറകേ ക്ലബ്ബിന്റെ ഭാരവാഹികളും ഉണ്ടായിരുന്നു. പിന്നിലാണ്‌ ശ്രീദേവിയെയും ഐശ്വര്യം തുടിക്കുന്ന അമ്മയേയും കണ്ടത്‌.
?തമ്പുരാൻ പോവ്വായോ... ഭക്ഷണം പോലും കഴിക്കാതെ? ?
?വേണ്ട വക്കീലേ നന്ദി?. താൻ പറഞ്ഞു.
?എന്റെ വൈഫിനെ തമ്പുരാൻ പരിചയപ്പെട്ടില്ലല്ലോ?. അമ്മയെ മുൻപിലേക്ക്‌ നീക്കി നിർത്തിയിട്ടാണ്‌ വക്കീൽ പറഞ്ഞത്‌. താൻ തൊഴുതു.
?അങ്ങ്‌ വന്നെത്തിയിട്ടും എന്തേ വീട്ടിലേക്ക്‌ വന്നില്ല? ?.
?തിരക്കായിരുന്നമ്മേ ...? പറഞ്ഞപ്പോൾ താൻ തന്നെ വിസ്മയിച്ചുപോയി. താൻ വിളിച്ചതെന്താണ്‌. അമ്മ... അതെ .. തന്റെ ശ്രീക്കുട്ടിയുടെ അമ്മ തന്റെയും അമ്മയല്ലേ.?
?എന്നാണങ്ങ്‌ വീട്ടിലേക്കു വരുന്നത്‌..? അമ്മയുടെ ക്ഷണം കേട്ടു വക്കീൽ ആ ക്ഷണത്തിന്‌ ഒരു ഊന്നൽ നൽകുന്നപോലെ ചിരിച്ചുകൊണ്ട്‌ തന്റെ മുഖത്തുനോക്കി ഉത്തരമാവശ്യപ്പെടുന്നതുപോലെ നിന്നു. മുൻപിലേക്കു നീങ്ങി നിന്ന ശ്രീക്കുട്ടിയുടെ മുഖത്ത്‌ ഗൗരവമാർന്ന അതേ ചോദ്യം നിഴലിക്കുന്നതു കണ്ടു.
?വെൽ... നെക്സ്റ്റ്‌ സൺഡേ??
ആ മുഖം വിടരുന്നതുകണ്ടു. ഒപ്പം വക്കീലിന്റെയും അമ്മയുടേയും.
?ഓക്കെ...യൂവാർ വെൽക്കം അറ്റ്‌ എനി​‍െടെം....? അമ്മയുടെ ശരിയായ അക്സന്റിലുള്ള ക്ഷണം കേട്ട്‌ അമ്പരന്നു. ഇവർ മനോഹരമായി ഇംഗ്ലീഷ്‌ സംസാരിക്കുന്നു. ശ്രീക്കുട്ടിയുടെ തുടുത്ത മുഖം വിടരുന്നതു കണ്ടു. ഏതായാലും ശ്രീക്കുട്ടിക്കൊരു സോഫ്റ്റ്‌ കോർണർ തന്നോട്‌ ഉണ്ട്‌ എന്ന്‌ മനസ്സിലാക്കി. അതൊരു റൊമാന്റിക്ക്‌ മൂഡാണോ എന്നുമാത്രം നിർവ്വചിക്കാനാവുന്നില്ല.
ശ്രീക്കുട്ടി ക്ഷത്രിയകുലജാതയല്ല കാരണവൻമാരുടെ ആത്മാക്കൾക്ക്‌ അവൾ സ്വീകാര്യയാകുമോ? ആകും ആകാതിരിക്കില്ല.
ദീപയഷ്ടികളുടെ പ്രകാശം ഒരു നിമിഷം മങ്ങി. സ്ഫടികം വീണുടയുന്നപോലെയുള്ള ഒരു ചിരിയുടെ അലയുയർന്നു. ഇരുളിൽ നിന്നും ഒരു സീൽക്കാരം ഉതിർന്നു.
തമ്പുരാനെ സ്വീകരിക്കാൻ തലേന്നേ ഒരുക്കങ്ങൾ തുടങ്ങി. അദ്ദേഹം മത്സ്യ മാംസങ്ങൾ ഉപയോഗിക്കുന്ന ആളാണെന്നറിഞ്ഞതിനാൽ കൂടുതലൊന്നും ചോദിക്കേണ്ടി വന്നില്ല. സ്വദേശത്തനിമ ഇഷ്ടപ്പെടാതിരിക്കില്ല എന്നറിയാവുന്നതിനാൽ നാടൻ രുചികളിൽ വിഭവങ്ങളൊരുക്കാനാണ്‌ തീരുമാനിച്ചതു. വെടിയിറച്ചി സംഘടിപ്പിക്കാമെന്ന്‌ കുഞ്ഞോനാച്ചനേറ്റു. ആറ്റുമീൻ പിടിക്കാമെന്നേറ്റ കൊച്ചെക്കന്റെയും വേലുവിന്റെയും കൂടെ പ്രതാപുമിറങ്ങി. പ്രതാപ്ജിയുടെ ആ വലിയ മനസ്സു കണ്ടപ്പോൾ ഒരു നൊമ്പരം തോന്നി. ശംഖൂരിയേക്കാൾ എത്രയോ വലിയ രാജ്യമാണ്‌ ആൾവാർ. ആ ദേശത്തിന്റെ രാജകുമാരൻ ഒരു വിഷമവുമില്ലാതെ തന്റെയൊപ്പം മാത്രം നിൽക്കുന്ന വേറൊരാൾക്കു വേണ്ടി സ്വീകരണമൊരുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഹോളിഡേയ്സാണ്‌. എന്നിരുന്നാലും ഈ നിസ്വാർത്ഥത അദ്ദേഹത്തേപ്പോലെ രാജകീയമായി ചിന്തിക്കുന്ന വ്യക്തിയിൽ നിന്നു മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വ്യത്യാസമേയുള്ളൂ. തമ്പുരാൻ തങ്ങളുടെ നാടുക്കുടയോനാണ്‌. ഇദ്ദേഹം സഹസ്രകാതങ്ങൾ അകലെ നിന്നും വന്ന വേറൊരു രാജ്യത്തിലെ രാജകുമാരൻ...!
നേരത്തേ തന്നെ വഞ്ചിയിൽ പുറപ്പെട്ടു. ശ്രീനിലയത്തിന്‌ സ്വന്തം വഞ്ചിയുണ്ടല്ലോ. ശംഖൂരിപ്പുഴയുടെ നിലയില്ലാക്കയങ്ങളിൽ മുഴുത്ത മത്സ്യങ്ങളുണ്ട്‌. ഒപ്പം ചീങ്കണ്ണികളും. മത്സ്യബന്ധനത്തേക്കാൾ ആസ്വദിച്ചതു മധുപാനോത്സവമാണ്‌. കെട്ടിയുണ്ടാക്കിയ തോട്ട ആറ്റിലേക്കെറിയുന്നതു സൂക്ഷിച്ചുവേണം. കൈയിലിരുന്ന്‌ പൊട്ടി കൈപ്പത്തിവരെ അറ്റുപോയ ചരിത്രങ്ങളുണ്ട്‌. ഏതായാലും കൊച്ചെക്കനും വേലുവും വിദഗ്ധരാണ്‌ എന്ന്‌ മനസ്സിലായി. വെള്ളത്തിൽ താഴാൻ ഭാരമായി ചെറിയ കല്ല്‌ കെട്ടിക്കത്തിച്ച്‌ പുഴയിലെറിഞ്ഞ തോട്ട ഒരമർന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിന്റെ അലകളിൽ വഞ്ചി ഒന്നുലഞ്ഞു. തോർത്തുടുത്ത വേലുവും കൊച്ചെക്കനും ആറ്റിയിലേക്കൂളിയിടുന്നതു കൗതുകത്തോടെ നോക്കിയിരുന്നുപോയി. പൊങ്ങിവരുമ്പോൾ അവരുടെ കൈകളിൽ മുഴുത്ത മത്സ്യങ്ങളെക്കണ്ട്‌ അവരെ അഭിനന്ദിക്കാതിരിക്കാനായില്ല. പ്രതാപിന്റെ കണ്ണുകൾ തിളങ്ങി. വല്ലാത്ത കൗതുകത്തോടെ അദ്ദേഹം എല്ലാം ആസ്വദിക്കുന്നത്‌ ഒരു സന്തോഷത്തെടെയാണ്‌ കണ്ടുനിന്നത്‌.
അങ്ങ്‌ ദൂരെ മുകളിൽ ശംഖൂരിക്കോട്ട വിതാനമിട്ട്‌ നിന്നിരുന്ന ശ്രംഗത്തിൽ നിന്ന്‌ ഇങ്ങു താഴെ ശംഖൂരിപ്പുഴ വരെ ഒരു തഴുകൽപ്പോലെ പ്രതാപ്ജിയുടെ നോട്ടം തലോടിവരുന്നതു കണ്ടു.
?ശംഖൂരിക്കോട്ടയുടെ അകത്തുനിന്നും ഈ കയംവരെ നീളുന്ന ഒരു തുരങ്കമുണ്ടെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ?
വിടർന്ന കണ്ണുകളോടെ ഒരുവട്ടം കൂടി ശംഖൂരിപ്പുഴയിൽ നിന്നും അദ്ദേഹത്തിന്റെ നോട്ടം മുകളിലേക്ക്‌ സഞ്ചരിച്ചു.
?അതേപോലെ കോട്ടയിൽ നിന്നും പാലസിലേയ്ക്ക്‌ ഒരു തുരങ്കപാത പോകുന്നുണ്ടെന്നാണ്‌ ജനസംസാരം.?
?സത്യമാകാനുള്ള സാദ്ധ്യതയുണ്ട്‌. കാരണം എപ്പോഴും ഞങ്ങളുടെ വംശം അരക്ഷിതത്വത്തേപ്പറ്റി വേവലാതിപ്പെട്ടിരുന്നല്ലോ. കോട്ടയാണെങ്കിലും കൊട്ടാരമാണെങ്കിലും ശത്രു സൈന്യം വളഞ്ഞാൽ രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം എപ്പോഴും കണ്ടുവയ്ക്കാറുണ്ട്‌, ഓരോ കൊട്ടാരത്തിന്റെയും ഓരോ കോട്ടയുടെയും നിർമ്മാണ സമയത്തുതന്നെ. പാവം അതു നിർമ്മിച്ച ശിൽപ്പികൾക്ക്‌ രഹസ്യം ചോർന്നു പോകാതിരിക്കാൻ വിധിക്കുന്നതു മരണമാണെങ്കിലും?. പ്രതാപ്ജിയുടെ സ്വരത്തിൽ ഒരു സഹതാപത്തിന്റെ സ്പന്ദനം കേട്ടു. അതിന്‌ മറുപടി നൽകാൻ ഹരി ശ്രമിച്ചില്ല. പകരം പറഞ്ഞുവന്ന വിഷയം തുടർന്നു.
?ഒരു പക്ഷേ ആ നരകപിശാചിന്റെ ആവാസസ്ഥാനം നിലയില്ലാത്ത ഈ കയത്തോടനുബന്ധിച്ച ഗുഹകളിലെവിടയോ ആയിരിക്കും?. തന്റെ നിഗമനമറിയിച്ചപ്പോൾ പ്രതാപ്‌ ചിന്താക്ലാന്തനായി തലയാട്ടി.
?അങ്ങിനെയാണെങ്കിൽ ഇവിടെ മീൻ പിടിക്കുന്നതപകടമല്ലേ.?
?ശരിയായ ചോദ്യം. പക്ഷേ ഈ ഗ്രാമത്തിൽ മിത്തുപോലെ പടർന്ന ഒരു കഥയുണ്ട്‌. ഈ ചെകുത്താനെ ശംഖൂരിയുടെ രാജപുരോഹിതനായ അഗ്നിഹോത്രികൾ കോട്ടയുടെ വെളിയിൽ വരാത്തവിധം മാന്ത്രിക വിദ്യകൾ കൊണ്ട്‌ തളച്ചിട്ടിരിക്ക്വാണത്രേ?!
?വിചിത്രം തന്നെ ഇവിടുത്തെ സംഭവങ്ങൾ. അന്നു നേർക്കുനേർ ആ സത്വത്തിനെ കണ്ടില്ലായിരുന്നെങ്കിൽ ഒരു കാലത്തും വിശ്വസിക്കില്ലായിരുന്നു?. പ്രതാപ്‌ തുടർന്നു. ?ഒരു പക്ഷേ കഥകളിലെവിടെയോ സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടാകാം. അന്ന്‌ ആ കോട്ടവിട്ട്‌ നമ്മെ പൈന്തുടരാതിരുന്നത്‌ ആ മാന്ത്രിക പ്രഭാവം കൊണ്ടാകാം?
മീനുമായി പൊങ്ങിവന്ന കൊച്ചെക്കൻ വള്ളത്തിലേക്ക്‌ മീനിട്ടിട്ട്‌ മദ്യക്കുപ്പി കൈയിലെടുത്ത്‌ ഒരു കവിൾ കുടിച്ചു. ഒരു ഇളിഭ്യച്ചിരിയോടെ അവൻ പറഞ്ഞു.
?താഴെ ഭയങ്കര തണുപ്പാ ഹരിക്കുട്ടാ.. കിടുകിടെ വിറയ്ക്വാ?.കുപ്പി തിരികെ വള്ളത്തിൽ വച്ചിട്ട്‌ അവൻ ഊളിയിട്ടു.
?ഹരീ ഈ മിത്തെന്നെ വല്ലാതെ ഹോണ്ടു ചെയ്യുന്നു. എനിക്ക്‌ തോന്നുന്നത്‌ ഈ പൈശാചിക രൂപത്തെ ഡിറക്ട്‌ ചെയ്യുന്നത്‌ ഏതെങ്കിലും ഒരു മനുഷ്യൻ തന്നെയായിരിക്കുമെന്നാണ്‌ ?.
?ഹേയ്‌ അതിനുള്ള സാദ്ധ്യതകൾ വിരളമാണ്‌ ?.
?ചിരിച്ചു തള്ളണ്ട..... മൃഗങ്ങളെ സ്വന്തം ആജ്ഞാനുവർത്തികളാക്കിയ വ്യക്തികൾ ഏറെയുണ്ട്‌. എന്റെ കുടുംബത്തിൽ - ആൾവാറിൽത്തന്നെ സംഭവിച്ചിട്ടുണ്ട?.
കൗതുകത്തോടെ ശ്രദ്ധിച്ചു.
?ജീവികളുടെ മേലുള്ള ആധിപത്യം. ഇന്നും രാജസ്ഥാനിൽ ഒരു ലജന്റ്‌ പോലെ പ്രചരിച്ചിട്ടുള്ളതാണാക്കഥ?.
?ഞാൻ കേട്ടിട്ടില്ല. എന്താണത്‌.??
?എന്റെ ഗ്രാന്റ്‌ ഫാദറെ നീ കണ്ടിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ അച്ഛൻ ബ്രിട്ടീഷിന്ത്യയുടെ കീഴിലാണെങ്കിലും ഭരിച്ചുകൊണ്ടിരുന്ന കാലം. അദ്ദേഹം വേട്ടയ്ക്കു പോയപ്പോൾ സരിസ്കയിൽ നിന്നും രണ്ട്‌ കടുവാക്കുഞ്ഞുങ്ങളെ കിട്ടി. സ്വന്തം കൈകൊണ്ട്‌ ഭക്ഷണം നൽകിയാണ്‌ അദ്ദേഹം അവയെ വളർത്തിയത്‌. അദ്ദേഹത്തോടൊപ്പം സായാഹ്ന സവാരിക്ക്‌ നഗരമദ്ധ്യത്തിലൂടെ വരെ ഇവ പോകുമായിരുന്നത്രേ?. പ്രതാപ്‌ ഒന്നു നിർത്തിയിട്ട്‌ തുടർന്നു.
?ഒരിക്കൽ ജുനഗഡിലെ നവാബ്‌ മുത്തശ്ശനെ സന്ദർശിക്കാൻ കോട്ടയിലെത്തി. സംഭാഷണമദ്ധ്യേ ഇവ വേട്ടയാടാറുണ്ടോ എന്ന്‌ നവാബ്‌ ചോദിച്ചു. വേണമെങ്കിൽ വേട്ടയാടിക്കുകയുമാവാം എന്ന്‌ മുത്തച്ഛൻ മറുപടി പറഞ്ഞു. നവാബിന്റെ പരിഹാസച്ചിരികേട്ട്‌ മുത്തശ്ശൻ കടുവകളെ ഒന്ന്‌ ഇരുത്തി നോക്കി അത്രമാത്രം. അടുത്ത നിമിഷം എടുത്തുചാടി കോട്ടയോട്‌ ചേർന്നുള്ള സരിസ്കാ വനത്തിൽ അവ അപ്രത്യക്ഷമായി. നവാബ്‌ പരിഭ്രമിച്ചുപോയി. ഭക്ഷണവും കഴിഞ്ഞ്‌ കോട്ടമുറ്റത്തുകൂടി അവർ ഉലാത്തിക്കൊണ്ടു നിൽക്കുമ്പോൾ നവാബാണു കണ്ടത്‌. പൂർണ്ണ വളർച്ചയെത്തിയ ഒരു നീൽഗായിനെ വേട്ടയാടിക്കൊണ്ട്‌ വരുന്നു രണ്ടു കടുവകളും കൂടി! നവാബിന്റെ പരിഹാസച്ചിരി മാഞ്ഞു?. പ്രതാപ്‌ പറഞ്ഞു നിർത്തി.
?ഇക്കഥയും ശംഖൂരിസർപ്പവുമായെന്താ ബന്ധം?.?
?ഞാൻ പറഞ്ഞു വന്നത്‌. ഇക്കഥപോലെ സ്വന്തം താൽപര്യമനുസരിച്ച്‌ ആരെങ്കിലും ഈ സർപ്പത്തിനെ ചലിപ്പിക്കുകയാണെങ്കിലോ??
?അതിന്‌ ഈ സർപ്പപ്പിശാചിന്റെ ചരിത്രം മുന്നൂറു നാനൂറു വർഷങ്ങൾക്കു മുമ്പു മുതലേയുള്ളതാ. അത്രയും നാൾ ആരും ജീവിച്ചിരിക്കില്ലല്ലോ ഡിറക്ട്‌ ചെയ്യാൻ. അതുപോട്ടെ. പിന്നീട്‌ ആ കടുവകൾക്ക്‌ എന്തു സംഭവിച്ചു? ? കഥയുടെ മൂഢിലായിരുന്നു ഹരി.
?മുത്തശ്ശന്റെ അവസാനകാലത്ത്‌ ഒരു സന്യാസയുക്തമായ ജീവിതമാണദ്ദേഹം നയിച്ചിരുന്നത്‌. മരിച്ചുകഴിഞ്ഞ്‌ അദ്ദേഹത്തെ ദഹിപ്പിക്കാനൊരുക്കിയിട്ട ചന്ദന മുട്ടികളുടെയരികിൽ വന്നു കിടന്ന ഈ കടുവകൾ, അഗ്നിക്ക്‌ തീകൊളുത്തിയ വഴി അതിലേക്ക്‌ എടുത്തുചാടി. മുത്തശ്ശനോടൊപ്പം അവയും കത്തിത്തീർന്നു. സകലമാന പത്രങ്ങളിലും ചിത്രസഹിതം വന്ന ചരിത്രമാണ്‌.?
പ്രതാപ്‌ പറഞ്ഞ കഥകളും ശംഖൂരി ചരിത്രവുമായി ഒന്നു കണക്ട്‌ ചെയ്തു നോക്കി. പക്ഷേ സിങ്ക്‌ ആകുന്നില്ല. ഇവിടെ പൂരിപ്പിക്കാനാവാത്ത സമസ്യപോലെ ശംഖൂരിച്ചെകുത്താൻ ഭയാനകമായ ഫണങ്ങൾ വിരുത്തി, അഗ്നിവമിച്ച്‌ നിൽക്കുന്നു. കാലങ്ങളെ വേന്ന്‌ അപരാജിതനായി, ഒരു ഭീകര സ്വപ്നമായി! ആരിതിന്റെ പൊരുതോതിത്തരും? ആരിതിന്റെ സമസ്യകൾ അനാവരണം ചെയ്തു തരും?.
സന്ധ്യാ ദീപവുമായി തുളസിത്തറയ്ക്കു മുമ്പിൽ സങ്കീർത്തനാലാപത്തോടെ, അർദ്ധ നിമീലിത മിഴികളോടെ നിൽക്കുന്ന സൗന്ദര്യപൂരം! വന്നിറങ്ങിയതു വഴികണ്ടതത്താണ്‌. പടർന്ന നീലനിശിഥം പോലുള്ള വാർകൂന്തലിൽ കനകാംബരത്തിന്റെ പൂക്കളാണോ നക്ഷത്രക്കുഞ്ഞുങ്ങളാണോ?മതിവിഭ്രമത്തിൽ നിന്ന്‌ കൺതുറന്നപ്പോൾ, തന്നെ കണ്ടതിന്റെ വിസ്മയഭാവം ആ മുഖത്ത്‌ നിറയുന്നത്‌ വല്ലാത്തൊരുൾപ്പുളകത്തോടെ കണ്ടു. ആ വിടർന്നകണ്ണുകളിൽ കൈയിലെ ദീപനാളത്തിന്റെ മുഴുവൻ പ്രഭയും തിളങ്ങിനിന്നു. . വിസ്മയം ആദരവിനു വഴിമാറിയപോലെ ബദ്ധാജ്ഞലിയായി ഒരു നിമിഷം നിന്ന ദേവാംഗന ദീപമേന്തി ഉള്ളിലേക്കാനയിച്ചു.
ഓടിയിറങ്ങിവന്ന മേനോനും അമ്മയും ആഹ്ലാദത്തോടെ സ്വീകരിച്ചു.
?വെൽക്കം ...... വെൽക്കം തമ്പുരാൻ?.
?അൽപം നേരത്തെ തന്നെ പോന്നു. വക്കീലുമായി സംസാരിച്ചിരിക്കാമെന്നു കരുതി?. ഇരിക്കുന്നതിനിടെ പറഞ്ഞു.
?വളരെ നന്നായി ?. കടന്നുവന്ന ചെറുപ്പക്കാരനെ ഇൻഡിക്കേറ്റു ചെയ്ത്‌ പുഞ്ചിരിയോടെ വക്കീൽ തുടർന്നു.?തമ്പുരാൻ അറിയില്ലല്ലോ. ഇതാണെന്റെ മകൻ ഹരീഷ്‌. ഹരിയെന്നു വിളിക്കും ?. അയാൾ കൈകൂപ്പി.
?ഹലോ ഹരീഷ്‌ ?
?ഹല്ലോ തമ്പുരാൻ. തീരെച്ചെറുതായിരുന്നപ്പോൾ ഒരിക്കൽ തമ്പുരാനെ കണ്ടിട്ടുണ്ട്‌ ഞാൻ. പിന്നീടിപ്പഴാ?.
?ഉവ്വോ എനിക്കോർമ്മവരുന്നില്ല. എന്നെ ചെറുതിലേതന്നെ വിദേശത്തേക്ക്‌ അച്ഛൻ കൊണ്ടുപോയതല്ലേ. സത്യത്തിൽ നാട്ടിലാരെയും തന്നെ എനിക്കറിയില്ല. ഹരി എന്തു ചെയ്യുന്നു?.?
?എൽ.എൽ.എം ചെയ്യുവാണ്‌ ഡൽഹിയിൽ.?
?വെരിഗുഡ്‌. അച്ഛന്റെ വഴിതന്നെ തിരഞ്ഞെടുത്തു അല്ലേ? ഗുഡ്‌ ലക്ക്‌ ?.
മേനോൻ ഹൃദ്യമായി ചിരിച്ചു. ശ്രീദേവിയെ ചുറ്റിനും തിരഞ്ഞു. അമ്മയോടൊപ്പം അകത്തേക്കു പോയിരിക്കും.
?തമ്പുരാനേ ശംഖൂരിക്കോട്ട എന്തേ അനാഥമായിട്ടിരിക്കുന്നു??
പൊടുന്നനവേയാണു ഹരി ചോദിച്ചതു.
?കേസും കാര്യങ്ങളുമൊക്കെയല്ലായിരുന്നോ. എന്റെ ചെറുപ്പത്തിൽ കാവൽക്കാരാരോ ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്‌?.
?ഏതായാലും ഇപ്പോഴില്ല. അങ്ങയോട്‌ കോട്ടയെപ്പറ്റി സംസാരിക്കണമെന്നു കരുതിയിരിക്കുകയായിരുന്നു. ഈ രാജവംശത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണാക്കോട്ട. എന്തു ചെലവായാലും അത്‌ പുനരുദ്ധരിക്കണം.? മേനോന്റെ ശബ്ദത്തിൽ ആത്മാർത്ഥത മുറ്റി നിന്നിരുന്നു.
?ആവാം തീർച്ചയായും. തിരക്കൊഴിഞ്ഞിട്ട്‌ അവിടെയൊന്നു പോകണം. ചെറുപ്പത്തിൽ പോയതാണ്‌ ഒന്നോ രണ്ടോ വട്ടം മാത്രം. ശരിക്കോർക്കുന്നു പോലുമില്ല?.
?കോട്ടയേപ്പറ്റി പല ഭീകരകഥകളും കേൾക്കുന്നുണ്ട്‌. പകൽപോലും അതിന്റെ പരിസരത്തുപോകാൻ നാട്ടുകാർക്ക്‌ ഭയമാ. പലദുർമ്മരണങ്ങളും നടന്നിട്ടുണ്ടത്രേ! ?ഹരി പറഞ്ഞു.
?എനിക്കും നേരിട്ടല്ലെങ്കിലും ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്‌. ശംഖൂരിപ്പിശാചിനെപ്പറ്റിയുള്ള കഥകൾ അങ്ങ്‌ കേട്ടിട്ടില്ലേ.?? മേനോൻ ഒന്നു പതറിയ ശബ്ദത്തെ നിയന്ത്രിച്ചു.
?ചെറുപ്പത്തിലേ എന്തോ കേട്ടിട്ടുണ്ട്‌?. ഒന്നു ചിരിച്ചിട്ട്‌ തമ്പുരാൻ തുടർന്നു.?സർപ്പാരാധനയും മാന്ത്രിക പാരമ്പര്യവുമുണ്ടല്ലോ ഞങ്ങളുടെ വംശത്തിന്‌. പിന്നെ കഥകൾക്ക്‌ പഞ്ഞമുണ്ടാവില്ലല്ലോ?. ചിരിച്ചെങ്കിലും അവരുടെ മുഖങ്ങൾ ഗൗരവഭരിതമായിരുന്നെന്നു ശ്രദ്ധിച്ചു.
?എന്തായാലും കോട്ടയിലെ കാവ്‌ പൂജയോ പ്രാർത്ഥനയോ ഇല്ലാതെ കിടക്ക്വല്ലേ. കേസിലായതോടെ എല്ലാം അടച്ചു പൂട്ടിയില്ലേ. ഇനി ആ കാവിൽ ശുദ്ധികളശം നടത്തി പൂജ തുടങ്ങണം. നമുക്ക്‌ കാളികാവ്‌ അഗ്നിഹോത്രിത്തിരുമേനിയെ ഒന്നു കാണണം. അദ്ദേഹത്തിന്റെ അഭിമതമനുസരിച്ച്‌ കാര്യങ്ങൾ നീക്കാം. ദേവചൈതന്യം വരുമ്പോ പൈശാചിക ശക്തികൾതാനേ ഒഴിഞ്ഞോളും ....?
തലകുലുക്കി സമ്മതമറിയിച്ചു.
വിഭവ സമൃദ്ധമായ സദ്യ നാടൻ രുചികളിൽ ലഭിച്ചപ്പോൾ പതിവിലധികം കഴിച്ചു പോയി. അടപ്രഥമൻ കൂടി കഴിച്ചപ്പോൾ അവശനിലയിലായി. അമ്മയോടൊപ്പം അരികിൽ നിന്നു വിളമ്പിത്തന്നതു ശ്രീദേവിയായതുകൊണ്ട്‌ ഭക്ഷണം ഇരട്ടി ആസ്വാദ്യകരമായിരുന്നല്ലോ. കൂടെ വന്ന അശോകനും മറ്റുള്ളവരും ഭക്ഷണം കഴിച്ചു തീരുന്നതു വരെ മേനോന്റെയും ഹരിയുടെയും കൂടെയിരുന്ന്‌ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ്‌ കഴിച്ചു കൂട്ടി.
പോകാനിറങ്ങുമ്പോഴാണ്‌ അയാൾ വന്നത്‌. ആ പ്രൗഢിയുള്ള എടുപ്പും നടപ്പും ശ്രദ്ധിക്കാതിരിക്കാനായില്ല. വിസ്മയത്തോടെ ആ കണ്ണുകൾ തന്റെ കണ്ണുകളിൽ കൊരുത്തു നിന്നു.
ഇൻട്രൊഡ്യൂസ്‌ ചെയ്തത്‌ ഹരിയാണ്‌.
?തമ്പുരാനേ, മീറ്റ്‌ മൈഫ്രണ്ട്‌ രുദ്ര പ്രതാപ്‌ സിംഗ്‌ ?. പുഞ്ചിരിച്ചു. പ്രതാപിന്റെ നോട്ടം ഋജുവായിരുന്നു. ആജ്ഞാശക്തി തുടിക്കുന്ന നോട്ടം. അയാൾ കൈനീട്ടാൻ തുടങ്ങുന്നതിനുമുൻപ്‌ മെല്ലെ തിരിഞ്ഞു. ആർക്കും സാധാരണ താൻ കൈകൊടുക്കാറില്ലല്ലോ. പെട്ടെന്ന്‌ മേനോൻ എടുത്തു പറഞ്ഞു.
?തമ്പുരാനേ .... ഇദ്ദേഹം ആൾവാർ രാജവംശത്തിലേതാണ്‌. എ റിയൽ പ്രിൻസ്‌ ?. പ്രതാപിന്റെ നീണ്ട കൈകൾ ഗ്രഹിച്ചു. ആഫ്റ്റർ ഓൾ ഹി ഈസ്‌ എ പ്രിൻസ്‌.
?വെരി നൈസ്‌ ടു മീറ്റ്‌ യു മിസ്റ്റർ സിംഗ്‌ ഐ.ആം....?
?ഐ നോ.. ശക്തൻ .....ദി കിംഗ്‌ ഓഫ്‌ ശംഖൂരി...?
?നോട്ട്‌ യെറ്റ്‌ ......?ചിരിച്ചു. കൊണ്ടാണു പറഞ്ഞത്‌. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ പ്രതാപ്‌ മലയാളത്തിൽ പ്രതിവചിച്ചു.
?അങ്ങാണല്ലോ അടുത്ത രാജാവ്‌. ഇനി അഭിഷേകം മാത്രം നടന്നാൽ മതിയല്ലോ?.
?പ്രതാപ്‌ ഭംഗിയായി മലയാളം സംസാരിക്കുന്നു....? അത്ഭുതം അടയ്ക്കിവയ്ക്കാനാവാതെ ചോദിച്ചു.
?എന്റെ അമ്മ അംബികത്തമ്പുരാട്ടി ലക്ഷ്മീപുരം പാലസിലേയാ.?
?ആണോ?അത്ഭുതം അടക്കാനായില്ല. ?ശംഖൂരിക്ക്‌ ലക്ഷ്മീപുരമായി ചാർച്ചയുണ്ട്‌. അറിയ്‌വോ? സോ വീ ആർ കസിൻസ്‌. സന്തോഷമായി... പ്രതാപ്‌ എപ്പോഴെങ്കിലും എന്റെ കൊട്ടാരത്തിലേക്ക്‌ വരൂ. അസൗകര്യമാവില്ലെങ്കിൽ അവിടെ താമസിക്കുകയും ആകാം?
?തീർച്ചയായും.... ശക്തൻ തിരക്കിലല്ലേ.... തിരക്കൊഴിഞ്ഞിട്ട്‌ ഒരു നാൾ വരാം. ഞാനിവിടെ വന്നിട്ട്‌ ലക്ഷ്മീപുരത്തേക്കും പോയില്ല.?
?എങ്കിൽ നമുക്ക്‌ ഒരുമിച്ചു പോകാം. പറഞ്ഞപോലെ എന്റെ തിരക്കൊന്നും തീർന്നോട്ടെ....?
വല്ലാത്ത സന്തോഷത്തോടെയാണ്‌ യാത്ര പറഞ്ഞിറങ്ങിയത്‌. യാത്രാമൊഴിക്ക്‌ ശ്രീയുടെ വിടർന്ന മിഴികൾ മൗനാനുവാദം നൽകി. കാർ അകന്നപ്പോഴും അവളുടെ കണ്ണുകൾ അനുധാവനം ചെയ്യുന്നത്‌ ഒരു പിൻനോട്ടത്തിലറിഞ്ഞു. ഇവിടെ വന്നിട്ട്‌ ഹൃദയപൂർവ്വം ആസ്വദിച്ച സന്ധ്യയാണിത്‌. ഇങ്ങിനെ ഒരു കസിനെ കണ്ടുമുട്ടുമെന്ന്‌ ജന്മത്തിൽപ്പോലും കരുത്തിയതല്ലല്ലോ. പ്രതാപിനോട്‌ വെറുതെയല്ല വല്ലാത്ത ഒരടുപ്പം തോന്നിപ്പോയത്‌.
പക്ഷേ ആ കണ്ടുമുട്ടലിന്റെ ത്രില്ലിനേക്കാളും ആസ്വാദ്യമായത്‌ ശ്രീക്കുട്ടിയുടെ കണ്ണുകളിൽകണ്ട തിളക്കമാണ്‌. അവിടെ അമേരിക്കയിൽവച്ച്‌ കാണാത്ത ഒരു പ്രത്യേക തിളക്കം. ഈശ്വരാ താൻ ആഗ്രഹിച്ച അനുരാഗസന്ദേശമായിരുന്നുവോ അത്‌.. അങ്ങിനെ തന്നെയായിരിക്കണേ.... പ്രാർത്ഥിച്ചു പോയി.


അഘോരം - 8

"തമ്പുരാണ്‌ കോട്ടയിലെ നിങ്ങളുടെ അനുഭവത്തേപ്പറ്റി വല്ലതുമറിയാമോ" പ്ലാന്റേഴ്സ്‌ ക്ലബ്ബിലെ ഇന്നർ കമ്മ്യൂണിറ്റിയായി മാറിയ ഭീകര ക്ലബ്ബിലേയ്ക്ക്‌ പുതുതായി കടന്നു വന്നതാണ്‌ രാഘവൻ.പുള്ളിതന്നെയാണ്‌ തങ്ങളുടെ ഈ സുഹൃത്‌ സംഘത്തിന്‌ ഭീകര ക്ലബ്ബെന്നും പേരിട്ടത്‌. വിദേശത്ത്‌ വലിയ ഔദ്യോഗിക പദവിയിൽ ഇരുന്ന അദ്ദേഹം തിരിച്ചു വന്നശേഷം തന്റെ അമ്മാവനായ സുരേന്ദ്രൻപിള്ളയുടെ നിർദ്ദേശ പ്രകാരം കുറച്ചു തോട്ടം വാങ്ങി റീപ്ലാന്റ്‌ ചെയ്തിരിക്കുന്നു. അമ്മാവൻ സുരേന്ദ്രൻ പിള്ള രാഘവ്ജിയെക്കാളും രണ്ടോമൂന്നോ വയസ്സിനു മാത്രം മൂത്തത്താണ്‌."അമ്മ തന്നെ പ്രസവിച്ചപ്പോൾ മത്സരിച്ചെന്നവണ്ണം. മൂത്തപെങ്ങൾ പ്രസവിച്ചതാണിവനെ" എന്നാണ്‌ കക്ഷിയെ പരിചയപ്പെടുത്തുന്നതുതന്നെ. അമ്മാവനാണെങ്കിലും കള്ളുമൂക്കുമ്പോൾ "എടാവേ" എന്നൊക്കെ വിളിക്കുന്നതു കേൾക്കാം.സുരേന്ദ്രന്‌ അതിലൊട്ട്‌ അസ്കിത ഇല്ലതാനും. തൃപ്പയാർ സ്വദേശിയാണ്‌ കക്ഷി.
രാഘവ്ജി അമ്മാവനേക്കാളും കഷണ്ടിയാണ്‌. നല്ല ഉയരം. ഈ നാൽപ്പത്തിയേഴാം കാലത്തും ഒരിരുപത്തഞ്ചിന്റെ യൗവനം കാത്തുസൂക്ഷിക്കുന്നുണ്ട്‌. വീടുപണി ശംഖൂരിയിൽ തുടങ്ങി വച്ചിട്ടുണ്ട്‌. പക്ഷേ വരുമാനമായിട്ടേ പൂർണ്ണമായി ഷിഫ്റ്റ്‌ ചെയ്യുന്നുള്ളൂ എന്നാണ്‌ തീരുമാനം. ണല്ലോരു ഓർഗ്ഗനൈസർ ആണ്‌ കക്ഷി. ദുബായിലെ മലയാളി അസ്സോസിയേഷന്റെ മുഖ്യസാരഥിയായിരുന്നു. ചെണ്ടരാഘവൻ എന്നു പറഞ്ഞാലേ അവിടെ ആളറിയൂ. അവരുടെ എല്ലാ പരിപാടിക്കും കക്ഷി ഒരു ചെണ്ടയുമായിറങ്ങും. ഭാര്യ ലിജി , മക്കൾ അനുവും ആതിരയും. അവരെ സ്ഥലം വാങ്ങിയപ്പോൾ മാത്രം കാണിക്കാൻ കൊണ്ടുവന്നിരുന്നു. കക്ഷി ചോദിച്ച ചോദ്യത്തിന്‌ ഉത്തരം ഒന്നാലോചിച്ചാണ്‌ പറഞ്ഞത്‌.
"വിശദമായി സംസാരിച്ചില്ല രാഘവാ. അത്‌ മറ്റൊരു അവസരത്തിലാകാമെന്നു കരുതി. ചില സൊ‍ആചനകൾ മാത്രമേ കൊടുത്തുള്ളൂ. ഒരു പാർട്ടിക്കു വന്നിട്ട്‌ അപ്രിയങ്ങൾ പറഞ്ഞ്‌ അദ്ദേഹത്തിന്റെ മൂഡ്‌ കളയാൻ തോന്നിയില്ല?.
"അതു നന്നായി. അത്രയും ഞാനോർത്തില്ല". രാഘവ്ജി പറഞ്ഞു.
"അഗ്നിഹോത്രികളെ കാണണമെന്ന്‌ പറഞ്ഞിട്ടെന്തായി"?
"അതല്ലേ കഷ്ടം. കാളികാവിലേക്ക്‌ ഞാൻ ചെന്നതാ. അപ്പോഴാ അറിഞ്ഞത്‌ അദ്ദേഹം ഋഷികേശിലേയ്ക്ക്‌ പോയിരിക്കുകയാണെന്ന്‌. ഏതായാലും ഈയാഴ്ചയെത്തും".
"ഋഷികേശിലേക്ക്‌....അതും ഈ പ്രായത്തിലോ" ലിക്കർ പകർന്നുകൊണ്ട്‌ കേണൽ ചോദിച്ചു.
"എന്തിനാ അങ്ങോട്ട്‌ പോയിരിക്കുന്നത്‌ " തീർത്ഥാടനത്തിനാണോ" ? പ്രോഫസർ എടുത്തു ചോദിച്ചു.
"അദ്ദേഹത്തിന്റെ ഒരു ഗുരുവുണ്ടായിരുന്നത്രേ ഒരു യോഗീവര്യൻ. അദ്ദേഹത്തെപ്പറ്റി അഗ്നിഹോത്രികൾ പറഞ്ഞ്‌ ഞാൻ കേട്ടിട്ടുണ്ട്‌. നൂറ്റിനാൽപ്പത്തഞ്ചു വയസ്സുണ്ടായിരുന്നത്രേ!"
"നൂറ്റിനാൽപ്പത്തഞ്ചോ" ഇംപോസ്സിബിൾ.? സുരേന്ദ്രൻപിള്ള ഇടപെട്ടു.
"പോസ്സിബിളാകാം പിള്ളേച്ചാ.. യൗഗീകമായ ജീവിതചര്യകളല്ലേ... ഞങ്ങൾ അവിടെച്ചെന്ന കാലത്ത്‌ ഇതേപോലൊരു കഥ കേട്ടിട്ടുണ്ട്‌. ഋഷികേശിലെ ഒരു ലജണ്ട്‌.ഒരു ബാബയെപ്പറ്റിയാ. അങ്ങേർ ഇരുന്നൂറാമത്തെ വയസ്സിൽ ആയിടെ മരിച്ചെന്നാണ്‌ കേട്ടത്‌. കഥ കേട്ട്‌ ഞങ്ങൾ പട്ടാളക്കാർ ചിരിച്ചപ്പോൾ ലോഡ്ജ്‌ ഉടമസ്ഥൻ പറഞ്ഞു. അയാളുടെ ഗ്രേറ്റ്‌ ഗ്രാന്റ്‌ ഫാദർ കുട്ടിയായിരുന്നപ്പോൾപ്പോലും ആ ബാബയെ ഫൂൽചട്ടിക്കു മുകളിലുള്ള അദ്ദേഹത്തിന്റെ ആശ്രമത്തിൽ അതേ രൂപത്തിൽ കണ്ടിട്ടുണ്ടെന്ന്‌!. അങ്ങേരുടെ ഒരു ശിഷ്യനും നൂറു നൂറ്റിരുപത്തഞ്ച്‌ വയസ്സുണ്ടെന്ന്‌ ". കേണൽ പറഞ്ഞവസാനിച്ചപ്പോൾ പലമുഖങ്ങളിലും അവിശ്വസനീയതയായിരുന്നു മുന്നിട്ടു നിന്നത്‌. പെട്ടെന്ന്‌ ക്ലിക്ക്‌ ചെയ്തപോലെ രാഘവ്ജി പറഞ്ഞു.
"ചിലപ്പോൾ അദ്ദേഹത്തിന്റെ നൂറ്റിരുപത്തഞ്ചുവയസ്സുള്ള ആശിഷ്യനാകാം അഗ്നിഹോത്രികളുടെ ഇപ്പോൾ മരിച്ചുപോയ, ഗുരു". പുതിയ വെട്ടത്തിൽ സംഭവം നിരീക്ഷിച്ചപ്പോൾ ശരിയായിരിക്കാമെന്നു തോന്നി.
"ശരിയാകും. പ്രായവും പറഞ്ഞതനുസരിച്ച്‌ ഒത്തു വരുന്നു". ആകസ്മികതയുടെ വിസ്മയം.
"അഗ്നിഹോത്രികൾ വരുമ്പോൾ നമുക്ക്‌ നേരിട്ട്‌ ചോദിക്കാം. അസത്യം പറയില്ലാത്ത ആളാണ്‌."
"അതുപോകട്ടെ അഗ്നിഹോത്രികളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ"?
അയ്യരൊഴികെ ആരും കണ്ടിട്ടില്ല.
"എൺപത്തഞ്ചിൽ ചില്വാനം വയസ്സുണ്ട്‌ ആൾക്ക്‌. പക്ഷേ ഒരമ്പത്തഞ്ചിൽ കൂടുതൽ പറയില്ല. നല്ല ആരോഗ്യം. ജരാനരകൾക്ക്‌ അദ്ദേഹത്തെ പേടിയാണെന്നുതോന്നും". തന്റെ വിവരണത്തിന്‌ അയ്യർ ശരിവച്ചു.
"മുഖത്തൊരു ചുളിവുപോലുമില്ല. ഒരൊറ്റ പല്ല്‌ പോയിട്ടില്ല. ഏ യോഗിക്‌ ഹാൻസം!. അതു കണ്ടാലേമനസ്സിലാകൂ".
"നൈഷ്ഠിക ബ്രഹ്മചാരിയാണദ്ദേഹം. അത്ഭുതമില്ല" തന്റെ വിശദീകരണം തൽക്കാലത്തേക്കൊരു നിശ്ശബ്ദത പടർത്തി. അതിനിടയിൽ രാഘവ്ജി എല്ലാവരുടെയും ഗ്ലാസ്സുകൾ ഫില്ലു ചെയ്തു വച്ചു. കൂട്ടത്തിലെ ബേബി അയാളാണല്ലോ. ഓരോ സിപ്പെടുത്ത്‌ എല്ലാവരും താന്താങ്ങളുടെ ചിന്തകളിലേക്കുൾവലിഞ്ഞപ്പോഴാണ്‌ കേണൽ മാത്യു പുതിയൊരു വിഷയം എടുത്തിട്ടത്‌.
"തമ്പുരാൻ രണ്ടു കുതിരകളെ വരുത്തുവാന്ന്‌ കേട്ടല്ലോ മേനോൻ... സത്യാണോ"?
"ശരിയാ. അടുത്ത ദിവസം തന്നെ എത്തും. അദ്ദേത്തിന്റെ ഒരു ക്രേസാണ്‌ കുതിരകൾ. അമേരിക്കയിൽ അദ്ദേഹത്തിന്റെ റാഞ്ചിൽ ഒത്തിരികുതിരകളുണ്ടത്രേ! അവിടെ മാത്രം പോകാൻ തരപ്പെട്ടില്ല".
"സ്വന്തമായി ഒരു റാഞ്ചോ" വൗ....". രാഘവ്ജി ചൂളമടിച്ചുപോയി."ബില്ല്യണേഴ്സിനു മാത്രമേ റാഞ്ചുള്ളൂ. അല്ലേൽ പക്കാ കൃഷിക്കാരായിരിക്കണം.."
"തമ്പുരാൻ ബില്യണറല്ലെന്ന്‌ ആരാപറഞ്ഞെ" പോയി കാണണം അദ്ദേഹത്തിന്റെ സെറ്റപ്പ്‌. സ്വന്തമായി ഒരു ട്വിൻ എഞ്ചിൻ എയർക്രാഫ്റ്റ്‌ ഉണ്ട്‌ അദ്ദേഹത്തിന്‌ അറിയാമോ"?
സ്പീച്ച്‌ ലസ്സ്‌ ആയിപ്പോയി ഭീകരക്ലബ്ബുകാർ. പുതിയ വാർത്തയാണ്‌. ആരും കേൾക്കാത്ത വാർത്ത.
?നമ്മളറിയാത്ത ഒത്തിരി കോടികോടീശ്വരന്മാർ നമ്മുടെ നാട്ടിൽത്തന്നെയുണ്ട്‌ അല്ലേ??. കേണൽ മാത്യുവാണു ചോദിച്ചതു.?നമ്മള്‌ വല്യപ്ലാന്റർമാരാണ്‌, മാങ്ങാത്തൊലിയാണ്‌ എന്നു പറഞ്ഞ്‌ അഹങ്കാരവുമായി കഴിഞ്ഞു കൂടുന്നു?.
?സത്യം . ഇവിടെ ശംഖൂരിയിൽത്തന്നെ അദ്ദേഹത്തിന്റെ ആസ്തി എത്രയാന്നാ.... കേസിന്റെ വിശദവിവരങ്ങൾ എനിക്കറിയാമല്ലോ......? നിർത്തി ഒരു സിപ്പെടുക്കുമ്പോഴും കക്ഷികൾ വിടുന്നില്ല.
?അതറിയാൻ മോഹംണ്ട്‌.? അയ്യരാണ്‌ വിടാതെ പിടികൂടിയിരിക്കുന്നത്‌ .
?കൊട്ടാരത്തിന്റെയും കോട്ടയുടെയും, റിസീവർ മോഷ്ടിക്കാത്ത സ്ഥാവരജംഗമത്തിന്റെയും കണക്കുകൾ വിടുക. ശംഖൂരിയിൽത്തന്നെ പത്തുമൂന്നൂറേക്കർ പ്ലാന്റേഷനുണ്ട്‌ അദ്ദേഹത്തിന്‌. പിന്നെ ചുറ്റുവട്ടത്തായി എന്റെ കണക്കനുസരിച്ച്‌ എല്ലാംകൂടെ എഴുന്നൂറേക്കർ പ്ലാന്റേഷൻ. എല്ലാംകൂടെ ഒരു ട്രസ്റ്റാക്കാനാ അദ്ദേഹത്തിന്റെ പ്ലാൻ?.
അറിയാക്കഥകൾ കേൾക്കുന്ന കുഞ്ഞുങ്ങളേപ്പോലെയായി ശ്രോതാക്കൾ. അവരുടെ അമ്പറപ്പു കണ്ട്‌ ഹരംപിടിച്ചു.
?ഒരു കൊച്ചു നൈസാം തന്നെയാണ്‌ ശംഖൂരിത്തമ്പുരാൻ. ആർക്കുമറിയാത്ത ഒരു നിധിയറയുണ്ടത്രേ. ശംഖൂരിക്കൊട്ടാരത്തിലെവിടെയോ.. അത്‌ അവർക്കുമാത്രമറിയാവുന്ന രഹസ്യാണ്‌. കോടികളുടെ രത്നങ്ങളും പവിഴങ്ങളും മുത്തുക്കളും സ്വർണ്ണവുമാണത്രേ അതില്‌. കേട്ടുകേൾവി സത്യം തന്നെയാ. ഒരിക്കൽ ഇദ്ദേഹത്തിന്റെ പിതാവ്‌ ശശീന്ദ്രവർമ്മത്തമ്പുരാനോട്‌ കളിയായി ചോദിച്ചതു അദ്ദേഹം നിഷേധിച്ചില്ലെന്നു മാത്രമല്ല, ഒരു കാര്യം കൂടി വിശ്വസിച്ച്‌ പറഞ്ഞു. ?മേനോനെ... നൂറുകോടി രൂപയായിരുന്നു സിങ്കപ്പൂരിലെ എന്റെ ബിസിനസ്സിന്റെ മൂലധനം. അത്‌ ശംഖൂരിയുടെ എശ്ചെക്കറിൽ നിന്നു ഞാനെടുത്ത തുച്ഛമായ സാധനങ്ങളുടെ വിലയാ എന്ന്‌.. ഒന്നു കണക്കാക്കി നോക്കിക്കേ അപ്പോൾ അവിടെ ഉപഗോ‍ഊഹനം ചെയ്യപ്പെട്ടിട്ടുള്ള നിധിശേഖരങ്ങളുടെ കണക്ക്‌.?
മായാജാലം കാണുന്നപോലെ നോക്കിയിരുന്നുപോയി ഭീകര ക്ലബ്ബ്‌. ഇനിയും അവർക്കറിയാത്ത, പറയാനരുതാത്ത എത്രയോ സംഗതികൾ തനിക്കറിയാം. അതുപറയാനാകില്ല എന്നതുകൊണ്ട്‌ അടക്കിവച്ചു. പക്ഷേ ഇത്രയും പോലും ഇവർക്ക്‌ താങ്ങാനാകുന്നില്ല എന്ന്‌ അവരുടെ മുഖങ്ങൾ വിളിച്ചറിയിച്ചു. ദീർഘ നിമിഷങ്ങളോളം ക്ലബ്ബിൽ മൂകത പടർന്നു. തമ്പുരാന്റെ ആസ്തികളേപ്പറ്റി മനക്കണക്കു കൂടുകയായിരുന്നിരിക്കും അവരെല്ലാം. അതിൽ നിന്നും കുടഞ്ഞുണർന്നത്‌ കേണൽ മാത്യുവാണ്‌. അദ്ദേഹം ചിന്തിച്ചതു വേറെ ചിലതായിരുന്നെന്ന്‌ അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിച്ചു.
?അതെല്ലാം പോട്ടെ. അഗ്നിഹോത്രികള്‌ വന്നുകഴിയുമ്പോ എല്ലാം ചോദിച്ചറിയണം. ആ കോട്ടയിൽ നടക്കുന്നതെന്തെന്നും, ആ ചെകുത്താനെ തളച്ചകഥകളും... ഇനി നടക്കാൻപോകുന്ന സമസ്യകളും. ഐ ബിലീവിംഗ്‌ ഹിം.. അദ്ദേഹത്തിനു മാത്രമേ നമ്മുടെ മനസ്സിലെ അത്ഭുതങ്ങൾക്ക്‌ വിശദീകരണം തരാറാകൂ.?
ആ സത്യം തന്റെ മനസ്സ്‌ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നതാണ്‌. അത്‌ ഇത്രയും ലോകം കണ്ടിട്ടുള്ള കേണലിന്റെ വായിൽ നിന്നും കേട്ടപ്പോൾ സന്തോഷമായി.
?യൂവാർ ദേർ..... അദ്ദേഹത്തിന്റെ വരവിന്‌ കാത്തിരിക്ക്വാ കേണലേ ഞാനും?. ആത്മാർത്ഥമായാണു പറഞ്ഞത്‌.
?ഒരാഴ്ച, അത്രേയുള്ളൂ.? പെട്ടെന്നാണ്‌ പ്രോഫസർ അയ്യർ ഒരു പരിദേവനം പോലെ പറഞ്ഞത്‌.
?ഐ ആം ഫെഡ്‌ അപ്‌ മേനോൻ. റിയലി ഫെഡ്‌ അപ്‌. എല്ലാം കണ്ട്‌ പേടിച്ചതാണല്ലോ ഞാൻ അഗ്നിഹോത്രികൾക്കെങ്കിലും ഇതിനേപ്പറ്റി വിശദീകരണം നൽകാൻ സാധിച്ചാൽ മതി എന്നാണെന്റെ പ്രാർത്ഥന.?
സഹതാപപൂർവ്വ്വം അയാളെ നോക്കി. അയ്യർക്ക്‌ കഥകളുണ്ടല്ലോ... പേടിച്ചരണ്ട നിമിഷങ്ങളുണ്ടല്ലോ..... ഉറങ്ങാത്ത ദിനരാത്രങ്ങളുണ്ടല്ലോ. ആ ഫ്രസ്ട്രേഷൻ മനസ്സിലാക്കുന്നു. തനിക്കും, അടുത്തുകണ്ടറിഞ്ഞ്‌ ഭീതിമൂലം കിടന്നിട്ടും ഉറങ്ങാത്ത ദിനരാത്രങ്ങളുണ്ടല്ലോ. ചോദ്യത്തിന്‌ ഉത്തരം നൽകിയില്ല. വിടുക........ എല്ലാം അതിന്റെ കാലപൂർത്തിക്ക്‌ വിട്ടുകൊടുക്കുക. അതാണ്‌ അതിന്റെ ശരി.
പാവം മേനോനറിയില്ലായിരുന്നല്ലോ തന്റെ മകൻ താനനുഭവിച്ചതിന്റെയപ്പുറവും അനുഭവിച്ചെന്ന്‌. ശംഖൂരിച്ചെകുത്താനെ നേരിൽക്കണ്ട്‌ ത്രസരേണുവിന്റെ വ്യത്യാസത്തിന്‌ രക്ഷപെട്ടുപോയതാണെന്ന്‌! വിധിയുടെ കൈകളിൽ തങ്ങളും കളിപ്പാട്ടങ്ങളാകാൻ പോകുകയാണെന്ന്‌ ഭീകരമായ അനുഭവ പരമ്പരകൾ ആരംഭിക്കുകയാണെന്ന്‌!

?ദീർഘാ സുദീർഘ നയനാ വരസുന്ദരീയാ
കാമോപഭോഗ രസികാ ഗുണശീലയുക്താ.
രേഖാ ത്രയേണ വിഭൂഷിത കണ്ഠദേശാ
സംഭോഗ കേളീ രസികാ കില ശംഖിനീസാ?
?ഓർമ്മേന്നു പറഞ്ഞതാ. എന്തേലും തെറ്റ്‌ ഒണ്ടോന്നോന്ന്‌ നിശ്ശല്ല? . കുളികഴിഞ്ഞീറനായി ക്ഷേത്രനടയിലേക്കു കയറിയ ഒരു സ്ത്രീയുടെ ശരീര ശാസ്ത്രത്തെ വാത്സ്യായന പ്രോക്തമായ രീതിയിൽ നിർവ്വ്വചിക്കുകയാണ്‌ നമ്പൂരിശ്ശൻ.
?ഇപ്പറഞ്ഞ നിർവ്വ്വചനങ്ങൾ ശരിയാണെങ്കിൽ ഇക്കുട്ടി ശംഖിനി തന്യാ... ? വൈദ്യർ തീർത്തു പറഞ്ഞു.
?ദേ പിറകെ വരുന്ന കക്ഷി ഏതിനമാ....? വാര്യരുടെ ചോദ്യം കേട്ടപ്പോൾ വെള്ളെഴുത്തു തുടങ്ങിക്കഴിഞ്ഞ കണ്ണുകൾ കൂർപ്പിച്ച്‌ നമ്പൂരിശ്ശൻ നോക്കി. നിർണ്ണയിച്ചു കഴിഞ്ഞതിന്റെ ചിരി നമ്പൂരിശ്ശന്റെ മുഖത്തു വിടർന്നു.
?ഹസ്തിനി .... ശുദ്ധ ഹസ്തിനി തന്ന്യാ... വണ്ടിച്ചക്രം പോലുള്ള വലിയ നിതംബവും, പനശ്ശത്തിന്റെ അത്രേം വലിപ്പമുള്ള കോംഗ്കകളും... കോറുകൊട്ട കമിഴ്ത്തിയതുപോലുള്ള വയറും, സദാ ചഞ്ചലമായ മിഴികളും.... ഒരു സംശയവുമില്ല. ഹസ്തിനി തന്നെ.?
ആൽത്തറ ക്ലബ്ബ്‌ പൊട്ടിച്ചിരികൊണ്ട്‌ മുഖരിതമായി. വിജയശ്രീലാളിതനേപ്പോലെ നമ്പൂരിശ്ശൻ പുഞ്ചിരിച്ചുകൊണ്ടു നിന്നു.
?ഹസ്തിനിക്ക്‌ വേറെന്തെങ്കിലും ലക്ഷണമുണ്ടോ തിരുമേനീ.?വാര്യരാണ്‌ സംശയമുന്നയിച്ചതു.
?ഉണ്ടല്ലോ.? തിരുമേനി തുടർന്നു. ?ഘനത്തതുടകളും രോമശമായ കണങ്കാലുകളും ഇരുവശങ്ങളിലേക്ക്‌ മുഖമായ ചൂചുകങ്ങളും. ഇനീം വേണോ വാര്യരേ ലക്ഷണങ്ങൾ??
?മതിയേ മതി?. മടുത്തു പോയ വാര്യർ പറഞ്ഞു.
?അങ്ങിനെ ഹസ്തിനിയേം ശംഖിനിയേം പറ്റി ഏകദേശരൂപം കിട്ടി. അടുത്ത രണ്ടിനങ്ങളേതൊക്കെയാ തിരുമനസ്സേ?? ഇട്ടിരാരിശ്ശന്‌ ആകാംക്ഷ അടക്കാനായില്ല.
?ചിത്രിണീം പത്മിനീം അല്ലേ തിരുമനസ്സേ?? പൂരിപ്പിക്കാൻ നമ്പൂരിശ്ശന്റെ സഹായം തേടി വാര്യർ.
?ഈ കണക്കെല്ലാം ശരിയാണോ തിരുമേനീ?. അങ്ങിനെയെങ്കിൽ വിവാഹം കഴിക്കാൻ ഉത്തമികളായ സ്ത്രീകളേതു ജാതിയാണ്‌ ?? വൈദ്യർ എടുത്തു ചോദിച്ചു. നമ്പൂരിശ്ശനുത്സാഹമായി.
?ക്രമപ്രകാരം പറഞ്ഞാൽ, പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നാണ്‌. വൈവാഹിക ബന്ധത്തിന്‌ ഏറ്റവും ശ്രേഷ്ഠമായത്‌ പത്മിനി തന്നെ. ഏക ഭർത്താവല്ലാതെ അവളുടെ ചിന്തേൽപ്പോലും ഉണ്ടാവില്ല എന്നാ ശാസ്ത്രമതം. തുല്യമായി നിൽക്കുന്നതാ ചിത്രിണി.ഉത്തമഗണം തന്നെ.ശംഖിനിയെ ചിലപ്പോൾ വളയ്ക്കാൻ സാധിച്ചേക്കാം. ദേവീരൂപങ്ങൾ സാധാരണ ശംഖിനീ രൂപമാണ്‌. അതിനു മറ്റേ അർത്ഥമല്ല, നിർവ്വ്വചനങ്ങൾ വേറെയാണ്‌. ഉദാഹരണമായി ലക്ഷ്മീദേവി ഭാഗ്യത്തിന്റെയും ധനത്തിന്റെയും അധീശ്വരിയാ. ലക്ഷ്മി ചഞ്ചലയാണ്‌. അതു ധ്വനിപ്പിക്കാനാണ്‌ ശംഖിനീ രൂപം നൽകുന്നത്‌. ഇനി ഹസ്തിനി. വേശ്യാരൂപമാണ്‌. ഒരു പുരുഷനാൽ അടക്കാനാവാത്ത കാമമോഹമുള്ള സ്ത്രീ. ലക്ഷണം ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ.. വിവാഹത്തിന്‌ നിഷിദ്ധം. അത്രതന്നെ..? നമ്പൂരിശ്ശൻ ഉപസംഹരിച്ചു.
?അല്ല തിരുമേനീ ഈ പത്മിനിയെ തിരിച്ചറിയാനെന്താ വഴി??
?എന്താടോ കുടുംബത്തിൽച്ചെന്ന്‌ കലഹമുണ്ടാക്കാനാണോ പുറപ്പാട്‌.??
ആൽത്തറക്കാരുടെ പൊട്ടിച്ചിരി നിലയ്ക്കാൻ കുറേ സമയം വേണ്ടിവന്നു. നമ്പൂരിശ്ശനും ഹാർദ്ദമായി സ്വന്തം നിർദ്ദോഷഫലിതത്തിൽ പങ്കു ചേർന്നു.
?ഒന്നു പറയൂ തിരുമേനീ..? വാര്യർ നിർബന്ധിച്ചു.
?അടക്കമില്ലാത്ത തത്ത അടുപ്പിൽപ്പോകൂന്നാ പ്രമാണം. എന്നിരുന്നാലും പറഞ്ഞേക്കാം ലക്ഷണം. പക്ഷേ പറഞ്ഞു തന്നാൽ ആ ലക്ഷണം കൊണ്ട്‌ ഇനി വരുന്ന സ്ത്രീയെ നിർവ്വ്വചിക്കണം ഏതു വിഭാഗത്തിൽപ്പെട്ടതാണെന്ന്‌. പറ്റ്വോ രാരിശ്ശാ......? കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ ഒരു കുസൃതിയോടെയാണ്‌ തിരുമേനി ചോദിച്ചതു.
?ശ്രമിച്ചു നോക്കട്ടെ... അങ്ങ്‌ പറഞ്ഞുതാ.. എന്നിട്ടല്ലേ?? രാരിശ്ശൻ നായർ ഏറ്റു. തുടരുന്ന ചിരിയോടെ തന്നെ ഗുരു, ശിഷ്യന്‌ ഉപദേശിച്ചു.
?പത്മിനീടെ നാഭീതടത്തിന്‌ താമരപ്പൂവിന്റെ ഗന്ധമായിരിക്കൂന്നാ. ദേ ഒരുത്തി വരുന്നു. തനിക്കുപറ്റൂങ്കിപ്പോയി നോക്കി ഗണിച്ചുവാ... അടി കിട്ടാതെ നോക്വോണംട്ടോ.? അബദ്ധനായി വിരൽ കടിച്ചു നിന്നു പോയ രാരിശ്ശനെ മദ്ധ്യമമാക്കി ആർത്തട്ടഹസിച്ചു ആൽത്തറക്കൂട്ടം. ഹാസ്യം മനസ്സിലായിക്കഴിഞ്ഞപ്പോൾ അതിനു ശരവ്യനായ രാരിശ്ശനും ചിരിച്ചു.
പെട്ടെന്ന്‌ വിചിത്രമായ ഒരു ശബ്ദം ശ്രവിച്ച്‌ എല്ലാവരും തലതിരിച്ച്‌ അതിന്റെ പ്രഭവ സ്ഥാനം തേടി. ശംഖൂരിക്കന്യമായി നൂറ്റാണ്ടോളമായി മറന്നു പോയ കുതിരക്കുളമ്പടി ശബ്ദം! എവിടെ എവിടെ നിന്നാണ്‌? നല്ല കറുകറുത്തൊരു കൂറ്റൻ കുതിരപ്പുറത്ത്‌ വരുന്നൂ ശംഖൂരിത്തമ്പുരാൻ! ക്ഷേത്രത്തിന്റെ നടയ്ക്കൽ വന്നപ്പോൾ കുതിരയെ അദ്ദേഹം വലിച്ചു നിർത്തി. പിൻ കാലുകളിലുയർന്ന കുതിരയുടെ ചിനപ്പുകേട്ടു. ഒരു നിമിഷം നിശ്ശബ്ദനായി നിന്ന്‌ തമ്പുരാൻ തേവരെത്തൊഴുതു. കണ്ണടച്ചു നിന്ന ആ രൂപം കണ്ട്‌ ആൽത്തറക്കൂട്ടം സബഹുമാനമെഴുന്നേറ്റ്‌ തൊഴുതു നിന്നു. നാട്ടുക്കുടയോനാണ്‌. വശ്യമായ ഒരു ചിരിയോടെ തമ്പുരാനും കടിഞ്ഞാണേന്തിയ കൈകൾചേർത്ത്‌ അവരെ കൈകൂപ്പി. രോമാഞ്ചമണിഞ്ഞുപോയി ആൽത്തറക്കൂട്ടം. അതേ പ്രസന്നഭാവത്തോടെ സമയം കളയാതെ തമ്പുരാൻ കുതിരയോടിച്ചു പോയി. ആ ദൃശ്യത്തിന്റെ മാധുര്യം അനുഭവിച്ച ആൽത്തറക്കൂട്ടം അദ്ദേഹം ദൃഷ്ടിയിൽ നിന്നും അപ്രത്യക്ഷണാകുന്നതുവരെ ആസനം ഗ്രഹിക്കാതെ ഉപചാരം ചെയ്തു നിന്നു.
?രാജകല രാജകല എന്നു കേട്ടിട്ടുണ്ട്‌. പക്ഷേ അതു ചേർന്ന ഒരാളെ നടാടെ കാണ്വാ. സൗന്ദര്യവും ആഢ്യത്വവും ശരീരവടിവും ഒത്തിണങ്ങിയ ആളുതന്നാണേയ്‌ നമ്മുടെ തമ്പുരാൻ. ശക്തനെന്നുള്ള പേര്‌ അവിടുത്തേക്ക്‌ അന്വർത്ഥം തന്നെ.? നമ്പൂരിശ്ശന്റെ ആത്മഗതം ഉറക്കെയായിരുന്നു.
?കാറിനേക്കാളും വണ്ടിയേക്കാളും രാജാക്കന്മാർക്ക്‌ ചേരുന്നത്‌ കുതിരേം രഥോം ഒക്കെത്തന്ന്യാ അല്ലേ തിരുമേനീ??
?സംശന്താ.... ആ കുതിരപ്പുറത്തുള്ള ഇരിപ്പിന്‌ വല്ലാത്ത പ്രൗഢി തന്നാണേയ്‌ ?. തിരുമേനി തീരുമാനം പറഞ്ഞു. ആൽത്തറക്കാർക്ക്‌ അത്‌ സമ്മതമായി. നമ്പൂരിശ്ശൻ തുടർന്നു ചോദിച്ചു.
?നല്ല വിലകാണും ല്ലേ കുതിരയ്ക്ക്‌ ??
?പിന്നെ........ കൈമളശ്ശൻ വർവ്വ്വാങ്കി ചോദിക്കാർന്നു. അതെങ്ങിനെ, തമ്പുരാൻ വന്നശേഷം കൈമളശ്ശനെ കണ്ടുകിട്ടാനില്ല്യാലോ.?വൈദ്യർ ഒരു മനസ്താപത്തോടെ പറഞ്ഞു.
സുന്ദരികളായ രണ്ടു മൂന്നു യുവതികൾ കടന്നുപോയെങ്കിലും ആൽത്തറക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായില്ല അവർക്ക്‌. അവർ തങ്ങളുടെ നാട്ടുക്കുടയോനേക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു.
കൊട്ടാരത്തിന്റെ പുരോഭാഗത്തുള്ള ശിലാവാപി അഴുക്കും ചളിയുമായി ഉപയോഗ ശൂന്യമായിക്കിടക്കുകയായിരുന്നു. സ്നാന മണ്ഡപങ്ങളുമായി അതിമനോഹരമായി കാണപ്പെട്ടിരുന്ന ഇതിൽ ചെറുപ്പത്തിലേ നീന്തിക്കളിച്ചിട്ടുള്ളതോർമ്മവന്നു. ഇതു നശിച്ചു കിടക്കുന്നതിന്റെ സങ്കടം മൂലമാണ്‌ തേകി വൃത്തിയാക്കാൻ ഏർപ്പാടു ചെയ്തത്‌. നിരവധി മോട്ടോറുകൾ പ്രവർത്തിക്കുന്നുണ്ട്‌. ആദ്യം തന്നെ കല്ലുകൊണ്ടു പണിത സ്നാനമണ്ഡപങ്ങളിലേക്ക്‌ വെള്ളമടിച്ച്‌ തേച്ചുകഴുകിച്ചു. അഴുക്കും പായലും പോയപ്പോഴാണ്‌ പലകൊത്തുപണിത്തരങ്ങളുടെയും പൂർണ്ണ ഭംഗികാണാനായത്‌. കുളത്തിനകത്തും ശിലയാണ്‌ പാകിയിട്ടുള്ളത്‌. ചളി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്‌. കൗതുകത്തോടെ ഒരു സ്നാനമണ്ഡപത്തിലിരുന്നുകൊണ്ട്‌ പണി കണ്ടുകൊണ്ടിരുന്നു. വൃത്തിയായിക്കഴിയുമ്പോൾ എന്തുഗംഭീരമായിരിക്കും. അത്തരമൊരു ആലോചന പ്രവർത്തിപഥത്തിലെത്തിക്കാനായതിൽ സ്വയമഭിനന്ദിച്ചു. കൊട്ടാരവും അതേപോലെ കോട്ടയും ഇത്തരത്തിൽ പുനരുദ്ധരിക്കണം. എത്ര കോടി ചിലവായാലും അതൊരു നഷ്ടമായിരിക്കില്ല. എന്നാവും ഈ കോട്ടയും കൊട്ടാരവും പണികഴിപ്പിച്ചതു? ഒരുനാനൂറ്റമ്പത്‌ വർഷത്തിൽ കൂടുതൽ പഴക്കമില്ല എന്നാണ്‌ അച്ഛൻ പറഞ്ഞത്‌. വെറ്റിലമുറുക്കിയിട്ട്‌ വായ്‌ ശുദ്ധമാക്കാൻ പോയ കൈമൾ തിരിച്ചുവന്ന്‌ പഴയപോലെ കസേരയുടെ താഴെ പടവിലിരുന്നു.
?കൈയ്മളേ കൊട്ടാരമാണോ കോട്ടയാണോ ആദ്യം പണി കഴിപ്പിച്ചതു?
നിങ്ങൾക്കറിയാമോ??
?കോട്ട വളരെ പുരാതീനമാണ്‌ നമ്പുരാനേ. പത്തഞ്ഞൂറ്‌ വർഷം മുൻപ്‌ ഒന്നു കൂടി ബലവത്താക്കിപ്പണിതു എന്നു മാത്രമേയുള്ളൂ. കൊട്ടാരം ഒരിക്കൽ നാട്ടുരാജാക്കന്മാരോട്‌ ചേർന്ന്‌ മറവപ്പട ഇടിച്ചു നിരത്തിക്കളഞ്ഞു. അതിനുശേഷം അതേ സ്ഥാനത്ത്‌ പണികഴിപ്പിച്ചിട്ടുള്ളതാണെന്നാണ്‌ കേട്ടുകേൾവി.?
?അതു ശരി.... ആകട്ടെ നമ്മുടെ രാജസ്ഥാനത്തിന്‌ ശംഖൂരി എന്ന പേരു വരാനുണ്ടായ കാരണം കൈയ്മളിനറിയാമോ?.?
?ശംഖൂരിയുടെ ചരിത്രം അങ്ങ്‌ നീണ്ടു പരന്നു കിടക്വല്ലേ തമ്പുരാനേ വേദ കാലഘട്ടത്തിലേക്കു പോലും?. പെരുമാക്കന്മാരുടെ കീഴിലമർന്നപ്പോഴും ശംഖൂരിയെ ഒരു രാജ്യമായിത്തന്നെ അവരംഗീകരിച്ചിരുന്നു. സാമന്തരേപ്പോലെ. അന്നുമുതലേ സർപ്പാരാധകരായിരുന്നു ഈ വംശം. ശംഖൂരിയുടെ കുലദൈവം?നാഗപ്പെരുമാൾ?എന്നാണറിയപ്പെട്ടിരുന്നത്‌. ഈ നാഗപ്പെരുമാൾ കദ്രു പുത്രനായ ശംഖശിരാവാണെന്നാണ്‌ പറയപ്പെടുന്നത്‌. ശംഖൂരി മാന്ത്രികന്റെ വിളിപ്പുറത്താണല്ലോ നാഗപ്പെരുമാളായ ശംഖശിരാവ്‌. ആ നാഗ ദൈവത്തിന്റെ പേരുമായി ബന്ധപ്പെട്ടാവണം ശംഖൂരി എന്ന പേര്‌ സിദ്ധിച്ചതു.?
?അച്ഛനും ഇതു തന്നെയാണ്‌ പറഞ്ഞു തന്നിട്ടുള്ളത്‌. ശംഖശിരാവിന്റെ നാമം ലോപിച്ചുണ്ടായതാണ്‌ ശംഖൂരി എന്ന്‌ .?
?വേറൊരു കഥ കേട്ടിട്ടുണ്ട്‌ തമ്പുരാനേ. പക്ഷേ അതിന്റെ നിജസ്ഥിതിയെക്കാൾ ഇപ്പറഞ്ഞത്‌ സത്യമാകാനാണ്‌ വഴി.? കൈയ്മൾ നിർത്തി.
?അക്കഥയെന്താ?? ആകാംക്ഷയോടെ ആരാഞ്ഞു.
?പണ്ട്‌ തോമാശ്ലീഹാ കേരളത്തിൽ വന്ന ചരിത്രം കേട്ടിട്ടില്ലേ? അന്ന്‌ നാലു പ്രമുഖങ്ങളായ ഇല്ലങ്ങളുടെ ചില താവഴികളെ ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തത്രേ!കള്ളി, കാളികാവ്‌, പകലോമറ്റം, ശംഖൂരി അല്ലെങ്കിൽ ശങ്കരപുരി എന്നീ നാലില്ലങ്ങളിൽ നിന്നാണ്‌ ക്രിസ്തു മതത്തിൽ ചേർന്നത്‌. പക്ഷേ അവർ ബ്രാഹ്മണരായിരുന്നത്‌ കൊണ്ട്‌ ഈ സ്വരൂപത്തിന്റെ ചരിത്രവുമായി ബന്ധമുണ്ടാകാൻ സാദ്ധ്യതയില്ല.കൂടാതെ ശംഖൂരി രാജാക്കൾ ക്ഷത്രിയരാണല്ലോ. അതുകൊണ്ട്‌ ആ ശംഖൂരിയാണ്‌ ഈ ശംഖൂരി എന്നു പറയാൻ പറ്റില്ല.?
?ശരിയാണ്‌: ഇതിനേപ്പറ്റിയെല്ലാം ഒന്നു മനസ്സിലാക്കാൻ എന്താ വഴി??
?ഇത്രേം നൂറ്റാണ്ടുകൾക്കു മുൻപുള്ള ചരിത്രം ആർക്കറിയാം.? കേട്ടുകേൾവികളിൽ നിന്നും, പിന്നെ കാരണവന്മാരായിട്ട്‌ പറഞ്ഞുവന്നിട്ടുള്ളതുമായ ചരിത്രം മാത്രമല്ല അറിയാവൂ.? പെട്ടെന്ന്‌ കൈയ്മൾ ഒന്നു പുഞ്ചിരിച്ചു എന്നിട്ട്‌ തുടർന്നു. ?ശംഖൂരിയുടെ ഗ്രന്ഥപ്പുരയിലെ പൗരാണിക ഗ്രന്ഥങ്ങളിൽ കണ്ടേക്കാം. മന്ത്രവാദം മാത്രമല്ല. ചരിത്രവും കുറിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടാകും.?
?പക്ഷേ ഗ്രന്ഥപ്പുര എവിടെയാണ്‌ കൈയ്മളേ....?
?അതറിയില്ല തമ്പുരാനേ. മന്ത്രദീക്ഷയേറ്റ ശേഷം ശംഖൂരി മാന്ത്രികന്‌ മാത്രമേ അതിൽ പ്രവേശനമുള്ളൂ എന്നാണറിവ്‌. കാളികാവ്‌ അഗ്നിഹോത്രിത്തിരുമേനി പരമ്പരയാ ഈ വംശത്തിന്റെ രാജപുരോഹിതനും ഗുരുവുമാണ്‌. അദ്ദേഹത്തിന്‌ അറിയാമായിരിക്കും എന്നാണ്‌ തോന്നുന്നത്‌.?
?ഓഹോ.. അപ്പോൾ അദ്ദേഹത്തെ ഒരു വട്ടം സന്ദർശിക്കേണ്ടിയിരിക്കുന്നു. തിരക്കു തീർന്നിട്ടാകാം അല്ലേ കൈമളേ..?.
?അതു മതി തമ്പുരാനേ...?
ആലോചനയിലാണ്ടു. കൊട്ടാരത്തിൽ ഇനിയും താൻ കാണാത്ത മുറികളെത്രയോ ഉണ്ട്‌. അതുമാത്രമല്ല, കോട്ടയ്ക്കും കൊട്ടാരത്തിനുമിടയിൽ ഉപഗോ‍ഊഹനം ചെയ്യപ്പെട്ട നിധിയറ ! അങ്ങോട്ടുള്ളകവാടം എവിടെനിന്നാണെന്ന്‌ അച്ഛൻ വളരെ സ്വകാര്യമായി പറഞ്ഞു തന്നിട്ടുണ്ട്‌. പക്ഷേ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു കഴിഞ്ഞവർക്കുമാത്രമേ അതിൽ കടക്കാൻ സാധിക്കൂ എന്നാണ്‌ അദ്ദേഹം പറഞ്ഞു തന്നിരിക്കുന്നത്‌. മണിനാഗങ്ങളും കരിംസർപ്പങ്ങളും ഇന്നും കാവലുണ്ടത്രേ. അച്ഛൻ ഉള്ളിൽക്കടന്ന്‌ മന്ത്രങ്ങൾ ജപിച്ച്‌ പ്രസാദിപ്പിച്ചപ്പോൾ അവ മാറിപ്പോയത്രേ. മന്ത്രം അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്‌. എന്തൊക്കെയാണോ വൈചിത്ര്യങ്ങൾ! എന്തറിയാനും, കാളികാവ്‌ അഗ്നിഹോത്രികളെ സമീപിച്ചാൽ മതി എന്നാണ്‌ അദ്ദേഹം ഉപദേശിച്ചിരിക്കുന്നത്‌ ഗ്രന്ഥപ്പുരയും ഈ നിധിയറയുടെ സമീപമെവിടെയെങ്കിലുമാവാനാണ്‌ വഴി. ഗ്രന്ഥങ്ങൾ ചിതലരിച്ചു നഷ്ടമായിക്കാണുമോ എന്നാണ്‌ ഭയം.
ഏതായാലും അഗ്നിഹോത്രികളെ കാണണം. എല്ലാം വിശദമായി ചർച്ചചെയ്യണം. അച്ഛൻ തീപ്പെട്ടുപോയതുകൊണ്ട്‌ മന്ത്രദീക്ഷ നൽകിക്കഴിഞ്ഞ്‌ രാജാഭിഷേകം ചെയ്യിക്കാൻ കാളികാവ്‌ അഗ്നിഹോത്രിക്കേ അവകാശമുള്ളൂ. എന്തിനും വിശ്വസിക്കാം ആ സാത്വികനായ യോഗിവര്യനെ എന്നാണച്ഛൻ ഉപദേശിച്ചതു. വന്നിട്ടിത്രയും ദിവസമായിട്ടും അദ്ദേഹത്തെ ഒരുവട്ടമെങ്കിലും കാണാൻ ശ്രമിച്ചില്ലല്ലോ എന്നു കുറ്റബോധത്തോടെ ഓർത്തു. പ്രായമായ ആളാണ്‌. അതി ദിവ്യൻ. അതിനാൽ കൊട്ടാരത്തിലേക്ക്‌ വിളിപ്പിക്കുന്നത്‌ അനുചിതമാകും. ഗുരുസ്ഥാനീയനായ അദ്ദേഹത്തെ അവിടെച്ചെന്നു കാണുന്നതാണ്‌ മര്യാദ. വക്കീൽ മേനോനോട്‌ സംസാരിക്കണം. അങ്ങേരുമൊത്ത്‌ തിരക്കുതീർന്നിട്ട്‌ കാളികാവിൽ പോകണം. തീരുമാനിച്ചു.
തീരുമാനം എടുത്ത നിമിഷം ഇടതുഭാഗത്തെ തലപ്പുണങ്ങിയ വൃക്ഷത്തിൽ നിന്നും കാക്കകൂട്ടത്തിന്റെ വേവലാതി പൂണ്ട കരച്ചിൽ കേട്ട്‌ മനസ്സിൽ ശങ്ക നിറഞ്ഞു.
കാര്യസ്യ വ്യാഘാത സ്തൃണകുടേ വാമ ഗേംബുസംസ്ഥേവാ
ഊർദ്ധ്വാഗ്നി പ്ലുഷ്ടോശനി ഹതേചകാകേ വധോഭവതി
നിമിത്തശാസ്ത്രത്തിലെ വായസവിരുതം ചൊല്ലുന്നത്‌, ജലത്തിലേക്ക്‌ നോക്കി , ഇലകത്തിക്കരിഞ്ഞ മരത്തിൻമേലിരുന്ന്‌ കാക്ക കരഞ്ഞാൽ മരണകാരണമെന്നാണ്‌. ഇവിടെ തലപ്പുണങ്ങിയ മരത്തിലിരുന്ന്‌ ജലത്തിലേക്ക്‌ ദൃഷ്ടിയായാണ്‌ കാക്കകൾ കരയുന്നത്‌. ഭീകരമായ പരിണിതഫലം ! ഈശ്വരാ എന്താണത്‌.

അമേരിക്കൻ ഐക്യനാടുകളിലൂടെ



a q mahdi

ഗ്രാന്റ്‌ കാന്യോണിലേയ്ക്ക്‌ ഒരു സാഹസിക വിമാന യാത്ര - 8


ഇന്ന്‌ ജൂലെ 4 തിങ്കൾ. ലാസ്‌വേഗാസിലെ തണുപ്പ്‌ കുറഞ്ഞ പ്രഭാതം. ഞങ്ങളെ ഇന്ന്‌ പ്രകൃതിദത്തമായി രൂപംകൊണ്ട ഒരു ലോകമഹാത്ഭുതം കാണിക്കാൻ കൊണ്ടുപോവുകയാണ്‌. അമേരിക്കൻ യാത്രയെപ്പറ്റി കേട്ടറിഞ്ഞ സ്നേഹിതന്മാരിൽ ലോകപരിചയവും പൊതുവിജ്ഞാനവുമുള്ള ചിലർ നാട്ടിൽ വച്ച്‌ ചോദിച്ച ഒരു ചോദ്യമുണ്ട്‌,
" ഗ്രാന്റ്‌ കാന്യോൺ കാണാൻ പോകുമോ.........?" എന്ന്‌.
ഇത്തരം ഏതു യാത്രാപരിപാടിയിൽ പങ്കെടുക്കുന്നവർക്കും ആവശ്യമെങ്കിൽ, താൽപര്യമുണ്ടെങ്കിൽ മാത്രം കാണേണ്ട ചില അപൂർവ്വ 'OPTIONAL PROGRAMMES' ഉണ്ട്‌. അവ കാണുന്നതിനുള്ള ചിലവിന്റെ തുക, ടൂർ കമ്പനിക്കാർ മുൻകൂട്ടി വാങ്ങാറില്ല. ആവശ്യക്കാർ മാത്രം സമയത്ത്‌ പൈസ നൽകി പങ്കെടുക്കേണ്ട പരിപാടികളാണിവ. താൽപര്യമില്ലാത്ത യാത്രാംഗങ്ങൾ ആ സമയം ഹോട്ടലിൽ വിശ്രമിക്കയോ ഷോപ്പിങ്ങിനു സ്വന്തമായി പോവുകയോ ചെയ്യാം. ഇത്തരം ചില പരിപാടികൾ ചിലപ്പോൾ ഒരു ദിവസം മുഴുവൻ നീളുന്നതുമാവാം.
ഞങ്ങളുടെ അമേരിക്കൻ യാത്രയിൽ ഒരേയൊരു ഓപ്ഷണൽ പരിപാടിയേ ഉണ്ടായിരുന്നുള്ളു, സ്നേഹിതൻ ചോദിച്ച 'ഗ്രാന്റ്‌ കാന്യോൺ.'
അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ അരിസോണയിൽ സ്ഥിതിചെയ്യുന്ന കൊളൊറാഡോ നദിയാൽ സൃഷ്ടിക്കപ്പെട്ട ഒരു മലയിടുക്കാണിത്‌. ഘടനയിലും നിറത്തിലും വളരെ ശ്രദ്ധേയമാണീ ഭൂപ്രദേശം. 446 കി.മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ ഏറ്റവും ആഴമുള്ള ഭാഗം 'ഗ്രാന്റ്‌ കാന്യോൺ' ദേശീയോദ്ധ്യാനത്തിലാണ്‌. സമുദ്രനിരപ്പിൽ നിന്നും 9000 അടി ഉയരമുണ്ട്‌ ഇവിടേയ്ക്ക്‌. ഇവിടത്തെ ചില മലയിടുക്കുകൾക്ക്‌ രണ്ടു കിലോമീറ്ററോളം താഴ്ചയുണ്ട്‌. 1919-ൽ ഇവിടെ വളരെ വലിയൊരു ദേശീയോദ്യാനം സ്ഥാപിച്ചു. ആ ഉദ്യാനത്തിന്‌ 4900 ച.കിലോമീറ്റർ വിസ്തീർണ്ണമുണ്ട്‌.
എന്താണീ ഗ്രാന്റ്‌ കാന്യോൺ. പ്രകൃതിദത്തമായ ഒരു ലോകാത്ഭുതമാണ്‌ ഗ്രാന്റ്‌ കാന്യോൺ എന്നു പറഞ്ഞു. ഭൂമിയുടെ പ്രായത്തെയും, കാലാകാലമായി ഉണ്ടായ രൂപപരിണാമങ്ങളെയും പറ്റി ഭൂഗർഭ ശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തുകയും ചില നിഗമനങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്‌. എത്രയോ ലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌, ഇവിടം കടലായിരുന്നുവത്രെ. ഏതോ വൻസ്ഫോടനം നടന്ന്‌, കടലിന്റെ ഗതിയും അവസ്ഥയും പാടെ മാറി, അവിടം ഒരു പ്രത്യേക ഭൂവിഭാഗമായി മാറുകയായിരുന്നു. വിസ്ഫോടനത്തിന്റെ ആത്യന്തിക ഫലമായി ഇവിടെ മലകളും കുണ്ടും കുഴിയും, അഗാധഗർത്തങ്ങളും, താഴ്‌വാരങ്ങളും, തടാകങ്ങളുമൊക്കെ രൂപം കൊണ്ടു. ഈ മഹാസ്ഫോടനം നടന്നത്‌ 2 ബില്യൻ വർഷങ്ങൾക്ക്‌ മുമ്പായിരുന്നുവേന്ന്‌ ഭൂശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 2 ബില്യൻ എന്നു പറഞ്ഞാൽ രണ്ടു കോടി. ഇത്ര അതിവിദൂരമായ കാലത്തുണ്ടായ സ്ഫോടനപരിണാമത്തിലൂടെ അവിടെ വ്യത്യസ്തമായ 28 പാളി (LAYER) പാറകൾ രൂപംകൊണ്ടു. മാത്രമല്ല, മലനിരകൾ ഏതോ ശിൽപ്പി കൊത്തിയൊരുക്കിയ മാതിരി മനോഹരമായ രൂപങ്ങളായി മാറി. ലക്ഷക്കണക്കിന്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളുടെ ഫോസിലുകളും ഇവിടെ ഉൽഖനനം ചെയ്തപ്പോൾ കണ്ടെത്തിയിരുന്നു.
ഈ മലനിരകൾക്കിടയിലെ, അത്യഗാധമായ ഗർത്തങ്ങൾക്ക്‌ തൊട്ടുമുകളിലൂടെ, താഴ്‌വാരങ്ങളെയും തടാകങ്ങളെയും തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഒരു വിമാനയാത്ര. ഇത്‌ വളരെയേറെ അപകടം പിടിച്ച ഒരു യാത്രയാണ്‌; ഇത്തരം സാഹസികത എനിക്കിഷ്ടവുമാണ്‌.
വളരെ ചെറിയ വിമാനങ്ങളാണ്‌ ഈ യാത്രയ്ക്കുപയോഗിക്കുന്നത്‌. 4പേർക്ക്‌, 8പേർക്ക്‌, 12പേർക്ക്‌, എന്നിങ്ങനെ വിന്റോസൈഡിൽ മാത്രം ഒറ്റസീറ്റുകളുള്ള കൊച്ചുകൊച്ചു വിമാനങ്ങളിലാണ്‌ സഞ്ചാരം. ഇത്തരം വിമാനങ്ങളുടെ സർവ്വീസ്‌ നടത്തുന്ന പല കമ്പനികളും ഇവിടെയുണ്ട്‌. അവയിൽ ഏറ്റവും വലിയ കമ്പനി 'സീനിക്ക്‌ എയർലൈൻസ്‌' ആണ്‌.
ഞങ്ങൾക്ക്‌, സീനിക്ക്‌ വഴിയാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നത്‌. 210 ഡോളർ (ഏകദേശം 10,000/- രൂപ) ആണ്‌ ഒരാൾക്കുള്ള ചാർജ്ജ്‌
12 പേർക്ക്‌ സഞ്ചരിക്കാവുന്ന ഒരു ചെറിയ വിമാനത്തിൽ രാവിലെ 10 മണിക്ക്‌ ഞങ്ങൾ പറക്കാനാരംഭിച്ചു. മീശകിളിർക്കാത്ത, കൗമാരപ്രായം കഷ്ടിച്ചുകടന്ന ഒരു പയ്യനായിരുന്നു, ഞങ്ങളുടെ പെയിലറ്റ്‌.
ഇത്ര ചെറിയ വിമാനത്തിൽ ആദ്യമായാണ്‌ സഞ്ചരിക്കുന്നത്‌. കോക്ക്പിറ്റിനു വാതിലില്ല. പെയിലറ്റ്‌ പയ്യനെ കോക്ക്പിറ്റിലിരുന്നു വിമാനം പറപ്പിക്കുന്ന നിലയിൽ കഷ്ടിച്ച്‌ 10 അടി അകലെനേരിട്ട്‌ കാണാം. കോപെയിലറ്റും ഉണ്ട്‌ തൊട്ടരികിൽ, ഒരു മദ്ധ്യവയസ്കൻ. അപ്പോൾ എനിക്കൊരു നേരിയ സംശയം തോന്നി, അയാളാണോ യഥാർത്ഥ സാരഥി, ചെറുക്കനെ പറത്താൻ പഠിപ്പിക്കുകയും, പരിശ്ശീലിപ്പിക്കുകയും ചെയ്യുകയാണോ.........?
ദൈവത്തെ മനസ്സിൽ ധ്യാനിച്ച്‌, സീറ്റ്ബെൽറ്റും മുറുക്കി ഞാനിരുന്നു.
വിമാനം പറന്നുപൊങ്ങി. ലാസ്‌വേഗാസ്‌ നഗരത്തിനു മുകളിലൂടെ ഊളിയിട്ടതു പറന്നു. അരമണിക്കൂർ പിന്നിട്ടപ്പോൾ വിജനമായ പുൽമൈതാനങ്ങൾ താഴെ കണ്ടു. അതു കഴിഞ്ഞ്‌ ഇടതൂർന്നു വൃക്ഷങ്ങൾ വളർന്ന്‌ മൂടിനിൽക്കുന്ന ഫോറസ്റ്റ്‌. ഇടയ്ക്കൊരിക്കൽ മൈതാനത്തിനു നടുവിലൂടെ പുകതുപ്പിക്കൊണ്ട്‌, കൽക്കരികൊണ്ടു പ്രവർത്തിക്കുന്ന പഴയ ആവി എഞ്ചിനുള്ള ഒരു ചെറിയ തീവണ്ടി നീങ്ങുന്നതും കണ്ടു. വളരെ താഴ്‌ന്നാണു വിമാനം പറക്കുന്നതെന്നതിനാൽ താഴ്ഭാഗമെല്ലാം ഒരു ബസ്സിലിരുന്നു കാണുന്നതുപോലെ വ്യക്തം.
അതാ, യഥാർത്ഥ ഗ്രാന്റ്‌ കാന്യോൺ ഏരിയ ദൃശ്യമായി. മലനിരകളുടെ നീണ്ടനിര വ്യക്തമായി കണ്ടുതുടങ്ങി. കൂറ്റൻ പാറക്കഷണങ്ങൾ അങ്ങിങ്ങ്‌ അടുക്കി വച്ച മാതിരി, ചെടികളോ വൃക്ഷങ്ങളോ ഇല്ലാത്ത ചില കുന്നുകളും മലനിരകൾക്ക്‌ അകമ്പടി സേവിക്കുന്നുണ്ട്‌. മലകൾക്കിടയിൽ, ആഴത്തിൽ, വളരെ ആഴത്തിൽ, താഴ്‌വാരങ്ങൾ. അവിടവിടെ ചെറിയ നദികൾ. നീലജലം നിറഞ്ഞ വലിയ തടാകങ്ങൾ. പരന്ന ഭൂപ്രകൃതിയുളള അപൂർവ്വം ചില ഇടങ്ങളിൽ ചില ഹെലിപ്പാഡുകളും കണ്ടു.
ഒക്കെയും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. പ്രകൃതിതന്നെ ഒരുക്കിയ മനോഹരമായ ഒരു ദൃശ്യവിരുന്ന്‌.
ലാസ്‌വേഗാസിൽ നിന്ന്‌ ഒരു മണിക്കൂർ പറന്നുകഴിഞ്ഞിരിക്കുന്നു. അതാ അങ്ങുദൂരെ ചെറിയൊരു എയർപോർട്ട്‌ കാഴ്ചയിൽ തെളിഞ്ഞുവന്നു. ദൂരെ നിന്നേ, നിരവധി ചെറിയ വിമാനങ്ങൾ അവിടെ ലാൻഡ്‌ ചെയ്തിരിക്കുന്നതും കാണാം. ടൂറിസ്റ്റുകളെ കൊണ്ടുപോകാനുള്ള ബസ്സുകളുടെ നിരയും കണ്ടു.
ഞങ്ങളുടെ വിമാനം സാവധാനം ഭൂമിയിലേയ്ക്കിറങ്ങി.
ഒരു ബസ്സിൽ ആ താഴ്‌വാരപ്രദേശം മുഴുവൻ ഞങ്ങളെ കൊണ്ടുനടന്നു കാണിച്ചു. അവിടത്തെ ഗ്രാന്റ്‌ കാന്യോൺ നാഷണൽ പാർക്കിലേയ്ക്കാണ്‌ പിന്നീട്‌ ബസ്സ്‌ നീങ്ങിയത്‌. ഫോട്ടോകളും വീഡിയോയും എടുക്കാൻ പറ്റുന്ന നിരവധി വ്യൂപോയിന്റുകളിൽ ബസ്സ്‌ നിർത്തിത്തന്നു. ചിത്രങ്ങളെടുക്കാൻ.
അവിടെ ആ താഴ്‌വാരത്തിൽതന്നെ ചെറിയൊരു നഗരം പണിതുയർത്തിയിട്ടുണ്ട്‌. അവിടത്തെ ഒരു റസ്റ്ററന്റിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച്‌, വൈകിട്ട്‌ 4 മണിക്ക്‌ ഞങ്ങൾ തിരികെ വിമാനം കയറി. മടക്കയാത്ര 8 പേർക്ക്‌ കയറാവുന്ന മറ്റൊരു കുഞ്ഞൻ വിമാനത്തിലായിരുന്നു. 4 പേർക്കായാലും, 40 പേർക്കായാലും, 400 പേർക്കായാലും ഒരു പെയിലറ്റിന്റെയും കോപെയിലറ്റിന്റെയും സേവനം വേണമല്ലോ ഈ യന്ത്രപ്പറവയെ പറപ്പിക്കാൻ.
ലാസ്‌വേഗാസ്‌ നഗരത്തിൽ നിന്ന്‌ റോഡ്‌ വഴിയും ഇവിടെയെത്താം; 8 മണിക്കൂർ യാത്രചെയ്യേണ്ടിവരും, കുണ്ടുംകുഴിയും താണ്ടി വളഞ്ഞുപുളഞ്ഞ മാർഗ്ഗങ്ങളിലൂടെ.
ഇനിയുള്ള ബാക്കി പകൽ, നഗരസന്ദർശനമാണ്‌. ബസ്സിൽ നഗരം ചുറ്റിനടന്നു കണ്ടു, രാത്രിയാവോളം. വളരെ ഭംഗിയുള്ള നഗരം. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഇവിടെയാണ്‌; എം.ജി.എം. ഗ്രാന്റ്‌ ഹോട്ടൽ. ഹോളിവുഡ്ഡിലെ പ്രശസ്ത സിനിമാ നിർമ്മാതാക്കളായ എം.ജി.എം ഗ്രൂപ്പിന്റേതാണീ പടുകൂറ്റൻ ഹോട്ടൽ. ഇവിടെ, ഈ ഹോട്ടലിൽ, എത്ര മുറികളുണ്ടാവുമെന്ന്‌ ഊഹിക്കാമോ, കേട്ടാൽ അമ്പരന്നുപോകും, 5150 റൂമുകൾ. ഏതുസമയത്തും ഈ ഹോട്ടൽ 'ഹൗസ്സ്‌ ഫുൾ' ആണത്രെ. ഈ ഹോട്ടലിന്റെ മുറ്റം, അതൊരു അതിവിശാലവും മനോഹരവുമായ പൂന്തോട്ടമാണ്‌; അവിടെ മുഴുവൻ ഞങ്ങൾ നടന്നു കണ്ടു.
എം.ജി.എം. ഗ്രാന്റ്‌ ഹോട്ടലിന്റെ 'കസീനോ ഏരിയ'യും ഞങ്ങൾ കാണാനിടവന്നു. അതൊരു വലിയ ലോകമാണ്‌. ആയിരക്കണക്കിനു ചൂതാട്ടയന്ത്രങ്ങൾ. എം.ജി.എമ്മിന്റെ സിമ്പൽ ഒരു സിംഹമാണ്‌. കസീനോയുടെ ഒരു വശത്ത്‌, ഹാളിനകത്തുതന്നെ, വലിയൊരു കണ്ണാടിക്കൂട്ടിൽ ഒരു സിംഹത്തെ ഇട്ടിരിക്കുന്നു. തടിച്ചുകൊഴുത്ത ഒരു സിംഹം. ആ മൃഗരാജന്റെ തലോടലുകളെ താങ്ങാൻ കെൽപ്പുള്ള ആ ഗ്ലാസ്സ്‌ പാളികൾക്ക്‌ എത്ര ഇഞ്ച്‌ കനമുണ്ടാവണം.........?
ലാസ്‌വേഗാസിലെ ലോക്കൽഗൈഡ്‌ മദാമ്മയോട്‌, ഞാൻ വെറുതെ ചോദിച്ചതാണ്‌, ഇവിടെ എങ്ങിനെ ഇത്രയധികം ഗാംബ്ലിങ്ങ്‌ സെന്ററുകളുണ്ടായി..........?
" നല്ല ചോദ്യം........." അവരെന്നെ പ്രോൽസാഹിപ്പിച്ചു. അവർ പറഞ്ഞ വിശദീകരണം ഇതാണ്‌.
'ലാസ്‌വേഗാസ്‌, മലകളും മരുഭൂമികളുമുള്ള ഭൂപ്രദേശമാണല്ലോ. ഈ മലകൾക്കിടയിൽ, മുമ്പ്‌, ഒരു നൂറ്റാണ്ടുമുമ്പ്‌, നിരവധി ഖാനികളുണ്ടായിരുന്നു, കൽക്കരി ഖാനികൾ. ആ ഖാനികൾക്കുള്ളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ, ഷിഫ്റ്റ്‌ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോൾ ആ ഇടവേളകളിൽ സമയം പോക്കാനായി വെറുതെയിരുന്നു ചീട്ടുകളിക്കുമായിരുന്നു. ആ ചീട്ടുകളികൾ ആദ്യകാലത്ത്‌ നേരമ്പോക്കിനായിരുന്നെങ്കിൽ പിന്നീടത്‌ പണം വച്ചുള്ള കളിയായി. അങ്ങിനെ പ്രായേണ അത്‌ വളർന്ന്‌ വികസിച്ച്‌ ഇന്ന്‌, ഇത്തരം വൻകിട ചൂതുകളിസംരംഭം വരെ വന്നെത്തി നിൽക്കുന്നു.
ഞങ്ങൾ താജ്മഹലിലേയ്ക്ക്‌ നീങ്ങി. സർദാർജി, ഇന്ന്‌ ഞങ്ങൾ മാംസഭുക്കുകളെ നിരാശ്ശപ്പെടുത്തിക്കളഞ്ഞു. ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന തന്തൂരി ചിക്കൻ വഴിമാറിപ്പോയി, പകരം കോഴിമുട്ടകൊണ്ടുള്ള ഒരു വിഭവമാണ്‌ പാത്രത്തിൽ നിരന്നത്‌. അമേരിക്കൻ കോഴിമുട്ടകൾക്ക്‌ നമ്മുടെ മുട്ടകളുടെയത്ര രുചിയില്ല എന്നു ഞങ്ങൾ കണ്ടുപിടിച്ചതിനുശേഷം ഒരു റസ്റ്ററന്റിൽ നിന്നും ഓംലറ്റോ മറ്റു മുട്ടവിഭവങ്ങളോ ഞങ്ങൾ തൊടാതായി.
രണ്ടുനാൾ ലാസ്‌വേഗാസിൽ കഴിഞ്ഞ്‌ ഇന്ന്‌ ഇനി അമേരിക്കയിലെ ഈ 13-​‍ാം ദിവസം, പ്രസിദ്ധനഗരമായ ലോസ്‌ഏഞ്ചൽസിലേയ്ക്ക്‌ പോവുകയാണ്‌. അവിടേയ്ക്ക്‌ 400 കി.മീറ്റർ ദൂരമുണ്ട്‌. ഇവിടെനിന്നും പുറപ്പെടുന്ന പുതിയ ബസ്സ്‌ ഇനി നാലഞ്ചുനാൾ ഞങ്ങളോടൊപ്പമുണ്ടാവും. അമേരിക്കൻ യാത്രയുടെ അവസാന സ്റ്റേഷനായ സാൻഫ്രാൻസിസ്കോ വരെ ഞങ്ങളെയും കൂട്ടി ഇതേ ബസ്സ്‌ തന്നെ സഞ്ചരിക്കുമെന്നും അറിവായി.
അമേരിക്കയിൽ, ന്യൂയോർക്കിൽ കാലുകുത്തിയ നിമിഷം മുതൽ ഇവിടത്തെ ഓരോ കാഴ്ച
കൾ കണ്ടുതുടങ്ങുമ്പോഴും അതവസാനിപ്പിക്കുംവരെ തോന്നുക, അമേരിക്കയിലെ ഏറ്റവും വലിയ കാഴ്ച അന്നത്തേതാണ്‌ എന്നാവും. ഈ ചിന്ത ഓരോ ദിവസവും ആവർത്തിക്കുന്നതുതന്നെ കാണുന്ന കാഴ്ചകളുടെ വൈവിദ്ധ്യത്തെയും, അസാമാന്യമായ പുതുമയെയും ആണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ, ലോസ്‌ ഏഞ്ചൽസ്‌ സന്ദർശനം ശരിക്കും ഇതുവരെ കണ്ടവയിൽ നിന്നൊക്കെ തീർച്ചയായും വ്യത്യസ്ഥമായിരിക്കുമെന്ന്‌ ആഷിക്‌ സാചന തന്നു. അടുത്ത മൂന്ന്‌ രാത്രികൾ ലോകസിനിമയുടെ തലസ്ഥാനമായ ഹോളിവുഡ്ഡ്‌ സ്ഥിതിചെയ്യുന്ന ദക്ഷിണകാലിഫോർണിയയിലെ ഈ നഗരത്തിലാവും ഞങ്ങൾ അന്തിയുറങ്ങുക.

രണ്ടു കവിതകൾ

indira balan

ചുരുളഴിയാത്ത ഭൂപടം


അയാൾ അങ്ങിനെയാണ്‌
ചിലപ്പോൾ ഓട്ടിൻപുറത്തു നിന്നും
ഭൂമിയുടെ തണുത്ത പ്രതലത്തിലേക്ക്‌
ഇറ്റുവീഴുന്ന നനുത്ത മഴയുടെ
താളാത്മകമായ ചലനം പോലെ
മറ്റു ചിലപ്പോൾ തീക്ഷ്ണമായ മടുപ്പിന്റെ
ചുട്ടുപൊള്ളിക്കുന്ന വെയിലു പോലെ
വേറെ ചിലപ്പോൾ നിർവ്വികാരതയുടെ
തണുത്തുറഞ്ഞ നീഹാരശൈലം പോലെ
ചിലപ്പോൾ മണ്ണിന്റെ അറിയാമിടങ്ങളിൽ
പമ്മിക്കിടക്കുന്ന കള്ളിമുള്ളുകളെപ്പോലെ......
ചിലപ്പോൾ ഇരുൾപ്പടർപ്പുകളും ,മുൾപ്പടർപ്പുകളും
തിങ്ങി മൗനമുദ്രിതമാക്കപ്പെട്ട
ഇടവഴികളിലൂടെ സഞ്ചരിക്കുന്നവൻ
പലപ്പോഴും ഒരവധൂതനെപ്പോലെ....
സമശീതോഷ്ണമായ ഒരവസ്ഥ അയാളിലില്ല
അയാൾ അങ്ങിനെയാണ്‌
ചുരുളഴിക്കാൻ കഴിയാത്ത ഭൂപടം പോലെ.......


തേടി നടന്നു ഞാൻ
തേടി നടന്നു ഞാൻ
വെളുത്ത സൂര്യന്മാരെ
കണ്ടില്ല,കണ്ടതു
കറുത്ത സൂര്യന്മാരെ

തേടി നടന്നു ഞാൻ
പൗർണ്ണമി തിങ്കളെ
കണ്ടില്ല, കണ്ടതു
തിങ്ങുമമാവാസികളെ

തേടി നടന്നു ഞാൻ
ജലമുഖരിതമാം തീരങ്ങളെ
കണ്ടില്ല, കണ്ടതു
നിർവ്വേദമാം മണൽക്കൂമ്പാരങ്ങളെ

തേടി നടന്നു ഞാൻ
കിളികൾ പാടും വയൽവഴികളെ
കണ്ടില്ല, കണ്ടതു
കണ്ണീരു വറ്റിയ ഭൂമിയെ


തേടി നടന്നു ഞാൻ
ചിരിക്കും നക്ഷത്ര ജാലങ്ങളെ
കണ്ടില്ല, കണ്ടതു
വാനം കീറിമുറിക്കും ഗർജ്ജനങ്ങളെ

തേടി നടന്നു ഞാൻ
ചന്ദ്ര മയൂഖത്തെ
കണ്ടില്ല, കണ്ടതു
തേർവാഴ്‌ച്ച നടത്തും ഇരുൾ മാലകളെ

തേടി നടന്നു ഞാൻ
പൂർണ്ണതയെന്ന സത്യത്തെ
കണ്ടില്ല, കണ്ടതു
അപൂർണ്ണമാം സമസ്യകളെ


പൂർണ്ണതയെന്നൊന്നില്ലെന്നറിവൂ
അന്ത്യത്തിൽ പ്രജ്ഞയും
വിണ്ണിലും മണ്ണിലും വിളങ്ങു-
മൊരേ ചൈതന്യം സനാതനം.

Thursday, July 1, 2010

ഒരു നീലനായ്ക്കുട്ടിയുടെ കണ്ണുകൾ

v p johns

ഗാർഷ്യ ഗബ്രിയേൽ മാർക്വേസിന്റെ കഥയുടെ സ്വതന്ത്രാവിഷ്കാരം

ആകാശം മേഘാവൃതം. അത്യന്തം ആകാംക്ഷയോടെ അവൾ എന്നെ ഉറ്റുനോക്കുന്നു. ഞാൻ അത്ഭുതവിവശൻ. അവൾ ആദ്യമായിട്ടാണ്‌ എന്നെ കാണുന്നതെന്ന്‌ ഞാൻ കരുതി. അവൾ വിളക്കിനപ്പുറത്തേക്കു മാറിനിന്നതും എന്റെ പിറകിൽ വന്നുപെട്ടു. ഞങ്ങൾ അന്യോന്യം കാണുന്നത്‌ ഇത്‌ ആദ്യമായിത്തന്നെ. അപ്രതീക്ഷിതമായി എന്തെല്ലാം സംഭവിക്കുന്നു ലോകത്തിൽ.
ഞാൻ ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. കാലുകൾ നന്നായി ഒതുക്കി ആയാസരഹിതം കസേരയിൽ ഇരുപ്പുറപ്പിച്ചു. അഞ്ചാറു നല്ല പുകയെടുത്തു.
എല്ലാ ദിവസവും രാവിലെ അവൾ വിളക്കിനു സമീപം വന്നു നിൽക്കുന്നതു ഞാൻ ശ്രദ്ധിച്ചു പോന്നു. സത്യമായും അതു നേരു തന്നെ. ആദ്യമൊക്കെ ഞാനിത്‌ മനഃപൂർവ്വം ഭാവന ചെയ്യുന്നു എന്നാണ്‌ ഞാൻ വിചാരിച്ചതു. എന്നാൽ സംഗതി പകൽപോലെ വാസ്തവമായിരുന്നു.
മുഖത്തോടുമുഖം കാണുമ്പോഴെല്ലാം ഞങ്ങൾ പരസ്പരം കണ്ണുകൾ കൈമാറുക മാത്രമേ ചെയ്തിരുന്നുള്ളു. ഇപ്പോൾ കസേരയിൽ ഒന്നുകൂടി അമർന്നിരുന്ന്‌ തലയൊന്നു വെട്ടിച്ചു ഞാൻ സാകൂതം അവളുടെ മുഖത്തേക്കു ദൃഷ്ടികൾ പായിച്ചു.
എന്തു വിസ്മയജനകം!
അവൾ തിരിച്ചു എന്നെയും അങ്ങനെതന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്‌. അവളുടെ സ്വർണ്ണമിഴികൾ നക്ഷത്രതുല്യം ജ്വലിക്കുന്നു. രാത്രിയിൽ നിറയെ പൂത്ത ആകാശത്തിന്റെ പ്രകാശധോരണി.
നിന്റെ മിഴികൾ എത്രമനോഹരം! എന്റെ പ്രിയപേടമാൻ കുഞ്ഞേ,നിന്റെ അധരങ്ങൾ എത്ര മധുരം!
ഞാൻ വികാരാധീനനായി.
ഒരു നീലനായ്ക്കുഞ്ഞിന്റെ ശോഭയൂറുന്ന നയനങ്ങൾ.
വിളക്കിൻ തിരിയിൽ നിന്നും കരങ്ങൾ മാറ്റാതെ അവൾ ഉരിയാടി.
നാം അതൊരിക്കലും വിസ്മരിച്ചുകളയരുത്‌.
എന്ത്‌? എന്നു ഞാൻ ചോദിക്കാനായും മുമ്പേ അവൾ ക്ഷണത്തിൽ അവിടം വിട്ടു പൊയ്ക്കളഞ്ഞു.
എനിക്കു വല്ലാത്ത ഇച്ഛാഭംഗമായി
നീലനായ്ക്കുഞ്ഞിന്റെ മിഴിയിണകൾ
എന്റെ മനസ്സ്‌ അടക്കം പറയുന്നു.
ഞാനക്കാര്യം ഹൃദയത്തിന്റെ സകല അറകളിലും സ്പഷ്ടമായി ഭംഗിയായി എഴുതി വച്ചിട്ടുണ്ട്‌.
എന്റെ കണ്ണുകൾ അവൾക്കു പിറകെ പായുന്നു.
അവൾ നേരെ ഡ്രസ്സിങ്ങ്‌ ടേബിളിലേയ്ക്കാണ്‌ നടന്നു നീങ്ങിയത്‌. വൃത്താകാരത്തിലുള്ള കണ്ണാടിക്കു മുമ്പിൽ ചെന്നു നിന്നു.
അതെ. ഞാൻ കലർപ്പില്ലാത്ത സത്യമാണ്‌ ബോധിപ്പിക്കുന്നത്‌.
തന്റെ ചൂടുറ്റ മിഴികൾ കൊണ്ടു അവൾ എന്നെത്തന്നെ ഉഴിഞ്ഞു നിൽക്കുകയാണ്‌. അവൾ മറ്റൊന്നിലും വ്യാപൃതയല്ലായിരുന്നു എന്നു തന്നെ കരുതാം. അൽപ നിമിഷങ്ങൾക്കുള്ളിൽ പിങ്കുനിറമുള്ള മുത്തിരിക്കുന്ന പെട്ടി തുറന്ന്‌ മുഖമാസകലം പൗഡർ പൂശുന്നു. ശേഷം പെട്ടിയിൽ യഥാസ്ഥാനത്ത്‌ വെച്ച്‌ നീണ്ടു നിവർന്നു നിന്നു. സ്വതവേ പിങ്കുവർണ്ണമുള്ള ആ ചാരുമുഖം റോസ്‌ പൗഡറിന്റെ മിനുമിനുപ്പിൽ കൂടുതൽ കമനീയമായി തീർന്നിരിക്കുന്നു.
കോമളാംഗി വീണ്ടും വിളക്കിന്നടുത്തേക്കു തിരിച്ചുവന്നു.
അവൾ ഇപ്രകാരം പിറുപിറുക്കുന്നുണ്ടായിരുന്നു.
ആരെങ്കിലും ഒരാൾ ഈ മുറിയെപ്പറ്റി സ്വപ്നം കാണുകയും സ്വപ്നദർശനത്തിലൂടെ എന്റെ രഹസ്യങ്ങൾ മുഴുവൻ വെളിപ്പെടുത്തിയേക്കുമെന്ന്‌ ഞാൻ വല്ലാതെ ഭയന്നുപോയിരിക്കുന്നു.
അവൾ തന്റെ നീണ്ടുമെലിഞ്ഞ കൈകൾ വിളക്കിലേക്കടുപ്പിക്കുകയും ദേഹം സ്വയം ചൂടുപിടിപ്പിക്കുകയും ചെയ്തു.
തുടർന്ന്‌ എന്നോടു ചോദിച്ചു.
തണുപ്പനുഭവപ്പെടുന്നില്ലേ നിങ്ങൾക്ക്‌?
സത്യമാണ്‌. വല്ലാത്ത ശൈത്യം.
എങ്കിലും ഞാൻ പ്രതിവചിച്ചതിങ്ങനെ.
ഓ.... ചിലപ്പോഴൊക്കെ.
എന്റെ അലസമായ മറുപടി അവളെ കുഴക്കിയിരിക്കണം.
എന്നാൽ നിങ്ങൾക്കുടൻ തന്നെ തണുപ്പിന്റെ കാഠിന്യം നല്ലവണ്ണം അനുഭവപ്പെടാതിരിക്കില്ല. നോക്കിക്കോളൂ.
അവൾ താക്കീതിന്റെ സ്വരത്തിൽ പറയുന്നു.
ഞാനപ്പോൾ ചിന്തിച്ചു.
എന്തിനാണ്‌ ഞാൻ ഈ കസേരയിൽ ഒറ്റക്കിങ്ങനെ കുത്തിയിരിക്കുന്നത്‌.
അസ്ഥികൾ തുളച്ചിറങ്ങുന്ന ശൈത്യമാണ്‌ ചുറ്റിലും. എന്നാൽ ഏകാന്തത്തയുടെ സംഗീതമാണ്‌ അതെനിക്കു സമ്മാനിക്കുന്നത്‌. പറഞ്ഞുപറഞ്ഞിരിക്കെ അതെന്നെ മേലാസകലം ആക്രമിക്കാൻ തുടങ്ങി. കൈകളിലൂടെ തണുപ്പ്‌ അതിവേഗം അരിച്ചുകയറിത്തുടങ്ങി എന്നിട്ടും എന്തൊരാശ്ചര്യം! രാത്രി ഇപ്പോഴും അസാധാരണമാംവിധം ശാന്തമാണ്‌.
ആ ഷീറ്റ്‌ താഴേക്കു പതിക്കട്ടെ.
ശബ്ദം താഴ്ത്തി പതിയെ പറയാനാണ്‌ ഞാൻ ഉദ്ദേശിച്ചതു.
പക്ഷെ പുറത്തേക്കെത്തിയപ്പോൾ ഉച്ചത്തിലായെന്നു മാത്രം.
എന്റെ വാക്കുകൾക്കു പകരമൊന്നും ഉച്ചരിക്കുകയുണ്ടായില്ല.
അതൊന്നും അശേഷം ഗൗനിക്കാതെ അവൾ വീണ്ടും ഡ്രസ്സിങ്ങ്‌ ർറൂമിലേക്കു തന്നെപോയി.
ഞാൻ കസേരയിൽ തന്നെ അമർന്നു.
അവളെ മുഖഭാവം കാണാതെ തന്നെ അവൾ എന്തു ചെയ്യുകയായിരിക്കുമെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിയുന്നുണ്ട്‌. കണ്ണാടിക്കു മുകളിലാണെങ്കിലും എന്റെ പിൻഭാഗം അവൾക്കു നന്നായി കാണാൻ കഴിയും. അവളുടെ മുഖത്തിനും മേനിക്കും പൂർവ്വാധികം ചന്തം വന്നുകൊണ്ടിരിക്കുന്നു. ഒരു ലാവണ്യക്കുടുക്ക തന്നെ. സംശയമില്ല. ഉത്തരക്ഷണം എന്റെ ദൃഷ്ടിക്കെതിർ ദിശയിൽ മിനുസമാർന്ന ഒരു ഭിത്തി പ്രത്യക്ഷപ്പെട്ടു. കണ്ണാടിപോലെ മിനുസമുണ്ടതിന്‌.
പക്ഷെ അവളുടെ കോമളരൂപം അതിൽ പ്രതിഫലിക്കുന്നില്ല. ചുമർ കണ്ണാടിയിൽ അവൾ കൂടൂതൽ മഞ്ജുളാംഗിയായി മാറുകയാണെന്ന്‌ ഞാൻ ഭാവനയിൽ കണ്ടു.
എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അവൾക്കുവേണ്ടി ഒരു ചെമ്പനിനീർപ്പൂ ഞൊടിയിടയിൽ വിരിഞ്ഞുവരുന്നുണ്ട്‌. അതിന്റെ പരിമളം എനിക്കു ആസ്വദിക്കാൻ കഴിയുന്നുണ്ട്‌.
ഞാൻ നിന്നെ കാണുന്നുണ്ട്‌ - (എനിക്കു നിന്നെ കാണാൻ കഴിയുന്നുണ്ട്‌) ഞാൻ വികാരഭരിതനായി ഉറക്കെ വിളിച്ചു കൂവി.
തത്സമയം അവൾ മീൻമിഴികൾ ഉയർത്തി എന്നെ തഴുകുന്നതും ഓമനിക്കുന്നതും ഞാൻ കണ്ടു. കസേരയിൽ ഇരിക്കുന്ന എന്റെ പുറകുവശം കണ്ണാടിയിൽ നിഴലിക്കുന്നതും അവൾ കണ്ടെത്തിക്കഴിഞ്ഞു. അവൾക്കുവല്ലാതെ കോരിത്തരിച്ചുപോയി. മഞ്ഞു പൊഴിക്കുന്ന ശൈത്യം അവളെ കൂടുതൽ മനോഹരിയാക്കുന്നു.
എന്റെ മുഖം വീണ്ടും ഭിത്തിയിലേക്കു ചാഞ്ഞു. മനോജ്ഞമായ കണ്ണിമകളിലൂടെ ഞാനവളെ പിന്നെയും പിന്നെയും കണ്ടുകൊണ്ടിരിക്കുകയാണ്‌.
ബ്രേസിയറിലാണിപ്പോൾ ആ കണ്ണുകൾ കുടുങ്ങിക്കിടക്കുന്നത്‌ അവൾ നിശ്ശബ്ദയുമാണ്‌.
ഞാൻ ശബ്ദം വല്ലാതെ താഴ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: നിന്നെ എനിക്കു കാണാം.
അവൾ മിഴികൾക്കൊപ്പം ബ്രായും ഉയർത്തിപ്പിടിച്ചു.
അതസാധ്യമാണ്‌.
അവൾ തറപ്പിച്ചുപറയുന്നു.
-എന്തുകൊണ്ടില്ല?-
ഞാൻ കസേര ദിശ തിരിച്ചിട്ടു.
എന്റെ ചുണ്ടുകളിലിപ്പോഴും സിഗരറ്റുപൂവുകൾ എരിഞ്ഞുകൊണ്ടിരുന്നു.
ഞാൻ കണ്ണാടിക്കുനേരെ അഭിമുഖമായപ്പോൾ അവൾ വിളക്കിനുനേർപിൻവശത്തായി വന്നുപെട്ടു. മൃദുലമായ കൈകൾ വിളക്കിൻ ജ്വാലകൾക്കു നേരെ അതാവിരുത്തിപ്പിടിക്കുന്നു. എനിക്കത്‌ പിടക്കോഴി ചിറകു വിടർത്തുന്നതുപോലെ തോന്നി. അവൾ ആകുലചിത്തയായി പറഞ്ഞു.
എനിക്കു ജലദോഷം പിടിപെട്ടേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.
വല്ലാത്ത ഉൽക്കണ്ഠയാണീ സുന്ദരിപ്പെണ്ണിന്‌.
ഇത്‌ ഒരു ഹിമ നഗരമാണെന്നു തോന്നുന്നു.
അവൾ ഭയചകിതയായി മൊഴിഞ്ഞു.
അവളുടെ മൃദുലചർമ്മം ചെമ്പുതകിടു നിറത്തിൽ നിന്നും കടുംചുവപ്പിലേക്കു പടർന്നു കഴിഞ്ഞു.
അവൾ കഠിന ദുഃഖിതയാണ്‌. എന്താണീ സുന്ദരിക്കിത്ര സങ്കടത്തിനു കാരണം?
ഞാൻ വിഷാദവാനായി ആലോചിച്ചു.
എന്തെങ്കിലും ഒരു പ്രതിവിധി ഉടനടി ചെയ്തേ ഒക്കൂ. ഞാൻ ആലോചിക്കുമ്പോഴേക്കും രംഗ വ്യതിയാനം.
അവൾ അതിവേഗം വിവസ്ത്രയാകാൻ തുടങ്ങി. ആദ്യം ബ്രേയിസിയർ പിന്നെപ്പിന്നെ അടിവസ്ത്രങ്ങൾ, ഒടുവിൽ മേൽവസ്ത്രം. ക്രമത്തിൽ അവൾ ഓരോന്നും അഴിച്ചുമാറ്റിക്കൊണ്ടിരുന്നു.
പൊടുന്നനെ ഞാൻ ഭിത്തിയിലേക്കു ദൃഷ്ടികൾ പറിച്ചുനട്ടു. അതിന്റെ ആവശ്യമില്ല. നിങ്ങൾ നേരത്തെ തല വെട്ടിച്ചുനോക്കിയപ്പോൾ കണ്ടതുപോലെ ഇപ്പോഴും നിങ്ങൾക്കെന്നെ കാണാം.
അങ്ങനെ പറഞ്ഞിട്ടും അവൾ പൂർണ്ണമായും വിവസ്ത്രയായി (നഗ്നയായി) അവളുടെ രമണീയചർമ്മം ദീപജ്വാലകൾ ആവേശത്തോടെ നക്കിത്തോർത്തിക്കൊണ്ടിരുന്നു.
പ്രഹരമേൽക്കുമ്പോൾ പുളഞ്ഞ്‌ അടിവയറ്റിൽ ധാരാളം ചുളിവുകൾ വീഴ്ത്തുന്ന നിന്റെ ചേതോഹരമായ ചർമ്മഭംഗി കാണാനാണ്‌ എനിക്കിഷ്ടം.
എന്റെ വാക്കുകൾ വെളിക്കും വരുംമുമ്പു തന്നെ അവളുടെ നഗ്നത കണ്ടിട്ടു എനിക്കു വല്ലാത്ത ജാള്യതതോന്നി. വളരെ മേച്ഛമായിപ്പോയി അത്‌! എനിക്കു അതിയായ ലജ്ജാഭാരവും അനുഭവപ്പെട്ടു അവൾ പക്ഷെ തികച്ചും നിശ്ചലയാണ്‌. തീജ്വാലകൾ കൊണ്ടു ഉടലാകെ ചുട്ടുപിടിപ്പിക്കുകയാണവൾ.
അവൾ, പറയാൻ തുടങ്ങി.
ചിലപ്പോൾ ഞാൻ വിചാരിക്കും. എന്റെ ദേഹം ലോഹനിർമ്മിതമോ മറ്റോ ആണെന്ന്‌.
തുടർന്നവൾ അൽപസമയം മൗനമായിരുന്നു. കൈകൾ മാത്രം സാവധാനം ചലിപ്പിച്ചു.
കേട്ട മാത്രയിൽ ഞാൻ കുറച്ചു ലാഘവത്തോടെ പറഞ്ഞു.
ഏതോ മ്യൂസിയത്തിന്റെ മൂലയിൽ കാഴ്ചക്കാരിൽ കൗതുകമുണർത്താൻ ഒരുക്കിവെച്ചിരിക്കുന്ന ഒരു കൊച്ചു വേങ്കലപ്രതിമയാണ്‌ നീ എന്ന്‌ എനിക്കപ്പോൾ തോന്നുന്നു. അതുകൊണ്ടാവണം നിനക്കിത്രമാത്രം തണുപ്പനുഭവപ്പെടുന്നത്‌.
ഉറങ്ങാനായി ഞാൻ കിടക്കുമ്പോൾ എന്റെ ഉടൽ പൊള്ളയായി മാറുന്നതും എന്റെ തൊലി ഒരു പ്ലെയിറ്റായിത്തീരുന്നതും പോലെ എനിക്കതനുഭവപ്പെടുമായിരുന്നു.
"ധമനികളിൽ രക്തപ്രവാഹം അലയടിക്കുമ്പോൾ ആരോ എന്റെ ഉദരത്തിൽ വന്ന്‌ ഊക്കോടെ അടിക്കുന്നതുപോലെ എനിക്കു തോന്നും. അപ്പോൾ എന്റെ സ്വന്തമായ ചെമ്പുതകിടിന്റെ ഒച്ച എന്റെ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ എനിക്കു കേൾക്കാൻ കഴിയും.
-എന്താ നിങ്ങൾ അതിനെക്കുറിച്ചു പറയ്യാ? ലാമിനേറ്റു ചെയ്ത കോപ്പറെന്നോ? അതോ?
അവൾ വിളക്കിനു അരികിലേക്കു കൂടുതൽ കൂടുതൽ അടുത്തുവന്നു.
- നീ പറയുന്നതു കേൾക്കാൻ എനിക്കു അതിയായ അനൽപമായ താൽപര്യമുണ്ട്‌. ഞാൻ ഉള്ളു തുറന്നു.
ഞാൻ കിടന്നറങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ കാതുകൾ എന്റെ വാരിയെല്ലുകൾക്കു (മീതെ) മുകളിൽ അമർത്തിവെയ്ക്കണം അപ്പോൾ തീർച്ചയായും നിങ്ങൾക്ക്‌ അതിന്റെ മാറ്റൊലി കേൾക്കാതിരിക്കില്ല. അപ്പ, നിങ്ങൾ അതു കേൾക്കുക തന്നെ ചെയ്യും.
സംസാരിക്കുമ്പോൾ അവളുടെ ശ്വാസോച്ഛ്വാസം ക്രമാതീതമാകുന്നത്‌ ഞാൻ ശ്രദ്ധിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും അതിനു സാരമായ വ്യത്യാസമൊന്നും വന്നിട്ടില്ലെന്നു അവൾ ആണയിട്ടു പറഞ്ഞു. അവളുടെ ഭാവമാറ്റം എന്നിൽ വല്ലാത്ത കൗതുകം ഉളവാക്കി.
ഇക്കാര്യങ്ങൾ എന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്‌ താൻ ജീവിതം സമർപ്പിച്ചിരിക്കുന്നതെന്ന്‌ അവൾ ദൃഢമായി വിശ്വസിക്കുന്നു. നീലമിഴികളുള്ള നായ്ക്കുട്ടി. എന്ന ശൈലി എന്നെ ശരിക്കും ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമായി തെരുവോരങ്ങളിൽ മുഴുവൻ അവൾ ഇക്കാര്യം വിളിച്ചു കൂവി നടക്കും.
ഈ ലോകത്ത്‌ തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഏക മനുഷ്യൻ-ഇതാ ഈ ഒരേ ഒരാൾ മാത്രം-എന്നവൾ തെരുവുകൾ തോറും ഉച്ചത്തിൽ പാടി നടക്കുമത്രെ.
ഞാൻ ഒരാൾ മാത്രമാണ്‌ എല്ലാ രാത്രികളിലും പെയ്തിറങ്ങുന്ന സ്വപ്നങ്ങളിൽ അവൾക്കു പ്രത്യക്ഷപ്പെടുന്നതും, നീലമിഴികളുള്ള നായ്ക്കുട്ടി എന്നവളെ കൊഞ്ചിച്ച്‌ ലാളിക്കാറുള്ളതും-
അവൾ അത്യന്തം ആവേശ ദുരിതയായിരിക്കുന്നു.
റസ്റ്റോറന്റുകളിൽ ബെയറർമാരോടു ഞാൻ പറയുമായിരുന്ന നീലനായ്ക്കുഞ്ഞിന്റെ കണ്ണുകൾ. വെയിറ്റർമാർ ആദരപൂർവ്വം തലകുനിച്ചു നിൽക്കും. തങ്ങളുടെ സ്വപ്നങ്ങളിൽ അത്തരം ഒന്നുണ്ടായതായി അവർക്കാർക്കും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. സ്വപ്നങ്ങൾക്കു മീതെ സ്വപ്നങ്ങൾ വന്നു പതിച്ചു.
ബെയറർമാരെയെല്ലാം ഒരു നിമിഷം അമ്പരപ്പിച്ചുകൊണ്ടു അവൾ ടേബിളുകളിലും നാപ്കിനുകളിലുമെല്ലാം ഒരു നീല നായ്ക്കുട്ടിയുടെ കണ്ണുകൾ എന്നു വലിയ അക്ഷരങ്ങളിൽ എഴുതിവച്ചു. ഹോട്ടലുകളുടെ ജനൽക്കതകുകൾ, ജാലകവിരികൾ, റയിൽവേ സ്റ്റേഷനുകൾ, പബ്ലിക്ബിൽഡിംഗുകൾ എന്നു വേണ്ട കണ്ടവയിലെല്ലാം തോന്നിയതുപോലെ അവൾ ഇപ്രകാരം കുറിച്ചുവെക്കുമായിരുന്നു.
ഒരിക്കൽ അവൾ ഒരു ഔഷധക്കടയിൽ ചെന്നുകയറി. സ്വപ്നത്തിൽ താൻ ദർശിച്ച തന്റെ മുറിയിൽ സ്വച്ഛന്ദം തലങ്ങും വിലങ്ങും അലസം നടന്നുനീങ്ങുന്ന ഒരു നായ്ക്കുട്ടിയുടെ പരിചിതഗന്ധം അവളുടെ മൂക്കിലേക്കടിച്ചു കയറി. നിശ്ചയമായും അതിവിടെ ഉണ്ട്‌. സമീപത്തൊരിടത്തുണ്ട്‌. അവൾക്കു ദൃഢവിശ്വാസമായിരുന്നു. അതുമായി അവൾക്കുണ്ടായിരുന്ന ഗാഢബന്ധം വേറെ മറ്റാർക്കും അറിയില്ലല്ലോ? മരുന്നുകടയിലെ പുത്തൻ ഫ്ലോർടെയിൽസിൽ നിന്നാണ്‌ മണം വരുന്നതെന്നു അവൾ ഊഹിച്ചു. കടയിലെ കണക്കെഴുത്തുകാരന്റെ (ഗുമസ്ഥന്റെ) സമീപം ചെന്ന്‌ അവൾ അറിയിച്ചു.
എന്റെ സ്വപ്നങ്ങളിൽ ഞാനെപ്പോഴും ഒരു മനുഷ്യനെ കണ്ടുമുട്ടാറുണ്ട്‌. അയാൾ 'ഒരു നീലനായ്ക്കുട്ടിയുടെ നയനങ്ങൾ എന്ന്‌ സദാ എന്നോട്‌ പറഞ്ഞുകൊണ്ടേയിരിക്കും.
അയാൾ അതുതന്നെ സ്വയം നിഗോ‍ൂഢമാക്കിക്കിടത്തി സ്വാഭാവിക ചേഷ്ടകളോടെ തിരിച്ചു പറഞ്ഞു.
മാഡം തുറന്നുപറയാമല്ലോ, താങ്കൾക്കു അത്തരം മനോഹരമായ നീലമിഴികൾ തന്നെയാണുള്ളത്‌.
അവൾ അത്യധികം ഉത്സാഹഭരിതയായി.
സ്വപ്നത്തിൽ എന്നോടപ്രകാരം ഉരുവിടുകയും സല്ലപിക്കുകയും ചെയ്യുന്ന ആ മനുഷ്യനെ എനിക്കു കണ്ടുപിടിച്ചേ തീരൂ.
അവളുടെ ദൃഢനിശ്ചയം കേട്ടിട്ടു പാവം ഉടമസ്ഥൻ ചിരിച്ചുചിരിച്ചു മണ്ണുകപ്പിയത്രെ!
പിന്നീടയാൾ കൗണ്ടറിന്റെ മറുപാർശ്വത്തേക്കു (തിരക്കിട്ട്‌) നീങ്ങി. അവളാകട്ടെ ഫ്ലോർടെയിൽസിന്റെ പുതുഗന്ധത്തിലേക്ക്‌ തന്റെ നാസാരന്ധ്രങ്ങൾ തുറന്നു പിടിച്ച്‌ എന്തോ ആവാഹിക്കുന്നതുപോലെ ഒരുപാടുനേരമങ്ങനെ നിൽക്കുകയും ചെയ്തു. അനന്തരം പഴ്സ്‌ തുറന്ന്‌ ലിപ്സ്റ്റിക്‌ എടുത്ത്‌ ടെയിൽസിലെമ്പാടും ഇപ്രകാരം കുറിച്ചു.
ഒരു നീലനായ്ക്കുട്ടിയുടെ മിഴികൾ
പൊടുന്നനെ കണക്കെഴുത്തുകാരൻ ഓടിപ്പിടഞ്ഞെത്തി അവളോടു കയർത്തു തുടങ്ങി.
മാഡം, നിങ്ങൾ ആ ടെയിൽസാകെ വൃത്തികേടാക്കിയല്ലോ? അവൾ മുഖമുയർത്തി, പ്രകാശത്തിരകളിലേക്കു ദൃഷ്ടികളൂന്നി. പിന്നെയും പിന്നെയും മുകളിലേക്ക്‌ ദൃഷ്ടികളുയർന്നു. നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണവൾ.
ഇപ്പോൾ അവൾ എന്നെ ദാഹാർത്തയായി എത്തി നോക്കുന്നു.
ഇതാ കസേരയിലിരുന്ന്‌ ത്രസിക്കാൻ ആരംഭിച്ചു. "നിങ്ങൾ അക്കാര്യം എന്നോടൊന്നു സൂചിപ്പിച്ചതുപോലുമില്ല."
അവൾ പരിഭവത്തോടെ പറഞ്ഞു. ഞാനിപ്പോൾ തന്നെ നിന്നോടതു പറയാം. തികച്ചും സത്യമാണക്കാര്യം.
എന്റെ വിരലുകൾക്കിടയിൽ നിന്നും സിഗരറ്റു കുറ്റികൾ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ഞാൻ പുകവലിച്ചു കൊണ്ടിരുന്ന കാര്യംപോലും മറന്നുപോയി.
എവിടെയാണത്‌ എഴുതിവെച്ചിരുന്നതെന്ന കാര്യവും ഓർമ്മയിൽ തെളിഞ്ഞുവരുന്നില്ല.
അവൾ കൂട്ടിച്ചേർത്തു.
അതെ. അതേ കാരണം കൊണ്ടുതന്നെ ആവാക്കുകൾ ഓർത്തെടുക്കാൻ എനിക്കും കഴിയുന്നില്ല. വല്ലാത്ത മറവി തന്നെ.
അവൾ വിഷാദവതിയായി. അല്ല. അക്കാര്യം വളരെ ശരിയാണ്‌. ഞാനതും സ്വപ്നത്തിൽ കണ്ടതുപോല സ്മരിക്കുന്നു.
ഞാൻ വേഗം എഴുന്നേറ്റു വിളക്കിനടുത്തേക്കു പോയി.
നാളെ ഞാൻ അതുമറന്നേക്കുമെന്നു ഞാൻ കരുതുന്നില്ല.
ഞാനെപ്പോഴും അങ്ങനെ പറഞ്ഞുപോന്നിരുന്നുവേങ്കിലും ഉണർന്നുകഴിയുമ്പോൾ വാക്കുകൾ ഞാൻ മറന്നുപോകുമായിരുന്നു.
അവൾ പറഞ്ഞു.
ആദ്യ ദിവസം തന്നെ നീയതു കണ്ടുപിടിച്ചു കഴിഞ്ഞു.
ഞാൻ മറുപടി വിശദീകരിച്ചു. ഞാൻ അതുകണ്ടെത്താൻ കാരണം നിന്റെ ചാരവർണ്ണം കലർന്ന മിഴിയിണകൾ തന്നെ. നിർഭാഗ്യകരമെന്നുപറയട്ടെ പ്രഭാതത്തിൽ അതെന്റെ ഓർമ്മയിൽ നിന്നും അപ്രത്യക്ഷമാകുന്നു.
വിളക്കിന്റെ നാളങ്ങൾക്കു താഴെ അവളുടെ, ദീർഘനിശ്വാസങ്ങൾ അലഞ്ഞു നടന്നു.
അവളുടെ ദന്തനിരകൾ തീ ജ്വാലകളിൽ പ്രകാശിക്കുന്നു.
ഞാൻ എന്തെഴുതുന്നുവേന്നെങ്കിലും താങ്കൾ ഒന്നു ഓർത്തെങ്കിൽ
എനിക്കു നിന്നെയൊന്നു സ്പർശിക്കണം.
ഞാൻ നിസ്സങ്കോചം ഉരിയാടി.
അവൾ സംസാരം അവസാനിപ്പിക്കുമ്പോൾ കാലുകളിട്ടിളക്കി കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു ഞാൻ.
ഓരോ ദിവസവും ആ പ്രയോഗത്തെക്കുറിച്ചു നിന്നെ ഓർമ്മിപ്പിക്കാൻ ഞാൻ ഉദ്യമിക്കുകയായിരുന്നു.
അവളുടെ കരചലനങ്ങൾ ഇപ്പോഴും മനസ്സിൽ അംഗനം ചെയ്തു കിടപ്പുണ്ട്‌.
ഹൃദയഹാരിയായ ദൃശ്യങ്ങൾ മനസ്സിൽ നിന്നും എങ്ങനെ ഊരി മാറ്റാനാകും?

ഗൃഹാതുരത്വത്തിന്റെ ആത്മനൊമ്പരം


chacko sankarathil

അമേരിക്കയിലെ മലയാളസാഹിത്യ പ്രവർത്തകരിൽവച്ച്‌ ഏറ്റവും ശക്തനും ശ്രദ്ധേയനുമാണ്‌ മാത്യുനെല്ലിക്കുന്ന്‌. ഏകദേശം ഒരു ഡസനിലധികം കൃതികളുടെ കർത്താവാണ്‌ അദ്ദേഹം. ചെറിയ ചെറിയ വാചകങ്ങളിലൂടെ വലിയ അർത്ഥവ്യാപ്തിയുള്ള കഥാരചന മാത്യുവിന്റെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ മാത്യു മറ്റുള്ള മലയാളസാഹിത്യകാരന്മാരിൽനിന്നും വ്യത്യസ്തനുമാണ്‌.
1989 മധ്യത്തോടെയാണ്‌ ഞാൻ മാത്യുവിനെ പരിചയപ്പെടുന്നത്‌. 'രജനി' മാസിക തുടങ്ങിയിട്ട്‌ അധികനാളുകളായിരുന്നില്ല. കെ.പി.എ.സിയുടെ നാടകങ്ങളുമായി തോപ്പിൽഭാസി അമേരിക്ക സന്ദർശിക്കുന്ന സമയം. ഞാൻ അദ്ദേഹവുമായി സംസാരിച്ചപ്പോൾ തോപ്പിൽഭാസി സാറ്‌ ചോദിച്ചു: "ഹൂസ്റ്റണിലുള്ള മാത്യുനെല്ലിക്കുന്നിനെ അറിയാമോ?" "ഇല്ല." ഒറ്റവാക്കിൽ ഞാൻ മറുപടി നൽകി. "മാത്യു പ്രതിഭാധനനായ ഒരു സാഹിത്യകാരനാണ്‌. അദ്ദേഹത്തിന്റെ ഏതാനും സാഹിത്യരചനകൾ എനിക്കു വായിക്കുവാൻതന്നു. എനിക്കിഷ്ടമായി. മാത്യുവിനെ പരിചയപ്പെടുന്നത്‌ 'രജനി'യുടെ വളർച്ചയ്ക്ക്‌ നല്ലതായിരിക്കും." ഭാസിസാറിന്റെ വാക്കുകൾകേട്ട ഉടൻതന്നെ ഞാൻ മാത്യുവുമായി ബന്ധപ്പെട്ടു. അദ്ദേഹം 'രജനി'യിൽ പ്രസിദ്ധീകരിച്ചു. അന്നു തുടങ്ങിയ സുഹൃദ്ബന്ധം വളർന്ന്‌ ഞങ്ങൾ ആത്മമിത്രങ്ങളായി മാത്യുവിന്റെ സംഭാവനകൾ 'രജനി'യുടെ വളർച്ചയ്ക്ക്‌ ഏറെ സഹായിച്ചു. ഇപ്പോൾ അദ്ദേഹം 'രജനി'യുടെ എഡിറ്റർ കൂടിയാണ്‌.
മാത്യുവിന്റെ ഏറ്റവും പുതിയ നോവലാണ്‌ 'പത്മവ്യൂഹം' മാത്യുവിന്‌ കഥ എഴുതാനറിയാം; നോവലെഴുതാനറിയാം. അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ ഇതു വ്യക്തമാകും. ഒരിക്കൽ ഞാൻ മാത്യുവിനോടു ചോദിച്ചു. "നിങ്ങൾ ആർക്കുവേണ്ടിയാണ്‌, എന്തിനുവേണ്ടിയാണ്‌ എഴുതുന്നത്‌?"
അതിനദ്ദേഹം തന്ന മറുപടി കേൾക്കണ്ടെ? "ഞാൻ ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും എഴുതുന്നില്ല. സ്വന്തം അനുഭവങ്ങളും ആത്മപീഡനങ്ങളും മനനംചെയ്ത്‌, തലമുറകൾ കടന്നുപോകുന്ന ശൈഥില്യങ്ങളിലെ ഉൾക്കാഴ്ചകൾ ദാർശിനികതലത്തിലൂടെ പദയാത്ര ചെയ്യുമ്പോൾ വിളിച്ചറിയിക്കാൻ അക്ഷരം എന്ന മാധ്യമത്തെ ആശ്രയിക്കുന്നുവേന്നുമാത്രം" അതാണ്‌ അമേരിക്കയിലെ മറ്റുള്ള എഴുത്തുകാരും മാത്യുവും തമ്മിലുള്ള അന്തരം. മാത്യു ധാരാളം വായിക്കുന്നു. സൃഷ്ടികളെ കൂലങ്കഷമായി പഠനം ചെയ്യുന്നു.
അമേരിക്കയിലായിട്ടും മലയാളത്തിന്റെ തനിമകൾ മറക്കാത്ത സാഹിത്യകാരനാണ്‌ മാത്യു. മനനത്തിന്റെ ഗഗാരങ്ങളിൽ ധ്യാനിക്കുമ്പോൾ, ഹിമശൈലങ്ങൾ കടന്നുകയറുമ്പോൾ മഞ്ഞിന്റെ തണുപ്പറിയാത്ത ധ്യാനം. അപ്പോൾ സൃഷ്ടിയുടെ നാമ്പുകൾ കിളിർത്തുകൊള്ളും. അതാണ്‌ മാത്യുവിന്റെ ആത്മവിശ്വാസം.
മാത്യുവിന്റെ എല്ലാ കൃതികളിലും ഗൃഹാതുരത്വത്തിന്റെ ആത്മനൊമ്പരം ഒളിഞ്ഞിരിക്കുന്നതു കാണാം. ഒരു നിയോഗത്തിലെ അന്യമായ അനുഭവം മാത്രമാണ്‌ പ്രവാസം. നിങ്ങളുടെ ഭൗതികശരീരം പ്രവാസത്തിലെങ്കിലും എന്തോ തേടി മാതൃഭൂമിയിലൂടെ എന്നും നടക്കാറുണ്ട്‌. അടുത്ത ഭാഷയുടെ കുതിപ്പ്‌ ഇവിടെനിന്നായിരിക്കാം ഈ പ്രവാസം മറ്റൊരു തേങ്ങലിന്റെയും മുറിവിന്റെയും ആരംഭവുമായിരിക്കണം ഈ നിമിഷവും ഇതിന്റെ ബന്ധനങ്ങളും മറ്റൊരു കുരുക്കിന്റെയും പാശങ്ങളുടെയും തുടക്കവും ജനനവുമായിരിക്കണം. അതാണ്‌ നിയോഗങ്ങൾ എന്നുവിളിക്കുന്ന ജന്മാന്തരങ്ങളിലെ പാശങ്ങൾ.
'പത്മവ്യൂഹ'ത്തിലെ രവീന്ദ്രൻ ശക്തനാണ്‌. ധൈര്യമുള്ളവനാണ്‌. അമ്മാവന്റെ മകൾ ശാരദയെ അവനിഷ്ടമാണ്‌. അവളുടെ മുടിയിഴകളിൽ മുല്ലപ്പൂക്കൾ അർപ്പിക്കുവാൻ രവീന്ദ്രൻ മോഹിച്ചു. സുഗന്ധങ്ങളിൽ ലയിച്ച്‌ ഏറെ നേരം മടിച്ചുനിൽക്കുവാൻ അവൻ അശക്തനായിരുന്നു. അരുതാത്തതെന്തോ ചെയ്യുന്നതിന്റെ വിലക്കുകൾ മനസ്സിൽ ഉയർന്നപ്പോഴും പാദങ്ങൾ മുന്നോട്ടു ചലിച്ചു. ഇരുളിൽ മുറ്റത്തിന്റെ കോണിലെ ചാമ്പമരത്തിന്റെ മറപറ്റി ശാരദയുടെ ചുണ്ടിൽ അവൻ ഒരു മുദ്രയിട്ടു. എന്നിട്ട്‌ മുല്ലപ്പൂക്കൾ അവളുടെ മുടിയിഴകളിൽ തിരുകിവച്ചു. ശാരദയുടെ നനവാർന്ന ചുണ്ടിലെ മാധുര്യം അവനിലേക്ക്‌ ഒഴുകിയെത്തി. പക്ഷേ, അവളെക്കുറിച്ചോർക്കുമ്പോഴെല്ലാം അമ്മാവന്റെ ക്രൂരമായ കണ്ണുകളിലെ തീയുടെ ചൂടിൽ അവൻ തളർന്നുപോയി. എന്നിട്ടും അവൻ ആശ്വസിച്ചു. എന്നെങ്കിലും താൻ ശക്തനും, സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവനുമാകും. അപ്പോൾ താൻ ആർജ്ജിക്കുന്ന കരുത്തിന്റെ പിൻബലത്തിൽ ശാരദയുടെ കൈപിടിച്ച്‌ അമ്മാവന്റെ മുന്നിലൂടെ പടിയിറങ്ങും. എത്ര ഭംഗിയായിട്ടാണ്‌ ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്‌. ഒരു ഉത്തമകലാകാരനുമാത്രമേ അവന്റെ വികാരങ്ങൾ മുഴുവൻ കടലാസിൽ പകർത്താനാവൂ.
തന്റെ കാമുകി പനിവന്നു മരിച്ചു. രവീന്ദ്രൻ എല്ലാം മറക്കാൻ ശ്രമിച്ചു. എന്നാൽ ഓർമ്മകൾ മരിക്കുന്നില്ല. അവ ഉറങ്ങുകയേയുള്ളുവേന്ന്‌ അവനു ബോധ്യമായി. ബാല്യത്തിലും കൗമാരത്തിലും ഒളിപ്പിച്ചോമനിച്ച അനുരാഗവല്ലരി അകാലത്തിൽ വാടിക്കരിഞ്ഞപ്പോൾ ആ ഓർമ്മകൾ ഒരു വ്യാളിപോലെ അവനെ പീഡിപ്പിച്ചു.
രവീന്ദ്രൻ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൻപുറത്തെ വില്ലേജാഫീസിൽ ഗുമസ്തനായി. അവൻ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്ത വീട്ടിൽ ഒരു ദിവസം പാവാടയുടുത്ത്‌ മുറുക്കി ചുണ്ടുചുവപ്പിച്ച സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടു. രവീന്ദ്രന്‌ അവളെ ഇഷ്ടമായി. 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നവളുടെ കാതുകളിൽ അവൻ മന്ത്രിച്ചു. രവീന്ദ്രന്‌ പുതിയ സ്ഥലത്തേക്ക്‌ സ്ഥലംമാറ്റമായി. കഴുത്തിൽ താലികെട്ടാൻ വരാമെന്നവൻ അവൾക്കു വാക്കുകൊടുത്തു.
പക്ഷേ, വിധി അതായിരുന്നില്ല. വടക്കേന്ത്യയിൽ വലിയ ഉദ്യോഗസ്ഥനായ ഒരാൾ രാധയെ അവന്റെ ഇഷ്ടപെൺകുട്ടിയെ വിവാഹംചെയ്തു എന്നറിഞ്ഞപ്പോൾ അയാൾക്ക്‌ ഉറക്കെ കരയണമെന്നു തോന്നി.
രവീന്ദ്രൻ സ്വപരിശ്രമത്തിലൂടെ വലിയ പണക്കാരനായി. സ്വന്തം ബിസിനസ്സുകളുടെ ഒരു ശൃംഖലതന്നെ അയാൾ പടുത്തുയർത്തി. രാധയും ഭർത്താവും ബോംബെയിൽ താമസമുണ്ടെന്നറിഞ്ഞ രവീന്ദ്രൻ അവളെ കാണണമെന്നാഗ്രഹിച്ചു. അവിടേക്ക്‌ ഒരു ബിസിനസ്സ്‌ ടൂർ തരമാക്കി. പക്ഷേ രാധയെ കാണണമെന്ന മനസ്സിന്റെ അദമ്യമായ മോഹത്തെ അയാൾ കുഴിച്ചുമൂടി. ധാമ്യമായ കാലം തനിക്കെന്നും കാരുണ്യവും തുണയും നൽകുക മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നയാൾ കൃതജ്ഞതയോടെ സ്മരിച്ചു. പ്രകൃതിയുടെ അനുഗ്രഹവർഷങ്ങൾകൊണ്ടാകാം താനിന്നും സുരക്ഷിതത്വങ്ങളുടെ മറപറ്റി ജീവിതം തുടരുന്നത്‌.
ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ നോവലാണ്‌ 'പത്മവ്യൂഹം' എന്ന നോവൽ. തങ്കംപോലെ ഉരുക്കി കടഞ്ഞെടുത്ത വാക്കുകൾകൊണ്ടു മെനഞ്ഞെടുത്ത ഒരു ഉത്തമകലാസൃഷ്ടി.
ഈ പുസ്തകത്തിന്‌ ഒരവതാരികയെഴുതാൻ അവസരം ലഭിച്ചതുതന്നെ അംഗീകാരവും ഭാഗ്യവുമായി കരുതുന്നു. അമേരിക്കയിലെ മലയാളസാഹിത്യത്തിൽ അഗ്രജനും ശ്രദ്ധേയനുമായ മാത്യുനെല്ലിക്കുന്നിന്‌, എന്റെ ഉത്തമസുഹൃത്തിന്‌ എല്ലാ മംഗളങ്ങളും നേരുകയും നല്ല നല്ല കൃതികൾ ഇനിയും അദ്ദേഹത്തിൽ നിന്നും ഉണ്ടാകട്ടെയെന്നാശംസിക്കുകയും ചെയ്യുന്നു.

കാഫ്കയുടെ കണ്ണുകളിലെ തിളക്കം

v p johns

എൺപതുകളുടെ ഇടവപ്പാതികളിൽ ഒരു മഴനൂലുപോലെ മലയാളിയുടെ സാഹിത്യരാവുകളിൽ കാഫ്ക നിറഞ്ഞുനിന്നു. ഇരുളിലും പൊരുളിലും ഫ്രാൻസ്‌ കാഫ്കയെ ഉദ്ധരിക്കുക എന്ന ഒരനുഷ്ടാനവ്രതനിഷ്ഠ എഴുത്തുകാരുടെ വേഷപ്പകർച്ചയായി, ഹൃസ്വകാലം വ്യാഖ്യാനിക്കപ്പെട്ടു.
"തീരുമാനങ്ങളി"ൽ കാഫ്ക പറഞ്ഞു. മനസ്സ്‌ കെട്ടിരിക്കുന്ന ഒരവസ്ഥയിൽ നിന്ന്‌ സ്വയം വിമുഖനാകുക എന്നത്‌ ഇച്ഛാശക്തിയുടെ മനഃപൂർവ്വമായ പ്രയോഗം കൊണ്ടേ സാധ്യമാകൂ." ഭാഷയുടെ നവീകരണപ്രക്രീയക്ക്‌ ഓജസ്സും ചൈതന്യവും പ്രദാനം ചെയ്തതോടൊപ്പം, ആശയത്തേക്കാൾ ഭാഷയുടെ രൂപാന്തരീകരണത്തിന്‌ മൂർച്ചനൽകിയ ഫ്രാൻസ്‌ കാഫ്ക, തദ്വാര കഥയെ കാവ്യമൂർച്ഛയുടെ അഗ്നിനീരുകൊണ്ട്‌ ജ്ഞാനസ്നാനം ചെയ്യിച്ചു. സ്വന്തം രചനാവൈദഗ്ധ്യം ക്രാഫ്റ്റ്‌ തീവ്രാനുഭവങ്ങളുടെ തീച്ചൂളയിലിട്ടു ഉരുക്കുമ്പോൾ അനുഭവിച്ച വേദനകൾ." സ്വാസ്ഥ്യം കെടുത്തിയ സ്വപ്നങ്ങൾ തടവറ വിട്ടുണർന്ന്‌ ഭീമാകാരമായ ഒരു കീടമായി രൂപാന്തരം പ്രാപിച്ചതായി സ്വയം തിരിച്ചറിയുന്നു. പെസസ്റ്റിയൻ ഇന്റലക്ച്വൽസിന്‌ ഇക്കാര്യം അന്യമാകാതിരിക്കണമെന്നില്ല.
കാഫ്കയുടെ, അമ്പത്തിമൂന്നു കഥകൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി സ്വന്തം സ്വത്വത്തോടുള്ള കടമ നിറവേറ്റിയ വി.രവികുമാർ ഭാഷയുടെ സംതാര്യവും സ്ഥൂലവുമായ ഒരെഴുത്തുപലക നിർമ്മിച്ചു. സ്ഥലകാലങ്ങളെ അതിജീവിക്കുക എല്ലാ അർത്ഥത്തിലും ദീർഘമൗനം ആവശ്യപ്പെടുന്ന സൃഷ്ടികളുടെ വിധിയും നിയോഗവും തന്നെ. കാലത്തെ അതിജീവിക്കുന്ന കാഫ്കയുടെ ഋജുവായ ഭാഷ അസഹനീയമാണ്‌ എന്നു തെറ്റിദ്ധരിപ്പിച്ച നിരൂപകമാന്യർനമുക്കുണ്ടായിരുന്നു. ആ അഴുക്കു കഴുകിക്കളഞ്ഞ ദിശാമാറ്റം ഭവിച്ച കാഫ്കയാണ്‌ രവികുമാറിന്റെ വിവർത്തനത്തിലെ നായകൻ. ഭാഷയുടെ അതാര്യവും സ്ഥൂലവുമായ ഗോത്രത്തിലെ വള്ളി പുള്ളികളും നീല ഞെരമ്പുകളും ഉണ്ടക്കണ്ണുകളും, ഉദ്ധതമായ ശിരസ്സും രൂക്ഷനോട്ടങ്ങളും സമിചീനമായ നിരീക്ഷണവ്യഗ്രതയോടെ അനാവൃതമാക്കുന്നു രവികുമാർ.
കാഫ്കയുടെ കഥാലോകം ഏക്കാളത്തെയും വിസ്മയമാണ്‌. സമകാലീനരുടെയും അഗ്രഗാമികളുടെയും അനന്തരഗാമികളുടെയും നിനവുകളിൽ നിന്നും ചിഹ്നങ്ങളിൽ നിന്നും വ്യതിരിക്തമാകുന്നതെങ്ങനെ എന്ന തിരിച്ചറിവ്‌ കഥയുടെ അധിതുകകളിൽ ഉത്തരവാദിത്തത്തോടെ ചെയ്യുന്നവർക്ക്‌ കൃത്യമായി സമീക്ഷിക്കാനാവും. എന്നാൽ ദയാരഹിതമായ വ്യാഖ്യാനങ്ങൾക്കും വിവർത്തനങ്ങൾക്കും പിഴവിധിക്കാൻ കാഫ്ക്ക നിശേഷം അശക്തനാണുതാനും.
കഥാപാത്രങ്ങളുടെ അകമെ കുറുകുന്ന വാക്കുകളുടെ അസ്ഫുടത അനുവാചകന്റെ ആത്മാവിലേക്കു ചെരിച്ചു കയറ്റുന്ന ടെക്നിക്കുകൾ കാഫ്കക്കറിയാം. സമസ്യകളുടെ സങ്കീർണ്ണതകൾ നിമിത്തം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും പാതാളത്തിന്റെയും ഗഹനതകളിലേക്കു ഒറ്റക്കാലിൽ ഉരുമ്മി ഇറങ്ങുകയാണ്‌ കാഫ്കയുടെ ആധുനിക മനുഷ്യൻ. കാഫ്കയുടെ ഹൃദയം കിനിയുകയും നെഞ്ചുപിടയുകയും മിഴികൾ സജലങ്ങളാവുകയും ചെയ്യുമ്പോഴും മനസ്സിന്‌ ഉരുക്കിന്റെ ദൃഢത കൈവരുന്നതാണ്‌ ആശ്ചര്യജനകം! ഇത്തരം അടി വീക്ഷണങ്ങൾക്കു അതിരുകളില്ലാത്ത ആകാശമാണതിര്‌. ഭൂഖണ്ഡങ്ങളുടെ സർവ്വേക്കല്ലുകൾ പിഴുതുമാറ്റുന്ന സർഗ്ഗചിത്തങ്ങളാണ്‌ കാലത്തിന്റെ ഭ്രമണസൂചിയെ പിടിച്ചുനിർത്താൻ ഉദ്യമിക്കുന്നതെന്നും, ധിഷണാസംഗരത്തിലെ വിജയപരാജയങ്ങളിൽ താൻ സഹിഷ്ണുവായിരുന്നുവോ എന്നൂഹിക്കാൻ കാഫ്ക നിരൂപകരെ അനുവദിച്ചിരുന്നുവോ എന്നും ഊഹിക്കാനേ സാധിക്കൂ.
അപാരമായ ഒരു ലോകം-അത്‌ ധീരനൂതനമാണെന്നൊന്നും വ്യാഖ്യാനിക്കേണ്ടതില്ല-അത്‌ വശ്യനാകാൻ വിധിക്കപ്പെട്ട ഒരുവൻ, ഒരു മന്ദബുദ്ധിയുടെ ധൈഷണികമുദ്രകൾ പ്രദർശിപ്പിച്ച്‌ സഞ്ചാര്യയായ കാഫ്കയെ അജതപരതന്ത്രനാകുകയാണ്‌ "പീനൽകോളനി'യിൽ. ഒന്നു തുറന്നുവിട്ടാലും അവൻ കൃത്യസമയത്തുതന്നെ തിരിച്ചുവന്ന്‌ നീതിയുടെ കൃത്യനിർവ്വഹണദൗത്യത്തിൽ ഹാജരായിക്കൊള്ളും എന്ന്‌ ഉറപ്പുതരികയാണ്‌ കാഫ്ക. സ്വയം അടിമത്തം ഏറ്റുവാങ്ങുന്ന വരിയുടയ്ക്കപ്പെട്ടവന്റെ ദൈന്യം, സ്വത്വനിരാകരണം, ബുദ്ധിഹീനരായ ബുദ്ധിജീവികളെ പഴിക്കാനുള്ള മികവുറ്റ ഉപാധിയാക്കുകയാണ്‌ കഥാകാരൻ. മനുഷ്യന്റെ ജീവിതശൈത്യത്തിന്റെ ഏതൊരു മൂലയിലും, തദവസ്ഥ ഒരുപോലെയാണെന്ന സാർവ്വലൗകികാശയം സ്പഷ്ടമാക്കുകയാണ്‌ കാഫ്ക.
മധ്യകാല ജഡാവസ്ഥയിൽ നിന്ന്‌ ആധുനിക അന്തരീക്ഷത്തിലേക്ക്‌ ചിന്താപരമായ ഒരു ധാരസംക്രമം നടന്നു. താദൃശമായ ഒരു ദിശാമാറ്റം കാഫ്കൻ കഥകളുടെ വിളനിലമാണ്‌. കൺവേൺഷനൽ റൈറ്റിംഗിൽ നിന്ന്‌ കഥയുടെ മഴുകൊണ്ട്‌ വെട്ടിവെട്ടി ഒരു ചാലുകീറി എന്നത്‌ കാഫ്കയുടെ കരവിരുതും, മനോവിരുതും സമഞ്ജസംപ്രദർശിപ്പിക്കുന്നു. ഞങ്ങളുടെ നിയമങ്ങളെ സംബന്ധിച്ച ഒരു പ്രശ്നം പിറവി കൊള്ളുന്നത്‌ ഈ 'പാല'ത്തിന്മേൽ വച്ചാണ്‌. പക്ഷെ പ്രഭുവർഗ്ഗം മാഞ്ഞുപോകുമെന്ന പ്രത്യാശ കാഫ്ക കൈവെടിയുന്നില്ല. എന്നാൽ അധീരരുടെ തലമുറക്ക്‌ അതിന്‌ ബാധിക്കില്ലെന്ന അശുഭചിന്ത കാഫ്ക വച്ചു പുലർത്തുകയും ചെയ്യുന്നുണ്ട്‌.
"നിയമത്തിന്റെ പടിവാതിൽക്കൽ" പോലുള്ള കഥകളിൽ പ്രവചനശേഷിയുള്ള ധ്വനനവ്യഗ്രതയുള്ള കഥകളുടെ സ്രഷ്ടാവാണ്‌ കാഫ്ക. മനുഷ്യജന്മങ്ങളുടെ ഉദ്യേഗങ്ങൾ, ഉത്കണ്ഠകൾ, ആകാംക്ഷകൾ, ആർത്തികൾ, ആർദ്രതകൾ, കൗശലങ്ങൾ, കാപട്യങ്ങൾ ഇവയിൽനിന്നെല്ലാം ഊറ്റിയെടുത്ത ഉറവവറ്റാത്ത എണ്ണയിൽ ഹൃദയത്തിരി കൊളുത്തിയാണ്‌ കാഫ്ക കഥാപ്രപഞ്ചം സൃഷ്ടിച്ചതു. വായനക്കാരനെ ചില കഥകളിൽ സീക്വൻസുകളിൽ കമ്മ്യൂണിക്കേഷനുകളിൽ-സംവേദനക്ഷമതയിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ കാഫ്ക അശേഷം ഗൗനിക്കുന്നത്‌ സൂക്ഷ്മാന്വേഷണത്തിൽ കാണാം. വായനക്കാരന്റെ ഉൾക്കണ്ണ്‌ ആകാശത്തിനുമപ്പുറം കടന്നുപോകണമെന്ന്‌ കാഫ്ക കരുതുന്നുണ്ടാവണം.
'രൂപാന്തര'ത്തിന്റെ ദൈർഘ്യം 'പ്രോമിഥ്യൂസി'ലെത്തുമ്പോൾ ആറുവാചകങ്ങളിൽ ഹ്രസ്വത കൈവരിക്കുന്നു. നിയതിയുടെ വേട്ടമൃഗങ്ങളാകുവാൻ വിധിക്കപ്പെട്ട മനുഷ്യാത്മക്കളോടുള്ള അവിച്ഛിന്നമായ ഹൃദയബാന്ധവം വഴി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഫ്ക ഭാഷയിൽ നിർവ്വഹിക്കുന്ന ട്രപ്പീസുകളിയാണ്‌ കൗതുകം ജനിപ്പിക്കുന്ന മുഖ്യഘടകം.
കാഫ്കൻ കഥകളുടെ കുലചിഹ്നം എല്ലാ കഥകളുടെയും മുകളിലും മുതുകിലും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇപ്പോഴും കാഫ്ക കഥാലോകത്തെ രാജകുമാരനാണെന്ന്‌ നിസ്സംശയം വ്യക്തമാക്കുന്നവയാണ്‌ എല്ലാ കഥകളും.
പരമ്പരാഗത നിരൂപണ രീതിശാസ്ത്രത്തിനു വഴങ്ങിത്തരാത്ത എഴുത്തുകാരനാണ്‌ താനെന്ന്‌ കാഫ്ക തെളിയിക്കുന്ന കഥകൾ വിവർത്തനം ചെയ്യപ്പെടുമ്പൊഴൊക്കെ മലയാളത്തിന്റെ മൗലികത കൂടുതൽ കൂടുതൽ സമ്പന്നമാവുകയത്രെ ചെയ്യുന്നത്‌.
കാഫ്കയുടെയും മറ്റും കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു വായിക്കപ്പെടുമ്പോഴാണ്‌ അൽപം ചില സാഹിത്യകാരന്മാരെങ്കിലുമൊക്കെ പരിസര സൃഷ്ടിയ്ക്കോ മറ്റോ ഇവ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം എന്നൊരു ശങ്ക നമ്മെ പിടികൂടുന്നത്‌. എന്നാൽ കാഫ്കയുടെ കണ്ണുകളിലെ തിളക്കം അവർക്കില്ലാതെപോകുന്നു അതാണ്‌ ദയാരഹിതമായ ദൃശ്യം.

മഞ്ഞുകാലം

sivana
പൂക്കളുടെ സെമിത്തേരിയിൽ
ഒരാൾ മുട്ടുകുത്തി നിൽക്കുന്നു
ഇളവെയിലിൽ ഒരു ചിത്രശലഭം
ലില്ലിപ്പൂവിന്റെ കവിത വായിക്കുന്നു

ദൂരൊരു കിളി ചിലയ്ക്കുന്നു

കാമുകനില്ലാത്ത പെണ്ണ്‌
കണ്ണാടിക്കു മുന്നിൽ
വിവസ്ത്രയാവുന്നു
തെരുവിലൊരു കവി
വിശപ്പാറ്റാൻ
തന്റെ കവിതയുടെ
കരൾ പറിച്ചെടുക്കുന്നു
ഒരു ജാഥകടന്നു പോകുന്നു
ബാറിൽ
ആളൊഴിഞ്ഞ മൂലയിൽ
ഒരാൾ തന്റെ ചോരയ്ക്ക്‌
തീ കൊടുക്കുന്നു
പതിക്ക്‌ പാതികൊടുത്തുറക്കി
ഒരുവൾ
പിൻവാതിൽ തുറക്കുന്നു
സെമിത്തേരിയിൽ
ഇത്‌ മഞ്ഞുകാലം

അവിചാരിതം

sivana

സുഹൃത്തിനെ അന്വേഷിച്ചു ചെന്നതാണ്‌
സുഹൃത്തുണ്ടായിരുന്നില്ല?
സഹോദരി മാത്രമേയുള്ള?​‍ു
ഇരിക്കാൻ പറഞ്ഞുല്ല
ഇരുന്നില്ല?
സഹോദരി മാത്രമല്ലേയുള്ള?​‍ു
ഇരിക്കാതിരിക്കാൻ കഴിഞ്ഞില്ല?
സഹോദരി മാത്രമല്ലേയുള്ള?​‍ു

വിരഹം

sivana

ഒരു കൊള്ളിയാന്റെ
വെളിച്ചത്തിലാണ്‌
നിന്നെ കണ്ടത്‌
ഒരു ഇടിവെട്ടിന്റെ
നടുക്കത്തിലാണ്‌
നീ പൊലിഞ്ഞത്‌
അതിൽ പിന്നെയാണ്‌
ഞാനൊരു മഴയായത്‌

കവിതകൾ


haridas valamangalam

ഇല
ഇല ഒരു ഹൃദയം
പക്ഷിപോലെ പറക്കുന്നത്‌
പകൽപോലെ വിസ്മയിക്കുന്നത്‌
അലിവുപോൽ തൊടുന്നത്‌
ആകാശംവായിക്കുന്നത്‌
ആഴിയിലേക്കു വേരുള്ളത്‌
ആദിയുടെ പതാകയായത്‌

നിനക്ക്‌
നിനക്ക്‌ തീയുടെ ഹൃദയം
അത്‌ നിറഞ്ഞ സ്നേഹമായ്‌
പടരുന്നെപ്പൊഴും
നിനക്കകത്തൊരു സരോവരം
അത്‌ വിശുദ്ധപാപമായ്‌
തിളയ്ക്കുന്നെപ്പൊഴും

ആരുടെ
ഇലകളുടെ സാന്ദ്രഹരിതം
നേത്രമാരുടെ
മലകളിൽ കാടുപൂക്കും
ശീർഷമാരുടെ
അലയിളകിയും കോളുകൊണ്ടും
ശമത്തിന്റെ ലയമാഴമാണ്ടും
പരക്കുന്ന കടലിന്റെ
അറിവാരുടേത്‌.


ചരിത്രം
ഹരിദാസ്‌ വളമംഗലം
ചരിത്രത്തിന്റെ ചവിട്ടേറ്റ്‌
പുൽമേടു ചതഞ്ഞു
പുഴുക്കളും പുൽച്ചാടികളും ചതഞ്ഞു
ദൈവത്തിന്റെ തലചതഞ്ഞു
കറന്റടിച്ച്‌ കാക്കചത്തു
വിഷംതീണ്ടി ഞാഞ്ഞൂലുചത്തു
വായ്ത്താരികളുടെ ഇലകൊഴിഞ്ഞു

ശത്രു


fakrudheen kodungalluur

മാസാവസാനങ്ങളിൽ പതിവുതെറ്റാതെ കമ്പനി കൂടാറുണ്ടെങ്കിലും സാമുവൽ കത്തെഴുതുന്നത്‌ ഏറെക്കാലം കൂടിയിട്ടാണ്‌. അതുകൊണ്ടായിരിക്കാം കൈപ്പടയും അവനെപ്പോലെ തന്നെ നരച്ചിരിക്കുന്നു. ഒപ്പം, പെൻഷനായതുമുതൽ കണ്ടുമുട്ടുമ്പോഴെല്ലാം 'ഞാൻ വയസ്സനായി മോനെ' എന്ന്‌ നിരാശപ്പെടാറുള്ളത്‌ ഓർക്കുകയും ചെയ്തു.
പക്ഷേ, കത്തിൽ ആകെപ്പാടെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്‌.
ഭയപ്പാടിന്റെ ഒളിയമ്പുകൾ!
പ്രായത്തെ, ജീവിതാവസാനത്തെ, ഒക്കെ ഇവനിത്രയും ഭയക്കുന്നോ!
ചങ്ങാതികളെ സംബന്ധിച്ച ചില അപ്രിയസത്യങ്ങളുടെ സൊ‍ാചനകളും, പ്രത്യേകിച്ച്‌ ജേക്കബിന്റെ.
നാലു പേജു വരുന്ന കത്ത്‌ വായിച്ചുകഴിഞ്ഞപ്പോൾ... ഒരു ഭയം, തൽക്ഷണം, അകാരണമായാണെങ്കിലും എന്നെയും പിടികൂടാതിരുന്നില്ല.
നേരത്തെ ഗേറ്റടച്ച്‌ ഇരുണ്ടുവരുന്ന മുറ്റത്തുനിന്നു കയറി മുൻഡോറടച്ചു തണ്ടിട്ടു. അനുവിനോട്‌ കാപ്പിക്ക്‌ വിളിച്ചുപറഞ്ഞ്‌ സോഫയിലേക്കു താഴ്‌ന്നു കണ്ണടച്ചു....
കഴിഞ്ഞ മാസത്തെ കൂടിച്ചേരലിന്റെ പിറ്റേന്നിന്റെ പിറ്റെന്നായിരുന്നല്ലോ ഇതിനോക്കാളൊക്കെ ജോറായി അവനന്നെ ഞെട്ടിച്ചതു.
"എടാ നമ്മുടെ പയ്യൻസ്‌...."
"പയ്യൻസോ, ഏത്‌ പയ്യൻസ്‌?"
"ഹ, ജേക്കുവിന്റെ..." ജേക്കുവേന്നാൽ ഞങ്ങളുടെ മാസാവസാന കമ്പനിയുടെ ലീഡർ ജേക്കബ്ബ്‌. അവന്റെ ഏക സന്തതി വിജയ്‌ ആണ്‌ പയ്യൻസ്‌. അതെനിക്കറിയാഞ്ഞല്ല. പക്ഷേ, സാമുവലിന്റെ തിടുക്കപ്പെട്ടുള്ള വിളി...
"വിജയിനെന്തുപറ്റി!"
"ഇന്നലെ ഉച്ചയ്ക്ക്‌....ആക്സിഡന്റായിരുന്നു...വൈകിയാണറിഞ്ഞത്‌..."
വാക്കുകളോടുള്ള സാമുവലിന്റെ ലുബ്ധറിയാവുന്ന എന്റെ ഉള്ളിലൂടൊരു മിന്നൽപ്പിണർ പാഞ്ഞുപോയി. നീണ്ടുനിന്ന മൗനത്തിനൊടുവിൽ ഫോൺ വച്ച്‌ ടീപ്പോയിലിരുന്ന ജഗ്ഗെടുത്ത്‌ വെള്ളം ആദ്യമായിക്കാണുന്നവനെപ്പോലെ കുടിച്ചു.
അനു കാപ്പിയുമായി പുറകിൽവന്ന്‌ തോളത്തു മുട്ടി. എ.സി.യിലും വിയർക്കുന്നതു കണ്ടപ്പോഴായിരിക്കണം കൈത്തലം അമർത്തി അവൾ. അവളുടെ ആകാംക്ഷകൾ അങ്ങനെയാണ്‌.
ആ ത്രിസന്ധ്യയിൽ അവളെ വാരിപ്പുണരാൻ ഉള്ള്‌ വല്ലാതെ വെമ്പി. കുറെ ചുടുനീർ അവളിലേക്കു ചൊരിയാനും.
എനിക്കും വന്ധ്യയായ അവൾക്കും പിന്നെയും ഏന്തോ ഒന്ന്‌ നഷ്ടമായതുപോലെ.
വിജയ്‌ അനുവിന്‌ ജീവനിൽ ജീവനായിരുന്നു. എലിസബത്ത്‌ ഗർഭിണിയായെന്നറിഞ്ഞതുമുതൽ നിർവൃതിയുടെ ഒരാനന്ദം അനുവിന്റെ മുഖത്ത്‌ ഞാൻ കണ്ടിരുന്നു. തനിക്കില്ലാത്തത്‌ മറ്റൊരുവൾക്കുണ്ടായെന്നറിഞ്ഞപ്പോൾ അസൂയപ്പെടേണ്ടതിനു പകരം ആഹ്ലാദിക്കുകയും അവിടെപ്പോയി അവരെ ശുശ്രൂഷിക്കുകയും സുഖപ്രസവത്തിനുവേണ്ടി സദാ പ്രാർത്ഥിക്കുകയും ദേവാലയങ്ങളിൽ കാണിക്കകൾ അർപ്പിക്കുകയും അതുവഴി സ്വയം ആശ്വാസം കൊള്ളുകയും ചെയ്യാൻ ഈ ഭൂമിയിൽ അനുവിനേ കഴിയൂ എന്നെനിക്ക്‌ പലപ്പോഴും തോന്നിയിട്ടുമുണ്ട്‌. വിജയ്‌ എന്ന പേര്‌ താനാണ്‌ നിർദ്ദേശിച്ചതെന്നു പറഞ്ഞ്‌ ഊറ്റം കൊള്ളുന്നതും കാണേണ്ടിവന്നിട്ടുണ്ട്‌.
വിജയ്‌ കുട്ടിപ്പരുവം മുതൽക്കേ അനുവിനെ അമ്മയെന്നാണ്‌ വിളിച്ചിരുന്നത്‌. അനു അവനെ 'പൊന്നുമോൻ' എന്നും. ആദ്യമൊക്കെ എനിക്ക്‌ വല്ലാത്തൊരു സുഖക്കുറവു തോന്നിച്ചിരുന്നെങ്കിലും ക്രമേണ അനുവിന്റെ സന്തോഷത്തിൽ പങ്കാളിയാവുകയായിരുന്നു.
പക്ഷേ, ഇപ്പോൾ ഇപ്പോൾ ആ സന്തോഷം എന്നന്നേക്കുമായി ഞങ്ങൾക്കിരുവർക്കും ഒരുപോലെ കൈമോശം വന്നിരിക്കുന്നു. ഈശ്വരാ; അനുവിനെ ഞാനെങ്ങനെ സമാശ്വസിപ്പിക്കും?
നീയവൾക്ക്‌ എല്ലാം താങ്ങാനുള്ള കരുത്ത്‌ നൽകണമേ
ഒന്നും പറയാതെ കൂടെ കൂട്ടി. കാറിലേക്ക്‌ ഒന്നും ചോദിക്കാതെയാണ്‌ കയറിയതെങ്കിലും നിറയെ ചോദ്യങ്ങളായിരുന്നു ആ കണ്ണുകളിൽ.
വണ്ടി ഗേറ്റിനു വെളിയിൽ വാഹനങ്ങൾക്കു പുറകിൽ നിർത്തിയപ്പോൾ തമിഴ്‌നാട്‌ രജിസ്ട്രേഷനിലുള്ള ആബുലൻസ്‌ പുറത്തേക്കു പോകുന്നതു കണ്ട അനുവിന്റെ മുഖത്ത്‌ അമ്പരപ്പിന്റെ പാരമ്യം. അവൾ എന്നെ തുറിച്ചു നോക്കി.
മണ്ണിട്ടാൽ താഴാത്തത്ര പുരുഷാരമുള്ള മതിൽക്കെട്ടിനകത്തേയ്ക്ക്‌ ഞെങ്ങിഞ്ഞെരുങ്ങി നീങ്ങുമ്പോൾ എന്റെ കൈത്തണ്ടയിലെ പിടുത്തം അനു വല്ലാതെ മുറുക്കി.
ഒരുവിധം, വിജയന്റെ കരുവാളിച്ച മുഖം ഒരു നോക്കു കണ്ടു. ആ കണ്ണുകൾ, ചേതനയറ്റതാണെങ്കിലും, വല്ലാതെ, വിശ്വാസം വരാത്തതുപോലെ ഞങ്ങളെ തുറിച്ചു നോക്കുന്നപോലെ തോന്നി!
ശവമടക്കു കഴിഞ്ഞു മടങ്ങുമ്പോഴും ഒരക്ഷരം ശബ്ദിച്ചില്ല അനു. വാ പൊത്തിതറന്നുവച്ച്‌ മയങ്ങുകയായിരുന്നു യാത്രയിലുടനീളം, വാർത്തയറിഞ്ഞപ്പോഴുണ്ടായ അമ്പരപ്പിന്റെ തുടർച്ചയെന്നോണം...
എല്ലാം ഒരുവിധമൊക്കെ ആറിത്തണുത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌ സാമുവലിന്റെ തലതിരിഞ്ഞ കത്ത്‌. സാമുവൽ പണ്ടുമുതൽക്കെ ഇങ്ങനെയൊക്കെത്തന്നെ. പക്ഷേ ജേക്കബ്‌...പ്രായപൂർത്തിയായതോടെ അവൻ പഴയ കുട്ടികുസൃതികളിൽനിന്ന്‌ ചെറിയ ചെറിയ ക്രൂരതകളിലേക്ക്‌ തിരിയുകയായിരുന്നു. വിവാഹത്തോടെ മദ്യപാനം ശീലമാക്കുകയും കണ്ണിൽ കാണുന്നവരോടും മിണ്ടുന്നവരോടുമൊക്കെ ശണ്ഠകൂടുകയും പതിവാക്കിയ അവൻ എലിസബത്ത്‌ പ്രസവിച്ചതോടെ അവരെ ശാശീരികമായും വേദനിപ്പിക്കാൻ തുടങ്ങി. എലിസബത്ത്‌ നിശ്ശബ്ദം എല്ലാം സഹിച്ചു. പക്ഷേ, ഒരിയ്ക്കലും ജേക്കബിനെ അവഗണിച്ചില്ല. കരയാൻ മറന്ന എലിസബത്ത്‌ പ്രാർത്ഥനകളിൽ മുഴുകിയും മകനെ ലാളിച്ചും ദിനരാത്രങ്ങളെ ധന്യമാക്കുകയായിരുന്നു.
ഞങ്ങൾ സുഹൃത്തുക്കൾ, അവന്റെ തെറിയഭിഷേകത്തെ അവഗണിച്ച്‌, യഥാസമയങ്ങളിൽ അവനെ, ശാന്തമായൊരു ജീവിതം കൈക്കൊള്ളാൻ ഉപദേശിച്ചുകൊണ്ടിരുന്നതും, കഴിയാഞ്ഞ്‌ പൈന്തിരിയുന്നതും, ഇടവേളകൾക്കുശേഷം പുത്തനുണർവ്വോടെ പിന്നെയും പിന്നെയും...
എല്ലാം ഞാനോർക്കുന്നു. പറഞ്ഞിട്ടെന്തു കാര്യം, ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെയായിരുന്നില്ലോ അവന്റെ ഇഷ്ടനായകന്മാർ തന്നെ.
എന്താകാം അവന്റെ ആത്മാവിനെ നിരന്തരം കീറിമുറിച്ചുകൊണ്ടിരുന്നത്‌?
എല്ലാം തികഞ്ഞവനായിരുന്നല്ലോ, സൗഭാഗ്യങ്ങളെല്ലാം തന്നെ.
സംഗീതോപകരണങ്ങളെല്ലാം മാരകായുധങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ജേക്കബ്ബ്‌ എല്ലാവർക്കും അമ്പരപ്പായിരുന്നു ഒരേസമയം പക്ഷേ, കമ്പനിയിൽ അവനില്ലാത്ത അവസ്ഥയെപ്പറ്റി സുഹൃത്തുക്കൾക്കാർക്കും ചിന്തിക്കാൻപോലും വയ്യ.
പണ്ടൊരിക്കൽ ടോം ആന്റ്‌ ജൂറി കണ്ട്‌ പൊട്ടിച്ചിരിച്ച കൊച്ചുവിജയിനെ ജേക്കബ്ബ്‌ അടിച്ചുപരുവമാക്കിയത്രെ! മറ്റൊരിയ്ക്കൽ ടി.വി. അടിച്ചുപൊളിക്കുകയും.
ജേക്കബിന്‌ സ്വതവെ പൂച്ചകളെ വെറുപ്പായിരുന്നു.
പട്ടിയെ തോൽപിക്കുന്നവയെ വിശേഷിച്ചും
അവന്റെ പ്രതിരൂപങ്ങളെന്നു തോന്നിക്കുംവിധം രണ്ട്‌ കറുത്ത കൂറ്റന്മാർ വീട്ടിലെ കോമ്പൗണ്ടിൽ പരതിനടന്നു. ഹിറ്റ്ലറും മുസ്സോളിനിയും.
ഒരിക്കൽ പതിവുപോലെ കാട്ടിലെ രാവിന്റെ സ്വച്ഛതയിൽ അവന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ സാമുവലും ബാലനും അരവിന്ദനും ഹുസ്സൈനും ഞാനും അവന്റെ വാക്കുകൾക്ക്‌ ചെവികൊടുത്തിരിക്കുകയായിരുന്നു.
പതുക്കെ ഒഴുകിപ്പരക്കുന്ന ബ്ലൂലേബൽ വിസ്കിയുടെ വീര്യം കുഞ്ഞുങ്ങളുടെ കൈകളെപ്പോലെ ഞങ്ങളുടെ മസ്തിഷ്കത്തെ പതുക്കെ തൊട്ടുകൊണ്ടിരുന്നു.
ഒരു പൂച്ചവേട്ടയുടെ കഥയാണ്‌.
അന്നുച്ചയ്ക്ക്‌ വരട്ടിയ ഇറച്ചിയുടെ മണംപിടിച്ചുവന്ന പൂച്ചയെ തന്ത്രപൂർവ്വം മുറിയിലാക്കി വാതിലടച്ച്‌ ആ മുറിയിലേക്ക്‌ ആദ്യം തുറന്നുവിട്ടത്‌ ഹിറ്റ്ലറെ.
മദ്യലഹരിയിലായിരുന്ന ഞാൻ പൊടുന്നനെ ആ പൂച്ചയായി മാറുന്നതുപോലെ തോന്നി.
വിശാലമായ മുറി. മുറിയിൽ ഫാമിലി കോട്ട്‌ കൂടാതെ രണ്ടു മരക്കസേരകൾ, മേശ, സ്റ്റീൽ അലമാരി, ടീപ്പോയ്‌, മിനിഫ്രിഡ്ജ്‌ പിന്നെ മൂലയിൽ ഒരു ഡ്രസ്സിങ്ങ്‌ സ്റ്റാന്റ്‌.
രക്ഷപ്പെടാനൊരിടം...പൂച്ചയായ ഞാൻ പരതുന്നു.
ആദ്യം കട്ടിലിനടിയിൽ പതുങ്ങി. പക്ഷേ, അടുത്തനിമിഷം അതാ അവൻ, ഹിറ്റ്ലർ, കൂനൻ നായ, അവന്റെ തല നീണ്ടു വരുകയാണ്‌. എന്റെ കഴുത്തിന്‌ നേരെ. ഞാൻ പിന്നോക്കം നടന്ന്‌ അലമാരിയുടെ പുറകിലൊളിച്ചു. അവിടേക്ക്‌ തല കടക്കാതായപ്പോൾ കൈ നീട്ടുകയായി അവൻ. പിന്നെ മരണപ്പാച്ചിലാണ്‌ മുറിയിലുടനീളം. ഹിറ്റ്ലർ, അവൻ ഏൽപിക്കപ്പെട്ട ദൗത്യം പൂർത്തിയാക്കിയിട്ടെ അടങ്ങുവേന്ന ആവേശത്തിൽ തൊട്ടുപിന്നാലെയുണ്ട്‌. ഒടുക്കം എനിക്ക്‌ അളമുട്ടുന്നു. അപ്പോൾ പൂച്ചയായ ഞാൻ ഒരവസാന കൈയെന്ന നിലക്ക്‌ പുലിയെപ്പോലെ തേറ്റ മുഴുവനും പുറത്തെടുത്ത്‌ ചീറിക്കൊണ്ട്‌ പട്ടിക്കുനേരെ തിരിയുന്നു. പട്ടിയതാ കൂർത്ത തേറ്റകൾ കണ്ട്‌ ഭയന്ന്‌ വാലും താഴ്ത്തി അപമാനിക്കപ്പെട്ട ശൗര്യത്തിന്റെ തലയും കുനിച്ചുപിടിച്ച്‌ തറയിലിരിക്കുന്നു.
അടുത്തനിമിഷം അതാവാതിൽ പാതി തുറന്ന്‌ ജേക്കബ്‌. ജേക്കബിനു മുന്നിലേക്ക്‌ തോൽവിയുടെ മുരൾച്ചയുമായി ഹിറ്റ്ലർ.
ഞാനെന്ന പൂച്ചയുടെ വിജയഭാവം കണ്ടിട്ടായിരിക്കണം ജേക്കബിന്‌ പെട്ടെന്ന്‌ കാര്യം പിടികിട്ടുകയാണ്‌. അയാളുടനെ മുസ്സോളിനിയെന്ന കരുത്തനെകൂടി കൊളുത്തൂരി മുറിയിലേക്കു വിടുകയും വാതിലടയ്ക്കുകയുമായി.
മുറിയിൽ പിന്നെയും കൂരിരുട്ട്‌. രണ്ടിനു പകരം ജ്വലിക്കുന്ന നാല്‌ കണ്ണുകൾ.
ഭയാനകമാകുന്ന മുരൾച്ചകൾ. കിടിലൻ ഗർജ്ജനങ്ങളുടെ മുഴക്കങ്ങൾ.
നഖങ്ങളുടെ കൂർപ്പ്‌. പല്ലുകളുടെ കരുത്ത്‌.
ഭീതിയിൽനിന്ന്‌ വേദനകളിലേക്ക്‌. വേദനകളിൽനിന്ന്‌ തണുപ്പിലേക്ക്‌. മരവിപ്പിലേക്ക്‌.
ഒടുവിൽ പല ഭാഗങ്ങളായ ഓർമ്മപോലെ ചിന്നിച്ചിതറി ലോകത്തിന്റെ വിവിധകോണുകളിലേക്ക്‌...
അർദ്ധബോധാവസ്ഥയിലായിരുന്ന എന്നെ താങ്ങിപ്പിടിച്ചു കാറിലേക്കാനയിക്കുമ്പോൾ ജേക്കബ്‌ പിറുപിറുക്കുന്നുണ്ടായിരുന്നു. 'വരും അവൻ, എന്റെ തോക്കിൻമുന്നിൽ എന്നെങ്കിലും വന്നുപെടും. വരാതെവിടെപ്പോകാൻ. 'ജേക്കബ്‌ ഏതുസമയത്തും ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി....
ചെന്നുകിടന്ന്‌ കണ്ണടച്ചയുടനെ മനസ്സിലേക്കു തന്റെ ജർമ്മൻ പിസ്റ്റളിന്റെ ചേമ്പറിലേക്ക്‌ ബുള്ളറ്റ്‌ നിറയ്ക്കുന്ന ജേക്കബിനെയാണ്‌. തൊട്ടുപിന്നാലെ, അതിവിചിത്രവും ഭയാനകവുമായൊരു സ്വപ്നവും കണ്ടു.
നല്ല പകൽ വെളിച്ചത്തിലെ ഗതാഗതത്തിരക്കുള്ള റോഡിലൂടെ വിജയ്‌ തന്റെ സ്കോഡാ കാറോടിച്ചുകൊണ്ടുപോകുന്നു. പ്രസന്നമായ മുഖം. വെസ്റ്റേൺ മ്യൂസിക്കിന്റെ താളത്തിനനുസരിച്ച്‌ ശിരസ്സ്‌ ചലിപ്പിച്ചാണ്‌ ഡ്രൈവ്‌ ചെയ്യുന്നത്‌.
പൊടുന്നനെ ഒരു കരിമ്പൂച്ച ചീറികൊണ്ട്‌ പിന്നിലെവിടെയോ നിന്ന്‌ മുൻസീറ്റിലേക്ക്‌ ചാടിവീഴുന്നു. അവിടെനിന്ന്‌ ഭയപ്പാടോടെ കഴുത്തതിരിച്ച്‌ ചുറ്റിനും നോക്കിയിട്ട്‌ ഡാഷ്‌ ബോർഡിലേക്കു ചാടിക്കയറുന്നു. ഡാഷിൽനിന്ന്‌ വിജയിനെ തറച്ചുനോക്കുന്നു. പിന്നെ തിരിച്ച്‌, കെണിയിലകപ്പെട്ടിട്ടെന്നോണമുള്ള വെകിളിപ്പോടും വെപ്രാളത്തോടുംകൂടിയുള്ള മരണപ്പാച്ചിൽ കുറേനേരത്തേക്ക്‌. ഒപ്പം, രക്ഷപ്പെടാൻ കഴിയില്ലെന്നുള്ള ഭയപ്പാടിലെന്നോണമുള്ള ദയനീയ കരച്ചിലും. പിന്നെ ക്രമേണ അതിന്റെ കരച്ചിൽ പേടിപ്പെടുത്തുന്ന മുരൾച്ചയായി രൂപാന്തരപ്പെടുകയും അതിന്‌ ഒരു പുലിക്കുട്ടിയുടെ ശൗര്യം കൈവരുകയും ചെയ്യുന്നു.
വല്ലാത്ത അസഹ്യതയിൽ വണ്ടി സൈഡൊതുക്കാൻ ശ്രമിക്കുകയാണ്‌ വിജയ്‌. ഗതാഗതത്തിരക്കുമൂലം കഴിയുന്നില്ല.
പൊടുന്നനെ പുലിക്കുട്ടിയുടെ ഭാവം പൂണ്ട പൂച്ച ഭീതിദമുരൾച്ചയോടെ സ്റ്റിയറിങ്ങ്‌ വീലിലേക്കു ചാടിക്കയറി വിജയിന്റെ മുഖത്തേക്കുയർന്ന്‌ മാന്തിക്കീറാനും കടിക്കാനും തുടങ്ങുന്നു.
കാർ നിയന്ത്രണം വിട്ടു കഴിഞ്ഞിരുന്നു.
വിജയിന്റെ ശവസംസ്കാരം കഴിഞ്ഞ്‌ രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷമാണ്‌ ഞാനിത്‌ ഓർത്തെടുത്തത്‌.
മാസങ്ങൾക്കു മുമ്പൊരിക്കൽ വിജയ്‌ സഹപാഠിനി സോഫിയ ജോൺസ്‌ എന്ന അമേരിക്കൻ സുന്ദരിയെ പരിചയപ്പെടുത്താൻ വീട്ടിൽ വന്നിരുന്നു. അന്ന്‌ കണ്ടതും സംസാരിച്ചതുമല്ലാതെ പിന്നീട്‌ ഞാനവനെ കാണുകയോ കാര്യമായിട്ടോർക്കുകയോ ഉണ്ടായിട്ടില്ല. വിജയ്‌ സ്ഥലത്തില്ലാതിരുന്നത്‌ നന്നായെന്നുള്ള, പൂച്ചവേട്ടക്കഥക്കിടയിലെ ജേക്കബിന്റെ പരാമർശമല്ലാതെ അന്നത്തെ സംഭാഷണമധ്യെ അവന്റെ പേര്‌ വീണ്ടും കടന്നുവന്നിട്ടില്ല. എന്നിട്ടാണ്‌ ഇങ്ങനൊരു സ്വപ്നം, അതും അന്നുതന്നെ!
എല്ലാം ഏറെ വിചിത്രവും ദുരൂഹവുമായി തോന്നി.
വിജയും സോഫിയയും സോഫിയുടെ മാതാപിതാക്കന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ വിവാഹിതരാവാനിരിക്കുകയായിരുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറായ വിജയിന്‌ അവർ അമേരിക്കയിൽ സൗകര്യങ്ങൾ ഉണ്ടാക്കിവച്ചിട്ടുണ്ട്‌.
ജേക്കബിന്‌ വിജയ്‌ അമേരിക്കയിൽ പോകുന്നതിനോടോ, അവിടെ സോഫിയയുമായി കുടുംബജീവിതം പങ്കിടുന്നതിനോ അത്രവലിയ എതിർപ്പില്ല. പക്ഷേ, ശരിയായ വിവാഹം നാട്ടിലുള്ള, അതും താൻ നിർദ്ദേശിക്കുന്ന കുടുംബത്തിലെ കുട്ടിയുമായിത്തന്നെ നടത്തണമെന്നുള്ളത്‌ നിർബന്ധമുള്ള കാര്യമാണ്‌. വിജയ്‌ അതിനോട്‌ യോജിക്കുന്നില്ലെങ്കിലും. അതേ സമയം എലിസബത്തിന്‌ എവിടെയായാലും തന്റെ പുത്രൻ സുഖ-സന്തോഷങ്ങളോടെ കഴിയണമെന്നേയുള്ളു...
ഞാൻ അന്നു കണ്ട സ്വപ്നത്തിന്‌ വിജയിന്റെ വൈകിക്കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങളുമായി ഏറെ യോജിപ്പ്‌!
ഞങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലെ പ്രായം കുറഞ്ഞവൻ, സൈക്യാട്രിസ്റ്റ്‌ ഇടിയ ഹുസ്സൈൻ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി, 'ലക്ഷണങ്ങൾ കാണുമ്പം ജേക്കുവിന്റെ പ്രശ്നം മിക്കവാറും ഇംപൊട്ടൻസിയായിരിക്കാനാണ്‌ സാധ്യത. കിടപ്പറയിൽ ദയനീയമായി പരാജയപ്പെടുന്ന ഇത്തരക്കാർ മറ്റെല്ലായിടത്തും ജയിക്കാൻ പരമാവധി ശ്രമിക്കും. കിടപ്പറയിലില്ലാത്ത കരുത്ത്‌ മറ്റെവിടെയും അവർക്കുണ്ടാകും'
ഹുസ്സൈന്റെ നിർണ്ണയം ശരിയായിരിക്കുമെന്നു തോന്നിയെങ്കിലും വിജയ്‌ എന്ന സൃഷ്ടിയുടെ പ്രത്യക്ഷതയിൽ ഞാനതിനെ ചുമ്മാ ചിരിച്ചു തള്ളുകയായിരുന്നു.
ഹുസ്സൈൻ അപ്പോൾ അഡോൾഫ്‌ ഹിറ്റ്ലറെ ഉദാഹരിച്ചു.
ഹിറ്റ്ലർക്ക്‌ കൊലവെറി ബാധിച്ചതു അതുകൊണ്ടാണത്രെ.
എന്തായാലും സാമുവലിനു മറുപടിയെഴുതണം, എല്ലാം കാണിച്ച്‌, നാളെയാകട്ടെ...
ഒന്നും കഴിക്കാതെ കട്ടിലിൽ കയറിക്കിടന്ന്‌ കണ്ണടച്ചു. അനു നിർബന്ധിച്ചില്ല. അവൾക്കറിയാം. ചിന്തകൾ ആയിരം ചിറകുവിരിച്ച്‌ വട്ടമിട്ടു. മനസ്സിനു ഫാനിന്റെ മുരൾച്ചയിലേക്കു തിരിക്കാൻ ശ്രമിച്ചു.
ഏറെ കഴിഞ്ഞ്‌ അനു വന്ന്‌ അരികത്തു കിടന്നതറിഞ്ഞു.
എപ്പോഴോ അവളുടെ വിരലുകൾ മുഖത്തിഴയുന്നറിഞ്ഞു.
ഉണർച്ചയിലാണെന്നറിയിക്കാൻ പതുക്കെ ചരിഞ്ഞു അവൾക്കഭിമുഖം.
ചെവിയിൽ അവൾ മന്ത്രിച്ചു ഉന്മാദിനിയെപ്പോലെ. കഴിയുംവേഗം എലിസബത്തിനെപോയി കാണണം. ആശ്വസിപ്പിക്കണം. ഇനിയും ജേക്കബിനെ അവൾക്കു സഹിക്കാൻ കഴിഞ്ഞെന്നുവരില്ല. ഒരു ദുർമ്മരണം കൂടി ഞാനുള്ളിൽ കാണുന്നു. അതുകൊണ്ട്‌ ഇനി അവിടെ നിൽക്കേണ്ടെന്ന്‌ പറയണം. വിരോധമില്ലെങ്കിൽ ഇവിടെ താമസിച്ചോട്ടെ. എനിക്കൊരു വിഷമവുമില്ല.
വിതുമ്മിപ്പൊട്ടുകയായിരുന്നു ഞാൻ അൾത്താരയിലേക്കെന്നപോലെ അവളുടെ പൊള്ളുന്ന മാറിടത്തിലേക്കു മുഖമമർത്തി. അപ്പോൾ എന്റെ ശിരസ്സിലും കവിളിലും തലോടിക്കൊണ്ട്‌ അവൾ തുടർന്നു.
'എങ്ങിനെയായാലും എലിസബത്ത്‌, നമ്മുടെ....അല്ല....ചേട്ടന്റെ വിജയിനെ പ്രസവിച്ചവളല്ലേ...'
'എന്താണ്‌ നീ പറഞ്ഞത്‌, വിജയ്‌ എന്റെ മകനാണെന്നോ! എന്താ, ഓർത്തോർത്ത്‌ നിനക്കു ഭ്രാന്തായോ! 'ഞെട്ടലോടെ മുഖം വിടർത്തി ഞാൻ ചോദിച്ചു.
'ഭ്രാന്തല്ല, യാഥാർത്ഥ്യമാണ്‌. ക്ഷമ കാണിക്കുമെങ്കിൽ ഞാനെല്ലാം പറയാം. 'അവൾ എഴുന്നേറ്റിരുന്നു. ഞാനോരക്ഷരം ശബ്ദിച്ചില്ല. അവൾ തുടർന്നു. 'ഓർക്കുന്നുണ്ടോ, കുറെ വർഷങ്ങൾക്കു മുമ്പ്‌ എലിസബത്തിന്റെ പിറന്നാൾ നമ്മൾ നാലുപേരും ചേർന്ന്‌ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ വെച്ചാഘോഷിച്ചതു! അന്നവിടെ മറ്റു ചിലതു കൂടി സംഭവിപ്പിക്കാൻ എലിസബത്തും ഞാനും കൂടി പ്ലാനിട്ടിരുന്നതുകൊണ്ടുമാത്രമാണ്‌ ഞങ്ങൾ ആ ചടങ്ങിൽ സജീവമായി പങ്കെടുത്തത്‌. ചേട്ടനെ മറ്റൊരു വിവാഹത്തിന്‌ ഞാനത്രയൊക്കെ നിർബന്ധിച്ചിട്ടും വഴങ്ങാതെ കുഞ്ഞിനെ ദത്തെടുക്കുകയെന്ന ഏക തീരുമാനവുമായി ചേട്ടൻ മുന്നോട്ടുപോയി. ജേക്കബ്ബാവട്ടെ എലിസബത്തിനെ മറ്റു പീഡനങ്ങളൊന്നും പോരാഞ്ഞ്‌ മച്ചിയെന്നു വിളിച്ച്‌ അവളുടെ സ്ത്രീത്വത്തെയും കൂടി അധിക്ഷേപിച്ചുകൊണ്ടിരുന്നു. എലിസബത്ത്‌ എങ്ങനെയും ജേക്കബിനെ തിരുത്താമെന്നും അതുവഴി, വൈകിയാലും ചൊവ്വുള്ളൊരു ജീവിതത്തിലേക്കു തിരിയാൻ കഴിഞ്ഞേക്കുമെന്നും പ്രത്യാശിച്ചു. ഈ ദുഃഖങ്ങളെല്ലാം എലിസബത്തും ഞാനും പലവട്ടം പങ്കുവച്ചപ്പോൾ താനെ ചില കൂട്ടിക്കിഴിക്കലുകൾ ഉരുത്തിരിയുകയായിരുന്നു. അതോടെ, ഒരിക്കലും സ്വന്തമാക്കാനാവില്ലെങ്കിലും സ്വന്തം തന്നെയായൊരു കുഞ്ഞിനെ എടുത്തു ലാളിക്കാനും ഓമനിക്കാനും കിട്ടുമല്ലോ എന്നുള്ള ഒരാകാശകോട്ട ഉള്ളിൽ ഉയരുകയായി. അന്നേരം മറ്റുതരത്തിലുള്ള ദുഷ്ചിന്തകൾക്കൊന്നും പിന്നവിടെ ഇടമുണ്ടായിരുന്നില്ല. അല്ലാ, ഇതിനെക്കാൾ ഹീനമായ, നിന്ദ്യമായ മറ്റെന്ത്‌ ദുഷ്ചിന്തയാണ്‌ ഈ ഭൂമുഖത്ത്‌ വേറെയുള്ളത്‌!
"സംഗതി നടപ്പിലാക്കാൻ വേണ്ട മനോബലത്തിനുവേണ്ടിമാത്രം കുടിച്ച ഞങ്ങൾ നിങ്ങളിരുവരെയും ബോധംകെടുംവരെ കുടിപ്പിച്ച്‌ കിടപ്പുമുറിക്കുള്ളിലേക്കു താങ്ങിക്കൊണ്ടുപോയശേഷം മെയിൻ സ്വിച്ച്‌ ഓഫാക്കിയിട്ട്‌ പരസ്പരം..."
"ച്ഛി നിർത്ത്‌! കേൾക്കേണ്ട എനിക്കിനിയൊന്നും" പൊട്ടിത്തെറിച്ചുകൊണ്ട്‌ ഞാൻ എഴുന്നേറ്റിരുന്നു.
മദ്യലഹരിയിൽ എലിസബത്തിനെ ഞാൻ അനുവാണെന്നു കരുത്തിയപോലെ ജേക്കബ്ബ്‌ അനുവിനെയും....​‍നോ​‍ാ​‍ാ​‍ാ!
അനുവിനെ കഴുത്തു ഞെരിച്ചുകൊല്ലാനുള്ള ഒരാവേശം എന്നിൽ ത്വരയിട്ടു. പിന്നെ, സ്വയം കൊല്ലാനും.
ദേഹം വിറയ്ക്കാൻ തുടങ്ങിയിരുന്നു.
കൈത്തലങ്ങൾ തമ്മിൽ കൂട്ടിത്തിരുമ്മിക്കൊണ്ട്‌ ഞാനവളെ ദഹിപ്പിക്കും മട്ടിൽ നോക്കി.
അവൾ കൂസാതെ എന്റെ മുഖത്തേക്ക്‌ മത്തക്കണ്ണുകൾ മുഴുവനും തുറന്നിരുന്നു.
പൊടുന്നനെ, ആ കണ്ണുകളിൽ എന്തെല്ലാമോ ലിഖിതപ്പെടുത്തിയിരിക്കുന്നതുപോലെ തോന്നി!
അൽപം ക്ഷമപാലിച്ച്‌ ഉൾക്കണ്ണാൽ ഞാനവവായിച്ചു:
'ചേട്ടൻ ഒന്നുമോർത്ത്‌ രോക്ഷംകൊള്ളുകയോ വേവലാതിപ്പെടുകയോ വേണ്ട. ജേക്കു എന്നെ കണ്ടിട്ടുപോലുമുണ്ടായിരിക്കില്ല. പിന്നല്ലേ...അയാൾ പുലരുംവരെ എലിസബത്ത്‌ പറയുമ്പോലുള്ളൊരു നിർജ്ജീവമാംസപിണ്ഡമായി കിടക്കുകയായിരുന്നു. ഞാൻ ഉറങ്ങാതെ ജാഗരൂകയായി മൂലയിൽ കിടന്നിരുന്ന ചാരുകസേരയിലും. പിന്നെ... പിന്നെ അയാൾ, ഡോക്ടർ ഹുസ്സൈൻ സംശയിച്ചപോലെ ഷണ്ഡനുമാണല്ലോ!.... ഇനിയെന്തെങ്കിലും അറിയാനുണ്ടോ ചേട്ടന്‌??
"ഇനിയൊന്നും അറിയണ്ടായേ പൊന്നേ," പെട്ടെന്നുണ്ടായ ആവേശത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട്‌ ഞാൻ അവളിലേക്ക്‌ ചാഞ്ഞു.
'ഇതെന്താ ചേട്ടൻ പിച്ചും പേയും പറയുന്നത്‌? നല്ല ക്ഷീണോണ്ടാവും. നന്നായൊന്നുറങ്ങിയാൽ ഒക്കെ ശരിയാവും."
അനു പിന്നെ എന്നെ മെല്ലെ താങ്ങിക്കിടത്തി മുഖം എന്റേതിനോടു ചേർത്തു.

ഹൃദയതാളങ്ങളിൽ നീ....



rajanandini

എന്റെ ഹൃദയത്തിൽ നീ മാത്രം...
നീയൊഴിഞ്ഞ ഹൃദയം ശൂന്യവും ഇരുട്ടുമാണ്‌
ഒരു പെൻഡുലം പോലെ...
നിർവൃതിയിൽ നിന്നും വ്യാകുലതയിലേയ്ക്ക്‌
സന്തോഷത്തിൽ നിന്ന്‌ സങ്കടത്തിലേക്ക്‌
അനുഭൂതിയിൽ നിന്നും വേദനയിലേയ്ക്ക്‌
ആടുന്ന പെൻഡുലം...
എന്റെ സ്നേഹം...
അതിരുകളില്ലാത്ത ദുരന്തങ്ങളാണ്‌
പരിധികളില്ലാത്ത സമയവും...
കടലിന്റെ അപാരതയിൽ നിന്നും
ഉയരുന്നതിരകൾ കൈനീട്ടി...
അപരിമേയമായ ആകാശത്തെ
അക്ഷമയോടെ ചുംബിക്കാൻ ശ്രമിക്കും പോലെ
അകലെയുള്ള നിന്നിലേയ്ക്ക്‌ മനസ്സുനീട്ടുന്നു
ഒന്നു തൊടാൻ...
ഒരു വേനൽ മഴയിൽ അലിഞ്ഞില്ലാതായ
നിന്റെ സ്വരം...
മറ്റൊരു വേനൽ മഴയിൽ തിരികെ വരുന്നതും കാത്ത്‌
പുതുമണ്ണിൻ മണമായ്‌ നിന്നിലലിയാൻ
മഴയിലൊഴുകുന്ന കുമിളയായ്‌...
നിന്നിലേക്ക്‌...നിന്നിലേയ്ക്ക്‌...വീണു ചിതറാൻ
വീണ്ടുമൊരു പുതുമഴയിൽ
തിരികെ വരാനൊരു യാത്ര...
പൂർണ്ണമായും നിനക്കുവേണ്ടി...