Followers

Thursday, April 5, 2012

ezhuth/april/2012

courtesy:google

ഒരു മരം ചുറ്റി പ്രേമം


സന്തോഷ് പാലാ  

ശബ്ദമെങ്ങനെ ഒരിടം നിശബ്ദമാക്കുമെന്ന് ഒരു കൊമ്പന്‍ മീശ.  നിശബ്ദമെങ്ങനെ ശബ്ദത്തേക്കാള്‍ വലുതാകുമെന്ന് ഒരു അടുപ്പിന്‍ കലം.  ശബ്ദത്തിനും നിശബ്ദത്തിനുമിടയ്ക്ക്- നിഴല്‍പ്പാലം തീര്‍ത്ത് ഒരു മഷിക്കുപ്പി.  മുന്‍‌വഴിയി- ലൊരേടെത്തുമൊരു കാല്‍പ്പാടും കാണാത്തതിനാല്‍ കടപ്പാടുകളെല്ലാമൊരു ചുമടുതാങ്ങിയിലുപേക്ഷിച്ച് അയാള്‍ മരത്തെ തന്നെ പ്രണയിക്കാന്‍ തീരുമാനിച്ചു!  

courtesy:google



മാത്യൂ നെല്ലിക്കുന്ന്

സന്തോഷ് പാലാ

സക്കറിയ ടി.പി.

ടി.ബി.ലാൽ

സനൽ ശശിധരൻ

ശീതൾ.പി.കെ.

രാം മോഹൻ പാലിയത്ത്


കെ.ജി.സൂരജ്

ബി.ഷിഹാബ്

ഡോ. കെ.ജി.ബാലകൃഷ്ണൻ

ശ്രീദേവി നായർ

ഗീതാരാജൻ

ടി.എ.ശശി.

ലീല എം.ചന്ദ്രൻ

ശ്രീ പാർവ്വതി

ജാനകി

വി.രവികുമാർ

തെരേസാ ടോം

ശ്രീകൃഷ്ണദാസ് മാത്തൂർ

ആർ .ശ്രീലതാവർമ്മ

ഷാജഹാൻ നന്മണ്ട

എം.കെ.ഹരികുമാർ

എഡിറ്റോറിയൽ

മാത്യൂ നെല്ലിക്കുന്ന്

വിലക്കയറ്റം നമ്മെ പിടിവിടുന്നില്ല.
നമ്മുടെ സാംസ്കാരിക ജീവിതത്തെയെല്ലാം തള്ളിമാറ്റികൊണ്ട് വിലയും വിപണിയും കുതിക്കുകയാണ്.ജീവിതത്തിനു വിലയില്ലാതായോ.
രോഗിക്കു ജീവിക്കണമെങ്കിൽ വൻ തുക വേണം
വൻകിട ആശുപത്രികളിലായാലും ചെറിയ ആശുപത്രികളിലായാലും മരുന്ന് സൗജന്യമായി കിട്ടില്ലല്ലോ.
പാവപ്പെട്ടവരെ കടപുഴക്കുന്ന പരിഷ്കാരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നു.
ആരോട് പരാതി പറയും?
രാഷ്ട്രീയപാർട്ടികൾക്കൊന്നും ഇതു മനസ്സിലാകുന്നില്ലേ?
ആഗോള രാഷ്ട്രീയത്തിന്റെ പിടിയിലാണ് നാം.
നമുക്ക് നമ്മെ രക്ഷിക്കാൻ കഴിയാതെ വരുമോ?
പാർട്ടികൾ വിചാരിച്ചാലും തിരുത്താൻ പറ്റാത്തവിധം ആഗോള രാഷ്ട്രീയത്തിന്റെ മുൻഗണനാക്രമങ്ങൾ മാറിക്കഴിഞ്ഞു.
ഉൽപ്പാദകൻ എവിടെ?
സംഘാടകൻ എവിടെ?
കർഷകൻ എവിടെ?
വിപണി എവിടെ?

സൗഹൃദം


ശ്രീദേവി നായർ


കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്

കണ്ണീരൊപ്പുന്നു കാലമാം തോഴന്‍
ഓര്‍മ്മകള്‍ തന്നുടെ ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍

മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി,
നിന്നെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടും ഞാന്‍
മനസ്സില്‍ പണിഞ്ഞൊരു മഴവില്‍ക്കൂടാരം.

കണ്ണുകള്‍ കൊണ്ടു കഥ പറഞ്ഞു,
മനസ്സുകള്‍കൊണ്ടു ശില്പം മെനഞ്ഞു,
ഒരുമയായെന്നുമൊപ്പം കഴിഞ്ഞു
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.

കൂട്ടായ് നിന്നു കൂടെനടന്നു,
അറിയാത്ത അര്‍ത്ഥങ്ങളറിയിച്ചുതന്നു,
അകലേയകന്നു അറിയാതെനിന്നു,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞു.


പഴകിയ താളുകള്‍ വെറുതേമറിച്ചു,
അറിയാത്ത പേരിനായ് പരതിത്തളര്‍ന്നു.
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും
വെറുതേ തെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെ ക്കുറിച്ചുള്ളൊരോര്‍മ്മകള്‍ കൊണ്ടു ഞാന്‍
മനസ്സിന്റെ മുറ്റത്തൊരൂഞ്ഞാലുകെട്ടി
പാടാന്‍ തുടിച്ചൊരെന്‍ മനംവീണ്ടും
അറിയാത്ത ദുഃഖത്തിനീണങ്ങള്‍ മീട്ടി.

ഉത്തര -ഉത്തരാധുനികത



എം.കെ.ഹരികുമാർ


ഒരു വസ്തുവിനു
അതായിരിക്കാൻ കഴിയുന്നത്‌ തന്നെ അദ്വൈതമാണ്‌. കാരണം, ഏത്‌ വസ്തുവും അതാണെന്ന്‌ സങ്കൽപിക്കപ്പെടുന്നതോടെ,അതിനു
പുറത്തുള്ള എല്ലാം അന്യമായിത്തീരുന്നു. അദ്വൈത സിദ്ധാന്തമനുസരിച്ച്‌ എല്ലാറ്റിലും ബ്രഹ്മമാണുള്ളത്‌. അതായത്‌, വസ്തുവിനു സ്വയം നിലനിൽക്കാനേ കഴിയില്ല. അത്‌ പ്രത്യക്ഷത്തിൽ അപ്രാപ്യമായ ഒന്നിന്റെ നിഴൽ മാത്രമാണ്‌. ആ നിഴലിനെ വഹിക്കുക എന്ന ചുമതലയാണ്‌ അതിനുള്ളത്‌. വസ്തുവിനെപ്പറ്റിയുള്ള എല്ലാ ധാരണകളും മുമ്പേതന്നെ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട്‌ ഏത്‌ വസ്തുവാകട്ടെ, ആശയമാകട്ടെ, അതിനെ അദ്വൈതം മുൻകൂട്ടി അതിൽ കെട്ടിയിടുന്നു. ഏത്‌ വസ്തുവും അതാണെന്ന്‌ ശഠിക്കുന്നതോടെ, അത്‌ മറ്റൊന്നായി മാറാനുള്ള സാധ്യത അടച്ചു കളയുന്നു. വസ്തുക്കളുടെ ആന്തരികതയെ ബന്ധിപ്പിച്ചതു വഴി, ഓരോ വസ്തുവിന്റെയും ചലനവും പ്രവാഹാത്മകതയും അദ്വൈതത്തിനു അന്യമായി.


ഉത്തര-ഉത്തരാധുനികത
[സിദ്ധാന്തം]
എം.കെ.ഹരികുമാർ
ആല്ഫാ വൺ
കണ്ണൂർ
rs 100/
pho.0497 2713737
95447004339544700435

എന്റെ ജ്ഞാനമുകുളങ്ങൾ
[സൂക്തങ്ങൾ]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
85/
pho.0487 2422515



മറവിയുടെ നിർമ്മാണം
[നിരൂപണ സിദ്ധാന്തം]
എം.കെ.ഹരികുമാർ
എസ്.പി.സി.എസ്
കോട്ടയം
80



എന്റെ മാനിഫെസ്റ്റോ
[തത്ത്വചിന്ത]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
തൃശൂർ
വില 85/
pho.0487 2422515


നവാദ്വൈതം എന്ന ആശയം ഞാൻ 'എന്റെ മാനിഫെസ്റ്റോ'യിലാണ്‌ അവതരിപ്പിച്ചത്. നവാദ്വൈതം എന്ന്‌ കേട്ടപ്പോൾ ചിലർ സംശയിച്ചത്, അത്‌ അദ്വൈതത്തിന്റെ പരിഷ്കൃതരൂപമാണെന്നാണ്‌. അദ്വൈതം തത്ത്വചിന്തയാണെന്നും അത്‌ പരിഷ്കരിക്കാൻ കഴിയില്ലെന്നും,അവർ തട്ടിവിട്ടു. വാസ്തവത്തിൽ, അദ്വൈതവുമായുള്ള ഏറ്റുമുട്ടലോ, ആ ചിന്തയുടെ നവീകരണമോ ഇവിടെയില്ല. അദ്വൈതം സാങ്കൽപികവും സത്താപരമായ മുൻവിധിയോടുകൂടിയതുമായ തത്ത്വചിന്തയാണ്‌. നവാദ്വൈതം തീർത്തും വിഭിന്നമാണ്‌.
ഏത്‌ വസ്തുവിനും അതായിരിക്കാനുള്ള അവകാശമുണ്ടെങ്കിലും ആന്തരികമായി അതിനു മറ്റൊന്നാകാനുള്ള സ്വാഭാവികഘടനയുണ്ട്‌. ഇതുപക്ഷേ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. ഓരോ നിമിഷത്തിലും മാറുന്നതാണ്‌. ഓരോ മൂല്യത്തിന്റെ കണ്ടെത്തലും നേടിയെടുക്കലുമാണ്‌ അതിലൂടെ യാഥാർത്ഥ്യമാകുന്നത്‌.

ഉദാഹരണത്തിന്‌, വെള്ളം ഒഴുകുന്നു. ഏത്‌ ഘടനയിൽ, രൂപത്തിലാണോ വെള്ളം ഉള്ളത്‌, അതിനനുസരിച്ച്‌ വെള്ളം മാറുന്നു. അത്‌ എങ്ങോട്ട്‌ ഒഴുകുമെന്ന്‌ മുൻകൂട്ടി പറയാനാവില്ല. സാധ്യതയാണ്‌ അത്‌ തീരുമാനിക്കുന്നത്‌. ഒഴുക്ക്‌ അനന്തമാണ്‌. ഒഴുകുന്നതിനിടയിൽ അതിന്റെ ജീവിതം മാറിക്കൊണ്ടേയിരിക്കുന്നു. ഓരോ നിമിഷവും ഷിഫ്റ്റ്‌ [shift] സംഭവിക്കുന്നുണ്ട്‌. ഓരോ നിമിഷവും ഓരോ അനുഭവമാണ്‌. വെള്ളം എന്താണ്‌ പറയുന്നത്‌. ഇതുവരെ ഒഴുകിയതൊന്നുമല്ല ഒഴുക്കെന്നും, അർത്ഥങ്ങൾ പൂർണ്ണമായി നിർവ്വഹിച്ചു കഴിഞ്ഞിട്ടില്ലെന്നും നേരത്തെ നിശ്ചയിച്ച ഒഴുക്കല്ല ഇതെന്നുമാണ്‌. നമ്മുടെയൊക്കെ വളർച്ചയിലും ഇതുണ്ട്‌. ബാല്യത്തിൽനിന്ന്‌ സ്വയമറിയാതെ തന്നെ, പ്ലാൻ ചെയ്യാതെ തന്നെ നാം യൗവ്വനത്തിലേക്കും വാർധക്യത്തിലേക്കും എത്തുന്നു. ബാല്യ,കൗമാര,യൗവ്വനമെല്ലാം വ്യത്യസ്തമായ പ്ലാനറ്റുകളാണ്‌. ബാല്യകാല ജീവിതത്തിലെ ഇടങ്ങളും മുഖങ്ങളുമെല്ലാം വാർധക്യ കാലത്ത്‌ പുതിയ ലോകങ്ങളാണ്‌. ഒരു വയസ്സിനു ബാല്യം ഒരു ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനാണ്‌. അയാൾക്ക്‌ അപരിചിതമായി തോന്നാവുന്ന അനേകം ഇടങ്ങൾ അവിടെയുണ്ട്‌.

നേതി നേതി അല്ല
ഉപനിഷത്തിൽ പറയുന്ന 'നേതി നേതി' എന്ന ആശയമല്ല, നവാദ്വൈതത്തിലുള്ളത്‌. പ്രപഞ്ചത്തിലെ എല്ലാ കണവും, അവ്യാഖ്യേയമായ ഒരു വലിയ 'ഒന്നി'ന്റെ പ്രതിബിംബമാണെന്നും ഇവിടെ വിവക്ഷയില്ല. നേതി നേതി അഥവാ ഇതല്ല ഇതല്ല എന്നത്‌ ശാശ്വത സത്യത്തിനു നേർക്കുള്ള അന്വേഷണത്തിന്റെ തുറന്നു പിടിച്ച കണ്ണാടിയാണ്‌. ഇതല്ല ഇതല്ല എന്ന്‌ പറഞ്ഞാൽ നിഷേധമാണ്‌. മറ്റെന്തോ ആണ്‌ എന്നും അർത്ഥമാകുന്നു. എന്നാൽ 'നവാദ്വൈത'ത്തിൽ നിരാസവും നിർമ്മാണവും ഒരേ സമയം സംഭവിക്കുകയാണ്‌. എല്ലാ വസ്തുക്കളെയും മുൻകൂട്ടി നിഷേധിക്കുകയല്ല, ഓരോ വസ്തുവും അതിന്റേതായ രീതിയിൽ സ്വയം നിഷേധിക്കുകയും മറ്റൊന്നാകുകയുമാണ്‌ ചെയ്യുന്നത്‌. ഓർമ്മയെ മറവിയാക്കുകയും വീണ്ടും ഓർക്കുകയും ചെയ്യുന്നപോലെയാണിത്‌. ഓരോ നിമിഷവും വസ്തുക്കൾ വീണ്ടും ജനിക്കുന്നു. നമ്മളും അങ്ങനെതന്നെ. ഈ മാറ്റം അനിഷേധ്യമാണ്‌. നിരാസമാണ്‌ ഇതിന്റെ അടിസ്ഥാനം. ഒരിടത്ത്‌ തന്നെ ഇരിക്കുന്നത്‌ പ്രകൃതിയിൽപ്പോലും അനുവദനീയമല്ല. മനസ്സും ശരീരവും മാറുന്നു. കാലം വളരുന്നു. ഭൂപ്രകൃതി മാറുന്നു. ഓർമ്മകൾകൊണ്ട്‌ നാം മാറ്റത്തെ അറിയാതെയും വരും. ഭൗതികമാറ്റത്തിനൊപ്പം നമ്മൾ ഒഴുകുമ്പോൾ, അതിന്റെ കാഠിന്യം കുറയ്ക്കുന്നത്‌ ഓർമ്മകളാണ്‌. അതേസമയം, പുതിയ ഓർമ്മകളിലൂടെ നാം മറവിയെയും സൃഷ്ടിക്കുന്നു. ഇന്നലേകളെ മറന്ന്‌ നാം പുതിയ ഓർമ്മകളുടെ പിന്നാലെ പോകുന്നു.

വല്ലപ്പോഴും നാം പ്രാചീനമായ അനുഭവങ്ങളെ പൊടിതട്ടിയെടുക്കുന്നു. ഇതും നിരാസമാണ്‌. വർത്തമാനകാലത്തോടുള്ള നിഷേധം. ഓർമ്മ സ്വീകാര്യതയാവുമ്പോൾ മറവി നിഷേധമാകുന്നു. മറവി സ്വീകാര്യതയാവുമ്പോൾ ഓർമ്മ നിരാസമാകുന്നു.
മനസ്സ്‌ ഒരിടത്തും സ്ഥിരമല്ല. ഇഷ്ടങ്ങൾ സ്ഥിരമല്ല. കാലം വളരുന്നതിനനുസരിച്ച്‌ ഇഷ്ടവും മാറുന്നു. ഒരാളെ ഇഷ്ടപ്പെടുന്നത്‌. ഒരു വസ്തുവിനെ സ്വന്തമാക്കുന്നത്‌ എല്ലാം കാലത്തിന്റെ വളർച്ചയുടെ ലക്ഷണമാണ്‌. പിന്നീട്‌ പഴയകാലത്തേക്ക്‌ തിരിച്ചു പോകാനോക്കില്ല. വികാരങ്ങൾ നിരാസമാണ്‌. അതുവരെയുണ്ടായിരുന്നതിനെ നിരസിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ. ഒരു വസ്തുവിനെ സ്നേഹിച്ചാൽ, പിന്നീട്‌ വെറുപ്പിലേക്കു പോകാനോക്കൂ. കാരണം സ്നേഹവും വെറുപ്പും കാലത്തിന്റെ വളർച്ചയുടെ അടയാളങ്ങളാണ്‌.

ഇതല്ല, ഇതല്ല എന്ന്‌ ഉപനിഷത്തിൽ പറയുന്ന നിഷേധമല്ലിത്‌, അത്‌ സത്യാന്വേഷണത്തിന്റെ തലത്തിലാണ്‌ നിലനിൽക്കുന്നത്‌. ഇവിടെ ഓരോ വസ്തുവും അതിനെത്തന്നെ നിരാകരിച്ച്‌ മറ്റൊന്ന്‌ നിർമ്മിക്കുന്നു. ഓരോന്നിലും നിരാസത്തിലൂടെ മാത്രമേ നിർമ്മാണം ഉണ്ടാകുന്നുള്ളു. ജീവിതം, പ്രകൃതി എല്ലാം ഈ അനുസ്യൂതമായ സ്വയം നിരാസത്തിന്റെ പ്രക്രിയയിലാണ്‌. എന്നാൽ നിരാസത്തിൽ നശിക്കാത്തത്തായി അവശേഷിക്കുന്നത്‌ നിർമ്മാണപ്രക്രിയയാണ്‌. പുതിയ നാമ്പുകൾക്കായുള്ള ഓട്ടം മാത്രമേ നിലനിൽക്കുന്നുള്ളൂ. ജീവിതപ്രേമത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിൽ, ഓരോന്നും വീണടിയുന്നു, മറ്റൊന്നായി പുനർജനിക്കുന്നു.

മനസ്സ്‌ ഒരു വസ്തുവോ ആശയമോ ആണെങ്കിൽ, അത്‌ അതിനു പുറത്തുള്ള ഒന്നിനെയും സ്വീകരിക്കാതെയിരിക്കാനേ തരമുള്ളൂ- സ്വയം നിരസിച്ചാലേ, അതിനു മറ്റുള്ളതിനെ ഉൾക്കൊള്ളാൻ പറ്റൂ. മനസ്സ്‌ മൗലികവാദമാകരുത്‌. മനസ്സ്‌ അതിനെത്തന്നെ എപ്പോഴും നവമാകേണ്ടതുണ്ട്‌. ഒരു കണ്ണാടിയിലേക്ക്‌ നമ്മൾ സൂക്ഷിച്ചുനോക്കിയാൽ, ആ കാഴ്ചപോലും മനസ്സിനെ മൗലികമാകും. നാം നമ്മെത്തന്നെ വിവിധഭാവങ്ങൾ കാണിക്കാൻ തയ്യാറാകും. മനസ്സിനു അതിനെത്തന്നെ അഭിമുഖീകരിക്കാൻ പ്രയാസമാണ്‌. മനസ്സ്‌ അതിനെ കാണണമെന്ന്‌ തോന്നുമ്പോഴൊക്കെ ആഗ്രഹിക്കുന്നത്‌, മറ്റൊന്ന്‌ കാണാനാണ്‌ മനസ്‌ സ്വയം കളിയാക്കുന്നു. കണ്ണാടിയിൽ നോക്കി ഒരു മിനിട്ട്‌ തികയുന്നതിനുമുമ്പുതന്നെ നാം കണ്ണുമിഴിച്ചോ, നാക്ക്‌ കടിച്ചോ, വികൃതമായി ചിരിച്ചോ മനസ്സിനെ തന്നെ കളിയാക്കുന്നു. മനസ്സിന്റേതന്നെ പ്രവൃത്തികളെ മനസുതന്നെ കളിയാക്കുന്നു. മനസ്സ്‌ അതിന്റെ പ്രവൃത്തികളെ വായിക്കുന്നത്‌ ഒരതിജീവനത്തിനാണ്‌. തെറ്റുകളോടും സ്നേഹരാഹിത്യത്തോടും മനസ്സ്‌ അതിജീവനത്തിനായി രഞ്ജിപ്പിലെത്തുകയാണ്‌ ചെയ്യുന്നത്‌. പ്രവൃത്തികളിൽ മനസ്‌ ഇടപെടുന്നത്‌, അവിടെത്തന്നെ നിൽക്കാനല്ല. മനസ്‌ ഒരിടത്തും അവശേഷിക്കുന്നില്ല. മനസ്സ്‌ ഓരോ നിമിഷവും മാറുന്നത്‌ നമ്മൾ അറിയുന്നപോലുമില്ല. ഇതാണ്‌ ജീവിക്കാൻ തന്നെ സഹായകമാകുന്നത്‌. മനസ്സ്‌ ഒരു വസ്തുവേന്ന നിലയിൽ, അതായിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അത്‌ എന്താണെന്ന്‌ ഓരോ നിമിഷവും, അതിനുതന്നെ നിർവ്വചിക്കാൻ കഴിയില്ല. മനസ്സ്‌ എന്താണോ, അത്‌ സ്വയം നിരസിക്കുന്നു. അടുത്ത നിമിഷം മറ്റൊന്നായി മാറുന്നു. അറിവിനനുസരിച്ച്‌ അതിന്റെ വേഗവും യുക്തിയും രൂപപ്പെടുന്നു. മനസ്സ്‌ എന്ന അനുഭവം അല്ലെങ്കിൽ ആശയം മറ്റൊന്നാകാനായി നിമിഷംതോറും മാറുന്നതും, മറ്റൊന്നായി രൂപാന്തരപ്പെടുന്നതും (പുതിയ ചിന്തകൾ, ആശയങ്ങൾ) നവാദ്വൈതമാണ്‌. മനസ്സിനു ഇങ്ങനെ മാത്രമേ നിലനിൽക്കാൻ കഴിയൂ.
ആത്മാവ്‌
ഒരു വസ്തുവിന്റെ ആത്മാവ്‌ എന്ന ആശയം തന്നെ സമ്മിശ്രമാണ്‌. കേന്ദ്രീകൃതവും സുഘടിതവും സ്ഥിരവും ആശയരൂപത്തിലുള്ളതുമായ ആത്മാവ്‌ ഇല്ല. ഇരുമ്പ്‌ കണങ്ങൾ ഒരു പേപ്പറിൽ വിതറിയിരിക്കുന്നുവേന്ന്‌ സങ്കൽപിക്കുക. ആ പേപ്പറിന്റെ ഒരറ്റത്ത്‌ കാന്തം കൊണ്ടുചെന്നാൽ അവിടെയുള്ള ഇരുമ്പുകണങ്ങൾ കാന്തത്തിലേക്ക്‌ ആകർഷിക്കപ്പെടും. കാന്തം പേപ്പറിന്റെ ഓരോ ഭാഗത്തേക്ക്‌ നീക്കുന്തോറും, കാന്തത്തിനടുത്തുള്ള കണങ്ങളാവും ആദ്യം ആകർഷിക്കപ്പെടുക. ഇതുപോലെയാണ്‌ മനസ്സിന്റെയും വസ്തുവിന്റെയും ആത്മാവ്‌ പ്രവർത്തിക്കുന്നത്‌.
കല്ല്‌ ഒരു വസ്തുവായിരിക്കെ, അതിൽ താമരയെ കാണുന്ന ശിൽപിക്ക്‌ അത്‌ താമരയെ നൽകുന്നു. ദേവതയെ കാണുന്നവന്‌ ദേവത അതിലുണ്ടാകും. കല്ല്‌ അതിനെ നിഷേധിക്കാനും മറ്റൊന്നാകുവാനുമുള്ള അവസ്ഥയാണ്‌ നമ്മുടെ മുമ്പിൽ അവശേഷിപ്പിക്കുന്നത്‌. കല്ലിലെ ഓരോ കണവും ഓരോ പ്രവാഹത്തിലാണ്‌. ആ പ്രവാഹത്തെ അറിയുക എന്നതാണ്‌ പ്രധാനം.
ശിവം എന്ന വാക്കിൽ ശിവം മാത്രമേയുള്ളുവേങ്കിൽ, അത്‌ മറ്റുള്ളതിനെയെല്ലാം നിഷേധിക്കുകയാണ്‌. ശിവത്തിന്‌ ശിവം മാത്രമായിരിക്കാനുള്ള മൗലികസ്വഭാവമാണ്‌ മാറേണ്ടത്‌. ശിവം അതിനെത്തന്നെ നിരാകരിച്ചുകൊണ്ടാണ്‌ അത്‌ ശിവമല്ലാതാകുന്നത്‌, അല്ലെങ്കിൽ ശിവത്തിനു പുറത്തുള്ള ലോകങ്ങളെ വലിച്ചടുപ്പിക്കുന്നത്‌. ശിവം എപ്പോഴും അതിനെത്തന്നെ നിരസിക്കുന്നു എന്നതാണ്‌ കാതലായ യാഥാർത്ഥ്യം. ശിവം ഒരു വാക്കോ, അതിന്റെയുള്ളിലെ അർത്ഥമോ മാത്രമായി ഒതുങ്ങുന്നില്ല. ശിവത്തിനു പുറത്താണ്‌ സകലലോകവും. എന്നാൽ അതെല്ലാം ശിവത്തിന്റെ ഭാഗവുമാണ്‌. ശിവം എന്ന വാക്കിൽ ശിവമെന്ന അവസ്ഥയുണ്ട്‌. അത്‌ ശിവമാണെങ്കിൽ, അത്‌ നദിയോ ദുഃഖമോ, മണമോ, അല്ലാതാകണമല്ലോ, ശിവം, പക്ഷേ, ശിവം മാത്രമായാൽ അതിനു പുറത്തുള്ള അനുഭവങ്ങളുമായി ബന്ധം സാധ്യമല്ല. ശിവം ഒരേ സമയം അതിനുള്ളിലെ അർത്ഥവും അതിനു പുറത്തുള്ള ലോകമാണ്‌.

ഭാഷയിലെ നവാദ്വൈതം ഇങ്ങനെയാണുണ്ടാകുന്നത്‌. ഓരോ വാക്കും അതാതിന്റെ തടവറയിൽ കഴിയുന്നു എന്ന പ്രത്യക്ഷതയുണ്ട്‌, പക്ഷേ, വാക്കുകൾ അവയുടെ തോടിനകത്ത്‌ സ്വയം നിരസിച്ച്‌ പുറം ലോകത്തെ തേടുന്നതോടെ ഒരു വാങ്മയവും വിനിമയവും ആകാശവും ഉണ്ടാകുന്നു. എല്ലാ വാക്കുകളും ഇങ്ങനെ സ്വയം നിരസിക്കുന്നു. അവയ്ക്കുള്ളിലെ അർത്ഥത്തെ പുറം ലോകത്തെ വസ്തുക്കൾക്കായി നൽകിക്കൊണ്ടാണ്‌ വാക്കുകൾ സ്വയം നിരാകരിച്ച്‌ നിർമ്മാണമായിത്തീരുന്നത്‌.
വാക്കുകൾ
വാക്കുകൾ അവയുടെ ആന്തരികമായ കേന്ദ്രീകരണങ്ങളെ സദാതള്ളിക്കൊണ്ട്‌ പുതിയ അർത്ഥങ്ങളെ നിർമ്മിക്കുന്നു. ഒരു വാക്‌ അതിന്റെ മൗലികമായ അർത്ഥത്തിൽ പൂണ്ടുപോയാൽ പിന്നെ സംവാദമില്ല. ഭാഷ എപ്പോഴും അതിനെത്തന്നെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. സാഹിത്യ രചനകളിൽ ഇത്‌ വ്യക്തമായി കാണാം. കവിതയിലെ വാക്കുകളുടെ അർത്ഥം മാത്രം ഗ്രഹിച്ചാൽ കവിതയാകുമോ? കവിതയിലെ വാക്കുകൾ, അവയുടെ അർത്ഥത്തിനപ്പുറത്തേക്കാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. അവ ഭാവാർത്ഥങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉരുത്തിരിയുന്ന പ്രതീതി പ്രത്യക്ഷങ്ങളാണ്‌. കവിത വായിച്ചവസാനിപ്പിക്കുന്നിടത്ത്‌ നിന്നാണ്‌ അതിന്റെ അനുഭവം ആഴം തേടുന്നത്‌. കവിതയ്ക്ക്‌ ഒരു അതാര്യതയുണ്ട്‌. അത്‌ സാഹിത്യരൂപങ്ങൾക്കെല്ലാമുണ്ട്‌. ആ അതാര്യതയിലാണ്‌ അവയുടെ വായന അർത്ഥവത്താക്കുന്നത്‌. നോവലിലെ വാക്കുകളിൽ നഷ്ടപ്പെട്ടുപോയതെന്താണെന്ന്‌ ചിന്തിക്കുന്നത്‌ തന്നെ വളരെ പ്രധാനമാണ്‌. ഒരു നോവൽ പലപുറങ്ങളിലൂടെ വ്യാപിച്ചിട്ടും, ഒരു വായനക്കാരനു തോന്നുകയാണ്‌, അതിൽ ആവിഷ്കരിച്ച യാഥാർത്ഥ്യം ശരിക്കും നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്ന്‌. ഇത്‌ 'ഹോണ്ടോളജി' [hauntology] ആണ്‌. സാഹിത്യത്തിന്റെ ചിന്താപ്രശ്നം. ഈ ഹോണ്ടോളജി, നവാദ്വൈതത്തിന്റെ മറ്റൊരു അർത്ഥതലമായി വികസിക്കുകയാണ്‌.
ഇന്ന്‌ ഐഡന്റിറ്റിയില്ല. ഉത്തരാധുനികതയുടെ ഏറ്റവും വലിയ ഉപകരണം ഐഡന്റിറ്റിയായിരുന്നു. ദളിത്‌, ഉപരിവർഗ, മധ്യവർഗ, മുതലാളിത്ത, സ്ത്രീ, ഗ്രാമ, നഗര, ദരിദ്ര ഐഡന്റിറ്റികളെ അത്‌ പൊക്കിപ്പിടിച്ചു. ഈ നൂറുകൂട്ടം ഐഡന്റിറ്റികളുള്ളവർ പൊതുവായി എന്താണ്‌ വിനിമയം ചെയ്യുന്നത്‌? പ്രതിനിധാനം ഒരു ദുരന്തമായി കലാശിക്കുകയാണ്‌ ചെയ്തത്‌. ഫെമിനിസം, ഈ പ്രേരണയിൽ വെറുപ്പിന്റെ ഉൽപാദശാലയായി. ആൺ, പെൺ വൈരുദ്ധ്യത്തെ എല്ലാത്തിന്റെയും അടിസ്ഥാന ഘടകമായി അവർ ദർശിച്ചു. ഏത്‌ പ്രശ്നത്തെയും ലിംഗപരമായി നോക്കിക്കണ്ടു. പക്ഷേ, അവർ കാണാതെ പോയത്‌, പുതിയ കാലവും പുതിയ സാങ്കേതികവിദ്യയും, പുതിയ സംവാദവും, മൂല്യവും, സംസ്കാരവുമാണ്‌.

ഐഡന്റിറ്റിയുമായി നടക്കുന്നവർക്ക്‌ ഒരിടത്തും ചേരാനോക്കില്ല. അവർക്ക്‌ പൊതുസ്ഥലം തന്നെ ഇല്ലാതാകും. പൊതുസ്ഥലം ഇന്ന്‌ നിശ്ചയിക്കുന്നത്‌ ജാതിയോ മതമോ ദേശമോ, തൊഴിലോ ഒന്നുമല്ല. ഇതെല്ലാം മറഞ്ഞിരിക്കുകയാണ്‌. അല്ലെങ്കിൽ ഇതെല്ലാം മറച്ചുപിടിക്കാവുന്ന പൊതുസ്ഥലങ്ങൾ ഉണ്ടായിരിക്കുന്നു. ഇന്റർനെറ്റ്‌, മൊബെയിൽഫോൺ, ഫാഷൻ, ഭക്ഷണം, മാളുകൾ, ഹൈവേകൾ, കാറുകൾ, ബ്ലോഗുകൾ, കമ്മ്യൂണിറ്റിനെറ്റ്‌വർക്കുകൾ എല്ലാം ഒരാളുടെ ഐഡന്റിറ്റിയെ ആവശ്യപ്പെടുന്നില്ല. ആർക്കും വ്യവസ്ഥാപിത ഐഡന്റിറ്റികൾ അവിടെ ആവശ്യമില്ല. മനുഷ്യന്റെ സ്വാതന്ത്ര്യമാണ്‌ അവിടെ ആഘോഷിക്കപ്പെടുന്നത്‌. രാംമോഹൻ പാലിയത്ത്‌ എന്ന ബ്ലോഗർ സ്വയംഭോഗം എന്ന്‌ ധ്വനിപ്പിക്കുന്നമട്ടിൽ തന്റെ ബ്ലോഗിനു 'സ്വയംബ്ലോഗം' എന്ന്‌ പേരിട്ടു. സനാതനൻ എന്ന ബ്ലോഗർ ബ്ലോഗിനു 'കക്കൂസ്‌' എന്നും പേരിട്ടു. പ്രിന്റ്‌ മീഡിയയിലായിരുന്നുവേങ്കിൽ, ഈ സ്വാതന്ത്ര്യം അനുവദിക്കപ്പെടില്ലായിരുന്നു. കാരണം പ്രിന്റ്‌ മീഡിയയിലെ ഏറെക്കുറെ യാഥാസ്ഥിതികരായ വായനക്കാർ അത്‌ സഹിക്കില്ല. എന്നാൽ ബ്ലോഗുകൾ എഴുത്തുകാർക്ക്‌ ശ്ലീലാശ്ലീലങ്ങളുടെ കാര്യത്തിൽ താൻപോരിമ നൽകുന്നു. ചില കാര്യങ്ങൾ പറയാൻ അശ്ലീലമാണ്‌ നല്ലതെങ്കിൽ അതുപയോഗിക്കാമെന്ന്‌ വരുന്നു- അത്‌ സ്വീകരിക്കാൻ ആളുണ്ടാവുന്നു. ഒരു പൊതു ഇടത്തിൽ തെറി പൊതുമാധ്യമമാവുന്നത്‌ ശ്രദ്ധിക്കണം. പണ്ട്‌ തെറിയുടെ വിനിമയം ഗോ‍ൂഢമായിരുന്നെങ്കിൽ, ഇന്ന്‌ അത്‌ വിദ്യാസമ്പന്നരുടെയും സംസ്കാരചിത്തരുടെയും പൊതുവ്യവഹാരമായിത്തീരുന്നു. ഇത്‌ നവാദ്വൈതത്തിലേക്കാണ്‌ എന്നെ നയിക്കുന്നത്‌. ഒരു വ്യക്തി അയാളുടെ മൂല്യത്തെ, സംസ്കാരത്തെ, ശ്ലീലത്തെ അശ്ലീലത്തെ സ്വയം നിർണ്ണയിക്കുകയാണ്‌ അയാൾ എന്ന ആശയം, വസ്തു, പ്രതിനിധാനം, ഐഡന്റിറ്റി സ്വയം നിരസിച്ച്‌, ആവശ്യമെന്ന നിലയിൽ മറ്റൊന്ന്‌ നിർമ്മിക്കുന്നു. സ്ഥിരമല്ലാത്ത ഇത്തരം നിർമ്മാണങ്ങളിലൂടെ അയാൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരസ്യപ്പെടുത്തലിലൂടെ മറഞ്ഞിരിക്കുന്നതിന്റെ ഗുഢസുഖവും അയാൾക്ക്‌ സ്വന്തമായുണ്ട്‌. അയാൾ താൻ എന്താണോ, അതിനെ ഓരോ നിമിഷവും നിരസിക്കുന്നു. വ്യക്തിപരമായ മൂല്യത്തിലേക്ക്‌, എന്ന അപകടം പിടിച്ച തിരഞ്ഞെടുപ്പിലേക്ക്‌, അയാൾ എത്തിച്ചേരുന്നു. അയാൾ കണ്ടെത്തുകയാണ്‌ മൂല്യം.
മൂല്യങ്ങൾ
മൂല്യങ്ങൾ പരമ്പരാഗതമോ, ദേശീയമോ, കാലികമോ അല്ല; അത്‌ ഉപഭോഗപരവും വിവിധ കാലങ്ങളിലുള്ളതും വിവിധ സംസ്കാരങ്ങളിലുള്ളതുമാണ്‌. ഒന്നിലും അത്‌ സ്ഥിരമായി നിൽക്കുന്നില്ല. ഓരോ പുതിയ ഉൽപന്നത്തിനും ചില സവിശേഷതകളുണ്ടാവും. എന്നാൽ എല്ലാ സവിശേഷതകളും ഉള്ളത്‌ അപൂർവ്വമാണ്‌. ആയിരം രൂപ കൊടുത്താൽ ടോർച്ച്‌ ഉള്ള മൊബെയിൽ ഫോൺ കിട്ടും. എന്നാൽ ഏഴായിരം രൂപ കൊടുത്ത്‌ വാങ്ങുന്ന ടച്ച്‌ സ്ക്രീൻ മൊബെയിൽ ഫോണിൽ ടോർച്ച്‌ ഉണ്ടാകണമെന്നില്ല. അതായത്‌ ഓരോ ഉൽപന്നത്തിനും തനതായ ചിലതുണ്ട്‌. അത്‌ നിറമാവാം, മറ്റെന്തെങ്കിലും സവിശേഷതകളാവാം. അതുകൊണ്ട്‌ ഓരോ ഉൽപന്നത്തിന്റെയും മൂല്യം പ്രധാനമാവുന്നു. വ്യക്തികളെ മൂല്യങ്ങളുടെ ഈ വിന്യസിക്കൽ, വല്ലാതെ ഏകാന്തരും അരക്ഷിതബോധമുള്ളവരുമാകുന്നു. ജീവിതത്തിന്റെ ആയോധനമെന്നത്‌, ഈ അരക്ഷിതബോധവും മൂല്യങ്ങൾക്ക്‌ വേണ്ടിയുള്ള നെട്ടോട്ടവുമാണ്‌.

ആർക്കും കടന്നുചെല്ലാവുന്ന മൂല്യങ്ങളുടെ വലിയൊരു സൂപ്പർമാർക്കറ്റാണ്‌ എവിടെയുമുള്ളത്‌. ഗ്രാമങ്ങളിലെ കടകളിൽ, കടയുടമകൾ ഭരണിയിൽ നിന്ന്‌ മിഠായി എടുക്കാൻപോലും കുട്ടികളെ അനുവദിച്ചിരുന്നില്ല. ഇന്ന്‌ സൂപ്പർ മാളുകളിൽ ഏത്‌ ഉൽപന്നവും നമുക്ക്‌ എടുത്ത്‌ തിരിച്ചും മറിച്ചും നോക്കാം. പച്ചക്കറികൾ തിരഞ്ഞെടുക്കാം. ആവശ്യമുള്ളത്‌ മാത്രം തിരഞ്ഞെടുക്കാം. ഇത്‌ മൂല്യങ്ങളുടെ കാര്യത്തിലുള്ള ശ്രദ്ധ വർദ്ധിച്ചതുകൊണ്ട്‌ സംഭവിച്ചതാണ്‌. ഉപഭോക്താക്കൾ അവരുടെ പണത്തേക്കാൾ ഇഷ്ടപ്പെടുന്നത്‌, പ്രത്യേകതരം സാധനങ്ങളുടെ ഉടമസ്ഥതയെയാണ്‌. എന്തുകൊണ്ട്‌ ചില സാധനങ്ങൾ ഇഷ്ടപ്പെടുന്നു? അത്‌ വിലയുടെ മാത്രം പ്രശ്നമല്ല. വ്യക്തിപരമായ ദൗർബല്യവും സൗന്ദര്യബോധവും എല്ലാം ഇതിൽ കൂടിക്കുഴഞ്ഞുകിടക്കുകയാണ്‌. എത്ര കടം വാങ്ങിയാലും ജീവിതം തന്നെ മുൻകൂർ വിറ്റതുലച്ചാലും വേണ്ടില്ല, ചില ജീവിതശൈലികൾ കൂടിയേ തീരു. വൈകുന്നേരങ്ങളിൽ ഇഷ്ടമുള്ള റെസ്റ്റോറന്റുകളിൽ നിന്ന്‌ ഭക്ഷണം, സിനിമ കാണൽ, ഷോപ്പിംഗ്‌ എല്ലാം നഷ്ടപ്പെടാതെ നോക്കുന്നു.

സമകാലീനവും സാങ്കേതികവുമായ മൂല്യങ്ങൾ മാത്രമല്ല പ്രബലപ്പെടുന്നത്‌. പഴയതെല്ലാം തിരിച്ചുവരുന്നു. എല്ലാത്തിനും ആവശ്യക്കാരുണ്ട്‌. മേൽത്തരം ഹോട്ടലുകൾ ഉയർന്നെങ്കിലും കള്ളുഷാപ്പുകൾക്കും ഡിമാന്റുണ്ട്‌. വിലകൂടിയ ഷവർമ്മയും പിസയും ചിക്കൻകറികളും അവതരിച്ചെങ്കിലും, കപ്പയ്ക്കും മീനനും പ്രിയമേറുകയാണ്‌. നഗരങ്ങളിൽപ്പോലും ചക്ക മഹോത്സവങ്ങൾ നടത്തുന്നു. എല്ലാരുചികളും ആടിത്തിമിർക്കുകയാണ്‌. എല്ലാവരും എല്ലാരുചികളും ഇഷ്ടപ്പെടുന്നില്ല. എന്നാൽ എല്ലാ രുചികൾക്കും ആവശ്യക്കാരുണ്ട്‌. ഐഡന്റിറ്റിയല്ല ഈ കാലത്തെ നിയന്ത്രിക്കുന്നത്‌. വളരെ വ്യക്തിപരമായ മൂല്യങ്ങളും സംസ്കാരവുമാണ്‌. ഇതാകട്ടെ നിരന്തരം മാറുന്നതുമാണ്‌. സ്ഥിര ശീലങ്ങൾ അസ്തമിച്ചു. ഒരേതരം ഭക്ഷണമോ, വസ്ത്രങ്ങളോ, ഉപകരണങ്ങളോ ഇന്ന്‌ വിലപ്പോവില്ല. ആളുകൾ മാറ്റത്തിനു വേണ്ടി എന്തും ചെയ്യും. ഈ മാറ്റം, സ്വത്വം എന്നത്‌ അസംബന്ധമാണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. വ്യക്തികൾ ജീവിതകാലം മുഴുവൻ ഒരു ബ്രാൻഡായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഉപാധികളില്ലാത്ത ആസ്വാദനവും ഉപേക്ഷിക്കലുമാണ്‌ മൂല്യങ്ങളായി പരിണമിക്കുന്നത്‌. ഈ തിരഞ്ഞെടുപ്പുകളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല.

പലതരം ചികിത്സകൾ, ടൂറുകൾ, ആരാധനകൾ, ഭക്ഷണരീതികൾ എല്ലാം തലപൊക്കുകയാണ്‌. നയിക്കാനോരാളുണ്ടെങ്കിൽ ഏത്‌ വഴിയിലൂടെയും ആളുകൾ വരും. ജീവിതം പരീക്ഷണ വസ്തുവായി. സുഖങ്ങൾ ഇല്ലെങ്കിൽ ജീവിതത്തിനു അർത്ഥമില്ലെന്ന്‌ പലരും കണ്ടെത്തിയിരിക്കുന്നു ഇതെല്ലാം കൂട്ടായ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കാതിരിക്കില്ല. മനുഷ്യരുടെ ഈ ചിന്ത ഒരു വ്യാജബോധോദയത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌.
എല്ലാവർക്കും ആവരവരുടേതായ വിവരങ്ങളുടെ ഒരു കെട്ട്‌ അഴിക്കാനുണ്ട്‌. അറിവിനു ഒരു ക്ഷാമവുമില്ല. നൂതന മാധ്യമങ്ങൾ അതിനു സഹായിക്കുകയാണ്‌. വളരെ ഉദ്ബുദ്ധരാണ്‌ ഇന്നത്തെ മനുഷ്യർ. എന്തിനും പരിഹാരമുണ്ട്‌ എന്നവർ വിശ്വസിക്കുന്നു. എന്തിനും ചികിത്സയുമുണ്ട്‌. രോഗം വരാതിരിക്കാനും ദൈവം കോപിക്കാതിരിക്കാനും മുൻകൂർ നടപടിയെടുക്കാൻ അവർക്ക്‌ കഴിവുണ്ട്‌. ലോകത്ത്‌ നടക്കുന്ന ഏത്‌ കാര്യവും തത്സമയം അറിയാം. എണ്ണിയാലൊടുങ്ങാത്ത വിവരസാങ്കേതിക റൂട്ടുകൾ ആരുടെയും സഹായത്തിനുണ്ട്‌. സുഖം തേടാൻ എത്രയെത്രമാർഗങ്ങൾ, ദിനംപ്രതിയെന്നോണം ഉണ്ടാകുന്നു. എന്നാൽ ഇത്രയും പ്രബുദ്ധരായ മനുഷ്യർ താമസിക്കുന്ന ഇടങ്ങളിൽ കുറ്റകൃത്യങ്ങൾ പെരുകുകയാണ്‌. കൊലപാതകത്തിനും പരപീഡയ്ക്കും കുറവില്ല. ഈ ബോധോദയം ശരിയല്ല എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഓരോരുത്തർക്കും ഇത്‌ ശരിയാണ്‌. അതേ സമയം എല്ലാവർക്കും നന്നല്ല.
വ്യാജബോധോദയം
അറിവ്‌ ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഒരവസ്ഥയുണ്ട്‌. അറിവ്‌ സുഖങ്ങൾക്ക്‌ വേണ്ടിയാണോ? വിജയങ്ങൾക്ക്‌ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ, വീണവരെ ആരും തിരിഞ്ഞുനോക്കില്ല. സഞ്ചാരികൾ പെരുകി. യാത്ര ഇന്ന്‌ ഒരാളുടെ പ്രതിഭയുടെ സ്വഭാവം പോലെയാണ്‌. എല്ലാ ഇടവും വിനോദമൂല്യമുള്ളതാണ്‌. മൂല്യം നാം കണ്ടെത്തേണ്ടതുമാത്രം. ആ മൂല്യത്തിലൂടെയാണ്‌ നാം സംസ്കാരവൽക്കരിക്കുന്നതെന്ന്‌ മാത്രം. അതിന്റെ ശരിതെറ്റുകൾ നാം ഒറ്റയ്ക്ക്‌ അനുഭവിക്കണം.


ഒഴിവുസമയങ്ങളിൽ മറ്റു സ്ഥലങ്ങളിൽപ്പോകാനും മുറിയിൽ തന്നെയിരുന്ന്‌ ടിവി കാണാനും അവസരമുണ്ട്‌. ടിവിയിൽ ഇരുപത്തിനാലുമണിക്കൂറും വാർത്ത വായിക്കുന്നവർക്ക്‌ എങ്ങും പോകാനോക്കില്ല. എന്നാൽ അവർ എല്ലായിടത്തും സന്നിഹിതരാണ്‌, ചാനലിലൂടെ ഒരിടത്തും പോകാതെ എല്ലായിടത്തും സാന്നിധ്യമറിയിക്കാനുള്ള വിദ്യ ഈ കാലത്തിന്റെ ബോധോദയമാണ്‌. അത്‌ വ്യാജബോധോദയവുമാണ്‌. കാരണം വാർത്തകളെയല്ലാതെ വാർത്താവതാരകൻ ആരെയും അറിയില്ല. അയാൾക്ക്‌ എല്ലാവാർത്തകൾക്കുമൊപ്പം 'സൂപ്പർ എന്ററ്റി' ആയി നിൽക്കാൻ അവസരമുണ്ട്‌. വാർത്തമാത്രമല്ല, വാർത്തവായിക്കുന്നവനും വാർത്തയോടൊപ്പം കക്ഷിചേർക്കപ്പെടുന്നു. വാർത്തയുടെ ഉടമസ്ഥത എന്ന നിലയിലുള്ള പ്രതീതി യാഥാർത്ഥ്യമാണ്‌ അവതാരകൻ സൃഷ്ടിക്കുന്നത്‌. പത്രത്തിലെ വാർത്തവായിക്കുമ്പോൾ, അത്‌ ആര്‌ എഴുതുന്നു എന്നതിനു ഒരു പേരിന്റെ ആനുകൂല്യം മാത്രമേയുള്ളൂ. ചാനലിലാകട്ടെ, വാർത്ത ഒരാൾ പറയുകയാണ്‌. അതിന്റെ വിശ്വാസ്യതയും ഉടമസ്ഥതയും അയാളെ ആശ്രയിച്ചാണ്‌ നിൽക്കുന്നത്‌. ഇത്‌ വ്യാജമായ നമ്മുടെ അവബോധമാണ്‌. വ്യാജമാകാൻ കാരണം നന്മളെ എല്ലായിടത്തും ഉണ്ടെന്ന്‌ വിശ്വസിപ്പിക്കുന്ന അവതാരകൻ, ആരോ എഴുതിക്കൊടുത്ത വാർത്ത വായിക്കുകമാത്രമാണ്‌ ചെയ്യുന്നത്‌. അയാൾക്ക്‌ ഒരു ഉത്തരവാദിത്തവുമില്ല. അയാൾ തൊഴിലാളി മാത്രമാണ്‌. അയാൾ ഏത്‌ നിമിഷവും മറ്റൊരു ചാനലിലേക്ക്‌ ഓടിപ്പോകുന്നവനുമാണ്‌.
വാർത്തയും അതിന്റെ അവതരണവുംപോലും, സ്വയം നിരസിച്ച്‌ മറ്റൊന്ന്‌ നിർമ്മിക്കുകയാണ്‌. ഈ നിരാസത്തിലൂടെയും നിർമ്മാണത്തിലൂടെയും, അത്‌ മുൻകാലവാർത്തകളോടെല്ലാം വിടപറയുന്നു. അനുസ്മരണമോ സ്മൃതിയോ, ഇവിടെ, അതിന്റെ അവതരണത്തോടൊപ്പം അചരിത്രമാകുകയാണ്‌. ഒരു വാർത്തയും ജീവിക്കുന്നില്ല. അവതരിച്ചു കഴിഞ്ഞാലുടനെ, അത്‌ വിസ്മൃതിയിലേക്ക്‌ പോകുകയാണ്‌.

ചില ജീവിതശൈലികൾ കൂടിയേ തീരു. വൈകുന്നേരങ്ങളിൽ ഇഷ്ടമുള്ള റെസ്റ്റോറന്റുകളിൽ നിന്ന്‌ ഭക്ഷണം, സിനിമ കാണൽ, ഷോപ്പിംഗ്‌ എല്ലാം നഷ്ടപ്പെടാതെ നോക്കുന്നു.
സമകാലീനവും സാങ്കേതികവുമായ മൂല്യങ്ങൾ മാത്രമല്ല പ്രബലപ്പെടുന്നത്‌. പഴയതെല്ലാം തിരിച്ചുവരുന്നു. എല്ലാത്തിനും ആവശ്യക്കാരുണ്ട്‌. മേൽത്തരം ഹോട്ടലുകൾ ഉയർന്നെങ്കിലും കള്ളുഷാപ്പുകൾക്കും ഡിമാന്റുണ്ട്‌. വിലകൂടിയ ഷവർമ്മയും പിസയും ചിക്കൻകറികളും അവതരിച്ചെങ്കിലും, കപ്പയ്ക്കും മീനിനും പ്രിയമേറുകയാണ്‌. നഗരങ്ങളിൽപ്പോലും ചക്ക മഹോത്സവങ്ങൾ നടത്തുന്നു. എല്ലാ രുചികളും ആടിത്തിമിർക്കുകയാണ്‌.

ശവം


സക്കറിയ ടി.പി.

ശവങ്ങൾ
നിശ്ശബ്ദത ഭേദിച്ചു:
ഇന്ന് ഡോക്ടർ വന്നാൽ
നമ്മളെ വെട്ടിപ്പൊളിക്കാൻ വിടരുത്.
ആ കത്തികൾ
നമ്മൾ പിടിച്ചു വാങ്ങും.
ആ കൈകൾ
നമ്മൾ വെട്ടും.

ശവങ്ങൾ
മരണം നടിച്ച് കിടന്നു.

Wednesday, April 4, 2012

മഴയ്‌ക്കെതിരെ ഉപവാസസമരം


ടി.ബി.ലാൽ


ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി.



ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി. ദിവസവും കൃത്യസമയത്ത് മഴപെയ്യണം അതായിരുന്നു കുരങ്ങന്മാരുടെ ആവശ്യം. കാട്ടിലെ വിശാലമായ പാറപ്പുറത്ത് സമരത്തിനായി കുരങ്ങന്മാര്‍ രാവിലെ തന്നെ ഒത്തുകൂടി. ''മനുഷ്യന്മാരൊക്കെ ഹര്‍ത്താലും സമരവുമൊക്കെ നടത്തുന്നത് രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണല്ലോ. നമുക്കും അതുപോലെ തന്നെ നടത്താം.'' മൂത്തുനരച്ച നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'ഉഗ്രന്‍ ഐഡിയ!' കേട്ടുനിന്നവര്‍ പറഞ്ഞു.''മഴയേ.. മഴയേ.. പെയ്യേല്ല..തോന്നിയ പോലെ പെയ്യല്ലേ..തോന്നിയ മട്ടില്‍ പെയ്‌തെന്നാല്‍അക്കളി തീക്കളി സൂക്ഷിച്ചോ.'' കൂട്ടത്തിലെ ചെറുപ്പക്കാരായ കുരങ്ങന്മാര്‍ ആകാശത്തേക്കു നോക്കി ആവേശഭരിതരായി മുദ്രാവാക്യം വിളിച്ചുതുടങ്ങി. ''അയ്യോ.. ഒച്ചവയ്ക്കല്ലേ, ശാന്തരായി നില്‍ക്ക്.. പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്''

നേതാവുകുരങ്ങച്ചാരുടെ ഭാര്യയായ കുരങ്ങിച്ചിയായിരുന്നു അത്.''നമ്മുടെ ഉപവാസസമരം തീരുന്നത് വൈകുന്നേരമാണല്ലോ. അപ്പോഴേക്കും നമ്മള്‍ വിശന്നുതളര്‍ന്നിരിക്കും. പിന്നെ തീറ്റ തേടിപ്പോകാനൊന്നും നേരമുണ്ടാകില്ല. വൈകുന്നേരത്തേക്ക് തിന്നാനുള്ള വക ഇപ്പോഴേ റെഡിയാക്കി വയ്ക്കുന്നതാവും നല്ലത് !?'''അതു ശരിയാണല്ലോ..' നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'നിനക്ക് ബുദ്ധിയില്ലെന്നാരാ പറഞ്ഞത്?''മറ്റാരുമല്ല നിങ്ങള്‍ തന്നെയാണ് പറയാറുള്ളത്.'കുരങ്ങച്ചി പരിഭവിച്ചു. അങ്ങനെ ചെറുപ്പാക്കാരായ കുരങ്ങന്മാര്‍ തീറ്റ തേടിപ്പുറപ്പെട്ടു. കുറച്ചുസമയത്തിനു ശേഷം അവര്‍ മടങ്ങിയെത്തി. ഏഴെട്ടു നേന്ത്രക്കുലപ്പഴങ്ങളുമായാണ് അവര്‍ തിരികെയെത്തിയത്. 'നമുക്ക് ഓരോരുത്തര്‍ക്കുമുള്ള പങ്ക് ഇപ്പോള്‍ത്തന്നെ വീതിച്ചെടുക്കാം. ഉപവാസം തീരുമ്പോള്‍ അതിനായി നേരം കളയേണ്ടല്ലോ. .'

കുരങ്ങച്ചി വീണ്ടും പറഞ്ഞു. എല്ലാവരും അതുകേട്ട് തലകുലുക്കി.''ഉപവാസം തീരുമ്പോള്‍ വയറുവിശന്നുപൊരിയും. അതുകൊണ്ടു പഴത്തിന്റെ തൊലി ഇപ്പോഴേ ഉരിഞ്ഞുവയ്ക്കുന്നതാവും നല്ല്ത്..!'' ഒരു തടിയന്‍ കുരങ്ങന്‍ പറഞ്ഞു. പഴം കണ്ട്് വായില്‍നിന്നും വെള്ളം ചാടിത്തുടങ്ങിയ കുട്ടിക്കുരങ്ങന്മാര്‍ അതുകേട്ടപ്പോഴേക്കും പഴത്തൊലി ഉരിയാന്‍ തുടങ്ങി.''അടങ്ങി നിക്കടാ പിള്ളാരേ.. സമരം തീരാതെ പഴം തിന്നേക്കരുത്..'' ഒരു തള്ളക്കുരങ്ങ് കുട്ടിക്കുരങ്ങന്മാരെ ശാസിച്ചു. കുരങ്ങന്മാര്‍ പഴത്തിന്റെ തൊലിയെല്ലാം പൊളിച്ച് വൈകുന്നേരത്തേക്ക് തിന്നാന്‍ പാകത്തില്‍ ശരിയാക്കി വച്ചു. അപ്പോഴാണ് ഒരു കുട്ടിക്കുരങ്ങന്‍ ആരുംകാണാതെ വായിലേക്ക് പഴം തിരുകിക്കയറ്റുന്നത് അവന്റെ അച്ഛന്‍ കണ്ടത്. ''നീയെന്താടാ ചെയ്യുന്നത്? വൈകുന്നേരത്തു മാത്രമേ തിന്നാവൂ എന്നുപറഞ്ഞതു കേട്ടില്ലേ..?''''അയ്യോ തിന്നാനല്ല അച്ഛാ.. പഴം വായിലുസൂക്ഷിച്ചാല്‍ തിന്നാനുള്ള സമയമം അത്രയും ലാഭിക്കാമല്ലോ..'' കുട്ടിക്കുരങ്ങന്‍ പറഞ്ഞു. ''എടാ നിന്റേത് നല്ല ഐഡിയയാണേല്ലാ.'' അച്ഛന്‍കുരങ്ങന്‍ പറഞ്ഞു. ''എല്ലാവരും പഴം വായില്‍ത്തന്നെ സൂക്ഷിച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്കും ജോലി കുറഞ്ഞുകിട്ടും.''അച്ഛന്‍കുരങ്ങന്റെ അഭിപ്രായം എല്ലാവരും കൈയടിച്ച് പാസ്സാക്കി. പഴം വായിലേക്കു തള്ളുംമുമ്പ് നേതാവ് കുരങ്ങച്ചന്‍ ഒരഭിപ്രായംകൂടി മുന്നോട്ടുവച്ചു.''എന്തായാലും പഴം വായില്‍ സൂക്ഷിക്കുകയല്ലേ. അപ്പോള്‍പ്പിന്നെ ചവച്ചരച്ച് വച്ചേക്കുക. വൈകുന്നേരം തൊണ്ടയില്‍നിന്നു ഇറക്കുക മാത്രം ചെയ്താല്‍ മതിയേല്ലാ. പക്ഷെ ഒരുകാര്യം, ആരും പഴം ഇറക്കിയേക്കരുരുത്. എല്ലാവരും പരസ്പരം ശ്രദ്ധിക്കണം. പഴം ഇറക്കിയാല്‍ അവരെ സമരത്തില്‍നിന്നും പുറത്താക്കും..''കുരങ്ങന്മാര്‍ കണ്ണുമിഴിച്ച് മുഖത്തോടുമുഖം നോക്കിയിരിക്കാന്‍ തുടങ്ങി. കുറെനേരം പരസ്പരം തറപ്പിച്ചു നോക്കിയിരുന്നപ്പോള്‍ വായില്‍നിന്നും പഴം സാവധാനം അലിഞ്ഞലിഞ്ഞ് താഴേക്കിറങ്ങാന്‍ തുടങ്ങി. അങ്ങനെ കുരങ്ങന്മാരുടെ മഴയ്‌ക്കെതിരായ സമരം പൊളിഞ്ഞു. ''നിന്റെ ഒടുക്കത്തെ ബുദ്ധിയാണ് എല്ലാം തുലച്ചത്..''നേതാവുകുരങ്ങന്‍ ഭാര്യയെ കണക്കിനുപറഞ്ഞു.''അതല്ല കുരങ്ങച്ചാ, അവര്‍ പറഞ്ഞു, മഴയും പഴവും ഒരു കൈയാണ്.. അതാണു കാര്യം.''അപ്പോഴേക്കും ഇടിവെട്ടി മഴ തുടങ്ങി. കുരങ്ങന്മാര്‍ ഓടിയൊളിച്ചു.

ഞാനോടു ഞാൻ



സനൽ ശശിധരൻ
കവിത വായിച്ചപ്പോഴുള്ള നീയല്ല
കവിത കേട്ടപ്പോഴുള്ള നീയെന്ന് ചിലർ
കേട്ടപ്പോഴുള്ളതല്ലല്ലോ കണ്ടപ്പോഴുള്ള നീയെന്ന് ചിലർ
നിന്നെ കാണുമ്പോലെയല്ലല്ലോടേ
എന്ന് മുൻപരിചയമുള്ളവർ...

ഓർക്കുട്ടിലെ എന്നെക്കണ്ടാൽ
ഫേസ് ബുക്കിലെ ഞാനാണെന്ന്
ഒരിക്കലും പറയില്ല ആരും.
ഫേസ് ബുക്കിലെ ഉമ്മകളോ
ഇക്കിളികളോ ഒന്നും ഓർക്കുട്ടിൽ
തികട്ടാത്തപോലെ
ബ്ലോഗറിലെ കണ്ണിറുക്കലുകളും
ചെവിമുതൽ ചെവിവരെയുള്ള
പുഞ്ചിരികളുമൊന്നും
വൈഫൈയിലെ എന്നെ ബാധിക്കില്ല.
ഫ്രണ്ട്സ്റ്ററിൽ നമ്മൾ കണ്ടിട്ടുണ്ടെന്ന്
പരിചയം മിനുക്കാൻ
കഴിയില്ല നിങ്ങൾക്ക്,
നമ്മൾ
ഇ-കാഡമിയിൽ വച്ചുകണ്ടാൽ.
ഇ-കാഡമിയിൽ കണ്ടു,കെട്ടിപ്പിടിച്ചു
എന്നൊന്നും പറഞ്ഞാൽ എനിക്ക് നിങ്ങളെ
ഓർമ്മവരില്ല ഞാൻ യാഹൂവിലോ
ഗൂഗിൾ ചാറ്റിലോ ആയിരിക്കുമ്പൊൾ.

വലയിലുള്ള ഞാൻ മാത്രമല്ല

ഒരു ഡയറിക്കുറിപ്പ്........

ശീതൾ പി.കെ




ഓര്‍മയുടെ ഇല പൊഴിയുന്ന ശിശിരവും കൈക്കുമ്പിളിലേന്തി ഇതാ ഒരു പുതുവര്‍ഷം കൂടി വരവായ്‌.........................................................................................

മനസ്സിന്‍റെ പുസ്തകത്താളില്‍ ഇതള്‍ വിരിഞ്ഞ സ്നേഹത്തിന്‍റെ നവവസന്തവുമായ്‌ പുതുവര്‍ഷം പെയ്തിറങ്ങുമ്പോള്‍കാലയവനികയില്‍ പോയ്‌മറഞ്ഞ എല്ലാ സ്വപ്നങ്ങള്‍ക്കും വിട....


ഇന്ന് ഡിസംബര്‍ 23 വെള്ളിയാഴ്ച ...
ഓര്‍മയുടെ മണിചെപ്പില്‍ സൂക്ഷിക്കുവാന്‍ ഒരു നുള്ള് കുങ്കുമം പോലും കിട്ടിയില്ല.... അതാവാം മനസിന്‍റെ ഇടനാഴിയില്‍ നിന്നാരോ ചോദിച്ചത്... , "ബന്ധങ്ങള്‍ക്കൊന്നും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് പോലും ഇല്ലാത്ത ഈ കാലത്ത് ഓരോ ദിവസങ്ങളും നിനക്കെന്തു സമ്മാനിക്കാനാണ്?"....


ഇതൊക്കെ നന്നായി അറിഞ്ഞിട്ടും എന്‍റെ കിളിവാതിലിനരികെ കണ്ണുംനട്ട്
ഞാന്‍ അവനായ്‌ കാത്തിരിക്കുകയാണ്...
അവന്‍ എന്‍റെ ആരാണെന്ന ചോദ്യത്തിന്‌ മുമ്പില്‍ ഇപ്പോളും എനിക്ക് ഉത്തരം ഇല്ല. പക്ഷെ ഒന്നെനിക്കറിയാം അവനാണ് എനിക്ക് എല്ലാമെല്ലാം....



ഒരിക്കല്‍ ഇതുപോലൊരു രാത്രിയിലാണ് ആ മേടമാസ നിലാവിനെയും താരാഗണങ്ങളെയും കത്തി നില്‍ക്കുന്ന കല്‍വിളക്കുകളെയും സാക്ഷിയാക്കി അമ്പലനടയില്‍ നിന്നും അവന്‍ എന്‍റെയീ കൈ പിടിച്ചത്...
ഉത്സവത്തിരക്കുകള്‍ക്കിടയിലൂടെ നടക്കുമ്പോളും ആ കൈകളില്‍ ഞാന്‍
സുരക്ഷിതയായിരുന്നു...

ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു ചിത്രശലഭത്തെ പോലെ ആ
കൈക്കുടന്നയില്‍ ഒതുങ്ങാനാണ് ഞാന്‍ കൊതിക്കുന്നത്..
അവന്‍റെ തമാശകള്‍ക്കപ്പുറം ആ കണ്ണുനീരിനെ ഞാന്‍ സ്നേഹിച്ചു....

ഓരോ വര്‍ഷവും മറ്റൊരു വര്‍ഷത്തിനായ്‌ വഴി മാറികൊടുക്കുമ്പോള്‍ അറിയാതെ ചോദിച്ചു പോകും ആ വര്‍ഷത്തെ നേട്ടങ്ങളും നഷ്ട്ടങ്ങളും .
2011 എനിക്ക് എന്തൊക്കെ തന്നു ? എന്തെല്ലാം എന്നില്‍ നിന്നും പറിച്ചെടുത്തു?
ഇതിനൊന്നും ഞാന്‍ കണക്ക് സൂക്ഷിച്ചിട്ടില്ല എങ്കിലും 2011 അസ്തമിക്കുമ്പോള്‍ അവനെ എന്നില്‍ നിന്നും അടര്‍ത്തികളയാത്ത കാലത്തോട് ഞാന്‍ നന്ദി പറയുന്നു...................


ഓരോ ഓണനിലാവിലും അരികിലിരുന്നു പാട്ട് പാടിതരാന്‍, എന്‍റെ പരിഭവം കേള്‍ക്കാന്‍, ഒന്നോമനിക്കാന്‍ ,എന്‍റെ അനുവാദം ഇല്ലാതെ എന്നെ കെട്ടിപിടിക്കാന്‍, എന്‍റെ സങ്കടങ്ങളില്‍ ഒന്ന് തഴുകാന്‍, ഓരോ ശാസനത്തിലൂടെയും എന്നെ നേര്‍വഴിക്ക് നടത്താന്‍ എല്ലാത്തിനും എനിക്ക് അവന്‍ തന്നെ വേണം .... അവനു പകരം ഈ ലോകത്ത് മറ്റാരെയും സ്നേഹിക്കാന്‍ എനിക്ക് പറ്റില്ല.


അവന്‍റെ ഓരോ കൊച്ചു പിണക്കങ്ങള്‍ക്കൊടുവിലും ചിണുങ്ങികരയുന്ന എനിക്ക് എങ്ങനെയാ അവനെ മറക്കാന്‍ ആവുക?
ഇതെല്ലം എന്നെക്കാള്‍ നന്നായ്‌ അവനുമാറിയാം എന്നിട്ടും എന്നോടുള്ള സ്നേഹത്തിന്‍റെ മൂടുപടത്തില്‍ ഒരു കൂട് കൂട്ടി അവന്‍ പോയ്‌ ഒളിക്കുമ്പോള്‍ എന്‍റെ സ്നേഹം അറിയാത്തതായ്‌ നടിക്കുമ്പോള്‍ ഇനിയും എന്‍റെയീ മൗനത്തിനുമപ്പുറം നിന്ന് എന്താണ് ഞാന്‍ അവനോടു പറയേണ്ടത്?


ഒരു പക്ഷെ ഇത് തന്നെയാവും നല്ലത്....


മറ്റാരെയും വേദനിപ്പിക്കാതെ, നാളെ ഇതുമൊരു നഷ്ട്ടപെട്ട നീലാംബരിയായ്‌ മാറിടുമ്പോള്‍ ,രാത്രിയെ കാണാന്‍ കൊതിക്കുന്ന പകലിനെ പോലെ ഞാനും ഈ ജന്മം മുഴുവന്‍ അവനെ കാത്തിരിക്കാം...

സങ്കടത്തിനപ്പുറം


രാംമോഹൻ പാലിയത്ത്
ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു - വിജയന്‍ മാഷോട് ആദ്യമായും അവസാനമായും സംസാരിച്ചത് വെറും ഒരു മാസം മുമ്പാണ്. മാഷിന്റെ അടുത്ത ശിഷ്യന്മാരായ കവിയൂര്‍ ബാലനും ഷാജിയും ദുബായില്‍ നിന്ന് മാഷെ ഫോണ്‍ ചെയ്തപ്പോള്‍ ഞാനും സംസാരിക്കുകയായിരുന്നു. വെല്ലിച്ഛന്‍ മഹാരാജാസില്‍ മാഷിന്റെ സഹപാഠിയായിരിക്കുമെന്ന് ഊഹിച്ചത് ശരിയായിരുന്നു (സിന്ദൂരപ്പൊട്ട് ബാച്ചില്‍ - 1957 - പാര്‍ലമെന്റിലെത്തന്നെ യങ്ങസ്റ്റ് എം.പിയായിരുന്നു വെല്ലിച്ഛന്‍). അതെല്ലാം പറഞ്ഞ്, പ്രതീക്ഷിക്കാത്ത വിധം മാഷ് പെഴ്സണലായി. "അതൊരു കാലം" എന്നു വരെ പറഞ്ഞു നിര്‍ത്തി. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടില്‍ വരുമെന്നും കാണണമെന്നുമുള്ള ആഗ്രഹം ഞാന്‍ പറഞ്ഞു. പിന്നെ രണ്ടാഴ്ച മുമ്പ്, എറണാകുളം പ്രസ് ക്ലബ്ബ് റോട്ടിലെ സിഐസിസി ബുക്ക് ഹൌസില്‍ നിന്ന് റിയാസ് വിളിക്കുന്നു - പുസ്തകങ്ങള്‍ ഏതൊക്കെ വാങ്ങിക്കൊണ്ടു വരണമെന്ന് ചോദിക്കാന്‍. എം. എന്‍. വിജയന്റെ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും എന്ന് പറയാന്‍ തോന്നിച്ചതെന്ത്? 6 പുസ്തകങ്ങളുമാ‍യി റിയാസ് വന്നു. ആറും വായിക്കാത്തവ. വായിച്ച് പരിചയിച്ചതൊന്നും കിട്ടിയില്ല. നന്നായി എന്ന് മനസ്സിലോര്‍ത്തു.

ജനകീയാസൂത്രണത്തെപ്പറ്റിയാണല്ലൊ മാഷ് പറഞ്ഞു നിര്‍ത്തിയത്. ഏതാനും വര്‍ഷം മുമ്പ് മറ്റൊരു മഹാരജാസുകാരന്‍ കൂടിയായ തോമസ് ഐസക് അമേരിക്കയില്‍ നിന്ന് വരും വഴി ദുബായില്‍ ഇറങ്ങിയത് ഓര്‍ക്കുന്നു. അന്ന് അമേരിക്കക്കാര്‍ ജനകീയാസൂത്രണത്രെ 'റിയല്‍ യുട്ടോപ്യ' എന്നു വാഴ്ത്തിയെന്ന് പറഞ്ഞു കേട്ടിരുന്നു. അമേരിക്കക്കാര്‍ സ്തുതിക്കുമ്പോള്‍ അത് സൂക്ഷിക്കണമല്ലോ എന്ന് അന്നേ വിചാരിച്ചതാണ്. പിന്നെ മാഷും കൂട്ടരുമാണ് അതിന്റെ ഉള്ളുകള്ളികള്‍ തുറക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ ജനകീയാസൂത്രണം എന്തായിരുന്നു? പരീക്ഷണശാല എന്ന ചുളുവില്‍, അധികാരം ജനങ്ങള്‍ക്ക് എന്ന മറവില്‍ കേരളത്തിലെ ഭരണവ്യവസ്ഥയെ തകര്‍ക്കാനുള്ള അരാഷ്ട്രീയ അജണ്ടയായിരുന്നോ അത്? മുള്ളുകൊണ്ട് മുള്ളെടുക്കുന്നതുപോലെ കേരളത്തിന്റെ ഉപദേശീയ ഇന്റഗ്രിറ്റിയെ, അതിന്റെ മാനവികരാഷ്ട്രീയത്തെ ഷണ്ഡവല്‍ക്കരിക്കാനുള്ള ശ്രമം? അറിഞ്ഞും അറിയാതെയും പലരും അതിന് കൂട്ടുനിന്നോ? കാണാപ്പാഠ വിദ്യാഭ്യാ‍സം, അശാസ്ത്രീയം എന്നെല്ലാം ആക്ഷേപിച്ച് ഗണിത അടിത്തറയും മറ്റും തകര്‍ക്കാനുള്ളതായിരുന്നു ഡി.പി.ഇ.പി. വക പ്രകൃതിവിദ്യാഭ്യാസം എന്ന ആരോപണവും ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. (World is Flat എന്ന പുസ്തകത്തില്‍ അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് അമേരിക്കയ്ക്ക് സംഭവിച്ച വീഴ്ചകളെപ്പറ്റി പറയുമ്പോള്‍ ഹ്യൂമാനിറ്റീസും ക്രിയേറ്റിവിറ്റിയുടെ പേരിലുള്ള സമ്പ്രദായങ്ങളുമാണ് അമേരിക്കയുടെ അടിത്തറ തകര്‍ക്കുന്നതെന്നും കണക്കിന്റെയും സയന്‍സിന്റെയും ബേസിക്സ് കുത്തിയിരുന്ന് കഷ്ടപ്പെട്ട് പഠിക്കണമെന്നും ഫ്രീഡ് മാന്‍ പറയുമ്പോള്‍ അമ്പട സായിപ്പേ എന്ന് ആരും പറഞ്ഞുപോവും). വിദ്യാഭ്യാസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള (ഈയിടെ ഏറെ വിവാദമുയര്‍ത്തിയ) നീക്കവും ഒരു ഗൂഡാലോചനയല്ലേ? രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ട കുട്ടി ഉടുതുണിയില്ലാതെ നില്‍ക്കുമ്പോള്‍, കുട്ടീ, നീയും നഗ്നനാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു മനസ്സ് ഇല്ലാതാകുമ്പോള്‍ ബാക്കിയാവുന്നത് angst മാത്രം.



വര്‍ത്തമാനം

കെ.ജി.സൂരജ്



എന്റെ ചുണ്ടുകള്‍ക്ക്‌ ജീവന്‍ വെക്കുന്നത്‌,
നിന്റെ വേദന നാളുകളിലാണ്‌....

ചുവന്ന നിറമുള്ള ഓരോ പൂവിലും

ഒരുവന്റെ ചുടുനാവിന്നടയാളങള്‍
....

ചുണ്ടുകളേ നിങള്‍ ചുവന്നു പൊട്ടുക..

വരണ്ടിടങളെ നന്നായ് നനക്കുക


ഇരുണ്ടവയെങ്കിലും..
നിന്‍ ചോപ്പിനൊപ്പം ചുവന്നു ചേരട്ടെ
ഞാന്‍..

പൊന്‍മുടി യാത്ര


ബി.ഷിഹാബ്


കല്ലാറില്‍ നിന്നുമെത്ര നാഴികക്കല്ലുകള്‍?

ഘോരവനം തുടങുന്നത് കല്ലാര്‍ കഴിഞാണ്.

ഇരുപത്തിയാറു ഹെയര്‍പിന്‍ വളവുകള്‍

നോക്കിയാല്‍ തലകറങുന്നയഗാധ ഗര്‍ത്തങള്‍!

ആരെയും ഭയപ്പെടുത്തുന്ന ആത്മഹത്യാമുനബുകള്‍!

ഏത് നിമിഷവും കൂറ്റന്‍ പാറകള്‍
മുന്നില്‍ പതിക്കാം.

യാത്രയ്ക്കു നിത്യവിരാമമായ് പാറയുരുണ്ട്

തലയില്‍ വീണ സംഭവങളുമുണ്ട്

ആത്മഹത്യ മുനബുകള്‍ക്കപ്പുറത്ത്

പതിനെട്ടക്ഷൌഹിണികള്‍ പരസ്പരം വെട്ടി മരിച്ച

കുരുക്ഷേത്ര ശൂന്യത നിവര്‍ന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍

കൂറ്റന്‍ കാട്ടാനകള്‍ നിഷ്കരുണം കുത്തിപ്പിളര്‍ന്നിട്ട

ഇടതൂര്‍ന്ന ഈറക്കടുകള്‍.

യാത്ര ദുഷ്കരവും ദുര്‍ഘടവുമാണെങ്കിലും

പൊന്‍മുടിയുടെ വശ്യസൌന്ദര്യവും, ഡിയര്‍ പാര്‍ക്കും

കുളിരുകോരുന്ന കാലാവസ്ഥയും

തുള്ളിച്ചാടി കുണുങിയോടുന്ന പൊന്‍മുടിപ്പുഴയും

കുഞനുജത്തി പൂന്തേനരുവിയും

സദാമാടി വിളിച്ചുകൊണ്ടിരിക്കും.

ചീവീടിന്‍ ഗാനപ്രപന്‍ചംകൊണ്ട് മുഖരിതമായ

ഗോള്‍ഡന്‍ വാലികള്‍

കണ്ണീരിന്റെ നൈര്‍മല്യവുമായൊഴുകിയെത്തുന്ന

ദാഹമകറ്റുന്ന ജലധാരകള്‍.

വെളുപ്പനും, കറുപ്പനും കാപ്പിരിയും

സകൌതുകം യത്രയില്‍ നമുക്കൊപ്പമുണ്ട്

തമിഴനും, തെലുങ്കനും, കാശ്മീരിയും

സൂര്യനും, ചന്ദ്രനും

രാജാവുമെരപ്പനും സഹയത്രികര്‍ തന്നെ

ജീവിതയാത്രപോലെ പൊന്‍മുടിയാത്ര

പുതിയ ദൈവം


ജാനകി


അതൊരു ഗൂഡാലോചനയായിരുന്നു.....അവർ മൂന്നുപേർ...!

ഒക്കെ വെറുതെയായി പോയി..33 വയസ്സ്..ആ നല്ല പ്രായത്തിലാണു കുരിശിലേറ്റപെട്ടത്...എന്നിട്ടെന്തു നേടി...എല്ലാവരും അകറ്റി നിർത്തിയിരുന്ന കുരിശിന്റെ നല്ല കാലം., അല്ലെങ്കിലതൊരു ശവപ്പെട്ടി പോലെയോ.., ചിതപോലെയോ..തൂക്കുമരംപോലെയൊ..ദുശ്ശകുനമായിരുന്നേനേ..കുരിശോളം വരുമോ യേശു..അതോ യേശുവോളം വരുമോ കുരിശ്..?പള്ളികളിൽ ഞാനൊരു വിൽ‌പ്പന ചരക്കായി മാറിയിരിക്കുന്നു..കാശെറിഞ്ഞു പറയിക്കുന്ന ദിവ്യാനുഭങ്ങളിൽ ഞാൻ എന്നോടുള്ള ചതി മണക്കുന്നു...എനിക്കൊന്നും ചെയ്യാനാകുന്നില്ല .......“

മാറാല പിടിച്ച താടിരോമങ്ങളിലും എണ്ണ കാണാ‍ത്ത മുടിയിലും.വിരലുകൾ കോർത്തു വലിച്ച് നീളൻ കുപ്പായത്തിനുള്ളിൽ എല്ലും തോലുമായി ക്ഷീണിച്ച്, കുരിശിൽ ,കിടക്കുന്നതിനേക്കാൾ ദയനീയമായി നിന്ന് യേശുക്രിസ്തു ആത്മരോക്ഷം കൊണ്

അപ്പോ ഞാനോ...?“ നീലവർണ്ണം ഏതാണ്ട് കരിവർണ്ണമായ കോലത്തിൽ കൃഷ്ണൻ ഇടപെട്ടു...കുളിക്കാൻ, കാളിന്ദിയിൽ കാളിയൻ വസിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൊടിയ വിഷങ്ങളാണ് ഇപ്പോഴത്തെ നദികളിലെന്ന് അദ്ദേഹം ദിവ്യ ദൃഷ്ടിയാൽ മനസ്സിലാക്കിയിരുന്നു.നിറംമങ്ങി ചരിഞ്ഞുവീണു കിടക്കുന്ന മയിൽ പീലി നേരെയാക്കി കൃഷ്ണൻ തുടർന്നു.


മനുഷ്യജന്മമെടുത്തിട്ടും..മനുഷ്യന്മാർ ദൈവീക പരിവേഷമാണു തന്നത്..എന്തൊക്കെ നുണകളായിരുന്നു വാതുറന്നപ്പോ ഭൂമി....എനിക്കു പൊക്കിയെടുക്കാൻ ഒരു ഗോവർദ്ധനഗിരി.....എനിക്കൊറ്റ ജോലിയേ ഉണ്ടായിരുന്നുള്ളു അമ്മാവനെ കൊല്ലുക..ഇപ്പോൾ ആലോചിക്കുമ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത കൊലപാതകപാപങ്ങൾ നിയമത്തിന്റെ കണ്ണിൽ സാധൂകരിക്കപ്പെടും .....പിന്നെ മറ്റൊന്ന് സുന്ദരിയായൊരു സ്ത്രീ മുല തന്നപ്പോൾ അതു കുടിക്കാതെ കൊല്ലാൻ എനിക്കെന്താ ഭ്രാന്തോ..?..അതൊക്കെ പോട്ടെ ഇത്രയും ദൈവീക പരിവേഷമുള്ള ഞാൻ കേവലം ചപലനായ ഒരുത്തന്റെതേരോട്ടക്കാരനായില്ലെ..അതും എത്ര ഉപദേശിച്ചിട്ടാണ് ആ ഭീരു അമ്പും വില്ലുമെടുത്തത്..ഭഗവത്ഗീത പോലും....എന്നിട്ടോ എന്തു ഫലമുണ്ടായി..യുദ്ധങ്ങൾ അവസാനിച്ചോ...?ഭീരുക്കൾധൈര്യംസംഭരിച്ചോ..?എന്നെയുൾ പ്പടെ ദൈവങ്ങളെയെല്ലാം വിഗ്രഹമാക്കി അമ്പലങ്ങളെ കച്ചവടസ്ഥാപനമാക്കിയതല്ലാതെ..ചത്തുപോയ സിംഹത്തി ന്റെ ഗർജ്ജിക്കുന്ന ചിത്രം കാ‍ട്ടി പിന്നെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഭോഷത്വം

നബി കുലുങ്ങി ചിരിച്ചു......“കൃഷ്ണാ നിന്റെ പക്വതയില്ലായ്മവാക്കുകളിലൂ‍ടെ വെളിപ്പെടുത്താതിരിക്കു..ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും നീ സുന്ദരികളായ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്നു.....എന്റെ കാര്യം നോക്കു ഒരു കാലഘട്ടത്തിൽ അനിവാര്യമായി തോന്നി ഉപദേശിച്ച ബഹുഭാര്യാത്വ സംവിധാനം ഇന്ന് അരോചകമായി ഇസ്ലാമിൽ കറുത്തപാടായിഅവശേഷിച്ച്തുടർന്നുകൊണ്ടേയിരിക്കുന്നു....വി
ധവകളുടെ കണ്ണുനീർ തുടക്കാൻ ഉദ്ദ്യേശിച്ചത് ഇന്ന് കണ്ണുനീർ ഒഴുക്കാൻ ഉതകിയിരിക്കുന്നു....ശാപങ്ങൾ നബിയ്ക്കുംഏൽക്കും....-ഇസ്ലാമിനെ കുറിച്ചറിയാൻ ഇസ്ലാമല്ലാത്ത സഹോദരീ സഹോദരന്മാർ വിളിക്കുക..പുസ്തകം പറയുന്ന മേൽ വിലാസത്തിൽ അയക്കുന്നതായിരിക്കും- പത്ര പരസ്യങ്ങളിൽമതതീവ്രവാദത്തിന്റെചുവതെളിയുന്നു..എന്തിന്..
എന്തിന്...ഖുറാനിൽഅങ്ങിനൊന്നുണ്ടോ.....ഞാൻപരിശോധി
ക്കേണ്ടിയിരിക്കുന്നു..“


നബി നിരാശയോടെ ഓടി തളർന്ന പോലെ തറയിൽ കുത്തിയിരുന്നു.കൃഷ്ണൻ അദ്ദേഹത്തെ താങ്ങി എഴുന്നേൽ‌പ്പിച്ചു
.
“തളർന്നു പോകരുത്....നമ്മളൊന്ന് തീരുമാനിച്ചിട്ടുണ്ടല്ലൊ അതു ചെയ്യുക അതു തന്നെ..” കൃഷ്ണൻ വലതു കൈ നിവർത്തി നീട്ടി പ്പിടിച്ചു..പരസ്പരമൊന്നു നോക്കിയിട്ട് യേശുവും,.നബിയും അവരുടെ കൈകൾ കമിഴ്ത്തി കൃഷ്ണന്റെ കയ്യിലേയ്ക്ക് ചേർത്തു വച്ചു........എന്നിട്ട് ഒരുമിച്ച് പറഞ്ഞു



അതേ നമ്മളതു ചെയ്യാൻ പോകുന്നു...”
* * * * * * * * * *

പിറ്റേ ദിവസത്തെ പ്രഭാതത്തിനു പറയത്തക്ക പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല..പതിവുപോലെ സൂര്യൻ ഉദിക്കുകയും, ‘കിളികൾ ആദ്യം മനുഷ്യർ പിന്നെ‘ എന്ന ക്രമത്തിൽ ഉണരുകയും.., ഘടികാരങ്ങൾ അലാറം മുഴക്കുകയുംചെയ്തു....


ഒന്നു തൊട്ടു തൊഴുത്, ശ്രീകോവിൽ പടി കയറി മണിവാതിൽ തുറന്ന പൂജാരി.ഞെട്ടി പുറകിലേയ്ക്കു മറിഞ്ഞു....വിഗ്രഹമിരുന്ന സ്ഥാനത്ത് എണ്ണ തീർന്ന് കരിന്തിരി കത്തുന്ന നിലവിളക്കിന്റെ വെളിച്ചത്തിൽ ഖുറാനിൽ ധൃതിയോടെ ചൂണ്ടുവിരൽതൊട്ട് വായിച്ച് പരതുന്ന നബി ചമ്രം പടഞ്ഞിരിപ്പുണ്ടായിരുന്നു....മറിഞ്ഞു വീണ പൂജാരിയെ ഒരു നിമിഷം നിർന്നിമേഷനായി അദ്ദേഹം നോക്കിയിട്ട് പിന്നെയും വായന തുടർന്നു.

കുറുബാനയ്ക്കു മുൻപ് കപ്യാർക്കൊപ്പം അൾത്താരയിലെത്തിയ വികാരിയച്ചൻ കണ്ണടയൂരി ഒന്നു കൂടി നോക്കി..അതെഅതു മറ്റാരോ......എന്റീശോയെ..........സ്തംഭിച്ചു നിന്ന അച്ചന്റെ തല്യ്ക്കിട്ട് പുല്ലാങ്കുഴൽ കൊണ്ട് ഒരു കൊട്ടു കൊടുത്തു കൃഷ്ണൻ..... വാപൊത്തി നിന്ന കപ്യാരെ നോക്കി നാക്കു കടിച്ചു കാണിച്ചു...കൃഷ്ണന്റെ മറുകയ്യിലെ പാനപാത്രത്തിൽ യേശുവിന്റെ രക്തമായിരുന്നു..അത് ഊറ്റി..അവസാന തുള്ളിയും കുടിച്ചിട്ട് അദ്ദേഹം പുല്ലാങ്കുഴൽ ചുണ്ടിൽ വച്ച് ഇടതുകാൽ മടക്കി വലതുകാലിന്റെ മുന്നിലേയ്ക്കു വച്ച് മനോഹരമായി ചിരിച്ചുനിന്നു..

മൈക്കിലൂടെ ബാങ്കു വിളിക്കു പകരം അലർച്ചയെന്നു തോന്നുന്ന നിലവിളികേട്ട് നാടു ഞെട്ടി....ഒരാൾ മാ‍ത്രം ഇതൊന്നും കേൾക്കാതെ ശുഷ്ക്കിച്ച ശരീരം മടക്കിയിരുന്ന് അത്യന്തം ഭക്തിയോടെ നിസ്ക്കരിച്ചു കൊണ്ടിരുന്നു...ശേഷംനിസ്ക്കാരം മറന്നു ചുറ്റും കൂടിയവരെ നോക്കി ക്രിസ്തു പുഞ്ചിരിച്ചു...തിരുഹൃദയത്തിൽ നിന്നുമൊഴുകിയരക്തഛവിയിൽമുങ്ങിപ്പോയആചിരിഅവർക
ണ്ടില്ല


അകക്കണ്ണിൽ പരസ്പരം നോക്കി അവർ മൂന്നുപേരും പറഞ്ഞു “ഇത്ര നിശബ്ദമായൊരു പുലർച്ച ഇതു വരെ ഉണ്ടായിട്ടില്ല..എല്ലാം ശാന്തം.....ജനങ്ങൾക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു.....“ അവർ ജനങ്ങളെ അഭിമുഖീകരിച്ചു ഒരേ സ്വരത്തിൽ പറഞ്ഞു..ഇത്ര നാൾ അരാധിച്ച ദൈവങ്ങളെ മറന്നേയ്ക്കു..ഞങ്ങൾക്കു വേണ്ടിയല്ല നിങ്ങൾക്കു വേണ്ടി നോക്കുയഥാർഥത്രിമൂർത്തികൾഞങ്ങളാണ്..ഞങ്ങൾ....ഒറ്റപേരി
ൽനിങ്ങൾക്കുവിളിക്കാംആരാധിക്കാം.....“സ്തുബിഷ്ണൻ.....“ ക്രിസ്തു.., നബി..,കൃഷ്ണൻ....


ജനങ്ങൾ നോക്കിനിൽക്കേ തമ്മിൽ തമ്മിലലിഞ്ഞ് സ്തുബിഷ്ണൻ അപ്രത്യക്ഷമായി

അപരാഹ്നഗാനം/ബോദ്‌ലെയർ


വിവർത്തനം: വി രവികുമാർ



നിന്റെ കുടിലമായ കൺപുരികങ്ങൾ
മുഖത്തിനൊരു മാരകഭാവം പകരുന്നുവെങ്കിലും,
മാലാഖമാരെ തെല്ലുമോർമ്മിപ്പിക്കല്ലതെങ്കിലും,
കടാക്ഷങ്ങളുടെ വശ്യമെറിയുന്ന മോഹിനീ,

എത്രയാരാധിക്കുന്നു, നിന്നെ ഞാനെന്നോ!
അപായപ്പെടുത്തുന്നൊരുന്മത്തതയോടെ
നിന്റെ മുന്നിലടിപണിയുന്നു ഞാൻ,
പൂജാവിഗ്രഹം നീ, പൂജാരി ഞാൻ.

നിന്റെ മുടിത്തഴപ്പിൽ വാസനിയ്ക്കുന്നു,
മണൽക്കാടുകളും കൊടുങ്കാടുകളും,
നിന്റെ മുഖഭാവങ്ങളിൽ മിന്നിമറയുന്നു
കിഴക്കിന്റെ പ്രഹേളികകൾ.

ധൂപപാത്രത്തെ ചുഴലുന്ന വാസനയെന്നപോലെ
നിന്റെയുടലിലലയുന്നു പരിമളങ്ങൾ,
സന്ധ്യ പോലെ മോഹിപ്പിക്കുന്നു നീ,
തൃഷ്ണകളെ തപിപ്പിക്കുന്നൊരപ്സരസ്സേ.

ഹാ! ഒരു പാനീയത്തിന്റെ വീര്യത്തിനുമാവില്ല,
നിന്റെയലസഭാവം പോലെന്നെയുണർത്താൻ;
നിന്റെ കൈത്തലങ്ങൾക്കു പരിചയമല്ലോ,
ജഡങ്ങൾക്കുയിരു കൊടുക്കുന്ന തലോടലുകൾ!

നിന്റെ ജഘനങ്ങൾ ശൃംഗരിക്കുന്നു,
നിന്റെ മാറിടത്തോടും പുറവടിവിനോടും.
നിന്റെ അലസഭാവത്തിന്റെ പടുതികളിൽ
പ്രണയമറിയുന്നു മൃദുമെത്തകൾ.

ഉള്ളിലാളുന്ന കാമാഗ്നി തണുപ്പിക്കാൻ
ചിലവേളകളിൽ നീ വാരിവിതറുന്നു,
നിന്റെ തൃഷ്ണകൾക്കിരയായവന്റെ മേൽ
ചുംബനങ്ങൾക്കൊപ്പം ദംശനങ്ങളും.

എന്നെക്കടിച്ചുകീറുമ്പോളിരുണ്ട സൗന്ദര്യമേ,
നിന്റെ പരിഹാസച്ചിരിയേറ്റു ഞാൻ പുളയുന്നു,
പിന്നെയൊരു കടാക്ഷമെന്റെ മേൽ പതിയ്ക്കുന്നു,
മൃദുലം, നിലാവിന്റെ കതിരു പോലെ.

നിന്റെ മിനുസ്സമായ പാദരക്ഷകൾക്കടിയിൽ,
നിന്റെയോമനക്കാലടികൾക്കടിയിൽ,
എന്റെയാനന്ദം ഞാനടിയറ വയ്ക്കാം,
എന്റെ പ്രതിഭയും, എന്റെ നിയോഗവും.

എന്റെയാത്മാവിന്റെ മുറിവുണക്കുന്നവളേ,
വർണ്ണവും, വെളിച്ചവും, സംഗീതവും നീ!
എന്റെ സൈബീരിയൻ രാത്രിയിൽ
ഊഷ്മളതയുടെ സ്ഫോടനവും നീ!.


മഴ


തെരേസ ടോം

കണ്ണീരിന്റെ മഴയില്‍,
കാണാം...ചില നനഞ്ഞ മുഖങ്ങള്‍
ആകാശം ഒടിഞ്ഞു മടങ്ങി
പെയ്യുന്ന മഴ....
ഇടയ്ക്ക് കൊഞ്ഞനം കുത്തുന്ന
കൊള്ളിമീനുകള്‍ക്കായി...മഴ
എത്രകാലം മഴകൊണ്ടു
എത്രയെത്ര നനഞ്ഞു...
എന്നിട്ടും..........
എന്റെ മനസ്സിന്റെ മഴക്കാടുകളിലേക്ക്
ഒരു നനവും വന്നു വീഴുന്നില്ലല്ലൊ
ഒന്ന്‍ ഒഴുകാനാവുന്നില്ലല്ലൊ
ഏതു മഴയിലാണ്
എനിക്കെന്നെ നഷ്ടമായത്
നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളായി
ഈ വേനലിലും വരുന്നുണ്ട്..
ചില മഴകള്‍...
തെരേസാ റ്റോം

മഴ.



ശ്രീകൃഷ്ണദാസ്‌ മാത്തൂർ


പച്ചക്കൈപ്പത്തികളിൽ നിറച്ച്‌
ആകാശക്കണ്ണീരു കോരി നനഞ്ഞ്‌
ചേമ്പുകൾ മഴച്ചള്ളകുത്തുന്നു.

ഒരു വിമതന്റെ ചോരച്ചാലായ്‌
മഴ മുറ്റംവഴി വീടിനെ ചുറ്റുന്നു.

അതിവൃഷ്ടിയും പാടവും കൈകോർത്ത
പ്രളയപ്പരപ്പിലെ ഒറ്റവരമ്പിലൂടെ
ഒരു കറങ്ങും കരിങ്കുടക്കീഴുപറ്റി
ഒടുവിലെ ഒറ്റയാനും മടങ്ങുന്നു.

ഒറ്റയാന്മാരൊഴിയുന്ന ഭൂമിയിൽ
പേടി ഒളിഞ്ഞിരുന്നലറിക്കരയുന്നു.

നർത്തകിയിൽ നിന്നഴിഞ്ഞുപോയ
കാൽചിലമ്പുപോലെ വെറുംകാവ്‌
കിലുക്കും നിറമുള്ള ശബ്ദങ്ങളിൽ
മഴക്കുമിള പൊങ്ങിപ്പറക്കുന്നു.

ശരിയായ പ്രാതിനിദ്ധ്യത്തിനായ്‌ കാട്‌
വംശനാശ ഭീഷണിമുഴക്കി, വായ്ത്തല-
ത്തുമ്പത്തിരുന്നുണ്ണാവ്രതം നോൽക്കുന്നു.

ഒരു മുഴുക്കുടിയനായ്‌ മഴ വന്ന്
വേച്ചുവേച്ചു പെയ്യുന്നു.


ഇടി പുലഭ്യം!
മിന്നൽ ഛർദ്ദി..!
************

അനാത്മം


ആർ ശ്രീലതാവർമ്മ


ഉടലുകൊണ്ടും ഉയിരുകൊണ്ടും
എത്ര ആവിഷ്കരിച്ചാലും
തീരാത്ത കവിത - നീ
ഇത്രയ്ക്കേ ഉള്ളൂ എന്ന്
ഒരിക്കലും മതിവരാത്ത
ലഹരി , ഉന്മാദം - അതും നീ .
നീയില്ലാതെ
സൂര്യനും ഗോളങ്ങളും
രാപ്പകലുകളും
ഞാനും
ഒന്നുമില്ലെന്ന് ,
ഇത്രയ്ക്ക് നെഞ്ചകം കീറിയിട്ടില്ലൊന്നിലും.
വെയിലിന്‍ തന്തുക്കള്‍ കീറി
മഴനാരുകള്‍ പിന്നി
മഞ്ഞുകണങ്ങളായ്‌ തൂവി
വസന്തസ്വപ്നങ്ങളായ് മിന്നി
ദ്വീപുകളുടെ മൂകതയും
പവിഴപ്പുറ്റുകളുടെ ആത്മഹര്‍ഷവും
പകര്‍ന്ന്‌
എന്നില്‍ നീ ഉയിര്‍ക്കൊണ്ട നാളില്‍
മാഞ്ഞുമാഞ്ഞില്ലാതെയായ് ഞാന്‍.

ഒരിക്കലും തിരിച്ചു വരാത്തവര്‍..


ഷാജഹാൻ നന്മണ്ടൻ
കാത്തിരിപ്പുകള്‍ എപ്പോഴും അങ്ങിനെയാണ് .കാലവും ദേശവും ,സംവല്സരങ്ങളും ,പിന്നിട്ടാലും ചില കാത്തിരിപ്പുകള്‍ തുടര്ന്നു കൊണ്ടേയിരിക്കും.ചില കാത്തിരിപ്പുകള്‍ വൃഥാ വിലാവുകയും,ചിലവ സഫലമാവുകയും,മറ്റു ചിലത് ഒന്നുമാവാതെ മണ്ണടി യുകയും ചെയ്യും.
ഒരിക്കലും തിരിച്ചു വരാത്തവന് വേണ്ടിയാണ് മിഴിയുടെ കാത്തിരിപ്പെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നു.പാപങ്ങള്‍ ചെയ്യാതിരിക്കുക ,നിന്റെ പരിധി ക്കനുസരിച്ച് നന്മകള്‍ മാത്രം ചെയ്യുക.എന്നാല്‍ നിന്റെ ശവമഞ്ചം ചുമക്കുന്നവര്‍ക്കു ഭാരം തോന്നുകയില്ല.കാത്തിരിപ്പിന് വിരാമമിടാന്‍ ഒരിക്കലും തിരിച്ചു വരാത്തവന്‍ പറയാറുള്ള വേദാന്തങ്ങള്‍ അയാള്‍ ഓര്‍മ്മിച്ചു.
ആത്മാക്കള്‍ ചിലപ്പോള്‍ ഖസാക്കിന്റെ ഇതിഹാസ ചിന്തകള്‍ പോലെ തുമ്പി കളായും ,ഓന്തുകളായും ചിലപ്പോള്‍ നീയായും പുനര്‍ജ്ജനിക്കും.തിരിച്ചു വരാത്തവന്റെ അവസാന വാക്കുകളായിരുന്നു അത്.
മഴ കാക്കുന്ന വേഴാമ്പലിന്റെ പ്രതീകമായിരുന്നു മിഴിയെന്നു തിരിച്ചു വരാത്തവന്‍.മഴ പെയ്യും കാലം വരെയായിരുന്നു വേഴാമ്പലുകളുടെ കാത്തിരിപ്പ്.എന്നാല്‍ മിഴിയുടെ കാത്തിരിപ്പ് അങ്ങിനെയെന്നു വിശ്വസിക്കാന്‍ അയാള്‍ മടിച്ചു.
തന്നെ പിന്തുടര്ന്നയാല്‍ താനും അയാളും തമ്മിലുള്ള അകലം ഏറെയല്ലാതിരുന്നിടത്ത് അയാളുമായി സന്ധിച്ചത്,ഒരിക്കലും മടങ്ങി വരില്ലെന്ന അറിവ് സമ്മാനിക്കാനായിരുന്നു.പിന്നെ മിഴിയെ തനിച്ചാക്കി തന്നെയും പുറകിലാക്കി അയാള്‍ ബഹു ദൂരം സഞ്ചരിച്ചിരുന്നു.
മിഴിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തൊരു സമസ്യ പോലെ അയാലെനിക്കും തീരാത്ത നോവ്‌ സമ്മാനിച്ചു.തിരിച്ചു വരാത്തവനെ കാത്തിരുന്ന മിഴിയെ താനും കാത്തിരിക്കാന്‍ തീരുമാനിച്ചത് തന്നെയും മടുപ്പുളവാക്കാത്തതെന്തെന്നു ചിന്തിക്കുകയായിരുന്നു അയാള്‍.
ഒരിക്കലും തിരിച്ചു വരാത്തവരുടെ കൂട്ടത്തിലേക്ക് മിഴിയുടെ പേരും തുന്നി ചേര്‍ക്കുമ്പോള്‍ വൃഥാ അയാള്‍ തന്റെ കാത്തിരിപ്പ് തുടരുന്നുണ്ടായിരുന്നു.

Monday, April 2, 2012

THE BRUNETTE


.K.G.BALAKRISHNAN

From this murkiness
The abstruse enigmatic,
Dawns the Ray, to spell
The hue, the smile the happiness!

Nebulizing the sweet grief;
Breezing the lingering;
Warming the ambition;
Playing the lute golden;
My eternal relief!

Could you ponder the music?
Muting to the note euphoric,
The ultimate illuminating,
The wave, the swirling;
The swing embracing
To be the non-dual song!

From the brunette does muse
The blonde, the seven-hued,
The true trueness the sense,
The Bliss glorified!

The tranquility I enjoy,
The chant I zip,
The caressing fingertip;
My sublimation, renunciation
An’ Joy!

The night is conceiving
The brilliant day!
16-1-2012
Note-
Nebulizer=an instrument used for
applying a liquid in the form of
fine spray. (Medical term)
Brunette=the dark, the night, the physical, material,
ignorance

The blonde=opp.brunette, the day, the light, the knowledge
(dominant, recessive characters-ref.Genetics)

--

കാലം തെറ്റി പിറക്കുന്നവര്‍


ഗീതാ രാജൻ

പാഞ്ഞു വരും ചില കാലങ്ങള്‍

പന്തയകുതിരകളെ പോലെ

കൂട്ടികെട്ടുവനായ് മാത്രം !
പായുമ്പോള്കൂടെ കൂട്ടും,
ആഴ്ന്നാഴ്ന്നു മനസിന്റെ
അടിതട്ടോളം ഇറങ്ങി ചെല്ലും
ആത്മാവിനെ തന്നെ

പറിച്ചെടുത്തു പോയ്‌- മറയും

കെട്ടുറപ്പില്ലാത്ത കാലങ്ങള് !!!


വട്ടമിട്ടു പറന്നു വരും

ഉപേക്ഷിക്കപെടലിന്റെ

ശവം മണക്കും ഓര്‍മ്മകള്‍!!

കൊത്തിപ്പറിക്കും...

ഹൃദയത്തിന്റെ കണ്ണിനെ!!

ഇരുട്ട് നിറച്ചു വക്കും

കല്ലറയ്ക്കുള്ളിലെന്ന പ്പോലെ !!

ഓടിമറയുന്ന ഓര്‍മ്മകള്‍

അനാഥയാക്കുമെന്നെ

ശവപറമ്പ് പോലെ!!

അപ്പോഴുമെന്നില്‍ കനല്ചിമ്മുന്നുണ്ട്

വിശ്വാസത്തിന്റെ പട്ടടയൊന്നു!
കത്തിയെരിയുന്നുണ്ടതില്
ശരീരം നഷ്ടമായോരാത്മാവ്

കാലം തെറ്റി പിറന്ന ജന്മമായ് !!