Followers

Monday, May 17, 2010

മഴമുറിച്ചുകടക്കുന്നവരെക്കുറിച്ച്


sanathanan

നൂറ് സിസിയുടെ ഒരു പഴഞ്ചൻ ബൈക്കിൽ
ആയിരം സിസിയുടെ ഒരു പടുകൂറ്റൻ വേനൽമഴ-
മുറിച്ചുകടക്കുകയായിരുന്നു അവർ.
അപായരഹിതമെന്ന് ഉറപ്പിച്ച
സുഭിക്ഷമായ ഇടത്താവളം ഉപേക്ഷിച്ച്
ഉണ്ടോ എന്നുതന്നെ ഉറപ്പില്ലാത്ത
ഏതോ വൻ‌കര തേടി
കെട്ടുവള്ളത്തിൽ കടൽ കടക്കാൻ തുനിയുന്നപോലെ
സാഹസികമായ ഒരു കടത്ത്.
ആകാശം പിളർന്ന്പായുന്ന കൊള്ളിയാൻവേഗത്തിൽ
അവർ മഴതുഴഞ്ഞ അതേ നിമിഷങ്ങളെ
ക്ലോക്കുകൾ ചരിത്രമായി പണിതുയർത്തുന്ന
ടിക് ടിക് ശബ്ദത്തിൽ,
അവരുടെ ധമനികൾ മിടിച്ചുകൊണ്ടിരുന്നു.
അവരുടെ പാതയിൽ മരണം,
ദാക്ഷിണ്യമില്ലാത്ത ട്രാഫിക് പോലീസുകാരനെപ്പോലെ
ഏതുനിമിഷവും കൈകാണിച്ചു നിർത്താം എന്നമട്ടിൽ
മുട്ടിനുമുട്ടിനു കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ മഴവെള്ളം,
പഴയ ചോരക്കറകൾ കഴുകി വെടിപ്പാക്കുകയും
അടുത്ത പന്തിക്ക് ഇല വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ ജീവിതം,
ഒരു വേനൽക്കാലം വിഴുങ്ങിയുണങ്ങിയ
വിത്തുകൾപോലെ കുതിരുകയും, ഉണരുകയും,
മണ്ണിലേക്ക് തുളച്ചിറങ്ങാൻ വേരു രാകി-
കുതറുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ ജനത, നനഞ്ഞുജനിക്കുകയും
നനഞ്ഞുമരിച്ചവർ പുനർജനിക്കാൻ
കൊതിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മരണത്തിന്റേയും ജീവിതത്തിന്റേയും സാധ്യതയിലൂടെ
മഴമുറിച്ചുള്ള അവരുടെ സഞ്ചാരം
മിഴിച്ചകണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു,
പാതയോരത്തെ അറുപഴഞ്ചൻ നഗരം.
മഴക്കാലത്തെ വിളഞ്ഞുപഴുത്ത ചെറിപ്പഴങ്ങളേക്കാൾ
തുടുത്ത വിരലുകൾ കൊണ്ട് പ്രണയമവരെ തൊട്ടുനോക്കി-
തന്റെ തോട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നതുകണ്ട്,
നൂറ്റാണ്ടുകൾ മാറ്റമില്ലാതെ നിൽക്കുകയായിരുന്ന
വയസൻ ജീവിതത്തിന്റെ വിളംബരസ്തൂപങ്ങൾ
അവർക്ക് പിന്നിൽ ഇടിഞ്ഞ് വീഴുകയും
പേരറിയാത്ത ചെടികളായി മുളച്ചു പൂക്കുകയും ചെയ്തു....