Followers

Tuesday, October 30, 2012

ezhuth / november 2012

ezhuth contents/november 2012

ദൂരം

ടി.എ.ശശി

അകലെ നിന്നും
പാഞ്ഞെത്തുന്നുണ്ട്
ദൂരം രൂപമാർന്നത്.
ഇപ്പോളത് നടുനിവർത്തി
ശബ്ദമില്ലാതെ നീളത്തിൽ
കിടക്കുന്നു.
ആദ്യം ഇഴഞ്ഞ്
പിന്നെയൊന്നു കുടഞ്ഞ്
ഒരാളിൽ നിന്നും കാഴ്ച്ചയും
കേൾവിയും
ഊരിപ്പോകുന്നതുപോലെ
തോന്നിച്ച്
ദൂരം രൂപമാർന്നത്
പോയ്മറഞ്ഞു.
ദൂരത്തിന്റെ
രൂപവും ശബ്ദവും
തീവണ്ടിയെപ്പോലെയാണ്.

THE CLOUD

Dr.K.G.Balakrishnan

How are You, the Ancient yet the evergreen?
Wishes splendid from the poets of the 21st
Century! To the Rover you are!-
Like a gypsy; explorer and rambler;
Voyager from time immemorial!

Timely, trusted, Dootha of the Yaksha,-
Anecdote well- celebrated by a million
Lips an’ hearts an’ ears!

Where you roam, what you seek?
Whom your anguish eyes do scan?
The wanderer you are!
Perambulating here an’ there!

Round an’ round along the sky you move,
Perhaps to be the next rain drop;
Or the drizzle
Sprinkle or shower;
Or swam into the Great Flood Eternal!
O, cloud, in my mind,
You be the sorrow unbound;
Also be my thought
Not at all stretching to my ambition;-
Or transmit something novel an’ current,
Or getting me revitalized.
I don’t mind-but urge
At times to be your master
And also be your guide!
And always be the Charioteer myself!

ആപത്തിനെ മാടി വിളിക്കുന്നവര്‍

ഫൈസൽബാവ

ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.  “ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet)
പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ജെയ്താപൂരിലും കൂടംകുളത്തും  ‍ ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു. കൂടംകുളത്ത് റഷ്യയാണ് പിന്നില്‍ എന്നറിഞ്ഞപ്പോള്‍ ഇടതു പാര്‍ട്ടികള്‍ പോലും ആണവനിലയം ഉണ്ടാക്കുന്ന അപകടാവസ്ഥ മറന്നു അവരും കൂടംകുളം ആണവ നിലയത്തിനായി അവരും കൂട്ട് നില്‍ക്കുന്നു.
ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആക്കം കൂട്ടുന്നു. ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലും കൂടംകുളത്തും  ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.

നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. 

ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍, ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂമായര്‍ത്തതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. 

എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. .

കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം, വിളപ്പില്‍ ശാല എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ, കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ   ഇനിയെങ്കിലും  നമ്മുടെ പ്രവര്‍ത്തനം

ഓണം ഇപ്പോള്‍ പരിധിക്കകത്താണ്

സന്തോഷ് പാലാ

ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട് 
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ 
വാലു തപ്പിയും
കണ്ടതെല്ലാം 
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ 
കല്യാണമാഘോഷിക്കാനെത്തുന്നു

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു

തുഴഞ്ഞ് 
തുഴഞ്ഞ്
ഒരു 
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു

ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി 
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ് 
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്

കിരീടത്തില്‍ 
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു

പെട്ടെന്ന്
തോട്ടീണ്ടിയില്‍ 
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച

തോട്ടില്‍ കൂടി 
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം 
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച് 
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ് 
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.


ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍

വിരഹം,പ്രണയത്തിന്റെ പൂര്‍ണ്ണത

സലില മുല്ലൻ

നീണ്ട ഏഴുദിവസങ്ങള്‍ക്കു ശേഷം ഇന്ന് വീണ്ടും ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ എഴുതി നിര്‍ത്തിയ ഇടത്തുനിന്നും ഞാന്‍ ബഹുദൂരം പോന്നിരിക്കുന്നു. ഈ ഏഴു ദിവസങ്ങള്‍ തിരിച്ചറിവിന്റെ ദിനങ്ങളായിരുന്നു .

പ്രണയത്തില്‍ നഷ്ടങ്ങളും ലാഭങ്ങളും ഇല്ലെന്ന അനൂപിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നു എന്ന് നീ . പ്രണയത്തെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് അന്ധന്‍ ആനയെക്കണ്ടതുപോലെയാണെന്നും . ഓരോരുത്തരും അവരവരുടെ അനുഭവത്തിനനുസരിച്ച്‌ അതാണ്‌ പ്രണയമെന്നു നിര്‍വ്വചിക്കുന്നു. പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും നിലാവും പൂക്കളും കിളികളും ഋതുഭേദങ്ങളും ഉള്ളിടത്തോളം പ്രണയികളുടെ മനസ്സും അസ്വസ്ഥമായിക്കൊണ്ടേ ഇരിക്കും . വിരഹത്തിലാണ് പ്രണയം അതിന്റെ പൂര്‍ണ്ണഭാവത്തില്‍ അനുഭവിക്കാനാവുക ...നീ പറഞ്ഞു കൊണ്ടേ ഇരുന്നു .

ഒടുവില്‍ പതിവുപോലെ റൂമിയിലെത്തുകയും...

" യഥാര്‍ഥ അനുരാഗി ഏതെല്ലാം വഴികളിലൂടെ ചുറ്റിത്തിരിഞ്ഞാലും ഒടുവില്‍ അവന്റെ അനശ്വരയായ പ്രണയഭാജനത്തിനടുത്തെത്തുക തന്നെ ചെയ്യും ..."

നീ ഇന്നലെ ഫോണില്‍ അയച്ച സന്ദേശം ഞാന്‍ മാച്ചുകളയാതെ സൂക്ഷിച്ചുവച്ചിരിക്കുന്നു

പഞ്ചേന്ദ്രിയങ്ങളുടെ മൂര്‍ച്ച കൂട്ടാം


വി.പി.അഹമ്മദ്




ബ്ലോഗര്‍മാര്‍ ഏറെ സമയം കമ്പ്യുട്ടെര്‍ മോണിട്ടറില്‍ കണ്ണും നട്ടിരിക്കുന്നവരാണല്ലോ. അതിനാല്‍ തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് കണ്ണുകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളും വൈകല്യങ്ങളും. പലര്‍ക്കും അനുഭവപ്പെടുന്ന കണ്ണില്‍ വെള്ളം നിറയല്‍, കാഴ്ച മങ്ങല്‍ , അക്ഷരങ്ങള്‍ ഇരട്ടിയായി കാണല്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം വിഷമതകള്‍ നമ്മുടെ ദൃശ്യാനുഭൂതിയും ദര്‍ശനേന്ദ്രിയം (കണ്ണ്) മുഖേന മനസ്സിലേക്കുള്ള രേഖാനീക്ക (data input അല്ലെങ്കില്‍ ഗ്രഹണം, ഗ്രാഹ്യത) വും കുറയ്ക്കുന്നു. 



സാധാരണക്കാരനായ ഒരാളുടെ ഗ്രാഹ്യതയുടെ 90 ശതമാനവും കണ്ണ് വഴിയാണ്. അതിനാല്‍ പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണിനാണ് ഒന്നാം സ്ഥാനം. ചില നിസ്സാരമെന്നു കരുതാവുന്ന വ്യായാമങ്ങളില്‍ കൂടെ, കണ്ണിനുണ്ടാകുന്ന പ്രസ്തുത വിഷമതകള്‍ കുറെയൊക്കെ പരിഹരിക്കാനും അതുവഴി നമ്മുടെ ഗ്രഹണം വര്‍ദ്ധിപ്പിക്കാനും കഴിയും.

നാം ഇരിക്കുന്ന ഇരിപ്പിടത്തില്‍ നിന്ന് 2-3 മീറ്റര്‍ അകലെ ചുമരില്‍ ഒരു പത്രക്കടലാസ് നിവര്‍ത്തി തൂക്കിയിടുക.  മോണിട്ടറില്‍ നോക്കുന്നതിനിടയില്‍ ഓരോ പതിനഞ്ച് മിനുട്ടിലും പത്രത്തിലെ ശീര്‍ഷകങ്ങള്‍ മാറി മാറി വായിക്കുക. ഈ പ്രക്രിയ ഇടക്കൊക്കെ കുറച്ചു സമയം ചെയ്യുകയാണെങ്കില്‍ കണ്ണിനു വ്യായാമം കിട്ടും. പത്രത്തിന് പകരം സമാനമായ മറ്റെന്തെങ്കിലും സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. 

ഋജുവായ കാഴ്ച ശക്തിയുണ്ടായാല്‍, കൂടുതല്‍ വേഗതയില്‍ കൂടുതല്‍ വസ്തുക്കള്‍ വേര്‍തിരിച്ചു ദര്‍ശിക്കാന്‍ കഴിയും. ഇതിനായി, തല ചലിപ്പിക്കാതെ കണ്ണിന്‍റെ ദൃഷ്ടികള്‍ മാത്രം ഇടത്തോട്ടും വലത്തോട്ടും കുറെ പ്രാവശ്യം ചലിപ്പിക്കുക. വീക്ഷണ കോണിന്‍റെ ഏറ്റവും അകലെ കിടക്കുന്ന വസ്തുക്കളില്‍ ഫോക്കസ്‌ ചെയ്തുകൊണ്ട് വേണം ഈ ചലനം. ഇത് മൂലം കണ്ണിന്‍റെ അതിര്‍ത്തി ഗോചരശക്തി (Peripheral Perception) ഭേദമാക്കാനും കഴിയുന്നു.

മുറിയിലിരിക്കുന്ന പത്ത്‌ വ്യത്യസ്ഥ വസ്തുക്കളില്‍ പത്ത് സെക്കന്റിനുള്ളില്‍ തല ചലിപ്പിച്ചുകൊണ്ട് മാറി മാറി ദൃഷ്ടി പതിപ്പിക്കാന്‍ ശ്രമിക്കുകയും ഓരോ വസ്തുവും ദര്‍ശിച്ച ക്രമത്തില്‍ അവയുടെ പേരുകള്‍ ഓര്‍ത്തെടുക്കുകയും ചെയ്യുക. ഈ വ്യായാമം കണ്ണുകളുടെ കേന്ദ്രീകരണ ശക്തി വര്‍ദ്ധിപ്പിക്കുന്നു. വ്യത്യസ്ഥ വസ്തുക്കളെ ഏറെ വേഗതയില്‍ തിരിച്ചറിയാനുള്ള ഒരു പരിശീലനം കൂടെ ആണിത്.

ചലിക്കുന്ന വസ്തുക്കളെയാണ് വീക്ഷിക്കുന്നതെങ്കില്‍ (ഉദാ: ഫുട്ബാള്‍) ദൃഷ്ടികളോടൊപ്പം  നമ്മുടെ തലയും ശരീരവും ഒന്നായി ചലിപ്പിച്ചു കൊണ്ട് വസ്തുവിനെ അനുഗമിക്കുകയാണ് വേണ്ടത്.

     *           *           *           *          *
നമ്മുടെ ശരീരത്തിലെ മറ്റു ഇന്ദ്രിയങ്ങളും ഇതേപോലെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂര്‍ച്ച കൂട്ടാവുന്നതാണ്.

ഏറ്റവും വലിയ ഇന്ദ്രിയം ചര്‍മ്മമാണല്ലോ. സ്പര്‍ശനത്തില്‍ കൂടെയാണ്  input നടക്കുന്നത്. സ്പര്‍ശിക്കുന്ന വസ്തുവില്‍ തന്നെ മനസ്സ് കേന്ദ്രീകരിക്കുകയും ആ വസ്തുവിന്‍റെ രൂപം മനസ്സില്‍ ഫലിപ്പിക്കുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ സംവേദനം (sensation) അനുഭവപ്പെടുകയും കൂടുതല്‍ ഗ്രഹണം നേടുകയും ആവാം. അതീവ ശൈത്യമുള്ള അന്തരീക്ഷത്തില്‍ കൈവിരലുകളിലെ ഞരമ്പഗ്രം (nerve endings) നാശമാവുകയും സംവേദനം കുറയുകയും ചെയ്യും. കാലാവസ്ഥയ്ക്ക് യോചിച്ച കയ്യുറ ഉപയോഗിച്ച് ഇത് പരിഹരിക്കാം. ഇടയ്ക്കിടെ മാത്രമുള്ള ശൈത്യ അന്തരീക്ഷം പോലും ചര്‍മ്മത്തിലെ രക്തനീക്കം പുറം പാളികളിലേക്ക് എത്താതെ സംവേദനക്ഷമത കുറയ്ക്കുന്നു. അതിനാല്‍ ശൈത്യ കാലത്ത്‌ എപ്പോഴും ശരീരം മുഴുവന്‍ മറക്കുക.

വെറും വ്യായാമം കൊണ്ട് കേള്‍വി ഭേദപ്പെടുത്താന്‍ കഴിയില്ലെങ്കിലും കേള്‍ക്കുന്ന ശൈലിയും സ്വരവും ഭേദമാക്കാം. നമുക്ക് താല്പര്യമുള്ള ശബ്ദം മാത്രം നിര്‍ത്തി മറ്റെല്ലാ ഗ്രഹണങ്ങളും (sensory inputs) ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഉദാഹരണമായി ടി. വി. യില്‍ സംഗീത പരിപാടികള്‍ കാണുമ്പോള്‍ കണ്ണടച്ച് ശ്രവിക്കുകയാണെങ്കില്‍ സംഗീതത്തിന്‍റെ അനുഭൂദി ഏറെ കൂടുതലാണ്. കാഴ്ച ശക്തി കുറയുമ്പോള്‍ വ്യക്തികള്‍ക്ക് മറ്റു ഇന്ദ്രിയങ്ങള്‍ (പ്രത്യേകിച്ച് ശ്രവണെന്ദ്രിയം) കൂടുതല്‍ ഊര്‍ജ്വസ്വലമാവുന്നത് കാണാം. കണ്ണുകള്‍ അടച്ചിരിക്കുമ്പോള്‍ ചെവികള്‍ , അത്യന്തം സ്വരപ്പെട്ട (fine tuned) അവസ്ഥയിലാണ്. Head set ഉപയോഗിച്ച് സംഗീതം ആസ്വദിക്കുമ്പോള്‍ തനിയെ കണ്ണടയുമല്ലോ.  ഒരു ഓര്‍ക്കസ്ട്രയിലെ  സംഗീത ഉപകരണങ്ങള്‍ വേര്‍തിരിച്ചു ആസ്വദിക്കാന്‍ ശ്രമിക്കുകയും അത് പരിശീലിക്കുകയും ചെയ്താല്‍ സാധാരണ ശബ്ദങ്ങള്‍ കൂടുതല്‍ നന്നായി ഉള്‍കൊള്ളാന്‍ കഴിയും.

നമ്മുടെ ഘ്രാണശക്തി ബഹുവിധമാണ്.  ഗന്ധവുമായി ബന്ധപ്പെട്ടാണ് രുചിയും. മൂക്കിലൂടെ ശക്തിയായി വായു വലിച്ചു കയറ്റുന്നത് കൊണ്ട് ഗന്ധം നന്നായി അനുഭവപ്പെടില്ല. മെല്ലെ മെല്ലെ നേരിയ തോതില്‍ ശ്വാസം മൂക്കിലേക്ക് വലിക്കുകയാണ് വേണ്ടത്. വായ തുറന്ന് പിടിക്കുമ്പോള്‍ കൂടുതല്‍ ഗന്ധം അനുഭവിക്കാം. ശ്വാസ തടസ്സമുള്ള മൂക്കടപ്പോ സങ്കോചമോ ഉണ്ടെങ്കില്‍ പരിഹരിക്കുക.

രുചിയറിയുന്നത് നാവ് കൊണ്ടാണ് എങ്കിലും നാസാരന്ധ്രങ്ങള്‍ കാര്യമായ പങ്കു വഹിക്കുന്നു. അത് കൊണ്ടാണ് മൂക്കടപ്പ് ഉള്ളപ്പോള്‍ രുചിക്കുറവു അനുഭവപ്പെടുന്നത്. അതിനാല്‍ മൂക്ക് തുറന്ന് വേണം രുചിക്കാന്‍. നാക്കിന്‍റെ പ്രതലം ശുചിയാക്കുക, പ്രത്യേകവും വിവിധങ്ങളുമായ ഭക്ഷണങ്ങളുടെ ഇടയില്‍ appetizer എന്തെങ്കിലും ഉപയോഗിക്കുക, നന്നായി ചവച്ചരച്ചു കഴിക്കുക മുതലായ ശീലങ്ങള്‍  രുചി വര്‍ധിപ്പിക്കും. നാക്കിന്‍റെ അടിയിലുള്ള ചില ഗ്രന്ഥികള്‍ രുചി തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കുറച്ചു നേരം നാവിനടിയില്‍ നിര്‍ത്തുകയും ആവാം. 


               *           *           *           *          *

ആറാം ഇന്ദ്രിയത്തിനും ഉണ്ടോ മൂര്‍ച്ച കൂട്ടാന്‍ ആയുധങ്ങള്‍ ! പരീക്ഷണം നടക്കുന്നുണ്ടായിരിക്കാം. ഇന്ദ്രിയങ്ങള്‍ നിശ്ചേതവും ശീഘ്രഗ്രഹണവും അല്ലെങ്കില്‍ നമ്മളും അങ്ങനെ ആകാനെ തരമുള്ളൂ, എത്ര ബുദ്ധിമാന്മാര്‍ ആയാലും.  

Chase It Down



Nisha. G
Dear
Can you chase it down
Trap your feelings
In the multicoloured net
Call it a name 'Love'
It rises up
Struggles down the net
To rush down the stairs
Give it another name ' CRAZE'
It flutters slow
Across the mental walls
To cling down the heart
Name it 'FASCINATION'
It runs wild
Down the heart beat Zone
Like a mad mare
Call it simply ' PASSION '!

നിമിഷങ്ങൾ | Instants

സനൽ ശശിധരൻ


ജോർജ് ലൂയിസ് ബോർഹസിന്റെ Instants' എന്ന കവിതയുടെ ഏകദേശ പരിഭാഷ...

എനിക്കെന്റെ ജിവിതം വീണ്ടും ജീവിക്കാനാവുമെങ്കിൽ
അടുത്തതവണ ഞാൻ കൂടുതൽ തെറ്റുകൾ ചെയ്യാൻ ശ്രമിക്കും
അത്രയധികം പൂർണനായിരിക്കാൻ ബദ്ധപ്പെടാതെ
ഞാൻ കൂടുതൽ വിശ്രാന്തനാവും
ഇപ്പോഴുള്ള എന്നേക്കാൾ -
മുഴുവൻ ഞാനായിരിക്കും ഞാൻ.
കുറച്ചുമാത്രം കാര്യങ്ങളിൽ ഗൌരവിയാവും
കുറച്ചുമാത്രം വൃത്തിയുള്ളവനാവും
കൂടുതൽ എടുത്തുചാട്ടക്കാരനാവും
കൂടുതൽ യാത്രകൾ പോകും
കൂടുതൽ അസ്തമയസൂര്യന്മാരെ കാണും
കൂടുതൽ പർവതങ്ങൾ കയറും
കൂടുതൽ പുഴകളിൽ നീന്തും
ഇനിയും പോയിട്ടില്ലാത്ത
അനവധി സ്ഥലങ്ങളിൽ ഞാൻ പോകും
കുറച്ചുമാത്രം തലച്ചോറും
കൂടുതൽ ഐസ്ക്രീമുകളും തിന്നുതീർക്കും ഞാൻ
ഭാവനാസൃഷ്ടമായ കുഴപ്പങ്ങളേക്കാൾ
കൂടുതൽ യാഥാർത്ഥ്യപ്രശ്നങ്ങൾ എനിക്കുണ്ടാവും

ഓരൊ നിമിഷവും, സൂക്ഷ്മമായി ചിന്തിച്ചുറപ്പിച്ച് -
ജീവിതം നയിച്ചിരുന്നവരിൽ
ഒരാളായിരുന്നു ഞാൻ
തീർച്ചയായും എനിക്കുമുണ്ടായിരുന്നു
സന്തോഷമുള്ള നിമിഷങ്ങൾ
പക്ഷേ എനിക്കു തിരിച്ചുനടക്കാനായെങ്കിൽ
നല്ല നിമിഷങ്ങൾ മാത്രമുണ്ടാവാൻ ഞാൻ ശ്രമിക്കും

എന്തുകൊണ്ടുള്ളതാണ് ജീവിതമെന്നറിയുന്നില്ല നിങ്ങളെങ്കിൽ
‘ഇക്ഷണം’ നിങ്ങൾ നഷ്ടമാക്കരുത്.....

ഞാനും അവരിലൊരാളായിരുന്നു..
ഒരു തെർമോമീറ്റർ,
ഒരു കുപ്പി ചൂടുവെള്ളം,
ഒരു കുടയുടെ തണൽ,
ഒരു പാരച്ച്യൂട്ടിന്റെ സുരക്ഷ,
ഇവയില്ലാതെ എങ്ങും യാത്രപോകാത്തവരിലൊരാൾ

എനിക്കു വീണ്ടും ജീവിക്കാനായെങ്കിൽ
ഞാൻ വെറും കയ്യോടെ യാത്രചെയ്യും
എനിക്കും വീണ്ടും ജീവിക്കാനായെങ്കിൽ
വസന്താരംഭം മുതൽ
ശരത്കാലാന്തം വരെ
നഗ്നപാദനായി ഞാൻ മണ്ണിൽ ജോലിചെയ്യും
കൂടുതൽ കാളവണ്ടികൾ ഓടിക്കും
കൂടുതൽ സൂര്യോദയങ്ങൾ കാണും
കൂടുതൽ കുട്ടികൾക്കൊപ്പം കളിക്കും
പക്ഷേ....എനിക്ക് ജീവിക്കാൻ ജീവിതം
മിച്ചമുണ്ടായിരുന്നെങ്കിൽ....
എനിക്കിപ്പോൾ എൺപത്തഞ്ചായി..
എനിക്കറിയാം, ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്..

വര്‍ണങ്ങളോടും

രാം മോഹൻ പാലിയത്ത്

മഞ്ഞപ്പത്രം നീലച്ചിത്രം
പച്ചക്കള്ളം ചെങ്കണ്ണ്
വിളറി വെളുത്ത കരിങ്കൊടി...കഷ്ടം!
വിടുപണി ചെയ്യും വര്‍ണങ്ങള്‍

പ്രകൃതിയില്‍

ബി.ഷിഹാബ്

കതിരില്‍
പതിരുണ്ട്‌
കടലില്‍
കരയുണ്ട്‌
പൂന്തിങ്കളില്‍
കളങ്കമുണ്ട്‌
കളകളാരവങളില്‍
തേങലുണ്ട്‌
ഇവിടെയെല്ലാം തികഞു
നിറഞപ്രകൃതിയില്‍
എല്ലാം തികഞതൊന്നുമില്ല

നഗരത്തിലെ മലദൈവങ്ങൾ

ജാനകി

                   

                                 “ മലമുത്തി കളിയാടി  വന്ത്
                                   ഇക്കുളൈന്ത മേൽ വിളയാടി നിന്ന്
                                   കേട് മാറ്റി പോട് മാറ്റി തെളിച്ചു തരണമപ്പാ
                                   ഹ്രൂയ്.......ഹ്രൂയ്.....ഹ്രൂയ്.....”

                മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതിൽ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളിൽ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത് എത്ര കണ്ടിരിക്കുന്നു. വെളുത്ത ടൈൽസിട്ട തറയിൽ കറപറ്റിയ പോലെ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത് രാമാത്ത മടിയിൽ കിടത്തി...പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധകയറിയ കോമരങ്ങളായി എഴുന്നു  നിന്നു.....

                  “യെൻ രാസാത്തി....” രാമാത്ത ഒരു മുത്തം കൊടുത്ത് പനിച്ചൂട് ചുണ്ടു കൊണ്ട് ഊറ്റിയെടുക്കാൻ ശ്രമിച്ചു..അവൾ ചിന്നരങ്കനെ കണ്ണുകളയച്ച് പരതി...

                    മോണയിൽ പറ്റിപ്പിടിച്ച മുറുക്കാൻ തരികൾ നാവുകൊണ്ട് വടിച്ചെടുത്ത്, ചെമ്പൻ മുടി കട്ട പിടിച്ച തലയിൽ മാന്തിക്കൊണ്ട് അയാൾ കാഷ്വാലിറ്റിക്കു മുമ്പിൽ, കസേരകളിലൊന്നുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാർ പുറത്തേയ്ക്ക് വരുകയും പോവുകയും ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ് ചെല്ലും.....

                ” യെൻ കുഞ്ഞിന് ചുടണ പനി ഡോട്ടർസാറിനെ ഒന്നു പാത്താ........” തമിഴ് ഉപേക്ഷിക്കാൻ ശ്രമിച്ച് പകുതി പരാജയപ്പെട്ട ചിന്നരങ്കൻ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി...
                     “അവിടിരുന്നോളു  വിളിക്കാം..”
                 “രണ്ടു പേരൂടി കഴിഞ്ഞിട്ട്...”           അയാൾ തലയാട്ടി വിനയം പ്രകടിപ്പിച്ച് കുന്തിച്ചിരുന്നു...അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട് ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ് ബോക്സാണെന്നു തോന്നിപ്പിച്ചു..കായൽ കാറ്റിന്റെ വാടയടിച്ച മുണ്ട് മുട്ടിനിടയിലേയ്ക്ക് തിരുകിയൊതുക്കിയപ്പോൾ കാൽവിരലുകൾക്കിടയിൽ അഴുക്കും നനവും ഉറഞ്ഞ് വെളുത്ത് പാട കെട്ടിയിരിക്കുന്നത് കണ്ടു...

                    രാ‍മാത്തയ്ക്ക് വിശക്കുന്നുണ്ടാകുമോ...കായലരികത്തെ ഇത്തിൾ പിടിച്ച മരക്കുറ്റിയിൽ കെട്ടിക്കമിഴ്ത്തിയിട്ട കൊട്ടവഞ്ചി, ബുൾഗാൻ താടിവച്ച കോലാടിന്റെ  മുഖമുള്ള പിള്ളേർ അഴിച്ചു വിട്ടുകളയുമോ..!!? രാമാത്തയുടെ വിശപ്പിൽ നിന്നും, പ്രതീക്ഷിക്കാതെ എടുത്തു ചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച് അയാൾ ചിന്തിക്കാൻ തുടങ്ങി..ആദിവാസിയ്ക്ക് നഗരവാസികളെ ഭയക്കാതെ വയ്യ..തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്, അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്, ഞാണിന്മേൽ കളിക്കാരനെ പോലെ ചിന്നരങ്കൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...

                     ജനിച്ചു വളർന്ന കാട് കയ്യേറിയതാണെന്ന പുത്തനറിവ് തന്റെ  കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകൾ കത്തുന്ന വെളിച്ചത്തിലാണ് അയാൾക്കു തെളിഞ്ഞു കിട്ടിയത്...കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയിൽ പിടഞ്ഞു ചാടി ഇരുട്ടത്ത് മറ്റു പ്രാക്റുതജീവികൾ പതുങ്ങിയിരുന്നപ്പോൾ, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയിൽ ന്നിന്നും എട്ടുമാസത്തെ വയറും താങ്ങി നടന്ന രാമാത്തയേയും കൊണ്ട് കാട്ടരുവിയിൽ മീൻ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കൻ നഗരത്തിന്റെ വന്യതയിലേയ്ക്ക് നടന്നു കയറി..നിനച്ചിരിക്കാത്ത നേരത്തു ആരോ ജീവിതത്തെ തിരിച്ചു പിടിച്ച് മറുവശം കാണിച്ചു തന്നതു പോലെ ആദ്യം അവർ പകച്ചു നിന്നു...

                       കുറച്ചു ദിവസത്തെ ഇടപഴകലിൽ നഗരത്തിന് കാഴ്ച്ചയില്ലെന്ന് അയാൾക്കു തോന്നിത്തുടങ്ങി...നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങൾ അദ് റുശ്യരാണോ എന്നു വരെ ചില സമയങ്ങളിൽ സംശയിച്ചു..കണ്ണു കാണാത്ത നഗരത്തിൽ ഓവർ ബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു..കിടപ്പു മുറിയായും,അടുക്കളയയും, പേറ്റു മുറിയായും , ആ ഇത്തിരി സ്ഥലത്തിന് പരിണാമം സംഭവിച്ചു കൊണ്ടിരുന്നു

                                ഇന്നലെ വരെ ഒമ്പത് മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട് ഫുട്പാ‍ത്തിൽ രാമാത്ത ചെരുപ്പ് നന്നാക്കാനിരുന്നു.... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീൻ ആവശ്യമുള്ളവർക്ക് കൊടുത്തിട്ട് ചിന്നരങ്കൻ അവിടെയെത്തുമ്പോൾ ഒരു നിക്കറുമാത്രമിട്ട് അമ്മയുടെ ചുറ്റും ഇരുന്ന് നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് അയാളെ കണ്ട് രണ്ടു കയ്യും ഉയർത്തി ശബ്ദമുണ്ടാക്കി. നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികൾ വീണൊഴുകിയത് അവളുടെ പൊടി പിടിച്ച ദേഹത്ത് നെഞ്ചു മുതൽ വയറു വരെ ഇരുണ്ട നിറത്തിൽ നീളത്തിലൊരു ചിത്രം പോലെ കിടപ്പുണ്ടായിരുന്നു.... കുനിഞ്ഞ് വാരിയെടുത്തപ്പോൾ തന്നെ അവളുടെ പനി ചൂട് അയാളെ തൊട്ടറിയിച്ചു ..പണിയായുധങ്ങൾ മാറാപ്പിൽ കെട്ടിയെടുത്ത് രാമാത്ത അച്ഛനേയും മകളെയും നോക്കി ചിരിച്ചു...

                                “എന്നയെന്ന് തെരിയലേ ഇന്നയ്ക്ക് നീ റൊമ്പ അഴകായിരുക്ക്“

                                “ നീയും അപ്പടിത്താ...”  ചിന്നരങ്കന് കാടിന്റെ മണമടിച്ചു...മൂക്കു വിടർത്തി മണമെടുത്തപ്പോൾ,ആശുപത്രി ഗന്ധം..!

                                “കുഞ്ഞിനേയും കൊണ്ട് അടുത്തു നിന്നോളു..ഒരാളുടെ കൂടിക്കഴിഞ്ഞാൽ കയറാം..” അയാൾ ഞെട്ടിയെഴുന്നേറ്റ് സഭാകമ്പം പിടിപെട്ടവനെ പോലെ പതറി .പിന്നീട് രാമാത്തയുടെ അടുത്തേയ്ക്കോടി..

                                 കണ്ണു തുറക്കാതെ കുഴഞ്ഞു കിടക്കുന്ന കുഞ്ഞിനെ മുലകുടിപ്പിക്കാൻ ശ്ര മിക്കുകയായിരുന്നു  അവൾ അപ്പോൾ..

                                 “ഏയ്ന്തെരെടി....” അവളുടെ മടിയിൽ നിന്നും കുഞ്ഞിനെയെടുത്ത് അയാൾ വേഗത്തിൽ നടന്നു ..ചേല നേരെയാക്കി ഒന്നു നിവർന്ന് കോട്ടുവായിട്ട് രാ‍മാത്ത പിറകെ ചെന്നു.. കുഞ്ഞിന്റെ കക്ഷത്തിൽ തിരുകി  അമർത്തി വച്ച തെർമോമീറ്ററിലെ  അളവ് മുകളിലേയ്ക്ക് കയറി അതിന്റെ പരിധിയും തകർത്ത് പുറത്തേയ്ക്ക് കുതിയ്ക്കാൻ ശ്രമിക്കുന്നത് , അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാൾ നിർവ്വികാരനായി കണ്ടു നിന്നു. എങ്കിലും നെഞ്ചിൽ ഒരു തീക്കട്ട പറ്റിക്കിറ്റക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോൾ തന്റെ കുടിൽ കത്തിയ ചൂട് പെട്ടെന്ന് ഓർമ്മ വന്നു....

                                    കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകൾ പിളർത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട് ഭാവഭേദങ്ങളില്ലാതെ മാലാഖമാർ മൊഴിഞ്ഞു -

                              “ കിടത്തേണ്ടിവരും..,ഡ്രിപ്പ് കയറ്റണം ...ഇഞ്ചക്ഷനെടുക്കണം നിങ്ങൾക്കു  സൌകര്യം  ജനറൽ ഹോസ്പിറ്റലായിരിക്കും..”

                                    തങ്ങളെ കണ്ട് ചുളിഞ്ഞ മുഖത്തൊടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനേയുമെടുത്ത് അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽ നിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി ...ശൂന്യാകാശത്തു നിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടു പേരും ആഞ്ഞുശ്വസിച്ച് ഉള്ളു നിറച്ചു .........

                                        മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകൾ എടുത്തു കാണിച്ചപ്പോൾ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു... കുഞ്ഞിനെ മടിയിൽ വച്ച് രാമാത്ത വഴിയരുകിലെ കാഴ്ച്ചകൾ, തന്റെ കണ്ണുകൾ കഴിവതും തുറന്നു വച്ച് ആവാഹിച്ചു കൊണ്ടിരുന്നു...ഇടയ്ക്ക് കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ് അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു....

                                       ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയതും ഇരുപത് രൂപയും കൊടുത്ത് ചിന്നരങ്കൻ ചാടി പുറത്തിറങ്ങി..രാമാത്തയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവൾ പറഞ്ഞു- “മെതുവാ......പറവായില്ലൈ..” പക്ഷേ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് മുന്നിലേയ്ക്ക് ഒന്നു രണ്ടടി വച്ചപ്പോൾ അയാൾ അറിഞ്ഞു......ഒരു നെഞ്ചേ തുടിക്കുന്നുള്ളു.....! അതു തന്റെയാണോ...!,ചക്കരമ്മയുടേതാണോ....!?  ചിന്തിക്കുന്നത് താനായതുകൊണ്ട് നിഷേധിക്കാനാവാത്ത സത്യം ഒരോ രോമകൂപത്തിലൂടേയും കടന്നു കയറി നിറഞ്ഞ് അയാളെ മരവിപ്പിലാഴ്ത്തി...

                                        പാതിയടഞ്ഞ കണ്ണുകളിൽ ഒൻപതുമാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്.., മുലപ്പാൽ ചുണ്ടിൽ വീണാൽ എഴുന്നേറ്റു വന്നേയ്ക്കും എന്നു തോന്നിപ്പിച്ചു കൊണ്ട് ചക്കരമ്മ അയാളുടെ കയ്യിൽ കുഴഞ്ഞു കിടന്നു.. അവളുടെ ചുണ്ടിന്റെ ഒരു കോണിൽ പച്ചനിറമുള്ള മരുന്നും ഉമിനീരും കൂടിക്കലർന്ന് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു....


                                        “പനി മാറി...” അപ്പോൾ അങ്ങിനെയാണ്  അയാൾ ആരോടെന്നില്ലാതെ പറഞ്ഞത്

                                         രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തിൽ, മടിയിലെ പൊതിക്കെട്ടഴിച്ച് വെറ്റിലയും, ചുണ്ണാമ്പും , പാക്കുമെടുത്ത് മടക്കി വിരലിനിടയിലിട്ടൊന്നു തിരുമ്മി വായുടെ ഒരു വശത്തേയ്ക്കു തിരുകി...ഹ്റ്ദയം പൊട്ടാൻ പാകത്തിലുള്ള ഒരു യാഥാർത്ഥ്യത്തെ പതുക്കെ മാത്രം ഉൾക്കൊള്ളാൻ അവൾക്കു സമയം കൊടുത്ത്..അതു പിന്നീടാവട്ടെ എന്നു തീരുമാനിച്ച് ഫുട്പാത്തിന്റെ ഒരരികത്ത് കാലുകൾക്കിടയിൽ മുണ്ടുകൊണ്ട് തൊട്ടിൽ തീർത്തതിൽ കുഞ്ഞിനെ കിടത്തി അയാളിരുന്നു..ചിന്തയുടെ കൊടുങ്കാറ്റിൽ പടർന്ന തീക്കാടുകൾ വെട്ടിത്തെളിക്കാൻ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു......

                                            കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട് ബ്ലൌസിന്റെ താഴത്തെ കുടുക്കഴിച്ച് രാമാത്ത അയാളുടെ മടിയിലേയ്ക്ക് നോക്കി കൈ നീട്ടി...

                                            “ഇപ്പോ വേണ്ട മരുന്ന് കൊടുത്ത പുറകേ...” ഒരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി അയാൾ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു..അവളുടെ മുലകൾ ബ്ലൌസിനെ നനച്ച് കവിഞ്ഞൊഴുകുന്നത് കണ്ടു..കണ്ണടച്ചാൽ കാഴ്ച്ചകൾ ഇല്ലാതാകില്ലെങ്കിലും അയാൾ അതു തന്നെ ചെയ്തു....

                                              ഇതെന്താണു ചെയ്യേണ്ടത്..ഈ ശവശരീരം...!!? അഛൻ എന്ന മനുഷ്യനിൽ നിന്നും മാറി, ശവം ചുമക്കുന്ന കഴുതയെ പോലെ അയാൾ സംശയത്തിലാണ്ടു.മുൻപിൽ റോഡു മുറിച്ചു കടന്നാൽ പാർക്കാണ്. പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച് നഗരത്തിനോട് ‘ഇനിയെങ്കിലും നന്നാകു‘ എന്ന് നിലവിളിക്കുന്ന കായലും....നഗരം കണ്ടു മടുത്ത കായലിന്, കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.?...കൊട്ടവഞ്ചിയിലിരുന്ന് ചുറ്റിവീശുന്ന വലയിൽ ,മീനുകൾ കൊത്തിമുറിച്ച ഇളം കൈകാലുകൾ  കുടുങ്ങുന്ന കാഴ്ച്ചയിൽ നടുങ്ങി വിറച്ച് അയാൾ ചുരുണ്ടു കൂടി...

                                               കായലും കടന്ന് കടലിൽ സൂര്യൻ താഴാ‍ൻ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യിൽ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാൾ കിടപ്പാടത്തിലെത്തി....മണ്ണിൽനിന്നും ഒരു നിര പലകയിട്ടു പൊന്തിച്ചതിൽ ,കീറച്ചാക്ക് വിരിച്ചതിന്റെ മുകളിൽ പഴന്തുണി മടക്കിവിരിച്ച് ചക്കരമ്മയെ കിടത്തി....

                                               “ നിന്റെ വീട്.. ഇതും കയ്യേറിയതാണ്..നിയമങ്ങളെ ലംഘിച്ച ഒൻപതു മാസക്കാരി..”  അവളുടെ പാതി തുറന്ന കണ്ണുകൾ അയാൾ തടവിയടച്ചു..

                                            കാലത്തു മുതലുള്ള അലച്ചിലിൽ വാടിക്കുഴഞ്ഞ് രാമാത്ത വാ തുറന്നുവച്ച് ഉറങ്ങുന്നു..അവളുടെ മാറിലെ നനവ്  കീറച്ചാക്കിലേയ്ക്ക് പടർന്നിറങ്ങുന്നത് അയാൾ കണ്ടു..

                                           ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് അർദ്ധരാത്രിയിലും വെളിച്ചം അഹങ്കരിച്ചു നിൽ‌ക്കുന്നുണ്ടായിരുന്നു.

                                          ഉപയോഗിച്ചു പഴകിയപ്പോൾ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത് ചക്കരമ്മയെ ധരിപ്പിച്ച് തോളിലെടുത്തു....” അഛന്റെ മോളു വാ..” തണുത്ത കവിളത്ത് ഉമ്മ വച്ച് അയാൾ ഏതാണ്ട് വിജനമായ റോഡിലൂടെ നടന്നു.....ആരുമില്ലാത്തനഗരം കീഴടക്കിയ മലദൈവമാണു താനെന്നും തോളിൽ കിടക്കുന്നത് കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടിക്കഥപോലെ അയാൾ സങ്കൽ‌പ്പിച്ചു....എന്നിട്ടും ചില രാത്രിസഞ്ചാരികളുടെയും വണ്ടികളുടേയും സാന്നിദ്ധ്യത്തിൽ അയാൾക്കു ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു

                                          കെട്ടു കാഴ്ച്ചയായ നഗരത്തിന്റെ യഥാർത്ഥ ഗന്ധം മൂക്കിലേയ്ക്കടിച്ചു കയറിയപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കുറച്ചു..വലിയ മതിൽ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പോലെ, നഗരം ചൂളി നിന്നു..

                                            മതിൽക്കെട്ടിനകത്തു കടന്ന് ചക്കരമ്മയെ താഴെ കിടത്തി, അതിനരുകിൽ കുത്തിയിരുന്ന് അയാൾ മണ്ണ് വകഞ്ഞുമാറ്റാൻ തുടങ്ങി..പതുക്കെ പതുക്കെ തുടങ്ങിയ ആ കർമ്മത്തിന് പിന്നീടയാ‍ൾ വേഗത കൂട്ടി. കൈകൾ കൊണ്ട് കുഴിയുടെ അളവറിഞ്ഞ് മനസ്സുകൊണ്ട് കുഞ്ഞു ശരീരത്തിന്റെ പാകം നോക്കി ...,തൊട്ടടുത്ത് കിടന്ന കുഞ്ഞിനെ ഇരുട്ടിൽ തപ്പിയെടുത്ത്,കുഴിയിലേയ്ക്ക് ഇറക്കി വച്ചു..മതിലിനു പുറത്ത് ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തിൽ , ഒരഛന്റെ വേദനയും അവസാനത്തെ തലോടലും മറന്ന് അയാൾ കുഴി മൂടി., എന്തൊക്കെയോ അവശിഷ്ടങ്ങൾ അതിനു മേലെ വാരിയിട്ടു...

                                               കേടുമാറ്റാൻ കഴിയാതിരുന്ന മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച് കുനിഞ്ഞ ശിരസ്സോടെ  കറുത്ത മേഘങ്ങൾക്കിടയിലേയ്ക്ക് മാളങ്ങൾ  തിരഞ്ഞു പോയി......

                                                ഇടതു തോളിൽ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാൻ തല ചരിച്ചു പിടിച്ച് അയാൾ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതിൽ,ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടണമെന്ന് വാശിപിടിച്ച് വഴിയിലിരുന്ന് അയാൾ ആദ്യമായി കരഞ്ഞു...ഉറക്കെ.... നഗരത്തിന് കണ്ണു കാണാത്തതു കൊണ്ട് അതൊരു കാഴ്ച്ചപോലുമല്ലായിരുന്നു..ആ തിരിച്ചറിവ് മുതലെടുത്ത് അയാൾ കീറിപ്പറിഞ്ഞ് കരയുമ്പോഴും ഒന്നാശ്വസിച്ചു..കാരണം.., രാമാത്ത.., ഇപ്പോഴും ഉറങ്ങുകയാണ്...........

                                   ********************************************

The Fan

sreedevi nair

The fan turned on and on.
It didn’t care for the bastards
Who came under to enjoy the wind.
There’s nothing suicidal like
Caring those came to relax beneath it.

Unable to stop the rotation in between,
Body and head competed each other,
Might become a strange fate of the circling.
How funny it would be,
To turn on and on
Without longing for life,
Or seeking assets or addresses.
Yet the fan
Didn’t think of that.
The fan knew it well ahead
It would be thoughtless
To waste the time thinking things.
Fan is a strong
Icon of abandon ness.
It makes the whole truth
Of men and objects
Easily forgotten.

1 am you

winni panicker

You're my rain that has still not stopped pouring,
pouring down the moving shadows, mellowing, sometimes
heavy, sometimes shallow, drizzling slowly and falling
drops creating ripples, spreading ultimately just disappearing...

You're my breeze that fondles me, embracing all the time
like the wind at the sea shore engulfing the horizon with love
you're just around me, and I breathe you into me,and I just lay behind,
leaving myself so free, to fall into your hands, so safe...

You're my endless dream, of hope and adoration
my prayer everyday to keep me smiling, like the happy flower
that bloomed in the garden, so pretty, mild, and elegant,
only to bloom again, into eternity, of that endless dream...

You're the sunshine of my dreams, that I awaited,
so long, dreaming, feeling, just seeing in front of me...
that presence, so divine, so pure, gripping my thoughts, emotions,
so much close to me, now merged into your love, serenity...

You're my shadow that is still travelling along,
moving with me through my paths, always together,
holding my hands, never separate, so much so inseparable
my shadow just plain and clear, you are me...

വർത്തമാനം.

എൻ.ബി.സുരേഷ്

നരച്ച മുറിയിൽ
ഇരുണ്ട വെളിച്ചത്തിൽ
മഞ്ഞച്ച ആൽബത്തിലേക്ക്
കണ്ണുതുറിച്ച്
പടിഞ്ഞാറേക്കുള്ള
ജനാല തുറന്നു വച്ച്
വിഴുങ്ങാൻ വരും
ഒരുനേരം കാലം
എന്നു കിടുങ്ങിയിരിക്കുമ്പോൾ
കാറ്റും മഴയും വെയിലും നിലാവും
തൊട്ടുവിളിക്കാനായുമ്പോൾ
ഇതൊരു തടവറയെന്നു
ചിരിച്ചു മയങ്ങാനെന്തു സുഖം.!

സാമൂഹ്യപാഠം

സാം ജോൺ

പാഠം 1

ആഹാരം

പാടം ശൂന്യം

പശി അകറ്റി ജീവന്‍ നിലനിര്‍ത്താന്‍

കൊളൊസ്‌ട്രോളും ഷുഗറും നല്‍കി

സൂപ്പര്‍ മാര്‍ക്കറ്റിന്‍ ശീതളതയില്‍

പഴകി തണുത്ത ഫാസ്റ്റ് ഫുഡ്.


പാഠം 2

വസ്‌ത്രം

പരുത്തി വര്‍ജ്ജ്യം

വര്‍ണ്ണങ്ങള്‍ വാരി വിതറും


സിന്തറ്റിക്ക് ഫൈബറിന്‍ ഇഴകള്‍


എണ്ണി തിട്ടപ്പെടുത്തി


മേനിയില്‍ ചുറ്റി മേനി നടിപ്പവര്‍




പാഠം 3

പാര്‍പ്പിടം

മൂന്നു പേര്‍ക്കു പാര്‍ക്കാന്‍

മൂവായിരം സ്ക്വയര്‍ ഫീറ്റ്

പൊങ്ങച്ചത്തിന്‍ അടിസ്‌ഥാനത്തില്‍

കെട്ടി പൊക്കിയ നിലകളും അതിന്മേല്‍

വീണ്ടും നിലകളും...


ഇന്നത്തെ പാഠം ഇവിടെ തീര്‍ന്നു

വിരൂപത...!!!

ശ്രീജിത്ത് മൂത്തേടത്ത്


           റടിയിലേറെ ഉയരമുള്ള നിലക്കണ്ണാടിയില്‍ നിന്നും ഗോപാല്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ അവജ്ഞയോടെ നോക്കി. ഒടിഞ്ഞ് മടങ്ങിയ മൂക്കും, തടിച്ച ചുണ്ടും, കരുവാളിച്ച മുഖവും അയാളില്‍ മടുപ്പുളവാക്കി. ഇതും വച്ചുകൊണ്ട് ഇനിയെത്ര കാലം ? രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമില്ല എന്ന അറിവാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ചത്. കുട്ടിക്കാലത്തെന്നോ എവിടെയും ശോഭിക്കാനാവാതെ, ആരുടെയും ശ്രദ്ധയാകര്‍ഷിക്കാനാവാതെ വന്നപ്പോഴും, തന്റെ വൈരൂപ്യം എന്തിനും തടസ്സമായപ്പോഴും അയാള്‍ ഇതു പോലെ ദുഃഖിതനായി കുന്തിച്ചിരുന്നു പോയിട്ടുണ്ട്. പക്ഷെ അന്ന് തന്റെ സ്വന്തം വൈരൂപ്യം മുഴുവനായും നോക്കിക്കാണാനിതുപോലെ ആറടിയുയരമുള്ള നിലക്കണ്ണാടിയുണ്ടായിരുന്നില്ല. പകരം മൂക്കിന് നേരെ പിടിച്ചാല്‍ മൂക്ക് മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കുഞ്ഞ് കണ്ണാടിത്തുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
            സുഹൃത്തായ പ്രാദേശിക നേതാവിന്റെ ക്ഷണവും, നിര്‍ബന്ധവും സ്വീകരിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിക്കു വേണ്ടി പ്രവൃത്തിക്കാന്‍ തുടങ്ങുമ്പോഴും വലിയ പ്രതീകഷയൊന്നുമുണ്ടായിരുന്നില്ല ശ്രദ്ധിക്കപ്പെടാന്‍ കഴിയുമെന്ന്. അന്ന് ഗോപാലിന് പ്രായം പതിനഞ്ച്. പത്താം ക്ലാസ്സ് തോറ്റ് ട്യൂട്ടോറിയയില്‍ പ്രൈവറ്റായി പഠിക്കുന്ന കാലം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു ട്യൂട്ടോറിയല്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സാഗര്‍ കോളേജ് എന്ന ഓല ഷെഡ്.
           ഇരുണ്ട സുന്ദരമല്ലാത്ത രൂപമായിരുന്നുവെങ്കിലും മുഴക്കമുള്ള ശബ്ദമായിരുന്നു അവന്റെത്. മുഴക്കമുള്ള ഘനഗാംഭീര്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ അവന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. പുതിയ വാക്കുകള്‍ക്കും, വാഗ്പ്രയോഗങ്ങള്‍ക്കും, തന്റെ പ്രസംഗത്തിനാവശ്യമായ റഫറന്‍സിനുമായി അവന്‍ പുസ്തകങ്ങളിലും, മാസികകളിലും, പത്രങ്ങളിലും മുങ്ങിത്തപ്പി. അതിലൊതുങ്ങി, അല്ലെങ്കില്‍ അതിലൂടെ മാത്രമായി വികസിച്ചു അവന്റെ പഠനം. എന്നുവച്ചാല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. അല്ലെങ്കില്‍ അവന്‍ മറന്നു.
            പ്രസംഗ വേദികളില്‍ അവന്റെ വാക്കുകളില്‍ തീ പടര്‍ന്നു. മിന്നല്‍പ്പിണരായി അത് ശ്രോതാക്കളുടെ ശ്രവണേന്ദ്രിയങ്ങളിലേക്ക് തുളഞ്ഞുകയറി. പ്രപഞ്ചം നടുങ്ങുന്ന ഇടിമുഴക്കമായി അത് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്നുവന്ന പേമാരി പോലെ ഹസ്താരവം മുഴങ്ങി. ഇവിടെ പുതിയൊരു ഗോപാല്‍ പിറക്കുകയാണെന്ന് അവന്‍ അറിഞ്ഞു. അംഗീകാരം, പ്രശംസകള്‍... അവന്‍ സ്വയം മറന്നു. തന്റെ വൈരൂപ്യം സൃഷ്ടിച്ച പുകമറയില്‍ നിന്നും, വാഗ്മുഴക്കം സൃഷ്ടിച്ച അഗ്നിയുടെ ദീപ്തനാളങ്ങളുടെ വെള്ളിവെളിച്ചം തെളിയിച്ച വഴിയിലൂടെ അവന്‍ പുറത്തു ചാടി.
          അടുത്തു വന്ന തെരഞ്ഞെടുപ്പില്‍ അവന്റെ മാര്‍ക്കറ്റ് വാല്യു കുതിച്ചുയര്‍ന്നു. നേതാക്കന്‍മാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവന്‍ വാക്കുകള്‍ കൗണ്ട് താണ്ഡവമാടി. പ്രസംഗവേദിയില്‍ നിന്ന് ആക്രോശിക്കുമ്പോള്‍ അവന് ആയിരം കൈകളും ആയിരം മുഖങ്ങളുമുള്ളപോലെ തോന്നിച്ചു. മിന്നല്‍പ്പിണരായും ഇടിമുഴക്കമായും അവന്‍ ഉഴുതു മറിച്ച പതം വന്ന നനുത്ത മണ്ണില്‍ തകരകളെന്നോണം സുമുഖരായ പുതു നേതാക്കന്മാര്‍ ഉയിര്‍ക്കൊണ്ടു. അവര്‍ അധികാരശ്രേണികള്‍ ചവിട്ടിക്കയറി. അവരൊക്കെ അവന്റെ ഉറ്റ സുഹൃത്തുക്കളായി തന്നെ നിലകൊണ്ടു. അപ്പോഴൊന്നും അവന് ആഗ്രഹമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ചിന്താ ശേഷിയുണ്ടായിരുന്നില്ല, സ്വയം ഒരു നേതാവായി മാറണമെന്ന്. തനിക്ക് കിട്ടിക്കൊണ്ടിരുന്ന കയ്യടികളിലും, അഭിനന്ദനങ്ങളിലും അവന്‍ മതിമറന്നിരുന്നു. അവനത് അമൃത് പോലെയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃവൃന്ദവുമായി അവന് നേരിട്ട് ബന്ധമുണ്ടായിരുന്നു. സുമുഖരായ അവരോരോരുത്തരും അവന്റെ വാഗ്ധോരണിയുടെ ചുവടു പിടിച്ചും, സുന്ദര മുഖങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതിലപ്പുറവും, വൃത്തികേടുകള്‍ ചെയ്തും നേതാക്കന്‍മാരായി മാറിയവരായിരുന്നുവല്ലോ ?..!!
               ഇപ്പോള്‍ യുവത്വമൊക്കെ ഹോമിക്കപ്പെട്ട്, തൊണ്ട കീറി പൊട്ടി, നാല്‍പ്പതെങ്കിലും അമ്പതോ അതിനു മുകളിലോ പ്രായം തോന്നിക്കപ്പെടുമ്പോഴാണ്, ഗോപാലിന് എന്തെങ്കിലും ആയിത്തീരണമെന്ന് തോന്നിത്തുടങ്ങിയത്. അയാള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു, തന്നോടടുപ്പം പുലര്‍ത്തുന്ന, താന്‍ സൃഷ്ടിച്ച സമുന്നത നേതൃത്വത്തോടൊന്ന് പറയേണ്ട താമസം, താന്‍ നേതൃത്വത്തിലേക്കോ, അല്ലെങ്കില്‍ ഉയര്‍ന്ന ഏതെങ്കിലും സ്ഥാനങ്ങളിലേക്കോ ഉയര്‍ത്തപ്പെടുമെന്ന്. താന്‍ ഉഴുതു മറിച്ച മണ്ണില്‍ തനിക്ക് വേരോടിക്കുവാനും, വളരാനും കഴിയുമെന്നും അയാള്‍ക്ക് തികഞ്ഞ ആത്മ വിശ്വാസമുണ്ടായിരുന്നു. വിരൂപമെങ്കിലും, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായാണ് ഗോപാല്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ, അല്ലെങ്കില്‍ താന്‍ അങ്ങനെ വിശ്വസിക്കുന്ന പാര്‍ട്ടി പ്രസിഡണ്ടിനെ നേരിട്ട് കാണാന്‍ പോയത്.

           “നോക്കൂ ഗോപാല്‍... നമ്മുടെ രാജ്യത്തിനിന്നാവശ്യം യുവത്വം സ്ഫുരിക്കുന്ന യാവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുമുഖരായ യുവ നേതൃത്വത്തെയാണ്. കമ്പോള വത്കരണത്തിന്റെയും, ആഗോളവത്കരണത്തിന്റെയും നൂതന പ്രവണതകള്‍ക്കനുസരിച്ച് നാമുയര്‍ന്നില്ലായെങ്കില്‍ അത് വിഡ്ഢിത്തമാവും. ഇന്നത്തെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ മുഖശ്രീ കൂടെ അത്യാവശ്യമാണ്. ഗോപാലിനറിയാത്ത കാര്യമല്ലല്ലോ ഇതൊന്നും. പിന്നെ പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ഗോപാലിനുള്ള പങ്ക് പാര്‍ട്ടി എന്നും സ്മരിക്കും. ഗോപാലിനെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍...”
           പ്രസിഡണ്ട് പറഞ്ഞ് നിര്‍ത്തുന്നതിന് മുമ്പുതന്നെ ഗോപാലിന്റെ മുഖത്ത് അവശേഷിച്ചിരുന്ന പ്രത്യാശയുടെ അന്തിവെളിച്ചവും അടിതിരിപോലെ അണഞ്ഞു പോയിരുന്നു. അതോടെ അവിടെ അന്ധകാരം നിറഞ്ഞു.
            പാര്‍ട്ടി തനിക്ക് അനുവദിച്ച് തന്നിരുന്ന പ്രചരണ വിഭാഗം ഓഫിസ് കൂടിയായ, തന്റെ വസതിയെന്ന് ഗോപാല്‍ കരുതിയിരുന്ന, കെട്ടിടത്തിലെ, നിലക്കണ്ണാടിയില്‍ ഗോപാല്‍ ഒന്നുകൂടെ നോക്കി. മുമ്പ് കുട്ടിക്കാലത്ത് മൂക്കുമാത്രം കാണാമായിരുന്ന കണ്ണാടിക്കഷണത്തില്‍ നോക്കിയതില്‍ പിന്നെ ഇന്ന് ആദ്യമായാണ് താന്‍ കണ്ണാടി നോക്കുന്നതെന്നയാള്‍ക്ക് തോന്നി. തന്റെ വൈരൂപ്യം വിളിച്ചോതുന്ന ലോകത്തുള്ള സകല കണ്ണാടികളും തകര്‍ക്കണമെന്ന് അയാള്‍ ആശിച്ചു. തിരപോലെ നുരച്ചുവരുന്ന രോഷം അടക്കിനിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
            ഗോപാല്‍ ഭ്രാന്തനെപ്പോലെ അലറി. കണ്ണില്‍ കണ്ടതെല്ലാമെടുത്ത്, കണ്ണാടിക്ക് നേരെ വലിച്ചെറിഞ്ഞു. ചുവരിലും, നിലത്തുമായി, ചിതറിത്തെറിച്ച തുണ്ടു കണ്ണാടിച്ചില്ലുകളില്‍ ആയിരം ഭാവങ്ങളാര്‍ന്ന് തന്റെ വൈരൂപ്യം പ്രതിഫലിക്കുന്നതയാള്‍ക്ക് തോന്നി. അലറിക്കൊണ്ടയാള്‍ അവയ്ക്ക് നേരെ പാഞ്ഞടുത്തു.
ദേഹമാസകലം കുപ്പിച്ചില്ലുകള്‍ തറച്ചുകയറി, കീറിമുറിഞ്ഞ ശരീരവുമായി സര്‍ക്കാര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ മുരളുന്ന ഫാനിന് കീഴെ കിടക്കുമ്പോള്‍ ആശയുടെ പുതു വെളിച്ചം പോലെ പ്രസിഡണ്ടിന്റെ വാക്കുകള്‍ ഗോപാലിന്റെ ചെവിയില്‍ മന്ത്രിച്ചു. -“പാര്‍ട്ടി ഗോപാലിനെ സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍..” ആശയുടെ അവസാന തിരിവെളിച്ചമായ ആവാക്കുകളില്‍ സംരക്ഷണം തേടാന്‍ കൊതിച്ച് കണ്ണുകളടച്ച ഗോപാലിനെ ആരോ തട്ടിയുണര്‍ത്തി.
        "ബോധം തെളിഞ്ഞോ..” - പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ കുശലാന്വേഷണം നടത്തി. പിന്നെ ക്ഷമാപണമെന്നോണം അയാളെ അറിയിച്ചു.
         “പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഓഫീസില്‍ ആക്രമണം നടത്തി വസ്തുവകകള്‍ നശിപ്പിച്ചതിനെതിരെ താങ്കള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.”

മുറിവിലിരുന്ന് വ്രണം സ്വപ്നം കണ്ട ഒരാള്‍


ധർമ്മരാജ് മടപ്പള്ളി


കൂട്ടില്‍ പാര്‍ക്കാതെയും കൂട്ടംതെറ്റി നടന്നും ഒരാള്‍ നമ്മെ കടന്നുപോയി. ഇത്തരം തെറ്റിനടത്തങ്ങളിലൂടെയാണ് മലയാളി വല്ലപ്പോഴും ശരി പഠിക്കുന്നത്. അല്ഭുതങ്ങളൊന്നുമില്ലാത്ത വഴികളിലൂടെ അത്ഭുതം കൂറിനടന്നവന്‍.വാക്കുകളുടെ ഇച്ഛാശക്തി തീപോലെ ഊതിപ്പെരുക്കിയവന്‍. സുഹൃത്തെ, നീ അറിഞ്ഞിട്ടുണ്ടോ ചിത്തരോഗശുപത്രിയിലെ ദിനങ്ങള്‍, വെയില്‍ തിന്നുന്ന പക്ഷികളുടെ പൊള്ളലുകള്‍ , കത്തുന്ന വിശപ്പിനു ചോറില്‍ നിന്നും പെറുക്കി മാറ്റിയ കല്ലും കരിക്കട്ടയും എന്നെഴുതിപ്പിച്ച വിശപ്പ്‌.
ഞാന്‍ കാട്ടിലും കടലോരത്തുമിരുന്നു കവിത എഴുതുന്നു
"സ്വന്തമായൊരു മുറിയില്ലാത്തതിനാല്‍
എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും സമകാലീന ദുഖിതര്‍ക്കും
ഞാനിത് പങ്കുവെക്കുന്നു"
ജീവിതം ഒരു അപ്പക്കഷ്ണമല്ല,വ്യാമോഹങ്ങളുടെ നെയ്മണം അതിനെ സാധൂകരിക്കുന്നുമില്ല. അര്ധാലങ്കാരികതകലുടെ നിമ്നോക്ത്തികള്‍, കാമ്പില്‍ നിന്നുള്ള വിടുതലാണ്.അത് ഒറ്റിക്കൊടുത്ത സ്വപ്നങ്ങളെ ജീ വിതത്തില്‍ നിന്നും പിഴുതെറിയും.താളം തെറ്റിയിട്ടും പാട്ടെന്നു നാം വിളിക്കുന്ന ജീവിതത്തെ കലാപത്തിനിറക്കും. നിനക്കും എനിക്കും ഇടയിലെ പാപമറകള്‍ കൊതിയുടെതാണ്. കൊതികളാണ് നമ്മെ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുനത്.ശരാശരി ജീവിതത്തില്‍ ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കൊതിപ്പിക്കലിന്റെ ഇറവരമ്പുകള്‍ ഉണ്ടാവുന്നതിങ്ങ നെയാണ് ! കൊതിച്ചും കൊതിപ്പിച്ചും, ആകാശം തൊടുന്നത് നിന്റെയും എന്റെയും കാമനകളാണ്.ഹേ, അര്‍ദ്ധചുംബനങ്ങളുടെ പാട്ടുകാരാ, പാടുക മേഘ മല്‍ഹാര്‍ തന്നെ നീ
"ശവത്തിന്മേല്‍ വേട്ടപ്പക്ഷികള്‍
കണ്ണ് വെക്കുന്നതിനു മുമ്പ്
ചിരസ്ഥായിയായ വര്‍ഷത്തില്‍
ചെമ്പരത്തിപ്പൂ മാലയനിഞ്ഞു അയാള്‍ നടന്നു, ഓടി
പക്ഷിയെക്കാള്‍ വേഗത്തില്‍ പറന്നു
മകനെ അലങ്കരിക്കുവാന്‍ മനോഹരമായൊരു
റീത്ത് വേണം....
ജീവിതം പൊടിപ്പും തൊങ്ങലും വെക്കുമ്പോളാണ് അത് ജീവിതമാകുന്നത്. അല്ലെങ്കില്‍ അത് കവിതയാണ്.ഏകമാത്രയില്‍ നിശ്ചയിച്ച സുരതമോഹ ങ്ങളത്രയും മാറ്റി നിരീക്ഷിച്ചാല്‍ ജീവിതം പോലെ, ജീവിക്കാന്‍ മനോഹ രമായ മറ്റൊന്നില്ല.
" പക്ഷിതന്‍ നെഞ്ചിലെ അസ്ത്രമൂരുന്നു ഞാന്‍
മറ്റൊരു ശത്രുവിന്‍ നെഞ്ചിലേറ്റാന്‍"
വിശപ്പറിഞ്ഞു വിശപ്പെഴുതിയ കവിയാണ്‌ അയ്യപ്പന്‍.
"വിശപ്പുള്ളവന്‍ ചെരുപ്പ് തിന്നുന്നതുകണ്ട്
ചിരിച്ചവനാണ് ഞാന്‍
അന്നത്തെ കൊമാളിത്തമോര്‍ത്തു
ഇന്ന് ഞാന്‍ ചിരിക്കുന്നു "
ഈ ചിരി ചിരിക്കുന്നത് അയ്യപ്പന്‍ വിശപ്പ്‌ മാറ്റി കൊണ്ടല്ല. കൂടുതല്‍ വിശന്നി രുന്നുകൊണ്ടാണ്‌. അതാണ്‌ അയ്യപ്പന്റെ സത്യം.
"കടലിനോടു പൊരുതിയ
കിഴവന്റെ മീന്‍ തിന്നത് ഞാനാണ് "
ഇതാണ് കവിതയുടെ സത്യം. എന്തുകൊണ്ടാണ് അയ്യപ്പന്‍ മലയാളി സാമാന്യത്തിനു നികൃഷ്ട്ടനാവുന്നത് !
എറിഞ്ഞുടക്കുന്നതിലെ സൌന്ദര്യാത്മകത ഇത്രമേല്‍ കവിതയിലും ജീവിതത്തിലും ആവാഹിച്ച ആരാണുള്ളത് പ്രിയ വായനകാരാ നിന്റെ മുന്നില്‍ ഉള്ളത്.
"ഭാഷയ്ക്ക്‌ തേയ്മാനം സംഭവിച്ചത് കൊണ്ട്
ഒരു ചങ്ങാതി ആത്മഹത്യ ചെയ്തു
ഇതാണ് ഭൂമിയില്‍ അവന്റെ പ്രസക്തി
ജീവിത തഴമ്പിന്റെ പ്രസക്തി"
ഇത് ഭാഷ സൂഷ്മമായി നിരീഷിക്കുന്നവന്റെ വ്രതശുദ്ധിയാണ്. തെരുവില്‍ അന്തിയുറങ്ങി ഭാഷയ്ക്ക്‌ കാവല്‍ നിന്ന ഒരാള്‍ സമൂഹത്തിനു അധകൃതനാവു ന്നതെന്തുകൊണ്ടുന്നൊരു ചോദ്യം അയ്യപ്പന്‍ ചോദിക്കുന്നുണ്ട് എഴുതാതെ പോയ കവിതകളിലൂടെ.
" ശത്രു ഞാന്‍, സഖാവ് നീ, പിച്ചാത്തി മടക്കുക
മിത്രങ്ങളാകാം, ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍,പതിരിന്‍ കിനാവുകള്‍
ചതുര്ഷ്ടിയാകുന്നു ചുവപ്പ് നക്ഷത്രങ്ങള്‍
മുയല്‍ കുഞ്ഞായിരുന്നു പുലര്ച്ചക്കിര, ഇളം
കുയിലായിരുന്നല്ലോ പാട്ടുകര്‍ക്കെല്ലാം തീറ്റ" 
കഴിഞ്ഞ രണ്ടു അവധിക്കാലങ്ങളിലും പ്രിയ കവി നിന്നെക്കാണാന്‍ ഞാന്‍ വല്ലാതെ ഉഴറിയിരുന്നു. ഒന്നാം യാത്രയില്‍ നീ ആശുപത്രിയിലാണെ ന്നറിഞ്ഞു! പെങ്ങള്‍ കാണാന്‍ അനുവദിക്കില്ലത്രേ! രണ്ടാം യാത്രയില്‍ വടകര കരണ്ട് ബുക്സില്‍ അന്വേഷിച്ചു. ഇന്നലെയും ഇവിടുണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു താക്കീത് " ആലോചിച്ചു വിളിച്ചാല്‍ മതി,വീട്ടിലേക്കുള്ള വഴി മനസിലായാല്‍ പിന്നെ ഇടക്കിടക്കുവരും"
ആ വരല്‍ ഒഴിവാക്കാന്‍ വിളിച്ചില്ല, അതാണെന്റെ ഈ രാത്രിയെ ഇത്രമേല്‍ കുമ്പസരിപ്പിക്കുന്നത്. പതിവിലധികം മദ്യപിച്ചു ഈ വരികള്‍ കുറിക്കുന്ന ത്. ഈ സത്യസന്ധതയെങ്കിലും എനിക്ക് കവിയോട് കാണിക്കേണ്ട തുണ്ട്.
"ഓടിക്കിതച്ചെത്തിയപ്പോള്‍
ലെവല്‍ക്രോസടുത്തു ,
ഇനി അടുത്ത വണ്ടിക്കു ചെന്നിട്ടര്‍ത്ഥമില്ല
ശവത്തിന്റെ ശകുനമായിരുന്നിട്ടും
യാത്ര മുടങ്ങി"
ഈ യാത്രയാണ് കവിയുടെ ജീവിതം. അതാണ്‌ കവിതയുടെ ചന്ദസ്സ്.
" ആരോരുമില്ലാത്ത മണല്‍ത്തരികളുടെ നിശ്വാസം
എന്നായിരുന്നു നിന്റെ പേര് "
ഈ മണല്‍ത്തരികളോടുള്ള ഐക്ക്യദാര്‍ഡ്യംമായിരുന്നു കവിയുടെ ജീവിതം.


"തുറന്ന പുസ്തകം പോലെ
നിന്റെ മനസറിയാം
കിളിക്കതിനു പഠിപ്പുണ്ടോ?
ഇല്ലെന്നാരുപറഞ്ഞു
ഇലകളെപ്പോലെ
നിന്റെ എണ്ണമറിയം
നക്ഷത്രം പോലെ
നിന്റെ അക്ഷരമറിയാം
നിന്നുള്ളം കൈയ്യിലെ നെല്ലിക്കയുടെ
കയ്പ്പും മധുരവുമറിയാം
കാക്കപ്പൊന്നുകൊണ്ടല്ല
നിനക്ക് കല്യാണം!
നിരന്തരം യാത്രയാവുന്നെങ്കിലും , ഒരു കണ്പാര്‍പ്പുണ്ട് കവിക്ക്‌, ഇല്ലാതെ പോയ ജന്മാന്തരങ്ങളില്‍. ഈ ഒറ്റുകണ്ണാണ് അയ്യപ്പനെ കവിയാക്കുന്നത്. ദൈവമേ എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് ഇത്രമേല്‍ തെണ്ടിയായ ഒരു കവിയെ കിട്ടുക!
ശവം കണ്ടെടുത്ത പോലീസുകാരനും, വൈദ്യനും, കവിയെ തിരിച്ചറിഞ്ഞി ല്ല.അവര്‍ക്ക് ഒരു സസ്പെന്ഷന് തരമില്ല. രണ്ടു ഔദോഗിക വിഭാഗവും ഒരു കവിയെ തിരിച്ചറിയാനുള്ള സാമാന്യ പരിശീലനം ആര്ജ്ജിക്കേണ്ടതില്ല അവരുടെ ശമ്പളം കൈപ്പറ്റുവാന്‍. അത് വാങ്ങിക്കൊണ്ടുപോയി ഉളുപ്പില്ലാ തെ അവര്‍ തങ്ങളുടെ കുടുംബത്തെ പോറ്റും. ഇങ്ങനെയും ജീവിക്കാം എന്ന തെളിവിന്‌.
എങ്കിലും കവേ, നീ ഉറങ്ങുക നാളെ നിന്നെ സംസ്കരിക്കില്‍ ചട്ടലംഘനമാ യീടാം നിനക്കൌദ്യോഗിക വെടിയുണ്ട നല്‍കേണ്ടതുണ്ട്.ഞങ്ങള്‍  തിക ഞ്ഞ റിപ്പബ്ലിക്കുകള്‍!
രണ്ടു പെഗ്ഗിന്റെ പിന്ബലത്തിലാണ് ഞാനിത്രയും കുറിക്കുന്നത് . ഇത്രയെ ങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ അയ്യപ്പന്‍ കവിത വായിക്കാന്‍ ഞാന്‍ അര്‍ഹനല്ല. കുട്ടികളെ ഒരുപാടു സ്നേഹിച്ച നീ എന്നെ ദത്തെടുക്കാതെ പോയതെന്ത്. എത്ര ജന്മം കൊണ്ട് പഠിച്ചെടുത്താല്‍ എനിക്ക് നിന്റെ മകനാവാം.
"ഇത്രയും യാത്രാ ഭംഗം
ഇനി ഞാനുറങ്ങട്ടെ
ച്ഛത്രത്തെ ദാനം നല്‍കി
സത്രത്തില്‍ സോപാനത്തില്‍ ...."
അയ്യപ്പനില്ലാതെയും നമുക്ക് ജീവിക്കാം എന്ന് തെളിയിക്കേണ്ട ഉത്തരവാ ദിത്വം വരും തലമുറകളുടെതാണ്


പ്രിയപ്പെട്ട വി എസ്, ഒരു മുഖ്യമന്ത്രി എന്ന നിലയില്‍, പ്രിയ ബേബി ഒരു സാംസ്‌കാരിക മന്ത്രി എന്ന നിലയില്‍, താങ്കളീ ശവത്തിനു കാവലിരിക്കാ തിരിക്കുക. ഞങ്ങള്‍ക്കീ കവിതയെ തികച്ചും ഉള്‍ക്കൊള്ളേ ണ്ടതുണ്ട്. അതിനു ഭാഷയില്ലെങ്കില്‍ പോലും!


അമ്പ്
(ഒടുവിലത്തെ കവിത, കണ്ടെടുത്തത് കവിയുടെ തിരിച്ചറിയപ്പെടാത്ത ജഡത്തിന്റെ  കുപ്പായകൈതെറുപ്പില്നിന്നും)
അമ്പ് ഏതു നിമിഷവും എന്റെ മുതുകില്‍ തറക്കാം
ഒരുമരവും എനിക്ക് മറതന്നില്ല.....