ഒളിക്ക്യാമറ അഥവാ വെളിച്ചത്തിൻ കവചം .
ഒരു ക്യാമറയിൽ അഹങ്കരിക്കുന്നവർക്ക് -
നിങ്ങളൊരു വംശാവലിയുടെ
തുടര്ക്ക്യാമറ മാത്രം .
പിറന്നു വീഴുന്ന ഓരോ ജന്മത്തിനും
ആട് /കോഴി / മരം
എന്നിങ്ങനെയുള്ള സകല ചിത്രങ്ങളും
മുറ തെറ്റാതെ പകർത്തി നൽകുന്നൊരു തുടർക്ക്യാമറ .
പക്ഷെ കല്ലിനെ പകർത്തി കൊടുക്കുന്നത്
കല്ലെടുക്കാതിരിക്കാനുള്ള നിഗൂഡ തന്ത്രം ചൊല്ലിയാണ് .
സ്സർവ്വശൂന്യതകളിലുമുണ്ട്
നീ കാണാത്ത ഒരൊളിക്ക്യാമറ .
പക്ഷെ പതുങ്ങലിന്റെയും
പരദൂഷണത്തിന്റെയും
ജീർണ സ്വഭാവമില്ലാത്ത
പരമമായ ഒന്നാണത് .
യുഗങ്ങളായി / അസ്ഥികൂടങ്ങളായി
രേഖപ്പെടുത്തി തരുന്നത്,
ആദ്യവേട്ടക്ക് പ്രേരണ തന്നത് ,
ആദ്യ അക്ഷരത്തിന് പ്രചോദനമരുളിയത്,
നീ കാണാത്ത എന്നാൽ നിന്നിലുമുള്ള
ആ ഒളിക്ക്യാമറയാണ് .
ആ കണ്ണിന്റെ തെളിച്ചം ഇരുളിലാണ് ,
അത് നിങ്ങൾ കാണാത്ത കറുപ്പിന്റെ വെളുപ്പ് ,
അല്ലെങ്കിൽ വെളിച്ചത്തിന്റെ കവചം ....
എന്റെ കത്ത്
എന്റെ ഹൃദയത്തിലൊരു കത്തുണ്ട് ,
എന്നേ എഴുതി പൂർത്തിയായത് .
പക്ഷെ കടലാസ്സിൽ പകര്ത്തി
തപാൽ വഴി അയക്കപ്പെട്ട് ,
മൊബയിലിൽ ടൈപ്പ് ചെയ്ത്
എസ് എം എസ് ആക്കപ്പെട്ട്
ഒരേ ഒരാൾ മാത്രമറിയേണ്ടുന്ന
വെറുമൊരു ഒന്നല്ല
അതെന്ന വ്യക്തമായ ധാരണയാൽ
ഞാനതിനെ കത്തുന്നൊരു കത്തായി തന്നെ
ഉള്ളിൽ കരുതുന്നു.
കണ്ണ്
"പൈതൃക സംരക്ഷകർ "
എന്ന നാമം ചാർത്തപ്പെട്ടൊരു
ശംഖുരൂപം കയ്യിൽ കിട്ടി .
കൌതുകം പൂണ്ടുതാനാഞ്ഞു ,
മാഹാഭാഗ്യം
കണ്ണുള്ളത് കൊണ്ടറിഞ്ഞു
" ശംഖല്ലത് ശംഖുവരയൻ ".
ചിത്തം
മഹാനഗരത്തിലെ വഴിവക്കിൽ
മരിച്ചു കിടന്ന അജ്ഞാതന്റെ
ബാഗിൽ നിന്നും തെറിച്ചു വീണ കണ്ണാടി
മരണ റിപ്പോ ർട്ടെഴുതിയ
പോലീസു കാരനിലുണർന്ന ഒരജ്ഞാത കൗതുകത്താൽ
അയാൾക്കൊപ്പം വീട്ടിലേക്ക് ചലിച്ചു .
സ്വയം മറന്ന്
അതിലേക്കു തന്നെ നോക്കിയിരിക്കെ
കണ്ണാടിയുടെ കണ്ണുകൾ
അവന്റെ പ്രതിബിംബം മായ്ച്ച്
മറ്റൊരു ചിത്രം വരച്ചു തുടങ്ങി.
അകലെ അകലെയായൊരു ഗ്രാമം
ഓർമ്മകളിൽ വിറങ്ങലിച്ചു .
അവിടെ കാത്തിരിപ്പുകളുടെ നിഴലുകളുറങ്ങുന്ന
ഊദുവഴിയിലെ കാവ്
സാന്ധ്യ ദീപങ്ങൾ തെളിച്ച് ,
ഒരു മടങ്ങി വരവും കാത്ത് കൈകൂപ്പി നിൽക്കുന്നു.
ഓർമ്മകളുടെ പാടവക്കത്തതാ
കൂട്ടുകാർ കോർത്ത് വയ്ക്കുന്നു
അവനില്ലാത്ത സായന്തനങ്ങളിലേക്ക്
പാടാത്ത പാട്ടുകളുടെ ബാഷ്പമാലകൾ .
ഉമ്മറത്തിരുന്നു മുത്തശി
കണ്ണുനീർ വാർത്ത് മൊഴിഞ്ഞ
പൂതപാട്ടിന്റെ മുറിഞ്ഞ ഈണം
അവൻ പിച്ച വച്ച തൊടിയിൽ
അവനെ തേടി കരയുന്നു .
വരാനിരിക്കുന്ന പ്രളയമറിയാതെയമ്മ
വരണ്ട വരിക്കപ്ലാവിലിരുന്നു
വിരുന്നു വിളിക്കുന്ന കാക്കയെ പ്രണയിക്കുന്നു .
മരക്കൊമ്പിലൊപ്പമിരുന്ന കുഞ്ഞിനോട്
ദീർഘദർശിയായ കാക്ക
ഒരു കർക്കടകബലിയുടെ കഥ പറയുന്നു .
ഇപ്പോൾ കണ്ണാടിയിലൊരു കണ്‍മുത്തടരുന്നു ,
അത് ചിതറുന്നു .......
കടലാകുന്നു .......
അദൃശ്യനാമം
തൂക്കുമരം എന്നത് വെറുമൊരു നാമമല്ല.
തോക്ക് എന്നത് കുട്ടികൾ കാണുന്നത് പോൽ
ഒരാശ്ചര്യ ചിഹ്ന്നവുമല്ല!
അടുക്കളയിലും ഉപയോഗിക്കപ്പെടുന്നത്
എന്നാ ലാളിത്യമുന്ടെങ്കിലും
"കത്തി" എന്ന നാമം
ഓരോ തോന്നലുകൾക്കനുസരിച്ചു മൂര്ച്ച കൂട്ടപ്പെടുന്നു .
ഹൃദയം / നാവ്
എന്നീ നിത്യഹരിതനാമങ്ങൾ
കണ്ണടച്ച് ഇരുട്ടാക്കുക
എന്ന കിരാത ദർശനതാൽ
ഓരോ ആയുധങ്ങളിലൂടെയും
നാമാവശേഷമാക്കപ്പെടുന്നെപ്പോഴും .
നശിപ്പിക്കപ്പെട്ട പൂന്തോട്ടങ്ങളാണ്
ഓരോ പൈത്രുകങ്ങളും,
പക്ഷെ മരിക്കാത്തവയാണ്
അതിന്റെ ഗന്ധങ്ങൾ .
കാലാൾ / കുതിര / ആന / ടാങ്കർ / വിമാനം -
ഓരോ പൂക്കളുടെ തലയരിയുമ്പോഴും
ഇവ മണ്ണിനടിയിലെ
അന്ജാതയിടങ്ങളിൽ നിന്നും
സ്മാരകനാമങ്ങളായി പുനർജനിക്കുന്നു .
തൂക്കുമരം / തോക്ക് / കത്തി
എന്നിവ സ്വയം ചലിക്കാനാകാത്ത
ഉപകരണങ്ങൾ മാത്രമെങ്കിലും
ഇവയ്ക്കെല്ലാം പിന്നിലെ ഒരദൃശ്യനാമത്തെ
ഓരോ ശ്വാസത്തിലും ഭയപ്പെടണം .
കാരണം അത് " അ " എന്ന അക്ഷരത്തിൽ തുടങ്ങുന്നു ,
ധിക്കാരം അതിന്റെ പൂര്തീകരണവും .
ഭേദം
വഴക്ക് കേൾക്കാത്തവരുണ്ടോ?
വഴക്കിനും വഴക്കില്ലായ്മക്കും വേണ്ടി
എന്നുമെപ്പോഴും വഴക്ക് തന്നെ .
അതിൽ നിന്നും രക്ഷപ്പെടാൻ
റയിൽ പാളത്തിനരികെ വീടുള്ളവനും
കടൽത്തീരത്തൊരു മാടമുള്ളവനും
ചിലപ്പോൾ ഒരറ്റകൈപരീക്ഷിക്കാറുണ്ട് .
അറ്റകൈ എന്നുള്ളത്
ഇപ്പോൾ നിങ്ങൾ ഞെട്ടിയോർത്ത
അവസ്സാനിപ്പിക്കുന്ന കാര്യമല്ല .
അവർ ,
വഴക്കൊന്നും മുഖത്ത് കാട്ടാതെ
കണ്ണിലൊരു ഗഹനതയുടെ വിളക്ക് കൊളുത്തി
കടലിലേക്കും,റെയിൽപാളത്തിലേക്കു
ം
തറപ്പിച്ചു നോക്കിയിരിക്കും .
അപ്പോളതാ വഴക്കിന്റെ വിളക്കാളുന്നവരുടെ കണ്ണിൽ
സഹതാപത്തിന്റെ / ഭയത്തിന്റെ
പടുതിരി കത്തുന്നത് കാണാം .
അപ്പോളറിയും
വഴക്കെത്ര ഭേദമെന്ന് ,
അത് കേൾക്കാതിരിക്കാൻ
ട്രെയിനിരമ്പന്ന , കടലിളകി മറിയുന്ന
ശബ്ദമുണ്ടല്ലോ,
പക്ഷെ ഇത് കാണാതിരിക്കാൻ !!!