Followers

Sunday, October 30, 2011

Ezhuth/ november 2011


ezhuth /november 2011

COURTESY:GOOGLE



എഡിറ്റോറിയൽ

മാത്യൂ നെല്ലിക്കുന്ന്

സന്തോഷ് പാലാ

ഡോ.കെ.ജി.ബാലകൃഷ്ണൻ

സനൽ ശശിധരൻ

വി .ജയദേവ്

ശ്രീദേവിനായർ

സി.വി.വിജയകുമാർ

എം.കെ.ജനാർദ്ദനൻ

സാജു പുല്ലൻ

ഇ.വാസു

ഹരിദാസ് വളമംഗലം

ഇസ്മൈൽ മേലടി

ഇന്ദിരാബാലൻ

കെ.ബാലകൃഷ്ണശാസ്ത്രി


നിഷാ ജി

ചിത്രകാരൻ

രാം മോഹൻ പാലിയത്ത്


എം.കെ.ഹരികുമാർ

ചോദ്യം

സന്തോഷ് പാലാ


ചിരിപ്പിയ്ക്കുന്ന
ചിന്തകളെപ്പറ്റി,
കനലെരിയുന്ന
കരളിനെപ്പറ്റി,
കണ്ടുതീരാത്ത
കിനാക്കളെപ്പറ്റി,
പറഞ്ഞു കേട്ട
പഴികളെപ്പറ്റി,
ഊര്‍ന്നുവീണ
കണ്ണുനീരിനെപ്പറ്റി,
സ്നേഹിച്ചു തീരാത്ത
നിന്നെപ്പറ്റി,
ഇനി ആരോടാണ് പറയേണ്ടത്?


വാക്കുകൾക്കു വില?


എഡിറ്റോറിയൽ

മാത്യൂ നെല്ലിക്കുന്ന്

സാമൂഹ്യ പരിഷ്ക്കർത്താക്കൾ ഒഴിഞ്ഞുപോയോ എന്നു സങ്കിക്കേണ്ടിയിരിക്കുന്നു.
ഒരാൾക്കും സമയമില്ല.ധാരാളം പത്ര മാസികകളും ചാനലുകളും മറ്റും ഉണ്ടെകിലും ,ശരിയേത് തെറ്റേത് എന്നറിയാൻ ഒരു മാർഗ്ഗവുമില്ല.ഒരു കാര്യം വ്യക്തമാണ്.ആളുകൾ തെറ്റുകളിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.ഒരാൾക്കും തടയാൻ കഴിയുന്നില്ല.
ആരും ആരുടെയും വാക്കുകൾക്കു വില കൊടുക്കുന്നില്ല.
മത മേധാവികൾക്ക് തീർച്ചയായും വലിയ കാര്യങ്ങൾ ചെയ്യാനുണ്ട്.
പലതും അവർ ചെയ്യുന്നുണ്ട്.

എന്നാൽ ഇതൊന്നും നമ്മുടെ സമൂഹത്തിന്റെ ഉയർച്ചയെ ഉറപ്പാക്കുന്നില്ല.
സാമ്പത്തികമായി നമ്മൾ ഉണർന്നു.
ജീവിതശൈലിയുടെ കാര്യത്തിൽ വളരെ മുന്നേറി.
അതേസമയം ക്ഷമിക്കാനും സഹായിക്കാനുമുള്ള മനോഭാവം കുറയുകയാണ്.
ഇത് നമ്മെ എവിടെ കൊണ്ടുചെന്നെത്തിക്കും.
പ്രേമിച്ചും ഒരു കുഴിയിൽ മരിച്ചുകിടക്കണമെന്നും ആഗ്രഹിച്ചവർ പരസ്പരം വെട്ടുന്ന കാഴ്ച്ചയാണ് ഇന്നു കാണുന്നത്.

Saturday, October 29, 2011

പ്രണയകാവ്യം



ശ്രീദേവിനായർ

ഇന്നും മഴക്കാറു പെയ്‌തണഞ്ഞു
ഒരു കിട്ടാക്കടം പോലെ ഞാനലഞ്ഞു
എവിടെയോ കൈമോശം വന്ന മനസ്സുമായി
എന്നുള്ളിലിന്നവൻ പെയ്‌തൊഴിഞ്ഞു

എങ്ങീ ചിന്തകൾ മനസ്സിനുള്ളിൽ
തേങ്ങി വീണ്ടും പതം പറഞ്ഞു
എവിടെയോ കണ്ടു മറന്നപോൽ പിന്നവൻ
എന്നെയറിയാതെ നോക്കിനിന്നു

കണ്ണുകൾ കാണാതെ കദനം നിറച്ചവൻ
കാതുകൾ കേൾക്കാതെ മൊഴിഞ്ഞു മെല്ലെ
അക്ഷരത്തെറ്റുപോലെഴുതി പിന്നവൻ
അറിയാത്ത മോഹത്തിൻ പ്രണയകാവ്യം

അശാന്തിയുടെ ശില്‍പോദ്യാനം


സി. വി. വിജയകുമാർ

മാത്യൂ നെല്ലിക്കുന്നിന്റെ രചനകളെപ്പറ്റി ഒരു വിചാരം

‍പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലെഴുതിയ നോവലാണ്‌ പത്മവ്യൂഹം. പ്രത്യേകിച്ചും കേരളീയ ഹിന്ദു ജീവിതപരിസരങ്ങളെയാണ്‌ അത്‌ അനാവരണം ചെയ്യുന്നത്‌. ഒന്നിന്‌ പിറകെ ഒന്നായി രവീന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരന്തങ്ങളുടെ കഥകൂടിയാണിത്‌. വായനയുടെ ഒറ്റപ്പെട്ടുപോകുന്ന വഴികളില്‍ വച്ച്‌ രവീന്ദ്രണ്റ്റെ ദുരന്തം അയാളുടെ മാത്രം ദുരന്തമല്ലെന്ന ഒരുറച്ച വിശ്വാസം നമ്മില്‍ ബലം പ്രാപിച്ചു വരുന്നു. കാരണം ഏതൊരെഴുത്തുകാരനും അവണ്റ്റെ എഴുത്തിടങ്ങളെ രൂപപ്പെടുത്തുന്നത്‌ അവണ്റ്റെ ജീവിത പരിസരങ്ങളെ പ്രത്യാവിഷ്ക്കരിച്ചുകൊണ്ടാണ്‌.

അപ്പോള്‍ സ്വാഭാവികമായും ഈ എഴുത്തുകാരനും അങ്ങനെയാകാതിരിക്കാന്‍ തരമില്ല. സ്വന്തക്കാരെപ്പറ്റി കഥയെഴുതുന്നവനെന്നൊരു പരാതി തന്നെപ്പറ്റിയുണ്ടെന്ന്‌ 'കാഥികണ്റ്റെ പണിപ്പുരയില്‍' എം. ടി. പറഞ്ഞത്‌ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. മാത്യു അങ്ങനെ ഒരാളാണെന്ന്‌ ഇവിടെ അര്‍ത്ഥമാക്കുന്നില്ല. സ്വന്തം ജീവിതത്തിണ്റ്റെ കാലുഷ്യങ്ങളെയും ചുറ്റുപാടുമുള്ളവരുടെ സംഘര്‍ഷഭരിതമായ മനസ്സിനെയും പരസ്പരം ബന്ധിപ്പിച്ചാണ്‌ ഏതൊരെഴുത്തുകാരനും രചന നിര്‍വ്വഹിക്കുന്നത്‌. അതിലൊരു പ്രതികാരത്തിണ്റ്റെ സംതൃപ്തി അയാള്‍ അനുഭവിക്കും. അത്‌, നശ്വരമാകുന്ന ജീവിതത്തെ വിസ്മൃതിയുടെ ഇരുട്ടില്‍ നിന്നും വിമോചിപ്പിക്കാനുള്ള ശ്രമത്തില്‍ താന്‍ വിജയിക്കുന്നതിലുള്ള സംതൃപ്തിയാണ്‌. ജീവിതത്തില്‍ ഊറിക്കൂടി വരുന്ന കാലുഷ്യങ്ങളെ കവിതകളാക്കി കോരിക്കുടിച്ച്‌ പാഴ്നരയൊട്ട്‌ പകരം വീട്ടി രസിക്കുകയാണ്‌ താനെന്ന്‌ വൈലോപ്പിള്ളി പാടിയതിണ്റ്റെ പൊരുളും ഇതുതന്നെ. അങ്ങനെ, പ്രതിജനഭിന്ന വിചിത്രമായ ജീവിതത്തെ പ്രത്യാവിഷ്ക്കരിക്കുകയാണ്‌ ലോകത്തെവിടെയുമുള്ള എഴുത്തുകാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌. അവരുടെ വികാരത്തില്‍ കാലദേശാതീതമായൊരു സാര്‍വ്വലൌകികതയുണ്ടായിരിക്കും. വികാരങ്ങളെ ഏറ്റവും ആത്മാര്‍ത്ഥമായ സ്ഥായിയില്‍ അവതരിപ്പിക്കുക എന്നതാണ്‌ പ്രധാനം. ബാല്യകാല സഖിയില്‍ ബഷീര്‍ ചെയ്തത്‌ അതാണ്‌.


പ്രണയത്തിന്റെ രാസശേഷിയെ ഏറ്റവും തീഷ്ണമായ ജ്വാലയില്‍ പരീക്ഷിച്ചറിയാനുള്ള ശ്രമമായിരുന്നു ബാല്യകാലസഖി. അതുകൊണ്ടാണ്‌ എം. പി. പോള്‍ അതിനെ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണെന്ന്‌ വിലയിരുത്തിയത്‌. മാത്രമല്ല സൂക്ഷിച്ചുനോക്കിയാല്‍ വാക്കുകളുടെ വക്കില്‍ ചോര പൊടിയുന്നത്‌ കാണാമെന്നും അദ്ദേഹം വായനക്കാരോട്‌ സത്യം ചെയ്ത്‌ പറഞ്ഞു. ഇങ്ങനെ കാലത്തിണ്റ്റെ ശിരസ്സില്‍ അസ്തിത്വത്തിണ്റ്റെ കിരീടം നാട്ടുമ്പോഴാണ്‌ എഴുത്തുകാരന്‍ തണ്റ്റെ 'കെട്ട ജീവിത'ത്തിന്‌ മേല്‍ സര്‍ഗ്ഗജീവിതത്തെ സ്ഥാപിക്കുന്നത്‌. 'കെട്ട്‌ ജീവിതം'എന്ന്‌ വൈലോപ്പിള്ളി പാടിയതും ഈ അകമ്പൊരുള്‍ മനസ്സിലാക്കിക്കൊണ്ടു തന്നെ. ഇതിനര്‍ത്ഥം എഴുത്തെന്ന്‌ ഒറ്റവഴിയേയുള്ളൂ എന്നാണ്‌. അതാണവണ്റ്റെ രക്ഷാമാര്‍ഗ്ഗം ഇതറിയുന്നതിനാലാണ്‌ മാത്യുനെല്ലിക്കുന്നിനും എഴുതാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതാകുന്നത്‌. ദുരന്തോന്‍മുഖമായ പ്രസാദാത്മകതമാത്യുനെല്ലിക്കുന്നിണ്റ്റെ രചനകളിലെ എഴുത്തുപറയേണ്ട മറ്റൊരു സവിശേഷതയായി തോന്നുന്നത്‌ അതിണ്റ്റെ ദുരന്താത്മകമായ ശുഭപ്രതീക്ഷയാണ്‌. അതായത്‌ പ്രസാദാത്മകമായൊരു ജീവിതാവബോധം വളരെ നിഗൂഢമായി അത്‌ പ്രസരിപ്പിക്കുന്നു. ജീവിതത്തില്‍ അവസാനമായി പ്രത്യാശയുടെ ഒരു ഇരുത്തുണ്ടാവുമെന്നയാള്‍ വിശ്വസിക്കുന്നു.

പുരുഷന്‌ പൂമാര്‍ത്ഥനാശകങ്ങളായ നഷ്ടങ്ങളുണ്ടാവുമ്പോള്‍ അഭയം പ്രാപിക്കാനുള്ള ഈ തുരുത്തില്‍ ആത്മാന്വേഷകനായി അവനെ അവിടെ എത്തിക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമമെന്ന്‌ വേണമെങ്കില്‍ അതിനെ പറയാം. സൂര്യവെളിച്ചത്തിലെ തോമയും പത്മവ്യൂഹത്തിലെ രവീന്ദ്രനും ഒടുവില്‍ അവിടേയ്ക്ക്‌ തന്നെയാണ്‌ നയിക്കപ്പെടുന്നത്‌. വാസ്തവത്തില്‍, ഇത്‌ എഴുത്തുകാരണ്റ്റെ തന്നെ വ്യക്തിസത്തയിലെ മുഖ്യമായൊരാന്തര പ്രേരണയാണ്‌. ദുഃഖക്കടലിലെ ഏറ്റവും വലിയ ശാന്തതീരമായി ആത്മീയതയെ ഉയര്‍ത്തികാട്ടാനുള്ള ശ്രമം ഈ ആന്തരസത്തയുടെ അനര്‍ഗള പ്രേരണയില്‍ നിന്നുണ്ടാകുന്നത്‌ തന്നെ, ഒരു പക്ഷേ മാത്യു ഒരുപാസകനോ സാധകനോ ആയിരിക്കാനിടയുണ്ട്‌. എഴുത്തിണ്റ്റെ സമഗ്രഭാവത്തിനുള്ളില്‍ അങ്ങനെയൊരു ജ്യോതിരാത്മ പ്രകാശം ലയിച്ചുകിടക്കുന്നതിണ്റ്റെ സൂക്ഷ്മകിരണകാന്തിയിലൂടെ പലപ്പോഴും അതു വെളിപ്പെടുന്നുണ്ട്‌.


പത്മവ്യൂഹമെന്ന നോവലില്‍ അതിണ്റ്റെ പ്രത്യക്ഷസ്വരൂപത്തെ ആശ്രയിക്കുന്ന രവീന്ദ്രന്‍ വാസനാബന്ധം പോലെ തണ്റ്റെ പൂര്‍വ്വ കാമുകിയായ രാധികയെ തേടുന്നുണ്ട്‌. സൂര്യവെളിച്ചത്തിലെ നായകനും ഇതേ വഴിക്കുള്ള അന്വേഷണത്തില്‍ സാഫല്യമടയുന്നുണ്ട്‌. ആത്മീയതയും ലൌകീകതയും തമ്മിലുള്ള ഈ പിടിവലിയില്‍ ഒരു ഒളിച്ചോട്ടപ്രവണതയുടെ സത്യസ്ഥിതി കൂടിയുണ്ടെന്ന്‌ പറയാതെ തരമില്ല. കാരണം പരിണത പ്രജ്ഞമായൊരു സാക്ഷാല്‍ക്കാര ത്വരയിലൂടെയല്ല ഇവരാരും സന്യാസമെന്ന സംയക്കായി നിരാസത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ എന്നതാണ്‌.

ഭൌതിക തൃഷ്ണകള്‍ക്ക്‌ ആത്മപിണ്ഡം വയ്ക്കുന്നവണ്റ്റെ ഈ വനാന്തരത്തിലേക്ക്‌ ആകര്‍ഷകമായി നടന്നുപോകുന്നവന്‌ പിന്നെ പൂര്‍വ്വാശ്രമബോധം ഉണ്ടാവാന്‍ പാടില്ലല്ലോ. ഇതുമായി കൂട്ടിചേര്‍ത്തുകൊണ്ട്‌ ഇവിടെ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാനവിഷയമുണ്ട്‌. അത്‌ രണ്ടുതരം ജീവിതവീക്ഷണങ്ങളുടെ വൈരുദ്ധ്യാത്മകതയെ പറ്റിയാണ്‌. ഒന്ന്‌ തീര്‍ത്തും ഭൌതികവാദപരവും മറ്റേത്‌ ആത്മാന്വേഷണത്തിണ്റ്റെ വഴികള്‍ കൂടിയുള്ള ഭൌതികതയുടേതും. അതാണ്‌ ഭാരതീയമാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍ ജീവിതത്തിന്‌ ശരിയായ ലക്ഷ്യബോധം കല്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്‌. പത്മവ്യൂഹത്തിലെ രവീന്ദ്രണ്റ്റെ അന്തരാത്മാവില്‍ ഈ ഭാരതീയ തത്ത്വദര്‍ശനത്തിണ്റ്റെ പത്മപരാഗങ്ങളാണ്‌ പതിഞ്ഞുകിടക്കുന്നത്‌. സുഖങ്ങള്‍ വെറും ജാലകമാണെന്ന പക്വത അയാള്‍ സ്വന്തം അനുഭവങ്ങളുടെ പാഠശാലയില്‍ നിന്നാണ്‌ പഠിക്കുന്നത്‌.

ഇങ്ങനെ പരിശോധിക്കുമ്പോള്‍ മാത്യു നെല്ലിക്കുന്നിണ്റ്റെ എഴുത്ത്‌ ഈ രണ്ടുതരം ജീവിത വീക്ഷണങ്ങളുടെ വൈരുദ്ധ്യാത്മക സംഘര്‍ഷത്തിണ്റ്റെ രത്നസാക്ഷ്യങ്ങളാണെന്ന്‌ ചുരുക്കിപ്പറയാം. അതിണ്റ്റെ ഏറ്റവും നിഗൂഢമായ അന്തര്‍ധാര ആത്മാന്വേഷണത്തിലേക്ക്‌ ലക്ഷ്യം വയ്ക്കുന്നതും. പത്മവ്യൂഹം എന്ന നോവല്‍ മനുഷ്യ ദുഃഖങ്ങളുടെ പരഭാഗശോഭ തിളങ്ങുന്ന ശാന്തതീരമാണ്‌ തേടുന്നത്‌.

ദൈവരാജ്യം



എം.കെ. ജനാര്‍ദ്ദനന്‍

മൂന്നു നാള്‍ ദാഹിച്ച്‌ ദാഹിച്ച്‌
തെണ്ടനീര്‍വറ്റി വീഴവെആശിച്ചു
ദൈവം അന്നംതരും, പാനം തരും
വാകീറിയെന്നത്‌ നേര്‌
അന്നം തന്നതാര്‌ ? ദൈവമോ?
വ്യക്തമല്ല, ആകാം അല്ലായിരിക്കാം
ശത്രുക്കള്‍ ആക്രമിച്ചപ്പോള്‍ ഉറക്കെ-
വിശ്വസിച്ചു, ശത്രുവെ ദൈവം നിഗ്രഹിക്കും!
ശരിയോ?
ശത്രുക്കള്‍ പനപോലെവളര്‍ന്നുനില്‍ക്കുന്നത്‌ മാത്രംകണ്ടു.
ശത്രു, അവനു മുന്നില്‍ വലുതൊ? ചെറുതൊ-എന്നറിയില്ല .
ശത്രുവിനാണു ഉയരമെന്നു കണ്ണുകള്‍ കാട്ടിത്തന്നു!
വിശപിന്‍ തളര്‍ച്ചയില്‍ ആധിയില്‍ പതര്‍ച്ചയിയിൽ

ദൈവം ശാന്തിയരുളുമെന്നു കരുതി.
ആധിയുടെ തീനാളം കൊടുമുടിപോലെ
വളരുന്നത്‌ മാത്രം കണ്ടു.
ഒടുവില്‍-അന്ത്യശ്വസനനേരം ദൈവം-
ശക്തിനല്‍കി ഉയര്‍ത്തുമെന്നു കരുതി.
ഒടുവില്‍ തിരിച്ചറിഞ്ഞു. രക്ഷിക്കാന്‍-
വരുമെന്നു കരുതിയ ദൈവം മരിച്ചുവീണ-
എന്റെ സഹന ശരീരംതന്നെ!
ലോകരെ-
ഞാന്‍ നിങ്ങളില്‍ നിന്നും പൂര്‍ണ്ണമായും -
മരിച്ചു പിരിഞ്ഞിരിക്കുന്നു-
ദൈവരാജ്യം എന്നെന്നേക്കുമായി
നിങ്ങള്‍ക്കുനഷ്ടപ്പെട്ടിരിക്കുന്നു.


--

Our Relationship



Nisha.G

Our relationship grew

we began as strangers

We soon became friends

Soon came the coolness

The sweetest feeling of oneness

The exchange of thoughts

The oneness in ideas

The same temperament.

I knew and you knew

Our relationship was growing

You never tried to stop its growth

And I never felt to stop it growing

In between crawled in

A sluggish villian

A big question mark.

A perplexed feeling

A confusing thought

Still it grew

Grew like a wild unpruned plant.

You were like the snake

And I was the tree. No!

I was the forbidden apple

In the golden valley of peace

You were the dream

I was trying to trap into my wakened eyes.

കറുപ്പ്‌



സാജു പുല്ലന്‍
രണ്ട്‌ നിറങ്ങളിലുള്ളവരായിരുന്നു
ചതുരംഗക്കളത്തിലെ പോരാളികള്‍

രണ്ട്‌ നിറങ്ങളിലുള്ളവരായിരുന്നു
ചതുരംഗക്കളത്തിലെ തേരാളികള്‍
വെളുത്തവര്‍
കറുത്തവര്‍

കറുത്ത പോരാളികള്‍
കറുത്ത കുതിരപ്പുറത്തേറിയും
വെളുത്ത പോരാളികള്‍
വെളുത്ത കുതിരപ്പുറത്തേറിയും
പോരാടി

വീണവര്‍ കറുത്തവര്‍ തന്നെ
വീണ പോരാളികളുടെ രക്തം
കറുത്തകള്ളിയൊ
വെളുത്ത കള്ളിയൊ ഭേദമില്ലാതെ
കളത്തില്‍ പരന്നു
അത്ഭുതമതല്ല-
രക്തമുണങ്ങിയപ്പോള്‍
കറുപ്പ്‌ മാത്രമായി
ചതുരംഗക്കളം .

അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌



ഇ. വാസു

മാംസത്തില്‍ കമ്പികോര്‍ത്തിട്ടും ചിരിക്കാന്‍ ബാദ്ധ്യസ്ഥനായ തൂക്കുവഴിപാടുകാരണ്റ്റെ ചിരിയാണ്‌ എണ്റ്റേത്‌. 20 കൊല്ലം മുമ്പ്‌ ഒരു ആഗസ്റ്റുമാസം. ആ ആഗസ്റ്റു 15 നു ഞാന്‍ റാഞ്ചിയിലാണ്‌. ഇന്നത്തെ ഝാര്‍ഖണ്ട്‌ സംസ്ഥാനത്തിണ്റ്റെ തലസ്ഥാനമായ റാഞ്ചിയില്‍ (ബീഹാര്‍) തണ്റ്റെ താമസസ്ഥലത്തുവച്ചു മിനറല്‍ എക്സ്പ്ളൊറേഷന്‍ കോര്‍പ്പറേഷന്‍ അസിസ്റ്റണ്റ്റായ ജോണി എന്നോടു ചോദിച്ചു. "ഇനി എന്താണ്‌ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്‌?" റാഞ്ചിയിലെ ഒരു ചാരിറ്റി ഹോസ്പിറ്റലായ മോഡി നഗര്‍ മല്‍സേവാസദനില്‍ എണ്റ്റെ മൂത്ത മകന്‍ ബോധമറ്റ്‌ കിടക്കുന്നു. ചുറ്റും അവണ്റ്റെ മലയാളികളല്ലാത്ത സഹപ്രവര്‍ത്തകര്‍ മാത്രമുണ്ട്‌.

മൂന്നുദിവസം മുമ്പ്‌ തിരുവനന്തപുരത്തുനിന്നും മദിരാശിക്കു വിമാനം കയറിയതാണ്‌ അവണ്റ്റെ അമ്മയും അനുജനും, കല്‍ക്കത്ത വഴി രണ്ടുദിവസം മുമ്പ്‌ അവര്‍ ആശുപത്രിയില്‍ എത്തേണ്ടതായിരുന്നു. അവരെ സംബന്ധിച്ച വിവരമൊന്നുമില്ല. കല്‍ക്കത്തയില്‍ നിന്നു റാഞ്ചിക്ക്‌ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ വിമാനമുള്ളു. തിരുവനന്തപുരത്തു നിന്ന്‌ ആരെയൊക്കെയോ കണ്ട്‌ അവരെ കയറ്റി അയച്ച ഡോക്ടര്‍ മുരളീകൃഷ്ണയും അവര്‍ ഉടനെ എത്തുമെന്ന്‌ ഉറപ്പിച്ചു പറയുന്നു. ബൊക്കാറോ എക്സ്പ്രസ്‌ വരാനുള്ള സമയമായി. അതില്‍ ഉണ്ടാകും എന്നത്‌ ഒരു പ്രതീക്ഷമാത്രമാണ്‌. ധാതുപര്യവേഷണം നടത്തുന്ന കോര്‍പ്പറേഷനിലെ സഹപ്രവര്‍ത്തകര്‍ മകണ്റ്റെ ശുശ്രൂഷയ്ക്കായി രാവും പകലുമുണ്ട്‌. പ്രതീക്ഷയ്ക്ക്‌ വകയില്ലെന്നു കണ്ട്‌ അടുത്തവീട്ടിലേക്ക്‌ ലൈറ്റ്നിങ്ങ്‌ കോള്‍ വിളിച്ചാണ്‌ അമ്മ എങ്ങനെയെങ്കിലും കഴിയുന്നത്ര വേഗം എത്തണമെന്നു കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍ ആശുപത്രിയില്‍വച്ചു പറഞ്ഞത്‌. സ്റ്റേഷനില്‍ മദിരാശിയില്‍ നിന്നും റാഞ്ചി വഴിപോകുന്ന ബൊക്കാറോ എക്സ്പ്രസ്‌ വന്നു.

റാഞ്ചി എവിടെയാണെന്നറിയാത്തതുകൊണ്ടു കല്‍ക്കത്തയ്ക്കുള്ള വണ്ടിയില്‍ ഖരഗ്പൂരില്‍നിന്നു മാറിക്കയറി ഒന്നര മാസം മുമ്പാണ്‌ അവന്‍ ജോലിക്കു ചേര്‍ന്നത്‌. പഠിത്തത്തില്‍ വലിയ ശുഷ്കാന്തി കാണിക്കാത്ത മകന്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്നു എം.എസ്‌.സി രണ്ടാം റാങ്കോടെ പാസായെങ്കിലും ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ഓഫീസര്‍ ട്രെയിനിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ അപ്രതീക്ഷിതമായിരുന്നു. പ്രതികൂലമായ സാഹചര്യത്തില്‍ ഞെരുങ്ങിക്കഴിയുന്നു. മൂന്നിടത്തായി പഠിക്കുന്ന മുന്നുമക്കളില്‍ ഒരാള്‍ക്ക്‌ ജോലി കിട്ടി എന്നത്‌ ഭാഗ്യമായിക്കരുതിയതാണ്‌. ഞാന്‍ ആറുമാസത്തിനിടയ്ക്ക്‌ പെന്‍ഷന്‍ പറ്റും. വേറെ വിശേഷിച്ച്‌ വരുമാന മാര്‍ഗ്ഗങ്ങളുമില്ല. സര്‍വ്വീസ്‌ എന്നും മുള്‍ക്കിരീടമായിരുന്നു. ൧൦ വര്‍ഷം ഗ്രാമവികസനവകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ കഴിഞ്ഞു.

ചെയ്യാന്‍ ധാരാളം ജോലിയും അതിനുള്ള അംഗീകാരവും ഉള്ളതിനാല്‍ അവിടെ കഴിയുന്നതിനിടയ്ക്കാണ്‌ പബ്ളിക്‌ റിലേഷന്‍സ്‌ വകുപ്പിലേക്കു തിരിച്ചു പോകേണ്ടി വന്നത്‌. "ആറുമാസംകൂടി ഇവിടെത്തന്നെ കഴിഞ്ഞു പിരിയുന്ന പക്ഷം പെന്‍ഷനില്‍ ആജീവനാന്തം വര്‍ദ്ധനവുണ്ടാകും. മന്ത്രിയോടു പറഞ്ഞു നോക്കരുതോ വാസുവിന്‌?" ഗ്രാമവികസനകമ്മീഷണര്‍ ശ്രീമതി.ജെ.ലളിതാംബിക എന്നോടു ചോദിച്ചു. പെന്‍ഷനിലെ വര്‍ദ്ധനവ്‌ മാത്രമല്ല വീട്ടിലെ ഫോണ്‍, ഫീല്‍ഡ്‌ വര്‍ക്ക്‌, ശമ്പളത്തിലും ഗണ്യമായ കുറുവുണ്ടാകും. നഷ്ടങ്ങള്‍ പലവിധം! എനിക്കു പക്ഷേ അവിടെ തുടരണമെന്നു ആഗ്രഹമില്ലെന്നറിയിച്ചു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ മന്ത്രിമാരെ കാണരുത്‌ എന്നോരുദ്ദേശ്യവുമുണ്ട്‌. മന്ത്രി ശ്രീ.ശിവദാസമേനോനാണ്‌. അദ്ദേഹത്തിണ്റ്റെ പിതാവ്‌ ഞങ്ങളുടെ ഫാറോക്കിലെ ജന്‍മിയുടെ കാര്യസ്ഥനായിരുന്നു.

പാലക്കാട്ടു നിന്നു ജയിച്ച മേനോനെപ്പറ്റി അവിടെ ജോലിചെയ്തിരുന്ന കാലത്തു ഞാന്‍ കേട്ടിട്ടില്ല. മന്ത്രിക്ക്‌ എന്നെപ്പറ്റി ജീവനക്കാരുടെ ഒരു സംഘടന അന്യായഹര്‍ജി സമര്‍പ്പിച്ചത്‌ അറിയാമായിരുന്നു. ഒരു പ്രത്യേക വകുപ്പില്‍ നിന്നു മറ്റൊന്നില്‍ ജോലി ചെയ്യുന്നവരെ ചാരനെന്നപോലെയാണ്‌ കരുതുക.10 വര്‍ഷം അവിടെത്തന്നെ നിന്നത്‌ ഞാന്‍ അപേക്ഷിച്ചു ചെന്നതല്ല എന്ന ബലത്തിലാണ്‌. പബ്ളിക്‌ റിലേഷന്‍സില്‍ 'ജനപഥം' എഡിറ്റര്‍ എന്ന നിലയില്‍ അനഭിമതനായി കഴിയുന്ന അവസരം. അവാര്‍ഡ്‌ സ്പെഷ്യല്‍ പതിപ്പ്‌ സിനിമാതാരങ്ങളുടെ പടം ഇല്ലാതെ ഒരു കലാശില്‍പം മുഖചിത്രമായി പ്രസിദ്ധീകരിച്ചു എന്നതായിരുന്നു എണ്റ്റെ ഒടുവിലത്തെ കുറ്റം. മന്ത്രിക്കും സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ഞാന്‍ കണ്ണിലെ കരടായി. ഡിസൈനറും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ പി.വി.കൃഷ്ണനെക്കൊണ്ടാണ്‌ മുഖചിത്രം തയ്യാറാക്കിച്ചത്‌.


സര്‍ക്കാരിന്‌ അതുകൊണ്ടു ലാഭമേ ഉള്ളൂ. വിഷണ്ണനായിരിക്കുമ്പോള്‍ ഓഫര്‍ വന്നു ഗ്രാമവികസനം പുഷ്ടിപ്പെടുത്താന്‍ സെക്രട്ടറിയേറ്റിലെ സീറ്റ്‌ വിട്ട്‌ വഴുതക്കാട്ടെ ഇരിക്കാന്‍ സ്റ്റൂള്‍ പോലുമില്ലാത്ത ആഫീസിലേക്കു ഡവലപ്മെണ്റ്റ്‌ കമ്മീഷണര്‍ ശ്രീ.ടി.പി.ബാലഗോപാലന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോയി. അവിടെ 'ഗ്രാമഭൂമി' എന്ന സര്‍ക്കാര്‍ മാസിക പരസ്യം പിടിച്ച്‌ 'ലാഭനഷ്ടം' കൂടാതെ 25,000 ഇറക്കണം!അതു സാധ്യമാണ്‌ എന്ന നിലയില്‍ 10 കൊല്ലം പിന്നിട്ടപ്പോഴാണ്‌ ഞാന്‍ വകുപ്പിനെതിരെ ഒരു പ്രമുഖ പത്രത്തില്‍ ലേഖനം എഴുതി എന്ന ആക്ഷേപം മന്ത്രിക്കും സെക്രട്ടറിക്കും ലഭിച്ചത്‌. 'ലേഖനത്തില്‍ ആക്ഷേപാര്‍ഹമായി എന്തെങ്കിലും ഉണ്ടോ?'ഒരു എഴുത്തുകാരി കൂടിയായ ശ്രീമതി ലളിതാംബികയോട്‌ ഞാന്‍ ചോദിച്ചു. "ഇല്ല എങ്കിലും... പക്ഷേ-"ഗ്രാമവികസന പരിപാടിക്ക്‌ കേന്ദ്രം നേരിട്ട്‌ പഞ്ചായത്തുകള്‍ക്കു പണം നല്‍കുന്നു. കരാറുകാരെ കൊണ്ടല്ല പൊതുജനപങ്കാളിത്തത്തോടെ ഗുണഭോക്താക്കളുടെ നോമിനിയാണ്‌ ജോലി നടത്തേണ്ടത്‌.

അതു പ്രചരിപ്പിച്ചിരുന്നത്‌ ജീവനക്കാരുടെ താല്‍പര്യത്തിന്‌ എതിരാണെന്ന്‌ എനിക്കു മനസ്സിലായി. രാഷ്ട്രീയക്കാരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്ന മന്ത്രിയുടെ താത്പര്യവും വേറെയാകുന്നു. മന്ത്രി ഗ്രാമവികസനത്തിനൊപ്പം വൈദ്യുതി കൂടി നോക്കുന്ന ആളാണ്‌. മുമ്പ്‌ വകുപ്പു കൈകാര്യം ചെയ്തിരുന്ന ഷണ്‍മുഖദാസും രമേശ്‌ ചെന്നിത്തലയും പി.കെ.വേലായുധനുമെല്ലാം ഡല്‍ഹിയില്‍ മന്ത്രിമാരുടെ സമ്മേളനത്തിനു സെക്രട്ടറിയെക്കൂടാതെ എന്നെയും കൂട്ടിക്കൊണ്ടു പോകുമായിരുന്നു.

ഗ്രാമതലത്തിന്റെ മാതൃകാപ്രോജക്ടുകള്‍ ഏറ്റെടുത്ത്‌ നടത്തേണ്ട മന്ത്രി ശിവദാസമേനോനെ കാണുന്നതുപോലും ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം വൈദ്യുതി മന്ത്രിയായാണ്‌ കൂടുതല്‍ അറിയപ്പെടുന്നത്‌. അങ്ങനെ ഒന്നും ചെയ്യാനില്ലാത്ത പബ്ളിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ തിരിച്ചെത്തിയപ്പോഴാണ്‌ റാഞ്ചിയില്‍ നിന്നും ഫോണ്‍ വന്നത്‌. നാഗ്പൂരില്‍ രണ്ടാഴ്ച പരിശീലനം കഴിഞ്ഞു വന്ന മകന്‍ മഞ്ഞപ്പിത്തം പിടിച്ച്‌ കിടപ്പാണ്‌. അഡ്മിറ്റു ചെയ്ത ആശുപത്രിയില്‍ ചികിത്സ പോരെന്നു തോന്നി ലോഡ്ജില്‍ത്തന്നെയുണ്ട്‌. ഞാന്‍ കൊല്ലം മധുര മദിരാശി വഴി റാഞ്ചിയിലെത്തിയത്‌ രണ്ടു ദിവസം യാത്ര ചെയ്താണ്‌. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകണമെന്നു ഫോണില്‍ വിളിച്ചു പറഞ്ഞ മകന്‍ പുതപ്പിനകത്ത്‌ പിച്ചുംപേയും പറയുന്നതാണ്‌ കണ്ടത്‌. എന്നെ കണ്ട ഉടന്‍ "ഞാന്‍ മരിച്ചു പോകുമെന്നാണ്‌ അച്ഛാ തോന്നുന്നത്‌" എന്നു പറഞ്ഞതും ചോര ഛര്‍ദ്ദിച്ചതും ഒന്നിച്ചായിരുന്നു. ഝാര്‍ഖണ്ട്‌ മുക്തിമോര്‍ച്ചയും വര്‍ഗ്ഗീയ ലഹളകളും കടുത്ത ദാരിദ്രവുമാണ്‌ ബീഹാറിണ്റ്റെ സുഖവാസ കേന്ദ്രമായ റാഞ്ചിയില്‍. മുറുക്കാന്‍ കടകളെക്കാള്‍ കൂടുതല്‍ അവിടെ മരുന്നു കടകളാണ്‌. കമ്പനി മാനേജര്‍ ഹരിറാം കൊണ്ടുപോയത്‌ നഗര്‍മല്‍ സേവാസദന്‍ ഹോസ്പിറ്റലിലേക്കാണ്‌. മുറിയില്‍ അഡ്മിറ്റു ചെയ്തതും ഒരു മല്‍പ്പിടുത്തത്തിനു ശേഷം താഴെ വീണു മകന്‍ ഡ്രിപ്പിനു വിധേയനായതും വേഗം കഴിഞ്ഞു. മദിരാശിയില്‍ നിന്നു ബൊക്കാറോവിലേക്കുള്ള വണ്ടി പകുതിയും ഒഴിഞ്ഞ കമ്പാര്‍ട്ടുമെണ്റ്റുകളുമായി വന്നു.

ജോണിയും ഞാനും ഓരോ മൂലയും അരിച്ചു പെറുക്കി. ലവല്‍ ക്രോസിലും ഓവര്‍ ബ്രിഡ്ജിലും തിരക്കി നടന്നു. ആരും ഇല്ല. ഇനി എന്താണ്‌ വേണ്ടത്‌? ചെയ്യാന്‍ പോകുന്നത്‌? ഞങ്ങള്‍ ആശുപത്രിയില്‍ തിരിച്ചെത്തുന്നതും കാത്തു നില്‍ക്കുന്നവര്‍ പല സംസ്ഥാനങ്ങളിലേക്കു ഖനനത്തിനു പോകാനുള്ളവരാണ്‌. ആശുപത്രിയുടെ മൂന്നുനില കയറിയെങ്കിലേ ഫോണ്‍ ചെയ്യാനാവൂ. അതിനിടയ്ക്ക്‌ എറണാകുളത്തു നിന്നും തിരുവനന്തപുരത്തും നിന്നും അന്വേഷണങ്ങള്‍. വിദഗ്ധ ഡോക്ടര്‍മാര്‍ വരുന്നുണ്ട്‌. പരിശോധന കഴിഞ്ഞു പോകുമ്പോള്‍ "മൈ ഫീസ്‌ ഹണ്‍ഡ്രഡ്‌ റുപ്പീസ്‌" എന്നു ചോദിച്ചുവാങ്ങുന്നുണ്ട്‌. ചെയ്യാനുള്ളതെല്ലാം അവര്‍ ചെയ്തിരിക്കുന്നു. മരുന്നിനു വേണ്ടി അര്‍ദ്ധരാത്രിയും ഓടാന്‍ ഉറക്കമൊഴിഞ്ഞു നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍. കൌശിക്കും സിന്‍ഹയും തരുണ്‍കുമാറും ഹിന്ദിയിലാണ്‌ സംസാരിക്കുന്നത്‌. ജോണി അത്‌ എനിക്കു പറഞ്ഞു തരാന്‍ വിമുഖനാണ്‌. ദേഹമാസകലം കുഴലുകളുമായി കണ്ണ്‌ കറുത്ത തുണികൊണ്ടു മൂടി മകന്‍ നല്ല മുഖപ്രസാദത്തോടെയാണ്‌ ശ്വാസംവിടുന്നത്‌. വിരി നനഞ്ഞു കൊണ്ടിരുന്നു. അവന്‌ അമ്മയും അനുജനും എവിടെപ്പോയെന്നോ അനുജത്തിയുടെ പരീക്ഷക്കാര്യമോ അറിയണ്ട. രാവും പകലും തിരിച്ചറിയാതെ, തീനാളങ്ങള്‍ക്കു നടുവിലായ അവസ്ഥ. അടുത്ത മുറികളിലെ തേങ്ങിക്കരച്ചില്‍. ഓട്ടോറിക്ഷയില്‍ പുറത്തേക്കു നീങ്ങുന്ന ശവപ്പെട്ടികളും രാത്രി വിളറിവെളുക്കുന്നതും നോക്കിനിന്നു. താഴെ പെട്ടിക്കടയില്‍ നിന്നു ചായ കൊണ്ടു വരുന്ന വജ്രംഗദള്‍ ഡ്രിപ്പു കൊടുക്കാന്‍ സഹായിച്ചു. ഒടുവില്‍ ഡോക്ടര്‍ അതു തുറന്നു പറഞ്ഞു. മറ്റേതെങ്കിലും ആസ്പത്രിയിലേക്കു കൊണ്ടു പോകാം.

കല്‍ക്കത്തയ്ക്കോ മദിരാശിക്കോ. പക്ഷേ എങ്ങനെ കൊണ്ടു പോകും?അതിജീവനത്തിനുള്ള സാധ്യത എവിടെയായാലും 10 ശതമാനം. ഇനി എല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതിപോലെ. മരണം മോഡി ഹോസ്പിറ്റലില്‍ നിന്നു പരിശീലനം ലഭിച്ച കരടിയെപ്പോലെയാണ്‌ പരാക്രമം കാണിച്ചത്‌. രണ്ടു പോം വഴികള്‍ കൂടി അവശേഷിക്കുന്നുണ്ട്‌. ഒന്നു പ്രാര്‍ത്ഥന.അതു നാട്ടില്‍നിന്നുള്ള ഫോണ്‍ വിളികളായും വിലാപമായും വല്ലപ്പോഴും എത്തുന്നുണ്ട്‌. മണിക്കൂറുകളോളം കറക്കിയാല്‍ മാത്രം കിട്ടുന്ന ഫോണിലൂടെ പബ്ളിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ ജയറാമും മുരളീകൃഷ്ണയും എ.എം.വാസുദേവന്‍പിള്ളയും വിവരം തിരക്കുന്നുണ്ട്‌. മകനെ അമ്മ ഉറക്കെ ചെവിയില്‍ വിളിച്ചു നോക്കുക. രണ്ടാമത്തെ പോംവഴി അതാണ്‌. എത്ര ദിവസമാണ്‌ ഒരു ട്രെയ്നി ഒന്നും അറിയാതെ ആശുപത്രിക്കിടക്കയില്‍ നിസ്സംഗനായി കിടക്കുക? ഏറ്റവും പ്രിയപ്പെട്ടവര്‍ വിളിക്കണം. അതിന്‌ അമ്മ എവിടെ? മകള്‍ വീട്ടില്‍ തന്നെയുണ്ടെന്നു അടുത്ത വീട്ടില്‍ വിളിച്ച്‌ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. ജ്യേഷ്ഠന്‍ അബോധാവസ്ഥയിലാണെന്ന വിവരം ഒരു പത്രം തൃശൂരില്‍ നിന്നു തെറ്റായി നല്‍കിയ വാര്‍ത്തയില്‍ നിന്നാണ്‌ അവള്‍ അറിയുന്നത്‌. "മകനെ കാണാന്‍ റാഞ്ചിയിലെ പബ്ളിക്‌ റിലേഷന്‍സ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ആശുപത്രിയില്‍ ആസന്നാവസ്ഥയില്‍" എന്നതായിരുന്നു എല്ലാ എഡീഷനുകളിലും പല ദിവസങ്ങളായി വന്ന വാര്‍ത്ത. പബ്ളിക്‌ റിലേഷന്‍സിലേക്കു എന്നെ തിരിച്ചയയ്ക്കാന്‍ കാരണമായ 'മിഡില്‍' പ്രസിദ്ധപ്പെടുത്തിയ പത്രത്തില്‍ത്തന്നെയാണ്‌ അതും വന്നത്‌. നാലാം ദിവസം ആദ്യത്തെ അത്ഭുതം സംഭവിച്ചു.

കല്‍ക്കത്തിയില്‍ വിമാനം ഇറങ്ങിയവര്‍ വണ്ടിയിലും ബസിലും പിന്നോട്ടു സഞ്ചരിച്ച്‌ വന്നെത്തി. നഗര്‍മല്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കത്തക്ക തളര്‍ച്ചയിലാണ്‌ വന്നത്‌. മദിരാശിയിലും കല്‍ക്കത്തയിലുമുണ്ടായ എയല്‍ലൈന്‍സ്‌ സമരത്തില്‍ പെട്ടുപോയതായിരുന്നു. കേരളത്തില്‍ ഗ്രാമങ്ങളിലൊഴികെ ദാരിദ്യ്രമൊന്നുമില്ലെന്ന്‌ റാഞ്ചിയില്‍ ൧൫ പേരെ കയറ്റുന്ന ഓട്ടോറിക്ഷയില്‍ കയറി മനസ്സിലാക്കാം. ധാതു സമ്പത്തു കൊണ്ട്‌ അനുഗൃഹീതമാണു നഗരം. നഗര്‍മല്‍ ആശുപത്രിയെപ്പറ്റി ബസ്സിലുള്ളവര്‍ പറഞ്ഞത്‌"അതു മരിക്കാനുള്ള ആശുപത്രി" എന്നാണത്രെ.

കാര്‍ഡുബോര്‍ഡു പെട്ടിയിലാണ്‌ മൃതദേഹങ്ങള്‍ തടാകക്കര വിട്ടു അപ്രത്യക്ഷമായി കൊണ്ടിരുന്നത്‌. തടാകം നിറഞ്ഞ മലിനജലമാണ്‌ വേലിയേറ്റവും ഇറക്കവും സൃഷ്ടിക്കുന്നത്‌. "ഒന്നും പറയാന്‍ വയ്യ. മഞ്ഞപ്പിത്തം ഏതൊക്കെ അവയവങ്ങളെ തളര്‍ത്തും എന്നറിയില്ല". ഓരോ അരമണിക്കൂറും ഇടവിട്ട ഇഞ്ചക്ഷനും ഗുളികയ്ക്കും പുറമെ റാഞ്ചിയിലെ സിദ്ധവൈദ്യന്‍മാരെ സമീപിച്ച്‌ പച്ചമരുന്നു ശേഖരിച്ചു കൊണ്ടുവരുന്നത്‌ ശൂരനാട്ടുകാരന്‍ ജോണിയാണ്‌. ജോണിക്കു ശുഭപ്രതീക്ഷയുണ്ടെങ്കിലും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. "ഇനി എന്തു ചെയ്യാനാണ്‌ പോകുന്നത്‌?"എന്തു മറുപടി നല്‍കണം. എനിക്കാരുമില്ലല്ലോ സ്നേഹിതാ!ഒരാഴ്ച കാത്തിരുന്ന ശേഷം രണ്ടാമത്തെ മകന്‍ തൃശൂരിലെ കോളേജിലേക്കു മടങ്ങി.

പതിനേഴാം ദിവസം മെഡിക്കല്‍ ഷോപ്പിലെ ബില്ല്‌ കൊടുക്കാന്‍ മകണ്റ്റെ പെട്ടി തപ്പിക്കൊണ്ടിരിക്കുമ്പോഴാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ എം.നരേന്ദ്രനാഥിണ്റ്റെ ഫോണ്‍ വരുന്നത്‌. ഡോ.നരേന്ദ്രന്‍ കോഴിക്കോട്ടെ എണ്റ്റെ ബന്ധുവായിരുന്നെങ്കിലും ഞാന്‍ പരിചയപ്പെട്ടിരുന്നില്ല. പ്രൊഫസര്‍ എ.എം.വാസുദേവന്‍പിള്ളയും കവി സുന്ദരം ധനുവച്ചപുരവും ചേര്‍ന്നു രോഗവിവരം അറിയാന്‍ വിളിപ്പിക്കുകയായിരുന്നു. പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു. റാത്തുറോഡിലെ കടയില്‍ നിന്നു പുറത്തേക്കൊഴിക്കുന്ന കഞ്ഞിവെള്ളം വരെ ഫ്ളാസ്കില്‍ ശേഖരിച്ചു.

തുടര്‍ച്ചയായ കിടപ്പ്‌ സ്റ്റെറോയ്ഡ്‌ ചെലുത്തിയിട്ടും അവണ്റ്റെ ശരീരം അസ്ഥികൂടമായിട്ടുണ്ട്‌. അമ്മ എത്ര വിളിച്ചിട്ടും ഇമ അനക്കുന്നില്ല. ഒഴിഞ്ഞ കുപ്പികള്‍ മുറിയില്‍ നിറഞ്ഞു. നാട്ടിലുള്ളവരോട്‌ ഇനി ഒന്നും അറിയിക്കാനില്ല. എന്നിട്ടും തളര്‍ന്ന കാലുകള്‍ വലിച്ചിഴച്ച്‌ ഫോണിനടുത്തേക്കോടി. ആശുപത്രിയില്‍ രാത്രി കാവലിരുന്ന മാന്‍കെയും ഗുപ്തയും ഓടിവന്നത്‌ രണ്ടാമത്തെ അത്ഭുതമായിരുന്നു. അമ്മയുടെ വിളി മകന്‍ അവസാനം കേട്ടു. മകന്‍ കണ്ണു തുറന്നു. കാഴ്ചയ്ക്കു കേടു പറ്റാതിരിക്കാന്‍ കെട്ടിവച്ച പഞ്ഞി നീക്കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ജോണി ചന്ദനത്തിരിക്കു തിരികൊളുത്തുന്ന തിരക്കിലായിരുന്നു. "ഇനി പേടിക്കാനില്ല." എല്ലാം ശരിയാകും. ഡോക്ടര്‍ നരേന്ദ്രന്‍ ഫോണ്‍ വച്ചു. നാലുമാസത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നരേന്ദ്രനാഥിണ്റ്റെ ചികിത്സ കഴിഞ്ഞ്‌ ബീഹാറിലും മധ്യപ്രദേശിലുമൊക്കെ ട്രെയിനിയായി അലയുമ്പോള്‍ ഏതെങ്കിലും ബൂത്തില്‍ നിന്നു മകന്‍ എന്നെ ഇങ്ങോട്ടു വിളിക്കാറുണ്ട്‌. അതു ഞാന്‍ ജീവനോടെയുണ്ടോ എന്നറിയാനാണ്‌.



* 12 കൊല്ലം കഴിഞ്ഞ്‌ അതില്‍ "സ്നേഹപൂര്‍വ്വം നാഥുറാം" എന്ന എന്റെ കഥ പ്രസിദ്ധപ്പെടുത്തിയ 'കുറ്റ'ത്തിന്‌ എനിക്കു പകരം കവി എസ്‌. രമേശനെ അസംബ്ളിയില്‍ വെച്ചു സസ്പെന്‍ഡു ചെയ്തു.

ആര്‌


ഹരിദാസ്‌ വളമംഗലം


ഇലകളും പൂക്കളും ചൂടി നില്‍ക്കുന്നതാര്‌
മലയോരങ്ങളില്‍ മഴനനയുന്ന
മനോജ്ഞമേനിയാരുടേത്‌
ജലദലങ്ങളില്‍ കാറ്റുവരയ്ക്കുന്ന
ചിത്രമാരുടേത്‌
തിരയില്‍ നിന്ന്‌ തിരയിലേക്ക്‌
പകരുന്ന പാട്ടാരുടേത്‌
ഉഷസ്സായി തെളിയുന്ന
മുഖമാരുടേത്‌
അസ്തമയമായി ലയം കൊള്ളുന്നതാര്
അനാദിയുടെ മലയിറങ്ങി
നദീതീരങ്ങള്‍താണ്ടി
നടന്നുവരുന്നതാര്‌
വെയിലിണ്റ്റെ വിഭൂതിയിലും
വിരിയുന്ന വെള്ളിലകളിലും
ആകാശത്തിന്റെ നീലയിലും
കാണുന്നതാരെ
വഴികളില്‍ വിളക്കായി
വിളങ്ങുന്നതാര്‌
പൂമരമായിപൂക്കുന്നതാര്‌
ഫലമായികാഴ്ക്കുന്നതാര്‌
കടല്‍പ്പച്ചയുടെയും
വനനീലയുടെയും
ആഴങ്ങളില്‍
ഒളിഞ്ഞിരിക്കുന്ന സ്വകാര്യം
ആരുടേത്‌
ഹൃദയത്തിലിരുന്ന്‌
ആദിതാളമായി
തുടിക്കുന്നതാര്‌
പാദങ്ങളില്‍തുടരുന്ന
പ്രയാണം ആരുടേത്‌
ശ്വാസോഛ്വാസത്തില്‍
ഹംസമായി പറന്നുനടക്കുന്നതാര്‌
പൊള്ളലുകളില്‍ പാരിജാതമായി
വിരിയുന്നതാര്
തരിശുകളില്‍ ശലഭങ്ങളായി
പരക്കുന്നതാര്‌
പച്ചോലകളില്‍ സാന്ത്വനമായി
തലോടുന്നതാര്‌

ജീവിതപാചകം



ഇസ്മയില്‍ മേലടി
പാകമാകാത്ത ജീവിതം
പകുത്തുകിട്ടിയവര്‍
പകച്ചുനില്‍ക്കുമ്പോള്‍
ജീവിതം എങ്ങനെ
വേവിക്കണമെന്നറിയാതെ
പാചകം ചെയ്യുന്നൂചിലര്‍
തൊലികളഞ്ഞ്‌
കഷണങ്ങളായി നുറുക്കാതെ
കഴുകിയെടുക്കാതെ
കിട്ടിയതെല്ലാം
മുഴുവനായെടുത്തിട്ട്‌
തോന്നിയ അളവില്‍
മസാലയും ചേര്‍ത്ത്‌
പാകം ചെയ്ത ജീവിതത്തിന്‌
അലോസരപ്പെടുത്തുന്ന മണം
നാവില്‍ വയ്ക്കാന്‍ കൊള്ളാത്ത രുചി.

പൂര്‍ണ്ണിമ


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കര്‍ത്താവ്‌ :- ശ്രീരമണ്‍ലാല്‍
തര്‍ജ്ജമ :- കെ. ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - പന്ത്രണ്ട്‌


വേശ്യാലയത്തില്‍ വരുന്നവരുടെ നേരെ കവാടത്തില്‍ വച്ചു തന്നെ കത്തി നിവര്‍ത്തിക്കാണിക്കുകയോ അങ്ങെനെയാണ്‌ സ്വീകരിക്കുന്നതെന്നോ. വീണ്ടും അവിടെ വരാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം ഭീഷണിപ്പെടുത്തുകയോ ഇതെന്തു മറിമായം! ഇതില്‍ ഗൂഡമായ ഒന്ന്‌ അജ്ഞാതമായ ആരുടെയോ ഒക്കെ, സ്വാര്‍ത്ഥവിചാരം പതിയിരിക്കുന്നില്ലേ. ലോകത്തില്‍ സുലഭമായി കാണുന്നതു കനക കാമിനിമാര്‍ മൂലമുണ്ടാകുന്ന കലഹങ്ങളാണല്ലോ. പത്മനാഭണ്റ്റെ നേരെ ഓങ്ങിയ കത്തിയുടെ പശ്ചാത്തല ചരിത്രവും വേറെവിധത്തിലുള്ളതല്ല. രാജേശ്വരി ജനലിനരികെ സ്ഥാനം പിടിച്ചിട്ട്‌ അധിക ദിവസമായില്ല, അവളുടെ ജീവിതം ഇതുവരെ പരമപവിത്രമായിരുന്നു. തണ്റ്റെ ശരീരത്തിണ്റ്റെ പാവനത്വം നശിപ്പിക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അമ്മയുടെ അഭിലാഷം അവളെ ആര്‍ക്കെങ്കിലും അടിമപ്പെടുത്തണമെന്നും തണ്റ്റെ ചെറുപ്പക്കാലത്ത്‌ നല്ല ഗായികയെന്ന പേരുകേട്ടവളാണ്‌ ജാനകി. സ്വരമാധുര്യത്തില്‍ അവള്‍ പ്രസിദ്ധയുമായിരുന്നു. സൌന്ദര്യത്തിലും അവള്‍ ആരുടെയും പുറകിലല്ല.

പാട്ടും നൃത്തവും നല്ലവരുമാനമുള്ള തൊഴിലാണ്‌. എന്നാലും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ ശരീരം ധനവാന്‍മാര്‍ക്ക്‌ കാഴ്ച വയ്ക്കേണ്ടിവരും. പാട്ടില്‍ ശോഭിക്കണമെങ്കില്‍ കഠിനമായ പരിശ്രമവും സംയമനവും അത്യാവശ്യമാണ്‌. ഇക്കൂട്ടരില്‍ ചിലര്‍ ഗായികയുടെ ജോലിയും ധനികരുടെ അടമത്വവും സ്വീകരിക്കാറുണ്ട്‌. ചിലരെ സംബന്ധിച്ചിടത്തോളം അവര്‍ക്കത്‌ അനിവാര്യമാണ്‌. ഇക്കൂട്ടര്‍ക്കുണ്ടാകുന്ന പെണ്‍കുട്ടികളേയും ഈ തൊഴില്‍ പഠിപ്പിക്കും. വിവാഹജീവിതം ഇവര്‍ക്ക്‌ സാധ്യമല്ല. മാന്യ സമുദായത്തിലുള്ളവരാരും ഇവരുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയില്ല.


ദേവദാസിയാകുന്നതിലപ്പുറം അവര്‍ക്കു ജീവിതസുഖമില്ല. മാന്യസമുദായം അവര്‍ക്ക്‌ കല്‍പിച്ചു കൊടുത്തതാണ്‌ ആസ്ഥാനം. ജാനകി തണ്റ്റെ രണ്ടു പെണ്‍കുട്ടികളെയും സംഗീതം അഭ്യസിപ്പിച്ചു. വളരെ ശ്രദ്ധാപൂര്‍വ്വം അവരെ വളര്‍ത്തിക്കൊണ്ടു വന്നു. സംഗീതത്തോടൊപ്പം അവരെ സാമാന്യവിദ്യാഭ്യാസത്തിന്‌ വേണ്ടി പാഠശാലയില്‍ ചേര്‍ത്തു. അക്കാലത്ത്‌ പാട്ടുകാരികളുടെ വേശ്യകളുടെയോ കുട്ടികളെയോ മാന്യമാരുടെ കുട്ടികളോടൊപ്പം പാഠശാലകളില്‍ അധികൃതര്‍ ചേര്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. ചിലപ്പോള്‍ ആ സ്കൂളില്‍ പഠിക്കുന്ന ഇന്നതകുല ജാതികളുടെയും ഈ കുട്ടികളുടെയും പിതാവ്‌ ഒന്നാകാന്‍ സാധ്യതയുണ്ട്‌. അവിടെ പഠിപ്പിക്കുന്ന മാന്യന്‍മാരായ അധ്യാപകരായിരിക്കും ഈ കുട്ടികളുടെ പിതാക്കന്‍മാര്‍. തണ്റ്റെ സ്കൂളില്‍ പഠിക്കുന്ന രണ്ട്‌ പെണ്‍കുട്ടികള്‍ വേശ്യാപുത്രികളാണെന്നു ആ സ്കൂളിലെ പ്രധാന അധ്യാപികയ്ക്കു മനസ്സിലായി.


പിതാവിന്റെ പേരറിഞ്ഞുകൂടാത്തതാണ്‌ കാരണം. നിര്‍ദോഷികളായ ആ കുട്ടികളെ വിനാ വിളംബരം നിഷ്കരുണം സ്കൂളില്‍ നിന്നും ഓടിച്ചു. ജാനകി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. വേറെ ഒരു സ്കൂളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാന്‍ തുടങ്ങി. ലജ്ജാവതിയേക്കാള്‍ രണ്ട്‌ വയസ്സിന്‌ ഇളയവളാണ്‌ രാജേശ്വരി. മൂത്തവള്‍ക്ക്‌ പഠിപ്പിലും ഇളയവള്‍ക്ക്‌ സംഗീതത്തിലും കൂടുതല്‍ താല്‍പര്യം തോന്നി. ലജ്ജാവതി സ്മേരമുഖിയും വാചാലയുമായിരുന്നു. കൌമാരപ്രായംപിന്നിട്ട ലജ്ജാവതിക്ക്‌ പ്രകൃതിദേവി കലവറയില്ലാതെ അംഗലാവണ്യം ചൊരിഞ്ഞു കൊടുത്തു. ആരെയും ആകര്‍ഷിക്കുന്ന അവളുടെ നീലായത നേത്രങ്ങള്‍ സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ സദാ പിടഞ്ഞു മണ്ടി നിന്നിരുന്നു. ആ സ്കൂളിലെ ഒരദ്ധ്യാപകന്‌ ലജ്ജാവതിയുമായി പ്രണയബന്ധമുണ്ടായി. അന്യോന്യം പ്രണയലേഖനങ്ങള്‍ കൈമാറി. തന്നെയുമല്ല രഹസ്യസംഗമങ്ങളും നടത്തിത്തുടങ്ങി.

അയാളവളെ വിവാഹം ചെയ്യാമെന്നും ഉറപ്പുകൊടുത്തു. എന്നാല്‍ അവളുടെ കുലപാരമ്പര്യം ഒരിക്കല്‍ അറിഞ്ഞു. അയാളുടെ കുലമഹിമ അതോടെ സടകുടഞ്ഞെണീറ്റു അയാള്‍ അവളില്‍ നിന്നകലാന്‍ തുടങ്ങി. പക്ഷേ ലജ്ജാവതി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. അവര്‍ തമ്മില്‍ തര്‍ക്കമായി. സംഗതി പരസ്യമായി. അയാള്‍ കൈമലര്‍ത്തി. ലോകരുടെ മുമ്പില്‍ അയാള്‍ തണ്റ്റെ കുലമഹിമയും ആത്മാഭിമാനവും വെളിപ്പെടുത്താന്‍ തുടങ്ങി. തന്നെയല്ല തന്നെ വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു പുത്തന്‍ കുറ്റാരോപണവും അയാള്‍ ആ പെണ്‍കുട്ടിയില്‍ ചുമത്തി. ലജ്ജാവതിക്കു വാശികേറി. തനിക്കു, വിവാഹം ചെയ്യാമെന്നു സമ്മതിച്ചുകൊണ്ടയാള്‍ അയച്ച കത്തുകള്‍ വെളിച്ചത്ത്‌ കൊണ്ടുവന്നു. അതോടെ അധ്യാപകനെ അധികൃതര്‍ പുറത്താക്കി. അത്രയും കൊണ്ടും കാര്യം അവസാനിച്ചില്ല.


സ്കൂളിലെ ഇതര വിദ്യാര്‍ത്ഥികളുമായ ബന്ധവും വിച്ഛേദിക്കപ്പെട്ടു. അവസാനം, എന്തും പറയട്ടെ മാന്യന്‍മാരെ വലവീശിപ്പിടിക്കാന്‍ ശ്രമിച്ചു എന്ന മറ്റൊരു കുറ്റംകൂടി ഇവളിലാരോപിച്ചു ഈ കുട്ടികളെ അധികൃതര്‍ സ്കൂളില്‍ നിന്നും പുറത്താക്കി. ലജ്ജാവതിയുടെ വിദ്യാദാഹം അവിടംകൊണ്ടവസാനിച്ചില്ല. വീട്ടിലിരുന്നു പഠിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ നല്ല കുടുംബത്തില്‍ ജനിച്ചവരെ അഭിമാനിക്കുന്നവരും സത്സ്വഭാവിയായി കരുതുന്നവരും പകല്‍ മാന്യന്‍മാരുമായ അധ്യാപകര്‍ അവളെ പഠിപ്പിക്കാന്‍ തയ്യാറായില്ല. സംഗീതാദ്ധ്യാപകനെ വരുത്തി പഠിപ്പിച്ചെങ്കിലും അവള്‍ക്കതില്‍ താല്‍പര്യം ഉണ്ടായില്ല. നോവല്‍വായിച്ചു ശീലിച്ച അവള്‍ നോവലില്‍ കാണുന്ന ഒരു ജീവിതമാണാഗ്രഹിച്ചത്‌. പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോ ഉന്നതകുലജാതരെന്നഭിമാനിക്കുന്ന ജനങ്ങളോടവള്‍ക്കു വെറുപ്പുതോന്നി. വെറുപ്പുപകയായിമാറി. പക അനുകൂലമായ അവസരം നോക്കിനിലയുറപ്പിച്ചു. വിവാഹം ചെയ്യാനാരും തയ്യാറായില്ല. പുരുഷന്‍മാരുടെ കാമാസക്തിക്ക്‌ നിത്യവും ഇരയാകും.


അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രഭുവിണ്റ്റെ വെപ്പാട്ടി (ഉപഭാര്യാ പദവി)യാകും ഇതില്‍ കൂടുതലൊന്നും അന്നത്തെ സമുദായം അവള്‍ക്കു കല്‍പിച്ചനുവദിച്ചില്ല. ഇത്‌ മനസ്സിലാക്കിയ രൂപഗര്‍വ്വിഷ്ഠയായ ലജ്ജാവതി ആദ്യത്തെ മാര്‍ഗ്ഗം സ്വീകരിക്കാനുറച്ചു. പണവും സമ്പാദിക്കാം പകയും വീട്ടാം. പക്ഷേ ജാനകി ഇതിനെതിരായിരുന്നു. ഒന്നുകില്‍ പാട്ടുകാരിയായി ജീവിക്കണം. അല്ലെങ്കില്‍ ഉപഭാര്യാപദം സ്വീകരിക്കണം. 'നിത്യ കല്യാണി' ആകരുത്‌ ഇതാണ്‌ ജാനകി നിര്‍ദ്ദേശിച്ചത്‌. അമ്മയും മകളും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റമായി അവസാനം അവര്‍ രണ്ടു പേരും തെറ്റിപ്പിരിഞ്ഞു. പുറത്ത്‌ പോയി മുറി വാടകയ്ക്കെടുത്ത്‌ തണ്റ്റെ ഇംഗിതം നിറവേറ്റാന്‍ തുടങ്ങി. മാന്യന്‍മാരെന്നു വീമ്പിളക്കുന്ന ഡാക്ടര്‍മാര്‍ വക്കീലന്‍മാര്‍, പ്രൊഫസര്‍മാര്‍ മുതലായവരും പ്രഭുക്കളും ഒളിഞ്ഞും പതുങ്ങിയും തണ്റ്റെ വീട്ടില്‍ വന്നു പഞ്ചാരവാക്കുകള്‍ പറഞ്ഞ്‌ ആഗ്രഹം നിറവേറ്റാന്‍ ഒരുങ്ങുമ്പോള്‍ അവരെ കുരങ്ങുകളിപ്പിച്ചശേഷം ചോദിക്കുന്ന പണം വസൂലാക്കുകയും അവരുടെ ഭാര്യമാരെക്കാള്‍ തനിക്കുള്ള മേന്‍മ അവരെക്കൊണ്ടു സമ്മതിപ്പിച്ചും അവരെ വിഡ്ഢികളാക്കുന്നതില്‍ അവര്‍ ആനന്ദം പൂണ്ടു, അവരോടുള്ള പകവീട്ടി.


സുന്ദരികളും പതിവ്രതകളും വിദ്യാസമ്പന്നകളും കുലീനകളുമായ ഭാര്യമാരെക്കാള്‍ തനിക്കുള്ള മാഹാത്മ്യം വെളിപ്പെടുത്തി, ഇങ്ങനെ പുരോഹിതന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സാഹിത്യകാരന്‍മാര്‍ വ്യവസായപ്രമുഖര്‍ തുടങ്ങിയവര്‍ അവള്‍ക്കടിമപ്പെട്ട്‌ അവളുടെ ദാസ്യവൃത്തിപോലും ചെയ്യാന്‍സന്നദ്ധരായിത്തീര്‍ന്ന്‌ ഇങ്ങനെ രൂപവതിയും വിദ്യാസമ്പന്നയും ആയ ലജ്ജാവതി തണ്റ്റെ നില ഭദ്രമാക്കിത്തീര്‍ത്തു. രാജേശ്വരിയുടെ സ്വഭാവം നേരെ മറിച്ചായിരുന്നു. അവള്‍ക്കാണ്‌ ലജ്ജാവതിയെന്നു പേരിട്ടുരന്നെങ്കില്‍ അത്‌ അന്വര്‍ത്ഥമായേനെ. അവള്‍ തണ്റ്റെ വികാരത്തിനും ശരീരത്തിനും വിവേകപൂര്‍വ്വം മഹത്വം നല്‍കി. അഭിമാനിയായിരുന്നു അവള്‍. ശാഠ്യക്കാരിയും, അവളുടെ ഈസ്വഭാവം അവളെ സംഗീതത്തിലേക്കു നയിച്ചു. ലജ്ജാവതി സംഗീതത്തില്‍ താല്‍പര്യം കാണിക്കാതിരുന്നപ്പോള്‍ ജാനകി അവളെ കഠിനമായി ശാസിച്ചിരുന്നു.


അപ്പോളൊക്കെ അവള്‍ കരഞ്ഞോ ശാഠ്യപിടിച്ചോ അമ്മയില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു. രാജേശ്വരിയാകട്ടെ അമ്മയുടെ ഇംഗിതം മനസ്സിലാക്കി അമ്മയെ അനുസരിച്ചു അവരുടെ സ്നേഹത്തിന്‌ പാത്രമായി നിന്നു. തനിക്കിഷ്ടമല്ലാത്ത കാര്യം വന്നാലും അമ്മയുടെ ഇഷ്ടം കണക്കാക്കി അമ്മയുടെ വെറുപ്പു സമ്പാദിക്കാതെ കഴിച്ചുകൂട്ടി. അപ്പോഴൊക്കെ അവളുടെ മുഖത്തെ വിഷാദഭാവം നിഴലിച്ചു നിന്നു. അത്‌ അധികനേരം നീണ്ടുപോന്നു. രാജേശ്വരിയുടെ ഗുരുനാഥന്‍മാര്‍, അവളുടെ വിനയം അനുസരണാശീലം, ശ്രദ്ധ ഇവ കണ്ട്‌ അതീവ സന്തുഷ്ടരായിത്തീര്‍ന്നു. പഠിപ്പിക്കാന്‍ വിഷമമുള്ള ഭാഗങ്ങള്‍ പോലും അനിതരസാധാരണമായ ഗ്രഹണശക്തി കൊണ്ടും ഉത്സാഹംകൊണ്ടും അവള്‍ക്ക്‌ സമര്‍ത്ഥയാകാന്‍ വിഷമമുണ്ടായില്ല. അവളുടെ കാര്യത്തില്‍ ഗുരുനാഥന്‍മാര്‍ക്ക്‌ അത്ഭുതവും അഭിമാനബോധവും ഉളവായി. ലജ്ജാവതിയുടെ നിര്‍ബ്ബന്ധ സ്വഭാവം രാജേശ്വരി ഇഷ്ടപ്പെട്ടില്ല.


തിരിയില്‍ നിന്നും കൊളുത്തിയ പന്തം പോലെ അനുക്ഷണം അവള്‍ ദീപ്തപ്രഭയായുയരുന്നതു കണ്ട്‌ ഗുരുനാഥന്‍മാര്‍ അവളെ അഭിനന്ദിക്കുകയും സ്വയം അഭിമാന കൃതാര്‍ത്ഥരാകുകയും ചെയ്തു വന്നു. ജാനകിപോകുന്ന സംഗീതക്കച്ചേരികളില്‍ ചെറുപ്പം മുതലേ രാജേശ്വരിയേയും കൊണ്ടുപോവുക പതിവാക്കി. ജനങ്ങളുടെ അപമര്യാദയായ പെരുമാറ്റം അവര്‍ ഇഷ്ടപ്പെട്ടില്ല. അപ്പോഴൊക്കെ അവള്‍ അതീവ ദുഃഖിതയായി കാണപ്പെട്ടു. സദസ്യന്‍ പലപ്പോഴും ജാനകിയോട്‌ നിര്‍ലജ്ജമായി പെരുമാറുന്നതവള്‍ കണ്ടിട്ടുണ്ട്‌. അപ്പോഴൊക്കെ സദസ്യരോടവള്‍ക്കുണ്ടാകുന്ന വെറുപ്പ്‌ മുഖഭാവത്താല്‍ വെളിപ്പെടുത്താനും അവള്‍ മടിച്ചില്ല. വളരെ തന്ത്രപൂര്‍വ്വമായാണ്‌ ജാനകി അവളെ സദിരുകളില്‍ പങ്കെടുപ്പിച്ചത്‌. കൌമാരപ്രായത്തില്‍ തന്നെ അവളുടെ സംഗീതമാധുരിയില്‍ മനം കുളിര്‍ത്ത്‌ രസിച്ചിരുന്ന ജനങ്ങള്‍ നവയൌവനവും വന്ന നാള്‍ തോറും വളരുന്ന അവളുടെ ആകാര സൌകുമാര്യം കണ്ട്‌ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ അവള്‍ക്കസഹ്യമായിത്തോന്നി. തനിക്കപമാനകരമായി സദസ്യര്‍ കോമാളിത്തരങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവള്‍ പാട്ടുനിര്‍ത്തുമായിരുന്നു.


കോപിച്ചിരിക്കാനും തുടങ്ങി. ആരംഭകാലങ്ങളില്‍ അവളെ ജാനകി കഠിനമായി ശാസിച്ചിരുന്നു. ഇതെന്ത്‌ പണിയാണ്‌ നീ ചെയ്തത്‌. നല്ല സമയം നോക്കിയല്ലേ നീ ഈ പണി ഒപ്പിച്ചത്‌. 'എനിക്കീ കൂട്ടരുടെ തെമ്മാടിത്തരം ഇഷ്ടമല്ലമ്മേ'അല്‍പം സ്വല്‍പം നമ്മളിതൊക്കെ സഹിക്കേണ്ടെ മോളെ, അല്ലാതെന്തു ചെയ്യും, ജീവിക്കണ്ടെ. ഇങ്ങനെ ജീവിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഞാനീ ജീവിതം വെറുക്കുന്നമ്മേ". ജാനകി പിന്നീടൊന്നും പറഞ്ഞില്ല. ഒരിക്കല്‍ ഇടയ്ക്കു വച്ച്‌ പാട്ട്‌ നിര്‍ത്തിയപ്പോള്‍ ജാനകി അവളെ കഠിനമായി ശാസിച്ചു. ഒരിക്കല്‍ തല്ലാനൊരുങ്ങി. അവളിങ്ങനെ തുടങ്ങിയാല്‍ പാട്ടുകച്ചേരിക്കാരും വരാതാകും എന്നാണു ജാനകിയുടെ ഭയം! അമ്മയുടെ കടുത്തശാസനയോടെ അവളുടെ മനസ്സ്‌ കൂടുതല്‍ ദൃഢമായിത്തീര്‍ന്നു. അവള്‍ക്ക്‌ വാശികൂടി. ശ്രദ്ധിച്ചും ശ്രമിച്ചും ഒരു ഒന്നാംകിട പാട്ടുകാരിയുടെ നിലയിലവള്‍ എത്തിച്ചേര്‍ന്നു, സ്വന്തം ഗൃഹത്തില്‍ തന്നെ സംഗീത രസികര്‍ കൂട്ടം കൂടാന്‍ തുടങ്ങി.

അവളെ ഭയപ്പെടുത്തി തല്ലാനൊരുങ്ങിയതിണ്റ്റെ പിറ്റേദിവസത്തെ ഒരു സംഭവമാണവളെ ഈ പ്രഭാവത്തിന്‌ വഴി തെളിച്ചത്‌. ആ സന്ദര്‍ഭത്തില്‍ ജാനകി ഒരുപായമെടുത്തു. അവള്‍ തൊഴുകൈയ്യോടെ സദസ്യരോട്‌ പറഞ്ഞു. "യജമാനന്‍മാരെ, പെണ്‍കുട്ടിയുടെ നേരെ മര്യാദകേടായി ഒന്നും കാണിക്കരുതോ ഭയമുണ്ടാകണോ ഞങ്ങളോട്‌; കുട്ടി ഭയന്നു പാട്ട്‌ നിര്‍ത്തിക്കളയും!"പാട്ടുനിര്‍ത്താന്‍ തുനിഞ്ഞ രാജേശ്വരി അമ്മയുടെ ദയനീയമായ ഈ അപേക്ഷ കേട്ട്‌ മനസ്സലിഞ്ഞ്‌ വീണ്ടും പാടാന്‍ തുടങ്ങി. അവരുടെ ഒരേ ഒരുപജീവനമാണല്ലോ ഇത്‌. രണ്ട്‌ തബലകള്‍ മാര്‍ഗ്ഗം സഹായിക്കാന്‍ വേറെ ആരുമില്ല. അമ്മ പിന്നെ എന്ത്‌ ചെയ്യും മനുഷ്യരുടെ സ്വഭാവ വൈചിത്യ്രങ്ങള്‍ അവള്‍ മനസ്സിലാക്കി തുടങ്ങി. വിചാരശീലയായി. വിഷമഘട്ടങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനവള്‍ ഉറച്ചു.

ആരെന്ന്‌ പറഞ്ഞാലും കാണിച്ചാലും കേട്ടില്ല കണ്ടില്ല എന്ന മട്ടില്‍ തണ്റ്റെ ജോലി ഭംഗിയായി ചെയ്തു തുടങ്ങി. ജാനകി വിചാരിച്ചു താന്‍ അവളെ അടിക്കാന്‍ ഒരുങ്ങിയതു കൊണ്ടാണ്‌ ഈ ഭാവമാറ്റം രാജേശ്വരിക്കുണ്ടായതെന്ന്‌,പുരുഷവര്‍ഗ്ഗത്തെ രാജേശ്വരി മനസ്സിലാക്കിക്കഴിഞ്ഞു. തണ്റ്റെ പാട്ട്‌ കേട്ടാനന്ദിക്കാന്‍ വരുന്ന ജനങ്ങള്‍ തന്നില്‍ നിന്നെന്താണാഗ്രഹിക്കുന്നതെന്ന്‌ അവള്‍ ധരിച്ചു കഴിഞ്ഞു. ഭിന്നരൂപത്തിലാണെങ്കിലും രണ്ട്‌ സഹോദരിമാരും പുരുഷവര്‍ഗ്ഗത്തെ വെറുത്തും ലജ്ജാവതി പുരുഷന്‍മാരോടുള്ള തിരസ്കാരത്തിന്‌ ഉഗ്രരൂപം കൊടുത്തും വികാര തീവ്രതയോടെ അവളോടടുക്കുന്നവര്‍ക്കു അവള്‍ സര്‍വ്വനാശം വരുത്തും. എന്നാല്‍ രാജേശ്വരിയാകട്ടെ സൌമ്യരൂപത്തില്‍ പുരുഷന്‍മാരില്‍ നിന്നും അകന്നു നിന്നു.

THE AXIS



DR.k g balakrishnan

Turning round and round,
Day-night, spell by spell
The lucid core the Light
Energizing to the Ultimate
Giving birth to the Dawn anew
And to the Dream tranquilizing,
-To the Doom the damn the Past.

Lengthening to the length,
Measuring the Measured,
The unmeasured and the Measure
In vain, waving to the Wave,
To the Longitude of the Infinite,
The Magnitude Indefinite the Full,
Shining as suns billions- seen
More an’ more, unseen-in seen-
Sightseeing, the Source less, the Source
Ultimate, the Selfsameness the Dark, the Torch
The Tune mute, the Dumb eloquent, me the grief
Thee the Fragrance, the Touch remote to my fingertip
My teardrops dissolving to the earth, becoming
The Time the Lie!

Me the virtual;
The Alert, the Dream,
The deep deep Sleep,
The Thureeya!
Revolving round an’ round
Thee-as the planet earth!
=================
29-10-11

Note-The Thureeya=the fourth state in the life-death cycle,
A state beyond wakefulness, dream and sleep,
The individual soul’s merging with the universal soul.

Dr.k.g.balakrishnan:-Well known Malayalam poet, essayist.10 collections of poems to his
Credit, latest (2011) being AGNIGEETHAM—upasanakandam.Writing poems and essays
in leading periodicals.Practising Geriatric Physician(Modern Medicine).Studied at Cailicut
Mdical College.Native of Kaippamangalam,Thrissur Dist.Now residing at Kattoor 680702.
Mob-9447320801.e-mail drbalakrishnankg@gmail.com

This poem THE AXIS is from ‘The Waves of the Ganga’’-collection of English Poems
By dr.k.g.balakrishnan (to be published by 2012.)

Friday, October 28, 2011

ഉത്തരങ്ങൾക്ക്‌ വേണ്ടി




എം.കെ.ഹരികുമാർ


പരമ്പരാഗതമായ ആസ്വദനമോ രചനയോ ഇനി സാധ്യമാവില്ല. കാരണം ആസ്വാദനം എന്ന പ്രവർത്തനം തന്നെ അപ്രത്യക്ഷമായി. പതിറ്റാണ്ടുകളായി ഒരേതരം സിനിമയും നാടകവും കണ്ടുകൊണ്ട്‌ കയ്യടിക്കുന്നവർ എന്താണ്‌ ആസ്വദിക്കുന്നത്‌? കഥകൾ എല്ലാം ആവർത്തനമാണ്‌. രാജകുമാരിയെ ദരിദ്രകാമുകൻ പ്രേമിക്കുന്നതും തുടർന്ന്‌ അയാൾ മരിക്കുന്നതും എത്ര പ്രാവശ്യം കണ്ട്‌ ആസ്വദിക്കും. എന്നാൽ ആസ്വദിക്കുന്നു എന്ന്‌ കള്ളം പറഞ്ഞുകൊണ്ട്‌ ഇതെല്ലാം ഈ കാലഘട്ടത്തിലും സ്വീകാര്യമാവുകയാണ്‌. കലാസൃഷ്ടി വെറും ഡിസൈൻ മാത്രമായി. ചിത്രകലയും ശിൽപകലയും ഡിസൈനുകളാണ്‌ ഉൽപാദിപ്പിക്കുന്നത്‌. ജീവിതവുമായി ബന്ധമില്ല. അല്ലെങ്കിൽ തന്നെ, ഈ കലാസ്വാദകർക്ക്‌ ഏത്‌ ജീവിതവുമായാണ്‌ ബന്ധം? പ്രത്യക്ഷാനുഭവങ്ങൾക്കാണ്‌ ഇവരെല്ലാം ജീവിതമെന്ന്‌ പേരു നൽകുന്നത്‌. മാനങ്ങൾ ഇല്ലാത്ത അനുഭവങ്ങളുടെ തനിപ്പകർപ്പുണ്ടാക്കുകയാണ്‌, ഇവരുടെ ഏറ്റവും മികച്ച രചനകൾപോലും ചെയ്യുന്നത്‌.


ക്ലാസിക്കുകളെതന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നതും ഗതികേടാണ്‌. നൃത്തവും സംഗീതവുമെല്ലാം ഒരിടത്ത്‌ തന്നെ വട്ടം കറങ്ങുന്നു. പുതിയ ഭാവന ഒരിടത്തുമില്ല. അനുഷ്ഠാനകലകളായ മുടിയേറ്റും തെയ്യവുംപോലെ ഒരുതരത്തിലും വികസിക്കാത്ത കലയായി കവിതയും അധഃപതിച്ചു. കവിതയിലൂടെ പറയുന്നതൊന്നും നമ്മുടെ ബോധമണ്ഡലത്തെ വികസിപ്പിക്കുന്നില്ല. പലരും നിസ്സാരകാര്യങ്ങൾ കവിതയാക്കി എഴുതുന്നു. കവിത മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആശയമായി തരംതാഴുകയാണ്‌, പലപ്പോഴും. കവിതയിലോ കഥയിലോ പഠിക്കാനൊന്നും ബാക്കിയില്ല. അതെല്ലാം നല്ല വായനക്കാർ പണ്ടേ പഠിച്ചു കഴിഞ്ഞ കാര്യങ്ങളാണ്‌. എന്നാൽ, കവിതയിൽ ഇനിയും ചിലത്‌ അവശേഷിക്കുന്നു എന്ന്‌ ആരെങ്കിലും ശഠിക്കുകയോ എഴുതുകയോ ചെയ്താൽ, മിക്കപ്പോഴും അത്‌ മുൻകാല കവിതകളിൽ കേട്ട ചിന്തകളുടെ ആവർത്തനം അനുഭവിക്കാനുള്ള താത്പര്യം കൊണ്ടാണ്‌. ചില ആസ്വാദകർക്ക്‌, മുൻകാല കവിതകളിൽ ആവിഷ്കൃതമായ ആശയങ്ങൾ, പിൽക്കാലത്ത്‌ മറ്റാരിലൂടെ കേൾക്കുന്നതും കൗതുകകരമാവാം.

സാഹിത്യം തട്ടിപ്പാണെന്ന്‌ നിരൂപകനായ ബെൻ ജെഫേറി(Ben Jeffery)പറഞ്ഞത്‌ ഇങ്ങനെയാണ്‌. ''Literature is a deeply confused business, based on a kind of basic fraudulance" അപഗ്രഥനാത്മകം, ഭാവനാത്മകം എന്ന്‌ പറഞ്ഞ്‌ അവതരിപ്പിക്കപ്പെടുന്നതും, പണ്ട്‌ പലരും പറഞ്ഞ കാര്യങ്ങളാണ്‌. ''You hide from life, you make it up, your claims to deeper mining are a charade. you lie, you are a stupied"എന്നും ബെൻ ജെഫേരി എഴുതുന്നുണ്ട്‌.


ഗ്രീക്ക്‌ പരിഭാഷകയായ കാരൻ എമ്മിറിച്ച്‌ (karen emmirich ]) പറയുന്നത്‌ മിഴികളെ അറിഞ്ഞുകൊണ്ടുതന്നെ നമ്മൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ്‌. കാരണം ഒന്നിലും യഥാർത്ഥമായ ജീവിതത്തെ കാണാനാകുന്നില്ല. അർത്ഥരാഹിത്യം ഒരു വശത്തുണ്ട്‌. അതേസമയം ജീവിതത്തിലെ ചെറിയ പ്രവൃത്തികളെ അർത്ഥരഹിതമെന്ന്‌ പറഞ്ഞ്‌ തള്ളാനാവുന്നില്ല. ഇതിനിടയിലെ സംഘർഷം വളരുകയാണ്‌. വ്യാജമാണ്‌ എല്ലാനിർമ്മിതികളും. എന്നാൽ അത്‌ നിർമ്മിക്കാതിരിക്കാനാവില്ല. ''Tension between overwhelming meaninglessness and small daily acts of meaning'' അർത്ഥരാഹിത്യത്തോടുള്ള പ്രതികരണം ഇതാണെന്ന്‌ എമ്മിറിച്ച്‌ ഓർമ്മിപ്പിക്കുന്നു. ''We continue to make them imperfect as they are''. ഒരിക്കലും യഥാർത്ഥമായ ബന്ധം ഉണ്ടാകുന്നില്ല. ഇത്‌ സാഹിത്യകൃതിയെ ഉത്തരം കണ്ടെത്താനുള്ള പ്രശ്നമാക്കി മാറ്റുകയാണ്‌.വാക്കുകളും അവയുടെ യഥാർത്ഥബന്ധത്തെ കണ്ടെത്തുന്നില്ല. ''No connection is ever really true" എന്ന്‌ എമ്മിറിച്ച്‌ എഴുതുന്നു.

അതുകൊണ്ട്‌, വളരെ യോജിച്ചതും അർത്ഥപൂർണ്ണവുമായ സംയോജനങ്ങളിലൂടെ നാം നിർമ്മിച്ചെടുക്കുന്ന ഭാഷ, ഒടുവിൽ അർത്ഥരഹിതമായി തീരുന്നു. അല്ലെങ്കിൽ ആ ഭാഷ അതിന്റെ അർത്ഥത്തെ കുടഞ്ഞുകളഞ്ഞ്‌, സ്വയം നിരസിച്ച്‌ അതിനേക്കാൾ വലിയ ശൂന്യതയിൽ ഇല്ലാതാകുന്നു. അതായത്‌, കവിതയിലേയോ കഥയിലേയോ ഭാഷ സുഘടിതമായിരിക്കുമ്പോൾ തന്നെ, വ്യാജ നിർമ്മിതിയുമാണ്‌. ഇല്ലാത്ത ഒന്ന്‌ ഉണ്ടെന്ന്‌ തോന്നിപ്പിക്കുന്ന, വ്യാജഭാഷയുമാണത്‌ . ഈ വ്യാജഭാഷയിൽ നിന്ന്‌ നാം എത്തേണ്ടത്‌, അതിന്റെ പ്രത്യക്ഷത്തിലുള്ള മൗലികവാദങ്ങൾക്കപ്പുറത്തേക്കാണ്‌.

സാഹിത്യത്തിനുവേണ്ടി മാത്രമായി സാഹിത്യനിരൂപണവും ഇനിയുണ്ടാകില്ല. സാഹിത്യത്തിന്റെ ശാസ്ത്രീയതയും തത്വചിന്തയും സാഹിത്യത്തിനു പുറത്തേക്ക്‌ പോകേണ്ടതുണ്ട്‌. ഫോട്ടോഗ്രാഫുകളെക്കുറിച്ചോ വർത്തമാന പത്രത്തെക്കുറിച്ചോ ഒരാൾക്ക്‌ എഴുതാൻ കഴിയും. നോവലിനെയോ കവിതയെയോ, സാഹിത്യകൃതികളിലെ വിവിധ ആശയങ്ങളെയോ വിലയിരുത്തുന്നതിനേക്കാൾ വിപുലമായ ആശയലോകം ഫോട്ടോഗ്രാഫുകളോ വർത്തമാനപത്രമോ നമുക്കു തരുന്നുണ്ട്‌. പിന്നെ എന്തിനു ഒരു നോവലിൽ മാത്രമായി ഒതുങ്ങണം?

പത്രങ്ങൾ ശരിക്കും നവീനവും ഉത്തര-ഉത്തരാധുനികവു (Post-Post modernism) ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. പത്രം വായിക്കുന്ന ഒരാൾ സ്വയമറിയാതെ ഒരു വ്യവസ്ഥയാകുന്നു. അയാൾ ഒന്നിന്റെയും ഉള്ളടക്കത്തെ ആഴത്തിൽ നോക്കുന്നില്ല. അയാൾ പല കാലങ്ങളിലൂടെ, പല മനുഷ്യരിലൂടെ, പല വസ്തുക്കളിലൂടെ ഒരേ സമയം സഞ്ചരിച്ച്‌ ഏറ്റവും സമീപത്തുള്ള നിമിഷത്തിലെത്തുന്നു.

തുമ്പിയുടെ വിശ്വാസം



ചിത്രകാരൻ

രാത്രിയില്‍ വഴിതെറ്റിവന്ന ഒരു തുമ്പി
പകലിലേക്കുള്ള വാതിലന്വേഷിച്ച്
ട്യൂബ് ലൈറ്റിന്റെ ചില്ലുപാളിയില്‍
മുട്ടി ബഹളമുണ്ടാക്കുന്നു.

വെളിച്ചത്തോടുള്ള അന്ധമായ അഭിനിവേശം
ജീവകോശങ്ങളില്‍ എഴുതിവച്ച
പ്രകൃതിയുടെ വിഢിത്തങ്ങളില്‍ വിശ്വസിച്ച്
എരിഞ്ഞൊടുങ്ങുന്ന പ്രാണികളെത്ര !!!

മനുഷ്യാ



രാംമോഹൻ പാലിയത്ത്

മരിക്കാന്‍ തോന്നിയ
മടുപ്പന്‍ കാലങ്ങള്‍
തിരിഞ്ഞു നോക്കീട്ടു
ഗൃഹാതുരപ്പെടും
വിചിത്രജന്തു നീ.


മരിക്കണേയെന്നു
മനം കൊതിക്കുമ്പോള്‍
ചിരിച്ചു കാണിക്കാന്‍
വിധിക്കപ്പെട്ടുള്ള വിചിത്രജന്തുനീ.

അനങ്ങാപ്പൈതങ്ങൾ


കന്നിവെറിയാണ്
കടലുവറ്റുമെന്നാണ് ചൊല്ല്ല്,
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..
പകൽ കുടിച്ചു പാത്രം കഴുകാൻ
കടലിൽ പോകുന്നു സൂര്യൻ.
ഇരതേടിപ്പോയിരുന്ന ഇരുട്ടുകൾ
ചേക്കേറാൻ മടങ്ങിയെത്തുന്നു.
ഇരുട്ടിന്റെ കലപില നോക്കിയിരിക്കുമ്പോൾ
നിലാവിൽ മരങ്ങളെക്കാണാം.
ഇരിക്കാനോ നടുനിവർത്താനോ
കഴിയാതെയിപ്പൊഴും,
അതേ നിൽപ്പാണു പാവങ്ങൾ.
മരങ്ങളേ, അനങ്ങാപ്പൈതങ്ങളേ
ഏതു ഹെഡ്മാഷാണ്
നിങ്ങളെയിങ്ങനെ ശിക്ഷിച്ചത്?
ഇതിനുംമാത്രം
എന്തു കുസൃതിയൊപ്പിച്ചുനിങ്ങൾ?

യാത്ര



ഇന്ദിരാബാലന്‍


വിഷം പുരട്ടിയ വാക്കുകൾ
കുടഞ്ഞെറിഞ്ഞ്‌
അസ്വസ്ഥതയുടെ വിത്തു പാകുമ്പോൾ
ഇരുമ്പു ദണ്ഡുകൾ പഴുത്തുകിടക്കുന്ന
ഓർമ്മയുടെ പാളങ്ങൾ മുറിച്ചുകടന്നു
കറുത്ത മഷി തെറിപ്പിച്ച്‌
അലങ്കോലയാക്കാൻ
ആഞ്ഞപ്പോൾ
വെള്ളിനിലാവിന്റെ
തൂവലുകളാൽ ഒപ്പിയെടുത്തു
രക്തക്കുഴലുകൾ വലിഞ്ഞുമുറുകി
കാളിമ അഴിച്ചുവിടാൻ
തുനിയുമ്പോഴും
ഉള്ളിലൊളിയുന്ന ഭീരുതയുടെ നിഴലാട്ടം.................
കാണാക്കാഴ്ച്ചകളുടെ കണക്കുകൾ നിരത്തി
വാക്കിന്റെ തീക്കൊള്ളികളെറിഞ്ഞ്‌
ചുട്ടുപൊള്ളിക്കുമ്പോഴും
പതറിയില്ല
അസ്വാതന്ത്ര്യത്തിന്റെ മനംപുരട്ടലുകളിൽ നിന്നും
യാത്ര തുടർന്നു
താൻ വിരിച്ചിട്ട ക്ഷീരപഥങ്ങളിലേക്ക്
ഉറച്ച കാൽവെയ്പ്പുകളോടെ...........................


അടിമ


വി.ജയദേവ്

പലതും പറയുന്ന കൂട്ടത്തില്‍

ഒരു വാക്ക് പറയുകയായിരുന്നു.

അന്നന്ന് ചെയ്യേണ്ടിവരുന്ന

അടിമപ്പണികളെ കുറിച്ച്.

പകലന്തിയോളം

വിറകു വെട്ടിയും

വെള്ളം കോരിയും.

ഉണക്കാനിട്ട ഇരുട്ടിനെ

രാത്രി മുഴുവന്‍

നിലാവ് കൊത്താതെ

കാവലിരുന്നും.

മുതുകിലെ കറുത്ത

വിരല്പ്പാടുകളില്‍

സങ്കടങ്ങളത്രയും

കരിഞ്ഞു കിടന്നിരുന്നു.

എന്നിട്ടിത്രയായിട്ടും

ഒന്നും മിണ്ടിപ്പറയാന്‍

ഈ വാക്കൊട്ടും

മറന്നില്ലല്ലോ എന്ന്

വിചാരിച്ചു ഞാന്‍.

ഞാനതെന്നേ മറന്നിരുന്നു.