Followers

Monday, January 30, 2012

നിസാർ ഖബ്ബാനി / ഭ്രാന്തന്റെ കവിതകൾ



പരിഭാഷ: വി.രവികുമാർ



മേൽവിലാസമില്ലാത്ത സ്ത്രീ


എവിടെയും നിങ്ങളവളെത്തിരയും,
കടലി
ലെത്തിരകളോടവളെക്കുറിച്ചാരായും,
കരയിലെ ആമകളോടവളെക്കുറിച്ചു ചോദിക്കും,
കടലായ കടലെല്ലാം നിങ്ങളലയും,
നിങ്ങളുടെ കണ്ണീരു പുഴകളായൊഴുകും,
നിങ്ങളുടെ ശോകം മരങ്ങളായി വളരും,
ഒടുവിൽ, ജീവിതാന്ത്യത്തിൽ
താൻ തേടിയലഞ്ഞതൊരു


നിസ്സാർ ഖബ്ബാനി

സിറിയൻ കവി

പുകച്ചുരുളിനെയെന്നു നിങ്ങളറിയും-
നിന്റെ പ്രണയത്തിനിന്ന നാടെന്നില്ല,
ജന്മദേശമില്ല, മേൽവിലാസവുമില്ല.



കുളിയ്ക്കുന്നവൾ

നിന്നെക്കുറിച്ചു ഞാനവരോടു മിണ്ടിയിട്ടേയില്ല...പക്ഷേ
എന്റെ കണ്ണുകളിലവർ നിന്നെക്കണ്ടു,
നീയിറങ്ങിക്കുളിയ്ക്കുന്നതായി.



അപ്രതീക്ഷിതമത്സ്യങ്ങൾ

ഇനിയും നിന്നെ പ്രേമിച്ചുതുടങ്ങിയിട്ടില്ല ഞാൻ,
എന്നാലൊരുനാൾ പ്രണയത്തിന്റെ അനിവാര്യമുഹൂർത്തമെത്തും,
കടൽ നിന്റെ മാറിടത്തിലേക്കു തെറിപ്പിയ്ക്കും,
നീ പ്രതീക്ഷിക്കാത്ത മത്സ്യങ്ങൾ.



പൂമ്പാറ്റ

നിന്റെ അരക്കെട്ടിനു ചുറ്റും
പച്ചപെൻസിലു കൊണ്ടൊരു വര ഞാൻ വരച്ചു:
താനൊരു പൂമ്പാറ്റയാണെന്നതിനു തോന്നരുതല്ലോ,
അങ്ങനെയതങ്ങു പറന്നുപോകരുതല്ലോ.



മതി

നിന്റെ സാന്നിദ്ധ്യം മതി
സ്ഥലത്തിനു നിലയ്ക്കാൻ;
നിന്റെ വരവു മതി
കാലത്തിനു വരാതിരിയ്ക്കാൻ.



നീയായതെല്ലാം

എന്നെ പ്രേമിക്കൂ,
നിന്റെ ചുവട്ടടിയിലെ ജലത്തെ ഭയക്കാതെയുമിരിക്കൂ;
സ്ത്രീത്വത്തിന്റെ ജ്ഞാനസ്നാനം നീയേൽക്കുകയുമില്ല,
നിന്റെയുടലും നിന്റെ മുടിയും
ഈ ജലം കൊണ്ടു നനയാതിരുന്നാൽ.



ഉച്ചമയക്കം

ഒരു പേർഷ്യൻ പരവതാനി നിന്റെ വാക്കുകൾ,
ചുമരോടു ചുമരു പറന്നുനടക്കുന്ന രണ്ടു മാടപ്രാവുകൾ
നിന്റെ കണ്ണുകൾ,
എന്റെ ഹൃദയമൊരു മാടപ്രാവിനെപ്പോലെ
നിന്റെ കൈകളുടെ തിരകൾക്കു മേൽ പറക്കുന്നു,
ചുമരിന്റെ നിഴലത്തൊരുച്ചമയക്കമുറങ്ങുന്നു.



വിപരീതപ്രണയം

നിന്റെ തലമുടിയെ ഞാനുപദേശിച്ചുനോക്കി,
നിന്റെ ചുമലും കടന്നു വളർന്നുപോകരുതെന്ന്,
എന്റെ ജീവിതത്തിനു മേൽ ശോകത്തിന്റെ ചുമരാവരുതെന്ന്;
ഞാനാഗ്രഹിച്ചതിനെയൊക്കെ നിഷ്ഫലമാക്കി
നിന്റെ മുടി പക്ഷേ, നിണ്ടുതന്നെ കിടന്നു.
നിന്റെയുടലിനെ ഞാനുപദേശിച്ചുനോക്കി,
കണ്ണാടിയുടെ ഭാവനയെ ഉദ്ദീപിക്കരുതെന്ന്,
നിന്റെയുടൽ പക്ഷേ, ഞാൻ പറഞ്ഞതു കേട്ടില്ല,
അതു സുന്ദരമായിത്തന്നെയിരുന്നു.
നിന്റെ പ്രണയത്തെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു,
കടൽക്കരയിലോ, മലമുകളിലോ ഒരാണ്ടത്തെ അവധിക്കാലം
ഇരുകൂട്ടർക്കും നല്ലതായിരിക്കുമെന്ന്,
നിന്റെ പ്രണയം പക്ഷേ, പെട്ടികളെടുത്തു പാതയോരത്തെറിഞ്ഞു,
താനെവിടെയും പോകുന്നില്ലെന്നതു തീർത്തുപറഞ്ഞു.



ബാല്യത്തിനൊപ്പം

ഇന്നു രാത്രിയിൽ നിന്നോടൊപ്പമുണ്ടാവില്ല ഞാൻ,
എവിടെയും ഞാനുണ്ടാവുകയുമില്ല;
വയലറ്റുപായകളുമായി ഞാനൊരു കപ്പൽപ്പറ്റം വാങ്ങിയിരിക്കുന്നു,
നിന്റെ കണ്ണുകളിലെ സ്റ്റേഷനിൽ മാത്രം നിർത്തുന്ന തീവണ്ടികളും,
പ്രണയത്തിന്റെ ഇന്ധനത്തിൽ പറക്കുന്ന കടലാസുവിമാനങ്ങളും.
കടലാസും ചായപ്പെൻസിലുകളും ഞാനെടുത്തുവന്നിരിക്കുന്നു,
എന്റെ ബാല്യത്തിനൊപ്പമിന്നുരാത്രിയിലുറങ്ങാതിരിക്കാൻ
ഞാൻ തീരുമാനിച്ചുമിരിക്കുന്നു.



ഭ്രൂണം

എനിക്കു മോഹം,
നിന്നെയെന്റെയുടലിലൊളിപ്പിച്ചുവയ്ക്കാൻ,
ജനനമസാദ്ധ്യമായൊരു ശിശുവായി,
ഞാനല്ലാതാരും നോവറിയാത്തൊരു
കഠാരമുറിവായി.



വികാരം

നിന്റെ മാറിടത്തിനിടയിൽ കിടക്കുന്നു,
കത്തിച്ചാമ്പലായ ഗ്രാമങ്ങൾ,
ആയിരങ്ങളായ ഖനികൾ,
പിന്നെയാരും പറഞ്ഞുകേൾക്കാതെ
ഹതരായവരുടെ പരിചകൾ.
നിന്റെ മാറിടം കടന്നുപോയവരെപ്പിന്നെ
കാണാതെയായി,
അവിടെ നേരം വെളുപ്പിച്ചവർ
പിന്നെ ആത്മഹത്യയും ചെയ്തു.

ദാമ്പത്യം


ഇന്ദിരാബാലൻ



വിത്തഹന്കാരത്തിന്റെ
പൊത്തുകളിൽ കയറിയിരുന്ന്
പത്തികളുയർത്തി...........
കൂച്ചുവിലങ്ങുകളുടെ നാക്കു നീട്ടി
കാട്ടുപോത്തിനെപ്പോലെ മുരണ്ട്
കൊമ്പുകൾ കോർത്തു
നിറവ്യതാസങ്ങളുടെ ഇഴ പാകി
ചപ്പുചവറുകൾ കടിച്ചുതുപ്പി
ക്രൗര്യനിമിഷങ്ങൾക്ക് ആക്കം കൂട്ടി
പൊരുത്തക്കേടുകളുടെ
കൂട്ടിൽ കയറ്റി വിചാരണക്കൊരുങ്ങി..
അനീതികളുടെ അമ്പുകളെറിഞ്ഞ്‌
ചിറകുകൾ അരിഞ്ഞുവീഴ്ത്തി
ദഹനക്കേടുകളുടെ വയറുവേദന
ഉറക്കം കെടുത്തുമ്പോഴും
ആത്മസംയമനത്തിന്റെ പടവുകളെ
അള്ളിപ്പിടിച്ചു....
മിന്നലും കോളുമായി
മുറുകുന്ന ജീവിതക്കടലിലൂടെ
വെള്ളിരശ്മികൾ പൊഴിയുന്ന
കര തേടി
തുള വീണ്‌ വെള്ളം കയറിയ
ദാമ്പത്യവഞ്ചി തുഴഞ്ഞുകൊണ്ടിരുന്നു...........
..........

ഭാവങ്ങള്‍


ശ്രീദേവി നായർ


ഭാവങ്ങളില്‍ തീവ്രത നിഴലിക്കുന്ന മുഖങ്ങളില്‍
സൌന്ദര്യമുണ്ടായിരുന്നു.
സന്ദേശവും സന്ദേഹവുമുണ്ടായിരുന്നു!

ലക്ഷ്യമില്ലാത്ത ചിന്തകളുടെ ശരവേഗങ്ങള്‍ക്ക്
സ്ഥാനചലനങ്ങളുടെ മോഹഭംഗങ്ങളുണ്ടായിരുന്നു,
നോട്ടത്തിന് കാത്തിരിപ്പിന്റെ അക്ഷമയുമുണ്ടായിരുന്നു!

അടച്ചിട്ട വാതിലുകളില്‍ അടയാത്തവിരികളുണ്ടായിരുന്നു.
തുറന്ന ജനാലകളില്‍ മറഞ്ഞ നിഴലുകളും.
എങ്കിലും;
വികാരങ്ങളില്‍ തീവ്രമായ ലഹരിയുണ്ടായിരുന്നു.
കയ്പ്പിന്റെ മധുരവും!