Followers

Saturday, January 2, 2010

നിലവിളിയുടെ നിറങ്ങൾ

j anil kumar


വെല്ലുവിളികളെ അതിജീവിക്കാനുള്ള മനസ്സാന്നിധ്യം വന്നു ചേരും. കർമ്മ മേഖലയിലുള്ള അനിശ്ചിതാവസ്ഥ പരിഹരിച്ച്‌ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ജീവിത പങ്കാളിയുടെ സാന്ത്വന വചനങ്ങൾ മനസ്സമാധാനത്തിന്‌ വഴിയൊരുക്കും.ഉഷ്ണ-ത്വക്ക്‌ രോഗങ്ങൾ വർദ്ധിക്കും. 15,16 തീയതികൾ ഗുണകരം. ചതുരക്കളത്തിനകത്തുള്ള തേളിന്റെ ചിത്രത്തിന്‌ നേരെ വൃശ്ചികക്ക്രിലെ അനിഴം നക്ഷത്രത്തിൽ ജനിച്ച്‌ എന്റെ ആഴ്‌ച്ച ഫലം വായിച്ച്‌ ഒരുവേള ക്രമാനുഗതമായ ആ വളർച്ചയെ ഞാൻ സ്വപ്‌നം കണ്ടിരുന്നു. ഒരു വാടകക്കൊലയാളിയുടെ വളർച്ച എങ്ങിനെ യൊക്കെ ആകും?കൂടുതൽ കൂടുതൽ കൊലപാതകങ്ങൾക്ക്‌ ഓർഡർ കിട്ടുക.കൃത്യം വലിയ റിസ്ക്കില്ലാതെ നിർവ്വഹിക്കാൻ കഴിയുക. കൂടുതൽ പണം കിട്ടുക പിടിക്കപ്പെടാതിരിക്കുക. ഇനി പിടിക്കപ്പെട്ടാൽ തന്നെ സാക്ഷികളില്ലാതെയോ ,ദുർബലമായ വാദങ്ങളാലോ ശിക്ഷിക്കപ്പെടാതിരിക്കുക.

ഓരോന്നിനും ഓരോ കാലമുണ്ടെന്ന്‌ പണ്ടുവർ പറയുന്നത്‌ വെറുതേയല്ല. അവസാനത്തെ മൂന്നു കൃത്യത്തിലും പരാജയപ്പെട്ടതോടെയാണ്‌ എന്റെ ദോഷകാലം തുടങ്ങിയത്‌. പുതിയ ഓർഡറുകൾ വരാതെയായി. ചെറിയ ഇരുട്ടടിയോ .കൈകാൽ വെട്ടലോ ,നാടൻബോംബേറോ ഇടയ്ക്ക്‌ കിട്ടിയാലായി. അതിലൊക്കെ റിസ്ക്ക്‌ കുറവാണെന്നതു പോലെ പ്രതിഫലവുംകുറവാണ്‌.കഴിഞ്ഞ മൂന്നു ശ്രമങ്ങളിലും ഞാൻ പരാജയപ്പെട്ടപ്പോൾ പുതിയ ജോലിക്കാർ വളരെ വേഗം വിജയം കണ്ടു. അതോടെ എന്റെ ഗ്രഹപ്പിഴ ഇരട്ടിച്ചു. അതിനിടയിലേപ്പോഴോ ദൈവവിശ്വാസമെന്ന പിടിവള്ളി എനിയ്ക്ക്‌ സാന്ത്വനമേകാനും ശക്തിയേകാനും തുടങ്ങി.

പണ്ടൊന്നും അമ്പലങ്ങളിൽ പോയി കുളിച്ചു തൊഴുകയോ തേങ്ങയുടക്കുകയോ ആഴ്‌ച്ചഫലം നേരം കാലം എന്നീ കാര്യങ്ങളിലൊന്നും ആശ്വാസം കൊ‍ള്ളുകയോ ചെയ്യാറുണ്ടായിരുന്നില്ല. പ്രായമേറുന്തോറും ജീവിതത്തിന്‌ പുതിയ പുതിയ അർത്ഥങ്ങളുണ്ടാകുന്നു. പണ്ട്‌ പുച്ഛിച്ച്‌ തള്ളിയതൊക്കെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും തുടങ്ങുന്നു. നേരെ തിരിച്ചും.പഴയ വേഗതയ്ക്കും,പ്രസരിപ്പിനും ഇളക്കം സംഭവിക്കുന്നില്ലെങ്കിലും ,മൂർച്ഛകുറയാതെ സൂക്ഷിക്കാൻ ശരീരത്തിന്‌ എണ്ണയിടൽ കൂട്ടേണ്ടി വരുന്നു....

ഒരു നിശ്ചയമൊന്നിനുമില്ലാത്ത ജീവിതം. വാരഫലങ്ങൾ പോലെ അർദ്ധോക്തിയിൽ നിൽക്കുകയോ നിർത്തപ്പെടുകയോ ചെയ്യുന്നു.

വളരെ ഭയത്തോടെ .ശിക്ഷിക്കപ്പെടുമെന്നുറച്ചിരുന്ന ഇരട്ടക്കൊലപാതകക്കേസിന്റെ വിധിക്കു മുൻപേയുള്ള ഇടവേളകളിലൊന്നാണ്‌ ഏതോ ഒരു പത്രത്തിലെ ആഴ്‌ച്ചഫലം എന്റെ വിശ്വാസത്തിന്‌ കനം വെപ്പിച്ചത്‌. ഇതേ പോലെ ,വാരഫലത്തിലെ ഒരു വാചകം പഴയ തെറ്റുകളുടെ ശിക്ഷയിൽ നിന്ന്‌ മോചിപ്പിക്കപ്പെടാം. എന്നതായിരുന്നു .അവിചാരിതമായി കൂറു മാറിയ പ്രധാന സാക്ഷി,മൊഴി മാറ്റി പറഞ്ഞതോടെ ആ ഇരട്ടക്കൊലപാതകത്തിൽ ഞാൻ തെറ്റുകാരനല്ലെന്ന്‌ വിധിക്കപ്പെടുകയാനുണ്ടായത്‌.ആ വിധിക്കു ശേഷമാണ്‌ ,വാരഫലങ്ങളെ നിര്‍ദ്ധാരണം ചെയ്‌ത്‌ കണക്കുകൂട്ടലുകൾ നടത്താൻ ശീലിച്ചത്‌. ,തുടരെ തുടരെയു ള്ള മൂന്നു പരാജയങ്ങൾ എന്നെ കൂടുതൽ വിശ്വാസിയാക്കി
അടിയ്ക്കടിയുണ്ടാവുന്ന ദുരന്തങ്ങളൊ പരാജയങ്ങളൊ ആവാം നമ്മുടെ ദൈവവിശ്വാസത്തിന്റെ മാറ്റ്‌ നിർണ്ണയിക്കുന്നത്‌. രണ്ടാമത്തെ പരാജയത്തിന്‌ ശേഷം ഞാൻ പത്മനാഭ സ്വാമീക്ഷേത്രത്തിൽ കുളിച്ചു തൊഴുകയും, പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയടിക്കുകയും ചെയ്‌തു. ആറ്റുകാലമ്മയെ തൊഴാനാഗ്രഹമുണ്ടായിരുന്നെങ്കിലും എന്തോ ഒരു ഭയം മൂലം പലവട്ടം മാറ്റിവെക്കുകയായിരുന്നു. അവസാനം മൂന്നാമതും തോറ്റ്‌ കഴിഞ്ഞ മീനമാസത്തിലെ ആദ്യ ചൊവ്വാഴ്‌ച്ച ഞാൻ കൊന്നവർക്ക്‌ വേണ്ടി ആള്‍‌രൂപങ്ങൾ നടയ്ക്ക്‌ വെക്കാനായി ദേവീസന്നിധിയിലെത്തി.
നിറം മങ്ങിയ ചിത്രങ്ങളായി ദേവീമുഖത്ത്‌ ദൃശ്യമായ ഏഴു രൂപങ്ങൾ.........................

ഇരുട്ടിൽ കണ്ട മുഖങ്ങളായതിനാൽ വ്യക്തമായ രൂപം യമുനയ്ക്കും രമേശനുമൊഴികെ മറ്റാർക്കുമുണ്ടായിരുന്നില്ല.പകല്‍‌വെളിച്ചത്തിൽ കൊന്ന യമുന..............ഒരു തിളച്ച മൂർച്ഛക്കൊടുവിൽ ആലസ്യത്തോടെ മയങ്ങിക്കിടന്ന അവളെ ആർക്കു വേണ്ടിയാണ്‌` കൊന്നത്‌?ചുണങ്ങ്‌ അവിടവൈടെ വെളുത്ത ശൽക്കങ്ങൾ തീർത്ത മാറിടത്തിന്റെ മീന്‍‌ചുഴിയിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ആ പഴയ കത്തി. തിരിച്ചൂരിയെടുക്കാൻ മറന്ന രേതസ്സിന്റെ അടയാളങ്ങൾക്കൊപ്പം ,കത്തിയുടെ പിടിയിലവശേഷിച്ച കൈമുദ്രകളും ശക്തമായ തെളിവായി..ജീവപര്യന്തം ഫലം.

രമേശന്റെ മുഖം കൊല്ലുമ്പോൾ വ്യക്തമായിരുന്നില്ലെങ്കിലും അതിനു ശേഷം വളരെയേറെ ദിവസങ്ങള്‍ അയാളുടെ രൂപം പത്രത്താളുകളിലും ,സിനിമാരാഷ്ട്രീയ പരസ്യങ്ങൾക്ക്‌ സമീപം നഗര -പോസ്റ്റർ ഭിത്തികളിലും ഇടം പിടിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകമായി നിറം മാറിയ രമേശന്റെ മരണത്തെ തുടർന്ന്‌ പകരം വീട്ടലുകളാൽ മൂന്നു കൊലപാതകങ്ങള്‍ കൂടി നഗരത്തെ മടുപ്പിക്കുകയും തുല്യ സംഖ്യയായതിനാൽ ഇരുകൂട്ടരും താൽക്കാലികമായി സമാധാന ചർച്ചയുടെ നാട്യങ്ങൾക്കു ശേഷം ,ചാനലുകൾക്ക്‌ മുൻപിൽ കെട്ടിപ്പിടിച്ച്‌ കൊല്ലപ്പെട്ടവരെ മറന്ന്‌ ,പല്ലിളിക്കുകയും ചെയ്‌തു.

ഗ്രഹചലനങ്ങളുടെ സ്ഥാനചലനങ്ങൾ സ്വയം ഗണിച്ചിരിക്കുന്ന ഈ വാരഫലക്കാർ അത്തരം മരണങ്ങളെ ഏതു ഗണത്തിലാവും പെടുത്തിയിരിക്കുക. കൊലപാതകങ്ങൾ ഫലപ്രവാചകരുടെ നക്ഷത്ര സൂത്രങ്ങളിലൊന്നും പതിയാത്ത ദോഷഗ്രഹങ്ങലാവും.ദോഷദശകളിൽ ഈശ്വരന്മാർ പോലും വട്ടം കറങ്ങിപ്പോയ കഥകളെത്ര?പിന്നെയാണോ സദാ മരണഭീതി നെഞ്ചിലേറ്റി പുകയുന്ന ഇത്തിരിപ്പോന്ന മനുഷ്യർ?
വാതിലിലുള്ള ശക്തിയായ മുട്ട്‌ എന്റെ ചിന്തകളെ നനച്ചുകീറി. പുറത്ത്‌ സുമുഖനായ ഒരു ചെറുപ്പക്കാരൻ.

'കടുവ".?അയാൾ ചുറ്റും നോക്കി സംശയത്തോടെ ചോദിച്ചു.
"കേറിവാ..."ഞാൻ തലയാട്ടിക്കൊണ്ട്‌ പറഞ്ഞു.
അയാൾ അകത്തു കടന്നയുടനെ എന്തിനേയോ ഭയന്നിട്ടെന്നപോലെ വാതിൽ വലിച്ചടിച്ചു.
മുഖത്ത്‌ തെളിഞ്ഞ കണ്ട ദൈന്യത അയാളുടെ രൂപത്തിന്‌ ഒട്ടും തന്നെ യോജിക്കുന്നതായിരുന്നില്ല.
"നിങ്ങളരാ എന്തു വേണം?
ഒരാളെ കൊല്ലണം. .എന്റെ ഭാര്യയെ........മൂന്നാലു കൊല്ലമായി സുഖമില്ലാതെ കിടക്കുന്നു.നേരത്തെ ആലോചിച്ചിറപ്പിച്ചിട്ടും വാക്കുകൾക്ക്‌ ഒഴുക്കു കിട്ടാതെ അയാൾ വിഷമിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ കപടോക്തികൾ എത്രയോ കേട്ടിരിക്കുന്നു. ഭാര്യക്കു ചിലപ്പോള്‍ ഇയാളുടെ സൗന്ദര്യവുമായി താരതമ്യം ചെയ്യുമ്പോൽ വേണ്ടത്ര സൗന്ദര്യം ഇല്ലായിരിക്കും. അങ്ങനെയിരിക്കെ കുറച്ചുകൂടി ചെറുപ്പക്കാരിയും സുന്ദരിയുമായ പെണ്ണ്‌, അയാളിലേക്കാകർഷിക്കപ്പെടുകയോ അയാളവളിൽ ആകൃഷ്ടനാവുകയോ ചെയ്‌തിരിക്കാം. രണ്ടു പേർക്കും ഒരുമിക്കുവാനായി ഒരു വാടകക്കൊലയാളിയുടെ സഹായത്തോടെ അവളെ അവസാനിപ്പിക്കുക. അതുമല്ലെങ്കിൽ ഭാര്യയുടെ ചാരിത്ര്യ ശുദ്ധിയിൽ സംശയിച്ച്‌ പ്രതികാരമെന്നോണം അവളെ ഇല്ലാതാക്കുക എന്ന എളുപ്പവഴി. അയാൾ ഭാര്യയെ വളരെയേറേ സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്‌തിരിക്കാ. അതിന്റേതാകാം ഈ വെപ്രാളം .....ദൈന്യത.........

:നിങ്ങളുടെ റേറ്റൊന്നും എനിക്കറിയില്ല. ഇത്‌ ഒരു ലക്ഷമുണ്ട്‌. "കയ്യിലെ കറുത്ത ബാഗ്‌ മുന്നിലോട്ട്‌ നീട്ടിക്കൊണ്ട്‌ അയാൾ തുടർന്നു.
'പക്ഷേ അതിൽ ഒട്ടും തന്നെ റിസ്ക്കില്ല. മാസങ്ങൾക്കു മുമ്പ്‌ തന്നെ അവളുടെ മരണം വിധിയെഴുതിയതാണ്‌. വേദന സംഹാരികളും, ഉറക്കഗുളികകളും വിഴുങ്ങിയാണവളുടെ ജീവിതം. അതിനാൽ തന്നെ ആരും സംശയിക്കില്ല. ഇനി പരാതിയോ, കേസോ ...........അങ്ങിനെയൊന്നും നിങ്ങൾ പേടിക്കേണ്ട..........."
ധൃതിയിൽ പണമടങ്ങിയ ബാഗിന്റെ സിബ്‌ തുറന്ന്‌ അഞ്ഞൂറിന്റെ രണ്ടു കെട്ടു നോട്ടുകൾ എനിക്കു നേരെ നീട്ടിയപ്പോള്‍ തന്നെ ഒരു കാര്യം വ്യകതമായി. ഇത്‌ അയാളുടെ ആദ്യത്തെ ഏർപ്പാടാണ്‌. പണം നീട്ടിയ അയാളുടെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. കത്തിയുടെ വായ്‌ത്തലയിൽ ഉണങ്ങിയ ചോര പറ്റിപ്പിടിച്ചിരിക്കും പോലെ വിയർപ്പുതുള്ളികൾ അയാളുടെ നെറ്റിത്തടത്തിൽ അവിടവിടെ ഖരഭാവത്തിൽ തങ്ങി നിന്നു.
ഞാൻ പണം വാങ്ങും മുമ്പേ ഒരു വിലപേശലിന്റെ മട്ടിൽ തുടർന്നു.
"അതിപ്പോ .ഒരു കൊലപാതകത്തിന്‌ ഇത്ര കുറഞ്ഞ റേറ്റ്‌. ?അതു ശരിയാകത്തില്ല. നിങ്ങളിപ്പോൾ ഇങ്ങനെയൊക്കെ പറയും. റിസ്ക്കൊക്കെ എനിക്കല്ലേ?എന്റെ ജീവിതമാണ്‌ ഞാൻ....
എന്റെ വാക്കുകൾ പൂർത്തിയാക്കും മുൻപേ വെപ്രാളത്തോടെ അയാൾ "ഇത്രയും ഉണ്ടാക്കിയത്‌ തന്നെ വളരെ ബുദ്ധിമുട്ടിയാണ്‌. നിങ്ങൾക്കെന്റെ അവസ്ഥ അറിയാഞ്ഞിട്ടാണ്‌. ഇല്ല. പറഞ്ഞാലും നിങ്ങൾക്കതൊട്ട്‌ മനസ്സിലാകത്തുമില്ല. ഒട്ടും തന്നെ റിസ്ക്കില്ലെന്ന്‌ പറഞ്ഞത്‌ അവളെക്കൂടാതെ വീട്ടിൽ ഞാനും മോളും മാത്രമേയുള്ളു. മോളാണെങ്കിൽ ഒമ്പതുമണിയാകുമ്പോഴേക്കും ഉറക്കമാവും. പിന്നെ ഞാൻ.നിങ്ങളെന്നെ മറന്നേക്കു. ഞാൻ ഗേറ്റും, കതകുമൊക്കെ തുറന്നിട്ടിരിക്കും. അവൾക്കാണെങ്കിൽ അധികം ഒച്ചയെടുക്കാനും കഴിയില്ല..നിങ്ങൾ മറ്റു കൊലപാതകങ്ങൾ ചെയ്‌തിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഉണ്ടെങ്കിൽ അതുപോലൊന്നുമല്ലിത്‌. ഒരു പുണ്യമായേക്കും.

ഞാൻ ഏഴു കൊലപാതകങ്ങൾ ചെയ്യുകയും, രണ്ടെണ്ണത്തിൽ ശിക്ഷിക്കപ്പെടുകയും ,രണ്ടുമൂന്നെണ്ണത്തിന്റെ വിചാരണകളുടെ വിവിധ ഘട്ടങ്ങളിലുമാണെന്ന വസ്തുത ഇയാൾക്കറിയില്ലായിരിക്കും. വിചാരണയുടെ അവസാനം ഞാൻ ശിക്ഷിക്കപ്പെടുകയോ ,കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്യാം. എന്ത്‌ ശിക്ഷ? എന്ത്‌ സ്വാതന്ത്ര്യം? എല്ലാവരും ഒരർത്ഥത്തിൽ ശിക്ഷിക്കപെടുന്നു. തടവിലാക്കപ്പെടുന്നു. ഇടയ്ക്കിടെയുള്ള പരോളുകളാണ്‌ രസം. സുഖവും. ജീവിതം ഒരു നീണ്ട പരോളാണ്‌.ഒരുപാട്‌ ഭയങ്ങൾക്കും നിയന്ത്രണങ്ങൾക്കുമിടയിലുള്ള പലവിധ വേഷങ്ങളുടെ ഹാജർ പുസ്തകത്തിലൊപ്പിടേണ്ട നീണ്ട പരോൾ. -
"നിങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല"
ഇല്ല. ശരിയാകത്തില്ല. ഞാനപ്പോഴും വിലപേശാനുള്ള ആയുധങ്ങൾ തിരയുകയായിരുന്നു. ഇനിയെന്തു വേണമെന്ന മട്ടിൽ നിരാശയോടെ നിൽക്കുന്ന അയാളിൽ ആദ്യം കണ്ട ദൈന്യതയ്ക്ക്‌ കനം കൂടിക്കഴിഞ്ഞു.
ഇതൊക്കെ ഇപ്പോള്‍ പറയും. കാര്യം കണ്ടുകഴിയുമ്പോൾ നിങ്ങൾ തന്നെയാവും എനിക്കെതിരെ ആദ്യം തിരിയുക.
ഞാൻ പറഞ്ഞല്ലോതാങ്കൾക്കെന്നെ വിശ്വസിക്കാം. പൂർണ്ണമായും. എനിക്കൊരപേക്ഷ കൂടിയുണ്ട്‌. അവളെ അധികം വേദനിപ്പിക്കാതെ കൊല്ലണം. എത്രയും വേഗത്തിലോ അത്രയും നന്ന്‌. ഇന്നു രാത്രി തന്നെ കഴിയുമെങ്കിൽ....."
അയാൾ പറയുന്നതൊക്കെ ശരിയാണെന്ന്‌ എനിയ്ക്ക്‌ തോന്നിത്തുടങ്ങിയിരുന്നു. അവസാന മൂന്നു പരാജയങ്ങളുടേ ഓർമ്മ എന്നെ നിരാശനാക്കിയിരുന്നതിനാൽ കൂടുതൽ തർക്കിക്കണമെന്ന്‌ തോന്നിയില്ല. മനസ്സില്ലാമനസ്സോടെയെന്ന നാട്യത്തോടെ ഞാനാ പണം വാങ്ങി. പണം തന്ന്‌ കഴിഞ്ഞപ്പോൾ അയാൾ ആശ്വാസത്തോടെ തലയാട്ടി. ആർദ്രമായ ആ മുഖഭാവം കുറച്ച്‌ അയവു തേടുകയും ചെയ്തു..........
ചുറ്റുമൊന്ന്‌ നോക്കിയിട്ട്‌ ,കട്ടിലിനു സമീപമുള്ള പ്ലാസ്റ്റിക്‌ കസേരയിലേക്ക്‌ ,എന്റെ അനുവാദമില്ലാതെ അമർന്നിരുന്ന്‌ കൊണ്ട്‌ കുറച്ചു വെള്ളം ചോദിച്ചു. വെള്ളം കുടിക്കുന്നതിന്നിടയിൽ സ്ഥലത്തെ കുറിച്ചും,വീടിനെക്കുറിച്ചും വ്യക്തമായ സൂചനകൾ അയാളെനിക്കു് പകർന്നു നൽകി. വാരഫലപ്രകാരം പതിനഞ്ചാം തീയതി നല്ല ദിവസമായതിനാൽ സമയത്തെക്കുറിച്ചും ഞങ്ങൾ തമ്മിൽ വേഗം ധാരണയിലെത്തി. മറ്റൊന്നും ചോദിക്കുവാനോ , പറയുവാനോ എനിക്കു തോന്നിയില്ല.അയാൾക്കും തോന്നിക്കാണില്ല. വെപ്രാളത്തോടെ വാതിൽ തുറന്ന്‌ അയാൾ യാത്ര പറയാതെ നടന്നകന്നു.

രാത്രി പതിനൊന്നു മണിയാണ്‌ പറഞ്ഞുറപ്പിച്ചിരുന്നെങ്കിലും പത്തുമിനുട്ട്‌ മുമ്പേ തന്നെ അയാൾ പറഞ്ഞ സ്ഥലത്ത്‌ ഞാനെത്തി. കമ്പികൾ വളച്ച്‌ "കീച്ചേരിയിൽ" എന്നെഴുതി വെച്ചതു പെൻടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ വായിച്ചെടുത്തു.അയാൾ പറഞ്ഞപോലെ ഒരു മുറിയിലെ ജനാലയിലൂടെ മാത്രമേ വെളിച്ചം പുറത്തേക്കൂ പടർന്നിരുന്നുള്ളു. വെളിച്ചമുള്ള മുറിയിലാണ്‌` അവർ.
മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക്‌ കയറും മുമ്പ്‌ ഞാൻ ചെരുപ്പൂരിവെച്ചു. അത്തരം ഉപചാരങ്ങളൊന്നും പതിവുതല്ല. എന്നിട്ടും? അരണ്ട വെളിച്ചത്തിൽ കണ്ട ആർഭാടമില്ലാത്ത സ്വീകരണമുറിയിൽ നിന്ന്‌ വെളിച്ചത്തിന്റെ മുറിയിലേക്ക്‌ നടക്കുമ്പോൾ കത്തിയുടെ കൈപ്പിടിയിൽ വിരൽ തിരുകി. അതവിടെ ഉണ്ടെന്ന്‌ ഒന്നുകൂടി ഉറപ്പിച്ചു. അവരെ എങ്ങനെ കൊല്ലണമെന്ന്‌ ഞാൻ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.മറ്റു പല കേസുകൾക്കും വളരെയേറെ തയ്യാറെടുപ്പുകൾക്ക്‌ ശേഷമാണ്‌ ഇറങ്ങിത്തിരിച്ചിട്ടുള്ളത്‌.വളരെ നീണ്ട തയ്യാറെടുപ്പുകൾ.

വെളിച്ചമുള്ള മുറിക്ക്‌ മുൻപേയു ള്ള അടഞ്ഞു കിടന്ന മുറിക്കുള്ളിൽ നിന്നുയർന്ന ശ്വാസനിശ്വാസങ്ങളുടെ വേഗത്തിലുള്ള ശബ്ദം എന്നിൽ സംശയത്തിന്റെ വിഷം സ്ഖലിപ്പിച്ചു. ഭാര്യയെക്കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയിട്ട്‌ ,കാമുകിയോ,അതല്ലെങ്കിൽ വാടക്കെടുത്ത ഏതെങ്കിലും സ്ത്രീശരീരവുമായോ രമിക്കുന്ന അയാളുടെ മുഖം പുച്ഛത്തോടെ ഓർത്തുകൊണ്ട്‌ ഞാൻ മുന്നോട്ടു തന്നെ നടക്കാനൊരുങ്ങി. കൗതുകത്തിന്റെ അന്വേഷണബുദ്ധിയോടെ തിരിഞ്ഞു നിന്ന്‌ വാതിലിന്റെ കൈപ്പിടി മെല്ലെ തിരിച്ചു. അകത്തു നിന്ന്‌ കുറ്റിയിട്ടിട്ടില്ലാത്ത വാതിൽ ചെറിയ കിരുകിരാ ശബ്ദത്തോടെ വളരെ വേഗം തുറന്നു.
ഇരുട്ടു നിറഞ്ഞ മുറിയിൽ അത്തരമൊരു രംഗത്തിനുള്ള സാധ്യത ഇല്ലാതായത്‌ എന്നെ നിരാശനാക്കി. എന്നാൽ, തികച്ചും ആകസ്മികമായി ഒരാൾ തൂങ്ങിനിൽക്കുന്ന കാഴ്‌ച എന്നെ ഭയപ്പെടുത്തി. അപ്രതീക്ഷിതമായിക്കാണുന്ന മരണത്തിന്റെ ഏതൊരവസ്ഥയും എത്ര ധൈര്യവാനേയും നിമിഷാർദ്ധം ഭീരുവാക്കുമെന്ന്‌ ഞാൻ അനുഭവിച്ചറിഞ്ഞു. ടോർച്ചിന്റെ ജീവസ്സുറ്റ ഹാലെജൻ വെളിച്ചത്തിൽ ഞാനാ ജീവനറ്റ മുഖം കണ്ടു. രാവിലെ കണ്ട ദൈന്യത ഇപ്പോഴാ മുഖത്തില്ല. അയാളുടെ രണ്ടു കൈകളിലേയും വിരലുകൾ ,പാതി വിടർന്ന പൂവിതൾ പോലെ ,എന്തിനേയോ തേടിയവണ്ണം വിടർന്നു നിന്നു. ജീവന്റെ പൂന്തേൻ ഒരിയ്ക്കല്‍ക്കൂടി
വഹിച്ചു നിൽക്കാൻ ആയാളവസാനം കൊതിച്ചിരിക്കുമോ?ഒരു തരം മരവിപ്പിന്റെ തൃഷ്ണത എന്നിലേക്കും പടർന്നു. .
മേശപ്പുറത്ത്‌ കണ്ട പേപ്പറിൽ ടോർച്ചിന്റെ വെട്ടം ഇടറിനിന്നു. അക്ഷരങ്ങൾക്ക്‌ എവിടെ നിന്നറിയാതെ ഒരു മഞ്ഞ നിറം. ആത്മഹത്യയുടെ നിറം മഞ്ഞയാണോ? മരണത്തിന്‌ നിറമുണ്ടെങ്കിൽ ഓരോ തരം മരണത്തിനും ഓരോ നിറങ്ങൾ കൊടുക്കാം. സ്വച്ഛന്ദമൃത്യുവിന്‌ വെള്ള........ആത്മഹത്യക്ക്‌ മഞ്ഞ........കൊലപാതകത്തിന്‌ ചുവപ്പ്‌..
"ഗ്രേസിയുടെ വേദന ഇനിയും സഹിക്കാനാവാത്തതിനാൽ ഞാനവളെ എന്നോടൊപ്പം കൊണ്ടുപോകുന്നു. ഞങ്ങളുടെ മരണത്തിൽ മറ്റാരും കുറ്റക്കാരല്ല. അമൽഡ മോളേയും ,ബാക്കി വന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതും ജെയിംസച്ചായന്‌ .എല്ലാവർക്കും നന്ദി. -നീണ്ട ഒപ്പിനു താഴെ സേവ്യർ എന്ന്‌ ഉരുണ്ട അക്ഷരങ്ങൾ........................ "
ഒരു നിമിഷം ,ഞാനെന്തു വേണമെന്ന സംശയത്തിന്റെ തിരക്കുകളിലായി. എനിക്കൊരു ലക്ഷം തന്നിട്ട്‌ ആദ്യമേ അയാളാ കർമ്മം നിർവ്വഹിച്ചുവേന്ന്‌ മനസ്സിലായി. എങ്ങനെ?സംശയനിവാരണത്തിനായാണ്‌ ഞാനാ മുറിയിലേക്ക്‌ ചെന്നത്‌........
മഞ്ഞയിൽ പച്ചപൂക്കളുള്ള പുതപ്പ്‌ തോളറ്റം പുതച്ച്‌ ഒരു രൂപം. സ്ത്രീയുടെ അടയാളങ്ങളൊന്നും അവരിലുണ്ടായിരുന്നില്ല.
അച്ചായാ മോളുറങ്ങിയ്യോ അച്ചായാ......എന്ന അടഞ്ഞതും ,വളരെ മൃദുവായതുമായ ശബ്ദം എന്നെ നിരാശനാക്കി. കത്തിലെ വാചകങ്ങളും ,രാവിലത്തെ അയാളുടെ വാഗ്‌ദാനവും കൂട്ടിവായിച്ച്‌ ഞാൻ കർമ്മോത്സുകനാകേണ്ടതിനു പകരം നിസ്സംഗനായി. പലവിധ ഗന്ധങ്ങൾ കൂടിക്കലർന്ന മരവിപ്പിക്കുന്ന ഗന്ധം ആ മുറിയാകെ നിറഞ്ഞിരുന്നു. അത്‌ മരണത്തിന്റെ മരണമാണെന്നെനിക്കു തോന്നി. സർവ്വ ഇന്ദ്രിയങ്ങളേയും ഏകീഭവിപ്പിക്കുന്ന മരണത്തിന്റെ തീക്ഷണഗന്ധം .വീണ്ടും അച്ചായാ.........വിളി കുറച്ചുകൂടി നേർത്തു വന്നു.
ഞാൻ.ഞാൻ സേവ്യർ സാറിനെ അന്വേഷിച്ചു വന്നതാ. അവിടെയെങ്ങും കണ്ടില്ല. അപരിചിത ശബ്ദം കേട്ട പരിഭ്രമമൊന്നും അവരിലുണ്ടായില്ല. വളരെ സാവധാനം,മുണ്ഡിതമാക്കപ്പെട്ട തല തിരിച്ച്‌ അവർ ചോദിക്കുന്നു.
"നിങ്ങളാരാ? അച്ചായൻ മേലെ മോളെ ഒറക്കുവാ. ചെലപ്പൊ കൂടെ ഒറങ്ങിക്കാണും. ക്ഷീണിച്ച്‌ ,പാവം.
എങ്കിൽ നാളെ വരാമെന്ന്‌ പറഞ്ഞ്‌ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോള്‍ അവർ വീണ്ടും;
"ബുദ്ധിമുട്ടാവില്ലെങ്കി ആ ഫ്ലാസ്ക്കിൽ നിന്നിത്തിരി വെള്ളം .അടുത്ത്‌ രണ്ടു തരം ഗുളികകളുമുണ്ട്‌. രണ്ടോ മൂന്നോ വീതം രണ്ടീന്നും................തീരെ ചെറുതായിരുന്നു ഗുളികകൾ. വളരെ ശ്രദ്ധയോടെ അവരുടെ കയ്യിലേക്ക്‌ കൊടുത്തപ്പോൾ എന്റെ കൈ വിറച്ചു. ഗുളിക വായിലിട്ട്‌ ,വെള്ളം ഒഴിച്ചുകൊടുക്കാൻ അവർ ആംഗ്യം കാണിച്ചു.
വല്ലാതെ വിഷമിച്ച്‌ കിടന്ന്‌കൊണ്ടു വിഴുങ്ങിയ ആ ഗുളികകളുടെ ചവർപ്പ്‌ എന്റെ രസമുകുളങ്ങളെ യാണ്‌ നനയിച്ചത്‌. ആ വേദന പടരുന്നത്‌ എന്റെ ജീവിതാവസ്ഥയിലേക്കാണ്‌....
"സമയമെന്തായോ ആവോ? ഒന്നു നിർത്തി അൽപ്പനേരത്തിനു ശേഷം -സമയം നോക്കി വിഷമിക്കണ്ടാന്ന്‌ പറഞ്ഞ്‌ അച്ചായൻ ക്ലൊക്കെടുത്തുമാറ്റി. അല്ലേത്തന്നെ ഞാനെന്തിനാ സമയം അറിയുന്നേ?മുകളിലോട്ട്‌ നോക്കി കുരിശ്‌ വരച്ച്‌ അവർ കണ്ണടച്ചു.

ചുവർ ഭിത്തിയിൽ ,യേശുവിന്റെ ഒരു ചില്ലു ഫോട്ടോയും അതിൽ പ്രത്യേക രീതിയിൽ കുടുക്കിട്ട ഉണങ്ങിയ ഒരു കുരുത്തോലയും..............
വലിയ വലിയ കുരുക്കുകളുടെ ചങ്ങളയാകുന്നു ചിലരുടെ ജീവിതങ്ങൾ. കുരുക്കുകളഴിക്കാനാവാതെ ഉഴറുമ്പോൾ മറ്റൊരു കുടുക്കിലേക്ക്‌ തല തിരുകി മരണമെന്ന സിദ്ധഹസ്തത്തിന്റെ തലോടൽ കൊതിക്കുന്നവർ.
ശ്വസിക്കാൻ വിഷമമനുഭവിക്കുന്ന മട്ടിൽ അവരൊന്നു ചുമച്ചു. കണ്ണുതുറന്ന്‌ ദയനീയമായി എന്നെ നോക്കി വീണ്ടും കണ്ണടച്ചു. കിടന്നു.....അവിടെ നിന്നും എത്രയും വേഗം രക്ഷപ്പെടണമെന്ന ചിന്ത ദൃഢമാവുകയായിരുന്നു. മരണം മണക്കുന്ന മുറിയും ,മറ്റു കാഴ്ചകളും എന്നെ അധീരനാക്കി...
നാലാമത്തെ തോല്‍‌വിയോടെ ഞാൻ പടിയിറങ്ങി.തോറ്റത്‌ ഞാനോ, അയാളോ? ഞാനൊരു വിശ്വാസവഞ്ചകനായി. ........
മുറ്റത്തിറങ്ങി ഞാനൊന്ന്‌ തിരിഞ്ഞു നോക്കി. വെളിച്ചത്തിന്റെ ആ മുറിയിൽ നിന്ന്‌ ചുവപ്പ്‌ നിറമാണ്‌ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നത്‌.പക്ഷേ, അവിടെ നിറങ്ങളുടെ വല്ലാത്തൊരു സംയോജനം. ചുവപ്പും, മഞ്ഞയും, നീല കലർന്ന പച്ചയും................മുറിയാകെ പുകയുകയാണ്‌`. നോക്കിനിൽക്കെ ആ വീടാകെ കത്താൻ തുടങ്ങി..

കത്തുന്ന ആ വീട്ടിൽ നിന്ന്‌ ഒരു നിലവിളി പോലും ഉയരുന്നില്ല.
ഞാൻ കേൾക്കാത്തതാണോ?
എന്നിലും ചൂട്‌ ആവേശിച്ചിരിക്കുന്നു.ഞാൻ പുകയുകയണ്‌. എന്നിട്ടും, ഞാൻ ഒരു നിലവിളിക്ക്‌ കാതോർത്തു.........
ഇപ്പോൾ കേൾക്കുന്നുണ്ട്‌........................
ശബ്ദമില്ലാത്‌ത നിലവിളികൾ..........
ഒരു മരിച്ച മനുഷ്യന്റെ......
മരണം കാത്തുകിടക്കുന്ന ഒരു രോഗിയുടെ.........
ജീവിതം കൊതിച്ചുറങ്ങുന്ന ഒരു പെൺകുട്ടിയുടെ.....
കത്തി വലിച്ചെറിഞ്ഞ്‌ ,പേടിയോടെ ഇരുട്ടിലേക്ക്‌
നടന്നു മറയുന്ന ഒരു വാടകക്കൊലയാളിയുടെ..................