Followers

Saturday, January 2, 2010

poems

sanal sasidharan



1.“ണ്ണ” പ്രാസം
എഴുതിയത്: സനാതനന് ‍ sanathanan at 12/08/2007

പെണ്ണും
മണ്ണും
ഒരുപോലെയെന്ന്
കവികള്‍ പാടി.

പെണ്ണും
മണ്ണും
ഒന്നുതന്നെയെന്ന്
കവയത്തികളേറ്റുപാടി.

മണ്ണിലും
പെണ്ണിലും
ഒരുപോലെയുള്ളതെന്താണ്
“ണ്ണ” യോ!

പെണ്ണേ
നീ പെണ്ണോ
മണ്ണോ അതോ
പിണ്ണാക്കോ?

“ണ്ണ” പ്രാസത്തില്‍
പെണ്ണും
പിണ്ണാക്കും
ഒരുപോലെയെന്നു
പാടാനെന്തു രസം !


**********************************************



2.മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എഴുതിയത്: സനാതനന് ‍ sanathanan at 12/11/2007

നിങ്ങള്‍ക്കറിയാമോ,
ഏറെക്കാലം മുന്‍പ്
എനിക്കറിയാമായിരുന്ന
ഒരേയൊരു വാക്ക്
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
മാത്രമായിരുന്നു.

നിങ്ങള്‍ ശബ്ദതാരാവലി
നോക്കരുത്
കാണുന്നുണ്ടാവില്ല
കണ്ടില്ലെന്നു വച്ച്
എന്നെ നോക്കി
ചിരിക്കുകയും അരുത്.

കാരണം എനിക്ക്
അറിയാമായിരുന്നതില്‍
ഏറ്റവും അര്‍ത്ഥപൂര്‍ണമായ വാക്കായിരുന്നു,
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ ഒറ്റവാക്കുകൊണ്ടുമാത്രം
ഞാന്‍ എണ്ണമറ്റ അര്‍ഥങ്ങളുടെ
അനന്തകോടി വികാരങ്ങള്‍
വിനിമയം ചെയ്തിരുന്നു.

വിശക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
വയറു നിറയെ പാല്‍ തന്നു.
വേദനിക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
കരുണയുള്ള സ്പര്‍ശങ്ങള്‍ തന്നു.
പേടി തോന്നുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
നെഞ്ചോടണച്ചുള്ള സാന്ത്വനം തന്നു.
ഉറക്കം വരുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
മതിയാവോളം താരാട്ടു തന്നു.

മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തില്‍
എന്റെ ഉള്ളിലുരുവമാകുമായിരുന്ന
ഓരോ തോന്നലുകളേയും ഞാന്‍
എന്റെ ചുറ്റിലേക്കും സംവേദിപ്പിച്ചിരുന്നു
വൃദ്ധര്‍,യുവാക്കള്‍,യുവതികള്‍
ആരുമാകട്ടെ അവര്‍
ഞാന്‍ പറയുന്നത്
അതേപടി തിരിച്ചറിഞ്ഞു.
മ്മ്‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാക്കുകൊണ്ട്
ഞാന്‍ തീര്‍ത്തിരുന്ന
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തിലൂടെ.

ഇപ്പോള്‍ എനിക്ക്
എത്ര വാക്കുകള്‍ അറിയാമെന്ന്
എനിക്കുപോലുമറിയില്ല.
എത്ര വാചകങ്ങള്‍
എത്ര ഈണങ്ങള്‍
എത്ര ഇമ്പങ്ങള്‍...!

ഇപ്പോള്‍ എനിക്ക്
നാല് ഭാഷകള്‍ തന്നെയറിയാം
അഞ്ചാമതൊന്ന് എന്നിലേക്ക്
കടന്നു വന്നുകൊണ്ടിരിക്കുന്നു.
പക്ഷേ ഇപ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കിന്റെ അര്‍ത്ഥം
എനിക്കറിയില്ല
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുകൊണ്ട്
എങ്ങനെയാണ് അര്‍ത്ഥമുള്ള
വാക്യങ്ങള്‍ തീര്‍ക്കുന്നതെന്ന്
എനിക്കോര്‍മ്മയില്ല

പൊളിഞ്ഞുപോയ ഒരു
ഫാക്ടറിക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട
യന്ത്രഭാഗങ്ങളെപ്പോലെ,
പഴകും‌തോറും കാലം
ദുരൂഹമാക്കിക്കൊണ്ടിരിക്കുന്ന
എന്റെ ഉള്‍വശം.
ഓരോശ്വാസത്തിലും
ഞാന്‍ അനുഭവിക്കുന്ന ഓര്‍മ്മകളുടെ
ചലം തികട്ടിവരുന്ന മണം.
ഞാന്‍ എന്ന വാക്കുകൊണ്ട്
എനിക്കു വരച്ചുതരാന്‍ കഴിയാത്ത
ഞാന്‍ എന്ന ഞാന്‍...
പെരുമ്പാമ്പുകളുടെ പുറത്തെ
വലിയ വട്ടങ്ങള്‍പോലെ
വിഴുവിഴുപ്പോടെ എന്നിലൂടെ
ഇഴഞ്ഞസ്തമിക്കുന്ന ചിന്തകള്‍...

എനിക്കറിയാവുന്ന
കോടാനു കോടി വാക്കുകള്‍ കൊണ്ട്
എന്റെ ഉള്ളിലുള്ളതെന്തെന്ന്
പകര്‍ത്തിത്തരാന്‍ എനിക്കാവുന്നില്ല.


ഞാനിതാ,
അസ്തമിച്ചുപോയ
ഒരു സാമ്രാജ്യത്തില്‍ നിന്നും
പില്‍ക്കാ‍ലത്ത് കുഴിച്ചെടുക്കപ്പെട്ട
നാണയവും ഉയര്‍ത്തിപ്പിടിച്ചെന്നപോലെ
നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുമായി.
വിനിമയം ചെയ്യാനാവാത്ത
ചിന്തകളുമായി.....



*******************************************


3.ഷെയിം
എഴുതിയത്: സനാതനന് ‍ sanathanan at 12/12/2007

സത്യമായിട്ടും
മുപ്പത് വയസ്സുകഴിഞ്ഞു
എന്ന് പറയാന്‍
എനിക്ക് ലജ്ജയുണ്ട്
ഞാനിതുവരെ
ഒരു കഠാര
കൈകൊണ്ട് തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്
നേരിട്ടു കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിന്
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാത്സം‌ഗം
ചെയ്യുന്നതിനെപ്പറ്റി
ഗൌരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാന്‍
അവസരം കിട്ടിയിട്ടുമില്ല.

എന്തിനേറെ പറയുന്നു
മറിഞ്ഞുപോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു മാര്‍ക്കറ്റിലോ
സന്നിഹിതനായിരിക്കാന്‍ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത് !
അനുഭവ ശൂന്യം....
ഷെയിം.....


***************************************************


4.“ഹിന്ദു മുസ്ലീം ഭായി ഭായി ”
എഴുതിയത്: സനാതനന് ‍ sanathanan at 12/15/2007

ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ
ഞാന്‍ ഒരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാനൊരു ഹിന്ദുവായതെന്ന്
ഒരുകാലത്തു ഞാന്‍ വിശ്വസിച്ചിരുന്നു;
ഹിന്ദു എന്നത് മുസ്ലീമിന്റെ
വിപരീതപദമാണെന്നപോലെ.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നത് എങ്കിലും..!

എന്റെ ക്ലാസിലോ,സ്കൂളിലോ
നാട്ടിലോ, മുസ്ലീമായി
ഒരാള്‍പോലും ഇല്ലായിരുന്നു.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു,
‘കോവിലില്‍’ പോകുന്നവരും,
പള്ളിയിലും കോവിലിലും പോകാത്ത
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനും
(പേര് മറന്നു) ഉണ്ടായിരുന്നു.
“അവര് പള്ളീക്കാരാണ്
നമ്മള് കോവിലിക്കാര് ”
എന്ന് ഞങ്ങള്‍,
കളിക്കളത്തില്‍ വേര്‍തിരിഞ്ഞിരുന്നു.
തീപ്പെട്ടിക്കൂടിലെ ഉണ്ണിയേശുവിന്റെയും
ഓടക്കുഴലിന്റെയും പടങ്ങള്‍
പരസ്പരം മത്സരിച്ച്
കീറിയെറിഞ്ഞിരുന്നു
എന്നിട്ടും ഞങ്ങളെ പഠിപ്പിച്ചിരുന്നത്
“ഹിന്ദു മുസ്ലീം ഭായി ”
എന്നുമാത്രമായിരുന്നു.

ആദ്യമായി ഒരു മുസ്ലീമിനെ
അടുത്തറിയുന്നത്
ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
അവന്‍ നന്നായി പാടുമായിരുന്നു.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
സിനിമകളില്‍ കണ്ടിരുന്നപോലെ
അവന്‍ തൊപ്പി വച്ചിരുന്നില്ല,
ക്രോപ്പ് ചെയ്ത താടി വച്ചിരുന്നില്ല,
മാപ്പിളപ്പാട്ടുകളൊന്നും
പാടിയിരുന്നില്ല.

അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
മൂര്‍ദ്ധാവിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....

ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടെന്നറിയില്ല
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍ മൌനമായിക്കറുത്ത്,
തിരിഞ്ഞ് നടന്നുപോയി...!

അതിനു ശേഷം വീട്ടില്‍
വിരുന്നുകാര്‍ വരുമ്പോള്‍
മുരളുന്ന നായയോട്
കടിക്കല്ലേ കടിക്കല്ലേ
എന്നര്‍ത്ഥത്തില്‍
“കൈസര്‍ കൈസര്‍..."
എന്നുവിളിച്ചുകൂവുമ്പോള്‍
ഞാനോര്‍ക്കുമായിരുന്നു
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്ന എന്റെ വാചകവും
വേദന പുതച്ചുള്ള അവന്റെ
തിരിഞ്ഞുനടത്തവും.


******************************************************


5.തിരുത്ത്
എഴുതിയത്: സനാതനന് ‍ sanathanan at 12/31/2007

മാന്യമഹാജനങ്ങളേ
ഇന്നലെ വരുത്തിയ
തിരുത്തുകളെല്ലാം
തിരുത്തേണ്ടതുണ്ടെന്ന്
കണ്ടെത്തിയതുകൊണ്ട്
എല്ലാം തിരുത്തി
മിനഞ്ഞാന്നത്തേതിനു
തുല്യമാക്കിയിട്ടുള്ളവിവരം
വ്യസനസമേതം
മനസിലാക്കുമല്ലോ

എന്ന് സസന്തോഷം
എന്റെ സ്വന്തം ഞാന്‍


--
Regards,

Sanal Sasidharan

+919995968561
www.sanathanan.blogspot.com
Loka Samastha Sukhino Bhavanthu