Followers

Saturday, January 2, 2010

പക്ഷിയുടെ ദുഃഖം

a q mehdi


അതൊരു ഞായറാഴ്‌ച്ചയായിരുന്നു.ഒരു ബിസ്സിനസ്സുകാരനായ എനിക്ക്‌ ഒരു വാരാന്ത്യത്തിൽ ലഭിക്കാവുന്ന ഏക ഒഴിവുദിനം. വീണുകിട്ടിയ ഒരു ചെറിയ വിശ്രമദിനത്തിന്റെ നേർത്ത ലഹരിയിലായിരുന്നു ഞാനന്ന്‌. രാവിലെ വ്യാപാരശാലയിലേക്കു പോകുവാൻ അത്ര തിടുക്കം വേണ്ട. പ്രഭാതഭക്ഷണത്തിന്‌ എന്നുമുള്ളതുപോലെ കാര്യമായ സമയനിഷ്ഠ പാലിക്കേണ്ടതുമില്ല. സൗകര്യവും സാവകാശവും കൈകോർക്കുമ്പോള്‍ ലഭ്യമാകുന്ന ആശ്വാസഭാവത്തിൽ സ്വയം ലയിച്ച്‌ ,ഞായറാഴ്‌ചയിലെ ഈ ശിഷ്ടസമയം വായനക്കും അൽപ്പം ടി.വി.കാണലിനുമായി മാറ്റിവെക്കാൻ ഞാനൊരുങ്ങി.

രാവിലത്തെ ദിനപ്പത്രവുമായാണ്‌ പുറത്തു കോലായിൽ വന്നിരുന്നത്‌. പത്രക്കടലാസ്സിലെ അപൂർവ്വവാർത്ത ശകലങ്ങളിലൂടെ ഒരു സഞ്ചാരം നടത്തുന്നതിന്നിടയിലാണ്‌ ,സിറ്റൗട്ടിന്റെ ചെറിയ അരിയോടുകൾ പാകിയ മച്ചിലെ മരപ്പടികൾക്കൊന്നിനിടയിൽ ആ ചെറിയ പക്ഷിക്കൂടു കണ്ടത്‌.ചകിരി നാരുകളും നേർത്ത വൈക്കോൽത്തരികളും കൊണ്ട്‌ നിർമ്മിച്ചതായിരുന്നു ആ കിളിക്കൂട്‌. ഏതൊ ചെറുപക്ഷിയുടെ കൂട്‌. ഒരാഴ്‌ച്ച മുമ്പുവരെ അതവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നും ഞാനോർത്തു.

വാർണ്ണീഷ്‌ തേച്ച്‌ മിനുസപ്പെടുത്തിയ മരപ്പടികൾക്കിടയിലെ ആ പക്ഷിക്കൂട്‌ ചെറിയ തരത്തിലാണെങ്കിൽപ്പോലും അവിടെ അഭംഗിയുടെ ഒരു വിത്തു വിതച്ചതു ഞാനറിഞ്ഞു.
പുലർക്കാലവെയിലിന്റെ നനുനനുത്ത വെളിച്ചം കോലായിൽ പടർന്നുകയറിയപ്പോൾ ,പത്രത്താളിൽ നിന്നും മെല്ലെ മുഖമുയർത്തി വീണ്ടും ആ പക്ഷിക്കൂടും നോക്കി അലസഭാവത്തിൽ ഞാനിരുന്നു. എനിക്കു തൊട്ടുപിന്നിൽ ,അവൾ, അഫ്‌റീൻ മോൾ വന്നു നിന്നത്‌ ഞാനറിഞ്ഞില്ല.
അഫ്‌റീൻ അവൾ, എന്റെ ഒരേയൊരു മകളുടെ ആദ്യപെൺതരിയാണ്‌. അതിസാമർത്ഥ്യമുള്ള ഒരു കുസൃതിക്കുരുന്ന്‌. ഒരു വായാടിപ്പെണ്ണാണ്‌ അവളെന്നതു മാത്രമാണ്‌ അഫ്രീനെപ്പറ്റി പൊതുവേയു പരാതി. ഒരിക്കലും ആ കുഞ്ഞുനാവ്‌ അടങ്ങിയിരിക്കില്ല. എപ്പോഴും ചിലച്ചുകൊണ്ടേയിരിക്കും.
അഫ്‌റീനും ആ പക്ഷിക്കൂട്‌ ശ്രദ്ധിച്ചു നിൽക്കുകയാണെന്ന്‌ ഞാൻ മനസ്സിലാക്കി. ഇതിനിടയ്ക്കാണ്‌ ചെറിയൊരു കുഞ്ഞാറ്റക്കുരുവി പറന്നുവന്ന്‌ ആ പുൽക്കൂടിനുള്ളിലേക്ക്‌ കയറിപ്പോയത്‌.അവൾ, അഫ്‌റീൻ തന്റെ കുഞ്ഞിവിരലുകൾക്കൊണ്ട്‌ എന്റെ മേൽ മെല്ലെയൊന്നുരസി എന്തോ പറയാനുണ്ടെന്ന സൂചന കാട്ടി. ദൈവമേ, ഇനി ചോദ്യങ്ങളുടെ ഒരനന്ത പ്രവാഹം തന്നെ അവളിൽനിന്നുണ്ടായേക്കാം.

രണ്ടാം ക്ലാസ്സിൽ നിന്നും റാങ്കോടെ സ്ഥാനക്കയറ്റം വാങ്ങി മൂന്നിൽ ഉപരിപഠനം നടത്തുന്ന അവൾ ,മിക്ക സമയവും സംശയങ്ങളുടേയും ചോദ്യങ്ങളുടേയും ഓരോ കുഞ്ഞുകൂടയുമായിട്ടായിരുന്നു എന്റെയരികിൽ വന്നിരുന്നത്‌. പലപ്പോഴും അവൾ കെട്ടഴിക്കുന്ന കുരുന്നു ചോദ്യങ്ങളിലെ കുസൃതിഭാവം എന്നെ
വിഷമിപ്പിച്ചിരുന്നു. തീരെ ഉത്തരം മുട്ടുമ്പോള്‍ മാത്രം തെല്ലൊരക്ഷമ കാട്ടി ഞാനവളെ പിന്‍‌തിരിപ്പിക്കാൻ ശ്രമിക്കയുമാണ്‌ ചെയ്‌തിരുന്നത്‌. അപ്പോഴൊക്കെ അവളുടെ ഉമ്മയായ എന്റെ മകളാണ്‌ എനിക്കു തുണയായി എത്തുക. ഉമ്മയും, മകളും കലപില പറഞ്ഞ്‌ അകത്തളത്തിലേക്ക്‌ നീങ്ങുമ്പോൾ ഞാൻ ആശ്വാസപൂർവ്വം നെടുവീർപ്പിട്ടിരുന്നു. പോകും വഴി തലചെരിച്ചെന്നെ നോക്കി അവൾ പിറുപിറുക്കും.

"വല്ലാത്തൊരു പപ്പാജി......"

പപ്പാജി എന്ന സംബോധന ആ കുഞ്ഞിനെ പഠിപ്പിച്ചതു എന്റെ ഭാര്യ തന്നെയാണ്‌. മുത്തച്ഛാ...അപ്പൂപ്പാ.....എന്നൊക്കെ വിളിച്ച്‌ തന്നെ വൃദ്ധനാക്കേണ്ട എന്ന ഉദ്ദേശലക്ഷ്യമായിരിക്കാം ഈ പപ്പാജി വിളി പരിശീലിപ്പിക്കാനുള്ള ഭാര്യയുടെ പ്രചോദനമെന്നു തോന്നുന്നു.
വിചിത്രതരമായി തോന്നാവുന്ന കുസൃതിചോദ്യങ്ങളാണ്‌ അഫ്‌റിന്റെ കുഞ്ഞുനാവിൽ നിന്നും എപ്പോഴും പുറത്തു വരാറ്‌.
അനിമൽ പ്ലാനറ്റ്‌ ചാനലിൽ കണ്ട പെരുമ്പാമ്പ്‌ മനുഷ്യരേയും പിടിച്ചുവിഴുങ്ങുമോ ,ഡിസ്‌കവറിയിയിൽ നമ്മളൊരിക്കൽ കണ്ട സിംഹങ്ങൾ എന്തിനാ ഈ പാവം പിടിച്ച മാനുകളെ ഓടിച്ചിട്ടു പിടിച്ചു തിന്നുന്നത്‌, നമ്മൾ` ടി.വി.യിൽ കണ്ട കണ്ടാമൃഗത്തിന്റെ തൊലിയെന്താ വെട്ടുകല്ലിന്റെ പുറം പോലെ പരുപരായിരിക്കുന്നത്‌,മുങ്ങിക്കപ്പല്‌ കടലിനടീൽക്കൂടി സഞ്ചരിക്കുമ്പൊ അതിനകത്തുള്ളവർക്ക്‌ ശ്വാസം മുട്ടില്ലേ? തുടങ്ങി ഒത്തിരി ചോദ്യങ്ങൾ ഒറ്റവീർപ്പിന്‌ ചോദിച്ചുകളയും അവൾ. എന്നെ ഉത്തരം മുട്ടിക്കുമ്പോഴും ആ കുഞ്ഞുനാവിൽനിന്നും തെരുതെരെ വരുന്ന ചോദ്യങ്ങൾ കേൾക്കാൻ എനിക്കും ഭാര്യക്കും ഇഷ്ടമായിരുന്നു.

"പപ്പാജി......അതെന്തുതരം കിളിയാ.മുമ്പ്‌ അവിടെയാ കൂടുണ്ടായിരുന്നില്ലല്ലോ. എങ്ങിനേയാ ആ ബേർഡ്‌ ഈ കൂടുണ്ടാക്കിയത്‌?


അവൾക്കൊരു മറുപടി നൽകും മുമ്പ്‌ വീണ്ടുമെന്റെ ശ്രദ്ധ ആ പുൽക്കൂട്ടിൽ ചുറ്റിത്തിരിഞ്ഞു. അൽപ്പം മുമ്പ്‌ ഉള്ളിലേക്കു കയറിപ്പോയ ആ ചെറുപക്ഷി തന്റെ കൂടിന്റെ പ്രവേശനദ്വാരത്തിൽ വന്ന്‌ ഒരു നിമിഷം പുറത്തേക്ക്‌ നോക്കിനിന്നു. കൊക്കു ചലിപ്പിച്ച്‌ അതു ചെറുതായി ചിലച്ചുകൊണ്ടിരുന്നു. പിന്നീട്‌ തെല്ലു നേരം പുറത്താകെ പാറിപ്പരതി നടന്നിട്ടു മറ്റെങ്ങോട്ടേക്കോ അത്‌ പറന്നുപോവുകയും ചെയ്‌തു. സ്വന്തം വാസഗൃഹം വിപുലമാക്കാൻ വയ്‌ക്കോൽത്തുരുമ്പു തേടിയോ തീറ്റ്‌ അന്വേഷിച്ചോ ആവാം.

വീണ്ടും അഫ്‌റീൻ തന്റെ ചോദ്യത്തെപ്പറ്റി ഓർമ്മിപ്പിച്ചു. ആ കൂട്‌ എങ്ങിനെ ഉണ്ടായി എന്ന ചോദ്യത്തിന്നു ഞാൻ ഉത്തരം കൊടുത്തിട്ടില്ല. വ്യക്തമായ മറുപടിയോ,തൃപ്തികരമായ ഒരു വിശദീകരണമോ കിട്ടാതെ അവള്‍ പിന്മാറില്ല എന്നെനിക്കറിയാം.
"മോളേ,എല്ലാ ജീവിവർഗ്ഗങ്ങളും അവയ്ക്കു പാർക്കാനുള്ള വീട്‌ സ്വയം തന്നെയാണ്‌ നിർമ്മിക്കുന്നത്‌......
തെല്ലൊരു വിസ്മയഭാവത്തിൽ തലചെരിച്ച്‌ ശ്രദ്ധയോടെ കേട്ടുനിന്നു അവൾ.
ഞാൻ തുടർന്നു
ഈ ചെറിയ പക്ഷിയും അതിനു പാർക്കാനുണ്ടാക്കിയ കൊച്ചുവീടാണിത്‌. തന്റെ വാക്കുകൾ പൂർത്തിയാക്കിക്കഴിഞ്ഞില്ല , അവൾ തന്റെ പഴയ ചോദ്യം ഒരിക്കൾക്കൂടി ആവർത്തിച്ചു.
ആ കിളി എങ്ങിനെയാ കൂടുണ്ടാക്കിയതെന്നു പപ്പാജി പറഞ്ഞില്ലല്ലോ. പക്ഷിക്കൂടിന്റെ നിർമ്മാണരീതി എങ്ങിനെയാണ്‌ ഞാനീ കുരുന്നിനു വിവരിച്ചുകൊടുക്കുക. എനിക്കുതന്നെ അതറിയില്ല എന്നതാണ്‌` യാഥാർത്ഥ്യം.
മോളേ കൂടുകെട്ടാൻ വേണ്ട വയ്‌ക്കോൽത്തുരുമ്പും ,പുൽക്കഷ്ണങ്ങളും ചകിരിനാരുമൊക്കെ എവിടെനിന്നെങ്കിലും കൊത്തിപ്പെറുക്കികൊണ്ടുവന്ന്‌ ചെറിയ ചെറിയ അടുക്കുകളാക്കി വച്ചാണ്‌ പക്ഷികൾ സ്വന്തം കൂടുണ്ടാ‍ക്കുന്നത്‌....."
അവൾ വാ പൊളിച്ചു കേട്ടുനിന്നു. പക്ഷിക്കൂടു നിർമ്മാണവിഷയത്തിൽ ഞാനൽപ്പം വാചാലനായിപ്പോയോ എന്ന സംശയം എനിക്കുണ്ടായി. ഒരു ഏഴു വയസ്സുകാരിയോടുള്ള വിശദീകരണ നിലവാരത്തിനപ്പുറം തന്റെ വാക്കുകൾ വഴി തെറ്റിച്ചെന്നെത്തിയോ?

മച്ചിലെ കിളിക്കൂട്‌ നീക്കികളയണമെന്നെനിക്കു തോന്നി.വീടിന്റെ ഉമ്മറത്ത്‌ , പുറത്തുനിന്നും വരുന്ന ആർക്കും വ്യക്തമായി കാണാൻ കഴിയും വിധമായിരുന്നു അതിന്റെ സ്ഥാനം.
പക്ഷിക്കൂടു പൊളിച്ചുനീക്കാൻ എന്തെങ്കിലുമൊന്നു സംഘടിപ്പിക്കാൻ ഞാൻ അകത്തേക്ക്‌ പോയി.അപ്പോഴും അഫ്‌റീൻ മോൾ ആ കൂടും ശ്രദ്ധിച്ചുകൊണ്ടുതന്നെ നിൽക്കുകയായിരുന്നെന്ന്‌ ഞാനറിഞ്ഞത്‌ ,വളഞ്ഞ കാലുള്ള ഒരു കുടയുമായി ഞാൻ ഉമ്മറത്തു വന്നപ്പോൾ അവളിത്രകൂടി പറഞ്ഞപ്പോഴാണ്‌.

"പപ്പാജി ദാ ആ കൊച്ചുപക്ഷി ഇതാ ഇപ്പം വീണ്ടും വന്ന്‌ കൂട്ടിയനകത്ത്‌ കയറീട്ട്‌ പിന്നേം എങ്ങോട്ടോ പറന്നുപോയി...................
വളഞ്ഞ കുടപ്പിടിയിൽ കൈയ്യമർത്തി ,മടക്കിയ കുട ഒരായുധമാക്കി പക്ഷിക്കൂട്‌ പറിച്ചുകളയാനുള്ള ശ്രമമാണ്‌ ഞാൻ നടത്തിയത്‌. ഒരു ബലവും പ്രയോഗിക്കാതെ തന്നെ ദുർബലമായ പക്ഷിക്കൂട്‌ പൊളിഞ്ഞുവീണു. കൂടിനു സംരക്ഷണഭിത്തിയൊരുക്കിയിരുന്ന ചകിരിനാരുകൾ നിലത്താകെ ചിതറി വീണു. പാറിവീണ ആ നാരുകള്‍ക്കിടയിൽ ഞാൻ കണ്ടു ,കുറേയധികം കുഞ്ഞുമുട്ടകള്‍. ആ പിഞ്ചുമുട്ടകളിൽ പലതിന്റേയും നേർത്ത തോട്‌ വീഴ്‌ച്ചക്കിടയിൽ പൊട്ടിപ്പോയിരുന്നു. പൊളിഞ്ഞ മുട്ടകളിൽ നിന്ന്‌ തീരെ ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ മെല്ലെ തല നീട്ടി. പിന്നീട്‌ തോടു പൊളിച്ച്‌ അവ സാവധാനം പുറത്തു ചാടി. തങ്ങളുടെ നേർത്ത കൊക്കുകൾ കാട്ടി ആ പക്ഷിക്കുഞ്ഞുങ്ങൾ ചെറിയ ശബ്ദമുണ്ടാക്കി. അവക്കൊന്നും പറക്കാൻ പാകത്തിൽ ചിറകുണ്ടായിരുന്നില്ല. നടന്നുനീങ്ങാൻ കാലുകളും ഉറച്ചിരുന്നില്ല. നിലത്തെ മാർബിൾ തറയിൽ തലങ്ങനേയും വിലങ്ങനേയും അവ ഇഴഞ്ഞു നീങ്ങാൻ വിഫലശ്രമം നടത്തി.

ഒക്കെയും കണ്ടുകൊണ്ടുനിൽക്കയായിരുന്നു അപ്പോഴും അഫ്രീൻ.
കഷ്ടമായിപ്പോയി പപ്പാജീ.... പപ്പാജി ആ കൂട്‌ ഇളക്കിക്കളയേണ്ടിയിരുന്നില്ല. നിഷ്‌ക്കളങ്കഭാവത്തിലുള്ള തന്റെ കൊച്ചു വാക്കുകൾ അവൾ തുടർന്നുകൊണ്ടേയിരുന്നു.
"
നമ്മുടെ വീട്‌ ആരെങ്കിലും വന്ന്‌ ഇങ്ങിനെ പൊളിച്ചുകളഞ്ഞാൽ നമ്മളെന്തു ചെയ്യും? അതുപോലെത്തന്നെയല്ലേ പപ്പാജി ഇതും?

ദയനീയഭാവത്തിൽ അവളവതരിപ്പിച്ച സഹതാപാർഹമായ ആ കൊച്ചു ഫിലോസഫി എന്നെ നൊമ്പരപ്പെടുത്തി. എനിക്കു മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല.
എന്താ പപ്പാജി ഒന്നും മിണ്ടാത്തത്‌?
എന്റെ മൗനഭാവം അവളെ അസ്വസ്ഥപ്പെടുത്തിയിരിക്കണം. നാവു നഷ്ടപ്പെട്ട ഒരുവനെപ്പോലെ ഞാൻ നിശ്ശബ്ദനായി. ആ കുഞ്ഞുമനസ്സിന്റെ വേദന എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്‌തു. ആ ചെറിയ സംഭവം എന്റെയുള്ളിൽ അസ്വസ്ഥതയുടെ ഒരു കൂടുകൂട്ടിയത്‌ ഞാൻ സ്വയമറിഞ്ഞു.
എത്ര ഏറെ കഷ്ടപ്പെട്ടിട്ടാവും ആ കുഞ്ഞുപക്ഷി അത്തരമൊരു കുഞ്ഞു വാസഗൃഹമുണ്ടാക്കിയിട്ടുണ്ടാവുക. ഓരോ ചെറു ചകിരിനാരിനും വേണ്ടി എത്രയെത്ര തവണ അത്‌ തന്റെ കുഞ്ഞിച്ചിറകു വീശി പറന്നുപോയി മടങ്ങിവന്നിട്ടുണ്ടാകണം. ഒരു കുഞ്ഞുപക്ഷിയുടെ നിലനിൽപ്പിന്‌ പ്രകൃതി നൽകിയ സംഭാവനയല്ലേ ആ പുൽക്കൂടെന്നു ഞാനോർത്തു. പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങൾക്കു തീറ്റ തേടിയാവാം ഒരു പക്ഷേ ആ പക്ഷി പുറത്തുപോയത്‌. ആ ചെറിയ ഇടവേളയിലാണ്‌ ഞാനാ കൂടു പൊളിച്ചുനീക്കിയത്‌. ബോധപൂർവ്വമല്ലെങ്കിൽ കൂടി ആ ചെറുപക്ഷിയോട്‌ ഞാൻ കാട്ടിയത്‌ എത്രയോ പ്രാകൃതവും, ക്രൂരവുമായ അനീതിയായിപ്പോയി എന്നെനിക്കു തോന്നി.അവയ്ക്കും ഭൂമിയിൽ ജീവിക്കുവാൻ പ്രകൃതി അവകാശം നൽകിയിട്ടില്ലേ?
പ്രകൃതി സഹജമായ രീതിയിൽ ആ കൊച്ചുജീവി സുരക്ഷിതസ്ഥാനമെന്നു കരുതി കൂടു കെട്ടാൻ ഇടം തേടിയത്‌ എന്റെ വീടിനു മുമ്പിലെ സിറ്റൗട്ടിന്റെ മച്ചിലായിപ്പോയി. നിസ്സാരമായ ഒരഭംഗി ഒഴിവാകാനെന്ന മട്ടിൽ കൂടു പൊളിച്ചുകളഞ്ഞ്‌ ഞാനാ പക്ഷിക്കുടുംബത്തെയൊന്നാകെ കുടിയിറക്കിയിരിക്കുന്നു. തികഞ്ഞ അനൗചിത്യവും, ക്രൂരതയുമായിപ്പോയി അതെന്നു മനസ്സിലോ‍ര്‍ത്തപ്പോഴേയ്ക്കും ഒക്കെയും കഴിഞ്ഞുപോയിരുന്നു.

മനുഷ്യന്‌ തീരെ ആവശ്യമില്ലെന്നു നാം കരുതുന്ന എത്രയോ ജീവിവർഗ്ഗങ്ങൾ ഇന്നു ഭൂമുഖത്തുണ്ട്‌. ഓരോന്നിനും അതിന്റേതായ വ്യത്യസ്ത കടമകൾ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്‌. ജൈവാണുക്കളും, ബാക്ടീരിയകളും വൈറസ്സുകളും അടങ്ങുന്ന അസംഖ്യം അതിസൂക്ഷ്മജീവികളടക്കം ആ ഒട്ടനവധി ജന്തുപ്രാണിവർഗ്ഗങ്ങളിലൂടേയും ഞാൻ നിർദ്ദാക്ഷ്യണ്യം നശിപ്പിച്ചുകളഞ്ഞ പുൽക്കൂട്ടിലെ ആ കുഞ്ഞുപക്ഷിയുടെ നിലനിൽപ്പിലൂടേയും ഏതൊക്കെ തരത്തിലുള്ള സന്തുലനാവസ്ഥയാണ്‌ ഭൂമിക്കും ,പ്രകൃതിക്കും പരിതസ്ഥിതിക്കും നിശ്ചയിക്കപെട്ടിരിക്കുന്നതെന്നാർക്കറിയാം.
ആ മിണ്ടാപ്രാണിയോടു കാട്ടിയ ക്രൂരമായ അനൗചിത്യം വല്ലാത്തൊരു കുറ്റബോധത്തോടെ എന്നെ വേട്ടയാടാൻ തുടങ്ങി.


എന്താണിനി ചെയ്യാൻ കഴിയുക? സ്വന്തം നിസ്സഹായാവസ്ഥ എനിക്കിപ്പോൾ ബോധ്യമായിക്കഴിഞ്ഞിരുന്നു. കുഞ്ഞുമോളുടെ മുഖത്തേക്ക്‌ ഞാൻ നോക്കി. അവളുടെ മുഖം വല്ലാതെ മ്ലാനമായിരുന്നു. .ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ഇനിയീ കുഞ്ഞുങ്ങളെ ആ അമ്മപ്പക്ഷിയെങ്ങിനെ കണ്ടുപിടിക്കും....എങ്ങിനെ വളർത്തും പപ്പാജീ...?വിഷാദം കലർന്ന അമർഷഭാവത്തോടെ ,അവളാ ചോദ്യം എന്റെ നേർക്കെറിഞ്ഞു
ദൈവമേ എന്റെ മനസ്സിനെ കുറ്റപ്പെടുത്തുന്ന ,എന്നെ നൊമ്പരപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ഇനിയീ കുരുന്നിനെക്കൊണ്ടു ചോദിപ്പിക്കല്ലേ...ഞാനുള്ളിൽ പ്രാർത്ഥിച്ചു.
ചകിരിനാരുകൾ ചിതറികിടക്കുന്ന നിലത്തേയ്‌ക്ക്‌ വീണ്ടുമന്റെ കണ്ണുകൾ ഇഴഞ്ഞെത്തി. ആ കുഞ്ഞുപക്ഷിക്കുരുന്നുകളൊക്കെ തീർത്തും ചലനമറ്റ അവസ്ഥയായിരിക്കുന്നു. ജീവൻ പൊലിഞ്ഞ അവയോരോന്നും നിശ്ച്ചലമായി നിലത്താകെ പരന്നുകിടക്കുന്നു. കോലായുടെ തിളങ്ങുന്ന തറ ചിതറികിടക്കുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയത്‌ ഒരു നിമിഷം നെടുവീർപ്പോടെ ഞാൻ നോക്കിനിന്നു.
അപ്പോള്‍ ഞാൻ കണ്ടു, അതാ ആ കുഞ്ഞുപക്ഷി ചിലച്ചുകൊണ്ടു പറന്നുവരുന്നു. അത്‌ തന്റെ കൂടു നിന്ന ഭാഗത്തിന്നടുത്തെത്തിക്കഴിഞ്ഞു.
ഞാൻ മോളുടെ മുഖത്തേക്കു നോക്കി. ആ കുഞ്ഞുമുഖം അസാധാരണമാം വിധം വിളറിപ്പോയിരുന്നു. പൊളിഞ്ഞുപോയ കൂടു നിന്ന ഭാഗത്തു തന്നെ കണ്ണു നട്ട്‌ നിൽക്കുകയായിരുന്നു അപ്പോഴുമവൾ.
പറന്നെത്തിയ ആ പക്ഷിയെ കണ്ടപ്പോൾ അഫ്‌റിന്റെ ഉൽക്കണ്ഠ വല്ലാതെ വർദ്ധിച്ചുവെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.

തന്റെ കൂട്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌ ആ മിണ്ടാപ്രാണി അറിഞ്ഞുകഴിഞ്ഞു. മരപ്പടിയിലെ പുൽക്കൂട്‌ പൊളിച്ചുനീക്കിയപ്പോൾ ചകിരിനാരുകളുടേ ശേഷഭാഗം ഒട്ടിപ്പിടിച്ചു നിന്ന ഇരുണ്ട പാടിനരികെ അതു പലവട്ടം വലംവെച്ചു പറന്നു. ആ ചെറുപക്ഷി കിലുകിലെ ചിലച്ചുകൊണ്ടുമിരുന്നു. ആ ചിലയ്ക്കൽ ശബ്ദത്തിന്‌ ഒരു തേങ്ങലിന്റെ നേർത്ത സ്പർശമുണ്ടായിരുന്നതായി എനിക്കു തോന്നി. ഏറെ നേരം ആ പരിസരത്തു തന്നെ പാറിനടന്നിട്ട്‌ തന്റെ വാസഗൃഹവും കുഞ്ഞുങ്ങളും നഷ്ടപ്പെട്ട വേദന യോടെയാവാം അതു ദൂരെയെവിടേക്കോ പറന്നുപോയി.
അതു പോയി പപ്പാജീ.......നോക്കു അതിന്റെ കൂടും പോയ്യി. കുഞ്ഞുങ്ങളും ചത്തു. പപ്പാജി കാരണമാണൊക്കെയും. വിതുമ്പലിന്റെ വക്കോളമെത്തിയ അഫ്രീൻ മോളുടെ കുഞ്ഞുവാക്കുകളിൽ തെല്ലൊരമർഷവും തേങ്ങലിന്റെ നനവുമുണ്ടായിരുന്നു.
ഞാൻ മെല്ലെ തല ചെരിച്ച്‌ അഫ്രീന്റെ മുഖത്തേക്ക്‌ ഒരിക്കല്‍ക്കൂടി നോക്കി. ഈറനണിഞ്ഞ മിഴികളുമായി അപ്പോഴും അവൾ ആ കൊച്ചുപക്ഷി പറന്നുപോയ വഴിത്താരയിലേക്ക്‌ ,ആ അനന്തതയിലേക്ക്‌ കണ്ണും നട്ട്‌ നിൽക്കുകയായിരുന്നു.