Followers

Showing posts with label poetry. Show all posts
Showing posts with label poetry. Show all posts

Sunday, April 18, 2010

കവിതകൾ





dona mayoora




ബി-ഫ്ലാറ്റ്*
------------------

ഒരു മരം വനമാകുന്നതു വരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ, എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു,
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.

ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു,
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!

ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു!

*a musical chord.

%%%%%%%%%%%%%%%%%%%%%%%%%%


ഉന്മീലനം
------------------

ഉപരിപ്ലവം മാത്രമാകുന്ന വിപ്ലവം.

രാഷ്ട്രീയം രാഷ്ട്രീയകാര്യ-
മെന്നതില്‍ നിന്നുമുരുത്തിരിഞ്ഞ്
രാഷ്ട്രീയക്കാരന്റേതെന്നായി.

നമ്മള്‍ വിതച്ച പാടങ്ങളിലവര്‍
കേറി റബ്ബറും തെങ്ങും വച്ചു.
പമ്പും, ബിവറേജസ് കോര്‍പ്പറേഷനുമാക്കി.

നമ്മള്‍ക്കിപ്പോള്‍ പണിയും കൂലിയും
സര്‍ക്കാര്‍ വക തൊഴിലുപോലൊരുറപ്പ്!
നൂറ് ദിവസം പണിയെടുത്തത്
ഇരുന്നൂറ് ദിവസം അപ്പോത്തിക്കിരിക്ക്.

നേതാവ് വരുമ്പോളിപ്പോഴും
കോരിത്തരിക്കും,
മുഷ്ടിചുരുട്ടി വായുവിലെറിയും,
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍
നാല്‍ക്കവലയില്‍ മുദ്രാവാക്യം വിളിക്കും.

പ്രസംഗം കഴിഞ്ഞ്
നേതാവിനെ ഓച്ചാനിച്ചാനയിച്ച്
പോലീസകമ്പടിയോടെ
കൊടിവച്ച കാറില്‍ കയറ്റി വിടും.
തിരിച്ച് വീട്ടില്‍ വന്ന്
കൂമ്പടഞ്ഞ വാഴകണക്കെ കിടക്കും.

അണ്ടിയും തൊണ്ടും തല്ലുന്ന
കറപിടിച്ച കൈയാലെ
കെട്ട്യോള് എന്നും അത്താഴം വിളമ്പും;
അതുകൊണ്ടെന്താ
വീട്ടില്‍ പശിയില്ല, പട്ടിണിയില്ല.

രാവിലെ എണീക്കുമ്പോള്‍
മുഷ്ടി ചുരുട്ടി വായുവിലെറിഞ്ഞ
കൈത്തണ്ട കഴയ്ക്കും,
എട്ടുദിക്ക് പൊട്ടുമാറുച്ചത്തില്‍
വിളിച്ച കോരോള കോച്ചും,
ചെവിക്ക് മുകളില്‍ തെറുത്തു വച്ച
ബീഡിക്കും മുകളില്‍
തലചൊറിഞ്ഞാലോചിക്കും

വായുവില്‍ പതിഞ്ഞ മുഷ്ടിപ്പാടും
വായുവിലലിഞ്ഞ മുദ്രാവാക്യവും
കാറ്റ് കാതങ്ങളോളം
കടത്തിക്കൊണ്ടുപോയിരിക്കുമന്നേ
രം.

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.

കള്ളിറങ്ങാതെ
കണ്ണിറങ്ങില്ലയിരുളിലേക്ക്;
ഉറക്കത്തിലേക്ക്.

ഈ കള്ളൊന്നിറങ്ങീട്ട് വേണം
തെളിച്ചത്തിനായിത്തിരി
എണ്ണയൊന്നൊഴിക്കാന്‍
അതിയാന്റെ കണ്ണിലെന്ന് കെട്ട്യോള്!

%%%%%%%%%%%%%%%%%%%%%%%%%%

വിരോധാഭാസം
---------------------------------

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.

%%%%%%%%%%%%%%%%%%%%%%%%%%

ഡാഫോഡില്‍
----------------------------

ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.

ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.

വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.

ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.

കൂട് എവിടെയാണ്?

%%%%%%%%%%%%%%%%%%%%%%%%%%

രണ്ട് കവിതകൾ
---------------------------------

മുങ്ങിക്കപ്പല്‍

മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!
***

കണ്ണാടി

രസത്തില്‍ നിന്നെയെന്നതു പോല്‍
ഞാനെന്നെ കാണ്മതിന്‍ രസം!

%%%%%%%%%%%%%%%%%%%%%%%%%%



മൃഗം
--------

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

%%%%%%%%%%%%%%%%%%%%%%%%%%



എല്ല്ലോ സ്റ്റിക്കി
---------------------------

You are not romantic!
ഫ്രിഡ്ജിലെ എല്ലോ സ്റ്റിക്കിയില്‍
നേര്‍പ്പാതിയുടെ കുറിപ്പ്.

How can I be,
being a forensic pathologist?
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്
പോസ്റ്റ്മോര്‍ട്ടം ടേബിളിലന്നുണ്ടായിരുന്ന
സൗരഭ്യം പടര്‍ത്തിക്കിടന്നിരുന്ന
കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി.

മരണത്തിനു മുന്നേ
തലയ്ക്കടിയേറ്റിരുന്നുവെന്ന
പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം.

Is my mind searching for
salt and pepper shakers?
പുട്ടുകുറ്റിയില്‍ നിന്നുമുയരുന്ന
ആവിയെന്നപോലെ,
കുക്കറില്‍ നിന്നുയരുന്ന
വിസിലെന്ന പോലെ
ഉള്ളു പാകപ്പെട്ടപ്പോള്‍...

A kiss,
On your lips.
യെല്ലോ സ്റ്റിക്കിക്ക് താഴെ
കുറിച്ചിടുമ്പോള്‍
കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!

%%%%%%%%%%%%%%%%%%%%%%%%%%



ശിശിരത്തിലൊരു വേനല്‍ക്കാഴ്ച
--------------------------------------------------------------------

മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.

%%%%%%%%%%%%%%%%%%%%%%%%%%



ഒളിവിലെ പ്രാർത്ഥന
-----------------------------------------

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

എന്നെ കുറിച്ചും നിന്നെ കുറിച്ചും
അവരെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നു.

അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍
നമ്മള്‍ തിരിച്ചറിയപ്പെടുമോയെന്ന്
ഭയന്നിരുന്നു.

അവറ്റകളൊന്നടങ്കമൊന്ന്
നിശ്ശബ്ദരായിരുന്നെങ്കിലെന്ന്
നമ്മള്‍ നിമിഷം‌പ്രതി ആഗ്രഹിച്ചു,
അതിനുള്ള വഴി പലയിടങ്ങളിലാരാഞ്ഞു.

ഒരിക്കല്‍ സൂര്യനൊരു ചന്ദ്രക്കലയോളം
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
ഭൂമിയില്‍ നിന്നും മുളച്ചു പൊന്തിയിരുന്നവ
അശേഷം അപ്രത്യക്ഷമായി.

ഭൂമിയില്‍ അവശേഷിച്ച നിശ്ശബ്ദത
നമ്മുടെ കാതുകള്‍ കുത്തി പൊട്ടിച്ചു,
കണ്ണുകളില്‍ ഇരുട്ടിന്റെ വിത്തെറിഞ്ഞു.

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

അതു കാണുവാനോ കേള്‍ക്കുവാനോ
കഴിയുന്നവര്‍ ആരും അവശേഷിച്ചിരുന്നില്ല.

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!
ദണ്ഡനം
-----------------

ഞാന്‍ ജീവിതത്തിന്റെയാലയില്‍
പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

ഓരോ തവണയും
പ്രഹരമേല്‍ക്കുമ്പോള്‍,
മുന കൂര്‍ക്കുകയോ
മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പ് ദണ്ഡ്.

അടുക്കരുത്
വേദനിപ്പിക്കും; മുറിവേല്‍പ്പിച്ച്.

Friday, January 29, 2010

Saturday, October 31, 2009





dona mayoora

ezhuth/dec.2009





പല സുന്ദരികള്‍
എനിക്കൊരു സ്ത്രീയുടെ ചിത്രം വരച്ച് തരണമെന്ന് പറഞ്ഞമാത്രയില്‍, ചായക്കൂട്ടുകളുടെ സമ്മേളനങ്ങളില്‍ അംഗലാവണ്യം തുളുമ്പുന്ന, നയനപുടവും അധരവും തുടിക്കുന്ന സുന്ദരിയായൊരു സ്ത്രീയുടെ ചിത്രം ദ്രുതഗതിയില്‍ അവള്‍ വരച്ചു തന്നു.

ചിത്രത്തെക്കുറിച്ച് പറയുവാനുള്ളതെല്ലാമെന്റെ ഭാവഭേദങ്ങളില്‍ നിന്നുമറിഞ്ഞെടുത്തെന്നവണ്ണം അടുത്ത കാന്‍‌വാസിലേക്ക് അവളുടെ ചായം ചാലിച്ച ബ്രഷ് വളഞ്ഞും പുളഞ്ഞുമോടി. തലയ്ക്ക് താഴെ കഴുത്തായ് രണ്ട് വര വരച്ചിട്ട് അവളാരാഞ്ഞു.


“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

“ഏതൊക്കെ തരം സ്ത്രീകളെയാണ് നിനക്ക് വരയ്ക്കാന്‍ അറിയാവുന്ന“തെന്ന് ഞാന്‍
‍മറുചോദ്യമെറിഞ്ഞു.

“തുണിയുടുത്ത സ്ത്രീകളും, തുണിയുരിഞ്ഞ സ്ത്രീകളും.“
“ഇതിലേതാണ് സ്ഥായിയായുള്ളത്?“
“രണ്ടാമത്തേത്.“
ഒരു കാലത്ത് മാറുമറയ്ക്കാന്‍ അനുവാദമില്ലാതെയിരുന്ന സ്ത്രീകള്‍ മുതല്‍ വസ്ത്രം മാറ്റുമ്പോള്‍, കുളിയ്ക്കുമ്പോള്‍, സ്നേഹത്തിന് മുന്നില്‍ സ്വയമര്‍പ്പിക്കുമ്പോള്‍, വയറ്റിപ്പിഴപ്പിന്... അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന്‍ കളറില്‍ ഓര്‍മ്മചീന്തുകളില്‍ മിന്നി മറഞ്ഞു.
“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“
പകുതി മയക്കത്തില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ഞെട്ടിച്ചുണര്‍ത്തിക്കൊണ്ട് അവളുടെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം.
“മുലയൂട്ടുന്ന സ്ത്രീയെ, പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“
സ്തനങ്ങള്‍ വരച്ചുകൊണ്ടിരുന്ന ബ്രഷ് ചുമന്ന ചായത്തില്‍ മുക്കി ഇടത്തേ മുലഞെട്ടിനെ മറച്ച് ചെറുചുണ്ടുകള്‍ വരച്ച് ചേര്‍ത്തുകൊണ്ടവള്‍ പറഞ്ഞു, ”വരച്ച് കഴിയാന്‍ അഞ്ചുമിനിറ്റെടുക്കും, ചായങ്ങളുണങ്ങാന്‍ അതിലുമേറെ സമയം വേണ്ടി വരും. മറ്റു ചിത്രങ്ങളെന്തെങ്കിലും വരയ്ക്കണമോ?”


“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“ എന്ന ചോദ്യത്തിനു മുന്നില്‍ അവളൊന്ന് പകച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.




c p aboobacker

ezhuth/dec.2009






And my soul claims her wholesome

Today morning
Birds lost their feathers
Plants their flowers
Mountains their dales
Deer its horns
And I lost my pen

Piercing out of my heart
The lark has flown away
Heavens have claimed her songs
Angels her smiles
God her soul
And my soul claims her wholesome

She had a bird in the cage
A falcon with screeching cries
And with a sharp beak
Ready to break love and ties
It had a fragrance
Spread everywhere in the labyrinth

The tree is still there tall and high
With a lightness of cool and warmth
Standing sentinel to soldiers of love
Shading a roof for fighters of lust
Beyond the hamlets of stags
Orchards of butterflies
And slums of values and priests.

The Shepherd of flames
The shepherd of flames
Eats with his tongue extended
He has no hands
In the end
He has only the will to destroy
In the oven
In the chamber of suicide
On the battle fields
And in wild fires
Black tongues remain
That can't be seen.
He has limitless wealth
But it's of no use to him
Soon
He will combust
And after
Fly in ashes
In breezes.
His spouse
Will bring sticks to the fire
They will crack and burn
She will romanticize the fire
Pouring olive oil
And after
She will wear
A rope of hemp grass
Or of crushed palm leaves
Around her neck.







venu v desam

ezhuth/dec. 2009





തിയോയ്ക്ക്‌*


വെന്ത ഗോതമ്പുപാടങ്ങൾക്കമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞുകിടക്കുന്നു
നിന്റെ മോഹങ്ങൾ, ലഹരികൾ,
നോവുകൾ.
സർവ്വം ജഡാത്മകം,
നിഖില പ്രപഞ്ചം നിസ്തബ്ധം.
പൂർവ്വദുഃഖങ്ങൾതൻ ചിതാഭസ്മലേപം ചാർത്തി-
യെത്തുന്നിതസ്തമയ മേഘങ്ങൾ
ദൂരെ കിരാതനഗരമിരമ്പുന്നു
കോളിളകിക്കൊടുംകാറ്റുകൾ പ്രാകുന്നു
കനിവറ്റ വരൾകാലമിളകിയാടുന്നു
പേടിപ്പെടുത്തുന്നു കോടിയ രാത്രികൾ
ക്രുദ്ധിച്ച വൃദ്ധമദ്ധ്യാഹ്നങ്ങളും മോന്തി
ചോരച്ച വഹ്നികൾ ചാലിച്ച ചായവും
കീറച്ചെവിയും മുടഞ്ഞമനസ്സുമായ്‌
ബോധനിലാ പ്രളയത്തിൽക്കുളിച്ചൊരാൾ
നീയറിയാതെ നീ സ്നേഹിച്ചുപോയൊരാൾ
ഒറ്റച്ചിറകിൽപ്പറക്കാൻ കൊതിച്ചവൻ
വിഹ്വലസൂര്യനെ സ്നേഹിച്ച സ്വപ്നങ്ങൾ
വിട്ടെറിഞ്ഞേതു വിലയത്തിൽ മുങ്ങുന്നു?
നിന്റെ കറയറ്റ ശുദ്ധികൾ തൻ സ്വപ്ന-
മുള്ളൊരിരുണ്ട ഭൂഗർഭങ്ങളിലൂടെ
ആളിപ്പടരും വ്യസനസമുദ്രങ്ങ-
ളാവഹിച്ചും കൊണ്ടൊരാ,ളേകൻ തിരസ്കൃതൻ
സഞ്ചരിക്കുന്നു.
അന്തരാത്മാവെക്കടിച്ചുമുറിക്കുവാൻ
വെമ്പുകയാണ്‌ മഹോഷ്ണസമസ്യകൾ
ഹൊ! തിയോ-
എന്തിനൊറ്റക്കിരുന്നീ വിരഹത്തിന്റെ
ചെന്തീ തലോടിക്കുമിയുന്നതിങ്ങനെ?
നിന്റെ കലുഷമാമന്തർഗതങ്ങളിൽ
നഖവും പിശാചുമുഖവുമായ്‌ നോവുകൾ
നിന്റെ നിശിതവിഷാദഖനിയിതിൽ
പ്പൊന്തുന്ന ഗദ്ഗദമെത്ര ഭയാനകം!
ഉദ്വിഗ്ന ഭഗ്നപ്രതീക്ഷകൾ, ജീവനിൽ
കുത്തിവരക്കുന്ന നിത്യദുശ്ശങ്കകൾ
ആർക്കും പകരുവാനാകാത്തൊരാധികൾ
ആഴങ്ങളിൽ വിങ്ങുമാർത്താസ്തമയങ്ങൾ.
നിന്റെ നിവൃത്തികളറ്റ സ്നേഹത്തിന്റെ
ഭാരിച്ച വർഷങ്ങളിൽ കുളിരേറ്റവൻ
വാപിളർന്നുള്ളിൽക്കലിക്കുന്ന വന്യമാം
ഖേദങ്ങളേന്തിമറഞ്ഞ തമസ്കൃതൻ
അന്ധകാരത്തിൽപ്പൊതിഞ്ഞ പ്രപഞ്ചങ്ങൾ
നെഞ്ചോടമർത്തിപ്പിടിച്ചു മറഞ്ഞവൻ
ഞാനറിയുന്നിന്നിതൊക്കെയും നിന്റെ
കാരണമറ്റ കലുഷസത്യങ്ങളെ
നിന്റെ നിരന്തരോന്മാദ വേഗങ്ങളെ
നിന്റെ നിശ്ചഞ്ചലധ്യാനപ്പൊരുളിനെ
പങ്കിട്ടു പോയൊരാ മാനുഷ്യകത്തെയും
ഹൊ! തിയോ-കാടുകൾ വീർപ്പടക്കുന്നു.
വെന്ത ഗോതമ്പുപാടങ്ങൾക്കുമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞു കിടക്കുന്നു
നിന്റെ സ്വപ്നങ്ങളുൽക്കണ്ഠകൾ,
നന്മകൾ.
* തിയോ: വാൻഗോഗിന്റെ സഹോദരൻ. വാൻഗോഗ്‌ മരിച്ചതിനെത്തുടർന്ന്‌ വിഷാദരോഗം മൂർച്ഛിച്ച്‌ മരിച്ചു.

Sunday, October 25, 2009


rajesh kumar r
ezhuth/dec.2009
ഓര്‍മ്മക്കിണര്‍

ഹാവെല്‍സിന്റെ പരസ്യത്തില്‍
കുട്ടി വളച്ചതിന്റെ ട്രൂ കോപ്പിപോലെ
ജീവിതത്തിന്റെ തിരിവും വളവും
സ്വംശീകരിച്ചൊരു ചുറ്റു കമ്പിക്കറ്റത്ത്
ഒരു പിടി കയറിന്റെ
സുരക്ഷ വലയത്തില്‍
ഗോപാലേട്ടന്റെ കടയിലെ
ദോശക്കല്ലിനു കാതുകിളിപ്പിച്ചൊരു
മണിയും അതോടൊട്ടി
മാനത്തുകണ്ണിയെ എന്‍ലാര്‍ജ്‌ ചെയ്ത
ഒരു കൊട്ടുവടിയും
കാലത്തൊമ്പതിനു ആരുവിളഞ്ഞൊരു
തെങ്ങില്‍ കഴുക്കോലില്‍ കൊടിയേറ്റം
പാതിമയക്കത്തിനിടയിലെ ധ്യാനവും
ഏഴു മുറിവുകളും കഴിഞ്ഞു
മണി നാലാകുമ്പോള്‍
പിയൂണൂ സാറിന്റെ വിരലിന്‍തുമ്പില്‍ തൂങ്ങി
എമ്മാഷിന്റെ മുറിയിലേക്ക് മാര്‍ച്ച് പാസ്റ്റ്‌
ഒമ്പതേ മുക്കാലിനുള്ള
മണിയടിയുടെ താളച്ചുവടില്‍
കല്ലു പാകിയ നിരത്തില്‍
പത്തുമണി പൂക്കള്‍ വിടര്‍ന്നു തുടങ്ങും
പല നിറത്തിലുള്ള പൂക്കള്‍
ഒറ്റക്കും കൂട്ടത്തിലും
വൈകിട്ട് നാലുമണി തളര്‍ച്ചയില്‍
വാടിയ നാലുമണിപൂക്കളുടെ ചാന്ജാട്ടം
ജൂണിന്റെ കണ്ണീരു നിറഞ്ഞ
ചെറു കുളങ്ങളില്‍ വേരുകളലാടുന്ന
താമരയും ആമ്പലുകളും
കറുത്ത കമ്പളത്തില്‍ മുഖമൊളിക്കും
പത്തുമണിക്ക് ഗോപലെട്ടെന്റെ
ചായയടുപ്പില്‍ വിരലാലിറ്റിച്ചോരു
ചെറുമഴ പെയ്തുതോരും
നാലുമണി പൂക്കള്‍ക്കൊപ്പം
കനല്‍പൂക്കളും കണ്ണെഴുതും
പൂവുകള്‍ വഴിനിറയാത്തോരി
ജൂണിന്റെ വിങ്ങലില്‍
കാണാപ്പാടകലെ മനക്കണ്ണില്‍
പാതി മുറിഞ്ഞൊരു ചെറു കമ്പി
ചെറുകാറ്റിന്റെ തലോടലിലും
കണ്‍നിറയുഞ്ഞൊരു
മേല്‍ക്കൂരക്കു കീഴെ
പുലര്‍ കാലങ്ങളില്‍
നേരം തെറ്റാതെ നിറചേര്‍ച്ചയുള്ള
പേരില്ലാ പൂക്കള്‍ തിങ്ങിവിങ്ങി
യന്ത്രക്കുതിരകളെ പൂട്ടിയ
രഥങ്ങളിലേറി വിവിധങ്ങളായ
മണിയൊച്ചകള്‍ കാത്ത്
പല ദിക്കിലേക്ക്
മണിയൊച്ചകള്‍ക്ക് സ്ടാച്യു
പറഞ്ഞു പോയവര്‍ക്കായി ‌
സമയകിണറുകളില്‍ കണ്ണും നട്ട്
നെഞ്ചിടിപ്പുകളും
വാതിളോളം എത്തിനോക്കും

Sunday, August 9, 2009

how dare the rains come now?- arundhathi janardhanan

how dare the rains come now?
after my friend taught me the game -law
we just startd to play,
the rain began to spray.
i was still happy to play in the rain,
but mother said, ''that idea is in vain''.
i sat at home sadly,
but i've books, which are lovely.
but when i looked,
where were the books?
everything has gone wrong for me,
it's been a bad day for me.


arundhathi janardhanan

v-b

toc-H public school

vyttila, cochiN

ammuflying@yahoo.com

പുതിയ കവിതകള്‍-ഡോണ മയൂര




അമ്മയ്ക്ക്...
കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.
തലക്കെട്ട് വേണ്ടാത്തത്...
കഴിഞ്ഞുവെന്ന്‌,
എല്ലാം കൊഴിഞ്ഞുവെന്ന്‌

ഉണങ്ങിയല്ലിച്ച ചില്ലകളെന്നു
നിനയ്‌ക്കുമ്പോള്‍

ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
കുലുക്കിയുണര്‍ത്തി,
ഒരു മൂളിപ്പാട്ടും പാടി, തെന്നല്‍

പ്രഭാവലയമേകാന്‍ സൂര്യന്‍
ഇടയ്‌ക്കിടെയീറനണിയിക്കാന്‍ വര്‍ഷം...

തളിരാര്‍ന്ന്‌ പൂത്തുലഞ്ഞ്‌
പൂമരച്ചില്ലകളാടുമ്പോള്‍

മരമേ, നിനക്കെത്ര വയസ്സായെന്ന്‌
ആരെങ്കിലുമാരായുമോ?

അതുതന്നെയാകണം
സ്‌നേഹം നമ്മോടു ചെയ്യുന്നതും.


ഫ്രഷ് ഔട്ട് ഓഫ് ദ അവന്‍
സില്‍വിയ,

ഞാന്‍ നിന്നെ, നിന്റെ വരികളെ
പ്രണയിക്കുന്നു.

വെണ്ണീരടരുന്ന നിന്‍
വലംകാല്പെരുവിരല്‍ത്തുമ്പില്‍
ചുംബനമര്‍പ്പിക്കുന്നെന്നൊരു
വിഭ്രമവിഭൂതിയില്‍ ഞാനമരുന്നു.

നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
നിന്നെപോലെ ഞാനുമീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു.

നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

പുറത്ത്‌ മഞ്ഞുവീഴ്‌ചകള്‍ക്കറുതിയാവുന്നു,
പഞ്ചയാമത്തിന്‍ ദൈര്‍ഘ്യമേറുന്നു,
വസന്തമെത്തുവാനേറെയില്ലെന്നാലു-
മറിയുന്നതെനിക്കുവേണ്ടിയല്ലെന്നതും,
അരികില്‍ നീയിനിയില്ലയെന്നതും...

പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌...

സില്‍വിയാ പ്ലാത്‌,
ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു.



കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്
കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്

നെറ്റിയിലെ ടാറ്റൂവും,
വാരിച്ചുറ്റിയ ബാനറും
കണ്ടാലറിയാമെന്ന്
ഇന്ത്യന്‍ സ്ത്രീയാണെന്ന്,
ആയതിനാല്‍ അവള്‍ക്ക്
ഞാനിപ്പോഴും ഇന്ത്യനല്ല.

ഒരിക്കല്‍ ചേര പൊരിച്ചത്
തിന്നുന്നതിനിടയില്‍
'ആര്‍ യൂ എ വെജിറ്റെറിയന്‍'
എന്ന് ചോദിച്ചതിന്,
ഇത്രയും നേരം മണലിട്ട്
കടുക് വറുക്കുകയായിരുന്നോ
എന്ന് തിരിച്ച് ചോദിച്ച്
നാല് തെറിപറയാന്‍ തോന്നി
എന്ന് പറഞ്ഞപ്പോള്‍
'ടെറി' ആരാണെന്ന് ചോദിച്ചു.

നാല് തെറിയെന്നാല്‍ നിങ്ങളുടെ
ഫോര്‍ ലെറ്റര്‍ വേര്‍ഡ് പോലുള്ള
ഫോര്‍ വേര്‍ഡ്സാണെന്ന്
പറഞ്ഞു കൊടുത്തപ്പോള്‍
പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ചു,

പിന്നെയും ആറ് വര്‍ഷം കൊണ്ടാണ്
മലയാളം നാലക്ഷരം പഠിപ്പിച്ചെടുത്തത്.
അതിനു ശേഷമാണ് 'പലം',
'നീട്ടിയ പാല്', 'പാച്ചകാടി'യുമെല്ലാം
അവള്‍ വാങ്ങാന്‍ തുടങ്ങിയത്.

കീമോയെ തോല്‍പ്പിക്കാന്‍
തലമുന്നേ വടിച്ചിറക്കാന്‍
തീരുമാനിച്ചെന്ന് അവള്‍
വിളിച്ച് പറഞ്ഞപ്പോള്‍,
ആറ്റം ബോംബിട്ടിടത്തു വരെ
പുല്ല് കിളിര്‍ക്കുന്നു പിന്നെയല്ലെ
ഇതെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു.

ആശുപത്രിയില്‍
കാണാന്‍ ചെന്നപ്പോള്‍
വാങ്ങിക്കൊണ്ടു പോയ ബൊക്കെയില്‍
അലങ്കരിച്ചിരുന്ന മയില്‍പ്പീലികണ്ട്
ചിരിച്ച്, കോവളമെന്ന് പറഞ്ഞു.

നീ നന്നാവില്ല എങ്കിലും
നീയൊരു പോരാളിയാണ്,
നിനക്ക് കെട്ടിപ്പിടിച്ചൊരുമ്മ.



എന്റെ രാഷ്ട്രീയം
മുകളിലുള്ള തേനീച്ചകളെയും
താഴെയുള്ള ഉറുമ്പുകളെയും
കണ്ടു പഠിച്ചാല്‍ മതിയെന്ന്
മന‍സിലാക്കിയപ്പോള്‍,
കൊടികള്‍ക്ക് കീഴെയുള്ള
രാഷ്ട്രീയം ഞാന്‍ തിരസ്കരിച്ചു.

സത്യം
കാഷായവേഷമണിഞ്ഞ്‌
വിളറിവെളുത്തൊരു
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന്‌ സദസ്യര്‍
‍ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.

അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
‍അതുകണ്ട്‌ കൈയടിച്ച്‌,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.

അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്‌,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്‌
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

എന്നിട്ട്‌, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
‍സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.

പൈന്മരങ്ങള്‍
നീഹാരമുത്തരീയമണിഞ്ഞുറങ്ങുന്ന
ചെങ്കുത്തായ മലനിരകളില്‍ വളരുന്ന
പൈന്മരങ്ങളാണ് സ്നേഹം,
ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.


സ്നേഹം
കൊടിയ വിഷം പുരട്ടി
രാകിയ ചാട്ടുളിയാണ്, സ്നേഹം.
തകര്‍ത്ത് കയറുമത് നെഞ്ചിന്‍കൂട്,
ചീകിയില്ലാതെയാക്കുമകക്കാമ്പ്,
ധമനികളില്‍ വിഷംകലര്‍ത്തും

പിന്നെ ‘സമയമാകുന്നു പോലും‘....

സത്യവാങ്മൂലം
നീ വസന്തം.

ഞാന്‍
വസന്തം കഴിഞ്ഞുമാത്രം
എത്തുന്ന വേനല്‍.

ഇരവിഴുങ്ങുന്ന
പെരുമ്പാമ്പിനെപ്പോലെ
മെല്ലെ മെല്ലെ
നിന്നെയപ്പാടെ വിഴുങ്ങി,
ഇലന്തമരങ്ങള്‍ക്കിടയില്‍
വെയിലുകായുന്ന നേരം,

നിന്നെ കാണ്മാനില്ലെന്ന്‌
നിന്നെ കണ്ടിട്ടേയില്ലെന്ന്‌
ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌...

ഞാന്‍ ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടേയിരിക്കും.


കുമ്പസാരം
'തലതെറിച്ചതാ'
ഉടല്‍ ബാക്കിയുണ്ട്,
ഉടലോടെ സ്വര്‍ഗ്ഗത്തില്‍
പോകേണ്ടതല്ലയോ!


പനി

ശംഖനാദം
മൂന്നുവട്ടം.
കുരുക്ഷേത്ര ഭൂവിൽ രഥങ്ങളുരുളുന്നു.
മുരള്‍ച്ച, അട്ടഹാസം, ഞരക്കങ്ങള്‍...

കുന്തീ, കവചകുണ്ഡലങ്ങളറുത്തില്ല കര്‍ണന്‍.

വിവസ്‌ത്രയായ പാഞ്ചാലീ
നിനക്കെന്തു വസ്‌ത്രാക്ഷേപം?
അഴിച്ചിട്ട മുടിയാല്‍ മാറെങ്കിലും മറയ്‌ക്കൂ.

നഗ്നമായൊരു തുടയിലടിച്ചാരോ
ഗദയെ വെല്ലുവിളിക്കുന്നല്ലോ!

പതിനെട്ടിന്റെ വിശുദ്ധീ,
പത്തൊമ്പത്‌ പൂഴിക്കടകന്‍.

അഭിമന്യു ചക്രവ്യൂഹത്തിനു പുറത്ത്‌.

ശകുനി പിതാമഹനോടൊപ്പം
ഇപ്പോഴും ചിരഞ്‌ജീവി!

ഇരുട്ടു കനക്കുമ്പോഴെല്ലാമെനിക്ക്‌
രാപ്പനി കടുക്കും.


വലുതാവുമ്പോള്‍ ആരാവണം?
കഞ്ഞിയും കറിയും,
അച്ഛനുമമ്മയും,
അമ്മയും കുഞ്ഞും,
കളിവീടുകെട്ടല്‍,
കളിയോടമുണ്ടാക്കല്‍,
കളിയൂഞ്ഞാലാടല്‍,
മണ്ണപ്പംചുടല്‍...
എല്ലാം പഴയ കളികള്‍.

കല്ലുസ്ലേറ്റും പെന്‍സിലും
പുതിയ 'കളി'.

ആദ്യം,കല്ലുപെന്‍സില്‍
‍വിരലിനിടയില്‍പ്പിടിച്ച്‌
ഞെരിക്കണം,
എഴുതിത്തേയുന്നതിലും
വേഗമെഴുതണം,
എഴുതുന്നതിലുംവേഗം
മുനയൊടിക്കണം.
(അല്ലെങ്കിലും എഴുതി
തേഞ്ഞുതീരാന്‍
വിധിക്കപ്പെട്ടതാണല്ലോ
അതിന്റെ ജന്മം).

കല്ലുസ്ലേറ്റില്‍ നീ
കുത്തിവരച്ച്‌
എഴുതിപ്പഠിക്കണം,
തളിര്‍ക്കണം,
തെളിയണം.
തെളിയുമ്പോള്‍ മറയണം,
മറന്നെന്നു നടിക്കണം,
വീണ്ടും എഴുതണം.

എഴുതാനാവാത്തതിനും
എഴുതിത്തെളിയാത്തതിനും
എഴുതിമായ്‌ച്ചതിനും
എഴുതിമായ്‌ക്കാനാവാത്തതിനും
അക്ഷരങ്ങള്‍ പിഴച്ചതിനും
അക്ഷരങ്ങളാല്‍ പിഴപ്പിച്ചതിനും
പഴിക്കുക, കല്ലുസ്ലേറ്റിനെ.

എറിഞ്ഞുടച്ചുടനതിനുപകര-
മെടുക്കുക, വേറൊരു കല്ലുസ്ലേറ്റ്‌.
പുതിയ പാഠങ്ങളെഴുതുക,
പഠിക്കുന്നെന്നു നടിക്കുക,
പഠിക്കാതെ പഠിപ്പിക്കുക.

ഇനി പറയൂ,
നിനക്ക്‌ ആരാവണം,
കല്ലുസ്ലേറ്റ്‌?
കല്ലുപെന്‍സില്‍?

നിണമെഴുതിയത്‌

ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.

മാനം
മാനം കാണാതെ പുസ്തകത്താളിനുള്ളില്‍

ഒളിപ്പിയ്ച്ച് വയ്ച്ചു നിന്നെയെങ്കിലും,
അതിനുള്ളിലിരുന്നു പെറ്റു പെരുകി
നീയെന്റെ മാനം കളഞ്ഞല്ലോ.
ഭോജ്യം
വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.

പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.
മൗനം
ചിറകടിച്ചകലുന്ന
നേരവും നോക്കിയെന്‍
‍ചിന്തകളടയിരുന്നു
ചൂടേകിവിരിയിച്ച
പ്രിയ മൗനമേ...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

Monday, August 3, 2009

ശില്പം.-ശ്രീദേവിനായര്‍


ദേവദാരുമരത്തിന്റെ മുന്നില്‍
പ്രതിഷ്ഠിച്ചിരുന്ന നഗ്നസ്ത്രീയുടെ ശില്പം
കാണാന്‍ തിരക്കേറുകയാണ്.

നഗ്നത ആകര്‍ഷണമാണോ?
ശില്പിയ്ക്ക് നഗ്നതയോടാണിഷ്ടം.
അവയവങ്ങളെല്ലാം അളന്നു
വാര്‍ത്തെടുത്തതാണ്.


ശില്പത്തിനു കാമം വേണ്ട.
കാണികള്‍ക്ക് മതി.
ശില്പം രതിയുടെ അനുഭവത്തിനായി,
ഇടയ്ക്കിടെ ആഞ്ഞെങ്കിലും
ശില്പി ,തടയുകയാണുണ്ടായത്.


ശില്പി പറഞ്ഞു;
നീ, വെറും പ്രതിമയാണ്.
നിന്റെ മുഖവും,മുലയും,
ഉടലുമെല്ലാം കാണികള്‍ക്കാണ്.
നീ വെറുതെ നിന്നാല്‍ മതി,
കാണാന്‍ വരുന്നവര്‍ ഏതുവേണമെന്ന്
നിശ്ചയിച്ചുകൊള്ളും.
നിനക്ക് രതി വിധിച്ചിട്ടില്ല.



നീ കണ്ണുകള്‍ തുറക്കണമെന്നില്ല.
പരാമാവധി രതിജനിപ്പിക്കാനായി
ചായുകയോ,ചരിയുകയോ ചെയ്യാം.
വീണുകിടന്നാലും കുഴപ്പമില്ല.



ശില്പം പറഞ്ഞു;
രതി എന്താണെന്നറിയാന്‍
എത്രനാള്‍ കാത്തിരിക്കണം?
ശില്പി പറഞ്ഞു;
കാത്തിരിക്കേണ്ട
കാത്തിരുന്നാല്‍ നീ മനോരോഗിയാകും.

നിനക്ക് നിന്റെ രതിയില്‍,അധികാരമില്ല.
നീ വെറും കാഴ്ച്ച വസ്തുവാണ്.
നിന്റെ ഉടലില്‍,
തീ പിടിക്കുന്നതുകാണാന്‍
മന്ത്രിയും അക്കാദമി പ്രസിഡ്ന്റുമെല്ലാം
വരുന്നുണ്ട്,
നീ അവരെ തീപിടിപ്പിക്കണം.

ശില്പം അതുകേട്ട് ഭയന്നു വിറച്ചു.
ആ വിറയലില്‍ നിന്ന്
എങ്ങനെയോ തീ പടര്‍ന്നു.
ആ തീയില്‍,
ശില്പം വെന്തുവെണ്ണീറായി.

ഇല പറയുന്നത്‌.... -ബൃന്ദ



ഒരു ഇല സാധാരണയായി
എന്താണു പറയുക?
തിരയേറ്റു വിങ്ങുന്ന കടൽപ്പാലങ്ങളുടെ
വിതുമ്പലുകളെപ്പറ്റി?
ഓരോ വഴിയാത്രക്കാരനും
വെളിച്ചത്തിന്റെ
തണുത്ത ചുംബനം നൽകുന്ന
വിളക്കുമാടങ്ങളെപ്പറ്റി?
സമുദ്രത്തിന്റെ വിഹ്വലതകൾ
ഒരിലയ്ക്കല്ലാതെ മറ്റാർക്കാണ്‌
അറിയാൻ കഴിയുക
അതിനാൽ അത്‌
ഉപ്പുകാറ്റുകളെയും
അലിഞ്ഞുതീർന്ന
ഐസ്ക്രീമുകളെക്കുറിച്ചും പറയുന്നു.
ഒരു മഞ്ഞുതുള്ളിക്ക്‌
ഇലയോട്‌ പറയാനാകാത്തത്‌
ഉപ്പിനെക്കുറിച്ചു മാത്രമാണ്‌.
ഒരില അസാധാരണമായി
ഒന്നും പറയുന്നില്ല.
മുറിച്ചുവച്ച കയ്പ്പും
കടുത്ത മധുരവും
തീരാത്ത ഉപ്പും
കയ്യിട്ടുവാരാത്ത അടച്ച മൺകുടത്തെ
അത്‌ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്‌
ഒരില
തണുത്തു വിറങ്ങലിച്ച കരമാണ്‌.
നാം ഒരേ ഓർമ്മകളുടെ
വിളർത്ത മേനിയിൽ
പരതി നടക്കുവോർ എന്ന്‌
അത്‌ കുറിച്ചു വയ്ക്കുന്നു.
അശാന്തമായ
അഗാധതകളെ
നേർത്ത ഞരമ്പുകളിൽ
സൂക്ഷിക്കുന്നു.
ഓരോ ഇലയും
നിന്നെ മുറകെപ്പിടിക്കുന്ന
വേരാണ്‌.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
അതിൽ
അടയാളപ്പെടുത്തിയിട്ടുണ്ട്‌
കിളിവാതിലിനു പിന്നിൽ
മറഞ്ഞു കിടക്കുന്ന മുഖത്തിനെ
അത്‌ കാട്ടിത്തരുന്നു.
എല്ലാവരും മറന്നുപോയ
ചില വാക്കുകൾ
ആരും കേൾക്കാതെ ഉച്ചരിക്കുന്നു.
കാലം വിറങ്ങലിച്ച
ചീനഭരണിക്കുള്ളിലെ
കറുത്തു പഴകിച്ച ഇരുട്ടിൽ നിന്നു
ഒരില രക്ഷപ്പെട്ടു വന്ന്‌
എന്തായിരിക്കും പറയുക ?

Sunday, August 2, 2009


മഴത്തോറ്റം
പി.കെ. ഗോപി

മലമുടികളില്‍ നിത്യമൌനം ഘനീഭവി-
ച്ചഴലിന്‍ കരിമ്പടം മൂടി
നഭസ്സിന്‍റെ നിറുകതൊട്ടാത്മഹര്‍ഷങ്ങളില്‍
അലിയും ഹിമസ്വരം പാടി
പ്രണവനാദങ്ങള്‍ക്കു പഞ്ചേന്ദ്രിയങ്ങളില്‍
ഒഴുകാന്‍ ജലശ്രുതി മീട്ടി
ഋതുഭേദ നവഭാവ നടനാങ്കണങ്ങളില്‍
ജനിമൃതിത്താളം ചവിട്ടി
തിറയാടുമജ്ഞാത മൂര്‍ത്തിപ്രഭാവത്തി-
ലസുരവാദ്യങ്ങള്‍ മുഴക്കി
മകുടജടയുലയും മഹാശൈല സംഗീത-
ഗഗനക്കൊടുംകാടിളക്കി
ഇതിഹാസ വ്യസനങ്ങളുരുകിത്തളംകെട്ടു-
മുറവ പ്രദേശങ്ങള്‍പൊട്ടി
ഇടവിടാതുതിരുന്ന മിഴിനീര്‍പ്രവാഹത്തെ
മഴയെന്നു ചൊല്ലുന്നതാര്‌?

മുകില്‍മരം പെയ്യുന്ന കാരുണ്യവര്‍ഷമായ്‌
ചുമരിറമ്പില്‍ വന്നു നിന്നും
തൊടിയിലെ കുഞ്ഞിലക്കുമ്പിളില്‍ ചേക്കേറി
ശലഭക്കിനാവുകള്‍ കണ്ടും
വയലിലെ ഞാറ്റടിത്തോറ്റങ്ങളില്‍ നൂറു
പവിഴക്കതിര്‍ക്കച്ച നെയ്‌തും
തുളസിക്കതിര്‍ത്തുമ്പിലുമ്മ വച്ചമ്മയായ്‌
പ്രകൃതീശ മന്ത്രം ജപിച്ചും
ചിതറിപ്പൊഴിഞ്ഞു വീണോര്‍മ്മപ്പരല്‍മീന്‌
പ്രണയക്കളിപ്പൊയ്‌ക തീര്‍ത്തും
ഇടവഴിചിന്തും ചിലങ്കയും ചേര്‍ത്തുവ-
ച്ചുദയചിത്രങ്ങള്‍ വരച്ചും
ഇടവ-ത്തുലാവര്‍ഷ മേഘപ്പുരാവൃത്ത-
മറവിപ്പഴമ്പാട്ടുരച്ചും
നെടുവീര്‍പ്പടക്കിക്കുനിഞ്ഞ മണ്‍കൂരയില്‍
കരിനീര്‍ക്കുഴമ്പുപോല്‍ ചോര്‍ന്നും
തെരുവിന്‍റെ നരകപ്പഴഞ്ചാക്കില്‍ ഭ്രാന്തന്‍റെ
സുഖ നിദ്ര തഴുകിത്തകര്‍ത്തും
മലിന ദുര്‍ഗ്ഗന്ധങ്ങളൊന്നിച്ചൊഴുക്കിന്‍റെ
കളഭകസ്തൂരിയാല്‍ മായ്‌ച്ചും
മുടിയഴിച്ചാടിച്ചിരിക്കുന്ന പെയ്‌ത്തിന്ന്‌
മഴയെന്നു പേരിട്ടതാര്‌?


അകലെയെങ്ങോ വിപിന ദു:ഖം പകര്‍ന്നെടു-
ത്തലയും കൊടുങ്കാറ്റിനൊപ്പം
ഇടിമിന്ന,ലുരുള്‍പൊട്ട,ലട്ടഹാസങ്ങളില്‍
പിടയുന്ന ഭൂതലം ചുറ്റി
രുധിരത്തിരക്കോളിലാര്‍ത്തനാദങ്ങളെ
കഴുകിക്കടല്‍പ്പൂക്കളാക്കി
ഉറുമി പുളപ്പിലെ തീക്കൊടിജ്ജ്വാലയില്‍
ചിറകടിക്കും പക്ഷിയായി
മുറിവേറ്റ നെഞ്ചിലെ മൃണ്‍മയച്ചെന്തുടിക-
ളെരിയും വിരല്‍പ്പൂരമായി
ദലമര്‍മ്മരച്ചൂളമാളിപ്പടര്‍ന്നാദി-
രഥവേഗ ഗന്ധര്‍വ്വമായി
ഒരു കോടിയശ്വങ്ങളൊന്നിച്ചഴിഞ്ഞോടു-
മിരുളിലെ ഹുങ്കാരമായി
നഗരങ്ങളൊന്നിച്ചടിച്ചുലയ്‌ക്കും വിശ്വ-
നടനപ്പെരുങ്കാളിയായി
പുളിനങ്ങളൊന്നായഗാധ ഗര്‍ത്തങ്ങളില്‍
മറയും ചുഴിച്ചക്രമായി
പ്രളയമായ്‌ പേതുള്ളിയെത്തുന്ന പെയ്‌ത്തിന്ന്‌
മഴയെന്നു പേരിട്ടതാര്‌?


മതിവരാപ്രതികാര മരണക്കുതിപ്പിന്ന്‌
മഴയെന്നു പേരിട്ടതാര്‌?
പുഴ തന്‍ ജഡം കാത്തുവയ്‌ക്കും മണല്‍ത്തട്ടില്‍
പ്രണമിച്ചു നീറിക്കരഞ്ഞും
സകലകാലങ്ങളും ദേശങ്ങളും ഒരേ
ജലനൂലിലണിയായ്‌ കൊരുത്തും
മഴയെന്നതേതോ സമുദ്രത്തിലിന്നലെ
തിരയായിരുന്നെന്നറിഞ്ഞും
മഴയെന്നിലുണ്ടെന്നറിഞ്ഞും, ചരാചര-
ചിരബന്ധമേതെന്നറിഞ്ഞും
നനയുന്നു ഞാനീ കൊടുംവെയില്‍ പൊള്ളിച്ച
തെരുവില്‍ തെളിഞ്ഞും മറഞ്ഞും
കുതിരുന്നു ഞാനീ മനുഷ്യായുസ്സിന്‍ വഴി-
പ്പടവില്‍ പിഴിഞ്ഞും കുടഞ്ഞും
കുടചൂടുമാത്മത്തിടമ്പേറ്റുമജ്ഞാന
മുഖപടം മഴയില്‍ തകര്‍ന്നും
നടകൊള്‍കയാണു ഞാനീ വഴി നന്‍മ
തന്‍മൊഴിവിത്തു പിന്നെയും പാകി....
. ഒടുവിലേകാന്തസ്സമാധിപോല്‍ ശാന്തമായ്‌
മറയുന്നു മഴയെന്ന ഞാനും
ഒടുവില്‍ ചിദാകാശ ശൂന്യതയ്‌ക്കുള്ളിലേയ്‌
-ക്കലിയുന്നു ഞാനെന്ന മഴയും......


ഇടിമിന്നൽ
പി.കെ.ഗോപി

മിണ്ടാത്തവന്റെ
നാവിലായിരുന്നു
ആദ്യമായി
തീ കണ്ടത്‌.
കൊല്ലാത്തവന്റെ
പല്ലിലായിരുന്നു
ആദ്യമായി
ചോര കണ്ടത്‌
നീലമേഘം തൊടാൻ
വിരൽ നീട്ടിയ
ചോലമരങ്ങൾ നിറയെ
പറയാത്ത പ്രണയങ്ങളുടെ
കുങ്കുമപ്പൂക്കൾ.
കുഴിക്കാത്ത
കിണറുകളിൽ
ജലമുണ്ടെന്നറിയുന്നത്‌
തുറക്കാത്ത
കണ്ണുകൾ
നിറഞ്ഞു കവിയുമ്പോഴാണ്‌.
ഒടുക്കത്തെ
അക്കമെഴുതി
ലാഭപ്പെരുക്കം എണ്ണിക്കെട്ടി
നിലവറ പൂട്ടി
താക്കോലൊളിപ്പിച്ച്‌
ഉറങ്ങാൻ പോയ രാത്രിയിൽ
എല്ലാ കണക്കുകളും
തെറ്റിച്ച്‌
ഇടിവെട്ടി.
തുടിക്കാത്ത കടുന്തുടിയിൽ
കാറ്റു വന്ന്‌
തലയിട്ടടിച്ച്‌
അലമുറയിട്ടപ്പോൾ മാത്രമേ
അവരുണർന്നുള്ളൂ,
മായാസ്വപ്നങ്ങളുടെ
മണിയറയിൽ നിന്ന്‌ !