Followers

Showing posts with label venu. Show all posts
Showing posts with label venu. Show all posts

Wednesday, January 27, 2010

വ്യതിയാനി

venu v desam


(കവി അയ്യപ്പന്‌)
വേണു വി.ദേശം
പൊയ്പ്പോയ കാലംതേടി-
യുള്ളിലേയ്ക്കമരുമ്പോൾ
നിത്യനൈരാശ്യത്തിന്റെ
നിഴലിൽ നിൽക്കുന്നുണ്ട്‌
നിസ്സഹായതയുടെയാൾരൂപമായിട്ടവൻ.
അപഥങ്ങൾ തൻ
മഹാദൂരങ്ങൾ കുടിച്ചവൻ.
അറിവിൻ മുറിവേറ്റു ഹൃദയം നിറഞ്ഞവൻ.
അവനയ്യപ്പൻ
അമ്ലരൂക്ഷമാമന്ധകാരത്തിൽ
കുതിർന്നവൻ.
ആത്മാന്തരാളം വെന്തു
മലരും ഗാനത്തിൽ നി-
ന്നാർത്തുപൊങ്ങുന്നൂ തിക്തവ്യഥ തൻ
വിഷജ്ജ്വാല

Saturday, October 31, 2009








venu v desam

ezhuth/ dec/ 2009






വ്യർത്ഥം


എരിയുവാനൊരു ജീവനും, കൺകളിൽ
പിടയുവാനൊരു സ്വപ്നവുമില്ലാതെ
ബധിരയായ്‌ നിൽക്കുമീയരയാലിന്റെ
തണലിലിന്നെന്റെ മാറാപ്പിറക്കിവെ-
ച്ചതിലുറങ്ങുന്ന ഭൂതകാലത്തിന്റെ
ചുരുൾ നിവർത്തിഞ്ഞാ, നെന്നെദ്ദഹിപ്പിച്ച
ചുടലമാന്തിച്ചികഞ്ഞതിന്നാഴത്തിൽ
പകുതി വെന്തുകരിഞ്ഞൊരെന്നസ്ഥികൾ
ചിതറിയാകെദ്രവിച്ച സ്വപ്നങ്ങളും!
ചുടലഭൂതം കണക്കെക്കൊടുംവ്യഥ-
യിരുൾ നിറഞ്ഞൊരെന്നാത്മാവുമല്ലെയ
ക്കരിനഖങ്ങളാൽ മാന്തിപ്പൊളിച്ചാകെ
ക്കറ പിടിച്ചൊരീമണ്ണു പിഴിഞ്ഞെടു-
ത്തതു ചുരത്തുന്ന വേദന മൂർദ്ധാവി
ലൊരു ശിരോവസ്തിയാക്കി ഞാൻ വിണ്ടതും
മൃതിപുരണ്ടു തണുത്തു വിറയ്ക്കുമെൻ
ജലഘടികാരം കൺപോള നീർത്തതും
ഉയിരുചീന്തിയുതിരും വിഷപുഷ്പ-
വിഷമധാരയായീ രാത്രി നിന്നതും
മറയൂ, മേകാന്തയാമമിതെന്നുള്ളി-
ലാരുതെള്ളിയെറിഞ്ഞലറുന്നിതേ?
പുറ്റിലൊറ്റക്കു ധ്യാനനിമഗ്നനാ-
മിക്കരിമൂർഖനെന്തു പിണഞ്ഞുവോ?
പച്ചയാർക്കുന്ന പാലമരത്തിന്റെ
കൊത്തുന്ന സുഗന്ധത്തിലലിഞ്ഞുവോ?
ഇന്ദ്രനീലത്തിൻ മായായവനിക-
ത്തുമ്പിൽ കണ്ണീര്‌ താരകൾ നെയ്യുന്നു.
ഭീകരമിക്കരിമ്പനക്കാടിന്റെ
ദാഹമായേതു ചന്ദ്രൻ ജ്വലിക്കുന്നു?
നീലപ്പട്ടും, നിലാവുറങ്ങുന്നൊരീ
നീൾമിഴിയിലലിയും കിനാവുമായ്‌
കാൽച്ചിലങ്കക്കിലുക്കവും രാവിന്റെ
സാന്ദ്രതയുമിതേതുയുഗം? ഇവൾ
ദേവകന്യയോ? കിന്നരപുത്രിയോ?
ഊഷരമിശ്ശവപ്പറമ്പിൽ നീണ്ടു
കാലവേദന കാതോർക്കും ക്രൂശുകൾ
ആയിരം കൈകളാഞ്ഞുവീശിക്കൊണ്ടൊ-
രാശുപത്രിയിരുട്ടിൽ വിയർക്കുന്നു.
കാലിൽ മുള്ളുതറച്ചതിൻ സുഖ-
മായിയെൻ ബോധവേദന കത്തട്ടെ.
സാന്ധ്യരക്തപ്പുഴകളിലിന്നലെ-
യാണ്ടുപോയീയിരുണ്ട മേഘാവലി.
അണയുമോർമ്മതൻ മഞ്ഞവെളിച്ചത്തി-
ലലയുമീ നിഴൽപ്പാടുകളെന്തിനോ?
മിഴികളിൽ നിദ്രചെയ്യുന്നതുമില്ല
വിജനമീ രാത്രി വീണപാടങ്ങളും.







venu v desam

ezhuth/dec. 2009





തിയോയ്ക്ക്‌*


വെന്ത ഗോതമ്പുപാടങ്ങൾക്കമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞുകിടക്കുന്നു
നിന്റെ മോഹങ്ങൾ, ലഹരികൾ,
നോവുകൾ.
സർവ്വം ജഡാത്മകം,
നിഖില പ്രപഞ്ചം നിസ്തബ്ധം.
പൂർവ്വദുഃഖങ്ങൾതൻ ചിതാഭസ്മലേപം ചാർത്തി-
യെത്തുന്നിതസ്തമയ മേഘങ്ങൾ
ദൂരെ കിരാതനഗരമിരമ്പുന്നു
കോളിളകിക്കൊടുംകാറ്റുകൾ പ്രാകുന്നു
കനിവറ്റ വരൾകാലമിളകിയാടുന്നു
പേടിപ്പെടുത്തുന്നു കോടിയ രാത്രികൾ
ക്രുദ്ധിച്ച വൃദ്ധമദ്ധ്യാഹ്നങ്ങളും മോന്തി
ചോരച്ച വഹ്നികൾ ചാലിച്ച ചായവും
കീറച്ചെവിയും മുടഞ്ഞമനസ്സുമായ്‌
ബോധനിലാ പ്രളയത്തിൽക്കുളിച്ചൊരാൾ
നീയറിയാതെ നീ സ്നേഹിച്ചുപോയൊരാൾ
ഒറ്റച്ചിറകിൽപ്പറക്കാൻ കൊതിച്ചവൻ
വിഹ്വലസൂര്യനെ സ്നേഹിച്ച സ്വപ്നങ്ങൾ
വിട്ടെറിഞ്ഞേതു വിലയത്തിൽ മുങ്ങുന്നു?
നിന്റെ കറയറ്റ ശുദ്ധികൾ തൻ സ്വപ്ന-
മുള്ളൊരിരുണ്ട ഭൂഗർഭങ്ങളിലൂടെ
ആളിപ്പടരും വ്യസനസമുദ്രങ്ങ-
ളാവഹിച്ചും കൊണ്ടൊരാ,ളേകൻ തിരസ്കൃതൻ
സഞ്ചരിക്കുന്നു.
അന്തരാത്മാവെക്കടിച്ചുമുറിക്കുവാൻ
വെമ്പുകയാണ്‌ മഹോഷ്ണസമസ്യകൾ
ഹൊ! തിയോ-
എന്തിനൊറ്റക്കിരുന്നീ വിരഹത്തിന്റെ
ചെന്തീ തലോടിക്കുമിയുന്നതിങ്ങനെ?
നിന്റെ കലുഷമാമന്തർഗതങ്ങളിൽ
നഖവും പിശാചുമുഖവുമായ്‌ നോവുകൾ
നിന്റെ നിശിതവിഷാദഖനിയിതിൽ
പ്പൊന്തുന്ന ഗദ്ഗദമെത്ര ഭയാനകം!
ഉദ്വിഗ്ന ഭഗ്നപ്രതീക്ഷകൾ, ജീവനിൽ
കുത്തിവരക്കുന്ന നിത്യദുശ്ശങ്കകൾ
ആർക്കും പകരുവാനാകാത്തൊരാധികൾ
ആഴങ്ങളിൽ വിങ്ങുമാർത്താസ്തമയങ്ങൾ.
നിന്റെ നിവൃത്തികളറ്റ സ്നേഹത്തിന്റെ
ഭാരിച്ച വർഷങ്ങളിൽ കുളിരേറ്റവൻ
വാപിളർന്നുള്ളിൽക്കലിക്കുന്ന വന്യമാം
ഖേദങ്ങളേന്തിമറഞ്ഞ തമസ്കൃതൻ
അന്ധകാരത്തിൽപ്പൊതിഞ്ഞ പ്രപഞ്ചങ്ങൾ
നെഞ്ചോടമർത്തിപ്പിടിച്ചു മറഞ്ഞവൻ
ഞാനറിയുന്നിന്നിതൊക്കെയും നിന്റെ
കാരണമറ്റ കലുഷസത്യങ്ങളെ
നിന്റെ നിരന്തരോന്മാദ വേഗങ്ങളെ
നിന്റെ നിശ്ചഞ്ചലധ്യാനപ്പൊരുളിനെ
പങ്കിട്ടു പോയൊരാ മാനുഷ്യകത്തെയും
ഹൊ! തിയോ-കാടുകൾ വീർപ്പടക്കുന്നു.
വെന്ത ഗോതമ്പുപാടങ്ങൾക്കുമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞു കിടക്കുന്നു
നിന്റെ സ്വപ്നങ്ങളുൽക്കണ്ഠകൾ,
നന്മകൾ.
* തിയോ: വാൻഗോഗിന്റെ സഹോദരൻ. വാൻഗോഗ്‌ മരിച്ചതിനെത്തുടർന്ന്‌ വിഷാദരോഗം മൂർച്ഛിച്ച്‌ മരിച്ചു.