Followers

Showing posts with label culture. Show all posts
Showing posts with label culture. Show all posts

Wednesday, August 5, 2009

പ്രണാമം -എം.കെ.ചന്ദ്രശേഖരൻ


ആദ്യം നിന്നെ കണ്ടുമുട്ടുമ്പോഴുള്ള എന്റെ മനസ്സിൽ കയറിപ്പറ്റിയ ധാരണകൾ-ഇപ്പോഴതൊക്കെ മാറി മറഞ്ഞിരിക്കുന്നു.
നീയൊരു വനകകന്യക. അപരിഷ്കൃതയും അസംസ്കൃത-ചിത്തയുമായവൾ. പുതിയൊരു യുഗത്തിന്റെ പിറവിയിലേയ്ക്കുറ്റുനോക്കുന്ന ഈ സന്ദർഭത്തിൽ-കാലഘട്ടത്തിന്റെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനാവാത്ത ഒരു പ്രകൃത പെൺകുട്ടി. എനിക്ക്‌ തെറ്റിയെന്ന്‌ മനസ്സിലായത്‌ കുറെ വൈകിയാണെങ്കിലും, നീ ആരെന്ന്‌ ഇപ്പോൾ അറിയുന്നു. ഒരു താപസകന്യകയുടെ നിസ്സംഗത, നിർമ്മലത-കൊടുംതപസ്സിന്‌ ശേഷം മാത്രം കൈവരിക്കുന്ന ആദ്ധ്യാത്മിക പരിവേഷം. നീയൊരു വിജ്ഞാനഭണ്ഡാകാരത്തിന്റെ ഉടമയാണെന്ന്‌ മനസ്സിലായത്‌-ദുർഘട സന്ധികൾ തരണം ചെയ്ത്‌ മുന്നോട്ടു പോകാനുള്ള കരുത്തും മനോധൈര്യവും ഏറെ പേർക്ക്‌ പകർന്ന്‌ കൊടുത്തുവേന്ന്‌ മനസ്സിലായപ്പോഴാണ്‌. ഒരു സന്നിഗ്ദ്ധഘട്ടത്തിൽ നീയെനിക്ക്‌ നൽകിയ ഉത്തേജനം. എന്നിലെ ശക്തിയേയും ദേവനേയും-അതോടൊപ്പം എന്നിൽ കുടികൊള്ളുന്ന അസുരനേയും തിരിച്ചറിയാനായപ്പോഴാണ്‌, അപ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ വികാരമെന്തായിരുന്നു? ഒരു ഭക്തന്റെ പ്രണാമമായിരുന്നോ? ശക്തിയുടെ മുന്നിൽ അടിയറവ്‌ പറഞ്ഞ ഒരു ശാഷ്ടാംഗപ്രണാമം. നീയൊരു ഗിരിശൃംഖംപോലാണെന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. ഹിമവാന്റെ ഔന്നത്യം-മഞ്ഞുതുള്ളിയുടെ കുളിർമ, സൗമ്യത, ആശ്രമമൃഗത്തിന്റെ നിഷ്കളങ്കത, ഒരു മഹർഷിവര്യന്റെ നിസ്സംഗത-അതെല്ലാം നിന്നിൽ അന്തർലീനമായിരിക്കുന്നു.
എത്രയോ പേർക്ക്‌ നീ ശാന്തിമന്ത്രം പകർന്ന്‌ കൊടുത്തിരിക്കുന്നു. നീയുരുവിടുന്ന ഓരോ മന്ത്രത്തിനും സൗമ്യതയും ശാന്തിയും ശക്തിയും ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞവർ എത്ര പേർ? തങ്ങളുടെ ശക്തി ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ്‌ പാകചിത്തരായി പോയവർ പുതിയൊരു വഴിത്താരയാണ്‌ കണ്ടെത്തിയത്‌. പക്ഷേ, നീയൊരുക്കിയിരുന്ന വാത്മീകത്തിൽ നിന്ന്‌ പുതിയ വെളിച്ചം തേടി മടങ്ങിയവരിൽ ചിലരെങ്കിലും നിന്നെ മനസ്സിലാക്കാത്തവരായിരുന്നു. എന്നിട്ടും നിസ്സംഗതയോടെ എന്നാൽ ഔന്നത്യത്തോടെ തന്നെ നീ നിലകൊണ്ടു. നീയൊരു മഹാനദിയുടെ ഉത്ഭവമായി മാറിയ മറ്റൊരു കഥയും ഞാനറിഞ്ഞു. പൂർവ്വജന്മത്തിലെ അപചയം ഉൾക്കണ്ണാലെ കണ്ടറിഞ്ഞപ്പോൾ നിന്നിലെ വിഷാദം ഘനീഭവിച്ച്‌ പുകഞ്ഞുയർന്ന്‌, വികാരവിക്ഷുബ്ധയായിത്തീർന്ന ഒരവസരത്തിൽ പൊട്ടിത്തെറിച്ച്‌, അഗ്നിതിളച്ച്‌ മറിയുന്ന ലാവയായി താഴ്‌വാരത്തിലേക്ക്‌ ഒഴുകിയപ്പോൾ-നീയൊരു മഹാനദിയായി മാറിയത്‌ അങ്ങനെയാണ്‌.
താഴ്‌വാരങ്ങളെ ഫലഭൂയിഷ്ടമാക്കി, വരണ്ട പ്രദേശങ്ങളെ തഴുകി, പ്രകൃതിയുടെ വരദാനമായി മാറിയ നീ തന്നെ ചിലപ്പോൾ- ആർത്തട്ടഹസിച്ച്‌ കുലംകുത്തിയൊഴുകി, സർവ്വതും പിഴുതെറിഞ്ഞ്‌, സംഹാരരുദ്രയായി മാറുന്നതും ഞാൻ കണ്ടു. അവിടെ നീ നിന്റെ മുഖംമൂടി അഴിച്ച്‌ വച്ച്‌ നിന്റെ മറ്റൊരു മുഖം നീ പ്രകടിപ്പിക്കുന്നു. അപ്പോൾ ഞാൻ നിന്നെ പ്രണമിച്ചതു ഭയഭക്തി ബഹുമാനങ്ങളോടെ ആയിരുന്നു.
പക്ഷേ, നിന്റെയീ ഭാവമാറ്റങ്ങൾ എത്രപേരറിയുന്നു. നീയാരെന്നറിയുന്നതും എത്രപേർ? കരയാതെയും ചിരിക്കാതെയും ചിലപ്പോൾ കരഞ്ഞും ചിരിച്ചും നിശ്ശബ്ദയായി ഒഴുകുന്ന നിന്റെ ലക്ഷ്യം-?
നീയൊരു സാഗരം ലക്ഷ്യമാക്കി നിന്റെ പ്രയാണം തുടങ്ങുന്നു. ഏത്‌ നദിയുടെയും ലക്ഷ്യം സമുദ്രമാണല്ലോ. നിന്റെ മനസ്സ്‌ തന്നെ സമുദ്രമായി മാറുന്ന അവസരങ്ങളും വന്നുപെടുന്നു. കാമുകന്റെ ദർശനവേളയിലെ ആ ഉത്സവപ്രകർഷം - ആ തിമിർപ്പ്‌ -സംഗമ സമയത്തെ അനിർവചനീയമായ ഭാവവാവാദികൾ-അവിടെ ഞാനും നിന്നെ നമിക്കുന്നു. നീ സമുദ്രമായി മാറിക്കഴിഞ്ഞു.
നീ ശാന്തയായി മാറുന്നു. ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങൾ നിന്നെ സ്തുതിക്കുന്നു. പക്ഷേ, ശാന്തയാണെങ്കിലും നിന്നിലെത്രയോ അടിയൊഴുക്കുകൾ-മലരുകൾ-ചുഴികൾ-നീ പേറുന്ന മാനസിക സംഘർഷാവസ്ഥ-എത്ര പേരറിയുന്നു? ചിലരെങ്കിലും നിന്നെ നമിക്കുന്നത്‌ നിന്നിൽ അന്തർലീനമായിരിക്കുന്ന അമൂല്യസമ്പത്തിനെ പ്രതിയാണ്‌. മുത്തുകൾ, ചിപ്പികൾ, പവിഴപ്പുറ്റുകൾ. നീപേറുന്ന ഈ അമൂല്യ സമ്പത്തിനെപ്പറ്റി നീയൊന്നും അറിയുന്നില്ല എന്നതാണ്‌ നിന്റെ ഏറ്റവും വലിയ ദുരന്തവും. ഒരു മഹാസാഗരമായി മാറിയപ്പോൾ നിന്നിൽ വന്നുചേർന്നമാറ്റം-നീയറിയാതെ പോവുന്നു. ഇപ്പോഴും എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ അത്‌ തന്നെയാണ്‌. വീണ്ടും നിനക്കൊരു വിഷാദയോഗം. അത്‌ നിന്റെ മഹത്വത്തിന്റെ-ശക്തിയുടെ മറ്റൊരു വശമാണ്‌. നിന്റെ നിശ്വാസം ഘനീഭവിച്ച്‌ മേലോട്ടുയരുന്നു. നിന്റെ മനസ്സിന്റെ വിഷുബ്ധതപോലെ അത്‌ മേഘക്കൂട്ടമായി മാറുന്നു. ഈ ഭൂഗോളം ആകെ പ്രകമ്പനം കൊള്ളിക്കുന്ന തരംഗങ്ങൾ നീ സൃഷ്ടിക്കുന്നു. നിന്റെ പ്രയാണം ഇപ്പോൾ ആ ദിശയിലേയ്ക്കാണ്‌.
ഓരോ സൃഷ്ടിയുടെയും രഹസ്യമെന്തന്നറിയാൻ സ്രഷ്ടാവ്‌ തന്നെ ചിലപ്പോൾ മുതിരാറുണ്ട്‌. സ്രഷ്ടാവിന്‌ തന്നെ അജ്ഞാതമായൊരു ശക്തി നിയോഗത്താൽ ആപ്രക്രിയ തുടങ്ങിവയ്ക്കുന്നതെപ്പോഴെന്നോ, എന്തിനെന്നോ അറിയുന്നില്ല. ആ ദിശയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക്‌, നീ വീണ്ടും ഗിരിശൃംഖങ്ങളിലേക്ക്‌ മടങ്ങുകയാണ്‌. നിന്നെ ഞാൻ പ്രണമിക്കട്ടെ.
എന്നിലെ സൃഷ്ടി-സ്ഥിതി-സംഹാര ഭാവങ്ങളെ ഉണർത്തിയ ദേവി.
എന്നിലെ മനുഷ്യനേയും അസുരനേയും തിരിച്ചറിയാനെന്നെ പ്രാപ്തനാക്കിയ എന്റെ ദേവീ-എന്നിലെ ശക്തി ദൗർബല്യങ്ങളെ പരീക്ഷിച്ചറിഞ്ഞ്‌ പുതിയൊരു പ്രണവമന്ത്രം ഉപദേശിച്ചു തന്ന എന്റെ ദേവീ- നിനക്കെന്റെ പ്രണാമം-പ്രണാമം.

കവിത- ടി.എ.ശശി


മാധവിക്കുട്ടി തന്റെ കവിതയെ കുറിച്ച് പറയുന്നിടത്ത്,
"കവിത ആത്മാവിന്റെ അടിവസ്ത്രമാണെന്ന‌"
അവര്‍ തന്നെ കടം കൊണ്ട വാചകമാണ്‌ ഓര്‍മ്മയിലെത്തുന്നത്‌.
സങ്കീര്‍ണ്ണമായ കാലമാണു നമ്മുടേതെന്ന് എല്ലാവര്‍ക്കുമറിയാം.
നിസ്സഹായതയും നിലവിളികളും വേണ്ടതിലധികമുള്ള
ഒരു സമൂഹത്തിലേക്കാണ്‌ ഇന്നിന്റെ കവിത കടന്നുചെല്ലേണ്ടത്‌.
അവിടേക്ക്‌ എണ്ണ നിറഞ്ഞ വാക്കുകള്‍ ആവശ്യമില്ല.
എണ്ണയുടെ അമിതോപയോഗം ശരീരത്തെയെന്നപോലെ
അതുള്ള വാക്കുകള്‍ കവിതയേയും ദുഷിപ്പിക്കുന്നു.
ഈ ദുഷിപ്പ് സഹിക്കവയ്യാതെയാവണം
യഥാര്‍ത്ഥവായനക്കാരന്‍ കവിതയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
വായനക്കാരന്റെ മനസ്സിലേയ്ക്കും അതുവഴി സമൂഹത്തിലേക്കും
കവിത ഇറങ്ങിച്ചെല്ലേണ്ടതെങ്ങനെ എന്നുകൂടി കവി ചിന്തിച്ചേ തീരൂ.
അത്തരമൊരന്വേഷണമൊന്നും എന്റെ കവിതയില്‍ ഇല്ലെങ്കിലും,
ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ഒരെളിയ ശ്രമം
ഒരുപിടി വാക്കുകളിലൂടെ ഞാന്‍ നടത്തുന്നു എന്നു മാത്രം-ടി.എ.ശശി




ഉറക്കത്തിലെ ആനകള്‍

കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്‌
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.


ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.


വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന്‍ സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.


വിരലുകള്‍


ഇന്ദ്രിയങ്ങള്‍
ഇല്ലാതാകുന്ന
നിമിഷമാണോ
നിശബ്ദത.
രണ്ടു നിശബ്ദതകള്‍
കൂട്ടിമുട്ടുമ്പോള്‍
രണ്ടു വിരല്‍ത്തുമ്പുകള്‍
തൊട്ടു നില്ക്കും.


വ്യാവസായികാടി-
സ്ഥാനത്തില്‍
നിശബ്ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍
എന്തുമാത്രം
വിരലുകള്‍.


പ്രതിഷ്ഠ


ഉടലും തലയും വേര്‍പെട്ടിട്ടില്ല
വസ്ത്രങ്ങള്‍ എല്ലാം നല്ല പോലെ
ഒരു തുള്ളി ചോരയും പൊടി-
യാത്തൊരു മൃതദേഹപ്രതിഷ്ഠ
കാണ്മു കണ്ണാടിയില്‍; എത്ര സത്യം
നാരായണഗുരുവിന്‍ മൊഴി .

ശവങ്ങള്‍ പറയുന്നത്





കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.
എന്തിനാണ് ഇനിയും കര;
പുതിയ ശവങ്ങള്‍
വന്നിരിക്കില്ലെ.
കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.
എന്തിനാണ് വീണ്ടും
പകല്‍ ; കണ്ണടക്കാതെ
ഉറങ്ങി കിടക്കില്ലെ.


പുലി

സിംഹങ്ങള്‍
പുലികളെ തിന്നു
സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.

ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.


ഒരു നിശബ്ദരേഖ

ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.

പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.

റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്‍ക്കുന്നവര്‍
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര്‍ തൊട്ടും
ഒച്ച പൂഴ്ത്തി നില്‍ക്കും.

പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.


തിങ്ങി തിങ്ങി

ജലം തിങ്ങി തിങ്ങി വരുമ്പോള്‍
പുറത്തേക്കൊഴുകുവാന്‍
കഴിയുന്ന പുഴയേ
നിന്റെ ജന്മം നല്ലത്.

അഗ്നിയേ നീ തിങ്ങി തിങ്ങി
വരുമ്പോള്‍ പൊട്ടിത്തെറിച്ച്
പുറത്തേക്കാളും.
അകവും പുറവും
ഇല്ലാതാകുമ്പോള്‍
ഒഴുക്കുമില്ല
ആളലുമില്ല.

തിങ്ങി തിങ്ങി
ഇടമില്ലാഞ്ഞിട്ടാകും
*ഉടലില്‍ പൂമാല
പറ്റിക്കിടന്നതും
ഉടലോ കയറില്‍
തൂങ്ങിക്കിടന്നതും.


..................................
* ഉടലില്‍ പൂമാലയിട്ട്
തൂങ്ങിയ ഇടപ്പള്ളി.

പാളക്കണ്ണാടി

തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടി നോക്കാന്‍
കിടന്നതാകുമൊ
കണ്‍ തുറന്നേ
കിടക്കും
ശിരസ്സുകള്‍.

ജഡഹത്യ

ചില ഇരകള്‍
വെടി കൊള്ളുന്നതിനു
മുന്‍പേ
ജഡങ്ങളായിരിക്കും.
ജഡങ്ങളെ
കൊല്ലുകതന്നെ വേണം;
മരിക്കുന്നതുവരെ.
ശവക്കുഴികള്‍ക്കു മേല്‍
നിറയൊഴിക്കുവാന്‍
പിന്നെയെന്തിനു
മെനക്കെടണം.


ധവളപത്രം

അസ്ഥികളെ
ചുറ്റിപ്പറ്റി
ഒട്ടിക്കൂടിയ മാംസം
ഇടിയുകയൊ
അഴിയുകയൊ
അതുമല്ലെങ്കില്‍
ഉണങ്ങി..ഉണങ്ങി..

പ്ലാശിന്‍ കമ്പുകള്‍
കൂട്ടിപ്പിടിച്ച്
ധവളനിറ-
മാര്‍ന്നതൊക്കെയും
പെറുക്കിയെടുക്കുമ്പോള്‍
വെറും നുറുങ്ങുകളെ
എങ്ങിനെയാണ്‌
ധവളപത്ര-
മെന്നു പറയുക.





t.a.sasi
advertising coordinator
advertising dept.
emke group
head office
abu dhabhi
email sasilulu@gmail.com
sasita90@gmail.com
+971503706750

Monday, August 3, 2009

ഇല പറയുന്നത്‌.... -ബൃന്ദ



ഒരു ഇല സാധാരണയായി
എന്താണു പറയുക?
തിരയേറ്റു വിങ്ങുന്ന കടൽപ്പാലങ്ങളുടെ
വിതുമ്പലുകളെപ്പറ്റി?
ഓരോ വഴിയാത്രക്കാരനും
വെളിച്ചത്തിന്റെ
തണുത്ത ചുംബനം നൽകുന്ന
വിളക്കുമാടങ്ങളെപ്പറ്റി?
സമുദ്രത്തിന്റെ വിഹ്വലതകൾ
ഒരിലയ്ക്കല്ലാതെ മറ്റാർക്കാണ്‌
അറിയാൻ കഴിയുക
അതിനാൽ അത്‌
ഉപ്പുകാറ്റുകളെയും
അലിഞ്ഞുതീർന്ന
ഐസ്ക്രീമുകളെക്കുറിച്ചും പറയുന്നു.
ഒരു മഞ്ഞുതുള്ളിക്ക്‌
ഇലയോട്‌ പറയാനാകാത്തത്‌
ഉപ്പിനെക്കുറിച്ചു മാത്രമാണ്‌.
ഒരില അസാധാരണമായി
ഒന്നും പറയുന്നില്ല.
മുറിച്ചുവച്ച കയ്പ്പും
കടുത്ത മധുരവും
തീരാത്ത ഉപ്പും
കയ്യിട്ടുവാരാത്ത അടച്ച മൺകുടത്തെ
അത്‌ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്‌
ഒരില
തണുത്തു വിറങ്ങലിച്ച കരമാണ്‌.
നാം ഒരേ ഓർമ്മകളുടെ
വിളർത്ത മേനിയിൽ
പരതി നടക്കുവോർ എന്ന്‌
അത്‌ കുറിച്ചു വയ്ക്കുന്നു.
അശാന്തമായ
അഗാധതകളെ
നേർത്ത ഞരമ്പുകളിൽ
സൂക്ഷിക്കുന്നു.
ഓരോ ഇലയും
നിന്നെ മുറകെപ്പിടിക്കുന്ന
വേരാണ്‌.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
അതിൽ
അടയാളപ്പെടുത്തിയിട്ടുണ്ട്‌
കിളിവാതിലിനു പിന്നിൽ
മറഞ്ഞു കിടക്കുന്ന മുഖത്തിനെ
അത്‌ കാട്ടിത്തരുന്നു.
എല്ലാവരും മറന്നുപോയ
ചില വാക്കുകൾ
ആരും കേൾക്കാതെ ഉച്ചരിക്കുന്നു.
കാലം വിറങ്ങലിച്ച
ചീനഭരണിക്കുള്ളിലെ
കറുത്തു പഴകിച്ച ഇരുട്ടിൽ നിന്നു
ഒരില രക്ഷപ്പെട്ടു വന്ന്‌
എന്തായിരിക്കും പറയുക ?