Followers

Showing posts with label aluva. Show all posts
Showing posts with label aluva. Show all posts

Wednesday, January 27, 2010

ബെന്തിപ്പൂക്കളിലേയ്ക്കുള്ള ഡിജിറ്റൽ വഴി

thomas p kodiyan


രമണന്റെ ഫോണിലെ കിളി ചിലച്ചു. ചന്ദ്രികയാണ്‌. "അച്ഛൻ സമ്മതിക്കുന്നില്ല രമണാ. മാപ്പു തരിക" അവളുടെ സ്വരം കാതരവും ലോലവുമായിരുന്നു.
ഫോണിന്റെ മറുതലയ്ക്കൽ അർത്ഥപൂർണ്ണമായൊരു മൗനത്തിനു വിരാമമായി ചന്ദ്രികയുടെ പിതാവിന്റെ മൊബെയിൽ ഫോണിലൊരു പിക്ചർ മെസ്സേജ്‌....
അസ്ത്രപ്രജ്ഞനായ പിതാവ്‌ ഐ.സി.യു.വിൽ.
മകളുടെ ഭാവിയെ നോക്കി ചകിതയായിപ്പോയ അമ്മ അതിനുശേഷം മൗനം മുറിയ്ക്കാൻ മറന്നുപോയി.
രമണനും മദനനും റെയിൽവേ ഓവർബ്രിഡ്ജിൽ നിൽക്കുമ്പോൾ ശവഗന്ധമുള്ള പൂക്കളും വച്ച്‌ ചന്ദ്രിക ആമ്പുലൻസിൽ കടന്നു പോയി.
യാത്രാമൊഴി പറയുന്നതിനു വേണ്ടി ഒരു വേള അവൾ ആമ്പുലൻസിന്റെ ചില്ലുജാലകത്തിലൂടെ നോക്കുമെന്നാശിച്ച്‌ രമണൻ നിന്നു.
പക്ഷേ, ബന്തിപ്പൂക്കളുടേയും ജമന്തിപ്പൂക്കളുടേയും ഭാരം കൊണ്ട്‌ അവൾക്കെഴുന്നേൽക്കാനായില്ല.
ചന്ദ്രിക അദ്ധ്യാപികയായിരുന്ന സ്കൂളിൽ നിന്നും അവളുടെ പ്രിയ കുഞ്ഞുങ്ങളുടെ നീണ്ട നിര അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. അവരുടെ കുഞ്ഞു ഷൂസുകളുടേയും വസ്ത്രങ്ങളുടേയും മർമ്മരത്തിൽ തെരുവ്‌ ഗദ്ഗദം കൊണ്ടു. അവരുടെ കൈകളിലുണ്ടായിരുന്ന പൂക്കൾപോലും മൗനികളായിരുന്നു. അവ കരയുകയായിരുന്നു. അവയുടെ മിഴിനീർ വീണു വഴികൾ നനഞ്ഞു.
രമണന്റെ തൊണ്ടയിലൊരു കടൽ കഴച്ചു. അവന്റെ കണ്ണുകളിൽ കാഴ്ചകൾ മങ്ങി. പകരം അതീതകാലത്തു നിന്നും ചന്ദ്രികയുടെ പിതൃക്കളുടെ നീണ്ട നിര അവന്റെ മുന്നിൽ തെളിഞ്ഞു. അവർ ചോദിച്ചു."കുഞ്ഞേ, നീയെന്തിനീ മഹാപാപം ചെയ്തു? ഞങ്ങളുടെ വംശവൃക്ഷത്തിന്റെ ഒടുവിലെ പുഷ്പമാണു നീ ഹരിച്ചു കളഞ്ഞത്‌. ഞങ്ങൾക്കിനി ആരു ബലിയൂട്ടും? ആരു ഞങ്ങളുടെ ദാഹം ശമിപ്പിക്കും. ആരെയും ശപിച്ചു ശീലമില്ലല്ലോ കുഞ്ഞേ ഞങ്ങൾക്ക്‌..."
ഭാവിയുടെ ഗർഭത്തിലിരുന്ന്‌ അരൂപികളായ ഒരു സന്തതി പരമ്പര അവനോടു വാവിട്ടു കേണു."ഞങ്ങൾ ചന്ദ്രികയിലൂടെ പ്രകാശത്തിന്റെ ലോകം കാണാനിരുന്നവരാണ്‌. ഇനി ഞങ്ങൾക്കു ജനനമില്ല. ജീവിതമില്ല. പ്രണയങ്ങളുമില്ല. മടങ്ങിപ്പോവുകയാണ്‌. ഇരുളിലേയ്ക്ക്‌...ഇരുളിലേയ്ക്ക്‌..."രമണൻ പറഞ്ഞു. "മദനാ, ഞാൻ ഒരു ജന്മപരമ്പരയുടെ ഘാതകനാണ്‌. ഒരു പൂന്തോട്ടം പുനർനിർമ്മിക്കാനാവാത്ത വിധം ഞാൻ നശിപ്പിച്ചു. എനിക്കു ചുറ്റും നിലവിളികളും ശാപവാക്കുകളും നിറയുന്നു" കരഞ്ഞുകൊണ്ടുവനതു പറയുമ്പോൾ അവനിൽ ചന്ദ്രികയുടെ വായ്പ്പൂവിന്റെ വാസനയും, അതിലൂറിയ മധുവും അവളുടെ മേനിയിൽ അവനു വേണ്ടി മാത്രം വിരിഞ്ഞ പുഷ്പങ്ങളും നിറഞ്ഞു.
അൽപം കഴിഞ്ഞ്‌ അവൻ ചോദിച്ചു "മദനാ, മനുഷ്യൻ മരിക്കുമ്പോൾ പൂത്തിരികൾ കത്തുന്നതു നീ കണ്ടിട്ടുണ്ടോ?" ഇല്ലെന്നു മദനൻ പറഞ്ഞപ്പോൾ, താഴെ, മൗനത്തിൽ മരണമൊളിപ്പിച്ചു കൈകൾ നിവർത്തിനിന്നിരുന്ന വൈദ്യുതിക്കമ്പികളിലേയ്ക്കവൻ സ്വയം സമർപ്പണം നടത്തിക്കാണിച്ചുകൊടുത്തു...
പൂത്തിരികൾ. പൊട്ടിത്തെറികൾ. കൂട്ടുകാരൻ പച്ചയ്ക്കു കരിയുന്ന ഗന്ധം.....
നടുക്കം നൽകിയ ശിലാഭാവത്തിൽ നിന്നും വർത്തമാനകാലത്തിലേക്കു മദനൻ മടങ്ങി വന്നപ്പോഴേയ്ക്കും അവന്റെ ഫോൺ വിശന്നുതലതല്ലിക്കരഞ്ഞു തുടങ്ങി. ചന്ദ്രികയെ രമണൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവേന്നു ലോകമറിയട്ടെ.
മദനൻ ഫോണെടുത്തു. മൊബെയിൽ വീഡിയോ ക്യാമറയിൽ രമണൻ തല്ലിപ്പിടഞ്ഞു തീർന്നു. രമണൻ, ഡിജിറ്റൽ ശബ്ദങ്ങളും ചിത്രങ്ങളുമായി മദനന്റെ ഫോണിൽ അനശ്വരനായി.
മൊബെയിലിന്റെ വിശപ്പു മാറിയപ്പോഴും മദനന്‌ ഒരു ഖേദം ബാക്കിയായി-എന്തു കൊണ്ടിതുവരെ ആരും ഗന്ധങ്ങൾ പിടിച്ചെടുക്കുന്ന സംവിധാനം കണ്ടെത്തിയില്ല.
ശബ്ദഘോഷങ്ങളും അഗ്നിപുഷ്പങ്ങളും, കരിയുന്ന മാംസ ഗന്ധവുമടങ്ങിയപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന്‌ മദനൻ രമണന്റെ വീട്ടിലേയ്ക്കുള്ള

Saturday, October 31, 2009








venu v desam

ezhuth/dec. 2009





തിയോയ്ക്ക്‌*


വെന്ത ഗോതമ്പുപാടങ്ങൾക്കമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞുകിടക്കുന്നു
നിന്റെ മോഹങ്ങൾ, ലഹരികൾ,
നോവുകൾ.
സർവ്വം ജഡാത്മകം,
നിഖില പ്രപഞ്ചം നിസ്തബ്ധം.
പൂർവ്വദുഃഖങ്ങൾതൻ ചിതാഭസ്മലേപം ചാർത്തി-
യെത്തുന്നിതസ്തമയ മേഘങ്ങൾ
ദൂരെ കിരാതനഗരമിരമ്പുന്നു
കോളിളകിക്കൊടുംകാറ്റുകൾ പ്രാകുന്നു
കനിവറ്റ വരൾകാലമിളകിയാടുന്നു
പേടിപ്പെടുത്തുന്നു കോടിയ രാത്രികൾ
ക്രുദ്ധിച്ച വൃദ്ധമദ്ധ്യാഹ്നങ്ങളും മോന്തി
ചോരച്ച വഹ്നികൾ ചാലിച്ച ചായവും
കീറച്ചെവിയും മുടഞ്ഞമനസ്സുമായ്‌
ബോധനിലാ പ്രളയത്തിൽക്കുളിച്ചൊരാൾ
നീയറിയാതെ നീ സ്നേഹിച്ചുപോയൊരാൾ
ഒറ്റച്ചിറകിൽപ്പറക്കാൻ കൊതിച്ചവൻ
വിഹ്വലസൂര്യനെ സ്നേഹിച്ച സ്വപ്നങ്ങൾ
വിട്ടെറിഞ്ഞേതു വിലയത്തിൽ മുങ്ങുന്നു?
നിന്റെ കറയറ്റ ശുദ്ധികൾ തൻ സ്വപ്ന-
മുള്ളൊരിരുണ്ട ഭൂഗർഭങ്ങളിലൂടെ
ആളിപ്പടരും വ്യസനസമുദ്രങ്ങ-
ളാവഹിച്ചും കൊണ്ടൊരാ,ളേകൻ തിരസ്കൃതൻ
സഞ്ചരിക്കുന്നു.
അന്തരാത്മാവെക്കടിച്ചുമുറിക്കുവാൻ
വെമ്പുകയാണ്‌ മഹോഷ്ണസമസ്യകൾ
ഹൊ! തിയോ-
എന്തിനൊറ്റക്കിരുന്നീ വിരഹത്തിന്റെ
ചെന്തീ തലോടിക്കുമിയുന്നതിങ്ങനെ?
നിന്റെ കലുഷമാമന്തർഗതങ്ങളിൽ
നഖവും പിശാചുമുഖവുമായ്‌ നോവുകൾ
നിന്റെ നിശിതവിഷാദഖനിയിതിൽ
പ്പൊന്തുന്ന ഗദ്ഗദമെത്ര ഭയാനകം!
ഉദ്വിഗ്ന ഭഗ്നപ്രതീക്ഷകൾ, ജീവനിൽ
കുത്തിവരക്കുന്ന നിത്യദുശ്ശങ്കകൾ
ആർക്കും പകരുവാനാകാത്തൊരാധികൾ
ആഴങ്ങളിൽ വിങ്ങുമാർത്താസ്തമയങ്ങൾ.
നിന്റെ നിവൃത്തികളറ്റ സ്നേഹത്തിന്റെ
ഭാരിച്ച വർഷങ്ങളിൽ കുളിരേറ്റവൻ
വാപിളർന്നുള്ളിൽക്കലിക്കുന്ന വന്യമാം
ഖേദങ്ങളേന്തിമറഞ്ഞ തമസ്കൃതൻ
അന്ധകാരത്തിൽപ്പൊതിഞ്ഞ പ്രപഞ്ചങ്ങൾ
നെഞ്ചോടമർത്തിപ്പിടിച്ചു മറഞ്ഞവൻ
ഞാനറിയുന്നിന്നിതൊക്കെയും നിന്റെ
കാരണമറ്റ കലുഷസത്യങ്ങളെ
നിന്റെ നിരന്തരോന്മാദ വേഗങ്ങളെ
നിന്റെ നിശ്ചഞ്ചലധ്യാനപ്പൊരുളിനെ
പങ്കിട്ടു പോയൊരാ മാനുഷ്യകത്തെയും
ഹൊ! തിയോ-കാടുകൾ വീർപ്പടക്കുന്നു.
വെന്ത ഗോതമ്പുപാടങ്ങൾക്കുമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞു കിടക്കുന്നു
നിന്റെ സ്വപ്നങ്ങളുൽക്കണ്ഠകൾ,
നന്മകൾ.
* തിയോ: വാൻഗോഗിന്റെ സഹോദരൻ. വാൻഗോഗ്‌ മരിച്ചതിനെത്തുടർന്ന്‌ വിഷാദരോഗം മൂർച്ഛിച്ച്‌ മരിച്ചു.