Followers

Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Tuesday, February 1, 2011

Wednesday, January 27, 2010

വിൽക്കാനുണ്ട്‌ രത്നം


saju pullan

നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചാണ്‌ അവൾ ധനികനായ മനുഷ്യന്റെ മുറിയിൽ എത്തിയത്‌. അയാൾ അവളെ കാത്തിരിക്കുകയായിരുന്നു. അയാൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അവൾ, എല്ലാ ഭംഗികളേക്കാളും ഭംഗിയുള്ളവൾ. മുമ്പെവിടേയും കണ്ടിട്ടില്ലാത്തത്ര ഉടൽ അഴകുള്ളവൾ.

കരിവണ്ടഴകുള്ള കണ്ണുകൾ, ആപ്പിൾ റോസ്‌ ചുണ്ടുകൾ, കൊഴുത്ത ദേഹത്തെ മുഴുത്ത .......ഒക്കെ തുറന്നുകാണാൻ കൊതിയായി. കായൽക്കരയിലെ ഹോട്ടൽമുറിയിൽ അയാൾക്കരികെ അവൾ കാതരയായി ഇരുന്നു.

അഴിമുഖത്തു നിന്നും വീശിയ കാറ്റ്‌ നഗരത്തിലേക്ക്‌ കടന്നു ,കാറ്റ്‌ ഒരു കമ്പളം കണക്കെ അവരെ പൊതിഞ്ഞു. ഈറൻ കാറ്റായിരുന്നു എന്നിട്ടും അവർ ഇരുന്നു വിയർത്തു.

രത്നവേട്ടക്കാരന്റെ കയ്യിലമർന്ന നിധികുംഭത്തെപ്പോലെ അയാൾ അവളെ ചുംബിച്ചു. ....നിധികുംഭത്തിന്റെ മേലാട അഴിച്ചു മാറ്റി.

ഉൾതലത്തിലെ ഇരുൾ കയത്തിൽ ഒരു മാംസസ്പർശം അവൾ അറിഞ്ഞു. തെല്ലു നേരത്തിനുള്ളിൽ ആ നക്ഷത്ര സ്യൂട്ടിൽ കൊള്ളചെയ്യപ്പെട്ട ഒരു നിധികുംഭം പോലെ അവൾ തുറന്നുകിടന്നു.ഉടലിന്റെ ദാഹമൊടുങ്ങി അയാൾ അലിവോടെ അവളെ ചേർത്തണച്ചു. അവളെ ഒരുപാട്‌ ഇഷ്ടപ്പെട്ടു അയാൾക്ക്‌. താൻ രുചിച്ചിട്ടുള്ളതിൽ വച്ചേറ്റവും മധുരമുള്ള ശരീരം ഇവളുടേതാണ്‌. തേന്‍‌മധുരമുള്ള ശരീരം. !
ഇന്നിത്രക്ക്‌ മതി. തമ്മിൽ പിരിയാം. അയാൾ കരുണയോടെ അവളോട്‌ ആരാഞ്ഞു.
'സുന്ദരി എനിക്കു കുറച്ചു തിരക്കുകളുണ്ട്‌. നമുക്ക്‌ പിരിയാം. സമയം നിനക്കും വിലപ്പെട്ടതാണല്ലോ?

അവൾ പറഞ്ഞു എനിക്കു തിരക്കില്ല സാർ.തന്നെയുമല്ല. അങ്ങയോട്‌ എന്നെപ്പറ്റി ചിലത്‌ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു പറയാൻ വേണ്ടീട്ട്‌ മാത്രമാണ്‌ ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിച്ചതു്‌. അങ്ങേക്ക്‌ കേൾക്കാൻ മനസ്സുണ്ടാകണം.
ശരീരം കൊണ്ട്‌ സംസാരിച്ചതു തന്നെ ധാരാളം എന്ന്‌ മനസ്സിൽ പറഞ്ഞെങ്കിലും നൂറുവട്ടം മനസ്സാണ്‌ കുട്ടീ എന്ന്‌ അയാൾ അവളോട്‌ പറഞ്ഞു.


'അല്ലെങ്കിൽ തന്നെ ഇവൾ പറയാൻ പോകുന്നതൊക്കെ തനിക്കറിയാവുന്നതു തന്നെ. ഇവൾ ഒന്നാം തരം മോഡൽ അല്ലേ."
ഒരു വസ്ത്ര പരസ്യത്തിന്‌ മോഡലായി ഫാഷൻ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം കണ്ട മാത്രയിൽ തന്നെ വല്ലാതെ ആകർഷിച്ചു. അതിൽ പിന്നെ ഹോട്ടലിന്റെ കൺവെന്‍ഷൻ സെന്ററിൽ ഫാഷൻ ഷോയിൽ നേരിട്ട്‌ കണ്ടു. ഉടയാത്ത ഉടലിന്റെ താളം റാമ്പിൽ കണ്ടപ്പോഴേ തീരുമാനിച്ചു,ഒരു ദിനം ഇവളോടൊപ്പം ഈ ഹോട്ടലിൽ തന്നെ കൂടണം.

മോഡലുകളെ സപ്ലെ ചെയ്യുന്ന പ്രോഡക്ഷൻ എക്സിക്യൂട്ടീവ്‌ അഭിയെ ഏർപ്പാടാക്കിയപ്പോൾ എല്ലാം എളുപ്പത്തിലാവുമെന്ന്‌ കരുതി. വശീകരിക്കുന്നതിനായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നല്ലോ!

ഒരാഴ്‌ച്ചയായുള്ള കഠിനപ്രയത്‌നത്തിനൊടുവിൽ ഒരറ്റ കൈ പ്രയോഗത്തിന്റെ വരവിനെ വിശേഷിപ്പിച്ചതു്‌. ഇവൾ ഒരു സാധാരണ മോഡൽ പോലും അല്ലപോലും. !

ഓ, പിന്നെ കൊക്കെത്ര കുളം കണ്ടിരിക്കുന്നു.
എന്തായിരുന്നുവോ അറ്റകൈപ്രയോഗം?

'അതെന്തെങ്കിലുമാവട്ടെ"
അയാൾ അവളെ നോക്കിപ്പറഞ്ഞു.
നിന്നെപ്പറ്റി എനിക്കറിയാമല്ലൊ സുന്ദരി, നീയൊരു നമ്പർ വൺ മോഡലല്ലേ"?
മോഡൽ മാത്രമല്ല സാർ ഞാനൊരു വിദ്ധ്യാർത്ഥിനിയാണ്‌.

"ഓഹൊ ,കാകദൃഷ്ടിർബകധ്യാനം,ശ്വാനനിദ്ര,തഥൈവച,അൽപ്പാഹാരം,ജീർണ്ണവസ്ത്രമേതദ്വിദ്യാർത്ഥി ലക്ഷണം എന്നാണല്ലോ ശാസ്ത്രം. നിന്നെ കണ്ടിട്ട്‌ അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.

അതൊരു പഴയ ലക്ഷണശാസ്ത്രമല്ലേ- സാർ.പഠിക്കാനുള്ള പണം തേടി മോഡലിംഗിനും, ഫാഷൻഷോയിക്കുമൊക്കെ പോയി ലക്ഷണം കെട്ടു.
അതേയോ അതെനിക്കൊരു പുതിയ അറിവാണല്ലോ. ! ഏത്‌ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്‌?
എഞ്ചിനീയറിംഗ്‌ ഒന്നാം വർഷം.
യേത്‌ കോളേജിൽ? അയൾക്കാകാംക്ഷയായി. അവൾ പറഞ്ഞു,അങ്ങ്‌ അറിയും ഈ നഗരത്തിലെ പ്രശസ്തമായ സ്വാശ്രയ കോളേജാണ്‌. .............എന്നാണ്‌ പേര്‌

കോളേജിന്റെ പേരു കേട്ടതും ഭൂകമ്പത്തിൽപ്പെട്ട വൻമരത്തെപ്പോലെ അയാളുടെ ഉടല്‌ വിറച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടിക്കാര്യം ആദ്യമേ പറഞ്ഞില്ല നീ? ക്ഷോഭത്താൽ അയാൾ കിതച്ചുകൊണ്ടിരുന്നു.


അതിനുത്തരമെന്നോണം അവൾ ആലങ്കാരികമായി ചിരിച്ചു.

അവൾ പറഞ്ഞു"വിദ്യാരംഭത്തിനു പണം വേണം. സ്വാശ്രയ സരസ്വതീഭവനത്തിൽ തലപ്പണം വേറെ വേണം. ധനമുള്ളവർക്ക്‌ എളുപ്പത്തിൽ വിദ്യ വിലക്കു വാങ്ങാം. പാവങ്ങൾക്കൊ എല്ലാം വിറ്റിട്ടുവേണം.
അവൾ അയാളുടെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു.
ഒന്നുമില്ല വീട്ടിൽ ഇനി വിൽക്കാൻ. പഠിത്തം നിർത്താനുമാവില്ല. അതുകൊണ്ട്‌ ഞാൻ സ്വയം .......അല്ലാ,പാവങ്ങളോന്നും പഠിക്കേണ്ടെന്ന്‌ പറയാനുമാവില്ലല്ലോ?

അയാളുടെ കണ്ണുകളിലേക്ക്‌ പാളിനോക്കിക്കൊണ്ട്‌ അവൾ നാടകീയമായി തുടർന്നു.
ഇനിയിപ്പൊ ആരെങ്കിലും അങ്ങനെ പറഞ്ഞാലും അങ്ങ്‌ പറയില്ലെന്ന്‌ എനിക്കുറപ്പാ. മറ്റാരേക്കാളും അങ്ങേക്കറിവുള്ളതാണല്ലോ വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന്‌.
അഴിഞ്ഞു വീഴുന്ന മുഖംമൂടി ഉറപ്പിക്കാൻ തത്രപ്പെടുന്ന നടന്റെ വിരുതോടെ അയാൾ ചോദിച്ചു.
എങ്ങിനെ,എങ്ങിനെ എനിക്കറിയാമെന്നാണ്‌ നീ പറഞ്ഞുവരുന്നത്‌?
അതോ, അവൾ ഒന്നു നിർത്തിയിട്ട്‌ നിഗൂഢമായ ചിരിയോടെ പറഞ്ഞു
ഒരു സ്വാശ്രയകോളേജിന്റെ ഉടയതിനല്ലേ വിദ്യാധനത്തെക്കുറിച്ച്‌ ഏറ്റവും നന്നായി അറിയുന്നത്‌. സാർ അങ്ങയുടെ ഉടമസ്ഥതയിലുള്ള കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌.
നാടകത്തിന്റെ ക്ലൈമാക്സിൽ നായകന്റെ മുഖം‌മൂടി അഴിഞ്ഞു വീണ്‌ വില്ലനായവനെ കാണികൾ കൂകിവിളിക്കുന്ന ആരവം അയാളുടെ കാതുകളിൽ ഇരമ്പി. അഭിയുടെ അറ്റകൈ പ്രയോഗത്തിന്റെ ഫലം ഇതാണല്ലേ.

"അപ്പോള്‍ നീ ഒരുമ്പെട്ടിറങ്ങിയിരിക്കയാണല്ലേ?
നിവൃത്തികേടുകൊണ്ടാണ്‌ സാർ.അല്ലെങ്കിൽ ഒരുമ്പെട്ടിറങ്ങുമായിരുന്നില്ല. വല്ലാത്ത ഒരുറപ്പോടെയാണ്‌ അവൾ പറഞ്ഞത്‌

"രണ്ടാവശ്യങ്ങളേ എനിക്കുള്ളു.ഇനിയുള്ള കാലം എന്റെ പഠനത്തിനുള്ള ധനം അങ്ങ്‌ വഹിക്കണം. ഇനിയെന്നെ തേടുകയുമരുത്‌. അങ്ങനെയാണെങ്കിൽ നമ്മുടെ സംഗമം ഞാൻ രഹസ്യമായി സൂക്ഷിക്കും. അങ്ങേക്കൊരിക്കലും മാനഹാനി ഉണ്ടാവുകയില്ല. മാനത്തിന്‌ അങ്ങ്‌ വില പേശുകയില്ലെന്ന്‌ ഞാൻ കരുതുന്നു.
"യു ബ്ലാക്ക്‌ മെയിൽ മീ ബ്ലഡി ബിച്ച്‌"

"ഓഹ്‌ നോ സാർ കൂൾഡൗൺ,കൂൾഡൗൺ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന്‌ അങ്ങേക്കറിയില്ലെ. ഇല്ലെങ്കിലിതാ കേട്ടോ. ഭക്ഷണം ,വസ്ത്രം ,പാർപ്പിടം .കാലം മാറിയപ്പോൾ ഒന്നുകൂടി കൂടി. വിദ്യാഭ്യാസം.

"വിദ്യാദാനം സാമൂഹ്യസേവനം എന്നാണ്‌ വയ്‌പ്പ്‌. പക്ഷേ സാറമ്മാരൊക്കെക്കൂടി അതിനെ ലാഭക്കച്ചവടമാക്കി. ഒക്കെ സാറിന്‌ അറിയാവുന്നതു തന്നെ. അറിയില്ലെന്ന്‌ വെറുതെ ഭാവിക്കുകയാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ നിന്നും അതു ചോദിച്ചുവാങ്ങുന്നതിനെ അവകാശസമരമെന്നാണ്‌ സാർ ഞ്ങ്ങൾ പറയുന്നത്‌. ബ്ലാക്ക്‌ മെയിലിംഗ്‌ എന്നല്ല .വിദ്യാഭ്യാസത്തിന്റെ രീതി മാറിയപ്പൊ സമരത്തിന്റെ രീതീം മാറി. അത്രയേയുള്ളു. സമരത്തെ നേരിടുന്ന എല്ലാ മുതലാളിമാരും ഇങ്ങനെയാണ്‌. മറ്റ്‌ പേര്‌ പറഞ്ഞ്‌ ആക്ഷേപിക്കും. അടിച്ചമർത്താൻ നോക്കും. എന്റെ ഈ സമരത്തിൽ അതൊന്നും നടപ്പില്ല കെട്ടോ. നാലാളറിഞ്ഞാൽ നാണക്കേട്‌ അങ്ങേക്ക്‌ തന്നെയാണ്‌. ഒരു കോളേജിന്റെ ഉടയോൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നു നാട്ടുകാരറിഞ്ഞാൽ ..................ഛെ .കാതുകളിൽ ആൾക്കൂട്ടത്തിന്റെ കൂകിവിളികൾ ഇരമ്പുന്നു. ഒരു തലയാട്ടലോടെ അയാൾ തളർന്നിരുന്നു പോയി.


എല്ലാം സമ്മതിക്കുന്നു എന്ന കൈയൊപ്പിന്റെ ശരീര ഭാഷയാണ്‌ തലയാട്ടൽ. യാതൊരു എതിർപ്പുമില്ലാതെ അയാൾ കീഴടങ്ങുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയിട്ടില്ല. അവളുടെ ഹൃദയം നിറഞ്ഞുപോയി. കണ്ണു നിറഞ്ഞത്‌ ശരീരത്തിന്റെ വേദന കൊണ്ടല്ല. നേട്ടത്തിന്റെ ആനന്ദമാണ്‌ . നഷ്ടപ്പെട്ടത്‌ വലുതാണെങ്കിലും നേടിയതും വലുതാണ്‌

ഇനിയുള്ള കാലം പഠനത്തിന്‌ മാറ്റിവെക്കണം. ഭാവികാലം മറ്റൊരു നഗരത്തിൽ ജോലി തേടിപ്പോകാം. കേടു പറ്റിയ സെല്ലുകളോടൊപ്പം ഭൂതകാലത്തിന്റെ പടവും ഈ ശ്മശാനത്തിൽ അഴിഞ്ഞുപോയ്‌ക്കൊള്ളും.
അകലെ ഗ്രാമത്തിൽ അച്ഛനും അമ്മയും ആധികൊണ്ടിരിക്കുകയായിരിക്കും. മോൾക്ക്‌ അടുത്ത മാസത്തേക്കുള്ള ഫീസ്‌ എങ്ങിനെ അയയ്ക്കുമെന്നോർത്ത്‌. മകളെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ എഞ്ചിനീയർ ആക്കണം എന്ന്‌ മോഹിച്ച തന്റെ അച്ഛൻ.-പൂർണ്ണാ നദിയിലെ മണൽക്കുഴിയിൽ തോണി മറിഞ്ഞ്‌ മകൻ മരിച്ചുപോയതിൽ വിലപിച്ചു നിൽക്കുന്ന അച്ഛന്റെ മുഖമാണ്‌ എപ്പോഴും ഓർമ്മ വരുന്നത്‌. വിലാപങ്ങൾക്കിടയിലേപ്പോഴോ അച്ഛൻ പറഞ്ഞു
"പൂർണ്ണാ നദിക്കു മേലേയുള്ള പാലം എന്റെ മോൾ പണിയും."
പാലം പണിയുന്നത്‌ എഞ്ചിനീയറാ നിന്നെക്കൊണ്ടാവോ അതിനോക്കെ? കേട്ടു മടുത്ത ആരോ ചോദിക്കുകയാണ്‌.
ഞാനവളെ എഞ്ചിനീയറിംഗ്‌ പഠിപ്പിക്കും.
അതൊരു പ്രഖ്യാപനമായിരുന്നു.പിന്നീടതൊരു ശാഠ്യമായി. മകൾ പണിയുന്ന പാലം മകൻ താങ്ങിനിർത്തുമെന്നച്ഛൻ വിശ്വസിച്ചു. അച്ഛന്റെ വിശ്വാസം മകളുടെ സ്വപ്‌നമായി. തുടർന്നുള്ള പഠനത്തിന്‌ സ്ക്കോളർഷിപ്പ്‌ തരപ്പെട്ടു എന്ന്‌ അറിയിക്കുമ്പോഴുള്ള അച്ഛന്റെ ആശ്വാസത്തിന്റെ സ്വരം ഇപ്പോഴേ കാതിൽ കേൾക്കുന്നു.

ടബ്ബ്‌...ടബ്ബ് ...ടബ്ബ്.... അല്ലല്ലോ .ഒരു നിശ്വാസസ്വരമല്ലേ കേട്ടത്‌. പിന്നെ ആരോ കതകിൽ മുട്ടുന്നതാണ്‌ ,അഭിയായിരിക്കും. തിരികെ പോകാനുള്ള കാറുമായി വരാമെന്നേറ്റ സമയം കൃത്യമായി പാലിച്ചിരിക്കുന്നു.

ഇരുവരും ഉടുപുടവ വാരിച്ചുറ്റി കിടക്കവിട്ടെണീറ്റു.ടബ്ബ് ടബ്ബ് ടബ്ബ് വാതിലിൽ തട്ടുന്ന ശബ്ദം മുറുകുകയാണ്‌.

അയാൾ ടെലിഫോണിനരികിലേക്ക്‌ നീങ്ങി. വിളിക്കുമ്പോൾ മാത്രം റൂം ബോയിയെ അയച്ചാൽ മതിയെന്ന്‌ റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചിരുന്നതാണ്‌. പിന്നെ ആരാണ്‌ ഈ നരകക്കുഴിയിൽ പെട്ടു കിടക്കുന്ന തന്നെ ശല്യം ചെയ്യുന്നത്‌

റിസപ്‌ഷനിസ്റ്റില്‍ വിളിച്ച്‌ രണ്ടു പറയുക തന്നെ.
റിസീവർ പറിച്ചെടുത്ത്‌ ചെവിയിൽ ചേർത്തു വച്ചു. പക്ഷേ ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു പോയിരുന്നു. ഫോൺറിസീവറിന്‌ വല്ലാത്ത തണുപ്പും നിശബ്ദതയും. എന്തോ ഒരാപൽശങ്കയിൽ അയാളുടെ മനസ്സ്‌ പിടച്ചു. പുറത്തേക്ക്‌ വഴികളില്ലാത്ത വലിയൊരു ഒറ്റാൽ പോലെ ഹോട്ടൽ തങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന ഈ ഹോട്ടൽ -ക്രമേണ ഫോണിന്റെ നിശബ്ദത അയാളിലേക്കും പകർന്നു.

അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു. ഉച്ചക്കു മുമ്പ്‌ കോളേജിലെത്തിയാൽ രണ്ട്‌ അവർ ക്ലാസ്സിലിരിക്കാം. ഇനിയങ്ങോട്ട്‌` അവധികളില്ലാത്ത പഠനകാലമാണ്‌.
പൂർണ്ണ നദിക്കു കുറുകെയുള്ള പാലം ഇനിയെത്ര ഹ്രസ്വം.
അവൾ വാതിലിലേക്ക്‌ സാവധാനം നടന്നു. കൊളുത്തു നീക്കി വാതിൽ പാളി മലർക്കെ തുറന്നു. മുറിഞ്ഞുപോയ ടബ്ബ് ടബ്ബ് ശബ്ദങ്ങൾക്കൊപ്പം അവൾ കണ്ടു. നിയമം അതിന്റെ പിളർന്ന വായുമായി മുമ്പിൽ അവരേയും കാത്തുനിൽക്കുന്നു.

Sunday, December 13, 2009

Saturday, October 31, 2009




mathew nellickunnu
ezhuth/ dec/ 2009





നിഴൽ

നിഴലുകൾ നീണ്ടുപോയപ്പോൾ കുറെനേരം ഇരുന്നാൽ വേണ്ടില്ലായെന്നു തോന്നി. ചന്തദിവസമായതുകൊണ്ട്‌ മാർക്കറ്റിൽ തിരക്കു കൂടുതലാണ്‌. പച്ചക്കറിയുടെ അരികിൽ കൂട്ടിയിരിക്കുന്ന കല്ലുകളിൽ ഒന്നു വിശ്രമിക്കാം. ജോലി തേടിയുള്ള ഈ നടപ്പിൽ കാലുകൾ കുഴയുമ്പോൾ മറ്റെന്തുവഴി?
പണ്ട്‌ ക്ലാസിലിരുന്ന്‌ വർത്തമാനം പറഞ്ഞതിന്‌ എന്നോടൊപ്പം പുറത്താക്കപ്പെട്ട സെബാസ്റ്റ്യനെ പെട്ടെന്നോർത്തു. ആ സ്നേഹബന്ധം അവൻ ഒരിക്കലും മറക്കുകയില്ല.
കാറു നന്നാക്കുന്ന ഒരു ഷോപ്പ്‌ അവന്‌ ഈ മാർക്കറ്റിൽ എവിടെയോ ഉണ്ട്‌. എനിക്ക്‌ ഒരു പണി കണ്ടുപിടിക്കാൻ അവൻ സഹായിക്കാതിരിക്കില്ല.
അകലെ മോട്ടോറുകളുടെ ശബ്ദവും കാറുകളുടെ ബോണറ്റു തുറന്നിരിക്കുന്ന കാഴ്ചയും എന്നിൽ പ്രതീക്ഷയുണർത്തി.
സെബാസ്റ്റ്യന്റെ ഓഫീസുമുറിയിൽ നിന്നു പ്രകാശം പുറത്തേക്കു തെളിഞ്ഞു. ചെന്ന കാര്യം പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ മുഖത്തേക്ക്‌ നോക്കി കുറെ നേരം മിണ്ടാതിരുന്നു.
സർട്ടിഫിക്കറ്റുകൾ പൊതിഞ്ഞ കടലാസ്‌ വിയർപ്പിൽ നനഞ്ഞിട്ടുണ്ട്‌. ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൻ ആശാവഹമായ ഒരു മറുപടിയാണ്‌ നൽകിയത്‌.
നാളെ നമുക്ക്‌ ഒരാളെ പോയിക്കാണാം. ഇന്ന്‌ എന്റെ മുറിയിൽ തന്നെ നീ കൂടിക്കോ.
ഞാൻ എല്ലാം സമ്മതിച്ച്‌ തലകുലുക്കി.
രാവിലെത്തന്നെ അവന്റെ മോട്ടോർ സൈക്കിളിൽ കയറി ഞങ്ങൾ ഒരാളെക്കാണാൻ പുറപ്പെട്ടു.
ഒരു വലിയ വീടിന്റെ ഗേറ്റുകടന്നപ്പോൾ സെബാസ്റ്റ്യൻ മെല്ലെ പറഞ്ഞു. എമ്മെല്ലെസാറാണ്‌. എനിക്ക്‌ പല സഹായങ്ങളും ചെയ്തിട്ടുണ്ട്‌. ഞങ്ങൾ ഒരേ പാർട്ടിക്കാരാണ്‌.
സെബാസ്റ്റ്യൻ മുറ്റത്തിന്റെ അരികുപറ്റി മോട്ടോർസൈക്കിൾ ചാരിവച്ചിട്ട്‌ വീട്ടിലേക്ക്‌ നീങ്ങിയപ്പോൾ ഞാൻ പിന്നാലെ നടന്നു.
അവൻ കോളിങ്‌ ബെല്ലടിച്ചു. പ്രൗഢിയിൽ വേഷം ധരിച്ച അമ്പതുകാരൻ ചിരിച്ചുകൊണ്ട്‌ ഇറങ്ങിവന്നു. അകത്തിരിക്കാം.
സെബാസ്റ്റ്യൻ ചെരിപ്പുകൾ മാറ്റാതെ അകത്തു കടന്നു. ഞാനും അവനെ അനുകരിച്ച്‌ കസേരയിൽ ഇരുന്നു.
സ്വർണ്ണം പൂശിയ കണ്ണടയിലൂടെ വീട്ടുകാരൻ എന്നെത്തന്നെ നോക്കി.
ഇന്നലെ ഇവനെക്കുറിച്ചാണ്‌ ഞാൻ ഫോണിൽ പറഞ്ഞത്‌.
സെബാസ്റ്റ്യന്റെ വാക്കുകൾ കേട്ട്‌ അയാൾ മൂളി. ഞാൻ നോക്കട്ടെ, ഇപ്പോൾ പൊയ്ക്കോളു. മറ്റൊന്നും പറയുകയോ സൽക്കാരത്തിന്റെ ചുവ കലർന്ന എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുകയോ അയാൾ ചെയ്തില്ല.
മറ്റെല്ലായ്പ്പോഴുംപോലെ. ഞാൻ സെബാസ്റ്റ്യന്റെ പിറകെ മുറ്റത്തേക്കിറങ്ങി.




vijayakumar kalarickal


ezhuth/dec/ 2009



ചിലന്തി
അയാൾ ഒരു സർക്കാരുദ്ദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകൾ ഉറക്കം തൂങ്ങുന്നതോ, വയറ്‌ പിത്തശൂലപിടിച്ച കുട്ടിയുടേതുപോലയോ അല്ല.
അയാൾ ഒരു ബിസിനസ്സ്‌ എക്സിക്യൂട്ടീവോ റെപ്രസന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത്‌ സർവ്വജ്ഞനെന്ന ഭാവമില്ല.
അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിക്കുന്നവന്റെ ചുമയല്ല.
അപ്പോൾ അയാളൊരു കർഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാൽ ഡീസലിന്റെ, പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്ക്കാത്തതിന്റെ ഉന്മേഷവുമുണ്ട്‌ മുഖത്ത്‌.
അതെ, അയാളൊരു കൃഷിക്കാരനാണ്‌. ഗ്രാമത്തിൽ, അച്ഛനിൽ നിന്നും വീതാംശമായി കിട്ടിയ മൂന്നു സെന്റ്‌ ഭൂമിയിൽ ജനകീയാസൂത്രണം അനുവദിച്ചു നൽകിയ വീട്ടിൽ താമസ്സം.
അന്യന്റെ പമ്പുകളിൽ പാട്ടത്തിനും പങ്കിനും വാഴ, പൈനാപ്പിൾ, കപ്പ (മരച്ചീനി) കൃഷികൾ ചെയ്യുന്നു. അതിനായിട്ട്‌ മൂന്ന്‌ സെന്റ്‌ സ്ഥലവും വീടും കൂടാതെ ഒന്നു രണ്ടു സ്നേഹിതരുടെ പറമ്പുകളും ഗ്രാമീണ സഹകരണ ബാങ്കിൽ കാർഷിക ലോണിനായിട്ട്‌ പണയപ്പെടുത്തിയിരിക്കുന്നു.
വായ്പകളുടെ കാലാവധികൾ തീർന്നിട്ടും തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ജപ്തിയുടെ ഭീഷണി...
അയാളിന്ന്‌ ആത്മഹത്യയുടെ മുനമ്പിലാണ്‌....
കഴിഞ്ഞൊരുനാൾ അയാൾ മലയാള ഭാഷയിലെ ഒരു പ്രധാനദിനപത്രത്തിന്റെ ക്ലാസിഫൈഡ്‌ കോളത്തിലെ ഒരു പരസ്യം കൊടുത്തു.
ഒരു മനുഷ്യ ശരീരം വിൽപനയ്ക്ക്‌. ബന്ധപ്പെടുക. പോസ്റ്റ്‌ ബോക്സ്‌ നമ്പർ-13, മങ്കാവുടി പി.ഒ
പരസ്യം വന്ന്‌ മൂന്നുനാൾ കഴിഞ്ഞപ്പോൾ തന്നെ മങ്കാവുടി പോസ്റ്റാഫീസിലെ 13-​‍ാം നമ്പർ ബോക്സിൽ കത്തുകളെത്തിത്തുടങ്ങി. അത്‌ നാലഞ്ച്‌ നാളുകൾ കഴിഞ്ഞപ്പോൾ നൂറിലധികമായി.
സ്വാശ്രയ മെഡിക്കൽ കോളേജുകാരുടെ,
നഗരങ്ങളിൽ വലിയ ബോർഡുകളുമായിരിയ്ക്കുന്ന റിയൽ എസ്റ്റേറ്റുകാരുടെ,
സാടാ ബ്രോക്കർമാരുടെ....
എല്ലാവർക്കും അയാൾ മറുപടി കൊടുത്തു, ഡി.ടി.പി. ചെയ്ത്‌ പ്രിന്റെടുത്തതിന്റെ ഫോട്ടോകോപ്പികൾ.....
അതിൽ അയാൾ ഇങ്ങിനെ എഴുതി:
- മാന്യരേ,
ഞാൻ, മലയാളത്തുനാട്ടിലെ ഒരു മലയോരഗ്രാമത്തിൽ വസിയ്ക്കുന്ന കർഷകൻ. 50 വയസ്സ്‌, അഞ്ചടി ആറിഞ്ച്‌ ഉയരം. അദ്ധ്വാനിച്ച്‌ ഉറച്ച ദേഹം. അടി, ചതവ്‌, അസ്ഥി പൊട്ടലുകൾ ഒന്നും എൽക്കാത്ത......
മദ്യവും പുകയുമില്ലാത്തതിനാൽ അധികം കറയേൽക്കാത്ത ശ്വാസകോശം, അരിപ്പയാകാത്ത കരൾ, പാൻക്രിയാസ്‌.....
ഷുഗറും കൊളസ്ട്രോളുമില്ലാത്ത വൃക്കകൾ, ഹൃദയം....
കുറച്ച്‌ ആവശ്യങ്ങൾക്കുവേണ്ടി എന്റെ ദേഹം വിൽക്കുവാനുദ്ദ്യേശിക്കുന്നു (ആത്മഹത്യ ചെയ്തു നശിപ്പിയ്ക്കുമ്പോൾ അതെന്റെ കുടുംബത്തിന്‌ ഗുണപ്രദമാകുമെന്ന്‌ കരുതി.)
ആവശ്യങ്ങൾ:
ഒന്ന്‌: ഗ്രാമീണ സഹകരണ ബാങ്കിൽ നിന്നും, സുഹൃത്തുക്കളുടെ പക്കൽ നിന്നും വാങ്ങിയിട്ടുള്ള കടങ്ങൾ തീർക്കുക.
രണ്ട്‌: മൂത്തമകളെ നല്ല രീതിയിൽ വിവാഹം ചെയ്തു വിടുക.
മൂന്ന്‌: രണ്ടാമത്തെ മകളെ നേഴ്സിംഗ്‌ പഠിപ്പിയ്ക്കുക.
നാല്‌: ഒരേയൊരു മകനെ പഠിപ്പിച്ച്‌ ഏതെങ്കിലും മാനേജ്‌മന്റ്‌ തസ്തികയിലെത്തിയ്ക്കുക.
അഞ്ച്‌: ഭാര്യയെ വാർദ്ധ്യക്യത്തിലെത്തി മരിക്കുവോളം മാന്യമായി ജീവിയ്ക്കാനനുവദിയ്ക്കുക.
ഈ മോഹങ്ങൾ പൂവണിയാൻ എന്റെ പക്കൽ സ്വന്തം ശരീരം മാത്രമാണുള്ളത്‌. അത്‌ താങ്കൾക്കെടുക്കാം. അതിന്‌ പ്രതിഫലമായിട്ട്‌ മത്സരബുദ്ധിയോടെ ഒരു വില കൽപ്പിക്കുവാൻ താൽപ്പര്യപ്പെടുന്നു.
എന്ന്‌,വിനയപൂർവ്വം, അയാൾ പേര്‌ എഴുതി ഒപ്പിട്ടിരിയ്ക്കുന്നു.
എന്നിട്ടയാൾ സ്വസ്ഥനായിട്ട്‌ ജനകീയാസൂത്രണം വഴി ലഭിച്ച വീട്ടിൽ, അയഞ്ഞു തൂങ്ങിയ കട്ടിലിൽ വലിയൊരു ചിലന്തിയമ്മയെപ്പോലെ മോഹങ്ങൾ നിറഞ്ഞ മുട്ടയ്ക്ക്‌ ചൂടേറി കാത്തിരിയ്ക്കുന്നു. മറുപടികൾക്കായി.....

Sunday, August 2, 2009

ഞാന്‍ കഥാകാരനായ കഥ.-പൊന്‍കുന്നം വര്‍ക്കി

പ്രിയപ്പെട്ട ഗുപ്തന്‍നായര്‍
ഞാന്‍കഥാകാരനായ കഥ അയക്കണമെന്നു സ്നേഹിതന്‍ വീണ്ടും എഴുതിയിരിക്കുന്നു.
ഈ കഥയെഴുതി വായനക്കാര്‍ക്ക്‌ ഒരു ശിക്ഷ നല്‍കണമെന്നു ഞാന്‍
ആഗ്രഹിച്ചിരുന്നതല്ല. ഇത്‌ അറിഞ്ഞില്ലെങ്കില്‍ ഇവിടുത്തെ എഴുത്തിനൊ
വായനക്കൊ എന്തെങ്കിലും കുറവു വരുമെന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല.
പിന്നെ എന്തിനെഴുതുന്നു എന്നു ചോദിച്ചാല്‍ സ്നേഹിതന്‍മാര്‍ക്കു വേണ്ടി
പലപ്പോഴും ഞാന്‍ മഠയനാകാറുണ്ട്‌. എന്നു മാത്രം.
ഞാന്‍ ഒരു കഥാകാരനാണോ? ഇതു ഞാന്‍ പലപ്പോഴും എന്‍റെ മനസ്സാക്ഷിയോടു
ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്‌. ഇതിന്‌ ഉത്തരം പറയാനുള്ള പരമാധികാരം
വായനക്കാര്‍ക്കായതുകൊണ്ട്‌ അവരെ സമീപിക്കുവാന്‍ ഞാന്‍ സന്നദ്ധനായി.
എന്‍റെ പ്രേരണ കൂടാതെ അവിചാരിതം കിട്ടുന്ന ഉത്തരങ്ങള്‍ക്കാണു ഞാന്‍ വില
കൊടുത്തിട്ടുള്ളത്‌. അവയില്‍ ചില അനുഭവങ്ങള്‍ ഇവിടെ വ്യക്തമാക്കുവാന്‍
ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ കഥയെഴുത്തിനെപ്പറ്റി എനിക്ക്‌ ആത്മവിശ്വാസം
നല്‍കിയ സംഭവങ്ങളാണ്‌ അവ. പത്രാധിപന്‍മാര്‍, സ്നേഹിതന്‍മാര്‍,
മുഖസ്തുതിക്കാര്‍ അപരിചിതന്‍മാര്‍, വിമര്‍ശകന്‍മാര്‍ വ്യക്തിപരമായി
വിരോധമുള്ളവര്‍, ഇങ്ങനെ പലരും എന്‍റെ കഥകളെപ്പറ്റി അഭിപ്രായം
പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവയിലൊന്നും അത്രമാത്രം വിശ്വസിക്കാനോ
നിരാശപ്പെടാനോ ഞാന്‍ ഒരുങ്ങിയിട്ടില്ല. പക്ഷേ എന്നെ അഭിമാനിപ്പിച്ച ചില
സംഭവങ്ങളുണ്ട്‌.
വൃശ്ചികമാസത്തിലെ നല്ലൊരു സായാഹ്‌നം. മീനച്ചില്‍താലൂക്കില്‍ ഒരിടത്ത്‌
ഒരു കച്ചവടപ്പീടികയുടെ പുറകിലുള്ള ചെറിയ ഒരു മുറിയിലിരുന്നു ഞാന്‍
കഥയെഴുതുകയാണ്‌. തടിയനായ ഒരാള്‍ വാതില്‍ക്കല്‍ വന്നു കട്ടളയില്‍ കൈകള്‍
ചേര്‍ത്തു നിന്നുകൊണ്ട്‌ ചെരിഞ്ഞു താഴുന്ന തലയോടുകൂടി അയാള്‍
എന്തെൊക്കേയോ പറഞ്ഞു. ഏകാഗ്രതയിലകപ്പെട്ടു നിന്ന എന്‍റെ മനസ്സോ ചെവിയോ
അതു ശ്രദ്ധിച്ചില്ല. എങ്കിലും കണ്ണുകള്‍ പിന്‍മാറാതെ അയാളുടെ മുഖത്തു
തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.
" എടാ മതിയെന്ന്‌" അയാള്‍ അലറി. എന്‍റെ ശ്രദ്ധ എഴുത്തില്‍ നിന്നു പിന്‍തിരിഞ്ഞു.

"പോ....... നേ! നീ കഥയെഴുതും അല്ലേടാ?

മദ്യത്തിന്‍റെ മത്തിനാല്‍ അയാളുടെ തല നേരെ നില്‍ക്കുന്നില്ലായിരുന്നു.
എങ്കിലും ആ ചെമന്ന കണ്ണുകളില്‍ നിന്നു രൂക്ഷത പുറപ്പെടുവിച്ചുകൊണ്ട്‌
അയാള്‍ തുറന്നു ചോദിച്ചു: നീ ചോകോന്‍റെ മകനാണോടാ?"

ആ ചോദ്യത്തിനും എങ്ങനെയാണ്‌ ഉത്തരം പറയുക? വേണമെങ്കില്‍ രണ്ടു തല്ലു
കൊള്ളാം. ചീത്ത കേള്‍ക്കുന്നതു സങ്കടമാണ്‌. എന്ത്‌ ഇതിനു തക്ക
കാരണമെന്ത്‌? ആള്‍ തെറ്റിപ്പറയുന്നതാണോ? ഞാന്‍ സംശയിച്ചു. ആ മനുഷ്യനെ
എനിക്കു ചെറിയ കണ്ടുപരിചയമേയുള്ളു. ഞാന്‍ ചോദിച്ചു.


" എന്നെത്തന്നെയാണോ ഇപ്പറയുന്നത്‌?" ;പിന്നെയാരെയെടാ , നിന്‍റെ
തന്തേയാണോ?... അയാളും ചോദിച്ചു..
ഞാന്‍ വിയര്‍ത്തുപോയി. കള്ളുകുടിച്ചിട്ടില്ലായിരുന്നെങ്കിലും എന്‍റെ തല
പമ്പരംപോലെ കറങ്ങിക്കൊണ്ടിരുന്നു. തലക്കു കൈ കൊടുത്തു ഞാന്‍ മേശയിലേക്ക്‌
ചാഞ്ഞു. ഈ നേരം കൊണ്ട്‌ ചിലരവിടെക്കൂടി . അവര്‍ അയാളെ എന്‍റെ മുറിയുടെ
മുന്‍വശത്തുനിന്നു പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു.ആ
ശ്രമംവര്‍ദ്ധിക്കുന്തോറും എന്‍റെ നേര്‍ക്കടുക്കുവാന്‍ അയാള്‍ ജീവന്‍
കളഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. അയാളെ ദൂരെ ക്കൊണ്ടു ചെന്നു വിട്ട ശേഷം
അവരില്‍ ചിലര്‍ വന്ന് എന്നോടു ചോദിച്ചു ഇതിനു തക്ക കാരണമെന്താണ്‌?
അതായിരുന്നു എനിക്കും അറിഞ്ഞുകൂടാത്തത്‌. " നീ കഥയെഴുതും" അല്ലേടാ
എന്നയാള്‍ ചോദിച്ച രഹസ്യവും അപ്പോള്‍ എനിക്കു മനസ്സിലായില്ല. കുറേ
നാളുകള്‍ക്കു ശേഷം അയാള്‍ എന്‍റെ ഒരു സ്നേഹിതനായിത്തീര്‍ന്നു. ആ
മനുഷ്യനില്‍ നിന്നു തന്നെ അന്നത്തെ ആ പേക്കൂത്തിന്‍റെ രഹസ്യം ഞാന്‍
മനസ്സിലാക്കി. പ്രബലനായ ഒരു പുരോഹിതനാണ്‌ അയാളെ എന്‍റെ നേര്‍ക്കു
തള്ളിവിട്ടത്‌. കള്ളുകുടിക്കാന്‍ അഞ്ചുറുപ്പികയും കൊടുത്തു.
"ഒന്നപമാനിച്ചേക്കണം" രണ്ടെണ്ണം ആ കരണത്തു വെച്ചു കൊടുത്തേക്കണം "
അതായിരുന്നു നിര്‍ദ്ദേശം. കാരണം, ഞാന്‍ വൈദികന്‍മാരെപ്പറ്റി കഥയെഴുതിയതു
തന്നെ.
ഒരിക്കല്‍ ഒരു സ്‌ത്രീ എന്‍റെ പേര്‍ക്ക്‌ ഒരു കത്തെഴുതി. അവര്‍ക്ക്‌
എന്നെ ഒന്നു കാണണമെന്ന്‌. അങ്ങനെ ചെല്ലുന്നതില്‍ ഞാനത്ര ഭീരുവൊന്നുമല്ല.
എങ്കിലും ആ പ്രാവശ്യം ഞാന്‍ പോയില്ല. വീണ്ടും അവരുടെ ഒരു കത്തുകൂടി
കിട്ടി. ദൈവത്തെയോര്‍ത്ത്‌ അവിടെ വരെ ഒന്നു ചെല്ലണമെന്ന്‌. വരുന്നതു
വരട്ടെ. എന്നു നിശ്ചയിച്ചു ഞന്‍ ചെന്നു. ലാവണ്യം വെട്ടിത്തിളങ്ങുന്ന ഒരു
ഇരുപതുകാരി. അവര്‍ കണ്ണുനീരോടുകൂടി ഒരു കഥ പറഞ്ഞു. വിഷാദാത്മകമായ ഒരു
പ്രേമകഥ. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. അവരുടെ കാമുകന്‍ അവരെ
ചതിച്ചിരിക്കുന്നു. അയാള്‍ ആ അവിവാഹിതയെ ഗര്‍ഭിണിയാക്കിയ ശേഷം ഗാന്ധിയന്‍
സോഷ്യലിസക്കാരനായി മാറിനില്‍ക്കുകയാണ്‌. അവരുടെ ജീവിതനിവേദനം ഞാനൊരു
കഥയാക്കണം. എനിക്കല്‍ഭുതം തോന്നി. വികാരം നിറഞ്ഞ ഭാഷ ആകര്‍ഷകമായ
പ്രതിപാദനം അവര്‍ ഒരു നല്ല വായനക്കാരിയായിരുന്നു. ഞാനവരുടെ ആത്മകഥ ഒരു
കഥയാക്കിയാല്‍ ആ വഞ്ചകനോടുള്ള ഏറ്റവും നല്ല പ്രതികാരം സാധിച്ചതായി അവര്‍
ചാരിതാര്‍ത്ഥ്യമടയും.! പരാതിയല്ല, പരിഭവമല്ല,, നടപടിയല്ല, ഒരു
കഥയായിരുന്നു അവര്‍ക്കാവശ്യം അതിനു ശേഷം നാല്‍പ്പതോ നാല്‍പ്പത്തഞ്ചോ
ദിവസം കഴിഞ്ഞ്‌ അവര്‍ ആത്മഹത്യ ചെയ്‌തു.
അന്നു ചെറുതുരുത്തിയില്‍ വെച്ചു കൂടിയ പുരോഗമന സാഹിത്യ സമ്മേളനം
കഴിഞ്ഞ്‌ അതിനോടനുബന്ധമായി നടത്തിയ വള്ളത്തോളിന്‍റെ ജാപ്പു വിരോധം കഥകളി
കാണാന്‍ മഞ്ഞു വകവെക്കാതെ ഞങ്ങള്‍ ഇരിക്കയാണ്‌. പകല്‍ കണ്ട നടപടികളില്‍
ശുണ്ഠിയിളകിയ കേശവദേവും എന്‍റെ അടുക്കലുണ്ട്‌. ശങ്കരക്കുറുപ്പ്‌ , തകഴി,
- ഇങ്ങനെ പലരും കൂടിയിരിക്കുന്നു. അണിയറയില്‍ തകൃതിയായി ഒരുക്കങ്ങള്‍
നടക്കയാണ്‌.
വള്ളത്തോള്‍ കുശലാന്വേഷകനായി ശങ്കരക്കുറുപ്പിന്‍റെ അടുക്കലേക്ക്‌ വന്നു.
അവര്‍ രണ്ടുപേരുംകൂടി നിന്ന് അനുദിനം വിരിഞ്ഞുയരുന്ന
കലാസമ്പത്തിനെപ്പറ്റി സംസാരിച്ചു. അതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌
വള്ളത്തോള്‍ എന്‍റെ ഒരു നാടകം - പൂജയാണെന്നു തോന്നുന്നു. ഉദ്‌ഘാടനം
ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹം അതിന്‍റെ കൈയെഴുത്തുപ്രതിയും
പരിശോധിച്ചത്രെ. മഹാകവിയുടെ സംസാരം ആ നാടകത്തിലേക്ക്‌ തിരിഞ്ഞു. നാടകം
നന്നായിട്ടുണ്ടെന്ന് പറഞ്ഞത്‌ എനിക്കു മനസ്സിലായി. എന്നാല്‍
ക്രിസ്‌ത്യാനികള്‍ എന്നെ ഒരു ക്രിസ്‌ത്യാനിയെന്നു ചൂണ്ടിക്കാണിച്ച്‌
അഭിമാനിക്കയില്ല. എന്നാല്‍ ക്രിസ്‌ത്യാനികളല്ലാത്തവരില്‍ ചിലര്‍ എന്നെ
ഒരു ക്രിസ്‌ത്യാനിയെന്നു മുദ്ര കുത്തി പരിഹസിക്കയും ചെയ്യും. ഇതെന്‍റെ
നിര്‍ഭാഗ്യകരമായ അനുഭവങ്ങളില്‍ ഒന്നാണ്‌.
അവരുടെ അടുക്കല്‍ത്തന്നെ ഞാന്‍ ഇരിക്കുകയാണ്‌. പക്ഷേ, വള്ളത്തോളിന്‌
എന്നെ കണ്ടു പരിചയമില്ല. പക്ഷേ, വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള ഒരു 'ലോകമേ
തറവാടുകാരന്‍റെ ' അഭിപ്രായം കേട്ടപ്പോള്‍ അതിനു കുറേ നാളുകള്‍ക്കു
മുമ്പ്‌ പ്രഭുവും, തറവാട്ടുകാരനുമായ ഒരു നായര്‍ പ്രമാണി അവന്‍
മാപ്പളക്കൊച്ചനാണെങ്കിലും മിടുക്കനാണെന്ന് എന്നെക്കുറിച്ച്‌ പറഞ്ഞ ആ
വാക്യം ഞാനോര്‍ത്തു. അതില്‍ ഒട്ടും തരം താണതായിരുന്നില്ലല്ലൊ
മഹാകവിയുടേയും അഭിനന്ദനം. എന്‍റെ കലാനിര്‍മ്മാണങ്ങള്‍ വായിക്കാതെപ്പോലും
വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ അവഗണിക്കാന്‍ സാധിക്കുന്ന ഒരു കൂട്ടം
മിടുക്കന്‍മാരെ ഇപ്പോഴും എനിക്കു പരിചയമുണ്ട്‌. എന്നാല്‍
വള്ളത്തോളിനെപ്പോലെ ഒരാളില്‍ നിന്നു ഞാനതു പ്രതീക്ഷിച്ചില്ല.
ഒരനുഭവം കൂടി: അന്ന് ഞാന്‍ സി. പി. രാമസ്വാമി അയ്യരുടെ ജയിലില്‍
കിടക്കയാണ്‌. എനിക്ക്‌ സൂപ്രണ്ടില്‍ക്കൂടി നീണ്ട ഒരറിയിപ്പു കിട്ടി.
കഥകളും നാടകങ്ങളും വഴി ഞാന്‍ ക്ളാസ്സ്‌ വാറിനു ജനങ്ങളെ
പ്രേരിപ്പിക്കുന്നു. നിയമ സമാധാനങ്ങളെ അവഗണിപ്പിക്കുന്നു. അതുകൊണ്ടാണ്‌
തടങ്കലില്‍ വെച്ചിരിക്കുന്നത്‌. മാപ്പു ചോദിച്ചാല്‍ ഗവണ്‍മെന്‍റ്‌
അതിനെപ്പറ്റി പരിഗണിക്കുന്നതായിരിക്കും. ഇതായിരുന്നു അറിയിപ്പ്‌.

അതിനു കുറേ മുമ്പ്‌ ചീഫ്‌ സെക്രട്ടറിയായിരുന്ന നീലകണ്‌ഠയ്യരും എനിക്ക്‌
ഒരു അറിയിപ്പു തന്നിട്ടുണ്ടായിരുന്നു. ഞാനന്ന് ഒരദ്ധ്യാപകനായിരുന്നു.
ഞാന്‍ യംഗര്‍ ജനറേഷനെ സോഷ്യലിസത്തിലേക്ക്‌ നയിക്കുന്നതിനാല്‍ പിരിച്ചു
വിട്ടു . ശിക്ഷിക്കാതിരിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനകം സമാധാനം
കൊടുത്തുകൊള്ളാമെന്ന്‌.

ശരി, കഥയെഴുതുന്നതുകൊണ്ടാണല്ലൊ . ഞാന്‍ സഹിച്ചു കൊള്ളാം. ഇതായിരുന്നു
എന്‍റെ സമാധാനം.

ഇത്തരം അനുഭവങ്ങള്‍ പലതുമുണ്ട്‌. അവ പകര്‍ത്തി യാതനയുടെ മനോരമയാകാനാണോ
ഞാന്‍ ശ്രമിക്കുന്നത്‌ എന്ന്‌ പേടിയാകുന്നു. ഈ അനുഭവങ്ങള്‍ എന്നെ ഒരു
നിഗമനത്തിലേക്ക്‌ കൊണ്ടുചെന്നു. എന്‍റെ കഥകള്‍ കൊള്ളുന്നുണ്ട്‌. എന്ന്‌.
ജനങ്ങളുടേതല്ലാത്ത ഗവണ്‍മെന്‍റും മുതലാളിത്തവും പൌരോഹിത്യവും കൈകോര്‍ത്തു
പിടിച്ചു നിന്നു തകരേണ്ട വ്യവസ്ഥിതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന്
. ദുര്‍ബ്ബലങ്ങളായിരിക്കാമെങ്കിലും അതിനെതിരായിട്ടുള്ള അടികളാണ്‌ കഥകള്‍
വഴി ഞാന്‍ സാധിച്ചുകൊണ്ടിരിക്കുന്നതെന്നും എന്‍റെ കഥകളുടെ അനുഭൂതി
വിശേഷങ്ങളാണ്‌ ഇത്തരം അനുഭവങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നതെന്നും
എനിക്കു വിശ്വാസം വന്നു. ഞാനും ഒരു കഥാകാരനാണെന്ന് എനിക്കാത്മവിശ്വാസം
നല്‍കിയത്‌ ഇത്തരം അനുഭവങ്ങളാണ്‌.

സ്നേഹിതാ ഞാന്‍ കഥാകാരനാകുകയല്ല. എന്നെ കഥാകാരനാക്കുകയാണ്‌ ചെയ്‌തത്‌. .
ആ ചുറ്റുപാട്‌ എന്താണെന്നല്ലേ? പാവപ്പെട്ട ഒരു കര്‍ഷക കുടുംബത്തിലാണ്‌
എന്‍റെ ജനനം. വളരെ നേരത്തേതന്നെ പിതാവു യാത്ര പറഞ്ഞു. ഞാനും എന്‍റെ
അനുജനും ദു:ഖിതയായ മാതാവും . വാല്‍സല്യം എന്തെന്നു ഞാന്‍ അറിഞ്ഞിട്ടില്ല.
മാതാവില്‍ നിന്നുപോലും ലാളിത്യത്തിന്‍റെ സ്‌നിഗ്‌ദ്ധഭാവങ്ങള്‍
ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. കുട്ടികളായ ഞങ്ങളെ വളര്‍ത്തുവാന്‍ അവര്‍
കഷ്‌ടപ്പെട്ട്‌ അദ്ധ്വാനിക്കേണ്ടിവന്നു. അതുകൊണ്ട്‌ പരുപരുപ്പുകളില്‍
ക്കൂടി ഞങ്ങള്‍ വളര്‍ന്നുവന്നു, മാതാവില്‍ നിറഞ്ഞു നിന്ന നിസ്സഹായതാബോധം
ചെറുപ്പത്തിലേ എന്നിലും പ്രതിഫലിച്ചു. തനിച്ചു റോഡിലിറങ്ങിയാല്‍
മോട്ടോര്‍ മുട്ടുമെന്നോ , കുളിക്കാന്‍ പോയാല്‍ വെള്ളത്തില്‍ക്കൂടി
ഒഴുകിപ്പോകുമെന്നോ പേടിക്കുന്ന സ്നേഹത്തിന്‍റെ കരുതല്‍ നടപടികള്‍
എനിക്കായി പ്രവര്‍ത്തിച്ചിട്ടില്ല. ശേഷിയുള്ളതു ശേഷിക്കും എന്ന മട്ടില്‍
ഞാന്‍ വളര്‍ന്നുകയറി. പരമാര്‍ത്ഥം പറഞ്ഞാല്‍ പണക്കാരുടേയും
പരിഹാസനിപുണരുടേയും കണ്ണുകള്‍ക്ക്‌ ഒരു ദുശ്ശകുനമായിട്ടാണ്‌ എനിക്കു
വളരാന്‍ സാധിച്ചത്‌.

ഒരു ദിവസം , ഞാന്‍ ശരിക്ക്‌ ഇപ്പോഴും ഓര്‍ക്കുന്നു. അമ്മയോട്‌ പഴംകഞ്ഞി
വാങ്ങിക്കുടിച്ച ശേഷം കൂട്ടുകാരെ തേടി ഇറങ്ങി. എന്‍റെ ഒരു അയല്‍ക്കാരന്‍
എന്നോടൊപ്പം പ്രായമുള്ള അയാളുടെ മകനുമായി സ്കൂളിലേക്ക്‌ പോകുന്നു.
എന്നെക്കൂടി കൊണ്ടുപോകാമോ എന്നായി ഞാന്‍. അയാള്‍ സമ്മതിച്ചു. അങ്ങനെയാണ്‌
ഞാന്‍ സ്ക്കൂളില്‍ ചേര്‍ന്നത്‌. ഉച്ച വിട്ടപ്പോള്‍ ഞാന്‍ അമ്മയോടു ചെന്നു
പറഞ്ഞു , അമ്മേ, ഞാന്‍ പള്ളിക്കൂടത്തില്‍ ചേര്‍ന്നെന്ന്‌
വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എനിക്കു ഫീസും ആഹാരവും തരാന്‍
വിഷാദഭാരത്തോടുകൂടി ബുദ്ധിമുട്ടുന്ന എന്‍റെ അമ്മയുടെ ആ
നിസ്സഹായാവസ്ഥയാണ്‌ ആദ്യമായി എന്‍റെ കൊച്ചുഹൃദയത്തില്‍ ചിരട്ടത്തീ
കത്തിച്ചു തുടങ്ങിയത്‌.

അടിയുടേയും ഓട്ടത്തിന്‍റെയും ചെകുത്താന്‍തീ കണ്ടതിന്‍റെയും
പറങ്കിമാവില്‍ നിന്നു വീണതിന്‍റെയും ദൈവത്തിനു ദാഹിച്ചപ്പോള്‍ ഓന്ത്‌
മൂത്രമൊഴിച്ചു കൊണ്ടുചെന്നു കൊടുത്തതിന്‍റെയുമൊക്കെ ധാരാളം കഥകള്‍
എനിക്കെന്‍റെ കൂട്ടുകാരോട്‌ പറയാനുണ്ടായിരുന്നു. ഈ സ്വാധീനശക്തി നിമിത്തം
പണക്കാരുടെ കുട്ടികള്‍പോലും എന്‍റെ പരമാധികാരത്തിനു കീഴിലാണ്‌ അന്നു
വര്‍ത്തിച്ചുപോന്നത്‌.

നാലാം ക്ളാസ്സു ജയിച്ചശേഷം എന്‍റെ കൂട്ടുകാര്‍ ഇംഗ്ളീഷ്‌
സ്കൂളിലേക്ക്‌ പോയിത്തുടങ്ങി. എന്നെ ഇംഗ്ളീഷ്‌ സ്ക്കൂളിലേക്കയക്കാത്തത്‌
എന്തുകൊണ്ടാണെന്ന് ഞാന്‍ അമ്മയോട്‌ ചോദിച്ചുകൊണ്ടിരുന്നു. എന്‍റെ
ഇംഗ്ളീഷ്‌സ്ക്കൂള്‍ ഉപദ്രവം സഹിച്ചൂകൂടാതായ ഒരു ദിവസം നല്ലതില്‍ നാലെണ്ണം
തുടക്കു വെച്ചുതന്നശേഷം അമ്മ നല്‍കിയ നിര്‍ദ്ദേശം ഇതായിരുന്നു. " പോയി
വല്ല ജോലിയും നോക്ക്‌" ഇനി തീയിലും വെള്ളത്തിലും ഒന്നും പോകുകേല. അമ്പ!
പടക്കുതിര കെടന്നു പെടുക്കുന്നു. . അപ്പഴാ ഞൊണ്ടിക്കുതിര!"അടി കൊണ്ട
ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞുക്കൊണ്ടിരുന്നു. പക്ഷേ, ഇടക്കിടക്കു മുഖം
തിരിച്ച്‌ ആ സ്നേഹഗംഭീരയും കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു .
പള്ളിയില്‍ പോയില്ലെങ്കില്‍ അമ്മ വഴക്കു പറയും വേണ്ടി വന്നാല്‍ തല്ലും.
ഒരിക്കല്‍ ക്രിസ്തുമസ്‌ വാരത്തില്‍ ഒരു ദിവസം ഞാന്‍ പള്ളിയുടെ പുറകില്‍
കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞു രസിക്കുകയായിരുന്നു. പള്ളിയുടെ
ഉള്ളില്‍ ദൈവത്തിന്‍റെ അമ്പാസിഡര്‍പ്പണി നടത്തുന്ന വൈദികന്‍
പ്രസംഗിക്കുകയാണ്‌. അദ്ദേഹത്തിന്‍റെ കപ്യാര്‍ സി. ഐ.ഡി വന്ന്‌ എന്നെ '
വാച്ച്‌`' ചെയ്യുന്ന കഥ ഞാന്‍ അറിഞ്ഞില്ല. മൂത്രമൊഴിക്കണമെന്നു
തോന്നിയപ്പോള്‍ പള്ളിയുടെ ഭിത്തിയോടു ചേര്‍ന്നു നിന്നു ഞാന്‍ അതിനു
തയ്യാറായി
"ശ്ശീ-ശ്ശീ-" ഒരു ഘോരാപരാധത്തിന്‍റെ പ്രതിഷേധമെന്നപോലെ കപ്യാര്‍
ശബ്‌ദമുയര്‍ത്തി. അയാള്‍ ചോദിച്ചു:"ദൈവത്തിന്‍റെ മുമ്പിലാണോ
മുള്ളുന്നത്‌? എടുത്തകൈക്കു തന്നെ കുരുത്തം കെട്ട ചെറുക്കനായ ഞാന്‍
ചോദിച്ചു എവിടെ മുള്ളിയാലും ദൈവത്തിന്‍റെ മുമ്പിലല്ലേയെന്ന്. അതിനടുത്ത
ദിവസം പള്ളിയില്‍ വെച്ച്‌ ഒരു സംഭവമുണ്ടായി. പുല്‍ക്കൂട്ടില്‍ ജനിച്ച
ഉണ്ണിയേശുവിനെ പള്ളിയില്‍ നേര്‍ച്ചപ്പെട്ടിയുടെ മുമ്പില്‍ ഒരു മേശമേല്‍
കിടത്തിയിരിക്കയാണ്‌. ദൈവത്തിന്‍റെ നഗ്‌നത വസ്‌ത്ര ഖണ്ഡം മടക്കി അവര്‍
മറച്ചിരിക്കുന്നു. അതിനടുക്കല്‍ ഒരിടത്തു വൈദികനുമുണ്ട്‌. അദ്ദേഹം
സ്‌ത്രീകളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വലിയ ആള്‍ത്തിരക്കില്ല.
പ്രസ്‌തുത മേശയുടെ അരികില്‍ ചുറ്റിപ്പറ്റിനിന്ന് എനിക്ക്‌ ഒരു സംശയം. ഈ
ദൈവം ആണോ പെണ്ണോ? അത്‌ എങ്ങനെയിരിക്കും? എന്ന്. പതുക്കെ വിഗ്രഹത്തിന്‍റെ
അടുക്കല്‍ ചെന്ന് ഞാന്‍ ആ വസ്‌ത്രഖണ്ഡം പൊക്കി. മഹാപാപത്തിനൊരുങ്ങിയ
എന്‍റെ നേര്‍ക്ക്‌ കുപിതനായ വൈദികന്‍ ഓടിവന്നു. അദ്ദേഹം എന്‍റെ ചെവിയില്‍
ശരിക്ക്‌ തിരുമ്മു തിരുമ്മി. അങ്ങനെ വൈദികനില്‍ ക്കൂടിയും കപ്യാരില്‍
ക്കൂടിയും ആണ്‌ ആദ്യമായി ഷണ്ഡനായ ദൈവം എന്‍റെ വിരോധിയായിത്തീര്‍ന്നത്‌.

ഏഴാംക്ളാസ്സ്‌ പരീക്ഷക്ക്‌ ഫീസടക്കാന്‍ പണത്തിനു വേണ്ടി നട്ടെല്ലും
കുനിച്ച തലയുമായി ഞാന്‍ ചില പണക്കാരെ സമീപിച്ചു. ആ ഗതികേടില്‍
എന്തെന്നില്ലാത്ത ഒരപമാന ബോധം എന്നില്‍ പ്രവര്‍ത്തിക്കാതിരുന്നില്ല
എങ്കിലും ആവശ്യത്തിന്‍റെ ഗൌരവം അങ്ങനെ ചെയ്യിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞ
വാക്യം ഞാന്‍ വ്യക്തമായി ഇപ്പോഴും ഓര്‍ക്കുന്നു. " അമ്പ ഇനി ഇവനാ പഠിച്ചു
പരണേക്കേറാമ്പോണത്‌. പിന്നെ. ഉത്യോഹം പരിക്കാന്‍!

അറിവായ നാള്‍ മുതല്‍ ജീവിതാനുഭവങ്ങളാല്‍ മുതലാളിത്തത്തിന്‍റെ നേര്‍ക്ക്‌
എന്തെന്നില്ലാത്ത ഒരു വെറുപ്പ്‌ എന്നില്‍ വളര്‍ന്നു വന്നു. വളരേയധികം
പണക്കാരുടെയിടയില്‍ നിസ്വനായി ജീവിക്കേണ്ടി വരികയും പണത്തിന്‍റെ
മുമ്പില്‍ മുട്ടുമടക്കാന്‍ ഒരുങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരു
മര്‍ദ്ദിതന്‌ ഇത്‌ സ്വാഭാവികമായിരിക്കാം. സ്നേഹിക്കാനോ വിശ്വസിക്കാനോ
എനിക്ക്‌ ഒന്നും തന്നെ കിട്ടിയില്ല. ചൂടേറിയ അന്നത്തെ
ദിവസങ്ങളെപ്പറ്റിയോര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ ഉള്ളില്‍
നെടുവീര്‍പ്പുകള്‍ ഉയരുന്നു. ഗവണ്‍മെന്‍റിനോടുണ്ടായ അവിശ്വാസം നിമിത്തം
ഒരു ചെറിയ സര്‍ക്കാര്‍പണി ഉണ്ടായിരുന്നതും ഞാന്‍ രാജി വെച്ചു. സുഖത്തിനും
പ്രതീക്ഷകള്‍ക്കും വേണ്ടി ഞാന്‍ ജീവിക്കണമായിരുന്നില്ല. രണ്ടേ രണ്ടു
മാര്‍ഗ്ഗങ്ങളേ കരണീയമായിരുന്നുള്ളു. ഒന്ന്, വിഴുപ്പുകെട്ടുമായി ഒരു
കഴുതയെപ്പോലെ അനുസരിക്കുക. രണ്ടാമത്തേത്‌ ഒരു ചെന്നായയെപ്പോലെ
എതിര്‍ക്കുക.

കഥ പറയുന്ന തൊഴിലില്‍നിന്ന് വായിക്കുന്ന ലോകത്തേക്കുള്ള മാറ്റമായിരുന്നു
അടുത്തത്‌. വായനയിലുള്ള അഭിരുചി എന്നെ ഒരു പുതിയ ലോകത്തോടടുപ്പിച്ചു.
ടാഗോര്‍കഥകള്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്‌തതത്രയും ഞന്‍ പലയാവൃത്തി
വായിച്ചു. വാസ്‌തവം പറഞ്ഞാല്‍ കഥയില്‍ എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം
അവിടെ നിന്നാണ്‌.



വ്യവസ്ഥിതി നിറഞ്ഞ ജീവിതത്തിനു വേണ്ടി സന്ധിയില്ലാത്ത സമരം നടത്തുന്ന
മര്‍ദ്ദിതരുടെ അനുഭവങ്ങളിലും ദിവസങ്ങളിലും ഞാന്‍ ജീവിതത്തിലേ ഏറ്റവും
വലിയ അനുഭൂതി കണ്ടെത്തി. തുല്യദു:ഖിതനായ ഞാന്‍ അവരുടെ ഒരു
വിശ്വസ്നേഹിതനായി പറ്റിച്ചേര്‍ന്നു. ഞാനും എന്‍റെ പാവപ്പെട്ട കുടുംബവും
കുടിക്കേണ്ടിവന്ന കയ്‌പ്പുനീര്‍. പരിഹാസത്തിന്‍റേയും
മര്‍ദ്ദനത്തിന്‍റെയും അപമാനത്തിന്‍റെയും പട്ടിണിയുടേയും പാന
പാത്രങ്ങളില്‍ നിന്ന് ഞങ്ങള്‍ കുടിക്കേണ്ടിവന്ന കയ്‌പ്പുനീരിന്‍റെ
പ്രതികാര നടപടികള്‍ക്ക്‌ കഥ എന്‍റെ നേര്‍ക്ക്‌ ഒരു രാജവീഥി തുറന്നു
കാണിച്ചു. തുല്യ ദു:ഖിതരോട്‌ ചേര്‍ന്നു നിന്ന് ഞാന്‍ ഞങ്ങളുറ്റെ ശബ്‌ദവും
രൂപവും പ്രകാശിപ്പിക്കുവാന്‍ ഒരുങ്ങിയപ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്നെ
ഒരു കഥാകാരനായി അംഗീകരിച്ചു.ഇത്രമാത്രം.

അങ്ങനെ കഥ പറയുക വായിക്കുക ഈ നടപടികള്‍ക്കു ശേഷം അതിന്‍റെ കലാപരമായ
നിര്‍മ്മാണത്തിലേക്കായി എന്‍റെ ശ്രമം. എന്‍റെ ആദ്യകഥകള്‍ക്കു തന്നെ ,
മാതൃഭൂമി, മനോരമ ആഴ്ചപ്പതിപ്പ്‌, ശ്രീ കൈനിക്കര കുമാരപ്പിള്ള നടത്തിയ ഒരു
മാസിക - പേര്‌ ഇപ്പോല്‍ ഓര്‍ക്കുന്നില്ല. - ഇവയിലൊക്കെ തുടര്‍ച്ചയായി
കുറേ കഥകള്‍ വന്നുകഴിഞ്ഞപ്പോള്‍ , കഥയെഴുതിയതിനെപറ്റി ഞാനും
അഹങ്കരിച്ചുതുടങ്ങി. ഇന്ന് അത്‌ എന്‍റെ മുഖ്യമായ ആദായമാര്‍ഗ്ഗംകൂടിയാണ്‌.

ഞാന്‍ കഥാകാരനായ കഥയുടെ പശ്‌ചാത്തലത്തെ ഇവിടെ രേഖപ്പെടുത്തിയെന്ന് ഞാന്‍
അഭിമാനിക്കുന്നില്ല. ഇതൊക്കെയാണ്‌ കാരണമെന്നും വാദിക്കുന്നില്ല.
അങ്ങനെയാണെങ്കില്‍ ഈ അനുഭവങ്ങളില്‍ പലതുമുള്ള എന്‍റെ അനുജനും ഒരു
കഥാകാരനാകേണ്ടതല്ലേ? സമാന്യം നീണ്ടുപോയ ഈ കഥ ഞാന്‍ നിറുത്തട്ടെ
ഒറ്റവാക്യംകൂടി. എന്നെ സ്നേഹിക്കുന്നവരും വെറുക്കുന്നവരുമായ എല്ലാ
വായനക്കാരോടും ഞാന്‍ ഒരുപോലെ കൃതജ്ഞനാണ്‌.

എന്‍റെ ഭാഷയെ തിരിച്ചുതരിക-ഒ.വി. വിജയന്‍



നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്‌. ഒരു തരത്തിലല്ലെങ്കില്‍
മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും
അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്‌ടിയുടെ നോവുകളില്ലാതെ .
ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ്‌ നമ്മുടെ സാഹിത്യം.
ഇവിടെ മരത്തിന്‍റെ മാറ്റ്‌ മനസ്സിലാകാതെ പോകുന്നത്‌ തച്ചന്‍മാര്‍ തന്നെ.


ശബ്‌ദപാളികള്‍ ആഹ്ളാദത്തില്‍ , ശക്തിയില്‍, അടര്‍ന്ന്‌ ഘനതലങ്ങളില്‍
പതിക്കുമ്പോഴാണ്‌ സാഹിതി ഉടലെടുക്കുന്നത്‌. ഈ ശബ്‌ദപാളികള്‍ ഇന്ന്‌
ദുര്‍ബ്ബലങ്ങളാണ്‌. അവയുടെ ഭൌതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്‌.
തുള വീണ ഭാഷ.! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം.'
തുള വീണ ഭാഷയില്‍ ചിന്തിച്ച്‌ അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്‌ദിച്ച്‌
, വികലമായ ഇങ്കീരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ്‌ ഗള്‍ഫന്‍ മണലില്‍ മുഖം
നഷ്‌ടപ്പെടുമ്പോള്‍ അപമാനത്തിന്‍റെ തൃപ്തിചക്രം പൂര്‍ത്തിയാകുന്നു.

എന്‍റെ കുട്ടിക്കാലത്ത്‌ ഒരു ഭാഷയുണ്ടായിരുന്നു. അത്‌ ആകാശങ്ങളിലെ
ദ്രാവിഡമായിരുന്നു. സുഖാലസ്യത്തില്‍ പുലരാന്‍ കാത്തുകിടന്ന കുട്ടികളെ ഈ
ദ്രാവിഡം തൊട്ടു വിളിച്ചു. കൂടെ ഏതോ ആദി സംസ്കൃതത്തിന്‍റെ സരള താളങ്ങളും.
കുട്ടി പുലരി പൊട്ടുന്നത്‌ അറിയുന്നുവോ? അറിയുന്നു. തന്നിലേക്കുതന്നെ
ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണത്‌. ആവതും നുണയൂ.
ഉഷസ്സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു. തന്നോടു സംസാരിച്ച ഗംഭീര സ്വരം
എന്താണ്‌? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം., കരിമ്പനപ്പട്ടകളില്‍ കാറ്റു
പിടിക്കുന്നതിന്‍റെ ശബ്‌ദമാണത്‌.
ചുരം കടന്ന്‌ പാലക്കാട്ടേക്ക്‌ വീശുന്ന കിഴക്കന്‍ കാറ്റ്‌.
ഇന്ന്‌-
കിഴക്കന്‍ കാറ്റില്ല. .കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ
സ്ഥായുവക കൊട്ടിയടങ്ങുന്നു. എന്‍റെ ഭാഷ , മലയാളം, ആ വലിയ ബധിരതയിലേക്ക്‌
നീങ്ങുന്നു. എനിക്ക്‌ എന്‍റെ ഭാഷയെ തിരിച്ചു തരിക.
(എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട്‌ ചെയ്‌ത പ്രസംഗം)




[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്‌]