Followers

Showing posts with label saju pullan. Show all posts
Showing posts with label saju pullan. Show all posts

Wednesday, February 1, 2012

പെരുവഴിയിൽ രണ്ടുകാലുകൾ



സാജു പുല്ലൻ

കൂരക്ക്‌ മുമ്പിലൂടെ
വളഞ്ഞ്‌ പുളഞ്ഞ്‌
മാളിക കയറുന്ന ഇടവഴി
ഇടവഴി
പെരുവഴിയാക്കുന്നതിന്റെ
ഉദ്ഘാടനത്തിനു വന്നു
പിക്കാസ്‌ തൂമ്പ
വാച്ചാത്ത്‌ കമ്പിപ്പാര
തുടങ്ങിയവകൾ

കാര്യക്കാരായി നിന്നു

വെള്ളമുണ്ടുകൾ
ഷർട്ടുകൾ
മടക്കിക്കുത്തിയ കള്ളിമുണ്ടുകളും

വിരുന്നു വന്ന കരങ്ങളിൽ

വിലയുള്ള സമ്മാനങ്ങൾ

സമ്മാനങ്ങൾ

വില കുറഞ്ഞതാവാനോക്കില്ലല്ലോ...
ഉദ്ഘാടനത്തിനു ക്ഷണിച്ചതു
മാളികയിലെ
ജോസ്‌ കുഞ്ഞ്‌ മുതലാളിയാവുമ്പോൾ...!

വേലികൾ തകർന്നിടവഴി

പെരുവഴിയായി തുറന്ന്‌...

ഉദ്ഘാടനം കേമമായെങ്കിലും...


കൂരയുടെ

ഓടും കഴുക്കോലും
ചെമ്മണ്ണ്‌ ഭിത്തിയും
ഇത്തിരി മുറ്റവും
മുറ്റത്ത്‌ നിന്ന രണ്ട്‌ കാലുകളും
(വീട്ടുകാരിയേയും
അവളുടെ മുലയിൽ നിന്നും
മാറാത്ത കുഞ്ഞിനേയും
തിമിരം കണ്ണെഴുതിയ അമ്മയേയും
ചുമലിൽ വച്ച്‌
ഉറയ്ക്കാതെ നിന്ന രണ്ട്‌ കാലുകൾ)
പെരുവഴിയിലായി.

Saturday, December 31, 2011

രൂണഗണിതം



സാജു പുല്ലൻ

ദാരിദ്രവും വിശപ്പും
പ്രണയച്ചൂടിൽ ഒന്നായി
ഒരുമാസം തികയുന്നതിനുമുമ്പേ
പ്രസവം നടന്നു.

പ്രസവാനന്തരം
അമ്മയുമച്ഛനും
ശിശുവിനെ ഉപേക്ഷിച്ച്‌ മറ്റൊരു മറതേടി
കടന്നുകളഞ്ഞു.

ഹാ-കഷ്ടം!
ഒരുശ്മശാനവും
ശിശുവിനെ ദത്തെടുത്തില്ല
ഒരു കുഴിവെട്ടുകാരന്റെ
പണി ആയുധവും
അതിന്‌ താരാട്ടുപാടിയില്ല.

പ്രസവങ്ങൾ
പിന്നെയും നടന്നു-

ഇരുളിന്റെ ചെറിയ മറകളിൽപോലും
അങ്ങിനെയുള്ള ഗർഭധാരണങ്ങൾ
തുടർന്നുകൊണ്ടിരുന്നു.

അത്തരം ഗർഭം
നിരോധിക്കുന്ന ഉറകൾ
ഹാ-കഷ്ടം!

എഴുതി
ആർത്തിയുടെ ഗർഭപാത്രങ്ങളിൽ
ഭ്രൂണഗണിതം


Saturday, October 29, 2011

കറുപ്പ്‌



സാജു പുല്ലന്‍
രണ്ട്‌ നിറങ്ങളിലുള്ളവരായിരുന്നു
ചതുരംഗക്കളത്തിലെ പോരാളികള്‍

രണ്ട്‌ നിറങ്ങളിലുള്ളവരായിരുന്നു
ചതുരംഗക്കളത്തിലെ തേരാളികള്‍
വെളുത്തവര്‍
കറുത്തവര്‍

കറുത്ത പോരാളികള്‍
കറുത്ത കുതിരപ്പുറത്തേറിയും
വെളുത്ത പോരാളികള്‍
വെളുത്ത കുതിരപ്പുറത്തേറിയും
പോരാടി

വീണവര്‍ കറുത്തവര്‍ തന്നെ
വീണ പോരാളികളുടെ രക്തം
കറുത്തകള്ളിയൊ
വെളുത്ത കള്ളിയൊ ഭേദമില്ലാതെ
കളത്തില്‍ പരന്നു
അത്ഭുതമതല്ല-
രക്തമുണങ്ങിയപ്പോള്‍
കറുപ്പ്‌ മാത്രമായി
ചതുരംഗക്കളം .

Friday, September 30, 2011

ഒരു പകലവധിയിൽ




സാജു പുല്ലൻ

മുറിച്ചിട്ട
രണ്ട്‌ മാംസഭാഗങ്ങൾ മുറിക്കൂടുംപോലെ
ആദ്യരാത്രിയിൽ അവർ ഒന്നായി-

അവൾ പറഞ്ഞു
വീടില്ലാത്തവർക്ക്‌ പ്രണയിക്കാൻ വേണ്ടിയാണ്‌
ദൈവം രാത്രികൾ സൃഷ്ടിച്ചതു...
ഈ കടത്തിണ്ണ
നമുക്ക്‌ വീടാവുന്നതപ്പൊഴല്ലേ...
അവൻ പറഞ്ഞു-
കണ്ണില്ലാത്തവർക്ക്‌ പ്രണയിക്കാനാണ്‌
ദൈവം രാത്രികൾ സൃഷ്ടിച്ചതു,
കൂരിരുളിൽ
കണ്ണുള്ളവനുമന്ധനല്ലോ

അപ്പോളുയർന്നു
അടക്കിയ ചിരികൾ ആരവങ്ങൾ
പകലിന്റെ മുഴക്കങ്ങൾ;

ആദ്യരാത്രിക്കായി തിടുക്കംപൂണ്ട
കണ്ണില്ലാത്തവരറിഞ്ഞില്ലല്ലോ...
കണ്ണുള്ളവർക്കാഘോഷിക്കാൻ
അന്ന്‌ പ്രഖ്യാപിക്കപ്പെട്ട...
ഒരുപകലവധി


Friday, July 29, 2011

ആത്മകഥ


സാജു പുല്ലൻ

കാഴ്ചകൾ തിങ്ങി കയറി
കണ്ണുകൾ
പുറത്തേക്ക്‌ തൂങ്ങുന്നു

കേൾവികൾ
ചെവിക്കുള്ളിൽ കടന്ന്‌
പതുങ്ങിയിരുന്ന്‌
പിന്നിൽ നിന്ന്‌ കുത്തുന്നു

ശബ്ദം
തൊണ്ടച്ചതുപ്പിൽ
കുതറി
കുഴഞ്ഞു
താണ്‌ താണ്‌ പോകുന്നു

ജല വഴിയിലേക്കിറങ്ങാനാഞ്ഞ
കൈകാലുകളുടെ താളം
വഴിതെറ്റി നിൽക്കുന്നു

നിറഞ്ഞ നദിയിൽ
ഇവയ്ക്കൊക്കെയും വേദിയായ
എന്നെയും ഏറ്റി
അഴിമുഖത്തേക്കു കുതിക്കുന്നു
ഒരു തോണി ...

ഏതെങ്കിലും ഒരു കരയിലേക്ക്‌
അടുപ്പിക്കൂ
തോണിക്കാരാ...
യാത്രയുടെ ഭാരം താങ്ങാതെ
തോണി ഉലയുന്നത്‌
കാണുന്നില്ലേ...


Monday, February 28, 2011

വിനോദ വ്യവസായം


saju pullan

വിനോദ സഞ്ചാരത്തിനെത്തിയ അർണോൾഡ്‌ സായിപ്പ്‌ കൗതുക കാഴ്ചകൾ കാണാനും നാടൻ
വസ്തുക്കൾ വാങ്ങാനുമാണ്‌ ടൂറിസം ഗ്രാമത്തിലെ ഇടവഴിയിലൂടെ നടക്കാനിറങ്ങിയത്‌.
വഴിക്ക്‌ ഇരുവശവും കൊച്ചുവീടുകളും പറമ്പുകളിലെ പച്ചപ്പുകളും കണ്ട്‌ സായിപ്പ്‌
നടന്നു.
വഴി തീരുന്നിടത്ത്‌ കായൽകരയിലെ വീട്ടിലെ കാഴ്ചകൾ കണ്ട്‌ സായിപ്പ്‌ അത്ഭുതം
കൊണ്ടു.
അടിച്ചുതളിച്ച മുറ്റം. മുറ്റത്തിനിരുവശവും ഭംഗിയുള്ള പൂന്തോട്ടം. തോട്ടത്തിൽ
മൊട്ടിട്ടതും പുഷ്പിച്ചതുമായ റോസാച്ചെടികൾ. അതിന്റെ പരിമളം അവിടമാകെ
പരന്നൊഴുകുന്നു.
ആകർഷണത്തിൽപ്പെട്ടെന്ന പോലെ സായിപ്പ്‌ ആ വീട്ടിലേക്ക്‌ കയറിച്ചെന്നു. തയ്യാറായ
ഭക്ഷണത്തിന്റെ വശ്യഗന്ധം സായിപ്പിനെ സ്വീകരിച്ചു.
അവിടെയുള്ള കാഴ്ചകൾ സായിപ്പ്‌ പ്രത്യേകം ശ്രദ്ധിച്ചു.
അലക്കിയ തുണികൾ അഴയിൽ ആടുന്നു. വീടിനകം തുടച്ച്‌ ശുദ്ധിയാക്കിയതിന്റെ ഈർപ്പം
മാറിയിട്ടില്ല. അടുക്കളയിൽ എന്തൊക്കെയോ വേവുന്നതിന്റെ ശബ്ദവും ഗന്ധവും.
സായിപ്പ്‌ നാലുപാടും നോക്കി. ഇതൊക്കെ ചെയ്യുന്നത്‌ ഏത്‌ യന്ത്രമാണ്‌! എന്നാൽ
ഒരു യന്ത്രവും സായിപ്പ്‌ അവിടെ കണ്ടില്ല.
സായിപ്പ്‌ കൗതുകപൂർവ്വം നിൽക്കേ ഒരു പുരുഷനും പിന്നിലായി ഒരു സ്ത്രീയും
പൂമുഖത്തേക്ക്‌ കടന്ന്‌ വന്നു. പുരുഷൻ കൈകൂപ്പികൊണ്ട്‌ പുഞ്ചിരിയോടെ പറഞ്ഞു.
"വെൽക്കം സാർ"
സായിപ്പ്‌ "ഓഹ്‌" എന്നൊരു ശബ്ദം പുറപ്പെടുവിക്കുക മാത്രം ചെയ്തു. സായിപ്പിന്റെ
ആകാംഷ മറ്റൊന്നിലായിരുന്നു. സായിപ്പ്‌ അഴയിലേക്കും മുറികളുടെ നിലത്തേക്കും
അടുക്കളയിലേക്കും ചൂണ്ടി അയാളോട്‌ ചോദിച്ചു:
"വാട്ട്‌ ദ മേഷിൻ ഡൂയിംഗ്‌ ദിസ്‌ ജോബ്സ്‌ മിസ്റ്റർ....."
പുരുഷനും സ്ത്രീയും സന്തോഷത്താൽ മതിമറന്ന്‌ നിൽക്കുകയായിരുന്നു
ആദ്യമായിട്ടാണ്‌ ഒരു സായിപ്പ്‌ വീട്ടിലേക്ക്‌ കയറി വന്നിരിക്കുന്നത്‌. ആരും
ചോദിക്കാത്തൊരു ചോദ്യവും ചോദിച്ചിരിക്കുന്നു. സായിപ്പിനെ എങ്ങിനെയും
സന്തോഷിപ്പിക്കണം. സന്തോഷം കൂടുമ്പോൾ സായിപ്പ്‌ തരുന്ന ഡോളറിന്റെ എണ്ണവും
കൂടും.
പുരുഷൻ വിദേശികളെ നേരിടാൻ പഠിച്ച സ്പോക്കൺ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.
"ജോബ്സ്‌ ഡൂയിംഗ്‌ മൈ....മൈ.... ഭാര്യ."
അതു പറയുമ്പോൾ അയാൾ ഭാര്യയെ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു
. സായിപ്പിന്റെ
അത്ഭുതം ഇരട്ടിച്ചു.
"ജോബ്സ്‌ ഡൂയിംഗ്‌ ഭാര്യ.....യൂ മീൻ ദിസ്‌ ഭാര്യെയിംഷീൻ"
അയാൾ പറഞ്ഞു: "യാ....യാ...."
അർണോൾഡ്‌ സായിപ്പ്‌ അപ്പോൾ സ്വന്തം വീടിനെക്കുറിച്ചോർത്തു.
എല്ലാം കുഴഞ്ഞ്‌ മറിഞ്ഞു കിടക്കുന്ന വീട്‌. പൂവിടാത്ത പൂന്തോട്ടം.
ഭക്ഷണത്തിന്റെ ഗന്ധമുയരാത്ത അടുക്കള. പിന്നെയും എന്തൊക്കെയോ....അതൊക്കെ
നേരെയാക്കാൻ പറ്റിയൊരു മേഷീൻ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതു
കിട്ടിയിരുന്നെങ്കിൽ...തനിക്ക്‌ മാത്രമല്ല തന്റെ നാട്ടിലെ പലർക്കും
ഇതുപോലൊന്ന്‌ ആവശ്യമുണ്ട്‌. ഇതുപോലുള്ള കുറച്ച്‌ കൂടി വാങ്ങാൻ ഒത്താൽ
അവിടെകൊണ്ടുപോയി അവർക്കതിനെയൊക്കെയും വിൽക്കുകയും ചെയ്യാം...പറയുന്ന വില
കിട്ടും....സായിപ്പ്‌ അയാളോട്‌ ചോദിച്ചു.
"പ്ലീസ്‌ ഗീവ്‌ മി ദിസ്‌ മേഷീൻ - ഡോളേഴ്സ്‌ ഈഫ്‌ യു ആർ റെഡി."
സായിപ്പിന്റെ ചോദ്യം കേട്ടയാൾ ഞെട്ടിപ്പോയി.
എന്തസംബന്ധമാണീ സായിപ്പ്‌ പറയുന്നത്‌. ഭാര്യയെ സായിപ്പിന്‌ വേണമെന്ന്‌. ഇതുവരെ
കേട്ടുകേൾവിയില്ലാത്ത ചോദ്യം. അതും വീട്ടിൽ കയറി വന്ന്‌. ഛെ...ഛെ...
എന്നാൽ സായിപ്പ്‌ പറഞ്ഞ ഡോളറിന്റെ എണ്ണം... താൻ ആയുസ്സ്‌ മുഴുവൻ അധ്വാനിച്ചാലും
സമ്പാദിക്കാൻ കഴിയാത്ത തുകയാണല്ലോ സായിപ്പ്‌ പറഞ്ഞത്‌. ആ തുക മറ്റൊരു രീതിയിൽ
കാര്യങ്ങൾ ചിന്തിക്കാൻ അയാളെ പ്രേരിപ്പിച്ചു.
എത്രയോ സ്ത്രീകൾ ഈ നാട്ടിൽ നിന്ന്‌ വിദേശത്ത്‌ ജോലിക്ക്‌ പോയിരിക്കുന്നു. ജോലി
ചെയ്തുണ്ടാക്കുന്ന പണം ഭർത്താക്കന്മാർക്കയക്കുന്നു.
ആരുമായൊക്കെയോ ഉള്ള അഞ്ചോ പത്തോ വർഷത്തെ കരാറിൽ ആണ്‌ ജോലിക്ക്‌ പോവുന്നത്‌.
ഇതിപ്പോ ഒരു ചെറിയ വ്യത്യാസമല്ലേയുള്ളൂ.... ഒരായുഷ്കാലത്തേക്കുള്ള കരാർ ആണെന്ന
വ്യത്യാസം. കരാർ ഉറപ്പിക്കാവുന്നതാണ്‌.
അയാൾ ഭാര്യയെ നോക്കി. അവൾ അടുക്കളയിലേക്ക്‌ പൊയ്ക്കഴിഞ്ഞിരുന്നു.
ഭാര്യയോട്‌ വിദേശത്ത്‌ ജോലി തരപ്പെട്ടു എന്നു പറയാം. അവൾ സന്തോഷം കൊണ്ട്‌
തുള്ളിച്ചാടും. വിമാനത്തിൽ കയറിയുള്ള യാത്രയും സായിപ്പുമാരുടെ നാട്ടിലെ ജോലിയും
അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്‌.
അവളുടെ കൂട്ടുകാരികളിൽ പഠിപ്പുള്ള ചിലർ നഴ്സിംഗ്‌ ജോലിക്കായി സായിപ്പിന്റെ
നാട്ടിൽ പോയെന്നറിയുമ്പോൾ അവൾ പറയാറുണ്ട്‌. ഒരായയായെങ്കിലും അവിടെ പോകാൻ
പറ്റ്യേരുന്നെങ്കിൽ നമ്മുടെ കഷ്ടപ്പാട്‌ തീർന്നേനെ. ഈ ഓടുമേഞ്ഞ വീട്‌ പൊളിച്ച്‌
വാർക്കവീട്‌ പണിയണം. ബാക്കി സ്ഥലത്ത്‌ ഒരു റിസോർട്ട്‌ തുടങ്ങണം. ഒരു കാറ്‌
വാങ്ങണം. എല്ലാം അവളുടെ ആഗ്രഹങ്ങളാ.
സായിപ്പുമായുള്ള കരാർ ഉറപ്പിച്ചാൽ ഒക്കെ നടക്കും. അവൾക്ക്‌ സന്തോഷമാവും.
പിന്നെ കുഞ്ഞുങ്ങളേയും തന്നെയും പിരിഞ്ഞു നിൽക്കുന്നതിന്റെ ചെറിയ സങ്കടങ്ങള്‌
അവൾക്കുണ്ടാകും. അത്‌ തുടക്കം കുറച്ച്‌ നാളുകളേ ഉണ്ടാവൂ. പിന്നെ എല്ലാ
ശരിയാവും. സായിപ്പിന്റെ നാട്ടിലെ നല്ല നല്ല കാഴ്ചകള്‌ കാണുമ്പോൾ സന്തോഷമാവും
അവൾക്ക്‌.
അയാൾ സായിപ്പിന്റെ കൈപിടിച്ച്‌ കുലുക്കി തീരുമാനം പറഞ്ഞു.
"യാ...യാ...ഐ ആം റെഡി സർ...."
അർണോൾഡ്‌ സായിപ്പ്‌ പുഞ്ചിരിച്ചുകൊണ്ട്‌ ഒരു പിടി ഡോളറുകൾ അയാൾക്ക്‌ നേരെ
നീട്ടി.
അഡ്വാൻസ്‌ ഡോളർ വാങ്ങി എണ്ണുമ്പോൾ അയാൾ ഓർത്തു.
ടൂറിസം വന്നാൽ നാടൻ വസ്തുക്കൾക്ക്‌ സായിപ്പ്‌ പൊന്നിന്റെ വിലതരും എന്ന്‌
നേതാക്കന്മാർ പ്രസംഗിച്ചതു എത്ര സത്യമാണ്‌.

Sunday, January 2, 2011

വിലാപയാത്ര


saju pullan

അരിയില്ല മോനെയെ-
ന്നമ്മ പറഞ്ഞിട്ടും
ടൂറ്‌ പോയി ഞാൻ ഗോവക്ക്‌
ടൂറല്ലേ-ബാറെല്ലാം കയറിയിറങ്ങി
ഗോവയിൽ നിന്നെന്റെ നാടുവരെ
ബാറ്‌ പൂട്ടിയ പാതി രാത്രിയിൽ
ഒരോട്ടോ പിടിച്ചു ഞാൻ വീട്ടിലെത്തി
വീട്ടിൽ വന്നപ്പോഴാണയ്യോ ഓർത്തത്‌
...... .......... ........ ......... ............. ............
അമ്മേ....അമ്മേ.....അമ്മേ......
അയ്യോ

അമ്മ കിടക്കുന്നു
അടുക്കളയിൽ
അമ്മേടെ സ്വന്തം അടുക്കളയിൽ
തീ പുകയാത്ത അടുക്കളയിൽ

Monday, October 25, 2010

കഥ -യന്ത്രപ്പാവ


saju pullan

ഒറ്റക്കുള്ള ജീവിതം അയാൾക്ക്‌ വല്ലാതെ മടുത്തു തുടങ്ങി. രാവിലെ ഉണർത്താൻ ഓഫീസിൽ പോകുംവരെ തലേന്നാൾ ഉണ്ട പാത്രം കഴുകിയും കഞ്ഞിയും കറിയും ഉണ്ടാക്കിയും തുണി അലക്കിയും ജീവിതമിങ്ങനെ പാഴാക്കുന്നതിൽ ഒരർത്ഥവുമില്ലെന്നയാൾ തിരിച്ചറിഞ്ഞു. അങ്ങനെയാണയാൾ എല്ലാ പണിയും ചെയ്യുന്ന യന്ത്രപ്പാവയൊന്നിനെ സ്വന്തമാക്കാനുറച്ചതു.
ഒരു താലിമാലയും തീർത്തയാൾ യന്ത്രപ്പാവെ സ്വന്തമാക്കാനിറങ്ങി.

Wednesday, April 14, 2010

സ്നേഹദൂത്‌

saju pullan


anil sivan


സ്നേഹദൂത്‌
സാജു പുല്ലനും അനിൽ ശിവനും ചേർന്നെഴുതിയ തിരക്കഥ
സീൻ-1
പരമ്പരാഗത ക്രിസ്ത്യൻ വേഷത്തിൽ ചാക്കോ മാസ്റ്ററും മേരിയമ്മയും കൂടെ വേലക്കാരിയും. അടുക്കളയിൽ വേലക്കാരി പലഹാരങ്ങൾ തയ്യാറാക്കുന്ന തിരക്കില്ലാണ്‌. കൂടെ സഹായിക്കൂന്ന മേരിയമ്മ. അവിടേക്ക്‌ ചാക്കോ മാസ്റ്റർ കടന്നുവരുന്നു. (സന്തോഷഭാവം)
ചാക്കോ മാസ്റ്റർ: "മേരിക്കൊച്ചേ, നമ്മുടെ അനുമോള്‌ അച്ചപ്പം കടിക്കുമ്പം തരണം ട്ടോ. അവൾക്ക്‌ അതാ ഇഷ്ടം".
മേരിയമ്മ: "ദാ ഇതൊന്ന്‌ തിന്നു നോക്ക്യേ. മോൾക്ക്‌ ഇഷ്ടാവോ...ഇല്ല്യേന്ന്‌..."
മേരിയമ്മ വറുത്തുവച്ചിരിക്കുന്ന അപ്പത്തിലൊരണ്ണമെടുത്ത്‌ ചാക്കോ മാസ്റ്റർക്ക്‌ കൊടുക്കുന്നു. അതുവാങ്ങി കടിച്ചുകൊണ്ട്‌ ചാക്കോ മാസ്റ്റർ (മുഖത്ത്‌ നേരിയ സങ്കടഭാവം)
ചാക്കോമാസ്റ്റർ: "അനുമോളുടെ ഒപ്പം അവളുടെ പപ്പേം മമ്മീം കൂടി ഉണ്ടായിരുന്നുവേങ്കിൽ..."
മേരിയമ്മ:"ക്രിസ്തുമസ്‌ ഇവിടെ മാത്രമല്ലല്ലോ, ലോകം മുഴുവനും ഉണ്ട്‌."
ചാക്കോമാസ്റ്റർ: "പക്ഷേ അവരുടെ അപ്പനും അമ്മയും ഇവിടെ മാത്രമേയുള്ളു."
അടുക്കളയിൽ നിന്നും ചാക്കോമാസ്റ്റർ പോകുന്നു. മേരിയമ്മ വേലക്കാരിയോട്‌ " അമ്മിണീ, വേഗംആയിക്കോട്ടെ. അനുമോള്‌ വരണ സമയമായിട്ടുണ്ട്‌."
വേലക്കാരി: "ദാ കഴിഞ്ഞു കൊച്ചമ്മേ"
മേരിയമ്മ: "നീ ഞങ്ങടെ അനുമോളെ കണ്ടിട്ടില്ലല്ലോ?"
വേലക്കാരി: "ഇല്ല കൊച്ചമ്മേ."
നേരിയ സങ്കടഭാവത്തിൽ മക്കളെയും കൊച്ചുമക്കളെയും ഓർത്തിട്ട്‌ വേലക്കാരിയോട്‌ (ക്ലോസപ്പ്‌)
മേരിയമ്മ: "അവൾക്ക്‌ അവളുടെ പപ്പേടെ നഗരത്തിലെ ഫ്ലാറ്റും കോളേജും കൂട്ടുകാരുമൊക്കെയാണ്‌ പ്രിയം. അല്ലാതെ ഈനാടും ഇവിടെ ജീവിക്കുന്ന നമ്മളൊന്നുമല്ല. മുതിർന്നതിൽ പിന്നെ ഒന്ന്‌ കൺകുളിർക്കെ കണ്ടിട്ടുപോലുമില്ല. അവളിങ്ങ്‌ വരട്ടെ നാല്‌ പറയണം. (എന്ന്‌ നിർത്തിയിട്ട്‌ ദീർഘനിശ്വാസത്തോടെ) അല്ലെങ്കിൽ അവളെ മാത്രം പറഞ്ഞിട്ടെന്താ. കാലം മാറുന്നതിനനുസരിച്ച്‌ അവൾക്കും മാറാതിരിക്കാൻ പറ്റ്വോ...."
സീൻ-2
പകൽ സമയം തങ്ങളുടെ വീടിന്റെ മുറ്റത്ത്‌ കൊച്ചുമകളുടെ വരവും കാത്ത്‌ നിൽക്കുന്ന ചാക്കോ മാസ്റ്റർ. പൂമുഖത്തേക്ക്‌ കടന്നുവരുന്ന മേരിയമ്മ.
ചാക്കോമാസ്റ്റർ: "മോള്‌ വരേണ്ട സമയം കഴിഞ്ഞല്ലോ?"
മേരിയമ്മ:"അവള്‌ കൊച്ചീന്നിങ്ങ്‌ എത്തണ്ടേ?"
ഈ സമയം ഒരു കാറ്‌ സ്പീഡിൽ സഡൻ ബ്രേക്കിട്ട്‌ നിൽക്കുന്നു. അതിൽ നിന്നും അനുമോൾ ഇറങ്ങുന്നു. ജീൻസും ബനിയനുമാണ്‌ വേഷം. കൈയ്യിൽ ബ്ലാക്‌ ബെറി മൊബെയിൽ ഫോൺ. ചാക്കോ മാസ്റ്ററെയും മേരിയമ്മയെയും നോക്കി ചിരിച്ചുകൊണ്ട്‌.
അനുമോൾ: "വല്ല്യപപ്പാ....ഹായ്‌ വല്ല്യ മമ്മീ...."
ചാക്കോമാസ്റ്ററും മേരിയമ്മയും സന്തോഷവും ആശ്ചര്യവും കലർന്ന ഭാവത്തിൽ-
ചാക്കോമാസ്റ്റർ:"എന്തൊരു മാറ്റാ....ന്റെ മോൾക്ക്‌"
അനുമോൾ: "അയാം ഓൺ ടു സിറ്റി. ദാറ്റ്സ്‌ ആൾ, വല്ല്യപപ്പാ."
മേരിയമ്മ: "അമ്മിണീ....മോൾടെ ബാഗ്‌ എടുത്ത്‌ മുകളിൽ കൊണ്ടുചെന്ന്‌ വയ്ക്ക്‌."
മേരിയമ്മ വേലക്കാരിക്ക്‌ നിർദ്ദേശം നൽകിയതിനുശേഷം അനുമോളെയും കൂട്ടി അകത്തേക്ക്‌ കടക്കുമ്പോൾ പാറിപ്പറന്ന അനുമോളുടെ മുടി തലോടികൊണ്ട്‌.
മേരിയമ്മ: "നല്ല കാച്ചെണ്ണ എടുത്തുവച്ചിട്ടുണ്ട്‌. അതു തേച്ച്‌ കുളിച്ചാൽ മുടി ഒന്നൊതുങ്ങും.
അനുമോൾ:"ഞാൻ ഷാംപു തേച്ചേ കുളിക്കാറുള്ളു. എണ്ണയൊക്കെ പഴഞ്ചൻ ആൾക്കാർക്കുള്ളതാ. വല്യമമ്മി എന്റെ ഷാംപു തേച്ചൊന്ന്‌ കുളിച്ചു നോക്ക്‌. അപ്പോഴറിയാം അതിന്റെയൊരു സുഖം."
മേരിയമ്മ അനുമോളുടെ തലയ്ക്ക്‌ സ്നേഹപൂർവ്വം ഒരു കിഴുക്കു കൊടുത്തിട്ട്‌.
മേരിയമ്മ: "ഒന്നുപോ അനുമോളെ. എന്നാലും നിന്റെ കളിതമാശയ്ക്ക്‌ ഒരു മാറ്റവും വന്നിട്ടില്ല."
മേരിയമ്മയും അനുമോളും കൂടി മുറിയ്ക്കകത്തേക്ക്‌ കയറി പോകുന്നു.
സീൻ - 3
മേരിയമ്മയും അനുമോളും വേലക്കാരിയും വീടിന്റെ അകത്തേക്ക്‌ കയറിയപ്പോൾ വീടിന്റെ പൂമുഖത്തുനിന്നും പുറത്തേക്കിറങ്ങുന്ന ചാക്കോ മാസ്റ്റർ അകത്തേക്ക്‌ കയറിപോയ മേരിയമ്മയോട്‌ -
ചാക്കോമാസ്റ്റർ: "എടീ ഞാനേ നമ്മുടെ ജോണിക്കുട്ടിയെ ഒന്നു നോക്കിയിട്ടുവരാം. അവനുണ്ടായാലേ ക്രിസ്തുമസ്‌ ആഘോഷങ്ങൾ ഭംഗിയാവുള്ളു."
ഇതും പറഞ്ഞ്‌ പുറത്തേക്ക്‌ നടക്കുന്നു ചാക്കോ മാസ്റ്റർ.
സീൻ-4
പകൽ സമയം ജോണിക്കുട്ടിയെ അന്വേഷിച്ച്‌ അൽപം ധൃതിയിൽ നടന്നുപോകുന്ന ചാക്കോ മാസ്റ്ററെ കണ്ടിട്ട്‌-
രാമൻ: "എങ്ങോട്ടാ മാഷെ ധൃതിയില്‌?"
ചാക്കോ മാസ്റ്റർ: "ഞാൻ നമ്മുടെ ജോണിക്കുട്ടിയെ അന്വേഷിച്ചിറങ്ങിയതാ. ഇത്തവണ ക്രിസ്തുമസിന്‌ കൊച്ചുമകള്‌ കൂടീണ്ട്‌. കുറച്ച്‌ സാധനങ്ങളൊക്കെ ഏർപ്പാടാക്കാനുണ്ട്‌."
രാമൻ: "ജോണിക്കുട്ടി ലൈബ്രറി ഹാളിൽ നടക്കുന്ന കാർഷിക യോഗത്തിലുണ്ട്‌. പാടത്തെ മണ്ണെടുപ്പിനെതിരെ നടക്കുന്ന സമരസമിതി വിപുലമാക്കാനാണ്‌ യോഗം. മാഷ്‌ നേരെ അങ്ങോട്ട്‌ പൊയ്ക്കോ."
ഇതും പറഞ്ഞ്‌ രാമനും മാഷും വിപരീത ദിശകളിലേക്ക്‌ നടക്കുന്നു.
സീൻ-5
പകൽ സമയം ലൈബ്രറി ഹാളിന്റെ അകവശം. കുറച്ചു കർഷകർ ഹാളിലിരിക്കുന്നു. അവിടുത്തെ വേദിയിൽ ജോണിക്കുട്ടിയും മറ്റു മൂന്നുപേരും ഉണ്ട്‌. പാടശേഖരത്തിലെ മണ്ണെടുപ്പിനെതിരെയുള്ള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്‌ പ്രമുഖഗാന്ധിയനും നാട്ടിൽ ചാക്കോമാസ്റ്ററെ പോലെ ബഹുമാന്യനുമായ ഗോപി മാഷ്‌ സംസാരിക്കുന്നു. സശ്രദ്ധം കേട്ടിരിക്കുന്ന സദസ്സ്‌.
ഗോപിമാഷ്‌: "ഇന്നത്തെ കാലഘട്ടത്തിൽ കൃഷിയെ പുച്ഛത്തോടെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ചെറുകർഷകർക്കിടയിലെ വേറിട്ട ഒരു ചെറുപ്പക്കാരനാണ്‌ ജോണിക്കുട്ടിയെന്ന്‌ ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയാവുന്ന കാര്യമാണ്‌. സർവ്വോപരി ഈ നാടിന്റെ ഏതൊരു നല്ല പ്രവർത്തിക്കും നമ്മോടൊപ്പം നിൽക്കുന്ന ശ്രീ.ജോണിക്കുട്ടിയെ ഈ യോഗത്തിന്റെ വിശദാംശങ്ങൾ സംസാരിക്കുന്നതിനായി ഞാൻ ക്ഷണിക്കുന്നു."
വേദിയിൽ നിന്നും എണീറ്റ്‌ ജോണിക്കുട്ടി സദസ്സിനെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുന്നു.
ജോണിക്കുട്ടി: "നമ്മുടെ യോഗത്തിന്റെ അധ്യക്ഷതവഹിക്കുന്ന ഗാന്ധിയനും നമ്മുടെയെല്ലാം മാർഗ്ഗദർശിയുമായ ഗോപിസാർ.... വേദിയിലും സദസ്സിലുമിരിക്കുന്ന പ്രമുഖ വ്യക്തികളെ, നാട്ടുകാരേ... ആർഷഭാരത സംസ്കാരം രൂപപ്പെട്ടത്‌ നദീ തടങ്ങളിലാണെന്ന്‌ നമുക്കറിയാം. ഈ നദീതടങ്ങളെ ആദിമമനുഷ്യർ ആശ്രയിച്ചതു അവരുടെ നിലനിൽപ്പിനാവശ്യമായ ഭക്ഷണത്തിനുവേണ്ട കൃഷിയെ പരിപോഷിപ്പിക്കാനാണെന്ന്‌ ചരിത്രം പഠിച്ച നമുക്കറിയാവുന്നതാണ്‌. അവിടെ നിന്ന്‌ കാലങ്ങൾ സഞ്ചരിച്ച്‌ നമ്മുടെ രാജ്യവും ഉത്തരാധുനികതയിൽ എത്തി നിൽക്കുകയാണ്‌. ഇന്നും കോടാനുകോടി വരുന്ന മനുഷ്യസമൂഹത്തെ തീറ്റിപ്പോറ്റുന്നതിന്‌ കൃഷിയും കൃഷിഭൂമിയും അനിവാര്യമാണ്‌. ലോകം ഒരുപാട്‌ പട്ടിണി മരണങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഇനിയുള്ള ലോകത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയായിരിക്കും യുദ്ധങ്ങൾ ഉണ്ടാകാൻ പോകുന്നതെന്ന നിഗമനത്തിലാണ്‌ ലോകരാഷ്ട്രതന്ത്രജ്ഞന്മാർ എത്തിനിൽക്കുന്നത്‌. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ കൃഷിഭൂമി കൃഷിക്ക്‌ മാത്രമുള്ളതാണെന്ന മുദ്രവാക്യം നമുക്ക്‌ ഉയർത്തിപ്പിടിക്കേണ്ടതായിട്ടുണ്ട്‌. നമ്മുടെ പൂർവ്വികർ നമുക്ക്‌ തന്ന പൈതൃക സ്വത്ത്‌ ഒരു കൂട്ടം ഭൂമാഫിയ്ക്ക്‌ തീറെഴുതിക്കൂടാ. സ്വന്തമായിട്ടുള്ള സ്ഥലമെല്ലാം തരിശിട്ട്‌ ഭൂമിവില കൂടുന്നതും കാത്തിരിക്കുന്ന മലയാളികൾക്ക്‌ മഞ്ചേശ്വരവും വാളയാറും കടന്നു വരുന്ന ആന്ധ്രാക്കാരന്റെ അരിയും തമിഴന്റെ പച്ചക്കറിയും കർണ്ണാടകക്കാരന്റെ സ്പിരിറ്റും ഇല്ലെങ്കിൽ എന്ത്‌ ഓണം? എന്ത്‌ ക്രിസ്തുമസ്സ്‌? എന്ത്‌ റംസാൻ?"
ഇതോടെ സദസ്സിൽ നിന്നും കൈയ്യടി ഉയർന്നു വരുന്നു. കൈയ്യടിക്ക്‌ ശേഷം....
ജോണിക്കുട്ടി: "മേൽപ്പറഞ്ഞവരുടെ സഹായം കൊണ്ട്‌ തിന്നും കുടിച്ചും ജീവിക്കുന്ന നമ്മൾ ജനസംഖ്യ വർദ്ധിപ്പിക്കുന്ന കൃഷിയിൽ മാത്രം മുന്നിലെത്തിയിരിക്കുന്നു. അല്ലേ ഗോപാലേട്ടാ.... (സദസ്സിന്റെ മുന്നിലിരിക്കുന്ന ഗോപാലേട്ടനെ നോക്കി. തന്റെ ഒത്തിരി മക്കളുടെ കാര്യം ഓർത്തിട്ട്‌ ഇളിഭ്യനായി ചുറ്റും നോക്കുന്ന ഗോപാലനും ഒപ്പം കൂട്ടച്ചിരിയിൽ അമർന്ന സദസ്സും.)
വീണ്ടും സീരിയസ്സായി പ്രസംഗം തുടർന്നു. "വാണിഭങ്ങളുടെയും വിവാദങ്ങളുടെയും വിളഭൂമിയായിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്‌. നമ്മുടെ നാടിന്റെ മാത്രമായ കായലും കുളങ്ങളും കൃഷിയുടെ പച്ചപ്പും കാണാൻ കടൽ കടന്നെത്തുന്ന വിദേശികൾക്കുമുമ്പിൽ ഇപ്പോൾ ഇവിടെയുള്ളത്‌ എന്താ?"
ഒരു നിമിഷം സദസ്സിനെ നോക്കിയിട്ട്‌.
"വറ്റിയ പുഴകൾ. മൊട്ടക്കുന്നുകൾ. മണ്ണിട്ടുനികത്തിയ പാടങ്ങൾ. ഉയർന്നുവരുന്ന കോൺക്രീറ്റ്‌ സൗധങ്ങൾ അല്ലാതെന്താ. എന്നിട്ട്‌ വികസനമെന്ന പേരും. ഇതാണോ വികസനം? ഇത്‌ വിപരീത വികസനമാണ്‌. അതു ഭാരതത്തിന്റെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന്‌ പറഞ്ഞ ആ മഹാത്മാവിന്റെ പാത പിൻതുടർന്ന്‌ ഈ ഗ്രാമപൈതൃകങ്ങളുടെ സംരക്ഷണത്തിനായി നാമോരോരുത്തരും അണിചേരണമെന്ന്‌ മാത്രം പറഞ്ഞുകൊണ്ട്‌ ഞാൻ നിർത്തുന്നു."
സദസ്സ്‌ കൈയ്യടിച്ച്‌ സ്വീകരിക്കുന്നു.
സീൻ-6
പകൽ സമയം. യോഗഹാളിൽ നിന്ന്‌ യോഗം കഴിഞ്ഞ്‌ ഇറങ്ങിവരുന്ന ആളുകൾ. അതിനിടയിൽ രണ്ടുപേരോടായി സംസാരിച്ചു വരുന്ന ജോണിക്കുട്ടിയെ പുറത്തുനിൽക്കുന്ന ചാക്കോമാസ്റ്റർ വിളിക്കുന്നു.
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ...."
ചാക്കോമാസ്റ്ററുടെ വിളികേട്ട്‌ കൂട്ടത്തിൽ നിന്നും ഒറ്റയ്ക്ക്‌ നടന്നുവരുന്ന ജോണിക്കുട്ടി. ജോണിക്കുട്ടി: "എന്താമാഷേ?" (വിനയത്തോടെ)
ചാക്കോമാസ്റ്റർ: "തിരക്കുകഴിഞ്ഞോ?"
ജോണിക്കുട്ടി: "പാടം മണ്ണിട്ട്‌ നികത്തി വ്യവസായ പാർക്ക്‌ തുടങ്ങുന്നവർ നമ്മുടെ നാടിന്റെ ജീവിത ക്രമം തന്നെ തെറ്റിക്കും. അതിനെതിരെയാണ്‌ ഈ യോഗം."
ചാക്കോമാസ്റ്റർ: "ശരിയാ ജോണിക്കുട്ടി. നീയും ഗോപിമാഷും നേതൃത്വത്തിലുള്ളത്‌ നല്ലതാ."
ഒന്നു നിർത്തിയ ശേഷം-ജോണിക്കുട്ടി നിന്നെക്കൊണ്ട്‌ ഒന്നുരണ്ടുകാര്യങ്ങളുണ്ടായിരുന്നു."
ജോണിക്കുട്ടി: "മാഷ്‌ കാര്യം പറയൂ"
ചാക്കോമാസ്റ്ററും ജോണിക്കുട്ടിയും ഹാളിന്റെ പരിസരത്തു നിന്നു റോഡിലേക്ക്‌ നടക്കുന്നു. നടക്കുന്നതിനടയിൽ...
ചാക്കോമാസ്റ്റർ: "ഒത്തിരി വർഷങ്ങളായിട്ട്‌ ഞാനും മേരിക്കൊച്ചും മാത്രമായിട്ടല്ലേ ക്രിസ്തുമസ്സ്‌ കൂടുന്നത്‌. ഈ പ്രാവശ്യം നമ്മുടെ അനുമോളുമുണ്ട്‌. അതുകൊണ്ട്‌ ഇത്തവണ ഗംഭീരമാക്കണം. നീയൊന്ന്‌ വീട്ടിലേക്ക്‌ വന്നിട്ടുവേണം ഒരുക്കങ്ങളൊന്നു കൊഴുപ്പിക്കാൻ."
ജോണിക്കുട്ടി: (സന്തോഷത്തോടെ) "അതിനെന്താമാഷേ നമുക്ക്‌ ക്രിസ്തുമസ്സ്‌ അടിച്ചു പൊളിക്കാം. ഞാൻ സ്റ്റേഷനിൽ ചെന്ന്‌ എസ്‌.ഐ.യെ കണ്ട്‌ നമ്മുടെ വടക്കേപ്പാടത്തെ മണ്ണെടുപ്പ്‌ സംസാരിച്ച്‌ ഉടനെയെത്താം."
സീൻ-7
പകൽ. ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം പുൽക്കൂടൊരുക്കുന്ന മേരിയമ്മയും വേലക്കാരിയും. അത്‌ കണ്ടുനിൽക്കുന്ന അനുമോൾ. ഈ സമയം അനുമോളുടെ മൊബെയിൽ ഫോണിന്റെ റിംഗ്ടോൺ കേട്ടിട്ട്‌ അതെടുക്കാൻ പോകുന്നു. മൊബെയിൽ ഫോണുമായി വല്യമ്മച്ചിയുടെയും വേലക്കാരിയുടെയും അടുത്തുനിന്നും മാറി സംസാരിക്കുന്ന അനുമോൾ.
അനുമോൾ: "ഹലോ....യാ, ഇവിടെയെത്തി. പ്രോബ്ലം.....? വാട്ട്‌ പ്രോബ്ലം?
ഈ സമയം ജോണിക്കുട്ടിയെ കണ്ട്‌ മടങ്ങിവരുന്ന ചാക്കോ മാസ്റ്ററെ കണ്ട്‌ പരിഭ്രമത്തോടെ ഫോണിൽ.
അനുമോൾ: "ഐ വിൽ കോൾ യു ബാക്ക്‌."
ചാക്കോമാസ്റ്റർ: (എല്ലാവരോടുമെന്നപോലെ) "ജോണിക്കുട്ടിയെ കണ്ടു. ഇനിയുള്ള കാര്യങ്ങൾ അവനെ ഏൽപ്പിക്കാം. പോലീസ്റ്റേഷനിൽ ചെന്ന്‌ എസ്‌.ഐ.കണ്ട്‌ അവനിങ്ങ്‌ ഉടനെയെത്തും."
ചാക്കോമാസ്റ്റർ ഇതുപറയുന്നതിനിടയിൽ അകത്തേക്ക്‌ കയറിപോകുന്ന അനുമോൾ.
ചാക്കോമാസ്റ്റർ പുൽക്കൂടിനടുത്തുനിന്ന്‌ പുൽക്കൂട്‌ ശ്രദ്ധിക്കുമ്പോൾ വേഷം മാറി പുറത്തേക്ക്‌ പോകാനായി ഒരുങ്ങി വരുന്നു അനുമോൾ.
ചാക്കോമാസ്റ്റർ: "മോളെങ്ങോട്ടാ? എന്തെങ്കിലും വാങ്ങാനാണെങ്കിൽ ജോണിക്കുട്ടി വരുമ്പോൾ വാങ്ങിപ്പിക്കാം."
അനുമോൾ: "വേണ്ട വല്യ പപ്പാ. ഞാൻ പെട്ടെന്ന്‌ പോയിട്ട്‌ വരാം....ഓകെ"
മുറ്റത്തുകിടക്കുന്ന കാർ സ്റ്റാർട്ട്‌ ചെയ്ത്‌ പോകുന്ന അനുമോൾ.
സീൻ- 8
പകൽ മനോഹരമാകുന്ന കുന്നിൻ ചെരുവിൽ കാറിൽ ചാരിനിന്ന്‌ ഫോൺ ചെയ്യുന്ന അനുമോൾ. (ഭയംകലർന്ന മുഖഭാവം)
അനുമോൾ: "വാട്ട്‌ യു. ഡു. മീൻ? അപർണ്ണാ. എനിക്കൊന്നും അറിയില്ല...അവരുടെ കൂടെ കമ്പനിക്ക്‌ കൂടാറുണ്ടെന്നല്ലാതെ... അയാം ഇന്നേസ്റ്റ്‌... ഓകെ...ഞാൻ ശ്രദ്ധിച്ചോളാം....ഓകെ. ബൈ."
ഫോൺ കട്ട്‌ ചെയ്ത്‌ കാറിൽ കയറി സ്പീഡിൽ റിവേഴ്സെടുത്ത്‌ പോകുന്ന അനുമോൾ.
സീൻ- 9
പകൽ സമയം. വിജനമായ ഗ്രാമപാത. ചാക്കോമാസ്റ്ററുടെ വീട്ടിലേക്ക്‌ ബൈക്കിൽ വരുന്ന വഴിയാണ്‌ ജോണിക്കുട്ടി.
എതിരെ മദ്യപിച്ച്‌ ബാലൻസ്‌ തെറ്റി സൈക്കിളിൽ വരുന്ന പ്രാഞ്ചിയെ കണ്ട്‌ ജോണിക്കുട്ടി ബൈക്ക്‌ നിർത്തുന്നു. ജോണിക്കുട്ടിയെ കണ്ട്‌ പ്രാഞ്ചി ബൈക്കിൽ ചെറുതായൊന്നു മുട്ടി സൈക്കിൾ നിർത്തുന്നു.
പ്രാഞ്ചി: "ഹായ്‌ ജോണിക്കുട്ടി" (വെള്ളത്തിന്റെ ലഹരിയിൽ)
ജോണിക്കുട്ടി: "എന്താ പ്രാഞ്ചി ഇന്ന്‌ നേരത്തെ തുടങ്ങിയോ? സാധാരണ വൈകിട്ട്‌ മാത്രമാണല്ലോ കുഴയാറുള്ളത്‌."
പ്രാഞ്ചി: "എന്റെ ജോണിക്കുട്ടി, ഇന്ന്‌ അതിരാവിലെ തുടങ്ങണമെന്നു കരുത്തിയതാ. പക്ഷേ ഒരു പറ്റ്‌ പറ്റി."
ജോണിക്കുട്ടി: "എന്താ പറ്റിയത്‌?"
പ്രാഞ്ചി: "ജോണിക്കുട്ടീ..... മ്മടെ നാട്ടിലെ ഏറ്റവും നീളംകൂടിയ ക്യൂ എവിടെയാ ഉള്ളത്‌?"
ജോണിക്കുട്ടി: "അതെന്താ സംശയം ബീവറേജിന്റെ മുമ്പിൽ കാണുന്നത്‌."
പ്രാഞ്ചി: "തെറ്റി, ഇവിടെ തെറ്റി."
ജോണിക്കുട്ടി "ആർക്കു തെറ്റി, എനിക്കോ?"
പ്രാഞ്ചി: "തെറ്റി. ഈ പ്രാഞ്ചിക്ക്‌ തെറ്റി. ഒരു ഉച്ചര ഉച്ചേമുക്കാലായപ്പോൾ ഒരു ക്യൂവിൽ കയറിപ്പറ്റിയതാ. കുറച്ചു കഴിഞ്ഞപ്പോഴാ മനസ്സിലായത്‌ ക്രിസ്തുമസ്‌ ചന്തേലോട്ടുള്ള ക്യൂവാണെന്ന്‌. അവിടെന്ന്‌ വെച്ചു പിടിച്ചു ബിവറേജിലേക്ക്‌. അവിടെ ചെന്നപ്പോൾ നാട്ടിലെ മാന്യമാരെയെല്ലാം കണ്ടു. ഉറപ്പിച്ചു. ഇതു തന്നെ ക്യൂ. ഓകെ."
ഇത്രയും പറഞ്ഞ്‌ സൈക്കിൾ ചവിട്ടി പോകുന്ന പ്രാഞ്ചി. ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങുമ്പോൾ ഒരു ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ നോക്കുന്ന ജോണിക്കുട്ടി. റോഡിന്റെ നടുക്ക്‌ സൈക്കിൾ ബാലൻസ്‌ തെറ്റി വീണു കിടക്കുന്ന പ്രാഞ്ചിയെ കണ്ട്‌ സഡൻ ബ്രേക്കിട്ട്‌ കാർ നിർത്തിയപ്പോൾ ഉണ്ടായ ശബ്ദമാണത്‌. വേഗം ബൈക്ക്‌ സ്റ്റാന്റിൽ വച്ച്‌ അവിടേക്ക്‌ നടന്നു വരുന്ന ജോണിക്കുട്ടി. അമ്പരപ്പോടെ ഒപ്പം ദേഷ്യഭാവത്തിലും കാറിൽ നിന്നിറങ്ങി വരുന്ന അനുമോൾ. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ എഴുന്നേറ്റ്‌ വരുന്ന പ്രാഞ്ചി. എഴുന്നേൽക്കാൻ സഹായിക്കുന്ന ജോണിക്കുട്ടി.
ജോണിക്കുട്ടി: "എന്താ പ്രാഞ്ചി വല്ലതും പറ്റിയോ?"
പ്രാഞ്ചി: "ങും. പറ്റും പറ്റും. പ്രാഞ്ചിയെ വീഴ്ത്താൻ ആർക്കും പറ്റത്തില്ല. അതിന്‌ പ്രാഞ്ചി തന്നെ വിചാരിക്കണം."
അനുമോൾ: (ദേഷ്യത്തിൽ) "കൺട്രി ഫെല്ലോ. കള്ളും കുടിച്ച്‌ കാറിന്റെ മുന്നിലാണോ വീഴുന്നത്‌."
ആപാദചൂഢം അനുമോളെ നോക്കുന്ന പ്രാഞ്ചി.
പ്രാഞ്ചി: "പെണ്ണിന്റെ വേഷം കെട്ടി വന്ന്‌ പ്രാഞ്ചിയെ വീഴ്ത്താൻ നോക്ക്വാ? വീഴണോന്ന്‌ പ്രാഞ്ചിക്ക്‌ തോന്നി. വീണു. അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമല്ല."
ജോണിക്കുട്ടി: (പ്രാഞ്ചിയെ ആശ്വസിപ്പിച്ചുകൊണ്ട്‌) "പോട്ടെ പ്രാഞ്ചി."
പ്രാഞ്ചി: "ടാറിട്ട റോഡിന്റെ അവകാശം കാറുകൾക്ക്‌ മാത്രമല്ല. മ്മടെ സർക്കാരിന്റെ മ്മടെ റോഡ്‌, മ്മടെ സൈക്കിളുകാർക്കും കൂടിയുള്ളതാ. അല്ലാതെ..." (ഇടിയിൽ കയറി) ജോണിക്കുട്ടി: "വാ പോകാം പ്രാഞ്ചി, ക്രിസ്തുമസല്ലേ, എല്ലാം ഒരുക്കേണ്ട?"
ജോണിക്കുട്ടി സൈക്കിൾ വീണിടത്തുനിന്നും നേരെയാക്കി പ്രാഞ്ചിക്ക്‌ കൊടുക്കുന്നു. പ്രാഞ്ചി സൈക്കിൾ വാങ്ങി ചവിട്ടിപോകുന്നു. പോകുന്ന വേളയിൽ പ്രാഞ്ചി- പ്രാഞ്ചി: "ഹാപ്പി ക്രിസ്തുമസ്സ്‌."
പ്രാഞ്ചി പോയപ്പോൾ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങുന്ന അനുമോളുടെ അടുത്തേക്ക്‌ വന്ന്‌ ജോണിക്കുട്ടി.
ജോണിക്കുട്ടി: "ഹലോ മാഷെ. എവിടെത്ത്യാ? മനസ്സിലായില്ലല്ലോ?"
അനുമോൾ: "ഏതൊക്കെ സ്കൂളിൽ കുട്ടി പഠിച്ചിട്ടുണ്ട്‌?"
ജോണിക്കുട്ടി: "ഏത്‌ സ്കൂളിൽ പഠിച്ചു എന്നതിനല്ല, എന്തു പഠിച്ചു എന്നതാണ്‌ പ്രധാനം. അല്ലാതെ ഗുരുകുല സമ്പ്രദായത്തിൽ നിന്നും ഫൈവ്സ്റ്റാർ സൗകര്യങ്ങളിലേക്ക്‌ വിദ്യാഭ്യാസം മാറിയതുകൊണ്ടായില്ല. സംസ്കാരവും കൂടെചേരണം. അതുകൊണ്ട്‌ മോള്‌ ചെല്ല്‌."
അതുകേട്ട്‌ ദേഷ്യത്തോടെ ജോണിക്കുട്ടി നോക്കി. അനുമോൾ കാറെടുത്തു പോകുന്നു. അപ്പോൾ കാറിനെ നോക്കി ചിരിക്കുന്ന ജോണിക്കുട്ടി.
part 2



സീൻ-9
പകൽ ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം.
മാഷ്‌ മുൻവശത്തെ ഒരു കോണിൽ ചെടികളെ പരിപാലിക്കുന്നു. ഈ സമയം പുറത്തുപോയി തിരിച്ചുവന്ന അനുമോൾ. കാറിന്റെ ശബ്ദം കേട്ട്‌ നോക്കുന്ന ചാക്കോമാസ്റ്റർ.
കാറിൽനിന്നിറങ്ങി അകത്തേക്ക്‌ പോകുന്ന അനുമോൾ. വീണ്ടും ചെടികളിലേക്ക്‌ ശ്രദ്ധിക്കുന്ന ചാക്കോമാസ്റ്റർ.
ചാക്കോമാസ്റ്ററുടെ മുൻവശത്തു കിടക്കുന്ന കാർ ശ്രദ്ധിച്ചുകൊണ്ട്‌ ബൈക്കിൽ വരുന്ന ജോണിക്കുട്ടി. ബൈക്ക്‌ നിർത്തി സ്റ്റാന്റിൽ വയ്ക്കുന്നത്‌ കണ്ട്‌ അവിടേക്ക്‌ വരുന്ന ചാക്കോ മാസ്റ്ററോട്‌ ജോണിക്കുട്ടി.
ജോണിക്കുട്ടി: "ആരുടെയാണ്‌ മാഷെ ഈ കാറ്‌.?"
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ, നമ്മുടെ അനുമോളുടെ കാറാണ്‌. ടൗണിൽ നിന്നും ഒറ്റയ്ക്ക്‌ ഇത്രയും ദൂരം അവൾ ഡ്രൈവ്‌ ചെയ്താ വന്നത്‌. ഇപ്പോഴത്തെ പെൺകുട്ടികളുടെ ധൈര്യം അപാരം തന്നെ. പട്ടണത്തിന്റെ മറ്റൊരു മുഖം. ങാ...നീ കണ്ടില്ലല്ലോ അവളെ."
മുൻവശത്തെ കസേരയിൽ രണ്ടുപേരും ഇരിക്കുന്നു.
ചാക്കോമാസ്റ്റർ: "അനുമോളെ..."
ജോണിക്കുട്ടി: "മാഷെ കൊച്ചു മോള്‌ മിടുക്കിയാണ്‌."
അകത്തും നിന്നും മുൻവശത്തേക്ക്‌ വരുന്ന അനുമോളും മേരിയമ്മയും. അനുമോളെ നോക്കിത്തന്നെ ജോണിക്കുട്ടി ഇരുന്നു.
ജോണിക്കുട്ടി: "വെരിസ്മാർട്ട്‌, അല്ലാതെ നഗരത്തിൽ നിന്നും ഇത്രയും ദൂരം അതും ഒറ്റക്ക്‌ ഡ്രൈവ്‌ ചെയ്ത്‌ വരില്ലല്ലോ."
ചാക്കോമാസ്റ്റർ: "മോളെ ഇത്‌ നമ്മുടെ ജോണിക്കുട്ടിയാണ്‌. ഞങ്ങളെപ്പോലെ പ്രായമായവരുടെ മാത്രമല്ല ഈ നാടിന്റെ മൊത്തം ആശ്രയമാണ്‌ ജോണിക്കുട്ടി. നാടിന്റെ എന്തു നല്ലകാര്യത്തിനും മുൻപന്തിയിൽ തന്നെ ഇവനുണ്ടാകും. കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർക്കലും ഇവന്റെ ജോലിയാണ്‌."
ജോണിക്കുട്ടി: "ഇതൊക്കെയല്ലേ മാഷെ ഇന്നത്തെക്കാലത്തെ ചെറുപ്പക്കാർ ചെയ്യേണ്ടത്‌. മറ്റുള്ളവരുടെ സങ്കടങ്ങളും പരാതികളും കേൾക്കുമ്പോൾ എനിക്ക്‌ ഇടപെടാതിരിക്കാൻ കഴിയില്ല. അതുകൊണ്ടെന്താ അപ്പന്റെ ദൃഷ്ടിയിൽ സ്വന്തംകാര്യം നോക്കാനറിയാത്ത ഒരു മണ്ടനായിപ്പോയി ഞാൻ (ജോണിക്കുട്ടി അൽപം വിഷാദത്തോടെ നിർത്തുന്നു.) ഇതുകേട്ട്‌ അൽപം പരിഹാസത്തോടെ ജോണിക്കുട്ടിയെ നോക്കി-
അനുമോൾ: "വല്യപപ്പാ അപ്പോൾ ഇയാളാണോ ഈ നാട്ടിലെ പ്രശ്നങ്ങളുടെ ഹോൾസെയിൽ ഡീലർ?"
ജോണിക്കുട്ടി അനുമോളെ നോക്കിക്കൊണ്ട്‌ ചാക്കോമാസ്റ്ററോട്‌.
ജോണിക്കുട്ടി: "ഗ്രാമത്തിലെ നന്മകൾ ഈ കുട്ടിയോട്‌ പറഞ്ഞിട്ടെന്താ കാര്യം. മാഷ്‌ നമ്മുടെ ക്രിസ്തുമസ്‌ അടിച്ചുപൊളിക്കാനെന്തുവേണമെന്ന്‌ പറയ്‌ ബാക്കി കാര്യം ഞാനേറ്റു"
ഇതും പറഞ്ഞ്‌ അവർ ഒരുക്കങ്ങൾക്കായി എണീൽക്കുന്നു.
സീൻ-10
പകൽ. ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം. പുൽക്കൂടും ക്രിസ്തുമസ്‌ ട്രീയും വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുന്ന ജോണിക്കുട്ടി. ഇതിനിടയിൽ അനുമോൾ മൊബെയിൽ ഫോണിലൂടെ സംസാരിക്കുന്നത്‌ ശ്രദ്ധിക്കുന്നു.
അനുമോൾ: "അപർണ്ണ പ്ലീസ്‌, ബിലീവ്‌ മീ. നീ കേട്ടമാതിരി ആ ഇഷ്യൂസിലൊന്നും ഞാനില്ല.
ഐ ഡോണ്ട്‌ വാണ്ഡ്‌ ദെയർ മണി. നിനക്കറിയാമല്ലോ എന്റെ പപ്പേം മമ്മീം സ്റ്റേറ്റിസിൽ നിന്നും എനിക്കാവശ്യത്തിന്‌ പണം അയയ്ക്കുന്ന കാര്യം. പിന്നെ ഞാനാരെയും ഒറ്റുകൊടുത്തിട്ടില്ല. അവരുടെ ഇഷ്യൂസും എനിക്കറിയില്ല.
പിന്നെയെന്തിന്‌ അവരെന്നെ അന്വേഷിച്ച്‌ വരണം."
അനുമോൾ ഫോൺ കട്ട്‌ ചെയ്ത്‌ നോക്കുന്നത്‌ ജോണിക്കുട്ടിയുടെ മുഖത്തേക്കാണ്‌.
ജോണിക്കുട്ടി: "എനി പ്രോബ്ലം?"
ഇത്‌ കേട്ട്‌ ജോണിക്കുട്ടി ചോദിച്ചതു ശ്രദ്ധിക്കാതെ ദേഷ്യത്തോടെ നടന്നുപോകുന്ന അനുമോൾ.
സീൻ-11
പകൽ ചാക്കോമാസ്റ്ററിന്റെ വീടിന്റെ ഉൾവശം. അകത്തെ ഹാളിന്റെ അലങ്കാരങ്ങളിലേർപ്പെട്ട്‌ നിൽക്കുന്ന ജോണികുട്ടി. മോബെയിൽ ഫോണിന്റെ റിംഗ്‌ ടൂൺ കേട്ട്‌ പുറത്തുനിന്നും അകത്തേക്ക്‌ വരുന്ന (വേഗത്തിൽ) അനുമോൾ, ജോണിയുമായി കൂട്ടിയിടിച്ച്‌ വീഴുന്നു. അനുമോളുടെ മുകളിൽ വീഴുന്ന ജോണിക്കുട്ടി ചാടിയെഴുന്നേറ്റ്‌ അവളെ എഴുന്നേൽപ്പിക്കാൻ സഹായിക്കുന്നു.
ജോണിക്കുട്ടി: "വീഴ്ചകളിൽ സഹായിക്കുന്നവരാണ്‌ യഥാർത്ഥ സുഹൃത്തുക്കൾ. അനുമോൾക്ക്‌ എന്തോ പ്രശ്നമുണ്ട്‌. അതാണീ വെപ്രാളം. ആ പ്രശ്നമെന്തായാലും എന്നോട്‌ പറയാം." (അൽപം നിർത്തിയശേഷം) "ബാല്യത്തിന്റെ നിഷ്കളങ്കതയും കൗമാരത്തിന്റെ കൗതുകങ്ങളും കടന്ന്‌ യൗവ്വനത്തിന്റെ ആവേശങ്ങളിൽ പെട്ട്‌ കാപട്യങ്ങളിൽ വഴുതി വീഴരുത്‌ നമ്മൾ. ഞാനിടക്ക്‌ ഓർക്കാറുണ്ട്‌ ബാല്യത്തിലെ സൗഹൃദങ്ങൾ. അനുമോൾക്ക്‌ പൂ പറിച്ച്‌ തന്നതും പുഴകാണിച്ചു തന്നതും പൂത്തുമ്പിയെ പിടിച്ചു തന്നതും തിരിച്ച്‌ ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ലല്ലോ. അതുപോലെ ഇപ്പോഴത്തെ പ്രശ്നവും എന്നോട്‌ തുറന്നു പറയാം.
ബാല്യകാല ഓർമ്മകളും സൗഹൃദങ്ങളും അനുമോളുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നു. ഒപ്പം ദേഷ്യത്തിന്റെ കനലെരിഞ്ഞ്‌ ഇല്ലാതാകുകയും ചെയ്യുന്നു. (ഭൂതകാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനം.) ഗാനശേഷം അനുമോൾ: "അയാം സോറി...സോറി"
ജോണിക്കുട്ടി: "ഇറ്റ്സോൾ റൈറ്റ്‌."
അനുമോൾ: "വൈകിട്ടൊന്ന്‌ തനിച്ചു കാണാമോ. എല്ലാ പറയാം."
മുറ്റത്തുനിൽക്കുന്ന മാഷിനോടായി.
ജോണിക്കുട്ടി: "മാഷേ ഞാനിറങ്ങുകയാണ്‌. ഇനി കരോൾ സംഘത്തെ തയ്യാറാക്കുന്നതിന്‌ നമ്മുടെ അച്ചൻ പള്ളിയിൽ കാത്തുനിൽക്കുന്നുണ്ടാകും."
സീൻ-12
രാത്രി വൈദ്യുത ദീപാലംങ്കാരങ്ങളിൽ കുളിച്ചു നിൽക്കുന്ന ചാക്കോമാസ്റ്ററുടെ വീട്‌. അവിടേയ്ക്ക്‌ കരോൾ സംഘത്തെ നയിച്ചെത്തുന്ന ജോണിക്കുട്ടി കരോൾ ഗാനങ്ങളും മറ്റും നടക്കുമ്പോൾ ജോണിക്കുട്ടിയും അനുമോളും മാറിനിന്ന്‌ എന്തോ സംസാരിക്കുന്നു. പശ്ചാത്തലത്തിൽ മുഴങ്ങുന്ന കരോൾ ഗാനം. അതിനുശേഷം കരോൾസംഘം വീട്ടിൽ നിന്നും പുറപ്പെടുന്നു. ആ സമയം ജോണിക്കുട്ടിയും അനുമോളും മാഷും മേരിയമ്മയും നിൽക്കുന്ന ഭാഗത്തേക്ക്‌ ചെല്ലുന്നു.
അനുമോൾ: "ഞാൻ ജോണിക്കുട്ടിയുടെ കൂടെ പള്ളിയിൽ പോകുകയാണ്‌ വലിയ പപ്പാ..."
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ, മോളെ നോക്കണേ. കാര്യം നഗരത്തിൽ വളർന്ന കുട്ടിയാണെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ടത്‌ ശ്രദ്ധിക്കണം."
ഇതും പറഞ്ഞ്‌ വീട്ടിൽ നിന്നും നടന്നുനീങ്ങുന്ന ജോണിക്കുട്ടിയും അനുമോളും. ഈ സമയം പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവും ഒപ്പം പ്രതീക്ഷയുടെ പ്രതീകമായി കത്തി നിൽക്കുന്ന നക്ഷത്രവും.
സീൻ-13
രാത്രി. പോലീസ്സ്റ്റേഷൻ. അകത്ത്‌ ഇൻസ്പെകടറുടെ മുറിയിൽ ഇൻസ്പെക്ടർക്ക്‌ അഭിമുഖമായി ഇരിക്കുന്ന ജോണിക്കുട്ടിയും അനുമോളും.
ജോണിക്കുട്ടി: "സാർ, ഇത്‌ എന്റെ ഫ്രണ്ട്‌ അനുമോൾ. നമ്മുടെ ചാക്കോമാസ്റ്ററുടെ കൊച്ചുമോളാണ്‌. അനുമോളുടെ പ്രശ്നത്തിൽ സാറൊന്നു സഹായിക്കണം."
ഇൻസ്പെക്ടർ: "പറയൂ"
അനുമോൾ: "സാർ, നഗരത്തിലെ വളരെ പ്രശസ്തമായ കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌. പഠനത്തിന്റെ ഇടവേളകൾ അടിപൊളി സുഹൃത്തക്കൾക്കായി ഞാൻ മാറ്റിവച്ചു. ഐ മീൻ ഫ്രീക്ക്‌ ഫ്രെണ്ട്‌ ഷിപ്സ്‌. പക്ഷേ, ഇന്നലെ രാവിലെ എന്റെ കൂട്ടുകാരി അപർണ്ണയുടെ ഫോൺ കോളിൽ നിന്നും...."
-ഫ്ലാഷ്‌ ബാക്ക്‌-
സീൻ-14
അലങ്കാരങ്ങളുടെയും ആർഭാടങ്ങളുടെയും ആഘോഷത്തിമിർപ്പുകളുടെയും മഹാനഗരം. അതിന്റെ ഒരു കോണിൽ ഒരു ലേഡീസ്‌ ഹോസ്റ്റൽ. സമയം സായാഹ്നം. ഹോസ്റ്റൽ മുറിയിൽ നിന്നും തിരക്കിട്ട്‌ ഇറങ്ങാനൊരുങ്ങുന്ന അനുമോൾ. ഇത്‌ കണ്ട്‌ നോക്കുന്ന കൂട്ടുകാരി അപർണ്ണയോട്‌-
അനുമോൾ:"അപർണ്ണേ നീതു ഹോട്ടൽ സരോവറിൽ ഒരു പാർട്ടി അറേഞ്ച്‌ ചെയ്തിട്ടുണ്ട്‌. കൂടെ അവളുടെ ഫ്രണ്ട്സുമുണ്ട്‌. ഇന്ന്‌ അവിടെയാണ്‌ കമ്പനി."
സീൻ-15
സായാഹ്നത്തിലെ അനുമോളുടെയും കൂട്ടുകാരുടെയും നഗരസവാരി. യുവത്വത്തിന്റെ പ്രസരിപ്പും നാഗരികതയുടെ വേഷവിതാനങ്ങളും, ആധുനികതയുടെ പുത്തൻഭാവത്തോടെ അനുമോളും രണ്ടു ഗേൾ ഫ്രണ്ട്സും മൂന്നു ബോയ്‌ ഫ്രണ്ട്സും കാറിലും ബൈക്കുകളിലുമായി സഞ്ചരിക്കുന്നു. സഞ്ചാരത്തിനൊടുവിൽ ഹോട്ടൽ സരോവറിലെ ഡാൻസ്‌ ബാറിലേക്കവർ കടന്നു ചെല്ലുന്നു.
ദീപാലംകൃതമായ ഡാൻസ്‌ ബാറിന്റെ അകവശം. പശ്ചാത്തല സംഗീതത്തിനനുസരിച്ച്‌ നൃത്തം ചെയ്യുന്ന യുവതീ യുവാക്കൾ. അവർക്കിടയിൽ ഒരു ബാർസ്റ്റൂളിൽ ഇരിപ്പിടം കണ്ടെത്തുന്ന അനുമോൾ.
സീൻ-16
ഡാൻസ്‌ ബാറിൽ സുഹൃത്തുക്കൾക്കരികിലേക്ക്‌ ബിയർ ബോട്ടിലുകളുമായി വരുന്ന ആൺ സുഹൃത്ത്‌ കിരൺ.
കിരൺ: "കമോൺ ഫ്രെണ്ട്സ്‌, ലെറ്റ്‌ അസ്‌ സ്റ്റാർട്ട്‌ ഔവർ പാർട്ടി." ബിയർ പൊട്ടിച്ച്‌ മഗ്ഗുകളിലേക്ക്‌ പകർത്തുന്നു.
കിരൺ: "ചിയേഴ്സ്‌"
കൂട്ടുകാർ ഒന്നിച്ച്‌: "ചിയേഴ്സ്‌ ഓൾ"
സീൻ-16 എ
ഡാൻസ്‌ ബാറിൽ നൃത്തം ചെയ്യുന്ന അനുമോളുടെ കൂട്ടുകാർ. ബിയർ കഴിച്ചുകൊണ്ടിരിക്കുന്ന അനുമോളെയും ഒരു കൂട്ടുകാരിയെയും കൈപിടിച്ച്‌ ഡാൻസിനായി ക്ഷണിക്കുന്ന മറ്റ്‌ കൂട്ടുകാർ. കിരൺ: "അനു പ്ലീസ്‌ കം. ഡാൻസ്‌ വിത്ത്‌ മി."
അനുമോൾ കിരണിനൊപ്പം ഡാൻസ്‌ ചെയ്യുന്നു. ഡാൻസിന്റെ മൂർദ്ധന്യത്തിൽ മൊബെയിൽ ഫോണിന്റെ റിംഗ്ടോൺ കേട്ട്‌ അനുവിനൊപ്പം ഡാൻസ്‌ ചെയ്യുന്ന കിരൺ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത്‌ നമ്പർ ശ്രദ്ധിച്ച്‌ ആളൊഴിഞ്ഞ ഒരു കോണിലേക്ക്‌ പോകുന്നു. ഫോൺ കോൾ അറ്റന്റ്‌ ചെയ്ത്‌ മറ്റ്‌ രണ്ട്‌ ആൺ സുഹൃത്തുക്കളെയും വിളിക്കുന്നു.
കിരൺ: "ഭായിയുടെ കോളുണ്ട്‌." സുഹൃത്തുക്കളിൽ ഒരാളായ റിക്സൺ: "എന്താ കോള്‌."
കിരൺ: "അതൊക്കെയുണ്ട്‌."
ചെവിയിൽ രണ്ടുപേരോടുമായി രഹസ്യമായി സംസാരിക്കുന്ന കിരൺ. സംസാരശേഷം റിക്സൺ മറ്റൊരു പെൺസുഹൃത്തിനെ വിളിച്ച്‌ ചെവിയിൽ സംസാരിക്കുന്നു. തുടർന്ന്‌ അനുവിന്റെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങി റിക്സന്റെ കയ്യിൽ കൊടുക്കുന്നു. കയ്യിൽ കിട്ടിയ കാറിന്റെ കീ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ റിക്സൺ: " ഓകെ. ലെറ്റ്‌ അസ്‌ മൂവ്‌ കിരൺ."
ഡാൻസ്‌ ബാറിന്റെ വാതിൽ തുറന്ന്‌ പുറത്തേക്ക്‌ പോകുന്ന കിരണും റിക്സണും അനൂപും.
ഡാൻസും ബിയറുമായി സമയം ചെലവഴിക്കുന്ന അനുമോളും ബാക്കി കൂട്ടുകാരികളും. ഒഴിഞ്ഞ ബിയർകുപ്പികൾ അവരുടെ ടേബിളിൽ കൂടിക്കൂടി വരുന്നു. സമയം ഒരു മണിക്കൂറോളം കഴിഞ്ഞു. ഈ സമയം അനുവിനൊപ്പം നൃത്തം ചെയ്യുന്ന നീതുവിന്റെ മൊബെയിൽ ചിലക്കുന്നു. ഫോൺ അറ്റന്റ്‌ ചെയ്യുന്ന നീതു.
നീതു: "ഹലോ റിക്സൺ. എവിടെയുണ്ട്‌. ർറൂം നമ്പർ....205 ലോ...ഓകെ, ഓകെ. വി ആർ കമിംഗ്‌."
സംഭാഷണത്തിന്‌ ശേഷം അനുവിനെയും മെലീസയെയും വിളിച്ചുകൊണ്ട്‌ ഡാൻസ്‌ ബാറിൽ നിന്നും വാതിൽ തുറന്ന്‌ പുറത്തേക്ക്‌ പോകുന്നു നീതു.
സീൻ-17
ർറൂം നമ്പർ 205 ന്റെ വാതിൽ തുറന്ന്‌ അകത്തേക്കു കയറുന്ന അനുവും കൂട്ടുകാരികളും. ർറൂമിൽ കിരണും റിക്സണും അനൂപും തുറന്നു വച്ചിരിക്കുന്ന ഒരു ബ്രീഫ്‌ കേസിനു ചുറ്റും നിൽക്കുന്നു. ബ്രീഫ്‌ കേസ്‌ നിറയെ അടുക്കി വച്ചിരിക്കുന്ന നോട്ടുകെട്ടുകൾ. പണം കണ്ട്‌ അനുവിന്റെ സുഹൃത്തുക്കളെല്ലാവരും സന്തോഷിക്കുന്നു. എന്നാൽ അനു പകച്ചു നിൽക്കുന്നു.
കിരൺ: "നീതു, നോക്ക്‌ ഈ മാസം അടിച്ചു പൊളിക്കാൻ ഈ നോട്ടുകൾ ധാരാളം മതിയാകുമല്ലോ?"
നീതു: "ഓ ഷുവർ ഇത്‌ ധാരാളം ഉണ്ട്‌. ആട്ടെ, എന്തായിരുന്നു കോള്‌."
റിക്സൺ: "ഭായിയുടെ ഒരു ഡീലാ മോളെ ഇത്‌." പകച്ചുനിൽക്കുന്ന അനു-മോളെനോക്കി.
അനൂപ്‌: "ഓ, അനുമോൾ താങ്ക്സ്‌ എ ലോട്ട്‌ ഫോർ യുവർ കീ. കീപ്പ്‌ ഇറ്റ്‌ അപ്പ്‌." (എന്നു പറഞ്ഞുകൊണ്ട്‌ കീ അനുമോൾക്ക്‌ കൊടുക്കുന്നു.)
കീയും വാങ്ങി തിരക്കിട്ടു നടന്നുപോകുന്ന അനുമോൾ. അതുകണ്ട്‌ പരസ്പരം സംശയത്തോടെ സുഹൃത്തുക്കൾ.
സീൻ-18
രാത്രി ഹോസ്റ്റൽ മുറിയിൽ കട്ടിലിൽ മാഗസിൻ വായിച്ചു കൊണ്ട്‌ കിടക്കുന്ന അപർണ്ണ. അവിടേക്ക്‌ കടന്നുവരുന്ന അനുമോൾ ബിയർ കുടിച്ചതിന്റെ ലഹരിയാണ്‌.
അപർണ്ണ: "ഹായ്‌, അനുമോൾ പാർട്ടി അടിച്ചുപൊളിച്ചെന്നു തോന്നുന്നല്ലോ"
അനുമോൾ:"റിയലി, അടിച്ചുപൊളിച്ചു."
തുടർന്ന്‌ കട്ടിലിൽ കിടക്കുന്നു അനുമോൾ. ഉറങ്ങിപ്പോകുന്നു.
സീൻ-19
പ്രഭാതം. ഹോസ്റ്റൽ മുറി. കുളിമുറിയിൽ അപർണ്ണ കുളിക്കുന്നതിന്റെ ശബ്ദം മാത്രം കേൾക്കുന്നു. അനുവിന്റെ ഫോൺ ശബ്ദിക്കുന്നു. ഉറക്കം വിട്ടെണീറ്റ്‌ അനുമോൾ ഫോൺ അറ്റന്റ്‌ ചെയ്യുന്നു. ഫോണിന്റെ അങ്ങേത്തലക്കൽ നീതു.
നീതുവിന്റെ ശബ്ദം: "അനു എവിടെയാണ്‌."
അനുമോൾ: "ഞാൻ ഹോസ്റ്റലിലാണ്‌.
ഇപ്പോൾ ഉണർന്നതേയുള്ളു. എന്തേ ഇത്ര രാവിലെ."
നീതുവിന്റെ ശബ്ദം: "നീ എത്രയും വേഗം ഇവിടെനിന്നും മാറിനിൽക്കണം. ഒരു പ്രോബ്ലം ഉണ്ട്‌."
അനുമോൾ: "എന്തു പ്രോബ്ലം?"
നീതുവിന്റെ ശബ്ദം: "നീ ഇന്നലെ നടന്നത്‌ ഓർക്കുന്നുണ്ടോ?"
അൽപനേരം ആലോചിച്ചിതനു ശേഷം
അനുമോൾ: "യെസ്‌.. അവരെന്റെ കാറുമായി പോയിട്ട്‌ വല്ല പ്രശ്നവും ഉണ്ടായോ?"
നീതുവിന്റെ ശബ്ദം: "അവരൊരു ഭായിയെപ്പറ്റി പറഞ്ഞില്ലേ. അയാൾ പോലീസ്‌ കസ്റ്റഡിയിലായി."
തലേന്നാൾ ർറൂമിൽ നടന്ന സംഭവങ്ങൾ അനുമോളുടെ മനസ്സിലേക്ക്‌ ഓടിയെത്തി. പെട്ടെന്ന്‌ ഭയന്നപോലെ അനുമോൾ.
അനുമോൾ: "ദേ ബിലോംഗ്‌ ടു എനി റാക്കറ്റ്‌?"
നീതുവിന്റെ ശബ്ദം: "യെസ്‌. ഇറ്റ്സ്‌ ഓവർ."
ഈ സംഭാഷണത്തിനുശേഷം അനുമോൾ തിരിക്കുപിടിച്ച്‌ വസ്ത്രങ്ങൾ ബാഗിലാക്കി കുളിച്ചുകൊണ്ടിരുന്ന അപർണ്ണയോട്‌
അനുമോൾ: "അപർണ്ണേ, ഞാനെന്റെ മമ്മിയുടെ നാട്ടിലേക്ക്‌ പോവുകയാണ്‌.
ഈ ക്രിസ്തുമസ്‌ വല്യപപ്പായുടെയും വല്യമമ്മിയുടെയും ഒപ്പമാണ്‌."
ഡോർ തുറന്ന്‌ വേഗത്തിൽ അനുമോൾ പുറത്തേക്ക്‌ പോകുന്നു.
സീൻ-20
ഫ്ലാഷ്‌ ബാക്കിനുശേഷം പോലീസ്‌ സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറി. ജോണിക്കുട്ടിയെ നോക്കി ഇൻസ്പെക്ടർ - ജോണിക്കുട്ടി ഇറ്റ്സ്‌ എ കോമ്പ്ലിക്കേറ്റഡ്‌ പ്രോബ്ലം. ബട്ട്‌ അനുമോൾ ഈസ്‌ ഇന്നേസ്റ്റ്‌. ഐ അണ്ടർസ്റ്റാന്റ്‌ ദാറ്റ്‌ സോ ഐ ക്യാൻ മനേജ്‌. അനുമോൾക്കൊന്നും സംഭവിക്കില്ല."
ജോണക്കുട്ടി: "താങ്ക്‌ യു സാർ." (ഒപ്പം അനുമോളും)
തുടർന്ന്‌ കസേരയിൽ നിന്നും എഴുന്നേറ്റ്‌ പുറത്തേക്കു പോകുന്നു ജോണിക്കുട്ടിയും അനുമോളും. ഇൻസ്പെക്ടർ എവിടേക്കോ ഫോൺ ചെയ്യുന്നു.
ഇൻസ്പെക്ടർ: "ഗുഡ്‌ ഈവനിംഗ്‌ സാർ, ഞാൻ വിളിച്ചതു...."
സീൻ-21
ക്രിസ്തുമസ്‌ പ്രഭാതം
ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം. പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞുവരുന്ന ചാക്കോമാസ്റ്ററും മേരിയമ്മയും അനുമോളും. എല്ലാവരുടെയും മുഖത്ത്‌ പ്രസന്നഭാവം. പൂമുഖത്ത്‌ കിടക്കുന്ന പത്രമെടുത്ത്‌ ഉച്ചത്തിൽ വായിക്കുന്ന ചാക്കോ മാസ്റ്റർ.
ചാക്കോമാസ്റ്റർ: "തിരുപ്പിറവി ദിനത്തിൽ നല്ലവാർത്തകൾ ആവണേ...ആ ഹാ...നഗരത്തിൽ കുഴൽപണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. ഭായി എന്നുവിളിക്കുന്ന ആളുടെ സംഘമാണ്‌ അറസ്റ്റിൽ."
ആത്മഗതം (ചാക്കോമാസ്റ്റർ) "എന്തൊക്കെ കുറ്റകൃത്യങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌."
ഇതുകേട്ട്‌ ആശ്വാസത്തോടെ പൂമുഖത്ത്‌ അനുമോൾ.
സീൻ-22
ക്രിസ്തുമസ്പിറ്റേന്നാൾ പ്രഭാതം. വീടിന്റെ പൂമുഖത്ത്‌ കിടക്കുന്ന കാറിന്റെ ഡിക്കിയിലേക്ക്‌ വേലക്കാരി അനുമോളുടെ ബാഗും മറ്റും എടുത്തുവയ്ക്കുന്നു. സഹായിച്ചുകൊണ്ട്‌ ചാക്കോമാസ്റ്ററും മേരിയമ്മയും. ആരെയോ പ്രതീക്ഷിച്ച്‌ അക്ഷമമായി യാത്രക്കൊരുങ്ങി നിൽക്കുന്ന അനുമോൾ. ഈ സമയം ബൈക്കിൽ വന്നിറങ്ങുന്ന ജോണിക്കുട്ടിയെ നോക്കി....
ചാക്കോമാസ്റ്റർ: ജോണിക്കുട്ടി ഇപ്പോൾ വന്നതു നന്നായി. നമ്മുടെ അനുമോൾ തിരിച്ചുപോകുകയാണ്‌."
എല്ലാവരോടും യാത്രപറഞ്ഞ്‌ കാറിൽ കയറുന്ന അനുമോൾ.
അനുമോൾ: "വല്യപപ്പാ വല്യമമ്മീപോട്ടെ."
കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത്‌ അൽപം നീങ്ങി. മുമ്പിൽ നിൽക്കുന്ന ജോണിക്കുട്ടിയുടെ അരികിൽ കാർ നിർത്തുന്നു.
അനുമോൾ:"വെറുമൊരു നന്ദിവാക്കിനപ്പുറത്തുള്ള സൗഹൃദത്തിനായി ഞാൻ കൊതിക്കുന്നു. ദൂരം സൗഹൃദങ്ങൾക്കൊരു തടസ്സമാവില്ല." ജോണിക്കുട്ടി: "കാപട്യങ്ങളില്ലാത്ത നഗരത്തിന്റെ സൗന്ദര്യമാണ്‌ ഈ ഗ്രാമത്തിനിഷ്ടം. എനിക്കും."
അനുമോൾ: "യൂ ആർ മോസ്റ്റ്‌ വെൽക്കം."
കൈവീശിക്കൊണ്ടിരുന്ന ജോണിക്കുട്ടിയെയും ചാക്കോമാസ്റ്ററെയും മേരിയമ്മയെയും കടന്ന്‌ കാർ മുന്നോട്ടു നീങ്ങി.
(അവസാനിച്ചു)

Thursday, January 28, 2010

തീൻമേശകൾക്കും ചിലത്‌ പറയാനുണ്ട്‌



saju pullan
എയർപോർട്ടിലെ വാഷ്ബേസിനിൽ എത്ര കഴുകിയിട്ടും ഫ്ലൈറ്റിലെ ആഹാരത്തിന്റെ അരുചി അയാളുടെ വായിൽ നിന്നും ഒഴിഞ്ഞുപോയില്ല. പൈപ്പുവെള്ളത്തിലെ ക്ലോറിൻ ചൊവയിൽ നാവ്‌ നീരസപ്പെടുകയും ചെയ്തു. വീട്ടിൽ എത്തട്ടെ, അയാൾ വിചാരിച്ചു. കിണറ്റിൽ നിന്നും പാളയിൽ കോരിയ വെള്ളം മൊത്തി കുടിക്കണം. എല്ലാ അരുചികളും കഴുകിക്കളയണം. ആ ഓർമ്മയിൽ പൊള്ളുന്ന ചൂടിലും ചുറ്റും മഴയുടെ ഉറവപൊട്ടുന്നതായി തോന്നി. അറൈവൽ ടെർമിനലിന്‌ പുറത്ത്‌ പ്രിയപ്പെട്ടവരെ വരവേൽക്കാൻ നിൽക്കുന്നവരുടെ ആകാംക്ഷപൂണ്ട നോട്ടങ്ങൾ.
പത്ത്‌ വർഷങ്ങൾക്കു ശേഷം കാണുന്ന അച്ഛന്റെയും അമ്മയുടേയും ദിനേഷിന്റെയും ആകാംക്ഷകൾ അയാൾ ആൾക്കൂട്ടത്തിൽ തിരഞ്ഞു.
"ഹലോ ഏട്ടാ ഞാനിവിടേണ്ട്‌" നിറഞ്ഞ ചിരിയോടെ മുമ്പിൽ നിൽക്കുന്നു ദിനേഷ്‌. പറ്റെവെട്ടിയ മുടിയും പതുങ്ങിയ പ്രകൃതവുമായിരുന്ന അനിയൻ, ഇപ്പോൾ ലോവെയ്സ്റ്റ്‌ പാന്റ്സും ബുഷ്‌ ഷർട്ടും ധരിച്ച്‌ ഒരു ഫാഷൻ മോഡലിനെപ്പോലെ-ആലിംഗനത്തിന്റെ ഔപചാരികത കടന്ന്‌ ദിനേഷ്‌ കാറിന്റെ ഡിക്കിയിൽ ലഗേജുകൾ അടുക്കിവച്ചു.
"പോകാം ഏട്ടാ" കത്തുന്ന വെയിലിലേക്ക്‌ കാർ മുരണ്ട്‌ പാഞ്ഞു. വെൽക്കം ടു....ഗ്രാമപഞ്ചായത്ത്‌ - എന്ന്‌ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ നാടെത്തി എന്നറിയിച്ചു.
വഴിക്കിരു പുറവും ദൂരങ്ങളോളം പരന്നു കിടന്ന നെൽപ്പാടങ്ങളായിരുന്നു ഇവിടെ നിന്ന്‌ പോകുമ്പോൾ. മുട്ടു മറയാത്ത മുണ്ടുടുത്ത്‌ ചേറിൽ പണിയുന്ന കർഷകരുടെ തേക്ക്പാട്ടിന്റെ ഈണം ഇന്നലെ കേട്ടപോലെ കാതിൽ മുഴങ്ങുന്നു.
അറബിസംഗീതത്തിന്റെ താളംമുറുകുന്ന ദുബായിലെ പാതിരാക്ലബുകളിൽ സുഹൃത്തുക്കൾ കൂട്ടമായി പോകുമ്പോഴും നാടിന്റെ പച്ചപ്പുകളെയോർത്ത്‌ തേക്ക്പാട്ടിന്റെ ഈണവും മൂളി മുറിയിൽ തനിച്ചിരിക്കാറുണ്ട്‌. 'ആ പച്ചപ്പുകൾ ഒരിക്കൽക്കൂടി കാണാൻ അയാളുടെ കണ്ണുകൾ ആർത്തിപിടിച്ചു.'
എന്നാൽ കണ്ണിൽ തൊടുന്നതെല്ലാം കോൺക്രീറ്റ്‌ ദൃശ്യങ്ങൾ. സ്തൂപരൂപത്തിലും ചതുരവടിവിലും ചരിവാകൃതിയിലും കോൺക്രീറ്റ്‌ കെട്ടിടങ്ങൾ കടുംചായക്കൂട്ടുകളിൽ തല ഉയർത്തി നിൽക്കുന്നു. ഗൾഫിലെ തന്നെ ഏതോ പട്ടണത്തിലാണോ എന്ന തോന്നലായി അയാൾക്ക്‌.
"നമ്മുടെ പാടം നെൽകൃഷി ചെയ്യുന്നത്‌ നീ തനിച്ചാണോ, അതോ കൂലിക്ക്‌ ആളെ കൂട്ട്വേ?"
"പാടം നികത്തി റബർ നട്ടു ഏട്ടാ, അച്ഛനാണ്‌ മേൽനോട്ടം. ഞാൻ ഇതുവരെ നമ്മുടെ പാടം കണ്ടിട്ടുപോലും ഇല്ല."
"അപ്പോൾ ചോറിനുള്ള അരിയോ?"
"അരി വാങ്ങും."
"പാടോണ്ടായിട്ടും അരി വാങ്ങ്വേ?"
അയാളുടെ സ്വരത്തിലെ ഉത്കണ്ഠ കണ്ടിട്ടാവും ദിനേഷ്‌ പറഞ്ഞു: "ഇവിടങ്ങളിൽ ഇപ്പോ നെൽകൃഷിയൊന്നും ഇല്ല. എല്ലാവരും അരി വാങ്ങ്വാണ്‌."
അയാൾക്ക്‌ എന്തോ ഒരു വല്ലായ്മ തോന്നി. ഓർമ്മയിൽ ഒരു മെതിക്കളം തെളിയുന്നു.
ചാണകം മെഴുകിയ മെതിക്കളത്തിൽ നെൽക്കറ്റമേൽ നൃത്തത്താളത്തിൽ മെതിക്കുന്നതച്ഛനും അമ്മയും.
കളത്തിന്‌ പുറത്ത്‌ വീഴുന്ന നെന്മണികൾ പെറുക്കിക്കൂട്ടുന്ന താൻ. അച്ഛനും അമ്മയും രാമൻ മേനോന്റെ കൊയ്ത്താളുകളായിരുന്നു. പെറുക്കിക്കൂട്ടിയ നെന്മണികൾ ഉരലിൽ കുത്തി ശർക്കര ചേർത്ത്‌ അവൽ നനയ്ക്കും. അവൽ നുള്ളി വായിൽ വയ്ക്കുമ്പോഴത്തെ രുചി-ഹൊ!
പതമ്പളക്കുന്ന നെല്ലുകൊണ്ട്‌ രണ്ടുമാസം കഴിക്കും. പിന്നെ അടുത്ത പൂപ്പ്‌ കൊയ്യും വരെ അരിവാങ്ങണം. അരിവാങ്ങലിന്റെ 'കുറച്ചിൽ' ഒഴിവാക്കാനാണ്‌ രാമൻമേനോന്റെ കണ്ടം വിക്കണ്ണ്ട എന്ന്‌ അച്ഛന്റെ കത്തു വന്നപ്പോൾ വാങ്ങി രജിസ്ട്രാക്കാൻ പണം അയച്ചതു. ദിനേഷിനും കൃഷിപ്പണി പഠിക്കാമല്ലോ എന്നും ഓർത്തു.
എന്നിട്ടിപ്പോൾ പാടം നികത്തിയിരിക്കുന്നു. കുത്തരിച്ചോറിന്റെ രുചി അച്ഛനും മറന്നുകളഞ്ഞോ?
ദിനേഷിന്റെ മൊബെയിലിൽ കോൾ മുഴങ്ങി. "ദാ ഞങ്ങൾ എത്തിപ്പോയമ്മേ...ഏട്ടൻ എന്റെ കൂടെ തന്നേണ്ട്‌". തിരിഞ്ഞ്‌ അയാളോടായി പറഞ്ഞു.
"അമ്മയാണ്‌. ഏട്ടൻ വരണത്‌ പ്രമാണിച്ച്‌ സദ്യവട്ടങ്ങള്‌ ഒരുക്കുകയാണമ്മ." അമ്മ വച്ചുണ്ടാക്കുന്ന ഉച്ചയൂണിന്റെ രുചിയോർത്തപ്പോൾ അയാളുടെ വായിൽ കപ്പൽ ഓടി.
ഉപ്പിലിട്ട കടുമാങ്ങയും വാഴക്കൂമ്പ്‌ തോരനും ചീരവച്ചതും മുരിങ്ങയിലയും ചക്കക്കുരുവും ചേർത്ത കൂട്ടുകറിയും. അച്ചിങ്ങ ഒലത്തും കുത്തരിച്ചോറും പച്ചമോരും തൂശനിലയും തീൻമേശയിൽ ഒരുങ്ങുകയാവും.
വീട്ടിൽ എത്തിയാൽ മതി എന്ന്‌ വിചാരിച്ചപ്പോഴേക്കും ഒരു വലിയ ഗേറ്റിന്‌ മുമ്പിൽ കാറ്‌ നിന്നു. പീലിവിരിച്ച തെങ്ങുകളുടെ തണലിൽ ഓടുമേഞ്ഞ ചെങ്കല്ലുവീട്‌ നിന്നിടത്ത്‌ ഒരു കോൺക്രീറ്റ്‌ സൗധം.
ഗ്രാമഹൃദയത്തിൽ ആഢംബരത്തിന്റെ അടയാളം. അയച്ച പണത്തിന്റെ ണല്ലോരു പങ്കും വീടിന്‌ തന്നെ ചെലവായിട്ടുണ്ടാകും.
വീട്‌ റോഡിന്‌ സമമാക്കാൻ മണ്ണ്‌ മാറ്റിയതിന്റെ അവശിഷ്ടങ്ങളായ മാവിന്റെയും പ്ലാവിന്റെയും തെങ്ങിന്റെയും വേരുകൾ ഒരു ദുരന്തനാടകത്തിലെ രംഗപടം പോലെ പറമ്പിന്‌ പിന്നിൽ ചിതറിക്കിടന്നു. പൂമുഖത്ത്‌ തന്നെ നിൽക്കുന്നുണ്ട്‌ അച്ഛനും അമ്മയും. മുടിയിലെ നരയും അൽപം തടിയും കൂടിയിട്ടുണ്ട്‌ അച്ഛന്‌.
'പുതിയ വീട്‌ നീ ആദ്യമായി കാണുകയല്ലേ'
'ന്റെ മോനൊന്ന്‌ വീട്ടിലേക്ക്‌ കേറട്ടെ. എന്നിട്ടാവാം. വിശേഷങ്ങൾ പറയല്‌.' അമ്മ ഇടയ്ക്ക്‌ കയറി പറഞ്ഞു.
"മോത്തും മേത്തും റോട്ടിലെ പൊടി പറ്റീട്ട്ണ്ട്‌. എന്റെ മോൻ വേഷം മാറി കുളിക്ക്‌. അകത്തെ ബാത്‌ർറൂമില്‌ ടവ്വലും സോപ്പും എടുത്ത്‌ വച്ചിട്ടുണ്ട്‌.""കിണറ്റിൽ നിന്നും പാളയിൽ വെള്ളം കോരി മേത്തൊഴിക്കുമ്പോഴുള്ള സുഖം ബാത്‌ർറൂമിലെ ഷവറിന്‌ കീഴെ നിന്നാൽ കിട്ടില്ല അമ്മേ."
"കിണറ്റീന്ന്‌. കുളിക്കാനാ....?"
"ൻഘാ..."
"കിണറ്റില്‌ വെള്ളം ഇല്ല. നിലമൊക്കെ ആൾകള്‌ മണ്ണിട്ടു നികത്തി ഉറവയൊക്കെ അടഞ്ഞു. നികത്തിയ നിലത്തിനാ ഇവിടെ ഡിമാന്റ്‌. പൈപ്പ്‌ കണക്ഷൻ ഉള്ളതുകൊണ്ട്‌ നമുക്ക്‌ വെള്ളത്തിന്‌ മുട്ടില്ല. വേഗം കുളിച്ച്‌ വാ, ചോറ്‌ വിളമ്പാം."
അത്രയ്ക്കും മാറിപ്പോയോ അമ്മേ, നമ്മുടെ നാട്‌.
മാറാതെ പിന്നെ, മോനിവിടെ നിന്ന്‌ പോയപ്പോ രണ്ട്‌ ദിവസം ട്രെയിൻ യാത്ര ചെയ്ത്‌ ബോംബേലെത്തീട്ടല്ലേ വിമാനത്തീ കയറാമ്പറ്റ്യത്‌. ഇന്ന്‌ വന്നപ്പോ ഫ്ലൈറ്റീന്നെറങ്ങി ദാന്ന്‌ പറയണ നേരംകൊണ്ട്‌ വീട്ടിലെത്തില്ലേ? അയാൾ വെറുതെ തലയാട്ടിക്കൊണ്ട്‌ കുളിമുറിയിലേക്ക്‌ നടന്നു. കുളിച്ച്‌ വന്നപ്പോഴേക്കും തീൻമേശയിൽ ചില്ല്‌ പാത്രങ്ങൾ നിരന്നിരുന്നു. വിഭവങ്ങൾ കണ്ട്‌ അയാൾ അമ്പരന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരൂപങ്ങൾ സ്ഫടികപാത്രങ്ങളെ സമ്പന്നമാക്കിയിരിക്കുന്നു. അവയിൽ നിന്നുയരുന്നു പരിമളം പഞ്ചനക്ഷത്രമുദ്രയായി ഭോജനശാലയിൽ പതിഞ്ഞു. അവയ്ക്ക്‌ പിന്നിൽ അസംഘടിതരായ അഭയാർത്ഥികളെപ്പോലെ പതുങ്ങിനിൽക്കുന്നു അവിയലും സാമ്പാറും പാവയ്ക്കാ തോരനും .ഒരിയ്ക്കൽ തീൻമേശയിലെ പ്രതാപികളായിരുന്നവർ. അയാൾ അവയെ ഒക്കെയും അരുമയോടെ അടുത്തേക്ക്‌ ചേർത്തുവച്ചു. നാവിൻ രുചിയുടെ ഹരിശ്രീ കുറിച്ചതിവരാണ്‌. ആവി പറക്കുന്ന ചോറിൽ സാമ്പാർ ഒഴിച്ചിളക്കി. ദേശാടനക്കിളി നെന്മണി കൊറിക്കും പോലെ ചോറുരുള വായിൽ ചവച്ചു.
നാവിൽ പുകഞ്ഞത്‌ എന്ത്‌ രുചി....അതെ, അതു തന്നെ.
ദൂരദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക്‌ പൊതികളിൽ വരുന്ന 'വയ്ക്കാൻ തയ്യാർ' സാമ്പാർ കൂട്ടിന്റേത്‌ തന്നെ. അവിയലിൽ കുതിർന്ന മുരിങ്ങാക്കായും എണ്ണയിൽ കുളിച്ച വഴുതനങ്ങയും തിളച്ച വെള്ളത്തിൽ കയ്പ്പ്‌ നഷ്ടപ്പെട്ട പാവയ്ക്കയും അന്യദേശങ്ങളുടെ രുചികളാണെന്ന്‌ അയാളുടെ നാവ്‌ തിരിച്ചറിഞ്ഞു. അയാൾക്ക്‌ ചുറ്റും ആതിഥേയരെപ്പോലെ അച്ഛനും അമ്മയും അനിയനും ഉത്സാഹിച്ചു. അയാളുടെ നാവിലെ രുചിമുകുളങ്ങൾ പനിയിലെന്നപോല കയ്ച്ചു.

Wednesday, January 27, 2010

വിൽക്കാനുണ്ട്‌ രത്നം


saju pullan

നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചാണ്‌ അവൾ ധനികനായ മനുഷ്യന്റെ മുറിയിൽ എത്തിയത്‌. അയാൾ അവളെ കാത്തിരിക്കുകയായിരുന്നു. അയാൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അവൾ, എല്ലാ ഭംഗികളേക്കാളും ഭംഗിയുള്ളവൾ. മുമ്പെവിടേയും കണ്ടിട്ടില്ലാത്തത്ര ഉടൽ അഴകുള്ളവൾ.

കരിവണ്ടഴകുള്ള കണ്ണുകൾ, ആപ്പിൾ റോസ്‌ ചുണ്ടുകൾ, കൊഴുത്ത ദേഹത്തെ മുഴുത്ത .......ഒക്കെ തുറന്നുകാണാൻ കൊതിയായി. കായൽക്കരയിലെ ഹോട്ടൽമുറിയിൽ അയാൾക്കരികെ അവൾ കാതരയായി ഇരുന്നു.

അഴിമുഖത്തു നിന്നും വീശിയ കാറ്റ്‌ നഗരത്തിലേക്ക്‌ കടന്നു ,കാറ്റ്‌ ഒരു കമ്പളം കണക്കെ അവരെ പൊതിഞ്ഞു. ഈറൻ കാറ്റായിരുന്നു എന്നിട്ടും അവർ ഇരുന്നു വിയർത്തു.

രത്നവേട്ടക്കാരന്റെ കയ്യിലമർന്ന നിധികുംഭത്തെപ്പോലെ അയാൾ അവളെ ചുംബിച്ചു. ....നിധികുംഭത്തിന്റെ മേലാട അഴിച്ചു മാറ്റി.

ഉൾതലത്തിലെ ഇരുൾ കയത്തിൽ ഒരു മാംസസ്പർശം അവൾ അറിഞ്ഞു. തെല്ലു നേരത്തിനുള്ളിൽ ആ നക്ഷത്ര സ്യൂട്ടിൽ കൊള്ളചെയ്യപ്പെട്ട ഒരു നിധികുംഭം പോലെ അവൾ തുറന്നുകിടന്നു.ഉടലിന്റെ ദാഹമൊടുങ്ങി അയാൾ അലിവോടെ അവളെ ചേർത്തണച്ചു. അവളെ ഒരുപാട്‌ ഇഷ്ടപ്പെട്ടു അയാൾക്ക്‌. താൻ രുചിച്ചിട്ടുള്ളതിൽ വച്ചേറ്റവും മധുരമുള്ള ശരീരം ഇവളുടേതാണ്‌. തേന്‍‌മധുരമുള്ള ശരീരം. !
ഇന്നിത്രക്ക്‌ മതി. തമ്മിൽ പിരിയാം. അയാൾ കരുണയോടെ അവളോട്‌ ആരാഞ്ഞു.
'സുന്ദരി എനിക്കു കുറച്ചു തിരക്കുകളുണ്ട്‌. നമുക്ക്‌ പിരിയാം. സമയം നിനക്കും വിലപ്പെട്ടതാണല്ലോ?

അവൾ പറഞ്ഞു എനിക്കു തിരക്കില്ല സാർ.തന്നെയുമല്ല. അങ്ങയോട്‌ എന്നെപ്പറ്റി ചിലത്‌ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു പറയാൻ വേണ്ടീട്ട്‌ മാത്രമാണ്‌ ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിച്ചതു്‌. അങ്ങേക്ക്‌ കേൾക്കാൻ മനസ്സുണ്ടാകണം.
ശരീരം കൊണ്ട്‌ സംസാരിച്ചതു തന്നെ ധാരാളം എന്ന്‌ മനസ്സിൽ പറഞ്ഞെങ്കിലും നൂറുവട്ടം മനസ്സാണ്‌ കുട്ടീ എന്ന്‌ അയാൾ അവളോട്‌ പറഞ്ഞു.


'അല്ലെങ്കിൽ തന്നെ ഇവൾ പറയാൻ പോകുന്നതൊക്കെ തനിക്കറിയാവുന്നതു തന്നെ. ഇവൾ ഒന്നാം തരം മോഡൽ അല്ലേ."
ഒരു വസ്ത്ര പരസ്യത്തിന്‌ മോഡലായി ഫാഷൻ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം കണ്ട മാത്രയിൽ തന്നെ വല്ലാതെ ആകർഷിച്ചു. അതിൽ പിന്നെ ഹോട്ടലിന്റെ കൺവെന്‍ഷൻ സെന്ററിൽ ഫാഷൻ ഷോയിൽ നേരിട്ട്‌ കണ്ടു. ഉടയാത്ത ഉടലിന്റെ താളം റാമ്പിൽ കണ്ടപ്പോഴേ തീരുമാനിച്ചു,ഒരു ദിനം ഇവളോടൊപ്പം ഈ ഹോട്ടലിൽ തന്നെ കൂടണം.

മോഡലുകളെ സപ്ലെ ചെയ്യുന്ന പ്രോഡക്ഷൻ എക്സിക്യൂട്ടീവ്‌ അഭിയെ ഏർപ്പാടാക്കിയപ്പോൾ എല്ലാം എളുപ്പത്തിലാവുമെന്ന്‌ കരുതി. വശീകരിക്കുന്നതിനായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നല്ലോ!

ഒരാഴ്‌ച്ചയായുള്ള കഠിനപ്രയത്‌നത്തിനൊടുവിൽ ഒരറ്റ കൈ പ്രയോഗത്തിന്റെ വരവിനെ വിശേഷിപ്പിച്ചതു്‌. ഇവൾ ഒരു സാധാരണ മോഡൽ പോലും അല്ലപോലും. !

ഓ, പിന്നെ കൊക്കെത്ര കുളം കണ്ടിരിക്കുന്നു.
എന്തായിരുന്നുവോ അറ്റകൈപ്രയോഗം?

'അതെന്തെങ്കിലുമാവട്ടെ"
അയാൾ അവളെ നോക്കിപ്പറഞ്ഞു.
നിന്നെപ്പറ്റി എനിക്കറിയാമല്ലൊ സുന്ദരി, നീയൊരു നമ്പർ വൺ മോഡലല്ലേ"?
മോഡൽ മാത്രമല്ല സാർ ഞാനൊരു വിദ്ധ്യാർത്ഥിനിയാണ്‌.

"ഓഹൊ ,കാകദൃഷ്ടിർബകധ്യാനം,ശ്വാനനിദ്ര,തഥൈവച,അൽപ്പാഹാരം,ജീർണ്ണവസ്ത്രമേതദ്വിദ്യാർത്ഥി ലക്ഷണം എന്നാണല്ലോ ശാസ്ത്രം. നിന്നെ കണ്ടിട്ട്‌ അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.

അതൊരു പഴയ ലക്ഷണശാസ്ത്രമല്ലേ- സാർ.പഠിക്കാനുള്ള പണം തേടി മോഡലിംഗിനും, ഫാഷൻഷോയിക്കുമൊക്കെ പോയി ലക്ഷണം കെട്ടു.
അതേയോ അതെനിക്കൊരു പുതിയ അറിവാണല്ലോ. ! ഏത്‌ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്‌?
എഞ്ചിനീയറിംഗ്‌ ഒന്നാം വർഷം.
യേത്‌ കോളേജിൽ? അയൾക്കാകാംക്ഷയായി. അവൾ പറഞ്ഞു,അങ്ങ്‌ അറിയും ഈ നഗരത്തിലെ പ്രശസ്തമായ സ്വാശ്രയ കോളേജാണ്‌. .............എന്നാണ്‌ പേര്‌

കോളേജിന്റെ പേരു കേട്ടതും ഭൂകമ്പത്തിൽപ്പെട്ട വൻമരത്തെപ്പോലെ അയാളുടെ ഉടല്‌ വിറച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടിക്കാര്യം ആദ്യമേ പറഞ്ഞില്ല നീ? ക്ഷോഭത്താൽ അയാൾ കിതച്ചുകൊണ്ടിരുന്നു.


അതിനുത്തരമെന്നോണം അവൾ ആലങ്കാരികമായി ചിരിച്ചു.

അവൾ പറഞ്ഞു"വിദ്യാരംഭത്തിനു പണം വേണം. സ്വാശ്രയ സരസ്വതീഭവനത്തിൽ തലപ്പണം വേറെ വേണം. ധനമുള്ളവർക്ക്‌ എളുപ്പത്തിൽ വിദ്യ വിലക്കു വാങ്ങാം. പാവങ്ങൾക്കൊ എല്ലാം വിറ്റിട്ടുവേണം.
അവൾ അയാളുടെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു.
ഒന്നുമില്ല വീട്ടിൽ ഇനി വിൽക്കാൻ. പഠിത്തം നിർത്താനുമാവില്ല. അതുകൊണ്ട്‌ ഞാൻ സ്വയം .......അല്ലാ,പാവങ്ങളോന്നും പഠിക്കേണ്ടെന്ന്‌ പറയാനുമാവില്ലല്ലോ?

അയാളുടെ കണ്ണുകളിലേക്ക്‌ പാളിനോക്കിക്കൊണ്ട്‌ അവൾ നാടകീയമായി തുടർന്നു.
ഇനിയിപ്പൊ ആരെങ്കിലും അങ്ങനെ പറഞ്ഞാലും അങ്ങ്‌ പറയില്ലെന്ന്‌ എനിക്കുറപ്പാ. മറ്റാരേക്കാളും അങ്ങേക്കറിവുള്ളതാണല്ലോ വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന്‌.
അഴിഞ്ഞു വീഴുന്ന മുഖംമൂടി ഉറപ്പിക്കാൻ തത്രപ്പെടുന്ന നടന്റെ വിരുതോടെ അയാൾ ചോദിച്ചു.
എങ്ങിനെ,എങ്ങിനെ എനിക്കറിയാമെന്നാണ്‌ നീ പറഞ്ഞുവരുന്നത്‌?
അതോ, അവൾ ഒന്നു നിർത്തിയിട്ട്‌ നിഗൂഢമായ ചിരിയോടെ പറഞ്ഞു
ഒരു സ്വാശ്രയകോളേജിന്റെ ഉടയതിനല്ലേ വിദ്യാധനത്തെക്കുറിച്ച്‌ ഏറ്റവും നന്നായി അറിയുന്നത്‌. സാർ അങ്ങയുടെ ഉടമസ്ഥതയിലുള്ള കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌.
നാടകത്തിന്റെ ക്ലൈമാക്സിൽ നായകന്റെ മുഖം‌മൂടി അഴിഞ്ഞു വീണ്‌ വില്ലനായവനെ കാണികൾ കൂകിവിളിക്കുന്ന ആരവം അയാളുടെ കാതുകളിൽ ഇരമ്പി. അഭിയുടെ അറ്റകൈ പ്രയോഗത്തിന്റെ ഫലം ഇതാണല്ലേ.

"അപ്പോള്‍ നീ ഒരുമ്പെട്ടിറങ്ങിയിരിക്കയാണല്ലേ?
നിവൃത്തികേടുകൊണ്ടാണ്‌ സാർ.അല്ലെങ്കിൽ ഒരുമ്പെട്ടിറങ്ങുമായിരുന്നില്ല. വല്ലാത്ത ഒരുറപ്പോടെയാണ്‌ അവൾ പറഞ്ഞത്‌

"രണ്ടാവശ്യങ്ങളേ എനിക്കുള്ളു.ഇനിയുള്ള കാലം എന്റെ പഠനത്തിനുള്ള ധനം അങ്ങ്‌ വഹിക്കണം. ഇനിയെന്നെ തേടുകയുമരുത്‌. അങ്ങനെയാണെങ്കിൽ നമ്മുടെ സംഗമം ഞാൻ രഹസ്യമായി സൂക്ഷിക്കും. അങ്ങേക്കൊരിക്കലും മാനഹാനി ഉണ്ടാവുകയില്ല. മാനത്തിന്‌ അങ്ങ്‌ വില പേശുകയില്ലെന്ന്‌ ഞാൻ കരുതുന്നു.
"യു ബ്ലാക്ക്‌ മെയിൽ മീ ബ്ലഡി ബിച്ച്‌"

"ഓഹ്‌ നോ സാർ കൂൾഡൗൺ,കൂൾഡൗൺ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന്‌ അങ്ങേക്കറിയില്ലെ. ഇല്ലെങ്കിലിതാ കേട്ടോ. ഭക്ഷണം ,വസ്ത്രം ,പാർപ്പിടം .കാലം മാറിയപ്പോൾ ഒന്നുകൂടി കൂടി. വിദ്യാഭ്യാസം.

"വിദ്യാദാനം സാമൂഹ്യസേവനം എന്നാണ്‌ വയ്‌പ്പ്‌. പക്ഷേ സാറമ്മാരൊക്കെക്കൂടി അതിനെ ലാഭക്കച്ചവടമാക്കി. ഒക്കെ സാറിന്‌ അറിയാവുന്നതു തന്നെ. അറിയില്ലെന്ന്‌ വെറുതെ ഭാവിക്കുകയാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ നിന്നും അതു ചോദിച്ചുവാങ്ങുന്നതിനെ അവകാശസമരമെന്നാണ്‌ സാർ ഞ്ങ്ങൾ പറയുന്നത്‌. ബ്ലാക്ക്‌ മെയിലിംഗ്‌ എന്നല്ല .വിദ്യാഭ്യാസത്തിന്റെ രീതി മാറിയപ്പൊ സമരത്തിന്റെ രീതീം മാറി. അത്രയേയുള്ളു. സമരത്തെ നേരിടുന്ന എല്ലാ മുതലാളിമാരും ഇങ്ങനെയാണ്‌. മറ്റ്‌ പേര്‌ പറഞ്ഞ്‌ ആക്ഷേപിക്കും. അടിച്ചമർത്താൻ നോക്കും. എന്റെ ഈ സമരത്തിൽ അതൊന്നും നടപ്പില്ല കെട്ടോ. നാലാളറിഞ്ഞാൽ നാണക്കേട്‌ അങ്ങേക്ക്‌ തന്നെയാണ്‌. ഒരു കോളേജിന്റെ ഉടയോൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നു നാട്ടുകാരറിഞ്ഞാൽ ..................ഛെ .കാതുകളിൽ ആൾക്കൂട്ടത്തിന്റെ കൂകിവിളികൾ ഇരമ്പുന്നു. ഒരു തലയാട്ടലോടെ അയാൾ തളർന്നിരുന്നു പോയി.


എല്ലാം സമ്മതിക്കുന്നു എന്ന കൈയൊപ്പിന്റെ ശരീര ഭാഷയാണ്‌ തലയാട്ടൽ. യാതൊരു എതിർപ്പുമില്ലാതെ അയാൾ കീഴടങ്ങുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയിട്ടില്ല. അവളുടെ ഹൃദയം നിറഞ്ഞുപോയി. കണ്ണു നിറഞ്ഞത്‌ ശരീരത്തിന്റെ വേദന കൊണ്ടല്ല. നേട്ടത്തിന്റെ ആനന്ദമാണ്‌ . നഷ്ടപ്പെട്ടത്‌ വലുതാണെങ്കിലും നേടിയതും വലുതാണ്‌

ഇനിയുള്ള കാലം പഠനത്തിന്‌ മാറ്റിവെക്കണം. ഭാവികാലം മറ്റൊരു നഗരത്തിൽ ജോലി തേടിപ്പോകാം. കേടു പറ്റിയ സെല്ലുകളോടൊപ്പം ഭൂതകാലത്തിന്റെ പടവും ഈ ശ്മശാനത്തിൽ അഴിഞ്ഞുപോയ്‌ക്കൊള്ളും.
അകലെ ഗ്രാമത്തിൽ അച്ഛനും അമ്മയും ആധികൊണ്ടിരിക്കുകയായിരിക്കും. മോൾക്ക്‌ അടുത്ത മാസത്തേക്കുള്ള ഫീസ്‌ എങ്ങിനെ അയയ്ക്കുമെന്നോർത്ത്‌. മകളെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ എഞ്ചിനീയർ ആക്കണം എന്ന്‌ മോഹിച്ച തന്റെ അച്ഛൻ.-പൂർണ്ണാ നദിയിലെ മണൽക്കുഴിയിൽ തോണി മറിഞ്ഞ്‌ മകൻ മരിച്ചുപോയതിൽ വിലപിച്ചു നിൽക്കുന്ന അച്ഛന്റെ മുഖമാണ്‌ എപ്പോഴും ഓർമ്മ വരുന്നത്‌. വിലാപങ്ങൾക്കിടയിലേപ്പോഴോ അച്ഛൻ പറഞ്ഞു
"പൂർണ്ണാ നദിക്കു മേലേയുള്ള പാലം എന്റെ മോൾ പണിയും."
പാലം പണിയുന്നത്‌ എഞ്ചിനീയറാ നിന്നെക്കൊണ്ടാവോ അതിനോക്കെ? കേട്ടു മടുത്ത ആരോ ചോദിക്കുകയാണ്‌.
ഞാനവളെ എഞ്ചിനീയറിംഗ്‌ പഠിപ്പിക്കും.
അതൊരു പ്രഖ്യാപനമായിരുന്നു.പിന്നീടതൊരു ശാഠ്യമായി. മകൾ പണിയുന്ന പാലം മകൻ താങ്ങിനിർത്തുമെന്നച്ഛൻ വിശ്വസിച്ചു. അച്ഛന്റെ വിശ്വാസം മകളുടെ സ്വപ്‌നമായി. തുടർന്നുള്ള പഠനത്തിന്‌ സ്ക്കോളർഷിപ്പ്‌ തരപ്പെട്ടു എന്ന്‌ അറിയിക്കുമ്പോഴുള്ള അച്ഛന്റെ ആശ്വാസത്തിന്റെ സ്വരം ഇപ്പോഴേ കാതിൽ കേൾക്കുന്നു.

ടബ്ബ്‌...ടബ്ബ് ...ടബ്ബ്.... അല്ലല്ലോ .ഒരു നിശ്വാസസ്വരമല്ലേ കേട്ടത്‌. പിന്നെ ആരോ കതകിൽ മുട്ടുന്നതാണ്‌ ,അഭിയായിരിക്കും. തിരികെ പോകാനുള്ള കാറുമായി വരാമെന്നേറ്റ സമയം കൃത്യമായി പാലിച്ചിരിക്കുന്നു.

ഇരുവരും ഉടുപുടവ വാരിച്ചുറ്റി കിടക്കവിട്ടെണീറ്റു.ടബ്ബ് ടബ്ബ് ടബ്ബ് വാതിലിൽ തട്ടുന്ന ശബ്ദം മുറുകുകയാണ്‌.

അയാൾ ടെലിഫോണിനരികിലേക്ക്‌ നീങ്ങി. വിളിക്കുമ്പോൾ മാത്രം റൂം ബോയിയെ അയച്ചാൽ മതിയെന്ന്‌ റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചിരുന്നതാണ്‌. പിന്നെ ആരാണ്‌ ഈ നരകക്കുഴിയിൽ പെട്ടു കിടക്കുന്ന തന്നെ ശല്യം ചെയ്യുന്നത്‌

റിസപ്‌ഷനിസ്റ്റില്‍ വിളിച്ച്‌ രണ്ടു പറയുക തന്നെ.
റിസീവർ പറിച്ചെടുത്ത്‌ ചെവിയിൽ ചേർത്തു വച്ചു. പക്ഷേ ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു പോയിരുന്നു. ഫോൺറിസീവറിന്‌ വല്ലാത്ത തണുപ്പും നിശബ്ദതയും. എന്തോ ഒരാപൽശങ്കയിൽ അയാളുടെ മനസ്സ്‌ പിടച്ചു. പുറത്തേക്ക്‌ വഴികളില്ലാത്ത വലിയൊരു ഒറ്റാൽ പോലെ ഹോട്ടൽ തങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന ഈ ഹോട്ടൽ -ക്രമേണ ഫോണിന്റെ നിശബ്ദത അയാളിലേക്കും പകർന്നു.

അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു. ഉച്ചക്കു മുമ്പ്‌ കോളേജിലെത്തിയാൽ രണ്ട്‌ അവർ ക്ലാസ്സിലിരിക്കാം. ഇനിയങ്ങോട്ട്‌` അവധികളില്ലാത്ത പഠനകാലമാണ്‌.
പൂർണ്ണ നദിക്കു കുറുകെയുള്ള പാലം ഇനിയെത്ര ഹ്രസ്വം.
അവൾ വാതിലിലേക്ക്‌ സാവധാനം നടന്നു. കൊളുത്തു നീക്കി വാതിൽ പാളി മലർക്കെ തുറന്നു. മുറിഞ്ഞുപോയ ടബ്ബ് ടബ്ബ് ശബ്ദങ്ങൾക്കൊപ്പം അവൾ കണ്ടു. നിയമം അതിന്റെ പിളർന്ന വായുമായി മുമ്പിൽ അവരേയും കാത്തുനിൽക്കുന്നു.