Followers

Sunday, August 2, 2009

ഞാന്‍ കഥാകാരനായ കഥ.-പൊന്‍കുന്നം വര്‍ക്കി

പ്രിയപ്പെട്ട ഗുപ്തന്‍നായര്‍
ഞാന്‍കഥാകാരനായ കഥ അയക്കണമെന്നു സ്നേഹിതന്‍ വീണ്ടും എഴുതിയിരിക്കുന്നു.
ഈ കഥയെഴുതി വായനക്കാര്‍ക്ക്‌ ഒരു ശിക്ഷ നല്‍കണമെന്നു ഞാന്‍
ആഗ്രഹിച്ചിരുന്നതല്ല. ഇത്‌ അറിഞ്ഞില്ലെങ്കില്‍ ഇവിടുത്തെ എഴുത്തിനൊ
വായനക്കൊ എന്തെങ്കിലും കുറവു വരുമെന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല.
പിന്നെ എന്തിനെഴുതുന്നു എന്നു ചോദിച്ചാല്‍ സ്നേഹിതന്‍മാര്‍ക്കു വേണ്ടി
പലപ്പോഴും ഞാന്‍ മഠയനാകാറുണ്ട്‌. എന്നു മാത്രം.
ഞാന്‍ ഒരു കഥാകാരനാണോ? ഇതു ഞാന്‍ പലപ്പോഴും എന്‍റെ മനസ്സാക്ഷിയോടു
ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്‌. ഇതിന്‌ ഉത്തരം പറയാനുള്ള പരമാധികാരം
വായനക്കാര്‍ക്കായതുകൊണ്ട്‌ അവരെ സമീപിക്കുവാന്‍ ഞാന്‍ സന്നദ്ധനായി.
എന്‍റെ പ്രേരണ കൂടാതെ അവിചാരിതം കിട്ടുന്ന ഉത്തരങ്ങള്‍ക്കാണു ഞാന്‍ വില
കൊടുത്തിട്ടുള്ളത്‌. അവയില്‍ ചില അനുഭവങ്ങള്‍ ഇവിടെ വ്യക്തമാക്കുവാന്‍
ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ കഥയെഴുത്തിനെപ്പറ്റി എനിക്ക്‌ ആത്മവിശ്വാസം
നല്‍കിയ സംഭവങ്ങളാണ്‌ അവ. പത്രാധിപന്‍മാര്‍, സ്നേഹിതന്‍മാര്‍,
മുഖസ്തുതിക്കാര്‍ അപരിചിതന്‍മാര്‍, വിമര്‍ശകന്‍മാര്‍ വ്യക്തിപരമായി
വിരോധമുള്ളവര്‍, ഇങ്ങനെ പലരും എന്‍റെ കഥകളെപ്പറ്റി അഭിപ്രായം
പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവയിലൊന്നും അത്രമാത്രം വിശ്വസിക്കാനോ
നിരാശപ്പെടാനോ ഞാന്‍ ഒരുങ്ങിയിട്ടില്ല. പക്ഷേ എന്നെ അഭിമാനിപ്പിച്ച ചില
സംഭവങ്ങളുണ്ട്‌.
വൃശ്ചികമാസത്തിലെ നല്ലൊരു സായാഹ്‌നം. മീനച്ചില്‍താലൂക്കില്‍ ഒരിടത്ത്‌
ഒരു കച്ചവടപ്പീടികയുടെ പുറകിലുള്ള ചെറിയ ഒരു മുറിയിലിരുന്നു ഞാന്‍
കഥയെഴുതുകയാണ്‌. തടിയനായ ഒരാള്‍ വാതില്‍ക്കല്‍ വന്നു കട്ടളയില്‍ കൈകള്‍
ചേര്‍ത്തു നിന്നുകൊണ്ട്‌ ചെരിഞ്ഞു താഴുന്ന തലയോടുകൂടി അയാള്‍
എന്തെൊക്കേയോ പറഞ്ഞു. ഏകാഗ്രതയിലകപ്പെട്ടു നിന്ന എന്‍റെ മനസ്സോ ചെവിയോ
അതു ശ്രദ്ധിച്ചില്ല. എങ്കിലും കണ്ണുകള്‍ പിന്‍മാറാതെ അയാളുടെ മുഖത്തു
തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.
" എടാ മതിയെന്ന്‌" അയാള്‍ അലറി. എന്‍റെ ശ്രദ്ധ എഴുത്തില്‍ നിന്നു പിന്‍തിരിഞ്ഞു.

"പോ....... നേ! നീ കഥയെഴുതും അല്ലേടാ?

മദ്യത്തിന്‍റെ മത്തിനാല്‍ അയാളുടെ തല നേരെ നില്‍ക്കുന്നില്ലായിരുന്നു.
എങ്കിലും ആ ചെമന്ന കണ്ണുകളില്‍ നിന്നു രൂക്ഷത പുറപ്പെടുവിച്ചുകൊണ്ട്‌
അയാള്‍ തുറന്നു ചോദിച്ചു: നീ ചോകോന്‍റെ മകനാണോടാ?"

ആ ചോദ്യത്തിനും എങ്ങനെയാണ്‌ ഉത്തരം പറയുക? വേണമെങ്കില്‍ രണ്ടു തല്ലു
കൊള്ളാം. ചീത്ത കേള്‍ക്കുന്നതു സങ്കടമാണ്‌. എന്ത്‌ ഇതിനു തക്ക
കാരണമെന്ത്‌? ആള്‍ തെറ്റിപ്പറയുന്നതാണോ? ഞാന്‍ സംശയിച്ചു. ആ മനുഷ്യനെ
എനിക്കു ചെറിയ കണ്ടുപരിചയമേയുള്ളു. ഞാന്‍ ചോദിച്ചു.


" എന്നെത്തന്നെയാണോ ഇപ്പറയുന്നത്‌?" ;പിന്നെയാരെയെടാ , നിന്‍റെ
തന്തേയാണോ?... അയാളും ചോദിച്ചു..
ഞാന്‍ വിയര്‍ത്തുപോയി. കള്ളുകുടിച്ചിട്ടില്ലായിരുന്നെങ്കിലും എന്‍റെ തല
പമ്പരംപോലെ കറങ്ങിക്കൊണ്ടിരുന്നു. തലക്കു കൈ കൊടുത്തു ഞാന്‍ മേശയിലേക്ക്‌
ചാഞ്ഞു. ഈ നേരം കൊണ്ട്‌ ചിലരവിടെക്കൂടി . അവര്‍ അയാളെ എന്‍റെ മുറിയുടെ
മുന്‍വശത്തുനിന്നു പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു.ആ
ശ്രമംവര്‍ദ്ധിക്കുന്തോറും എന്‍റെ നേര്‍ക്കടുക്കുവാന്‍ അയാള്‍ ജീവന്‍
കളഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. അയാളെ ദൂരെ ക്കൊണ്ടു ചെന്നു വിട്ട ശേഷം
അവരില്‍ ചിലര്‍ വന്ന് എന്നോടു ചോദിച്ചു ഇതിനു തക്ക കാരണമെന്താണ്‌?
അതായിരുന്നു എനിക്കും അറിഞ്ഞുകൂടാത്തത്‌. " നീ കഥയെഴുതും" അല്ലേടാ
എന്നയാള്‍ ചോദിച്ച രഹസ്യവും അപ്പോള്‍ എനിക്കു മനസ്സിലായില്ല. കുറേ
നാളുകള്‍ക്കു ശേഷം അയാള്‍ എന്‍റെ ഒരു സ്നേഹിതനായിത്തീര്‍ന്നു. ആ
മനുഷ്യനില്‍ നിന്നു തന്നെ അന്നത്തെ ആ പേക്കൂത്തിന്‍റെ രഹസ്യം ഞാന്‍
മനസ്സിലാക്കി. പ്രബലനായ ഒരു പുരോഹിതനാണ്‌ അയാളെ എന്‍റെ നേര്‍ക്കു
തള്ളിവിട്ടത്‌. കള്ളുകുടിക്കാന്‍ അഞ്ചുറുപ്പികയും കൊടുത്തു.
"ഒന്നപമാനിച്ചേക്കണം" രണ്ടെണ്ണം ആ കരണത്തു വെച്ചു കൊടുത്തേക്കണം "
അതായിരുന്നു നിര്‍ദ്ദേശം. കാരണം, ഞാന്‍ വൈദികന്‍മാരെപ്പറ്റി കഥയെഴുതിയതു
തന്നെ.
ഒരിക്കല്‍ ഒരു സ്‌ത്രീ എന്‍റെ പേര്‍ക്ക്‌ ഒരു കത്തെഴുതി. അവര്‍ക്ക്‌
എന്നെ ഒന്നു കാണണമെന്ന്‌. അങ്ങനെ ചെല്ലുന്നതില്‍ ഞാനത്ര ഭീരുവൊന്നുമല്ല.
എങ്കിലും ആ പ്രാവശ്യം ഞാന്‍ പോയില്ല. വീണ്ടും അവരുടെ ഒരു കത്തുകൂടി
കിട്ടി. ദൈവത്തെയോര്‍ത്ത്‌ അവിടെ വരെ ഒന്നു ചെല്ലണമെന്ന്‌. വരുന്നതു
വരട്ടെ. എന്നു നിശ്ചയിച്ചു ഞന്‍ ചെന്നു. ലാവണ്യം വെട്ടിത്തിളങ്ങുന്ന ഒരു
ഇരുപതുകാരി. അവര്‍ കണ്ണുനീരോടുകൂടി ഒരു കഥ പറഞ്ഞു. വിഷാദാത്മകമായ ഒരു
പ്രേമകഥ. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. അവരുടെ കാമുകന്‍ അവരെ
ചതിച്ചിരിക്കുന്നു. അയാള്‍ ആ അവിവാഹിതയെ ഗര്‍ഭിണിയാക്കിയ ശേഷം ഗാന്ധിയന്‍
സോഷ്യലിസക്കാരനായി മാറിനില്‍ക്കുകയാണ്‌. അവരുടെ ജീവിതനിവേദനം ഞാനൊരു
കഥയാക്കണം. എനിക്കല്‍ഭുതം തോന്നി. വികാരം നിറഞ്ഞ ഭാഷ ആകര്‍ഷകമായ
പ്രതിപാദനം അവര്‍ ഒരു നല്ല വായനക്കാരിയായിരുന്നു. ഞാനവരുടെ ആത്മകഥ ഒരു
കഥയാക്കിയാല്‍ ആ വഞ്ചകനോടുള്ള ഏറ്റവും നല്ല പ്രതികാരം സാധിച്ചതായി അവര്‍
ചാരിതാര്‍ത്ഥ്യമടയും.! പരാതിയല്ല, പരിഭവമല്ല,, നടപടിയല്ല, ഒരു
കഥയായിരുന്നു അവര്‍ക്കാവശ്യം അതിനു ശേഷം നാല്‍പ്പതോ നാല്‍പ്പത്തഞ്ചോ
ദിവസം കഴിഞ്ഞ്‌ അവര്‍ ആത്മഹത്യ ചെയ്‌തു.
അന്നു ചെറുതുരുത്തിയില്‍ വെച്ചു കൂടിയ പുരോഗമന സാഹിത്യ സമ്മേളനം
കഴിഞ്ഞ്‌ അതിനോടനുബന്ധമായി നടത്തിയ വള്ളത്തോളിന്‍റെ ജാപ്പു വിരോധം കഥകളി
കാണാന്‍ മഞ്ഞു വകവെക്കാതെ ഞങ്ങള്‍ ഇരിക്കയാണ്‌. പകല്‍ കണ്ട നടപടികളില്‍
ശുണ്ഠിയിളകിയ കേശവദേവും എന്‍റെ അടുക്കലുണ്ട്‌. ശങ്കരക്കുറുപ്പ്‌ , തകഴി,
- ഇങ്ങനെ പലരും കൂടിയിരിക്കുന്നു. അണിയറയില്‍ തകൃതിയായി ഒരുക്കങ്ങള്‍
നടക്കയാണ്‌.
വള്ളത്തോള്‍ കുശലാന്വേഷകനായി ശങ്കരക്കുറുപ്പിന്‍റെ അടുക്കലേക്ക്‌ വന്നു.
അവര്‍ രണ്ടുപേരുംകൂടി നിന്ന് അനുദിനം വിരിഞ്ഞുയരുന്ന
കലാസമ്പത്തിനെപ്പറ്റി സംസാരിച്ചു. അതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌
വള്ളത്തോള്‍ എന്‍റെ ഒരു നാടകം - പൂജയാണെന്നു തോന്നുന്നു. ഉദ്‌ഘാടനം
ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹം അതിന്‍റെ കൈയെഴുത്തുപ്രതിയും
പരിശോധിച്ചത്രെ. മഹാകവിയുടെ സംസാരം ആ നാടകത്തിലേക്ക്‌ തിരിഞ്ഞു. നാടകം
നന്നായിട്ടുണ്ടെന്ന് പറഞ്ഞത്‌ എനിക്കു മനസ്സിലായി. എന്നാല്‍
ക്രിസ്‌ത്യാനികള്‍ എന്നെ ഒരു ക്രിസ്‌ത്യാനിയെന്നു ചൂണ്ടിക്കാണിച്ച്‌
അഭിമാനിക്കയില്ല. എന്നാല്‍ ക്രിസ്‌ത്യാനികളല്ലാത്തവരില്‍ ചിലര്‍ എന്നെ
ഒരു ക്രിസ്‌ത്യാനിയെന്നു മുദ്ര കുത്തി പരിഹസിക്കയും ചെയ്യും. ഇതെന്‍റെ
നിര്‍ഭാഗ്യകരമായ അനുഭവങ്ങളില്‍ ഒന്നാണ്‌.
അവരുടെ അടുക്കല്‍ത്തന്നെ ഞാന്‍ ഇരിക്കുകയാണ്‌. പക്ഷേ, വള്ളത്തോളിന്‌
എന്നെ കണ്ടു പരിചയമില്ല. പക്ഷേ, വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള ഒരു 'ലോകമേ
തറവാടുകാരന്‍റെ ' അഭിപ്രായം കേട്ടപ്പോള്‍ അതിനു കുറേ നാളുകള്‍ക്കു
മുമ്പ്‌ പ്രഭുവും, തറവാട്ടുകാരനുമായ ഒരു നായര്‍ പ്രമാണി അവന്‍
മാപ്പളക്കൊച്ചനാണെങ്കിലും മിടുക്കനാണെന്ന് എന്നെക്കുറിച്ച്‌ പറഞ്ഞ ആ
വാക്യം ഞാനോര്‍ത്തു. അതില്‍ ഒട്ടും തരം താണതായിരുന്നില്ലല്ലൊ
മഹാകവിയുടേയും അഭിനന്ദനം. എന്‍റെ കലാനിര്‍മ്മാണങ്ങള്‍ വായിക്കാതെപ്പോലും
വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ അവഗണിക്കാന്‍ സാധിക്കുന്ന ഒരു കൂട്ടം
മിടുക്കന്‍മാരെ ഇപ്പോഴും എനിക്കു പരിചയമുണ്ട്‌. എന്നാല്‍
വള്ളത്തോളിനെപ്പോലെ ഒരാളില്‍ നിന്നു ഞാനതു പ്രതീക്ഷിച്ചില്ല.
ഒരനുഭവം കൂടി: അന്ന് ഞാന്‍ സി. പി. രാമസ്വാമി അയ്യരുടെ ജയിലില്‍
കിടക്കയാണ്‌. എനിക്ക്‌ സൂപ്രണ്ടില്‍ക്കൂടി നീണ്ട ഒരറിയിപ്പു കിട്ടി.
കഥകളും നാടകങ്ങളും വഴി ഞാന്‍ ക്ളാസ്സ്‌ വാറിനു ജനങ്ങളെ
പ്രേരിപ്പിക്കുന്നു. നിയമ സമാധാനങ്ങളെ അവഗണിപ്പിക്കുന്നു. അതുകൊണ്ടാണ്‌
തടങ്കലില്‍ വെച്ചിരിക്കുന്നത്‌. മാപ്പു ചോദിച്ചാല്‍ ഗവണ്‍മെന്‍റ്‌
അതിനെപ്പറ്റി പരിഗണിക്കുന്നതായിരിക്കും. ഇതായിരുന്നു അറിയിപ്പ്‌.

അതിനു കുറേ മുമ്പ്‌ ചീഫ്‌ സെക്രട്ടറിയായിരുന്ന നീലകണ്‌ഠയ്യരും എനിക്ക്‌
ഒരു അറിയിപ്പു തന്നിട്ടുണ്ടായിരുന്നു. ഞാനന്ന് ഒരദ്ധ്യാപകനായിരുന്നു.
ഞാന്‍ യംഗര്‍ ജനറേഷനെ സോഷ്യലിസത്തിലേക്ക്‌ നയിക്കുന്നതിനാല്‍ പിരിച്ചു
വിട്ടു . ശിക്ഷിക്കാതിരിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനകം സമാധാനം
കൊടുത്തുകൊള്ളാമെന്ന്‌.

ശരി, കഥയെഴുതുന്നതുകൊണ്ടാണല്ലൊ . ഞാന്‍ സഹിച്ചു കൊള്ളാം. ഇതായിരുന്നു
എന്‍റെ സമാധാനം.

ഇത്തരം അനുഭവങ്ങള്‍ പലതുമുണ്ട്‌. അവ പകര്‍ത്തി യാതനയുടെ മനോരമയാകാനാണോ
ഞാന്‍ ശ്രമിക്കുന്നത്‌ എന്ന്‌ പേടിയാകുന്നു. ഈ അനുഭവങ്ങള്‍ എന്നെ ഒരു
നിഗമനത്തിലേക്ക്‌ കൊണ്ടുചെന്നു. എന്‍റെ കഥകള്‍ കൊള്ളുന്നുണ്ട്‌. എന്ന്‌.
ജനങ്ങളുടേതല്ലാത്ത ഗവണ്‍മെന്‍റും മുതലാളിത്തവും പൌരോഹിത്യവും കൈകോര്‍ത്തു
പിടിച്ചു നിന്നു തകരേണ്ട വ്യവസ്ഥിതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന്
. ദുര്‍ബ്ബലങ്ങളായിരിക്കാമെങ്കിലും അതിനെതിരായിട്ടുള്ള അടികളാണ്‌ കഥകള്‍
വഴി ഞാന്‍ സാധിച്ചുകൊണ്ടിരിക്കുന്നതെന്നും എന്‍റെ കഥകളുടെ അനുഭൂതി
വിശേഷങ്ങളാണ്‌ ഇത്തരം അനുഭവങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നതെന്നും
എനിക്കു വിശ്വാസം വന്നു. ഞാനും ഒരു കഥാകാരനാണെന്ന് എനിക്കാത്മവിശ്വാസം
നല്‍കിയത്‌ ഇത്തരം അനുഭവങ്ങളാണ്‌.

സ്നേഹിതാ ഞാന്‍ കഥാകാരനാകുകയല്ല. എന്നെ കഥാകാരനാക്കുകയാണ്‌ ചെയ്‌തത്‌. .
ആ ചുറ്റുപാട്‌ എന്താണെന്നല്ലേ? പാവപ്പെട്ട ഒരു കര്‍ഷക കുടുംബത്തിലാണ്‌
എന്‍റെ ജനനം. വളരെ നേരത്തേതന്നെ പിതാവു യാത്ര പറഞ്ഞു. ഞാനും എന്‍റെ
അനുജനും ദു:ഖിതയായ മാതാവും . വാല്‍സല്യം എന്തെന്നു ഞാന്‍ അറിഞ്ഞിട്ടില്ല.
മാതാവില്‍ നിന്നുപോലും ലാളിത്യത്തിന്‍റെ സ്‌നിഗ്‌ദ്ധഭാവങ്ങള്‍
ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. കുട്ടികളായ ഞങ്ങളെ വളര്‍ത്തുവാന്‍ അവര്‍
കഷ്‌ടപ്പെട്ട്‌ അദ്ധ്വാനിക്കേണ്ടിവന്നു. അതുകൊണ്ട്‌ പരുപരുപ്പുകളില്‍
ക്കൂടി ഞങ്ങള്‍ വളര്‍ന്നുവന്നു, മാതാവില്‍ നിറഞ്ഞു നിന്ന നിസ്സഹായതാബോധം
ചെറുപ്പത്തിലേ എന്നിലും പ്രതിഫലിച്ചു. തനിച്ചു റോഡിലിറങ്ങിയാല്‍
മോട്ടോര്‍ മുട്ടുമെന്നോ , കുളിക്കാന്‍ പോയാല്‍ വെള്ളത്തില്‍ക്കൂടി
ഒഴുകിപ്പോകുമെന്നോ പേടിക്കുന്ന സ്നേഹത്തിന്‍റെ കരുതല്‍ നടപടികള്‍
എനിക്കായി പ്രവര്‍ത്തിച്ചിട്ടില്ല. ശേഷിയുള്ളതു ശേഷിക്കും എന്ന മട്ടില്‍
ഞാന്‍ വളര്‍ന്നുകയറി. പരമാര്‍ത്ഥം പറഞ്ഞാല്‍ പണക്കാരുടേയും
പരിഹാസനിപുണരുടേയും കണ്ണുകള്‍ക്ക്‌ ഒരു ദുശ്ശകുനമായിട്ടാണ്‌ എനിക്കു
വളരാന്‍ സാധിച്ചത്‌.

ഒരു ദിവസം , ഞാന്‍ ശരിക്ക്‌ ഇപ്പോഴും ഓര്‍ക്കുന്നു. അമ്മയോട്‌ പഴംകഞ്ഞി
വാങ്ങിക്കുടിച്ച ശേഷം കൂട്ടുകാരെ തേടി ഇറങ്ങി. എന്‍റെ ഒരു അയല്‍ക്കാരന്‍
എന്നോടൊപ്പം പ്രായമുള്ള അയാളുടെ മകനുമായി സ്കൂളിലേക്ക്‌ പോകുന്നു.
എന്നെക്കൂടി കൊണ്ടുപോകാമോ എന്നായി ഞാന്‍. അയാള്‍ സമ്മതിച്ചു. അങ്ങനെയാണ്‌
ഞാന്‍ സ്ക്കൂളില്‍ ചേര്‍ന്നത്‌. ഉച്ച വിട്ടപ്പോള്‍ ഞാന്‍ അമ്മയോടു ചെന്നു
പറഞ്ഞു , അമ്മേ, ഞാന്‍ പള്ളിക്കൂടത്തില്‍ ചേര്‍ന്നെന്ന്‌
വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എനിക്കു ഫീസും ആഹാരവും തരാന്‍
വിഷാദഭാരത്തോടുകൂടി ബുദ്ധിമുട്ടുന്ന എന്‍റെ അമ്മയുടെ ആ
നിസ്സഹായാവസ്ഥയാണ്‌ ആദ്യമായി എന്‍റെ കൊച്ചുഹൃദയത്തില്‍ ചിരട്ടത്തീ
കത്തിച്ചു തുടങ്ങിയത്‌.

അടിയുടേയും ഓട്ടത്തിന്‍റെയും ചെകുത്താന്‍തീ കണ്ടതിന്‍റെയും
പറങ്കിമാവില്‍ നിന്നു വീണതിന്‍റെയും ദൈവത്തിനു ദാഹിച്ചപ്പോള്‍ ഓന്ത്‌
മൂത്രമൊഴിച്ചു കൊണ്ടുചെന്നു കൊടുത്തതിന്‍റെയുമൊക്കെ ധാരാളം കഥകള്‍
എനിക്കെന്‍റെ കൂട്ടുകാരോട്‌ പറയാനുണ്ടായിരുന്നു. ഈ സ്വാധീനശക്തി നിമിത്തം
പണക്കാരുടെ കുട്ടികള്‍പോലും എന്‍റെ പരമാധികാരത്തിനു കീഴിലാണ്‌ അന്നു
വര്‍ത്തിച്ചുപോന്നത്‌.

നാലാം ക്ളാസ്സു ജയിച്ചശേഷം എന്‍റെ കൂട്ടുകാര്‍ ഇംഗ്ളീഷ്‌
സ്കൂളിലേക്ക്‌ പോയിത്തുടങ്ങി. എന്നെ ഇംഗ്ളീഷ്‌ സ്ക്കൂളിലേക്കയക്കാത്തത്‌
എന്തുകൊണ്ടാണെന്ന് ഞാന്‍ അമ്മയോട്‌ ചോദിച്ചുകൊണ്ടിരുന്നു. എന്‍റെ
ഇംഗ്ളീഷ്‌സ്ക്കൂള്‍ ഉപദ്രവം സഹിച്ചൂകൂടാതായ ഒരു ദിവസം നല്ലതില്‍ നാലെണ്ണം
തുടക്കു വെച്ചുതന്നശേഷം അമ്മ നല്‍കിയ നിര്‍ദ്ദേശം ഇതായിരുന്നു. " പോയി
വല്ല ജോലിയും നോക്ക്‌" ഇനി തീയിലും വെള്ളത്തിലും ഒന്നും പോകുകേല. അമ്പ!
പടക്കുതിര കെടന്നു പെടുക്കുന്നു. . അപ്പഴാ ഞൊണ്ടിക്കുതിര!"അടി കൊണ്ട
ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞുക്കൊണ്ടിരുന്നു. പക്ഷേ, ഇടക്കിടക്കു മുഖം
തിരിച്ച്‌ ആ സ്നേഹഗംഭീരയും കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു .
പള്ളിയില്‍ പോയില്ലെങ്കില്‍ അമ്മ വഴക്കു പറയും വേണ്ടി വന്നാല്‍ തല്ലും.
ഒരിക്കല്‍ ക്രിസ്തുമസ്‌ വാരത്തില്‍ ഒരു ദിവസം ഞാന്‍ പള്ളിയുടെ പുറകില്‍
കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞു രസിക്കുകയായിരുന്നു. പള്ളിയുടെ
ഉള്ളില്‍ ദൈവത്തിന്‍റെ അമ്പാസിഡര്‍പ്പണി നടത്തുന്ന വൈദികന്‍
പ്രസംഗിക്കുകയാണ്‌. അദ്ദേഹത്തിന്‍റെ കപ്യാര്‍ സി. ഐ.ഡി വന്ന്‌ എന്നെ '
വാച്ച്‌`' ചെയ്യുന്ന കഥ ഞാന്‍ അറിഞ്ഞില്ല. മൂത്രമൊഴിക്കണമെന്നു
തോന്നിയപ്പോള്‍ പള്ളിയുടെ ഭിത്തിയോടു ചേര്‍ന്നു നിന്നു ഞാന്‍ അതിനു
തയ്യാറായി
"ശ്ശീ-ശ്ശീ-" ഒരു ഘോരാപരാധത്തിന്‍റെ പ്രതിഷേധമെന്നപോലെ കപ്യാര്‍
ശബ്‌ദമുയര്‍ത്തി. അയാള്‍ ചോദിച്ചു:"ദൈവത്തിന്‍റെ മുമ്പിലാണോ
മുള്ളുന്നത്‌? എടുത്തകൈക്കു തന്നെ കുരുത്തം കെട്ട ചെറുക്കനായ ഞാന്‍
ചോദിച്ചു എവിടെ മുള്ളിയാലും ദൈവത്തിന്‍റെ മുമ്പിലല്ലേയെന്ന്. അതിനടുത്ത
ദിവസം പള്ളിയില്‍ വെച്ച്‌ ഒരു സംഭവമുണ്ടായി. പുല്‍ക്കൂട്ടില്‍ ജനിച്ച
ഉണ്ണിയേശുവിനെ പള്ളിയില്‍ നേര്‍ച്ചപ്പെട്ടിയുടെ മുമ്പില്‍ ഒരു മേശമേല്‍
കിടത്തിയിരിക്കയാണ്‌. ദൈവത്തിന്‍റെ നഗ്‌നത വസ്‌ത്ര ഖണ്ഡം മടക്കി അവര്‍
മറച്ചിരിക്കുന്നു. അതിനടുക്കല്‍ ഒരിടത്തു വൈദികനുമുണ്ട്‌. അദ്ദേഹം
സ്‌ത്രീകളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വലിയ ആള്‍ത്തിരക്കില്ല.
പ്രസ്‌തുത മേശയുടെ അരികില്‍ ചുറ്റിപ്പറ്റിനിന്ന് എനിക്ക്‌ ഒരു സംശയം. ഈ
ദൈവം ആണോ പെണ്ണോ? അത്‌ എങ്ങനെയിരിക്കും? എന്ന്. പതുക്കെ വിഗ്രഹത്തിന്‍റെ
അടുക്കല്‍ ചെന്ന് ഞാന്‍ ആ വസ്‌ത്രഖണ്ഡം പൊക്കി. മഹാപാപത്തിനൊരുങ്ങിയ
എന്‍റെ നേര്‍ക്ക്‌ കുപിതനായ വൈദികന്‍ ഓടിവന്നു. അദ്ദേഹം എന്‍റെ ചെവിയില്‍
ശരിക്ക്‌ തിരുമ്മു തിരുമ്മി. അങ്ങനെ വൈദികനില്‍ ക്കൂടിയും കപ്യാരില്‍
ക്കൂടിയും ആണ്‌ ആദ്യമായി ഷണ്ഡനായ ദൈവം എന്‍റെ വിരോധിയായിത്തീര്‍ന്നത്‌.

ഏഴാംക്ളാസ്സ്‌ പരീക്ഷക്ക്‌ ഫീസടക്കാന്‍ പണത്തിനു വേണ്ടി നട്ടെല്ലും
കുനിച്ച തലയുമായി ഞാന്‍ ചില പണക്കാരെ സമീപിച്ചു. ആ ഗതികേടില്‍
എന്തെന്നില്ലാത്ത ഒരപമാന ബോധം എന്നില്‍ പ്രവര്‍ത്തിക്കാതിരുന്നില്ല
എങ്കിലും ആവശ്യത്തിന്‍റെ ഗൌരവം അങ്ങനെ ചെയ്യിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞ
വാക്യം ഞാന്‍ വ്യക്തമായി ഇപ്പോഴും ഓര്‍ക്കുന്നു. " അമ്പ ഇനി ഇവനാ പഠിച്ചു
പരണേക്കേറാമ്പോണത്‌. പിന്നെ. ഉത്യോഹം പരിക്കാന്‍!

അറിവായ നാള്‍ മുതല്‍ ജീവിതാനുഭവങ്ങളാല്‍ മുതലാളിത്തത്തിന്‍റെ നേര്‍ക്ക്‌
എന്തെന്നില്ലാത്ത ഒരു വെറുപ്പ്‌ എന്നില്‍ വളര്‍ന്നു വന്നു. വളരേയധികം
പണക്കാരുടെയിടയില്‍ നിസ്വനായി ജീവിക്കേണ്ടി വരികയും പണത്തിന്‍റെ
മുമ്പില്‍ മുട്ടുമടക്കാന്‍ ഒരുങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരു
മര്‍ദ്ദിതന്‌ ഇത്‌ സ്വാഭാവികമായിരിക്കാം. സ്നേഹിക്കാനോ വിശ്വസിക്കാനോ
എനിക്ക്‌ ഒന്നും തന്നെ കിട്ടിയില്ല. ചൂടേറിയ അന്നത്തെ
ദിവസങ്ങളെപ്പറ്റിയോര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ ഉള്ളില്‍
നെടുവീര്‍പ്പുകള്‍ ഉയരുന്നു. ഗവണ്‍മെന്‍റിനോടുണ്ടായ അവിശ്വാസം നിമിത്തം
ഒരു ചെറിയ സര്‍ക്കാര്‍പണി ഉണ്ടായിരുന്നതും ഞാന്‍ രാജി വെച്ചു. സുഖത്തിനും
പ്രതീക്ഷകള്‍ക്കും വേണ്ടി ഞാന്‍ ജീവിക്കണമായിരുന്നില്ല. രണ്ടേ രണ്ടു
മാര്‍ഗ്ഗങ്ങളേ കരണീയമായിരുന്നുള്ളു. ഒന്ന്, വിഴുപ്പുകെട്ടുമായി ഒരു
കഴുതയെപ്പോലെ അനുസരിക്കുക. രണ്ടാമത്തേത്‌ ഒരു ചെന്നായയെപ്പോലെ
എതിര്‍ക്കുക.

കഥ പറയുന്ന തൊഴിലില്‍നിന്ന് വായിക്കുന്ന ലോകത്തേക്കുള്ള മാറ്റമായിരുന്നു
അടുത്തത്‌. വായനയിലുള്ള അഭിരുചി എന്നെ ഒരു പുതിയ ലോകത്തോടടുപ്പിച്ചു.
ടാഗോര്‍കഥകള്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്‌തതത്രയും ഞന്‍ പലയാവൃത്തി
വായിച്ചു. വാസ്‌തവം പറഞ്ഞാല്‍ കഥയില്‍ എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം
അവിടെ നിന്നാണ്‌.



വ്യവസ്ഥിതി നിറഞ്ഞ ജീവിതത്തിനു വേണ്ടി സന്ധിയില്ലാത്ത സമരം നടത്തുന്ന
മര്‍ദ്ദിതരുടെ അനുഭവങ്ങളിലും ദിവസങ്ങളിലും ഞാന്‍ ജീവിതത്തിലേ ഏറ്റവും
വലിയ അനുഭൂതി കണ്ടെത്തി. തുല്യദു:ഖിതനായ ഞാന്‍ അവരുടെ ഒരു
വിശ്വസ്നേഹിതനായി പറ്റിച്ചേര്‍ന്നു. ഞാനും എന്‍റെ പാവപ്പെട്ട കുടുംബവും
കുടിക്കേണ്ടിവന്ന കയ്‌പ്പുനീര്‍. പരിഹാസത്തിന്‍റേയും
മര്‍ദ്ദനത്തിന്‍റെയും അപമാനത്തിന്‍റെയും പട്ടിണിയുടേയും പാന
പാത്രങ്ങളില്‍ നിന്ന് ഞങ്ങള്‍ കുടിക്കേണ്ടിവന്ന കയ്‌പ്പുനീരിന്‍റെ
പ്രതികാര നടപടികള്‍ക്ക്‌ കഥ എന്‍റെ നേര്‍ക്ക്‌ ഒരു രാജവീഥി തുറന്നു
കാണിച്ചു. തുല്യ ദു:ഖിതരോട്‌ ചേര്‍ന്നു നിന്ന് ഞാന്‍ ഞങ്ങളുറ്റെ ശബ്‌ദവും
രൂപവും പ്രകാശിപ്പിക്കുവാന്‍ ഒരുങ്ങിയപ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്നെ
ഒരു കഥാകാരനായി അംഗീകരിച്ചു.ഇത്രമാത്രം.

അങ്ങനെ കഥ പറയുക വായിക്കുക ഈ നടപടികള്‍ക്കു ശേഷം അതിന്‍റെ കലാപരമായ
നിര്‍മ്മാണത്തിലേക്കായി എന്‍റെ ശ്രമം. എന്‍റെ ആദ്യകഥകള്‍ക്കു തന്നെ ,
മാതൃഭൂമി, മനോരമ ആഴ്ചപ്പതിപ്പ്‌, ശ്രീ കൈനിക്കര കുമാരപ്പിള്ള നടത്തിയ ഒരു
മാസിക - പേര്‌ ഇപ്പോല്‍ ഓര്‍ക്കുന്നില്ല. - ഇവയിലൊക്കെ തുടര്‍ച്ചയായി
കുറേ കഥകള്‍ വന്നുകഴിഞ്ഞപ്പോള്‍ , കഥയെഴുതിയതിനെപറ്റി ഞാനും
അഹങ്കരിച്ചുതുടങ്ങി. ഇന്ന് അത്‌ എന്‍റെ മുഖ്യമായ ആദായമാര്‍ഗ്ഗംകൂടിയാണ്‌.

ഞാന്‍ കഥാകാരനായ കഥയുടെ പശ്‌ചാത്തലത്തെ ഇവിടെ രേഖപ്പെടുത്തിയെന്ന് ഞാന്‍
അഭിമാനിക്കുന്നില്ല. ഇതൊക്കെയാണ്‌ കാരണമെന്നും വാദിക്കുന്നില്ല.
അങ്ങനെയാണെങ്കില്‍ ഈ അനുഭവങ്ങളില്‍ പലതുമുള്ള എന്‍റെ അനുജനും ഒരു
കഥാകാരനാകേണ്ടതല്ലേ? സമാന്യം നീണ്ടുപോയ ഈ കഥ ഞാന്‍ നിറുത്തട്ടെ
ഒറ്റവാക്യംകൂടി. എന്നെ സ്നേഹിക്കുന്നവരും വെറുക്കുന്നവരുമായ എല്ലാ
വായനക്കാരോടും ഞാന്‍ ഒരുപോലെ കൃതജ്ഞനാണ്‌.