Followers

Wednesday, January 27, 2010

കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്‌

thomas neelarmatham


ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തിന്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ അദ്ദേഹം പഠിപ്പിക്കുന്ന ഗവണ്‍മന്റ്‌ ഹയർ സെക്കന്ററി സ്ക്കൂളിന്റെ വാർഷികാഘോഷത്തിന്‌ പ്രസംഗിക്കാൻ പോയത്‌. മുഖ്യപ്രഭാഷകന്റെ കസേര നൽകി സുഹൃത്ത്‌ എന്നെ ആദരിച്ചു.

കേരളം ഇന്നു നേരിടുന്ന രാഷ്ട്രീയ- സാമൂഹിക -സാംസ്ക്കാരികരംഗങ്ങളിലെ പ്രതിസന്ധികളെ തലോടിയുണർത്തി ഞാനൊരു വിധം സേവ നടത്തി. പ്രേക്ഷകർ എന്റെ പ്രസംഗം ആവോളം ആസ്വദിച്ചു എന്ന സംതൃപ്തിയോടെയാണ്‌ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഞാൻ വേദി വിട്ടിറങ്ങിയത്‌.
അനന്തരം, നിറം മങ്ങിയ ഗ്ലാസ്സിൽ തണുത്ത വിളറിയ ചായയുടേയും കറുത്തു പൊള്ളിയ പരിപ്പുവടയുടേയും നൊന്തു പഴുത്ത ഞാലിപ്പൂവൻപ്പഴത്തിന്റേയും മുന്നിൽ വിശിഷ്ടാതിഥികളോടൊപ്പം ഇരിക്കുമ്പോള്‍ ചില അദ്ധ്യാപകരും രക്ഷാകർത്താക്കളും പരിചയപ്പെടാനെത്തി.പലരും പ്രസം‌ഗം നന്നായിരുന്നു എന്ന്‌ പ്രശംസിച്ചു. ഞാൻ കൃത്രിമമായ വിനയത്തോടെ പ്രശംസിച്ചവരോട്‌ നന്ദി പറഞ്ഞു യാത്ര പറഞ്ഞിറങ്ങുന്നതിനുമുമ്പ്‌ ആ സ്ക്കൂളിലെ നാലഞ്ച്‌ അദ്ധ്യാപികമാർ എന്റെ ചുറ്റും കൂടി.
കൂട്ടത്തിൽ സുന്ദരിയായ ഒരു ടീച്ചർ എനിക്ക്‌ പരിചയപ്പെടുത്തി.ഞാൻ സന്തോഷത്തോടെ എല്ലാവരോടും കുശലങ്ങൾ അന്വേഷിച്ചു.
സുന്ദരിടീച്ചർ പിന്നെയും എന്നെ വിടാൻ ഭാവമില്ല. ഒടുവിൽ അവർ പറഞ്ഞു
'സാറെ ഞങ്ങളൊരു പ്രത്യേകകാര്യം കൂടി പറയാനാ വന്നത്‌.
ഇതൊരു ഗവണ്‍മന്റ്‌ സ്ക്കൂൾ ആണെന്ന്‌ സാറിനറിയാമല്ലോ.
ഇവിടെ പ്രാഥമികാവശ്യങ്ങൾ നടത്താൻ പോലുമുള്ള സൗകര്യങ്ങളില്ല. പ്രത്യേകിച്ചു ഞങ്ങൾ ലേഡിടീച്ചേഴ്‌സിന്‌. അതുകൊണ്ട്‌ ഞങ്ങളെല്ലാരുംകൂടി പിരിവെടുത്തും ശമ്പളത്തീന്ന്‌ എടുത്തും ലേഡിടീച്ചേഴ്‌സിന്‌ ഉപയോഗിക്കാൻ ഒരു മൂത്രപ്പുരയുണ്ടാക്കാൻ തീരുമാനിച്ചു.അതിലേക്ക്‌ സാറും എന്തെങ്കിലും തരണം.
ടീച്ചറിന്റെ സൗന്ദര്യവും അഭ്യർത്ഥനയും കൂടി തട്ടിച്ചു നോക്കിയപ്പോള്‍ ഞാൻ വീണു. യാത്രപ്പടിയിനത്തിൽ സുഹൃത്ത്‌ എനിക്കു നൽകിയ കവറെടുത്ത്‌ ഞാൻ ആ ടീച്ചറിനു നേരെ നീട്ടി. ടീച്ചറെ നല്ല കാര്യമാണ്‌ നടക്കട്ടെ ഇതു സന്തോഷപ്പൂർവ്വം സ്വീകരിച്ചൊ.

ടീച്ചർ രണ്ടു കൈയും നീട്ടി അത്‌` വാങ്ങി. എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ്‌ ഞാനിറങ്ങി. കുറേ നാൾ കഴിഞ്ഞ്‌ ഒരു പ്രവൃത്തി ദിവസം എറണാകുളത്ത്‌ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ട്‌ ഭാര്യാസമേതനായി ഞാൻ ബസ്‌സ്റ്റാൻഡിൽ നിൽക്കുകയാണ്‌. ദൂരെ നിന്നും ഒരു സ്ത്രീ നിറപുഞ്ചിരിയോടെ എനിക്കഭിമുഖമായി നടന്നു വരുന്നു. എന്നെത്തന്നെയാണൊ അവരുദ്ദേശിക്കുന്നത്‌ എന്ന്‌ മനസ്സിലാകാത്തതിനാൽ ഞാൻ ചുറ്റുപാടും കണ്ണോടിച്ചു. അവർ അടുത്തു വരുന്തോറും ചിരിയുടെ മാറ്റ്‌ വർദ്ധിക്കുകയാണ്‌. സംശയാസ്പദമായ സാഹചര്യത്തിൽ പിടിക്കപ്പെട്ടവനെയെന്നപോലെ ഭാര്യ എന്നെ ഒളി കണ്ണിട്ടു നോക്കുന്നു.
അവരുടെ ലക്ഷ്യം ഞാൻ തന്നെയായിരുന്നു. ആളിനെ മനസ്സിലാക്കാൻ ഞാനപ്പോഴും പാടുപെടുകയായിരുന്നു.

'സാറെന്താ ഇവിടെ?'
'ഞങ്ങളൊരു കല്യാണത്തിന്‌ വന്നതാ. ഇതെന്റെ ഭാര്യ ജസ്സി. ഞാൻ ഭാര്യയെ പരിചയപ്പെടുത്തി. ജസ്സി, അത്ര തൃപ്തികരമല്ലാത്ത മട്ടിൽ കൈകൂപ്പി ചിരി അഭിനയിച്ചു.

'സാറിന്‌ എന്നെ മനസ്സിലായോ?
ഞാൻ ശരിക്ക്‌ അങ്ങോട്ട്‌ ഓർക്കുന്നില്ല. പക്ഷെ പരിചയപ്പെട്ടതായറിയാം.

അയ്യോ സാറെ കുറച്ചു നാൾ മുമ്പ്‌ ഞങ്ങളുടെ സ്ക്കൂളിലെ പരിപാടിക്കു സാറു വന്നത്‌ ഓർക്കുന്നില്ലേ'
പെട്ടെന്ന്‌ എനിക്കോർമ്മ വന്നു.
ഓ, ശരിയാണ്‌ ഓർക്കുന്നുണ്ട്‌. ടീച്ചറെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ'

നല്ല വിശേഷം സാറെ എല്ലാവർക്കും സുഖമല്ലേ'
അതെ, സാറെ,ങ്‌ ഹാ പിന്നെ മൂത്രപ്പുര കാണുമ്പോഴൊക്കെ ഞാൻ സാറിനെ ഓർക്കും.
അത്രയും പറഞ്ഞുതീർന്നതും അവർക്ക്‌ കയറേണ്ട ബസ്സു വന്നതും ഒപ്പമായിരുന്നു.വീണ്ടും കാണാം എന്ന മംഗളവാക്കോടെയാണ്‌ അവർ കാറ്റുപോലെ ആ ബസ്സിലേക്ക്‌ പാഞ്ഞു കയറിയത്‌.

വീട്ടിലെത്തുന്നവരെ ഭാര്യ എന്നോടു മിണ്ടിയതേയില്ല.

അകത്തേക്കു കയറി , വലിയ ശബ്ദത്തോടെ ബഡ്‌റൂമിന്റെ വാതിലടച്ചുകൊണ്ട്‌ അവൾ എന്നോടു പറഞ്ഞു.
'നിങ്ങൾ ഇത്രയും വൃത്തികെട്ട മനുഷ്യനാണെന്നു ഞാനറിഞ്ഞിരുന്നില്ല.

അതും പറഞ്ഞ്‌ അവൾ അലമുറയിട്ടു കരയാനും തുടങ്ങി.

അതിനു ശേഷം സ്കൂളുകളിലെ പരിപാടികൾക്ക്‌ ക്ഷണിക്കുമ്പോൾ ഭാര്യ അനുവദിച്ചാൽ വരാം എന്നാണ്‌ ഞാൻ പറയുന്നത്‌.

ഇതുപോലെ തന്നെ ഒരു ദുര്യോഗം ഒരിയ്ക്കൽ ഭാര്യയുമായി ഷോപ്പിംഗിന്‌ പോയപ്പോഴും എനിക്കുണ്ടായി.

വീട്ടിൽ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പേ , അവൾ പറഞ്ഞതാണ്‌ കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ മറക്കരുതേയെന്ന്‌. സൂപ്പർമാർക്കറ്റിന്റെ മുന്നിൽ ബൈക്ക്‌ നിർത്തിയതും അവൾ അകത്തേക്ക്‌ ഊളിയിട്ടുകയറുന്നതും ഞൊടിയിടയിലായിരുന്നു. എന്തൊക്കെയോ വാങ്ങാനുള്ള അവളുടെ പരവേശം കണ്ട്‌ പരിഭ്രമിച്ച്‌ ഞാൻ ഇടയ്ക്കിടെ പേഴ്‌സ്‌ തപ്പിക്കൊണ്ട്‌ അതിനുള്ളിൽ നിന്നു.ഏറെ കഴിഞ്ഞു കുളിക്കുന്ന സോപ്പുകൾ വച്ചിട്ടുള്ള ഷെൽഫിന്റെ മുന്നിൽ ഞാനെത്തി. ഉയരം കൂടുതലായതുകൊണ്ട്‌ ആരുടേയും സഹായമില്ലാതെ ഒരു സോപ്പ്‌ കയ്യിൽ കിട്ടിയാൽ അതൊന്നു മണപ്പിച്ചു നോക്കുകയെന്നത്‌ സ്വാഭാവികം. ഞാനും അതേ ചെയ്തുള്ളു. ആ സോപ്പ്‌ തിരിച്ചും മറിച്ചും മണപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ഭാര്യ കൊടുങ്കാറ്റു പോലെ എന്റെ അരികിലേക്ക്‌ ചീറ്റിയടുത്തു.
എന്തു പറ്റി?
ഞാൻ അമ്പരപ്പോടെ ചോദിച്ചു
വാ പോകാം
സോപ്പു വാങ്ങിക്കേണ്ടേ?
സോപ്പും വേണ്ട. ഒരു മണ്ണാങ്കട്ടയും വേണ്ട,.വണ്ടിയെടുക്ക്‌ വീട്ടിൽ പോകാം. ഞാൻ ആദ്യമായി അവളെ അനുസരിച്ചു.


വീട്ടിൽ ചെന്നയുടനെ അവളുടെ പതിവുകരച്ചിൽ തുടങ്ങി.
ഞാൻ ആരും കേൾക്കാതിരിക്കാനായി കതകിന്‌ കുറ്റിയിട്ടു
പിന്നെ ഞാനങ്ങ്‌ ഭർത്താവായി
അൽപ്പം കയർത്ത്‌ തന്നെ സംസാരിച്ചു.
നീയല്ലേ പറഞ്ഞത്‌ ,കുളിക്കുന്ന സോപ്പു വാങ്ങിക്കണമെന്ന്‌. എന്നിട്ട്‌ അതു വാങ്ങിക്കാതെ ഇത്ര ധൃതി വെച്ച്‌ കടയിൽ നിന്ന്‌ ഇറങ്ങിയത്‌ എന്തിനാ?

എന്റെ ശബ്ദം കുറേ കൂടിപ്പോയോ എന്നെനിക്കു സംശയം

എന്നിട്ടും ഞാൻ ആ ചോദ്യം വീണ്ടും ചോദിച്ചു.
എന്തിനാ, കടയിൽ നിന്നിറങ്ങിപ്പോന്നത്‌ എന്ന്‌ നിങ്ങൾക്കറിയണൊ? ഞാൻ ഒരു ഭർത്താവിന്റെ ശബ്ദത്തിൽ തന്നെ പറഞ്ഞു.
'എനിക്കറിയണം"
അവൾ മുൻവശത്തെ മുറിയിലെത്തി. ടീ.വി.യുടെ ശബ്ദം കൂട്ടി. കുട്ടികൾ അതിൽ മുഴുകിയിരിക്കുകയാണ്‌. അകത്തെ ബഹളം ആരും കേൾക്കാതിരിക്കാൻ അവൾ ചെയ്ത പണി എനിക്ക്‌ ഇഷ്ടപ്പെട്ടു.
നിങ്ങൾ അറിയണം ഇല്ലേ?
അവൾ എന്റെ നേർക്ക്‌ ചീറി അടുക്കുകയാണ്‌.
ഇടയ്ക്കിടെ കരച്ചിലിന്റെ ശബ്ദവും.
ഞാൻ ചോദിച്ചു
എടീയെ എന്താ പ്രശ്‌നം?
അവൾ സുനാമിയുടെ തിരയടിക്കുംപോലെ കട്ടിലിൽ നിന്ന്‌ ചാടിയെഴുന്നേറ്റ്‌ എന്റെ നേർക്ക്‌ തിരിഞ്ഞു. 'നിങ്ങൾ ഇത്രയും മോശക്കാരനാണെന്ന്‌ ,ദൈവമേ ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.
പിന്നെയും കരച്ചിൽ
എടീ, ഞാൻ എന്തു ചെയ്തെന്നാ നീ ഈ പറയുന്നത്‌?
നാണം കെട്ട മനുഷ്യാ, നാട്ടുകാരുടെ മുന്നിൽ വെച്ച്‌ നിങ്ങൾ ആ കടയിൽ നിന്ന്‌ കൊണ്ട്‌ ആ സോപ്പിന്റെ കവറിന്റെ പുറത്തുള്ള പെണ്ണിന്റെ ചുണ്ടിൽ എത്ര തവണയാണ്‌ ഉമ്മ വെച്ചതു്‌, ഞാനിതെങ്ങനെ സഹിക്കണം?

പിന്നീട്‌ ഞാനൊരിക്കലും ഭാര്യയോടൊപ്പം കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ പോയിട്ടില്ല.