Followers

Wednesday, January 27, 2010

കലവൂർ രവി ഒരു പൂമരമായിരുന്നു

m k harikumar

രവി ഒരു പൂമരമായിരുന്നു. ആ മരം സുഗന്ധമുള്ള പൂക്കൾ പൊഴിച്ചതു, അതിനു വേണ്ടിയായിരുന്നില്ല. മറ്റുള്ളവർക്ക്‌ വേണ്ടിയായിരുന്നു.

വാസ്തവത്തിൽ കലവൂർ രവി സാറിനെ എന്നാണ്‌ കണ്ടതെന്ന്‌ എനിക്കോർക്കാൻ പറ്റുന്നില്ല. ആ പരിചയം യഥാർത്ഥ സ്നേഹമായി വളരുകയാണ്‌ ചെയ്തത്‌. എന്റെ വ്യക്തിത്വത്തെയെന്നെപോലെ എന്റെ എഴുത്തിനോടും രവിസാറിനു പ്രത്യേക വാത്സല്യമായിരുന്നു. എന്നെ എത്ര പ്രാവശ്യം അദ്ദേഹം കലവൂരിലെ വീട്ടിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നു. വിളിക്കുമ്പോൾ കാർ ഏർപ്പാടാക്കും. തിരിച്ചുപോരുമ്പോഴും കാർ അയച്ചുതരും. ഇതെല്ലാം അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു.
കലവൂർ രവി എപ്പോഴും ആശയങ്ങളുടെ കാമുകനായിരുന്നു. അദ്ദേഹം വാർത്തകളും മറ്റും വിവരിക്കുന്നത് എന്നെ പുതിയ ഒരു അറിവിലേക്ക്‌ നയിക്കുന്നതിനുപകരിച്ചിട്ടുണ്ട്‌.

കലവൂർ രവി അവസാനകാലത്ത്‌ ധാരാളം എഴുതി. പുതിയ ലേഖനങ്ങൾ ആഴ്ചതോറും എനിക്കു അയച്ചുതരുമായിരുന്നു. മനുഷ്യമസ്തിഷ്കം, സാഹിത്യം, വേദാന്തം, മന:ശ്ശാസ്ത്രം, തത്വചിന്ത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌, ഒരിക്കലും തീരാത്ത ഒരു തൃഷ്ണ അദ്ദേഹത്തിൽ ബാക്കിയുണ്ടായിരുന്നു. നിഷേ , കീർക്കഗോർ, ഫിജോഫ്‌ കാപ്ര തുടങ്ങിയ ചിന്തകർ രവിയുടെ കിടപ്പുമുറിയിൽ ഉണ്ടായിരുന്നപോലെ അനുഭവപ്പെട്ടു. രവി വളരെ സീരിയസ്സായാണ്‌ എഴുതുന്നത്‌ . ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ ഇതര പാശ്ചാത്യ ആശയസംഹിതകളുമായി അടുപ്പിച്ചുകൊണ്ട്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌.

രവി ഒരു പൂമരമായിരുന്നു. ആ മരം സുഗന്ധമുള്ള പൂക്കൾ പൊഴിച്ചത് , അതിനു വേണ്ടിയായിരുന്നില്ല. മറ്റുള്ളവർക്ക്‌ വേണ്ടിയായിരുന്നു.
ജീവിതാന്ത്യകാലത്തെ ഏകാന്തത , ഭാര്യയുടെ മരണശേഷം അത്‌ വർദ്ധിച്ചിരുന്നെന്നു തോന്നുന്നു. സർഗ്ഗാത്മക കർമ്മങ്ങളിലൂടെ അത് ഫലംതരുന്ന വടവൃക്ഷമായി രൂപാന്തരപ്പെടുകയായിരുന്നു.
ഞങ്ങൾ തമ്മിൽ എന്തായിരുന്നു ബന്ധം? ഞാൻ അതേപ്പറ്റി പലപ്പോഴും ആലോചിച്ചിട്ടുണ്ട് . അദ്ദേഹം എന്റെ കാര്യത്തിൽ വലിയ ശ്രദ്ധാലുവായിരുന്നു. എന്റെ എഴുത്തിന്റെ വലിയൊരു ഉടമസ്ഥനെപ്പോലെയാണ്‌ അദ്ദേഹം പെരുമാറിയിരുന്നത്‌. മിക്കപ്പോഴും രാവിലേയാവും വിളിക്കുക. അടുത്തകാലത്തായി പകലേപ്പോഴെങ്കിലുമാവും വിളിക്കുക. 'കലാകൗമുദി' വായിച്ച ശേഷം വിളി പതിവാണ്‌. എന്റെ കോളം 'അക്ഷരജാലക'ത്തെപ്പറ്റി ചിന്തനീയമായ നിരീക്ഷണങ്ങളാണ്‌ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്‌. എല്ലാ വിമർശനത്തിലും എന്നോടൊപ്പമായിരുന്നു അദ്ദേഹം. എന്റെ സാഹിത്യ ജീവിതത്തിനു വലിയ തണലായിരുന്നു രവിസാർ.
രവിസാറിന്റെ കുടുംബ വീട്ടിൽ ഒരു ദിവസം സന്ധ്യയ്ക്ക്‌ എല്ലാവരെയും വിളിച്ചുകൂട്ടി എനിക്കൊരു ഉപഹാരം തന്നു. നന്നായി എഴുതാനുള്ള പ്രചോദനം. ഒരു കൊതുമ്പു വള്ളത്തിന്റെ ശിൽപമായിരുന്നു ആ ഉപഹാരം. ഞാനും മാത്യു നെല്ലിക്കുന്നും ചേർന്ന്‌ എഴുത്ത്‌ ഓൺ ലൈൻ തുടങ്ങിയപ്പോൾ, അതിനോടും അദ്ദേഹം



സഹകരിച്ചു. രവിസാറിന്റെ കോളം ഞങ്ങൾ സന്തോഷത്തോടെ പ്രസിദ്ധീകരിച്ചു. അദ്ദേഹം മുടങ്ങാതെ ലേഖനങ്ങൾ അയച്ചുതന്ന്‌ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
നിഷ്കളങ്കമായ മനസ്സായിരുന്നു രവിസാറിന്റേത്‌. മറ്റുള്ളവർക്ക്‌ നന്മവരാൻ വേണ്ടി ഇതുപോലെ പ്രവർത്തിക്കാൻ ആർക്കു കഴിയും?
എന്റെ സാഹിത്യജീവിതം 25 വർഷം പൂർത്തിയാക്കിയപ്പോൾ അദ്ദേഹം പ്രകടിപ്പിച്ച സന്തോഷം ഞാനിന്നുമോർക്കുന്നു. എനിക്കു ഡൽഹിയിൽ സ്വീകരണം നൽകണമെന്നാണ്‌ അദ്ദേഹം ആഗ്രഹിച്ചതു. ഇതിനായി അദ്ദേഹം ഡൽഹിയിലുള്ള ചിലരെ വിളിച്ചത് എനിക്കറിയാം.

'ഓറ' മാസികയിൽ രവിസാറിന്റെ ലേഖനങ്ങൾ മിക്കപ്പോഴും വരും. ആ ലേഖനങ്ങൾ അദ്ദേഹത്തിന്റെ ദാർശനികമായ ആഴം വ്യക്തമാക്കി തന്നിട്ടുണ്ട്‌. രവിസാറിന്റെ മനസ്സ്‌ സദാ പ്രതികരണ ക്ഷമമായിരുന്നു. സ്നേഹ വിശുദ്ധിയോടെ ചിരിക്കാൻ കഴിയുമായിരുന്ന അദ്ദേഹത്തിനു ക്ഷോഭമില്ലായിരുന്നു; എന്നാൽ അന്വേഷണബുദ്ധിയും അനുകമ്പയും ധാരാളമുണ്ടായിരുന്നു.
ആശയങ്ങളെ അതീതമായ സങ്കലനപ്പട്ടികയിലെ അക്കങ്ങളായി കാണാൻ രവിസാറിനു കഴിഞ്ഞു. ആ അക്കങ്ങൾ തിരിച്ചും മറിച്ചും കൂട്ടിനോക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു. ചിലപ്പോൾ പട്ടികയ്ക്ക്‌ പുറത്തേക്ക്‌, നിയമം തെറ്റിച്ച്‌ അദ്ദേഹം ഒറ്റയാൻ യാത്രകൾ നടത്തും. ദൈവനിഷേധികളെ ദൈവവിശ്വാസികൾക്കു മുഖാമുഖം നിർത്താൻ കഴിയുന്നത്‌ അപ്പോഴായിരുന്നു. കണക്കുകൾ ഒരിക്കലും അവസാനിച്ചിരുന്നില്ല. മനുഷ്യമനസ്സ്‌ എന്ന കടങ്കഥയിൽ, സാങ്കൽപിക അക്കങ്ങളായി അദ്ദേഹം രൂപീകരിച്ച ആശയലോകങ്ങൾ നമ്മെ എന്നും പ്രലോഭിപ്പിക്കാൻ പോന്നതായിരുന്നു.
പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ഒരിക്കൽ സമാഹരിച്ച്‌ പുസ്തകമാക്കാൻ അദ്ദേഹം സന്മനസ്സ്‌ കാണിച്ചു. 'മനുഷ്യൻ മരിക്കുന്നില്ല' എന്നായിരുന്നു ആ ലേഖന സമാഹാരത്തിന്റെ പേര്‌. രവിസാറും മരിക്കുന്നില്ല. മനുഷ്യൻ എങ്ങനെയാണ്‌ മരിക്കുന്നത്‌, അവൻ സൃഷ്ടിച്ച ചിന്തകൾ ഇവിടെയെല്ലാമുള്ളപ്പോൾ?

'മനുഷ്യൻ മരിക്കുന്നില്ല' എന്ന കൃതിക്ക്‌ അവതാരിക എഴുതാൻ അദ്ദേഹം എന്നോടാണ്‌ ആവശ്യപ്പെട്ടത്‌. രാഷ്ട്രീയ, സാഹിത്യരംഗങ്ങളിൽ എത്രയോ പ്രഗത്ഭർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായുണ്ട്‌. എന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണത്‌. എന്റെ വാക്കുകളിൽ അദ്ദേഹം സ്നേഹപൂർവ്വമായി രേഖപ്പെടുത്തിയ വിശ്വാസത്തിന്റെ അടയാളമാണത്‌.
രവിസാർ രോഗം മൂർച്ഛിച്ച്‌, മതിലകം ഗ്രീൻകാർഡ്‌ ആശുപത്രിയിലാണെന്ന്‌ ഞാനറിഞ്ഞത്‌ വൈകിയാണ്‌. സാറിന്റെ ഫോൺകോൾ ഇല്ലാതായപ്പോഴാണ്‌ ഞാൻ വീട്ടിലേക്ക്‌ വിളിച്ച്‌ തിരക്കിയത്‌. അപ്പോൾ മകന്റെ ഭാര്യയാണ്‌, അദ്ദേഹത്തിന്റെ രോഗനിലയെപ്പറ്റി പറഞ്ഞത്‌. പിറ്റേദിവസം ഞാൻ മതിലകം ആശുപത്രിയിൽ പാഞ്ഞെത്തിയപ്പോൾ കണ്ട കാഴ്ച എനിക്കു വിവരിക്കാൻ പ്രയാസമുണ്ട്‌. രവിസാറിനു സംസാരിക്കാൻ പറ്റുന്നില്ല. ക്ഷീണം കൊണ്ട്‌ ഉറക്കത്തിൽ നിന്ന്‌ ഉറക്കത്തിലേക്ക്‌ വഴുതുകയാണ്‌. കൈകാലുകളിലും ഉടലിലും നീരുവന്ന്‌ വീർത്തിട്ടുണ്ട്‌. ഡോക്ടർമാർ ഉപേക്ഷിച്ചപോലെ! എന്നിട്ടും ഞാൻ ഉറക്കെ, 'രവി സാറേ, ഹരികുമാറാണ്‌ 'എന്ന്‌ വിളിച്ചു പറഞ്ഞു. രണ്ട്‌ മൂന്ന്‌ വിളിച്ചപ്പോൾ അദ്ദേഹം കണ്ണുകൾ തുറന്നു. അൽപനേരം കൊണ്ട്‌ എന്നെ മനസ്സിലായെന്ന്‌ വ്യക്തം. ആങ് ഹാ.... എന്ന്‌ ചിറകോട്ടിക്കൊണ്ട്‌ മൂളാനല്ലാതെ അദ്ദേഹത്തിനു ഒന്നിനും കഴിയുമായിരുന്നില്ല. ഒരു ചെറിയ ചിരി അനൈഹികമായ പരിതാപങ്ങളോടെ, സ്നേഹമിന്നലോടെ ആ മുഖത്ത്‌ വന്ന്‌ പെട്ടെന്ന്‌ മാഞ്ഞുപോയി. രവിസാർ വീണ്ടും ഉറക്കത്തിൽ പ്രവേശിച്ചു.
രവിസാർ എന്റെ സ്വന്തം ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു. നമ്മുടെ ചിന്താജീവിതത്തിന്‌ വല്ലപ്പോഴും ലഭിക്കാറുള്ള അളവറ്റ പിന്തുണയും കരുത്തുമായിരുന്നു അദ്ദേഹം തന്നത്‌.
ഈ ചിന്തകൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു.