Followers

Wednesday, January 27, 2010

വാല്മീകം

vijayakumar kalarickal


രത്നാകരൻ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയവുമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്നേഹിതരുമുണ്ട്‌.
അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തിൽ തീർത്ത ചിത്രങ്ങളാണ്‌. ഒരായിരം വർണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താൻ ചിറകുകളുമുള്ള ചിത്രങ്ങൾ.
അവന്റെ നീണ്ടു നിൽക്കുന്ന ദൃഢമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിനിവാസികൾ കരുതിയിരുന്നു. ചേരിയിലെ മൂപ്പനും കാരണവന്മാർക്കും അവനെ വളരെ പഥ്യമായിരുന്നു.
പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവൻ ആദ്യമായിട്ടാഗാനങ്ങൾ ചേരിനിവാസികൾക്കായിട്ടാലപിച്ചതു.
എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവിൽ വളർന്നു നിൽക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ എല്ലാവരും വട്ടമിട്ടിരുന്ന്‌, അവർ സ്വയം വാറ്റിയെടുത്ത സുര മോന്തുകയും, ഏതോ കാട്ടുചെടിയുടെ ഇലകൾ അടർത്തിയെടുത്ത്‌ ഉണക്കി പൊടിച്ച്‌ മറ്റേതോ ചെടിയുടെ ഉണക്കിയ ഇലയിൽ ചുരുട്ടി പുകച്ച്‌ വലിക്കുകയുമായിരുന്നു.
സുരയിലും, പുകയിലും അവർ ലോകങ്ങളെ, ദുഃഖങ്ങളെ, അവരെത്തന്നെ മറന്നവരുമായിരുന്നു.
ആനന്ദത്തിന്റെ മാസ്മരികമായൊരു വലയിൽ അകപ്പെട്ട്‌ പൊങ്ങുതടികളേപ്പോലെ ഒഴുകി നടക്കുകയായിരുന്നു.
അവർ വൃദ്ധരും, ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളുമുണ്ട്‌.
അതൊരു വസന്തകാലാരവമായിരുന്നു. ചേരിയ്ക്ക്‌ പുറത്തു വളർന്നു നിൽക്കുന്ന വനത്തിൽ നിന്നും ഒരായിരം മണങ്ങൾ എത്തിക്കൊണ്ടിരുന്നു.
കഴിഞ്ഞ രാത്രിയിൽ, അവർ നായാടിപ്പിടിച്ച കാട്ടുപോത്തിന്റെ മാംസം തീക്കുണ്ഡത്തിലിട്ട്‌ വേവിച്ച്‌, ചെറിയ ചെറിയ കഷണങ്ങളാക്കി ഇലകളിൽ നിരത്തിയിട്ട്‌ ഏതെല്ലാമോ കാട്ടുചെടിയുടെ കായകൾ ഉണക്കിപ്പൊടിച്ച്‌ വെന്ത മാംസങ്ങൾ വിതറി തീറ്റ ഒരുക്കുകയാണ്‌ ഒരു പറ്റം സ്ത്രീകൾ.
അവൻ പാടി.
ഒരു നാൾ ഞാൻ രാജാവാകും; ഞാൻ നിങ്ങളുടെ രാമനാകും;
തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്റേതാകും;
എന്റെ സ്നേഹിതരെ നിങ്ങളെല്ലാം എന്റെ കൊട്ടാരത്തിലെ വാശികളാകും.
നിങ്ങളോടൊത്ത്‌ കേളിയാടുന്ന എന്നെ നിങ്ങൾ രാമനെന്നു വിളിക്കും.
ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.
ഈ തേവന്മാർ നമ്മുടെ മണ്ണിൽ നിന്നും അകന്നുപോകും.
ഈ തേവന്മാർ എവിടെനിന്നോ വന്നവരാണ്‌; അവർ നമ്മുടെ മണ്ണും വിണ്ണും കൈക്കലാക്കുകയായിരുന്നു. പെണ്ണും, പൊന്നും തട്ടിയെടുക്കുകയായിരുന്നു. മേനിയും വേലയും കാൽക്കലാക്കുകയായിരുന്നു.
നമ്മുടെ മേനിക്ക്‌ മണ്ണിന്റെ മണമുണ്ട്‌. വേലയുടെ ചൂടുണ്ട്‌, അവർ. തേവന്മാർ, വെളുത്തു വിളറിയവരും മേദസ്സുകൂടി കൊഴുത്തവരുമാണ്‌.
ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും....
അവൻ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. അവനോടൊത്ത്‌ ചേരിയിലെ എല്ലാ പുരുഷന്മാരും പാടി. അവന്റെ പെണ്ണ്‌ സീതമ്മയോടൊത്ത്‌ എല്ലാം സ്ത്രീകളും നൃത്തമാടി.
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരം, അവിടെ ആയിരക്കണക്കിന്‌ ചേരിനിവാസികൾ പണിയെടുക്കുകയാണ്‌.
പാടവരമ്പുകളിലും, വരമ്പുകൾ ചേരുന്ന വഴികളിലും അവരെ നിയന്ത്രിക്കാനായി, പണികൾ ചെയ്യിക്കാനായി രാജാവിന്റെ കിങ്കരന്മാർ, ചാട്ടവാറുകളും, വടികളും, കുന്തമുനകളുമായി കാവൽ നിൽക്കുന്നുണ്ട്‌. അവരെല്ലാം വെളുത്തവരും ചേരി മക്കൾക്ക്‌ മനസ്സിലാക്കാത്തഭാഷ സംസാരിക്കുന്നവരും, കോട്ടയ്ക്കുള്ളിൽ, നഗരത്തിൽ പാർക്കുന്നവരുമാണ്‌.
രത്നാകരനോട്‌ അടുത്തുനിന്നു തന്നെയാണ്‌ സീതമ്മയും പണിയെടുത്തിരുന്നത്‌. അവൾ മാത്രമല്ല, കൂട്ടുകാരനുള്ള എല്ലാചേരിപെണ്ണുങ്ങളും തങ്ങളുടെ സ്നേഹിതനോടൊത്താണ്‌ പണിക്കിറങ്ങുന്നത്‌.
രത്നാകരൻ ശ്രദ്ധിച്ചു. സീതമ്മ അവന്റെ ദേഹത്ത്‌ തൊട്ട്‌ തൊട്ടാണ്‌ നിൽക്കുന്നത്‌. അവളുടെ മനക്കോണിലെവിടെയോ ഉടക്കിയിരിക്കുന്നു. അവൾ തല നിവർത്തി നിന്ന്‌ അവനെ നോക്കി. അവളെത്തന്നെ നോക്കി നിന്നിരുന്ന രത്നാകരന്റെ കണ്ണുകളിൽ നോക്കി അവൾ കണ്ണുകളാൽ എന്തെന്നു തെരക്കി.
അവൻ ഉത്തരം കൊടുത്തില്ല. അവന്റെ കണ്ണുകൾ ശൂന്യവും ആലംബരമില്ലാതെ ബലഹീനവും ദുഃഖമയവുമായിരുന്നു.
അവൻ അവളെ കാണുമായിരുന്നു.
മുട്ടിനു താഴെ നഗ്നമായ കാലുകൾ, ആഴക്കയത്തിൽ വിരിയുന്ന ചുഴിപോലുള്ള പൊക്കിൾ, ലവനും, കുശനും ആവോളം അമൃതുനുകർന്നിട്ടും ഉടയാത്ത മാറും ഓമനത്തമുള്ള മുഖവും, കണ്ണുകളും, ചുണ്ടുകളും...
രത്നാകരന്റെ മനസ്സൺനു പിടഞ്ഞു.
ഇതേവരെ തേവരുടെ കണ്ണുകളിൽ അവൾ പെട്ടിട്ടില്ല. ഒളിച്ചു നടക്കാൻ അവൾക്ക്‌ നന്നായറിയാം. ചേരിയിലെ എല്ലാ പെണ്ണുങ്ങൾക്കും അറിയാം. എന്നിട്ടും വളരെപ്പേർ ആ കിങ്കരന്മാരുടെ കണ്ണുകളിൽ പെടാറുണ്ട്‌.
രത്നാകരൻ ഓർമ്മിച്ചു പോവുകയാണ്‌; അച്ഛൻ അവന്‌ പറഞ്ഞുകൊടുത്ത കഥ. ആ കഥ അച്ഛന്‌ മുത്തച്ഛനിൽ നിന്നും കിട്ടിയതായിരുന്നു.
ഈ കോട്ടയും, കൊത്തളവും നമ്മുടേതായിരുന്നു. നമ്മുടെ ഗോത്രത്തിന്റെ മൂപ്പൻ രാജാവായിരുന്നു. ഈ പാടശേഖരവും, വനാന്തരങ്ങളും കാടും, പടലും, കാട്ടുമൃഗങ്ങളും നമ്മുടേതായിരുന്നു.
നാം തന്നെ നമുക്കായിട്ട്‌ അദ്ധ്വാനിച്ച്‌ വിളവെടുത്ത്‌ സുഖമായി വാണിരുന്ന കാലം. അച്ഛനെന്നോ, അമ്മയെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒത്ത്‌ ഈ ഐശ്വര്യങ്ങളെല്ലാം കെട്ടിപ്പെടുക്കുകയായിരുന്നു.
ഒരു നാൾ എവിടെ നിന്നോ ഈ നായാടികൾ ഒരു പറ്റം ആടുമാടുകളുമായിട്ട്‌ ഇവിടെ എത്തി. നീണ്ടു നിന്നതും തുടരെ തുടരെയുണ്ടായ യുദ്ധത്തിൽ നമ്മുടെ യോദ്ധാക്കളും മുത്തച്ഛന്മാരും, മുത്തശ്ശിമാരും കൊലചെയ്യപ്പെട്ടു. യുവതികളും, ബാലന്മാരും അടിമകളാക്കപ്പെട്ടു. നമ്മുടെ നഗരം അവർ കൈയ്യടക്കുകയും ചെയ്തു. അവർ വെളുത്ത നിറക്കാരും നമുക്ക്‌ മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്നവരുമായിരുന്നു.
അവർക്ക്‌ ദൈവത്തിന്റെ രൂപമാണെന്നും; ദൈവത്തിന്റെ അവതാരങ്ങളാണെന്നും, ഇക്കാണുന്നതെല്ലാം, കറുത്തവരായ നമ്മളും. ഇക്കാടും പടലും കാട്ടുമൃഗങ്ങളും പാടങ്ങളും അവരുടേതാണെന്നും, അവർക്കുവേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നും, അവർ ദേവന്മാരാണെന്നും, നമ്മൾ കാട്ടാളന്മാരാണെന്നും പറഞ്ഞു. കഥകളെഴുതി, പാട്ടുകളെഴുതി, പാടി നടന്നു, പറഞ്ഞു നടന്നു.
രത്നാകരന്റെ മനം വിദ്വേഷത്താൽ പുകഞ്ഞു. കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യന്‌ കീഴെ പാടത്ത്‌ കുനിഞ്ഞുനിന്ന്‌ വലയെടുത്ത്‌ അവന്റെ പുറംതൊലി പൊള്ളി കരുവാളിച്ചു പോയി. അവന്റെ മാത്രമല്ല, അവന്റെ മാത്രമല്ല, അവന്റെ പെണ്ണിന്റെ; ആയിരമായിരം ചേരിനിവാസികളായ ആണുങ്ങളുടേയും, പെണ്ണുങ്ങളുടേയും.
ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നവൻ മോഹിച്ചുപോയി. വെള്ളക്കീറുകൾ കിഴക്കൻ മലനിരയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുളിച്ച പഴങ്കഞ്ഞി മോന്തി പാടത്തേയ്ക്ക്‌ പോന്നതാണ്‌. ഇനിയും ഒരു പിടി വറ്റോ ഒരു തുള്ളി വെള്ളമോ ഉള്ളിലെത്തുന്നത്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞ്‌, അന്നത്തെ വേലക്കൂലിയായി കിട്ടുന്ന ഒരു പിടിയോ രണ്ടു പിടിയോ യവം, കുടിലിൽ കൊണ്ടുപോയി വേവിച്ച്‌ കഴിയ്ക്കുമ്പോഴാണ്‌. എങ്കിലും വിശപ്പാറുമോ; ഒരിക്കലും ആറാറില്ല. വിശപ്പാറ്റാനായി രാവുകളിൽ തന്നെ ചേരിയിലെ ചെറുപ്പക്കാർ കാട്ടിൽ വേട്ടയ്ക്കു കയറുന്നു.
പാടവരമ്പിന്‌ താഴെക്കൂടി ഒഴുകുന്ന അരുവിക്കരയിലേക്ക്‌ പണിക്കാരുടെ ഇടയിലൂടെ പതുങ്ങി നടക്കാൻ അവന്‌ തോന്നിയതാണ്‌. പക്ഷെ, അപ്പോഴേക്കും അവൻ ഒരു കിങ്കരന്റെ കണ്ണിൽപ്പെട്ടുകഴിഞ്ഞു. അയാൾ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി, പുലഭ്യം വിളിച്ച്‌ ചാട്ടവാറുമായി അവനടുത്തേയ്ക്ക്‌ ഓടിയെത്തി. അവൻ പാടത്ത്‌ കൂനിക്കൂടി നിന്ന്‌ പണിയെടുത്തു. എന്നിട്ടും പൊള്ളിക്കരുവാളിച്ച അവന്റെ മുതുകിൽ ചാട്ടവീണു. ഏഴോ എട്ടോ പ്രാവശ്യം.
ഹോ.....!
അവൻ പുളഞ്ഞുപോയി. സീതമ്മ അവനിൽ നിന്നും അകന്ന്‌ മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഒളിച്ചുകളഞ്ഞിരുന്നു. അവളെ കിങ്കരൻ കാണാതിരിക്കാൻ!
കിങ്കരൻ പുളിച്ച തെറികളുമായി വരമ്പിലേറിക്കഴിഞ്ഞപ്പോൾ സീതമ്മ അവനടുത്തെത്തി..... ദൈവമേ! അവൻ ഏറെ വേദനിച്ചതു അവളുടെ മുഖം കണ്ടിട്ടാണ്‌.
അവന്റെ കരളിൽനിന്നും ദീനമായൊരു സ്വരം പോലെ ഗാനം പുറത്തേക്കൊഴുകി....ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും.... ആ ഗാനം അവന്‌ അടുത്തുനിന്നവരും അതിനടുത്തുനിന്നവരും ഏറ്റുപാടി. ഏറ്റുപാടി ഏറ്റുപാടി അവരുടെ മനസ്സുകളിൽ സ്വപ്നങ്ങൾ വിരിയുകയായി... ആ സ്വപ്നങ്ങളെല്ലാം ഒത്തുകൂടി.
അവരെല്ലാം ഒത്തുകൂടി ഓരോ പിടി പൂഴിയെടുത്ത്‌ ഉമിനീരിൽ കുഴച്ച്‌ ഉരുളകളാക്കി അടുക്കി അടുക്കിവെച്ചു. അടുക്കുകൾ ചേർന്ന്‌ ചേർന്ന്‌ പുറ്റുകളായി പുറ്റുകൾ ചേർന്ന്‌ ചേർന്ന വളരെ വലിയൊരു വാല്മീകമായി.
ആ വാല്മീകം വളർന്നു വളർന്നു ആകാശം മുട്ടി.....
വാല്മീകത്തിനുള്ളിൽ അവരെല്ലാം ചിറകുകൾ മുളക്കാത്ത കീടങ്ങളായി ഒത്തുകൂടിയിരുന്നു. പാട്ടുപാടി.
ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും...
രണ്ടു മൂന്നു നാളുകളായി തോരാത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്‌. അന്നും അവർ വേല ചെയ്തു. കൂലിയായികിട്ടിയ രണ്ടുപിടി മലരുമായി രത്നാകരനും, സീതമ്മയും കുടിയിലെത്തി. നനഞ്ഞു കുതിർന്നൊരു മൂലയിൽ ലവനും, കുശനും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങുകയാണ്‌.
സീതമ്മ മലരും ചായ അനത്തിയ വെള്ളവുമായെത്തുംവരെ രത്നാകരൻ മക്കളെ മടിയിൽ ഇരുത്തി കെട്ടിപ്പിടിച്ചു ചൂടേകി.
മലര്‌ തുല്യമായി വീതിച്ച്‌ കഴിച്ച്‌, നിറയാത്ത വയറിന്റെ ബാക്കി ഭാഗം മുഴുവൻ ചായ വെള്ളത്താൽ നിറച്ചു.
കുടിലിന്റെ ഇലമറകളുടെ വിടവിലൂടെ തണുത്ത കാറ്റ്‌ ഉള്ളിലേക്ക്‌ ശക്തിയായിത്തന്നെ എത്തുന്നുണ്ട്‌. തണുപ്പ്‌ അവരുടെ ശരീരങ്ങളിൽ വിറയലായി പടർന്നു കയറുന്നു. നാലു ശരീരങ്ങൾ ഒട്ടിചേർന്നിരിക്കുന്നു.
മക്കളുടെ മയങ്ങുന്ന കാതുകളിലേയ്ക്ക്‌ രത്നാകരൻ ഗാനമായി ഒഴുകിയിറങ്ങി.
ഞാനൊരുനാൾ രാജാവാകും ഞാൻ നിങ്ങളുടെ രാമനാകും....
ലവന്റെയും, കുശന്റെയും മനസ്സിൽ സ്വപ്നങ്ങൾ വാല്മീകം പോലെ മുളച്ചു വന്നു.
ഉമിനീരും, വിയർപ്പും അവിടവിടെ തട്ടിപ്പൊട്ടിയൊലിച്ച രക്തവും ചേർന്ന്‌ മണ്ണു കുഴച്ച്‌ അവർ സ്വപ്നങ്ങളെ വാനോളം ഉയർത്തികെട്ടി.
പുറത്ത്‌ വഴ തിമിർത്തുപെയ്തുകൊണ്ടേയിരുന്നു. കുടിലിനുള്ളിലേക്ക്‌ ശക്തിയായി കാറ്റടിച്ചുകൊണ്ടേയിരുന്നു.
പൊടുന്നനെ ഉണ്ടായ ഒരു മിന്നലിന്റെ വെളിച്ചത്തിലും തുടർന്നുണ്ടായ ഇടിയുടെ ശബ്ദത്തിലും അവർ ഞെട്ടിയുണർന്നു പോയി....
ഇടിമിന്നലിൽനിന്നും കിട്ടിയ വെളിച്ചത്തിൽ അവർ, യവനും, കുശനും കണ്ടു, അവരുടെ സ്വപ്നമായിരുന്ന വാല്മീകം തകർന്നുവീഴുന്നതും കുത്തിയൊഴുകുന്ന മഴവെള്ളത്തിൽ ഒലിച്ചു പോകുന്നതും...
വെള്ളത്തിൽ ഒലിച്ച്‌, പൊങ്ങിയും, താണും, അവർ ചിറകുകൾ മുളയ്ക്കാത്ത കീടങ്ങളായി കരകാണാതെ ഒഴുകി നടന്നു.