Followers

Sunday, September 1, 2013

അന്ന കാമിയെൻസ്ക : റെംബ്രാന്റ്

പരിഭാഷ: വി.രവികുമാർ





കല മാനുഷികമാണെങ്കിൽ
അതു ജനിച്ചതു സഹാനുഭൂതിയിൽ നിന്നാവണം
മർത്ത്യഭീതിയോടുള്ള മമതയിൽ നിന്നാവണം
ഇക്കാരണത്താൽ അവരിലേറ്റവും മഹാൻ
ആ മില്ലുകാരന്റെ മകനത്രേ
റെംബ്രാന്റ്
ഇരുട്ടും ചെളിയും കുഴച്ചെടുത്തതായിരുന്നു
അയാളുടെ ഉടലുകൾ
മണ്ണു പോലെ ഭാരമാർന്നവ
അപൂർവ്വമായി മാത്രമനാവൃതമാവുന്നവ
നിഗൂഢതകൾ നിറഞ്ഞവ
അയാളുടെ ആൾക്കൂട്ടങ്ങൾ- കൂട്ടിയിട്ട ശവക്കച്ചകൾ
അയാളുടെ ചെടികൾ- ഒരു ശവപ്പറമ്പിലെ തകരപ്പാത്രത്തിൽ മുളച്ചവ
ആകാശം വരിയുടച്ച കാളയുടെ ജഡം വെട്ടിക്കീറിയ പോലെ
തവിട്ടുനിറമായ കൈകളുമായി പ്രതാപികളായ വൃദ്ധന്മാർ
ഇല്ലായ്മയിലേക്കുള്ള മടക്കത്തിന്റെ പാതിവഴിയിലെത്തിയ
കാമലോലുപരായ സ്ത്രീകൾ
തന്റെ കൈയുടെ ജ്ഞാനത്താൽ
അയാൾ ജീവിച്ചിരിക്കുന്നവരോടു സഹാനുഭൂതി കാട്ടി
താൻ മഹാനാണെന്നയാൾക്കറിയാമായിരുന്നു
തന്റെയാ കൃഷീവലമുഖം കൊണ്ട്
അയാൾ യാഥാർത്ഥ്യത്തിന്മേൽ മുദ്ര വച്ചു
ഒരു പ്രകാശരശ്മിയുടെ കവാടത്തിൽ അയാളുടെ ക്രിസ്തു നിന്നിരുന്നു
മനുഷ്യന്റെ നിസ്സഹായതയിലേക്കൊരു ചുവടു വയ്ക്കുന്നതിനു തൊട്ടുമുമ്പ്
ഏതു കലാകാരനെയും പോലെ
ദുഃഖിതനും ഏകാകിയുമാണു ക്രിസ്തു


റെംബ്രാന്റ് (1606-1669) - യൂറോപ്യൻ കലാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ.