Followers

Tuesday, October 30, 2012

ഇതാണ് സുഹൃത്തേ ഞങ്ങളുടെ കൊച്ചു ഖത്തര്‍

 

 

 അഷിഖ് തിരൂർ

ഖത്തറില്‍ എത്തിയിട്ട് ഇന്നേക്ക് ആറ് മാസം തികയുന്നു. നാട്ടില്‍ ആയിരുന്നപ്പോള്‍ ഓരോ മാസവും പുതിയ പുതിയ വഴിയോര കാഴ്ചകളുമായി ബ്ലോഗില്‍ ഞാന്‍ എത്തിയിരുന്നു. അന്ന് ഓരോ ഒഴിവുദിനങ്ങളും ഓരോ ഉല്‍സവങ്ങള്‍ പോലെ ആയിരുന്നു ആ ഓര്‍മ്മകള്‍ എല്ലാം കൂട്ടിവെച്ചു  ഓരോ പോസ്റ്റുകളായി പരിണമിച്ചു. പക്ഷെ ഇപ്പോള്‍  ഓരോ ഒഴിവുദിനങ്ങളിലും ഞങ്ങള്‍ ഖത്തറിലെ കാഴ്ചകള്‍ കാണാന്‍ പ്ലാന്‍ ചെയ്യാറുണ്ട് പക്ഷെ പല കാരണങ്ങളാല്‍  ഇന്ന് വരെ ഒന്നും നടന്നിട്ടില്ല  .ഒരു പ്രവാസിയുടെ ഒഴിവുദിനം എന്നാല്‍ "ബ്ലാന്കെറ്റ്" നുള്ളില്‍ ഉറങ്ങി തീര്‍ക്കുക" എന്നാ ദിനചര്യ ഞാനായിട്ട് തെറ്റിക്കാനും പോയില്ല .


 ഈ കൊച്ചു കാലയളവില്‍ ഖത്തറിനെ കുറിച്ച് ഞാന്‍ കേട്ടും കണ്ടും വായിച്ചും മനസിലാക്കിയ  കാര്യങ്ങള്‍ കുത്തി കുറിക്കാന്‍ ഒരു എളിയ ശ്രമം... 
QATAR




അറബി കടലോരത്തെ ഒരു മായിക ലോകം...അലാവുദീനും അത്ഭുതവിളക്കും പോലെ മരുഭൂമിയെ മലർവാടിയാക്കി മാറ്റിയ ഖത്തറിനു പറയാന്‍ ഒരായിരം കഥകള്‍ ഉണ്ട്. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിൻറെ സ്ഥാനം.എന്നാൽ വികസനത്തിൻറെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. പ്രമുഖ അമേരിക്കന്‍ ധനകാര്യമാസികയായ 'ഫോബ്‌സ്' തയ്യാറാക്കിയ, ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. ഉയര്‍ന്ന എണ്ണവിലയും വന്‍ പ്രകൃതിവാതക ശേഖരവുമാണ് വെറും 17 ലക്ഷം പേര്‍ വസിക്കുന്ന ഖത്തറിനെ എറ്റവും സമ്പന്നമായ രാജ്യമാക്കിയത്. 





ഖത്തറിലെ ഇന്ത്യക്കാരിൽ എഴുപത് ശതമാനത്തോളം ആളുകളും മലയാളികളാണ്. ഖത്തറിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നതും മലയാളികൾ തന്നെ. ഖത്തറികൾ വീടുകളിൽ ഡ്രൈവർമാരായി വെക്കാൻ താല്പര്യപ്പെടുന്നത് മലയാളികളെയായതിനാൽ ഇത്തരക്കാരിൽ 90 ശതമാനവും മലയാളികളാണ്. ഖത്തറിൽ ഏതു സ്ഥലത്തു പോയാലും മലയാളം അറിയുമെങ്കിൽ രക്ഷപ്പെടാം എന്ന് പറയാവുന്ന രീതിയിലാണ് ഇവിടുത്തെ മലയാളി സാന്നിധ്യം. 


ഖത്തര്‍ "സുല്‍ത്താന്‍" ആയ കഥ 


ബി സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടു. അൽ ഖോറിൽ നടത്തിയ ഉത്ഘനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടു നടത്തിയിരുന്നു.പ്രധാനമായുംമെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം,മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണു നടന്നിരുന്നതു.


OLD QATAR


ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദു നബി (സ) ആഗമനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്ലാം ഈ ഉപദ്വീപിൽ പ്രചരിച്ചു.എ ഡി 628 ൽ മുഹമ്മദ് നബിപല രാജാക്കന്മാർക്കും ഇസ്സലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ഥമീമിക്കും കത്തയച്ചു.അക്കാലത്തു കുവൈത്ത് ഖത്തർ ഇപ്പോൾ സൗദി അറേബ്യയുടെ ഭാഗമായ അൽ ഹസ്സഎന്നിവ ബഹറൈൻ ഭർണാധികാരത്തിനു കീഴിലായിരുന്നു.അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു.പിന്നീട് ഇസ്ലാമിക രഷ്ട്രത്തിന്റെ ഭാഗമായി എ ഡി 1913 വരെ നിലകൊണ്ടു.1913ൽ തുർക്കി ഖലീഫയുമായി ഖത്തർ ഭരണാധികാരി ഇടയുകയും പൂർണ്ണമായ സ്വയം ഭരണം ആരംഭിക്കുകയും ചെയ്തു.




എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്റ്ററി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ മേഖലയിൽ വ്യാപിച്ചത്.പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു .എന്നിരുന്നാലും തുർക്കി സുൽത്താനും ആയുണ്ടാക്കിയ മാണ്ടേറ്ററി കരാർ പ്രകാരം 1916 വരെ നേരിട്ട് സൈനീക നീക്കം നടത്തിയിരുന്നില്ല.എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം ബിൻ മുഹമ്മദ് അൽ ഥാനി തുർക്കി ഖലീഫയിൽ നിന്നും ഖത്തറിന്റെ ഉപ ഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രജ്യമാക്കി മാറ്റുകയും ചെയ്തു.1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.


എ ഡി 1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്.ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടൻ ,പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാതെ 1971 വരെ ഖത്തറിനെ അധീനപ്പെടുത്തി.


പെട്രോൾ കണ്ടെത്തുന്നതിനു മുമ്പ് ഖത്തറിന്റെ പ്രധാന വരുമാനം മുത്ത് വ്യപാരത്തിലൂടെയായിരുന്നു.കടലിന്നടിയിലെ ഒരിനം കക്കയിൽ (ഓയിസ്റ്റർ) നിന്നുമാണു പ്രകൃതി ദത്തമായ മുത്തുകൾ ശേഖരിക്കുന്നത്.ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസക്കാലമാണു മുത്തു വേട്ട നടത്തുക.അറബിയിൽ മുത്തിനു ലു ലു എന്നാണു പറയുക.മുത്തു വ്യാപാരം പ്രധാനമായും ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണു നടത്തിയിരുന്നതു.ലോകത്ത് പ്രകൃതി ദത്ത മുത്തുകൾ ഏറ്റവുമധികം ലഭിക്കുന്നത് ഇവിടെയാണു.


ഇന്നത്തെ ഖത്തര്‍ 




ഭരണഘടനയുടെ അടിസ്ഥാനം ഖുർആനും , നബിചര്യയും ആയി അംഗീകരിച്ചിരിക്കുന്നു.അമീർ ആണു രാഷ്ട്രത്തലവനും ,ഭരണത്തലവനും.അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർളമെന്റും(മജ് ലിസ് ശൂറ) ഉണ്ട്.ഇവ രണ്ടിലേയും അംഗങ്ങളെ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നു.അൽ ഥാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം.2003 ജൂലായ് 13 നു നടന്ന റഫറണ്ടത്തിലൂടെയാണു നിലവിലെ ഭരണഘടനക്കു അംഗീകാരം ലഭിച്ചത്. അമീർ തന്റെ മൂത്ത പുത്രനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നു.അമീറിനു പുത്രന്മാരില്ലെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രക്തബന്ധുവായ പുരുഷനെ കിരീടാവകാശിയായി പ്രഖ്യപിക്കുന്നു.അമീർ മരണപ്പെട്ടാൽ സ്വഭവികമായും കിരീടാവകാശി അടുത്ത അമീർ ആയി അധികാരമേൽക്കുന്നു.ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി ആണു ഇപ്പോഴ്ത്തെ അമീർ.അദ്ദേഹത്തിന്റെ ആദ്യ മൂന്ൻ ആണ്മക്കളും കിരീടാവകാശം വേണ്ടെന്നു വെച്ചതിനാൽ നാലാമത്തെ മകനായ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ആണു ഇപ്പോഴത്തെ കിരീടാവകാശിയും ഡെപ്യൂട്ടി അമീറും.


ഖത്തറിലെ കാണാകാഴ്ചകള്‍


മരുഭൂമിയെ മലർവാടിയാക്കി മാറ്റിയ കാഴ്ചയാണു ദോഹ അന്താരഷ്ട്ര വിമാനത്തവളത്തിൽ നിന്നും പുറത്തിറങ്ങുന്ന ഒരാൾക്ക് കാണാൻ കഴിയുക.റോഡരികുകളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് അൽങ്കരിച്ചിരിക്കുന്നു.കടുത്ത ചൂടിൽ നിന്നും ഇവയെ സംരക്ഷിക്കാൻ വലിയ അധ്വാനവും പണവുമാണു ചെലവഴിക്കുന്നത്.


1.ദോഹ മൃഗശാല ( ദോഹ zoo )


DOHA ZOO


42 ഏക്കർ വിസ്തൃതിയിലാണ് ദോഹ മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ വംശജരും വിദേശവംശകരുമായ ഏകദേശം 750 ഓളം ജീവജാതികൾ ഇവിടെയുണ്ട്. സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനം മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമാണ് ഇവിടത്തെ അന്തേവാസികൾ.


2.അൽ കോർണീഷ്


CORNICHE


ദോഹ നഗരം മൂന്നുഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഒരു മുനമ്പ് ആണു.ഇവിടുത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് കടൽത്തീരത്താണു.ദോഹ കടൽ തീരം കോണീഷ് എന്നാണു അറിയപ്പെടുന്നതു.ഇത് ഒരു ഫ്രെഞ്ച് വാക്കാണു.മനോഹരമായ ഈതീരത്ത് സായാഹ്നം ചെലവഴിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണു.


3.അസ്പെയർ സോൺ


ASPIRE ZONE,QATAR




സ്വദേശികളും വിദേശികളുമായ കുടുംബങ്ങൾക്കു ഒന്നിച്ചിരുന്നു ഉല്ലസിക്കാനും,വിനോദങ്ങളിലും വ്യായാമത്തിലും ഏർപ്പെടാനുള്ള സ്ഥലം.വളരെ മനോഹരമായ പുൽത്തകിടികളും പൂന്തോട്ടവും കണ്ടാൽ ഊട്ടി ആണെന്നു തോന്നും.


4.വകറ ബീച്ച്


തെളിഞ്ഞ നീല ജലം ഉള്ള ഇവിടെ ആഴ്ചാവസാനത്തിൽ ഉല്ലസിക്കാനെത്തുന്നവർക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കടലിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഗ്വാർഡുകളെ ഏർപ്പെടുത്തിയിട്ടുണ്ട്.അതി മനോഹരമാണു ഈ കടൽത്തീരം.


5.ഫുറൂസിയ


കുതിരപ്പന്തയം നടക്കുന്ന സ്ഥലം.ലോകത്തിലെ ഏറ്റ്വും കൂടുതൽ സമ്മാന ത്തുകയുള്ള കുതിരപ്പന്തയങ്ങളാണു ഇവിടെ നടത്താറുള്ളതു.മേൽത്തരം അറബിക്കുതിരകളുടെ ഒരു വൻ നിര തന്നെ ഇവിടെയുണ്ട്.കുതിരകൾക്കെല്ലാം അറബിപ്പേരാണെന്നതു മലയാളികൾക്കു കൗതുകമാണു.


6.എൻഡ്യൂറൻസ് വില്ലേജ്


സാഹസിക വിനോദങ്ങൾക്കു വേണ്ടിയുള്ള ഇവിടുത്തെ മരുഭൂമിയുടെ ഉള്ളറകളിലൂടെയുള്ള യാത്ര അതീവ രസകരവും കൗതുകം ജനിപ്പിക്കുന്നതുമാണു.മണൽക്കുന്നിൽ നിന്നും മണൽ കുന്നിലേക്ക് പ്രത്യേകം നിർമ്മിച്ച നാലു ചക്ര വഹനത്തിൽ യാത്ര ചെയ്യാൻ അതീവ ധൈര്യശാലികൾക്കു മാത്രമെ കഴിയുകയുള്ളു.ഇവിടെ ആഴ്ചകളോളം വന്ന് ടെന്റുകൾ കെട്ടി പർക്കുന്നത് അറബികളുടെ പതിവാണു.


7.പേൾ ഖത്തർ


ഖത്തറിലെ ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനം.കടൽ നികത്തി കൃത്രിമമായി നിർമ്മിച്ച ഈ ദ്വീപ് പണി പൂർത്തിയായാൽ 41,000 പേർക്കു താമസിക്കനുള്ള സൗകര്യങ്ങൾക്കൊപ്പം വലിയ ഷോപ്പിംഗ് സെന്റരുകളും ഉൾക്കൊള്ളുന്നു.വ്യത്യസ്ത ശ്രേണിയിലുള്ള ജനങ്ങൾക്കായി വിവിധ തരം വില്ലകളാണു നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.32 കി.മി.കടൽത്തീരമാണു ഇതിനുവേണ്ടി ക്രിത്രിമമായി നിർമ്മിച്ചതു.ഓരോ വീട്ടിലേക്കും കടലിൽ നിന്നും കരയിൽ നിന്നും പ്രവേശനം ലഭിക്കുന്ന രീതിയിലാണു ഇതിന്റെ നിർമ്മാണം നടത്തിയിട്ടുള്ളതു.ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണു ഇതിന്റെ ഉടമസ്തർ.മുത്തു വ്യാപാരത്തിലൂടെ അതി സമ്പന്നരായി മറിയ അവർ ഈ ക്രിത്രിമ ദ്വീപിനും മുത്ത് എന്നർത്ഥം വരുന്ന പേൾ എന്നു തന്നെ പേരു നൽകിയത് ഉചിതമായി


8.ഇസ്ലാമിക് ആർട്ട് മ്യൂസിയം


ഇസ്ലാമിക കലകളുടെയും ,ചിത്രങ്ങളുടെയും അതുല്യമായ ഒരു ശേഖരണമാണു ഫ്രെഞ്ച് - ഇസ്ലാമിക് നിർമ്മാണ രീതിയിൽ ഉണ്ടാക്കിയ ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളതു.ഇന്ത്യ,ഇറാഖ്,ഇറാൻ,തുർക്കി,റഷ്യ,ചൈന തുട്ങ്ങിയ നാടുകളിൽ നിന്നുള്ള വസ്തുക്കളുടെ അപൂർവാ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.


9.ഖത്തർ മ്യുസിയം


ഖത്തരിന്റെ പൗരാണിക വസ്തുക്കളുടെ ശേഖരണമാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗൃഹോപകരണങ്ങൾ മുതൽ സൈനിക ഉപകരണങ്ങൾ വരെ ഇവിടെ കാണാം.