Followers

Wednesday, April 14, 2010

സ്നേഹദൂത്‌

saju pullan


anil sivan


സ്നേഹദൂത്‌
സാജു പുല്ലനും അനിൽ ശിവനും ചേർന്നെഴുതിയ തിരക്കഥ
സീൻ-1
പരമ്പരാഗത ക്രിസ്ത്യൻ വേഷത്തിൽ ചാക്കോ മാസ്റ്ററും മേരിയമ്മയും കൂടെ വേലക്കാരിയും. അടുക്കളയിൽ വേലക്കാരി പലഹാരങ്ങൾ തയ്യാറാക്കുന്ന തിരക്കില്ലാണ്‌. കൂടെ സഹായിക്കൂന്ന മേരിയമ്മ. അവിടേക്ക്‌ ചാക്കോ മാസ്റ്റർ കടന്നുവരുന്നു. (സന്തോഷഭാവം)
ചാക്കോ മാസ്റ്റർ: "മേരിക്കൊച്ചേ, നമ്മുടെ അനുമോള്‌ അച്ചപ്പം കടിക്കുമ്പം തരണം ട്ടോ. അവൾക്ക്‌ അതാ ഇഷ്ടം".
മേരിയമ്മ: "ദാ ഇതൊന്ന്‌ തിന്നു നോക്ക്യേ. മോൾക്ക്‌ ഇഷ്ടാവോ...ഇല്ല്യേന്ന്‌..."
മേരിയമ്മ വറുത്തുവച്ചിരിക്കുന്ന അപ്പത്തിലൊരണ്ണമെടുത്ത്‌ ചാക്കോ മാസ്റ്റർക്ക്‌ കൊടുക്കുന്നു. അതുവാങ്ങി കടിച്ചുകൊണ്ട്‌ ചാക്കോ മാസ്റ്റർ (മുഖത്ത്‌ നേരിയ സങ്കടഭാവം)
ചാക്കോമാസ്റ്റർ: "അനുമോളുടെ ഒപ്പം അവളുടെ പപ്പേം മമ്മീം കൂടി ഉണ്ടായിരുന്നുവേങ്കിൽ..."
മേരിയമ്മ:"ക്രിസ്തുമസ്‌ ഇവിടെ മാത്രമല്ലല്ലോ, ലോകം മുഴുവനും ഉണ്ട്‌."
ചാക്കോമാസ്റ്റർ: "പക്ഷേ അവരുടെ അപ്പനും അമ്മയും ഇവിടെ മാത്രമേയുള്ളു."
അടുക്കളയിൽ നിന്നും ചാക്കോമാസ്റ്റർ പോകുന്നു. മേരിയമ്മ വേലക്കാരിയോട്‌ " അമ്മിണീ, വേഗംആയിക്കോട്ടെ. അനുമോള്‌ വരണ സമയമായിട്ടുണ്ട്‌."
വേലക്കാരി: "ദാ കഴിഞ്ഞു കൊച്ചമ്മേ"
മേരിയമ്മ: "നീ ഞങ്ങടെ അനുമോളെ കണ്ടിട്ടില്ലല്ലോ?"
വേലക്കാരി: "ഇല്ല കൊച്ചമ്മേ."
നേരിയ സങ്കടഭാവത്തിൽ മക്കളെയും കൊച്ചുമക്കളെയും ഓർത്തിട്ട്‌ വേലക്കാരിയോട്‌ (ക്ലോസപ്പ്‌)
മേരിയമ്മ: "അവൾക്ക്‌ അവളുടെ പപ്പേടെ നഗരത്തിലെ ഫ്ലാറ്റും കോളേജും കൂട്ടുകാരുമൊക്കെയാണ്‌ പ്രിയം. അല്ലാതെ ഈനാടും ഇവിടെ ജീവിക്കുന്ന നമ്മളൊന്നുമല്ല. മുതിർന്നതിൽ പിന്നെ ഒന്ന്‌ കൺകുളിർക്കെ കണ്ടിട്ടുപോലുമില്ല. അവളിങ്ങ്‌ വരട്ടെ നാല്‌ പറയണം. (എന്ന്‌ നിർത്തിയിട്ട്‌ ദീർഘനിശ്വാസത്തോടെ) അല്ലെങ്കിൽ അവളെ മാത്രം പറഞ്ഞിട്ടെന്താ. കാലം മാറുന്നതിനനുസരിച്ച്‌ അവൾക്കും മാറാതിരിക്കാൻ പറ്റ്വോ...."
സീൻ-2
പകൽ സമയം തങ്ങളുടെ വീടിന്റെ മുറ്റത്ത്‌ കൊച്ചുമകളുടെ വരവും കാത്ത്‌ നിൽക്കുന്ന ചാക്കോ മാസ്റ്റർ. പൂമുഖത്തേക്ക്‌ കടന്നുവരുന്ന മേരിയമ്മ.
ചാക്കോമാസ്റ്റർ: "മോള്‌ വരേണ്ട സമയം കഴിഞ്ഞല്ലോ?"
മേരിയമ്മ:"അവള്‌ കൊച്ചീന്നിങ്ങ്‌ എത്തണ്ടേ?"
ഈ സമയം ഒരു കാറ്‌ സ്പീഡിൽ സഡൻ ബ്രേക്കിട്ട്‌ നിൽക്കുന്നു. അതിൽ നിന്നും അനുമോൾ ഇറങ്ങുന്നു. ജീൻസും ബനിയനുമാണ്‌ വേഷം. കൈയ്യിൽ ബ്ലാക്‌ ബെറി മൊബെയിൽ ഫോൺ. ചാക്കോ മാസ്റ്ററെയും മേരിയമ്മയെയും നോക്കി ചിരിച്ചുകൊണ്ട്‌.
അനുമോൾ: "വല്ല്യപപ്പാ....ഹായ്‌ വല്ല്യ മമ്മീ...."
ചാക്കോമാസ്റ്ററും മേരിയമ്മയും സന്തോഷവും ആശ്ചര്യവും കലർന്ന ഭാവത്തിൽ-
ചാക്കോമാസ്റ്റർ:"എന്തൊരു മാറ്റാ....ന്റെ മോൾക്ക്‌"
അനുമോൾ: "അയാം ഓൺ ടു സിറ്റി. ദാറ്റ്സ്‌ ആൾ, വല്ല്യപപ്പാ."
മേരിയമ്മ: "അമ്മിണീ....മോൾടെ ബാഗ്‌ എടുത്ത്‌ മുകളിൽ കൊണ്ടുചെന്ന്‌ വയ്ക്ക്‌."
മേരിയമ്മ വേലക്കാരിക്ക്‌ നിർദ്ദേശം നൽകിയതിനുശേഷം അനുമോളെയും കൂട്ടി അകത്തേക്ക്‌ കടക്കുമ്പോൾ പാറിപ്പറന്ന അനുമോളുടെ മുടി തലോടികൊണ്ട്‌.
മേരിയമ്മ: "നല്ല കാച്ചെണ്ണ എടുത്തുവച്ചിട്ടുണ്ട്‌. അതു തേച്ച്‌ കുളിച്ചാൽ മുടി ഒന്നൊതുങ്ങും.
അനുമോൾ:"ഞാൻ ഷാംപു തേച്ചേ കുളിക്കാറുള്ളു. എണ്ണയൊക്കെ പഴഞ്ചൻ ആൾക്കാർക്കുള്ളതാ. വല്യമമ്മി എന്റെ ഷാംപു തേച്ചൊന്ന്‌ കുളിച്ചു നോക്ക്‌. അപ്പോഴറിയാം അതിന്റെയൊരു സുഖം."
മേരിയമ്മ അനുമോളുടെ തലയ്ക്ക്‌ സ്നേഹപൂർവ്വം ഒരു കിഴുക്കു കൊടുത്തിട്ട്‌.
മേരിയമ്മ: "ഒന്നുപോ അനുമോളെ. എന്നാലും നിന്റെ കളിതമാശയ്ക്ക്‌ ഒരു മാറ്റവും വന്നിട്ടില്ല."
മേരിയമ്മയും അനുമോളും കൂടി മുറിയ്ക്കകത്തേക്ക്‌ കയറി പോകുന്നു.
സീൻ - 3
മേരിയമ്മയും അനുമോളും വേലക്കാരിയും വീടിന്റെ അകത്തേക്ക്‌ കയറിയപ്പോൾ വീടിന്റെ പൂമുഖത്തുനിന്നും പുറത്തേക്കിറങ്ങുന്ന ചാക്കോ മാസ്റ്റർ അകത്തേക്ക്‌ കയറിപോയ മേരിയമ്മയോട്‌ -
ചാക്കോമാസ്റ്റർ: "എടീ ഞാനേ നമ്മുടെ ജോണിക്കുട്ടിയെ ഒന്നു നോക്കിയിട്ടുവരാം. അവനുണ്ടായാലേ ക്രിസ്തുമസ്‌ ആഘോഷങ്ങൾ ഭംഗിയാവുള്ളു."
ഇതും പറഞ്ഞ്‌ പുറത്തേക്ക്‌ നടക്കുന്നു ചാക്കോ മാസ്റ്റർ.
സീൻ-4
പകൽ സമയം ജോണിക്കുട്ടിയെ അന്വേഷിച്ച്‌ അൽപം ധൃതിയിൽ നടന്നുപോകുന്ന ചാക്കോ മാസ്റ്ററെ കണ്ടിട്ട്‌-
രാമൻ: "എങ്ങോട്ടാ മാഷെ ധൃതിയില്‌?"
ചാക്കോ മാസ്റ്റർ: "ഞാൻ നമ്മുടെ ജോണിക്കുട്ടിയെ അന്വേഷിച്ചിറങ്ങിയതാ. ഇത്തവണ ക്രിസ്തുമസിന്‌ കൊച്ചുമകള്‌ കൂടീണ്ട്‌. കുറച്ച്‌ സാധനങ്ങളൊക്കെ ഏർപ്പാടാക്കാനുണ്ട്‌."
രാമൻ: "ജോണിക്കുട്ടി ലൈബ്രറി ഹാളിൽ നടക്കുന്ന കാർഷിക യോഗത്തിലുണ്ട്‌. പാടത്തെ മണ്ണെടുപ്പിനെതിരെ നടക്കുന്ന സമരസമിതി വിപുലമാക്കാനാണ്‌ യോഗം. മാഷ്‌ നേരെ അങ്ങോട്ട്‌ പൊയ്ക്കോ."
ഇതും പറഞ്ഞ്‌ രാമനും മാഷും വിപരീത ദിശകളിലേക്ക്‌ നടക്കുന്നു.
സീൻ-5
പകൽ സമയം ലൈബ്രറി ഹാളിന്റെ അകവശം. കുറച്ചു കർഷകർ ഹാളിലിരിക്കുന്നു. അവിടുത്തെ വേദിയിൽ ജോണിക്കുട്ടിയും മറ്റു മൂന്നുപേരും ഉണ്ട്‌. പാടശേഖരത്തിലെ മണ്ണെടുപ്പിനെതിരെയുള്ള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്‌ പ്രമുഖഗാന്ധിയനും നാട്ടിൽ ചാക്കോമാസ്റ്ററെ പോലെ ബഹുമാന്യനുമായ ഗോപി മാഷ്‌ സംസാരിക്കുന്നു. സശ്രദ്ധം കേട്ടിരിക്കുന്ന സദസ്സ്‌.
ഗോപിമാഷ്‌: "ഇന്നത്തെ കാലഘട്ടത്തിൽ കൃഷിയെ പുച്ഛത്തോടെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ചെറുകർഷകർക്കിടയിലെ വേറിട്ട ഒരു ചെറുപ്പക്കാരനാണ്‌ ജോണിക്കുട്ടിയെന്ന്‌ ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയാവുന്ന കാര്യമാണ്‌. സർവ്വോപരി ഈ നാടിന്റെ ഏതൊരു നല്ല പ്രവർത്തിക്കും നമ്മോടൊപ്പം നിൽക്കുന്ന ശ്രീ.ജോണിക്കുട്ടിയെ ഈ യോഗത്തിന്റെ വിശദാംശങ്ങൾ സംസാരിക്കുന്നതിനായി ഞാൻ ക്ഷണിക്കുന്നു."
വേദിയിൽ നിന്നും എണീറ്റ്‌ ജോണിക്കുട്ടി സദസ്സിനെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുന്നു.
ജോണിക്കുട്ടി: "നമ്മുടെ യോഗത്തിന്റെ അധ്യക്ഷതവഹിക്കുന്ന ഗാന്ധിയനും നമ്മുടെയെല്ലാം മാർഗ്ഗദർശിയുമായ ഗോപിസാർ.... വേദിയിലും സദസ്സിലുമിരിക്കുന്ന പ്രമുഖ വ്യക്തികളെ, നാട്ടുകാരേ... ആർഷഭാരത സംസ്കാരം രൂപപ്പെട്ടത്‌ നദീ തടങ്ങളിലാണെന്ന്‌ നമുക്കറിയാം. ഈ നദീതടങ്ങളെ ആദിമമനുഷ്യർ ആശ്രയിച്ചതു അവരുടെ നിലനിൽപ്പിനാവശ്യമായ ഭക്ഷണത്തിനുവേണ്ട കൃഷിയെ പരിപോഷിപ്പിക്കാനാണെന്ന്‌ ചരിത്രം പഠിച്ച നമുക്കറിയാവുന്നതാണ്‌. അവിടെ നിന്ന്‌ കാലങ്ങൾ സഞ്ചരിച്ച്‌ നമ്മുടെ രാജ്യവും ഉത്തരാധുനികതയിൽ എത്തി നിൽക്കുകയാണ്‌. ഇന്നും കോടാനുകോടി വരുന്ന മനുഷ്യസമൂഹത്തെ തീറ്റിപ്പോറ്റുന്നതിന്‌ കൃഷിയും കൃഷിഭൂമിയും അനിവാര്യമാണ്‌. ലോകം ഒരുപാട്‌ പട്ടിണി മരണങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഇനിയുള്ള ലോകത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയായിരിക്കും യുദ്ധങ്ങൾ ഉണ്ടാകാൻ പോകുന്നതെന്ന നിഗമനത്തിലാണ്‌ ലോകരാഷ്ട്രതന്ത്രജ്ഞന്മാർ എത്തിനിൽക്കുന്നത്‌. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ കൃഷിഭൂമി കൃഷിക്ക്‌ മാത്രമുള്ളതാണെന്ന മുദ്രവാക്യം നമുക്ക്‌ ഉയർത്തിപ്പിടിക്കേണ്ടതായിട്ടുണ്ട്‌. നമ്മുടെ പൂർവ്വികർ നമുക്ക്‌ തന്ന പൈതൃക സ്വത്ത്‌ ഒരു കൂട്ടം ഭൂമാഫിയ്ക്ക്‌ തീറെഴുതിക്കൂടാ. സ്വന്തമായിട്ടുള്ള സ്ഥലമെല്ലാം തരിശിട്ട്‌ ഭൂമിവില കൂടുന്നതും കാത്തിരിക്കുന്ന മലയാളികൾക്ക്‌ മഞ്ചേശ്വരവും വാളയാറും കടന്നു വരുന്ന ആന്ധ്രാക്കാരന്റെ അരിയും തമിഴന്റെ പച്ചക്കറിയും കർണ്ണാടകക്കാരന്റെ സ്പിരിറ്റും ഇല്ലെങ്കിൽ എന്ത്‌ ഓണം? എന്ത്‌ ക്രിസ്തുമസ്സ്‌? എന്ത്‌ റംസാൻ?"
ഇതോടെ സദസ്സിൽ നിന്നും കൈയ്യടി ഉയർന്നു വരുന്നു. കൈയ്യടിക്ക്‌ ശേഷം....
ജോണിക്കുട്ടി: "മേൽപ്പറഞ്ഞവരുടെ സഹായം കൊണ്ട്‌ തിന്നും കുടിച്ചും ജീവിക്കുന്ന നമ്മൾ ജനസംഖ്യ വർദ്ധിപ്പിക്കുന്ന കൃഷിയിൽ മാത്രം മുന്നിലെത്തിയിരിക്കുന്നു. അല്ലേ ഗോപാലേട്ടാ.... (സദസ്സിന്റെ മുന്നിലിരിക്കുന്ന ഗോപാലേട്ടനെ നോക്കി. തന്റെ ഒത്തിരി മക്കളുടെ കാര്യം ഓർത്തിട്ട്‌ ഇളിഭ്യനായി ചുറ്റും നോക്കുന്ന ഗോപാലനും ഒപ്പം കൂട്ടച്ചിരിയിൽ അമർന്ന സദസ്സും.)
വീണ്ടും സീരിയസ്സായി പ്രസംഗം തുടർന്നു. "വാണിഭങ്ങളുടെയും വിവാദങ്ങളുടെയും വിളഭൂമിയായിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്‌. നമ്മുടെ നാടിന്റെ മാത്രമായ കായലും കുളങ്ങളും കൃഷിയുടെ പച്ചപ്പും കാണാൻ കടൽ കടന്നെത്തുന്ന വിദേശികൾക്കുമുമ്പിൽ ഇപ്പോൾ ഇവിടെയുള്ളത്‌ എന്താ?"
ഒരു നിമിഷം സദസ്സിനെ നോക്കിയിട്ട്‌.
"വറ്റിയ പുഴകൾ. മൊട്ടക്കുന്നുകൾ. മണ്ണിട്ടുനികത്തിയ പാടങ്ങൾ. ഉയർന്നുവരുന്ന കോൺക്രീറ്റ്‌ സൗധങ്ങൾ അല്ലാതെന്താ. എന്നിട്ട്‌ വികസനമെന്ന പേരും. ഇതാണോ വികസനം? ഇത്‌ വിപരീത വികസനമാണ്‌. അതു ഭാരതത്തിന്റെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന്‌ പറഞ്ഞ ആ മഹാത്മാവിന്റെ പാത പിൻതുടർന്ന്‌ ഈ ഗ്രാമപൈതൃകങ്ങളുടെ സംരക്ഷണത്തിനായി നാമോരോരുത്തരും അണിചേരണമെന്ന്‌ മാത്രം പറഞ്ഞുകൊണ്ട്‌ ഞാൻ നിർത്തുന്നു."
സദസ്സ്‌ കൈയ്യടിച്ച്‌ സ്വീകരിക്കുന്നു.
സീൻ-6
പകൽ സമയം. യോഗഹാളിൽ നിന്ന്‌ യോഗം കഴിഞ്ഞ്‌ ഇറങ്ങിവരുന്ന ആളുകൾ. അതിനിടയിൽ രണ്ടുപേരോടായി സംസാരിച്ചു വരുന്ന ജോണിക്കുട്ടിയെ പുറത്തുനിൽക്കുന്ന ചാക്കോമാസ്റ്റർ വിളിക്കുന്നു.
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ...."
ചാക്കോമാസ്റ്ററുടെ വിളികേട്ട്‌ കൂട്ടത്തിൽ നിന്നും ഒറ്റയ്ക്ക്‌ നടന്നുവരുന്ന ജോണിക്കുട്ടി. ജോണിക്കുട്ടി: "എന്താമാഷേ?" (വിനയത്തോടെ)
ചാക്കോമാസ്റ്റർ: "തിരക്കുകഴിഞ്ഞോ?"
ജോണിക്കുട്ടി: "പാടം മണ്ണിട്ട്‌ നികത്തി വ്യവസായ പാർക്ക്‌ തുടങ്ങുന്നവർ നമ്മുടെ നാടിന്റെ ജീവിത ക്രമം തന്നെ തെറ്റിക്കും. അതിനെതിരെയാണ്‌ ഈ യോഗം."
ചാക്കോമാസ്റ്റർ: "ശരിയാ ജോണിക്കുട്ടി. നീയും ഗോപിമാഷും നേതൃത്വത്തിലുള്ളത്‌ നല്ലതാ."
ഒന്നു നിർത്തിയ ശേഷം-ജോണിക്കുട്ടി നിന്നെക്കൊണ്ട്‌ ഒന്നുരണ്ടുകാര്യങ്ങളുണ്ടായിരുന്നു."
ജോണിക്കുട്ടി: "മാഷ്‌ കാര്യം പറയൂ"
ചാക്കോമാസ്റ്ററും ജോണിക്കുട്ടിയും ഹാളിന്റെ പരിസരത്തു നിന്നു റോഡിലേക്ക്‌ നടക്കുന്നു. നടക്കുന്നതിനടയിൽ...
ചാക്കോമാസ്റ്റർ: "ഒത്തിരി വർഷങ്ങളായിട്ട്‌ ഞാനും മേരിക്കൊച്ചും മാത്രമായിട്ടല്ലേ ക്രിസ്തുമസ്സ്‌ കൂടുന്നത്‌. ഈ പ്രാവശ്യം നമ്മുടെ അനുമോളുമുണ്ട്‌. അതുകൊണ്ട്‌ ഇത്തവണ ഗംഭീരമാക്കണം. നീയൊന്ന്‌ വീട്ടിലേക്ക്‌ വന്നിട്ടുവേണം ഒരുക്കങ്ങളൊന്നു കൊഴുപ്പിക്കാൻ."
ജോണിക്കുട്ടി: (സന്തോഷത്തോടെ) "അതിനെന്താമാഷേ നമുക്ക്‌ ക്രിസ്തുമസ്സ്‌ അടിച്ചു പൊളിക്കാം. ഞാൻ സ്റ്റേഷനിൽ ചെന്ന്‌ എസ്‌.ഐ.യെ കണ്ട്‌ നമ്മുടെ വടക്കേപ്പാടത്തെ മണ്ണെടുപ്പ്‌ സംസാരിച്ച്‌ ഉടനെയെത്താം."
സീൻ-7
പകൽ. ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം പുൽക്കൂടൊരുക്കുന്ന മേരിയമ്മയും വേലക്കാരിയും. അത്‌ കണ്ടുനിൽക്കുന്ന അനുമോൾ. ഈ സമയം അനുമോളുടെ മൊബെയിൽ ഫോണിന്റെ റിംഗ്ടോൺ കേട്ടിട്ട്‌ അതെടുക്കാൻ പോകുന്നു. മൊബെയിൽ ഫോണുമായി വല്യമ്മച്ചിയുടെയും വേലക്കാരിയുടെയും അടുത്തുനിന്നും മാറി സംസാരിക്കുന്ന അനുമോൾ.
അനുമോൾ: "ഹലോ....യാ, ഇവിടെയെത്തി. പ്രോബ്ലം.....? വാട്ട്‌ പ്രോബ്ലം?
ഈ സമയം ജോണിക്കുട്ടിയെ കണ്ട്‌ മടങ്ങിവരുന്ന ചാക്കോ മാസ്റ്ററെ കണ്ട്‌ പരിഭ്രമത്തോടെ ഫോണിൽ.
അനുമോൾ: "ഐ വിൽ കോൾ യു ബാക്ക്‌."
ചാക്കോമാസ്റ്റർ: (എല്ലാവരോടുമെന്നപോലെ) "ജോണിക്കുട്ടിയെ കണ്ടു. ഇനിയുള്ള കാര്യങ്ങൾ അവനെ ഏൽപ്പിക്കാം. പോലീസ്റ്റേഷനിൽ ചെന്ന്‌ എസ്‌.ഐ.കണ്ട്‌ അവനിങ്ങ്‌ ഉടനെയെത്തും."
ചാക്കോമാസ്റ്റർ ഇതുപറയുന്നതിനിടയിൽ അകത്തേക്ക്‌ കയറിപോകുന്ന അനുമോൾ.
ചാക്കോമാസ്റ്റർ പുൽക്കൂടിനടുത്തുനിന്ന്‌ പുൽക്കൂട്‌ ശ്രദ്ധിക്കുമ്പോൾ വേഷം മാറി പുറത്തേക്ക്‌ പോകാനായി ഒരുങ്ങി വരുന്നു അനുമോൾ.
ചാക്കോമാസ്റ്റർ: "മോളെങ്ങോട്ടാ? എന്തെങ്കിലും വാങ്ങാനാണെങ്കിൽ ജോണിക്കുട്ടി വരുമ്പോൾ വാങ്ങിപ്പിക്കാം."
അനുമോൾ: "വേണ്ട വല്യ പപ്പാ. ഞാൻ പെട്ടെന്ന്‌ പോയിട്ട്‌ വരാം....ഓകെ"
മുറ്റത്തുകിടക്കുന്ന കാർ സ്റ്റാർട്ട്‌ ചെയ്ത്‌ പോകുന്ന അനുമോൾ.
സീൻ- 8
പകൽ മനോഹരമാകുന്ന കുന്നിൻ ചെരുവിൽ കാറിൽ ചാരിനിന്ന്‌ ഫോൺ ചെയ്യുന്ന അനുമോൾ. (ഭയംകലർന്ന മുഖഭാവം)
അനുമോൾ: "വാട്ട്‌ യു. ഡു. മീൻ? അപർണ്ണാ. എനിക്കൊന്നും അറിയില്ല...അവരുടെ കൂടെ കമ്പനിക്ക്‌ കൂടാറുണ്ടെന്നല്ലാതെ... അയാം ഇന്നേസ്റ്റ്‌... ഓകെ...ഞാൻ ശ്രദ്ധിച്ചോളാം....ഓകെ. ബൈ."
ഫോൺ കട്ട്‌ ചെയ്ത്‌ കാറിൽ കയറി സ്പീഡിൽ റിവേഴ്സെടുത്ത്‌ പോകുന്ന അനുമോൾ.
സീൻ- 9
പകൽ സമയം. വിജനമായ ഗ്രാമപാത. ചാക്കോമാസ്റ്ററുടെ വീട്ടിലേക്ക്‌ ബൈക്കിൽ വരുന്ന വഴിയാണ്‌ ജോണിക്കുട്ടി.
എതിരെ മദ്യപിച്ച്‌ ബാലൻസ്‌ തെറ്റി സൈക്കിളിൽ വരുന്ന പ്രാഞ്ചിയെ കണ്ട്‌ ജോണിക്കുട്ടി ബൈക്ക്‌ നിർത്തുന്നു. ജോണിക്കുട്ടിയെ കണ്ട്‌ പ്രാഞ്ചി ബൈക്കിൽ ചെറുതായൊന്നു മുട്ടി സൈക്കിൾ നിർത്തുന്നു.
പ്രാഞ്ചി: "ഹായ്‌ ജോണിക്കുട്ടി" (വെള്ളത്തിന്റെ ലഹരിയിൽ)
ജോണിക്കുട്ടി: "എന്താ പ്രാഞ്ചി ഇന്ന്‌ നേരത്തെ തുടങ്ങിയോ? സാധാരണ വൈകിട്ട്‌ മാത്രമാണല്ലോ കുഴയാറുള്ളത്‌."
പ്രാഞ്ചി: "എന്റെ ജോണിക്കുട്ടി, ഇന്ന്‌ അതിരാവിലെ തുടങ്ങണമെന്നു കരുത്തിയതാ. പക്ഷേ ഒരു പറ്റ്‌ പറ്റി."
ജോണിക്കുട്ടി: "എന്താ പറ്റിയത്‌?"
പ്രാഞ്ചി: "ജോണിക്കുട്ടീ..... മ്മടെ നാട്ടിലെ ഏറ്റവും നീളംകൂടിയ ക്യൂ എവിടെയാ ഉള്ളത്‌?"
ജോണിക്കുട്ടി: "അതെന്താ സംശയം ബീവറേജിന്റെ മുമ്പിൽ കാണുന്നത്‌."
പ്രാഞ്ചി: "തെറ്റി, ഇവിടെ തെറ്റി."
ജോണിക്കുട്ടി "ആർക്കു തെറ്റി, എനിക്കോ?"
പ്രാഞ്ചി: "തെറ്റി. ഈ പ്രാഞ്ചിക്ക്‌ തെറ്റി. ഒരു ഉച്ചര ഉച്ചേമുക്കാലായപ്പോൾ ഒരു ക്യൂവിൽ കയറിപ്പറ്റിയതാ. കുറച്ചു കഴിഞ്ഞപ്പോഴാ മനസ്സിലായത്‌ ക്രിസ്തുമസ്‌ ചന്തേലോട്ടുള്ള ക്യൂവാണെന്ന്‌. അവിടെന്ന്‌ വെച്ചു പിടിച്ചു ബിവറേജിലേക്ക്‌. അവിടെ ചെന്നപ്പോൾ നാട്ടിലെ മാന്യമാരെയെല്ലാം കണ്ടു. ഉറപ്പിച്ചു. ഇതു തന്നെ ക്യൂ. ഓകെ."
ഇത്രയും പറഞ്ഞ്‌ സൈക്കിൾ ചവിട്ടി പോകുന്ന പ്രാഞ്ചി. ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങുമ്പോൾ ഒരു ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ നോക്കുന്ന ജോണിക്കുട്ടി. റോഡിന്റെ നടുക്ക്‌ സൈക്കിൾ ബാലൻസ്‌ തെറ്റി വീണു കിടക്കുന്ന പ്രാഞ്ചിയെ കണ്ട്‌ സഡൻ ബ്രേക്കിട്ട്‌ കാർ നിർത്തിയപ്പോൾ ഉണ്ടായ ശബ്ദമാണത്‌. വേഗം ബൈക്ക്‌ സ്റ്റാന്റിൽ വച്ച്‌ അവിടേക്ക്‌ നടന്നു വരുന്ന ജോണിക്കുട്ടി. അമ്പരപ്പോടെ ഒപ്പം ദേഷ്യഭാവത്തിലും കാറിൽ നിന്നിറങ്ങി വരുന്ന അനുമോൾ. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ എഴുന്നേറ്റ്‌ വരുന്ന പ്രാഞ്ചി. എഴുന്നേൽക്കാൻ സഹായിക്കുന്ന ജോണിക്കുട്ടി.
ജോണിക്കുട്ടി: "എന്താ പ്രാഞ്ചി വല്ലതും പറ്റിയോ?"
പ്രാഞ്ചി: "ങും. പറ്റും പറ്റും. പ്രാഞ്ചിയെ വീഴ്ത്താൻ ആർക്കും പറ്റത്തില്ല. അതിന്‌ പ്രാഞ്ചി തന്നെ വിചാരിക്കണം."
അനുമോൾ: (ദേഷ്യത്തിൽ) "കൺട്രി ഫെല്ലോ. കള്ളും കുടിച്ച്‌ കാറിന്റെ മുന്നിലാണോ വീഴുന്നത്‌."
ആപാദചൂഢം അനുമോളെ നോക്കുന്ന പ്രാഞ്ചി.
പ്രാഞ്ചി: "പെണ്ണിന്റെ വേഷം കെട്ടി വന്ന്‌ പ്രാഞ്ചിയെ വീഴ്ത്താൻ നോക്ക്വാ? വീഴണോന്ന്‌ പ്രാഞ്ചിക്ക്‌ തോന്നി. വീണു. അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമല്ല."
ജോണിക്കുട്ടി: (പ്രാഞ്ചിയെ ആശ്വസിപ്പിച്ചുകൊണ്ട്‌) "പോട്ടെ പ്രാഞ്ചി."
പ്രാഞ്ചി: "ടാറിട്ട റോഡിന്റെ അവകാശം കാറുകൾക്ക്‌ മാത്രമല്ല. മ്മടെ സർക്കാരിന്റെ മ്മടെ റോഡ്‌, മ്മടെ സൈക്കിളുകാർക്കും കൂടിയുള്ളതാ. അല്ലാതെ..." (ഇടിയിൽ കയറി) ജോണിക്കുട്ടി: "വാ പോകാം പ്രാഞ്ചി, ക്രിസ്തുമസല്ലേ, എല്ലാം ഒരുക്കേണ്ട?"
ജോണിക്കുട്ടി സൈക്കിൾ വീണിടത്തുനിന്നും നേരെയാക്കി പ്രാഞ്ചിക്ക്‌ കൊടുക്കുന്നു. പ്രാഞ്ചി സൈക്കിൾ വാങ്ങി ചവിട്ടിപോകുന്നു. പോകുന്ന വേളയിൽ പ്രാഞ്ചി- പ്രാഞ്ചി: "ഹാപ്പി ക്രിസ്തുമസ്സ്‌."
പ്രാഞ്ചി പോയപ്പോൾ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങുന്ന അനുമോളുടെ അടുത്തേക്ക്‌ വന്ന്‌ ജോണിക്കുട്ടി.
ജോണിക്കുട്ടി: "ഹലോ മാഷെ. എവിടെത്ത്യാ? മനസ്സിലായില്ലല്ലോ?"
അനുമോൾ: "ഏതൊക്കെ സ്കൂളിൽ കുട്ടി പഠിച്ചിട്ടുണ്ട്‌?"
ജോണിക്കുട്ടി: "ഏത്‌ സ്കൂളിൽ പഠിച്ചു എന്നതിനല്ല, എന്തു പഠിച്ചു എന്നതാണ്‌ പ്രധാനം. അല്ലാതെ ഗുരുകുല സമ്പ്രദായത്തിൽ നിന്നും ഫൈവ്സ്റ്റാർ സൗകര്യങ്ങളിലേക്ക്‌ വിദ്യാഭ്യാസം മാറിയതുകൊണ്ടായില്ല. സംസ്കാരവും കൂടെചേരണം. അതുകൊണ്ട്‌ മോള്‌ ചെല്ല്‌."
അതുകേട്ട്‌ ദേഷ്യത്തോടെ ജോണിക്കുട്ടി നോക്കി. അനുമോൾ കാറെടുത്തു പോകുന്നു. അപ്പോൾ കാറിനെ നോക്കി ചിരിക്കുന്ന ജോണിക്കുട്ടി.
part 2



സീൻ-9
പകൽ ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം.
മാഷ്‌ മുൻവശത്തെ ഒരു കോണിൽ ചെടികളെ പരിപാലിക്കുന്നു. ഈ സമയം പുറത്തുപോയി തിരിച്ചുവന്ന അനുമോൾ. കാറിന്റെ ശബ്ദം കേട്ട്‌ നോക്കുന്ന ചാക്കോമാസ്റ്റർ.
കാറിൽനിന്നിറങ്ങി അകത്തേക്ക്‌ പോകുന്ന അനുമോൾ. വീണ്ടും ചെടികളിലേക്ക്‌ ശ്രദ്ധിക്കുന്ന ചാക്കോമാസ്റ്റർ.
ചാക്കോമാസ്റ്ററുടെ മുൻവശത്തു കിടക്കുന്ന കാർ ശ്രദ്ധിച്ചുകൊണ്ട്‌ ബൈക്കിൽ വരുന്ന ജോണിക്കുട്ടി. ബൈക്ക്‌ നിർത്തി സ്റ്റാന്റിൽ വയ്ക്കുന്നത്‌ കണ്ട്‌ അവിടേക്ക്‌ വരുന്ന ചാക്കോ മാസ്റ്ററോട്‌ ജോണിക്കുട്ടി.
ജോണിക്കുട്ടി: "ആരുടെയാണ്‌ മാഷെ ഈ കാറ്‌.?"
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ, നമ്മുടെ അനുമോളുടെ കാറാണ്‌. ടൗണിൽ നിന്നും ഒറ്റയ്ക്ക്‌ ഇത്രയും ദൂരം അവൾ ഡ്രൈവ്‌ ചെയ്താ വന്നത്‌. ഇപ്പോഴത്തെ പെൺകുട്ടികളുടെ ധൈര്യം അപാരം തന്നെ. പട്ടണത്തിന്റെ മറ്റൊരു മുഖം. ങാ...നീ കണ്ടില്ലല്ലോ അവളെ."
മുൻവശത്തെ കസേരയിൽ രണ്ടുപേരും ഇരിക്കുന്നു.
ചാക്കോമാസ്റ്റർ: "അനുമോളെ..."
ജോണിക്കുട്ടി: "മാഷെ കൊച്ചു മോള്‌ മിടുക്കിയാണ്‌."
അകത്തും നിന്നും മുൻവശത്തേക്ക്‌ വരുന്ന അനുമോളും മേരിയമ്മയും. അനുമോളെ നോക്കിത്തന്നെ ജോണിക്കുട്ടി ഇരുന്നു.
ജോണിക്കുട്ടി: "വെരിസ്മാർട്ട്‌, അല്ലാതെ നഗരത്തിൽ നിന്നും ഇത്രയും ദൂരം അതും ഒറ്റക്ക്‌ ഡ്രൈവ്‌ ചെയ്ത്‌ വരില്ലല്ലോ."
ചാക്കോമാസ്റ്റർ: "മോളെ ഇത്‌ നമ്മുടെ ജോണിക്കുട്ടിയാണ്‌. ഞങ്ങളെപ്പോലെ പ്രായമായവരുടെ മാത്രമല്ല ഈ നാടിന്റെ മൊത്തം ആശ്രയമാണ്‌ ജോണിക്കുട്ടി. നാടിന്റെ എന്തു നല്ലകാര്യത്തിനും മുൻപന്തിയിൽ തന്നെ ഇവനുണ്ടാകും. കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർക്കലും ഇവന്റെ ജോലിയാണ്‌."
ജോണിക്കുട്ടി: "ഇതൊക്കെയല്ലേ മാഷെ ഇന്നത്തെക്കാലത്തെ ചെറുപ്പക്കാർ ചെയ്യേണ്ടത്‌. മറ്റുള്ളവരുടെ സങ്കടങ്ങളും പരാതികളും കേൾക്കുമ്പോൾ എനിക്ക്‌ ഇടപെടാതിരിക്കാൻ കഴിയില്ല. അതുകൊണ്ടെന്താ അപ്പന്റെ ദൃഷ്ടിയിൽ സ്വന്തംകാര്യം നോക്കാനറിയാത്ത ഒരു മണ്ടനായിപ്പോയി ഞാൻ (ജോണിക്കുട്ടി അൽപം വിഷാദത്തോടെ നിർത്തുന്നു.) ഇതുകേട്ട്‌ അൽപം പരിഹാസത്തോടെ ജോണിക്കുട്ടിയെ നോക്കി-
അനുമോൾ: "വല്യപപ്പാ അപ്പോൾ ഇയാളാണോ ഈ നാട്ടിലെ പ്രശ്നങ്ങളുടെ ഹോൾസെയിൽ ഡീലർ?"
ജോണിക്കുട്ടി അനുമോളെ നോക്കിക്കൊണ്ട്‌ ചാക്കോമാസ്റ്ററോട്‌.
ജോണിക്കുട്ടി: "ഗ്രാമത്തിലെ നന്മകൾ ഈ കുട്ടിയോട്‌ പറഞ്ഞിട്ടെന്താ കാര്യം. മാഷ്‌ നമ്മുടെ ക്രിസ്തുമസ്‌ അടിച്ചുപൊളിക്കാനെന്തുവേണമെന്ന്‌ പറയ്‌ ബാക്കി കാര്യം ഞാനേറ്റു"
ഇതും പറഞ്ഞ്‌ അവർ ഒരുക്കങ്ങൾക്കായി എണീൽക്കുന്നു.
സീൻ-10
പകൽ. ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം. പുൽക്കൂടും ക്രിസ്തുമസ്‌ ട്രീയും വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുന്ന ജോണിക്കുട്ടി. ഇതിനിടയിൽ അനുമോൾ മൊബെയിൽ ഫോണിലൂടെ സംസാരിക്കുന്നത്‌ ശ്രദ്ധിക്കുന്നു.
അനുമോൾ: "അപർണ്ണ പ്ലീസ്‌, ബിലീവ്‌ മീ. നീ കേട്ടമാതിരി ആ ഇഷ്യൂസിലൊന്നും ഞാനില്ല.
ഐ ഡോണ്ട്‌ വാണ്ഡ്‌ ദെയർ മണി. നിനക്കറിയാമല്ലോ എന്റെ പപ്പേം മമ്മീം സ്റ്റേറ്റിസിൽ നിന്നും എനിക്കാവശ്യത്തിന്‌ പണം അയയ്ക്കുന്ന കാര്യം. പിന്നെ ഞാനാരെയും ഒറ്റുകൊടുത്തിട്ടില്ല. അവരുടെ ഇഷ്യൂസും എനിക്കറിയില്ല.
പിന്നെയെന്തിന്‌ അവരെന്നെ അന്വേഷിച്ച്‌ വരണം."
അനുമോൾ ഫോൺ കട്ട്‌ ചെയ്ത്‌ നോക്കുന്നത്‌ ജോണിക്കുട്ടിയുടെ മുഖത്തേക്കാണ്‌.
ജോണിക്കുട്ടി: "എനി പ്രോബ്ലം?"
ഇത്‌ കേട്ട്‌ ജോണിക്കുട്ടി ചോദിച്ചതു ശ്രദ്ധിക്കാതെ ദേഷ്യത്തോടെ നടന്നുപോകുന്ന അനുമോൾ.
സീൻ-11
പകൽ ചാക്കോമാസ്റ്ററിന്റെ വീടിന്റെ ഉൾവശം. അകത്തെ ഹാളിന്റെ അലങ്കാരങ്ങളിലേർപ്പെട്ട്‌ നിൽക്കുന്ന ജോണികുട്ടി. മോബെയിൽ ഫോണിന്റെ റിംഗ്‌ ടൂൺ കേട്ട്‌ പുറത്തുനിന്നും അകത്തേക്ക്‌ വരുന്ന (വേഗത്തിൽ) അനുമോൾ, ജോണിയുമായി കൂട്ടിയിടിച്ച്‌ വീഴുന്നു. അനുമോളുടെ മുകളിൽ വീഴുന്ന ജോണിക്കുട്ടി ചാടിയെഴുന്നേറ്റ്‌ അവളെ എഴുന്നേൽപ്പിക്കാൻ സഹായിക്കുന്നു.
ജോണിക്കുട്ടി: "വീഴ്ചകളിൽ സഹായിക്കുന്നവരാണ്‌ യഥാർത്ഥ സുഹൃത്തുക്കൾ. അനുമോൾക്ക്‌ എന്തോ പ്രശ്നമുണ്ട്‌. അതാണീ വെപ്രാളം. ആ പ്രശ്നമെന്തായാലും എന്നോട്‌ പറയാം." (അൽപം നിർത്തിയശേഷം) "ബാല്യത്തിന്റെ നിഷ്കളങ്കതയും കൗമാരത്തിന്റെ കൗതുകങ്ങളും കടന്ന്‌ യൗവ്വനത്തിന്റെ ആവേശങ്ങളിൽ പെട്ട്‌ കാപട്യങ്ങളിൽ വഴുതി വീഴരുത്‌ നമ്മൾ. ഞാനിടക്ക്‌ ഓർക്കാറുണ്ട്‌ ബാല്യത്തിലെ സൗഹൃദങ്ങൾ. അനുമോൾക്ക്‌ പൂ പറിച്ച്‌ തന്നതും പുഴകാണിച്ചു തന്നതും പൂത്തുമ്പിയെ പിടിച്ചു തന്നതും തിരിച്ച്‌ ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ലല്ലോ. അതുപോലെ ഇപ്പോഴത്തെ പ്രശ്നവും എന്നോട്‌ തുറന്നു പറയാം.
ബാല്യകാല ഓർമ്മകളും സൗഹൃദങ്ങളും അനുമോളുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നു. ഒപ്പം ദേഷ്യത്തിന്റെ കനലെരിഞ്ഞ്‌ ഇല്ലാതാകുകയും ചെയ്യുന്നു. (ഭൂതകാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനം.) ഗാനശേഷം അനുമോൾ: "അയാം സോറി...സോറി"
ജോണിക്കുട്ടി: "ഇറ്റ്സോൾ റൈറ്റ്‌."
അനുമോൾ: "വൈകിട്ടൊന്ന്‌ തനിച്ചു കാണാമോ. എല്ലാ പറയാം."
മുറ്റത്തുനിൽക്കുന്ന മാഷിനോടായി.
ജോണിക്കുട്ടി: "മാഷേ ഞാനിറങ്ങുകയാണ്‌. ഇനി കരോൾ സംഘത്തെ തയ്യാറാക്കുന്നതിന്‌ നമ്മുടെ അച്ചൻ പള്ളിയിൽ കാത്തുനിൽക്കുന്നുണ്ടാകും."
സീൻ-12
രാത്രി വൈദ്യുത ദീപാലംങ്കാരങ്ങളിൽ കുളിച്ചു നിൽക്കുന്ന ചാക്കോമാസ്റ്ററുടെ വീട്‌. അവിടേയ്ക്ക്‌ കരോൾ സംഘത്തെ നയിച്ചെത്തുന്ന ജോണിക്കുട്ടി കരോൾ ഗാനങ്ങളും മറ്റും നടക്കുമ്പോൾ ജോണിക്കുട്ടിയും അനുമോളും മാറിനിന്ന്‌ എന്തോ സംസാരിക്കുന്നു. പശ്ചാത്തലത്തിൽ മുഴങ്ങുന്ന കരോൾ ഗാനം. അതിനുശേഷം കരോൾസംഘം വീട്ടിൽ നിന്നും പുറപ്പെടുന്നു. ആ സമയം ജോണിക്കുട്ടിയും അനുമോളും മാഷും മേരിയമ്മയും നിൽക്കുന്ന ഭാഗത്തേക്ക്‌ ചെല്ലുന്നു.
അനുമോൾ: "ഞാൻ ജോണിക്കുട്ടിയുടെ കൂടെ പള്ളിയിൽ പോകുകയാണ്‌ വലിയ പപ്പാ..."
ചാക്കോമാസ്റ്റർ: "ജോണിക്കുട്ടീ, മോളെ നോക്കണേ. കാര്യം നഗരത്തിൽ വളർന്ന കുട്ടിയാണെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ടത്‌ ശ്രദ്ധിക്കണം."
ഇതും പറഞ്ഞ്‌ വീട്ടിൽ നിന്നും നടന്നുനീങ്ങുന്ന ജോണിക്കുട്ടിയും അനുമോളും. ഈ സമയം പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവും ഒപ്പം പ്രതീക്ഷയുടെ പ്രതീകമായി കത്തി നിൽക്കുന്ന നക്ഷത്രവും.
സീൻ-13
രാത്രി. പോലീസ്സ്റ്റേഷൻ. അകത്ത്‌ ഇൻസ്പെകടറുടെ മുറിയിൽ ഇൻസ്പെക്ടർക്ക്‌ അഭിമുഖമായി ഇരിക്കുന്ന ജോണിക്കുട്ടിയും അനുമോളും.
ജോണിക്കുട്ടി: "സാർ, ഇത്‌ എന്റെ ഫ്രണ്ട്‌ അനുമോൾ. നമ്മുടെ ചാക്കോമാസ്റ്ററുടെ കൊച്ചുമോളാണ്‌. അനുമോളുടെ പ്രശ്നത്തിൽ സാറൊന്നു സഹായിക്കണം."
ഇൻസ്പെക്ടർ: "പറയൂ"
അനുമോൾ: "സാർ, നഗരത്തിലെ വളരെ പ്രശസ്തമായ കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌. പഠനത്തിന്റെ ഇടവേളകൾ അടിപൊളി സുഹൃത്തക്കൾക്കായി ഞാൻ മാറ്റിവച്ചു. ഐ മീൻ ഫ്രീക്ക്‌ ഫ്രെണ്ട്‌ ഷിപ്സ്‌. പക്ഷേ, ഇന്നലെ രാവിലെ എന്റെ കൂട്ടുകാരി അപർണ്ണയുടെ ഫോൺ കോളിൽ നിന്നും...."
-ഫ്ലാഷ്‌ ബാക്ക്‌-
സീൻ-14
അലങ്കാരങ്ങളുടെയും ആർഭാടങ്ങളുടെയും ആഘോഷത്തിമിർപ്പുകളുടെയും മഹാനഗരം. അതിന്റെ ഒരു കോണിൽ ഒരു ലേഡീസ്‌ ഹോസ്റ്റൽ. സമയം സായാഹ്നം. ഹോസ്റ്റൽ മുറിയിൽ നിന്നും തിരക്കിട്ട്‌ ഇറങ്ങാനൊരുങ്ങുന്ന അനുമോൾ. ഇത്‌ കണ്ട്‌ നോക്കുന്ന കൂട്ടുകാരി അപർണ്ണയോട്‌-
അനുമോൾ:"അപർണ്ണേ നീതു ഹോട്ടൽ സരോവറിൽ ഒരു പാർട്ടി അറേഞ്ച്‌ ചെയ്തിട്ടുണ്ട്‌. കൂടെ അവളുടെ ഫ്രണ്ട്സുമുണ്ട്‌. ഇന്ന്‌ അവിടെയാണ്‌ കമ്പനി."
സീൻ-15
സായാഹ്നത്തിലെ അനുമോളുടെയും കൂട്ടുകാരുടെയും നഗരസവാരി. യുവത്വത്തിന്റെ പ്രസരിപ്പും നാഗരികതയുടെ വേഷവിതാനങ്ങളും, ആധുനികതയുടെ പുത്തൻഭാവത്തോടെ അനുമോളും രണ്ടു ഗേൾ ഫ്രണ്ട്സും മൂന്നു ബോയ്‌ ഫ്രണ്ട്സും കാറിലും ബൈക്കുകളിലുമായി സഞ്ചരിക്കുന്നു. സഞ്ചാരത്തിനൊടുവിൽ ഹോട്ടൽ സരോവറിലെ ഡാൻസ്‌ ബാറിലേക്കവർ കടന്നു ചെല്ലുന്നു.
ദീപാലംകൃതമായ ഡാൻസ്‌ ബാറിന്റെ അകവശം. പശ്ചാത്തല സംഗീതത്തിനനുസരിച്ച്‌ നൃത്തം ചെയ്യുന്ന യുവതീ യുവാക്കൾ. അവർക്കിടയിൽ ഒരു ബാർസ്റ്റൂളിൽ ഇരിപ്പിടം കണ്ടെത്തുന്ന അനുമോൾ.
സീൻ-16
ഡാൻസ്‌ ബാറിൽ സുഹൃത്തുക്കൾക്കരികിലേക്ക്‌ ബിയർ ബോട്ടിലുകളുമായി വരുന്ന ആൺ സുഹൃത്ത്‌ കിരൺ.
കിരൺ: "കമോൺ ഫ്രെണ്ട്സ്‌, ലെറ്റ്‌ അസ്‌ സ്റ്റാർട്ട്‌ ഔവർ പാർട്ടി." ബിയർ പൊട്ടിച്ച്‌ മഗ്ഗുകളിലേക്ക്‌ പകർത്തുന്നു.
കിരൺ: "ചിയേഴ്സ്‌"
കൂട്ടുകാർ ഒന്നിച്ച്‌: "ചിയേഴ്സ്‌ ഓൾ"
സീൻ-16 എ
ഡാൻസ്‌ ബാറിൽ നൃത്തം ചെയ്യുന്ന അനുമോളുടെ കൂട്ടുകാർ. ബിയർ കഴിച്ചുകൊണ്ടിരിക്കുന്ന അനുമോളെയും ഒരു കൂട്ടുകാരിയെയും കൈപിടിച്ച്‌ ഡാൻസിനായി ക്ഷണിക്കുന്ന മറ്റ്‌ കൂട്ടുകാർ. കിരൺ: "അനു പ്ലീസ്‌ കം. ഡാൻസ്‌ വിത്ത്‌ മി."
അനുമോൾ കിരണിനൊപ്പം ഡാൻസ്‌ ചെയ്യുന്നു. ഡാൻസിന്റെ മൂർദ്ധന്യത്തിൽ മൊബെയിൽ ഫോണിന്റെ റിംഗ്ടോൺ കേട്ട്‌ അനുവിനൊപ്പം ഡാൻസ്‌ ചെയ്യുന്ന കിരൺ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത്‌ നമ്പർ ശ്രദ്ധിച്ച്‌ ആളൊഴിഞ്ഞ ഒരു കോണിലേക്ക്‌ പോകുന്നു. ഫോൺ കോൾ അറ്റന്റ്‌ ചെയ്ത്‌ മറ്റ്‌ രണ്ട്‌ ആൺ സുഹൃത്തുക്കളെയും വിളിക്കുന്നു.
കിരൺ: "ഭായിയുടെ കോളുണ്ട്‌." സുഹൃത്തുക്കളിൽ ഒരാളായ റിക്സൺ: "എന്താ കോള്‌."
കിരൺ: "അതൊക്കെയുണ്ട്‌."
ചെവിയിൽ രണ്ടുപേരോടുമായി രഹസ്യമായി സംസാരിക്കുന്ന കിരൺ. സംസാരശേഷം റിക്സൺ മറ്റൊരു പെൺസുഹൃത്തിനെ വിളിച്ച്‌ ചെവിയിൽ സംസാരിക്കുന്നു. തുടർന്ന്‌ അനുവിന്റെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങി റിക്സന്റെ കയ്യിൽ കൊടുക്കുന്നു. കയ്യിൽ കിട്ടിയ കാറിന്റെ കീ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ റിക്സൺ: " ഓകെ. ലെറ്റ്‌ അസ്‌ മൂവ്‌ കിരൺ."
ഡാൻസ്‌ ബാറിന്റെ വാതിൽ തുറന്ന്‌ പുറത്തേക്ക്‌ പോകുന്ന കിരണും റിക്സണും അനൂപും.
ഡാൻസും ബിയറുമായി സമയം ചെലവഴിക്കുന്ന അനുമോളും ബാക്കി കൂട്ടുകാരികളും. ഒഴിഞ്ഞ ബിയർകുപ്പികൾ അവരുടെ ടേബിളിൽ കൂടിക്കൂടി വരുന്നു. സമയം ഒരു മണിക്കൂറോളം കഴിഞ്ഞു. ഈ സമയം അനുവിനൊപ്പം നൃത്തം ചെയ്യുന്ന നീതുവിന്റെ മൊബെയിൽ ചിലക്കുന്നു. ഫോൺ അറ്റന്റ്‌ ചെയ്യുന്ന നീതു.
നീതു: "ഹലോ റിക്സൺ. എവിടെയുണ്ട്‌. ർറൂം നമ്പർ....205 ലോ...ഓകെ, ഓകെ. വി ആർ കമിംഗ്‌."
സംഭാഷണത്തിന്‌ ശേഷം അനുവിനെയും മെലീസയെയും വിളിച്ചുകൊണ്ട്‌ ഡാൻസ്‌ ബാറിൽ നിന്നും വാതിൽ തുറന്ന്‌ പുറത്തേക്ക്‌ പോകുന്നു നീതു.
സീൻ-17
ർറൂം നമ്പർ 205 ന്റെ വാതിൽ തുറന്ന്‌ അകത്തേക്കു കയറുന്ന അനുവും കൂട്ടുകാരികളും. ർറൂമിൽ കിരണും റിക്സണും അനൂപും തുറന്നു വച്ചിരിക്കുന്ന ഒരു ബ്രീഫ്‌ കേസിനു ചുറ്റും നിൽക്കുന്നു. ബ്രീഫ്‌ കേസ്‌ നിറയെ അടുക്കി വച്ചിരിക്കുന്ന നോട്ടുകെട്ടുകൾ. പണം കണ്ട്‌ അനുവിന്റെ സുഹൃത്തുക്കളെല്ലാവരും സന്തോഷിക്കുന്നു. എന്നാൽ അനു പകച്ചു നിൽക്കുന്നു.
കിരൺ: "നീതു, നോക്ക്‌ ഈ മാസം അടിച്ചു പൊളിക്കാൻ ഈ നോട്ടുകൾ ധാരാളം മതിയാകുമല്ലോ?"
നീതു: "ഓ ഷുവർ ഇത്‌ ധാരാളം ഉണ്ട്‌. ആട്ടെ, എന്തായിരുന്നു കോള്‌."
റിക്സൺ: "ഭായിയുടെ ഒരു ഡീലാ മോളെ ഇത്‌." പകച്ചുനിൽക്കുന്ന അനു-മോളെനോക്കി.
അനൂപ്‌: "ഓ, അനുമോൾ താങ്ക്സ്‌ എ ലോട്ട്‌ ഫോർ യുവർ കീ. കീപ്പ്‌ ഇറ്റ്‌ അപ്പ്‌." (എന്നു പറഞ്ഞുകൊണ്ട്‌ കീ അനുമോൾക്ക്‌ കൊടുക്കുന്നു.)
കീയും വാങ്ങി തിരക്കിട്ടു നടന്നുപോകുന്ന അനുമോൾ. അതുകണ്ട്‌ പരസ്പരം സംശയത്തോടെ സുഹൃത്തുക്കൾ.
സീൻ-18
രാത്രി ഹോസ്റ്റൽ മുറിയിൽ കട്ടിലിൽ മാഗസിൻ വായിച്ചു കൊണ്ട്‌ കിടക്കുന്ന അപർണ്ണ. അവിടേക്ക്‌ കടന്നുവരുന്ന അനുമോൾ ബിയർ കുടിച്ചതിന്റെ ലഹരിയാണ്‌.
അപർണ്ണ: "ഹായ്‌, അനുമോൾ പാർട്ടി അടിച്ചുപൊളിച്ചെന്നു തോന്നുന്നല്ലോ"
അനുമോൾ:"റിയലി, അടിച്ചുപൊളിച്ചു."
തുടർന്ന്‌ കട്ടിലിൽ കിടക്കുന്നു അനുമോൾ. ഉറങ്ങിപ്പോകുന്നു.
സീൻ-19
പ്രഭാതം. ഹോസ്റ്റൽ മുറി. കുളിമുറിയിൽ അപർണ്ണ കുളിക്കുന്നതിന്റെ ശബ്ദം മാത്രം കേൾക്കുന്നു. അനുവിന്റെ ഫോൺ ശബ്ദിക്കുന്നു. ഉറക്കം വിട്ടെണീറ്റ്‌ അനുമോൾ ഫോൺ അറ്റന്റ്‌ ചെയ്യുന്നു. ഫോണിന്റെ അങ്ങേത്തലക്കൽ നീതു.
നീതുവിന്റെ ശബ്ദം: "അനു എവിടെയാണ്‌."
അനുമോൾ: "ഞാൻ ഹോസ്റ്റലിലാണ്‌.
ഇപ്പോൾ ഉണർന്നതേയുള്ളു. എന്തേ ഇത്ര രാവിലെ."
നീതുവിന്റെ ശബ്ദം: "നീ എത്രയും വേഗം ഇവിടെനിന്നും മാറിനിൽക്കണം. ഒരു പ്രോബ്ലം ഉണ്ട്‌."
അനുമോൾ: "എന്തു പ്രോബ്ലം?"
നീതുവിന്റെ ശബ്ദം: "നീ ഇന്നലെ നടന്നത്‌ ഓർക്കുന്നുണ്ടോ?"
അൽപനേരം ആലോചിച്ചിതനു ശേഷം
അനുമോൾ: "യെസ്‌.. അവരെന്റെ കാറുമായി പോയിട്ട്‌ വല്ല പ്രശ്നവും ഉണ്ടായോ?"
നീതുവിന്റെ ശബ്ദം: "അവരൊരു ഭായിയെപ്പറ്റി പറഞ്ഞില്ലേ. അയാൾ പോലീസ്‌ കസ്റ്റഡിയിലായി."
തലേന്നാൾ ർറൂമിൽ നടന്ന സംഭവങ്ങൾ അനുമോളുടെ മനസ്സിലേക്ക്‌ ഓടിയെത്തി. പെട്ടെന്ന്‌ ഭയന്നപോലെ അനുമോൾ.
അനുമോൾ: "ദേ ബിലോംഗ്‌ ടു എനി റാക്കറ്റ്‌?"
നീതുവിന്റെ ശബ്ദം: "യെസ്‌. ഇറ്റ്സ്‌ ഓവർ."
ഈ സംഭാഷണത്തിനുശേഷം അനുമോൾ തിരിക്കുപിടിച്ച്‌ വസ്ത്രങ്ങൾ ബാഗിലാക്കി കുളിച്ചുകൊണ്ടിരുന്ന അപർണ്ണയോട്‌
അനുമോൾ: "അപർണ്ണേ, ഞാനെന്റെ മമ്മിയുടെ നാട്ടിലേക്ക്‌ പോവുകയാണ്‌.
ഈ ക്രിസ്തുമസ്‌ വല്യപപ്പായുടെയും വല്യമമ്മിയുടെയും ഒപ്പമാണ്‌."
ഡോർ തുറന്ന്‌ വേഗത്തിൽ അനുമോൾ പുറത്തേക്ക്‌ പോകുന്നു.
സീൻ-20
ഫ്ലാഷ്‌ ബാക്കിനുശേഷം പോലീസ്‌ സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറി. ജോണിക്കുട്ടിയെ നോക്കി ഇൻസ്പെക്ടർ - ജോണിക്കുട്ടി ഇറ്റ്സ്‌ എ കോമ്പ്ലിക്കേറ്റഡ്‌ പ്രോബ്ലം. ബട്ട്‌ അനുമോൾ ഈസ്‌ ഇന്നേസ്റ്റ്‌. ഐ അണ്ടർസ്റ്റാന്റ്‌ ദാറ്റ്‌ സോ ഐ ക്യാൻ മനേജ്‌. അനുമോൾക്കൊന്നും സംഭവിക്കില്ല."
ജോണക്കുട്ടി: "താങ്ക്‌ യു സാർ." (ഒപ്പം അനുമോളും)
തുടർന്ന്‌ കസേരയിൽ നിന്നും എഴുന്നേറ്റ്‌ പുറത്തേക്കു പോകുന്നു ജോണിക്കുട്ടിയും അനുമോളും. ഇൻസ്പെക്ടർ എവിടേക്കോ ഫോൺ ചെയ്യുന്നു.
ഇൻസ്പെക്ടർ: "ഗുഡ്‌ ഈവനിംഗ്‌ സാർ, ഞാൻ വിളിച്ചതു...."
സീൻ-21
ക്രിസ്തുമസ്‌ പ്രഭാതം
ചാക്കോമാസ്റ്ററുടെ വീടിന്റെ മുൻവശം. പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞുവരുന്ന ചാക്കോമാസ്റ്ററും മേരിയമ്മയും അനുമോളും. എല്ലാവരുടെയും മുഖത്ത്‌ പ്രസന്നഭാവം. പൂമുഖത്ത്‌ കിടക്കുന്ന പത്രമെടുത്ത്‌ ഉച്ചത്തിൽ വായിക്കുന്ന ചാക്കോ മാസ്റ്റർ.
ചാക്കോമാസ്റ്റർ: "തിരുപ്പിറവി ദിനത്തിൽ നല്ലവാർത്തകൾ ആവണേ...ആ ഹാ...നഗരത്തിൽ കുഴൽപണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. ഭായി എന്നുവിളിക്കുന്ന ആളുടെ സംഘമാണ്‌ അറസ്റ്റിൽ."
ആത്മഗതം (ചാക്കോമാസ്റ്റർ) "എന്തൊക്കെ കുറ്റകൃത്യങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌."
ഇതുകേട്ട്‌ ആശ്വാസത്തോടെ പൂമുഖത്ത്‌ അനുമോൾ.
സീൻ-22
ക്രിസ്തുമസ്പിറ്റേന്നാൾ പ്രഭാതം. വീടിന്റെ പൂമുഖത്ത്‌ കിടക്കുന്ന കാറിന്റെ ഡിക്കിയിലേക്ക്‌ വേലക്കാരി അനുമോളുടെ ബാഗും മറ്റും എടുത്തുവയ്ക്കുന്നു. സഹായിച്ചുകൊണ്ട്‌ ചാക്കോമാസ്റ്ററും മേരിയമ്മയും. ആരെയോ പ്രതീക്ഷിച്ച്‌ അക്ഷമമായി യാത്രക്കൊരുങ്ങി നിൽക്കുന്ന അനുമോൾ. ഈ സമയം ബൈക്കിൽ വന്നിറങ്ങുന്ന ജോണിക്കുട്ടിയെ നോക്കി....
ചാക്കോമാസ്റ്റർ: ജോണിക്കുട്ടി ഇപ്പോൾ വന്നതു നന്നായി. നമ്മുടെ അനുമോൾ തിരിച്ചുപോകുകയാണ്‌."
എല്ലാവരോടും യാത്രപറഞ്ഞ്‌ കാറിൽ കയറുന്ന അനുമോൾ.
അനുമോൾ: "വല്യപപ്പാ വല്യമമ്മീപോട്ടെ."
കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത്‌ അൽപം നീങ്ങി. മുമ്പിൽ നിൽക്കുന്ന ജോണിക്കുട്ടിയുടെ അരികിൽ കാർ നിർത്തുന്നു.
അനുമോൾ:"വെറുമൊരു നന്ദിവാക്കിനപ്പുറത്തുള്ള സൗഹൃദത്തിനായി ഞാൻ കൊതിക്കുന്നു. ദൂരം സൗഹൃദങ്ങൾക്കൊരു തടസ്സമാവില്ല." ജോണിക്കുട്ടി: "കാപട്യങ്ങളില്ലാത്ത നഗരത്തിന്റെ സൗന്ദര്യമാണ്‌ ഈ ഗ്രാമത്തിനിഷ്ടം. എനിക്കും."
അനുമോൾ: "യൂ ആർ മോസ്റ്റ്‌ വെൽക്കം."
കൈവീശിക്കൊണ്ടിരുന്ന ജോണിക്കുട്ടിയെയും ചാക്കോമാസ്റ്ററെയും മേരിയമ്മയെയും കടന്ന്‌ കാർ മുന്നോട്ടു നീങ്ങി.
(അവസാനിച്ചു)