Followers

Sunday, January 2, 2011

ടി എ ശശിയുടെ കവിതകൾ




t a sasi
മഴ/കടല്‍


മേഘങ്ങളില്‍
ജീവിച്ചിരിപ്പുണ്ട് മഴ.

മഴയെന്ന് നമ്മള്‍ പറയുന്നത്
ഭൂമിയിലേക്കുള്ള അതിന്റെ
ജഡമൊഴുക്കിയുള്ള
സംസ്കാരയാത്രയെയാണ്‌.

മണ്ണില്‍ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ട്..;
കെട്ടിക്കിടന്നാലുംഭൂമി മഴയെ
സംസ്കരിക്കുവാന്‍ ശ്രമിക്കുന്നുണ്ട്.

ഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
കഴിയാതെ
മണ്ണിനും മറയിടാന്‍
കഴിയാതെ
ഭൂമി മുക്കാലും നിറഞ്ഞ്‌
സംസ്കരിക്കുവാന്‍
കഴിയാതെവന്ന
മഴയുടെ ജഡമാണ്‌ കടല്‍.

മയില്‍പ്പെട്ടി

നിറങ്ങളെ വെക്കുന്നതിന്‌
ഒരു പെട്ടിയുണ്ട്
അതില്‍ പേരെഴുതണം
''നീ ഒരു പേരു പറയൂ''

''നിറങ്ങളുടെ പെട്ടി
മയില്‍പ്പെട്ടി''

രാത്രിയില്‍ ഒരു കള്ളന്‍ വന്നു;
നേര്‍ത്ത വെളിച്ചം തെളിച്ച്
ആദ്യം കണ്ടത്
മയില്‍പ്പെട്ടി.

ഉള്ളില്‍
മയിലാകാം
മയിലെണ്ണയാകാം
പീലിയാകാം;
കള്ളന്‍ വിചാരിച്ചു.

പഴയ വീട്
കുഴഞ്ഞു കൂടിയിട്ടുണ്ട്
കൂട്ടിപ്പിടിച്ചിട്ടുണ്ട്
എന്നിട്ടുമറിയുന്നില്ല;
പകരുന്നുമില്ല
ഉള്ളിലെച്ചൂടിനെയു-
മിരുവരും.

പകരാച്ചൂടിനിപ്പോള്‍
ജടപിടിച്ചിരിക്കും;
ജടയോ, അതിലിപ്പോള്‍
ചിതലും കേറാം.

പുതുക്കാറില്ല വീടിനെ
വെള്ള കാണാറുമില്ല,
പോതുള്ള കഴുക്കോലും
പൊട്ടിയ തറയും.

ചിലപ്പോഴൊക്കെ
ഇഴഞ്ഞെത്തും ചിതലും
കടിച്ചുണര്‍ത്താറുണ്ട്
ഇരുവരേയും.
--

അരോചകം

ഒരൊച്ചയും
മൗനത്തിലേക്കു
വളരുന്നില്ലല്ലൊ.

ചില നേരങ്ങളില്‍
ഓര്‍മ്മയിലും
ഉറക്കത്തിലും
ചെമ്പു കീറുമ്പോലു-
ള്ളൊരൊച്ചയുണ്ടാകുന്നു.

മേഘങ്ങളിലും
വായുവിലും ചവിട്ടി
ദൈവം ഭൂമിയിലേ-
ക്കിറങ്ങുന്നുണ്ട്.

ചെമ്പു കീറുന്നൊരൊച്ച
ദൈവത്തിനരോചക-
മാകുമോയെന്തൊ;
നിന്നെപ്പോലെ?.
----------------------------------