Followers

Wednesday, February 1, 2012

കൂട്ടിലുറയ്ക്കാത്ത മണൽത്തരികൾ



ഇസ്മയിൽ മേലടി

മരുഭൂമിയ്ക്കും കൂടുവിട്ടവന്റെ മനസ്സിനും
ഒരേ ശൂന്യതയുടെ പരന്നമുഖം
അകത്തും പുറത്തും ഒരേ ജ്വലനം
മണൽക്കുന്നുകളായ്‌ കുമിഞ്ഞുയരാനും
ശൂന്യതയാകാനും ഒരു കാറ്റ്‌ മതി
മറുപ്പച്ചകളുടെ ദൈർഘ്യമാണ്‌
മരുഭൂമികളുടെ ആകർഷണദുരന്തം
അനന്തമായ്‌ പിടിച്ചുവലിയ്ക്കുന്ന പ്രതീക്ഷ
കൂടുവിട്ടുവന്നവന്റെമുന്നിലേകയർ
കുറ്റിയാകട്ടെ നാട്ടിയേടത്തുതന്നെ
മണ്ണതിനെ വീണ്ടും ആഴത്തിലേയ്ക്ക്‌ വലിയ്ക്കുന്നു
സ്വപ്നവും ദുരിതവും കാറ്റിലേറുമ്പോൾ
മനസ്സിൽ മണൽക്കുന്നുകൾ ഉയരുന്നു
വളർന്ന്‌ വളർന്ന്‌ ശിൽപമാകുന്നു
നരച്ചവശ്യത കൈവരിയ്ക്കുന്നു
ദൂരക്കാഴ്ചയിൽ സർപ്പസുന്ദരിയാകുന്നു
ആഞ്ഞ്‌ തിരിഞ്ഞുവീശുന്നവർഷങ്ങൾ
ജീവിതത്തെ നേർപ്പിച്ച്‌ നേർപ്പിച്ച്‌
മനസ്സിൽ ചാലിച്ച്‌ നിമിഷങ്ങളോടലിയിക്കുന്നു
മണൽത്തരികളെപ്പോലെ മനസ്സും
കൂടുവിട്ടുപറന്നുയർന്ന്‌ ദിശതെറ്റുന്നു.