Followers

Wednesday, February 1, 2012

നീയാകുന്ന ഗുഹാമുഖം തേടി...........




ശ്രീപാര്‍വ്വതി


ആലസ്യമാര്‍ന്നൊരു മയക്കത്തിന്‍റെ ചൂടില്‍ ദിശാബോധം എന്നെ ഒഴിഞ്ഞു പോയിരിക്കുന്നു.
ശരീരത്തെ മരവിപ്പ് ഭരിക്കുമ്പോള്‍ മിഴികള്‍ എപ്പൊഴും നിന്നെ തേടി...
ഭ്രാന്തന്‍റെ തെരുവിലലയുന്ന വിശപ്പിന്,
ഭക്ഷിക്കാന്‍ ഞാനെന്‍റെ ഗര്‍ഭപാത്രം മുറിച്ചു നല്‍കി.
പകരം ഞാനവിടെ നിറമുള്ള
ചിത്രശലഭങ്ങളെ മേയാന്‍ വിട്ടു.
ഒരു കാഴ്ച്ചയില്‍ നീയെനിക്കു നല്‍കുന്ന നോവ്
എന്നെ തളര്‍ത്തുന്നു.
ആ ആലസ്യത്തില്‍ വീണ്ടും നിറയാന്‍ എന്നിലെ
ചിത്രശലഭങ്ങള്‍ ഇടയ്ക്കിടെ നിന്‍റെ തേടല്‍ എന്നെ അറിയിച്ചു കൊണ്ടിരുന്നു.
എന്‍റെ യാത്ര തുടരുകയാണ്...
ഇപ്പോള്‍ സഞ്ചാരം ഒരു അഗ്നിപര്‍വ്വത്തിന്‍റെ വശത്തിലൂടെ...
ഉള്ളിരുകുന്ന ലാവയുടെ ചൂട്
എന്‍റെ ആത്മാവിനോട് സല്ലാപത്തിലാണ്.
എന്‍റെ ജന്‍മരഹസ്യം അറിയാതെ ഈ ചൂട് എന്നെ ഒഴിയില്ല.
ഞാനെന്തു പറയണം...
കറപറ്റിയ മുഷിഞ്ഞ ഭാണ്ഡവുമായി നടക്കുന്ന എന്‍റെ മാതാവിനെ കുറിച്ചോ?
എച്ചില്‍ പാത്രങ്ങള്‍ക്കിടയില്‍ കാക്കളോട് പോരാടുന്ന പിതാവിനെ കുറിച്ചോ...
അതോ, എവിടെയോ ഇരുന്ന് എന്നിലേയ്ക്ക് ഉറ്റുനോക്കുന്ന നിന്നെ കുറിച്ചോ....
തിളച്ചു മറിയുന്ന അഗ്നി ഞാനേറ്റു വാങ്ങാം
അവയെന്നെ ഉരുക്കിക്കോട്ടെ,
കവാടമില്ലാത്ത ഗുഹാമുഖമായി
നീയെന്നെ കാത്തു നില്‍ക്കുമ്പോള്‍
എനിക്കെന്തിനീ ശരീരം.
നിന്‍റെ ആത്മാവിന്‍റെ വിടവടയ്ക്കാന്‍
എനിക്കീ ശരീരത്തിന്‍റെ ആവശ്യമില്ലല്ലോ...
ഈ വസ്ത്രം ഞാനിവിടെ ഊരിയെറിയട്ടെ,
പകരം നിന്‍റെ പ്രണയത്തെ അണിയാം.
പര്‍വ്വത നിരകള്‍ കടന്ന് മഞ്ഞിന്‍റെ മൂടുപടമിട്ട നിലാവില്‍
തണുത്തുറയാതെ പോകുന്ന നമ്മുടെ പ്രണയത്തിന്‍റെ
നേര്‍ത്ത നിശ്വാസത്തെ പ്രതീക്ഷിച്ച്
എന്‍റെ യാത്ര തുടരുന്നു...
നീയാകുന്ന ആഴത്തിലുള്ള ഗുഹ തേടി......