Followers

Showing posts with label m k chandrasekharan. Show all posts
Showing posts with label m k chandrasekharan. Show all posts

Wednesday, April 14, 2010

ഭാവനയുടെ ചന്ദ്രകിരണങ്ങൾ


sheela tomy

അക്ഷരങ്ങളുടെ ആത്മാവിന്റെ വികാരമായും സ്വപ്നമായും കാണുന്ന ഒരു കഥാകാരൻ സപ്തതിയുടെ നിറവിൽ എത്തിയിരിക്കുകയാണ്‌. 'അവകാശവാദങ്ങളില്ലാത്ത നന്മ' എന്ന്‌ പ്രിയങ്കരനായ സി.രാധാകൃഷ്ണൻ വിശേഷിപ്പിച്ച അക്ഷരലോകത്തിന്റെ ഉടമയായ ശ്രീ.എം.കെ.ചന്ദ്രശേഖരനെക്കുറിച്ചാണ്‌ ഞാൻ പറയുന്നത്‌.
എസ്‌.കെ.പൊറ്റക്കാടിന്റെ 'ഇൻസ്പെക്ഷൻ'എന്ന കഥ വായിച്ച്‌ പൊട്ടിക്കരഞ്ഞ ബാലൻ. ക്ലാസിലിരുന്ന്‌ പൊറ്റക്കാടിന്റെ 'നിശാഗന്ധി'വായിച്ചതിന്‌ ആയിരം വട്ടം ഇമ്പോസിഷൻ എഴുതേണ്ടിവന്നവൻ. ആ ബാല്യകൗതുകങ്ങൾ പക്വമതിയായ എഴുത്തുകാരനിലേക്കുള്ള വളർച്ചയുടെ ആദ്യനാമ്പുകളായിരുന്നിരിക്കാം.
എം.കെ.ചന്ദ്രശേഖരന്റെ ആദ്യകൃതി 'തടവറയിലേക്ക്‌ വീണ്ടും' പുറത്തിറങ്ങുന്നത്‌ 1981ലാണ്‌. ചെറുപ്പത്തിലെ എഴുതിത്തുടങ്ങിയെങ്കിലും സമപ്രായക്കാരേക്കാൾ ഏറെ വൈകിയാണ്‌ അദ്ദേഹം എഴുത്തിൽ സജീവമായത്‌. നോവലുകൾ, കഥകൾ, നോവലൈറ്റുകൾ, അനുഭവക്കുറിപ്പുകൾ, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സിനിമക്കും ഡോക്യുമന്ററിക്കും കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്‌. ഇപ്പോൾ പുഴ.കോം ഇന്റർനെറ്റ്‌ മാഗസിന്റെ എഡിറ്ററാണ്‌.
അധികമൊന്നും കൊട്ടിഘോഷിക്കപ്പെടാത്ത ഈ എഴുത്തുകാരൻ ഇന്നും ബഹളമില്ലാതെ, അവകാശവാദങ്ങളൊന്നുമില്ലാതെ സർഗ്ഗപ്രക്രിയ തുടരുകയാണ്‌. പുതിയ എഴുത്തുകാർക്ക്‌ സ്നേഹധനനായ ഗുരുനാഥനും വഴികാട്ടിയുമാണ്‌ അദ്ദേഹം. കഥയില്ലായ്മകളും അഗ്രാഹ്യമായ വാഗ്ധോരണികളും കഥയെന്ന പേരിൽ വായിക്കുവാൻ പലപ്പോഴും നാം വിധിക്കപ്പെടുമ്പോൾ, അവയിൽ നിന്നും വ്യത്യസ്തമായ പാതയിലൂടെ ഐറണികളുടെയും വൈചിത്ര്യങ്ങളുടെയും കാണാകാഴ്ചകളിലേക്ക്‌ അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അതെ, അദ്ദേഹത്തിന്റെ കഥകളിൽ കഥയുണ്ട്‌. അത്‌ ലളിതവും സരസവുമായി പറയുന്നുമുണ്ട്‌. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ നമ്മുടെ ആകാംക്ഷ കഥാന്ത്യത്തോളം കെടാതെ നിൽക്കുന്നു. കഥ വായിച്ചു കഴിഞ്ഞാലോ ചിന്തയുടേയോ ചിരിയുടേയോ ഒരു കണിക മനസ്സിൽ ഒരിടത്ത്‌ കുടിയേറുന്നു. സാമൂഹ്യബോധത്തിന്റെ പ്രതിധ്വനി,
സാമൂഹ്യ പ്രതിബന്ധതയുടെ മാറ്റൊലി അദ്ദേഹത്തിന്റെ പല കഥകളിലും കേൾക്കാം. പീഡിപ്പിക്കപ്പെടുന്നവന്റെയും പാർശ്വവൽക്കരിക്കപ്പെടുന്നവന്റെയും ശബ്ദവും നാശോന്മുഖമായ പ്രകൃതിയുടെ രോദനവും അതിൽ മുഴങ്ങുന്നു.
"കാടിന്റെ അഗാധതയിൽ നിന്നും എവിടെയോ ഒരു വൻമരം മറിഞ്ഞു വീഴുന്ന ശബ്ദം. കാടിന്റെ നിലവിളിപോലെ ആ ശബ്ദം വലിയൊരു പ്രതിധ്വനി സൃഷ്ടിച്ചു. ക്രമേണ അതൊരു നേർത്ത തേങ്ങലായ്‌ കെട്ടടങ്ങി" (പാളിപ്പോയ വിപ്ലവത്തിന്റെ കഥ)
ഈ കഥയിൽ ജന്മിമാരുടെ കളപ്പുരകൾ പൊളിച്ച്‌ ധാന്യം കടത്തിയ വിപ്ലവകാരികൾ അരിഞ്ഞുവീഴ്ത്തിയത്‌ ജന്മിയെയല്ല, ഒരു പാവം കാവൽക്കാരനെയായിരുന്നു. കാലാന്തരത്തിൽ ചതിയനായ വിപ്ലവനേതാവിനെ കൊന്ന്‌ നവയുഗത്തിന്റെ നേതാവായ്‌ മാറിയ വേണുവിന്റെ സംഘത്തിലുള്ളത്‌ വിപ്ലവകാരികളല്ല, പകരം കൂപ്പുകോൺട്രാക്ടർമാരും രാഷ്ട്രീയനേതാക്കളുമാണ്‌. ഭൂമികൈയേറ്റങ്ങളും ഭൂസമരങ്ങളും തുടർക്കഥകളാകുമ്പോൾ ഈ കഥ കാലാതിവർത്തിയായ്‌ തന്നെ നിലകൊള്ളുന്നു.
ഇനി കുന്നേക്കായൽ ഗ്രാമത്തിന്റെ കഥ കേൾക്കണോ. (എന്റെ ഗ്രാമം നിങ്ങളുടെയും) സ്വാതന്ത്ര്യലബ്ധിക്കുശേഷം ഓരോ തെരഞ്ഞെടുപ്പിന്റെയും മുന്നോടിയായി മാറിമാറി വന്ന ഭരണാധികാരികൾ സ്ഥാപിച്ച തറക്കല്ലുകൾ ഒന്നായി ചേർന്നാണ്‌ ഇവിടൊരു കുന്നുണ്ടായതത്രെ! ഒടുവിൽ തറക്കല്ലുകളെ നിർമ്മാർജ്ജനം ചെയ്യുക, ഗ്രാമത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി വന്ന ഒരു പാർട്ടി അവിടെ വിജയിക്കുന്നു. എന്നിട്ടോ, ആ പാർട്ടിയുടെ ആദ്യ മന്ത്രിസഭാ തീരുമാനം എന്തെന്നറിയണോ? 'കുന്നേക്കായൽ ഗ്രാമത്തിലെ തറക്കല്ലുകൾ നിർമ്മാർജ്ജനം ചെയ്യാൻ സ്ഥാപിക്കുന്ന ഫാക്ടറിയുടെ തറക്കല്ലിടൽ!' അതെ, ഇതു നമ്മുടെ നാടിന്റെ കഥ തന്നെയാണ്‌. പ്രച്ഛനവേഷം കെട്ടിയാടുന്ന നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെ പരിഹസിക്കുവാൻ ഇനിയും ഏതു കഥ പറയണം!
മേയറെ കൊതുകു കടിച്ചാൽ, മിസ്‌ നഗരം, അനാവരണം, ദ സിറ്റി, രാമനിലേക്കുള്ള ദൂരം, രക്ഷകന്റെ വിധി, തീക്കാറ്റ്‌ തുടങ്ങിയ കഥകളിലെല്ലാം അധികാരവർഗ്ഗത്തിന്റെ അഴിഞ്ഞാട്ടങ്ങൾക്കും നിഷ്ക്രിയത്വത്തിനുമെതിരെ ആക്ഷേപഹാസ്യത്തിന്റെ അമ്പുകളെയ്യാൻ ധീരനായ ഈ പോരാളി ശ്രമിക്കുന്നുണ്ട്‌.
ആചാര്യന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയ മന്ത്രി കണ്ണു മിഴിച്ചു പോകുന്നു. പ്രതിമക്ക്‌ ആചാര്യനോടല്ല പ്രതിമാനിർമ്മാണത്തിന്റെ സൂത്രധാരണായ അബ്കാരിയോടാണ്‌ കൂടുതൽ സാമ്യം! മാത്രമോ, പ്രതിമയുടെ താഴെയായി അയാളുടെ അബ്കാരി സ്ഥാപനങ്ങളുടെ പട്ടികയും! (അനാവരണം) 'രാജാവു മുണ്ടുടുത്തിട്ടില്ല' എന്ന്‌ നിഷ്കളങ്കമായ്‌ വിളിച്ചു പറയുന്ന കുട്ടി ഇന്നും കഥാകാരനിൽ ഉണർന്നിരിക്കുകയാണ്‌.
'എന്നെ കൊല്ലൂ. താങ്കൾക്കാവില്ലെങ്കിൽ ഗോഡ്സെ ആവാൻ തയ്യാറുള്ള ആരെയെങ്കിലും വിളിക്കൂ. ഇതു ഭാരതമല്ല.' (രാമരാജ്യം) കിണറുകളും പുഴകളും വറ്റിവരണ്ട നാട്‌. ഒരു ഗ്ലാസ്സ്‌ വെള്ളത്തിനായ്‌ യാചിക്കുന്ന ഗാന്ധിജിയോട്‌ ഒരു പയ്യൻ പറയുന്നു, 'വെള്ളമില്ല. വേണമെങ്കിൽ ബ്രാണ്ടിയോ വിസ്കിയോ തരാം'. ഓരോ ആഘോഷങ്ങൾക്കും കോടികളുടെ മദ്യം കുടിച്ചുതീർക്കുന്ന നാട്ടിൽ ഈ തുറന്നെഴുത്ത്‌ അനുവാചകനെ ഒരു വേള ചിന്തിപ്പിച്ചേക്കാം. പാരിസ്ഥിതിക വിനാശമാണോ ധാർമ്മികച്ച്യുതിയാണോ നാടു നേരിടുന്ന വലിയ പ്രതിസന്ധി?
'ബോലോ റാം' എന്ന്‌ അക്രമികൾ ആക്രോശിക്കുമ്പോൾ ഒച്ചവെക്കാൻ പോലുമാവാതെ വാ തുറക്കുന്ന നിസ്സാഹായരുടെ വായിലേക്കു തന്നെ കുന്തവും കഠാരയും കുത്തിയിറക്കുകയായി' (രാമനിലേക്കുള്ള ദൂരം) വർഗീയക്കോമരങ്ങളുടെ ചുടലനൃത്തം തകർത്തെറിഞ്ഞ ഭൂമിയിൽ അവശേഷിക്കുന്നവരെ കാണുവാനെത്തിയ മഹാത്മാവിനെ ആരും തിരിച്ചറിയുന്നില്ല. കഥാകാരന്റെ ദൃശ്യപ്രതീതിയുണർത്തുന്ന വിവരണം സമ്മാനിക്കുന്ന ഞെട്ടലിൽ രാമനിലേക്കുള്ള ദൂരം അരനൂറ്റാണ്ടിന്റെ ദൂരമല്ല സഹസ്രാബ്ദങ്ങളുടെ ദൂരമാണെന്ന്‌ നാം തിരിച്ചറിയുന്നു.
മതപരമായ അപചയങ്ങളും കാപട്യങ്ങളും വിളിച്ചോതുന്ന കഥയാണ്‌ 'രക്ഷകന്റെ വിധി' ഇവിടെ സ്വന്തം അനുയായികൾ രക്ഷകനു നൽകുന്ന മരണവിധി കുരിശുമരണമല്ല. കാലാനുസാരിയായ ബൽറ്റുബോംബാണ്‌ ഇവിടെ രക്ഷയുടെ പ്രതീകം. കാലത്തിനനുസരിച്ച്‌ കഥയും ബിംബങ്ങളും പരിവർത്തന വിധേയമാകുന്നുണ്ട്‌ ഇവിടെ.
നഗരത്തിൽ എന്തെല്ലാമുണ്ട്‌?
'ദി സിറ്റി'യിലൂടെ ഒന്നു നടന്നു നോക്കു. 'റസിഡൻഷ്യൽ സൗധങ്ങളും, ചന്തകളും, ബാങ്കുകളും, സ്കൂളുകളും, രാജവീഥികളും മാത്രമല്ല തെരുവുകളും അഴുക്കുചാലുകളും വേശ്യകളും പിടിച്ചുപറിക്കാരും അധോലോക സംഘങ്ങളും ഒക്കെ ചേർന്നതാണ്‌ സിറ്റി'. ഇവിടെ സെൽഫോണിലൂടെ അധികാരികളുടെ മൗനാനുവാദത്തോടെ നക്ഷത്രവേശ്യാലയം നടത്തിക്കൊണ്ടുപോകുന്ന അജ്ഞാത ആരാണെന്നോ? സിറ്റി കമ്മീഷണറുടെ ഭാര്യതന്നെയാണ്‌. അതിന്റെ നടത്തിപ്പുകാരി.
ഒരു വേശ്യാലയം നാടിനു ചെയ്യുന്ന സേവനങ്ങളെക്കുറിച്ച്‌ വാചാലനാകുന്ന നഗരപിതാവിനെയും ഈ കഥയിൽ കാണാം.
നഗരത്തിന്റെ കഥ പറയുമ്പോൾ തെണ്ടികളുടെ കഥ പറയുന്ന 'ദൈവത്തിന്‌ പ്രിയപ്പെട്ടവർ' എന്ന നോവൽ പരാമർശിക്കാതെ വയ്യ. മലയാള സാഹിത്യത്തിനു ലഭിച്ച തോട്ടികളുടെയും റിക്ഷാക്കാരന്റെയുമൊക്കെ കഥകൾ നിധിപോലെ സൂക്ഷിക്കുന്നവരാണ്‌ നമ്മൾ. ലോകമാസകലമുള്ള ആസ്വാദകർ ഇഷ്ടത്തോടെ സ്വീകരിച്ച സിനിമയാണ്‌ 'സ്ലം ഡോഗ്‌ മില്ല്യെനെയർ' ഇന്ത്യൻ ചേരികളുടെ ദുരവസ്ഥ ലോകത്തിനു മുമ്പിൽ തുറന്നു വച്ചതിനെ ചൊല്ലി വിമർശനങ്ങളും പ്രതിവാദങ്ങളുമുണ്ടായി. എന്തുതന്നെയായാലും, കൊച്ചിയെന്ന മെട്രോ നഗരത്തിൽ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന തിരസകൃതരായ ഒരു കൂട്ടം മനുഷ്യജീവികളുടെ കഥ പറയുവാൻ ഈ കഥാകാരൻ സമയം കണ്ടെത്തിയത്‌ അഭിനന്ദനാർഹമാണ്‌.
മാലിന്യങ്ങൾ ഡമ്പുചെയ്യുന്ന കസ്തൂരിപ്പറമ്പിനരികിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം. അതിനുമുമ്പിൽ ഒരു ബോർഡ്‌-'പരസ്പര സഹായം ദൈവസഹായം'. ആരുടേതെന്നറിയാത്ത ആ കെട്ടിടം ശിവാനന്ദൻ തെണ്ടികളുടെ താവളമാക്കുന്നു. ശിവാനന്ദൻ മുതലാളിയുടെ ബിസിനസ്സിന്‌ എന്തൊക്കെ കളങ്കങ്ങൾ പറഞ്ഞാലും ഒരു ധാരമ്മിക വശമുണ്ടെന്നു കരുതുന്ന വിശ്വസ്ത അനുചരൻ മുരുകൻ. ട്രെയിനിൽ നിന്നും നിരാശ്രയയായി കൈനീട്ടി മുരുകനോടൊപ്പം കൂടിയ വള്ളി ശിവാനന്ദന്റെ പഴയ ഭാര്യ 'സുന്ദരി'യായിരുന്നുവേന്ന്‌ കഥാന്ത്യത്തിൽ അറിയുന്നു. ആരോരുമില്ലാത്തവരുടെ കണ്ണീരും കിനാവുകളും ചാലിച്ചെഴുതിയ നോവലാണിത്‌.
സുന്ദരിക്കു നഷ്ടമായ കുട്ടി നായാടിയുടെ സഞ്ചിയിൽ വളർന്ന്‌ അഞ്ചു വർഷങ്ങൾക്കു ശേഷം അവൾക്കരികിലെത്തിച്ചേരുമ്പോൾ ഒരു മുത്തശ്ശിക്കഥപോലെയോ പണ്ടു പലരും പറഞ്ഞ കഥപോലെയോ തോന്നാമെങ്കിലും തനിക്കുള്ളതെല്ലാം പഴയഭാര്യക്കും, മകനും അവരുടെ സംരക്ഷകനും നൽകി ശിവാനന്ദൻ നടന്നു നീങ്ങുമ്പോൾ ഈ കഥ വ്യത്യസ്തമാകുന്നു. ആ യാത്രാമൊഴി കഥാകാരൻ കുറിക്കുന്നതു നോക്കു. 'ഒരു തൂവൽസ്പർശം ഹൃദയത്തെ തൊട്ടുതലോടുന്നപോലെ എല്ലാ ഭാരങ്ങളും ഞാൻ ഇറക്കിവച്ചു. ഇനി എനിക്കു യാത്രയാകാം. 'ഈ ചെറിയവരിൽ ഒരുവന്‌ നിങ്ങൾ ചെയ്യുന്നതെല്ലാം എനിക്കു തന്നെയാണ്‌ ചെയ്യുന്നത്‌' എന്ന ബൈബിൾ വചനം ഈ നോവലിന്റെ അന്തസത്തയാണ്‌.
'ഒരു കണ്ണീർകണം മറ്റുള്ളവർക്കായ്‌ ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം' (അക്കിത്തം)
ഗന്ധർവസ്പന്ദം
'സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമുണ്ടായാൽ പിന്നെ ചെയ്യാൻ വയ്യാത്തത്തായ്‌, ഒന്നുമില്ല. സ്നേഹമുണ്ടെങ്കിൽ മനുഷ്യന്‌ കാറ്റായിപോലും മാറാം. സ്നേഹം ശക്തിയാണ്‌, പ്രേരണയാണ്‌. ഒന്നിനെ കൂടുതൽ മെച്ചപ്പെട്ടതാണ്‌ അതു മാറ്റിയെടുക്കുന്നു. അതു മനുഷ്യനിലെ നന്മയെ ഉത്തേജിപ്പിക്കുന്നു.' (ആൽകെമിസ്റ്റ്‌ - പൗലോ കൊയ്‌ലോ)
'ശാപം കിട്ടിയ ഗന്ധർവൻ' എന്ന്‌ വെണ്ണിക്കുളം വിശേഷിപ്പിച്ച ചങ്ങമ്പുഴയുടെ കിനാവുകളുടെയും വേദനയുടെയും ലഹരി ചന്ദ്രശേഖരന്റെ തൂലികത്തുമ്പിലൂടെ 'ഗന്ധർവ്വസ്പന്ദ'മായ്‌ പിറവിയെടുത്തു. സ്വപ്നവും യാഥാർത്ഥ്യവും സമ്മേളിക്കുന്ന കാവ്യസമാനമായ ഈ നോവൽ ആഴത്തിൽ വായിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമുണ്ട്‌.
'നീ എല്ലാം ത്യജിക്കുക. ആത്മാവ്‌ മാത്രമായ്‌ വന്നെന്നെ പ്രാപിക്കുക. ആത്മാവിന്റെ സൗന്ദര്യം മാത്രമാണ്‌ ശാശ്വതസത്യം' എനിക്കാ പൊന്നോടക്കുഴൽ മാത്രം മതി എന്നു പറഞ്ഞ ദേവയാനിയുടെ പ്രണയത്താൽ സംഗീതസാന്ദ്രമായിത്തീർന്ന കവി മനസ്സിൽ പിറവിയെടുത്തതെല്ലാം സുന്ദരകാവ്യങ്ങൾ. പ്രണയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന കവിയുടെ മനോഗതം കഥാകാരൻ വിവരിക്കുന്നതു നോക്കു. 'ഭൂഖണ്ഡം മുഴുവൻ ഞാൻ ചുറ്റി സഞ്ചരിച്ചു. നദികളും സമുദ്രങ്ങളും എനിക്കുവേണ്ടി വഴി മാറി. ഞാനേറെ അഹങ്കരിച്ചു. ഇതെന്റെ സാമ്രാജ്യം'
യൗവനസഹജമായ കാമക്രോധങ്ങളിലേക്ക്‌ എടുത്തെറിയപ്പെട്ട കവിയിൽ നിന്നും വിഷാദാത്മക രാഗങ്ങൾ ഒഴുകാൻ തുടങ്ങുന്നു. കൂട്ടുകാർ, കാമിനിമാർ, മദ്യപാനം നഷ്ടമാക്കിയ ഉദ്യോഗങ്ങൾ,എന്നും പരാതിയും വീർത്തമുഖവുമായ്‌ നിൽക്കുന്ന ഭാര്യ.
'എന്നും സ്വപ്നം കാണാമെന്ന മോഹവുമായ്‌ ഇല്ലാത്ത സങ്കൽപ രഥത്തിലേറി ദന്തഗോപുരത്തിൽ ചേക്കേറിയവർ വളരെ വൈകി ഭൂമിയിലേക്കു കാലെടുത്തു വക്കുമ്പോൾ മാത്രമാണ്‌ നഷ്ടമായതിനെ പറ്റി അറിയുക.' സ്നേഹിച്ചവർക്കൊക്കെ സ്നേഹം നൽകി വീർപ്പുമുട്ടിച്ചവൻ എല്ലാം താൽക്കാലിക ഭ്രമകൽപനകളുടെ പൂർത്തീകരണമായിരുന്നുവേന്ന്‌ അറിഞ്ഞത്‌ ഒടുവിൽ മാത്രം.
ഇരുട്ടിൽ ചുമച്ചു തളർന്നു കിടക്കുമ്പോൾ വെണ്ണിലാവിന്റെ ആശ്വാസവചനം. 'കുന്നും കുഴിയും നിറഞ്ഞവ മാത്രമാണോ ജീവിതം? പരാജയങ്ങളെ വിജയങ്ങളാക്കാൻ കഴിവുള്ളവനേ പൂർണ്ണജീവിതം ലഭിക്കൂ'. ഇവിടെ നോവൽ ദാർശനികതലത്തിലേക്കുയരുകയാണ്‌.
യുദ്ധത്തിൽ തകർന്ന അക്ബർ നഗരത്തെ നോക്കി നിൽക്കുന്ന ഏലിയാ പ്രവാചകൻ പറയുന്നു-'ദൈവങ്ങൾ കണ്ട സ്വപ്നമാണ്‌ ഈ നഗരം. എങ്കിൽ ദൈവങ്ങളെ വിളിച്ചു പറഞ്ഞാലോ, ഈ സ്വപ്നത്തിൽ നിന്നുണരൂ, എന്നിട്ട്‌ പിന്നെയുമുറങ്ങി സുന്ദരമായൊരു സ്വപ്നം വേറെ കാണൂ എന്ന്‌'-(ഫിഫ്ത്‌ മൗണ്ടൻ-പൗലോ കോയ്‌ലോ)
കവിയുടെ അന്ത്യനിമിഷങ്ങളിലെ ചിന്തകൾ കഥാകാരൻ വിവരിക്കുന്ന ഭാഗം ഇതിനു സമാനമാണ്‌. 'ഇനിയുമെനിക്കെഴുതണം. മനുഷ്യവർഗത്തെ അധിക്ഷേപിച്ച്‌ എഴുതിയതിനെയെല്ലാം മാപ്പുചോദിക്കണം. പക്ഷെ, ഈ ഇരുട്ടിൽ ഇനി ആരു വിളക്കു തെളിക്കും' കഥാകാരൻ തെളിച്ച ചന്ദ്രപ്രകാശത്തിൽ നമ്മൾ കാണുന്നു, ശാപം കിട്ടിയ അപ്സരസ്‌ ശാപം കിട്ടിയ ഗന്ധർവനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരിക്കുന്നു! സ്വപ്നത്തിന്റെയും സത്യത്തിന്റെയും അതിർവരമ്പുകൾ നേർത്തില്ലാതാവുകയാണ്‌ ഇവിടെ. കൊയ്‌ലോ പറയുന്നപോലെ ദൈവങ്ങൾ കണ്ട സ്വപ്നമാണോ ഇതും!
ബാല്യത്തിൽ വീട്ടുമുറ്റത്ത്‌ കറ്റമെതിക്കുന്ന അക്ഷരാഭ്യാസമില്ലാത്ത പെണ്ണുങ്ങൾ പാടിക്കേട്ട രമണനിലെ വരികളും അതിന്റെ ശിൽപിയും കഥാകാരനെ എത്രമാത്രം സ്വാധീനിച്ചു എന്നതിനു തെളിവാണ്‌ 'ഗന്ധർവസ്പന്ദം'. കവി, ഭാര്യ ലക്ഷ്മി, ദേവയാനി, കൗമാരപ്രണയിനിയായ ചിന്നമ്മു,കൂടുകാരൻ ഇടപ്പള്ളി ഇവരെല്ലാം മനസ്സിൽ കുടിയേറുന്ന കഥാപാത്രങ്ങളാണ്‌. ചുരുക്കം ചില ഭാഗങ്ങൾ മാത്രം ഒന്നുകൂടി ചെത്തിമിനുക്കാമായിരുന്നു എന്നു തോന്നിയാലും ഭാഷനിലനിൽക്കുവോളം നിലനിൽപ്പുള്ള ചങ്ങമ്പുഴക്കവിതകൾ ഇഷ്ടപ്പെടുന്നവർക്ക്‌ 'ഗന്ധർവസ്പണ്ടത്തെ അവഗണിക്കാനാവില്ല.
സ്നേഹവും നഷ്ടപ്രണയവും പ്രതിപാദ്യമാകുന്ന ആർദ്രമായ അനവധി കഥകൾ എം.കെ.ചന്ദ്രശേഖരൻ എഴുതിയിട്ടുണ്ട്‌. ത്രിവേണി, ഒരിക്കൽകൂടി വിട, ആത്മാവിന്റെ നോവുകൾ, നാഴികമണിയുടെ സൂചികൾ- ഇവയെല്ലാം അതിൽ ചിലതു മാത്രം.
വൈരുദ്ധ്യങ്ങൾ വൈവിധ്യങ്ങൾ
ഒട്ടും അസ്വാഭാവികത തോന്നാത്തവിധം തികച്ചും അസാധാരണമായ കഥാപരിസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഥാകാരന്റെ മിടുക്ക്‌ അന്യാദൃശമാണ്‌. ഉദ്വേഗഭരിതമായ ഈ കഥകളൊന്നുപോലും നമ്മെ മടുപ്പിക്കുന്നില്ല എന്നു മാത്രമല്ല, ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ നമ്മെ അതിശയിപ്പിക്കുന്നു.
മാർക്വിസിന്റെ 'ഏകാന്തത്തയുടെ നൂറുവർഷങ്ങളിൽ' മറവിരോഗം ബാധിച്ച മക്കൊണ്ട നിവാസികളെ നാം പരിചയപ്പെടുന്നു. അവർ പശുവിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ ബോർഡ്‌ ഇങ്ങനെയാണ്‌-'ഇതു പശുവാണ്‌. രാവിലെ ഇതിനെ കറക്കണം. പാൽ കുടിക്കാൻ കൊള്ളും'.
'കൂനന്മാരുടെ നഗരം' എന്ന കഥയിൽ കൂന്‌ ഒരു പ്രതീകമായി മാറുകയാണ്‌. രാമാനുജൻ എന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥിയുടെ നൂറാമത്തെ ഇന്റർവ്യൂവാണ്‌ പ്രതിപാദ്യം. തൊഴിലില്ലായ്മ എന്ന വിപത്തും ഇന്റർവ്യൂബോർഡിന്റെ ചില നടപടികളും എങ്ങനെ ഈ നഗരത്തിലെ യുവജനങ്ങളെ കൂനൻമാരാക്കി എന്നു വർണ്ണിക്കുന്നത്‌ രസകരമാണ്‌. ഒപ്പം കൂനുപോലെ നാടിനെ കാർന്നു തിന്നുന്ന തൊഴിലില്ലായ്മാ പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവക്കപ്പെടുന്നു.
വിവാഹനാളിൽ വധുവിനെ പൊന്നുകൊണ്ടുമൂടി പ്രദർശിപ്പിക്കുന്ന ആർഭാഢക്കൊതിക്കെതിരെ പ്രതികരിക്കുകയാണ്‌ 'ലോഹഭാരം' എന്ന കഥ. സദാസമയവും പൂജാമുറിയിൽ കഴിഞ്ഞുകൂടുന്ന മദ്ധ്യവയസ്കയായ ഭാര്യയെ നേരിടുവാൻ അനന്തരാമൻ കണ്ടെത്തുന്ന വഴികൾ നമ്മെ ചിരിപ്പിക്കും (ഒടുവിൽ കിട്ടിയത്‌). എന്നാൽ 'അധിനിവേശത്തിന്റെ വഴികൾ' വായിക്കുമ്പോൾ വീടും ഭാര്യയും പോലും കൈയ്യേറ്റത്താൽ നഷ്ടപ്പെട്ട കഥാപാത്രത്തോടൊപ്പം നമ്മൾ നടുങ്ങുന്നു. ഭൂതകാലത്തിന്റെ പാപഭാരമിറക്കിവച്ച്‌ കുട്ടനോട്‌ മാപ്പിറക്കാൻ വന്ന്‌ പിടികൊടുക്കാതെ ചരമക്കോളത്തിലേക്ക്‌ കടന്നുകളഞ്ഞ വൃദ്ധൻ (ചരമക്കോളത്തിൽ ഒരിടം), അറവുകാരനെ വെട്ടിച്ചോടിയ പ്രതികാരദാഹിയായ അറവുകാള(തോൽവി) നിമിഷാർദ്ധങ്ങളുടെ വ്യത്യാസത്തിൽ തിരിച്ചറിയാതെ തെന്നിമാറുന്ന ഒരു കഥാകൃത്തിന്റെ ഓർമ്മ (വിഷാദപൂർവ്വം വിട), നന്മചെയ്യണമെന്ന മനസ്സുമായ്‌ എന്നും അബദ്ധങ്ങളിൽ ചെന്നുചാടുന്ന അനന്തു (അനന്തു), ഒരു നോവലിസ്റ്റ്‌ എഴുതിയ കഥകളെല്ലാം അറിയാതെ കൊച്ചാപ്പു എന്നയാളുടെ ജീവിതകഥയായ്‌ വന്നപ്പോൾ ഉണ്ടാവുന്ന പൊല്ലാപ്പ്‌ (സങ്കീർണ്ണമായ സമസ്യ), പുരുഷന്റെ പ്രത്യുൽപാദന ശേഷിപോലും വിൽപ്പനച്ചരക്കാവുന്ന കാലത്തെ ദീർഘദർശനം ചെയ്യുന്ന 'മെറ്റിൽഡ ജയ്ൻ' പത്മരാജൻ അഭ്രപാളിയിൽ പകർത്തിയ അപരൻ (ശത്രുവിന്റെ മരണം), സ്വന്തം സാന്നിദ്ധ്യമൊന്നുകൊണ്ടു മാത്രം മരണം ഉറപ്പാക്കുന്ന ഒരാളുടെ കഥ പറയുന്ന 'മടക്കം' അങ്ങനെ നീണ്ടുപോകുന്നു എം.കെ.ചന്ദ്രശേഖരൻ ഒരുക്കുന്ന വൈരുദ്ധ്യം നിറയുന്ന കഥാപരിസരങ്ങളും വൈവിധ്യമാർന്ന ആഖ്യാനങ്ങളും.
ലളിത മുതൽ അരുദ്ധതിവരെ
എം.കെ.ചന്ദ്രശേഖരന്റെ സ്ത്രീ കഥാപാത്രങ്ങളിൽ മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്‌. സ്വാമി തീർത്ഥപാദരുടെ ആശ്രമം തേടി സൗപർണികയിലെത്തിയ അസംതൃപ്തനായ തീർത്ഥാടകന്‌ വിസ്മയമായിരുന്നു ലളിത എന്ന പെൺകുട്ടി. കഷ്ടപ്പാടുകളിലും ജീവിതം ധീരമായ്‌ നേരിട്ടവൾ. അവൾ അയാളുടെ ജീവിതത്തിന്‌ പുതിയൊരു ഉൾക്കാഴ്ച നൽകുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം അയാൾ തിരിച്ചെത്തുമ്പോൾ സ്നാനഘട്ടത്തിലെ ചുഴിയിൽ ഒരപകടത്തിൽ അവളുടെ ജീവൻ പൊലിഞ്ഞിരുന്നു. മരണത്തിലും അവൾ വരാനിരിക്കുന്ന തീർത്ഥാടക ലക്ഷങ്ങൾക്കു മൂന്നാര്റിയിപ്പും മാർഗ്ഗദർശനവുമായ്‌ മാറുന്നു. 'ചുഴിയുണ്ട്‌. ഇവിടെ നിങ്ങൾ ഇറങ്ങരുത്‌' എന്ന രണ്ടുവാക്യങ്ങളായ്‌ അവൾ അവിടെ കുടി കൊള്ളുന്നു (പുണ്യക്ഷേത്രം)
'ശിൽപങ്ങളിലെ കവിത പൂർത്തീകരിക്കണമെങ്കിൽ അവൾ കൂടി വേണം. അവൾ ഇല്ലെങ്കിൽ ഈ ശിൽപങ്ങൾ തണുത്തുറഞ്ഞ വികാര രഹിതമായ കുറെ കരിങ്കല്ലുകൾ മാത്രം (അരുന്ധതി) ക്ഷേത്രനഗരിയിലെത്തിയ സഞ്ചാരിയുടെ മനസ്സിൽ ഉദിച്ച നക്ഷത്രമായിരുന്നു അരുന്ധതി. കാവ്യഭംഗി തുളുമ്പുന്ന ഭാവശിൽപം തന്നെയാണ്‌ 'അരുന്ധതി' എന്ന നോവലൈറ്റ്‌. വർഷങ്ങൾക്കു ശേഷം കാണാനെത്തിയ പഴയസുഹൃത്തിനോട്‌ അവൾ അപരിചിതഭാവം നടിക്കുമ്പോൾ കഥ പൂർത്തീകരിക്കാൻ വായനക്കാരനെ ഏൽപ്പിച്ച്‌ കഥാകാരൻ മറയുകയാണ്‌.
'മുലപ്പാലിന്റെ എന്നോ മറന്ന മധുരിമ അയാൾ നുണഞ്ഞു. അയാളുടെ കവിളുകളിൽ കൂടി അതു നുരഞ്ഞൊഴുകി. അയാൾ സ്വാന്ത്വനം കണ്ടെത്തി (മെർക്കാറയിലെ സ്ത്രീ). മറ്റൊരു പ്രഹേളികയാണ്‌ ഈ കഥയിലെ നായിക. എന്തിനു മാർഗരറ്റ്‌ ആത്മഹത്യ ചെയ്തു? ബോധം മറയുംമുമ്പ്‌ അവൾക്കയാളോട്‌ പറയാനുണ്ടായിരുന്നത്‌ എന്ത്‌? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ മനസ്സിൽ അവശേഷിപ്പിക്കുന്നു.
വിചിത്രമായ ഈ സ്നേഹഗാഥ
പക്വമായ തീരുമാനങ്ങളോടെ അച്ഛന്‌ ആശ്വാസമാകുന്ന 'മകൾ' എന്ന കഥയിലെ പെൺകുട്ടിയെ നാം മറക്കില്ല. ഇനിയെങ്കിലും ചേട്ടൻ ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ പഠിക്കൂ. എന്നിട്ട്‌ വിവാഹം കഴിക്കൂ. എന്ന്‌ വഴിയാത്രയിൽ കണ്ടുമുട്ടുന്ന പൂർവ്വകാമുകനോടു പറയുന്ന 'സതി'യും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്‌. 'സംഘർഷത്തിന്റെ ദിനങ്ങളിൽ' രതി എന്ന കഥാപാത്രം സാമാന്യമായ കാഴ്ചപ്പുറങ്ങൾക്കപ്പുറം വിഹരിക്കുകയാണ്‌.
പുഴ ആഹ്ലാദത്തോടെ അവളെ തിരിച്ചറിഞ്ഞു. അനന്തമായ കൈകൾ നീട്ടി അവളെ ആശ്ലേഷിച്ചു. അവൾ മറ്റൊരു പുഴയായി (പുഴ) ഇങ്ങനെ പ്രകൃതിയും ഈശ്വരനും ആത്മാവും മുക്തിയും എല്ലാം ഒന്നായ്‌ മാറുന്ന ചില നിമിഷങ്ങൾ ചന്ദ്രശേഖരന്റെ കഥകളിൽ നമുക്കു കണ്ടെത്താം. ചിലപ്പോൾ 'സ്ത്രീ' പ്രകൃതിയുടെ തന്നെ പൂരകമായ്‌ ഭവിക്കുന്നു. 'കടൽ' എന്ന കഥയിൽ കടലിനെ പ്രണയിക്കുന്ന പെൺകുട്ടിയെ നമുക്കു കാണാം.
തകിടം മറിയുന്ന വിശ്വാസപ്രമാണങ്ങൾ
'ഡിവൈൻ കോമഡി'യിൽ ദാന്തേ പറയുന്നു-'യഥാർത്ഥ സ്നേഹം പുറത്തുവരാൻ മനുഷ്യൻ അനുമതി നൽകുന്ന ദിവസം നാം വിശ്വസിക്കുന്ന പലതും തകിടം മറിയും' അങ്ങനെയൊരു തകിടം മറിച്ചിൽ ചന്ദ്രശേഖരന്റെ പല കഥകളിലും നമുക്കു കാണാം.
'നാഴികമണിയുടെ സൂചികൾ' എന്ന കഥയിലേക്കു വരൂ. നാഴിക മണി നാലുമണിക്കു നിശ്ചലമായതും, വിഗ്രഹവും വിഗ്രഹത്തെ പുണർന്നു നിന്ന രാധയുടെയും ഉണ്ണിനമ്പൂതിരിയുടെയും മൃതദേഹങ്ങളും അപ്രത്യക്ഷമായതും വായിക്കുമ്പോൾ ദുരൂഹമായ ഈ കാൽപനിക പ്രണയത്തിൽ പ്രപഞ്ചത്തിന്റെ സ്പന്ദനവും അലിഞ്ഞുചേരുന്നതായ്‌ നാം അറിയുന്നു.
'ബോധിവൃക്ഷം തേടുന്ന ഒരു സിദ്ധാർത്ഥനാവാൻ ഞാൻ കൊതിച്ചു. പക്ഷെ, ഞാൻ കണ്ടെത്തിയ ബോധിവൃക്ഷത്തിന്‌ ശിഖിരങ്ങളില്ലായിരുന്നു. വെറും തടി മാത്രമായ്‌ വെട്ടിനിരത്തപ്പെട്ട ആലിന്റെ ചുവട്ടിൽ തപസ്സുചെയ്യാൻ വിധിക്കപ്പെട്ടവനായ്‌ ഞാൻ മാറി. (വീണ്ടും ഒരുജന്മം തേടി) ആത്മാവിന്റെ ഏകാന്തത്ത ഒരു ഘട്ടത്തിലെങ്കിലും കഥാകാരനും അനുഭവച്ചിട്ടുണ്ടെന്ന്‌ ഈ കഥയിലെ അസ്ഥിത്വ ദുഃഖം പേറുന്ന കഥാപാത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ വേദനയിൽ നിന്നാവാം ഉദാത്തമായ സർഗ്ഗസൃഷ്ടികൾ ഉദ്ഭവിക്കുന്നത്‌. ഈ കഥയുടെ അന്ത്യത്തിൽ, പ്രപഞ്ചത്തിൽ ആരും അന്യരല്ല എന്നു പരമമായ സത്യം കണ്ടെത്തി ആനന്ദനിർവൃതിയിൽ കഥാപാത്രം അന്ത്യനിമിഷത്തെ പുൽകുകയാണ്‌.
തകഴിയുടെ 'വെള്ളപ്പൊക്കത്തിലെ' നായക്കുട്ടിയെ നമുക്കറിയാം. സഹജീവിസ്നേഹത്തിന്റെ ആഴങ്ങളിലേക്കൊഴുകുന്ന 'പുഴ ശാന്തമാകുന്നു' എന്ന കഥയിലുമുണ്ട്‌ ഒരു നായക്കുട്ടി. 'വെള്ളപ്പൊക്കത്തിൽ ഒരു രാത്രിമുഴുവൻ തുരുത്തിൽ കൂട്ടിരുന്ന നായക്കുട്ടിയെ ഉപേക്ഷിച്ച്‌ കൊച്ചുമോൾ പോർവ്വോ!' ആർദ്രമായ്‌ പറഞ്ഞുപോകുന്ന കഥക്ക്‌ വല്ലാത്തൊരു വശ്യതയുണ്ട്‌.
ജീവിതാന്ത്യം വരെ തെറ്റിദ്ധരിക്കപ്പെടുന്ന ഗോവിന്ദമാമയുടെ കഥയാണ്‌ 'സൂര്യോദയം കാണാതെ ഒരു ജന്മം' എന്ന നോവലൈറ്റ്‌. കഥക്കുള്ളിലെ ഉപകഥയിൽ കപ്പൽതട്ടിൽ ക്യാപ്റ്റന്റെ തിരിച്ചുവരവും കാത്ത്‌ പോരാടി നിൽക്കുന്ന കാസാബിയങ്കയെ കാണാം. ചില കടപ്പാടുകളുടെ പേരിൽ തന്നെ വെറുക്കുന്നവർക്കുവേണ്ടി അവസാനനിമിഷം വരെ അദ്ധ്വാനിക്കുന്ന ഗോവിന്ദമാമയെ നാം മറക്കില്ല. ഗോവിന്ദമാമയിൽ നാം മറ്റൊരു കാസാബിയങ്കയെ കണ്ടുവേന്നു വരാം.
എം.കെ.ചന്ദ്രശേഖരന്റെ ഒരു കഥപോലും അലസമായി വായിച്ചുപോകാൻ നമുക്കാവില്ല. അസ്വസ്ഥതയുടെയോ നൊമ്പരത്തിന്റെയോ സംശയത്തിന്റെയോ ചിന്തയുടെയോ ഒരു സ്ഫുലിംഗം മനസ്സിൽ മിന്നിമറിയും.
ആധുനികളോകത്തിന്‌ നഷ്ടമായ്ക്കൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും, സമസ്യകളും, വൈരുദ്ധ്യങ്ങളും എല്ലാം നിറയുന്ന ചാന്ദ്രപ്രകാശമുള്ള കഥകൾ (ഡോ.എം.ലീലാവതിയുടെ ഉപമ) നമ്മെ തേടി വരുന്നതു കാത്തിരിക്കാം.
"കാത്തിരിപ്പ്‌ മിഥ്യയാണെന്നറിഞ്ഞപ്പോഴേക്കും അയാളിലെ യൗവനം വാർന്നുപോയ്‌ കഴിഞ്ഞിരുന്നു." (കുട) 70 വയസ്സിന്റെ നിറവിലും യൗവനം വാർന്നുപോകാത്ത ഭാവനയുമായ്‌, ഗാഢമായ ഹൃദയബന്ധങ്ങളുടെ കാണാച്ചരടുകളുമായ്‌ 'അപരാഹ്നങ്ങളിലെ സന്ദർശക'യെ പോലെ അദ്ദേഹത്തിന്റെ രചനകൾ. ഇനിയും എത്തിച്ചേരട്ടെ.
'കാലത്തിന്റെ കൈയ്യൊപ്പു പതിച്ച ചലച്ചിത്ര പ്രതിഭകൾ എന്ന ക്ലാസിക്‌ സിനിമകളെക്കുറിച്ചുള്ള ആധികാരികമായ പഠനഗ്രന്ഥം അദ്ദേഹത്തിന്റെ ഗവേഷണ നിപുണത വിളിച്ചോതുന്നു. സത്യജിത്‌റെയുടെ ദുർഗയും (പഥേർപാഞ്ജാലി), ചാപ്ലിന്റെ ഹിൻകിലറും (ഗ്രേറ്റ്‌ ഡിറ്റേക്ടർ) കുറോസോവയുടെ 'സെവൻ സമുറായി'യും എല്ലാം സിനിമ കണ്ടിട്ടില്ലാത്തവരുടെ മനസ്സിൽപോലും പതിയുന്ന ശൈലിയിലാണ്‌ അദ്ദേഹത്തിന്റെ രചന. ഇത്തരം ഗ്രന്ഥങ്ങൾ അന്വേഷണകുതുകികൾക്കും ആസ്വാദകർക്കും പ്രിയങ്കരമാകും എന്നു നിസ്സംശയം പറയാം.
'അച്ഛാ, അച്ഛനിനിയും എഴുതണം. എനിക്കു വായിക്കാൻ പറ്റിയില്ലെങ്കിലും അച്ഛനെഴുതുന്നുവേന്നു കേൾക്കുമ്പോൾ-അങ്ങനൊരു വാർത്തക്കായ്‌ ചെവിയോർക്കും! (മകൾ)
ആസ്വാദകർ ഇനിയും അങ്ങയുടെ സാന്ദ്രമായ കഥനങ്ങൾക്കായ്‌ കാത്തിരിക്കുകയാണ്‌. ഗുരുതുല്യനായ കഥാകാരന്‌ ആശംസകളോടെ പ്രണാമം.

Wednesday, January 27, 2010

പ്രേക്ഷക പങ്കാളിത്തം ആവശ്യപ്പെടുന്ന ചലച്ചിത്രകാരൻ: ഫെഡറിക്കോ ഫെല്ലിനി


m k chandrasekharan

വിചിത്രമായ ഭാവനകളാൽ മെനഞ്ഞെടുത്ത ശിൽപങ്ങൾ ലോകസിനിമാരംഗത്ത്‌ അജയ്യനായ ഫെഡറിക്കോ ഫെല്ലിനിയുടെ സിനിമകളെക്കുറിച്ച്‌ അങ്ങനെയാണ്‌ വിലയിരുത്തിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ആത്മകഥയുടെ അംശങ്ങൾ അടങ്ങിയിരിക്കും. ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ-യാഥാത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേയ്ക്ക്‌ ഉയർത്തുന്നു ചിത്രീകരണം-അതായിരുന്നു ഫെല്ലിനി നടത്തിയിരുന്നത്‌. അവിടെ സാധാരണ പ്രേക്ഷകനേക്കാളുപരി അയാളുടെ ബുദ്ധിപരമായ ആസ്വാദനതലം കൂടി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആവശ്യപ്പെടുന്നു.
1920 ജനുവരി 20-​‍ാം തീയതി ഇറ്റലിയിലെ 'റെമ്നി' എന്നഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസാനന്തരം കാർട്ടൂണിസ്റ്റായും പത്രപ്രവർത്തകനായും ജോലി ചെയ്തതിന്‌ ശേഷമാണ്‌ ചലച്ചിത്ര രംഗത്തേയ്ക്ക്‌ വരുന്നത്‌. നിയോറിയലിസത്തിന്റെ പ്രമുഖ വക്തവായിരുന്ന റോസല്ലിനിയുടെ 'റോം ഓപ്പൺ സിറ്റി'ക്ക്‌ തിരക്കഥയെഴുതിക്കൊണ്ടേയിരുന്നു, തുടക്കം.
1947 ലെ തിരക്കഥാ രചനയ്ക്ക്‌ ഓസ്കാർ നോമിനേഷന്‌ ഫെല്ലനിയുടെ പേര്‌ ശുപാർശ ചെയ്യപ്പെട്ടു. റോസല്ലിനിയുടെ തന്നെ രണ്ടാമത്തെ ചിത്രമായ, 1946-ൽ പുറത്തിറങ്ങിയ 'പൈസ' എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയ്ക്കും അദ്ദേഹത്തിന്‌ ഓസ്കാർ നോമിനേഷൻ ലഭിക്കുകയുണ്ടായി. വേറെ പല സംവിധായകർക്കും വേണ്ടി പത്തോളം ചിത്രങ്ങൾക്ക്‌ തിരക്കഥാ രചനയിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. ഏതാനും ടെലിവിഷൻ ചിത്രങ്ങൾക്കും തിരക്കഥകളെഴുതിയിട്ടുണ്ട്‌. ഇതിനു പുറമെ 'ദി മിറേക്കിൾ' എന്ന ചിത്രത്തിൽ ഒരു പുരോഹിതന്റെ വേഷവും കൈകാര്യം ചെയ്തു. സിനിമയ്ക്കും യഥാതലം ലഭിക്കുന്നതിനായി തന്റെ കറുത്തമുടി ബ്ലീച്ച്‌ ചെയ്യാനും അദ്ദേഹം തയ്യാറായി. തന്റെ മുപ്പത്‌ കൊല്ലത്തെ ചലച്ചിത്ര ജീവിതത്തിനിടയ്ക്ക്‌ 24 ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്‌. ഐവിറ്റോലിനി (1953), ലാസ്ട്രഡ(1954), ഇൽബിദോൻ (1955), ലാനോട്ടിഡി കാമ്പ്രിക (1957), ലാഡോർഡ്‌ വിറ്റ (1960), എക്സ്‌ ആൻഡ്‌ ഹാഫ്‌ (1963), ജൂലിയറ്റ്‌ ഓഫ്‌ ദി സ്പിരിറ്റ്സ്‌ (1965), ഹിസ്റ്ററീസ്‌ എക്സ്ട്രാ ഓഡിനറി (1968), ഫെല്ലിനി എഡയറക്ടേഴ്സ്‌ നോട്ട്ബുക്ക്‌ (1969), ക്ലൗൺസ്‌ (1970), റോമ (1972), അമർകോഡ്‌ (1973), സിറ്റി ഓഫ്‌ വുമൺ (1980), ജിഞ്ചർ ആൻഡ്‌ ഫ്രെഡ്‌ (1986), ഇന്റർവ്യു (1987) ഇവയാണ്‌ അവയിൽ പ്രധാനപ്പെട്ടവ. ഫെല്ലനിയുടെ ചിത്രങ്ങളിലെ ഭ്രമകൽപന കലർന്ന ആവിഷ്കാര രീതിക്ക്‌ ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നത്‌ 1954ൽ പുറത്തിറങ്ങിയ 'ലാസ്ട്രഡ' എന്ന സിനിമയാണ്‌. സ്നേഹത്തിന്‌ വേണ്ടി ദാഹിച്ച്‌ നടക്കുന്ന ഒരു പെൺകുട്ടി- ജെൽ സോമിന്ന-അവൾ ചെന്നു പെടുന്നത്‌ മുട്ടാളനും കാട്ടാളത്തം മുഖമുദ്രയുമായിക്കൊണ്ട്‌ നടക്കുന്ന സംപാനോ എന്ന സർക്കസുകാരന്റെ അടുക്കലാണ്‌. കേവലം തുച്ഛമായ തുകയ്ക്ക്‌ അയാൾ അവളെ, അവളുടെ അമ്മയുടെ പക്കൽ നിന്ന്‌ വാങ്ങുകയായിരുന്നു. ഒരു തെരുവ്‌ സർക്കസുകാരനായ സംപാനോയ്ക്ക്‌ സർക്കസഭ്യാസത്തിന്‌ കൂട്ടാളിയും സഹായിയുമായിട്ടാണ്‌ അവളെ വാങ്ങിയത്‌. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന തെണ്ടികളുടേയും അധസ്ഥിതരുടേയും പ്രതിനിധികളാണ്‌ സംപാനയും ജെൽസോമിനയും. പലപ്പോഴും ഇവരുടെ വികാരവിചാരങ്ങൾ ആശയവിനിമയത്തിന്റെ അഭാവംകൊണ്ട്‌ ഏറെ സങ്കീർണ്ണമായി മാറുന്നുണ്ട്‌. ക്രൂരമനസ്ഥിതിക്കാരനായ ഒരു കോമാളിയാണ്‌ സംപാനയെങ്കിൽ സകലജീവജാലങ്ങളോടും കുട്ടികളോടും പ്രാണിവർഗ്ഗത്തോടും എന്തിന്‌ ചെടികളോടും പ്രകൃതിയോടും വരെ സമഭാവനയോടും കാരുണ്യത്തോടും പെരുമാറുന്നവളാണ്‌ ജെൽസോലിന. കാവ്യത്മാകവും ആത്മീയവുമായ ഒരു നിഗോ‍ൂഢതലം ഈ സിനിമക്കുണ്ട്‌. താൻ കൊണ്ട്‌ നടക്കുന്ന സ്നേഹവും അനുകമ്പയും സമഭാവനയും മൂലം. അവളുടെ ജന്മം വിശുദ്ധമായ ഒന്നാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു. നേരെ മറിച്ച്‌ സംപാനയാകട്ടെ അയാളുടെ കാട്ടാളത്തം നിറഞ്ഞ പ്രകടനവും നിഷ്ഠൂരമായ പെരുമാറ്റവും മൂലം, അയാൾ അയാളുടെ അസ്തിത്വം തന്നെ ജീർണ്ണമാക്കുകയാണ്‌. പക്ഷേ, സംപാനയുടെ അസ്തിത്വം പുനർജനിക്കാൻ ജെൽ സോമിഹയുടെ ആത്മത്യാഗം വഴിയൊരുക്കി. രോഗത്തിനടിമയായി മരിച്ച ജെൽസോമിനക്കാണ്‌, ജീവിച്ചിരുന്ന ജെൽസോമിനയേക്കാൾ കൂടുതൽ സ്നേഹം എന്ന യാഥാർത്ഥ്യത്തെ സംപാനോ മനസ്സിലാക്കുന്നു. മനുഷ്യർക്കിടയിൽ ആശയവിനിമയം അസാധ്യമായിത്തീരുന്നതിന്റെ ഫലമായി ജീവിതം തന്നെ കൈവെടിഞ്ഞ അവളുടെ സാന്നിദ്ധ്യം അയാളുടെ ഏകാന്തത്തയിൽ അനുഭവപ്പെടുമ്പോൾ അയാൾക്ക്‌ വന്നു ചേരുന്ന കുറ്റബോധം, അയാളെ പുതിയൊരു മനുഷ്യനാക്കി മാറ്റുന്നു. സ്നേഹരഹിതമായ ഒരു ജീവിതത്തിലൂടെ തനിക്ക്‌ നഷ്ടപ്പെട്ട യഥാതഥമായ കലാഭിരുചികൾ അവളുടെ ആത്മത്യാഗത്തിലൂടെ അയാൾ കണ്ടത്തുന്നു.
ജീവിതത്തിന്റെ നിർവ്വചനാതീതമായ രഹസ്യാത്മകതയുടെ പ്രതീകമായി ഫെല്ലിനി കടലിന്റെ സാന്നിദ്ധ്യം തുടക്കത്തിലും അവസാനത്തിലും കാണിക്കുന്നുണ്ട്‌. ഈ രണ്ടു രംഗങ്ങളിൽ മാത്രമാണ്‌ കടൽ സജീവസാന്നിദ്ധ്യമായി വരുന്നുള്ളു. രാത്രിസമയം മദ്യപിച്ച്‌ വശംകെട്ട്‌ കടൽത്തീരത്ത്‌ നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തിലേക്ക്‌ മിഴികൾ നട്ട്‌ മലർന്ന്‌ കിടക്കുന്ന അയാളുടെ ജീവിതം തന്നെ ഒരു ചൂതാട്ടമായിരുന്നു. ആ ചൂതാട്ടത്തിലൂടെ അടുപ്പമുള്ള സകലരും അയാളിൽ നിന്നകന്നിരിക്കുന്നു. താനെന്നും ഒറ്റയ്ക്കായിരുന്നുവേന്ന സത്യം അയാൾ മനസ്സിലാക്കുന്നു. പശ്ചാത്തലത്തിൽ ജെൽ സോമിന പാടാറുള്ള നേർത്ത വിഷാദഗാനത്തിന്റെ അലകൾ അയാളിലേക്ക്‌ തെന്നിവരുന്നു. ഈ നിമിഷംവരെ മൃദുലവികാരങ്ങൾക്ക്‌ തീരെ സ്ഥാനമില്ലാതിരുന്ന തന്റെ ഹൃദയത്തിൽ പുതിയൊരു വെളിച്ചം വന്ന്‌ കയറിയിരിക്കുന്നു. കാലം സമ്മാനിച്ച ഓർമ്മകൾ മാത്രമേ കൂട്ടിനൊള്ളുവേന്നറിയുമ്പോൾ, സ്വന്തം അസ്തിത്വത്തിന്റെ അനിവാര്യമായ പരിസമാപ്തിയിലേയ്ക്ക്‌ അയാൾ നടന്നടുക്കുകയാണ്‌. ലാസ്ട്രഡയിലെ ഈ അവസാനരംഗം മാത്രം മതി, ഫെഡറിക്കോ ഫെല്ലിനിയുടെ സ്ഥാനം ലോകസിനിമാരംഗത്ത്‌ ശാശ്വതീകരിക്കാൻ. ഫെല്ലിനിയുടെ മറ്റൊരു വിഖ്യാത സിനിമയാണ്‌ 1963-ൽ പുറത്തിറങ്ങിയ 'എയിറ്റ്‌ ആൻഡ്‌ ഹാഫ്‌' (8.5). ഒരു സംവിധായകൻ നേരിടുന്ന ആശയ ദാരിദ്രം - അതിന്റെ അന്വേഷണമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. അതേസമയം, തന്റെ ബാല്യജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമ്മകൾ, മതത്തെ സംബന്ധിച്ച്‌ അയാൾ കൊണ്ടുനടക്കുന്ന ചില സംശയങ്ങൾ ഇവയും തന്റെ ആത്മാംശമടങ്ങിയ ചിത്രത്തിൽ കാണാൻ കഴിയും. അവിടെ സ്നേഹവും സ്നേഹരാഹിത്യവും, തനിക്ക്‌ പിടിപെട്ടിട്ടുണ്ടോ എന്ന്‌ സംശയിക്കപ്പെടുന്ന ലൈംഗികകുഴപ്പങ്ങളും എല്ലാം ഒന്നൊന്നായി കടന്നുവരുന്നു. ഇവിടെ സംവിധായകന്റെ മനസ്സിലേക്ക്‌ കടന്നിറങ്ങി അയാളെ പിടികൂടുന്ന ഭീതിദമായ ചുറ്റുപാടുകളെ ക്യാമറ തന്നെ പിടികൂടുന്നതുപാലെ തോന്നാം. ഓർമ്മയും ഭ്രമകൽപനയും ഇടകലർന്ന മാജിക്കൽ റിയലിസത്തിന്റെ ചുവടുപിടച്ചുള്ള ആവിഷ്കാരം - അതാണ്‌ ഫെല്ലിനി സാധിച്ചെടുത്തത്‌. 'ഗിദോ' എന്ന്‌ പേരുള്ള ഈ സംവിധായകന്റെ മനസ്സിൽ കടന്ന്‌ വരുന്ന അന്തസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഭാവപകർച്ചകൾ പകർത്തിക്കാട്ടാൻ ക്യാമറമാന്റെ അകമഴിഞ്ഞ സഹായവും ഫെല്ലിനിയെ തുണച്ചിട്ടുണ്ട്‌. ഒരു സംവിധായകനെന്ന നിലയിൽ തനിക്കൊരു പുനരുദ്ധാരണം സാദ്ധ്യമാണോ എന്ന ഭയം കലർന്ന ഒരു സന്ദേഹമാണ്‌ അയാളെ പിടികൂടിയിരിക്കുന്നത്‌. തനിക്ക്‌ വന്നുപെട്ട ആലസ്യം, നിഷ്ക്രിയത്വം ഇവയൊക്കെ മറികടന്നുള്ള ഒരുയർത്തെഴുന്നേൽപാണ്‌ അയാൾ ലക്ഷ്യമിടുന്നത്‌. അങ്ങനൊരുയർത്തെഴുന്നേൽപ്‌ അയാൾക്ക്‌ ലഭിച്ചുവോ എന്നത്‌ പ്രേക്ഷകന്റെ ചിന്താഗതിക്ക്‌ വിട്ടുകൊടുത്തപോലെ തോന്നാം. പക്ഷേ, അങ്ങനെ പ്രക്ഷകന്റെ ചിന്താതലത്തെ ഉദ്ദേ‍ീപിപ്പിക്കുന്നതിന്‌ വേണ്ടിയാണോ എന്നറിയില്ല, ഇവിടെ ഫെല്ലിനി ഗിദ്ദോവിന്‌ ലഭിക്കുന്ന മനഃശാസ്ത്രചികിത്സയുടെ ഭാഗമായി നേടുന്ന ഒരുൾക്കാഴ്ച തന്മയീഭാവത്തോടെ വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമായി ഏതാനും കള്ളന്മാർ ചേർന്ന്‌ ഒരു നൃത്തം അവതരിപ്പിക്കുന്നുണ്ട്‌. ഈ നൃത്തത്തിന്റെ കേന്ദ്രഭാഗത്ത്‌ സംവിധായകനുമുണ്ട്‌. അതുവഴി താൻ നിർമ്മിക്കാൻ പോകുന്ന സിനിമയുടെ അഭിനേതാക്കളെയും കണ്ടെത്തുകയാണ്‌ ഇവിടെ സാവകാശത്തിൽ സംവിധായകൻ അയാളുടെ ജോലി കണ്ടെത്തുന്നതിനായുള്ള ഇച്ഛാശക്തി വീണ്ടെടുത്തത്തായി വ്യാഖ്യാനിക്കാം. നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്തുവേന്ന സൊ‍ാചന-ഇവിടെ സിനിമയുടെ അവസാനം എങ്ങനെയാണെന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകന്‌ വിട്ടുകൊടുത്തിരിക്കുന്നു. ഫെല്ലിനിയുടെ പലചിത്രങ്ങളും പ്രേക്ഷകരുടെ ബുദ്ധിപരമായ ആഖ്യാനതലം ആവശ്യപ്പെടുന്നതാണ്‌. ഫെല്ലിനിയുടെ മിക്കചിത്രങ്ങളും ഉന്നതത്തലത്തിലുള്ള ആസ്വാദനതലം ആവശ്യപ്പെടുന്നതാണെങ്കിലും പ്രേക്ഷകരുടെ നിശിതമായ വിമർശനങ്ങൾക്കും അക്ഷേപങ്ങൾക്കും പാത്രമായ ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌. 'ലാഡോൾസ്‌ വിറ്റ' ഒരു നൈറ്റ്‌ ക്ലബ്ബിൽ സ്ട്രിപ്റ്റീസ്‌ നൃത്തം ചെയ്ത ടർക്കിഷ്‌ ഡാൻസർ ഹാരിഷ്ണാനയുടെ ചിത്രം പത്രങ്ങളിൽ കണ്ടതോടെയാണ്‌, ഈ ചിത്രത്തെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്‌. 1956 ലെ മെയ്‌ ദിനത്തിൽ സെന്റ്‌-പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന്‌ ക്രിസ്തുവിന്റെ പ്രതിമ ഇറക്കുന്ന ദൃശ്യം കാണാനിടയായതും സ്ട്രിപ്പ്റ്റീസ്‌ ഡാൻസറുടെ പടം പത്രത്തിൽ വന്നതും ചേർത്ത്‌ പുതിയൊരാശയത്തിന്‌ രൂപം കൊടുക്കുകയായിരുന്നു. 'അനിതാ എക്ബർഗ്‌' എന്ന നടിയായിരുന്നു ഡാൻസറുടെ റോളിൽ വന്നത്‌. സെന്റ്പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിലെ കപ്പേളയിലേയ്ക്ക്‌ പ്രകോപനപരമായ രീതിയിൽ ഡ്രസ്സ്‌ ചെയ്ത്‌ നടന്നു കയറുന്ന ഒരുവൾ-തീർച്ചയായും ചിത്രം കടുത്ത മതവിശ്വാസികളെയും പുരോഹിത വർഗ്ഗത്തേയും അരിശം കൊള്ളിച്ചതിൽ അവരെ കുറ്റം പറയാനാവില്ല. ആ ചിത്രം പുറത്തിറങ്ങിയപ്പോൾ ടിക്കറ്റിന്റെ വില കരിഞ്ചന്തയിൽ കുത്തനെ ഉയർന്നതും അതുവരെ ഉണ്ടായിരുന്ന ബോക്സ്‌ ഓഫീസ്‌ റിക്കാർഡ്‌ തകർന്നതും അവരെ ക്രുദ്ധരാക്കി. സേൻസർ ബോർഡിന്റെ നടപടികൾക്ക്‌ വിധേയമാകുന്നതിന്‌ മുന്നേതന്നെ ആഭാസകരമായ സീനുകളുള്ള ചിത്രം കാണുന്നതിന്റെ തിരക്കായിരുന്നു. ടിക്കറ്റ്‌ കിട്ടാനായി ആൾക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന ചിത്രങ്ങൾ സഹിതമുള്ള വാർത്തകൾ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതോടെ, ഫെല്ലിനിയുടെ അതുവരെ ഇറങ്ങിയ ചിത്രങ്ങളേക്കാൾ കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രം 'ലാഡോൻസ്‌ വിറ്റ' ആണെന്നത്‌ ഫലത്തിൽ അദ്ദേഹത്തിന്‌ കുപ്രസക്തിയാണ്‌ നൽകിയത്‌. 1960 ഫെബ്രുവരിയിൽ മിലനിലെ ഒരു പ്രദർശന ഹാളിൽ വച്ച്‌ ഈ ചിത്രം കണ്ട ഒരുവൻ ക്രൂദ്ധനായി അവിടെ സന്നിഹിതനായിരുന്ന ഫെല്ലിനിയുടെ മേൽ കാർക്കിച്ചു തുപ്പുകയുണ്ടായി എന്നത്‌ തന്നെ യാഥാസ്ഥിതികരെയും മതവിശ്വാസികളെയും എങ്ങനെ ചിത്രം പ്രകോപിപ്പിച്ചുവേന്നതിന്‌ തെളിവാണ്‌. അധിക്ഷേപിക്കുന്നവരുടേയും വിമർശകരുടേയും എണ്ണം ഏറിയപ്പോൾ ഈ ചിത്രം വീണ്ടും സേൻസർ നടപടിക്ക്‌ വിധേയമാക്കണമെന്ന്‌ വത്തിക്കാൻ ആവശ്യപ്പെട്ടു. റോമിലെ പുരോഹിതരുടെ സംഘടനചിത്രം നിരോധിക്കണമെന്നുവരെ ആവശ്യപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിന്‌ അനുകൂലമായി സംസാരിക്കാനും ആൾക്കാരുണ്ടായി. സാൻഫെഡെയിലെ ജെസ്യൂട്ടുകൾ ചിത്രത്തിന്‌ അനുകൂലമായി സംസാരിച്ചതു സഭാന്തരീക്ഷം വീണ്ടും കലുഷിതമാവാനേ സഹായിച്ചുള്ളു. കാണിലെ ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രത്തിന്‌ സ്പേഷ്യൽ പരാമർശം ലഭിച്ചുവേങ്കിലും ജൂറിമാരുടെയിടയിലും ഭിന്നാഭിപ്രായം വരികയുണ്ടായി. ഫെല്ലിനിയെപ്പറ്റിയുള്ള മറ്റൊരാക്ഷേപം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പല ഇമേജുകളും ദൃശ്യങ്ങളും ആവർത്തിക്കുന്നുവേന്നതാണ്‌. 8.5 ലിൽ കണ്ട കുള്ളന്മാരുടെ നൃത്തം അതിന്‌ മുമ്പിറങ്ങിയ ലാസ്ട്രയിലും ചിത്രീകരിച്ചതാണ്‌. വേറൊന്ന്‌ അദ്ദേഹം ഷൂട്ടിംഗ്‌ സമയത്തും തിരക്കഥ മാറ്റി എഴുതുന്നുവേന്നുള്ളതാണ്‌. ഒരു സിനിമയുടെ പെർഫെക്ഷന്‌ വേണ്ടി ചിലപ്പോൾ എഴുതപ്പെട്ട തിരക്കഥ മാറ്റിവച്ച്‌ വേറൊന്ന്‌ എഴുതിയെന്നിരിക്കും.
ഒരു ചിത്രം-അതിന്റെ കഥ എഴുതി സംവിധാനം ചെയ്യുക എന്നത്‌ തന്റെ ദേഹത്ത്‌ ബാധിച്ച അസുഖം പുറത്ത്‌ ചാടിക്കുന്നതിന്‌ തുല്യമാണെന്നാണ്‌. വേറൊന്നുകൂടി അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ചതും എന്നാൽ ഒരിക്കലും സാധിക്കാതെ പോയതും തന്റെ ഫിലിമിലേക്ക്‌ പകർത്താൻ ശ്രമിച്ചിട്ടുണ്ട്‌. തനിക്കൊരു പ്രണയജീവിതം ഉണ്ടായിട്ടില്ലെന്ന്‌ തുറന്ന്‌ പറയുന്ന ഫെല്ലിനി തന്റെ സിനിമയിലൂടെ പ്രണയിതാക്കളുടെ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, അത്‌ സാധാരണ സിനിമകളിലെ പ്രണയജീവിതമല്ല, പ്രേക്ഷകരുമായി സംവേദിക്കാനുതകുന്ന ഒരാസ്വാദനതലം സൃഷ്ടിക്കാൻ വേണ്ടി ഫാന്റസിയും റിയലിസവും കലർന്ന ആവിഷ്ക്കാരരീതി ലാസ്ട്രഡയിൽ താൻ പകർത്തിയത്‌ അത്തരമൊരു ആഖ്യാനരീതിയാണെന്ന്‌ ഫെല്ലിനി പറയുന്നു.
മേക്കിംഗ്‌ എ ഫിലിം (FARE UN FILM) എന്ന പുസ്തകത്തിൽ ഫെല്ലിനി അതിനെപ്പറ്റി പറയുന്നുണ്ട്‌. ആ സിനിമ തുടങ്ങിയ സമയത്ത്‌ ആശയക്കുഴപ്പമുണ്ടാകത്തക്ക അനിശ്ചിതത്വം കലർന്ന-മനസ്സിൽ കടന്നുകൂടിയ ഒരു വികാരം-അത്‌ വേദന കലർന്ന ഒരു മധുരവികാരമായി പടർന്ന്‌ തന്നെ വല്ലാതെ കുഴക്കി എന്ന്‌ പറയുന്നു. അത്‌ ഒരു നിഴൽപോലെ തനിക്ക്‌ മീതെ തങ്ങി നിൽക്കുന്നുവേന്ന തോന്നലിലായിരുന്നു. പിന്നീട്‌, ആശയം വളർന്ന്‌ വികസിച്ച്‌ സിനിമയാക്കി മാറ്റുകയായിരുന്നു! ലാസ്ട്രഡ. ഫെല്ലിനിയുടെ എല്ലാ ചിത്രങ്ങളും യാഥാർത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുന്നതാണ്‌. പ്രേക്ഷകന്റെ പങ്കാളിത്തം വെറും സിനിമ കാണലിൽ ഒതുങ്ങുന്നില്ല. അവരുടെ ചിന്തയുടെ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്നു. 1993 ഒക്ടോബർ 30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Saturday, October 31, 2009







m k janardanan

ezhuth/dec/2009





ചോകിം എന്റെ സുഹൃത്ത്‌


ചോകിമും ഞാനും കൗമാര സുഹൃത്തുക്കൾ
വെളുത്തുനീണ്ടമുഖവും നീലക്കണ്ണുകളും
ചിരിയും പ്രയങ്കരം
കറുത്തനിറവും അഴകില്ലാത്ത മുഖവും
പനിനീർ പൂ ഹൃദയവും എനിക്കുതന്നത്‌ ദൈവം!
പൂവിനേയും പൂമ്പാറ്റയേയും ആകാശ
കരിനീലത്തേയും കണ്ട്‌ ഞാൻ
മതിമറക്കുമ്പോൾ ദൈവത്തേ തേടുന്നേരം
കച്ചവടപ്പീടികയിലെ വിൽപനചരക്കി-
ലുടക്കിനിന്നു അവന്റെ ഹൃദയം
ഫൈവ്ഡോളർ വിൽപനവിലയിൽ നിന്നും
നിർമ്മാണ ചിലവുകൾ കഴിച്ച്‌ ലാഭം കണ-
ക്കാക്കുകയാണ്‌ ഏത്‌ നേരവും അവൻ
ഞാൻ പ്രകൃതിനേരുകളിലേക്കും ചോകിം,
കച്ചവടത്തിലേക്കും വളർന്നുവലുതായി!
ദൈവസൃഷ്ടിയുടെ അസംഖ്യജീവരഹ
സ്യങ്ങൾ എന്നെ വാരിപ്പുണർന്നുമ്മവച്ചു
അവൻ കൊടുമുടിയോളം വ്യവസായിയായി
ഓരോചുവടിലും എന്റെ നേതൃത്വം ദൈവ-
മായിരിക്കുമ്പോൾ, അവന്റെ ഊഴംപണം മാത്രമായി!
അവന്റെ പട്ടുനൂൽ ഫാക്ടറിയിൽ
അനേകായിരം കൊക്കൂണുകൾ ചൂടിൽ
ജീവൻ തിളച്ചു എന്നെ വിളിച്ചുകേണു
ഞാനും എന്തിനെന്നറിയാതെ ദൈവ-
ത്തോടൊപ്പം നിന്നു വെന്തുരുകി..
പ്രാണിഹത്യകളെ ഞാനെതിർത്തപ്പോൾ,
അവന്റെ തുച്ഛകളെ തടുക്കുകഅസാദ്ധ്യം എന്നറിഞ്ഞു
നിർബ്ബന്ധം എന്റേത്‌ മൂത്ത്‌, അനന്ത-
ശാപം ഒഴിവാക്കാൻ അവൻ പിന്മാറി!
ശേഷശതകോടി ജീവൻ രക്ഷപ്പെട്ടു
ദൈവസ്നേഹത്താൽ ഞാൻ കീഴോട്ടും
ധനശക്തിയാൽ അവൻ മേലോട്ടും വളർന്നു
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും
ഭൂമിപ്രാണന്മാക്കും എന്നെ ഇഷ്ടമായി
തീയിൽ ശീലിച്ചുവേണമത്രെ നടക്കാണെന്നു പ്രകൃതിശഠിച്ചു
ഭക്ഷണം കിട്ടാത്തപ്പോൾ പട്ടിണി പരിവയായി
ഒരിക്കലും ദൈവത്തെ കൈവിട്ടില്ല
അവനും ഞാനും വിവരങ്ങൾ കൈമാറിയിരുന്നു
എന്റെ ദുരിതം വേരറുക്കാൻ അവൻ
അയച്ച ബ്ലാങ്ക്‌ ചെക്ക്‌ ഞാൻ മടക്കി
ഇപ്പോഴവൻ ജയിലഴിക്കുള്ളിൽ തടവുപുള്ളി
ബിസിനസ്സ്‌ വളർത്താൻ നോക്കിയ
പിഴവിൽ അവനും രാജ്യവും കടക്കെണിയിൽ
എല്ലാവരും തള്ളിപ്പറഞ്ഞു
ആരും തുണയില്ലാതെ ആകാശത്ത്മൃതിപരത്തുമ്പോൾ,
ദൈവവിളി കേട്ട്‌ ഞാനെത്തി
ഓ കരഞ്ഞു എന്റെ ഹൃദയത്തിനുള്ളിൽ
അവനിടം കിട്ടി. മോചനനാൾ തൊട്ട്‌-
എന്നുംഎനിക്കൊപ്പം. പ്രപഞ്ച
ജാലങ്ങളിൽ ആകൃഷ്ടരായി,
ആനന്ദപൂർണ്ണിമയിൽ ഞങ്ങൾവസിച്ചു
ശാന്തിയുടെ നിലാവുകൾ ഹൃദയങ്ങളിൽ
പെയ്തിറങ്ങി






m k janardanan


ezhuth/dec. 2009






ഭൂമിക്കുമേൽ എന്റെ അവകാശം


മറ്റുള്ളവർക്കുമുന്നിൽ ഞാൻ ജീവിതം തോറ്റപടയാളി
ലോകത്തോട്‌ ഹൃദ്യമായി ചിരിക്കുകയും
വാടിക്കൊഴിയുകയും ചെയ്തുകൊണ്ടിരിക്കുന്ന പൂവ്‌
പൂർണ്ണമായും വിരിയലിനുശേഷമുള്ള അടരൽ
ഈനിമിഷമാണു ധന്യമായ എന്റെ ജീവിത
മെന്നു ഞാനറിയുന്നു
മറ്റുള്ളവർ പക്ഷേ അറിയുന്നില്ല
അവർക്കു അഭിലഷണീയം നൈമിഷങ്ങൾ!
എനിക്കു ശാശ്വതം-ആത്മചൈതന്യചഷകം!
ഞാനൊരു പുഷ്പശകടത്തിൽ ചരിക്കുന്നു
സ്വപ്നങ്ങളിലായിരുന്നു ഗൃഹവാസം
കീറിയതും മുറിഞ്ഞതും ഇങ്ങിനെചോര കിനിഞ്ഞതും
മരണം എന്നിട്ടും ദയാപൂർവ്വം കരഞ്ഞൊഴിയുന്നതും അതാണ്‌!
അങ്ങിനെ അനന്തത്തയിലേക്കുള്ള വഴിയും
അവസാനിക്കാത്ത ഭൂമിയുമായി എന്റെ ജീവൻ!
തകർച്ചകൾ! എല്ലാ ഇടർച്ചകളും കണ്ണീരും,
തൊട്ടറിയുന്നു കൂടെ കരയുന്നു
ഇനിയാത്രാമൊഴി അസ്തമനത്തിന്റെ
സ്വർണ്ണം പുതച്ച ഈനനഞ്ഞസന്ധ്യയിൽ,
രത്നാംബരം മരണമോതുന്നു!
എന്നോടു മാത്രമായീ ഒരു രഹസ്യം!
ഒറ്റക്ക്‌ ഞാനത്‌ ആസ്വദിക്കും!
അംബരക്കീഴെ മലമടക്കുകളും കറുത്ത-
ജടാമകുടവൃക്ഷങ്ങളും വല്ലരികളും
അവയ്ക്കുയരെ മഹാകാലത്തിൽ
കരിനീലപ്പുതമൂടി ഞാനൊന്നുറങ്ങട്ടെ
ഭൂമിക്കുമേലുള്ള സുസ്ഥിരമായ എന്റെ
അവകാശം ആകാശത്തെ അറിയിച്ചുകൊള്ളട്ടെ.

Wednesday, August 5, 2009

പ്രണാമം -എം.കെ.ചന്ദ്രശേഖരൻ


ആദ്യം നിന്നെ കണ്ടുമുട്ടുമ്പോഴുള്ള എന്റെ മനസ്സിൽ കയറിപ്പറ്റിയ ധാരണകൾ-ഇപ്പോഴതൊക്കെ മാറി മറഞ്ഞിരിക്കുന്നു.
നീയൊരു വനകകന്യക. അപരിഷ്കൃതയും അസംസ്കൃത-ചിത്തയുമായവൾ. പുതിയൊരു യുഗത്തിന്റെ പിറവിയിലേയ്ക്കുറ്റുനോക്കുന്ന ഈ സന്ദർഭത്തിൽ-കാലഘട്ടത്തിന്റെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനാവാത്ത ഒരു പ്രകൃത പെൺകുട്ടി. എനിക്ക്‌ തെറ്റിയെന്ന്‌ മനസ്സിലായത്‌ കുറെ വൈകിയാണെങ്കിലും, നീ ആരെന്ന്‌ ഇപ്പോൾ അറിയുന്നു. ഒരു താപസകന്യകയുടെ നിസ്സംഗത, നിർമ്മലത-കൊടുംതപസ്സിന്‌ ശേഷം മാത്രം കൈവരിക്കുന്ന ആദ്ധ്യാത്മിക പരിവേഷം. നീയൊരു വിജ്ഞാനഭണ്ഡാകാരത്തിന്റെ ഉടമയാണെന്ന്‌ മനസ്സിലായത്‌-ദുർഘട സന്ധികൾ തരണം ചെയ്ത്‌ മുന്നോട്ടു പോകാനുള്ള കരുത്തും മനോധൈര്യവും ഏറെ പേർക്ക്‌ പകർന്ന്‌ കൊടുത്തുവേന്ന്‌ മനസ്സിലായപ്പോഴാണ്‌. ഒരു സന്നിഗ്ദ്ധഘട്ടത്തിൽ നീയെനിക്ക്‌ നൽകിയ ഉത്തേജനം. എന്നിലെ ശക്തിയേയും ദേവനേയും-അതോടൊപ്പം എന്നിൽ കുടികൊള്ളുന്ന അസുരനേയും തിരിച്ചറിയാനായപ്പോഴാണ്‌, അപ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ വികാരമെന്തായിരുന്നു? ഒരു ഭക്തന്റെ പ്രണാമമായിരുന്നോ? ശക്തിയുടെ മുന്നിൽ അടിയറവ്‌ പറഞ്ഞ ഒരു ശാഷ്ടാംഗപ്രണാമം. നീയൊരു ഗിരിശൃംഖംപോലാണെന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. ഹിമവാന്റെ ഔന്നത്യം-മഞ്ഞുതുള്ളിയുടെ കുളിർമ, സൗമ്യത, ആശ്രമമൃഗത്തിന്റെ നിഷ്കളങ്കത, ഒരു മഹർഷിവര്യന്റെ നിസ്സംഗത-അതെല്ലാം നിന്നിൽ അന്തർലീനമായിരിക്കുന്നു.
എത്രയോ പേർക്ക്‌ നീ ശാന്തിമന്ത്രം പകർന്ന്‌ കൊടുത്തിരിക്കുന്നു. നീയുരുവിടുന്ന ഓരോ മന്ത്രത്തിനും സൗമ്യതയും ശാന്തിയും ശക്തിയും ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞവർ എത്ര പേർ? തങ്ങളുടെ ശക്തി ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ്‌ പാകചിത്തരായി പോയവർ പുതിയൊരു വഴിത്താരയാണ്‌ കണ്ടെത്തിയത്‌. പക്ഷേ, നീയൊരുക്കിയിരുന്ന വാത്മീകത്തിൽ നിന്ന്‌ പുതിയ വെളിച്ചം തേടി മടങ്ങിയവരിൽ ചിലരെങ്കിലും നിന്നെ മനസ്സിലാക്കാത്തവരായിരുന്നു. എന്നിട്ടും നിസ്സംഗതയോടെ എന്നാൽ ഔന്നത്യത്തോടെ തന്നെ നീ നിലകൊണ്ടു. നീയൊരു മഹാനദിയുടെ ഉത്ഭവമായി മാറിയ മറ്റൊരു കഥയും ഞാനറിഞ്ഞു. പൂർവ്വജന്മത്തിലെ അപചയം ഉൾക്കണ്ണാലെ കണ്ടറിഞ്ഞപ്പോൾ നിന്നിലെ വിഷാദം ഘനീഭവിച്ച്‌ പുകഞ്ഞുയർന്ന്‌, വികാരവിക്ഷുബ്ധയായിത്തീർന്ന ഒരവസരത്തിൽ പൊട്ടിത്തെറിച്ച്‌, അഗ്നിതിളച്ച്‌ മറിയുന്ന ലാവയായി താഴ്‌വാരത്തിലേക്ക്‌ ഒഴുകിയപ്പോൾ-നീയൊരു മഹാനദിയായി മാറിയത്‌ അങ്ങനെയാണ്‌.
താഴ്‌വാരങ്ങളെ ഫലഭൂയിഷ്ടമാക്കി, വരണ്ട പ്രദേശങ്ങളെ തഴുകി, പ്രകൃതിയുടെ വരദാനമായി മാറിയ നീ തന്നെ ചിലപ്പോൾ- ആർത്തട്ടഹസിച്ച്‌ കുലംകുത്തിയൊഴുകി, സർവ്വതും പിഴുതെറിഞ്ഞ്‌, സംഹാരരുദ്രയായി മാറുന്നതും ഞാൻ കണ്ടു. അവിടെ നീ നിന്റെ മുഖംമൂടി അഴിച്ച്‌ വച്ച്‌ നിന്റെ മറ്റൊരു മുഖം നീ പ്രകടിപ്പിക്കുന്നു. അപ്പോൾ ഞാൻ നിന്നെ പ്രണമിച്ചതു ഭയഭക്തി ബഹുമാനങ്ങളോടെ ആയിരുന്നു.
പക്ഷേ, നിന്റെയീ ഭാവമാറ്റങ്ങൾ എത്രപേരറിയുന്നു. നീയാരെന്നറിയുന്നതും എത്രപേർ? കരയാതെയും ചിരിക്കാതെയും ചിലപ്പോൾ കരഞ്ഞും ചിരിച്ചും നിശ്ശബ്ദയായി ഒഴുകുന്ന നിന്റെ ലക്ഷ്യം-?
നീയൊരു സാഗരം ലക്ഷ്യമാക്കി നിന്റെ പ്രയാണം തുടങ്ങുന്നു. ഏത്‌ നദിയുടെയും ലക്ഷ്യം സമുദ്രമാണല്ലോ. നിന്റെ മനസ്സ്‌ തന്നെ സമുദ്രമായി മാറുന്ന അവസരങ്ങളും വന്നുപെടുന്നു. കാമുകന്റെ ദർശനവേളയിലെ ആ ഉത്സവപ്രകർഷം - ആ തിമിർപ്പ്‌ -സംഗമ സമയത്തെ അനിർവചനീയമായ ഭാവവാവാദികൾ-അവിടെ ഞാനും നിന്നെ നമിക്കുന്നു. നീ സമുദ്രമായി മാറിക്കഴിഞ്ഞു.
നീ ശാന്തയായി മാറുന്നു. ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങൾ നിന്നെ സ്തുതിക്കുന്നു. പക്ഷേ, ശാന്തയാണെങ്കിലും നിന്നിലെത്രയോ അടിയൊഴുക്കുകൾ-മലരുകൾ-ചുഴികൾ-നീ പേറുന്ന മാനസിക സംഘർഷാവസ്ഥ-എത്ര പേരറിയുന്നു? ചിലരെങ്കിലും നിന്നെ നമിക്കുന്നത്‌ നിന്നിൽ അന്തർലീനമായിരിക്കുന്ന അമൂല്യസമ്പത്തിനെ പ്രതിയാണ്‌. മുത്തുകൾ, ചിപ്പികൾ, പവിഴപ്പുറ്റുകൾ. നീപേറുന്ന ഈ അമൂല്യ സമ്പത്തിനെപ്പറ്റി നീയൊന്നും അറിയുന്നില്ല എന്നതാണ്‌ നിന്റെ ഏറ്റവും വലിയ ദുരന്തവും. ഒരു മഹാസാഗരമായി മാറിയപ്പോൾ നിന്നിൽ വന്നുചേർന്നമാറ്റം-നീയറിയാതെ പോവുന്നു. ഇപ്പോഴും എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ അത്‌ തന്നെയാണ്‌. വീണ്ടും നിനക്കൊരു വിഷാദയോഗം. അത്‌ നിന്റെ മഹത്വത്തിന്റെ-ശക്തിയുടെ മറ്റൊരു വശമാണ്‌. നിന്റെ നിശ്വാസം ഘനീഭവിച്ച്‌ മേലോട്ടുയരുന്നു. നിന്റെ മനസ്സിന്റെ വിഷുബ്ധതപോലെ അത്‌ മേഘക്കൂട്ടമായി മാറുന്നു. ഈ ഭൂഗോളം ആകെ പ്രകമ്പനം കൊള്ളിക്കുന്ന തരംഗങ്ങൾ നീ സൃഷ്ടിക്കുന്നു. നിന്റെ പ്രയാണം ഇപ്പോൾ ആ ദിശയിലേയ്ക്കാണ്‌.
ഓരോ സൃഷ്ടിയുടെയും രഹസ്യമെന്തന്നറിയാൻ സ്രഷ്ടാവ്‌ തന്നെ ചിലപ്പോൾ മുതിരാറുണ്ട്‌. സ്രഷ്ടാവിന്‌ തന്നെ അജ്ഞാതമായൊരു ശക്തി നിയോഗത്താൽ ആപ്രക്രിയ തുടങ്ങിവയ്ക്കുന്നതെപ്പോഴെന്നോ, എന്തിനെന്നോ അറിയുന്നില്ല. ആ ദിശയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക്‌, നീ വീണ്ടും ഗിരിശൃംഖങ്ങളിലേക്ക്‌ മടങ്ങുകയാണ്‌. നിന്നെ ഞാൻ പ്രണമിക്കട്ടെ.
എന്നിലെ സൃഷ്ടി-സ്ഥിതി-സംഹാര ഭാവങ്ങളെ ഉണർത്തിയ ദേവി.
എന്നിലെ മനുഷ്യനേയും അസുരനേയും തിരിച്ചറിയാനെന്നെ പ്രാപ്തനാക്കിയ എന്റെ ദേവീ-എന്നിലെ ശക്തി ദൗർബല്യങ്ങളെ പരീക്ഷിച്ചറിഞ്ഞ്‌ പുതിയൊരു പ്രണവമന്ത്രം ഉപദേശിച്ചു തന്ന എന്റെ ദേവീ- നിനക്കെന്റെ പ്രണാമം-പ്രണാമം.