Followers

Sunday, September 29, 2013

മുത്തുകള്‍


എം.കെ.ഭാസി



വര്‍ഷകാലങ്ങള്‍ കുത്തിയൊലിച്ചെന്‍
മുന്നിലൂടെക്കടന്നു പോകുമ്പോള്‍

ഈറനായി വരുന്ന ഹേമന്തം
നാണമാര്‍ന്നടി വച്ചണയുമ്പോള്‍

ദാഹമാര്‍ന്നൊരീ മണ്ണിന്‍റെ മാറില്‍
വേനല്‍ വീണു തളര്‍ന്നുറങ്ങുമ്പോള്‍

ഫുല്ലവാസന്ത കാന്തികള്‍ ലജ്ജാ-
നമ്രമിങ്ങുവന്നെത്തി നോക്കുമ്പോള്‍

മുത്തെടുക്കുവാന്‍ മുങ്ങി നില്‍ക്കുന്നൂ
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങള്‍.

തപ്തമീ മരുഭൂമി തന്‍ ദുഃഖ-
ചിന്തയെന്‍റേതാണെന്നറിയുമ്പോള്‍

വാടിവീണ കിനാവുകള്‍ പോലെ
വീണപൂവുകള്‍ നോക്കി നില്‍ക്കുമ്പോള്‍

പെയ്യുവാന്‍ വിങ്ങിത്താണു വന്നെത്തും
വര്‍ഷകാലമേഘങ്ങളെപ്പോലെ

താത കണ്വന്‍റെ ദുഃഖമെന്നുള്ളില്‍
കൂടുകെട്ടിക്കഴിയുകയല്ലോ.

ഞാനറിയാതെന്നുള്ളിലുറങ്ങും
സാഗരത്തിന്നഗാധതയിങ്കല്‍

മുത്തെടുക്കുവാനെങ്ങുനിന്നെത്തി
മുക്കുവച്ചെറു കുട്ടികള്‍ നിങ്ങൾ