Followers

Sunday, September 29, 2013

ജൈവലോകത്തെ പിടിച്ചുപറികള്‍

ഫൈസൻബാവ


ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി ജൈവ സാങ്കേതിക രംഗത്തേക്ക് കടക്കുന്നതോടെ വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡ താല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്‌ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്.
കൊളോണിയല്‍ മേധാവിത്വം ഉറപ്പിച്ചെടുക്കാന്‍ സഹായമെന്ന പേരില്‍ ഗവേഷണങ്ങളും, വികസന മാതൃകകളും നല്‍കി വൈവിധ്യങ്ങളുടെ കലവറയായ മൂന്നാം ലോക രാജ്യ ങ്ങളിലെ ജൈവ സമ്പത്ത് തങ്ങളുടെ ജീന്‍ ബാങ്കുകളില്‍ ഭദ്രമാക്കുന്നതിനും അതിന്റെ അവകാശം സ്വന്തമാകുന്നതിനും വേണ്ടിയാണ് പേറ്റന്റ് എന്ന തന്ത്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം ഒട്ടനവധി ഔഷധ സസ്യങ്ങളുടെയും മറ്റും പേറ്റന്റ് അമേരിക്ക, ജന്മനി, ജപ്പാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നേടിക്കഴിഞ്ഞു. അമേരിക്കയിലെ ദ്രോമാക് റിസര്‍ച്ച് എന്ന സ്ഥാപനം പ്രമേഹത്തിനുള്ള ഔഷധമെന്ന പേരില്‍ പാവക്ക, വഴുതിന, ഞാറപ്പഴം എന്നിവയുടെ പേറ്റന്റ് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നേടിയിരുന്നു. അമേരിക്കയിലെയും യൂറോപ്പിലേയും നാല്പതോളം സര്‍വകലാശാലകള്‍ ഇന്ത്യന്‍ ഔഷധസസ്യങ്ങളെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 100 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന സസ്യ ഔഷധ മാര്‍ക്കറ്റില്‍ യൂറോപ്പ് 57 ബില്ല്യന്‍ ഡോളറും ചൈന 37 ബില്ല്യന്‍ ഡോളറും കൈകാര്യം ചെയ്യുമ്പോള്‍ ജൈവസമ്പന്നമായ ഇന്ത്യയുടെ സംഭാവന വെറും 1.7 ബില്ല്യന്‍ മാത്രമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നത് വെറും 20 ശതമാനം മാത്രം. ബാക്കി പലതും വംശനാശ ഭീഷണി നേരിടുന്നതോ സംരക്ഷിക്കപ്പെടാനാവാത്തവയോ ആണ്. അപൂര്‍വ ജനുസ്സില്‍പെട്ട ചില ഔഷധസസ്യങ്ങള്‍ അശ്രദ്ധമൂലമോ മറ്റു ഇടപെടലുകളാലോ ഇല്ലാതായി.

വരും കാലത്ത് ജൈവ സാങ്കേതിക വിദ്യയുടെ മറവിലാണ് സാമ്രാജ്യത്വ ശക്തികള്‍ അധിനിവേശങ്ങള്‍ നടത്തുക. ഇവര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ക്ക് മീതെയാണ് ഒട്ടുമിക്ക മൂന്നാം ലോക രാജ്യങ്ങളും കഴിയുന്നത്. ഈ രാജ്യങ്ങളിലെ ഗ്രീന്‍ ഹൌസ് എന്ന് പറയുന്ന ഹരിതാഭമായ പ്രദേശങ്ങള്‍ അത്രയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. സഹായമെന്ന പേരിലും മറ്റും ഇവര്‍ നടത്തുന്ന കടന്നുകയറ്റം ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. പകരം മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്നതോ കാലഹരണപെട്ട സാങ്കേതിക വിദ്യയും അണക്കെട്ട് പോലുള്ള കാലഹരണപെട്ട വിദ്യകളുമാണ്. ലോക വ്യാപാര സംഘടന മുന്നോട്ടു വെയ്ക്കുന്ന സ്വതന്ത്ര കമ്പോളത്തില്‍ കുത്തക ഇറക്കുമതി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവ് മാത്രമായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളായ മോണ്‍സാന്റോ, കാര്‍ഗില്‍, ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ നോര്‍വത്തിയാസ് തുടങ്ങിയവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ കൃഷിയിടങ്ങള്‍ ലക്ഷ്യമിട്ട് ഇറക്കുന്ന ജി. എം വിത്തുകള്‍ നമ്മുടെ യടക്കം കാര്‍ഷിക മേഖലയെ തകര്‍ഹ്ത് കൊണ്ടിരിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടി ഇല്ലാതാക്കി മാറ്റുകയും ആ മണ്ണില്‍ മറ്റൊരു വിത്തും മുളപ്പിക്കാനാവാത്ത തരത്തില്‍ മണ്ണിന്റെ ഘടന മാറും. ഇതിലൂടെ ഭക്ഷ്യ മേഖല കുത്തക കമ്പനികളുടെ കൈകളില്‍ ഒതുക്കുക എന്ന മുതലാളിത്ത ലക്‌ഷ്യം ഒളിഞ്ഞിരിപ്പുണ്ട്. ടെര്‍മിനെറ്റര്‍ പോലുള്ള അന്തക വിത്തുകള്‍ കാര്‍ഷിക മേഖലക്ക് വരുത്തി വെച്ച നാശ നഷ്ടങ്ങള്‍ ചില്ലറയല്ല. ഇതും ജൈവ സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നല്ലോ. ഇങ്ങനെ കാര്‍ഷിക വരുമാനത്തെ ഇല്ലാതാക്കി ദരിദ്ര സമൂഹത്തിനു മീതെ ജനിതക എഞ്ചിനീറിംഗ് വഴി അധിനിവേശം നിഷ്പ്രയാസം സാദ്ധ്യമാകുന്നു. പരമ്പരാഗത കാര്‍ഷികവൃത്തിയെ താറുമാറാക്കി ഇവയൊന്നും ശാസ്ത്രീയമല്ലെന്ന കണ്ടെത്തല്‍ നടത്തി പാരമ്പര്യ അറിവുകള്‍ക്ക് മീതെ ജൈവ സാങ്കേതിക വിദ്യയുടെ കൊളോണിയല്‍ നയനങ്ങള്‍ നടപ്പാക്കുന്നു. ഇതേ പാരമ്പര്യ അറിവുകളെ തന്നെ കര്‍ഷകരുള്‍ നിന്നും കൌശലത്തില്‍ തട്ടിയെടുത്തുകൊണ്ട് ഇവര്‍ ശാസ്ത്രീയമെന്ന പേരില്‍ തന്നെ വിപണിയില്‍ എത്തിക്കുന്നു. ഈ കമ്പോള പ്രവേശത്തില്‍ മൂന്നാം ലോക ജനതയ്ക്ക് നോക്കിനില്‍ക്കുകയെ നിവൃത്തിയുള്ളൂ.

ജനിതക സാങ്കേതിക വിദ്യയുടെ വരവ് ഭാവിയില്‍ മൊത്തം സാമ്പത്തിക മേഖലയുടെ 60 ശതമാനം മുതല്‍ 70 ശതമാനം വരെ കയ്യാളുമെന്നാണ് സാമ്പത്തിക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഇത് സത്യമാകുകയാണെങ്കില്‍ കാര്യക്ഷമമായ മുന്നേറ്റത്തിലൂടെ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുന്‍നിരയിലേക്ക് വളരാനകുമെന്ന തിരിച്ചറിവാണ് ജൈവ സാങ്കേതിക വിദ്യയുടെ വിഞ്ജാന കൈമാറ്റമെന്ന പേരില്‍ സാമ്രാജ്യത്വ ശക്തികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ സ്വാധീനമുറപ്പിക്കുന്നത്. പേറ്റന്റ് നിയമങ്ങള്‍ മറികടക്കാനുള്ള ശക്തി ഇവര്‍ക്കില്ലാതാക്കുകയാണ് ലോക വ്യാപാര സംഘടനയുടെ സ്വതന്ത്ര കമ്പോളത്തിന്റെ ലക്‌ഷ്യം. ഇന്ത്യന്‍ മസാലകള്‍ക്ക് ജപ്പാന്‍ പേറ്റന്റ് നേടിയെടുത്തത് കടന്നുകയറ്റത്തിന്റെ ഒരു ഉദാഹരണം മാത്രം. ഇത്തരം ചാതുക്കുഴികള്‍ക്ക് മീതെയിരുന്നാണ് നമ്മള്‍ പരസ്പരം പഴിചാരി തമ്മില്‍ തല്ലി ഇല്ലാതാകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ സായുധ രൂപങ്ങള്‍ തന്പ്രമാണിത്തങ്ങള്‍ കാട്ടി ലോക പൊലീസ് ചമയുന്നതും വരാനിരിക്കുന്ന ജൈവ സാങ്കേതിക വിദ്യിലൂടെയുള്ള അധിനിവേശത്തിന്റെ തുടക്കങ്ങളാണ് സ്വാതന്ത്ര കമ്പോളമെന്ന ആശയം. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ കമ്പോളത്തില്‍ ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വന്‍ ശക്തികള്‍ക്കു നന്നായി അറിയാം. ഈ കമ്പോള നിയന്ത്രണത്തില്‍ ജൈവ സാങ്കേതിക വിദ്യയുടെ പങ്ക് വളരെ വലുതാണ്‌.

ഇതിനു ഒരേയൊരു പോംവഴി നമ്മളും ജൈവ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നുള്ളതാണ്. നമ്മുടെ ജൈവ ശേഖരം സംരക്ഷിക്കാന്‍ നവീന സൌകര്യങ്ങള്‍ അടങ്ങിയ ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് വരാനിരിക്കുന്ന തകര്‍ച്ചയെ നാം തിരിച്ചറിയാതെ പോകലാകും. ഒരു പക്ഷെ നൂറോ ഇരുനൂറോ കോടി ഇതിനായി നീക്കി വെക്കേണ്ടി വന്നാലും അത് ഭാവിയില്‍ നമുക്ക് ഗുണം ചെയ്യും. നിര്‍ഭാഗ്യവശാല്‍ നാമിന്നും ചൂഷണത്തിന് വളമിട്ടു കൊടുക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. ജൈവ സമ്പന്നമായ സൈലന്റു വാലിയില്‍ ‘ബയോവാലി’ എന്ന പദ്ധതി നടപ്പിലാക്കാന്‍ നാം മുന്നിട്ടിറങ്ങുന്നു അതോടെ അവശേഷിക്കുന്ന ജൈവ സമ്പത്തും മറ്റാര്‍ക്കോ വേണ്ടി തീരെഴുതാനാണ് നാം തയ്യാറാവുന്നത്. ഇത്തരം അപൂര്‍വ്വ മഴക്കാടുകളിലേക്ക് ഇനിയും ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ പാടില്ല എന്ന തിരിച്ചരിവ് ഇനിയും നമുക്ക് ഉണ്ടായിട്ടില്ല. അതോടെ നമ്മുടെ അവശേഷിക്കുന്ന ജൈവ സമ്പത്തും ഗവേഷണമെന്ന പേരിലോ സഹായമെന്ന പേരിലോ സ്വന്തമാക്കി മാറ്റും. ലോക വ്യാപാര സംഘടനയുടെ ഇടപെടലുകള്‍ക്ക് ഇരയാവുന്ന ഓരോ രാജ്യവും ഇത്തരം ആഗോള പ്രതിസന്ധികള്‍ക്ക് നടുവിലാണ്. വിദേശ കുത്തക കമ്പനികളെ പരാജയപ്പെടുത്തികൊണ്ട് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്ന രീതിയില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ സാദ്ധ്യത കണ്ടെത്തി ജൈവ സമ്പത്തിനെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജൈവ സാങ്കേതിക വിദ്യയുടെ ദുരുപയോഗങ്ങള്‍ തടയാനും വേണ്ടവിധത്തില്‍ ഉപയോഗിക്കുവാനും മൂന്നാം ലോക രാജ്യങ്ങളുടെ കൂട്ടായ്മകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത്തരം ബദല്‍ അന്വേഷണങ്ങള്‍ ചിലയിടത്തെങ്കിലും മുഴങ്ങുന്നു എന്നത് ഏറെ പ്രതീക്ഷ തരുന്നു