Followers

Saturday, August 7, 2010

വഴി­യ­മ്പലം


o v vijayan


''കൂമൻകാ­വിൽ ബസ്സു ചെന്നുനിന്ന­പ്പോൾ ആ സ്ഥലം
രവിയ്ക്ക്‌ അപ­രി­ചി­ത­മാ­യി­ത്തോ­ന്നി­യി­ല്ല....­വ­രും­വ­രായ
കളുടെ ഓർമ്മ­ക­ളി­ലെ­വി­ടെയോ ആ മാവു­ക­ളുടെ ജരയും
ദീന­തയും കണ്ടു കണ്ട്‌ ഹൃദി­സ്ഥ­മാ­യി­ത്തീർന്ന­താ­ണ്‌.''
യാത്ര­കളും വഴി­യ­മ്പ­ല­ങ്ങളും നമു­ക്കു­വേണ്ടി കാലേ നിശ്ച­യി­ക്ക­പ്പെ­ടു­ന്നു. അനാ­ദി­യായ ഭൃഗു­സം­ഹി­ത. കുട്ടി­ക്കാ­­ല­ത്തിന്റെ വഴി­യ­മ്പ­ല­ത്തിൽ നിന്ന്‌ വീണ്ടും യാത്ര­യുടെ തുടക്കം കുറി­ച്ചത്‌ ഒരു പൊൻമോ­തി­ര­മാ­യി­രു­ന്നു. അച്ഛനും അമ്മയും എന്റെ കൈ പിടിച്ച്‌ ആ പാത­യിൽ നിറുത്തി മൗന­സ്നേ­ഹ­ത്തി­ലൂടെ എന്നോടു പറ­ഞ്ഞു, ഉണ്ണീ, ഇത്‌ നിന്റെ പാത­യാ­ണ്‌. നിന്റെ മാത്രം. കുട്ടി­യുടെ ഉൾക്ക­ണ്ണു­കൊണ്ട്‌ ഞാൻ പാത­യുടെ അന­ന്ത­ദൂ­ര­ങ്ങ­ള­ത്രയും അള­ന്നു. പാത­യ്ക്കി­രു­വ­ശവും ആശിർവ­ദി­യ്ക്കാൻ പട­ന്നു­നിന്ന വഴി­മ­ര­ങ്ങൾ. ബലി­ഷ്ഠ­കാ­യ­ന്മാ­രായ മുത്ത­ച്ഛ­ന്മാർ. സല്ലാ­പം­പോലെ കാറ്റു പതിഞ്ഞു വീശിയ അര­യാ­ലു­കൾ. നീല­ഞെ­ര­മ്പോ­ടിയ പരന്ന തണ­ലു­കൾ. ആക­സ്മി­ക­ത­യുടെ പുള്ളി­വെ­യി­ലു­കൾ. ഞാൻ ഇന്നും നട­ക്കു­ന്നു.
വഴി­യ­മ്പലത്തിലേയ്ക്ക്‌ ഒരി­യ്ക്കൽകൂടി തിരി­ഞ്ഞു­നോ­ക്ക­ട്ടെ. തിരി­ഞ്ഞു­നോ­ക്കു­മ്പോൾ ഒരി­ത്തിരി വട്ട­ത്തിൽ ആ മുഖം തെളി­യു­ന്നു. പൊൻമോ­തി­രം­കൊണ്ട്‌ എന്റെ നാവിൽ ഹരിശ്രീ എഴു­തിയ വൃദ്ധ­ഗു­രു­വിന്റെ കരു­ണാ­മ­യ­മായ മുഖം. അച്ഛനും അമ്മയ്ക്കും അയാ­ളുടെ പേര്‌ ഓർമ്മ­യി­രു­ന്നി­രി­യ്ക്ക­ണം, എന്നാൽ അച്ഛനും അമ്മയും അവ­രുടെ പാത­ക­ളി­ലൂടെ സഞ്ച­രിച്ച്‌ അറുതി കണ്ടെ­ത്തി. അതു­­കൊണ്ട്‌ ആ ഗുരു ആരെ­ന്ന­റി­യാൻ എനി­യ്ക്കിന്ന്‌ നിർവ്വാ­ഹ­മി­ല്ല. അങ്ങനെ തന്നെ­യാ­വ­ട്ടെ. ഗുരു­വിന്റെ മുഖം തെളിഞ്ഞ ആ ഇത്തി­രി­വട്ടം ഒരു വാടിയ താമ­ര­യി­ല­പോ­ലെ, ഓർമ്മയും മറ­വിയും ഭേദ­­മി­ല്ലാതെ ദൂര­ത്തിന്റെ മൃഗ­തൃ­ഷ്ണ­യിൽ ലയി­ക്കു­ന്നു. ഓന്നോർത്തു­നോ­ക്കി­യാൽ ആ മൃഗ­തൃ­ഷ്ണ­ത­ന്നെ­യാണ്‌ ഗുരു, ഗുരു­സാ­ഗരം. അതിന്റെ വേലി­യേ­റ്റ­ത്തിന്‌ നമ്മുടെ പിഞ്ചു­നാ­വു­ക­ളിൽ വിട്ടേ­ച്ചു­പോ­കാ­നുള്ള സൗമ്യ­നി­ക്ഷേപം ഏതാനും അക്ഷ­ര­ങ്ങൾ മാത്രം, ഹരി­ശ്രീ. എഴു­ത്തിന്റെ സ്ഥൂല­പർവ്വം സമാ­പി­പ്പി­ച്ച്‌, അവ­സാ­നത്തെ വഴി­യ­മ്പ­ല­ത്തി­ലേയ്ക്കു കടന്ന്‌ ഇവിടെ നിന്ന്‌ വിട പറ­യു­മ്പോൾ നമുക്കും എഴു­താ­നു­ള്ളത്‌ അത്ര തന്നെ, ഹരി­ശ്രീ.
ഈ നാവി­ലെ­ഴു­ത്തി­നു­ശേഷം എന്റെ പഠനം അപ്പോ­ഴ­പ്പോ­ഴാ­യാണ്‌ നട­ന്ന­ത്‌. എ­ന്തൊ­ക്കെയോ ബാലാ­രി­ഷ്ടു­കൾ കാരണം ദുർബ്ബ­ല­നാ­യി­രുന്ന എന്നെ പാഠ­പു­സ്ത­ങ്ങൾകൊണ്ട്‌ കൂടു­തൽ ഭാര­പ്പെ­ടു­ത്തേ­ണ്ടന്ന്‌ അച്ഛൻ നിശ്ച­യി­ച്ചു. ആ രഥ്യ­യുടെ നിശ്ചയം; എന്റെ ജീവി­ത­ത്തിൽ ഈ മധ്യ­വ­യ­സ്സു­വരെ ഒരു പാഠ­പു­സ്ത­ക­വു­മായും പൊരു­ത്ത­പ്പെ­ടാൻ എനിയ്ക്കു കഴി­ഞ്ഞി­ട്ടി­ല്ല. അയ­ലിൻ മറ്റൊരു കഥ­യാ­യി­രു­ന്നു. അച്ഛന്റെ സഹ­പ്ര­വർത്ത­ക­നായ കൃഷ്ണ­പ്പ­ണി­യ്ക്ക­ര­മ്മാ­വൻ തന്റെ മകനെ നിത്യവും സന്ധ്യയ്ക്ക്‌ ചൂര­ലു­കൊണ്ട്‌ തല്ലു­മാ­യി­രുന്നു. പഠി­യ്ക്കാ­ഞ്ഞ­തി­ന­ല്ല, പഠി­യ്ക്കാൻവേ­ണ്ടി. തല്ലി­പ്പ­ഠി­പ്പി­യ്ക്കുക എന്ന സങ്ക­ല്പ­ത്തിൽ തല്ല്‌ പാരാ­യ­ണം­പോ­ലെയോ ഗുരു­ദ­ക്ഷി­ണ­പോ­ലെയോ സാത്വി­ക­മായ ഒരു ചട­ങ്ങു­മാ­ത്രം. ആ കുട്ടി പഠി­പ്പിന്റെ പട­വു­കൾ കയ­റി­യ­തായി എനി­യ്ക്ക­റി­വി­ല്ല. എന്നാൽ, നിത്യവും ആവർത്തിച്ച ആ പ്രഹ­ര­യ­ജ്ഞ­ത്തി­ലൂടെ പ്രാകൃ­ത­മായ ഒരു ഗുരു­പ­ര­മ്പ­ര­യുടെ തുടർച്ചയെ സമർത്ഥി­ച്ച­തിൽ ആ അച്ഛന്റെ മനസ്സ്‌ കുളിർത്തി­രി­യ്ക്ക­ണം.
വീണ്ടും സ്നേഹ­ത്തോടെ ഓർക്കു­ന്നു, പഠി­യ്ക്കാ­നായി എന്റെ അച്ഛനോ അമ്മയോ എന്നെ തല്ലി­യി­ട്ടി­ല്ല. ഇട­വിട്ടു നടന്ന അദ്ധ്യ­യനം ചില­പ്പോൾ ചില­പ്പോൾ ട്യൂഷൻ മാസ്റ്റർമാർ നട­ത്തി­ത്ത­ന്നു. കുന്നിൻപു­റ­ത്തുള്ള ഞങ്ങ­ളുടെ വീടു­വരെ വന്നു പഠി­പ്പി­ച്ചു­പോ­കു­ന്നത്‌ ഈ അധ്യാ­പ­ക­ന്മാർക്കു ലാഭ­ക­ര­മ­ല്ലാ­ത്ത­തി­നാ­ലാ­വണം അവ­രിൽ പലരും മുട­ങ്ങി­യ­ത്‌. പാഠ­മാല ചൊല്ലാനോ ഗണിതം വശ­മാ­ക്കാനോ ഞാൻ അമി­ത­സ­ന്ന­ദ്ധത കാണി­ച്ച­തായി എനി­യ്ക്കോർമ്മ­യി­ല്ല. എനി­യ്ക്കോർക്കാ­നു­ള്ളത്‌ കുട്ടി­ക്കാ­ല­ത്തിന്റെ മധു­ര­മായ ആല­സ്യ­ങ്ങൾ മാത്രം. ഈ ആലസ്യങ്ങളിൽ അക­­ല­ത്തുള്ള കുന്നിൻചെ­രു­വി­ലേയ്ക്കും മഞ്ഞ­പ്പുൽത്ത­കി­ടി­ക­ളി­ലേയ്ക്കും നോക്കി പകൽക്കി­നാവു കണ്ട എന്നെ­ച്ചൊല്ലി അച്ഛനോ അമ്മയോ ആവ­ലാ­തി­പ്പെ­ട്ടി­ല്ല.
വിദ്യ­യി­ലുള്ള എന്റെ ആലസ്യം ഭക്ഷ­ണ­ത്തി­ലേയ്ക്കും ഞാൻ വ്യാപ­രി­പ്പി­യ്ക്കാൻ ശ്രമി­ച്ച­പ്പോ­ഴാണ്‌ കോലാ­ഹ­ല­മാ­യ­ത്‌. ഉണ്ണാ­ത്ത­തി­ന്‌, ചവ­യ്ക്കാ­ത്ത­തി­ന്‌, ഒക്കെ എനിയ്ക്ക്‌ തല്ലു കൊള്ളേ­ണ്ടി­വ­ന്നി­ട്ടു­ണ്ട്‌. ശരീ­ര­ദാർഢ്യ­മി­ല്ലാതെ ഞാൻ വളർന്നെ­ങ്കിലോ എന്നാ­യി­രുന്നു അമ്മ­യുടെ ഭയം. ശരീ­ര­ദാർഢ്യ­മി­ല്ലാതെ തന്നെ ഞാൻ വളർന്നു. അച്ഛൻ മല­ബാർ സ്പെഷ്യൽ പൊലീസ്‌ എന്ന സായു­ധ­പ്പോ­ലീസ്‌ സേന­യിലെ ഒരുദ്യോഗസ്ഥ­നാ­യി­രു­ന്നു. ഈ സേന­യുടെ ക്യാമ്പു­ക­ളി­ലാണ്‌ ഞാൻ വളർന്ന­ത്‌. സ്നേഹ­സ­മ്പ­ന്ന­രായ പൊലീ­സു­സ­ഹോ­ദ­ര­ങ്ങ­ളുടെ നടു­ക്ക്‌. വർഷ­ങ്ങൾക്കു ശേഷം അടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ലത്ത്‌ പൊലീ­സി­നെ­ക്കു­റി­ച്ചുള്ള മാസ്മ­ര­ഭീതി പുലർത്തവേ ഞാൻ എന്റെ വിധി വൈചി­ത്ര്യ­ത്തിൽ കൗതുകം കൊള്ളാ­നി­ട­യാ­യി.
ഇരു­ന്നൂ­റോളം സായു­ധ­ഭ­ട­ന്മാ­രു­ടെയും അവ­രുടെ മേല­ധി­കാ­രി­ക­ളു­ടെയും കൂട്ടു­കു­ടും­ബ­ങ്ങ­ളാ­യി­രുന്നു ഈ എം.­എ­സ്‌.പി ക്യാമ്പു­കൾ. ഏറെ­ക്കുറെ സ്വയം­പ­ര്യാ­പ്ത­മായ പൊലീ­സു­ഗ്രാ­മ­ങ്ങൾ. ഇവ­യിൽ മിക്ക­വയും സ്ഥിതി­ചെ­യ്തി­രു­ന്നത്‌ കുന്നിൻ പുറ­ങ്ങ­ളി­ലാ­യി­രു­ന്നു. പീഠ­ഭൂ­മി­യുടെ സ്വഭാ­വ­മുള്ള വലിയ ഏറ­നാ­ടൻ കുന്നു­കൾ. കമ്പി­വേലി ചുറ്റിയ കുന്നിൻപു­റ­ത്തിനു വെളി­യിൽ കിടന്ന പ്രദേശം ഗ്രാമ്യ­മെ­ന്ന­തിനെക്കാൾ വന്യ­മാ­യി­രുന്നു. മുപ്പ­തു­ക­ളുടെ കഥ­യാ­ണി­ത്‌. ഗ്രാമ്യ­ത­യു­ടെയും വന്യ­ത­യു­ടെയും പാര­സ്പര്യം അറ്റു­പൊ­യ്ക്ക­ഴി­ഞ്ഞി­ട്ടി­ല്ലാ­തി­രുന്ന കാലം. അരി­യ­ക്കോ­ട്ടിലെ ക്യാമ്പിന്റെ കെട്ടി­ട­പ്പ­ണി­യ്ക്കി­ട­യിൽ ആ കുന്നിന്റെ ചുറ്റു­വ­ട്ട­ങ്ങ­ളിൽ നാലു പുലി­കളെ വെടി­വെച്ചു കൊന്ന­തായി പറ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ട്‌.
ഇതാണ്‌ എന്റെ കു­ട്ടി­ക്കാ­ല­ത്തിന്റെ സ്ഥല­പു­രാ­ണം, അത്തരം പ്രദേ­ശ­ങ്ങ­ളിൽ സ്കൂളു­ക­ളുടെ ദൗർല്ലഭ്യം സങ്ക­ല്പി­ക്കാ­വു­ന്ന­തേ­യു­ള്ളു. അച്ഛൻ അരി­യ­ക്കോ­ട്ടയ്ക്ക്‌ രണ്ടാംതവണ സ്ഥലം മാറു­മ്പോൾ എനിയ്ക്ക്‌ ആറോ ഏഴോ വയ­സ്സാ­ണ്‌. കുന്നിൻ ചുവ­ട്ടിലെ ഗ്രാമത്തിലുള്ള മാപ്പിള സ്കൂളാണ്‌ ഏറ്റവും അടുത്ത പാഠ­ശാ­ല. അവിടെ എന്റെ പേരു ചേർത്തെ­ങ്കിലും സ്ഥിര­മായി ഹാജ­രു­കൊ­ടുത്ത ഓർമ്മ എനി­യ്ക്കി­ല്ല. കുന്നിൻപു­റ­ത്തു­നിന്ന്‌ താഴേ­യ്ക്കുള്ള ദൂരം സുമാർ ഒരു നാഴി­ക­യാ­യി­രു­ന്നി­രി­യ്ക്ക­ണം. എന്നാൽ കുട്ടി­ക്കാ­ല­ത്തിന്റെ അനു­പാ­ത­ങ്ങ­ളിൽ അത്‌ ഒരു മഹാ­യാ­ത്ര­യാ­യി­ത്തോ­ന്നി. അത്രയും ദൂരം നടന്നു ചെല്ലാ­നുള്ള ശരീ­ര­ശേഷി എനി­യ്ക്കി­ല്ലെന്നു നിശ്ച­യിച്ച്‌ അച്ഛനും അമ്മയും പല­പ്പോഴും എന്നെ വീട്ടി­ലി­രു­ത്തി.
കുന്നിൻപുറ­ത്തിന്റെ പ്രകൃതി നിറ­വു­റ്റ­താ­യി­രു­ന്നു. അതിനെ നിര­സിയ്ക്കാതെയാണ്‌ പൊലീ­സു­ക്യാ­മ്പിന്റെ ചെറിയ ചെറിയ കെട്ടി­ട­ങ്ങൾ ഒളിഞ്ഞും പതിഞ്ഞും നിന്ന­ത്‌. മര­ങ്ങൾ, പച്ച­ത്ത­ഴ­പ്പു­കൾ, പക്ഷി­കൾ, പാപ്പാ­ത്തി­കൾ, മര­ങ്ങ­ളിൽനിന്ന്‌ മര­ങ്ങ­ളി­ലേയ്ക്ക്‌ വല­കെ­ട്ടിയ എട്ടു­കാ­ലി­കൾ, പുല്ലിൽ നിറയെ പുല്ലിന്റെ പൂക്കൾ, സൂക്ഷ്മ­ങ്ങ­ളായ സൂര്യ­കു­സു­മ­ങ്ങൾ, നീല­നി­റ­ത്തി­ലുള്ള കൃഷ്ണ­കാ­ന്തി­കൾ. ചെടി­ക­ളി­ല്ലാ­ത്തേ­ടത്ത്‌ വെടു­പ്പുള്ള ചെങ്കൽപ്പാ­റ­കളും പുൽമേ­ടു­ക­ളുടെ കൊച്ചു­വി­സ്തൃ­തി­കളും മഴ പെയ്തു­ക­ഴി­ഞ്ഞാൽ പുൽക്കു­ണ്ടു­കൾ തെളി­നീ­രു­കെട്ടി ചെറിയ കുള­ങ്ങ­ളാ­യി­ത്തീ­രും. വറ്റാ­തെയും ചേറു­പി­ടി­യ്ക്കാ­തെയും അവ മാസ­ങ്ങ­ളോളം നിന്നെ­ന്നു­വ­രും. അവ­യിൽ കുടി­യേറി നീന്തി­ക്ക­ളിച്ച പച്ച­ത്ത­വ­ള­കൾ വെള്ള­ത്തിന്റെ ചിൽത്ത­ട്ടിന്‌ തൊട്ടു­താഴെ പാറി­ക്ക­​‍ിട­ക്കു­മ്പോൾ അവ­യുടെ തൊലി­പ്പു­റത്ത്‌ പറ്റി­നിന്ന വായു­വിന്റെ കുമി­ള­കൾ മാണി­ക്യ­ങ്ങ­ളെ­പ്പോലെ തിള­ങ്ങി. കുന്നിൻപു­റ­ത്തെ­ച്ചുറ്റി താഴ്‌വര­കളും വീണ്ടും കുന്നു­ക­ളു­മാ­ണ്‌. വീടിന്റെ വരാ­ന്ത­യി­ലി­രു­ന്നു­കൊണ്ടു നോക്കി­യാൽ ചെക്കു­ന്നു­മ­ല­യുടെ സാത്വി­ക­മു­ഖ­മാണ്‌ നേരെ കാണു­ക. ആ മുഖവും നോക്കി ഞാൻ എന്റെ ആല­സ്യ­ത്തിൽ മുഴു­കി.
വിര­സ­മായ പാഠ­പു­സ്ത­ങ്ങളെ ഞാൻ ഉപേ­ക്ഷി­ച്ചു. പറി­ഞ്ഞു­പോയ അവ­യുടെ ചട്ട­കളെ പശ­വെ­ച്ചൊ­ട്ടി­യ്ക്കാൻ ഞാൻ മിന­ക്കെ­ട്ടി­ല്ല. അവ­യുടെ താളു­ക­ളിൽ അച്ച­ടിച്ച നിർജ്ജീ­വ­ങ്ങ­ളായ വിവ­ര­ങ്ങ­ളിൽനിന്ന്‌ ഞാൻ അഭയം തേടു­ക­യാ­യി­രു­ന്നു. അങ്ങനെ ഒഴി­ഞ്ഞു­മാ­റലും സ്വാത­ന്ത്ര്യ­വു­മാ­യി­രുന്നു എന്റെ വിദ്യാ­ഭ്യാ­സ­ത്തിന്റെ തുട­ക്കം. ഓർമ്മ­യുടെ ഇത്തി­രി­വെ­ട്ട­ത്തിൽ കാല­ത്തിന്റെ താമ­ര­യി­ല­യിൽ മറ­വി­യെ­പ്പു­ണർന്ന എന്റെ ഗുരു­വിന്റെ കൃപ.
എന്നാൽ മറ്റൊരുപാരാ­യ­ണ­മു­റി­യിൽ അച്ഛൻ എന്നെ സഹാ­യി­ച്ചു. പൊലീ­സു­കാ­രനും ശുദ്ധ­മ­തി­യു­മാ­യി­രുന്ന അച്ഛൻ എന്റെ സംവേ­ദ­ന­ശേ­ഷിയെ ഏതെ­ങ്കിലും പ്രത്യേക താര­യി­ലൂടെ തിരി­ച്ചു­വി­ടാൻ നട­ത്തിയ ശ്രമ­മ­ല്ലാ­യി­രുന്നു അത്‌; ആ യാദൃ­ച്ഛ­ക­ത­യി­ലേയ്ക്ക്‌ തിരി­ഞ്ഞു­നോ­ക്കു­മ്പോൾ ഒന്നേ പറ­യാ­നാ­വൂ, ഗുരു­കാ­രു­ണ്യം. അക്കാ­ലത്ത്‌ ബ്ളാക്കി ആൻഡ്‌ സൺസ്‌ കുട്ടി­കൾക്കായി കഥാ­മാ­ല­കൾ പ്രകാ­ശനം ചെയ്തി­രു­ന്നു. യക്ഷി­ക്ക­ഥ­കളും യവ­ന­-­റോമ മിഥോ­ള­ജി­ക­ളിലെ കഥ­ക­ളും. ധാരാ­ളി­ത്ത­ത്തോടെ ഈ പുസ്ത­ക­ങ്ങൾ അച്ഛൻ എനിക്കു വാങ്ങി­ത്ത­ന്നു. എന്നെ ചൂഴ്ന്ന പ്രകൃ­തി­ക്കു­മേൽ മായാ­ബിം­ബ­ങ്ങ­ളുടെ ഒരു മഹാ­മ­ണ്ഡ­ല­മായി ഈ കഥ­കൾ തമ്പ­ടി­ച്ചു. പ്രകൃ­തിയും കഥ­ക­ളുടെ ഭ്രാന്തിയും മാത്ര­മായി എന്റെ സാക്ഷ­ര­ത്വം.
എന്റെ കലാ­ജീ­വി­ത­ത്തിൽ ഗാഢ­മായ മുദ്ര­പ­തി­പ്പിച്ച ഒരു സംഭവം വിവ­രി­ക്ക­ട്ടെ. നാരാ­യ­ണൻനാ­യ­രെന്നു പേരുള്ള ഒരു തൊഴിൽര­ഹി­തൻ ജോലി­യ്ക്കു­വേണ്ടി അച്ഛനെ സമീ­പി­ച്ചു. നാരാ­യ­ണൻനാ­യർ ഇന്റർമീ­ഡി­യറ്റ്‌ പാസ്സാ­യി­ട്ടു­ണ്ട്‌. അന്നത്തെ ഇന്റർമീ­ഡി­യ­റ്റു­കാ­രനെ അഭ്യ­സ്ത­വി­ദ്യ­നെന്നു പറ­യാം. അയാൾക്ക്‌ ഒരു ജോലി സമ്പാ­ദിച്ചു കൊടു­ക്കാൻ അച്ഛന്‌ കഴി­വി­ല്ലാ­യി­രു­ന്നു. എന്നാൽ, അച്ഛനും നാരാ­യ­ണൻനാ­യരും ഒരു ധാര­ണ­യി­ലെ­ത്തി. പ്രശ്ന­പ­രി­ഹാ­രം, നാരാ­യ­ണൻനാ­യരുടെ പ്രശ്‌­ന­ത്തിനും എന്റെ പ്രശ്ന­ത്തിനും, കുന്നിൻപുറത്തെ ആ ക്യാമ്പിന്റെ ചുമ­തല അച്ഛ­നാ­യി­രു­ന്നു. ക്യാമ്പിൽ ഒരാ­ശു­പ­ത്രി­യു­ണ്ട്‌. രോഗി­ക­ളി­ല്ലാത്ത ആശു­പ­ത്രി. കട്ടിലും കിട­ക്കയും വെള്ള­വി­രി­കളും വെടു­പ്പായി ഒരു­ക്കി­വെച്ച ഓഫീ­സേഴ്സ്‌ വാർഡു­കൾ. അവ­യി­ലൊ­ന്നിൽ നാരാ­യ­­ണൻനാ­യർക്ക്‌ താമ­സി­യ്ക്കാം. വീട്ടിൽ ഊണു കഴി­ക്കാം, എന്നെ പഠി­പ്പി­ക്കാം.
അസാ­ധാ­ര­ണ­മായ ഒര­ദ്ധ്യയ­ന­കഥ ഇവി­ടെ­ത്തു­ട­ങ്ങു­ന്നു. ഏഴോ എട്ടോ വയ­സ്സാ­യി­രുന്നു അന്നെ­നി­യ്ക്ക്‌. പള്ളി­ക്കൂ­ട­ത്തിൽ തുടർച്ച­യായി പോകാ­തി­രുന്ന പ്രകൃ­തൻ. എന്നെ എന്തു പഠി­പ്പി­യ്ക്ക­ണ­മെന്ന്‌ അദ്ധ്യാ­പന പരി­ശീ­ലനം നേടി­യി­ട്ടി­ല്ലാ­തി­രുന്ന നാരാ­യ­ണൻനാ­യർക്ക്‌ പിടി­യു­ണ്ടാ­യി­രു­ന്നി­ല്ല. അങ്ങ­നെ, മറ്റു ഗതി­യി­ല്ലാതെ, താൻ കോളേ­ജിൽ അവ­സാനം പഠിച്ച കാര്യ­ങ്ങൾ എന്നെ പഠി­പ്പി­ക്കുക എന്ന അസം­ബ­ന്ധ­ത്തിന്‌ അദ്ദേഹം മുതിർന്നു. രണ്ടും കല്പിച്ച്‌ നാരാ­യ­ണൻനാ­യർ തന്റെ ഗ്രന്ഥം എനിയ്ക്കു­വേണ്ടി തുറ­ക്കു­ന്നത്‌ ഞാനെന്റെ മന­സ്സിൽ കാണു­ന്നു. ഈ കുട്ടി­യുടെ പ്രായ­ത്തിന്‌ ഉത­കി­യ­തല്ല ഇത്‌, എന്നാൽ എന്റെ കൈവശം മറ്റൊ­ന്നു­മില്ല; സര­സ്വ­തി, ഇത്‌ ഇവ­നിൽ വിള­യട്ടെ! ഗ്രന്ഥം തുറ­ന്ന­പ്പോൾ റോബർട്ട്‌ ബ്രൗണിം­ഗ്‌. ബ്രൗണിംഗ്‌ ബ്രൗണിം­ഗിന്റെ ഗഹ­ന­ങ്ങ­ളായ കാവ്യ­ങ്ങൾ നാരാ­യ­ണൻനാ­യർ എനിയ്ക്ക്‌ വായി­ച്ചു­ത­രാൻ തുട­ങ്ങി. ഏഴോ എട്ടോ വയ­സ്സു­ചെന്ന ഞാൻ ഒരോ­പ്പു­ക­ട­ല­സ്സു­പോലെ ആ കാവ്യ­ങ്ങൾ ഒപ്പി­യെ­ടു­ത്തു.
ഈ യാദൃ­ശ്ചി­ക­ത, സുന്ദ­ര­മായ ഈ അസം­ബ­ന്ധം, സ്മരി­യ്ക്കുമ്പോഴത്രയും കട­പ്പാ­ടു­ക­ളുടെ സ്നേഹ­ത്തിൽ ഞാൻ പര­വ­ശ­നാ­യി­ത്തീ­രു­ന്നു....­ഞാൻ കോളേ­ജ­ദ്ധ്യാ­പ­ക­നാ­യി­രുന്ന കാലത്ത്‌ നാരാ­യ­ണൻനാ­യർ ഞങ്ങളെ സന്ദർശി­ച്ചു. സൈനിക സേവ­ന­മ­നു­ഷ്ഠിച്ച്‌ ഒരു­യർന്ന ഉദ്യോ­ഗ­സ്ഥ­നാ­യി­ക്ക­ഴി­ഞ്ഞി­രുന്നു അദ്ദേ­ഹം. ആരു­ടെയും കാലു­തൊട്ട്‌ നെറു­ക­യിൽ വെയ്ക്കാൻ പരു­ക്ക­നായ ആധു­നി­കത നമ്മെ അനു­വ­ദി­യ്ക്കു­ക­യി­ല്ല­ല്ലോ, അതി­നാൽ ഞാന­ദ്ദേ­ഹ­ത്തിന്റെ മുമ്പിൽ മനസ്സാ പ്രണ­മി­ച്ചു.
“സേർ,” വികാ­രാ­വേ­ശ­ത്തോടെ ഞാൻ പറ­ഞ്ഞു, “എനിയ്ക്ക്‌ ഭാഷ­യിൽ എന്തെ­ങ്കിലും ചെയ്യാൻ കഴി­യു­ന്നു­ണ്ടെ­ങ്കിൽ അതിനു കാര­ണ­ക്കാ­രൻ മാഷാ­ണ്‌.”
സേർ എന്നും മാഷെന്നും ഉള്ള സംബോ­ധന സൈനിക ഉദ്യോ­ഗ­സ്ഥ­നായ നാരാ­യ­ണൻനാ­യരെ അമ്പ­ര­പ്പി­ച്ചെന്നു തോന്നി. ബ്രൗണിം­ഗിന്റെ കാവ്യ­ങ്ങൾ അദ്ദേ­ഹത്തെ സംബ­ന്ധി­ച്ചി­ട­ത്തോളം ഒരു നേരിയ ഓർമ്മ­പോ­ലു­മ­ല്ലാ­യി­രു­ന്നു; എനി­യ്ക്കാ­കട്ടെ അവ മായി­ക­മായ ഒരു പാഥേ­യ­വും. എന്റെ രഥ്യ­യിലെ മറ്റൊരു വഴി­യ­മ്പ­ലം, മറ്റൊരു പൊൻമോ­തി­രം, ഗുരു­കാ­രു­ണ്യ­ത്തിന്റെ ആവർത്ത­നം.
നമോ­വാ­കം.

`ഇതി­ഹാ­സ­ത്തിന്റെ ഇതി­ഹാസം` എന്ന പുസ്ത­ക­ത്തിൽ നിന്ന്‌ (ഡി.­സി. ബുക്സ്‌)