Followers

Tuesday, October 27, 2009




thomas p kodiyan


ezhuth/ dec/ 2009




തീക്കട്ടയിൽ ഒരു ഉറുമ്പ്‌

രാത്രി; പാതിരാവൊന്നുമായില്ല.
കുടുംബം; അണുവല്ല-പരമാണു! ഡാഡിമമ്മിയും,
പിന്നൊറ്റപ്പുത്രനും മാത്രം.
രംഗം; കിടപ്പുമുറി.
ചെക്കൻ; ഏഴുവയസ്സുകാരൻ. നല്ല ഉറക്കം.
അനുകൂലമായൊരു സാഹചര്യത്തിന്റെ ആനുകൂല്യത്തിൽ ഡാഡി മമ്മിമാർ തലമുറകൾ കൈമാറിവന്ന, ജന്മസിദ്ധവും പ്രാചീനവുമായൊരു കലാരൂപത്തെ തങ്ങളാലാവുന്ന രീതിയിൽ പുനഃപരീക്ഷിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ചെക്കൻ ഒരു ദുഃസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നൊരു കാറൽ.
കാറൽ മാക്സല്ല.
നാടൻ ഭാഷയിലൊരു കാറിച്ച....
പരീക്ഷണത്തിനിടയിൽ തടസ്സം നേരിട്ടതുകൊണ്ട്‌ ഡാഡി, മുറിവേറ്റൊരു കുഞ്ഞു കാട്ടുപോത്തിന്റെ അമർഷവും ചെക്കനുൽപാദിപ്പിച്ച അപസ്വരത്തിന്റെ ഞെട്ടലും മറച്ചു വയ്ക്കാതെ പരമാവധി സ്വയമടക്കിക്കൊണ്ടു മുരണ്ടു.
'ന്തൂട്ട്‌റാ ചെക്കാ?'
'ച്വൊപ്പനം കണ്ട്‌....'
'ന്തൂട്ട്‌ ചൊപ്പനം?'
'മമ്മി'ല പ്രേതം വായീന്നു കടന്നലിനേം തുപ്പി ഇന്ന പിടിക്കാനോടിച്ചിടേണ്‌...ബ്ബ്ബ്വാ​‍ാ​‍ാ'
'നീ വാ പൊളി നിറുത്ത്‌. നീയാ സിനിമ എത്ര പ്രാവശ്യം കണ്ടു?'
'ഏഴ്‌ പ്രാശം.....'
'ന്നാപ്പിന്നെ പണ്ടാറടങ്ങാൻ നിനക്കതൊരു മൂന്നു പ്രാവിശ്യേം കൂടി കാണാർന്നില്ലേ? പത്തും തെകഞ്ഞേനേം'
നിങ്ങളൊന്നു മിണ്ടാതിരി. ചെക്കനപിന്നേം പേടിപ്പിക്കാണ്ട്‌...കൊഴപ്പം നിങ്ങട തന്ന്യാ. ചുമ്മാ കണ്ട അലവലാതി കാസ്സറ്റൊക്കെക്കൊണ്ടന്നു വീട്ടിലു വച്ചാ പിന്നെ പിള്ളേരു കാണൂലേ...' മമ്മി ഇടപെട്ടു. മകനെ നെഞ്ചോടു ചേർത്തു കിടത്തി. അവന്റെ പുറത്ത്‌ തട്ടി. 'പോട്ടേട്ടോ....ചക്കരേല്ലേ? പോട്ടേട്ടോ..... ഇന്റെ മോനായിക്ക്‌ ഏതു ദേവനെയാ കൂടുതലിഷ്ടം?'
'മഹാദേവനെ'
'ഹായ്‌! ശിവനെ. മഹാശക്തനായ ദേവൻ. ഇന്റ മോൻ പഞ്ചാക്ഷരീം ചൊല്ലിക്കെടന്നോ. മഹാദേവൻ അമ്മേട മോനായീനേ എല്ലാ പേടിസ്വപ്നത്തിന്നും രക്ഷിക്കും. ശിവന്റെ പേര്‌ കേട്ടാത്തന്നെ എല്ലാ പ്രേതഭൂതങ്ങളേം ഓടിപ്പോകും....'
താമസിച്ചില്ല.
ചെക്കൻ കാര്യപരിപാടിയിലേക്കു കടന്നു. 'ഓം നമഃശിവായ, ഓം നമഃശിവായ..... പഞ്ചാക്ഷരി പത്താവുന്നതിനു മുമ്പ്‌ ചെക്കനുറങ്ങി'.
'ഇനീപ്പെ ഒന്നിനും പറ്റൂല്ല.' ഡാഡി മലയാളം അക്ഷരം 'ട' പോലെയും മമ്മി 'റ' പോലെയും പരിണമിച്ചു.
എല്ലാം ശാന്തമായി. ഉറക്കം അതിന്റെ ഉച്ചകോടിയിൽ തുടരവേ, ദാ കേൾക്കുന്നു ചെക്കന്റെ കാറിച്ച, രണ്ടാംഘട്ടം ! ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയോടെ ഡാഡി പല്ലിറുമ്മി. 'ഇപ്പൊ ന്ധൂട്ട്‌റാ ചെക്കാ നിനക്കു പറ്റ്യേ?' 'പിന്നേം ച്വൊപ്പനം കാണുവാ'
'ഇപ്പൊ ന്ധൂട്ട്‌ ച്വൊപ്പനാ കണ്ടേ?'
'ഇപ്പൊ ശിവനാ എന്നെ കുന്തം കൊണ്ടുകുത്താനോടിക്കണേ.'
മമ്മി ഡാഡിമാർ വാ പൊളിച്ചു.
'തീക്കട്ടയിലുറുമ്പരിക്ക്യേ?'