Followers

Showing posts with label k g unnikrishnan. Show all posts
Showing posts with label k g unnikrishnan. Show all posts

Saturday, January 2, 2010

മൊബൈല്‍ഫോൺ നിരോധിച്ചാൽ മലയാളസിനിമ രക്ഷപ്പെടുമോ?



k g unnikrishnan


2009ൽ ഇതുവരെ കേട്ട ഏറ്റവും നല്ല തമാശയായിട്ടാണ്‌ സിനിമയുമായി ബന്ധപ്പെട്ടവരുടെ 'മൊബൈല്‍നിരോധനത്തെ'ക്കുറിച്ചു വായിച്ചപ്പോള്‍തോന്നിയത്‌. പ്രതിയെ കിട്ടിയില്ലെങ്കിൽ അയാളോടിച്ച കാറിനെ അറസ്റ്റു ചെയ്യുന്നപോലെ പരിഹാസ്യമായ ഒന്നായി തോന്നി ആ തീരുമാനം.
ഒരു വ്യവസായം ലാഭത്തിലാക്കുന്നതിന്റെ രണ്ടു പ്രധാന മാർഗ്ഗങ്ങളിൽ ഒന്ന്‌ ചിലവു ചുരുക്കലും, മറ്റൊന്ന്‌ വരുമാനം കൂട്ടലുമാണെന്നു സമ്മതിക്കുന്നു. പക്ഷേ സിനിമയിൽ ചിലവു കൂടുന്നതൊന്നുമല്ല ,സിനിമ നഷ്ടത്തിലാകുന്നതിന്റെ പ്രധാന കാരണം. സൂപ്പർ താരങ്ങളുടെ റേറ്റുമല്ല. പ്രത്യുത, ജനങ്ങൾ കാണുന്ന സിനിമയില്ലാത്തതാണ്‌ പ്രശ്നം.
എന്താണ്‌ ഇപ്പോഴത്തെ സിനിമ? വെറും പുറം തോട്‌. മാത്രം. പേടുതേങ്ങ പോലെ ഉള്ളിലൊന്നുമില്ല. എല്ലാവരും ആദ്യം ചെയ്യുന്നത്‌ സൂപ്പർതാരങ്ങളുടെ ഡേറ്റ്‌ വാങ്ങുക എന്നതാണ്‌. അതിനു ശേഷം അവർക്കു മീശപിരിക്കാനും നീളൻ ഡയലോഗുകൾ ഫിറ്റു ചെയ്യാനുമുള്ള കുറേ ഏച്ചുകൂട്ടലുകൾ .കഥ എന്നൊന്ന്‌ ഇല്ല. കഥയില്ലായ്‌മയാണ്‌ മലയാളസിനിമക്കുള്ള പ്രധാന പോരായ്‌ക. ചില സംവിധായകരുടേയും തിരക്കഥാരചയിതാക്കളുടേയും ഒക്കെ കഥയില്ലായ്‌മകൂടിയാകുമ്പോൾ 100 ദിവസം ഓടുന്നതിനു പകരം മൂന്നാം ദിവസം തീയേറ്ററിൽ നിന്നു ഓടും പടം.

വിജയിച്ച പടങ്ങളുടെ ചുവടു പിടിച്ചുള്ള വികലമായ അനുകരണങ്ങൾക്ക്‌ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍നമുക്കുണ്ട്‌. നരസിംഹം, ദേവാസുരം എന്നിവയുടെ ചുവടു പിടിച്ചിറങ്ങിയ എത്ര സിനിമകളാണ്‌ എട്ടുനിലയിൽ പൊട്ടിയത്‌? തൊമ്മന്റെ മക്കളുടേ,തുറുപ്പുഗുലാന്റേയുമൊക്കെ വ്യാജപ്പതിപ്പുകൾ എത്രെണ്ണമാണ്‌ മലയാളികൾ സഹിക്കേണ്ടി വന്നത്‌. വിജയിച്ച പടങ്ങളുടെ ചുവടു പിടിച്ച്‌ മറ്റു വിജയിച്ച തമിഴ്‌ -ഹിന്ദി-സിനിമകളുടെ വീഡിയോ കണ്ട്‌ ഷൂട്ടിംഗ്‌ സ്ഥലത്തു തയ്യാറാക്കുന്ന തിരക്കഥകളാണ്‌ പലതും എന്നാണ്‌ അണിയറ വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്‌.

എന്നാൽ 60 കളിലും, 70കളിലും സ്ഥിതി ഇതായിരുന്നില്ല. നല്ല സാഹിത്യരചനകൾ ,നടന്മാരുടെ കഴിവുകൾ പുറത്തുകൊണ്ടു വന്ന രീതിയിൽ തിരക്കഥയെഴുതി അവതരിപ്പിച്ചപ്പോൾ അവയെല്ലാം വിജയം കണ്ടില്ലേ?ചെമ്പങ്കുഞ്ഞും കുഞ്ഞാനേച്ചനും അതുപോലെമലയാളസാഹിത്യത്തിലെ പല കഥാപാത്രങ്ങളും അനുഗൃഹീതനടന്മാരിലൂടെ മുന്നിലെത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു.ഇന്നും തിരഞ്ഞാൽ ധാരാളം അത്തരം കഥകൾ ലഭിക്കും. പക്ഷേ അതിനൊന്നും ആർക്കും സമയമില്ലല്ലോ.
നല്ല ഹോം‌വർക്കു ചെയ്തു വർഷങ്ങൾകൊണ്ടെടുക്കുന്ന സിനിമകൾ വിജയിക്കും എന്നതിന്റെ തെളിവാണ്‌` ഭരതൻ,പത്മരാജൻ, ബ്ലെസ്സി എന്നിവരുടെ ചിത്രങ്ങൾ. വൈശാലിയുടെ ഓരോ രംഗങ്ങളും ചിത്രങ്ങളാക്കിയ ശേഷമാണ്‌ ഭരതൻ സിനിമയെടുത്തത്‌ എന്നു കേട്ടിട്ടുണ്ട്‌. ബ്ലെസ്സിയാണെങ്കിലും ഓരോ തിരക്കഥ രൂപപ്പെടുത്തുന്നതിനു പിന്നിലും ത്യാഗപൂർണ്ണമായ അദ്ധ്വാനശേഷി ഉപയോഗപ്പെടുത്തുന്നുണ്ട്‌. എം.ടി.യുടേയും പത്മരാജന്റേയും ചിത്രങ്ങളും തിരക്കഥയുടെ മേന്മകൊണ്ടാണ്‌ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്‌. കൊമേഴ്‌സ്യൽ സംവിധായകൻ എന്നറിയപ്പെടുന്ന പ്രിയദർശൻ പോലും ഹോംവർക്കു ചെയ്തെടുത്ത സിനിമകൾ ,കാലാപാനി,ഇപ്പോൾ കാഞ്ചീവരം-നല്ല സിനിമകളായി

മലയാള സിനിമയുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്‌ ഇത്തരം കാര്യങ്ങളിലാണ്‌. നല്ല കഥ തിരെഞ്ഞെടുക്കുക. അതിനു ശേഷം താരങ്ങളെ കഥാപാത്രങ്ങൾക്കനുസരിച്ചു തീരുമാനിക്കുക. സിനിമയുടെ പൂര്‍ണ്ണരൂപം ആയതിനു ശേഷം മാത്രം ഷൂട്ടിംഗ്‌ ആരംഭിക്കുക. അതാണ്‌` വേണ്ടത്‌. ഇവിടെ പുരുഷനു നിഴലായി മാത്രമാണ്‌ ഇപ്പോള്‍ സ്ത്രീയുള്ളത്‌. . സ്ത്രീകൾക്കു പ്രാധാന്യമു ള്ള സിനിമകൾ ഉണ്ടാകുന്നതേയില്ല. ഒരു പെണ്ണിന്റെ കഥയും ,തുലാഭാരവും എല്ലാം ഓർമ്മകൾ മാത്രം.
വ്യത്യസ്തമായ സിനിമകൾ വിജയിക്കുമെന്നതിന്റെ തെളിവാണ്‌ സത്യൻ അന്തിക്കാട്‌- ശ്രീനിവാസൻ ടീമിന്റെ വിജയങ്ങള്‍.. അവരുടെ കഥാപാത്രങ്ങൾ നമ്മളിലൊരാളായി നമ്മൾ കാണുന്നു.
ഈ അവസ്ഥയിൽ എല്ലാവരുംകൂടി തീരുമാനിച്ച ചിലവു ചുരുക്കലുകൾ പലതും പ്രായോഗികമല്ല എന്നു കാണാം. സിനിമയുടെ പ്രധാനഭാഗം എടുക്കാൻ 45 ദിവസം നീട്ടാതിരിക്കാൻ പറ്റുമോ? പരസ്യമായി കുറച്ചാലും അഭിനയിക്കണമെങ്കിൽ പണം തരണമെന്നവർ പറയാനാണ്‌ സാധ്യത. പിന്നെ, അവാർഡുസാധ്യതയുള്ള കഥാപാത്രങ്ങളാണെങ്കിൽ കുറച്ചേക്കാം. സെറ്റിൽ എല്ലാവരും സ്ക്കൂൾകുട്ടികളെപ്പോലെ അടങ്ങിയൊതുങ്ങിയിരിക്കുമോ? അതുകൊണ്ട്‌ പ്രിയപ്പെട്ട സിനിമക്കാരാ കട്ടവനെ പിടിക്കാതെ കളവു കുറയ്ക്കാൻ പറ്റുമോ? രോഗം ശരിയായി പഠിച്ചു ചികിത്സിക്കുക.

മരുന്ന്‌

k g unnikrishnan



അതിശക്തമായ വയറുവേദനകൊണ്ട്‌ എരിപൊരികൊള്ളുന്ന 10 വയസ്സുകാരൻ മകനേയും കൂട്ടി ഡ്രൈവർ കുട്ടപ്പൻ ഡോക്ടറുടെ അടുത്തെത്തി
ഡോക്ടർ, എന്റെ മകനു രണ്ടുദിവസമായി ശക്തിയായ വയറുവേദന. ചൊറിച്ചിലുമുണ്ട്‌. വയറ്റിൽ വിരയും, കൃമികളുമുണ്ടെന്നാണ്‌` തോന്നുന്നത്‌. വയറ്റിലെ കൃമികൾ പെട്ടെന്നു നശിക്കുന്ന ഒരു മരുന്ന്‌ വേഗം കുറിച്ചു തരൂ ഡോക്‌ടർ

ഡോക്‌ടർ കുട്ടപ്പന്റെ മകൻ കുട്ടനെ ഒന്നു പരിശോധിച്ചിട്ട്‌ രണ്ടു കുപ്പി മരുന്നുകൾ എഴുതി. എന്നിട്ടു പറഞ്ഞു, ആദ്യം എഴുതിയിരിക്കുന്നത്‌ രാത്രിയിലും രണ്ടാമതെഴുതിയിരിക്കുന്നത്‌ രാവിലേയും 20 മില്ലി വീതം കഴിക്കുക. മരുന്നിന്‌ മെഡിക്കൽഷാപ്പിൽ പോകണമെന്നില്ല. എല്ലാ കടകളിലും കിട്ടും. കുട്ടപ്പന്റെ മകൻ കുട്ടൻ തപ്പിത്തടഞ്ഞ്‌ മരുന്നിന്റെ പേർ വായിച്ചു. ആദ്യം എഴുതിയത്‌ കൊക്കോക്കോളയും, രണ്ടാമതെഴുതിയത്‌ പെപ്‌സിയുമായിരുന്നു.

Tuesday, October 27, 2009

രോഗികൾക്കും വിശപ്പുണ്ട്‌







k g unnikrishnan
ezhuth/ dec/ 2009






രോഗികൾക്കും വിശപ്പുണ്ട്‌
മുൻ രാഷ്ട്രപതി കേരളത്തിൽ വന്നപ്പോൾ, വിശപ്പിന്റെ വിളി കേട്ട്‌ ഒരു ഡോക്ടർ പിണങ്ങിപ്പോയ വാർത്ത ചെറുതല്ലാത്ത പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ സ്ഥലം പിടിച്ചിരുന്നല്ലോ. അതുവായിച്ചപ്പോൾ തോന്നിയ ചില വിശപ്പിന്റെ ചിന്തകളാണ്‌ ഈ കുറിപ്പിനാധാരം.
പ്രത്യക്ഷത്തിൽ പ്രസ്തുതവാർത്ത, വി.വി.ഐ.പികൾ വരുമ്പോഴുള്ള തന്ത്രപ്പാടിൽ വി.ഐ.പികൾ അനുഭവിക്കുന്ന അസ്വസ്ഥതകളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌. പണം കിട്ടാറില്ല എന്ന പേരിൽ ടാക്സി ഡ്രൈവർമാർ ഇത്തരം ജോലികളിൽ നിന്ന്‌ ഒഴിയാറുണ്ട്‌. പോലീസുകാർക്കാണെങ്കിലും ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇത്തരം സന്ദർഭങ്ങളിൽ ജോലി ചെയ്യുന്നുണ്ട്‌.
എങ്കിലും ഇവിടെ വിഷയം ഡോക്ടറാണല്ലോ. ഒരു ദിവസം ഭക്ഷണം അൽപം വൈകിയപ്പോൾ ഇത്ര ശക്തമായി ഒരു ഡോക്ടർ പ്രതികരിക്കുകയും അതിനെ അനുകൂലിച്ചുകൊണ്ട്‌ സഹപ്രവർത്തകരും അവരുടെ സംഘടനാ പ്രതിവിധികളും രംഗത്തുവരികയുമുണ്ടായി. എന്നാൽ ഈ ഡോക്ടർമാരെ ഇത്രയും സമ്പന്നരാക്കിയ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഇങ്ങനെ വിശപ്പ്‌ എന്ന ഒരവസ്ഥയുണ്ടെന്ന്‌ എപ്പോഴെങ്കിലും ഈ ഡോക്ടർമാർ ചിന്തിച്ചിട്ടുണ്ടോ?
സർക്കാർ ആശുപത്രികളിലാണെങ്കിലും സ്വകാര്യ 'മേടിക്കൽ'സെന്ററുകളിലാണെങ്കിലും രോഗികളാകട്ടെ അവരുടെ ബന്ധുക്കളാകട്ടെ ഈ വിശപ്പ്‌ മാറ്റിവച്ചു വേണം എത്താനെന്നാണ്‌ ഇവരുടെ മതം. എന്റെ അനേകം സ്വന്തമായ അത്തരം അനുഭവങ്ങളിൽ ഒരെണ്ണംമാത്രം പറയാം. വിശപ്പ്‌ നിയന്ത്രിക്കാനാകാത്ത ഒരു അവസ്ഥയുമായി എറണാകുളത്ത്‌ ഇത്തരം ചികിത്സയ്ക്ക്‌ പ്രസിദ്ധമായ ഒരാശുപത്രിയിലെത്തിയതാണ്‌. രണ്ടു ദിവസം മുമ്പ്‌ ബുക്കുചെയ്തപ്പോൾ 11 മണിക്കുവരാൻ പറഞ്ഞു. സ്വന്തം ആവശ്യമായതുകൊണ്ട്‌ 10.30 ന്‌ തന്നെ എത്തി കാത്തിരിപ്പുതുടങ്ങി. 11,12, 1 മണി. ഡോക്ടർ വരുന്നില്ല. വളരെ വിനയത്തോടെ സിസ്റ്ററിനോടു ചോദിച്ചു, വിശക്കുന്നു, ഭക്ഷണം കഴിച്ചിട്ടുവരട്ടെ എന്ന്‌ ഉടനെ മറുപടി വന്നു. പോകുന്നതിനു കുഴപ്പമില്ല പക്ഷേ, ഡോക്ടർ വിളിക്കുമ്പോൾ ഇല്ലെങ്കിൽ അവസാനമേ കാണാൻ പറ്റുകയുള്ളു. ചിലപ്പോൾ കാണാനൊത്തില്ലെന്നും വരും. ഒന്നിനു പോകാൻപോലും ധൈര്യമില്ലാതെ അവിടെ ഇരുന്നു അവസാനം ഡോക്ടർ വന്നത്‌ 4.30 ന്‌.കണ്ടത്‌ 5.30 ന്‌. രോഗ വിവരം ശരിക്കുപറയാൻപോലും ഉള്ള ശക്തി ചോർന്നുപോയിരുന്നു. തിരക്കുണ്ട്‌, ഒരുപാടുരോഗികൾ പുറത്തുനിൽക്കുന്നു എന്നു പറഞ്ഞ്‌ വിശദീകരിക്കാൻ സമ്മതിച്ചതുമില്ല.
ഇവിടെ എന്താണു സംഭവിച്ചതെന്നു പിന്നീടാണ്‌ അറിഞ്ഞത്‌. 11 നു വരുമ്പോൾ ഡോക്ടർ തീയറ്ററിലായിരുന്നു. രണ്ടു മണിക്ക്‌ അവിടെനിന്നിറങ്ങി നേരെപോയി ഭക്ഷണം കഴിച്ച്‌ വിശ്രമിച്ചിട്ടാണ്‌ 4.30 ന്‌ പ്രിയപ്പെട്ട 'രോഗികളെ കാണാനെത്തിയത്‌
ഈ വിവരം ഞങ്ങൾ രോഗികളോടു പറഞ്ഞിരുന്നെങ്കിൽ ഉച്ചപ്പട്ടിണി ഒഴിവാക്കാമായിരുന്നു. അതു ഡോക്ടറോ ആശുപത്രി അധികാരികളോ ഡ്യൂട്ടി സിസ്റ്ററോ അറിയിക്കാത്തത്താണോ, അഥവാ അറിഞ്ഞിട്ടും അവർ പറയാത്തത്താണോ എന്ന്‌ ഇപ്പോഴും അറിയില്ല. ഏതായാലും രോഗിയുടെ വിശപ്പ്‌ ഇവർക്കു പ്രശ്നമല്ല എന്നു മാത്രം മനസ്സിലായി. അടുത്ത ദിവസവും ഇതിന്റെ ആവർത്തനമായിരുന്നു. അൾട്രാസൗണ്ട്‌ സ്കാൻ, എൻഡോസ്കോപ്പി എന്നിവയ്ക്കായി 9 മണിക്ക്‌, ഒന്നു കഴിയാതെ എത്തണമെന്നു പറഞ്ഞു. 8 നു തന്നെ എത്തി. അൾട്രാസൗണ്ടിന്റെ ആൾ എത്തിയത്‌ 10 ന്‌. രണ്ടു സ്ഥലത്തും ആദ്യത്തെ നമ്പർ ആക്കണമെന്നും വിശന്നാൽ ബുദ്ധിമുട്ടാണെന്നും ഒക്കെപറഞ്ഞതാണ്‌. പക്ഷേ, ആദ്യത്തെതു കഴിഞ്ഞ്‌ 11 നു മാത്രമാണ്‌ രണ്ടാമത്തേതിനു പേരു ചേർത്തത്‌. ഫലമോ, വെറും വയറ്റിൽ ഒന്നരവരെ നിന്നിട്ടും എൻഡോസ്കോപ്പിക്കു വിളിച്ചില്ല. പുറത്തുനിന്നു ബഹളംവെച്ചതു കേട്ട ഡോക്ടർ പുറത്തുവന്നു വിളിച്ചിട്ടാണ്‌ രണ്ട്‌ മണിക്കെങ്കിലും എൻഡോസ്കോപ്പി നടന്നത്‌. എനിക്കപ്പോൾ തോന്നിയത്‌, ഇതുപോലെ ഒരാഴ്ച അവിടെ ചികിത്സിച്ചാൽ ഉച്ചഭക്ഷണം ഒഴിവാക്കാൻ പഠിക്കുമായിരുന്നു എന്നാണ്‌. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏറ്റക്കുറച്ചിലുകളോടെ ഇതു വായിക്കുന്നവർക്കെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഉണ്ടായിരിക്കാമെന്നുറപ്പാണ്‌.
ഇത്‌ ഒ.പിയിലുള്ളവരുടെ അനുഭവം. കിടത്തി ചികിത്സയിലാണെങ്കിലും രോഗികൾക്കും ബന്ധുക്കൾക്കും വിശപ്പുമാറ്റിവയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ധാരാളം. ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ കണ്ട്‌ വിവരം ചോദിച്ചു മനസ്സിലാക്കിയിട്ടു ഭക്ഷണം കഴിക്കാമെന്നുവച്ചാൽ ചിലപ്പോൾ അന്നു ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നുവരും. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും ഡോക്ടർ ഇപ്പോൾ വരും, അതുകഴിഞ്ഞു ഭക്ഷണം കഴിച്ചാൽ മതി എന്നു ഉത്തരവ്‌. ചിലപ്പോൾ തൊട്ടുതാഴെയുള്ള മുറിയിൽ വന്നിട്ട്‌ ഡോക്ടർ താഴെപോയി ഒ.പിയും കഴിഞ്ഞ്‌, ചിലപ്പോൾ ഭക്ഷണവും കഴിഞ്ഞായിരിക്കും വരിക. ഡോക്ടർ പെട്ടെന്നു വന്നാലോ എന്നു പേടിച്ച്‌ രോഗിയുടെ ബന്ധുവും ഈ കുരുക്കിൽപെടാറുണ്ട്‌. ഒഴിവാക്കുന്ന ചില ബുദ്ധിമുട്ടുകളാണിത്‌.
എന്നാൽ ഇതിലപ്പുറമാണ്‌ ആശുപത്രിയിൽ നിന്നും ഡിശ്ചാർജ്ജു ചെയ്യുമ്പോഴത്തെ അവസ്ഥ. രാവിലെ 10ന്‌ ഡിശ്ചാർജ്‌ പറഞ്ഞാൽ ഉച്ചയ്ക്ക്‌ വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു വിചാരിച്ച്‌ ബില്ലടയ്ക്കാനുള്ള ഓട്ടം തുടങ്ങും. ബിൽ സെക്ഷനിൽ ചോദിച്ചാൽ ഡ്യൂട്ടി സിസ്റ്ററിനോടു ചോദിക്കാൻ പറയും. ഡോക്ടറുടെ ഫീസ്‌ എഴുതിയിട്ടില്ല. ഡോക്ടർ വരട്ടെ, എന്നൊക്കെയായിരിക്കും മറുപടി. ഒടുക്കം ഉച്ചയോടുകൂടി ഒപ്പിട്ടാലോ. ബില്ലടയ്ക്കാൻ ചെല്ലുമ്പോൾ അവിടെ ഇന്റർവെൽ ആയിരിക്കും. പിന്നീട്‌ അവരുടെ ഊണുകഴിഞ്ഞ്‌ ബില്ലടയ്ക്കുമ്പോൾ മൂന്നു മണി കഴിയും. ഇതിനിടയിൽ ഭക്ഷണം പോയിട്ട്‌ വെള്ളം കുടിക്കാൻപോലും രോഗിയുടെ ബന്ധുവിനു സാധിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റോ മറ്റോ വേണമെങ്കിൽ പിന്നെയും താമസിക്കും.
ഇത്തരത്തിൽ രോഗികളുടെ വിശപ്പു ഗൗനിക്കാത്ത ഡോക്ടർക്ക്‌ വിശപ്പിന്റെ വിളി സഹിക്കാതായെന്നു വായിച്ചപ്പോൾ സത്യത്തിൽ ഉള്ളിൽ സന്തോഷമാണ്‌ തോന്നിയത്‌. സ്വന്തം ഒ.പി.യിൽ 5 മിനിറ്റിന്റെ ഇടവേളകളിൽ 100 മുതൽ 250 രൂപ വരെ കൈപ്പറ്റുന്നവരാണെങ്കിൽ അവർക്കും വിശപ്പു പ്രശ്നമല്ലെന്നും നമുക്കറിയാം. എല്ലാ ഡോക്ടർമാരും ഇത്തരക്കാരാണെന്നു പറയുന്നില്ല. രോഗികളുടെ പ്രത്യേകതകൾ മനസ്സിലാക്കി അവർക്കുവേണ്ട വിട്ടുവീഴ്ചകൾ ചെയ്യുന്ന കുറച്ചുപേരെങ്കിലുമുണ്ട്‌. അത്തരക്കാർക്കു എണ്ണം ഈ സ്വാശ്രയകാലാവസ്ഥയിൽ വീണ്ടും കുറയുന്നതായാണ്‌ കാണുന്നത്‌.
ഏതായാലും വിശപ്പ്‌ എല്ലാവർക്കുമുണ്ട്‌. എന്നു കൂടി ചിന്തിക്കാനുള്ള അവസരമായി ഡോക്ടർമാരും അവരുടെ സംഘടനകളും ഈ സംഭവത്തെക്കുറിച്ചുള്ള ചർച്ചയിൽ വിലയിരുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.