Followers

Sunday, June 2, 2013

അനുഭവം

കെ എം രാധ                     


ഇടത്തരം യാഥാസ്ഥിതിക അമ്പലവാസി കൂട്ടുകുടുംബത്തില്‍  ഇരുപത്താറ്‌ അംഗങ്ങള്‍ക്കൊപ്പം 31 വര്‍ഷം താമസിച്ച് ജീവിതത്തിലെ പെരുങ്കളിയാട്ടങ്ങള്‍ കണ്ട് സ്തബ്ധയായവള്‍...ലഹരി പാനവും,മുഴുഭ്രാന്തും,വ്യവഹാരങ്ങളും,ഗുരുതിയും,ശാക്തേയ പൂജയും,മന്ത്രോച്ചാരണങ്ങളും കൂടിക്കുഴഞ്ഞവര്‍ക്കിടയില്‍പ്പെട്ട് സ്വപ്നവും,യാഥാര്‍ത്ഥ്യവും വേര്‍തിരിക്കാനാവാതെ കാലിടറിയവള്‍..എന്‍റെ സാഹിത്യജീവിതം  തുടങ്ങുന്നതവിടെ നിന്നാണ്.
            സമത്വസുന്ദരലോകം കെട്ടിപ്പടുക്കാമെന്ന് വ്യാമോഹിച്ച് കൊമ്മേരി കുന്നിന്‍റെ  പള്ളയ്ക്കകത്ത് വിപ്ളവ ചിന്തകള്‍ക്ക് നിറം കൊടുത്ത കരുമാടി,പിതൃപീഡനത്താല്‍ മനോരോഗാശുപത്രിയില്‍ എത്തപ്പെട്ട പേരില്ലാ പെണ്‍കുട്ടി,പേരുകേട്ട വിഷഹാരിയും നാട്ടുവൈദ്യനുമെന്ന നാട്യത്തില്‍ ,വട്ടുള്ളവരെ ചങ്ങലയ്ക്കിട്ട് ,നെല്ലിയ്ക്കാത്തളം വെയ്ക്കുന്ന ,അപസ്മാരക്കാരനെ  ,പച്ചമരുന്ന് കലക്കി കൊടുത്ത്‌,ചൂരല്‍ പ്രഹരത്താല്‍ കൊന്ന ദുര്‍മന്ത്രവാദി കേളുമൂപ്പന്‍,  തറവാട്ടിലെ  ആഢൃത്വം വലിച്ചെറിഞ്ഞ് അന്യജാതിക്കാരനൊപ്പം ഇറങ്ങിപ്പോയ ശ്രീജ....
        മുപ്പത് വര്‍ഷം മുന്‍പ്‌  സര്‍ക്കസ്സ്‌ കൂടാരത്തിന് മുകളില്‍ നിന്ന്  പ്രകാശചൂട്ടുകള്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍  വ്യാപിപ്പിക്കുന്നത് പോലെ സമൂഹത്തിന് നേരെ കണ്ണാടി തിരിച്ചു വെച്ചു...പിന്നെ ....നീണ്ട മൌനത്തിന്‍,നിഷേധകൊടുമ്പുകള്‍.....>...... .
 മനുഷ്യമനസ്സിന്‍റെ കാണാകാഴ്ചകളില്‍ അലയുമ്പോള്‍ കഥകള്‍ പിറവിയെടുക്കുന്നു,കഥാപാത്രങ്ങള്‍ ചമയങ്ങളില്ലാതെ അരികിലെത്തുന്നു.
            ....നിശ്ശബ്ദതയുടെ ഹിമാലയന്‍ ഭിത്തികളില്‍   വെറുങ്ങലിച്ച് തല തല്ലി   പൊയ്ക്കാലുകളില്‍ വേച്ചുവേച്ചു നടന്ന  അടുത്ത മുപ്പതാണ്ടുകള്‍..  .....      കാലത്തിന് കണ്ണീര്‍ കലക്കം,എനിക്കും....
    മാനസികവിഭ്രാന്തിയും ,മറവി രോഗവും പിടിപെട്ട അമ്മ,വിലങ്ങണിയിച്ച കുടുംബജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍,സര്‍ക്കാര്‍ സങ്കര  വിദ്യാലയങ്ങളിലെ അധ്യാപനം കൌമാരക്കാരിലെ വൈകാരിക ഭാവങ്ങള്‍ ഇഴയടുപ്പത്തോടെ അടുത്തറിഞ്ഞ നിമിഷങ്ങള്‍.......................
    കോഴിക്കോട് എന്‍റെ ജന്മദേശം.....
    ഒരു ചെറുപ്പക്കാരന്‍ അച്ഛനെ കൊന്നവനെ പെട്രോള്‍പമ്പിലിട്ടു വെട്ടിക്കൊന്നു.മറ്റൊരു യുവാവ് കവര്‍ച്ചകേസില്‍ പ്രതി..മിഠായി തെരുവിലെ പടക്കകട സ്ഫോടനത്തില്‍ കടയുടമയും ,(സ്നേഹിതയുടെ പിതാവ്),വിഷു നാളില്‍ ജോലിയെടുത്ത് പണമുണ്ടാക്കി പ്ലസ്1 ന് ചേരാന്‍ കൊതിച്ച ശിഷ്യന്‍ ഉള്‍പ്പെടെയുളള   ജോലിക്കാരും കത്തിച്ചാമ്പലായി.പിതാവിന്‍റെ കത്തിക്കരിഞ്ഞ ദേഹം തിരിച്ചറിയാനാവാതെ കൂട്ടുകാരി ബോധം കെട്ടുവീണത്‌ കണ്ട് ...പൊട്ടിക്കരഞ്ഞു.
             
          ഒരിക്കലും അടുക്കാനാകാത്ത വിധം അകലുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍,ഭര്‍ത്താവിനൊപ്പം  ശയിക്കവെ കാമുകനെ ഓര്‍ക്കുന്നവര്‍,വില കൂടിയ മദ്യം,സിഗരറ്റ്,രുചികര ഭക്ഷണം ശീലമാക്കിയ ആര്‍ഭാടക്കാരികള്‍,വര്‍ഷങ്ങളായി തികഞ്ഞ അപരിചിതരായി അടുത്തടുത്ത മുറികളില്‍ ഉറങ്ങി,പുറംലോകത്ത് മാതൃകാദമ്പതി വേഷം അണിയുന്നവര്‍,വീടിനകത്ത് ഒളിജീവിതം നയിക്കുന്നവര്‍,വില കുറഞ്ഞ ചാരായം മോന്തി ,കഞ്ചാവ് ബീഡി വലിച്ച് ദേഹവില്പനയ്ക്ക് തയാറാകുന്നവര്‍,സ്വവര്‍ഗാനുരാഗികള്‍,.....
          ഒരേയൊരു ഇരുപത്തേഴുകാരന്‍ എം.ബി എക്കാരന്‍ ഓമന പുത്രന്‍ നാല്‍പ്പത്തഞ്ചുകാരിയെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കുന്നത് കണ്ട് ഇടനെഞ്ച് പൊട്ടി കരയും മാതൃഹൃദയം,അരക്കിറുക്കിയായ അമ്മയെ ഇരിപ്പിടത്തില്‍ ബന്ധിച്ച്,മ്യൂച്ചല്‍ ഫണ്ടുകള്‍,ഓഹരികള്‍ വില്‍ക്കാനിറങ്ങി ,ലക്‌ഷ്യം പൂര്‍ത്തീകരിച്ച് സ്ഥിരംജോലി മോഹിച്ച് കന്യകാത്വം  ബിസിനസ് രാജാവിന് മുന്‍പില്‍   (എച്ച്ഐവി പോസിറ്റീവ് എന്നറിയാതെ ) അടിയറവ് വെയ്ക്കുന്ന ശ്രുതി.എപ്പോഴും അമ്മയെ കുറ്റപ്പെടുത്തി,സര്‍ക്കാര്‍ ജോലിക്കാരനായ അചഛ ന്‍റെ രണ്ടാം കല്യാണത്തില്‍ പങ്കെടുത്തതോടെ , മനം മാറ്റം സംഭവിച്ച് അമ്മയ്ക്കരികില്‍ ഓടിയെത്തിയ സുമ ,കൌമാരക്കാരി മകള്‍ വീട് വിട്ടു പോയി മാംസവില്‍പ്പനക്കാരിയുടെ ,വീട്ടുതടങ്കലില്‍... പുഴുത്ത്‌ പഴുത്ത് കിടക്കുന്ന വിവരമറിഞ്ഞു എത്തുന്ന സീത ഒടുവില്‍ .....അതേ തൊഴില്‍ തന്നെ സ്വീകരിച്ചത്,കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആസ്വദി ക്കാനെത്തിയ പാട്രിക്ക് മെല്ലറും,കാമുകി ജസീക്കാ വൈലും,പരസ്ത്രീഗമന കഥകള്‍ പരസ്പരം പറഞ്ഞു രസിക്കുന്ന അസ്സല്‍ കുടുംബനാഥന്മാര്‍,സൂക്ഷ്മദര്‍ശിനിയിലൂടെ....ബൈനാക്കുലറിലൂടെ....സ്ത്രീ-പുരുഷ സംഗമം കണ്ട്,''പരമാനന്ദ രസം''നുകരാനെത്തി,ഒടുവില്‍ പെണ്ണിന്റെ കരടി ഭര്‍ത്താവില്‍ നിന്ന് ഇരുമ്പ്വടി കൊണ്ട് അടിയേറ്റ്മരണത്തിന്‍റെ വക്കിലെത്തിയ കൌമാരക്കാരന്‍ മിഥുന്‍,നീഗ്രോ മോഡലിനെ പ്രേമിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മലയാളി പെണ്‍കുട്ടി ഷാരോണ്‍........>.......
   നമുക്ക് ചുറ്റും വിചിത്ര മനുഷ്യരും ,പൊള്ളുന്ന ജീവിതവും ,തീഷ്ണമായ മനോലോകവുമുണ്ട്.അവ പച്ചയായി മുന്‍പില്‍ അവതരിക്കുമ്പോള്‍ മുഖം തിരിക്കാന്‍ ഒരെഴുത്തുകാരിക്ക് കഴിയില്ല.അതേ....കഥാപാത്രങ്ങള്‍ എന്നെ തേടി വരുന്നു.
        സമകാലിക സാഹിത്യത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വിശ്വസിക്കുന്നു.കൃതികള്‍ വിലയിരുത്തേണ്ടത് വായനയെ സ്നേഹിക്കുന്നവരും നിരൂപകരുമാണ്.ചിലപ്പോള്‍ കഥാകാരി എഴുതുന്നത്‌ അനുവാചകര്‍ അതേ അര്‍ത്ഥ വ്യാഖ്യാനങ്ങളോടെ സ്വീകരിക്കണമെന്നില്ല...എങ്കിലും ...നല്ല കാമ്പുള്ള രചനകള്‍ ഒരു പരിധി വരെ തിരിച്ചറിഞ്ഞ് എല്ലാവരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.