Followers

Sunday, June 2, 2013

സ്വപ്നസൂര്യൻ





 ഇന്ദിരാബാലന്‍

പകൽ വെളിച്ചത്തിലേക്കൊന്നെത്തിനോക്കാതെ
യാത്ര ചൊല്ലിയൊരുണ്ണീ, നീയെൻ ജീവനിലുദിച്ച സൂര്യൻ
പത്തുമാസമൊരേ ഹൃദയത്തുടിപ്പിൻ താളമായ്‌
എൻ ജീവനിലലിഞ്ഞു ചേർന്ന വാത്സല്യശംഖേ
നിനയ്ക്കാതെയിരിക്കുന്ന നേരത്തല്ലയോ കഷ്ടം
പുക്കിൾക്കൊടിബന്ധമറുത്തടർന്നു പോയതും
വിങ്ങുമെൻ ചിത്തത്തിന്നുത്തരമെങ്ങുനിന്ന്‌?
നീറി ചുരന്നൊഴുകുന്നു നെഞ്ഞിലെ പുഴയും
എങ്ങോഴുക്കുമുണ്ണീ നിനക്കായ്‌ കാത്തുവെച്ച
വാത്സല്യദുഗ്ദ്ധത്തിൻ കദനനീരാഴിയും?
തപ്തമാനസത്തിലൂർന്നിറങ്ങുന്നു തിരയിളക്കങ്ങൾ
തപിക്കും രശ്മികൾ തൻ ഉഷ്ണപ്രവാഹമുയരുന്നു
കാണാതെ കണ്ടിട്ടുമെൻ കണ്മണീ നിനക്കി-
ത്തിരി നറും പാലിറ്റിക്കാനാകാത്ത പാപി ഞാൻ
അമ്മയല്ലേ ഞാനൊരു വെറും പാവമമ്മ
ഈറ്റുനോവിൻ കടച്ചിലിൽ വേവുന്നൊരമ്മ
എന്നുണ്ണിക്കായ്‌ നെഞ്ഞിലൂറും വാത്സല്യപ്പുഴയുമായ്‌
കാത്തിരിപ്പൂയിനി മറുജന്മത്തിലേക്കായ്‌