Followers

Sunday, May 16, 2010

നേർക്കാഴ്ചകൾ


thomas neelarmatham


വജ്രാനന്തര ജൂബിലിയാഘോങ്ങൾ
നേരത്തെ സേവനം അനുഷ്ഠിച്ച എല്ലാ പള്ളികളിലും രജത-സുവർണ്ണ-വജ്ര ജൂബിലികളും ശതാബ്ദികളും ആഘോഷിച്ചതിന്റെ 916 തിളക്കവുമായാണ്‌ പുതിയ വികാരിയച്ചൻ ഞങ്ങളുടെ പള്ളിയിൽ ചാർജ്ജെടുത്തത്‌ ആദ്യത്തെ പൊതുയോഗത്തിൽ തന്നെ അച്ചന്റെ ജൂബിലി മാനിയ ഞങ്ങൾക്ക്‌ ബോധ്യപ്പെട്ടു.
രണ്ടു വർഷത്തിനുമുമ്പ്‌ ഞങ്ങളുടെ ഇടവക വജ്ര ജൂബിലി ആഘോഷിച്ചതാണ്‌. അതറിഞ്ഞിട്ടും അച്ചൻ പിന്മാറാൻ ഭാവമില്ല.
"അതിനെന്താ അടുത്ത ശതാബ്ദി ആഘോഷിക്കുന്നതിനിടയിലുള്ള 25 വർഷവും നമുക്ക്‌ വജ്രാനന്തര തുടർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ധാരാളം പരിപാടികൾ ഏറ്റെടുത്തു നടത്താം."
"ഇതിനോക്കെ പണം എവിടുന്നാണച്ചോ?
അവറാച്ചായന്റെ ന്യായമായ സംശയം
"എന്റെ അവറാച്ചായാ അതൊക്കെ കർത്താവ്‌ തരും?"
അച്ചന്റെ പ്രതീക്ഷാനിർഭരമായ മറുപടി ഞങ്ങൾക്കു തൃപ്തികരമായിരുന്നു.
"അടുത്ത ഞായറാഴ്ച രാഹു കാലത്തിനു മുമ്പ്‌ ജൂബിലി പിരിവ്‌ തുടങ്ങേണ്ടതിനാൽ വിശുദ്ധ കുർബ്ബാന വെളുപ്പിനെ അഞ്ചുമണിക്ക്‌ ആരംഭിച്ച്‌ ഏഴുമണിക്ക്‌ അവസാനിപ്പിക്കുന്നത്‌. താൽപര്യമുള്ളവർ അതനുസരിച്ച്‌ പള്ളിയിൽ എത്തിച്ചേരേണ്ടതാണെന്ന്‌ സ്നേഹത്തോടെ ഓർപ്പിക്കുന്നു."
അങ്ങനെ വജ്രാനന്തര തുടർജൂബിലി ആഘോഷിക്കാൻ ഞങ്ങൾ നിർബന്ധിതരായി.
ജർമ്മനിയിൽ ജോലി ചെയ്യുന്ന മാത്തുക്കുട്ടി നാട്ടിലുള്ള സമയം. മാത്തുക്കുട്ടി തിരിച്ചുപോകുന്ന ഞായറാഴ്ച കുർബ്ബാന പൂർത്തിയാക്കി അച്ചൻ ഞങ്ങളെയും കൂട്ടി അവന്റെ വീട്ടിലെത്തി. കൃത്യം രാഹുകാലത്തിനു മുമ്പ്‌ കാര്യങ്ങൾ മാത്തുക്കുട്ടി ശ്രദ്ധയോടെ കേട്ടു. അകത്തെ മുറിയിലേക്കുകയറി ഒരു ചെക്ക്‌ ലീഫ്‌ കീറി ഒപ്പിട്ട്‌ അച്ചന്റെ നേർക്കു നീട്ടി.
ഫൈവ്‌ തൗസന്റ്‌ ഒൺലി. അച്ചൻ എഴുന്നേറ്റു.
മോനെ മാത്തുക്കുട്ടി ഇത്‌ ഒരു തിരുമേനിക്ക്‌ കൈമുത്തുകൊടുക്കുവാൻ തെകയത്തില്ല പത്തു പതിനാലു മണിക്കൂറ്‌ ആകാശത്തൂടെ പോകേണ്ടതല്ലിയോ. അങ്ങു ചെന്നിറങ്ങുമെന്ന്‌ എന്താ ഉറപ്പ്‌? നീയൊരു 25 എങ്കിലും തന്നില്ലെങ്കിൽ പിന്നെ എന്തോന്നു ജൂബിലി എന്തോന്ന്‌ ജർമ്മിനി?
മാത്തുക്കുട്ടി അറിയാതെ നെഞ്ചൊന്നുതിരുമ്മി. അകത്തു ചെന്ന്‌ ഇരുപതിനായിരത്തിന്റെ ഒരു ചെക്കുകൂടി എഴുതി അച്ചനെ ഏൽപിച്ചു. അച്ചൻ മാത്തുക്കുട്ടിയേയും മാത്തുക്കുട്ടി കയറുന്ന വിമാനത്തേയും വാഴ്ത്തി അനുഗ്രഹിച്ചു.
ജോസഫ്‌ ചേട്ടന്റെ വീട്ടിലെത്തിയപ്പോൾ അച്ചൻ ആദ്യം ശ്രദ്ധിച്ചതു മുറ്റത്ത്‌ നിൽക്കുന്ന കൂറ്റൻ തേക്കുമരമായിരുന്നു. അച്ചൻ അടിമുടി ആ തേക്കിനെ ഒന്നു നോക്കി.
ജോസഫ്‌ ചേട്ടാ ഇതിനെന്തോ പഴക്കം വരും?
ഒരു 75 വർഷത്തെയെങ്കിലും പഴക്കം കാണുമച്ചോ വല്യപ്പച്ചൻ നട്ടതാ.
അച്ചൻ തേക്കിന്റെ ചുവട്ടിലേക്കു നടന്നു അതിൽ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. പിടി മുറ്റുന്നില്ല അതിൽ കുരിശടയാളം വച്ചുകൊണ്ട്‌ അച്ചൻ പറഞ്ഞു.
ചേട്ടാ ഞാനല്ല ചോദിക്കുന്നത്‌. കർത്താവ്‌ ചോദിക്കുവാ ഈ തേക്ക്‌ പള്ളിക്കുകൊടുക്കണം.
അച്ചോ അത്‌-മൂത്തമരമാ ഒരു കൂരവയ്ക്കാൻ പ്ലാൻ ചെയ്തിരിക്കുവാ. അതിനുവേണ്ടി നിർത്തിയിരിക്കുകയാ ഇത്‌. ഞാനെന്തെങ്കിലും പിരിവുതരാം.
ജോസഫ്‌ ചേട്ടൻ നെഞ്ചുതടവി. ചേട്ടാ മരമല്ലേ എപ്പഴാ വേരും പറിച്ച്‌ മറിഞ്ഞുവീഴുന്നത്‌ എന്ന്‌ ആർക്കറിയാം? ആവോ? ഇതുവെട്ടി വീടുവച്ചാൽ തന്നെ ആർക്കൊക്കെ ഭാഗ്യം കിട്ടുമെന്ന്‌ ആർക്കറിയാം?
അന്നു രാത്രി ജോസഫ്‌ ചേട്ടൻ ഏതോ ദുഃസ്വപ്നം കണ്ട്‌ കട്ടിലിൽ നിന്ന്‌ ഉരുണ്ടുവീണു. പിറ്റേന്നു രാവിലെ തന്നെ ജോസഫ്‌ ചേട്ടൻ തേക്കുവെട്ടിക്കൊള്ളാൻ അച്ചനെ അനുവദിച്ചു.
ആനിക്കൊച്ചമ്മേടെ മൂത്തമകള്‌ പ്രസവത്തിന്‌ നാട്ടിൽ വന്നിട്ടുണ്ടെന്ന്‌ അച്ചനോട്‌ ആരോ പറഞ്ഞു.
കൊച്ചമ്മ 1000 രൂപ ജൂബിലി ഫണ്ടിലേക്ക്‌ കരുതിവച്ചിട്ടുണ്ടായിരുന്നു.
അതുകൊടുക്കാൻ നേരം അച്ചൻ പറഞ്ഞു.
കൊച്ചമ്മ 10000 രൂപാ തരണം. പ്രത്യേകിച്ച്‌ ഈ വീട്ടിൽ ഒരു കുഞ്ഞു ജനിക്കാൻ പോവാ ഇന്നത്തെ കാലത്തെ പ്രസവം എന്നൊക്കെ പറഞ്ഞാൽ നമുക്കുവല്ലോം ചിന്തിക്കുവാൻ പറ്റുമോ ഉദരത്തിൽ ഉരുവായിരിക്കുന്നത്‌ നല്ല ബുദ്ധിയാണോ മന്ദബുദ്ധിയാണോയെന്ന്‌ ആർക്കറിയാം? കുഞ്ഞ്‌ ജീവിക്കുമോ മരിക്കുമോയെന്നൊക്കെ ഒടേതമ്പുരാനാണ്‌ തീരുമാനിക്കുന്നത്‌. അതുകൊണ്ട്‌ പള്ളിക്കുള്ളത്‌ കുറയ്ക്കരുത്‌?
ആനിക്കൊച്ചമ്മ മകളുടെ ഉന്തിയ വയറിലേക്കും വിളറിയ മുഖത്തേക്കും മാറിമാറി നോക്കി.
നെഞ്ചുരുകിക്കൊണ്ട്‌ മകളുടെ പ്രസവത്തിനു വച്ചിരുന്നതുകയിൽ നിന്നും ഒമ്പതിനായിരം രൂപ കൂടി അച്ചനു നൽകി.
കർത്താവു കാശുതരുന്ന വിധം എങ്ങനെയാണെന്ന്‌ അച്ചൻ ഞങ്ങളെ പഠിപ്പിച്ചു.
അങ്ങനെ വജ്രാനന്തര തുടർജൂബിലായാഘോഷങ്ങൾക്ക്‌ ഞങ്ങളുടെ പള്ളിയിൽ കൊടിയേറി.
ഉദ്ഘാടന സമ്മേളനത്തിന്‌ ഡയറിയിൽ ഒഴിവു കിടന്ന എല്ലാ തിരുമേനിമാരേയും വിളിച്ചു.
സഹോദരസഭകളിലെ തിരുമേനിമാരും സാമുദായിക നേതാക്കളും ഉണ്ടായിരുന്നു. മന്ത്രിമാരുടേയും എം.പി മാരുടേയും എം.എൽ.എമാരുടേയും നീണ്ട നിര ഇവരെയെല്ലാം പ്രത്യേകം തയ്യാറാക്കിയ ഹംസരഥത്തിൽ എരിപൊരി കൊള്ളുന്ന വെയിലത്ത്‌ നാട്ടിലെല്ലാം വലിച്ചിഴച്ച്‌ ഒരു വിധത്തിൽ സ്റ്റേജിൽ കയറ്റിയിരുത്തി.
സ്വാഗതപ്രസംഗത്തിനിടയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം പോലെ വികാരിയച്ചൻ ഒരുവർഷത്തെ കർമ്മപരിപാടികൾ പ്രഖ്യാപിച്ചു.
സ്ത്രീ ശാക്തീകരണത്തിൽ സഭകളുടെ പങ്കിനെക്കുറിച്ച്‌ സെമിനാർ. മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ-നേത്ര-ദന്ത-ഹൃദയപരിശോധനകൾ.
മദ്യത്തിനും മയക്കുമരുന്നിനും എതിരെ സെക്രട്ടറിയേറ്റ്‌ മാർച്ച്‌.
മതസൗഹാർദ്ദ സമ്മേളനം. എക്യുമെനിക്കൽ കൊൺഫറൻസ്‌.
ജൂബിലി വിളമ്പരറാലി. പ്രീമാരിറ്റൽ കൗൺസലിങ്ങ്‌, കരിയർ ഗൈഡൻസ്‌.
വർഗ്ഗീയ പ്രക്ഷോഭത്തിൽ യുവാക്കളുടെ പ്രസക്തിയും അതിന്റെ വെല്ലുവിളികളും വ്യക്തമാക്കുന്ന ബോധവൾക്കരണ സെമിനാർ.
പരുമലയിൽ നിന്നും എടുത്ത തിരുശേഷിപ്പുകളുടെ പ്രതിഷ്ഠാശുശ്രൂഷ.
നിരണം പള്ളിയിൽ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണം. തുടർ ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം. സമൂഹവിവാഹം, തൊഴിൽദാനപദ്ധതിയുടെ ഉദ്ഘാടനം, തയ്യൽസൂചി വിതരണം, നോട്ടുബുക്കുവിതരണം, ഭവനദാനം, വിവാഹമോചനസന്ദേശ പദയാത്ര, സമാപന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ സാംസ്കാരിക ഘോഷയാത്ര.
ഇടവകയിലെ 60 വയസ്സിനുമേൽ പ്രായമുള്ളവരെ അനുമോദിക്കൽ ചടങ്ങ്‌.
സണ്ടേസ്കൂളിൽ 10 ക്ലാസ്സ്‌ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പൊന്നാടയണിയിച്ച്‌ ആദരിക്കൽ ചടങ്ങ്‌. ഒരു ലക്ഷം രൂപയുടെ പൊൻകുരിശു കൂദാശയും എട്ടു പഞ്ചായത്തുകളിൽ കുരിശുസ്ഥാപിക്കലും.
ഇങ്ങനെ 365 ദിവസവും ഇടതടവില്ലാതെ വിവിധതരം പരിപാടികളുടെ മഹാമഹവുമായി നമ്മുടെ ഇടവക മുന്നേറിക്കൊണ്ടിരിക്കും എന്നു പറഞ്ഞുകൊണ്ട്‌ ബഹു.വികാരിയച്ചൻ സ്വാഗത പ്രസംഗം ഉപസംഹരിച്ചതു. പ്രസ്തുത ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ ഇടവകയിലെ പ്രാർത്ഥനായോഗങ്ങളോ സുവിശേഷ പ്രസംഗങ്ങളോ നടത്തുവാൻ പാടില്ലായെന്ന്‌ അച്ചൻ കർശനമായി താക്കീതു നൽകുകയും ചെയ്തു. അങ്ങനെയാണ്‌ ഞങ്ങളുടെ ഇടവകക്കാർക്ക്‌ സഭ സ്ഥാപനവത്ക്കരിക്കപ്പെടുന്നതിന്റെ പൊരുൾ മനസ്സിലായത്‌.